Sunday, August 11, 2019

ദുരന്തനിവാരണം ദുരന്തമാകരുത്

കേരളം ഇനിയും സജ്ജമല്ല

ദുരന്തങ്ങൾ നമുക്ക് പുതിയ അനുഭവമാണ്.. അവയെ ഇനിയും അവഗണിക്കരുത്.. നമുക്ക് സുസജ്ജമായ ഒരു പരിശീലനം ആവശ്യമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നു പറയും മുന്നേ ചില മഴക്കാല ദുരന്ത സംരക്ഷണ സേനയുടെ പ്രവർത്തന കാഴ്ചകൾ പറയാം.

1. എട്ടു മാസം ഗർഭിണിയായ ഒരു സ്ത്രീയെ ഭവാനിപ്പുഴക്കിപ്പുറത്തേക്ക് രക്ഷപ്പെടുത്തുന്ന ഫയർഫോഴ്‌സ്, എക്സൈസ് ഉദ്യോഗസ്ഥർ. ഒരു റോപ്പ് കെട്ടി അതിൽ സേഫ്റ്റി ബൽറ്റ് ധരിച്ച സ്ത്രീയെ ബന്ധിപ്പിച്ചു . ബെൽറ്റിലെ മെറ്റൽ ഹുക്ക് റോപ്പിൽ കൊളുത്തി മറ്റൊരു കയർ ഉപയോഗിച്ചു വലിച്ചു ഇക്കരെ കൊണ്ടു വന്നു.

2. ഒരു വീടിന് മുകളിലെക്ക് വീണു കിടന്ന മരം വുഡ്കട്ടർ ഉപയോഗിച്ചു മുറിച്ചു മാറ്റുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ താഴെ വീണു . തലയിൽ മുറിവ് പറ്റി.

3. കവളപ്പാറ അടക്കമുള്ള ഉരുൾപൊട്ടൽ ഭാഗത്ത് മലയിലൊക്കെ രക്ഷാപ്രവർത്തനത്തിന് സുരക്ഷയുമില്ലാതെ കയറിപ്പോകുന്ന രക്ഷാപ്രവർത്തകർ.

4. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ വെള്ളത്തിൽ വീണു  മരിച്ചു.

ഈ കാഴ്ചകൾക്ക് എന്താണ് കുഴപ്പം?

ഒന്നാമത്തെ കാഴ്ചയിൽ ഇക്കരെ കരയിൽ നിന്ന രക്ഷാപ്രവർത്തകർ മരത്തിനു മുകളിൽ യാതൊരു സുരക്ഷാ ബെൽറ്റും ഇല്ലാതെ നിന്നുകൊണ്ടാണ് പ്രവർത്തിച്ചത്. മാത്രമല്ല റോപ്പിൽ ഡയറക്ട് സേഫ്റ്റി ബൽറ്റ് ബക്കിൾ കണക്റ്റ് ചെയ്താണ് വലിച്ചു നീക്കിയത്. സേഫ്റ്റി ബൽറ്റ് ബക്കിൾ ഒരു ബെയറിംഗ് റിംഗ് അല്ലെങ്കിൽ കപ്പി ഉപയോഗിക്കാതെ നേരിട്ടു ചെയ്യുമ്പോൾ റോപ്പിൽ ഘർഷണം മൂലം അപകടം സംഭവിക്കാവുന്നതാണ്. സേഫ്റ്റി ബൽറ്റ് ഇല്ലാത്തതിനാൽ മരത്തിൽ നിൽക്കുന്നവർക്ക് താഴെ വീണപകടം ഉണ്ടാവാം.

രണ്ടാമത്തെ കേസിൽ ആ ഉദ്യോഗസ്ഥൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നു പറയാം. കാരണം സേഫ്റ്റി ബൽറ്റ് ധരിക്കാതെ ഉയരത്തിൽ നിന്നു മരം മുറിച്ചതിനാലാണ് ആ മനുഷ്യൻ താഴെ വീണത്. വുഡ് കട്ടർ വർക്കിംഗ് ആയിരുന്നുവെങ്കിൽ അയാൾടെ ജീവന് അപകടം സംഭവിക്കുമായിരുന്നു.

മൂന്നാമത്തെ കേസിൽ ഗംബൂട്ട് ധരിക്കാത്ത രക്ഷാപ്രവർത്തകർ അപകടം വിളിച്ചു വരുത്തുകയാണ്. ചെറിയ പോറലുകൾ പോലും അണുബാധ വിളിച്ചു വരുത്തുന്നവയാണ്. അതുപോലെ കൈയ്യുറകൾ ഉപയോഗിച്ചിട്ടില്ല.

അവസാന കേസിൽ ആ മനുഷ്യൻ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല. ഒരു പക്ഷേ ആ ജീവൻ രക്ഷിക്കാൻ അതുപകരിച്ചേനെ.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.?

നമ്മൾ പഠിക്കുന്ന പാഠങ്ങൾ ഒന്നും ശരിയായ രീതിയിലല്ല. ഒപ്പം അത്യാവശ്യ ഘട്ടങ്ങളിൽ നാം സുരക്ഷയെ നോക്കുകയോ പിന്തുടരുകയോ ചെയ്യാതെ ചാടിയിറങ്ങി പ്രവർത്തിക്കും. ഫയർഫോഴ്സ് പോലുള്ള സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന ആൾക്കാർക്ക് പോലും ഇവ ഫോളോ ചെയ്യാൻ കഴിയുന്നില്ല എന്നത് നമ്മുടെ ആൾക്കാരുടെ മനോഭാവത്തിലെ നിസാരവത്കരണത്തിന് ഉദാഹരണം ആണ്.

എന്താണ് പോംവഴി.?

നമുക്ക് വേണ്ടത് ശാസ്ത്രീയമായ പരിശീലനമാണ്. നമ്മുടെ കുട്ടികൾ സ്കൂൾ തലത്തിൽ തന്നെ സുരക്ഷയെക്കുറിച്ചു ബോധവത്കരണവും ഡെമോൺസ്ട്രേഷനും പരിചയിക്കണം. പ്രഥമ ശുശ്രൂക്ഷ നല്കാനും, നീന്തൽ അറിയാനും , സുരക്ഷാ നിയമങ്ങളും ചിട്ടകളും മനസ്സിലാക്കാനും വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കണം. നമ്മുടെ ഫയർ ഫോഴ്സ് സേനയുടെയും പോലീസിന്റെയും പരിശീലനത്തിൽ ഈ കാര്യങ്ങൾ കർശനമാക്കണം. മൂന്നു മാസത്തിലൊരിക്കൽ മോക്ഡ്രിൽ ഉണ്ടാകണം. ഉണ്ട എന്ന സിനിമ നല്കുന്ന ഒരു സന്ദേശം ഉണ്ട്. അത് നമ്മുടെ പോലീസ് സേനയുടെ കഴിവില്ലായ്മയുടെ ഒരു കറുത്ത മുഖമാണ്. അവ പോസിറ്റീവ് ആയി എടുക്കണം.

മുൻകരുതൽ എങ്ങനെ ?

കേരളത്തിന് ഇനി വേണ്ടത് സ്വന്തമായ ഒരു ദുരന്തനിവാരണ സേനയാണ്. പോലീസ്, ഫയർഫോഴ്‌സ്, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി എന്നീ സംവിധാനങ്ങളെ ഉൾപ്പെടുത്തി വേണം ആ സേന രൂപീകരിക്കുവാൻ. ജില്ലാ കളക്ടർ ആകണം അതിന്റെ തലവൻ. ആ ഗ്രൂപ്പിൽ പൊതുജനങ്ങളിൽ നിന്നും ഒരു സംഘത്തെ എല്ലാ ജില്ലകളിലും തയ്യാർ ചെയ്യണം. സുരക്ഷാ പ്രവർത്തനം, പ്രഥമ ശ്രുശ്രൂക്ഷ തുടങ്ങിയവ പരിശീലിപ്പിക്കണം. നീന്തൽ, ഡ്രൈവിംഗ് എന്നിവ അറിയുന്നവരാകണം. അത്യാവശ്യം ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ പരിശീലിപ്പിക്കണം. മീഡിയ കവറേജ് ഈ യൂണിറ്റിന്റെ മീഡിയവിംഗിന് നല്കണം. അവർ കൊടുക്കുന്ന വാർത്ത മാത്രം പുറത്തു പോകണം. ജനങ്ങളെ നിയന്ത്രിക്കുകയും ഒഴിപ്പിക്കുകയും ചെയ്യുന്നതിന് പോലീസ് തയ്യാറാകണം. രക്ഷാപ്രവർത്തനം നടത്തുന്ന പോലെ അവരെ സംരക്ഷിക്കുന്ന ഇടവും ഈ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാക്കണം. സന്നദ്ധ സേവകരാകുന്നവർക്ക് ബാഡ്ജ് നല്കുകയും പരിശീലനം നല്കുകയും നിയന്ത്രിക്കുകയും ഈ ഗ്രൂപ്പിന്റെ ചുമതലയാകണം. മതമോ രാഷ്ട്രീയമോ വിഭാഗീയതയോ ആയ കാര്യങ്ങളിൽ നിന്നും ഈ അംഗങ്ങൾ മുക്തരാകണം.

കേരളം ഈ വിഷയങ്ങൾ സശ്രദ്ധം പിന്തുടരണം. കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങളും മറ്റും ചേർത്ത് ഇവ കാര്യക്ഷമമായി നടപ്പിൽ വരുത്താൻ കേരളം അമാന്തിക്കരുത്.
ബിജു.ജി.നാഥ് വർക്കല
സേഫ്റ്റി ഓഫീസർ

Wednesday, August 7, 2019

A Native in Heaven

A Native in Heaven
................................
I used to travel along the heaven .
Which f***ing heaven are you mentioning
The same which we got to live now
But what you like to watch there?
The blood shaded soil?
The grasses which hold the cries?
The temples of blind gods
Who enjoy the buds blood?
Where the youths are tied as shields?
Do you want to see the refugees?
Those who are categorized with the penis tip?
Do You want to buy land there?
Do You want to build resorts
Did you like the hostages which become ransomed?
Well ...think about only patriotism.
Obey the kings
Forget your brain
You can travel to the heaven
Because now you are a native.
----Biju G Nath Varkala

Tuesday, August 6, 2019

പ്രണയ ധനുസ്സ്

പ്രണയ ധനുസ്സ്.
.......................
കൃത്യം ഹൃദയത്തിലേക്ക് തന്നെ
അസ്ത്രം തൊടുക്കുമ്പോൾ
വേദനിപ്പിക്കരുതെന്ന നിർദ്ദേശം മാത്രം
പുഞ്ചിരിയോടെ മുന്നിൽ വയ്ക്കുന്നു.

താഴ്‌വരകൾക്ക് നിലാവിനെ കടം കൊടുത്തും
ശൈലാഗ്രങ്ങളിൽ മഴവില്ല് ചാർത്തിയും
രാത്രികൾക്ക് തണുപ്പ് സമ്മാനിച്ചും
പ്രണയം ലാസ്യ നൃത്തം ചവിട്ടുന്നു.

ചുറ്റും ചലിക്കുന്ന നിഴലുകളിൽ
ഉടഞ്ഞു ചിതറുന്ന ഉടലുകൾ.
ചിലതിന് പെൺമണം.
ചിലതിന് ഗോവിന്റെ ഗന്ധം.
ചിലതാകട്ടെ അക്ഷരങ്ങൾ മണക്കുന്നു.

ഒന്നും ഓർത്തെടുക്കാൻ വയ്യ.
ഓഷോയുടെ വരികൾ വായിച്ചും
നെരൂദയുടെ കവിതകൾ കേട്ടും
മനസ്സിനെ വെറുതെ മേയാൻ വിടുന്നു.

അസ്ഥികൾ കത്തുന്ന ഗന്ധവും
ചില്ലകൾ പേറുന്ന ഉടലുകളും
ആൾക്കൂട്ട വിചാരണകളിൽ ഉയരുന്ന
ഉള്ളുരുക്കുന്ന നിലവിളികൾക്കും
ഒരേ രൂപവും ഭാവവും മാത്രം.

ന്യായാസനങ്ങൾ നാടകം പോലെ
ആവർത്തിച്ചു തിരക്കുന്നുണ്ട് ചോദ്യങ്ങൾ.
എഴുപതാണ്ടിന്റെ ശിഷ്ടം കണക്കു കൂട്ടി
നെടുവീർപ്പിടുന്ന കോമാളികൾ.

ഏതു നേരവും നിലച്ചുപോയേക്കാവുന്ന
മതേതര തീവണ്ടിയിൽ തിങ്ങിയിരിക്കുന്നു
അടിയറവു പറയാൻ എന്നും കൊതിക്കുന്ന
അടിമരക്തം ഞരമ്പിലോടുന്നവർ.

ശത്രുവാരെന്ന ചോദ്യം ഉയരുന്നു.
തുളുക്കനെന്നൊരു കൂട്ടം ആർക്കുന്നു.
ആശയങ്ങൾ എന്ന് മറ്റൊരു കൂട്ടം .
നമ്മൾ ഒന്നെന്ന് ബോധിപ്പിക്കുന്ന മറ്റൊരു കൂട്ടം .

ദിശാബോധം നഷ്ടപ്പെട്ടവർക്ക് മുന്നിൽ
കപ്പിത്താൻ ഇല്ലാത്തൊരു കപ്പൽ
കടൽക്കാറ്റിൽ വീണാടിയുലയുന്നതിൻ
തുഞ്ചത്ത് നൃത്തം ചെയ്യുന്ന സംസ്കാര രക്ഷകർ.

വരൂ . നിന്റെ അസ്ത്രം എന്റെ നെഞ്ചു പിളർക്കട്ടെ.
ചോര പൊടിയുമ്പോൾ മാത്രമാണ്
സ്നേഹമെന്തെന്ന് തിരിച്ചറിയുന്നത്.
ബന്ധങ്ങൾ എന്തെന്നും എന്തിനെന്നും ...
..... ബിജു.ജി.നാഥ് വർക്കല

Thursday, August 1, 2019

ആർക്കുമല്ലാതെ, ആരുമോർക്കാതെ

ആർക്കുമല്ലാതെ, ആരുമോർക്കാതെ.
.................................................
ഏകാന്തതയിലേക്ക് ചിലപ്പോഴൊക്കെ
അദൃശ്യമായ ചില വിരലുകൾ കടന്നുവരും.
മറവിയിലേക്ക് ഒളിച്ചു വച്ച
പലതും തൊട്ടുണർത്തും.
ചിലപ്പോൾ വേദനയാൽ...
മറ്റു ചിലപ്പോൾ നിരാശയാൽ.
അതല്ലേൽ ആഹ്ലാദത്താൽ 
മനസ്സു പ്രതികരിക്കും.
എന്തിനെന്നറിയാതെ കരയുന്ന 
കണ്ണുകൾ തുടച്ചു കൊണ്ട് 
ചിരിയോടെ മനസ്സിൽ പറയും
ഒന്നുമില്ല ... ഒന്നുമില്ല.
പൊട്ടിച്ചിരിക്കുന്ന ചുണ്ടുകളെ
ഒട്ടൊരു ജാള്യത്തോടെ ചുറ്റും നോക്കി
ഒളിപ്പിക്കും. 
വട്ടെന്നു സ്വയം പറയും.
ഒന്നുകൂടി തിരിഞ്ഞു നടന്നാലോ 
എന്ന മണ്ടൻ ചിന്തയുടെ തലയിൽ
കൊട്ടിക്കൊണ്ടു പിറുപിറുക്കും 
പാടില്ല .... ഇനിയുമെന്തിനാ.?
എന്നാലും,
കണ്ണുകൾ പൂട്ടി,
ഉറക്കത്തെ കാത്തു കിടക്കുമ്പോൾ
നെഞ്ചകം വല്ലാതെ തേങ്ങും.
തൊണ്ടയെരിയിച്ചു കൊണ്ടു
ഒരിറക്കു *മദ്യം കടന്നു പോയ്ക്കഴിയുമ്പോൾ
പിന്നൊരു ചിന്തയ്ക്കും ഇടമുണ്ടാകാറില്ല.
ഉറക്കം വന്നതു പോലുമറിയുക
പുലരിയിൽ മണിമുഴങ്ങുമ്പോഴാണ്.
ജീവിതത്തെ ഏകാന്തതയിൽ തളച്ചിടാൻ 
എന്തൊക്കെ മാർഗ്ഗങ്ങളാണ്...!
....... ബി.ജി.എൻ വർക്കല
* നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം