Wednesday, April 27, 2016

ഉയിരടയാളം ............രാജേശ്വരി ടി കേ

എന്റെ ഉടലില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്
അധിനിവേശത്തിന്റെ ഭൂമികകള്‍ ,
ആര്‍ത്തനാദത്തിന്റെ യുദ്ധക്കളങ്ങള്‍ ,
കലാപത്തിന്റെ രഥചക്രങ്ങള്‍
മരണഗര്‍ത്തങ്ങള്‍
പാലായനത്തിന്റെ കിതപ്പുകള്‍ ....(ഉയിരടയാളങ്ങള്‍)

കവിതകള്‍ പലപ്പോഴും വായനക്കാരെ കൊണ്ട് പോകുക ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളിലൂടെ മൂകമായ ഒരു സാക്ഷിയായി അനുയാത്ര ചെയ്യുന്നവരായാണ് . എഴുത്തില്‍ ജീവിതത്തിന്റെ ഉപ്പു കലരുമ്പോള്‍ അത് നമ്മെ ആനന്ദിപ്പിക്കുകയും കരയിക്കുകയും ക്ഷോഭിപ്പിക്കുകയും ഒക്കെ ചെയ്യുക സ്വാഭാവികം ആണ് . എഴുത്തില്‍ ആത്മാംശം ഉണ്ടാകണം എന്നില്ല ചില എഴുത്തുകള്‍ക്ക് കാരണം എഴുത്ത് തന്നെ ഒരു പ്രതീകമാകും ഒരു സമൂഹത്തിന്റെയോ , ഒരു വിഭാഗത്തിന്റെയോ അതുമല്ലങ്കില്‍ ഒരു വിശ്വാസത്തിന്റെയോ ഒക്കെ .
ശ്രീ 'രാജേശ്വരി ടി കേ' യുടെ "ഉയിരടയാളം" എന്ന കവിതാ സമാഹാരം അമ്പത്തിഒന്‍പതു കവിതകളുമായി ആണ് വായനക്കാരനെ തേടിയെത്തുന്നത് . ഈ കവിതകളെ പൊതുവില്‍ ഒന്ന് വിഹഗവീക്ഷണം നടത്തുകയാണ് എങ്കില്‍ ഇതില്‍ നിറയെ കാണാന്‍ കഴിയുക വേദനയാല്‍ , ജീവിതഭാരത്താല്‍ , അവഗണനയാല്‍ ഒക്കെ വിതുംബുകയും വിലപിക്കുകയും ചെയ്യുന്ന പെണ്മനത്തെയാണ്‌ . പകലന്തിയോളം അധ്വാനിച്ചു കുടിയിലെത്തുന്ന ജോലിക്കാരി അവളുടെ ആശങ്കകള്‍, രാവില്‍ കുടിച്ചു മത്തനായി വരുന്ന ഭര്‍ത്താവിന്റെ ശരീരവിശപ്പില്‍ തകര്‍ന്നുറങ്ങി വീണ്ടും അതെ ഘടികാരചലനം തുടരുന്ന പെണ്ണു , പ്രണയത്തിന്റെ നോവ്‌ നുകര്‍ന്നും തിരക്സാരചവര്‍പ്പ് രുചിച്ചും ചവിട്ടി ആഴ്ത്തുമ്പോഴും പ്രണയമേ നിന്നിലേക്ക്‌ പിന്നേയുമെന്ന് പടരുന്ന പെണ്ണു . ജീവിതം വിരസവും നോവും നിറഞ്ഞതാകുമ്പോള്‍ പിരിഞ്ഞു പോകാന്‍ കൊതിക്കുന്ന , അല്ലെങ്കില്‍ മരിച്ചു മറയുവാന്‍ കൊതിക്കുന്ന പെണ്ണിനെ കാണാം . നാട്ടിന്റെ മണവും മനോഹാരിതയും പഴമയും മധുരവും കൊതിയോടെ ഓര്‍ക്കുന്ന പരദേശി പെണ്ണിനെ കാണാം . വിതുര, സൂര്യനെല്ലീപോലുള്ള പേരില്‍ മാത്രം ഓര്‍ക്കപ്പെടുന്ന പെണ്ണിന്റെ ദുഃഖം വായിക്കാം . വിവാഹം ,ബന്ധങ്ങള്‍, സൌഹൃദങ്ങള്‍, അമ്മ,ഭാര്യ. മകള്‍. പെങ്ങള്‍ അങ്ങനെ സ്ത്രീയെ എല്ലാ വേഷങ്ങളിലും ഇതില്‍ വരച്ചിടുന്നുണ്ട് . ഒപ്പം വീടും, നാടും, മരണവും, പ്രണയവും ഇടകലര്‍ന്ന വിഷയങ്ങള്‍ ആയി ഈ കവിതാസമാഹാരത്തില്‍ വിശ്രമിക്കുന്നുണ്ട് .
രാജേശ്വരിയുടെ ആദ്യ കവിത സമാഹാരം എന്ന നിലയ്ക്കുള്ള ഒരുപാട് പോരായ്മകള്‍ ഇതില്‍ ഉണ്ട് എങ്കിലും അത് മാറ്റി വച്ചുകൊണ്ട് അവയിലെ നല്ല കവിതകളെ മാത്രം വായനക്കാരന്‍ സ്വീകരിക്കുന്നത് ആണ് അനുചിതം എന്ന് കരുതുന്നു . കുത്തും കോമയും ഇല്ലാത്ത ഒരു വായനാലോകം നമുക്ക് മുന്നില്‍ തുറന്നു തരുമ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ അലസത വളരെ വ്യെക്തമായി കാണാം തിരഞ്ഞെടുപ്പുകളില്‍ മാത്രമല്ല അവയെ അച്ചു നിരത്തുമ്പോള്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ പോലും പുതുകാല എഴുത്തുകാരെ വേട്ടയാടുന്ന ഒരു ദുരന്തമാണ് . അവതാരികക്കു അതുപോലെ കവിതകളുടെ ആത്മാവിനെ തൊടാന്‍ കഴിയാതെ പോയി എന്ന് തോന്നിപ്പിച്ചു . പൊതുവേ ചിലര്‍ വായനയുടെ തുടക്കം തന്നെ അവതാരികയില്‍ കൂടിയാണ് സഞ്ചരിച്ചു തുടങ്ങുക എന്നതിനാല്‍ അത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് . വളരെ നല്ല പഠനം വേണ്ടി വരുന്ന ഒരു വിഷയം ആണ് ഇപ്പോഴും അവതാരിക എന്നതിനാല്‍ തന്നെ അതിന്റെ തിരഞ്ഞെടുപ്പ് എപ്പോഴും കുറ്റമറ്റതായിരിക്കുന്നത് വായനയെ സമീപിക്കാന്‍ കൂടുതല്‍ ആയാസരഹിതമാക്കും എന്നത് വിസ്മരിക്കാന്‍ കഴിയില്ല
ഹോറൈസണ്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ 80 രൂപ ആണ് വില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Tuesday, April 26, 2016

സ്വപ്നഗോപുരം ..... തോമസ്‌ ചെറിയാന്‍

കഥകള്‍ , കവിതകള്‍ എന്നിവ പോലല്ല നോവല്‍ . അവ ഒറ്റ വായന കൊണ്ട് തീരുമെങ്കിലും ആ വായനയ്ക്ക് ഒരുപാട് സമയം വായനക്കാരന് ചിലവഴിക്കേണ്ടതായി വരും . മാത്രവുമല്ല നോവല്‍ വായന എന്നത് ഒരു നാടകമോ സിനിമയോ കാണും പോലെ അതിലൂടെ സഞ്ചരിച്ചു പോകേണ്ട ഒരുപാട് സങ്കേതങ്ങള്‍ തരുന്ന ഒരു വിശാലമായ ലോകം ആണ് . എന്നാല്‍ നോവല്‍ രചനകള്‍ പലപ്പോഴും ചരിത്രത്തെ വിശകലനം ചെയ്യുന്നതോ , പ്രതിനിധാനം ചെയ്യുന്നതോ ആകാം . ചിലപ്പോള്‍ അവ സംസ്കൃതിയുടെ പ്രതിബിംബം ആകാം . കാലദേശങ്ങളെ വിളംബരം ചെയ്യുകയോ , സമകാലികതയുടെ മുന്നില്‍ ഒരു നേര്‍ചിത്രം പോലെ നില്‍ക്കുകയോ ഒക്കെ ആകും അവയുടെ ധര്‍മ്മം .
ശ്രീ തോമസ്‌ ചെറിയാന്‍ രചിച്ച "സ്വപ്ന ഗോപുരം " എന്ന നോവല്‍ പ്രവാസ ലോകത്തെ ചിത്രം വരച്ചു കാണിക്കുന്ന ഒരു എഴുത്ത് ആണ് .പൂര്‍ണ്ണമായും പ്രവാസലോകത്തെ വിഷയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നോവലിന്റെ പ്രമേയം ഗള്‍ഫ് മേഖലയിലെ പ്രത്യേകിച്ച് യൂ എ ഇ യിലേ കെട്ടിട നിര്‍മ്മാണമേഖലയെ സംബന്ധിച്ച ഒന്നാണ് .
സണ്ണി എന്ന മെയിന്‍ കഥാപാത്രത്തിലൂടെ ആണ് നോവല്‍ സഞ്ചരിക്കുന്നത് . സണ്ണി ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഫോര്‍മാന്‍ ആണ് . തന്റെ കണ്മുന്നില്‍ കാണുന്ന ജീവിതങ്ങളെ , ഒപ്പം തന്റെ തന്നെ ജീവിതത്തെയും പറഞ്ഞു പോകുന്നതാണ് ഇതിലെ കഥ . ലേബര്‍ ക്യാംബ് , സൈറ്റു തുടങ്ങിയ ഇടങ്ങളില്‍ ജോലിക്കാര്‍ അനുഭവിക്കുന്ന യാതനകളും , വേദനകളും മാനസിക സംഘരഷങ്ങളും അവരുടെ കുടുംബവിശേഷങ്ങളും ഒക്കെ ഇതില്‍ എഴുത്തുകാരന്‍ പറഞ്ഞു പോകുന്നു . ലേബര്‍ ക്യാമ്പിലെ ബങ്കറുകളില്‍ രാത്രികാലങ്ങള്‍ ചിലവഴിക്കുന്ന മനുഷ്യരുടെ വിങ്ങലുകള്‍ നമുക്കു ഇതില്‍ കാണാന്‍ കഴിയും . അതുപോലെ അവര്‍ക്കിടയില്‍ ഉള്ള ബന്ധങ്ങള്‍ അവയുടെ ഊഷ്മളത എന്നിവയും . സൈറ്റിലെ പണിയുടെ പരിതസ്ഥിതികളും മേല്നോട്ടക്കാരുടെ , മേലധികാരികളുടെ പ്രതികരണങ്ങള്‍ , സംഭവങ്ങള്‍ എന്നിവയെല്ലാം ഗള്‍ഫ് മേഖലയിലെ , ഉഷ്ണഭൂമിയിലെ അത്യുഷ്ണമുള്ളില്‍ പേറുന്ന തൊഴിലാളികള്‍ എങ്ങനെ നേരിടുന്നു , അനുഭവിക്കുന്നു എന്നത് നമ്മെ വല്ലാതെ വേദനിപ്പിക്കുന്ന കാഴ്ച ആകും
. അത്പോലെ തന്നെ സണ്ണി പരിചയിക്കുന്ന പുറം ലോകവും അവിടത്തെ ബന്ധങ്ങളും അവരുടെ ജീവിതവും ഇതില്‍ പറഞ്ഞു പോകുന്നുണ്ട് . മലയാളി സമൂഹത്തിലെ പ്രവാസ ഭൂമികയിലെ സ്ഥിരം കാഴ്ചയായ പറ്റിക്കല്‍ , ഗണികാലയ, മദ്യശാല യാത്രകളും , ആത്മഹത്യകളും മാനസിക നില നഷ്ടമായ ജീവിതങ്ങളും എല്ലാം തന്നെ ഈ നോവലില്‍ നമ്മെ സ്പര്‍ശിച്ചു കടന്നു പോകുന്നത് കാണാന്‍ കഴിയുന്നുണ്ട് .
നോവല്‍ എന്ന കലാരൂപം അതിന്റെ മേന്മയോടെ നിലനിക്കണം എങ്കില്‍ അവ പ്രതിനിധാനം ചെയ്യുന്ന തലത്തെ ആത്മാര്‍ത്ഥതയോടെ തൊട്ടു തലോടി പോകുക തന്നെ വേണം . പക്ഷെ ഇവിടെ പ്രവാസികളുടെ മുഴുവന്‍ പ്രശ്നം അല്ല പകരം ബ്ലൂ കോളര്‍ എന്ന് പേരിട്ടു വിളിക്കുന്ന നിര്‍മ്മാണത്തൊഴിലാളികളുടെ പ്രശ്നത്തെ മാത്രമായി സമീപിച്ചപ്പോള്‍ തന്നെയും എഴുത്തുകാരന് അതില്‍ പൂര്‍ണ്ണമായും ആ വിഷയത്തെ ഉള്‍ക്കൊണ്ടു എഴുതാന്‍ കഴിഞ്ഞുവോ എന്നത് സംശയമായി നിലനില്‍ക്കുന്നു . ഉപരിപ്ലവമായി വല്ലാത്തൊരു ധൃതിയില്‍ ഓടിപ്പോകുന്ന സണ്ണിയുടെ കാഴ്ചകള്‍ ആണ് വായനയില്‍ ഉടനീളം കാണാന്‍ കഴിയുക . അതുപോലെ വിഷയങ്ങളെ ഗഹനമായ ഒരു പഠനം നടത്തുന്നത്തിനു പകരം തന്റെ കാഴ്ച്ചവട്ടങ്ങളിലെ കാഴ്ചകളും കേള് വികളും അവതരിപ്പിച്ചു തന്റെ ഉദ്യമം പൂര്‍ത്തിയാക്കിയ ഒരു പ്രതീതി വായനയെ ബാധിച്ചു എന്നത് ഈ നോവലിന്റെ ഒരു പരിമിതിയായി കാണേണ്ടി വരുന്നു .
സണ്ണി തന്റെ തന്നെ ജീവിതത്തോടു , കുടുംബത്തോട് ഒക്കെയും ആ ഒരു ആത്മാര്‍ഥത കാണിക്കുന്നില്ല വിവരണങ്ങളില്‍ . ഒരു മൂന്നാമന്‍ നോക്കി കാണുന്ന രീതി പോലും പലപ്പോഴും അത് അനുഭവിപ്പിക്കുന്നുണ്ട്. എഴുത്തിന്റെ ശൈലി ഒന്നിലും തൊടാതെ എല്ലാം പറഞ്ഞു തീര്‍ക്കുന്ന ഒരു ലേഖകന്റെ ഭാവം നല്‍കുന്നു എന്നത് കൊണ്ടാകാം അത് അങ്ങനെ അനുഭവപ്പെടുന്നതും .
വായനയ്ക്ക് തീര്‍ച്ചയായും ഒരു അനുഭവം ആകും ഈ നോവല്‍ . ഇതില്‍ പ്രവാസികള്‍ക്ക് , പ്രത്യേകിച്ചും ലേബര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തൊഴിലാളികള്‍ക്ക് തങ്ങളുടെ ജീവിത പരിസരങ്ങളെ
ഓര്‍മ്മിക്കാനും മലയാളികള്‍ക്ക് പ്രത്യേകിച്ച് പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ,തങ്ങളുടെ ഉറ്റവര്‍ എന്ത് പരിതസ്തികളില്‍ ആണ് പ്രവാസലോകത്ത്‌ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാനും ഉതകും എന്ന പ്രതീക്ഷ ഉണ്ട് . ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ ഈ നോവലിന് 155 രൂപ ആണ് വില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Monday, April 18, 2016

കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍...........വിജു സി പരവൂര്‍


വായനകള്‍ നമ്മെ ആനന്ദിപ്പിക്കുക അവയുടെ സൌന്ദര്യം നമ്മിലേക്ക്‌ കൂടി ചൊരിയപ്പെടുമ്പോള്‍ ആണ് . ഭാഷയുടെ സരളതയും വായനയുടെ താളവും ഒത്തു ചേര്‍ന്ന് ഒരു അനുഭൂതിയുടെ ലോകത്ത് ചില എഴുത്തുകള്‍ നമ്മെ പിടിച്ചു നിര്‍ത്തും . ഒറ്റ വായനകൊണ്ട്‌ തന്നെ മനസ്സിലെ എല്ലാ വിഷമതകളും മഞ്ഞു പോലെ ഉരുകി വീഴും .

പാം സാഹിത്യ സംഘടന പുറത്തിറക്കിയ ശ്രീ 'വിജു സി പരവൂരി'ന്റെ "കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍" എന്ന കഥാ സമാഹാരം വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ നല്ല കുറച്ചു കഥകള്‍ വായിക്കാന്‍ കഴിഞ്ഞ അനുഭവം . 180 രൂപ വിലയുള്ള ഈ പുസ്തകം എഴുത്തുകാരന്റെ ആദ്യ കഥാ സമാഹാരം ആണ് . പതിനാലു കഥകള്‍ ആണ് ഇതില്‍ ഉള്ളത് . ഇവയില്‍ എല്ലാ കഥകളും നല്ല നിലവാരം പുലര്‍ത്തിയവ ആണ് . ഇവയില്‍ പ്രവാസവേദനകള്‍ നിറഞ്ഞവയും ഗ്രാമീണ തുടിപ്പുകള്‍ ഉണരുന്നവയും ഒരുപോലെ ഉണ്ട് . അവ ഒട്ടും മടുപ്പോ വിരസതയോ ഇല്ലാതെ നമ്മെ വായനയുടെ ലോകത്തില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യും .

'മുഖപുസ്തകം\ എന്ന ആദ്യ കഥ പറയുന്നത് സോഷ്യല്‍ മീഡിയ ആയ ഫേസ് ബുക്കിലെ കപടനാട്യക്കാരെക്കുറിച്ച് ആണ് . അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന അല്പന്മാരുടെ കേവലതയെ വിവരിച്ചു കൊണ്ട് മുഖപുസ്തകം വിട്ടിറങ്ങുന്ന ഒരാള്‍ ആണ് ഇതില്‍ പ്രധാന കഥാപാത്രം . 'യാത്രകള്‍ അവസാനിക്കുന്നില്ല്ല' എന്ന രണ്ടാമത്തെ കഥ ഒരു ട്രെയിന്‍ യാത്രയും അതില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും ആണ് . യാത്രകള്‍ പ്രത്യേകിച്ചും ദീര്‍ഘ ദൂര യാത്രകള്‍ ചെയ്തിട്ടുള്ളവര്‍ക്ക് പരിചിതമായ ആ ലോകം വളരെ മനോഹരമായി തന്നെ എഴുത്തുകാരന്‍ പറഞ്ഞു വച്ചിട്ടുണ്ട് ഇതില്‍ . തന്റെ കൂടെ യാത്ര ചെയ്ത പെണ്‍കുട്ടിയെയും. യാത്രയില്‍ ഉടനീളം അവള്‍ വായനയില്‍ മുഴുകിയ തടിച്ച പുസ്തകം ഒടുവില്‍ യാത്ര പൂര്‍ണ്ണം ആകുമ്പോള്‍ അയാള്‍ക്ക്‌ കൈമാറുന്നതും . എന്റെ മനസ്സാണു ഇതില്‍ എന്ന് പറയുന്ന ആ ബൈബിള്‍ കൈവശം വച്ചുകൊണ്ട് അവളെ തേടി അയാള്‍ തനിക്കറിയാത്ത ഒരു സ്റ്റേഷനില്‍ അവള്‍ അടയാളപ്പെടുത്തിയ അവസാന പേജിലെ പ്രതീക്ഷയുമായി ഇറങ്ങുന്നതും ആണ് വിഷയം . 'സതീദേവിയും ഒരമ്മയാണ് 'എന്ന കഥ വളരെ കാലികമായ ഒരു വിഷയത്തെ ആണ് കൈകാര്യം ചെയ്യുന്നത് . കുട്ടികളെ പീഡിപ്പിക്കുന്ന അച്ചന്മാരുടെ കഥകള്‍ കേട്ടും വായിച്ചും അനിരുദ്ധനെന്ന അച്ഛനെ രണ്ടാം ക്ലാസ്സില്‍ ആയ തന്റെ മകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന സതീ ദേവി എന്ന അമ്മയുടെ കഥ ആണ് ഇത് .
"എനിക്ക് ഭയം തോന്നുന്നു , നിന്നെയും നിന്റെ വാക്കുകളെയും . പക്ഷെ നീ ഒന്ന് മറക്കരുത് . ഞാനൊരച്ഛനാണ് . ഇന്ദുവിന്റെ അച്ഛന്‍ " എന്ന അയാളുടെ വിലാപം ഏതൊരു പിതാവിന്റെയും ഉള്ളില്‍ പൊള്ളല്‍ വീഴ്ത്തും .
" എനിക്ക് പേടിയാണ് . എന്റെ മോളെ തൊടുന്നവരെയെല്ലാം , അത് നിങ്ങളായാല്‍ പോലും " എന്ന സതീദേവിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഇന്നത്തെ ഓരോ അമ്മ മനസ്സിന്റെയും വിഹ്വലതകള്‍ ഒപ്പിയെടുക്കാന്‍ കഴിയും . ഒടുവില്‍ അച്ഛനും മകളും ഒരു കൂരയില്‍ ഒരുമിച്ചു ആകുന്നതു അമ്മയില്‍ ഉണര്‍ത്തുന്ന അരക്ഷിതാവസ്ഥയുടെ അങ്ങേ തലത്തില്‍ എത്തുമ്പോള്‍ വേദനയോടെ അയാള്‍ അവരെ ഗ്രാമത്തിലേയ്ക്ക് അയക്കുകയാണ് . നാടും നാട്ടിന്‍ പുറത്തിന്റെ നന്മയും അവരെ സന്തോഷകരമായ ഒരു ജീവിതത്തിനു പര്യാപ്തമാക്കും എന്ന ചിന്തയില്‍. ആത്മീയതയുടെയും യാന്ത്രിക ജീവിതത്തിന്റെയും ഇരട്ടമുഖങ്ങളും അവയുടെ പൊള്ളത്തരങ്ങളും വിളിച്ചു പറയുന്നു 'പരിണാമം' എന്ന കഥ . ഒടുവില്‍ ആത്മീയതയുടെ പ്രതീകമായ ഗുരുജി തന്റെ നഷ്ടമാകുന്ന ആത്മബലം മൂലം വല്ലഭന്‍ എന്ന രാഷ്ട്രീയക്കാരന്റെ ജീവിതത്തെ ഏറ്റെടുത്തു ഭൌതികതയിലെക്കും ഗുരുജിയുടെ നരച്ച കാവി വേഷം ഏറ്റെടുത്തു രാമനില്ലാത്ത കാട്ടിലേക്ക് ആത്മീയത തേടി വല്ലഭനും യാത്രയാകുന്നു . 'നൂതന രൂപങ്ങളും', 'സംഭവിച്ചു കൂടാന്‍ പാടില്ലാത്ത ചിലതും'
കൈകാര്യം ചെയ്യുന്നത് ഒരു എഴുത്തുകാരന്റെ രണ്ടു മുഖങ്ങളെ ആണ് . ഒന്നില്‍ എഴുത്തുകാരന്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി , വാക്കുകള്‍ക്കു വേണ്ടി , എഴുത്തുകാരന്‍ ആകാന്‍ വേണ്ടി ഉള്ള ധര്‍മ്മസങ്കടങ്ങള്‍ അനുഭവിക്കുന്നു എങ്കില്‍ മറ്റൊന്നില്‍ എഴുത്തുകാരന്റെ ദാരിദ്ര്യം കച്ചവടമാക്കാന്‍ എത്തുന്ന പ്രവാസി ധനികന്റെ പണക്കൊഴുപ്പില്‍ തന്റെ അക്ഷരങ്ങളുടെ പിതൃത്വം വില്‍ക്കുന്ന എഴുത്തുകാരന്റെ ധര്‍മ്മ സങ്കടം ആണ് വിഷയമാകുന്നത് . 'ഓര്‍മ്മകളില്‍ ചില ആള്‍ രൂപങ്ങള്‍' എന്ന കഥ പ്രവാസലോകത്ത്‌ എരിഞ്ഞു തീരുന്ന ജന്മങ്ങളുടെ കഥ പറയുന്നു . അമ്പതു വയസ്സ് കഴിഞ്ഞ കുമാരേട്ടനിലൂടെ ജീവിതത്തിന്റെ എല്ലാ നല്ല കാലവും കുടുംബത്തിനു വേണ്ടി ഹോമിക്കുകയും ഒടുവില്‍ മകന്റെ "അമ്മയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ അച്ഛനു കഴിഞ്ഞോ" എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയും ചെയ്യുന്ന രംഗം വളരെ തീക്ഷ്ണമായ ഒരു സത്യമാണ് എഴുത്തുകാരന്‍ പറയുന്നത് എന്ന് ബോധ്യപ്പെടുത്തുന്നു .
"അവര്‍ക്കൊക്കെ ഞാന്‍ വര്‍ഷം തോറും ചെല്ലുന്ന തുണിക്കച്ചവടക്കാരന്‍ മാത്രം .... തോറ്റുപോയടോ , ജീവിതത്തില്‍ കുമാരേട്ടന്‍ തോറ്റുപോയി " എന്ന വാക്കുകള്‍ ഓരോ പ്രവാസ ജീവിതത്തിന്റെയും പരിശ്ചേദമാകുന്നു .
മദ്യപാനത്തിന് കുമാരേട്ടന്‍ പറയുന്ന ന്യായീകരണം വളരെ പ്രസക്തമാണ്‌ . "ഇവിടെ യാത്രയ്ക്ക് കൂട്ടിനു ലഹരിയുണ്ട് , ലഹരി ജീവിതത്തെ തിരിച്ചു പിടിക്കില്ല . പക്ഷെ കരുത്തു പകരും. താല്‍ക്കാലികമായ കരുത്തു . അത് ചിലപ്പോള്‍ ജീവിതത്തെ നഷ്ടപ്പെടുത്തിയേക്കും . എങ്കിലും ആ താത്കാലിക കരുത്തിന്റെ ധൈര്യത്തിലാണ് ഇവിടെയെല്ലാവരും. കെട്ടുപൊട്ടിയ പട്ടം പോലെ .... ലക്ഷ്യമില്ലാത്ത സഞ്ചാരിയെ പോലെ ... ഒരിക്കലും അവസാനിക്കാത്ത ജീവിതയാത്ര . "
നര്‍മ്മ പ്രധാനമായ ഒരു കഥയാണ് 'കല്ലുവിള നീലകണ്‌ഠപ്പിള്ള' . അരിശം വന്നാല്‍ കണ്ണ് കാണാന്‍ വയ്യാത്ത പിള്ളയുടെ മകളെ ചോദിച്ചു വന്നവരെപോലും തല്ലി വിടുന്ന ആ അരിശം വളരെ മനോഹരമായ ഹാസ്യത്തിന്റെ അവതരണത്തിലൂടെ എഴുത്തുകാരന്‍ സമ്മാനിക്കുന്നു . പ്രവാസത്തിന്റെ മറ്റൊരു കഥയാണ് തലക്കെട്ട്‌ പറയുന്ന കഥ . 'കുടിയിറക്കപ്പെട്ടവന്റെ നിലവിളി' . ശരിക്കും ഒരു ശരാശരി ഗള്‍ഫ്ജോലിക്കാരന്റെ കുടുംബവും ഒത്തുള്ള ജീവിതം എത്ര കണ്ടു ദുഷ്കരം ആണ് എന്ന് പറയുന്ന ഈ കഥ ശരിക്കും യാഥാര്‍ത്ഥ്യത്തോടുള്ള ഒരു നിലപാട് പങ്കുവയ്ക്കല്‍ ആണ് എന്ന് പറയാം . മാളുകളില്‍ ചെന്നാല്‍ വലിച്ചുകൊണ്ട് ഓടുന്ന നജീബ് ഭാര്യ അവയൊന്നിലും കണ്ണുടക്കി വാങ്ങി തരാന്‍ പറയാതിരിക്കാന്‍ ഉള്ള രക്ഷപ്പെടല്‍ ആണെന്ന് അവള്‍ക്കും അറിയാം എന്നുള്ളത് ആണ് വായനക്കാരനെ നോവിക്കുന്ന സത്യം . നാല് ചുവരുകള്‍ക്കുള്ളില്‍ മൂന്നു കൊല്ലമായി ജീവിച്ചു തീര്‍ക്കുന്ന ഒരു വീട്ടമ്മയുടെ മനസ്സ് വളരെ നന്നായി അവതരിപ്പിക്കുന്നു ഇവിടെ . ഒടുവില്‍ സാമ്പത്തിക മാന്ദ്യം ഓരോ വീടുകളിലേക്കും എത്തുമ്പോള്‍ അയാള്‍ അവരെ നാട്ടിലേക്ക് അയക്കുന്നതും ഫേസ് ബുക്കില്‍ സ്ടാടസ് ഇടുന്നതും ഒക്കെ വായിക്കുമ്പോള്‍ പ്രവാസിയായ ഓരോ പ്രാരാബ്ദക്കാരനും തന്റെ ഉള്ളിലേക്ക് ഒന്ന് നോക്കും. 'മുഖമില്ലാത്ത ഒരാളും പിന്നെ കുറെ മനുഷ്യരും' ഇതുപോലെ പ്രവാസഭൂമികയുടെ കഥ പറയുന്നു . ബാച്ചിലര്‍ ആയ കുറച്ചു പേരുടെ , മതമോ ജാതിയോ വര്‍ണ്ണമോ ഇല്ലാതെ ഒരു പാത്രത്തില്‍ കഴിച്ചു ഒരു പായില്‍ ഉറങ്ങുന്ന ചിത്രം വരച്ചിടുന്നു . മറ്റൊന്ന് 'അയാളും ഒട്ടകങ്ങളും' എന്ന കഥയാണ് . മരുഭൂമിയില്‍ വഴിതെറ്റി ഒരു മസറയില്‍ എത്തുന്ന അയാളെ അവിടെ ഒട്ടകങ്ങളെ സംരക്ഷിക്കുന്ന മലയാളി സ്വീകരിച്ചു ഭക്ഷണം കൊടുത്തു ഒരു രാത്രി കൂടെ താമസിപ്പിച്ചു പിറ്റേന്ന് നഗരത്തിലേയ്ക്ക് യാത്രയാക്കുന്ന കഥയാണ് . രാത്രിയുടെ മരുഭൂമിയുടെ സൗന്ദര്യവും നിശബ്ദതയും വിവരിക്കുന്ന വരികള്‍ ഓരോ വായനക്കാരനും അത് അനുഭവപ്പെടുന്ന രീതിയില്‍ വരച്ചു വച്ചിരിക്കുന്നു എന്ന് കാണാം . 'അ,അംബികാദേവിയുടെ കാഴ്ചപ്പാടുകള്‍' എന്ന കഥ പറയുന്നത് ഇന്നത്തെ നിലവില്‍ നില്‍ക്കുന്ന ഒരു സാമൂഹിക കാഴ്ചപ്പാട് ആണ് . മുന്‍പ് ഗള്‍ഫ് ജോലിക്കാരന്‍ പകിട്ടുള്ളവന്‍ ആയിരുന്നു എങ്കില്‍ ഇന്നവന്‍ വിവാഹക്കമ്പോളത്തില്‍ വിലയില്ലാത്ത ഒരാള്‍ ആണെന്ന സത്യത്തെ അംബികയിലൂടെ പറഞ്ഞു വയ്ക്കുന്നു കഥാകൃത്ത്‌ . 'ഇറച്ചിവെട്ടുകാരന്റെ മകള്‍ ' , ആയകാലത്ത് മാടമ്പി വീട്ടിലെ പെണ്ണിനെ വശീകരിച്ചു ഉപയോഗിച്ച ഇറച്ചി വെട്ടുകാരന്‍ ഒടുവില്‍ മാടംബികളാല്‍ ആക്രമിക്കപ്പെട്ടു ഒരു കൈ നഷ്ടപ്പെട്ടു അവിടം വിട്ടുപോകുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുമ്പോള്‍ ക്ഷയിച്ചു പോയ മാടമ്പി തറവാടും ഭ്രാന്തിയായി മരിച്ചുപോയ കാമുകിയും പിന്നെ അവളില്‍ തനിക്കു പിറന്ന മകള്‍ ഇന്നാ ദേശത്തിലെ എല്ലാവര്‍ക്കും വധു ആണെന്ന അറിവും നല്‍കുമ്പോള്‍ മരണം മാത്രം ബാക്കിയാകുന്നു നിനക്കെന്ന അവധൂതന്റെ വാക്കുകള്‍ക്കു മുന്നില്‍ പകച്ചിരിക്കുന്ന കഥ പറയുന്നു .
എഴുത്തിലെ മനോഹരമായ ഭാഷയും ലാളിത്ത്യവും കൊണ്ട് ഈ എഴുത്തുകാരന്‍ വ്യത്യസ്തത പുലര്‍ത്തുന്നു . തീര്‍ച്ചയായും കൂടുതല്‍ ഉയരങ്ങളില്‍ എത്തുവാന്‍ കഴിവുള്ള അക്ഷരമാലകള്‍ കൈവശമുള്ള ഈ എഴുത്തുകാരന്റെ കൂടുതല്‍ എഴുത്തുകള്‍ സാഹിത്യത്തിന്‌ ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു ..
സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല

പുരാവസ്തു


നമുക്കിടയിൽ അദൃശ്യമായ
ഒരു തിരശ്ശീലയുയരുന്നുവല്ലോ.
അകലങ്ങളുടെ അകലം കൂടി
നാമിരു കരകളിലേക്ക് പോകുന്നു.
രണ്ടു ലോകങ്ങളിൽ നമ്മുടെ
ആകാശങ്ങൾ അതിരു തീർക്കുന്നു .
പരസ്പരം കണ്ടും കാണാതെ
ഭാവിച്ചും നാമിന്നു മതിലുയർത്തുന്നു.
വാക്കുകൾക്കും വരികൾക്കും
ഇടയിൽ ഹിമാനികൾ തൻ പ്രവാഹം.
എവിടെയോ കണക്കുകൾ പിഴച്ചു -
നാമൊരു കവചമണിയുന്നുവോ?
തുറന്ന മനസ്സുകൾക്ക് മുന്നിൽ
അടഞ്ഞ അദ്ധ്യായങ്ങൾ കണ്ടും
പറഞ്ഞ വാക്കുകൾ വെറുമൊരു
പഴയകഥ പോലെ സ്മരിക്കുന്നു.
ഇനി മടങ്ങുക നീ നിന്റെ ചിതയിൽ
സ്വയമെരിഞ്ഞടങ്ങുകെന്നു നീ
പറഞ്ഞു തിരികെ നടക്കുന്നുവോ യീ -
വഴിയരികിൽ നിന്നെൻ ഹൃദയമേ ..!
....... ബിജു ജി നാഥ് വർക്കല ......

Sunday, April 17, 2016

നിഴല്‍ഛായങ്ങള്‍......ശ്രുതി കെ എസ്

പുതുമുഖ എഴുത്തുകാരുടെ വേലിയേറ്റം മൂലം മലയാള സാഹിത്യത്തില്‍ ഇന്ന് വായനക്കാരുടെയും എഴുത്തുകാരുടെയും അനുപാതത്തില്‍ വ്യെത്യാസം വന്നു എന്നൊരു ശ്രുതി സാഹിത്യ ഇടങ്ങളില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലം ആകുന്നില്ല . എന്തുകൊണ്ടാണ് ഇത്തരം വാദഗതികള്‍ ചൂട് പിടിച്ചു നില്‍ക്കുന്നത് എന്ന് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു വിഷയം ഉണ്ട് . ഇന്ന് പ്രസാധകര്‍ അനവധിയാണ് . വമ്പന്മാരും കൊമ്പന്മാരും ചെറിയ നെത്തോലികളും ഒക്കെ ചേര്‍ന്ന ഒരു മഹാസമുദ്രമായി അത് ഇന്ന് പടര്‍ന്നു കിടക്കുന്നു എന്ന് കാണാം . ഇവിടെ പ്രധാനമായ ഒരു സംഗതി ഇവരുടെ ഇരകള്‍ ആണ് . എഴുത്തുകാരെ ഇവര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നത് സാഹിത്യത്തെ ഉന്നമനം ചെയ്യാന്‍ വേണ്ടി ഒന്നുമല്ല ഉദരനിമിത്തം മാത്രം ആണ് . അവരില്‍ പലരും തട്ടിക്കൂട്ട് സമ്പ്രദായങ്ങളും ആയി ഇരിക്കുകയും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ചെയ്തുകൊണ്ട് മുന്നോക്കം വരാം എന്ന ധാരണ വച്ച് പുലര്‍ത്തുകയും ചെയ്യുന്നു . വിജയിക്കുന്നവ ഉണ്ട് പരാജയപ്പെടുന്നവരും ഉണ്ട് . എന്തുകൊണ്ടാകും പരാജയം എന്ന് നോക്കിയാല്‍ മനസ്സിലാകുക തിരഞ്ഞെടുപ്പില്‍ തൊട്ടു എഡിറ്റിംഗ് , പ്രിന്റിംഗ് , വില്പന എന്നിവയിലെല്ലാം ഉള്ള പാളിച്ചകള്‍ ആണ് എന്ന് മനസ്സിലാക്കാം . അച്ചടി മാധ്യമങ്ങള്‍ ആവശ്യം വേണ്ടത് ഒരു പാനല്‍ എഡിറ്റ്‌ ബോര്‍ഡ് തന്നെയാണ് . തിരഞ്ഞെടുക്കുന്ന കൃതികളെ പഠിച്ചു അവയില്‍ വേണ്ട ഭേദഗതികള്‍ വരുത്തി , തെറ്റുകുറ്റങ്ങള്‍ മാറ്റി അതിനെ നല്ലൊരു വിരുന്നാക്കാന്‍ അവര്‍ അഹോരാത്രം പണിപ്പെടേണ്ടി വന്നേക്കാം . പക്ഷെ അതിന്റെ ഗുണം സാഹിത്യ മണ്ഡലത്തില്‍ വളരെ നല്ലൊരു മാറ്റത്തിന്റെ തീക്കാറ്റ് വീശുന്നതാകും .
വായനയില്‍ ഇന്ന് തടഞ്ഞത് "ശ്രുതി കെ എസ് "എന്ന എഴുത്തുകാരിയുടെ "നിഴല്‍ഛായങ്ങള്‍" എന്ന കവിതാ സമാഹാരം ആണ് . കേരള ബുക്ക്‌ ട്രസ്റ്റ് പുറത്തിറക്കിയ ഈ പുസ്തകത്തില്‍ ഇരുപത്തി എട്ടു കവിതകള്‍ അടങ്ങിയിട്ടുണ്ട് . നാല്പത്തഞ്ചു രൂപ മുഖ വില . വിജയന്‍ കോടഞ്ചേരിയാണ് അവതാരിക എഴുതിയിരിക്കുന്നത് . ചെറുതും വലുതുമായ ഈ കവിതകളില്‍ കൂടി കടന്നു പോകുമ്പോള്‍ നമുക്ക് അനുഭവപ്പെടുക ഒരു ഡയറിക്കുറിപ്പുകള്‍ വായിക്കുന്ന അനുഭവം ആകും.
വളരെ മനോഹരമായ ചില കവിത ശകലങ്ങള്‍ നമുക്കിടയില്‍ വായിച്ചു പോകാന്‍ കഴിയും . എല്ലാ കവിതകളും ഒരു അടുക്കും ചിട്ടയും ഉള്ളതായി തോന്നിയില്ല പലതിലും വാക്കുകളും വരികളും അപൂര്‍ണ്ണത വരച്ചിട്ടു . പക്ഷെ ചില കവിതകള്‍ വായനയെ വളരെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു ."മുറിഞ്ഞുപോയ താരാട്ട്", "മഴ" , "മെഴുകുതിരികള്‍" , "മറവി" , "നിശാസ്വപ്നങ്ങള്‍" തുടങ്ങി ചില കവിതകള്‍ വളരെ നന്നായി പറഞ്ഞവയാണ് .

സാമൂഹിക വിഷയങ്ങളില്‍ അത്ര കണ്ടു പ്രതികരിക്കുന്നവ അല്ല എങ്കിലും മുറിവേറ്റ പെണ്മനം ചില ഇടങ്ങില്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നത് കാണാതെ പോകാന്‍ ആകില്ല . "കണ്ണു കെട്ടിയ നീതി" എന്ന കവിതയില്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ വിഷയം വളരെ കലുഷതയോടെ തന്നെ പറയുന്നുമുണ്ട് .

എഴുത്തില്‍ ഇനിയും ഒരുപാട് തെളിയാന്‍ ഉണ്ട് എന്നത് വായന തരുന്ന പോരായ്മ പറഞ്ഞു തരുന്നുണ്ട് . ആശയങ്ങള്‍ ഉള്ളില്‍ ഉള്ളപ്പോഴും അത് പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ഭാഷ കൈകളില്‍ ഉള്ളപ്പോഴും അതിനെ ശരിക്കും വിനിയോഗിക്കാന്‍ ഈ എഴുത്തുകാരിക്ക് ഇനിയും കഴിഞ്ഞുവോ എന്ന് ചിന്തിക്കുമ്പോള്‍ ഒരു വലിയ നിരാശയാകും മറുപടി . ആഴത്തിലുള്ള വായനയും , കൂടുതല്‍ എഴുത്തുകളും കൊണ്ട് നാളെകളില്‍ ഒരു അറിയപ്പെടുന്ന എഴുത്തുകാരി കൂടി പിറക്കും എന്ന് പ്രതീക്ഷിക്കാം .

"ശരീരമില്ലാത്ത ശബ്ദങ്ങള്‍ എന്നെ വട്ടമിട്ടു പറക്കുന്നു ,
കണ്ണീരുണങ്ങിയ രോദനങ്ങള്‍ എനിക്ക് മാത്രം കേള്‍ക്കാം .
ആരൊക്കെയോ എന്നെ പേര് ചൊല്ലി വിളിക്കുന്നു
തിരിച്ചറിയാന്‍ കഴിയാത്ത പരിചയമുള്ള ശബ്ദങ്ങള്‍
കൈനീട്ടിപ്പിടിക്കാന്‍ പലവട്ടം ശ്രമിച്ചു നോക്കി
ശരീരമില്ലാത്ത ശബ്ദങ്ങളെ ഞാനെങ്ങനെ സ്വന്തമാക്കും "
(നിശാസ്വപ്നങ്ങള്‍)
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Sunday, April 10, 2016

അമ്മത്തൊട്ടില്‍


(ഈണം : കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി)

ഇഴകളടര്‍ന്നൊരു പഴയവസ്ത്രത്തിലായ്
പൊതിഞ്ഞു കിടക്കുമീ കുഞ്ഞിനെ കാണ്‍കെ
മിഴികളില്‍ നിറയുമീ സങ്കടപ്പുഴയെ ഞാന്‍
ഒഴുക്കുവതേതൊരു കടലിലേയ്ക്കായിനി.

ഒരു പക്ഷെ ജീവിതം മരവിച്ചൊരു പെണ്ണിന്‍
അവസാനയാത്രയില്‍ കളഞ്ഞതുമാകാം
ഒരു മുഴംകയറില്‍ തന്‍ ജീവനെ തീര്‍ക്കുമ്പോള്‍
അനുവദിച്ചതുമാകാമീ കുരുന്നിനെ വളരുവാന്‍.

കാമുകന്‍ തന്നുടെ ഉടലിലെ ചൂടില്‍
രാവുകള്‍ പകലുകള്‍ തീര്‍ത്തൊരു കാമിനി
ഉടലിലുരുവിട്ടൊരാ ജീവന്റെ മുകുളത്തെ
കൊല്ലുവാനാകാതെ വിട്ടതുമാകാം .

മഞ്ഞുപൊഴിയുന്ന രാവിതില്‍ മുഴുവനും
രാക്കിളി തന്നുടെ പാട്ടില്‍ രസിച്ചു
കൈകാലുകള്‍ കുടഞ്ഞാ വിരലൊന്നു നുകര്‍ന്നും
കരയാതെ കഴിച്ചത് ആനന്ദമായി.

ഇവിടെയീ വളരും അനാഥജന്മങ്ങളില്‍
ഒരു വയര്‍ കൂടിനി അധികം വിശക്കും
എങ്കിലും മനതാരില്‍ നിറയുന്നു സ്നേഹം
ഒരു കുഞ്ഞിനു കൂടിനിയമ്മയായ് മാറുമ്പോള്‍ .
------------------ബിജു ജി നാഥ് വര്‍ക്കല

Saturday, April 9, 2016

അക്ഷരമരം


അക്ഷരമെന്നെ തഴയുമ്പോള്‍ ഞാ-
നക്ഷരത്തെ തിരഞ്ഞു പോകുന്നു.
യാത്രകളുടെ ആരോഹണവരോഹണങ്ങളില്‍
നീലിച്ചൊരു ഓര്‍മ്മപോലെ
നിന്നെ ഞാന്‍ കാണുന്നു .
നിന്റെ മുടിയിഴകളില്‍ നിറയെ
ഞാത്തിയിട്ട അക്ഷരപ്പൂവുകള്‍ !
അവിദഗ്ദ്ധനായ ഒരു ചോരനെപ്പോലെ
ഞാന്‍ മറഞ്ഞു നില്‍ക്കുന്നു .
തിരക്കുകള്‍ക്കിടയില്‍ നീ ചലിക്കുമ്പോള്‍
അടര്‍ന്നു വീഴുന്ന അക്ഷരങ്ങളെ
ആര്‍ത്തിപിടിച്ച കണ്ണുകളാല്‍
നോക്കി നില്‍ക്കുന്നു ഞാന്‍ .
നീയുറങ്ങാന്‍ പോകുന്ന നിമിഷവും കാത്ത്
മണ്ണില്‍ വീണു പുതഞ്ഞുപോയ
അക്ഷരങ്ങളെ നോക്കി
ഞാന്‍ മറഞ്ഞു നില്‍ക്കുന്നു .
അലസം നീനടക്കുമ്പോള്‍
ഓരോ കാലടിയും ഞാന്‍ ഭയത്തോടെ നോക്കുന്നു .
നിന്റെ കാല്‍പ്പാദങ്ങളില്‍ പെട്ട്
ചതഞ്ഞരഞ്ഞു പോയേക്കാവുന്ന
എന്റെ അക്ഷരങ്ങളെ ഓര്‍ത്ത്
ഞാന്‍ നെഞ്ചു പൊടിഞ്ഞു വിലപിക്കുന്നു .
എന്റെ വിലാപം കേള്‍ക്കാന്‍
നിന്റെ ബധിരകര്‍ണ്ണങ്ങള്‍ക്കു കഴിയുന്നില്ല
നിന്റെ കാല്‍ പാദങ്ങളില്‍ നിന്നും
രക്ഷനേടാന്‍ അക്ഷരങ്ങള്‍ക്കും ....
------------ബിജു ജി നാഥ് വര്‍ക്കല

Saturday, April 2, 2016

പ്രത്യാശ


പ്രതീക്ഷകള്‍ക്കുമപ്പുറം
ഓര്‍മ്മയിലൊരു
വാക്കിന്‍ വെളിച്ചമുണ്ട് നയിക്കുവാന്‍.
മരിക്കാതിരിക്കുവാന്‍
മനസ്സിനെ
പിടിച്ചു നിര്‍ത്തുന്നതൊന്നു മാത്രമെങ്കിലും
ഇരുള്‍ വന്നു മൂടുകയും
മൗനം കതകടയ്ക്കുകയും
ചെയ്തീടുമ്പോള്‍
ഇടനെഞ്ചില്‍ പിടയുമൊരു
നീര്‍ക്കുമിള
പഴുതു നോക്കീടുന്നു മുക്തമാകുവാന്‍.
--------------ബിജു ജി നാഥ് വര്‍ക്കല

മാഞ്ഞുപോയ ശീര്‍ഷകങ്ങള്‍ ... നൈനിക നിധി

"എന്റെ കിടക്കമേല്‍ ഒരിക്കലും
മുല്ലപ്പൂക്കള്‍ വിതറപ്പെടില്ല
കാരണം, അവയെ
എനിക്കിഷ്ടമല്ല !!
അത്രമേല്‍ ,
എന്റെ പ്രണയം വ്യത്യസ്തമാണ്
എന്നറിഞ്ഞിട്ടു മാത്രം
ഇനിയും നിനക്കെന്നെ പ്രണയിക്കാം !!!

പ്രണയകവിതകള്‍ നിറയെ വായിക്കപ്പെട്ടു പോകുന്ന ഒരു കാലമാണ് കവിതാലോകത്ത് ഇന്നു. കാമ്പുള്ള രചനകളും അത്രയേറെ സീരിയസ് അല്ലാതെ വെറും വാക്കുകള്‍ കൊണ്ട് പ്രണയത്തെ വലിച്ചുവാരി ഇടപ്പെടുന്നതും വായിക്കപ്പെടുന്ന ഒരു കാലം . ഇത്തരം പ്രണയകവിതകള്‍ പലപ്പോഴും സന്ദേശ കാവ്യങ്ങള്‍ പോലെ , ചിലപ്പോഴൊക്കെ വെറും പക്വമല്ലാത്ത വരികളും ആശയങ്ങളും കൊണ്ട് നിറയപ്പെട്ട ഒരു അവസ്ഥ വായനയില്‍ തോന്നിപ്പിക്കാറുണ്ട് .
സീയെല്ലെസ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 'നൈനിക നിധി' എന്ന എഴുത്തുകാരിയുടെ "മാഞ്ഞുപോയ ശീര്‍ഷകങ്ങള്‍" വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക പ്രണയത്താല്‍ മുറിവേറ്റ ഒരു മനസ്സിനെയാണ്‌ . ഈ ഇരുപത്തിയാറു കവിതകളില്‍ പ്രണയത്തിന്റെ നൈരാശ്യം എത്രയോ ആഴത്തില്‍ പോറിയിട്ട മുറിവ് ആയി വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് .
എങ്കില്‍ പോലും പ്രണയം കൊണ്ട് മുറിവേറ്റു പോയ ഒരാള്‍ ആണെങ്കില്‍ കൂടിയും, ആ വേദനയുടെ ആഴങ്ങളില്‍ കിടന്നു പിടയാന്‍ അല്ല മറിച്ചു ആ വേദനയെ ഉള്ളിലിട്ടു നീറ്റിഎടുത്തു തന്റെ മനസ്സിനെ അത്ര പെട്ടെന്നൊന്നും നിനക്ക് തോല്‍പ്പിക്കാന്‍ ആവില്ല എന്നൊരു സന്ദേശം നല്‍കുന്ന ഒരു തരത്തില്‍ പറഞ്ഞാല്‍ ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഓര്‍മ്മിപ്പിക്കുന്ന കാമിനിയെ ഇതിലുടനീളം ദര്‍ശിക്കാന്‍ കഴിയുന്നു .
ഈ കവിതകളില്‍ എല്ലാം ഒരു 'നീ'യും ഒരു 'ഞാനും' ഉണ്ട് . 'നമുക്കി'ടയിലെ പ്രണയത്തിനു എന്ത് സംഭവിച്ചു എന്നുള്ള അന്വേഷണം ആണ് ഈ കവിതകളില്‍ ഭൂരിഭാഗവും . പ്രണയത്തിന്റെ , യൗവ്വനത്തിന്റെ , വിപ്ലവത്തിന്റെ ഗുല്‍മോഹര്‍ പിടഞ്ഞു വീഴുന്നുണ്ട്‌ പലയിടങ്ങളിലും എന്നത് കലാലയ പ്രണയത്തിന്റെ തുടക്കമോ , നവകാല പ്രണയത്തിന്റെ കീ ബോര്‍ഡിലോ ആകാമെങ്കിലും അവനെ നഷ്ടമായ അവളുടെ വേദനകള്‍ കാലങ്ങളായി ഒരേ തന്ത്രികള്‍ മീട്ടുന്നതായി വായിച്ചു പോകാന്‍ കഴിയും . നന്ദിതയെ ഓര്‍മ്മിപ്പിക്കുന്ന നിമിഷങ്ങള്‍ പലതും ഈ വായനയില്‍ തടയുന്നുണ്ട്‌ . തുടക്കത്തില്‍ പ്രസാധകര്‍ പറയും പോലെ, ഈ എഴുത്തുകാരിയും ഈ ഒരു തൂലികാനാമത്തില്‍ മാത്രം ഒളിച്ചിരിക്കുന്ന ഒരു കാമിനിയാണ് . എന്തുകൊണ്ടോ നമുക്കിടയില്‍ എവിടെയോ അവള്‍ തന്റെ മൂകമായ പ്രണയനോവിലും , തീക്ഷ്ണമായ പോരാട്ടത്തിലും നിറഞ്ഞു മറഞ്ഞു നില്‍ക്കുന്നുണ്ട് .
പ്രണയത്തിന്റെ മാത്രം ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങുന്നില്ല പക്ഷെ കവയിത്രിയുടെ വരികള്‍ . സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ജിഹ്വയാകാനും കഴിയുന്നുണ്ട് "ദ്രാവിഡന്റെ അമ്മ" എന്ന കവിതയിലൂടെ. ആദിവാസി സമൂഹത്തിലെ കന്യകമാരായ അമ്മമാരുടെ ഉള്ളിലേക്ക് ചൂണ്ടുന്ന ഒരു കവിതയാണ് ഇത് . അതുപോലെ കര്‍ണ്ണന്‍ എന്ന കരുത്തന്റെ സ്ത്രീയോടുള്ള അവന്റെ ദയയെ കരുണയെ സ്നേഹത്തെ കവയിത്രി ഉള്ളില്‍ പ്രണയത്തോടെ വാരിയെടുത്തു ചേര്‍ക്കുന്നുണ്ട് ;എന്റെ കര്‍ണ്ണന്‍' എന്ന കവിതയില്‍ .
അതുപോലെ മറ്റൊരിടത്ത്
"ഒരു പച്ച മനുഷ്യന്‍
എവിടെയുണ്ട് ?
എനിക്കൊന്നു കാണാന്‍ ?
ഒരിക്കല്‍ മാത്രമൊന്നു കാണാന്‍ ?
ഞാന്‍ ഒരു മനുഷ്യനെ
കണ്ടെന്നു പറയാന്‍ ?
ഒരു സമ്മാനം ഏല്‍പ്പിച്ചു പോരുവാന്‍?" (തിരച്ചില്‍ ) കവി സമൂഹത്തിനു നേരെ , മനുഷ്യത്തത്തിന് നേരെ തന്റെ അന്വേഷണം നടത്തുന്ന കാഴ്ച വളരെ പ്രസക്തമായ ഒരു വായനയാണ് . എന്നെ വായിക്കുക ഞാന്‍ ആരെന്നു തിരയരുത് എന്ന് നിശിതമായി പറഞ്ഞു വയ്ക്കുന്ന 'ബഹിഷ്കൃത' എഴുത്തുകാരി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ വളരെ വ്യക്തമായി വരച്ചിടുന്നു .
പ്രണയകവിതകള്‍ , ശോകഭാവനകള്‍ , വിരഹവേദനകള്‍ ഒക്കെ അനുഭവിക്കുന്നവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു നല്ല വിരുന്നാകും ഈ പുസ്തകം എന്ന് ഉറപ്പിക്കാം .
45രൂപ വിലയുള്ള ഈ പുസ്തകം പ്രണയിനികള്‍ക്കു ഒരു മുതല്‍ക്കൂട്ട് തന്നെയാകും . ശിവനന്ദയാണ് ഇതിനു അവതാരിക എഴുതിയിരിക്കുന്നത് .
ആശംസകള്‍ ബി ജി എന്‍ വര്‍ക്കല

Friday, April 1, 2016

കർപ്പൂര നാളം



എന്തു വേണ്ടു  പകരമിന്നു സഖീ യീ - '
ഇരുട്ടും , ഏകാന്തതയുമെന്നെ
കൊന്നു തിന്നുമ്പോൾ .
മരിച്ചു പോകും വാക്കുകൾ!
നോവു നല്കുമീ ഹൃത്തടം
മറന്നു പോകുന്നിടയ്ക്കിടെ
ഘടികാര സൂചി പോൽ, ചലിക്കുവാൻ.
ഒന്നു തിരികെത്തരിക
പഴയൊരാ പുഞ്ചിരിയും
നിലാവിൻ തണുപ്പും .
കൊണ്ടു പോകുകെന്നെയും
നിൻ ശയ്യാതലത്തിന്നോരത്തു.
അക്ഷരങ്ങളെ തിരികെത്തരിക .
നിൻ കുറുനിരതഴുകും കാറ്റിനെ
അനുവദിക്കുകെന്നിലെത്താൻ .
വയ്യിനിയും , വെടിയുക നിൻ
മൗനവും നിരാകാരവും.
നഷ്ടമാകുമെൻ ബോധത്തിൽ
നിന്നെന്നെ തിരികെയെടുക്കുക.
നെഞ്ചുലയും വേദനയാലെന്നെ യെൻ
ശ്വാസതന്മാത്രയെ തടയാതിരിക്കുവാൻ ,
വന്നീടുക തിരികെ നീയെന്റെ
ചിത്രകൂടത്തിൽ മുന്നെന്ന പോലിന്നു.
.......................... ബി ജി എൻ വർക്കല

ആദാമിന്റെ പാലവും രാമന്റെ സേതുവും ... രവിചന്ദ്രന്‍ സി

"മതം വലിയൊരു അണക്കെട്ട് ആണ്. അണക്കെട്ട് എപ്പോഴും ഭയക്കുന്നത് ദ്വാരങ്ങളെയാണ്. ചോദ്യങ്ങളും അന്വേഷണങ്ങളും മതമാകുന്ന അണക്കെട്ടിലെ തുളകളായി ഭവിക്കും .ഒരുകാലത്തും മതം അതിനു കൂട്ടു നില്‍ക്കില്ല "

ചില വായനകള്‍ നമ്മെ ഒരൊറ്റ ഇരുപ്പില്‍ തന്നെ പൂര്‍ത്തികരിപ്പിക്കുവാന്‍ തോന്നിപ്പിക്കുന്നവയാണ്. പ്രത്യേകിച്ചും ചരിത്രവും , സംസ്കാരവും , ആചാരാനുഷ്ഠാനങ്ങളും ആയി ബന്ധപ്പെട്ട വസ്തുതകളുടെ നേര്‍ക്കു തുറന്നുപിടിക്കുന്ന കണ്ണാടികള്‍ ആണ് എങ്കില്‍ വായനക്കാരനെ അത് ത്രസിപ്പിക്കുക തന്നെ ചെയ്യും എന്ന് നിശ്ചയമായും ഉറപ്പിക്കാം . വസ്തുനിഷ്ടമായി ഇത്തരം വിഷയങ്ങളെ സമീപിക്കുകയും അവ തുറന്നെഴുതുകയും ചെയ്യുന്ന എഴുത്തുകാര്‍ വളരെ കുറവാണ് ഇന്ന് . പെയിഡ് എഴുത്തുകാരുടെ ഈ കാലഘട്ടത്തില്‍ അതുകൊണ്ട് തന്നെ വളച്ചൊടിക്കപ്പെടുന്ന ചരിത്രങ്ങളും സത്യങ്ങളും നമ്മെ നോക്കി കൊഞ്ഞനം കുത്തുക സ്വാഭാവികം .
ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് വേണം ശ്രീ 'രവിചന്ദ്രന്‍ സി' യുടെ "ആദാമിന്റെ പാലവും രാമന്റെ സേതുവും" വായിക്കപ്പെടേണ്ടത് . ഇതെഴുതപ്പെടുന്ന ചുറ്റുപാടുകള്‍ ഇന്ത്യയില്‍ അടുത്തിടെ വിവാദമായി വളരുകയും തന്മൂലം സ്തംഭിച്ചു നില്‍ക്കുകയും ചെയ്യുന്ന കപ്പല്‍ ചാനല്‍ വികസനത്തിന്റെ പിന്നാമ്പുറക്കഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നു . ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ഉള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ അതിരില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച വികസനപ്രധാനമായ ഒരു നടപടിയായിരുന്നു കപ്പല്‍ സഞ്ചാരത്തിനു അനുയോജ്യമായ രീതിയില്‍ കടല്‍പ്പുറ്റുകള്‍ നീക്കം ചെയ്തുകൊണ്ട് വഴിയൊരുക്കുക എന്നത് . ഇതിലൂടെ സമയം , ഇന്ധനം തുടങ്ങി വളരെ വലിയ പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം വരെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതും , അതിലൂടെ നേട്ടങ്ങള്‍ രാജ്യത്തിന്‌ ഒട്ടനവധി ആണെന്നുള്ള കണക്കുകൂട്ടലുകളും ആണ് കേവലം മിത്തുകള്‍ക്കിടയില്‍ കുരുക്കിയിട്ടുകൊണ്ട് സംഘ പരിവാര്‍ , ബി ജെ പി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുകയും , ആ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുന്നത് . ഇത്തരുണത്തില്‍ രാമനും , രാമായണവും അത് പ്രതിനിധാനം ചെയ്യുന്ന സംഗതികള്‍ എത്രകണ്ട് ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും , അവയുടെ കേവലതയും , രാക്ഷ്ട്രീയലക്ഷ്യങ്ങളും എന്തെന്നും ഇതില്‍ അന്താരാഷ്‌ട്രസമൂഹത്തിന്റെ കൈ കടത്തലുകള്‍ എത്രകണ്ടുണ്ട് എന്നുമുള്ള ഒരു അന്വേഷണം ലേഖകന്‍ പങ്കു വയ്ക്കുന്നത് .
വ്യക്തമായ തെളിവുകളും പഠനങ്ങളും നടത്തി ഒരുക്കിയിരിക്കുന്ന ഈ ലേഖനം ഒരു ചരിത്ര്യാഖ്യായിക പോലെ ഉപയുക്തമാണ് എന്നത് ലേഖകനിലെ അധ്യാപകന്‍റെ സാമൂഹ്യപരമായ കടമയും കര്‍ത്തവ്യവും ആയി വിലയിരുത്താന്‍ കഴിയും .
തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒരു പുസ്തകം എന്നതിനപ്പുറം ഇത് സ്കൂള്‍ പഠനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുക കൂടി വേണം എന്നൊരു ചിന്ത വായനയില്‍ ശക്തമായി ഉയര്‍ന്നു വരുന്നുണ്ട് .
മൈത്രി ബുക്സ് ഇറക്കിയ ഈ പുസ്തകത്തിന്‌ 120 രൂപ ആണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല