Tuesday, March 22, 2022

I could not be Hindu ...................... Bhanwar Meghawanshi

I could not be Hindu (Biography)
Bhanwar Meghawanshi
Translated By Nivedita Menon 
Navayana Publishing 
Price: ₹ 240.00


 “ഒരു ക്ഷേത്രം , ഒരു ശ്മശാനം , ഒരു കിണര്‍ മനുഷ്യന്”- ഭന്‍വര്‍ മേഘവംശി

            വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തിന്റെ മണ്ണില്‍ നിന്നുമുയര്‍ന്ന ഒരു സന്ദേശം “ഒരു ജാതി, ഒരു മതം , ഒരു ദൈവം മനുഷ്യന്” എന്നായിരുന്നു . സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീ നാരായണ ഗുരു മുന്നോട്ട് വച്ച ആ ആശയത്തിന് അക്കാലത്ത് ഒരുപാട് അഗാധമായ തലങ്ങള്‍ ഉണ്ടായിരുന്നു എന്നൊക്കെ പരക്കെ വായിക്കപ്പെടുന്നുണ്ടെങ്കിലും അതേതു മതം , ദൈവം , ജാതി എന്നൊരു ചോദ്യം നിശബ്ദമാക്കപ്പെടുകയാണ് ഉണ്ടായത് . അതിനുത്തരം എന്നതുപോലെ അരുവിപ്പുറത്ത് അതേ ഗുരു തന്നെ ഒരു പ്രതിഷ്ഠയിലൂടെ കാണിച്ചുതന്നതും ചരിത്രം. ശങ്കരാചാര്യര്‍ കൊളുത്തിവിട്ട ഹൈന്ദവ മതത്തിന്റെ ഉദ്ധാരണം അതിന്റെ സകല വിധ പ്രഭാവത്തോടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു എന്നയറിവ് വളരെ ലഘൂകരിച്ചു കാണേണ്ട ഒന്നല്ലല്ലോ. ഉത്തരേന്ത്യയുടെ മണ്ണില്‍ ചാതുര്‍വര്‍ണ്യം ആര്യാധിനിവേശം മുതലേ നിലവിലുള്ള ഒരു വസ്തുതയാണ് . എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോളം വരെയെങ്കിലും കേരളത്തിനു പരിചയമില്ലാത്ത ഒരു സംഗതിയായിരുന്നത് . ഉത്തരേന്ത്യന്‍ ബ്രാഹ്മണരെ ദക്ഷിണേന്ത്യയിലേക്ക് ആദരിച്ചാനയിക്കപ്പെടുംവരെയും അതങ്ങനെ ഒരറിവ് മാത്രമായിരുന്നു എന്നു കാണാം. കാലാന്തരത്തില്‍ ഇന്ത്യയാകമാനം ചാതുര്‍വണ്യം ഒരു വൈറസ് പോലെ പടര്‍ന്ന് പിടിക്കുകയും ദുര്‍ബ്ബലരായ മനുഷ്യരെ അത് ബാധിക്കുകയും ചെയ്തു. ഇന്ന്, ഈ നൂറ്റാണ്ടില്‍ പോലും അത് മനസ്സില്‍ നിന്നോ സമൂഹത്തില്‍ നിന്നോ നഷ്ടമാകാത്ത വിധം നിലനില്‍ക്കുന്നുമുണ്ട് . എങ്കില്‍പ്പോലും വിദ്യാഭ്യാസവും, സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളും, രാഷ്ട്രീയ പുരോഗതിയും ദക്ഷിണേന്ത്യയില്‍ നിന്ന് ആ ഒരു ചിന്തയെ ഭാഗികമായെങ്കിലും നീക്കം ചെയ്യാന്‍ കഴിഞ്ഞു എന്നു കാണാം . പക്ഷേ ഉത്തരേന്ത്യ ഇന്നും അതിന്റെ പിടിയില്‍ നിന്നും ഭാഗീകമായ് പോലും മുക്തമല്ല എന്നതാണു ഖേദകരമായ വസ്തുത . സമകാലീന ഇന്ത്യയുടെ ചരിത്രത്തെ പരിശോധിക്കുകയാണെങ്കില്‍ വ്യക്തവും ദൃഢവുമായ മനുവാദ ചിന്തകള്‍ ഒരിക്കല്‍ക്കൂടി തിരികെ വരുത്തുവാന്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമൂഹത്തെ ആഹ്വാനം ചെയ്യുന്നതായി സംശയിക്കേണ്ടതിൻ്റെ ഒരുപാട് കാരണങ്ങള്‍ കാണാന്‍ കഴിയും . ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ മൃദുവായി കാണേണ്ട ഒന്നല്ല സംഘ പരിവാര്‍ രാഷ്ട്രീയം . ഒരു നൂറ്റാണ്ടിന് പിറകിലേക്ക് ജനതയെ നയിക്കുകയും ലോകത്തിന് മുന്നില്‍ കപട വികാസ മുഖം കാട്ടുകയും ചെയ്യുന്നതായി സംശയിക്കാതിരിക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല . ഉത്തരേന്ത്യ സവര്‍ണ്ണ മേധാവിത്വത്തിന്റെ പിടിയില്‍ ആണെന്നതിനാല്‍ത്തന്നെ അവര്‍ക്കതൊരു പുതിയ വിഷയമല്ല. ഒരലങ്കാരം പോലെ അവരത് ശിരസ്സില്‍ വഹിക്കുന്നു . പക്ഷേ ദക്ഷിണേന്ത്യ അതില്‍ നിന്നും മുക്തമായി വരാന്‍ ശ്രമിക്കുമ്പോള്‍  സവര്‍ണ്ണത ദക്ഷിണേന്ത്യയെക്കൂടി അവരുടെ കൂട്ടത്തിലേക്ക് പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നു. ഭന്‍വാര്‍ മേഘവംശി എന്ന മനുഷ്യന്‍ രാജസ്ഥാനില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ആണ് . അതിനപ്പുറം അദ്ദേഹം പ്രസക്തമാകുന്നത് സംഘ പരിവാറിന്റെ രാഷ്ട്രീയ സ്വയം സേവക് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു ശരാശരി ഉത്തരേന്ത്യന്‍ ഹിന്ദുത്വവാദി ആയിരുന്നുവെന്നതും , പക്ഷേ ഇന്നാ പ്രസ്ഥാനത്തിന്റെ ശത്രുവായി വേട്ടയാടപ്പെടുകയും പ്രസ്ഥാനത്തില്‍ നിന്നും സ്വയം പുറത്തു പോയി സത്യങ്ങള്‍ വിളിച്ച് പറയുകയും ചെയ്ത ഒരാള്‍ എന്ന നിലയിലാണ് . പൂണൂല്‍ധാരികളായ മനുഷ്യര്‍ സൃഷ്ടിക്കുന്ന വരകളിലൂടെ, വരികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരും . ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ഇടങ്ങളില്‍ തരം തിരിക്കപ്പെട്ടവര്‍. ഒരേ കുളത്തില്‍ നിന്നും കുളിക്കാനോ ജലമെടുക്കാനോ കഴിയാത്ത മനുഷ്യര്‍. അവര്‍ നോക്കിനില്‍ക്കുമ്പോള്‍ അതേ ജലം കുടിക്കുകയും കുളിക്കുകയും ചെയ്യുന്ന കന്നുകാലികള്‍ . ഒരേ പാത്രത്തില്‍ നിന്നും കഴിച്ചും ഒരേ കിടക്കയില്‍ കിടന്നും സ്നേഹം നേടുന്ന വളര്‍ത്ത് മൃഗങ്ങളും പക്ഷികളും . പക്ഷേ അതേ സാഹോദര്യത്തിന്റെ , സ്നേഹത്തിന്റെ ഒരു ചെറിയ പങ്ക് പോലും ലഭിക്കാത്ത മനുഷ്യര്‍ . അവരെയും നമ്മള്‍ മനുഷ്യരെന്നു തന്നെയാണ് വിളിക്കുന്നതെന്നത് തമാശയായി തോന്നുന്നില്ലേ ? അധഃകൃതനെന്ന കാരണത്താല്‍ എങ്ങുമെത്താന്‍ അനുവദിക്കാതെ , അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരുടെ പ്രതീകമാണ് ഈ മനുഷ്യന്‍ . സമൂഹത്തില്‍ തനിക്കുള്ള വിലയെന്തെന്ന് ഓരോ മനുഷ്യര്‍ക്കും കാട്ടിക്കൊടുക്കുന്ന, കൊടും ക്രൂരതകള്‍ വായിക്കുമ്പോള്‍ ഇപ്പൊഴും നാം ജീവിക്കുന്നതു  സാംസ്കാരികമായി ഉന്നതിയിലുള്ള ഒരു ലോകത്താണോ എന്ന സംശയം ഉടലെടുക്കുന്നുണ്ട് . ഇന്ത്യയിലെ താലിബാനികള്‍ ആണ് സംഘപരിവാര്‍ ചിന്താഗതികള്‍ ഉള്ള മനുഷ്യര്‍ എന്നു പറയാന്‍ ഒരു വ്യസനവും അതിനാല്‍ ഉണ്ടാകുന്നില്ല . ദളിതരായ മനുഷ്യരെ തല്ലുകൊള്ളാനും ,കൊല്ലാനും ഉപയോഗിയ്ക്കുന്ന നൃശംസതയെയാണ് സംഘ പരിവാര്‍ ആശയ വികസനം എന്നു പറയേണ്ടത് . പച്ചയായ മുസ്ലീം വിരോധം കൗമാരക്കാരില്‍ കുത്തിവയ്ക്കാന്‍ ആണ് ശാഖകള്‍ ഉപയോഗിക്കുന്നത് എന്ന വെളിപ്പെടുത്തല്‍ വലിയ ആശ്ചര്യമൊന്നും നല്‍കുന്നില്ല . സിമിയും മറ്റ് തീവ്രഇസ്ലാം ചിന്താഗതികള്‍ / ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളിലും സംഭവിക്കുന്നത് ഇത് തന്നെയാണല്ലോ. മൃദു ഹിന്ദുവും തീവ്ര ഹിന്ദുവും എന്നു ഹൈന്ദവ പക്ഷത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഉത്തരേന്ത്യന്‍ ജീവിതത്തില്‍ പ്രത്യേകിച്ചും ഗുജറാത്തില്‍ താമസിക്കുമ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഉന്നതവിദ്യാഭ്യാസമുള്ള ഗുജറാത്തിയുവാവ് പറഞ്ഞ ഒരു കാര്യം ഈ പുസ്തകം വായിക്കുമ്പോള്‍ വീണ്ടും തികട്ടി വന്നു . അയാള്‍ അന്ന് 2005ല്‍ പറഞ്ഞത് കോളേജിലെ മുസ്ലീം പെങ്കുട്ടികളെ ഞങ്ങള്‍ വളച്ചെടുത്ത് ഭോഗിക്കാറുണ്ട് . ഒരു മുസ്ലീം പെണ്ണിനെ ഭോഗിച്ചാല്‍ നൂറു പശുക്കളെ ഊട്ടിയതിന് തുല്യം പുണ്യം ലഭിക്കും. ഇതേ വസ്തുത ഈ പുസ്തകത്തില്‍ ലേഖകന്‍ പങ്കുവയ്ക്കുമ്പോള്‍ ആണ് ഇത് ഉത്തരേന്ത്യയിലെ പൊതുവായ സംഘ പരിവാര്‍ സന്ദേശങ്ങളില്‍ ഒന്നാണ് എന്ന തിരിച്ചറിവു ഉണ്ടാകുന്നത് . ഇത്തരം ഒരുപാട് ദുഷ്പ്രചാരങ്ങള്‍ മുസ്ലീംങ്ങൾക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശാഖകള്‍ വഴി കൗമാരക്കാരെ പഠിപ്പിക്കുന്നത് കൊണ്ടാകണമല്ലോ അവര്‍ക്ക് ത്രിശൂലവും വാളും കൊണ്ട് തെരുവുകളില്‍ ഗര്‍ഭിണികളെ പോലെ കീറി മുറിക്കാന്‍ കഴിയുന്നത് , സ്ത്രീകളെ കൂട്ട മാനഭംഗം ചെയ്യാന്‍ മനസ്സ് വരുന്നത് . പ്രത്യക്ഷത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സംഘ പരിവാര്‍ ആശയങ്ങളോട് ആഭിമുഖ്യം കുറവാണെങ്കിലും തുടര്‍ച്ചയായ പ്രചരണങ്ങളും കപട വാര്‍ത്തകളും കൂട്ടത്തില്‍ മുസ്ലീം തീവ്ര പക്ഷക്കാരുടെ പ്രവര്‍ത്തികളും ഹിന്ദു ആശയങ്ങളെ സ്വീകരിക്കാന്‍ മാനസികമായ ഒരു അവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട് . അടുത്തകാലത്ത് ഉണ്ടായ ചില മലയാളസിനിമകളും , ഉത്തരേന്ത്യൻ വാര്‍ത്തകളുടെ തുടര്‍ സംപ്രേക്ഷണങ്ങളും കാശീര്‍ ഫയല്‍ പോലുള്ള ഹിന്ദിസിനിമകളുടെ വമ്പിച്ച പ്രചാരണം ഒരു പ്രധാനമന്ത്രി തന്നെ സ്വയം ചെയ്യുന്നതും ഇവയ്ക്ക് നല്ല രീതിയില്‍ വളം വച്ചുകൊടുക്കുന്നുണ്ട് .
        സംഘ പരിവാര്‍ ശാഖയില്‍ നിന്നും പുറത്തു കടന്ന ലേഖകന്‍ നിലനില്‍പ്പിനായി പിന്നെ അലയുകയായിരുന്നു . ബുദ്ധമതം, ജൈനമതം ഇവയൊക്കെ ഹിന്ദുമതത്തിന്റെ പിരിവുകള്‍ ആണെന്നതിനാല്‍ ക്രൈസ്തവ മതം , ഇസ്ലാം മതം തുടങ്ങിയ ഓപ്ഷനുകള്‍ ആലോചിക്കുകയും ശ്രമിക്കുകയും ചെയ്യുകയും ഒടുവില്‍ സ്വന്തം മതത്തില്‍ തന്നെ തുടരുകയും ചെയ്യുന്ന ഭന്‍വര്‍ മേഘവംശി ഈ പുസ്തകത്തിലൂടെ ഒരുപാട് സാമൂഹ്യ വിഷയങ്ങളെ അഡ്രസ് ചെയ്യുന്നുണ്ട് . ദളിത ലോകത്തിന്റെ അറിവില്ലായ്മയും ഹൈന്ദവതയുടെ കൊടി പിടിക്കാനുള്ള ത്വരയും ഒക്കെ വിമര്‍ശനാത്മകമായി അദ്ദേഹം ഇതില്‍ പറയുന്നുണ്ട് . തീര്‍ച്ചയായും വായനയില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പുസ്തകം തന്നെയാണിതെന്ന കാര്യത്തില്‍ സംശയമില്ല . സസ്നേഹം ബിജു ജി.നാഥ്

പാവങ്ങള്‍ .................................. വിക്തോര്‍ യൂഗോ

 

പാവങ്ങള്‍ (നോവല്‍ )

വിക്തോര്‍ യൂഗോ

ഡി സി ബുക്സ്

വില : ₹ 525.00

 

 

പതിനെട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ലെസ് മിസറബിള്‍സ്  എന്ന ഫ്രഞ്ച് നോവലിന്റെ ജൈത്രയാത്രയാണ് പാവങ്ങള്‍ എന്ന മലയാളം നോവലിന്റെ ചരിത്രം . ലോകം മുഴുവന്‍ പലവട്ടം വായിച്ചു കഴിഞ്ഞതാണ് ഈ നോവല്‍. കുട്ടിക്കാലത്ത് സ്കൂള്‍ പാഠപുസ്തകത്തിലും , സ്കൂള്‍ സിനിമാ ഷോ കളിലും കണ്ടു മറന്നുപോയ ഒരു കഥാപാത്രമാണ് ജീല്‍വാജീന്‍ . ശരിക്കുമുള്ള ആ പേരിന്റെ ഉച്ഛാരണം ഴാങ് വാല്‍ ഴാങ് ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഇപ്പോള്‍ ഈ നോവല്‍ വായിച്ചു കഴിയുമ്പോഴാണെന്നത് മറച്ചു വയ്ക്കുന്നില്ല .  കുറ്റവും കുറ്റബോധവും ശിക്ഷയും വളരെ മനോഹരമായി ചിത്രീകരിക്കുന്ന ആ രംഗം കള്ളനും പുരോഹിതനും പോലീസ് ഓഫീസറും ഇന്നും മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട് . ഈ നോവലിന്റെയാണ് ആ ഭാഗം എന്നത് അറിയുന്നതു ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍ മാത്രമാണല്ലോ. ഴാങ് വാല്‍ ഴാങ് എന്ന മനുഷ്യന്റെ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കഥയാണ് പാവങ്ങള്‍ . കുടുംബത്തിലെ വിശപ്പ് മാറ്റാന്‍ ഒരു വഴിയും കാണാതെ ഒടുവില്‍ ഒരു ഭക്ഷണശാലയിലെ ചില്ലലമാര തല്ലിയുടച്ച് ഒരു കഷണം അപ്പവുമായി ഓടുന്ന ആ മനുഷ്യനു നിയമം നല്‍കുന്ന ശിക്ഷ അഞ്ചു വര്‍ഷത്തെ കഠിനതടവാണ്. തണ്ടുവലി എന്നു പേരുള്ള ആ ശിക്ഷ ലഭിക്കുന്നവര്‍ പിന്നെ സമൂഹത്തില്‍ എന്നും കുറ്റവാളിയും പേടിപ്പെടുത്തുന്നവനും ആയി മാറുകയാണ്. ഇവിടെ ഴാങ് വാല്‍ ഴാങ് ശിക്ഷാ കാലാവധി തീരുന്നതിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തടവ് ചാടുകയും വീണ്ടും പിടിക്കപ്പെടുകയും വീണ്ടും അതേപോലെ കാലാവധി തീരാറാകുന്ന അവസരത്തില്‍ ചാടുകയും പിടിക്കുകയും ചെയ്തു ചെയ്തയാള്‍ പത്തൊന്‍പത് വര്‍ഷമാണ് തണ്ടുവലി ശിക്ഷ അനുഭവിക്കുന്നത് . അവിടെനിന്നും വരുമ്പോഴാണ് മൈത്രാന്റെ അരമനയില്‍ അന്തിയുറങ്ങുകയും കളവ് ചെയ്യുകയും പിടിക്കപ്പെടുകയും മൈത്രാന്റെ കരുണകൊണ്ടു നിയമത്തിൻ്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു . അയാളുടെ ദുര്‍വ്വിധി അവിടെ തീരുന്നില്ല . ജനത്തിനെ ഭയന്നുള്ള അയാളുടെ ഓട്ടം ഒടുവില്‍ അയാളെ എത്തിക്കുന്നത് ഒരു വന്‍ വ്യവസായിയും, പട്ടണത്തിന്റെ മേയര്‍ പദവിയിലുമാണ് . പക്ഷേ അവിടെയും അയാള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ല . അയാളുടെ പേരില്‍ നടക്കുന്ന ഒരു മോഷണത്തിന്റെ ശിക്ഷാവിധിയില്‍ ഒരു നിരപരാധി അയാളുടെ പേരില്‍ ബലിയാടാകാന്‍ ഒരുങ്ങുമ്പോൾ ഴാങ് വാല്‍ ഴാങ് ന് കോടതിയോടു താനാണ് ശരിക്കുള്ള ഴാങ് വാല്‍ഴാങ് എന്നു പരിചയപ്പെടുത്തേണ്ടി വരുന്നു . അതോടെ മേയറുടെ സൗകര്യങ്ങളില്‍ നിന്നും അയാള്‍ തടവുകാരനിലേക്ക് വീണ്ടും വഴുതിവീഴുന്നു . വീണ്ടും തടവ് ചാടുകയും അയാള്‍ എടുത്തു വളര്‍ത്തുന്ന ഒരു പെങ്കുട്ടിയുടെ ജീവിതം കഷ്ടതകള്‍ ഇല്ലാതാക്കാൻ വേണ്ടി രഹസ്യമായി കുഞ്ഞിനെയും കൊണ്ട് ഒളിവില്‍ താമസിക്കുകയും ചെയ്യുന്നു . തുടര്‍ന്നുള്ള സംഭവങ്ങള്‍ ഒന്നും തന്നെ ശുഭപര്യവസാനികള്‍ ആയ സംഗതികള്‍ അല്ല . ജീവിതകാലം മുഴുവന്‍ ദുഖവും , നിരാശയും വിഷമങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയാണ് പാവങ്ങള്‍ . അയാളിലെ നന്മയും തിന്‍മയും പല സന്ദര്‍ഭങ്ങളിലായി എത്ര ഹൃദയ സ്പൃക്കായായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു .

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പിലെ ജനജീവിതവും , ചിന്തകളും , നിയമ, രാഷ്ട്രീയ കാഴ്ചപ്പാടുകളും ഒക്കെ വളരെ വ്യക്തമായി ഈ നോവല്‍ പരിചയപ്പെടുത്തുന്നു . മതവും രാഷ്ട്രീയവും അധികാരവും അവയുടെ കറുത്തതും വെളുത്തതുമായ മുഖങ്ങളെ പരിചയപ്പെടുത്തുകയും, ആ സമൂഹത്തിന്റെ അവസ്ഥയെയും ജീവിതത്തെയും തുറന്നുകാട്ടുകയും ചെയ്യുന്നു. കാട്ടുകടന്നല്‍ പോലെ നാടകീയവും , വൈകാരികവുമായ ജീവിത മുഹൂര്‍ത്തങ്ങളെയും സംഘര്‍ഷങ്ങളെയും അവതരിപ്പിക്കുന്ന ഈ നോവല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞും വായനക്കാരെ ആകര്‍ഷിക്കുന്നത് ആഖ്യായന ശൈലിയുടെ മികവും വിഷയത്തോടുള്ള സത്യസന്ധമായ സമീപനവും കൊണ്ടാണ് . ഓരോ വായനയും ഓരോ ലോകമാണ് . ആ ലോകത്തെ പരിചയപ്പെടുത്തുമ്പോൾ അതിനാല്‍ത്തന്നെ എഴുത്തുകാരന്‍ ഒരു കണ്ണാടിയാകണം . ആധുനിക എഴുത്തുകാരുടെ കൈവശം ഇല്ലാതെ പോകുന്ന അപൂര്‍വ്വം ചില കഴിവുകളില്‍ ഒന്നായിട്ടതിനെ കാണാന്‍ കഴിയും . നല്ല വായനകളെ നമുക്ക് തിരികെ കിട്ടുവാന്‍ എഴുത്തുകാര്‍ വായന ഒരു തപസ്യയായി കാണേണ്ടി വരും  എന്നൊരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു . ആശംസകളോടെ ബിജു ജി.നാഥ്

Saturday, March 12, 2022

പുഞ്ചിരി


-----------
നനുത്ത നിലാവ് പോലെന്‍
പ്രഭാതങ്ങളില്‍ വിരുന്നു വരും
ഉഷസ്സിന്റെ സഹയാത്രികയാം
നിന്‍ മന്ദഹാസം, എന്‍ പുലരി .

അരുതുകള്‍ പറഞ്ഞും കലഹിച്ചും
ദിനമത് പാഞ്ഞു പോകിലും
വരുമെന്ന പ്രതീക്ഷയോടെ രാ-
ക്കിനാവിലേയ്ക്ക് ഞാനുറങ്ങുന്നു നിത്യം .

കരുത്തുള്ള വാക്കുകളാലും കനം തൂങ്ങും മുഖത്താലും
നിഷേധത്തിന്‍ മൗനത്താലും എന്നെ നീയളന്നിടുമ്പോള്‍

പിടയുന്ന കരള്‍ കാണാന്‍ കരുത്തില്ലാതെ തളരുന്ന
പേലവ ഹൃദയം കണ്ടു തകരുന്നെന്‍ ഇടനെഞ്ച്.
@ബിജു ജി.നാഥ്


ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ ........................ പ്രവീണ്‍ പി. ഗോപിനാഥ്

 

ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ (നോവല്‍ )

പ്രവീണ്‍ പി. ഗോപിനാഥ്

നോര്‍ത് കാര്‍ട്ടര്‍ പബ്ലീഷിംഗ് ഹൌസ്

വില : ₹ 120.00

 

            രാമായണവും മഹാഭാരതവും ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട രണ്ടു ഭാരതീയ ഇതിഹാസ കഥകള്‍ ആണ് . കഥകള്‍ എന്നതിനപ്പുറം കഥാസാഗരം ആണെന്ന് പറയാം . ഇവയോട് അനുബന്ധിച്ച് പല വിധങ്ങളായ ഉപകഥകള്‍ രാജ്യമൊട്ടാകെയും പുറത്തും ലഭ്യമാണ് . വാമൊഴിയായും വായനയായും സിനിമയും സീരിയലും ആയും പല പല കാലങ്ങളായി ഇവ ഭാരതമനസ്സുകളില്‍ ഭക്തിയോടെയും വിഭക്തിയോടെയും നിലനില്‍ക്കുന്നുണ്ട് . രാമായണം എന്ന കൃതിയില്‍ പ്രതിപാദിക്കുന്ന ധര്‍മ്മത്തെയും നീതിബോധത്തെയും ചോദ്യം ചെയ്യുന്ന അനവധി പഠനങ്ങള്‍ , കഥകള്‍ , കവിതകള്‍ തുടങ്ങി പലവിധ കലാരൂപങ്ങള്‍ ലഭ്യമാണ് . വയലാര്‍ തന്റെ കവിതയിലൂടെ രാവണപുത്രി എന്നൊരു ഭിന്ന ചിന്ത മലയാളമനസ്സില്‍ ആഴത്തില്‍ സീതയെക്കുറിച്ച് വരച്ചിടുന്നുണ്ട് . ഇത്തരം വിയോജനക്കുറിപ്പുകള്‍ കൂടിയില്ലാതെ രാമായണത്തെ വായിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് കരുതുന്നില്ല . സ്വതന്ത്രങ്ങളായ വ്യാഖ്യാനങ്ങള്‍ പലതും അതിനാല്‍ തന്നെ വായനക്കാരന് രുചിക്കാന്‍ ലഭ്യമാകുന്നു . ദുഷ്ടതയുടെ പത്തു തലകളും, വ്യാഖ്യാനങ്ങളുടെ പത്തു തലകളും രാവണന് ഒരുപോലെ വായനക്കാര്‍ പതിച്ചു നല്കുന്നുണ്ട് . ഇവിടെ ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ എന്ന നോവലിലൂടെ ശ്രീ പ്രവീണ്‍ പി. ഗോപിനാഥ് എന്ന യുവ എഴുത്തുകാരന്‍ രാവണന്റെ പ്രണയത്തെ വരച്ചിടുന്നു . സര്‍വ്വം സഹയായ ഭൂമീദേവി എന്ന ബിംബത്തെ രാവണന്റെ പ്രണയിനിയായും സീത രാവണന് ഭൂമീദേവിയില്‍ പിറക്കുന്ന മകളായും കഥാകാരന്‍ വിലയിരുത്തുന്നു .

 

            രാവണന്റെ ജീവിതത്തെ സമകാലീന എഴുത്തുകാരില്‍ നീലകണ്ഠന്‍, അമീഷ് എന്നിവരിലൂടെ വ്യത്യസ്തവും മാനുഷികവുമായ തലങ്ങളിൽ അടയാളപ്പെടുത്തുന്ന വിധത്തിലുള്ള കൃതികള്‍ വന്നു കഴിഞ്ഞതാണ് . അക്കൂട്ടത്തില്‍ മലയാളത്തിലെ അവസാനത്തെ എന്നു പറയാന്‍ കഴിയില്ലെങ്കിലും, പഠനമായി പ്രവീണ്‍ പി ഗോപിനാഥ് അവതരിപ്പിക്കുന്നു ഈ നോവലില്‍ . അജയ്യനായ പോരാളിയും , ഭയമില്ലാത്ത മനുഷ്യനുമായ രാവണന്‍ പ്രണയത്തിലാകുന്നത് ഭൂമീദേവിയില്‍ ആണ് . അവൾക്ക് വേണ്ടി എന്തും ത്യജിക്കാനും, എന്തും ചെയ്യാനും തയ്യാറാകുന്ന ഒരാളായി രാവണന്‍ നിലകൊള്ളുന്നു . തന്റെ രാജാവിനെ വധിച്ചു കൊണ്ട് ഭൂമീദേവിയെ രക്ഷിക്കുന്ന രാവണന്‍ അവളെ പ്രണയിച്ചു തുടങ്ങുന്നു . ഭൂമീദേവിയും, രാവണന്‍ എന്ന ധിക്കാരിയായ അസുരന്റെ രൂപത്തെ തൻ്റെ ഉള്ളിൽ ആവാഹിക്കുന്നു . ഭൂമീദേവിയുടെ അച്ഛന്‍ കൂടി ഉള്ളതുകൊണ്ടു മാത്രം ദേവലോകം ആക്രമിക്കാതെ വിടുന്ന രാവണന്‍ പതിനാല് രാജ്യങ്ങളും കീഴടക്കി ചക്രവര്‍ത്തിയായി മാറുന്നു. പക്ഷേ അസുരനെന്ന ഒറ്റക്കാരണത്താല്‍ ദേവ പുത്രിയെ വിവാഹം കഴിക്കാന്‍ കഴിയില്ല എന്നറിവില്‍ നിരാശനായി രാവണന്‍ മടങ്ങുന്നു . രാവണനുമായി പിരിയുന്ന അവസാനനാളില്‍ , നിമിഷത്തിൽ അവര്‍ ശരീരം പങ്കുവയ്ക്കുന്നുമുണ്ട് . അതോടെ ഇനിയാരെയും വിവാഹം കഴിക്കില്ല എന്ന ഉറച്ച മനസ്സോടെ ഭൂമീദേവി തന്റെ കടമകളിലേക്ക് വ്യാപൃതയാവുന്നു . ഭൂമീദേവിയെ നഷ്ടമായ വേദനയില്‍ നിന്നും ക്രൂരനായി മാറുന്ന രാവണന്‍ പിന്നെ തന്റെ ജീവിതം അതിനു തോന്നുന്ന വിധത്തില്‍ വിട്ടുകളയുകയാണ് . തന്റെ മകളാണ് സീത എന്നറിഞ്ഞതിനാല്‍ മാത്രമാണ് രാമ രാവണയുദ്ധത്തിൽ, അവള്‍ വിധവയാകാതിരിക്കാന്‍ രാമനെ വധിക്കാതെ രാവണന്‍ സ്വയം മരണം പുല്‍കുന്നത് എന്ന് എഴുത്തുകാരൻ സംശയിക്കുന്നു. സ്വന്തം സഹോദരിയെ അപമാനിച്ച രാമനെ കൊല്ലാന്‍ തന്നെയാണ് സീതയെ അപഹരിക്കുന്നതെങ്കിലും അവള്‍ ആരെന്ന അറിവില്‍ നിന്നും അവൾക്ക് ഉചിതമായ പരിചരണങ്ങള്‍ നല്‍കുന്ന രാവണന്‍ മാന്യതയുടെ പര്യായമായി വിലയിരുത്തപ്പെടുന്നു .

 

            പ്രണയത്തിന്റെയും വിരഹത്തിന്റെയും പകയുടെയും രാഷ്ട്രീയം പറയുന്ന ഈ ചെറുനോവല്‍ ആഖ്യാന ശൈലികൊണ്ടും വിഷയപുതുമ കൊണ്ടും നന്നായി വായിക്കപ്പെടുന്നുണ്ട് . യുവ ബ്ലോഗിസ്റ്റും അനവധി പുസ്തകങ്ങള്‍ എഴുതിയ ഒരാളായും ആഗോള എഴുത്തുകാരുടെ കണക്കെടുപ്പില്‍ പതിമൂന്നാം സ്ഥാനം കൊണ്ട് പ്രസിദ്ധനുമായ ഈ എഴുത്തുകാരന്‍ ഒരു ജ്യോതിഷി കൂടിയാണ് . തുറന്ന കാഴ്ചപ്പാടുകളും , യുക്തിഭദ്രമായ ചിന്തകളും കൊണ്ട് രാവണനെ വരച്ചിടുമ്പോള്‍ താന്‍ അഭിമുഖീകരിക്കപ്പെടും എന്നു ഭയക്കുന്ന വിഷയത്തിന് ആമുഖത്തില്‍ തന്നെ ക്ഷമായാചനം ചെയ്യേണ്ടി വരുന്ന എഴുത്തുകാരന്‍ ഇന്നിന്റെ മുന്നില്‍ ഒരു ചോദ്യ ചിഹ്നമാണ് . കാരണം എഴുത്തോ കഴുത്തോ എന്നൊരു പ്രഹേളിക ഇന്ത്യന്‍ എഴുത്തുകാരില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു എന്നതൊരിക്കലും ലഘുവായി കാണാന്‍ കഴിയില്ലല്ലോ . കൂടുതല്‍ വായനകള്‍ ഉണ്ടാകട്ടെ എന്നും വായനകള്‍ നിര്‍ഭയവും യുക്തിഭദ്രവുമായിരിക്കട്ടേയെന്നും ആഗ്രഹിക്കുന്നു . കാരണം എങ്കില്‍ മാത്രമേ സമൂഹത്തില്‍ നവീകരണവും ചിന്താവിപ്ലവവും സംഭവിക്കുകയുള്ളൂ . എഴുത്തുകാരുടെ ഭാവനകള്‍ മാത്രമല്ല ആഴത്തിലുള്ള വായനകളും ഇത്തരം രചനകള്‍ക്ക് കാരണമാകുന്നു എന്നതിനാല്‍ നിന്നുപോകുന്ന വായനകളെ തിരിച്ചു പിടിക്കേണ്ടത് ആവശ്യമായിരിക്കുന്നു . ആധുനിക കാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടുതല്‍ വിപുലമായിക്കൊണ്ടിരിക്കുമ്പോള്‍ കുട്ടികളില്‍ പോലും വായനയെന്നത് ഒരു അനാവശ്യ വസ്തുവായി മാറുന്നുണ്ട് . കളികളും മറ്റ് പഠന രീതികളും ഒക്കെ മാറുന്നു . കൃഷിയോ പ്രകൃതിയോ കുട്ടികള്‍ക്ക് ഇന്നൊരു കൌതുകമോ വിഷയമോ ആകുന്നില്ല. പുസ്തക വായന എന്നത് പിന്നെ പറയേണ്ടതുമില്ലല്ലോ . സാഹിത്യത്തില്‍ പുതിയ കാലത്ത് എന്താകും സംഭവിക്കുക എന്നത് വലിയൊരു ചോദ്യമായി മാറും . പുതിയ നാമ്പുകള്‍ എഴുത്തിലേക്ക് വരുമോ ? വരുമെങ്കില്‍ അവര്‍ക്കെന്താകും എഴുതാനുണ്ടാവുക ?

 

            കൂടുതല്‍ വായനകളും എഴുത്തുകളും പുതുമകളും പുത്തന്‍ ആശയങ്ങളും ആയി പുതിയ നിര കടന്നു വരട്ടെ എന്നാഗ്രഹിക്കുന്നു . അത്തരം എഴുത്തുകാരുടെ പുതിയ തരംഗം ഉണ്ടാകട്ടെ . എല്ലാവിധ ആശംസകളോടും ബിജു ജി.നാഥ്

 

 

 

Thursday, March 10, 2022

വെറുതെ വഴിയോരം കാത്തു നില്‍ക്കുന്നോര്‍


വെറുതെ വഴിയോരം കാത്തു നില്‍ക്കുന്നോര്‍

അവര്‍ പരസ്പരം പരാതികള്‍ പറയുകയായിരുന്നു .
എന്നോ നഷ്ടപ്പെട്ട പ്രണയത്തെ,
കളഞ്ഞുപോയ മഞ്ചാടിമണികളെ,
വിരസമായ രാവുകളെ,
മറന്നുപോയ മധുരങ്ങളെ,
ഓര്‍മ്മയില്‍ കുത്തുന്ന മുള്ളുകളെ....
ഒക്കെയും അവര്‍ പങ്കുവയ്ക്കുകയായിരുന്നു.
കണ്ണാടിമാളികള്‍ പണിഞ്ഞും,
ചിരിയുടെ മുഖാവരണം പൊതിഞ്ഞും,
കണ്ണീരിന്റെ നനവുകളെ മറയ്ക്കുകയായിരുന്നു.
എനിക്ക് നീയെന്ന വാഗ്ദാനം
പരസ്പരം പറഞ്ഞുറപ്പിക്കുകയായിരുന്നു .
അപ്പോഴും, അവര്‍ക്കിടയില്‍ നിലാവ് അന്യമായിരുന്നു .
അഴിഞ്ഞു വീഴുന്ന ഉടയാടകളുടെ അസഹ്യതയും
കളഞ്ഞു പോകുന്ന സ്വത്വവും
അന്യമായേക്കാവുന്ന ഇഴയടുപ്പങ്ങളും
അവരെ ആശങ്കയിലാഴ്ത്തുന്നുണ്ടായിരുന്നു .
അവര്‍ക്ക് പറക്കാന്‍ ആകാശമുണ്ടായിരുന്നു.
പക്ഷേ, അവര്‍ക്ക് സ്വപ്നം കാണാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
അവരുടെ സ്വപ്നങ്ങള്‍ക്ക് പലപ്പോഴും
ഇല്ലാതിരുന്നത് ഐക്യമായിരുന്നു. .

അതുകൊണ്ടാകണം...
അതുകൊണ്ട് മാത്രമാകണം
അവരിങ്ങനെ ഇരു ദിശകളിലേക്ക്  മുഖംതിരിച്ച്
വേദനകളെ മറച്ചു പിടിച്ചു,
വേർപിരിയാന്‍ വേണ്ടി ശ്രമിക്കുന്നത് .
പാഴായിപ്പോകുമെന്ന ഉറപ്പോടെ തന്നെ
വാഗ്ദാനങ്ങള്‍ നല്‍കി സമാശ്വസിപ്പിക്കുന്നത് .

അതിനാലാകണം,
അവര്‍ക്കിങ്ങനെ പൊതുവഴിയില്‍
അന്യരായി നില്‍ക്കേണ്ടി വരുന്നത് .
തികച്ചും അന്യമായി
തികച്ചും ഏകമായി .
@ബിജു ജി നാഥ് 


Wednesday, March 9, 2022

പ്രണയം അതിഗൂഢം

പ്രണയം അതിഗൂഢം
........................................
പടരാതെ പകരാതെ ഉള്ളില്‍ ഞാനും
പരിപാലിക്കുന്നുണ്ട് നിത്യം  .
ഒരുവരുമറിയാതൊരു നാളം
അണയാതെ മങ്ങാതെയെന്നുമെന്നും.

പടരുകില്‍ ആളിക്കത്തിടാനായി
അഗ്നിയൊന്നല്ലെന്റെ ഉള്ളിലല്ലോ.
പകര്‍ന്നാല്‍ ചോര്‍ന്നുപോയീടാത്ത
വിദ്യയുമല്ലെന്‍റെയാ ദീപമറിയൂ.

തനുവില്‍ തഴുകിക്കടന്നുപോകും
വിടനുടെ കണ്ണുകള്‍ അല്ലയുള്ളില്‍
ഒളിയിടങ്ങളില്‍ ചവച്ചുതുപ്പും
ലിംഗവിശപ്പുമില്ലെന്‍റെയുള്ളില്‍ .

ധനമോ മോഹന ലോഹങ്ങളോ
അകതാരിലങ്കുരിപ്പിക്കില്ല ദാഹം.
ക്ഷണികമാം ദ്വേഷവിദ്വേഷങ്ങളും
വ്യതിചലിപ്പിക്കില്ല മാനസത്തെ.

പറയാതെ അറിയാതെ പകർന്നിടുന്നു
അതിഗൂഢം നിന്നോടുള്ളാത്മരാഗം.
അറിയാതെ കാണാതെ നീ മടങ്ങും
വഴികളിൽ ഞാനെന്നെ വിതറിടുന്നു.

ഒരു നാൾനിൻ പാദത്തിൽ നനവുണർത്തും
മൃദുപുഷ്പമല്ലതെൻ ഹൃദയമാകും.
അതിലൂടെ നീയന്നറിഞ്ഞു കൊൾക 
മമരാഗമോഹങ്ങൾ നിന്നിലെന്ന് .
@ബിജു ജി.നാഥ്

നീ നഗ്നയാകുക ഇനിയെന്നും...

സര്‍പ്പം ഉറയൊഴിയുന്നത് പോല്‍
നീ നിന്റെ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുക.
കരിനീലിച്ച വടുക്കള്‍ നിറഞ്ഞ
തുടയിടുക്കുകള്‍ മറയ്ക്കാതിരിക്കുക.
അറിയട്ടെ ലോകം നീ തിന്ന യാതനകള്‍.
നഖങ്ങള്‍ വേരുകള്‍ ആഴ്ത്തിയ മുലകള്‍
അതു തുറന്നു തന്നെ കിടക്കട്ടെ. സൂര്യവെളിച്ചത്തില്‍ കാണട്ടെ ലോകം 
വേട്ടപ്പട്ടികള്‍ നിന്നെ സ്നേഹിച്ചത്.
വരകൾ വീണ ഇടിഞ്ഞുപോയ അടിവയര്‍
ഒളിപ്പിച്ചു പിടിക്കാതിരിക്കുക.
നീ ചുമന്ന ഭാരത്തിന്റെ ആഴം അവരറിയണം.
ഒഴിഞ്ഞ കായസഞ്ചി പോലെ
തൂങ്ങിയാടുന്ന മാറിടങ്ങള്‍ പറയട്ടെ
നീ നല്‍കിയ ജീവാമൃതത്തിൻ്റെ കഥകൾ.
നീ നഗ്നയാകുക ഇനിയെന്നും.
ഉടലുകള്‍ വികാരം തരുന്നതെന്ന
മനുഷചിന്തയ്ക്ക് അടിസ്ഥാനം നീ തന്നെയാകട്ടെ .
വേട്ടയ്ക്കിറങ്ങുന്നവര്‍ പരിചയസമ്പന്നര്‍ ആകട്ടെ.
ഒന്നുകില്‍ വേട്ട അവര്‍ക്ക് ഹരമാകും
ഇല്ലെങ്കില്‍ ഉടല്‍ അവര്‍ക്ക് കൗതുകമല്ലാതാകും.
@ബിജു ജി.നാഥ്




Tuesday, March 8, 2022

ഹൃദയഗീതകം

ഹൃദയഗീതകം
............................
അരിയദുഃഖം കടഞ്ഞെടുത്തിന്നൊരു
ഹൃദയഗീതകം ഞാന്‍ കുറിച്ചീടുന്നു.
പരക്കെ വാനില്‍ പറന്നൂനടക്കുവാന്‍
മനസ്സിലാഗ്രഹം ബാക്കിവയ്ക്കുന്നു ഞാന്‍.

ഇവിടെയെത്രയോ പൂക്കള്‍ മനോഹരം
ഇവിടെയെത്രയോ ഗാനം മോഹനം.
ഇവിടെയെല്ലാ മനസ്സുകള്‍ക്കുള്ളിലും
നിറയുമാനന്ദമധുപാത്രശേഖരം.

കിളികള്‍ പാടുന്നത്രെയോ സാന്ദ്രമായ്
നദികള്‍ ഒഴുകുന്നു നൃത്തവിലോലവും.
മഴവില്‍ വിരിയുന്നോരാകാശമേലാപ്പും
മഴപൊഴിയുന്ന പുലര്‍കാലഭംഗിയും.

ശലഭചിറകുകള്‍ തന്‍ മനോരമ്യമാം
നിറ വസന്തം എത്ര ചേതോഹരം!
എങ്കിലും തപ്തമെൻ ഹൃത്തിൽ നിറയും
വേദനകൾക്കില്ല ലേപനമൊന്നും പാരിൽ.

പൂവ് ചൊല്ലുന്നു ശലഭമേ നീയെന്നിലെത്ര
മധുനുകർന്നീടികിലും തെല്ലില്ലെന്നിൽ വേദന.
ഇല്ല നീ പറഞ്ഞീടല്ലേ ഓർക്കാതെ പോലുമേ
നിന്നെ ഞാൻ പ്രണയിച്ചീടുകെന്നൊരിക്കലും.

എത്ര വേദനയാകുമാ വാക്കുകൾ ഓർക്കുക
നല്കുന്നൊരീ ശപ്തമാം ജീവിതം തന്നിലും.
എങ്കിലും നിന്നെ ഓർത്തു പോകുമ്പോൾ ഞാൻ
ബാക്കി വയ്ക്കുന്നെൻ യാത്രകൾ മുന്നോട്ട്..

കാടുണ്ട് മേടുണ്ട് വാനുണ്ട് കടലുണ്ട് ചുറ്റിലും
വസന്തം വേനൽ മഴയും തണുപ്പുമായ് പ്രകൃതിയും
കൂട്ടുണ്ട് പാട്ടുണ്ട് ഉല്ലാസമേതുമുണ്ടെൻ ചാരെ.
ഇല്ലാത്തതായുള്ളതൊന്ന്, നിൻ പ്രണയം മാത്രം.!!
@ബിജു. ജി.നാഥ്

നിലവിളികൾക്കയഥാർത്ഥ രൂപങ്ങൾ മാത്രം.

 നിലവിളികൾക്കയഥാർത്ഥ രൂപങ്ങൾ മാത്രം.

ചിലപ്പോഴത് പൊട്ടിത്തെറിച്ചൊരു
ഷെൽച്ചീളിൽ തുളഞ്ഞ
ചോരക്കട്ടയാണ്.
മറ്റു ചിലപ്പോൾ
കടൽത്തീരത്ത് മണൽ തിന്നുന്ന
പാവക്കുട്ടിയുമാകാം.
ചിലപ്പോഴതിന് മൃഗമാംസത്തിന്റെയോ,
തുകലിന്റെയോ ഗന്ധമാകും.
ചവിട്ടുകൊണ്ടു തകർന്ന കശേരുക്കളുമായ്
മലഞ്ചെരുവിലെ നിശബ്ദതയിൽ പതിഞ്ഞു കിടക്കുന്ന
ഉറുമ്പരിക്കുന്ന ചോരക്കട്ടയുള്ള യോനിയുമാകാം.
നിലവിളികളിൽ എപ്പോഴും ഉണ്ടാവുക
ഇരയായിപ്പോയവരുടെ ദീനതയും
ഒറ്റപ്പെടുത്തലുകളുടെ വിഹ്വലതയും.
എണ്ണത്തിൽ കുറവെന്ന രോദനവുമാണ്.
വിശപ്പ് മാറുമ്പോൾ
അറിവ് കൂടുമ്പോൾ
മാറുന്ന ചിലതുണ്ടല്ലോ ജീവിതത്തിൽ;
ഒറ്റപ്പെട്ട സമൂഹങ്ങളായും
വേറിട്ട രൂപങ്ങളായും
ഉളളിൽ നിറയുന്ന സ്വത്വചിന്തകളായും
വെറുപ്പിന്റെ ഭൂപടം വരയ്ക്കുകയും
ഒടുവിൽ,
വിശ്വാസങ്ങളുടെ പരകോടിയിൽ
തങ്ങളിൽ തങ്ങളിൽ ചോരപൊടിയിക്കും.
ഒന്നുമില്ലെന്ന സമാശ്വസിക്കലിൽ
ഉറങ്ങാൻ കഴിയുന്നവരുടെ ലോകമാണിത്.
സ്വന്തം പാദം നനയുവോളം 
പ്രളയമെന്നത് കേൾവി മാത്രമാകുന്ന ലോകം.
@ബിജു ജി.നാഥ്

Sunday, March 6, 2022

നിശബ്ദമാക്കപ്പെടുന്ന ഉടലുകള്‍


നിശബ്ദമാക്കപ്പെടുന്ന ഉടലുകള്‍
-----------------------------------------

നിങ്ങളെപ്പോഴെങ്കിലുമൊരു പെണ്ണുടലില്‍ നോക്കിയിട്ടുണ്ടോ ?
കണ്ണുകളില്‍ കാമമില്ലാതെ.
ഉള്ളില്‍, പെണ്ണെന്ന ചിന്തയില്ലാതെ
ശരീരത്തിന്റെ ഭംഗി നോക്കാനല്ലാതെ
നിങ്ങള്‍ക്കെപ്പോഴെങ്കിലുമതിന് കഴിഞ്ഞിട്ടുണ്ടോ?

അടുക്കളപ്പുകയിലും കരിയിലും കുഴഞ്ഞ
(അതിനിന്നെവിടെയാ ആ അടുക്കള എന്നോര്‍ക്കുന്നവര്‍ നഗരവാസികളാകണം)
അലക്കുകാരത്തിലും ഫിനോയിലും കുതിര്‍ന്ന
വിയര്‍പ്പും മണ്ണും കൂടിക്കുഴഞ്ഞ
ഒരുടലിനെ മടുപ്പില്ലാതെ നോക്കിയിട്ടുണ്ടോ?

തിളച്ചുരുകുന്ന ഗ്രീഷ്മത്തിലും
തണുത്തുറയുന്ന ശിശിരത്തിലും
വരണ്ട് പൊട്ടുന്ന കാറ്റിലും
ആര്‍ത്തലച്ച മഴയിലും നനഞ്ഞവള്‍.
ഒരുടലെന്ന വെറും കാരണത്താല്‍ നഗ്നമാക്കപ്പെടുമ്പോള്‍
നിങ്ങള്‍ക്കെപ്പോഴെങ്കിലും ലജ്ജ തോന്നിയിട്ടുണ്ടോ ?

മരിച്ചു കിടക്കുന്ന വേളയിലെങ്കിലും
ചോര പുരണ്ട ശരീരത്തിനപ്പുറം
മുറിഞ്ഞുപോയ അവവയങ്ങള്‍ക്കപ്പുറം
ചീഞ്ഞളിഞ്ഞ ശരീരമെന്നതിനപ്പുറം  
ഒരു മനുഷ്യനെന്ന നോട്ടം നിങ്ങളില്‍ ഉണ്ടായിട്ടുണ്ടോ ?

പെണ്ണുടലെന്നാല്‍ മറ്റൊരു ജീവനാണെന്നും
മനസ്സും വികാരവും വിചാരവും നിറഞ്ഞ
കഴിവും ശക്തിയും ബുദ്ധിയും കുറവല്ലാത്ത,
ഇതേ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ള
ഒരാളെന്ന് നിങ്ങള്‍ കരുതുമ്പോള്‍ ഒരു മനുഷ്യന്‍ ജനിക്കുന്നു.
@ബിജു ജി.നാഥ്





നീയേ സത്യം

വിടരും താമര മുകുളം പോലെ
അരികില്‍ നില്‍ക്കുക നീയെന്‍ തോഴി.
പറയാം കാതില്‍ പ്രിയമൊരു കാര്യം
മൊഴിയരുതേയിതു പ്രിയരൊടു പോലും.

ആമ്പല്‍പ്പൂവിന്‍ മധുവതു നുകരും
മരാളികേ നീ പോവുക വേഗം.
കാറ്റിന്‍ കൈകളില്‍ നല്‍കരുതെ നീ
ഞങ്ങള്‍ പറയും രഹസ്യമതൊന്നേ.

എന്നുടെ ചാരെ ലാസ്യമലസ്യം
മരുവും നിത്യസുഗന്ധിയാം മലരേ.
നിന്നെ നുകരും നാളിതു കാത്തിട്ടെ-
ത്ര പകലിരവുകള്‍ പോയ്‌ മറഞ്ഞു.

ഇന്നീ രാവ് പുലരും മുന്നേ
നിന്നേ വേള്‍ക്കണം എന്ന് നിനച്ച്
എല്ലാഭാണ്ഡവും വഴിയിലുപേക്ഷിച്ചീ-
വഴിവക്കില്‍ നില്പത് ഞാനും .

നീയേ സത്യം നീയേ ആലയം
നിന്നെ പിരിയാന്‍ കഴിവതുമില്ല.
നീയാം ബിന്ദുവില്‍ അലിയുമ്പോഴെന്‍
ജീവിതമണയൂ പൂര്‍ണ്ണതയിങ്കല്‍.
@ബിജു ജി.നാഥ്



പ്രണയ നിമിഷങ്ങൾ

പ്രണയ നിമിഷങ്ങൾ
--------------------------------
അരയിലൊരൊറ്റ മുണ്ടുടത്തങ്ങനെ 
അറയിലെ തല്പത്തിൽ നീ ശയിക്കെ
അർദ്ധനഗ്നാംഗി നിൻ സൗന്ദര്യത്തിൽ
അസ്ത്രപ്രജ്ഞനായ് രാത്രി പോലും !

കൂമ്പിയടയും മിഴികളിലൊക്കെയും 
കുറുനിര മാറ്റി ഞാനുമ്മ വയ്ക്കേ
കുറുകി പിടയുന്ന നിൻ നെഞ്ചിലാകേ
കുതറുവാനാകാത്ത ഗദ്ഗദങ്ങൾ.

വിടരും ദലങ്ങൾ പോലധരപുടം
വിളറിയ നിലാവിനെ ആഹരിക്കേ
വിഫലം ഞാനാ മധുഫലങ്ങള്‍ 
വിസ്മയമോടിന്നു സ്വന്തമാക്കും .

ഉയരും നെടുവീർപ്പിൻ താളമോടെ
ഉദ്ധരിക്കുന്ന നിന്‍ ചൂചുകങ്ങൾ മെല്ലെ
ഉമ്മവച്ചിന്നു ഞാൻ കൊണ്ടുപോകാം
ഉന്മാദലോകത്തിൻ  സ്വപ്നഭൂവിൽ!
@ബിജു ജി.നാഥ് 

Saturday, March 5, 2022

പുതിയ പ്രപഞ്ചം

പുതിയ പ്രപഞ്ചം 
----------------------
ഒന്നിന്നുമില്ലാതെ , എങ്ങുമില്ലാതെ 
ആരുമല്ലാതെ ആരുടെയുമല്ലാതെ 
ഇഷ്ടങ്ങളില്ലാതെ ആവശ്യങ്ങളില്ലാതെ 
എത്രയോ കാലമാകുന്നു ജീവിതം ?

എന്തിനാകും പുലരിയില്‍ നിന്നും 
നിന്നെയെന്നും ഞാന്‍ ഓര്‍ത്തെടുക്കുന്നത് .
എന്തിനാകും ഇഷ്ടമില്ലാതെയും നീ 
എന്റെ വാക്കുകള്‍ക്ക് മറുകുറിയാകുന്നത്. 

ചോദ്യങ്ങള്‍ക്കപ്പുറം നിന്റെ മിഴികള്‍ ,
അവയില്‍ ഉറഞ്ഞുകിടക്കുന്ന ശൈത്യം 
എന്റെ അഗ്നിയെ എരിച്ചുകളയാനും 
എന്നിലെ ദാഹത്തെ ശമിപ്പിക്കാനും .

എന്തിനാകാമീ പകലുകളെ ഞാന്‍ സ്നേഹിക്കുകയും 
രാവിനെ കാമിക്കുകയും ചെയ്യുന്നത് ?
എന്തിനാകം നിറങ്ങളെ പ്രണയിക്കുകയും 
രാഗങ്ങളെ വാരിപ്പുണരുകയും ചെയ്യുന്നത് .

നീയൊരു ന്യൂക്ലിയസ്സാകുന്ന പോലെ 
പ്രപഞ്ചം നിന്നിലേക്ക് ചുരുങ്ങുന്നതുപോലെ. 
നെബുലകളില്‍ നിന്നും വേറിട്ടൊന്നായി ,
എനിക്കു പ്രദക്ഷിണം ചെയ്യാന്‍ മാത്രം . 
@ബിജു ജി.നാഥ്

Friday, March 4, 2022

പ്രണയകേളികള്‍

വിരല്‍കൊണ്ട്ചിത്രംവരയ്ക്കും
ചിത്രകാരനല്ല ഞാന്‍ എങ്കിലും,
പ്രിയേ നിന്‍ മേനിയില്‍ ഇന്നെൻ
അധരങ്ങളാല്‍ ചിത്രം രചിക്കുന്നു .

വിഷലിപ്തമല്ലാത്ത നിന്റെ മിഴികളില്‍
നിന്നും എന്റെ സഞ്ചാരം തുടങ്ങുമ്പോള്‍
കൂമ്പും മിഴികള്‍ കാതരമായി ചൊല്ലുന്നു
നിന്‍ നാണം മുങ്ങിയ പരിഭവങ്ങള്‍ .

നിന്റെ നനവൂറുമധരങ്ങള്‍ വിടരുമ്പോള്‍
എന്റെ നാവിനു രുചിയാകുന്നുണ്ട്
നിന്‍ ചായം തേക്കാത്തൊരീയല്ലികൾ
ആസക്തിയുടെ ഉമിനീരില്‍ കുതിർന്ന് .

പിന്‍കാതിലൊരു നിശ്വാസമായി,
തപിക്കുന്ന ഊഷ്മാവായി ഞാന്‍ മുകരവേ
ഒരു വിദ്യുത് തരംഗം പോലെ നിന്‍
തനു പിടയുന്നതറിയുന്നു ഞാന്‍ .

വിയര്‍പ്പു കുതിരുന്നോരീ മാറിന്‍ നടുവില്‍
ഒച്ചിനെ പോലെന്റെ ചുണ്ടുകള്‍.
സഖീ,നിന്റെ രോമകൂപങ്ങളുണരുന്നതും,
മുലക്കണ്ണുകൾ ത്രസിക്കുന്നതുമറിയുന്നു .

എന്റെ ചുണ്ടിന്‍ സ്പര്‍ശനമാത്രയില്‍
നിന്റെ മാറിടം ചുരത്തി തുടങ്ങുന്നു ,
ഒരു കുഞ്ഞായി നിന്‍ മുലകളില്‍ ഞാന്‍
വിശപ്പിന്റെ ആദ്യാക്ഷരമെഴുതുന്നു .

സഞ്ചാരത്തിന്റെ ആദ്യപാതിയില്‍ നിന്നും
അടിവയറിന്റെ ആലിലത്തുടിപ്പുകളില്‍
അധരങ്ങള്‍ തിരഞ്ഞു തുടങ്ങുന്നുണ്ട്
കളഞ്ഞു പോയ മുത്തുകളെ ശലഭംപോൽ .

മൃദുലമാം കരങ്ങളാല്‍ നീ തള്ളി നീക്കിയ
ചുംബനക്കാടുകൾ
വിശ്രമിക്കാന്‍ കഴിയാതലയുന്നുണ്ട് സ്നിഗ്ദ്ധത നിഴല്‍വിരിക്കുന്ന
ഏകാന്ത തീരങ്ങളില്‍ ഭ്രാന്തനെപ്പോല്‍

വാഴപ്പോളയില്‍ നിന്ന് മധുനുകരുമൊരു
കടവാവലിൻ ചിറക് വിടർത്തുമ്പോൾ
അണക്കെട്ട് തകര്‍ന്നിരച്ചു വരുന്നുണ്ട്
കടലോളം മോഹങ്ങള്‍ ചരല്‍ക്കല്ലുകളായ്
@ബിജു ജി.നാഥ്

ശിഖണ്ഡി ...............വിനയശ്രീ

 

ശിഖണ്ഡി (നോവല്‍ )

വിനയശ്രീ

അക്ഷരസ്ത്രീ

വില : ₹ 150.00

 

 

പുരാണങ്ങള്‍ എപ്പോഴും കഥകളുടെ സാഗരമാണ് . പല വിധങ്ങളായ കാഴ്ചപ്പാടുകളും , കഥാപാത്ര വത്കരണങ്ങളും നടക്കുന്ന ഒരു മേഖലയാണ് പുരാണങ്ങളുടെ പഠനവും തുടര്‍ന്നുള്ള സാഹിത്യ രചനകളും . ഇന്ത്യന്‍ സാഹിത്യത്തിലെ ഭൂരിഭാഗം സാഹിത്യ സംഭാവനകളും പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ഇന്ത്യന്‍ പുരാണങ്ങളെയാണ് . രാമായണവും മഹാഭാരതവുമാണ് ഇതില്‍ എടുത്തു പറയേണ്ട പ്രധാന രണ്ടു പുസ്തകങ്ങള്‍ . ഇവയുടെ അനേകമനേകം ഉപകഥകളും പുനര്‍നിര്‍മ്മാണങ്ങളും വിവിധതരം കാഴ്ചപ്പാടുകളുടെ ആവിഷ്കാരങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു . മഹാഭാരതം ആണ് ഇതില്‍ മുന്നിലെന്ന് കാണാം . മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങള്ക്കും ഒട്ടേറെ ഉപകഥകളും, നായകകഥാപാത്രങ്ങളായും വില്ലനായും ഒരുപാട് പുനരാഖ്യാനങ്ങളും സംഭവിച്ചിട്ടുണ്ട് . ഇവയിലൊക്കെയും പല വിധത്തിലുള്ള കൈകടത്തലുകള്‍ സംഭവിച്ചിട്ടുമുണ്ട് . ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് , ഇന്നത്തെ ചുറ്റുപാടില്‍ ഉയരാവുന്ന ചോദ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് മഹാഭാരതത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട് . രാമായണവും ശിവചരിതവും പറഞ്ഞ അമീഷിന്റെ അടുത്ത പ്രൊജക്റ്റ് മഹാഭാരതം ആണെന്ന് കേട്ടിരുന്നു . ഇന്ത്യയുടെ മത സൌഹാര്‍ദ്ധത്തിനും നാനാത്വത്തില്‍ ഏകത്വത്തിനും കളങ്കമായിക്കൊണ്ട്  രാമരാജ്യമെന്നും , ഹൈന്ദവരാജ്യമെന്നും ഒരു മതവിശ്വാസത്തിന്റെ കീഴിലേക്ക് കൊണ്ട് വരാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായി , പുരാണങ്ങളെയൊക്കെയും , ചരിത്രങ്ങളൊക്കെയും പുനര്‍നിര്‍മ്മിക്കുകയാണ് ഇന്ന് ഒരു വിഭാഗം രാഷ്ട്രീയ, അധികാരവര്‍ഗ്ഗം., ഇത് ഒരു ദിവസംകൊണ്ടുള്ള ശ്രമം ഒന്നുമല്ല. അതിന്റെ ഭാഗമായാണ് രാമാനന്ദ് സാഗറിന്റെ രാമായണവും മഹാഭാരതവുമായി ദൂരദര്‍ശന്‍ ഇന്ത്യന്‍ മനസ്സുകളില്‍ ആദ്യമേ വിത്തുകള്‍ വിതച്ചത് . ഇതിന് പുറമേയാണ്  താജ്മഹലിനും മറ്റ് പുരാതന കെട്ടിടങ്ങള്ക്കും പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. മുന്പ് കേട്ടിട്ടുപോലുമില്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്ഷേത്രങ്ങളും വിശ്വാസങ്ങളും കെട്ടിയിറക്കപ്പെടുന്നതും .

            മഹാഭാരതത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ ഇങ്ങനെ ഒരു വിഷയം ഉണ്ടെന്നിരിക്കിലും , അതിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെടുന്ന നോവലുകള്‍ ഈ ഒരു ലക്ഷ്യം മുന്നില്‍ നിന്നല്ലാതെയും സംഭവിക്കുന്നുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയില്ല . മലയാളത്തില്‍ തന്നെ വളരെ പ്രശസ്തവും അപ്രശസ്തവും ആയ ഒട്ടേറെ വായനകള്‍ ഉണ്ട് . ഭീമസേനനെ നായകനാക്കി എം ടി എഴുതിയ രണ്ടാമൂഴം, ദ്രൌപദിയെ നായികയാക്കി പി ബാലകൃഷ്ണന്‍ എഴുതിയ ഇനി ഞാന്‍ ഉറങ്ങട്ടെ ദുര്യോധനനെ നായകനാക്കി ബാബുരാജ് കലമ്പൂര്‍ എഴുതിയ വാരണാവതം തുടങ്ങിയവ ഇക്കൂട്ടത്തില്‍ വായിച്ചവ ഓര്മ്മ വരുന്നു . യുയുത്സു , യയാതി , കര്‍ണ്ണന്‍ , ഭീഷ്മര്‍ , അംബ , ദ്രോണര്‍ , അശ്വത്വമാവ് , കുന്തി , ഗാന്ധാരി .... ഇങ്ങനെ ആ ലിസ്റ്റ് നീളുന്നുണ്ട് മൊഴിമാറ്റമായും അല്ലാതെയും ഒക്കെയായി കേട്ടറിവുകള്‍. ഇക്കൂട്ടത്തില്‍പ്പെടുത്താവുന്ന ഒരു വായനയുടെ വിവരങ്ങള്‍ ആണ് ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. വിനയശ്രീ എന്ന എഴുത്തുകാരിയുടെ ശിഖണ്ഡി എന്ന നോവലാണ് അത്. മഹാഭാരതത്തിലെ ശിഖണ്ഡിയില്‍ നിന്നും പാടെ വേര്പെട്ട് സ്വന്തമായ ഒരു നിലപാടും വ്യക്തിത്വവുമായി നില്‍ക്കുന്ന കഥാപാത്രമായിട്ടാണ് ശിഖണ്ഡിയെ വിനയശ്രീ ഇതില്‍ പരിചയപ്പെടുത്തുന്നത്. ശിഖണ്ഡി എന്ന കഥാപാത്രത്തിന്റെ നിലനില്‍പ്പ് അവരുടെ ലിംഗബോധത്തില്‍ ഊന്നിയതാണ് . അര്‍ദ്ധനാരിയെന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് പുരാണങ്ങള്‍ നല്‍കുന്ന ശിഖണ്ഡി വേഷം. സ്ത്രീയും അല്ല പുരുഷനുമല്ലാത്ത ഒരു അവസ്ഥ. അത് മാനസികമോ ശാരീരികമോ ആകാമല്ലോ എന്ന കാഴ്ചപ്പാടില്‍ നിന്നാകണം വിനയശ്രീ തന്റെ നോവലില്‍ ശിഖണ്ഡിയെ ഒരു പൂര്‍ണ്ണ സ്ത്രീയായിത്തന്നെ അവതരിപ്പിക്കുന്നത്. പാഞ്ചാലരാജാവ് തനിക്ക് പിറന്ന കുട്ടി ആണോ പെണ്ണോ എന്നറിയും മുന്നേതന്നെ രാജകുമാരന്‍ പിറന്നു എന്നു പറഞ്ഞുപോയ പിഴയെ മൂടുവാന്‍ മാത്രമാണു ശിഖണ്ഡിയെന്ന മകളെ പുരുഷനായി വളര്‍ത്തുന്നത് . ശിഖണ്ഡിയെ ആണാക്കുവാന്‍ വൈദ്യന്‍മാര്‍ ശ്രമിച്ചപ്പോള്‍ മുഖരോമങ്ങള്‍ മാത്രമാണു അവര്‍ക്ക് ശിഖണ്ഡിയില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞതെന്ന് കാണുന്നു . എങ്കിലും ഒരു പുരുഷനെപ്പോലെ അവളെ കൊട്ടാരം വളര്‍ത്തി. ഒരു കൊട്ടാരത്തിലെ മുഴുവന്‍ ആള്‍ക്കാരെയും കബളിപ്പിച്ചുകൊണ്ടു എങ്ങനെ അതിനു സാധിച്ചു എന്നൊക്കെ ചോദിക്കുന്നത് യുക്തിഭദ്രമായിരിക്കില്ല എന്നു കരുതുന്നു . അതിനു കാരണമായി പലതുണ്ട് . മഹാഭാരതമെന്ന പൂര്‍ണവും ഏകവുമായ കാവ്യം ഇക്കഴിഞ്ഞ രണ്ടായിരത്തഞ്ഞൂറു കൊല്ലത്തിന് മുകളില്‍ ശക്തമായി നില്‍ക്കുമ്പോള്‍ അത് മുന്നോട്ട് വയ്ക്കുന്ന ഓരോ കഥാസന്ദര്‍ഭങ്ങള്ക്കും യുക്തിബോധത്തിന്റെ അനാവശ്യകതയുള്ളത് തന്നെയാണ് അതിനു കാരണം.

           

            കൊട്ടാരത്തിലെ തോഴിമാരിലൊക്കെ ശിഖണ്ഡി പരീക്ഷിച്ചു വിജയിക്കുന്ന ഒരു ഫോര്‍മുലയാണ് ലെസ്ബിയന്‍ പ്രണയത്തിന്റെ മധുരം. ഒരു പുരുഷന് സ്നേഹിക്കാന്‍ കഴിയുന്നതിലുമധികം ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അറിയാനും സ്നേഹിക്കാനും കഴിയും എന്ന സിദ്ധാന്തമാണിവിടെ എഴുത്തുകാരി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്നു കാണാം. പ്രണയം എന്നത് ലിംഗയോനീ ബന്ധത്തിലൂടെ മാത്രം ഉണ്ടാകുന്ന ഒന്നല്ല എന്നും ഒരു സ്ത്രീയുടെ സന്തോഷങ്ങളും സംതൃപ്തിയും പ്രണയപൂര്‍വ്വ കേളികളില്‍ എങ്ങനെയാണ് വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്നും പറയാന്‍ ശ്രമിക്കുന്ന ഒരു നോവലായി ഇതിനെ വിലയിരുത്താന്‍ കഴിയും. ശിഖണ്ഡിയുടെ പ്രണയവും കൃഷ്ണന്റെ പ്രണയവും ഒരു നാണയത്തിന്റെ ഇരുപുറമായി ഇതില്‍ അടയാളപ്പെടുന്നു . തന്റെ പകയും ജന്‍മോദ്ദേശ്യവും ആയ ഭീഷ്മവധത്തെയും തുടര്‍ന്നുള്ള ക്രൂരമായ മരണത്തോടെയും ശിഖണ്ഡിയുടെ കഥ പൂര്‍ണ്ണമാകുന്നു . ശിഖണ്ഡിയെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന അസ്തിത്വദുഖവും, പ്രണയവും, ബന്ധങ്ങളും പോലുള്ള ചെറിയ ചില വസ്തുതകള്‍ മാറ്റിവച്ചാല്‍ മഹാഭാരതകഥയില്‍ നിന്നും വേറിട്ട് വലിയ മാറ്റങ്ങള്‍ ഒന്നും ഇതിലും എഴുത്തുകാരി കൊണ്ട് വരുന്നില്ല. എടുത്തു പറയാവുന്ന രണ്ടു മാറ്റങ്ങള്‍ ഇവയാണ് . ഒന്നു ശിഖണ്ഡി എന്ന സ്ത്രീയിലൂടെ സ്ത്രീകളുടെ മനസ്സിനേയും ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും അവതരിപ്പിക്കുന്നു. രണ്ട് ചരിത്രം എന്നും അവഗണിക്കുന്ന, സമൂഹം താഴെക്കിടയില്‍ ആയി കരുതുന്ന ചാതുര്‍ വര്‍ണ്യത്തിന്റെ ഇരകളുടെ ശബ്ദമായി, അവരുടെ വികാരങ്ങളെ മാനുഷികതലത്തില്‍ നോക്കിക്കാണുന്നു . യുദ്ധഭൂമിയില്‍ ഇരാവനും ഘടോല്‍ഘച്ചനെയും ഒക്കെ അവതരിപ്പിക്കുമ്പോള്‍ ഈ കാര്യത്തില്‍ എഴുത്തുകാരി നല്ല ശ്രദ്ധ വയ്ക്കുകയും വ്യെത്യെസ്തമായ രീതിയില്‍ അതിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പ്പെടുകയുണ്ടായി

 

            ഒരു നോവല്‍ എന്ന രീതിയില്‍ ഒറ്റവായനയ്ക്ക് ഉതകുന്ന ശിഖണ്ഡി, ഭാഷയും പ്രമേയവും കൊണ്ട് നല്ല വായന നല്കി . പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ച് നോവലുകള്‍ രചിക്കുന്ന വിനയശ്രീ ഒരു ജ്യോതിഷ കൂടിയാണ് . കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന രചനകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു . വ്യെത്യെസ്ഥ കാഴ്ചപ്പാടുകളിലൂടെ, മുന്നേ പോയവരെ അതുപോലെ പിന്തുടരാത്ത, കഥയ്ക്കുള്ളിലെ ആരും കാണാക്കഥകള്‍ രചിക്കപ്പെടാനും ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാനും ഈ എഴുത്തുകാരിക്ക് കഴിയട്ടെ എന്ന ശുഭപ്രതീക്ഷയോടെ ബിജു ജി. നാഥ്

രാത്രി ഗീതം

രാത്രി ഗീതം 
---------------
രാവിന്റെ മേലാടയഴിഞ്ഞു വീഴുന്നു 
നോവിന്റെ പൂമാലയിറുന്നു പോകുന്നു .
ഇവിടെയീ തീരത്ത് നമ്മള്‍ രണ്ടുമി-
ന്നാദിമയുഗത്തിലെ നിലാവ് കായുന്നു.  

നഖമുനകൊണ്ട് നിന്‍ മുല ചുവക്കുന്നു 
അരിമുല്ലയിതളുകള്‍ ചോര രുചിക്കുന്നു 
മുടിയിഴ കൊണ്ടെന്‍ മുഖം കുളിരുന്നു
തരിവളകള്‍ ഉടഞ്ഞെന്‍ പുറം നീറുന്നു. 

നിലാവ് നാണിച്ചു മുഖം കുനിക്കുന്നു 
കിളികള്‍ മധുരമായീണം മുഴക്കുന്നു 
അനിലന്‍ തൂവലാല്‍ തഴുകുന്നുടലുകള്‍ 
ഉടയാടകളിതളടര്‍ന്നൂര്‍ന്നൂര്‍ന്ന് വീഴുന്നു . 

ഉറവപൊട്ടും സ്നേഹഗ്രന്ധികള്‍ തന്നില്‍ 
പ്രണയനോവേറും സുഖലാസ്യമുണരുന്നു 
ഇരുള് ചൂഴുന്നു നിലാവിന്റെ മുഖം മറയുന്നു 
മുത്തുകള്‍ മിന്നും രണ്ടുടല്‍ മണ്ണിലമരുന്നു.
@ബിജു ജി.നാഥ്

Thursday, March 3, 2022

അടയാളങ്ങൾ മറക്കരുത്

അടയാളങ്ങൾ മറക്കരുത്
......................................................

മിഴികളിലഗ്നി പൂക്കുന്നുവോയെൻ
മൊഴികളിൽ ഉഷ്ണം പടരുന്നുവോ!
പിടയുന്ന ശ്വാസം കുരുങ്ങിയെൻ
ഉടലിൽ നീലരക്തം പതയുന്നുവോ?

ഒരുവളവൾ ഹൃദയത്തെ ആകയും
ഒരു ബിന്ദുവിൽ തളച്ചിടുന്നുവല്ലോ.
ഉണരുമെൻ തനുവിലെയോരോ 
അണുവിലുമവൾ പൂത്തുവെന്നോ!

ഹൃദയമേ! നീയൊന്നു ശാന്തമായ്
ക്ഷിതിയിലേക്കമരില്ലേയിനി നീ.
പറയാതെ പറയുന്ന വാക്കുകളിൽ
പൂക്കുന്നതവൾതൻ ഗന്ധമതല്ലോ.

ഒരു കൊച്ചു മറുകിതുണ്ടവൾതൻ
ഇടനെഞ്ചിലതിൽ മുത്തമേകിടുക.
ചെറുമുലക്കണ്ണുകൾ രണ്ടിലും നീ
പകരുക ഔഷ്ഠത്തിനുഷ്ണവാതം.

മുറുകെപ്പുണർന്നവൾ തൻ,ശ്വാസ-
കണികൾക്ക്  നിൻ ചുമൽ നല്കൂ.
അടങ്ങാത്ത നിൻ മോഹാവേശം 
അവൾ തന്നധരങ്ങളിൽ പടർത്തൂ.

ഇനിയുറങ്ങാൻ കഴിഞ്ഞെന്നാൽ 
അവൾ നിൻ്റെ ആണെന്ന് സാരം.
ഇനി ശാന്തമാകുന്നു നീയെങ്കിൽ
അവൾ നിൻ്റെയെന്ന് നീ നിനയ്ക്കൂ.
@ബിജു ജി.നാഥ്





.

തനിച്ചു നടക്കാൻ പഠിക്കുമ്പോൾ..

തനിച്ചു നടക്കാൻ പഠിക്കുമ്പോൾ..
..................................................................
കടുത്ത വേനലിന്‍ മാറില്‍ നിന്നാകണം 
തുടുത്ത മുഖവുമായ് കടന്നു വന്നൊരുനാള്‍ ,
ഇടക്കിടെ പിണക്കവും പിന്നിണക്കവും 
ചുണ്ടില്‍ ഒളിപ്പിച്ച കുസൃതിയുമായൊരാള്‍ !

നിനക്കു പേരിടുന്നതിന്‍ മുന്നേ ഞാന്‍ 
തിരഞ്ഞു നീയെന്തെന്നുമേതെന്നും 
അറിഞ്ഞതില്ല നിന്‍ പിന്നിലെ വഴികളില്‍ 
മറഞ്ഞിരിക്കുന്ന സമസ്യകളൊന്നുമേ.

നനഞ്ഞ സന്ധ്യകള്‍ ഈറന്‍ പടര്‍ത്തും
മിഴികള്‍ക്കേയറിയൂ വേര്‍പാടിന്നാഴം.
ഇരുണ്ട രാത്രിമൗനങ്ങള്‍ പകച്ചുനില്ക്കും 
നിശ്വാസങ്ങള്‍ക്കേയറിയൂ വിരഹവ്യഥ.

പറന്നു തുടങ്ങുവാൻ കൊതിച്ചൊരാ നേരം
ഇറുന്നു പോയൊരാ ചിറകിന്നെയോർത്ത്
കലങ്ങിയൊഴുകും മിഴികളുമായി നീ
അടഞ്ഞ മുറിയോരം തളർന്നു കിടന്നതും

ഇടറും പാദങ്ങൾ പെറുക്കി വച്ചിന്നിപ്പോൾ
നടന്നു ശീലിക്കാൻ പഠിക്കുന്ന നേരം.
വിരുന്നു വന്നവൻ ഞാന,ഹങ്കാര
തിമിരമോടെ നിൻ കൈ പിടിക്കാനായുന്നു.

പകച്ചുപോകിലും തിരികെ നടക്കാതെ
കുടഞ്ഞെറിഞ്ഞെൻ്റെ കൈയേവം
നടന്നു മുന്നോട്ടു മിഴികൾ ഉയർത്തി നിൻ,
വഴികൾ അടയുന്ന ദിശയത് തിരഞ്ഞിന്ന്.
@ബിജു ജി.നാഥ്

Tuesday, March 1, 2022

എഴുതിയും മായ്ച്ചുമീയുടലുകളിങ്ങനെ


 എഴുതിയും മായ്ച്ചുമീയുടലുകളിങ്ങനെ

ക്ഷിതിയിൽ ചരിപ്പതിനിയെത്ര നാൾ?

അതിനും ഒരുമാത്ര മുമ്പേ പ്രിയേ നിൻ
മനസ്സിൽ കുറിക്കുകിന്നീ മൊഴികൾ.

ഓർക്കാൻ മറന്നീടിലുമുണ്ടാവതില്ല നിൻ
ചിത്തത്തിലിറ്റു കണ്ണുനീരെങ്കിലും

പറയാതെ പോകുന്നതെങ്ങനെ ഇന്നെൻ
മനമത് നീയൊട്ട് കാണാതെ പോകവേ.

എത്ര തമസ്സതിൻ ഗഹ്വരതയിൽ വീണ് നിൻ
ഹൃത്തടം ഊർദ്ധ്വം വലിച്ചിരിക്കാം.

ഹന്ത! ചമത്കാര ഗീതികകൾ കണ്ടു നീ
ആരാധനയാൽ മിഴിവിരുന്നൂട്ടവേ.

ശപ്തമാം പ്രണയത്തിൻ വഴുവഴുപ്പിൽ
അവർ നിൻ നഗ്നത ഒപ്പിയകന്നേക്കാം.

ഇല്ലതങ്ങനയൊന്നുമേയില്ലെന്നു വൃഥാ
ചൊല്ലിപ്പഠിപ്പിച്ചു തളർന്നിരിക്കുമ്പോഴും.

ഇല്ല പരാതികൾ ചൊല്ലിടാനായ് കേവലം
സ്വന്തമെന്നുള്ള പദം കൊണ്ടീ ലോകത്ത്.

മെല്ലെ നടന്നകന്നീടുക നീ, നിൻ മുന്നിലെ
മോഹവലയത്തിലേക്കിനി നിസ്സംശയം.
.@ബിജു ജി.നാഥ്