എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Tuesday, June 25, 2019
മരിച്ചവന്റെ പെണ്ണ്.
ബന്ധം
ബന്ധങ്ങൾ ഹൃദയത്തിൻ ശക്തിയല്ലേ.
ബന്ധനം ഭേദിച്ചു പോകുവതെങ്ങനെ
ബന്ധിതമായൊരാ സ്നേഹ പാശം
Saturday, June 22, 2019
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ................ മാര്‍ക്സ്, എംഗല്‍സ്
തൊഴിലാളി: ഉത്പാദനോപകരണങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാല്‍ ഉപജീവനാര്‍ത്ഥം തങ്ങളുടെ അധ്വാനശേഷി വില്‍ക്കേണ്ടി വരുന്ന ആധുനിക കൂലിവേലക്കാരുടെ വര്‍ഗ്ഗം.
"മനുഷ്യനും മനുഷ്യനും തമ്മിലുള്ള നഗ്നമായ സ്വാര്‍ത്ഥമൊഴികെ , ഹൃദയശൂന്യമായ രൊക്കം പൈസയോഴികെ മറ്റൊന്നും അത് ബാക്കി വച്ചില്ല."
"അതുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കുകയും ചെയ്തുവന്നിരുന്ന എല്ലാത്തരം തൊഴിലിന്റെയും മാഹാത്മ്യത്തെ ബൂര്‍ഷാസി നിശേഷം നശിപ്പിച്ചുകളഞ്ഞു."
"മനുഷ്യന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എന്തൊക്കെ നേടാനാവുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷാസിയാണ്."
"ദേശീയമായ പക്ഷപാതിത്വവും സങ്കുചിത മനസ്ഥിതിയും അധികമധികം അസാധ്യമായിത്തീരുന്നു."
Wednesday, June 19, 2019
കവി സത്യവാനാണ് ....!
എഴുതാനൊന്നുമില്ലാത്തവന്റെ
വിളറിയ ഹൃദയം പോലെ
ശോകാകുലമായൊന്നുമില്ല കാഴ്ച
ഭൂമിയിലെ മറ്റൊരു വേദനയും അതിനൊപ്പവുമല്ല.
കവി സത്യം പറയുന്നവനെന്നൊരു ഭാഷണം കേൾക്കവേ
ഞാനെന്റെ കവിതകൾ മറിച്ചു നോക്കി.
സത്യം.... എന്തൊരു നുണയാണത്.
പ്രണയമായും
രതിയായും
നിലാവിന്റെ ഓലക്കുടയായും
കവിതകളിൽ കളവുകൾ നിറഞ്ഞു കിടക്കുന്നു.
ഞാനാരെയും (നിന്നെയല്ലാതെ) പ്രണയിച്ചിട്ടില്ലായെന്ന്
അവനും അവളും ആവർത്തിക്കുന്നു.
കവിതയിൽ എഴുത്തുകാരനെ തിരയരുതേയെന്ന
കരാറുമായ് അവർ തർക്കത്തിലേർപ്പെടുന്നു.
നിഗൂഢമായ പ്രണയ രസങ്ങൾ നിറച്ച
അതിമധുരമായ പാനീയം അവർ നുണയുന്നു.
നിന്റെ വരികളിലെ പ്രണയം നുകരാൻ
എനിക്കു ഭാഗ്യം ലഭിച്ചെങ്കിലെന്നവർ സ്വകാര്യമായെഴുതുന്നു.
സത്യമായും ഞാൻ നിന്റെയെന്ന മറുവാക്കിൽ
സ്വപ്നങ്ങൾ പൂക്കുന്നു
അവനോ അവളോ
ആരോ ഒരാൾ
അല്ലെങ്കിൽ രണ്ടു പേരും കളവു പറയുന്നു.
ഞാൻ എന്നെ വച്ച് ലോകത്തെ വായിക്കുമ്പോൾ
കാഴ്ചയും കാലവും എനിക്ക് മാത്രം ശരിയാകുന്നുവോ?
നീ പറയാത്തവ കണ്ടെടുക്കുന്നതിൽ
ഞാനാനന്ദം കൊള്ളുന്നു.
പരസ്പരം അവിശ്വാസികളായ് നാം
നമ്മെ അപരനിലൂടെ തിരയുന്നു
പിന്നെ, ആ സത്യങ്ങളെ ശരിയായ് നിനച്ച്
വെറുതെ കനലുകൾ തിന്നുന്നു.
..... ബി.ജി.എൻ വർക്കല 19.06.2019
Monday, June 17, 2019
നിന്റെ പ്രണയം
ഒറ്റ ഋതുവിലും
ഒരേ പക്ഷി തിരികെ വരാത്ത
ഓർമ്മ പോലെ
ഒരു നദിയിലും
ഒരിക്കൽ മാത്രം മുങ്ങാനാവുന്ന
ഒഴുക്കു പോലെ
നിന്റെ പ്രണയവും...!
..... ബി.ജി.എൻ വർക്കല
Saturday, June 15, 2019
മാസ്റ്റർ പീസ്
ജീവിതത്തെ എഴുതിപ്പഠിക്കുന്നവൻ
ഒരിക്കൽ,
ഒരിക്കൽ മാത്രം
ജീവിതത്തെ വരച്ചു നോക്കുന്നു.
നിറങ്ങൾ ഏതൊക്കെ ചേർത്തിട്ടും
വരകൾ എങ്ങനെയൊക്കെ വരച്ചിട്ടും
പൂർണ്ണമാകാത്തൊരു ചിത്രം!
അയാൾ നിരാശനായില്ല.
കടലാസ് വലിച്ചു കീറിയ ശേഷം
സ്വന്തം ഹൃദയത്തെ നെടുകെ പിളർന്ന്
സ്റ്റാന്റിൽ പതിപ്പിച്ചു.
വാർന്നു പോയ ചോര ബ്രഷാൽ ഒപ്പി
വീണ്ടും വരച്ചു തുടങ്ങി.
ചുവന്ന നിറം മാറി വരുന്നതും
മഴവില്ലിൻ വർണ്ണജാലം വിരിയുന്നതും കണ്ട്
ആസ്വാദകർ ആരവം മുഴക്കി.
അനുമോദനങ്ങളുടെ പൂക്കൂടകളുമായവർ
അയാളെ തേടി വന്നു.
കുളിച്ചൊരുങ്ങി ആദ്യമായയാൾ അവരെ കാത്തുകിടന്നു.
ഓരോ പൂക്കൂടകളും അവരയാളുടെ
ശൂന്യമായ നെഞ്ചിൽ വച്ചു കടന്നു പോയി.
അപ്പോൾ,
അയാളൊരിക്കലും ചിരിച്ചിട്ടില്ലാത്ത വിധം
ഒരു നേർത്ത സ്മിതം ആ മുഖത്തുണ്ടായിരുന്നു.
ആരും അതു കണ്ടതേയില്ല.
..... ബിജു.ജി.നാഥ് വർക്കല 15.06.2019
Memories of a Father ...................Prof: T.V Eachara Varier
Thursday, June 13, 2019
സമുദ്രശില ......... സുഭാഷ് ചന്ദ്രൻ
സുഭാഷ് ചന്ദ്രന്‍
മാതൃഭൂമി ബുക്സ്
വില : 325 രൂപ
ജീവിതം പലപ്പോഴും മനസ്സിനെ നോവിപ്പിക്കുന്ന സമസ്യകളുടെ ഒരു പെരുമഴക്കാലം ആണ് . ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വീര്‍പ്പുമുട്ടിക്കഴിയുന്ന ജന്മങ്ങള്‍ ആണ് മനുഷ്യര്‍. എന്താണ് പ്രണയം എന്നും എന്താണ് ജീവിതം എന്നും നിര്‍വചിക്കാന്‍ കഴിയാതെ മനുഷ്യര്‍ ഇന്നും അതില്‍ ഗവേഷണം നടത്തുന്നു . ബുദ്ധന്‍ ജീവിതകാലം മുഴുവന്‍ സത്യം തേടി അലഞ്ഞതും ഒടുവില്‍ ബോധോദയം ഉണ്ടായതും കഥയും ജീവിതവും ഇഴചേര്‍ന്ന ഒരു മിത്തായി അവശേഷിക്കുന്നു. ഇവിടെയാണ്, ഈ ചുറ്റുപാടുകളില്‍ ആണ് എന്താണ് "ഉപാധികളില്ലാത്ത സ്നേഹം " എന്ന അന്വേഷണവുമായി ശ്രീ സുഭാഷ് ചന്ദ്രന്‍ മുന്നോട്ട് വരുന്നത്. വേദ കാലഘട്ടത്തിലെ ഇതിഹാസ കഥയില്‍ നിന്നും , വേദ വ്യാസനില്‍ നിന്നും ഒരു തുടർച്ചയായി, വ്യക്തമായി പറയുകയാണെങ്കില്‍ വ്യാസന്റെ അവതാരമായി സുഭാഷ് ചന്ദ്രന്‍ തന്നെ പ്രതിഷ്ഠിച്ചുകൊണ്ടു വ്യാസനാല്‍ പൂര്‍ണ്ണമാക്കാന്‍ കഴിയാതെ പോയ അംബയുടെ ജീവിതത്തെ എഴുതാനും അത് വഴി അംബ വ്യാസനോടു ചോദിക്കുന്നതായി നവയുഗവ്യാസന്‍ കരുതുന്ന ആ ചോദ്യം, എന്താണ് ഉപാധികളില്ലാത്ത സ്നേഹം ? എന്നതിന്റെ ഉത്തരം തേടുകയും ചെയ്യുകയാണ് ഈ നോവലിലൂടെ . വ്യാസൻ അന്നു പറഞ്ഞതുപോലെ ഒടുവില്‍ കലിയുഗത്തിന്റെ ഈ അര്‍ദ്ധപാതിയില്‍ അതോ അവസാനപാദത്തിലോ വ്യാസനും അംബയും യുഗങ്ങള്‍ക്കു ശേഷം ജന്മമെടുക്കുകയും ഉത്തരം കിട്ടുകയും ചെയ്യുകയാണിവിടെ.
നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സംഭവിച്ച പ്രളയം. അതിനെ അടയാളപ്പെടുത്തുക എന്നതൊരു എഴുത്തുകാരന്റെ ബാധ്യത ആണ് . ഇന്ന്, സ്മൃതിയിലേക്ക് മറഞ്ഞതോ മുന്‍ നിരയില്‍ നിന്നും മാറിക്കഴിഞ്ഞതോ ആയ ഒട്ടുമിക്ക പഴയ എഴുത്തുകാരുടെയും നോവലുകളിലും മറ്റും തൊണ്ണൂറ്റൊന്‍പതിലെ പ്രളയം എന്നതൊരു ഗൃഹാതുരത ഉണര്‍ത്തുന്ന ചിന്തയായി അവര്‍ ഉപയോഗിച്ച് വന്നതായി പഴയ നോവലുകളില്‍ പലതും നമുക്ക് പറഞ്ഞു തരുന്നുണ്ട്. പുതിയ എഴുത്തുകാര്‍ ഭാഗ്യവാന്മാര്‍ ആണ്. കാരണം അവര്‍ക്ക് അത് ഓര്‍മ്മയിലെ ചിത്രങ്ങള്‍ അല്ല നേര്‍ക്കാഴ്ചയാണ്. അതുകൊണ്ടു തന്നെ അതിനെ അടയാളപ്പെടുത്തി വയ്ക്കുക നാളെയുടെ വായനയില്‍ ഇതേ ഗൃഹാതുരത എന്ന വാക്കിന് ഉപയോഗപ്പെടുന്ന ഒന്നാകുക സ്വാഭാവികം ആകുമല്ലോ . സുഭാഷ് ചന്ദ്രന്റെ പുതിയ നോവല്‍ ആയ "സമുദ്രശില" പ്രമേയം കൊണ്ട് എവിടെ നില്ക്കുന്നു , ഭാഷ കൊണ്ട് എവിടെ നില്ക്കുന്നു എന്നൊക്കെ പരിശോധിക്കേണ്ടത് ഗവേഷക വിദ്യാര്‍ത്ഥികള്‍ ആണ്. "മനുഷ്യനു ഒരാമുഖം" എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ എഴുത്തുകാരന്‍ ആണ് സുഭാഷ് ചന്ദ്രന്‍. ചെറിയ പ്രായത്തില്‍ തന്നെ കേന്ദ്ര,കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടി മലയാള സാഹിത്യ രംഗത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ ആയ സമുദ്രശിലയുടെ കവര്‍ പേജില്‍ തന്നെ അവകാശപ്പെടുന്നത് 'മനുഷ്യനു ഒരാമുഖത്തിന്റെ സൃഷ്ടാവില്‍ നിന്നും മറ്റൊരു ക്ലാസിക് നോവല്‍' എന്നാണ് . ശരിക്കും സുഭാഷ് ചന്ദ്രന്റെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഇതിലും നല്ലൊരു ക്യാപ്ഷന്‍ ഇല്ല തന്നെ.
ഈ നോവലില്‍ സുഭാഷ് ചന്ദ്രന്‍ നേരിട്ടു കഥാപാത്രമായി നിന്നുകൊണ്ടു തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈലിയാണ് കടമെടുത്തിരിക്കുന്നത് എന്നു കാണാം. ഒരു വിദൂഷകന്റെ വേഷമല്ല മറിച്ച് നായകന്റെ വേഷം തന്നെയാണ് ഇതില്‍ എഴുത്തുകാരനുള്ളത്. തന്നെ ഉറക്കം കെടുത്തിയ ഒരു സ്വപ്നം. അതില്‍ പ്രതിപാദിക്കുന്ന പേരുകള്‍. അവയെല്ലാം നേരിട്ടു തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഒരിക്കല്‍, വെള്ളിയാങ്കല്‍ എന്ന കടല്‍പ്പാറയിലേക്ക് എഴുത്തുകാരനും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ യാത്രയുടെ വിശദീകരണക്കുറിപ്പ് വായിച്ച്, എഴുത്തുകാരനെ തേടി വരുന്ന അംബ എന്ന സ്ത്രീയും അവരുടെ സെറിബ്രല്‍ പള്‍സി ബാധിച്ച കൗമാരക്കാരനായ മകനും ആണ് ഇതിലെ മറ്റ് രണ്ടു പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന നോവലില്‍ ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ആകുന്ന മറ്റു ചിലര്‍ കൂടി വരുന്നുണ്ട്. അംബയുടെ ജീവിതത്തെ അംബയെക്കൊണ്ടു പറയിക്കുവാനും അംബയിലേക്കുള്ള എഴുത്തുകാരന്റെ ബന്ധങ്ങളെയും ഇടപെടലുകളെയും ബന്ധിപ്പിക്കുന്ന മറ്റു ഘടകങ്ങളെയും ചേര്‍ത്തു സുഭാഷ് ചന്ദ്രന്‍ വളരെ നല്ല രീതിയില്‍ ഈ നോവല്‍ എഴുതിയിരിക്കുന്നു .
എന്താണ് ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നതിനുള്ള ഉത്തരം വായനക്കാരെ ബോധ്യപ്പെടുത്തുന്നതില്‍ നവയുഗവ്യാസന്‍ വിജയിച്ചുവോ എന്നത് വായന നല്‍കുന്ന ഒരു സാധ്യത മാത്രമാണു . വെള്ളിയാങ്കല്ലില്‍, തന്റെ കാമുകനുമായി വിവാഹത്തിന് പത്തു ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുമ്പോള്‍ , അവര്‍ തമ്മില്‍ പ്രണയം പങ്കുവയ്ക്കുമ്പോള്‍ ഇടയിലേക്ക് അവന്‍ കൊണ്ടുവരുന്ന ഗര്‍ഭനിരോധന ഉറകളെ അവര്‍ ഊതിപ്പെരുപ്പിച്ചു കെട്ടി കടലിലേക്ക് പറത്തി വിട്ടശേഷം പരമമായ പ്രണയലീലകളില്‍ മുഴുകുമ്പോള്‍ അംബ പറയുന്നു ഇതാണ് "ഉപാധികളില്ലാത്ത പ്രണയം" എന്നു . അതേ സമയം മറ്റൊരിടത്ത് അംബ പറയുന്നത് മറ്റൊന്നായി മാറുന്നു. അതായത് വേദവ്യാസനോടു അംബ ചോദിക്കുന്നു ഒരു പക്ഷേ എന്നെയും വിചിത്രവീര്യനെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു എങ്കില്‍ താങ്കള്‍ എന്നിലും പുത്രയോഗം നല്‍കിയിരുന്നെങ്കില്‍ എനിക്കു പിറക്കുന്നത് എങ്ങനെ ഉള്ള കുഞ്ഞാകും എന്നു . അത് സ്വേച്ഛയോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത ഒരു കുഞ്ഞാകും എന്നായിരുന്നു. നവയുഗ അംബയില്‍ പിറന്നതും സെറിബ്രല്‍ പള്‍സി പിടിപെട്ട ഒരു മകന്‍ മാത്രം. ഇവിടെ അംബയ്ക്ക് വ്യാസന്‍ പറഞ്ഞത് പോലെ ഒരു കുഞ്ഞു ജനിക്കുന്നുവെങ്കിലും അത് നവയുഗവ്യാസനില്‍ നിന്നല്ല എന്നത് പ്രവചനത്തിന്റെ പോരായ്മയായി മാറുന്നുവോ എന്നൊരു സംശയം ഇല്ലാതില്ല്ല. ഒടുവില്‍ അവന് അവന്‍ തിരഞ്ഞ ആഗ്രഹം നിറവേറ്റി അവനെയും കൊണ്ട് അവള്‍ മരണത്തിലേക്ക് പോകുമ്പോള്‍ നവയുഗ വ്യാസനോടു അവള്‍ പറയുന്നതു "ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് സ്വയം ഒരു ഉപാധിയായി തീരും" എന്നാണ് . വായനക്കാര്‍ തീരുമാനിക്കട്ടെ എന്താണ് ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് . അതല്ലെങ്കില്‍ ഇനിയും വ്യാസന്‍മാര്‍, അംബമാര്‍ ജനിക്കട്ടെ വീണ്ടും വീണ്ടും .
കവിയും കവിതയും
പ്രണയത്തിന്റെ അഗ്നിപുഷ്പങ്ങളിൽ
ചന്ദനഗന്ധം പടർത്തിയെഴുതിയ
ഭാവനയുടെ സാന്ദ്ര വരികൾക്ക്
മഴവില്ലിന്റെ നിറമേഴുമുണ്ടായിരുന്നു.
ഒരിടത്തിരുന്നൊരുവൾ
അതിങ്ങനെ വായിക്കപ്പെടുകയുണ്ടായി.
ഓരോ വരികൾക്കും
എന്നെ തൊടാനാകുന്നു.
എന്റെ ഹൃദയം കാണാനാകുന്നു.
നിന്റെ പ്രണയം എന്നെ രാഗവിവശയാക്കുന്നു.
മറ്റൊരുവൾ ഇങ്ങനെ ചിന്തിച്ചു തുടങ്ങി.
എന്നെ മറന്നിരിക്കുന്നു.
പുതിയതായാരോ അവനിൽ
കൂടുകൂട്ടിയിരിക്കുന്നു.
ഇവയൊക്കെയും ഒരിക്കൽ
ഇഷ്ടത്തിലിരിക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു.
അവളേറ്റം ക്രൂദ്ധയായത് ഡിലിറ്റ് ചെയ്യുന്നു.
ഇനിയൊരുവൾ പറയുന്നു
നിന്റെ പ്രണയം ലഭിപ്പവൾ എത്ര ഭാഗ്യവതി.
വരികൾ തൊടുന്നിടങ്ങളൊക്കെ
പൂത്തുലയുന്നുവല്ലോ!
അവൾ ആനന്ദത്തോടെയവന് നേരെ
പ്രതീക്ഷയുടെ കൈകൾ നീട്ടുന്നു.
ഏട്ടിലെ പശു പുല്ലു തിന്നില്ലന്നതു പോലെ
അക്ഷരങ്ങൾക്ക് മാത്രം നല്കാൻ കഴിയുന്ന
പ്രണയത്തിന്റെ രതിമൂർച്ഛയിൽ
അയാൾ ഉറക്കെച്ചിരിക്കുന്നു
ആരാകും
ആർക്കാകും
എന്നെയൊന്നു പ്രണയിക്കാനാവുക.?
എന്നെ ഒന്നു മനസ്സിലാവുക.
വെറും മണ്ണിൽ വീണ്
ഉള്ളുരുകി കരയുമ്പോൾ
ഉള്ളിൽ മറ്റൊരു കവിത വിരിയുന്നു.
അയാൾ വീണ്ടും എഴുതാനിരിക്കുന്നു.
.......ബി.ജി.എൻ വർക്കല 12.06.2019
Tuesday, June 11, 2019
നിന്റെ ഓർമ്മ
പാതാളത്തോളം
വേരിറങ്ങിപ്പോയതിനാലാവാം
ഊരിയെടുക്കാനാവാത്തതും
വേദനിക്കുന്നതും.
... ബി.ജി.എൻ വർക്കല
ലെസ്ബിയൻസ്
അവർ
നന്ദകുമാറിന്റെ'രണ്ടുപെൺകുട്ടികൾ'ആയിരുന്നില്ല.
കാമം നുരയുന്ന,
ആ രണ്ടു പെൺകുതിരകൾ.
മുലകളെ തമ്മിൽ പരിലാളിക്കുവാനോ
അറുപത്തൊൻപതാസ്വദിക്കാനോ
അവർക്ക് താത്പര്യവുമില്ലായിരുന്നു.
പരസ്പരം അവർ അറിയുകയായിരുന്നു.
പ്രായത്തിന്റെ നോവുകൾ പങ്കുവച്ചും
പ്രണയത്തിന്റെ വിചിത്രതകൾ പറഞ്ഞു രസിച്ചും
പുരുഷലോകത്തെ നിർവ്വചിക്കുകയായിരുന്നു.
ഒരിക്കലും അവർ തങ്ങളുടെ ശരീരത്തെ
രതിയുടെ മഴപ്പാറ്റകൾക്ക് മേയാൻ വിട്ടില്ല.
കൗമാരം കടിഞ്ഞാൺ പൊട്ടിച്ച
അവളിലൊരാൾക്ക് വേണ്ടി
ഇണയുടെ ഗന്ധത്തെ പങ്കു വച്ചില്ല.
അവർക്കു പറയാൻ ഒരുപാടുണ്ടായിരുന്നു.
തങ്ങളെ ചൂഴ്ന്ന് നില്ക്കുന്ന കണ്ണുകൾക്ക്
പറയാനുണ്ടായിരുന്ന കഥകൾ ഓർത്ത്
അവർ തെല്ലും ഖേദിച്ചിരുന്നില്ല.
അവരതറിഞ്ഞിരുന്നുമില്ല:
പ്രണയത്തിൽ ലിംഗമോ യോനിയോ
തമ്മിലുള്ള രസാനുഭൂതിയല്ല മുഖ്യം,
രണ്ടു മനസ്സുകൾ തമ്മിലുള്ള ഐക്യം
പങ്കു വയ്ക്കലാണ് എന്നവർ പറഞ്ഞു.
ഇടയിലൊരു കട്ടുറുമ്പ് പോലുമില്ലാത്ത
അവരുടെ ലോകത്തിൽ പരിസരബോധമില്ലാതെ
കവിളുകളിൽ പതിപ്പിക്കുന്ന ചുംബനങ്ങളെ നോക്കി
ലോകം മാത്രം വിധിയെഴുതി
ലെസ്ബിയൻസ്.
..... ബി.ജി.എൻ വർക്കല. 10.06.2019
Sunday, June 9, 2019
ഓർമ്മക്കുറിമാനം
നിന്റെ മൗനം എനിക്ക് പകർന്നു തരുന്നത്
ഓർക്കാതെ പെയ്ത മഴയിൽ
കുടയില്ലാതെ നിന്നൊരു കുഞ്ഞിന്റെ
വിഹ്വലമായ നിമിഷങ്ങളാണ്.
കാലം ഒരിക്കലും തിരിഞ്ഞു നോക്കിയിരുന്നില്ല.
നിന്നെ ഓർക്കാതെ മടക്കം അസാധ്യമാകവേ
എങ്ങനെയാണ് ഞാൻ
ഇരച്ചു പെയ്യുന്ന മഴയെ നിഷേധിക്കുക.?
ഏതോ യുഗ സന്ധ്യയുടെ നിഴലിൽ
പ്രണയത്തിന്റെ നീല മഷിയാൽ
നീയെനിക്കൊരു കുറിമാനം തന്നിരുന്നു.
എന്നെയിഷ്ടമാണെന്ന വാക്കിന്റെ
അസപ്ഷ്ടമായ ധ്വനിയോടെ
നീയെന്റെ ചിറകുകളെ തടവിയുയിർ നല്കി.
തിരിഞ്ഞു നോക്കുക എന്നത്
അസാധ്യമാക്കും വിധം
നീയെന്റെ കാഴ്ചകളിൽ നിറഞ്ഞു.
ഉപാധികളോടെ പ്രണയിക്കേണ്ടി വരികയെന്നത്
അനിശ്ചിതമായ ഒരു ഘടനാവാക്യമാണ്.
നമുക്ക് ഒന്നിച്ചുറങ്ങുവാൻ കഴിയാത്ത
ഒന്നിച്ചു നടക്കാൻ കഴിയാത്ത
ഒന്നുറക്കെ ലോകമറിയെ മിണ്ടാൻ കഴിയാത്ത
അത്രയും അകലങ്ങളുടെ വേലികൾക്കുള്ളിൽ
ശ്വാസം മുട്ടിപ്പിടയുന്നവർ നാം!
ഒരു വരി കവിത പോലും നിനക്കായല്ലാതെ
എഴുതുവാൻ കഴിയാത്തൊരു കാലം.!
കോമാളിയാക്കുന്ന ഫലിത വാക്യങ്ങളിൽ
നമുക്കിടയിലൊരു മഞ്ഞിൻ ശിലയുയരുന്നുവോ?
.......... ബി.ജി.എൻ വർക്കല -
Saturday, June 8, 2019
ചുംബനം
ചുംബനം
..............
നേർത്ത ചുംബനം
മൃദുവായി
വളരെ ലോലമായി
ഒരു പിഞ്ചു കുഞ്ഞിന്റെ കവിളിലെന്നപോലെ!
ഓ... നീയെനിക്കമ്മയായിരിക്കുന്നു.
ഒരു ചുംബനം
വളരെ ആർദ്രമായി
ഒരു കുളിരായി
ഒരു സാന്ത്വന വാക്കു പോലെ!
ഓ... നീയെനിക്കു പെങ്ങളായിരിക്കുന്നു.
ചുടു ചുംബനം
വളരെ ആഴത്തിൽ
ഞരമ്പുകളെ ത്രസിപ്പിച്ചു കൊണ്ട് !
ഓ... നീയെനിക്കൊരു പ്രണയിനിയാകുന്നു.
മുദു ചുംബനം
എത്രമേൽ ഹൃദ്യമായി
ഒരു പൂവിന്റെ ഇതൾ തൊടുമ്പോലെ!
ഓ... നീയെന്റെ മകളായിരിക്കുന്നു.
ചുംബനങ്ങളിൽ
നീയെനിക്കെല്ലാമാകുമ്പോഴും
നിന്നെ ഞാൻ എപ്പഴാകും ഓർത്തിരിക്കുക?
ഓ.. ഞാനതിന് മരിച്ചിട്ടില്ലല്ലോ.
.... ബിജു.ജി.നാഥ് വർക്കല
നാലുകെട്ട്.......................... എം ടി വാസുദേവന്‍ നായര്‍
നാലുകെട്ട്(നോവല്‍)
വില: 200 രൂപ
Friday, June 7, 2019
സാധ്യതകളുടെ ലോകം
സാധ്യതകളുടെ ലോകം
.......................................
നിലക്കാത്തൊരു ഘടികാരത്തിൻ
സൂചികളുടെ ഭ്രമണം പോലെയാണ്
നിനക്കും എനിക്കുമിടയിലെ പ്രണയം.
ഒരു നിശ്ചിത ബിന്ദുവിലേക്ക് അടുക്കും വരെ
ആനന്ദാതിരേകത്തോടെ കുതിച്ചു പായുകയും
ഒരു ക്ഷണനേരത്തെ ആലിംഗനത്തിൽ,
സദാചാര ഭ്രംശത്തിൽ ഖേദിച്ച്
വേർപെട്ടു പോകുകയും
അകന്നു പോകുന്തോറും
വിഷാദവും
ദുഃഖവും നിറഞ്ഞ മനസ്സുകൾ
പരസ്പരം പഴിചാരുകയും
പിണങ്ങിയകലുകയും ചെയ്യുന്നു.
വീണ്ടും തുടർക്കഥയാകുന്ന പ്രഹേളിക!
പ്രണയത്തെ നിർവ്വചിക്കാൻ
ഇനിയും എത്ര സാധ്യതകളാണല്ലേ നമുക്കിടയിൽ. ?
....ബിജു.ജി.നാഥ് വർക്കല
Wednesday, June 5, 2019
തിരികെ വരും നേരം.!
തിരികെ വരും നേരം.!
... .......... ............ .....
എല്ലാം കഴിയുമ്പോൾ
ഇനിയൊന്നും ബാക്കിയില്ലെന്നറിയുമ്പോൾ
എനിക്കൊന്നു തിരികെ വരണം.
മരണം അവസാനമാണെന്ന തിരിച്ചറിവില്ലാഞ്ഞിട്ടല്ല.
വെറുതെ ഒരാഗ്രഹം.
ചത്തുവെന്നു കേട്ടപ്പോൾ
നെഞ്ചത്തടിച്ചു നിലവിളിച്ചവരും
വിങ്ങിപ്പൊട്ടിക്കരഞ്ഞവരും
ഒരിക്കലും മറക്കില്ലെന്നു പറഞ്ഞവരും
ഒക്കെ ഉള്ള ഇടങ്ങളിലേക്ക്
ഒന്നു കൂടി തിരിച്ചു വരണം.
ജീവിതത്തെ ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്തതിനാൽ
ചിലപ്പോൾ
ഒന്നുകൂടി മരിക്കാൻ തോന്നിയേക്കാം .
അറിയാത്തതല്ല.
എങ്കിലും തിരികെ വരണം.
ഓർമ്മ പോലെ
സൂക്ഷിച്ചു വയ്ക്കുന്ന എന്റെ ബാക്കികൾ .
വേസ്റ്റ് ബോക്സിലോ
സ്റ്റോർ മുറിയിലോ
പൊടിപിടിച്ചു കിടക്കുന്ന
എന്റെ സ്ഥാവരജംഗമ വസ്തുക്കൾ.
കത്തിച്ചു കളഞ്ഞ വസ്ത്രങ്ങൾ
ആർക്കും കൊടുക്കാതെ സൂക്ഷിച്ചവ
എന്റെ പുസ്തകങ്ങൾ.
ഒന്നും പഴയതു പോലെയല്ലന്നറിവ്
അതുറപ്പിക്കണം.
നീയല്ലാതെ മറ്റാരെയും പ്രണയിക്കുന്നില്ലെന്ന്
ആണയിട്ടവളുടെ പിറകിൽ
അവൾ ചാറ്റു ചെയ്യുന്നത്
അവളറിയാതെ നോക്കി നിൽക്കണം.
ഒടുവിൽ
ഇതൊക്കെ എനിക്കറിയാവുന്നതാണല്ലോ
എന്നോർത്തു കൊണ്ട്
ഒരു പൊട്ടിച്ചിരിയോടെ
പിന്നെയും മരിക്കണം.
ഓർമ്മക്കുറിപ്പുകളിൽ മാത്രം ജീവിച്ച
ഒരുവനാകണം.
ഓർക്കപ്പെടാൻ വാർഷികങ്ങൾ അധികമില്ലെങ്കിലും
കുറച്ചു കാലത്തേക്കെങ്കിലും
ഓർക്കപ്പെട്ടവനായിരുന്നെന്ന ഓർമ്മയിൽ
പിന്നെയും മരിക്കണം.
....ബിജു.ജി.നാഥ് വർക്കല