Wednesday, August 29, 2012

ബധിരവിലാപം


കനലെരിയും കണ്ണുമായ്‌  കുമാരികള്‍
കവലകള്‍ തോറുമലയുന്നു നീതിക്കായ്
കരിഞ്ഞുണങ്ങിയ കണ്ണീര്‍പാടകള്‍
കവിളിലോരുക്കിയോരുപ്പുചാലുമായ് .

കീറിപ്പറിഞ്ഞോരുടയാടതന്നുള്ളില്‍
ചോരപുരണ്ടോരവയവഭംഗിയില്‍
കണ്ണുടക്കുമ്പോള്‍ ഉദ്ധൃതമാകുന്നു
യൌവ്വനത്തിന്റെ ഭോഗത്രിഷ്ണകള്‍.

നീതിപാലകര്‍ ഗാന്ധിയെ മുത്തുമ്പോള്‍
മാധ്യമങ്ങള്‍ അടിവേര് തിരയുമ്പോള്‍
അന്ധരാകുന്നു രാക്ഷ്ട്രീയഹിജഡകള്‍
മൂകമാകുന്നു യുവതുര്‍ക്കിജ്വിഹകള്‍ .

ഉടുപുടവകള്‍ കീറിയെറിഞ്ഞതാ
തെരുവില്‍ മാതാക്കള്‍ അലറിവിളിക്കുന്നു .
വരിക മക്കളെ തീര്‍ക്കുക ത്രിഷ്ണകള്‍
അനുവദിക്കെന്‍ പെണ്മക്കളെ വളരുവാന്‍ .

ശലഭജന്മമല്ലവര്‍, നാളെതന്‍
പുതിയബീജം ഉള്ളിലായ് പേറുവോര്‍ .
അവരെ നിങ്ങള്‍ കടിച്ചുകുടയല്ലേ
പകരമീ ഞങ്ങളില്‍ തീര്‍ക്കുക ജടരാഗ്നി .
----------------------ബി ജി എന്‍ ------

Tuesday, August 28, 2012

ഓണം


വിളവെടുപ്പിന്റെ,
ഉത്സവങ്ങളുടെ
പോന്നുവിളഞ്ഞ മണ്ണില്‍
തുടുത്ത സൂര്യന്റെ തെളിഞ്ഞ മുഖം .

മനസ്സുകളില്‍ സന്തോഷവും
ശരീരത്തില്‍ ഉന്മേഷവും
പ്രകൃതിയില്‍ ഉണര്‍വ്വും
പ്രദാനം  ചെയ്യും ശ്രാവണമാസം .

അകന്നു പോയെന്നു കരുതിയ
കണ്ണികള്‍ ഇഴ അടുപ്പിച്ചു നിര്‍ത്താന്‍
ജാതിക്കോ മതത്തിനോ
തടഞ്ഞു നിര്‍ത്താനാവാത്ത
ഒരുമയുടെ പൂക്കളങ്ങള്‍ തീര്‍ക്കുന്ന
പൊന്നോണം വരവായ് .

മലയാളിയുടെ ഈ സന്തോഷങ്ങളില്‍
ഒത്തൊരുമയുടെ നിറക്കൂട്ടില്‍
വേദനയൂറുന്ന ഓര്‍മ്മകളുടെ
തിരമാലകളില്‍ നനയവേ
ജന്മനാടിനെ സ്നേഹിക്കുന്ന
ഓരോ പ്രവാസിക്കുമോപ്പം
അവരിലോരാളായ്
എന്റെ മലയാളനാടിനു
ഹൃദയം നിറയും ആമോദത്തോടെ
നേരുന്നു ഓണാശംസകള്‍  .
----------ബി ജി എന്‍ ----

Saturday, August 25, 2012

മരിക്കാത്ത ഓര്‍മ്മകള്‍

നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കും
ഗോപുരമേടകള്‍ പോല്‍ പ്രൌഡം,
ഓര്‍മ്മകളുടെയീ ശീവേലി ,
തലയെടുപ്പിലും വരവിലും തുടിക്കുന്നു .   

നാഗദൈവങ്ങളുറങ്ങുന്ന സര്‍പ്പക്കാവും
പായലിന്‍ പച്ച നിറഞ്ഞ കുളവും
വെളുത്ത ചെമ്പരത്തിക്കാടുകള്‍ നിറഞ്ഞ
പഴയനാലുകെട്ടിന്‍ അതിരുകളും .

ശലഭങ്ങളും തുമ്പികളും നിറഞ്ഞ
വയലേലകള്‍ തന്‍ പച്ചവിരിപ്പും, ദൂരെ
തലപൊക്കി  നോക്കുന്ന കരിമ്പാറക്കെട്ടും
അരികില്‍ കളകളമൊഴുകും നീര്‍ത്തോടും

നിന്റെ ശയ്യാഗ്രിഹത്തിലെ നിശബ്ദാന്തകാരത്തില്‍
മധു ശേഖരിക്കും തേനീച്ചക്കൂടും
തേങ്ങുന്ന നിന്‍ സ്വകാര്യതയെ തലോടുന്ന
പവിഴമല്ലിക്കാടും എന്‍ കണ്ണുകള്‍ നിറയ്ക്കവേ .

ഒരു കുറുകലായ്‌ നിന്‍ കിടക്ക
ഇളകിമറിഞ്ഞൊരു പ്രളയമാകുന്നു.
ഉഷ്ണവാതത്തിന്റെ കൊടുംകാറ്റില്‍
മുത്തുമണികള്‍ പൊട്ടിക്കരയുന്നു .

കഴിയില്ല , എനിക്കീ ഓര്‍മ്മകളിങ്ങനെ
കല്ലുകള്‍പോലെന്റെ കരളില്‍ ചുമക്കുവാന്‍
നോവിന്റെ കണ്ണാടിചീള്കള്‍ കൊണ്ട് ഞാനെന്‍ -
ഓര്‍മ്മപുസ്തകത്താളുകള്‍ ചീന്തിയെറിയട്ടെ.
 -----------------------ബി ജി എന്‍ -------

Friday, August 24, 2012

പിടക്കോഴി കൂകുന്ന നൂറ്റാണ്ടു .....ലേഖനം


തെരുവിലെ ഒരു ഗലിയിലൂടെ കുതിച്ചു പായുന്ന ഒരു ചെറുപ്പക്കാരന്‍ .
ഇരുളിന്റെ ചെന്നായ്ക്കളെ പോലെ അവനെ പിന്തുടരുന്ന മൂന്നു നാല് ചെറുപ്പകാരികള്‍ . ഒടുവില്‍ തളര്‍ന്നു വീണ ആ യുവാവിനെ ചവിട്ടിയും മര്‍ദ്ധിച്ചും അവര്‍ ഒരു വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്നതിനു സാക്ഷി ആയി രാത്രിയും വെളിച്ചമണഞ്ഞ വിലക്കുകാലും മാത്രം .
ഇത് പെണ്ണുങ്ങള്‍ വാഴുന്ന കാലം .
പുരുഷാധിപത്യത്തിന്റെ നെല്ലിക്കല്ലിളക്കിയെടുത്ത് വനിതകള്‍ ഭരിക്കുന്ന ദേശം .
അതാ കണ്ടില്ലേ ഒരു നിശാക്ലബില്‍ തുണി അഴിചാടുന്ന ഒരു യുവാവ്‌ .
ബലിഷ്ടമായ അവന്റെ മേനിയില്‍ തന്റെ നീണ്ട നഖങ്ങള്‍ കൊണ്ട് ഒരുവള്‍ വരയുന്നു . കിനിയുന്ന ചോരപാടിലേക്ക് അവള്‍ കയ്യിലിരുന്ന ഗ്ലാസ്സിലെ മഞ്ഞ ദ്രാവകം ചൊരിയുന്നു . നീറിപിടഞ്ഞു അവന്റെ പുളച്ചിലില്‍ പൊട്ടിച്ചിരിക്കുന്ന ലിപ്സ്ടിക് ചുണ്ടുകള്‍ .
സംഗീതത്തിനൊപ്പം ചലിക്കുന്ന അവന്റെ നിതംബത്തില്‍ ഒരുവള്‍ കയ്യിലിരുന്ന ചുരുട്ട് കുത്തി അണക്കുന്നു .
കണ്ണീര്‍ പൊടിയുന്ന അവന്റെ മുഖത്ത് ദൈന്യതയുടെ ചരല്‍ക്കല്ലുകള്‍ ചിതറി കിടക്കുന്നു.
ഇന്നത്തെ പത്രവാര്‍ത്ത കണ്ടു ജനം പരസ്പരം നോക്കുന്ന കണ്ടില്ലേ ?
നഗരത്തിലെ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്ന പയ്യനെ പി ജി ക്ക് പടിക്കുന്ന ചേച്ചിമാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു . ഒടുവില്‍ മാനം പോയ ആ ചെക്കന്‍ കോളേജിന്റെ മേല്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു .
എന്തിനു പറയാന്‍ ? ആരെ പറയാന്‍ ?
പുതിയ തലമുറയില്‍ പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്ത്‌ പോകുമ്പോള്‍ , ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന ചെറുപ്പക്കാര്‍ , മാത്രമല്ല ഏതു പ്രായക്കാര്‍ക്കും രാത്രി ആയാല്‍ പുറത്തിറങ്ങാന്‍ ഭയമാണ് .
അച്ഛന്‍മാരുടെ നെഞ്ചില്‍ തീയാണ് ഇന്ന് . വിവാഹ പ്രായമായ ചെക്കനെ കെട്ടിച്ചു വിടാന്‍ കഴിയാതെ പുര നിറഞ്ഞു നില്‍ക്കുന്ന ഭീതി .
സ്കൂളിന്റെ വഴിയെ പോകാത്ത പെണ്ണിനും വേണം കോടികള്‍ പണം ആയും പൊന്നും വണ്ടിയും വേറെയും . വിവാഹ കമ്പോളത്തില്‍ യുവാക്കള്‍ മൂത്ത് നരയ്ക്കുന്നു .
ഇന്ന് പുതിയ തലമുറ സ്വപ്നം കാണുന്നു . തങ്ങള്‍ക്കു നഷ്ടമായ ആ പഴയ പ്രതാപകാലത്തെ.
പരിണാമത്തിന്റെ ഏതു ദശാസന്ധിയില്‍ ആണ് അത് നക്ഷ്ടപ്പെട്ടതെന്നറിയാതെ പിറകില്‍ തപ്പി നോക്കുന്നു . ഒരു മുറിഞ്ഞ വാലിന്റെ അഗ്രം .
-----------------------------------------ബി ജി എന്‍ 

പ്രത്യാശ

മൃതിയില്‍ വിരല്‍ മുക്കിയീ-
പടുജന്മത്തിന്‍ മുള
ഒരു പരിതാപമില്ലാതെടുക്കവേ
ഒരു വരം തരികെനിക്കമ്മേ ...!

ഹൃദയകമലത്തിലുരിയ താപമില്ലാതെ
മുകുളദളങ്ങളില്‍ നഖവിരല്പാട് വീഴ്ത്തും
കഠിനഹൃദയത്തിന്‍ മാനുഷകോലമാ-
മരുമനാമമേ മാതൃത്വമേ .

തരികെനിക്കൊരു പുതുജീവന്‍
തിരിച്ചകലമില്ലാതെ
നിന്നടുത്തെത്തുവാന്‍ .
രുധിരഭാവത്തിന്‍ ശ്ലേഷ്മതയില്ലാത്ത
കരുണയുള്ളോരമ്മയാം
നിന്നിലൂടെ .
തരികെനിക്കൊരു പുതുജീവന്‍
ഈ ഹരിതഭൂവിലെനിക്കമ്മേ.

അവിടെനിക്കായ്‌ നീ ഒരുക്കീടുക
കപടതയില്ലാത്ത
സ്നേഹത്തിന്‍ മ്രിദുശയ്യ.
അവിടെനിക്കായ്‌  കരുതുക
അമ്രിതവര്‍ഷമായ്‌
നിന്‍ മുലച്ചുണ്ടുകള്‍ .

കാമം നുരയ്ക്കും കടുവയല്ലെന്നെ
കംഗാരുവിനെപോല്‍ നെഞ്ചിലേറ്റും
കാരുണ്യവാനായോരച്ചനുണ്ടാകണമവിടെ.
വിശപ്പിന്നമ്ലമാം തീ കൊരുമ്പോഴും
വിഴുപ്പലക്കുന്ന ബാല്യമുണ്ടാകാതെ
കുരുനരികള്‍ തന്‍ ഭയമില്ലാതെ
ഇരുളില്‍ നഖമുനയാഴ്ത്തുന്ന
കൂമന്‍ കണ്ണുകളില്ലാത്ത
മിഴികളില്‍ ഫണം വിടര്‍ത്തി
മൊഴികളില്‍ വിഷം തളിക്കുന്ന
ക്രൂരഫണികളില്ലാത്ത
പൌര്‍ണ്ണമിനിലാവുള്ളോരു
പൂങ്കാവനം തരികെനിക്കമ്മേ .

ജീവവായുവില്‍ വിഷമണമില്ലാത്ത
വിലപേശിവാങ്ങും തെളിനീര്വേണ്ടാത്ത
ഹരിതകഞ്ചുകമണിഞ്ഞൊരു
ധരിത്രിതന്നുടെ മാറില്‍ ശയിക്കുവാന്‍

രാസമാലിന്യ തീന്മേശയില്ലാത്ത
ഔഷധകൂടിന്‍ ഗിനിപന്നിയാകാത്ത
ആഗോളതാപത്തിന്‍
നെരിപ്പോട് ചൂടാത്ത
പുതിയ പുലരി പിറക്കുന്ന വേളയില്‍
നീയെനിക്കെകുക
ഒരു പുതുജന്മം .
ഇത് ഞാന്‍ നിന്നില്‍ നിന്നും
ഇരന്നു വാങ്ങും വരം .

എന്നെ നീ മെല്ലെ ഉറക്കുക
കൈവിരല്‍  തുമ്പില്‍ പിടിക്കുമെന്‍
കുഞ്ഞിളം കയ്യ് നീ അടര്‍ത്താതിരിക്കുക .
നിന്റെ ഉറപ്പിന്റെ ചൂടിലൂടെ
ഞാന്‍ കടക്കട്ടെയീ ജനിതകസാഗരം .

മിഴികളടയും വരെ നീയെന്‍
മിഴികളില്‍ നിന്നകലാതെ
ഒരു ചെറുസ്മേരത്തിന്‍
നറുനിലാപുഴയായ്‌
എന്നിലലിയുക.
എന്നെ നീയുറക്കുക .
---------ബി ജി എന്‍ ----

Monday, August 20, 2012

പ്രണയിനീ പ്രാണസഖി .......മിനികഥ

പോവുകയാണ് എല്ലാം ...
അകലങ്ങളിലേക്ക് അടി വച്ചടിവച്ചു മുന്നേറുകയാണ് .
വിജയത്തിന്റെ സോപാനങ്ങളിലേക്ക്.
ഒടുവില്‍ പകച്ചു നില്‍ക്കുന്ന പകലും ഞാനും മാത്രം ഇവിടെ നിശ്ചലം .
രണ്ടു ബിന്ദുക്കളിലേക്കുള്ള അകലം ആകുന്നു നമ്മള്‍ തമ്മില്‍
കൂട്ടിയാലും കുറച്ചാലും ഒരേ വ്യെതിയാനം ലഭിക്കുന്ന
നമ്മുടെ അകലം ...!
എപ്പോളാണ് നീ എന്നില്‍ നിന്നും
ഞാന്‍ നിന്നില്‍ നിന്നും അകന്ന്‍ തുടങ്ങിയത്?
വിരഹം ഉണങ്ടി വരണ്ടു നിന്ന മാര്‍ച്ചുമാസത്തില്‍ ഒരു വഴിയോര കാവല്‍ പുരയില്‍ നിന്നുമാണോ  അതോ അകലങ്ങള്‍ തീരത്ത ശരീരത്തിനെ പുറം തള്ളി പ്രണയാക്ഷരങ്ങള്‍ കുറിച്ച വേര്‍പാട് ദിനങ്ങളിലോ ?
എന്റെ പകലുകളിലെ കൊടിയ വേനലും , മഴയും ഇരുളിലെ തണുക്കുന്ന മരച്ചോട്ടിലെ ഏകാന്തതയും , എന്നില്‍ നിന്നെ നിറയ്കുമ്പോഴും , നീ പുതിയ ഒരു ജീവിതത്തിന്റെ കൊച്ചു പൂമരം നടുന്ന തിരക്കിലായിരുന്നു .
നാം അകലങ്ങളില്‍ ആയിരുന്നു . എനിക്ക് നിന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല .
നിന്റെ കുറിമാനങ്ങളില്‍ ഞാന്‍ പുതിയ ലോകം സ്വപ്നം കണ്ടു അതിനുവേണ്ടി ഉള്ള ഓട്ടത്തില്‍ ആയിരുന്നല്ലോ . 
എന്റെ യാനം കടലിന്റെ നടുക്കലെത്തുന്ന സമയമേ  എടുത്തുള്ളൂ നിന്റെ പൂമരം പൂക്കുവാന്‍ .
ഒരു വസന്തമായ്‌ ശലഭങ്ങളുടെ കൊട്ടാരത്തിലേക്ക് നീ വലത് കാല്‍ വയ്ക്കുമ്പോള്‍ , ശവം നാറി പൂവുകളുടെ വാസനയാല്‍ എന്റെ മുറിയാകെ പുകയുകയായിരുന്നു .
വസന്തത്തിന്റെ വരവിനെ പിന്നെ ഞാന്‍ നിരമിഴിയാല്‍ അല്ലാതെ നോക്കിയിട്ടില്ല .
നിനക്ക് ഞാന്‍ പാടി മറന്ന ഒരു പഴയ ഗാനമായ്‌ ഓര്‍മ്മകളില്‍ വല്ലപ്പോഴും എത്തുന്ന ഒരു മൂളിപാട്ടായ്‌ മാറിയിരുന്നു .
എന്റെ ഹൃദയതന്ത്രികളില്‍ അപ്പോഴും ഞാന്‍ മീട്ടിയത് നിന്റെ സ്നേഹത്തെ വാഴ്ത്തി പാടുന്ന പ്രണയരാഗങ്ങള്‍ ആയിരുന്നു .
അത് കേട്ട് ഉച്ചത്തില്‍ ആഹ്ലാദത്തോടെ പ്രണയകുരുവികള്‍ കയ്യടിച്ചാര്‍ത്തു .
എന്റെ പ്രണയത്തെ അവര്‍ വാനോളം പുകഴ്ത്തി . എന്നെ ഓര്‍ത്ത്‌ അസൂയാലുക്കള്‍ ആയി .
പക്ഷെ , ഞാനോ ?
കപടതയാണ് ലോകം എന്ന് ഞാന്‍ പറയുന്നില്ല
എന്റെ പ്രണയം ഒരു നാട്യം ആണെന്ന് നീ പറയാതിരുന്നാല്‍ മതി .
കാരണം ഞാന്‍ പ്രണയിച്ചത് നിന്നെ ആണ് . നിന്നെ മാത്രം ...
----------------------------------------------ബി ജി എന്‍

നീ വിട പറയുമ്പോള്‍

ഒരു വസന്തം കൂടി വിടപറയുമ്പോള്‍
ഒരു വേനല്‍ കൂടി പടിയിറങ്ങുമ്പോള്‍
വര്‍ഷകാലത്തിന്റെ ഈറന്‍ രാവുകളില്‍
നിന്നെയോര്‍ത്തു വരളുന്നു ഞാന്‍ .

ഇതാളടര്‍ന്നു  വീണു മരിക്കും സൂനങ്ങളില്‍
ഇലകളടര്‍ന്നുണങ്ങിയ ശാഖാഗ്രങ്ങളില്‍
ജലമൊഴുകിയുണങ്ങിയ  നീര്‍ച്ചാലില്‍
നിന്റെ ഓര്‍മ്മകളുടെശ്ചായാപടം തിരയുന്നു ഞാന്‍ .

വിരഹത്തിന്റെ നനഞ്ഞ ലേഖനങ്ങളില്‍
പ്രണയത്തിന്റെ പുഷ്പ്പിക്കും സ്വപ്നവാടിയില്‍
കാമത്തിന്റെ പശിമയൂറും നിലാവെളിച്ചത്തില്‍
നിന്റെ ചുംബനത്തിന്റെ ആഴം തിരയുന്നു ഞാന്‍ .

ഒടുവിലെല്ലാം  വെറുമൊരു മായയായ്‌
കരള്‍ പൊടിയും വേദനചിന്തായ്‌
കണ്ണീര്‍ പുതയ്ക്കും ഓര്‍മ്മജ്വരമായ്‌
നിന്റെ യാത്ര കണ്ടു നില്‍ക്കുന്നു ഞാന്‍ .
-------------------ബി ജി എന്‍ -----

Thursday, August 16, 2012

മൗനം


മഞ്ഞും മഴയും നിലാവും
നിന്നെ വന്നു തഴുകുന്ന നേരം
പെണ്ണെ നിന്റെ ചുണ്ടിണയില്‍
കണ്ണീരോടൊന്നു ചുംബിക്കാം ഞാന്‍
പറയുവാനേറയുണ്ടെങ്കിലും പ്രിയേ ...!
------------ബി ജി എന്‍ -----------

വിഷാദം

ഏതോ ഇരുള്കാടിലേകനായ് പോയോരീ
പാനഥന്റെ ദുഖമിന്നാരറിവൂ ...
ശാരദ മേഘങ്ങള്‍ കണ്ണാരം പൊത്തുമീ
വിണ്ണിന്‍ മിഴികളില്‍ അശ്രുകണമോ ?
ഹൃദയമിന്നെന്‍ മുന്നില്‍ ചടുലമായാടുന്ന
കഥനത്തിന്‍ കഥയിതു തുടരുന്നെന്നും
----------ബി ജി എന്‍ -------------


 

സമര്‍പ്പണം

പ്രിയേ
പുലരി നിന്‍ മിഴികളെ ഉമ്മവച്ച്
ഉണര്ത്തുംപോള്‍ വിടരും നിന്‍
അധരങ്ങളില്‍ ഞാന്‍ ഒരു
ശലഭമായമരും.
മധു നുകര്ന്നകലുവാനല്ല ,
നിന്നില്‍ വീണലിയാന്‍ ...
നിനക്ക് നല്കാനിനിയില്ല
ശേഷിപ്പതെന്നില്‍ എന്‍ ജീവനല്ലാതെ
ഇത് നീ എടുക്കുക പകരം
നിന്‍ സ്നേഹം അതെനിക്കെകുക
ആശംസകളോടെ ....!
***********ബി ജി എന്‍ ********

Tuesday, August 14, 2012

രണ്ടു മുലകള്‍

പണ്ടൊരിക്കല്‍ പാതിരാവില്‍
അന്തപുരത്തില്‍ പങ്കുവച്ച
രണ്ടു മുലകള്‍ .
ഒന്നിന് നിറം പച്ച
ഒന്നിന് നിറം മൂവര്‍ണ്ണം
കുടിച്ചും ,കടിച്ചും
വറ്റിപോയ
രണ്ടു മുലകള്‍
ഇന്നവ കരയുന്നു
നമ്മളെങ്ങനെ
എന്തിനയിങ്ങാനെ
രണ്ടു ദിക്കിലേക്ക്
മിഴികള്‍ നടുന്നു ?
-----ബി ജി എന്‍ ---

സ്വാതന്ത്ര്യം

പാതിരാത്രിയില്‍
പകുത്തു കിട്ടിയ സ്വാതന്ത്ര്യം
എനിക്കും നിനക്കുമിടയിലായ്‌
നികത്താനാവാത്ത വിടവായ്‌
നിണമോലിക്കുന്ന
ഓര്‍മ്മകളുടെ പുഴയായ്‌
ദാനം പോലെ ...

ഇടതും വലതുമായും
ഇടയില്‍ താമരവിരിയിച്ചും
നമ്മള്‍ കൊണ്ടാടുന്ന
ഓര്‍മ്മ ദിനം
സ്വാതന്ത്ര്യദിനം ..!

ആത്മഹത്യ  ചെയ്യാന്‍
അനുവാദമില്ലാത്ത
ദയാവധത്തിന്
സാധുതയില്ലാത്ത
ഇരന്നു തിന്നാന്‍
വിധിക്കപ്പെട്ടവന്റെ ഇന്ത്യ ..!

ഉടുവസ്ത്രം അഴിച്ചു നോക്കി
തലയെടുക്കാനുള്ള ,
നിറവയര്‍ പിളര്‍ത്തി
നടുവഴിയില്‍ നാട്ടാനും,
ജനനേന്ദ്രിയത്തില്‍
ഉരുളങ്കല്ലുകള്‍ തിരുകി
സത്യാന്വേഷണ പരീക്ഷണങ്ങള്‍
നടത്താനും അനുവദിക്കപ്പെട്ട
സ്വാതന്ത്ര്യം ...!

ഒന്നുറക്കെ നിലവിളിക്കാന്‍ ,
ഒന്ന് നടുനിവര്‍ത്തി പ്രതികരിക്കാന്‍ ,
അറൂപത്തഞ്ചാണ്ടിനുശേഷവും 
കഴിവില്ലാതെ പോകുന്ന ,
അധക്രിതന്റെ
കറുത്ത തൊലിയടര്‍ന്നു
ചുവക്കുന്ന മണ്ണില്‍
ആര്‍ക്കു വേണ്ടിയീ സ്വാതന്ത്ര്യം ?

പെരുകി പരക്കുന്ന
കടം കേറി മുടിയുന്ന ,
അധികാരമുഷ്ക്കിന്‍
ധ്രിതരാക്ഷ്ട്രാലിംഗനത്തില്‍
കൂനിപിടയുന്ന അടിയാളന്റെ
കണ്ണുകളില്‍  നിറയുന്ന
നിസ്സഹായതയോ സ്വാതന്ത്ര്യം ?

കോര്‍പറേറ്റ്‌ സമുദായത്തില്‍
കര്‍ഷകാത്മഹത്യ കണ്ടു
കയ്യടിച്ചും, കണക്ക് കൂട്ടിയും
ആഘോഷിക്കുന്ന
മാധ്യമവര്‍ഗ്ഗത്തിന്‍ സ്വാതന്ത്യം ..!

വിലക്കയറ്റം നല്‍കും
നികുതി പണം കൊണ്ട്
വെള്ളപ്പന്നികളെ തീറ്റിപോറ്റാനും
നാഴികക്ക്  നാല്പതു വട്ടം
കഴുതകള്‍ എന്നവരാല്‍ 
കൂവിവിളിക്കാനും
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം .

പിഞ്ചു ബാല്യങ്ങളുടെ
നക്ഷ്ടപെട്ട മാനത്തിനു
നീതി തേടി നിസ്സഹായനായി
ഭരണകേന്ദ്രങ്ങളുടെ നടയില്‍
തീകൊളുത്തി ചാരമാകാന്‍
എന്നും വിധിക്കപ്പെട്ടവന്
എന്തിനായ് ,
ആരില്‍ നിന്നാണ്
എന്നാണു സ്വാതന്ത്യം ...?

നമുക്ക് നാം നേടി തന്ന
പാരതന്ത്ര്യം
അതിനു  നാമിടുന്ന ഓമനപ്പേരാണ്
സ്വാതന്ത്ര്യം .
------------ബി ജി എന്‍ ------

Sunday, August 12, 2012

ഒരു പകല്‍ കൂടി എരിഞ്ഞടങ്ങുന്നു

നരച്ച മൌനത്തെ
ഗര്‍ഭത്തില്‍ പേറി
സന്ധ്യയുടെ  മാറിലേക്ക്
ഇരുള്‍വണ്ടി ഇരമ്പിയെത്തുന്നു .

പകലിന്‍മുഷിവും
തിരക്കും , പൊടിയും
ഉഷ്ണവാതങ്ങളും
കഴുകിയെടുത്തുകൊണ്ട്
ഒരു സമുദ്രം
ചുവന്നു തുടുക്കുന്നു .

കാക്കയും കുയിലും
കൂടണയാനും
കൂമനും വാവലും
ഇരകളെ തേടിയും
ചിറകുകള്‍ വിരിക്കുന്നു

കൊഴിഞ്ഞു വീണ
പുഷ്പ  ദളങ്ങളും
വിടര്‍ന്നു തുടങ്ങുന്ന
മുകുളങ്ങളും
മാരുതനെയാസകലം
സുഗന്ധം പൂശുന്നു

ദേവാലയങ്ങളുടെ
ഗര്‍ഭഗ്രിഹങ്ങളില്‍
കല്‍ പ്രതിമകളുടെ
ദീര്‍ഘ നിശ്വാസങ്ങള്‍
ആവലാതികളിലുറയുന്നു.

നാളെയുടെ  മുകുളങ്ങള്‍
അക്ഷരസമുദ്രത്തിലും
അടുക്കളയുടെ ആലസ്യങ്ങള്‍
കണ്ണീര്‍കടലിലും
മുത്തും പവിഴവും തേടുന്നു .

ഇരുള്  വളരുന്നു
പകലിനെ തോല്‍പ്പിച്ചു
വെളിച്ചത്തെ മറച്ചു
വേദനയെ ഉണക്കി
ഇരുള് വളരുന്നു
ഹൃദയങ്ങളില്‍
തണുപ്പിന്റെ ഇളം കാറ്റായി
ഇരുള് വളരുന്നു .
-------------ബി ജി എന്‍ ---

Wednesday, August 8, 2012

അനിശ്ചിതത്വം

സഖീ
എന്റെ ഹൃദയത്തില്‍
ഉള്ളറകളിലെങ്ങോ
ജപമാല ചാര്‍ത്തി
ചില്ലിട്ടു വച്ച
ചിത്രമാണ് നീ .

എനിക്ക് ശ്വസിക്കാനും
വെളിച്ചത്തിനു നേരെ
ഭയമില്ലാതെ നോക്കാനും
എന്നെ സഹായിച്ച
എന്റെ സഹയാത്രിക .

ഇരുളിന്റെ
പുകമറയ്ക്കുള്ളിലേക്ക്
ഒരു നിഴലായ്‌
പുകമഞ്ഞു പോലെ, നീ
പറയാതകന്നു പോകുമ്പോള്‍
ഇരുട്ടില്‍
ഞാന്‍  വഴിയറിയാതുഴറന്നു.

ഒരിക്കലെങ്കിലും 
നീ ഒന്ന് പിന്തിരിഞ്ഞു
നോക്കിയിരുന്നെങ്കില്‍
ഒഴിവാക്കാമായിരുന്നു
എന്റെയീ മരണം .


അക്ഷരങ്ങളില്ലാതെ
എനിക്ക് ജീവിക്കാനാവില്ല
നീയില്ലാതെ
അക്ഷരങ്ങള്‍
എങ്ങനെ വിരുന്നുവരും ...?
---------ബി ജി എന്‍ ----




Monday, August 6, 2012

തിരിച്ചറിവുകള്‍

എന്നുമാ വഴിയോരത്തെ
മതില്കെട്ടിന്നു -
ള്ളില്‍കുരച്ചോരാ
ഭ്രാന്തന്‍  നായ
ഇന്നെന്നെ കടിച്ചമ്മേ

ഒരു ചകിരിയും
ഒരു പിടിചാരവും
തരിക 
ഞാനീ തിളക്കും
വെള്ളത്തിലെന്നെ
കഴുകി എടുക്കട്ടെ

കരുതാമിനിമുതല്‍
ഒരു കുറുവടി കൂടെ
എളുതല്ലല്ലോ
എന്നുമീ
തേച്ചു  കുളി ..
----ബി ജി എന്‍ ---

Sunday, August 5, 2012

തപസ്യ

അക്ഷരങ്ങള്‍ പിണങ്ങി നിന്ന
രാത്രിയുടെ ചിറകിലാണ്
ചുവന്ന പരവതാനിയില്‍
നീ വന്നത് ..!

രാപ്പുള്ള്‌കള്‍ പാടിയ
യാമങ്ങളിലെപ്പോഴോ 
രതിയുടെ നിശ്വസവായുവില്‍
നിന്റെ  മൌനമുലഞ്ഞു വീണു .

എന്റെ എഴുത്തുപുര
ഒരു തിരയിളക്കം പോലെ
വാക്കുകളാല്‍ മുഖരിതം
നര്‍ത്തന സായൂജ്യം  .

താളുകള്‍ നിമിഷവേഗത്തില്‍
വെളിച്ചത്തിലേക്ക് പറന്നുപോയ്
നിലാവിന്റെ കണ്ണുനീര്‍ പോലെ
തുഷാരബിന്ധുക്കള്‍ അടര്‍ന്നു വീണു .
--------------ബി ജി എന്‍ -----