Wednesday, December 30, 2015

പാണ്ഡവപുരം ഒരു സേതു മാധവന്‍ കൃതി .

വായനകള്‍ നല്‍കുന്ന അനുഭൂതി മറ്റൊന്നും തരുന്നില്ല . ചില വായനകള്‍ അഭൗമികമായ ഏതോ ഒരു തലത്തിലേക്ക് നമ്മെ വഴി നടത്തിക്കൊണ്ടു പോകുന്നത് കാണാം . അത്തരം വായനകളെ നാം എത്ര കാലം കഴിഞ്ഞാലും മറക്കുകയുമില്ല . എഴുത്തുകാരന്റെ കൈവിരലുകള്‍ ചുംബിച്ചു പോകുന്ന എഴുത്തുകള്‍ പലപ്പോഴും മനസ്സിനെ ശാന്ത സമുദ്രത്തിന്റെ ആഴങ്ങള്‍ പോലെ തണുപ്പിച്ചും നിഗൂഡമായ ഒരു ആനന്ദത്തില്‍ കൊണ്ടെത്തിച്ചും ആഘോഷിക്കും .
ശ്രീ 'സേതു മാധവ'ന്റെ "പാണ്ഡവപുരം" വായിച്ചു മടക്കി വയ്ക്കുമ്പോള്‍ നമ്മിലേക്ക്‌ ഇത്തരമൊരു വികാരം ഉണ്ടാകുക സ്വാഭാവികം . സേതു എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സേതുമാധവന്‍ മലയാളികള്‍ക്ക് പരിചിതനായ വളരെ നല്ല ഒരു എഴുത്തുകാരന്‍ ആണ്. പാണ്ഡവപുരം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രേമ ജയകുമാര്‍ ചെയ്യുവാന്‍ ഉള്ള കാരണം ആ നോവലിന്റെ വായന കഴിയുമ്പോള്‍ ആണ് കൂടുതല്‍ വ്യക്തമാകുന്നത് . മലയാള സാഹിത്യത്തില്‍ കാല്‍പ്പനികമായ എഴുത്തുകള്‍ വളരെ കുറവാണ് . ഭ്രമാത്മകമായ ഒരു തലത്തിലേക്ക് വായനക്കാരന്റെ ചേതനയെ വലിച്ചു കൊണ്ട് പോകുവാന്‍ കഴിയുന്ന ചുരുക്കം എഴുത്തുകാര്‍ മാത്രമാണല്ലോ നമുക്ക് സ്വന്തവും .
ഡി സി ബുക്സ് പുറത്തിറക്കിയ ഈ നോവല്‍ വായിച്ചു കഴിയുമ്പോഴും നമ്മെ പിന്തുടരുക തീര്‍ച്ചയായും ഈ നോവല്‍ പരിസരങ്ങളും കഥാപാത്രങ്ങളും തന്നെയായിരിക്കും . നമുക്ക് പരിചിതമായ ഇടങ്ങളിലൂടെ നമുക്ക് അപരിചിതമായ ഒരു ഇടത്തേക്ക് നമ്മെ കൊണ്ട് പോയി തിരികെ കൊണ്ട് വരുമ്പോള്‍ സത്യവും മിഥ്യയും ഇഴ പിരിച്ചു കണ്ടെത്താന്‍ കഴിയാതെ വായനക്കാര്‍ ചൂളി നില്‍ക്കേണ്ടി വരിക എഴുത്തുകാരന്റെ മഹത്വമല്ലാതെ മറ്റെന്താണ് ?
പാണ്ഡവപുരം മിത്തിന്റെ മായക്കാഴ്ച്ചകള്‍ കൊണ്ട് നിറഞ്ഞ ഒരു ലോകം . മരണത്തിന്റെ , മരവിപ്പിന്റെ , ഭ്രാന്തിന്റെ മഞ്ഞ നിറം കൊണ്ട് നിറഞ്ഞ ഒരു ലോകം... അവിടെയ്ക്ക് നാം നടന്നു പോകുന്നത് ദേവിയുടെ വാക്കുകളിലൂടെയും വര്‍ണ്ണനകളിലൂടെയും ആണ് . ആ പാണ്ഡവപുരത്തു നിന്നും അയാള്‍ നടന്നു കയറുന്നത് കളരിപ്പാടം തറവാട്ടിലേക്കും . കുഞ്ഞിക്കുട്ടന്‍ എന്ന സഹതൊഴിലാളിയുടെ ഭാര്യയെയും കുട്ടിയേയും കാണാന്‍ പാണ്ഡവപുരത്ത് നിന്നും അയാള്‍ വരുമ്പോള്‍ അയാളുടെ മനസ്സില്‍ കുഞ്ഞിക്കുട്ടന്റെ ഭാര്യയോടുള്ള ഒളിച്ചു വയ്ക്കപ്പെട്ട അനുരാഗവും ഉണ്ടായിരുന്നു . ഉണ്ണിമേനോന്‍ മാസ്ടരുടെ സഹായത്തോടെ കുഞ്ഞിക്കുട്ടന്റെ വീട്ടിലേക്കു എത്തുന്ന അയാളെ എതിരേല്‍ക്കുന്നത് കുഞ്ഞിക്കുട്ടന്റെ ഭാര്യ ദേവി ടീച്ചര്‍ തന്നെയാണ് . പക്ഷെ പാണ്ഡവപുരം എന്നൊരു ദേശം പോലും ഓര്‍മ്മയില്‍ ഇല്ലാത്ത ദേവിയുടെ മുന്നില്‍ അയാള്‍ മിഴിച്ചു നില്‍ക്കുകയാണ് . ദേവിയുടെയും കുഞ്ഞിക്കുട്ടന്റെയും ജീവിതത്തിലെ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ അയാള്‍ പറയുമ്പോഴും , തന്റെ തന്നെ പ്രണയം അയാള്‍ പരസ്യമാക്കുമ്പോഴും അവള്‍ക്ക് അജ്ഞാതം ആണ് ആ ദേശവും അയാളും . അയാള്‍ക്ക് മുന്നില്‍ പരുഷമായ ഒരു നിലപാടുമായി നില്‍ക്കുന്ന അവളെ അയാള്‍ ഒട്ടൊരു ആശങ്കയോടെ ആണ് നോക്കി കാണുന്നത് . കഥയുടെ അവസാന പാതിയോടു അടുക്കുമ്പോഴാണ് ദേശത്തെ സദാചാരകാവലാളുകാരുടെ ഇടപെടലുകളും അയാള്‍ക്ക്‌ അവിടം വിടേണ്ട ഒരു അന്തരീക്ഷവും മേഘം പോലെ മൂടി വരുന്ന കാഴ്ച വായനക്കാരന്‍ അനുഭവിക്കുന്നത് . പൊടുന്നനെ രംഗം മാറി വരികയാണ് . ദേവി ഇപ്പോള്‍ എല്ലാം അറിയുന്നവള്‍ ആണ് . അറിയുന്നവള്‍ എന്ന് മാത്രമല്ല അയാളെ അവിടേയ്ക്ക് എത്തിച്ചതിന്റെ സൂത്രധാരയും അവള്‍ ആയി മാറുന്നു . കുഞ്ഞിക്കുട്ടന്റെ അനിയത്തിയോട് അവള്‍ പറഞ്ഞു തുടങ്ങുന്നത് തന്നെ ചിലന്തി വല കെട്ടും പോലെ ഞാന്‍ എത്രയോ കാലമായി കാത്തിരുന്ന ഒരാള്‍ ആണ് അയാള്‍ എന്നതാണ് . റെയില്‍വേ സ്റ്റേഷനിലെ അവളുടെ എന്നുമുള്ള കാത്തിരിപ്പ് , വരുവാനുള്ള ഒരു സന്ദര്‍ശകന്റെ മുഖം അതിയാള്‍ ആണെന്ന് അവള്‍ സമ്മതിക്കുന്നു . അത് മാത്രവുമല്ല അയാളോട് അവള്‍ പറയുന്നുണ്ട് നിങ്ങള്‍ക്ക് എന്റെ കെട്ടു വിട്ടു പോകാന്‍ കഴിയില്ല ഞാന്‍ പറയും വരെ . നിങ്ങളെ ഞാനെന്റെ അടിമയാക്കി മാറ്റിയിരിക്കുകയാണ് . ഇനി നിങ്ങള്‍ക്ക് രക്ഷയില്ല . ഭയചകിതനാകുന്ന അയാളോട് അവള്‍ പറയുന്നുണ്ട് നിന്റെ ചോരയില്‍ കുളിച്ചു നിന്റെ കുടല്‍മാല കഴുത്തിലണിഞ്ഞു നിന്റെ മേല്‍ എനിക്ക് നൃത്തം ചെയ്യണം . അടങ്ങാത്ത പകയുടെ ചുവന്ന ജ്വാലയായി അയാളിലേക്ക് അവള്‍ പടര്‍ന്നുകയറുമ്പോള്‍ ഒരു വിറകുകൊള്ളിയായി അയാള്‍ മരവിച്ചു കിടക്കുകയാണ് . വികാരങ്ങള്‍ നഷ്ടമായ അയാളെ അവള്‍ പകയോടെ തന്നെയാണ് കാണുന്നത് . അവള്‍ അയാളോട് പറയുന്നത് എല്ലാം അവള്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞ അതെ പാണ്ഡവപുരത്തിലെ ഓരോ നിഴലുകളെയും ആണ് . ഒടുവില്‍ ഒരു രാവില്‍ അയാള്‍ രക്ഷപ്പെട്ടു പോകുന്നിടത്ത് മറ്റൊരു ഉദയത്തില്‍ അവള്‍ ഉണരുകയാണ് . ആ ഉണര്‍ച്ചയില്‍ ആണ് സേതു നമ്മെ അമ്പരപ്പിക്കുന്ന ആ രഹസ്യം കാത്തു വയ്ക്കുന്നത് . വായനയുടെ രസവും അവിടെയായതിനാല്‍ അത് ഞാന്‍ വായനക്കാരുടെ വായനക്ക് വേണ്ടി വിട്ടു കൊടുക്കുന്നു .
മനസ്സില്‍ നിറയെ സന്തോഷം നല്‍കിയ ഈ വായന നിങ്ങള്‍ക്കും വേണ്ടി പങ്കു വയ്ക്കുന്നു . സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല


Monday, December 28, 2015

പരാജിതന്‍


അക്ഷരങ്ങള്‍
ഓര്‍മ്മകള്‍
പ്രണയം
ഇഷ്ടങ്ങള്‍
സൗഹൃദങ്ങള്‍
ബന്ധങ്ങള്‍
പടിയിറങ്ങിപ്പോയ
പ്രിയങ്ങള്‍ .

വാക്കിനാല്‍
നോക്കിനാല്‍
പ്രകൃതങ്ങളാല്‍
ഒഴിഞ്ഞു പോയ
മുറിയിന്നു ശൂന്യം.

കട്ടപിടിച്ച മൗനം
തണുത്ത ശയ്യ
പുകമൂടിയ ചിന്തയില്‍
വോഡ്കയുടെ നീറ്റല്‍
എവിടെയോ
എനിക്ക് പിഴച്ചിരിക്കുന്നു.
-----------ബിജു ജി നാഥ്

Saturday, December 26, 2015

പേരറിയാ കിളിയും ഞാനും


മഞ്ഞിന്‍ തണുത്ത ജാലകം തുറന്നു നീ
വന്നെന്‍ മനസ്സിന്റെ കോണിലായിന്നു
മെല്ലെ ചിറകൊതുക്കിയിരിക്കവേ ഞാന്‍
എന്തു വിളിക്കും നിന്നെ കിളിക്കുഞ്ഞേ

കൂട്ടരേ വിട്ടു പോയൊരാ ദുഖത്തിന്‍
വേദന കൊണ്ടോ തലതാഴ്ത്തി നീയെന്‍
കൈവെള്ളതന്നിലൊതുങ്ങിയമരുമ്പോള്‍
എന്ത് പറയേണ്ടു നിന്നോട് ഞാനിന്ന് .

കൂട്ടം വിട്ടെന്നാല്‍ കൂടും മറന്നെന്നാല്‍
ഏറ്റം ദുഷ്കരം ഇന്നിന്റെ ലോകത്തു.
നേര്‍ത്ത ചിറകിന്റെ തൂവലിറുത്തിന്നു
തെയ്യക്കോലങ്ങള്‍ കെട്ടുമീ ലോകവും.

കാവലാള്‍ പോലേ നിയമം നല്‍കും
പ്രായം തന്നുടെ ഇളവുകള്‍ ഓര്‍ക്ക നീ.
അറ്റുപോം തൂവലില്‍ പൊടിയും ചോരയ്ക്ക്
ഇറ്റ് നീരിന്റെ വിലപോലും കാണില്ല .

ഉറ്റു നോക്കുന്ന പ്രാപ്പിടിയന്‍ കണ്‍കളില്‍
നേര്‍ത്ത ചിറകിന്റെ സ്നിഗ്ധതനല്‍കും
പേര്‍ത്ത മോഹത്തിന്‍ ഉദ്ധാരണങ്ങള്‍
കൂര്‍ത്ത മുള്ളായി നിന്നെ നോവിച്ചിടാം.

ഇന്ന് ഞാനീ രാവില്‍ നിനക്കേകും
സംരക്ഷണത്തിന്‍ പുതപ്പുണ്ടെങ്കിലും
നാളെ തുറന്നു കിടക്കുമെന്‍ ജാലക
പാളിയിലൂടെ നീ വീണ്ടും പറന്നീടും .

ഓര്‍ത്ത്‌ വയ്ക്കുക ഇന്നീ വാക്കുകള്‍
പാര്‍ത്തു പോവുക യാത്രയിലെങ്ങുമേ
നീണ്ടു വരുന്നൊരു കഴുകന്‍ ചുണ്ടില്‍
പൂണ്ടു പോകാതെ കരുതലോടെന്നുമേ.
-----------------------ബിജു ജി നാഥ്





Thursday, December 24, 2015

ചപലമാനസം


മങ്ക ശങ്കയകന്നു തവകൊങ്കതടങ്ങളില്‍
തങ്കവളയിട്ട തന്‍ താമരക്കൈകളാല്‍

ഇമ്പമോടെ തഴുകിത്തലോടി എന്നെ
കമ്പമോലും മിഴികളാല്‍ നോക്കീടവേ.

എന്തിഹ! നെഞ്ചിടം പെട്ടൊരു പടഹ
ദുന്ദുഭിയെന്‍ ഉള്ളില്‍ തിരയിളകുന്നുവോ .

ശംഖുപുഷ്പ വിരാജിതമാം വാടിയില്‍
മധുവുണ്ട് മലരിതള്‍  ചെണ്ടൊടിച്ചും

ഇന്ദീവരജന്മമാകുവാന്‍ കൊതിച്ചൊരു
കുണ്ഠിത മാനസനാം ഞാനിന്നിങ്ങനെ!
-----------------------ബിജു ജി നാഥ്
(തല്ലണ്ട പറഞ്ഞാല്‍ മതി നന്നായിക്കൊള്ളും ഞാന്‍ :) )

Saturday, December 19, 2015

തടവ്

അറ്റുപോകാതിരിയ്ക്കുവാൻ ഞാനെൻ'
അക്ഷരങ്ങൾക്ക്  ചങ്ങലയിട്ടീടുമ്പോൾ
ഉറ്റുനോക്കും മിഴികൾക്ക് പിന്നെയും
തപ്ത ബാഷ്പത്തിൻ ഉപ്പു കിനിയുന്നു .
----------------ബി ജി എന്‍ വര്‍ക്കല

Thursday, December 17, 2015

വേഴാമ്പല്‍


നിന്റെ നരച്ച കണ്ണടയില്‍
നിന്റെ മരവിച്ച ചേതനയില്‍
നിന്നിലെ ഒഴുക്ക് നിലച്ചു പോയോരോര്‍മ്മയില്‍
ചായങ്ങള്‍ നഷ്ടം വന്നിരിക്കുന്നു .

നീ കോറിയിട്ട വര്‍ണ്ണങ്ങള്‍
നീ എഴുതി മുഴുമിക്കാത്ത വാക്യങ്ങള്‍
നീ പറയാതെ പോകുന്ന മൗനങ്ങള്‍
നീ തരാതെ പോകുന്ന പുഞ്ചിരികള്‍
ഓ നീയൊരു സാലഭജ്ഞികയോ  സഖീ !

പോയകാലത്തിന്റെ നീറും
ഓര്‍മ്മച്ചിന്തുകളില്‍ നിന്നാകണം
ആകാശച്ചെരുവില്‍ എന്നുമിങ്ങനെ
നരച്ച മേഘങ്ങള്‍ വിരുന്നു വരുന്നത് .

നിനക്ക് ധ്യാനമിരിയ്ക്കാന്‍
അടവച്ച് കിളികളെ വിരിയിയ്ക്കാന്‍
ജലമിററി തളിരുകളെ വളര്‍ത്താന്‍ 
നിന്റെ നിശ്ശബ്ദതയുടെ കാവലാളാകാന്‍
നക്ഷത്രങ്ങള്‍ കണ്ണുച്ചിമ്മിക്കാത്തിരിക്കുമ്പോള്‍

ചിരിക്കാന്‍ മറന്ന നിന്റെ ചുണ്ടുകള്‍
എന്നെയൊന്നു ചുംബിച്ചുവെങ്കില്‍ !
പെയ്യാതെ പോയൊരു മഴ ഇരമ്പുന്ന മനസ്സില്‍
ഒരിക്കലും നിറയാതെ പോകുന്നൊരു കടല്‍ നിറഞ്ഞേനെ....
------------------------ബിജു ജി നാഥ്

Wednesday, December 16, 2015

മാലാഖയുടെ മുഖം


ഏറെ നേരം തിരക്കില്‍ കാത്തു നിന്നാണ് ഒടുവില്‍ അയാളുടെ നമ്പര്‍ വന്നത് . വേറെ ഒന്നുമല്ല ഡോക്ടറെ കാണാന്‍ തന്നെ . ജോലി കഴിഞ്ഞു വന്ന ഉടനെ ആശുപത്രിയിലേയ്ക്ക് പോയതാണ്. രണ്ടായിരുന്നു വിഷയം ഒന്ന് അടുത്തിടയായി അലട്ടുന്ന തലവേദന ഒപ്പം യാദൃശ്ചികമായി കൈയ്യില്‍ ഉണ്ടായ ഒരു പൊള്ളല്‍ . ഡോക്ടര്‍ ബി പി പരിശോധിച്ച് "കുഴപ്പം ഒന്നുമില്ല കാഴ്ച്ചയുടെ പ്രശ്നം ആകാം . കണ്ണൊന്നു പരിശോധിക്കുക" എന്ന്‍  പറഞ്ഞു . അത് കഴിഞ്ഞപ്പോഴാണ് ഡോക്ടറെ കൈ കാണിച്ചു കൊടുത്തത് . തീക്കൊള്ളി കൊണ്ട് കുത്തേറ്റ പോലെ ഡോക്ടര്‍ ഒരു ശബ്ദം പുറപ്പെടുവിച്ചു എന്നിട്ട് "എന്ത് പറ്റി"? എന്ന് അന്വേഷിച്ചു. അയാള്‍ ഒരു ചെറിയ ചിരിയോടെ പറഞ്ഞു "അത് ഡോക്ടര്‍ ഞാന്‍ ഒരു ചായ ഇട്ടതാ" . "ശരി സിസ്റ്ററോട് പറയൂ ഡ്രസ്സ്‌ ചെയ്തു തരും . പനി വരാതെ ഇരിക്കാന്‍ ആന്റി ബയോട്ടിക്ക് എഴുതാം . വേദന ഇല്ലല്ലോ ല്ലേ" . "ഇല്ല ഡോക്ടറെ" . "ശരി" എന്നു പറഞ്ഞു ഡോക്ടര്‍ കുറിപ്പെഴുതി അയാളെ പറഞ്ഞയച്ചു .
ഡ്രസ്സിംഗ് റൂമിന് മുന്നിലെ കസേരകളില്‍ ഒന്നില്‍ അയാള്‍ ഇരുപ്പുറപ്പിച്ചു . അകത്തു പാതി ചാരിയ വാതിലില്‍ കൂടി നഴ്സ് കൊച്ചിന്റെ ഓട്ടവും സംസാരവും കാണാമായിരുന്നു . ഒരു പാകിസ്ഥാനി തിരുനെറ്റി പൊട്ടിച്ചു വന്നിരിക്കുന്നുണ്ട് അയാളെ ഡ്രസ്സ്‌ ചെയ്യുക ആണ് ആ നഴ്സ് . ഹിന്ദി പോലും നേരെ പറയാന്‍ അറിയാത്ത ആ മനുഷ്യനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ട് തന്റെ ജോലി ചെയ്യുന്നത് ശ്രദ്ധിച്ചു അയാള്‍ അവിടെ മറ്റുള്ളവര്‍ക്കൊപ്പം തന്റെ ഊഴവും കാത്തിരുന്നു . ഒടുവില്‍ തന്റെ പേര് വിളിച്ചു അയാള്‍ അകത്തേക്ക് ചെന്നു .
"എന്താണ് കൈക്ക്" എന്ന് പറഞ്ഞു കയ്യിലേക്ക് നോക്കിയതും  "ദൈവമേ" എന്ന കൊച്ചു വിളിച്ചതും ഒരുപോലെ . "ചേട്ടന്‍ ആ ബെഡ്ഡില്‍ കയറി കിടക്കു . ഞാന്‍ ആദ്യം ഈ ചെറിയ പണികള്‍ തീര്‍ക്കട്ടെ" എന്നായി അവള്‍  . അയാള്‍ "ശരി" എന്ന് പറഞ്ഞു ബെഡ്ഡില്‍ കയറി കിടന്നു . "ചേട്ടാ കാലൊന്നു ഒതുക്കി വച്ചാല്‍ ഈ ഫയലുകള്‍ ഞാന്‍ ഒന്ന് വച്ചേനെ" എന്ന നഴ്സ് കൊച്ചിന്റെ അപേക്ഷയെ തുടര്‍ന്ന് അയാള്‍ കാല്‍ ഒതുക്കി വച്ച് ബെഡ്ഡില്‍ മലര്‍ന്നു കിടന്നു ആ പെണ്‍കുട്ടിയുടെ ചലനങ്ങള്‍ വീക്ഷിച്ചു . വളരെ ചടുലമായി ഓരോ രോഗിയോടും വളരെ ദയയോടും സ്നേഹത്തോടും അവള്‍ പെരുമാറുന്നത് കാണുമ്പോള്‍ കണ്ടു വന്നിരുന്ന മാലാഖക്കുഞ്ഞുങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും വളരെ വേറിട്ട്‌ കണ്ടു . മനസ്സില്‍ കൌതുകം വളര്‍ന്നു . മൂന്നു പേര്‍ വന്നത് ഇന്‍ജക്ഷന്‍ എടുക്കാന്‍ ആയിരുന്നു . ഒരാളിനോടു ഹിന്ദിയില്‍ അടുത്ത ആളിനോട്‌ ഇംഗ്ലീഷില്‍ അടുത്ത ആളിനോട്‌ മലയാളത്തില്‍ ഒരേ കാര്യം പറയുന്നുണ്ടായിരുന്നു . "കമിഴ്ന്നു കിടക്കൂ ഇന്‍ജക്ഷന്‍ എടുക്കട്ടെ . ഇനി ശ്വാസം വലിച്ചു എടുത്തു ഉള്ളില്‍ നിര്‍ത്തി അല്പമായി പുറത്തേക്കു വിടൂ . ഉം കഴിഞ്ഞു വേദനിച്ചോ . നന്നായി തിരുമ്മുക പിന്നെ നന്നായി ഭക്ഷണം കഴിക്കണം നാളെവരെ വേദന ഉണ്ടാകും . ശക്തമായ വേദന വരികയാണെങ്കില്‍ ഐസ് കഷണം വയ്ക്കണം" എന്ന് പറഞ്ഞു മൂന്നാളേം വിട്ടു . അപ്പോള്‍ അടുത്ത ബെഡ്ഡില്‍ ഡ്രിപ്പ് ഇട്ടുകിടന്ന പാകിസ്ഥാനി വിളിച്ചു "മാഡം എനിക്ക് തലവേദന നന്നായി എടുക്കുന്നു" എന്ന് പറഞ്ഞു . "ഭായ് സാബ് ഈ ഡ്രിപ്പ് കഴിയും വരെ സഹിക്കണം അല്ലാതെ വേറെ വഴിയില്ല" എന്ന് പറഞ്ഞു തിരിഞ്ഞിട്ടു എന്നോട് "കാലത്ത് മുതല്‍ ഒന്നും കഴിക്കാതെ ഇരുന്നിട്ട് ഇപ്പൊ മരുന്നു നേരെ കൊടുത്താല്‍ താങ്ങത്തില്ലഅതാ ഡ്രിപ് ഇട്ടു കിടത്തിയിരിക്കുന്നത് ". അപ്പോഴേക്കും അടുത്ത ആളിനെ വിളിച്ചു എന്നിട്ട്  അയാളെ നോക്കി "ചേട്ടാ ഇതോടെ തീരും പിന്നെ ചേട്ടനെ നോക്കാം" എന്നും പറഞ്ഞു തിരിഞ്ഞു . അടുത്തത്‌ ആയി വന്നത് ഒരു ചെക്കന്‍ ആയിരുന്നു . "ഇത് രണ്ടാമത്തെ ഇന്‍ജെക്ഷന്‍ അല്ലെ ഇന്നത്തേത് "എന്നവനോട് ചോദിച്ചു "അല്ല മൂന്നു" . "ആണോ നന്നായി . നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ" . "ഉം ഉണ്ട് "എന്നവന്റെ മറുപടി കേട്ട ഉടനെ "മെലിഞ്ഞിരുന്നാല്‍ അങ്ങന" എന്നും പറഞ്ഞു ബെഡ്ഡില്‍ കയറി കിടക്കാന്‍ പറഞ്ഞു . കൈ പിടിച്ചു ഞരമ്പ്‌ നോക്കി "എടാ നീ കൈ മുറുക്കെ പിടി" എന്നുള്ള അപേക്ഷ കേട്ടാല്‍ വളരെ അടുത്ത ആരോടോ ആണെന്ന് തോന്നും .ഒടുവില്‍ അവന്റെ മെല്ലിച്ച കൈയ്യില്‍ കിട്ടിയ ഞരമ്പിലെക്ക് സൂചി കയറ്റി "നോവില്ല കേട്ടോ" എന്ന് പറഞ്ഞു ഇന്‍ജക്ഷന്‍ എടുത്തു .
അത് കഴിഞ്ഞു അയാളോട് പറഞ്ഞു "ചേട്ടാ സോറി കേട്ടോ ഞാന്‍ ഒരാള്‍ എല്ലാം നോക്കണ്ടേ . മറ്റൊരാള്‍ അപ്പുറത്തും തിരക്കില്‍ ആണ്" . അയാള്‍ ചോദിച്ചു "അപ്പോള്‍ എട്ടു മണിക്കൂര്‍ ആണോ അതോ പന്ത്രണ്ടു മണിക്കൂര്‍ ആണോ ഡ്യൂട്ടി" . "എട്ടു മണിക്കൂര്‍ ആണ് എട്ടര ആകുമ്പോള്‍ ഞാന്‍ കണ്ണും പൂട്ടി അങ്ങ് പോകും പിന്നല്ല" .എന്നും പറഞ്ഞു അവള്‍ അയാളുടെ കൈ പിടിച്ചു ടിഷ്യൂ പേപ്പറിന് മുകളില്‍ വച്ച് ."ഇതെങ്ങനെ പറ്റിയതാ ചേട്ടാ" . "അതോ അത് ചായ ഉണ്ടാക്കിയതാ വെള്ളം ഗ്ലാസ്സില്‍ ഒഴിച്ചപ്പോള്‍ തെന്നി കൈയ്യില്‍ വീണു" . "ഉം നന്നായി ഇങ്ങനെ തന്നെ ചായ ഉണ്ടാക്കണം . എന്നിട്ട് വേദന ഉണ്ടോ ?" "ഹേയ് ഇല്ല ഇന്നലെ മുതല്‍ കൊണ്ട് നടക്കുവാ ഇപ്പൊ തോന്നി ഒന്ന് കാണിക്കാം എന്ന് ". "അത് തന്നെ നല്ലൊരു കൈ ഈ പരുവം ആക്കിയപ്പോള്‍ സമാധാനം ആയില്ലേ . ഇനി ശ്രദ്ധിക്കണം കേട്ടോ" എന്നും പറഞ്ഞു അവള്‍ സിറിഞ്ച് എടുത്തു പൊള്ളല്‍ കുമളിച്ചു ഇരിക്കുന്നതില്‍ കുത്തി അതിന്റെ നീര് എടുത്തു തുടങ്ങി . അങ്ങോട്ട്‌ നോക്കിയപ്പോള്‍ "വേണ്ട ഇങ്ങോട്ട് നോക്കണ്ട വേദനിച്ചാല്‍ പറഞ്ഞാല്‍ മതി"എന്ന് പറഞ്ഞു അവള്‍ പണി തുടങ്ങി . അയാള്‍ ചോദിച്ചു "നാട്ടില്‍ എവിടയാ?" . "ഞാന്‍ വയനാട് , ഭര്‍ത്താവ് എറണാകുളം , ഇപ്പോള്‍ ഞങ്ങള്‍ താമസം ആലുവ" . "ഇവിടെ കുറെ നാള്‍ ആയോ?" "ഉം...". അപ്പോള്‍ മറ്റൊരു നഴ്സ് വന്നു . "ഡീ നിന്നോട് എട്ടര വരെ നില്‍ക്കണം എന്ന് പറഞ്ഞു കേട്ടോ ഓവര്‍ടൈം" . "അയ്യോ അതെയോ ശരി നീ ഒരു കാര്യം ചെയ്യോ ഈ പേഷ്യന്റിനെ ഒന്ന് നോക്കാമോ" ഒരു ചെറിയ കേസ് ആണെന്ന് പറഞ്ഞു മറ്റൊരു കേസ് അവള്‍ക്കു കൊടുത്തു അയാള്‍ക്ക്‌ നേരെ  തിരിഞ്ഞു ചിരിച്ചു  . "ശ്ശൊ വിളിച്ചു പറഞ്ഞില്ല ഇനി ചെന്നിട്ടു വേണം ഫുഡ്‌ ഉണ്ടാക്കാന്‍" എന്നും പറഞ്ഞു അവള്‍ വീണ്ടും മുറിവില്‍ മരുന്ന് പുരട്ടി തുടങ്ങി . "ചേട്ടാ ഒരു കാര്യം ചെയ്യണം പയറു വാങ്ങി വെള്ളത്തില്‍ ഇട്ടു വച്ച് അത് മുളപ്പിച്ചു കഴിക്കണം രാവിലെ കേട്ടോ അതില്‍ ഹൈ പ്രോട്ടീന്‍ ആണ് തൊലിയുടെ നിറം തിരികെ കിട്ടും പിന്നെ ഒരുപാട് വെള്ളവും കുടിക്കണം" . "അതെയോ പക്ഷെ എനിക്ക് യൂറിക്ക് ആസിഡ് ഉള്ളതാ അപ്പോള്‍ പയര്‍ ശരിയാവോ" . "അത് ശരി എന്നാല്‍ വേണ്ട . എന്നാല്‍ ഓറഞ്ചു കഴിക്കു കേട്ടോ നിറം കിട്ടട്ടെ" . "ഇനി എന്തിനാ അത് വരുമ്പോലെ വരട്ടെ" . "അതുശരി പറഞ്ഞാല്‍ കേള്‍ക്കാത്ത ഇനം ആണല്ലേ . അതിരിക്കട്ടെ ചേട്ടന് യൂറിക്ക് ആസിഡ് എന്തെ വെള്ളം അടിയും ഉണ്ടോ" . "ഹേയ് ഇല്ല തോന്നിയ ഭക്ഷണം ഒക്കെ അല്ലെ അതാകാം" . "ഉം ശ്രദ്ധിക്കണം കേട്ടോ . ശരി ഇനി എഴുന്നെട്ടോളൂ . ഈ ക്രീം വാങ്ങി പുരട്ടണം ഗുളികയും കഴിക്കണം  . നാളെ വാ ഒന്നൂടെ ഡ്രസ്സ് ചെയ്തു തരാം . കേട്ടോ" . അയാള്‍ പതിയെ ആശുപത്രിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു . മനസ്സില്‍ ആ മാലാഖ കുട്ടിയുടെ സ്നേഹവും സംസാരവും പെരുമാറ്റവും നിറഞ്ഞു നിന്ന് . ഇത്തരം മാലാഖമാര്‍ ഉണ്ട് എങ്കില്‍ എത്ര വലിയ അസുഖവും പെട്ടെന്ന് ഭേദമാകും എന്ന് മനസ്സില്‍ പറഞ്ഞു . മറ്റുള്ളവര്‍ക്കായി സ്വയം എരിഞ്ഞു തീരുന്ന ആ കുട്ടിയുടെ ഓര്‍മ്മയില്‍ അയാള്‍ ഇരുട്ടില്‍ ജനക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു .
------------------------------------------------ബി ജി എന്‍ വര്‍ക്കല

Tuesday, December 15, 2015

അപരാജിത


പ്രിയനവൻ വരുമെന്നു നിനച്ച്
ഓരോ ഋതുവിലുമവളൊരുക്കുന്നു
ഗുൽമോഹറിന്‍ പൂക്കളാൽ അതി
മുദുലമൊരു ശയ്യാഗൃഹം മോഹനം!
കാത്തിരിപ്പിന്റെ കാലം വറ്റുകയും
സഹനത്തിന്റെ വേരറ്റ് പോവുകയും
അവസാന പ്രതീക്ഷയും വറ്റിയവള്‍
വന്‍ സങ്കടക്കടലിലേക്കാഴുമ്പോള്‍
അലറിയാർത്തൊരു സുനാമിയാകുന്നു.
ഗുൽമോഹറിനിതളുകൾ .
ചിതറിയ തിരത്ത് ദു:ഖാർത്തയായ്
ചാരമായ് ഒടുങ്ങുന്നുവെങ്കിലും
അവളൊരുങ്ങുന്നു പിന്നെയും
ഫീനിക്സ് പക്ഷിയെപ്പോൽ
ശുഭാപ്തി വിശ്വാസത്താൽ
ആവർത്തനത്തിന്റെ ചരിതമെഴുതുവാൻ!
------------------------ബിജു ജി നാഥ്

Monday, December 14, 2015

എന്താണ് സഖീ


പ്രണയമോ കാമമോ
നമുക്കിടയിലെന്താണ് സഖീ
കടലെടുക്കുന്നോരോര്‍മ്മ പോല്‍
അജ്ഞാതമായ് നിഴലിക്കുന്നത് ?
വേറിട്ട്‌ നിന്നാല്‍ വേദനയാകുന്നത്
മിണ്ടാതെ പോയാല്‍ കരള്‍ പൊടിയുന്നതും .
എന്താണ് സഖീ ......

പിടഞ്ഞു തീരുന്ന പക്ഷിയുടെ
ചിറകടി പോലെ,
എരിയാതെ കിടക്കുന്ന
കനല്‍ത്തുണ്ട് പോലെ
പെയ്യാതെ പോകുന്ന മഴമേഘങ്ങള്‍ പോലെ
നമുക്കിടയില്‍ നിമിഷങ്ങളെന്തിങ്ങനെ
ചിതലരിക്കുന്നു .

ആരോ കരുതി വച്ച മണല്‍ ക്കൂടാരങ്ങള്‍
നമുക്കാരോ കരുതി വച്ച പൂക്കുടകള്‍
ഇരുളില്‍ ആരോ പിടഞ്ഞു തീരുന്ന
തേങ്ങലുകള്‍ ബാക്കി നില്‍ക്കെ
എന്താണ് സഖീ
നമുക്കിടയില്‍ പുകഞ്ഞു തീരുന്നത് ?

പ്രണയത്തിന്റെ വിരല്‍ മീട്ടുന്ന
കാറ്റിന്‍ സംഗീതമോ,
നിന്നെ ചുംബിച്ചകലുന്ന നിലാവോ
നിന്നുടല്‍ തഴുകിയകലാന്‍ മടിക്കും
താമരഗന്ധമോ.
എന്താണ് സഖീ
നമ്മെ ബന്ധിപ്പതിങ്ങനെ.

പിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത
നിശബ്ദത പോലെ
കുടിച്ചു തീര്‍ക്കാന്‍ കഴിയാത്ത
ദാഹം പോലെ
ഒന്നു മരിച്ചു വേര്‍പെടാന്‍
ആകാത്ത പ്രിയം പോലെ
എന്താണ് സഖീ
നമ്മെ ചുറ്റി വരിയുന്നത് .
-----------ബിജു ജി നാഥ്

Sunday, December 13, 2015

പ്രവാസജീവിതമെന്നാല്‍ സുഖവാസമാണ്

പലയിടങ്ങളില്‍ നിന്നും വന്നവര്‍
പലരീതികള്‍ ഉള്ളില്‍ പേറുന്നോര്‍
ഒരു മുറിയുടെ തണുപ്പില്‍ ഒന്നിക്കുന്നു .

വിയര്‍പ്പു നാറ്റത്തിന്റെ മൂക്ക് ചുളിപ്പില്‍
അധോവായുവിന്‍ ചൊരുക്കില്‍
മദ്യമണം നിറഞ്ഞ കാറ്റില്‍
രാവിന്റെ തുടര്‍ച്ചയില്‍ തുടങ്ങി
പുലരിയുടെ തുടര്‍ച്ചയില്‍ അവസാനിക്കുന്ന
സഹവാസ ജീവിതത്തില്‍
അനുഭവങ്ങളേറെ നിറയുന്നു .

സീരിയല്‍ കണ്ണീരില്‍ മുങ്ങുന്നോര്‍
വീഡിയോകാളില്‍ പ്രണയിക്കുവോര്‍
ഭാര്യയെ തെറികൊണ്ട് മൂടുന്നോര്‍
നെറ്റില്‍ അക്ഷരം തിരയുന്നോര്‍ .

ഇരുട്ട് കൊതിച്ചു പുതച്ചു മൂടുന്നോര്‍
കൂര്‍ക്കം വലിയാല്‍ മൗനമുടയ്ക്കുന്നോര്‍
പാതിരാവിലും നീലവെളിച്ചം തേടുന്നോര്‍
മദ്യം മയക്കിയ പുലഭ്യപുലമ്പലുകള്‍.

തല്ലു കൂടി ഇണങ്ങി പിണങ്ങുന്നോര്‍
കടം വാങ്ങി കഴുത്തോളം മുങ്ങുന്നോര്‍
കള്ളുകുടിച്ചു ജീവിതം തുലയ്ക്കുന്നോര്‍
തമ്മില്‍ തമ്മില്‍ അറിയുന്ന സ്നേഹിതര്‍

നാട്ടില്‍ നിന്നു വരുന്ന കെട്ടുകളില്‍
അച്ചാര്‍ മണവും ചക്കയും തിരയുവോര്‍
ആവശ്യങ്ങള്‍ കൊടുത്തു വിടാനായി
ആവതില്ലെങ്കിലും വിയര്‍പ്പൊഴുക്കുന്നവര്‍

ടോയ്ലറ്റില്‍ സ്ഖലിക്കുന്ന മോഹങ്ങള്‍
പണം മുടക്കി വാങ്ങുന്ന ദീനങ്ങള്‍
തിരികെ മടങ്ങുമ്പോള്‍ കൂട്ടിന്നായി
ബിരുദമൊന്നു തനുവില്‍ പേറുന്നോര്‍ *

ജീവിതത്തിന്‍ വസന്തങ്ങള്‍
എടുക്കാ ഭാരത്താല്‍ വാടിക്കൊഴിയുമ്പോള്‍
അനുഭവത്തിന്റെ അലമാരയില്‍ വച്ച് പൂട്ടാന്‍
ഇനിയുമെത്ര ഓര്‍മ്മകള്‍ കൂടെയുണ്ടവര്‍ക്ക് ?
-----------------ബിജു ജി നാഥ്
*(പ്രവാസികള്‍ നാട്ടിലേക്ക്കൊണ്ട് പോകുന്ന ബിരുദം ആണ് BSC. ബി പി, ഷുഗര്‍,കൊളസ്ട്രോള്‍)

Saturday, December 12, 2015

യാത്രയുടെ തുടക്കം


പോകണം എന്ന് തീരുമാനിയ്ക്കുന്നിടത്തു നിന്നുമാണ്
യാത്രയുടെ തുടക്കം .
ഭാണ്ഡം മുറുക്കണം
വഴിയാത്രയ്ക്ക് ആഹാരം
വിശപ്പിന്റെ കരുതലുകള്‍
ദാഹത്തിന്റെ പാനപാത്രം
വായനയ്ക്ക് പുസ്തകങ്ങള്‍
പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കാതെ പടിയിറങ്ങണം.

ഇത്രനാളും നെടുവീര്‍പ്പിനെ പൊതിഞ്ഞു പിടിച്ച
കിടപ്പുമുറി അടയ്ക്കുമ്പോള്‍
ശബ്ദമുയരാതെ കാക്കണം .
ഇനിയും കനല്‍ അടങ്ങാത്ത
അടുക്കളയിലേയ്ക്ക് നോക്കരുത് .
എല്ലാ വിഷാദങ്ങളെയും നെഞ്ചേറ്റിയ
ഇരുപ്പുമുറിയില്‍ കണ്ണീര്‍ വീഴ്ത്തരുത്.
വാതിലുകള്‍ അടച്ചു ഉമ്മറത്ത് നില്‍ക്കണം
ഒരു നിമിഷമെങ്കിലും.
ഓര്‍മ്മകളെ ചാലിച്ച ഒരു തേങ്ങല്‍
അടങ്ങാതെ തള്ളിക്കയറി എത്തിയേക്കാം .

ഇനി ഇറങ്ങാം
പിന്‍വിളികള്‍ക്ക് ചെവികൊടുക്കാതെ 
തേങ്ങലുകളെ അപരിചിതത്വത്തില്‍ തള്ളി
മുന്നോട്ടു പോകണം .
യാത്രയില്‍ കരുതുന്നവ
യാത്ര തീരുംവരെ മാത്രമുണ്ടാകുന്നവ ആകണം
ശുഭയാത്ര .
-------ബിജു ജി നാഥ്

Friday, December 11, 2015

എവിടെയാകും ഞാൻ?

എന്നിലേക്ക് ഒരാകാശമിറങ്ങി വരുന്നു .
ചേതനകളെ പുളകമണിയിച്ചും,
ധമനികളെ അഗ്നിവാഹികളാക്കിയും,
ആത്മാവിനെ നഗ്നമാക്കിയും
അതെന്റെ ശിരസ്സിനു മുകളില്‍ കുടയാകുന്നു .

ഒരു കൊച്ചു നിലാവിന്റെ തിരി ,
ഒരു കുസൃതിയുടെ നക്ഷത്രക്കണ്‍ചിമ്മൽ ,
പിശറന്‍ കാറ്റിന്റെ മൂളല്‍ ,
കുളിരില്‍ മുക്കിയ മഴവില്‍ ,
പെയ്തു തോരാതെ നില്‍ക്കും പാതിരാമഴ...
എന്റെ ഊഷ്മാവളക്കാന്‍ കഴിയാതെ
ഉടല്‍ വിയര്‍ക്കുന്നു .

പാദസരം കിലുക്കിവരുന്നൊരു
പുഴപോലെയാണതു.
ചിലപ്പോള്‍ മലകയറി വരും
കാറ്റ് പോലെയും .
മണല്‍ കാറ്റിന്റെ ചൂരോടെ ,
കടല്‍ക്കാറ്റിന്‍ വേനലോടെ,
വനാന്തരങ്ങള്‍തന്‍  ഈര്‍പ്പം പോലെ
എനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നു .

ചിലപ്പോള്‍ ഞാന്‍ എവിടെയെന്നറിയാതെ പോകുന്നു .
ഏതന്‍‌സിലെ കൊളോസിയത്തിലോ,
എല്ലോറയിലെ ശില്പലോകത്തോ,
ആഫ്രിക്കയിലെ ആദിജനതക്കിടയിലോ? 
ഹിമമനുഷ്യന്റെ മഞ്ഞു മലകളിലോ
അതോ, കടല്‍ ചേതത്തില്‍പ്പെട്ടൊരു -
കപ്പലില്‍ സമുദ്രാന്ധകാരത്തിലോ ?
എന്നെ എനിക്ക് പെറുക്കി എടുക്കാന്‍ കഴിയുന്നതേയില്ല...
-----------------------------ബിജു ജി നാഥ്  വർക്കല


Thursday, December 10, 2015

തുടിതാളം


കരളിനെ കാർന്നുതിന്നും മിഴികളോ
ദാഹമേറ്റും നിന്റെ പവിഴാധരങ്ങളോ
ഹൃത്താളമുയർത്തുമീ സ്തന ദ്വയങ്ങളോ
എന്താണ് നിന്നിലെന്നെ കുരുക്കുന്നതിങ്ങനെ!..

അരമണി കിലുങ്ങും അണിവയറോ
ചെറു ചിമിഴ് പോലുള്ളൊരീ നാഭിച്ചുഴിയോ
തിരകളുയർത്തുമീ നിതംബചലനങ്ങളോ
എന്താണ് നിന്നിലെന്നെ കുരുക്കുന്നതിങ്ങനെ!

തനുവെ തണുപ്പിക്കും വിരലിൻ മൃദുത്വമോ
ഉടലിനെയുണർത്തുമീ സ്വേദഗന്ധമോ
വടിവൊത്ത നിന്നുടെ തുടയഴകോ
എന്താണ് നിന്നിലെന്നെ കുരുക്കുന്നതിങ്ങനെ !
-----------------------ബിജു ജി നാഥ്

Wednesday, December 9, 2015

നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍


നിന്നിലേയ്ക്കൊരു തീക്കാറ്റായി
നിന്നെ ഉലയ്ക്കുമൊരു സുനാമിയായി
നിന്നെ മറക്കാന്‍ കഴിയുന്നൊരുറക്കമരുന്നായി
എന്താണ് ഞാന്‍ തിരയേണ്ടതിനി ?

നീ പകര്‍ന്നിട്ട വാക്കിന്‍ മധുരവും,
നിന്‍ വിരല്‍ത്തുമ്പ്‌ തേടുമീ തമ്പുരുവും,
നിന്റെ വിയര്‍പ്പിന്‍ ഗന്ധവും
എന്റെ ഓര്‍മ്മപ്പിരാന്തുകള്‍ ആകവേ
നിന്നെ മറക്കാന്‍
എന്താണ് ചെയ്യേണ്ടതിനി ഞാന്‍ ?

എന്റെ ശയ്യയില്‍ നീയുപേക്ഷിച്ച തൂവാല.
എന്റെ മുലക്കാമ്പില്‍ നീലിച്ച
നഖക്ഷതങ്ങള്‍.
എന്റെ നാഭിയില്‍ കല്ലിച്ച ദന്തക്ഷതങ്ങള്‍
എന്റെ ശരീരമിങ്ങനെ ചൂടുപിടിച്ചീടുമ്പോള്‍
നിന്നെ മറക്കാന്‍
എന്താണ് പറയേണ്ടതിനി ഞാന്‍ ?

പടിവാതിലില്‍ മുട്ടും സ്വരങ്ങളില്‍,
ടെലിഫോണ്‍ മണികളില്‍,
സന്ദേശശബ്ദങ്ങളില്‍
നിന്റെ സാന്നിദ്ധ്യം തിരയുമ്പോള്‍
നിന്നെ മറക്കാന്‍
എന്താണ് ചെയ്യുക ഞാന്‍ ?

ഇരുട്ടിലെ നിശബ്ദതയില്‍
നിന്നെ മറക്കാന്‍ ശ്രമിയ്ക്കുമ്പോഴും
തുടിച്ചുയരും മുലഞെട്ടുകള്‍ ,
തുടഞ്ഞരമ്പുകള്‍ തന്‍ വിറകൊള്ളല്‍
ഇല്ല നിന്നെയോര്‍മ്മിക്കാതെ
മരിക്കാനുമാവില്ലല്ലോ!

പ്രണയത്തിന്റെ മാന്ത്രിക വിരലാല്‍
ഉറങ്ങിക്കിടന്നോരെന്‍ തനുവേയുണര്‍ത്തി
കടന്നു പോകും ഹേ ഗന്ധര്‍വ്വാ ,
വരിക
അഹല്യയാമെന്നെ തൊട്ടുണര്‍ത്തിയ നിന്‍
കരമെന്‍ നേര്‍ക്ക്‌ നീട്ടുക വീണ്ടും.

മൃതിയുടെ തണുപ്പെന്‍ ചേതനയെ
തിന്നു തീരും വരെ നീയരികിലുണ്ടാവുക.
നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍ !
നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍!
---------------------------ബിജു ജി നാഥ്

(പ്രണയത്തിന്റെ അഗ്നി കൊളുത്തി ആത്മാവോളം ഇറങ്ങി പോയി ഒരു നാള്‍ കടന്നു പോകുന്ന കൗശലക്കാരനായ ഓരോ കമിതാവിനോടും കാമിനിയുടെ വിലാപമാണത് . )

Sunday, December 6, 2015

രാപ്പക്ഷി


എന്നെ സ്നേഹിക്കാന്‍ കഴിയാതെ
പോകും നിനക്കായി പാടുവാന്‍
ഒരു രാപ്പക്ഷിയാകണം .
ജീവിതം കൊണ്ട് പനിച്ചു
വിളറിപ്പോകുന്ന നിന്നില്‍
ജീവരക്തം തന്നു ചുവപ്പിക്കാന്‍
ഒരു രാപ്പക്ഷിയാകണം .
ഒരു വണ്ടിച്ചക്രത്തില്‍
ചതഞ്ഞു ഇതളടര്‍ന്നു
നീ മണ്ണില്‍ വീഴുമ്പോള്‍
നിന്നെ ജീവിപ്പിക്കുവാന്‍
ഒന്നുകൂടി പുനര്‍ജ്ജനിക്കണം.
സഫലമാകാതെ പോകുന്ന
പകലുകള്‍ക്കും രാവുകള്‍ക്കും മീതെ
നിന്നെ സ്നേഹിച്ചുകൊണ്ട്
എനിക്ക് ജീവിക്കണം .
-------------ബിജു ജി നാഥ്

Saturday, December 5, 2015

കണ്ണാടിച്ചില്ലുകള്‍...... ശ്രീജ ബാലരാജ്


                എഴുത്തിനെ എത്ര തന്നെ പെണ്ണെഴുത്ത്‌ , ആണെഴുത്ത് എന്ന് വേര്‍തിരിച്ചാലും വായനക്കാരന്‍ ആത്യന്തികമായി തേടുക വായനാ സുഖത്തിന്റെ ലഹരിയൊന്നു മാത്രമാകും . പലപ്പോഴും മുന്‍വിധികളോടെ ആണ് പലരും വായനയെ സമീപിക്കുക. അവതാരകന്റെയോ , ആസ്വാദകന്റെയോ വരികളില്‍ കൂടിയാകും നാം എഴുത്തിനെ സമീപിക്കുക . ഇത് വായനയെ പരിമിതമായ ആകാശത്തില്‍ പിടിച്ചു കെട്ടിയിടുന്നു എന്നത് അനുഭവവേദ്യമായ ഒരു സത്യമാണ് .
'സീയെല്ലെസ് ബുക്സ് 'തളിപ്പറമ്പ് പുറത്തിറക്കിയ ശ്രീ 'ശ്രീജ ബാലരാജി'ന്റെ " കണ്ണാടി ചില്ലുകള്‍ " എന്ന കവിതാസമാഹാരം ആണ് ഇന്നത്തെ വായനയില്‍ വിഭവമായത് . 27 കവിതകളുടെ ഏ സമാഹാരത്തെ വിലയിരുത്തേണ്ടത് കാവ്യാത്മകമായ ഒരു സപര്യയിലൂടെ ഉരുത്തിരിയുന്ന വാക്കുകളുടെ മനോഹാരിതയെ നുകരാന്‍  ഒരിടം എന്ന് തന്നെയാണ്. പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അവതാരിക കൊണ്ട് സമ്പന്നമായ ഈ കവിതാ സമാഹാരം ഒറ്റയിരുപ്പില്‍ നാം വായിച്ചു പോകുന്ന ഒരു പുസ്തകം ആണെന്ന് സന്തോഷത്തോടെ പറയാം . കാരണം മിക്ക വായനകളും പലപ്പോഴും മുരടിച്ച , മരവിച്ച നിമിഷങ്ങള്‍ക്ക് ജന്മം നല്‍കുകയും പിന്നീടാകാം എന്നൊരു ചിന്തയില്‍ പടര്‍ന്ന മിഴികളില്‍ ആലസ്യം നിറയ്ക്കുകയും ചെയ്യുന്നവയാണ് .
തുടക്കം തന്നെ 'അനന്തം അജ്ഞാതം ' എന്ന പൊള്ളിപ്പിടയുന്ന ഒരു കവിതയിലൂടെയാണ്‌ . ഇവിടെ കവി പറയുന്നത്
"അവള്‍ കടലാസിലെഴുതുന്നത്
പുരാവൃത്തസ്മൃതികളല്ല
മറിച്ചു
സിഗററ്റ് പുകയും
ചാരായ ഗന്ധവും
ഉണക്കിയും നനച്ചും
അകക്കാമ്പിലെ നെരിപ്പോടില്‍
വേവിച്ചു പാകപ്പെടുത്തിയ
ഒരു അവിഹിതഗര്‍ഭത്തിന്റെ
ഭാവിയാണ് "
ചിന്തകളില്‍ നനവും നോവും പടര്‍ത്തി പോയകാലങ്ങളില്‍ സഞ്ചരിക്കുകയല്ല ഇന്നിന്റെ നേരുകളില്‍ രക്തവും ജീവനും നല്‍കുകയാണ് കവിതയില്‍.
               'കത്ത് ' എന്ന കവിത അമ്മയോട് വിദേശത്തിരുന്നുകൊണ്ട് മറ്റൊരു ദേശത്തിന്റെ സാമൂഹ്യ , പാരിസ്ഥിതിക ചുറ്റുപാടുകളെ കൂട്ടിനു വിളിച്ചു ആകുലതയില്‍ പടരുന്ന ഒരു മകളെ (മറ്റൊരമ്മയെ ) കാണാന്‍ കഴിയും . അതുപോലെ കാലികമായ മറ്റൊരു രചനയാണ് 'ചൂണ്ട '.
"എത്ര സൂക്ഷിച്ചു
കണ്ണും കാതും ഒരു പോലെ
ആട്ടിത്തെളിച്ചാലാണ്
ചൂണ്ടകളില്‍ നിന്നും
ഒഴിഞ്ഞു കിട്ടുന്നത് " 
 എന്ന ആശങ്കയില്‍ ജീവിക്കുന്ന , ജീവിക്കേണ്ടി വരുന്ന പെണ്മനം തുറന്നു കാട്ടുന്നത് ഇന്നിന്റെ നോവുകളെയല്ലേ എന്ന് വായനക്കാര്‍ സ്വയം ചോദിച്ചു പോകുന്നു. ഈ കാലഘട്ടത്തിലെ പല ജീവിത സങ്കേതങ്ങളും ശ്രീജ തനിക്കു വിഷയമാക്കിയിട്ടുണ്ട്‌ . പ്രകൃതിയെയും, ജീവജാലങ്ങളെയും പ്രണയത്തെയും ഒക്കെ നന്നായി പറഞ്ഞു പിടിപ്പിക്കാന്‍ കവിക്ക്‌ കഴിഞ്ഞിരിക്കുന്നു . 
 
              ഈണമോടെ ചൊല്ലി മുഴുമിക്കുന്ന സന്തോഷം നല്‍കിയ കവിതകളാണ് 'പുതുവര്‍ഷം ', മറയുന്നു നീയും ', നീയെന്നത് '.'പോകൂ പ്രിയപ്പെട്ട പക്ഷീ; എന്നിവ. അതുപോലെ തന്നെ പ്രവാസികളെക്കുറിച്ച് പറയുന്ന 'പ്രവാസം' എന്ന കവിത ചുട്ടുപൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടി കൂടിയാണ് .
ആമുഖത്തില്‍ പറയും പോലെ കവിതാസ്വദകര്‍ക്ക് നല്ലൊരു വിരുന്നാണ് ഈ പുസ്തകം. വായിക്കുക പങ്കു വയ്ക്കുക . സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല .

Friday, December 4, 2015

കനവിലോ നിനവിലോ മധുരമായ് നീയ്


മധുരമൊരോര്‍മ്മയാലെന്‍ മനമിന്നൊരു
മരതകക്കാടുപോല്‍ പീലി വിടര്‍ത്തുമ്പോള്‍
മധുമതി നിന്നുടെ മിഴികളെ നേരിടാന്‍
മടിയോടെ ഞാനും മുഖം കുനിച്ചിങ്ങനെ...

അരുമയാല്‍ നീയെന്നെ മടിയില്‍ കിടത്തി
അകതാരിലുയരുന്ന ഹര്‍ഷത്തോടെന്നുടെ
അധരത്തിലേയ്ക്ക് തിരുകുമീ മധുരം
അനവദ്യമായൊരു ലോകത്തെ നല്‍കവേ!

ഒഴുകുമെന്‍ കണ്‍തടം മെല്ലെത്തുടച്ചു നീ
ഒരു സാന്ത്വനംപോലെ മുടിയിഴ തഴുകവേ
ഒരു നാളുമറിയാത്ത വാത്സല്യത്തിരകളാല്‍
ഒഴുകുന്നു ഞാനും നിദ്രതന്‍ പുഴയിലായ്
----------------------ബിജു ജി നാഥ്


Thursday, December 3, 2015

ഭ്രാന്തിന്റെ പൂക്കൾ വിരിയുമ്പോൾ


തണുത്തുറഞ്ഞൊരുസമതലം പോൽ
വരണ്ടുപോയൊരു പുഴയുടെ മാറിടം
നേർത്തസ്പന്ദനങ്ങളാൽ വിങ്ങുമ്പോൾ
തുടിച്ചുയരുന്ന മുലഞെട്ടിൽ പ്രളയം !

വിറകൊള്ളും വിരൽത്തുമ്പിനാൽ
തൊടുവാനണയുമ്പോഴേക്കും വരവായ്
നനഞ്ഞ പീലികൾ കൊണ്ടോരരുത്.
പ്രളയം ചുരുങ്ങുന്നു മടങ്ങുന്നു .

അടിക്കാട് തീ പടരുന്നതറിഞ്ഞു
കാടു പായുന്നൊരു കടലില്ലെന്നാർത്തു .
വിറപൂണ്ട അധരങ്ങൾ മൊഴിയുന്നിനിയും
അരുതരുതീ വിളക്കുമാടമുറങ്ങീടട്ടെ.

വെളിച്ചം ഭയക്കുന്നോരീ ഇരുളാഴങ്ങൾ
കൊളുത്തരുത് നിൻ ഭ്രാന്തിൻ പൂക്കളാൽ .
കഴിയില്ലെനിക്കീ നിശാവസ്ത്രമഴിച്ചുനിൻ
ചാരെയൊരു കവിതയായ് തുളുമ്പുവാൻ.
-------------------------------------ബിജു ജി നാഥ് 

Tuesday, December 1, 2015

സൗഹൃദം


സൗഹൃദമൊരു തീക്കനലാണ്
പൊള്ളിക്കുന്ന ഓര്‍മ്മകളെ
പ്രോജ്ജ്വലിപ്പിക്കുന്ന കവിതയാണ് .
മുറിവില്‍ പുരട്ടും സ്നേഹലേപനമാണ്.
താങ്ങാന്‍ തണലാകാന്‍
ഒപ്പം കൂടുന്ന കരങ്ങളാണ് .
നിയതിയുടെ കരങ്ങള്‍
ഇരുളില്‍ അലയാന്‍ വിടുമ്പോഴും
ഒരു കൈത്താങ്ങായി 
പടര്‍ന്നു നില്‍ക്കും മുല്ലവള്ളിയാണ്  .
കരയുമ്പോള്‍ മിഴിനീര്‍ തുടയ്ക്കും
കുളിരോലും വിരലിന്റെ ഉടമയാണ്  .
വഴിതെറ്റി അലയുന്ന പാതയില്‍
നേര്‍വഴി നയിക്കുന്ന വെളിച്ചമാണ് .
നീയില്ലാതെ പോയാല്‍ നിന്നിലെ
പ്രതീക്ഷകളെ കരിയാന്‍ വിടാത്ത
പൊന്‍ വെളിച്ചമാണ്.
നീ മറക്കുമ്പോഴും നിന്നെയോര്‍മ്മിപ്പിക്കും
കടമകള്‍ തന്‍ അശരീരിയാണ്  .
ഒടുവില്‍ നീ ഒരു പിടി ചാരമാകുമ്പോള്‍
നിന്നെയോര്‍ത്തൊഴുകും അശ്രുവാണ് .
വാക്കുകള്‍ കൊണ്ടളക്കാന്‍ കഴിയാത്ത
വാഗ്മയ വര്‍ണ്ണചിത്രമാണത് .
ഓര്‍ക്കുക സൗഹൃദം മുള്ളല്ല
കാളകൂടം പോല്‍ നീലിച്ചതല്ല
വിദ്വേഷത്തിന്‍ ചെങ്കടലല്ല
 നിന്നെ പൊതിയും സ്നേഹമാണ്
നിന്നെ അറിയുന്ന നിഴലാണ് .
-------------ബിജു ജി നാഥ്





Monday, November 30, 2015

പരിണാമം


അരുതരുത് സോദരാ
മടക്കുക നിൻ വിരൽ
തിരയുകവനുടെ ജാതി
പിന്നെ തുടരുക രക്ഷ!
- - - - ബി.ജി.എൻ വർക്കല

ഇല്ല ഇല്ലില്ല

ഇല്ല ജാതിയെന്നു കൽപ്പിച്ചു
ഇല്ലില്ല ജാതിയെന്നു നമ്മളും
ഇല്ല ജാതി വേണോന്നു പണ്ടാല
ഇല്ല നീയാരെന്നൊരുത്തനും ങേ...ഹേ
_-------------------- ബി.ജി.എൻ വർക്കല

വൈകുന്നേരം....ആനന്ദി രാമചന്ദ്രന്‍

വായനയുടെ സുഗന്ധം എന്നത് വായിക്കുമ്പോള്‍ മനസ്സിലേക്ക് ഊറി വരുന്ന ഒരു പ്രത്യേക അനുഭൂതിയാണ് . നല്ല വായനകളെ അത് കൊണ്ട് തന്നെ വായന ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും കൈ വിടുകയുമില്ല . ഇത്തരം വായനകളെ തിരഞ്ഞു പോകുന്നവര്‍ പലപ്പോഴും നിരാശരാകുക ആണ് പതിവ് എങ്കിലും ആ ഒരു സുഗന്ധത്തിന്റെ ലഹരിയില്‍ അതന്വേഷിച്ചു വായനക്കാരനായ യാത്രക്കാരന്‍ സഞ്ചരിച്ചു കൊണ്ടിരിക്കും.
പ്രണയത്തിന്റെ ലഹരി നുരയുന്ന കവിതകളുടെ ഒരു സമാഹാരം എന്ന രീതിയില്‍ ആണ് ശ്രീമതി ആനന്ദി രാമചന്ദ്രന്റെ "വൈകുന്നേരം" എന്ന കവിതാ സമാഹാരം വായിക്കാന്‍ തുടങ്ങുന്നത് . ആമുഖമായി ആനന്ദി ഇപ്രകാരം പറയുന്നുമുണ്ട് .
"ഞാന്‍ പ്രണയിച്ചവര്‍ക്കും
എന്നെ പ്രണയിച്ചവര്‍ക്കും " സമര്‍പ്പിക്കുന്നു അറുപത്തി ഒന്‍പതു കവിതകളുടെ മാല്യം . അവതാരിക ശ്രീ ഓ വി ഉഷ .നിറയെ സ്നേഹത്തോടെയും അത്ഭുതത്തോടെയും അവതാരിക എഴുതിയിരിക്കുന്നു . തികച്ചും കൌതുകത്തോടെ തന്നെയാണ് ഞാന്‍ ഈ കവിതാ പുസ്തകത്തിനുള്ളിലേക്ക് സഞ്ചരിച്ചത് .
വളരെ മനോഹരമായ കുഞ്ഞു കവിതകള്‍ കൊണ്ട് അലങ്കരിച്ച ഈ മാല്യം വളരെ സന്തോഷത്തോടു കൂടി തന്നെ ഞാന്‍ വായിച്ചു പോകുകയായിരുന്നു .
പലപ്പോഴും തോന്നിയ ഒരു വിഷയം ഉണ്ട് . ശ്രീമതി ഓ വി ഉഷയുടെ കവിതാ സമാഹാരം വായിക്കുമ്പോള്‍ ഞാന്‍ കുറിച്ചിട്ട ഒരു സംഗതി ആണത് . പ്രായം ആണോ അതോ എഴുത്തിന്റെ വശ്യത ആണോ എന്നറിയില്ല രണ്ടു പേരുടെയും എഴുത്തില്‍ അസാധാരണമായ കയ്യടക്കം കാണാം . വളരെ പക്വതയോടെ കാണുന്ന ജീവിത വീക്ഷണം ആണതു .
പ്രവാസിയുടെ തിരികെ യാത്രയെ വളരെ തന്മയത്തോടെ അവതരിപ്പിക്കുന്ന നാട്ടിലേക്കൊരു യാത്ര എന്ന കവിത പോലെ വളരെ ചെറിയ വാക്കുകളില്‍ വലിയ പ്രപഞ്ചം സൃഷ്ടിക്കുന്ന വായനയെ അഭിനന്ദിക്കാതെ വയ്യ . അത് പോലെ ആണ് പ്രതിഷ്ഠ എന്ന കവിതയും . പി കെ എന്ന സിനിമയില്‍ കോളേജിനു മുന്നില്‍ പെട്ടെന്നൊരു ദൈവത്തെ സൃഷ്ടിച്ച പോലെ ആണ് പ്രതിഷ്ഠ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന വായന . വളരെ മനോഹരമായി തലമുറയുടെ അന്തരം പറഞ്ഞ മുത്തശ്ശി മറ്റൊരു മുത്തായി വായനയില്‍ തടഞ്ഞു . ദൈവമെന്ന കവിത ഒരു ഭക്തയുടെ പരിഭവവും മനസ്സും വരച്ചു കാട്ടുന്നുണ്ട് .
എടുത്തു പറയേണ്ട മറ്റൊരു കവിത ആയിരുന്നു ഒരു പ്രണയത്തിനായി .
അച്ഛന്റെ ചിതയില്‍ നിന്നും
ഉയരുന്നു പുകയും തിരിനാളവും
അത് നോക്കി നില്‍ക്കവേ
ഞാന്‍ കൊതിച്ചു പോയി
ഒരു പ്രണയത്തിനായി -
എന്നെ മാറോട് ചേര്‍ത്തു
നിനക്ക് ഞാനുണ്ടെന്ന്
കേള്‍ക്കാന്‍ .
ഓരോ കവിതയും ഓരോ വികാരമായി നിറയുന്നു . പ്രണയത്തേക്കാള്‍ ജീവിതമാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നതിനാല്‍ തന്നെ ആരും ഒറ്റ വായനയില്‍ തന്നെ ഇത് ഇഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പു . ന്യൂ ബുക്സ് കണ്ണൂര്‍ പ്രസിദ്ധീകരിച്ച ഈ കവിത സമാഹാരത്തിനു 65രൂപ ആണ് വില . വളരെ മനോഹരമായ അകം പേജുകള്‍ ആരുടേയും മനം കവരും . വായിക്കുക . സസ്നേഹം ബി ജി എന്‍ വര്‍ക്കല

Saturday, November 28, 2015

കന്യാമഠത്തിലേക്കുള്ള ലില്ലിപ്പൂക്കള്‍....രമണി വേണുഗോപാല്‍

അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് അപ്രതീക്ഷിതമായി ഒരു എഴുത്തുകാരിയെ കാണുന്നത് . പരിചയപ്പെട്ടോ എന്ന് ചോദിച്ചാല്‍ ആ തിരക്കില്‍ അവര്‍ എന്നെ കണ്ടു അവരുടെ പുസ്തകം കയ്യോപ്പിട്ടു തന്നു എന്നതിനപ്പുറം അവരെന്നേ ഓര്‍ക്കുക കൂടിയുണ്ടാകില്ല . ആ എഴുത്തുകാരിയെ ആണ് ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത് . ശ്രീമതി രമണി വേണുഗോപാല്‍.
ഇന്ന് ഞാന്‍ വായിച്ചു തീര്‍ത്ത പുസ്തകം ആണ് "കന്യാമഠത്തിലേക്കുള്ള ലില്ലിപ്പൂക്കള്‍". ഈ പുസ്തകത്തില്‍ ഞാന്‍ ആദ്യം കണ്ട പ്രത്യേകത ഈ കഥാ സമാഹാരം മെയില്‍ ഒന്നാം പതിപ്പും ഒക്ടോബറില്‍ അതിന്റെ രണ്ടാം പതിപ്പും ഇറങ്ങി എന്നുള്ളതാണ് . ഒലീവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഈ കഥാസമാഹാരത്തിന്റെ വില 110രൂപ ആണ് . വളരെ മനോഹരമായ പുറം ചട്ടയും നല്ല അച്ചടിയും ഒക്കെ ആയി വളരെ നല്ലൊരു പുസ്തകം നല്ലൊരു വായന ഇത് നല്‍കി . ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍ അവതാരിക എഴുതിയ ഈ പുസ്തകം പ്രമേയാവതരണം കൊണ്ടും പാത്ര സൃഷ്ടികളുടെ സൂക്ഷ്മതകൊണ്ടും വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു .
പതിനാലു കഥകളുടെ ഒരു സമാഹാരം ആണ് ഇത് . പതിനാലു കഥകളും പതിനാലു സംഭവങ്ങള്‍ പോലെ ജീവിതങ്ങള്‍ പോലെ അനുഭവപ്പെട്ടു . ഇവയില്‍ പതിമ്മൂന്നെണ്ണവും പ്രതിനിധാനം ചെയ്തത് നമുക്കിടയിലെ സ്ത്രീകളെ തന്നെയായിരുന്നു എന്നതാണ് ഇതില്‍ കണ്ട മറ്റൊരു പ്രത്യേകത . സ്ത്രീയുടെ , ഭാര്യയുടെ , അമ്മയുടെ , പ്രണയിനിയുടെ , ഉദ്യോഗസ്ഥയുടെ തുടങ്ങി എല്ലാ മേഖലയിലും ഉള്ള പെണ്ണ്‍ ഇതില്‍ ഉണ്ട് . അവളുടെ ചിന്തകളും , നെടുവീര്‍പ്പുകളും ,വേദനയും വിങ്ങലും സന്തോഷവും പിടച്ചിലും എല്ലാം വളരെ മനോഹരമായി രമണി ഇതില്‍ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു . മനോഹരമായ ഭാഷ , അവതരണത്തിലെ സാധാരണത്വം , പാത്ര സൃഷ്ടിയിലെ സൂക്ഷ്മത , ചിന്തകളുടെ വ്യെതിയാനങ്ങള്‍ , എല്ലാം തന്നെ വളരെ നല്ല വായനയുടെ ഒരു ആഴം നമുക്ക് നല്‍കുന്നു . ചിന്തിച്ചു കാട് കയറാന്‍ വേണ്ടി ഒന്നുംതന്നെ രമണി എഴുതുന്നില്ല . വരച്ചിടുന്നതൊക്കെ നാം കണ്ടതോ അറിഞ്ഞതോ അനുഭവിക്കുന്നതോ ആണ് എന്നൊരു സവിശേഷത നമ്മെ ഉടനീളം രസിപ്പിക്കും .
സെല്‍ഫിയും , ഋഷ്യശ്രുംഗന്റെ അമ്മയും , 1125B യിലെ സ്ത്രീയും , സ്വാതന്ത്ര്യത്തിന്റെ സംഗീതവും , നുണയുടെ നാനാര്‍ത്വങ്ങളും ഒക്കെ നമ്മെ വായനയുടെ സുഖത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന എഴുത്തുകള്‍ ആണ് . തീര്‍ച്ചയായും വായിക്കേണ്ടുന്ന ഒരു പുസ്തകം ആണ് രമണി വേണു ഗോപാല്‍ നമുക്ക് നല്‍കുന്ന ഈ കഥാ സമാഹാരം . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്


പ്രിയ സുഹൃത്തേ
ഇതിന്ത്യയാണ് .
സനാതനമൂല്യങ്ങളുടെ നാട് .
കല്ല്‌ കമ്പ് മുള്ളു മുരിക്കിലും
ഈശ്വരനെ കാണുന്നവരുടെ നാട് .
നമുക്ക് പശു മാതാവാണ്
ക്ഷേത്രങ്ങള്‍ സംസ്കാരമാണ് .
ഹേയ് നിങ്ങള്‍ തെറ്റിദ്ധരിക്കരുത് .
അര്‍ദ്ധ നഗ്ന ശില്പങ്ങള്‍ കണ്ടോ
രതി മന്മഥ കേളീശിലകള്‍ കണ്ടോ
ലിംഗമോ യോനിയോ പൂജിക്കുന്നത് കണ്ടോ
നിങ്ങള്‍ തെറ്റിദ്ധരിക്കരുത് .
ഞാന്‍ നേരത്തെ പറഞ്ഞില്ലേ
കല്ല്‌ കമ്പ് മുള്ളു മുരിക്കിലും
ഈശ്വരനെ കാണുന്നവരുടെ നാടാണ്.
നഗ്ന സന്യാസിമാരെ നിങ്ങള്‍ കാണും
മനുഷ്യ ദൈവങ്ങളെ കുമ്പിടും
കള്ളും ഭാംഗും കഞ്ചാവും നിങ്ങള്‍ മണക്കും
പക്ഷെ നിങ്ങള്‍ മുഖം ചുളിക്കരുത്
സനാതനമൂല്യങ്ങളുടെ നാടാണ് .
രതിയുടെ കാണാരസങ്ങള്‍ക്ക് വേണ്ടി
കോകനും വത്സ്യായനും സമ്മാനിച്ച
ഗ്രന്ഥങ്ങള്‍ നമുക്കുണ്ട് .
ഗണികാലയങ്ങള്‍
ശൗചാലയങ്ങള്‍ക്ക് പഞ്ഞമുള്ള നാട്ടില്‍ ഉണ്ട് .
പക്ഷെ  ഒരു കാര്യം ശ്രദ്ധിക്കുക .
തെക്കോട്ട്‌ പോകരുത്
ശരീരം പൊതിഞ്ഞു കൊണ്ടല്ലാതെ
തെക്കേ അറ്റത്തു പോകരുത്
പൊതുവഴിയില്‍ പോലും
അന്യ പുരുഷനോടൊത്ത്
നില്‍ക്കരുത്
നടക്കരുത്
മിണ്ടരുത് .
കീറിമുറിക്കുന്ന നോട്ടങ്ങളില്‍
കോരിക്കുടിക്കുന്ന നാവുകളില്‍
ഉദ്ധരിക്കുന്ന ലിംഗങ്ങളില്‍
തടഞ്ഞു വീഴാതെ സൂക്ഷിക്കുക.
കാരണം അവര്‍ പ്രബുദ്ധരാണ് .
സനാതനമൂല്യങ്ങള്‍ നമ്മുടെ മുഖമുദ്രയാണ് .
നാം പുരാതന സംസ്കൃതിയാണ് .
നമ്മള്‍ ഭാരതീയരാണ്‌ .
---------------ബിജു ജി നാഥ്

(ഇന്ത്യയെ പരിചയപ്പെടുത്തിയതില്‍ അപൂര്‍ണ്ണത ഉണ്ട് . നല്ലവ ഒന്നും കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല കാരണം തിന്മയാണല്ലോ നാം ആദ്യം തിരയുക . നന്മകള്‍ എഴുതാന്‍ ആയിരങ്ങള്‍ ഉണ്ടാകും . ഞാന്‍ നേര്‍ക്കാഴ്ച്ചകളില്‍  സഞ്ചരിക്കുന്നവന്‍ ആകയാല്‍ എനിക്കിങ്ങനെയെ കഴിയൂ . )

Friday, November 27, 2015

യന്ത്രങ്ങള്‍


ഇന്ന്
കളവു പറയുന്നവനെയും
ഒളിച്ചു വച്ചതിനെയും
രോഗം വന്നവനെയും
ജനിക്കാന്‍ പോണവനെയും
കണ്ടെത്താന്‍ യന്ത്രമുണ്ട് .
അളവ് നോക്കാനും
നിറമറിയാനും
ഗുണം നോക്കാനും
യന്ത്രമുണ്ട് .

നാളെ
രജസ്വലയാണെന്നൊ
മതമേതെന്നോ
ജാതിയെന്തെന്നോ
തിരിച്ചറിയാന്‍
യന്ത്രം വരും.
തുണി പൊക്കി നോക്കാതെ
നിര്‍ണ്ണയം സാധ്യമാകുമ്പോള്‍
അരിഞ്ഞു വീഴ്ത്താന്‍ ആയാസമില്ല.

എന്നാണു മനുഷ്യനെ തിരിച്ചറിയുന്ന 
യന്ത്രമുണ്ടാകുക ?
സ്നേഹവും
കരുണയും
മനുഷ്യത്വവും
അളന്നെടുക്കാന്‍ ഒരു യന്ത്രം !
------------------ബിജു ജി നാഥ്

Wednesday, November 25, 2015

ഭിക്ഷാംദേഹി


വസന്തങ്ങള്‍ വിരുന്നുവരാതെ
പോയൊരുദ്യാനമേ
നിന്നില്‍ അറിയാതെ കിളിര്‍ത്തൊരു
ശവംനാറി പൂവ് ഞാന്‍.

ഒരിത്തിരി സ്ഥലവും
ഒരു തുള്ളി ജലവും തന്നാല്‍
മരിക്കാതിരിക്കുമെന്ന പ്രതീക്ഷയില്‍
നിന്നെ നോക്കുന്നു ഞാന്‍ .

നീണ്ടു കുറുകിയ നിന്റെ വിരലുകളില്‍
സ്നേഹജലം തുളുമ്പുന്ന
തണുവറിയുന്നു ഞാന്‍ .
എനിക്ക് നിന്റെ പാദങ്ങളില്‍ ചുംബിക്കണം
നീയാം മണ്ണില്‍,
നിന്നുടെ വക്ഷസ്സില്‍,
നിന്റെ ചൂടേറ്റു മയങ്ങാന്‍
കൊതിയോടെ ഞാന്‍ വിരലൊന്നു നീട്ടട്ടെ .
-------------------------ബിജു ജി നാഥ്

Monday, November 23, 2015

അവള്‍ , അവന്‍ പിന്നെ അവരും

അവളോ ,
പൂക്കാന്‍ മടിച്ചൊരു മുല്ലവള്ളി.
ചുറ്റിവരിയാന്‍ ഒരു മരം
വേണ്ടാതെ നില്പ്പവള്‍

അവനോ ,
വിരിഞ്ഞ കരങ്ങള്‍ നീട്ടി
അവള്‍ക്കു തണലേകാന്‍
ചുറ്റിവരിയാനൊരു മരമായി
നില്‍പ്പവന്‍ .

അവന്‍ പ്രണയത്തിന്റെ
ദാഹജലം തേടി വന്നവന്‍.
അവള്‍ പ്രണയമുറിവിനാല്‍
ജലം വറ്റിയ നദി .

അവര്‍ക്കിടയില്‍
അസംഖ്യം മുഖങ്ങളില്‍
അവരെ വായിക്കുന്നവര്‍
അവരെ അറിയാത്തവര്‍ .
അവരെ തിരയുന്നവര്‍
പരസ്പരം നോക്കി
അവര്‍ ചോദിക്കുന്നു
ഇത് ഞാനല്ലേ .
------ബിജു ജി നാഥ്

Sunday, November 22, 2015

നമുക്കിടയില്‍ രണ്ടു തീവണ്ടികള്‍


സിഗ്നല്‍ കാത്തു കിടക്കുന്ന
രണ്ടു വണ്ടികള്‍ക്കുള്ളിലാണ് നാം .
ഒന്ന് തെക്കോട്ടും
മറ്റൊന്ന് വടക്കോട്ടും
നമ്മുടെ മനസ്സുകള്‍ എങ്ങോട്ട് പോകുമെന്നറിയാതെ ഉഴറുന്നുണ്ടു.
ഇരുട്ടിന്റെ ,
തണുപ്പിന്റെ
ചൂളിപ്പിടിക്കുന്ന കാറ്റിന്റെ കൈകളില്‍
തണുത്തനിലത്തു നീ
തിരക്കിന്റെ കൈകളില്‍ ഞെരിഞ്ഞിരിക്കുമ്പോള്‍
വാതില്‍ക്കല്‍ നിന്നെ നോക്കി
ഞാനുണ്ട് .
കാഴ്ച കിട്ടാന്‍ കണ്ണുകള്‍ തിരുമ്മി
ഇരുട്ടിലെ വെളിച്ചം തേടുന്ന
എന്റെ കണ്ണുകള്‍ .
ഓര്‍മ്മയിലേക്ക് പരിമളം പരത്തി
എന്റെ വിരലുകള്‍ .
അവയ്ക്ക് നിന്റെ മണം!
കഴിഞ്ഞു പോയ നിമിഷങ്ങളെ
കൊതിയോടെ നോക്കി
അവ പിടയുന്നു വീണ്ടും.
നിന്നെ തൊടാന്‍
നിന്റെ മുടിയിഴകളില്‍ ഓടി നടക്കാന്‍
നിന്നെ സ്നേഹിക്കാന്‍ .
ഈ കാത്തുകിടക്കല്‍ വല്ലാത്ത വേദനയാണ് .
ഒരു മണിയടിയൊച്ച
ഒരു കൂവല്‍
ഇല്ല നാം അകന്നു തുടങ്ങുന്നു .
പറിച്ചെടുത്ത എന്റെ ഹൃദയവുമായി
നിന്റെ വണ്ടി അകന്നു തുടങ്ങുന്നു .
ഇറങ്ങിയോടാന്‍ കൊതിക്കുന്ന എന്നെ തടഞ്ഞു കൊണ്ട്
എന്റെ വണ്ടിയും ചലിച്ചു തുടങ്ങുന്നു .
ഞാനെന്തേ തളരുന്നിങ്ങനെ ?
-------------------ബിജു ജി നാഥ്

Saturday, November 21, 2015

ഒരു സൈബര്‍ കവിത


പ്രഭാതത്തിലും
പ്രദോഷത്തിലുമവള്‍ തന്‍
ടൈംലൈനില്‍
ദര്‍ശനപുണ്യം നേടി
മനസ്സേ നിന്നെ ഞാനടക്കുന്നില്ലേ.
പിന്നെയും എന്തിനാണ്
മിണ്ടണം എന്ന വാശി .
ഇല്ല
നമുക്കിടയിലെ മതില്‍
ഒരിക്കലും ഇടിയുകയില്ല
നിശ്ചയദാര്‍ഢ്യം കൊണ്ട്
അവളുറപ്പിച്ച കല്ലുകള്‍
അവയിളക്കി മാറ്റാന്‍
ഞാനശക്തനല്ലോ ഇന്നും.
------------ബിജു ജി നാഥ് .

Friday, November 20, 2015

തിരിച്ചറിവുകള്‍

മണ്ണില്‍ കൊഴിഞ്ഞ ധാന്യങ്ങള്‍ പോലെ
ഓര്‍മ്മകള്‍ ചിതറിയ മനസ്സുമായിന്നു
പിന്നിട്ടു പോയതാം നല്ലദിനങ്ങള്‍ക്ക് മേല്‍
ചാര്‍ത്തുന്നു തിരശ്ശീല വേദനയോടെ ഞാന്‍.
മടങ്ങുവാന്‍ കഴിയില്ലിനിയുമാ വനികയിലറിഞ്ഞു 
മനമത് മൂകം കേഴുമ്പോഴും, ഓര്‍ത്തു വയ്ക്കുന്നു.
പൊന്നില്‍ വാഴനൂല്‍ കെട്ടുംപോലെ വ്യര്‍ത്ഥം 
കാല്‍പനിക ജീവിതം മര്‍ത്യനീ ഭൂമിയില്‍.
----------------------------ബിജു ജി നാഥ് 

വെയില്‍ പൂക്കും മരങ്ങള്‍......സീനോ ജോണ്‍ നെറ്റോ

കവിത , കഥ ഇവയൊക്കെ വായിക്കുമ്പോള്‍ നമുക്ക് അപാരമായ ക്ഷമ വേണം . ഒറ്റ വായന കൊണ്ടോ ഓടിച്ചുള്ള വായന കൊണ്ടോ ഒഴിവാക്കാന്‍ കഴിയാത്ത രണ്ടു വസ്തുക്കള്‍ ആണ് ഇവ എന്ന് തോന്നുക സ്വാഭാവികം . കവിത കാവ്യഭംഗി നിറഞ്ഞതാകുന്നത് അതില്‍ കവിത ഉണ്ടാകുമ്പോള്‍ ആണ് . നല്ല കവിതകളും ചീത്ത കവിതകളും ഉണ്ട് എന്നല്ല പക്ഷെ എഴുതാന്‍ വേണ്ടി എഴുതുന്നവയും എഴുതാതെ കഴിയില്ലെന്ന നിവൃത്തികേടിന്റെ മുനയില്‍ നിന്ന് എഴുതുന്നവയും ഉണ്ട് കവിതകളില്‍ . അതുപോലെ വായനയും രണ്ടു തരത്തില്‍ ഉണ്ട് ഒന്ന് വായിച്ചു പോവുക എന്നതും മറ്റൊന്ന് വായനയിലൂടെ ആഴങ്ങളില്‍ ഇറങ്ങുക എന്നതും .
വായിക്കുവാന്‍ ഇന്ന് കയ്യില്‍ കിട്ടിയത് "വെയില്‍ പൂക്കും മരങ്ങള്‍ " 'സീനോ ജോണ്‍ നെറ്റോ' എന്ന കവിയുടെ കാവ്യ സമാഹാരം ആണ് . സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യം ആയ ഈ എഴുത്തുകാരന്റെ പ്രഥമ കാവ്യ സമാഹാരം ആണ് വെയില്‍ പൂക്കും മരങ്ങള്‍ . അന്‍പത്തി നാല് കവിതകളുടെ സമാഹാരം . കൈരളി ബുക്സ് പുറത്തിറക്കിയ ഈ കവിതാ സമാഹാരത്തിനു 120 രൂപ ആണ് മുഖവില . നല്ല അച്ചടിയും , എഡിറ്റിങ്ങും , കടലാസും . വളരെ നല്ല രീതിയില്‍ ചിട്ടപ്പെടുത്തിയ ഒരു പുസ്തകം . കവര്‍ പേജ് മനോഹരമായിരുന്നു . ഇളവൂര്‍ ശ്രീകുമാര്‍ , വി എസ് ബിന്ദു എന്നിവരുടെ അവതാരികയും കവിയുടെ തന്നെ ആമുഖ കുറിപ്പും കടന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ വായനയുടെ മാനം മാറുകയും അത് കാവ്യാസ്വാദകന്റെ സ്വകാര്യ അഭിമാനവും ആകുന്ന രീതിയില്‍ വളരെ മനോഹരമായ കുറെ കവിതകള്‍ നമുക്ക് ലഭിക്കും . ആദ്യ കുറെ കവിതകളില്‍ തുടര്‍ച്ചയായ വേശ്യാജീവിതങ്ങളുടെ ചുറ്റുപാടുകളുടെ ഇടയില്‍ മാത്രം നിന്നുകൊണ്ട് സംവദിക്കുന്ന ഒരു ചിന്ത ഉണ്ടാക്കി എങ്കിലും മുന്നിലോട്ടു പോകുമ്പോള്‍ വിഷയങ്ങളെ തിരഞ്ഞെടുക്കുന്നതിലും അത് അവതരിപ്പിക്കുന്നതിലും ഈ കവി സ്വീകരിച്ചിരിക്കുന്ന കയ്യടക്കവും തഴക്കവും വളരെ മനോഹരമായി അനുഭവപ്പെട്ടു .
ഭാഷയെ നന്നായി മനസ്സിലാക്കുന്ന ഒരാള്‍ എന്ന നിലയിലും , ഭാഷ നന്നായി തെറ്റില്ലാതെ പറഞ്ഞു പോകാന്‍ അറിയുന്ന ആള്‍ എന്ന നിലയിലും ഈ എഴുത്തുകാരന്‍ ഇന്നത്തെ ഒരു വിഭാഗം മുന്‍നിര സോഷ്യല്‍ മീഡിയ കവിത എഴുത്തുകാരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞു . മാത്രവുമല്ല തന്റെ പ്രയോഗങ്ങളെ അതിന്റെ അര്‍ത്ഥം പറഞ്ഞു ഫുട്ട് നോട്ടു കൊടുത്തു സഹായിക്കുകയും ചെയ്തു കൊണ്ട് കവി തന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു .
എടുത്തു പറയേണ്ട ഒരു വിഷയം വലിയ എഴുത്തുകള്‍ , പരന്ന എഴുത്തുകള്‍ എന്നിവയിലും മനോഹരമായിരുന്നു കൊച്ചു വാക്കുകള്‍ തീര്‍ത്ത കാവ്യ പ്രപഞ്ചം എന്നതാണ് .
പഴയ പുരാണങ്ങളില്‍ നിന്നും നാം എന്ത് തിരഞ്ഞെടുക്കുമ്പോഴും എഴുതുമ്പോഴും അതിനു ഒരു കാവ്യഭംഗിയും താളവും ലയവും ലഭിക്കുന്നു എന്നൊരു തിരിച്ചറിവ് കവിയും ഉപയോഗിച്ചിട്ടുണ്ട് ഇവിടെ ചില കവിതകളില്‍ . അനസൂയ , പ്രച്ഛന്ന വേഷം, ചാമുണ്ടി എന്നിവ അതിനുദാഹരണം ആയി കാണിക്കാം . ആയിഷ എന്ന കവിത വളരെ മനോഹരമായ ഒരു എഴുത്ത് ആയിരുന്നു . ഇന്നത്തെ സമൂഹത്തോട് സംവദിക്കുന്ന ആ എഴുത്ത് ഒരു പക്ഷെ പറഞ്ഞു പഴകിയ ഒരു വിഷയം ആണെങ്കിലും കവിതയില്‍ അതിന്റെ അച്ചടക്കം വളരെ മനോഹരമായി പറഞ്ഞു എന്നതാണ് കവിയുടെ മേന്മ . മന്ത്രി , ഗാന്ധിസം ,ചങ്കൂറ്റം,സോനാഗച്ചി , വാഴ അങ്ങനെ എടുത്തു പറയാന്‍ ഒരുപാട് വിഭവങ്ങള്‍ നിറച്ച ഈ കാവ്യമാല വളരെ മനോഹരമായ ഒരു വായന നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല . കവിതയെ ഇഷ്ടപ്പെടുന്നവര്‍ക്കും , ഗൗരവപരമായ ഒരു വായന കാംഷിക്കുന്നവര്‍ക്കും ഒരു മുതല്ക്കൂട്ട് തന്നെയാകും സീനോയുടെ കവിതകള്‍ എന്നത് നിസ്സംശയം പറയാനാകും . ആശംസകള്‍
സ്നേഹത്തോടെ ബി ജി എന്‍ വര്‍ക്കല

Thursday, November 19, 2015

അവസ്ഥാന്തരം


നിന്റെ കണ്ണുകളില്‍ നിന്നും
പാദത്തില്‍ എത്തുമ്പോള്‍
കണ്ണുകള്‍ക്ക് ഭ്രാന്ത്‌ പിടിക്കുന്നു
എന്റെ ചിന്തകളില്‍ കടന്നലുകള്‍ മുരളുന്നു

ഉരുണ്ട ഭൂപടങ്ങള്‍ക്കും
സമതലങ്ങളുടെ സ്നിഗ്ധതയ്ക്കും
ഊഷരതയുടെ വനാന്തരങ്ങള്‍ക്കും
എന്നിലെ അഗ്നിയെ തണുപ്പിക്കാനാവുന്നില്ല.

കോടക്കാറ്റിന്റെ കരങ്ങളില്‍
ഓളപ്പാത്തിയിലെ പൊങ്ങു തടിയില്‍
വിങ്ങി പൊട്ടുന്ന പൗരുഷം 
നിന്നിലെ ഓര്‍മ്മകളിലേക്ക് സ്ഖലിക്കുന്നു.

പാതി മുറിഞ്ഞ സ്വപ്നങ്ങില്‍ നിന്നും
നിന്നിലെ പാല്‍മധുരം തേടി
നിലാവിന്റെ തേരുരുളുന്നു
വിങ്ങുന്ന നിന്നിലെ നോവുകളിലേക്ക്.

നഖമുനകള്‍ പോറിയ നീറ്റലുകള്‍
ഉഴുതുമറിച്ച നിലത്തു വരച്ച
മൗനത്തിന്റെ പരവതാനിയാകുകയും
കണ്ണീരുപ്പു പടര്‍ന്നുപുളയുകയും ചെയ്യുമ്പോള്‍
പുലരി വരുന്നു നാണത്തില്‍ മുങ്ങി
പതിവുപോലൊരു കുടുംബിനിയായി.
--------------------ബിജു ജി നാഥ്

Wednesday, November 18, 2015

നീയൊരു മഴ മുകില്‍ പോലെ


മൂടിക്കെട്ടി കിടക്കും പെയ്യില്ല്ല
പെയ്യുമെന്ന് നിനച്ചു കുടയെടുപ്പിക്കും
നനയാമെന്നു കൊതിച്ചു കാത്തിരിപ്പിക്കും
കൊതിയോടെ മാനം നോക്കി ഇരുത്തും .
ഒടുവില്‍ ഞാനുറങ്ങീടുമ്പോള്‍,
നീ ഒറ്റയ്ക്ക് പെയ്തു തോര്‍ന്നു തളര്‍ന്നു
തണുത്തു വിറച്ചു മയങ്ങുന്നുണ്ടാവും
കുത്തിയൊലിച്ച തടങ്ങള്‍ പോലും
അടയാളങ്ങളായി മാറിയ മണ്ണില്‍ .
------------------ബിജു ജി നാഥ്

Tuesday, November 17, 2015

കാവ്യനര്‍ത്തകി


വിലോലം വിരഹാര്‍ദ്രം
വിഷാദത്തിന്‍ കടലോരം

പ്രിയതെ നിന്നുടെ മിഴികളില്‍
നീല കടമ്പ് പൂക്കുന്ന കാലം !

നിന്‍ വിരല്‍ത്തുമ്പില്‍ നിന്നും
ജീവന്റെ ഊഷ്മാവ് കടമെടുക്കുന്നു ഞാന്‍.

അഗ്നിയെരിയും വിരലാല്‍
നീയെന്റെ ഹൃദയത്തെ തൊടുക .

താമരമൊട്ടുകള്‍ തന്‍ ഗന്ധം നുകര്‍ന്ന്
നിന്‍ പാദങ്ങളില്‍ വീണലിയട്ടെ ഞാനിനി.
------------------------------ബിജു ജി നാഥ്

Monday, November 16, 2015

കിനാവിന്റെ കണ്ണാടി കവിളുകള്‍


നിര്‍മ്മല സ്നേഹമേ നിന്നുടെ മാനസം
എന്നിലെ ചിതയില്‍ എരിഞ്ഞിടുമോ ?
സുന്ദരഗാത്രമേ നിന്നുടെ കളമൊഴി
എന്നിലെ കാവ്യമായ് വിരിഞ്ഞീടുമോ?

നിന്നുടെ അളകങ്ങള്‍ മാറിലേയ്ക്കായിട്ടു
സുന്ദരീ നീ പൊട്ടി ചിരിക്കുമെങ്കില്‍
നനഞ്ഞോരീറന്‍ തനുവെ മാറിലണിഞ്ഞു
കുഞ്ഞിളം ചൂടേകി ഞാനുണര്‍ത്തീടാം.

കണ്ണിലെ രാഗങ്ങള്‍ കണ്ടുകൊണ്ടിന്നു
നിന്‍ മടിത്തട്ടില്‍ ഞാന്‍ മയങ്ങിടട്ടെ
നിന്നിലെ സ്നേഹത്തിന്‍ ഊറിടും നനവെന്‍
ചുണ്ടിണകളില്‍ നീ പകരുകില്ലേ.
---------------------ബിജു ജി നാഥ്

Sunday, November 15, 2015

എനിക്ക് ചുംബിക്കണം


എനിക്ക് ചുംബിക്കണം
നിന്‍ മൃദുകപോലത്തില്‍
എനിക്ക് ചുംബിക്കണം
ഒരു വിടന്റെ ചുംബനമല്ല
പ്രണയത്തിന്റെ അധരപാനമല്ല
രതിയുടെ ഉഷ്ണപകര്‍ച്ചയുമല്ല
അറിയാത്ത ദാഹത്തിന്റെ
പറയാന്‍ കഴിയാത്ത വികാരത്തിന്റെ
എഴുതാന്‍ മറക്കുന്ന പുഴയുടെ
ഒരു ചുംബനം .
അതെ
എനിക്ക് ചുംബിക്കണം .
ജീവന്റെ നീള്‍വഴികളില്‍
പ്രാണന്റെ പശിമ നഷ്ടപ്പെടുമ്പോഴും
വാക്കുകളുടയുന്ന മൗനം
നിന്നെ നോക്കി വിങ്ങുമ്പോഴും
എന്റെ ചുണ്ടുകള്‍ ദാഹിച്ചുകൊണ്ടേയിരിക്കും .
നീ നനയുന്ന മഴകളെ
നീ ശ്വസിക്കുന്ന വായുവെ
നിന്നില്‍ വിരിയുന്ന ഗന്ധത്തെ
എനിക്ക് ചുംബിക്കണം
പറയപ്പെടാത്ത വികാരമായി
എഴുതപ്പെടാത്ത ദാഹമായി
കാലത്തിനു അജ്ഞാതമായി
നീയെന്നില്‍ ഉണ്ടാകണം
കാരണം  എനിക്ക് നിന്നെ ചുംബിക്കണം .

---------------------ബിജു ജി നാഥ്

Saturday, November 14, 2015

ജീവിച്ചു കൊതി തീരാത്ത മനുഷ്യര്‍ .


തെരുവോരങ്ങളില്‍
ചെവിയോര്‍ത്തു കിടക്കുകയാണെങ്കില്‍
അതെ നിങ്ങളവ കേള്‍ക്കും .
ശ്മശാനങ്ങളില്‍
വെറുതെ കാറ്റ് കൊണ്ടിരിയ്ക്കുമ്പോള്‍
ഒരു നിലവിളിയായി
അല്ലെങ്കിലൊരു തേങ്ങലായി,
താരാട്ടായി,
നിങ്ങളവ കേട്ടു തന്നെ മതിയാകൂ .
അവയില്‍ നിങ്ങള്‍ക്ക് കുരുന്നു പൂവുകളുടെ ഉടല്‍ കാണാം .
നിറമാറുകളില്‍ നിന്നുമൊലിക്കുന്ന
പാല്‍ തൂവിയ നിലാവ് കാണാം.
പല്ലില്ലാത്ത മോണകള്‍,
കൂനിക്കൂടിയ നരകള്‍,
അംഗഭംഗം വന്ന ജീവിതങ്ങള്‍,
എല്ലാം ഉണ്ടാകും .
ഒന്നടുക്കിപ്പെറുക്കി വയ്ക്കാന്‍ കഴിയുമെങ്കില്‍
നിങ്ങള്‍ പിന്നെയും തിരികെ നോക്കാന്‍ ,
കാലുകള്‍ ചലനം നിലച്ചു
ചെവികള്‍ പൊത്താന്‍ ഇട വന്നേക്കാം.
വേണ്ട, അവ നിങ്ങള്‍ക്കുള്ളതല്ല .
ഭ്രാന്ത്‌ പിടിച്ച ആദര്‍ശങ്ങള്‍,
സ്വര്‍ഗ്ഗ നരക ആവേശങ്ങള്‍,
അന്ധത വന്ന വിശ്വാസങ്ങള്‍
അവയിലെവിടെയോ ഒക്കെ വീണു കിടപ്പുണ്ടത് .
താടി നീട്ടിയ  ശാസനകള്‍,
ആയുധങ്ങളുടെ മുനകള്‍,
വെട്ടിപ്പിടിച്ച മേല്‍ക്കോയ്മകള്‍
അവയിലെവിടെയെങ്കിലും
മനുഷ്യത്വം എന്നൊരു വാക്കു കണ്ടാല്‍,
മാനവികത എന്നൊരു വാക്കു കേട്ടാല്‍,
മതേതരത്വം എന്ന ഊറ്റം കേട്ടാല്‍
അരുത്. പിന്നെ നിങ്ങള്‍ തിരികെ പോകരുത് .
കാരണം
ഇന്ന് വ്യഭിചരിക്കപ്പെട്ട വാക്കുകളാണത്‌ .
----------------------ബിജു ജി നാഥ്

Friday, November 13, 2015

ഉടല്‍ രാഷ്ട്രീയം...ഹണി ഭാസ്കര്‍

എന്റെ ഇന്നത്തെ വായന , ഞാന്‍ പരിചയപ്പെടുത്തുന്ന നോവല്‍ ശ്രീമതി ഹണി ഭാസ്കര്‍ എഴുതിയ ഉടല്‍ രാഷ്ട്രീയം ആണ് . ഹണി ഭാസ്കര്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന അതുപോലെ യൂ ഏ യില്‍ അറിയപ്പെടുന്ന ഒരു യുവ എഴുത്തുകാരി ആണ് . ഹണിയുടെ നാലാമത്തെ പുസ്തകം ആണ് ഉടല്‍ രാഷ്ട്രീയം . ഗ്രീന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ നോവല്‍ മനോഹരമായ പുറം ചട്ട കൊണ്ടും നല്ല എഡിറ്റിംഗ് , ലേ ഔട്ട്‌ എന്നിവയും പ്രിന്റിംഗ് മേന്മ കൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്നു . 140 രൂപ വിലയിട്ടിരിക്കുന്ന ഈ നോവല്‍ വായനാപ്രിയരായ എല്ലാപേര്‍ക്കും ഒരുപോലെ സ്വീകാര്യവും പ്രിയങ്കരവും ആയിരിക്കും എന്നത് ഉറപ്പ് .
ശ്രീ ഹണി സമകാലീന എഴുത്തുകാരുടെ കൂട്ടത്തില്‍ തന്റെ തുറന്ന ഇടപെടലുകളും പ്രതികരണങ്ങളും കൊണ്ട് തലയെടുപ്പോടെ നില്‍ക്കുന്ന ഒരു യുവ കഥാകാരി ആണ് .
എഴുത്തിന്റെ മേഖലയില്‍ പുതുമ അവകാശപ്പെടാന്‍ ഉള്ള ഒരു വായന ആണ് ഉടല്‍ രാഷ്ട്രീയം എന്നൊരു അഭിപ്രായം എനിക്കില്ല . പക്ഷെ വായനയില്‍ ഉടനീളം മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ , മാനസിക പര്യടനങ്ങള്‍ , സാമൂഹിക ഇടപെടലുകള്‍ ദേശങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ചരിത്രങ്ങള്‍ എന്നിവ നമുക്കീ വായനയില്‍ ദര്‍ശിക്കാന്‍ കഴിയും .
എന്താണ് ഉടല്‍ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ചിന്ത എന്ന് ഒന്ന് പറഞ്ഞു പോകുന്നത് വായനയെ ഉള്‍ക്കൊള്ളാന്‍ സഹായിക്കും എന്ന് കരുതുന്നു . കഥാകാരി ജനിച്ചു വളര്‍ന്ന കണ്ണൂരിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ആണ്  നോവലിലെ നായികയായ വേദ നമ്മുടെ മുന്നിലേക്ക് വരുന്നത് . നോവല്‍ മുന്നോട്ടു വയ്ക്കുന്ന വിഷയം സമൂഹത്തിലെ ചില ഇരുണ്ട വശങ്ങളുടെ നേര്‍ ചിത്രം കൂടിയാണ് . മാടമ്പി സംസ്കാരത്തിന്റെ ജീര്‍ണ്ണത , പഴയ തറവാടുകളുടെ , ജീവിതങ്ങളുടെ സ്പന്ദനങ്ങള്‍ ഒക്കെ നമുക്ക് കാട്ടി തരുന്നുണ്ട്.
സര്‍വ്വം സഹയാകുന്ന പഴയ ഭാര്യാചിഹ്നമായി വേദയുടെ അമ്മയും മാടമ്പിത്വത്തിന്റെ പരിശ്ചേദമായി അച്ഛനും നമുക്ക് വായിച്ചു എടുക്കാം . കേരള സമൂഹത്തിലെ കമ്യൂണിസ്റ്റ് വേരുകളുടെ തുടക്കത്തെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട് വായനയില്‍ . ജന്മിത്വ വ്യവസ്ഥിതിയും കീഴാള സമൂഹവും അവരുടെ ജീവിത നിലവാരങ്ങളും നോവലില്‍ വ്യക്തമായ് പറയുന്നുണ്ട് . മുറിവേറ്റ സ്ത്രീത്വത്തിന്റെ കുതറിമാറാന്‍ ഉള്ള ത്വര കഴിഞ്ഞ തലമുറയും ഈ തലമുറയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലാക്കാന്‍ കഥാകാരി വേദ , വേദയുടെ അമ്മ , നളിനി എന്ന റേച്ചല്‍ മാര്‍ഗരറ്റ് എന്നിവരില്‍ കൂടി വ്യക്തമാക്കുന്നുണ്ട് .
കമ്മ്യൂണിസം നല്‍കുന്ന മാറ്റങ്ങളുടെ കാറ്റ് കോളനി ജീവിതത്തില്‍ നിന്നും തന്റെ തന്നെ രക്തത്തെ ഉയര്‍ന്ന വിദ്യാഭ്യാസരീതിയിലൂടെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരുവാന്‍ ഉള്ള തീവ്രമായ ശ്രമം വേദ അനുവര്‍ത്തിക്കുന്നത് ഒരു കാലഘട്ടത്തെ ആ ആശയം എങ്ങനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കും .കേരളത്തിന്‌ ഒപ്പം തന്നെ പോളണ്ടും ഫാസിസവും റഷ്യന്‍ പ്രതിരോധവും ഒക്കെ നമ്മുടെ മനസ്സിലേക്ക് മറവിയില്‍ അടക്കം ചെയ്യുന്ന ചരിത്രങ്ങളുടെ ചിത്രങ്ങള്‍ തിരികെ പിടിപ്പിക്കാന്‍ സഹായിക്കുന്നു .
ഇവയിലെല്ലാം കടന്നു പോകാന്‍ നമുക്ക് ചാലകമായി വര്‍ത്തിക്കുന്ന ഒരു കണ്ണി മാത്രമാകുന്നു വേദ ഈ നോവലില്‍ . തന്റെ അസ്ഥിത്വം നഷ്ടമാകുന്ന ബാല്യത്തില്‍ നിന്നും അനിശ്ചിതത്വം നിറഞ്ഞ കൗമാരത്തില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് കുടുംബത്തിലും പ്രത്യേകിച്ച് പിതൃത്വം പോലും സംശയിക്കപ്പെടുന്ന ഒരു കാലാവസ്ഥയില്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ വേദയിലൂടെ എഴുത്തുകാരി വെളിവാക്കുന്നു . ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി പോകുന്ന വേദ താന്‍ പരിചരിക്കുന്ന സാഹചര്യങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്നതും തന്റെ പ്രണയത്തെ എങ്ങനെ മറവിയിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതും മനോഹരമായി പറഞ്ഞു നോവലില്‍ .
സ്വത്വത്തെ കുടഞ്ഞെറിയാന്‍ ഉള്ള ത്വരയില്‍ നിന്നും മദ്യശാലയിലേക്ക് ചുവടു വച്ച ആ ദിനത്തെ സ്വാതന്ത്ര്യം കൊതിക്കുന്ന സ്ത്രീയുടെ മനസ്സിനെ വെളിവാക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗമായി കാണാന്‍ അത് കൊണ്ട് തന്നെ വളരെ എളുപ്പം സാധിക്കുന്നു . കെട്ടുറപ്പില്ലാത്ത ദാമ്പത്യ ബന്ധങ്ങളെ വരച്ചു കാട്ടുന്ന നോവലില്‍ സ്ത്രീ ശരീരം വെറും ഭോഗ വസ്തുവായി കാണുന്ന പുരുഷ ചിന്തകളെ അറപ്പോടെ നോക്കി കാണുന്ന സ്ത്രീ മനസ്സിനെ കാണിച്ചു തരുന്നു . "ഞാനൊരു ലാപ്‌ ടോപ്പും വാച്ചും ഒരു ഭാര്യയേയും വാങ്ങി" എന്ന് ചിന്തിക്കുന്ന കിഷോര്‍ പുതിയ കാലത്തിന്റെ പ്രതിനിധി ആയല്ല കഴിഞ്ഞ കാലത്തിന്റെ പുതിയ മുഖം ആയാണ് വെളിപ്പെടുന്നത് . നിന്നെ ഉപയോഗിച്ച് മടുക്കുമ്പോള്‍ ഞാന്‍ വില്‍ക്കും എന്ന കിഷോറിന്റെ വാക്കുകള്‍ അയാള്‍ പെണ്ണുടലിനെ പരിചയിക്കുന്ന മാനസികാവസ്ഥയെ തുറന്നു കാട്ടുന്നു .
"ഇവിടെ ഞാന്‍ ബലിയാണ് സുന്ദരമായ പ്രണയത്തിന്റെ , സമരസപ്പെടലുകളുടെ ചോര വാര്‍ന്നു കിടക്കുന്ന ബലിമൃഗം" .എന്നീ വാക്കുകളിലൂടെ വേദ തന്റെ വിവാഹ ജീവിതത്തെ വായനക്കാരന് മുന്നില്‍ തുറന്നിടുമ്പോള്‍ വായനക്കാരനും വേദയുടെ ഒപ്പം തേങ്ങും എന്നത് അവഗണിക്കാന്‍ ആകാത്ത ഒരു സത്യമാണ് . എല്ലാ സ്വാതന്ത്ര്യങ്ങളും തിരികെ നേടാന്‍ ഉള്ള വേദയുടെ തീരുമാനം , പഴയതെല്ലാം വലിച്ചെറിയുന്ന അഴിച്ചു മാറ്റുന്ന കുതറി മാറല്‍ അതാണ്‌ കിഷോറിലേക്ക് അവള്‍ നല്‍കുന്ന പുളിരസം . ഇത്രകാലവും തന്റെ സ്ത്രീത്വത്തെ ചവിട്ടി ക്കുഴച്ച അയാളുടെ പുരുഷത്വത്തിലേക്ക് ഒരു സൂചികുത്തിയിറക്കിക്കൊണ്ട് അവള്‍ സ്വാതന്ത്രം പ്രഖ്യാപിക്കുമ്പോള്‍ അതുകൊണ്ട് തന്നെ വായനക്കാരന്‍ അവളുടെ നേരെ ക്രോധമല്ല പകരം സഹാനുഭൂതിയും സ്നേഹവുമാണ് ചൊരിയുക .
തന്റെ പ്രണയത്തെ തിരികെ കിട്ടുമ്പോള്‍, പ്രതീക്ഷകളെ തിരികെ ലഭിക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസികമായ ആ സന്തോഷം ആ ഊര്‍ജ്ജം അതാണ്‌ ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം . കെട്ടി ഇടപ്പെടുന്ന മൃഗമല്ല കെട്ടുകള്‍ അഴിച്ചു വിടപ്പെട്ട മൃഗമാണ്‌ യജമാനനെ സ്നേഹിക്കാന്‍ കഴിയുന്നത്‌ എന്ന സന്ദേശം നല്‍കുന്നു വായന . ഉടലിന്റെ ഈ രാഷ്ട്രീയത്തില്‍ പലവട്ടം ആ വാക്യം ആവര്‍ത്തിക്കുമ്പോഴും ഉടല്‍ അല്ല മറിച്ചു പാരതന്ത്ര്യത്തില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ  സ്വാതന്ത്യ വാഞ്ചയുടെ രാഷ്ട്രീയം ആണ് നോവല്‍ പ്രതിനിധീകരിക്കുന്നത് എന്ന് വായന ഓര്‍മ്മിപ്പിക്കുന്നു . രതി ഇതില്‍ ഒരു പ്രധാന ഘടകം ആകുന്നില്ല . രതിക്കു വേണ്ടി അല്ല പ്രണയത്തിനു വേണ്ടി മാത്രമാണ് ഈ രാഷ്ട്രീയം നിലനില്‍ക്കുന്നത് വേദയിലൂടെ എന്ന തിരിച്ചറിവോടെ നോവല്‍ അവസാനിക്കുമ്പോള്‍ വേദ നമുക്ക് പരിചയമുള്ള ഒരു മുഖമായി കൂടെ നാം കൂട്ടും എന്ന് ഉറപ്പു .
തീര്‍ച്ചയായും നല്ലൊരു വായന അനുഭവം നല്‍കും ഈ നോവല്‍ . സ്നേഹപൂര്‍വ്വം ബി ജി എന്‍


Wednesday, November 11, 2015

ഊര്‍ന്നു പോയെക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍ ....നാമൂസ് പെരുവള്ളൂര്‍

വായനയുടെ ആഴക്കടലില്‍ എനിക്ക് കരഗതമായ ഒരു വായന അതാണ്‌ "ഊര്‍ന്നു പോയെക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍ " എന്ന "നാമൂസ് പെരുവള്ളൂരി"ന്റെ കവിതാ സമാഹാരം .
കവിതകള്‍ സംവദിക്കേണ്ടത് കാലഘടനയ്ക്ക് ഉള്ളില്‍ നിന്നാകരുത് അതിനു പറയേണ്ടതായ വിഷയങ്ങള്‍ അനാദി മുതല്‍ അനാദി വരെ നീണ്ടു കിടക്കണം . ഒരു പക്ഷെ അത്തരം വായനകള്‍ നമുക്ക് അന്യമാകുന്ന ഒരു കാലഘട്ടം ആണ് മുന്നില്‍ ഉള്ളത് എന്ന ചിന്തയില്‍ നിന്ന് കൊണ്ടാണ് നാമൂസിനെ ഞാന്‍ വായിച്ചു തുടങ്ങുന്നത് .
ഇരുപത്തഞ്ചു കവിതകള്‍ കൊണ്ട് ഇരുപത്തഞ്ചു ലോകങ്ങള്‍ നമ്മെ കാണിക്കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍ . ശ്രീ കെ ഇ എന്‍ അവതാരിക എഴുതിയ ഈ കാവ്യ സമാഹാരം കവിതാസ്വാദകര്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകും .
കവിതയില്‍ പ്രണയം പൂക്കുന്ന ഈ കാലഘട്ടത്തില്‍ പോലും കവിതയെന്നാല്‍ പ്രണയം അല്ല ജീവിതം ആണെന്നും ജീവിതമെന്നാല്‍ എന്നില്‍ ഒതുങ്ങുന്ന ഒരു കൊച്ചു ലോകം അല്ല എന്നും നാമൂസ് നമ്മോടു പറയുന്നു . വിശാലമായ ആകാശത്തു നമ്മെ പറക്കാന്‍ സഹായിക്കുന്ന ചിറകുകള്‍ ആണ് ഓരോ കവിതയും . ആശയവും എഴുത്തിന്റെ ശൈലിയും കൊണ്ട് നമ്മെ നാമൂസ് ഒരു പുതിയ ലോകത്തേക്ക് ആനയിക്കുന്നു .
തുടക്കം തന്നെ കലണ്ടറിന്റെ അക്കങ്ങളില്‍ കറുത്ത ചുവന്ന കാലങ്ങളില്‍ കൂടി കൈ പിടിച്ചു നടത്തിച്ചു കൊണ്ടാണ് . ജീവിതത്തിന്റെ എല്ലാ സ്പന്ദനങ്ങളും അതില്‍ നമുക്ക് തൊട്ടെടുക്കാന്‍ കഴിയുന്നു . അത് പോലെ തന്നെ ഗന്ധകപ്പച്ച എന്ന കവിത വായിക്കുന്ന ഒരാള്‍ക്കും തന്നെ കണ്ണീരിന്റെ നനവ്‌ സ്വയം അറിയാതെ മുന്നോട്ടു പോകാനാവില്ല തന്നെ . ഇറയത്തുന്നു കയറാന്‍ ഉമ്മ പറയുന്നു എന്ന് തുടങ്ങുമ്പോള്‍ തന്നെ നമ്മുടെ ഉള്ളിലേക്ക് ആ ചിത്രം കടന്നു വന്നു കഴിയുന്നു .
തീര്‍ച്ചയായും വായനയുടെ ഓരോ തലത്തിലും ഓരോ രാജ്യങ്ങളെ നമുക്ക് തരുന്ന നാമൂസിന്റെ തൂലിക ഭാവിയുടെ ഒരു വരദാനമായി വായന എന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു .  മുറിപ്പാടിലൂടെ ഇനിയുമെത്ര മുറിയണം എന്ന വിലാപം . മരണമുഖത്തു വച്ച് മുന്നേ മരിച്ചതെന്ന തിരിച്ചറിവിലൂടെയുള്ള സഞ്ചാരം ഒക്കെയും ഒറ്റമരക്കൊമ്പിലെ ചിറകരിയപ്പെട്ട കിളിയുടെ വിലാപം പോലെ ശബ്ദയാനമായ ഈ ലോകത്തെ ശബ്ദം നഷ്ടപ്പെട്ടവന്റെ തേങ്ങല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു . ജീവിതത്തില്‍ പറയാനൊരുപാടുണ്ടായിട്ടും കേള്‍ക്കാതെ പോകുന്ന ചില ശബ്ദങ്ങള്‍ നമുക്കിടയില്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആണ് നാമൂസിന്റെ ഓരോ കവിതയും നമുക്ക് തരുന്ന ബോധം . ബി ടി കാലത്തെ വഴുതനങ്ങ പോലെ രാഷ്ട്രീയ ബോധം തരുന്ന ചിന്തകളെ നമുക്കെങ്ങനെ അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴിയും ? തീര്‍ച്ചയായും വായിക്കപ്പെടേണ്ട ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകം ആണ് നാമൂസിന്റെ ഈ കാവ്യ സമാഹാരം . ഇത് നിങ്ങള്‍ക്ക് കവിതയുടെ അരസികതയില്‍ നിന്നും വിടുതല്‍ നല്‍കുകയും കവിത എഴുതപ്പെടുന്നതെങ്ങനെ എന്ന ബോധം നല്‍കുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട് .. നല്ലൊരു വായന ഉറപ്പു തരുന്നു , ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Monday, November 9, 2015

നിന്നെ എഴുതിത്തുടങ്ങുമ്പോൾ!


ഒഴുകി അകലുന്ന ജലപാതകളിൽ
ഉരുകി മറയുന്ന ഹിമപാതങ്ങളിൽ
കനത്തിരുണ്ട അമാവാസികളിൽ
കോരിച്ചൊരിയും വർഷകാലങ്ങളിൽ
എവിടെത്തുടങ്ങണം പ്രിയേ ഞാൻ.

പൂക്കാൻ മറന്ന ഉദ്യാനങ്ങളിൽ
ഒന്നു ചിരിക്കാൻ മറന്ന കാടുകളിൽ
ഒഴുകിയുണങ്ങി മരിച്ച പുഴകളിൽ
പച്ചപ്പു നഷ്ടമായ കുന്നുകളിൽ
നിന്റെ മിഴികളുടെ മൗനം ഉnയുമ്പോൾ
എന്തെഴുതണം നിന്നെക്കുറിച്ചു ഞാൻ!
വ്യവഹാരങ്ങളുടെ ബഹളങ്ങളിൽ
വികാരമുറയുന്ന ശയ്യാവിരികളിൽ
കണ്ണുകൾ കവിഞ്ഞൊഴുകും
സ്നാനാലയ നിശ്ശബ്ദതകളിൽ
ഹൃദയമുരുകി നീ പുകയുമ്പോൾ
എങ്ങനെ നിന്നെ ഞാനെഴുതുക !
ചായമടർന്ന കവിൾവിളർപ്പിൽ
നരച്ച നിലാവിൻ ഉടയാടകളിൽ
ഇടിഞ്ഞു താണ മാതൃത്വത്തിൽ
വരണ്ടുണങ്ങും താരുണ്യത്തിൽ
കാലനദി നീന്തി നീ തളരുമ്പോൾ
നിന്നെക്കുറിച്ചെന്തു ഞാനെഴുതും!
-----------------------------ബിജു.ജി.നാഥ്

പൗര്‍ണ്ണമി


താമരഗന്ധം നിറയും രാവിന്‍
താരക റാണി നീയെങ്കിലും.
ഓമലേ നിന്നുടെ മിഴികളില്‍
വീണലിയുന്നു തമോഗര്‍ത്തങ്ങള്‍ .

കൂമ്പിയ മിഴികളില്‍ നിന്നുതിരും
നാണത്തിന്‍ പൂവിതളുകള്‍ കാണ്മേ
പാരിജാതത്തിന്‍ സുഗന്ധം പോല്‍
കാമിനീ നിന്നോര്‍മ്മ പൊതിയുന്നു.

രാവുകളെത്ര കടന്നുപോയ് നിന്‍ 
നോവുകള്‍ കൊണ്ട് ദാഹമകറ്റി .
പെയ്യാതെ പോയ മഴയില്‍ നന -
ഞ്ഞെത്ര കര്‍ക്കിടകരാവും വിതുമ്പി.

ചാറ്റല്‍മഴയുടെ സൂചിമുനകള്‍ നിന്‍
ദേഹിയെ നോവിച്ച കാലമകലവേ 
കുത്തിയൊലിക്കും മഴയുടെ കുടയില്‍
ശബ്ദമില്ലാത്തൊരു ഗാനമായ് നീയിന്നു.

വെളിച്ചം കനവു കണ്ടുറങ്ങുമെന്‍
ജാലകവാതിലിലൂടെ പരിമന്ദം
യാമിനി തന്‍ ചിറകേറി നീയതി 
ലോലമിന്നെന്‍ ശയ്യയില്‍ വീഴവെ

പ്രണയമധുരം നിന്നധരങ്ങള്‍
പൊഴിയും ചികുരത്താല്‍ മറച്ചു
തരിക നീയോമലേ ജീവനില്‍
കുളിര് പകരുമൊരു ചുംബനം .
--------------ബിജു ജി നാഥ്

Wednesday, November 4, 2015

പോയകാലം വിരല്‍ത്തുമ്പില്‍

മുത്തശ്ശിയമ്മതന്‍ മടിയിലായമരുന്ന
കൊച്ചുപൂമ്പാറ്റ ആരാഞ്ഞു മധുരമായ്
മുത്തശ്ശി പറയുമോ മുക്കൂറ്റിയെന്തെന്നു
മുത്തശ്ശി പറയുമോ കുടമുല്ലയെന്തെന്നു .

ഇന്നലെ എന്റെ ചങ്ങാതിമാര്‍ ചൊല്ലി
ഓടിക്കളിക്കുവാന്‍ പൂഴിമണ്ണുള്ളോരു
നാലുകെട്ടും നാട്ടുമാഞ്ചോടും ഊയലാടും
ഓലവാലന്‍കിളികളും നിറഞ്ഞപൂങ്കാവനം

പച്ചപുതപ്പിട്ട നെല്‍ വയലും വരമ്പും
പരല്‍മീന്‍ നീരാടും കൊച്ചു കൈത്തോടും
കൊറ്റികള്‍ കന്നുകള്‍ തത്തമ്മ പെണ്ണും
കൂട്ടമോടുള്ളോരു കാഴ്ച നല്‍കുന്നിടം .

അമ്പല മണികളും  ആലിന്‍ മരച്ചോടും
പള്ളിമണികളും ഓശാനപ്പെരുന്നാളും
ബാങ്ക് വിളിയും മൈലാഞ്ചി കാടും
ഒന്നുപോല്‍ വിളങ്ങുന്ന കേദാരഭൂമി .

പരദൂഷണങ്ങള്‍ മണക്കും കടവും
കള്ളുമണക്കുന്ന നാട്ടിടവഴികളും
പാല്‍ക്കാരന്‍ മീന്‍കാരന്‍ കരിവളചാന്തും
ഇടവഴി നിറയുന്ന നാടേത്‌ ചൊല്ലൂ .

ഓര്‍മ്മകള്‍ നീരാഴി തീര്‍ക്കും കപോലം
മെല്ലെത്തുടച്ചുകൊണ്ടുത്തരമോതിയാള്‍
ചെല്ലു തുറക്ക് നീ കമ്പ്യൂട്ടര്‍ മകളെ
ഗൂഗിളില്‍ പോയാല്‍ കാണാമതൊക്കെയും.
----------------------------------ബി ജി എന്‍ 


ഇന്നിന്ത്യ

ചിതലരിച്ച നിശാശലഭച്ചിറകുകളിൽ നിന്നും
പുകമണം മാറാത്തൊരടുപ്പിലേക്കു പകരും
വിശപ്പിന്റെ കണ്ണീരുപ്പു ചേർത്ത മൗനമേ
നിനക്കിന്ത്യയെന്ന പേരിടട്ടയോ ഞാനിനി .
---------------------------------------ബിജു. ജി. നാഥ്

Monday, November 2, 2015

അഗ്നിക്കാവടി


നേരല്ല നമ്മുടെ കാഴ്ചകളെങ്കിലും
നേര്‍വഴി നിനച്ചു നാം നടപ്പൂ
നേരല്ല നമ്മുടെ കേള്‍വികളെങ്കിലും
നേരെന്നു ചൊല്ലി നാംപഠിപ്പു.

എവിടെയെന്‍ ശരിയെന്നു തേടാന്‍
ഞാനെന്റെ മനവും മിഴിയും തുറന്നു .
കണ്ണു നീറുന്ന കാഴ്ചകള്‍
കാതു വേവുന്ന കേള്‍വികള്‍
ഉള്ളുപൊടിയുന്നോരനുഭവത്തിന്‍
നുള്ളു കനലെന്നുള്ളില്‍ പതിച്ചു .

അന്വേഷണത്തിന്റെ പാതയില്‍
ഞാനെന്റെ കാഴ്ചയും കേള്‍വിയും എറിഞ്ഞുടച്ചു.
ഇന്ന് ഞാന്‍ തേടുന്ന ശരികളില്‍
ഇന്നിന്റെ മണമില്ല
ഇന്നിന്റെ നിറമില്ല
ഇന്നിന്റെ നേരുമില്ലല്ലോ .

തേടുവതെന്തെന്നറിയാതെ ഞാനിന്നീ-
തെരുവില്‍ പകച്ചു നില്‍ക്കുമ്പോള്‍ .
ചുറ്റും ശവംതീനിയുറുമ്പുകള്‍ തന്‍
ശബ്ദഘോഷങ്ങള്‍ മുഴങ്ങൂ .

സത്യം പുകഞ്ഞു കത്തുന്നൊരു
ചെന്തീ കനല്‍വെളിച്ചം മുന്നില്‍ കാണ്‍വൂ.
വെന്തുരുകുമെന്നുടലിനെ ഇന്നു ഞാനേകുന്നു
അഗ്നിക്ക് ബലിയായി .

നിങ്ങളില്‍ പടരുന്ന കനലായി
നിങ്ങളില്‍ മുഴങ്ങും രവമായ്
കാലത്തിന്റെ കാറ്റിലതലിയട്ടെ .
നേരിന്റെ കാലം വരുംവരെ
ഉള്‍ക്കാടിന്റെ തീയതെരിയട്ടെ
നേരിന്റെ കാലം വരുംവരെ
നമ്മള്‍ പരമ്പരകളാകട്ടെ  .
--------------ബിജു ജി നാഥ്

(അടുത്തിടെ തിരുവനന്തപുരത്തു നടന്ന നൂറ്റൊന്നു കവിതകളുടെ പ്രകാശനചടങ്ങില്‍ ഞാനും ഒരു കവിത ചൊല്ലി അതാണിത് .  :-) )

Sunday, November 1, 2015

കസ്തൂരി മാന്‍

ജന്മാന്തരങ്ങളിലെന്നും തേടിയ
കൗസ്തുഭമാണെനിക്കെങ്കിലും,
നിന്നെ മുകരുവാനാകാതിപ്പോഴും
ജന്മം വെടിയുമെൻ ജീവനെന്നോ?
--------------------ബി ജി എൻ വർക്കല

എനിക്കു ദാഹിച്ചു തുടങ്ങുന്നു.


എന്നെയിങ്ങനെ ഓർമ്മകളിൽ
കുരുക്കിയിട്ടു നീ മറഞ്ഞിരിക്കുമ്പോൾ
ചില്ലുകൾ തറയുന്ന വേദനയാൽ
ഞാനിങ്ങനെ പിടഞ്ഞമരുന്നതറിയുന്നോ?

പുഞ്ചിരി നിറഞ്ഞ നിന്നാനനം
അധരങ്ങൾ തൻ തുടിപ്പുകൾ
കപോലശോണിമ തൻ തിളക്കം
ഇല്ലെന്റെ ശയ്യ വിട്ടു നിദ്രയുമകന്നു.
എനിക്കു ദാഹിച്ചു തുടങ്ങുന്നു.
നിന്നെ ചുംബിക്കുവാൻ,
നിന്നെയൊന്നു പുണരുവാൻ,
നിന്റെ മാറിലെ ചൂടിൽ മയങ്ങാൻ
എനിക്കു ദാഹിച്ചു തുടങ്ങുന്നു.
----------------------------ബിജു ജി നാഥ്

നഗ്ന ശിലകള്‍ക്ക്‌ ശ്ലീലങ്ങളില്ല


ഉടുക്കാതെയും ഉണ്ണാതെയും
ഒരുപാട് കാലങ്ങള്‍ താണ്ടണം .
പെടുക്കാതെയും രമിക്കാതെയും
മരണം വരെയും മരുവണം .
പ്രജനനകാലമില്ലാതെ
രജസ്വലയാകാതെ
മുലയൂട്ടാതെ
ജീവിച്ചു തീര്‍ക്കണം .
ഭാസുരമായ ആ കാലം കഴിയുന്നു .
ഇന്ന് ശിലകളില്‍ കാമമുണ്ട്‌
മുലകളില്‍ പാല്‍ ചുരക്കുന്നു.
നാഭിച്ചുഴികള്‍ തുടിക്കുന്നു .
മൂടുവാന്‍ ചേലകള്‍ നിരക്കുന്നു.
തച്ചുടയ്ക്കുന്നു മുഴുപ്പുകള്‍.

കോവിലുകള്‍ നല്ലിടമത്രെ .
ശ്ലീലാശ്ലീലങ്ങള്‍ ഇല്ലാതെ
ഉടുക്കാതെ ഉണ്ണാതെ
ശിലയാകുവാന്‍ ഇനി കോവിലുകള്‍ ശരണം .
ദേവിയെന്നോ ദാസിയെന്നോ
വിളിപ്പേരുകള്‍ നിങ്ങള്‍ തരിക .
ജീവിക്കണം എനിക്കും ശിലയിലെങ്കിലുമൊരു പെണ്ണായി .
മാനഭയമില്ലാതെ
ശ്ലീലാശ്ലീലങ്ങള്‍ ഇല്ലാതെ ....!
-------------ബിജു ജി നാഥ്

Wednesday, October 28, 2015

എവിടെ തിരയും ?

അരുതുകള്‍ കൊണ്ട് വേലി കെട്ടും മനസ്സിലോ
അഴലുകള്‍ പുഞ്ചിരികൊണ്ടു മൂടും മുഖത്തോ
പ്രണയം മറച്ചുകൊണ്ടനസ്യൂതം വെറുക്കും
പ്രിയതന്‍ ഭാവത്തിലോ നിന്നെ ഞാന്‍ തേടേണ്ടു .
-------------------------------ബി ജി എന്‍ വര്‍ക്കല

Tuesday, October 27, 2015

താഴ്വാരങ്ങളുടെ നാട്ടില്‍ .... സര്‍ഗ്ഗ റോയ്

യാത്രാ വിവരണ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഇന്ന് വരെ ഉണ്ടായവ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ട് . ഒന്ന് അതിലെ സ്ത്രീ സാന്നിധ്യം തന്നെ . കെ എ ബീനയും , സുജാതയും ഒഴിച്ച് എത്ര പേരുണ്ട് യാത്രാ വിവരണ രചനയിലെ സ്ത്രീ സാന്നിധ്യം ? ഇല്ല നമുക്ക് ഒരു കണക്കെടുപ്പില്‍ പകച്ചു നില്‍ക്കേണ്ടി വരും ഈ ശുഷ്ക സംഖ്യ കണ്ടു . ഇത്തരം ഒരു അവസ്ഥയില്‍ നമുക്ക് സന്തോഷം തരുന്ന ഒരു വായന ആണ് ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ശ്രീമതി സര്‍ഗ്ഗാ റോയുടെ "താഴ്വാരങ്ങളുടെ നാട്ടില്‍ " എന്ന കെനിയന്‍ ഡയറി വായിക്കുമ്പോള്‍ ഈ ചിന്ത വളരെ ശക്തമായി അനുഭവപ്പെടുകയും ചെയ്യുന്നു.

“Every travel is a blessed adventure.” “Every traveler has their unique observation of the place they have been.” ― Lailah Gifty Akita യുടെ വാചകങ്ങള്‍ കടമെടുത്തു കൊണ്ട് ഞാന്‍ ശ്രീമതി സര്ഗ്ഗയുടെ ഈ പുസ്തകത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു . മനോഹരമായ കവര്‍ ചിത്രം കൊണ്ടും ലേ ഔട്ട് കൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്ന അച്ചടി ഹോറിസണ്‍ പബ്ലിക്കേഷന്‍ (horizon publication) ആണ് ചെയ്തിരിക്കുന്നത് . ഇതിനു അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരനായ ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍ ആണ് . വളരെ മനോഹരമായും , എഴുത്തിന്റെ ആത്മാവ് കണ്ടറിഞ്ഞും ഉള്ള ആ അവതാരികയിലെ ഒരു വാചകം ഈ ഗ്രന്ഥത്തിന്റെ എല്ലാ വായനയും ഉള്ളടക്കത്തെയും സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ് . "രാമനെ കാട്ടിലേക്ക് പിന്തുടര്‍ന്ന മൈഥിലിയുടെ യാത്രയല്ലിത് ". അതെ അക്ഷരാര്‍ത്ഥത്തില്‍ അത് ശരിവയ്ക്കുന്ന എഴുത്ത് ആണ് ഈ പുസ്തകം എന്നതില്‍ നമുക്ക് സന്തോഷിക്കാം . “As a writer you must keep a tight rein on your subjective self—the traveler touched by new sights and sounds and smells—and keep an objective eye on the reader.”
― William Zinsserന്‍റെ ഈ വാക്കുകള്‍ മനസ്സില്‍ വച്ച് കൊണ്ട് തന്നെയാണ് ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നത് . കാരണം എഴുത്ത് ഒരു പ്രിയ സുഹൃത്തിനോട് പറയുന്ന രീതിയില്‍ ആണ് ഈ പുസ്തകത്തിന്റെ ആഖ്യാനശൈലി ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . അതിലൂടെ യാത്രക്കാരി വായനക്കാരനെയും ഒപ്പം കൂട്ടി ഓരോന്നും തൊട്ടു കാണിക്കുന്ന ഒരു പ്രതീതി ഉളവാക്കുന്നു . ഇത് വായനയില്‍ ഒരു പുതിയ രീതിയാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം പക്ഷെ പുതുമ ഉള്ളൊരു ആഖ്യായന രീതിയാണ് ഇതെന്ന് കാണാം . ഈ യാത്രയിലുടനീളം നാം ഓരോ കാഴ്ചയും നേരില്‍ കാണുന്ന ഒരു അനുഭൂതി തരുന്നതും ഒരുപക്ഷെ ഈ ശൈലി ഉപയോഗിച്ചത് കൊണ്ടാകാം . കെനിയ എന്ന ഇരുണ്ട ഭൂഖണ്ഡം നമ്മെ നോക്കി കിടക്കുന്നത് നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു . ദാരിദ്ര്യവും , ബുദ്ധിമുട്ടുകളും , വികസനമില്ലായ്മയും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന ആ ആദിമ ജന സമൂഹത്തിനു ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന എഴുത്തുകാരി ഓരോ സംഭവങ്ങളെയും ഒരു കുട്ടിയുടെ കൌതുകത്തോടെ നോക്കി കാണുന്നത് നമുക്ക് ദര്‍ശിക്കാന്‍ കഴിയും . വഴിയോരമുള്ള തൂക്കണാം കുരുവി കൂടുകളിലും , ഗോതമ്പ് പാടങ്ങളും , ഇവാസോ നൈരോ എന്ന നദിയുടെ കാഴ്ചയും , മഹാപ്രയാണം നടത്തുന്ന വൈല്‍ഡ് ബീസ്ടുകളും , ആഹാരത്തിനായി മാനിനെ എടുത്തു കൊണ്ട് പോകുന്ന കുരങ്ങും , ആനകളുടെ കളികളും കുസൃതികളും എല്ലാം തന്നെ നമ്മില്‍ കൌതുകവും ഒപ്പം ജിജ്ഞാസയും ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല തന്നെ .
ആഹാരത്തിനു വേണ്ടി അല്ലാതെ ഒരു മൃഗവും ഒരു ജീവിയെയും കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യുന്നില്ല എന്ന കാഴ്ചയില്‍ നിന്ന് കൊണ്ട് നാം മൃഗം എന്ന് മനുഷ്യനെ വിശേഷിപ്പിക്കുന്നതിനെ ഒന്ന് കൂടി ആലോചിക്കണം എന്ന് വായന പഠിപ്പിക്കുന്നു . അത് പോലെ ഭൂമധ്യ രേഖയുടെ അപ്പുറവും ഇപ്പുറവും ഉള്ള വ്യെത്യാസങ്ങളെ മനസ്സിലാക്കുന്നതും , ഗ്രാമീണ ജീവിതത്തെ നോക്കി കാണുന്നതും അവരുടെ ഭക്ഷണം ആചാരങ്ങള്‍ എന്നിവയെ വിവരിക്കുന്നതും ഒക്കെ വളരെ ഹൃദ്യമായി അനുഭവപ്പെടുന്നു . ഇന്നും ഒരു തരത്തിലുള്ള മതങ്ങളോ ദൈവങ്ങളോ കടന്നു ചെന്നിട്ടില്ലാത്ത അവര്‍ മൃഗങ്ങളെ മലകള്‍ക്ക് താഴെ കൊണ്ട് പോയി ബലി കൊടുത്തു ആകാശത്തേക്ക് നോക്കി പേരറിയാ ദൈവത്തോട് പരാതി പറയുന്നതും , ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്ന സര്‍ക്കംസിഷന്‍ ചടങ്ങുകളും , സ്ത്രീകളുടെ അവകാശമായ കുടില്‍ നിര്‍മ്മാണവും , വിവാഹത്തിന്റെ ആചാരങ്ങളും , നിയമങ്ങളും , പൗരുഷത്തിന്റെ , സാഹസികതയുടെ തെളിവിനായുള്ള ടാന്‍സാനിയന്‍ യാത്രയുടെ വിശേഷങ്ങളും , തീയുണ്ടാക്കുന്നതും , രക്തപാനവും ഒക്കെ നമ്മെ പുതിയ ഒരു ലോകത്തെ കാണിച്ചു തരുന്നു .
സംപുരുവും , മസായി മാരയും ,നകുരുരുവും ഒക്കെ നമ്മെ ഈ വായന കഴിയുമ്പോഴും പിന്തുടരുന്നതായും ഒന്ന് അവിടെ പോകാന്‍ കഴിയുമോ എന്നൊരു ചിന്ത ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്യും ഈ പുസ്തക വായന.
അധികം പറയാന്‍ ഉണ്ടെങ്കിലും അത് പുസ്തകത്തെ വായിച്ച പ്രതീതി തരും എന്നതിനാല്‍ ഞാന്‍ അത് നിങ്ങള്‍ സ്വയം ആസ്വദിക്കുന്നത് നന്നായിരിക്കും എന്ന ചിന്തയില്‍ ഇവിടെ പൂര്‍ണ്ണം ആക്കുന്നു .

Monday, October 26, 2015

പറയാതറിയാതെ

കരള്‍ വെന്തുരുകുമ്പോഴും പ്രിയേ
നിന്‍ കണ്ണെത്താ ദൂരം നില്‍ക്കുന്നു ഞാന്‍ .
വേദന കൊണ്ട് പുളയുമ്പോഴും നിന്നില്‍ 
വേദനയില്ലാതിരിക്കുവാനായിന്നു.
----------------ബി ജി എന്‍ വര്‍ക്കല

പുഴ മരിയ്ക്കുന്നു കടല് കാണാതെ


ഞാന്‍ വരണ്ടൊരു പുഴയെന്നാകില്‍
എങ്ങനെ നിന്‍ ചാരെയണയും കടലേ !
താനേ പൊഴിയും കനവുകളില്‍ നിന്‍
നീറും ലവണരസമൊന്നു നുകരാന്‍
അലച്ചു പെയ്യുമൊരു  കൊടുംമഴയ്ക്കോ
ഉറവപൊട്ടും ജലപാതയ്ക്കോയെത്ര- 
കാലം കാക്കണം മമജീവിതം വൃഥാ.
---------------------ബിജു ജി നാഥ്

Friday, October 23, 2015

അവന്‍ ഇപ്പോഴും ജീവിക്കുന്നത്രേ !


അവന്‍ ചോരയില്‍ മുക്കിയെഴുതി
ചായമില്ലാതെ ജീവിതം പക്ഷെ
അവനില്‍ നിന്നും അകന്നുപോയി 
ജീവിതമവന്‍ തന്നാത്മാവുമായെങ്ങോ.

ഭൂതകാലമവന്നു നല്‍കിയ വേദന
വര്‍ത്തമാനകാല വരികളാകുമ്പോള്‍
ഭാവിനഷ്ടമായ ദുഖത്താലവനിന്നു
വാക്കുകള്‍ നഷ്ടമാകുന്ന ദിനരാത്രങ്ങള്‍.

അറുത്തുമാറ്റുവാന്‍ കഴിയാത്ത കരള്‍
അടര്‍ന്നു തൂങ്ങുന്നു, നിദ്ര നഷ്ടമാകുന്നു.
കുത്തിനോവിക്കുന്നു സ്വയം ചോര
ചാലിട്ടൊഴുകുന്നത് കണ്ടാനന്ദിക്കുന്നു.

മരണം മനോഹരം മന്ദഹാസത്താല്‍
മനം കവരും സുന്ദരാകാരം പൂകുന്നു .
വാക്കു നോക്കി പാത്തിരിക്കുന്നവന്‍
വാക്കുരിയാടാതെ പോകുവാനായിന്നു .!
----------------------ബിജു ജി നാഥ്

 

Thursday, October 22, 2015

സനാതനം


മ്ലേച്ചമല്ലൊരുപസ്ഥവും 
ധനം പേറുന്നില്ലയിത്തവും 
പന്തിഭോജ്യവും പരിണയവും
അധികാരത്തിനവകാശവും 
തൊഴിലുമെത്തുമ്പോള്‍
വന്നിടുന്നു ചാതുര്‍വര്‍ണ്ണ്യവും .
-------------ബിജു ജി നാഥ്

യേശു മഴ പുതയ്ക്കുന്നു ...... സജിനി എസ് ന്റെ കഥാ സമാഹാരം


വായനയുടെ പുത്തന്‍ അനുഭവം ആണ് 'ശ്രീമതി സജിനി എസ്സി'ന്റെ "യേശു മഴ പുതയ്ക്കുന്നു" എന്ന കഥാ സമാഹാരം . ശ്രീ സജിനിയുടെ മൂന്നാമത്തെ കഥാ സമാഹാരം ആണിത് എന്ന് അവതാരികയില്‍ ശ്രീ ഇ ഹരികുമാര്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു . പതിനാലു കഥകളുടെ ഈ സമാഹാരത്തില്‍ ഇറങ്ങി മുങ്ങി നിവരുമ്പോള്‍ കഥകളുടെ സാമ്രാജ്യത്തില്‍ ഒരു ഇരിപ്പിടം നേടിയ ഒരു എഴുത്തുകാരിയുടെ തലയെടുപ്പ് മനസ്സില്‍ ഉണര്‍ത്തുന്നു വായനകള്‍ .
വായനയിലേക്ക് കടക്കും മുന്നേ എഴുത്തുകാരി പറയുന്ന വാചകം ആണ് ആദ്യം എന്നെ സ്പര്‍ശിച്ചത് . "ഈ കഥകളൊക്കെ സംഭവിച്ചു പോയതാണ് . എനിക്കറിയില്ല എങ്ങനെ എഴുതി എന്ന് . ജീവിതവും ഇങ്ങനൊക്കെ തന്നെയാണല്ലോ സംഭവിക്കുന്നത്‌ "
സംഭവിച്ചു പോയ ആ കഥകളിലേക്ക് ഒന്ന് കണ്ണോടിക്കാം നമുക്ക് .
ഒന്നാമത്തെ കഥ ജ്ഞാനസ്നാനം . ഈ കഥ നമ്മോടു പറയുന്നത് രണ്ടു തലം ആണ് . വഴിവക്കില്‍ വച്ച് ഒരു പേപ്പട്ടി കടിച്ചു എന്നു പറഞ്ഞു കടന്നു വരുന്ന മകളോട് അമ്മ ഡെറ്റോള്‍ ഒഴിച്ച് നന്നായി ഒന്ന് കുളിച്ചാല്‍ മതിയെന്ന് പറയുന്ന ഒരു കവിതാ ശകലം ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു . ആ രീതിയില്‍ ശാലിനിയെ രൂപപ്പെടുത്താന്‍ ശ്യാമള ചേച്ചി ശ്രമിക്കുന്നിടത്തു ആ കഥയെ വിട്ടു പോകാമായിരുന്നു . എങ്കില്‍ ആ കുട്ടിയില്‍ ഉണ്ടാവുക ആ സംഭവത്തെ ലാഘവത്വത്തോടെ കാണാനും ജീവിതത്തെ അഭിമുഖീകരിക്കാനും കഴിയുന്ന ഒരു തലം ആയിരുന്നു അത് . പക്ഷെ കഥാകാരി നമ്മെ കൂട്ടി കൊണ്ട് പോയത് കുട്ടിയമ്മയിലെ തന്റേടിയായ സ്ത്രീയിലേക്ക് ആണ് . പുരുഷനെ വെല്ലു വിളിക്കുന്നതും സമത്വം കാണിക്കുന്നതും അവനെ പോലെ നിന്നുകൊണ്ട് മുള്ളുന്നതിലും മരം കേറുന്നതിലും തെറി വിളിക്കുന്നതിലും മറ്റും ആണെന്ന ഒരു ധാരണ പൊതുവേ നാം ധരിച്ചു വച്ചിരിക്കുന്ന ഒരു വസ്തുത ആണ് . ശ്യാമള ചേച്ചി കുട്ടിയുടെ മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്നതും അത്തരം ഒരു ബിംബത്തെ കാണിച്ചു കൊടുത്ത് കൊണ്ട് ആണ് . ഇവിടെ കുട്ടി പരകായ പ്രവേശം ചെയ്യുന്നത് കുട്ടിയമ്മയിലെ നിഷേധിയായ സ്ത്രീയിലേക്ക് അല്ല പകരം കുട്ടിയമ്മയിലെ ലൈംഗിക പ്രതികരണങ്ങളിലേക്ക് ആണ് . ആധുനികതയുടെ അതിപ്രസരണങ്ങളില്‍ ലഭ്യമായ സാഹചര്യങ്ങളില്‍ കൂടി അവള്‍ കടന്നൂ പോകുന്നതും ആ ഒരു ലോകത്തേക്ക് ആണ് . ഒടുവില്‍ അസംതൃപ്തമായ മനസ്സ് കുട്ടിയമ്മയ്ക്കൊപ്പം കയറാന്‍ ഒരു മരം തേടുന്നത് ആ കുട്ടിയില്‍ ആ ബിംബം ചെലുത്തിയ തെറ്റായ ധാരണകള്‍ക്ക് ഉദാഹരണമാണ് .ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത ഇന്നേറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു കാലഘട്ടം എന്നതിനാല്‍ തന്നെ ഈ കഥ നമുക്ക് ആ ന്യൂനതകളെയും , തെറ്റായ ദിശകളിലേക്ക് കൈ പിടിച്ചു നടത്തിയാല്‍ സംഭവിക്കാവുന്ന വിഷയങ്ങളിലെയ്ക്കും നമ്മെ നടത്തും എന്നത് ഉറപ്പ് .
രണ്ടാമത്തെ കഥ ആയ പാഠഭേദം നമ്മില്‍ രാധ എന്ന തൊഴിലുറപ്പ് സ്ത്രീയുടെ ഒരു കാഴ്ചയിലൂടെ കുറെ ദൂരം നടത്തിക്കുന്നുണ്ട് . അവള്‍ കാണുന്ന തലയോട്ടി , അതിനെ ചുറ്റിപ്പറ്റി ഉള്ള അഴുക്കുകളുടെ വിവരണം എന്നിവയില്‍ കൂടി ആ തലയോട്ടിയുടെ ചരിത്രം നമ്മോടു സംസാരിക്കുന്നു മൂകമായി . തീര്‍ച്ചയായും രാധ അതില്‍ കാണുന്നത് അല്ലെങ്കില്‍ രാധയിലൂടെ കാട്ടുന്നത് ആ തലയോട് ഒരു സ്ത്രീയുടേതു ആണെന്ന ബോധം തന്നെയാണ് . ആ തലയുടെ നഗ്നഉടലിനെ തേടി രാധ അലയുമ്പോള്‍ അവളില്‍ നിറയുന്നതും ആ തലയോട്ടി കടന്നു പോയേക്കാവുന്ന സാഹചര്യങ്ങളില്‍ കൂടിയാണെന്ന് തോന്നിപ്പിക്കുന്നുണ്ടു . സഹോദരന്റെ സുഹൃത്തിന്റെ ലൈംഗിക ആക്രമണവും , പൊതു ജന സമൂഹത്തിലെ വിഷയ സമീപന രീതികളെയും നന്നായി പറഞ്ഞു പിടിപ്പിക്കുന്നുണ്ട് കഥാകാരി ഇവിടെ . ഒടുവില്‍ രാധ ആ തലയോട്ടിയിലേക്ക് പരകായപ്രവേശം ചെയ്യുന്ന തലത്തിലേക്ക് ചെന്നെത്തുമ്പോള്‍ ഇവിടെ കണ്ടത് രാധയുടെ തന്നെ തലയോട്ടി അല്ലേ എന്ന് സംശയിച്ചു പോകുന്നതില്‍ കുഴപ്പമില്ല എന്ന് കരുതുന്നു . ഒരു പക്ഷെ എഴുത്തുകാരിയുടെ മാസ്മരികത അതാകാം നമ്മെ കൊണ്ട് ചെയ്യിക്കാന്‍ ശ്രമിച്ചതും .
ഭിന്ന സംഖ്യകള്‍ എന്ന കഥയില്‍ കല്‍ക്കട്ടയെയും കേരളത്തെയും ഒരേ ഫ്രെയിമില്‍ കൊണ്ട് വരുന്നുണ്ട് . മാതൃത്വഭാവമാണ് ഓരോ നിഴലിലും എഴുത്തുകാരി ഉപയോഗിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ എല്ലാ കഥകളിലും മുലകള്‍ക്ക് പാല്‍മണം നിറഞ്ഞിരിക്കുന്നു . ഇവിടെ കൊച്ചമ്മിണിയും പത്രത്താളുകളില്‍ ഇറച്ചി തുണ്ടുകളുടെ എണ്ണം എടുക്കുന്ന അവസാനകാലങ്ങള്‍ പോലും ഇതില്‍ നിന്നും ഭിന്നമാകുന്നില്ല എന്നത് വായനക്കാരെ സന്തോഷിപ്പിക്കുമോ അതോ ചിന്തിപ്പിക്കുമോ എന്നത് ഒരു ചോദ്യചിഹ്നം തന്നെയല്ലേ എന്ന് വായന തോന്നിപ്പിച്ചു .
ഇതില്‍ ഉള്ള എല്ലാ കഥകളും ഒന്നിനോടൊന്നു വേറിട്ട്‌ നില്‍ക്കുകയാണ് . ഓരോന്നും എടുത്തു പറഞ്ഞാല്‍ വായനക്കാര്‍ക്ക് അസ്വാരസ്യം നേരിടുമോ എന്ന് ഭയക്കുന്നു ഞാന്‍ . എങ്കില്‍ കൂടിയും സ്ത്രീ എന്ന തലത്തില്‍ നിന്നുകൊണ്ട് വായിക്കപ്പെടേണ്ട കൃതിയല്ല ഇതെന്ന് നിസ്സംശയം പറയാം കാരണം ഇതിലെ എഴുത്തിന്റെ ശക്തിയും വിഷയ അവതരണ ശൈലിയും തുറന്നെഴുത്തിന്റെ വിശാലതയും ഈ എഴുത്തുകാരിയുടെ സാന്നിദ്ധ്യം മറ്റുള്ളവര്‍ക്ക് പിന്നില്‍ അല്ല മുന്‍ നിരയില്‍ തന്നെയാണ് എന്ന് ദ്യോതിപ്പിക്കുന്നുണ്ട് . യേശു മഴ പുതയ്ക്കുന്നു എന്ന കഥയില്‍ പുഴയെ സ്നേഹിച്ച പുഴയ്ക്കു വേണ്ടി ജീവിച്ചു ഒടുവില്‍ തന്റെ സ്ത്രീത്വം വാര്‍ധക്യത്തിലും സുരക്ഷിതമല്ല എന്ന അറിവില്‍ ആ പുഴയില്‍ തന്നെ ഒടുങ്ങുകയും ചെയ്യുന്നത് വളരെ ഹൃദയഹാരിയായി അനുഭവപ്പെട്ട ഒരു വായന ആയിരുന്നു . വിലക്കപ്പെട്ട കുഞ്ഞിന്റെ ശൈശവതയെ അവതരിപ്പിച്ച രീതി മനസ്സില്‍ നോവ്‌ പടര്തിയെന്നത് തുറന്നു പറയാതെ വയ്യ .ഇറച്ചി എന്ന് പേരിട്ട ആ കഥ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു . രതിയുടെയും പകയുടെയും സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും എന്ന് വേണ്ട ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും ഇതില്‍ അവതരിപ്പിക്കുവാനും ഓരോ കഥയും ഒന്നിനൊന്നു വ്യത്യസപ്പെടുത്താനും കഴിഞ്ഞു ഈ എഴുത്തുകാരിക്ക് . തീര്‍ച്ചയായും ഇതൊരു നല്ല വായന നിങ്ങള്‍ക്കും നല്കുമെന്ന വിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു . സസ്നേഹം ബി ജി എന്‍ വര്‍ക്കല

Wednesday, October 21, 2015

ഒരിക്കലും നീയെന്നെ പ്രണയിച്ചിരുന്നില്ലല്ലോ..!


പ്രണയത്തിന്റെ ആദ്യപാതിയില്‍
നീയൊരു കന്യകയായിരുന്നു.
നിന്നില്‍ സ്നേഹവും കൗതുകവും,
മധുര വചനങ്ങളും നിറഞ്ഞിരുന്നു .
ഞാനോ, നിന്നില്‍ പ്രണയം തിരയുകയായിരുന്നല്ലോ

പ്രണയത്തിന്റെ രണ്ടാം പാതിയില്‍
നീ കാമുകനാല്‍ ഗര്‍ഭിണിയും,
ഭര്‍ത്താവിന്‍ സ്നേഹരാഹിത്യത്താല്‍
പരിക്ഷീണയായോരാളായിരുന്നു .
ഞാനോ, നിന്നെ രക്ഷിയ്ക്കുകയായിരുന്നു .

പ്രണയത്തിന്റെ മൂന്നാം പാതിയില്‍
നമ്മളകലങ്ങളിലായിരുന്നു.
ഭര്‍ത്താവിനും കാമുകനുമിടയില്‍
നീയൊരു പാത തിരയുകയായിരുന്നു.
ഞാനോ, നിനക്ക് മംഗളങ്ങള്‍ നേരുകയായിരുന്നു .

പ്രണയത്തിന്റെയീ അവസാന പാതിയില്‍
നിന്നില്‍ നിന്നും പറിച്ചു കളഞ്ഞോരാ
കുഞ്ഞിന്‍ മുഖമെന്നെ നോവിയ്ക്കുമ്പോള്‍ ,
ഞാനോര്‍ക്കുന്നുണ്ടേറെ വേദനയാല്‍ .
ഒരിക്കലും നീയെന്നെ പ്രണയിച്ചിരുന്നില്ലല്ലോ..!
-----------------------------ബിജു ജി നാഥ്


Sunday, October 18, 2015

തിരുമുറിവുകൾ


വിടരാൻ മടിയോടെ മുകുളങ്ങൾ
ഗർഭപാത്ര ഭിത്തിയിൽ
തലതല്ലിക്കരയുന്നൂ .
ജീവനെടുക്കെന്നലറിക്കരയുന്നു
പെണ്ണായി പിറക്കാൻ
ഒരു നാടു തേടുന്നു.
ചിരിക്കുന്നു ദില്ലി
ചിരിക്കുന്നു കേരളം
പിടയുന്ന പൂവുടൽ നക്കി
തുടയ്ക്കുന്നു ചുണ്ടുകൾ .
അറിവാളികൾ കുരയ്ക്കാൻ മറക്കുന്നു
എഴുത്താളികൾ പ്രണയപ്പനിയിൽ ഉറങ്ങുന്നു.
മത രാഷ്ട്രീയങ്ങൾ മാംസത്തിൽ പുളയ്ക്കുന്നു.
തപിക്കുന്നു മാതൃഹൃദയങ്ങൾ
പിടയുന്നടിവയറുകൾ
കേഴുന്നു മാപ്പു നൽകാൻ
പെണ്ണുടലുകൾക്കു ജന്മമേകില്ലിനിയുമെന്നു
കാൽ പിടിച്ചു തേങ്ങുന്നു.
--------------------------------ബിജു.ജി.നാഥ്.
( ലജ്ജ തോന്നുന്നു കുഞ്ഞുങ്ങളെ, നിങ്ങളെ രക്ഷിക്കൂവാനാകാതെ പോകുന്നതിൽ)

കണ്ണനെ തേടുന്ന രാധ


ഞാന്‍ രാധ...!
ഗണികാലയത്തിന്റെ ചുവന്നയിരുട്ടില്‍
ദിനവും തിരയുന്നു ഞാന്‍
ഘനശ്യാമവര്‍ണ്ണനെ.

ഓരോ മുഖങ്ങളിലും
ഓരോ കരപരിലാളനങ്ങളിലും
ഓരോരോ ചുംബനങ്ങളിലും
ഞാന്‍ തിരയുകയാണെന്റെ കണ്ണനെ.

ആര്‍ത്തിയോടെന്നെ പുല്‍കുന്ന
കറുത്തിരുണ്ട കരങ്ങളില്‍ ,
ദാഹത്തോടെന്‍ മുലകള്‍ തിരയുന്ന
തടിച്ചുരുണ്ട അധരങ്ങളില്‍ ,
ഊഷ്മാവുയരുന്ന വിയര്‍പ്പുനാറ്റങ്ങളില്‍
ശ്യാമവര്‍ണ്ണന്റെ പീലിത്തിരുമുടി
തേടി ഞാന്‍ യാത്രചെയ്യുന്നു .

തുടകളില്‍ പൊള്ളിയണയുന്ന
ബീഡിത്തുണ്ടുകള്‍ നല്‍കുമാനന്ദവും,
പാന്‍മണം നിറയും ചുംബനപ്പൂവുകളും
മദ്യം മണക്കുന്ന
തേവിടിശ്ശി സ്വരങ്ങളിലും
കണ്ണാ നിന്നെയറിയുന്നു ഞാന്‍ .

നഷ്‌ടമായ വേണു തേടി
നീ യാത്ര ചെയ്യവേ
ഉള്‍പ്പുളകമോടരക്കെട്ടുയര്‍ത്തി ഞാന്‍
കരയുന്നു
കണ്ണാ നിന്‍ നൈവേദ്യം ഏറ്റുവാങ്ങുന്നു .
എന്റെ ജന്മം ധന്യമാക്കൂ
നിന്‍ പാദാരവിന്ദങ്ങളില്‍
മരിച്ചു വീഴട്ടെ ഞാന്‍ .
----------ബിജു ജി നാഥ്

Friday, October 16, 2015

മഴയില്‍ നനയാത്ത മിഴികളുമായൊരാള്‍


മഞ്ഞും മഴയുമില്ലാത്ത
വരണ്ട സമതലത്തില്‍ നിന്നും
പേടമാന്‍ മിഴികളുടെ
കുതൂഹലതയിലേക്ക് നോക്കി ഞാന്‍.

അജ്ഞാതമേതോ ശീതക്കാറ്റിന്‍
നിലാവില്‍ അലിഞ്ഞു
ഇരുളിന്റെ ഗുഹയിലേയ്ക്കകലും
പായ്ക്കപ്പലിനു കൈ കാട്ടുന്നു നീ .

നമുക്കിടയില്‍ വാക്കുകള്‍ മൂകമാകുന്നു .
നിന്റെ മുടിയിഴകള്‍ തഴുകി
ഇളം കാറ്റു മൂളുന്നൊരീരടികളില്‍
ദുഃഖത്തിന്റെ വയലിന്‍ നാദം മുഴങ്ങുന്നു .

എന്റെയന്തരാളങ്ങളില്‍ എവിടെയോ
ഒരു തേങ്ങല്‍ ചിറകടിച്ചു പൊങ്ങുന്നു .
ശക്തമായ വേദനയാല്‍
ഞാന്‍ കുഴഞ്ഞുതുടങ്ങുന്ന പോല്‍ .

ഉമ്മകളുടെ ദളങ്ങള്‍ കൊണ്ട്
നിന്റെ മേനിയില്‍ ഞാനൊരാട തീര്‍ക്കുന്നു..
നീയോ, അപരിചിതത്വത്തിന്റെ
ശിരോകവചമണിഞ്ഞു രാത്രിയിലേക്ക് നടന്നു തുടങ്ങുന്നു .
----------------------------ബിജു ജി നാഥ്

Thursday, October 15, 2015

രക്ഷകന്‍

ശാന്തം, നിര്‍മ്മലമീ മയക്കം പൂണ്ട
ശാരദ നിലാവേ നീയെന്റെ ചാരത്ത്.
അമ്മതന്‍ മാറില്‍ ഭയലേശമന്യേ
പൈതലുറങ്ങുന്ന ഭാവമാണീ മുഖം !

സാഗരമിളകിയൊന്നാകെ വന്നാലും
ആകാശ മേലാപ്പ് താഴേക്ക് വീഴ്കിലും
ആവില്ല തെല്ലുമുലയ്ക്കുവാനരികിലായ്
തണലായി എന്‍ കരമുണ്ടെന്നറിയുന്നു. 

വേപഥുവില്ലാതെ മിഴിപൂട്ടിയീ ലോക
മെല്ലാം മറന്നൊന്നുറങ്ങുവാന്‍ നിനക്കീ
മാറിന്‍ ചൂടോളമില്ലൊന്നും ഇഹപര-
ലോകങ്ങളില്‍ കവചമെന്നറിയുന്നൂ .

ഒടുവിലെന്‍ കരം പിടിച്ചകലുവാനായ് 
നിര്‍ഭയം വന്നിടും മരണമെന്നാകിലും
ഇല്ല, വരുവാന്‍ കഴിയില്ലീയഭയത്തിന്‍
ചിത്രജാലകം തുറന്നൊരിക്കലുമീ ഞാന്‍ .

നീയെന്റെ ജീവന്റെ ആദ്യകിരണവും
നീയെന്റെ ജീവന്റെ അന്ത്യനാളവുമാകെ
നിന്നെ മറന്നില്ല യാത്രയൊരിക്കലും
നീയില്ലാതെന്നുടെ ചിതയുമണയില്ല.
-------------------------------ബി ജി എന്‍
("സംസ്കാരം കവിതകള്‍" എന്നാസമാഹാരത്തില്‍ പബ്ലീഷ് ചെയ്തു . 2015 ഏപ്രില്‍ - മേയ് തിരുവനന്തപുരത്ത് നിന്നും സംസ്കാര കലാ സാഹിത്യ വേദി പുറത്തിറക്കിയത് )

Wednesday, October 14, 2015

പറയാമിനിയവ വെറുതെ....


എൻ  വിരൽ പിടിച്ചിന്നു പുറകോട്ടു പോകുവാൻ
എന്തുമോഹം നിനക്കെന്നറിവൂ ഞാനും .
ഇന്നു നാം ഒന്നായി പിന്നോട്ട് പോകുമ്പോൾ
കണ്ടീടുമോ നാം കൊതിക്കും നിനവുകൾ ?

പുഴയൊന്നു കാണണം
പുളിനത്തിലിരിക്കണം
പുഴമീനുകളോട് കിന്നാരം പറയണം .
വയലൊന്നു കാണണം
ഇളം കാറ്റിൽ മയങ്ങണം
നെൻമണിക്കുലകളെ ഉമ്മവച്ചീടണം.

ചെളിയിൽ ചവിട്ടി തെന്നിനടക്കണം
തോട്ടുവെള്ളത്തിൽ പരൽമീനെ കാണണം .
കുന്നൊന്നു കയറണം
കശുമാങ്ങ തിന്നണം
പച്ചമാങ്ങ പിന്നെ പിഞ്ചു പുളിയും വേണം .
കൈതപ്പൂ മണക്കണം
കുയിലൊത്തു കൂകണം
കുരുവിതൻ കൂട്ടിലെ മുട്ടയും എണ്ണണം.

അരുത് ഞാനില്ല , നിന്നൊപ്പമിന്നു
കനവിൽ മാത്രമല്ലോയീ കാഴ്ചകൾ.
തരുവാൻ, അതില്ലിനി ഓർമ്മകൾ അല്ലാതെ .
പറയാം നമുക്കിനി ഓർമ്മയിൽ നിന്നവ.
------------------------------------ബിജു ജി നാഥ് 

Sunday, October 11, 2015

ഉദയാസ്തമയങ്ങള്‍


ഒരു നാള്‍ വരും
ജീവിതത്തിന്റെ വസന്തങ്ങള്‍ നഷ്ടമായ 
ഇരുണ്ട ഒരു കാലം വരും .
നീയും ഞാനും
ആസക്തികള്‍ ഇല്ലാതെ
വരണ്ടു ച്ചുളിഞ്ഞിരിക്കും അന്ന് .
നിന്റെ അഴുക്കു പുരണ്ട നഖങ്ങള്‍ ,
നിന്റെ കൊഴിഞ്ഞു പോയ മുടിയിഴകള്‍,
അയഞ്ഞു പോയ നിന്റെ മുലകള്‍ ,
നഷ്ടമായ പല്ലുകള്‍ ,
മങ്ങിയ കാഴ്ചകളില്‍ നിന്നുകൊണ്ട്
നമ്മള്‍ കാണും .
വിറയ്ക്കുന്ന കരങ്ങള്‍
പരസ്പരം എന്തോ ഉറപ്പിക്കാന്‍ വേണ്ടിയെന്നോണം
നാം മുറുകെ മുറുകെ പിടിക്കും .
അന്നും
എന്റെ ചുണ്ടുകള്‍ ദാഹിക്കുക
നിന്റെ മുലകളില്‍ നിന്നും ഒരുതുള്ളി സ്നേഹമാകും .
നിന്റെ മടിയില്‍ ഒരു കുഞ്ഞായമരാന്‍
ആസക്തികള്‍ ഇല്ലാതെ
നീയെന്നെ ചേര്‍ത്തു പിടിക്കുന്ന നിമിഷം .
നാം അവിടെ അവസാനിക്കുമെങ്കില്‍ ...!
--------------------------ബിജു ജി നാഥ്

Saturday, October 10, 2015

ദിവാസ്വപ്നം


ഒറ്റപ്പെട്ടൊരു ദ്വീപാകണം നമുക്ക് ..!
സ്നേഹത്തിന്റെ താഴ്വരകളിൽ മഞ്ഞു പുതച്ചും
പ്രണയത്തിന്റെ കൊടുമുടികളിൽ നിലാവണിഞ്ഞും
പരിലസിക്കുന്ന രണ്ടിണക്കിളികൾ .
ഉമ്മകളുടെ ശലഭമാകണം നിന്നിലെനിക്ക് .
ഉത്തുംഗതകളിൽ നിന്നും അഗാധനീലിമയിലേയ്ക്ക്
തല്ലിയലച്ച് വീണൊടുങ്ങുവാൻ
നിന്റെ സ്മരണകൾ വേണം .
നമ്മെ പൊതിയുന്ന കാറ്റിനു നാണം വരേണം .
നമുക്കായ് ശൈത്യം വഴിമാറണം .
ഗ്രീഷ്മത്തിന്റെ പൊള്ളിച്ചയിൽ
മണ്ണ് കരയണം
പെയ്യാനൊരുങ്ങി നിൽക്കുന്ന വർഷത്തെ
ഒന്നായി നനയണം നമുക്ക് .
-----------------------------ബിജു ജി നാഥ്

എനിക്കൊരു .......


എനിക്കൊരു വരി തരൂ
എനിക്കൊരു വാക്ക് തരൂ
എന്റെ ശ്വാസം നിലയ്ക്കും വരെ
എന്റെ കവിതയായി വരൂ .

എനിക്കൊരു വിരല്‍ തരൂ
എനിക്കൊരു ചിരി തരൂ
എന്റെ വിശപ്പിന്‍ ചിതയണയ്ക്കാന്‍
എന്റെ ചാരത്തൊന്നിരിക്കൂ .

എനിക്കൊരു തണല്‍ തരൂ
എനിക്കൊരു മടിത്തട്ട് തരൂ
എന്റെ കണ്ണുകള്‍ അടയുമ്പോള്‍
എന്റെ ചുണ്ടിലൊരു മുത്തമാകൂ .
----------------ബിജു ജി നാഥ്

Monday, October 5, 2015

നവോത്ഥാനം വരുന്ന വഴികള്‍..!


ഉദിച്ചു മഞ്ഞ വെളിച്ചം മണ്ണില്‍
പിറന്നു മാനവ നന്മയ്ക്കായ് ഭഗവാന്‍
നമ്പൂരിയും നായാടിയും കൈകോര്‍ത്തു
ഒന്നായി നിന്നൊരു മന്ത്രമോതി
നാണുവല്ലീശ്വരന്‍ ഞങ്ങള്‍ക്ക്
നാടിതില്‍ ജീവിക്കുവാനിന്നു .
താതനും പുത്രനുമമ്മയും പിന്നെ
വീട്ടിലെ പട്ടിയും ചേര്‍ന്നു ഭരിക്കുമ്പോള്‍
നേടും മതേതരമൈക്യം സുഖം
നമ്മള്‍ ചേര്‍ന്നു നിന്നാല്‍ പിന്നെ
ഇല്ല മണ്ണില്‍ ചാതുര്‍വര്‍ണ്യം പോലും .
നാരായണന്‍ വേണ്ട ഞങ്ങള്‍ക്കിനി
കള്ളുമോലാളി ആണിനി ദൈവമുലകില്‍ .
--------------------------ബിജു ജി നാഥ്
(ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ആയ ആരുമായും ഇതിനു ബന്ധമില്ല . അങ്ങനെ വായിക്കപ്പെട്ടാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം . )

Sunday, October 4, 2015

പറയാതെ വിരുന്നു വരുന്നവര്‍

കൗതുകകണ്ണാല്‍ അളന്നിട്ടു നീയെന്‍
കാമനകള്‍ മൂടിപ്പൊതിഞ്ഞൊരു നേരം.
കാമിനീ നിന്നുടെ ചികുരമഴിഞ്ഞിട്ടോ
കാര്‍ മൂടി നില്‍ക്കുന്നീ സന്ധ്യയിന്നു ..!
-----------------------ബി ജി എന്‍ വര്‍ക്കല

Saturday, October 3, 2015

ഓര്‍മ്മ പുസ്തകം

നീയടര്‍ത്തി എടുക്കും ഓരോ മുള്ളുകളും
അടച്ചു വച്ചോരെന്‍ വേദനകള്‍ തന്‍
മുഖപ്പുകളാണെന്നു തിരിച്ചറിയാന്‍ കുതിച്ചു
ചാടും ചോരച്ചാലിന്‍ പശിമ മതിയായിടുമോ !
-----------------------------ബിജു ജി നാഥ്

ജന്മപുണ്യം


സ്നേഹിയ്‌ക്കയരുതാരെയുമീ മണ്ണിൽ
മോഹിയ്ക്ക വേണ്ടൊന്നും ഒരിക്കലും .
ഭാവിയ്ക്ക യരുതെന്നാലിതൊന്നുമേ.
നല്കീടുകെന്നും കണ്‍നിറയെ യെന്നാൽ
വന്നു ഭവിച്ചീടും നിനക്കാത്മ ശാന്തി !
----------------------------ബിജു ജി നാഥ്

Thursday, October 1, 2015

സാഫല്യം


പ്രണയത്തിന്റെ അദൃശ്യ വിരലാൽ
നീ തൊട്ടതെന്റെ ഉൾത്തടത്തിൽ!
പിന്നെ വേലിയേറ്റമായിരുന്നു.
നീയാം കരയെ പുണർന്നു,
പടർന്നു
എന്നിലേയ്ക്കാവാഹിക്കാൻ
ത്വരമൂത്ത പടയോട്ടം .
കുതിച്ചും കിതച്ചും
നിന്നരികിലെത്തുവാൻ .
ഒടുവിൽ
നിന്നിലെത്താനാവാതെ
കാലദശാസന്ധിയിൽ
ദിശതെറ്റിയ മഴുവേറ്റ്
ഞാൻ അവസാനിക്കുമ്പോൾ
എന്നിൽ പടരുന്ന പൂക്കളത്തിൽ
നീ വയ്ക്കണം
ഒരു വെളുത്ത പനിനീർ പൂവ് .
അതിലൂടെ നിന്റെമുലച്ചുണ്ടിൻ
ചെറുചൂടു ഞാനറിയും .
അതിലൂടെ
നിന്റെ ഹൃദയത്തിലേയ്ക്ക്
ഞാനലിയും .
-------------ബിജു ജി നാഥ്

Wednesday, September 30, 2015

പുറപ്പെട്ടുപോകുമ്പോൾ


ഇരുളിലേയ്ക്കെന്നെയെറിയുമ്പോഴോക്കെയും
തിരിയുമായ്‌ നീ വരുവതെതെന്തിങ്ങനെ ?
കനലുപോലുള്ളിൽ പുകയുന്ന മൗനം
കൂടെയുണ്ടെന്നെ കൊണ്ടുപോകാനറിയുക .
പിന്തിരിയുക ,
മടുപ്പിന്റെ പുതപ്പാൽ മുഖം മറച്ചു
അകലുക
നമ്മളെന്നോ മരിച്ചവർ .
പ്രണയം പറഞ്ഞും ,
മധുവോലും പ്രിയം ചൊല്ലിയും
വരുകില്ലിനി മരവിച്ചൊരീ ദേഹിയെന്നറിയുക.
ആരുമല്ലെന്ന ബോധം നൽകിയ
ആത്മനിർവൃതിയുള്ളിൽ നിറച്ചു ഞാൻ
യാത്രയ്ക്കൊരുങ്ങുന്നു ,
പിൻവിളി വിളിച്ചീടായ്കിനി.
----------------------ബിജു ജി നാഥ്

ഡിജിറ്റൽ ഇന്ത്യ


വെളിക്കിറങ്ങാൻ കുറ്റിക്കാടും ,
റെയിൽ , ഹൈവേ ഇടങ്ങളാണെങ്കിലും .
പിടിക്കണം കയ്യിൽ അന്നേരവും
നെറ്റുള്ളോരു ടാബെങ്കിലും.
തിളങ്ങട്ടെ ഭാരതം വാനോളം
ഡിജിറ്റലായി തന്നെയെന്നും .
--------------------------ബി ജി എൻ

അളവു പാത്രങ്ങൾ


വിശ്വാസ്യതയുടെ നീർക്കുമിളകൾ,
ജീവിതം തിരയുന്ന തണൽ ,
കണ്ണീരിന്റെ ഉപ്പളങ്ങൾ,
സമസ്യകളാണ് മനുഷ്യജന്മം .

ഇലയടർന്നു വിരൽ ശോഷിച്ച
ഉണക്കമരങ്ങൾ,
ജലമകന്നു വിണ്ടുണങ്ങിയ
പുളിനങ്ങൾ,
നിശബ്ദത കൂട് കെട്ടിയ
വീടുകൾ ,
ലോകം മൗനത്തിലാണ്.

വാക്കുകൾ കൂട്ടിവച്ചും ,
പുഞ്ചിരി മുഖത്തണിഞ്ഞും ,
നിറക്കൂട്ടുകൾ വാരിയണിഞ്ഞും ,
നമുക്കിനിയഭിനയിക്കാം .
----------------ബിജു ജി നാഥ് 

Saturday, September 26, 2015

തമോഗർത്തങ്ങൾ

ബോധതന്ത്രികളിൽ വലിഞ്ഞു മുറുകുന്ന
ശോണവർണ്ണങ്ങൾ തന്നിരുളിമയെങ്കിലും,
ഭോഗമോഹങ്ങൾ വരിഞ്ഞു കെട്ടിഞാൻ
ആടിടുന്നുണ്ട് സാത്വിക നടനങ്ങളുലകിൽ .
----------------------------------------ബിജു.ജി.നാഥ്

Thursday, September 24, 2015

വെളിച്ചം ദുഃഖമാണുണ്ണീ.


ഇരുട്ട് നിറയും മനസ്സിലാകാം
മിന്നാമിനുങ്ങുകൾ വെളിച്ചം വിൽക്കുക.
വെളിച്ചം കൊതിക്കും മനസ്സത്
ആർത്തിയോടെ വാങ്ങിയെടുക്കും.

കാലത്തിന്റെ
സമയത്തിന്റെ
നഖമുനകൾ കൊണ്ട് പോറുമ്പോൾ
നാം വെളിച്ചം വേദനിപ്പിക്കുന്നതറിയും.

പൊള്ളുന്ന വെളി ച്ചത്തിൻ നോവിൽ
വെളിച്ചവും ഇരുളാകുന്നതങ്ങനെയാകാം .
----------------------------------------ബിജു ജി നാഥ് 

Saturday, September 19, 2015

ഒഴുക്കിലകൾ


പ്രണയനദിയിൽ നാം രണ്ടിലകളായി
അലകളിൽ അലസമൊഴുകുന്നുവൊ!
വിരലുകൾ തമ്മിൽ കൊരുത്തും,
ചുണ്ടുകളെ തേനുണ്ണാൻ വിട്ടുമീ-
ഇരുകരകളെ ലജ്ജിപ്പിച്ചകലും
പേരില്ലാത്ത രണ്ടിലകൾ നാം .

മതിവരാത്ത ജീവിതദാഹത്താൽ
പുളിനങ്ങളിൽ തടഞ്ഞൊട്ടു നിന്ന്
ഗതിമാറിയൊഴുകുവാൻ വഴികൾ തേടുന്നവർ .

ഒഴുകിയകലുവാനശക്തമായ് ഒട്ടിട
പുണരുവാനിടം തേടിയൊളിച്ചുമേ
അകലുവാനാകാതെ മേൽക്കുമേൽ
ഇറുകെയാഴങ്ങളിൽ നങ്കൂരമിട്ടുനാം
ഒഴുകുകയാണ് സമയനദിയിലായ്
കടന്നുപോകും തീരങ്ങൾക്ക് സമാന്തരം.
--------------------------------------ബിജു ജി നാഥ് 

Wednesday, September 16, 2015

നീയനാമിക മമ പ്രേമിക


നിന്റ ചാരത്തോരിത്തിരി നേരം
തിങ്കളിൻ ശീതളശ്ചായ നുകരുവാൻ

വന്നിരുന്നീടാൻ കുതിക്കും മനസ്സിനെ
വയ്യടോ  ബന്ധിച്ചിടുവാനിനിയുമേറെ.

നീ അഴിച്ചിട്ടൊരാ ചികുരത്തിനപ്പുറം
അന്ധകാരം മമ ചിത്തത്തിലെന്നുമേ

നീ വിരൽത്തുമ്പാൽ നൽകും കുളി,രില്ല മകരത്തിന്റെ നീണ്ട നഖങ്ങൾക്കും.

നിന്റെ മനോജ്ഞമാം വാണിക്കുമേൽ
ഇല്ലൊരു സംഗീതമീയുലകിലെങ്ങുമേ

നിന്റെ ഗന്ധത്തിനുമപ്പുറമൊന്നിനുമില്ല-
യുണർത്തുവാനെൻ രാഗതന്തുക്കളെ.
------------------------------------ബിജു ജി നാഥ് 

Tuesday, September 15, 2015

മൂടു മറക്കുമ്പോൾ


ഉത്സവങ്ങളുടെ  വേലിയേറ്റത്തിൽ
മതിമറന്നൊരു വേനൽമരം പണ്ട്
ശാഖകളിൽ ചേക്കേറിയ കിളികളെ
കുലുക്കിയെറിഞ്ഞു നൃത്തമാടിയത്രേ.
ഇന്നു കൂടൊഴിഞ്ഞ മരത്തിന്റെ ഇല-
കൾ ഭക്ഷിച്ചും ശാഖകൾ മുറിച്ചും
തിത്തിരിപക്ഷികൾ ചിലയ്ക്കുമ്പോൾ
ഏകാന്തതയുടെ ദുഃഖം പാടിയാ മരം
കാലത്തിന്നുമ്മറപ്പടിയിലിരിക്കുന്നു .
----------------------------ബിജു ജി നാഥ് 

Sunday, September 13, 2015

നീ എഴുതാനാവാത്തോരെൻ kavitha


പ്രിയതേ നിനക്കായെഴുതിയില്ലൊരിക്കലും
അക്ഷരങ്ങളെ സ്നേഹിച്ചിട്ടിന്നേവരെ.
എങ്കിലും പരിഭവമില്ലാതെ പിണങ്ങാതെ
എന്നോട് കൂടെയുണ്ടെന്നും നീ നിഴലായ് .

ഇന്നീ വരികളിൽ നീ നിറഞ്ഞീടുമ്പോൾ
ചെമ്മേ വിരിയുന്നു മുല്ലമൊട്ടുകൾ ചുറ്റും.
ഇന്ന് നിൻ മിഴികളെ ഓർക്കുമ്പോൾ മേലെ
താരകങ്ങൾ പ്രിയേ കലമ്പുന്നെന്നോടേവം.

പിണക്കം നടിച്ചതാ ചന്ദ്രിക മറയുന്നു
നിന്നുടെയാനന,മെൻ മനം നിറയുമ്പോൾ.
മാരുതൻ തല്ലി മെല്ലെയെൻ കപോലത്തിൽ
നിന്നുടെ ഗന്ധം പേറി വന്നതാണാ ചോരൻ.

മഞ്ഞുനൂൽ പുതപ്പെന്നെ ഉമ്മവച്ചകലുന്നു
നമ്മളൊന്നായ് കണ്ട കനവോർമ്മയാകുന്നു
ഗ്രീഷ്മമാണെങ്ങും ചുറ്റും വരണ്ടകണ്ണീർച്ചാ-
ലടർന്നു പടരുന്ന നിലാവിൻ തേങ്ങൽമാത്രം.

വരികൾ മറയുന്നു പ്രണയമകലുന്നു നമ്മി-
ലുരുവാകുന്നു സ്നേഹപാശത്തിൻ മുകുളം
അരികിൽ ഉറങ്ങുവാൻ വിട്ടു ഞാൻ വീണ്ടും
പ്രണയമഴയിലായ് കവിത ചൊല്ലുന്നേവം .

Saturday, September 12, 2015

സമസ്യ

ജീവിതമേ, നീയെന്നെ എന്തിനീ
ചരൽ മുറ്റത്തീ വിധം
നഗ്നപാദനായലയാൻ വിട്ടിടുന്നു പിന്നെയും:....
-------------------------ബി.ജി.എൻ വർക്കല

വരും കാലം


ഭൂമിയെ പരത്തിയ കാലത്തെ
തിരുത്തിയെഴുതിയവൻ രക്തസാക്ഷി.
ദൈവദാസനെന്നു സ്വയം പറഞ്ഞവനെ
അവഹേളിച്ചവർ ചരിത്ര ദുരന്തം.
ആചാരങ്ങളും വിശ്വാസങ്ങളും
തെറ്റെന്നു പറഞ്ഞവർക്കു വെടിയുണ്ടകൾ.
പറയൂ ഇനിയെങ്കിലും.
നിങ്ങൾ ഭയക്കുന്നതെന്തു?
അക്ഷരങ്ങളെയോ?
വാക്കുകളെയോ?
ചിന്തകളെയോ ?
ആവില്ല നിങ്ങൾക്കരിയുവാൻ
നാളെയുടെ നാമ്പുകൾ തൻ ജിഹ്വയെ.
കൊന്നുതള്ളുമോരോ ചിന്തയിൽ നിന്നും
ചർവ്വാകരുയിർക്കും
മറുപടിയില്ലാ ചോദ്യങ്ങളുമായ്,
നിങ്ങളുടെ മക്കളായി.
മൂർച്ച കൂട്ടിടുക
ആയുധങ്ങളവർക്കായ്.
കാത്തിരിക്കുക
ചവിട്ടി നിൽക്കുമീ മണ്ണൊലിച്ചു പോകും വരെ.
-----------------------------------ബിജു.ജി.നാഥ്

നിനക്കായ്

ഒരു നാൾ
ഇരുളിന്റെ ആഴങ്ങളിൽ ഞാൻ,
കാൽ വഴുതി വീണു പോയീടുമെങ്കിലും.
മധുരം, മനോജ്ഞം നിൻ മൃദുഹാസം മറയാതിരിക്കാൻ ,
എന്റെ വരികൾ നിനക്കേകിടുന്നു ഞാൻ.
--------------------------------------=ബിജു.ജി.നാഥ്

ഇന്ത്യയെന്ന രാജ്യം

ചിതലരിച്ച നിശാശലഭച്ചിറകുകളിൽ നിന്നും
പുകമണം മാറാത്തൊരടുപ്പിലേക്കു പകരും
വിശപ്പിന്റെ കണ്ണീരുപ്പു ചേർത്ത മൗനമേ
നിനക്കിന്ത്യയെന്ന പേരിടട്ടയോ ഞാനിനി .
---------------------------------------ബിജു. ജി. നാഥ്

മരണം


എപ്പോഴുമിങ്ങനെയാ,
എഴുത്തുമേശയിൽ ഞാനെത്തുമ്പോൾ
ആകാംക്ഷയോടെ
അത്യാർത്തിയോടെ
അവൾ വരും.
നീണ്ട മുടിയിഴകൾ
ഇരുവശവും ഊർത്തിട്ടു
മേശമേൽ കൈമുട്ടുകളൂന്നി
ഇരു കവിളുകളിൽ കൈപ്പത്തി താങ്ങി
എഴുത്തിലേക്കു നോക്കി നിൽക്കുo.
വിടർന്ന ചുണ്ടുകളിലേയ്ക്കും
അനാവൃതമായ
മുലയിടുക്കിലേയ്ക്കും നോക്കി
ഞാനും.
അവളെക്കുറിച്ചെഴുതാനെനിക്കോ
അതു വായിക്കാനവൾക്കോ
ഇനിയുമായിട്ടില്ല.
.. ..................... ബിജു ജി നാഥ്:

യാത്രികർ നാമിരുവർ


വിളറിയ പകലിന്റെ മൗനം നിറഞ്ഞ
തെരുവിനെ സന്ധ്യ മുഖരിതമാക്കവേ
നടവരമ്പിലൂടെന്നെ നയിക്കുന്ന ലക്‌ഷ്യം
പ്രിയമവള്‍ തന്നുടെ സമാഗമമൊന്നേ.

വിശ്രമ മുറിതൻ ഒരുകോണിലായ്
നെറ്റിൻ വലയിൽനിന്നൂർന്നിന്നു നീയും
മിഴികളുയർത്തി നോക്കുമ്പോളെന്നുള്ളില്‍
പടഹധ്വനിയൊന്നുണർന്നതു പോലവേ.

ഒരു മേശതന്‍  അരികിലായിരുവരും
പാണ്ടിതൻ ദോശയെ കീറിമുറിയ്ക്കവേ
ഒരുരുള കിട്ടാൻ കൊതിയ്ക്കുന്ന പൈതല്‍
ഉള്ളിലെങ്ങോ വിരല്‍ കൊണ്ട് തൊട്ടുവോ .

യാത്രികരെ വയറൊഴിഞ്ഞും നിറച്ചും
പുകവണ്ടികൾ തലങ്ങും വിലങ്ങും
വരുവാത്തതെന്തെന്ന ചോദ്യം മുഴക്കി
പാളം തകർത്തു മറയുന്ന രാത്രിയും  .

ഒരു കൽബഞ്ചിന്റെ ഓരത്തു നാം രണ്ടു
ലോകങ്ങളിൽ നിന്ന് പുറമേവരുവാനായ്
വെറുതെ ശ്രമിയ്ക്കുന്ന ഭാവം നിറച്ചും
വിരലുകൾ കോർത്തുമഴിച്ചുമിരുന്നുവോ.

വികാരങ്ങൾ മരവിച്ച നിൻ തനുതന്‍
തണുവിലെന്‍ ചൂടാർന്ന ദേഹിയെ ഞാനും
സാന്ത്വനമോ പരിലാളനതന്‍  ഓർമ്മയോ
കനവുകൾ തേടി ചുമലൊന്നു താങ്ങിയോ.

ഒടുവിൽ ഇരുളിന്റെ പകുതി കഴിയവേ
ഒരുപോലെ വന്നു തലങ്ങും വിലങ്ങുമായ്
പിടിവിട്ടു നാം രണ്ടു ധ്രുവങ്ങൾ തേടും
നിമിഷം ഇതെന്റെ മരണം പോലല്ലോ .

ഏകനായ് പുകതുപ്പുമീ യാനമൊന്നിൽ .
പോയനിമിഷങ്ങളെയോർത്തൊന്നുറങ്ങാതെ
അകലുന്നു. പുലരിയെ പുണരാൻ വെമ്പുമീ
രാവിനെ പോലെ വേഗത്തിൽ ഞാനുമേ .
----------------------ബിജു ജി നാഥ്

Monday, August 24, 2015

നോവിന്റെ ഇലകൾ


കാന്തവലയങ്ങൾ പോലെന്നെ
വരിയുന്ന ഓർമ്മച്ചീളുകളിൽ
നിന്റെ മിഴികളുടെ മുനകളുണ്ട്,
അകതാരിൽ നീയെന്ന സ്വപ്നവും .

അകലേയ്ക്ക് നീയോടിയകലുമ്പോ,
അവഗണനയുടെ ദുർവാക്യങ്ങളും
ഒഴിവാക്കലിന്റെ മൗനങ്ങളും എന്നെ
ഓർമ്മിപ്പിക്കും ഞാനെന്ന കോമാളിയെ.

എങ്കിലും അർക്കൻ എന്നെത്തഴുകുമ്പോൾ
ഞാൻ തേടിവരിക നിന്റെ ചാന്ദ്രവദനമാണ്.
എന്റെ പകലുകളെ ശീതളമാക്കുന്നതോ
നമ്മുടെയാ നിമിഷങ്ങൾ തന്നോർമ്മയും.
-------------------------------------------ബിജു ജി നാഥ് 

Wednesday, August 19, 2015

അനപത്യ ദുഃഖം

നമുക്കിടയിൽ മഞ്ഞിൻസമതലങ്ങൾ
രൂപം കൊണ്ടിരിക്കുന്നുവെന്നോ ?
നിന്നിലേയ്ക്കെത്തുവാനെത്ര
കാതമിനിയും നടക്കണം ഞാൻ .
ചരിത്രത്തിൽ ,
ദേവദാസിന്റെ ബംഗളാതെരുവുകളോ
ഒർഫ്യൂസിന്റെ നദീതീരങ്ങളോ
എനിക്കായി തുറക്കുക ?
ഞാൻ നിത്യമായ മൗനത്തിലേക്ക്‌
നിലതെറ്റി വീഴുന്നപോലെ....
-----------------------------ബിജു ജി നാഥ് 

Tuesday, August 18, 2015

സിസേറിയൻ


കൊതിച്ചു ഞാൻ നിനക്ക് വേദന
പതിച്ചു നല്കിയീ ധരിത്രി പൂകുവാൻ .
മടിച്ചു നീയുമാ കഠിനദുരിത കടലിൽ
മുങ്ങി നിവരുവാൻ .
വരഞ്ഞു കത്തിയാൽ മരവിച്ച നിൻ
തനുവിലായ് .
വലിച്ചെടുത്തു നീ മാറിലണച്ച് നല്കുന്നു
കൊഴുത്ത രാസവളങ്ങളും .
അറിഞ്ഞതില്ല ഞാനൊരിക്കലും നിന്റെ
അമൃതസ്നേഹത്തിനകത്തളം.
ഒടുവിലെന്തിനു മനം തകർന്നു നീ
വെറും നിലത്തു കിടപ്പതു .
പറയരുത് നീ കടം കൊണ്ടൊരു
'ദശ'മതിൻ കണക്കുകൾ.
പരിഭവിക്കരുതൊരിക്കൽ സദനത്തിൽ
നട തള്ളുന്ന നേരവും .
-----------------------ബിജു ജി നാഥ് 

Thursday, August 13, 2015

ജന്മശാപങ്ങൾ


പട്ടു വിതാനിച്ച തല്പത്തിൽ പെട്ടൊരു
കുണ്ടളപ്പുഴുവാമെൻ ജന്മമേ !
നിന്നെയോർത്തു കേഴുവാൻ പോലും
ഇല്ല പാരിലൊരു ഹൃദന്തവും.

വാരിയെടുത്തുമാറോടു ചേർക്കുവാൻ
ഉള്ളുതുറന്നൊരു കരവും,
കല്മഷമില്ലാതെ ചുംബിയ്ക്കുവാൻ
ഇല്ലധരങ്ങളും നിനക്കായ് .

കൊത്തിപ്പിരുത്തൊന്നു പൊട്ടിച്ചിരിക്കുവാൻ
ഉണ്ട് ബാല്യങ്ങൾ ചുറ്റിലും .
കണ്ണുതെറ്റിയാൽ ഉള്ളിലാക്കാൻ
പുള്ളും പരുന്തും മേലെയും .

ഇല്ല പരിദേവനങ്ങൾ തെല്ലുമിന്നു നിന്നഭി-
ശപ്തതലങ്ങൾക്കു കൂട്ടിനായ്.
കണ്ണടച്ചു പിറകോട്ടിഴയുമ്പോൾ ഇല്ല
കണ്ണീർ ഒട്ടു പൊഴിയുവാൻ .
-----------------------ബിജു ജി നാഥ് 

അസ്തമയം


എരിഞ്ഞടങ്ങാൻ മടിച്ചൊരു പകലോൻ
ചക്രവാളം തന്നിലുണ്ടെങ്കിലും
ഒരിറ്റ് കനിവില്ലാതെ ഭൂമി വാരിയണിഞ്ഞകലുന്നു
അമ്പിളിതൻ വെണ്‍പ്രഭയെ മാറിലായ്.

തിരിഞ്ഞു നോക്കാതെ
പങ്കിട്ടനിമിഷങ്ങളെ ചവിട്ടിമെതിച്ച് ,
കണ്ട സ്വപ്നങ്ങളെ കഴുത്തു ഞെരിച്ച് ,
മഞ്ഞിന്റെ തണുപ്പിലേയ്ക്കോ.
മറ്റൊരു കനവിലേയ്ക്കോ !

വേദനയുടെ ചെന്തീനിറമോലും വദനം
സങ്കടക്കടലിലെറിഞ്ഞു,
വഴിമുട്ടിയാ വെളിച്ചം ഇരുളിലയുന്നപ്പോഴും
പിൻവിളിയുടെ ,
പദനിസ്വനത്തിന്റെ ,
ചിലമ്പിച്ചൊരൊച്ചയും കാതോർത്ത് .
--------------------------------------ബിജു ജി നാഥ്