എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Saturday, April 20, 2024
സ്വപ്നാടനം
Friday, March 15, 2024
നിന്നെക്കുറിച്ച്
Saturday, March 9, 2024
പ്രണയം
Monday, March 4, 2024
എല്ലാം ശര്യാകും
Sunday, March 3, 2024
Voyage to India ........................Athanasius Nikitin of Twer
Voyage to India (Travelog)
Athanasius Nikitin of Twer
Translated by Count Wielhorski
In Parenthese Publications
E Copy
നമ്മള്‍ അറിയുന്ന ചരിത്രം എല്ലാം
നമുക്കാരെങ്കിലും പറഞ്ഞു തരുന്നവയാണല്ലോ . എഴുതപ്പെട്ട ചരിത്രങ്ങള്‍ക്കും വായ്മൊഴി
ചരിത്രങ്ങള്‍ക്കും പരിമിതികള്‍ പലവിധമാണ് . എഴുതപ്പെടുന്നതായാലും അത് ചരിത്രനിര്‍മ്മിതിക്കൊപ്പം
സംഭവിക്കുന്നതാണെങ്കില്‍ ഉള്ള ആധികാരികത ഒരിയ്ക്കലും കേട്ടു പഴകിയ കഥകളെ എഴുതുമ്പോ
കിട്ടണമെന്നില്ല. കറുപ്പ് കാക്കയായി മാറുന്ന അതിഭാവുകത്വം അവയില്‍ ഉണ്ടാകുന്നു .
പുരാണ കഥകളും , ബൈബിള്‍ കഥകളും ഒക്കെ ഇത്തരം വായ്പ്പാട്ടുകള്‍ ഇരുന്നൂറും
മുന്നൂറും വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടവയായി മനസ്സിലാക്കാന്‍ സാധിക്കുന്നതിലെ
അത്ഭുതം ആ വായനയോട് നമുക്ക് പുലര്‍ത്താനും കഴിയുന്നുണ്ട് . അമിതമായ വിശ്വാസവും
ഭയവും അന്ധത നല്കുമ്പോള്‍ എല്ലാവര്ക്കും അതിനോടു സമരസപ്പെടാന്‍ കഴിഞ്ഞു എന്നു
വരില്ല . ഒരു നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലും , ഇന്ത്യയിലും ഒരു
അവതാരപുരുഷനും (തരം പോലെ വൈഷ്ണവരോ ശൈവരോ കൂടെക്കൂട്ടിക്കൊളും) ദൈവവുമായി ശ്രീ
നാരായണ ഗുരുവിനെ ദര്‍ശിക്കാന്‍ വരുന്ന തലമുറയ്ക്ക് കഴിയും. ഇപ്പോഴേ ദൈവം ആണെന്ന്
നടേശപുത്രന്‍ ശംഖുമുഖത്ത് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളത് മറക്കുന്നില്ല. നമ്മുടെ
രാജ്യം ഇന്ന് ചരിത്രം തിരുത്തി എഴുതുന്ന തിരക്കില്‍ ആണ് . അതിനായി മാത്രം
നിയോഗിക്കപ്പെട്ട ഒരു കൂട്ടം എഴുത്തുകാര്‍ ഇന്ന് സജീവമായ എഴുത്തുകളുമായി
തിരക്കിലാണ് . ദക്ഷിണേന്ത്യയല്ല ഉത്തരേന്ത്യയാണ് എന്നും ഇന്ത്യയുടെ ചരിത്രത്തില്‍
ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നു കരുതുന്നു. പ്രധാനമായും ഉത്തരേന്ത്യയുടെ
ഭൂവിഭാഗങ്ങളില്‍ ഒരുപാട് അധിനിവേശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൊള്ളയും കുരുതികളും
സംഭവിച്ചിട്ടുണ്ട് . മുഗളന്‍മാരും മറ്റും എത്ര തന്നെ കൊള്ളയടിച്ചിട്ടും തീരാത്ത
മുതലുമായി ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങള്‍ അവശേഷിച്ചിരുന്നു എങ്കില്‍ എത്ര ധനികര്‍
ആയിരുന്നിരിക്കണം അവര്‍ . എന്നാല്‍ പോലും ഇന്ത്യയെ മുഗളര്‍ ഭരിച്ചിരുന്ന കാലത്ത്
ഒരുത്തരേന്ത്യനും സ്വാതന്ത്ര്യമോഹം ആവശ്യപ്പെട്ടു സമരം നടത്തിയിട്ടില്ല . ഒരു
ഗാന്ധിയും ഉപവസിച്ചിട്ടുമില്ല . പക്ഷേ ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുത്തപ്പോള്‍
മാത്രമാണു ഇന്ത്യ അസ്വതന്ത്രയാണെന്ന് ഇന്ത്യാക്കാര്‍ക്ക് മനസ്സിലായത് എന്നു കേള്‍ക്കുമ്പോള്‍
അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുന്നവരാണ് ഭൂരിഭാഗവും . പക്ഷേ ഒന്നാലോചിച്ചാല്‍
ഈ സ്വാതന്ത്ര്യ സമരം ഒരു തരത്തില്‍ ഒരു ഗൂഡാലോചനയുടെ ബാക്കിയല്ലേ? രാജാക്കന്മാരുടെ
അധികാരം കപ്പം വാങ്ങിക്കൊണ്ട് അതേപടി അനുവദിച്ചുകൊടുത്തിരുന്നവര്‍ ആയിരുന്നു
മുഗളന്‍മാര്‍ . അവര്‍ക്ക് ഈ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു സ്വന്തം
നാട്ടിലേക്കു കൊണ്ട് പോകാനും ഇവിടെ സുഖിമാന്‍മാരായി വസിക്കാനും മാത്രമായിരുന്നു
താത്പര്യം. സാമന്ത രാജാക്കന്മാരായി തങ്ങള്‍ അതുവരെ അനുഭവിച്ച് വന്ന അധികാരം കൈവശം
ഇരുന്നതിനാല്‍ രാജാക്കന്മാര്‍ക്കും മതം തിന്നു ജീവിച്ചിരുന്ന പുരോഹിതര്‍ക്കും
പ്രശ്നം ഒട്ടും ഇല്ലായിരുന്നു . ബ്രിട്ടീഷുകാര്‍ ആകട്ടെ രാജ്യത്തെ
കൊള്ളയടിക്കുന്നത് മാത്രമായിരുന്നില്ല കോളനി ഉണ്ടാക്കി അവരുടെ പരമാധികാരം
അടിച്ചേല്‍പ്പിക്കുന്നതിലായിരുന്നു താത്പര്യപ്പെട്ടത് . നോക്കുകുത്തികള്‍ ആകുന്ന
രാജാക്കന്‍മാര്‍ക്ക് എന്തു വിലയാണുള്ളത്! അപ്പോള്‍ ജനങ്ങളെ ഇളക്കി വിട്ടത്
സ്വാതന്ത്ര്യ മോഹം എന്ന ഇരയെ ഇട്ടുകൊടുത്തുകൊണ്ടാണ് . മാത്രവുമല്ല മതവും
സാഹിത്യവും പഠിച്ചു അടിയാളന്മാരായി ജീവിച്ചവര്‍ ഒക്കെ വിദ്യ നേടി ശാസ്ത്ര ബോധം
ഉള്ളവരാകുന്ന അപകടവും മുന്നില്‍ കണ്ടു . എന്തായാലും അവര്‍ വിജയിച്ചത് രാജ്യവും
അധികാരവും നഷ്ടപ്പെടുത്തിക്കൊണ്ടാണ് . എന്നാല്‍ അധികാരം എന്നത് പുതിയ തലക്കെട്ടില്‍, പുതിയ രൂപത്തില്‍
രാഷ്ട്രീയമായി തിരികെ വന്നതിനാല്‍ സ്വാതന്ത്ര്യം കിട്ടി എന്നത് ഒരു തമാശയായി
അനുഭവപ്പെടുന്നിടത്തേക്ക് ജനം വീണുപോയി.
ചരിത്രം എഴുതുന്നതില്‍ പരാജയപ്പെട്ട ഒരു സമൂഹമാണു
നാം! അതിനാല്‍ത്തന്നെ നമ്മുടെ ചരിത്രങ്ങളൊക്കെ അബദ്ധപഞ്ചാംഗങ്ങള്‍ ആയ മിത്തുകളും പുരാണങ്ങളും
കൈമാറി കിട്ടിയ സംസ്കാരമെന്ന കടത്തിവിടലുകള്‍ ആണ് . ലോകത്തെ ഏറ്റവും പഴയ സംസ്കാരമായ
സിന്ധൂനദീതട സംസ്കാരം അതിനാല്‍ ഇന്നും വിഗ്രഹങ്ങളും മിത്തുകളും ക്ഷേത്രങ്ങളും ഒക്കെയായി
തല ഉയര്‍ത്തിനില്‍ക്കാന്‍ ശ്രമിക്കുന്നു . എഴുതപ്പെട്ട ചരിത്രങ്ങള്‍ നമുക്ക് ലഭിക്കുന്നത്
ഭാരതീയരല്ലാത്ത സന്ദര്‍ശകരുടെ കുത്തിക്കുറിപ്പുകളിലൂടെ മാത്രമാണു . പക്ഷേ പരദേശികളുടെ
കുത്തിക്കുറിപ്പുകളില്‍ പലപ്പോഴും സംഭവിക്കുക അതിശയോക്തികളും , അവര്‍ കണ്ട കാഴ്ചകളും
അറിയുന്ന വിവരങ്ങളും ആരെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കുന്നവയും ആകുന്നു. ഇതില്‍ നിന്നും
സത്യം എത്രത്തോളം ഉണ്ടെന്നത് അന്വേഷിച്ചു കണ്ടെത്താന്‍ ഉള്ള ഒരു ശ്രമം കൂടി ചരിത്ര
ഗവേഷകരില്‍ നിക്ഷിപ്തമാകുന്നു.
ഹ്യുയംസാംഗ് , ഇബ്നുന്‍ ബത്തൂത്ത തുടങ്ങിയവരുടെ
സഞ്ചാരക്കുറിപ്പുകള്‍ വായിച്ചിട്ടുണ്ട് . ചരിത്രമെന്ന രീതിയില്‍ ആ വായനകള്‍ എത്രത്തോളം
വസ്തുതകളെ സാധൂകരിക്കാറുണ്ട് എന്നതില്‍ കുറച്ചൊക്കെ കുഴപ്പങ്ങള്‍ കണ്ടിട്ടുമുണ്ട് .
ഇപ്പോള്‍ വായിച്ചത് പതിനാലാം നൂറ്റാണ്ടില്‍
റഷ്യയില്‍ നിന്നും ഇന്ത്യ കാണാന്‍ വന്ന അതാനെഷിയുസ് നികിതിന്‍ എന്ന സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പാണ്
. ഇരുപത്തിയാറു പേജുകള്‍ മാത്രമുള്ള , നെറ്റില്‍ ലഭ്യമായ ഈ പുസ്തകത്തില്‍ പതിനാലാം നൂറ്റാണ്ടിന്റെ
ഭാരതത്തിലെ തീരദേശ പട്ടണങ്ങളുടെ കാഴ്ച രേഖപ്പെടുത്തിയിരിക്കുന്നു . കേരളം , ഗുജറാത്ത് , കര്‍ണ്ണാടക , സിലോണ്‍ എന്നറിയപ്പെട്ടിരുന്ന
ശ്രീലങ്ക(പതിനാലാം നൂറ്റാണ്ടിലും സിലോണ്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് പുരാണങ്ങളിലെ
ലങ്ക എന്നു കേള്‍ക്കുമ്പോള്‍ ഒരു തമാശയൊക്കെ തോന്നുന്നുണ്ട്) എന്നിവിടങ്ങളില്‍ കൂടി
യാത്ര ചെയ്ത വിശേഷങ്ങള്‍ വളരെ കുറച്ചു മാത്രം ഇതില്‍ പറയുന്നു. സ്ഥലനാമങ്ങള്‍ പലതും
ഊഹങ്ങള്‍ ആണ് ഇതായിരിക്കും എന്നത് . കാരണം റഷ്യക്കാരന്‍ ഇന്ത്യന്‍ ഭാഷ അറിയാതെ അതിനെ
ശരിക്ക് ഉച്ചരിക്കാന്‍ കഴിയാതെ എഴുതുന്നതാണല്ലോ . കേരളത്തില്‍ വന്ന അയാള്‍ കണ്ട കാഴ്ചയെ
ഇങ്ങനെയൊക്കെ വിവരിക്കുന്നു . കച്ചവടക്കാരായ വെളുത്ത തൊലിയുള്ളവരെ ആരാധനയോടെ നോക്കുന്ന
കറുത്ത വര്‍ഗ്ഗക്കാര്‍ . അരയില്‍ ഒരു തുണി മാത്രമുടുത്ത സ്ത്രീ പുരുഷന്മാര്‍ . വര്‍ഷാവര്‍ഷം
പ്രസവിക്കുന്ന, അരക്കെട്ടില്‍ ദുര്‍മേദസ്സുള്ള തടിച്ച സ്ത്രീകള്‍ . ആറ് ഏഴു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് തുണിയെന്ന
വസ്തുവേ ശരീരത്തില്‍ ഇല്ല . വിദേശികള്‍ ആയ കച്ചവടക്കാര്‍ വന്നാല്‍ അവരെ വീട്ടിലേക്ക്
കൂട്ടിക്കൊണ്ടു പോകാന്‍ വീട്ടുകാര്‍ക്ക് വലിയ താത്പര്യമാണ് . അങ്ങനെ അതിഥി ആയി കിട്ടുന്ന
ആളുടെ പരിചരണം ഗൃഹനായികയുടെ സ്വന്തം ചുമതല ആണ് . ഭക്ഷണ പാനീയങ്ങള്‍ നല്കുക മാത്രമല്ല
ശരീരദാനം കൂടി അവള്‍ ചെയ്തു കൊടുക്കും. ഗുജറാത്ത് പോലുള്ള ഇടങ്ങളിലെ യാത്രയിലും ജനങ്ങള്‍
അര്‍ദ്ധനഗ്നരാണ് . സ്ത്രീകള്‍ അതും സമൂഹത്തിലെ ഉയര്ന്ന അധികാരത്തില്‍ ഉള്ള സ്ത്രീകള്‍
ഒരു നീണ്ട തുണി അരയിലൂടെ ചുറ്റി മാറിലൂടെ തലയില്‍ ഇട്ടിട്ടുണ്ട് . ആരെങ്കിലും മരിച്ചാല്‍
ശവശരീരം കത്തിച്ചു ചാരം നദിയില്‍ ഒഴുക്കും. (സതിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല
). രാജാക്കന്മാരും റാണിമാരും യാത്ര ചെയ്യുമ്പോള്‍ സ്വര്‍ണവും വെള്ളിയും കൊണ്ട് പണിഞ്ഞ
കട്ടിലും, പല്ലക്കും ചുമക്കുന്ന ഭൃത്യന്മാര്‍ക്കു അരയിലൊരു ചെറിയ തുണി ഉണ്ടാകും അവര്‍ക്ക്
, കൈയ്യില്‍ വാളോ കുന്തമോ കത്തിയോ അമ്പും വില്ലുമോ കാണും. അര്‍ദ്ധനഗ്നരായ സ്ത്രീകള്‍
റാണിമാര്‍ക്ക് കുടിക്കാനുള്ള വെള്ളം നിറഞ്ഞ പാത്രവുമായി ഓരോ പല്ലക്കിനും ഒപ്പം സഞ്ചരിക്കും.
മുസ്ലീം ഭരണാധികള്‍ പലരും അദ്ദേഹത്തിന്റെ കുതിരയെ പിടിച്ച് വച്ച് ക്രിസ്തുമതം ഉപേക്ഷിച്ചു
മുസ്ലീം ആകാന്‍ നിര്‍ബന്ധിച്ച് എന്നും അത് ചെയ്താല്‍ കുതിരയെയും പൊന്‍പണവും നല്കാം
അല്ലെങ്കില്‍ അവയൊക്കെ അങ്ങോട്ട് കൊടുക്കണം എന്നു നിര്‍ബന്ധം പിടിച്ചതായും മതം മാറാതെ
തന്നെ രക്ഷപ്പെട്ടതുമായ കഥകള്‍ സഞ്ചാരി വിവരിക്കുന്നു . മുഴുവന്‍ വിവരണങ്ങളിലേക്കും
പോകുന്നില്ല എങ്കിലും ചില വിവരണങ്ങളില്‍ കല്ലുകടിയും ചിലവ ചിന്തയ്ക്കും വഴി വച്ചു.
ചരിത്രപഠനം നടത്തുന്നവര്‍ക്ക് വായിക്കാന്‍ ഉതകുന്ന ഈ പുസ്തകം മൂലകൃതിയുടെ ഇംഗ്ലീഷ്
പരിഭാഷയാണ് . അതാനെഷിയുസ് നികിതിന്‍ കുറിച്ചു വച്ച ചരിത്രം പല ധാരണകളെയും തിരുത്താനോ
കൂട്ടിച്ചേര്‍ക്കാനോ സഹായിക്കുന്ന ഒരു വായനയാണ് . സസ്നേഹം ബി.ജി.എന്‍ വര്‍ക്കല
കാലമേ സാക്ഷി ........................... ദീപ മംഗലം ഡാം
കാലമേ സാക്ഷി (കഥകള്‍ )
ദീപ മംഗലം ഡാം
ഗ്രാമീണ പബ്ലിക്കേഷന്‍സ്
വില : ₹ 160
പതിമൂന്നു കഥകളും ഒരു നോവലെറ്റും അടങ്ങിയ കാലമേ സാക്ഷി എന്ന പുസ്തകം ദീപ മംഗലം ഡാം എന്ന കലാകാരിയുടെ സംഭാവനയാണ് . ഗാനരചയിതാവ് , കവി , എഴുത്തുകാരി , സാമൂഹ്യ പ്രവര്‍ത്തക തുടങ്ങിയ ബഹുമുഖ പ്രതിഭയുള്ള ദീപ മംഗലം ഡാം നോവല്‍ , കഥ കവിത , ഷോര്‍ട്ട് ഫിലിം , ഗാനങ്ങള്‍ എന്നിവയിലൂടെ സോഷ്യല്‍ മീഡിയയിലും സാഹിത്യരംഗത്തും അറിയപ്പെട്ടു വരുന്ന ഒരാള്‍ ആണ് .
“ഇതെന്റെ മനസ്സാണ്
ഒരു ചെറുകനവിതിലുണ്ട്
ഒരു നോവിന്‍ ഗദ്ഗദവും” എന്നു തുടങ്ങുന്ന ഈ പുസ്തകത്തിലെ , കഥകള്‍ എല്ലാം സമൂഹത്തിലെ വിവിധ വിഷയങ്ങളെ തൊട്ട് തലോടി കടന്നു പോകുന്നവയാണ് . ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങള്‍ , പരാജയപ്പെട്ടു പോകുന്ന മനുഷ്യര്‍ എന്നിവരുടെ മൗനഭാഷ്യം കഥകളില്‍ കൊണ്ടുവരാന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . ജീവിതം കൈവിട്ടുപോകുന്ന നിമിഷങ്ങളില്‍ ഒരു പുനര്‍ ചിന്ത ആവശ്യമെന്ന് പറയാന്‍ ശ്രമിക്കുന്ന കഥാ പാത്രങ്ങള്‍ , സ്ത്രീധനം, രോഗാവസ്ഥ , വാര്‍ധക്യം , ഒറ്റപ്പെടല്‍ തുടങ്ങിയ മാനുഷികാവസ്ഥകളുടെ വിലയിരുത്തലുകള്‍ ആയി കഥകളെ സമീപിക്കാവുന്നതാണ് . എഴുതിത്തുടങ്ങുന്ന ഒരാള്‍ എന്ന നിലയ്ക്കുള്ള ചില പോരായ്മകള്‍ കഥകളുടെ ഫ്രെയിം വര്‍ക്കുകളില്‍ കാണാം . പൊതുവേ എഴുത്തുകാരില്‍ ഇന്ന് കണ്ടു വരുന്ന ഒരു പ്രശ്നം കഥയോ കവിതയോ കൈയ്യിലുണ്ട് പക്ഷേ അത് പറഞ്ഞു പിടിപ്പിക്കാനുള്ള കഴിവ് ഉണ്ടാകാറില്ല എന്നതാണു. അതുമൂലം വായനക്കാര്‍ക്ക് കഥകള്‍ വായിക്കുമ്പോള്‍ അതൊരാള്‍ പറഞ്ഞു തരുന്ന ഫീല്‍ ആണ് തോന്നുക. പലപ്പോഴും കഥാപാത്രങ്ങളെ കാണിച്ചു തരികയും ഇടയ്ക്കവര്‍ തന്നെ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ ഒരു വിവരണക്കുറിപ്പ് വായിക്കുന്ന പ്രതീതി ജനിച്ചുപോകും. ഇവിടെ ദീപ മംഗലം ഡാമിന്റെ കഥകളിലും നോവലെറ്റിലും ഇതേ പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഒക്കെ തോന്നിപ്പിക്കുന്നുണ്ട് . നീന എന്ന കഥയില്‍ പ്രണയ വഞ്ചനയുടെയും പ്രണയ ദുരന്തത്തിന്റെയും രണ്ടു കാലങ്ങളെയാണ് അവതരിപ്പിക്കുന്നത് . സംഭവിക്കുമായിരുന്ന ഒരു വിഷമതയെ പക്ഷേ കൈകാര്യം ചെയ്ത രീതി ഭീരുത്വം നിറഞ്ഞ ഒന്നായി തോന്നി . മകളില്ലാ വീട് എന്ന കഥ എടുത്തുവളര്‍ത്തിയ കുട്ടിയെ തിരികെ കൊടുക്കേണ്ടി വരുന്ന ദമ്പതികളുടെ മനോവ്യഥ പ്രമേയമായിരുന്നു . വലിയ പരിക്കുകള്‍ ഇല്ലാതെ അക്കഥ പറഞ്ഞുപോയി . സെക്സ് ടോയ് എന്ന കഥ ദാരിദ്ര്യത്തിന്റെ പരകോടിയില്‍ ശരീര വില്പന തുടങ്ങേണ്ടി വന്ന ഒരു ബ്രാഹ്മണയുവതിയുടെ പ്രണയ സാഫല്യത്തിന്റെ കഥ പറയുന്നു . ഏറെ നാടകീയതകള്‍ കഥയെ ചൂഴ്ന്നു പോകുന്നുണ്ട് . മുറിവുകള്‍ എന്ന കഥയാകട്ടെ പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി പറയാനായി ചെന്ന് അവിടെ നിന്നും മുറിവേറ്റ മനസ്സുമായി ഇറങ്ങിപ്പോകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു . പ്രമേയം നന്നായിട്ടുണ്ട് . പക്ഷേ പതിനായിരത്തില്‍ ഒന്നോ രണ്ടോ സംഭവിക്കുന്ന സംഭവങ്ങളെ കഥയാക്കുന്നതിലും നല്ലത് പോസിറ്റീവ് ആയുള്ള ഒരു ഊര്‍ജ്ജം സമൂഹത്തിനു നല്‍കുന്നതല്ലേ എന്നൊരു ആശങ്ക വായനയുടെ ഒടുവില്‍ തോന്നി . കാലമേ സാക്ഷി എന്ന കഥയും ഇപ്രകാരമാണ് തോന്നിച്ചത് . ഒരു സീരിയല്‍ കഥയ്ക്ക് അനുയോജ്യമായ വകകള്‍ അടങ്ങിയ കഥ ആയിരുന്നു അത് . ലഹരി എന്ന കഥ മദ്യപാനത്തിന്റെ ദോഷങ്ങള്‍ കാണിക്കുന്ന, പറഞ്ഞു പഴകിയ ഒരു വിഷയമായി തോന്നി . അച്ഛന്‍ എന്ന കഥയും ഒരു സീരിയല്‍ ടൈപ്പ് കഥയായി തോന്നി . കാരണം മറ്റൊന്നുമല്ല നാടകീയത , കഥയെ പെട്ടെന്നു പറഞ്ഞു തീര്‍ക്കലിനുള്ള ആവേശം . എല്ലാം കുറച്ചു വാക്കില്‍ ഒതുക്കി നിര്‍ത്തണം എന്ന കരുതല്‍ ഒക്കെക്കൂടി വ്യത്യസ്ഥത ഉള്ള ആ വിഷയത്തെ ആഴത്തില്‍ പതിപ്പിക്കാന്‍ കഴിയാത്ത പോലെ ആക്കിയതായി അനുഭവപ്പെട്ടു . ഓട്ടോക്കാരന്‍ എന്ന കഥ നല്ല കഥ ആയിരുന്നു .ഇന്നത്തെ കാലത്ത് മനുഷ്യര്‍ക്ക് നഷ്ടമാകുന്ന മാനവികതയും കലര്‍പ്പില്ലാത്ത വികാര വിക്ഷോഭങ്ങളുടെ ആവിഷ്കാരവും കഥയെ നല്ല വായനാനുഭവം നല്‍കിച്ചു . മണല്‍ക്കാട്ടിലെ പഞ്ചവര്‍ണക്കിളികള്‍ സമൂഹത്തിലെ ഗുപ്തമായ ഒരു വൃദ്ധസദന സംവിധാനത്തിന്റെ തുറന്നു കാട്ടലായിരുന്നു . വാര്‍ദ്ധക്യം , ഒറ്റപ്പെടല്‍ ഇവയെ പക്ഷേ ശരിക്കും അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞോ എന്നത് സംശയമാണ് . ഓര്‍മ്മപ്പൂക്കളിലെ മഞ്ഞു തുള്ളികള്‍ എന്ന നോവലെറ്റ് പ്രമേയത്തില്‍ വ്യത്യസ്ഥത ഉണ്ടായിരുന്നു എങ്കിലും കണ്ണികള്‍ വിട്ടുപോയ തുടക്കവും നാടകീയത കൊണ്ടുവരാനുള്ള ശ്രമത്തില്‍പ്പെട്ട് സീരിയലൈസ് ചെയ്യപ്പെടുകയും ചെയ്ത ഒരു വര്‍ക്കായിരുന്നു എന്നു അനുഭവപ്പെട്ടു . നോവലെറ്റ് എന്ന തലത്തില്‍ നിന്നും അകന്ന് ഇതൊരു കഥയായി പറഞ്ഞു പോകാമായിരുന്നു . അല്ലെങ്കില്‍ കുറച്ചു കൂടി വികസിപ്പിച്ചു ഒരു നോവല്‍ ആക്കാമായിരുന്നു . പറയാനുള്ളതെല്ലാം പറയാന്‍ കഴിഞ്ഞുമില്ല എന്നാല്‍ പറയുമ്പോള്‍ അവയില്‍ ലുബ്ധ് കാണിക്കുകയും ചെയ്ത പോലെ വായന തോന്നിപ്പിച്ചു .
ദീപ മംഗലം ഡാം എന്ന എഴുത്തുകാരിയുടെ കവിതകള്‍ , ഗാനങ്ങള്‍ ഒക്കെ മിക്കതും വായിച്ചിട്ടുണ്ട് . കഥയും ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്നത് വായിച്ചിട്ടുണ്ട് . പുസ്തകരൂപത്തില്‍ വായിക്കുന്നത് ഇപ്പോഴാണ് . നല്ല കഴിവുള്ള ഒരു എഴുത്തുകാരിയാണ് . ഭാഷ കൈയ്യിലുണ്ട് . അതിനെ ഒന്നു തേച്ച് മിനുക്കി , സമയക്കുറവുകള്‍ പരിഹരിച്ച് മനസ്സ് നൂറു ശതമാനം കൊടുത്തു ചെയ്യുകയാണെങ്കില്‍ ഇതിലും മികച്ച വര്‍ക്കുകള്‍ ഈ എഴുത്തുകാരിക്ക് നല്കാന്‍ കഴിയും എന്നൊരു തോന്നല്‍ അടയാളമിടുന്നവയാണ് വായിച്ചവയൊക്കെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
എൻ്റെ പ്രണയമേ !!!
Saturday, January 6, 2024
പെറ്റോള്.....................ലിഖിത ദാസ്
പെറ്റോള് (കവിത)
ലിഖിത ദാസ്
ധ്വനി ബുക്സ് (2022)
കവിതകള്‍ സംഭവിക്കുന്നത് മനസ്സിലാണ് . അതിന്റെ എഴുത്ത്ഭാഷയില്‍ മനസ്സ് പറയുന്നതു
അതുപോലെ പകര്‍ത്തപ്പെടുന്നുവെങ്കില്‍ മാത്രമാണു ഒരു എഴുത്തുകാരന്‍ വിജയിക്കുന്നത് .
പക്ഷേ ഇതേ പകര്‍ത്തപ്പെട്ട വസ്തുത ഒരു വായനക്കാരന് ആസ്വാദ്യകരമാകുമ്പോള്‍ മാത്രമാണു
ഒരു എഴുത്തുകാരന്‍ ജനിക്കുന്നതും. ഇത്തരം ഒരു കാഴ്ചപ്പാട് എത്രത്തോളം ആധുനിക സോഷ്യല്‍
മീഡിയയ്ക്ക് രുചിക്കും എന്നതറിയില്ല. അടുത്തിടെയായി കവിതയില്‍ വിപ്ലവം കൊണ്ട് വരാനായി
ആധുനിക സോഷ്യല്‍ മീഡിയാ കവികളുടെ ഭഗീരഥ പ്രയത്നങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ .
അതിനെ പിന്‍പറ്റി നിരവധി ചര്‍ച്ചകളും സംഭവിക്കുന്നുണ്ട് . കാര്യമെന്തൊക്കെയായാലും സ്വന്തം
തെറ്റുകളെ , കുറവുകളെ നികത്താന്‍ വേണ്ടിയുള്ള ഒരു കസര്‍ത്ത് മാത്രമായാണ് ഇതിനെ കാണാന്‍ കഴിയുന്നത്
. കവിതകള്‍ ആദിമ കാലങ്ങളില്‍ എന്തിന് വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടത് എന്നത് നമുക്കെല്ലാം
അറിയുന്ന കാര്യമാണ് . സ്തുതി ഗീതങ്ങള്‍ ആയിരുന്നു അന്ന് കൂടുതലും ഉണ്ടാകപ്പെട്ടത് .
ചേര ചോള കാലത്തെ കവികള്‍ക്ക് സമൂഹത്തില്‍ വളരെ വലിയ സ്ഥാനമായിരുന്നു ലഭിച്ചിരുന്നതെന്നും
അവരുടെ കവിതകള്‍ക്ക് ശ്രേഷ്ടങ്ങളായ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു എന്നും ഒക്കെ എവിടെയോ
വായിച്ച ഓരോര്‍മ്മയുണ്ട് . ഇന്നത്തെ കാലത്തും കവികള്‍ ഉണ്ട് എന്നത് നാം മറക്കാന്‍ പാടുള്ളതല്ല
. എന്താകണം കവിത എങ്ങനെയാണ് കവിത എഴുതേണ്ടത് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ക്ലാസ്സുകള്‍
വരെ നടക്കുന്നതു കണ്ടിട്ടുണ്ട് പക്ഷേ കവിതകള്‍ ഉണ്ടാകുന്നുണ്ടോ എന്നതാണു നാം ചിന്തിക്കേണ്ടത്
. പ്രകൃതിയെയോ വസ്തുക്കളെയോ വ്യക്തികളെയോ വര്‍ണ്ണിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്യുന്ന
കാവ്യങ്ങള്‍ ഇന്ന് കുറവാണ് . ഇന്ന് ട്രെന്‍ഡ് ആയിട്ടുള്ള കവിതകള്‍ എന്നു പറയുന്നത്
ചില പ്രത്യേക ഫോര്‍മാറ്റില്‍ ജനിക്കുന്നവ ആണ് . മിനിക്കഥയോ ചെറുകഥയോ എന്നു തിരിച്ചറിയാനാവാത്ത
കഥ പറച്ചിലുകള്‍ ആണ് ഇന്ന് കവിതകള്‍ . ഗദ്യ കവിത എന്നതിനുമപ്പുറം ദിശാഭംഗം നേരിട്ട
ഒരു അവസ്ഥയില്‍ നില്‍ക്കുകയാണ് ആധുനിക കവിതകള്‍. ആംഗലേയ കവിതകളെ മൊഴിമാറ്റം ചെയ്തു
തുടങ്ങിയ കാലം മുതല്‍ ഇതാരംഭിച്ചിട്ടുണ്ട് എന്നു കരുതുന്നു. ഇപ്പോള്‍ കവിതയില്‍ ആത്മഭാഷണം
കുറയുകയും പകരം പ്രത്യേക വിഷയത്തില്‍ മാത്രം എല്ലാവരും ഫോക്കസ് ചെയ്യുകയും ചെയ്തു പോരുന്നുണ്ടോ
എന്നു സംശയം. സ്ത്രീയെ അവതരിപ്പിക്കുന്ന കവിതകള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റ് . അവളുടെ
വികാരങ്ങള്‍ , അവളുടെ വിചാരങ്ങള്‍ , അവളുടെ ഒരു ദിവസം തുടങ്ങി
അവളുടെ ഓരോ അവസ്ഥകളെയും കുറിച്ചുള്ള കവിതകള്‍ ആണ് ഒരു പാറ്റേണ്‍ പോലെ വരുന്നത് . അടിച്ചമര്‍ത്തപ്പെട്ട
ഒരു വിഭാഗമായിരുന്ന സ്ത്രീകള്‍ എഴുത്തിന്റെ മേഖലയിലേക്ക് സധൈര്യം വന്നു തുടങ്ങിയപ്പോള്‍, അവര്‍ എഴുതിത്തുടങ്ങിയപ്പോള്‍
ആദ്യം ഞങ്ങളെ എഴുതാം പിന്നെ മറ്റ് കാര്യങ്ങളിലേക്ക് കടക്കാം എന്നൊരു അന്തര്‍ധാര എല്ലാവരും
പിന്തുടരുന്നോ എന്നു തോന്നിപ്പിക്കുന്നുണ്ട് ഇവ വായിക്കുമ്പോള്‍ ഒക്കെയും. ആദ്യം പ്രണയമായിരുന്നു
വിഷയം പിന്നെ ആര്‍ത്തവം ആയി അത് കഴിഞ്ഞപ്പോള്‍ കുടുംബിനി ആയി. ഇനിയെങ്ങോട്ട് എന്നൊരു
സംശയത്തില്‍ നിന്നാണ് തെങ്ങുകയറ്റക്കാരന്റെ പേശിയില്‍ കണ്ണുടക്കുന്നവളിലും, തെറിച്ച പെണ്ണിന്റെ
ചിന്തകളിലേക്കും ഒക്കെ കവികള്‍ കണ്ണുകള്‍ പായിക്കുന്നുണ്ട് . ആശയവും ആവിഷ്കാരവും കവികളുടെ
സ്വാതന്ത്ര്യം ആയതിനാല്‍ ഇവയൊക്കെ പറയാമെന്നല്ലാതെ ആരെയും തിരുത്താനോ വഴി കാണിച്ചുകൊടുക്കാനോ
കഴിയുകയില്ല എന്നതും സത്യമാണ് . ‘ചന്ദ്രമതി’എഴുതിയ “എഴുത്തിന്റെ ലോകങ്ങള്‍” എന്ന പുസ്തകം പെണ്ണെഴുത്തിന്റെ
വക്താക്കള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതുണ്ട് .
ലിഖിത ദാസ് എന്ന എഴുത്തുകാരിയുടെ ‘ഉത്തമരഹസ്യങ്ങളുടെ (അ)വിശുദ്ധ
പുസ്തകം’ എന്ന കവിത പുസ്തകം വായിച്ചിട്ടുണ്ട് മുന്‍പൊരിക്കല്‍. സ്ത്രീപക്ഷ
കാഴ്ചപ്പാടുകളുടെ പ്രണയം രതി സ്നേഹം വാത്സല്യം തുടങ്ങി പല മുഖ ബിംബങ്ങളെ വായിച്ചു പോകുന്ന
ഒന്നായിരുന്നു അത് . ലിഖിതയെ ഇപ്പോള്‍ വായിക്കുമ്പോള്‍ അതേ ഫോര്‍മാറ്റില്‍ നിന്നും
അധികദൂരമൊന്നും പോയിട്ടില്ല എന്നത് മനസ്സിലാക്കുന്നു . ടൈപ്പാകുന്ന കവികളെ വായനക്കാര്‍
വേഗത്തില്‍ മടുക്കും എന്നതൊന്നും കവിയെ ബാധിക്കുന്ന വിഷയങ്ങള്‍ ആയി തോന്നുന്നില്ല എന്നു
കാണാം . 37 കവിതകള്‍ ആണ് ഇതില്‍ ഉള്ളത് . തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റവായനയില്‍
കടന്നു പോയ കവിതകള്‍. പിതാക്കന്മാരാല്‍ നുള്ളിയെറിയപ്പെട്ട കുരുന്നുകള്‍ , പ്രണയം , കാമം , വിഷാദം, ഏകാന്തതയുടെ തുരുത്തുകള്‍
തുടങ്ങിയ പലമുഖ കാഴ്ചകള്‍ നിറഞ്ഞ കവിതകള്‍ ആണ് ഇതില്‍ ഉള്ളത് . കാമം എന്നു പറയുമ്പോള്‍
അതിനെ ഒരു അശ്ലീല പദമായി കാണരുത് . കാരണം പച്ചയായ കാമം അല്ല പക്ഷേ അതിഗൂഡമായ പ്രണയരതികളുടെ
ഭാവാവിഷ്കാരമാണ് അവ . ഒരു പെണ്ണിനെ സ്നേഹിക്കാന്‍ മറ്റൊരു പെണ്ണിനേ കഴിയൂ എന്നു കവി
പറഞ്ഞു വയ്ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നു തോന്നും . കൂട്ടത്തില്‍ മനോഹരമായി പറഞ്ഞ
രണ്ടു കവിതകള്‍ ഉണ്ട് . ശരിക്കും കവിയും വായനക്കാരും കവിത എഴുതാന്‍ ശ്രമിക്കുന്നവരും
വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ രണ്ടു കവിതകള്‍ . ഒന്ന് “കവിത” എന്ന ടൈറ്റില്‍ കവിതയാണ്
. എന്താണ് തനിക്ക് കവിതയെഴുത്ത് എന്നുള്ള വെളിപ്പെടുത്തലുകള്‍ ആണ് ഈ കവിത . എപ്പോഴാണ്
തന്നില്‍ കവിത വിടരുക എപ്പോഴാണ് തന്നില്‍ കവിത വളരുക എന്നും എപ്പോഴാണ് തന്നില്‍ കവിതവരളുക
എന്നും ഇതില്‍ കവി വിളംബരം ചെയ്യുന്നുണ്ട് . അത് വളരെ ഹൃദ്യവും പങ്കുവയ്ക്കപ്പെടേണ്ട ഒന്നുമാണ് എന്നു തോന്നിച്ചു.
മറ്റൊരു കവിത “എഴുതുന്നോര്‍” എന്നു ടൈറ്റിലില്‍ ഉള്ള കവിതയാണ് . എഴുത്തുകാരുടെ മാനസിക തലങ്ങളെ
വികാര വിചാരങ്ങളെ കവിതയുടെ അല്ലെങ്കില്‍ എഴുത്തിന്റെ സമീപനത്തോട് ചേര്‍ത്തു വച്ച് വായിക്കേണ്ടത്
ഉണ്ടോ എന്നൊരു ചോദ്യം ഉയര്‍ത്താന്‍ തക്ക വണ്ണം അതിനെ പറഞ്ഞുവച്ചിട്ടുണ്ട് . ഒരു കുഞ്ഞ്
ജനിക്കുമ്പോള്‍ അതിന്റെ അമ്മ അനുഭവിക്കുന്ന വേദനകള്‍ക്കപ്പുറം കുഞ്ഞിനെ മാത്രം കണ്ടു
വിലയിരുത്തുന്നവര്‍ അമ്മയുടെ ക്ലേശങ്ങള്‍ ഓര്‍ക്കാറില്ലല്ലോ . ഓര്‍ക്കേണ്ടതുണ്ടോ എന്നത്
ചിന്തനീയം. ഉണ്ടെങ്കില്‍ അതേ ചിന്ത ഒരെഴുത്തുകാരന്റെ രചനയിലും ഉണ്ടാകണം എന്നാണ് കവിതയിലൂടെ
കടന്നുപോകുമ്പോള്‍ തോന്നിയത് . കന്നി പെറ്റവര്‍ , പെറ്റോള് ,ക്ഷൌരം ചെയ്യുന്നോള്‍
, നിങ്ങള്‍റിഞ്ഞിട്ടില്ലാത്ത പെണ്ണുങ്ങള്‍ , രണ്ടു സ്ത്രീകള്‍ പ്രണയത്തിലാകുമ്പോള്‍
തുടങ്ങിയവ ഒക്കെ വായനയില്‍ പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നവയാണ്
. സിന്ഡ്രല്ലകുപ്പായവും മഴയോര്‍മ്മയും കൂട്ടത്തില്‍ വളരെ വികാരപരവും ശ്രദ്ധിക്കപ്പെടേണ്ടതുമായ
കവിതകള്‍ ആയി അടയാളപ്പെടുത്തുന്നു . കവി ആമുഖത്തില്‍ പറയുന്ന വാക്കുകള്‍ കവി കൂടി ഓര്മ്മ
വയ്ക്കുകയാണെങ്കില്‍ പുതിയ വിഷയങ്ങളും പുതിയ തലങ്ങളും കവിതയ്ക്ക് വിഷയമായി വരും എന്നത്
തര്‍ക്കമില്ലാത്ത വസ്തുതയാണ് . മനശാസ്ത്രപരമായി വിലയിരുത്തുകയാണെങ്കില്‍ , postpartum(PPD)യില്‍ കൂടി കടന്നു
പോകുന്ന ഒരാളുടെ മാനസിക പിരിമുറുക്കങ്ങളും മനോവ്യാപാരങ്ങളും അദൃശ്യമായ ഒരു വല പോലെ
ഈ കവിതകളില്‍ എങ്ങും നിര്‍ഞ്ഞു കിടക്കുന്നുണ്ട് എന്നു തോന്നുന്നുണ്ട് . അത് കവിതകളുടെ
മേല്‍ വിഷാദത്തിന്റെ ഒരു മഞ്ഞുപോലെ അലിഞ്ഞു കിടക്കുന്നു . “സ്നേഹത്തിന്റെ ഒഴുക്കുള്ള
ഭാഷ വശമുള്ള മനുഷ്യരിലാണെന്റെ മുഴുവന്‍ പ്രതീക്ഷയും. കരയാനും ചിരിക്കാനും കെട്ടിപ്പിടിയ്ക്കാനും
പിശുക്ക് കാണിക്കാത്ത തെളിഞ്ഞ ജലം പോലെയുള്ളവര്‍” തീര്‍ച്ചയായും അവര്‍
സ്വീകരിക്കപ്പെടുന്നത് കൊണ്ട് മാത്രമാണു കവിതകള്‍ നിലനില്‍ക്കുന്നത് എന്നു ഓരോ എഴുത്തുകാരും
മനസ്സിലാക്കേണ്ടിയിരിക്കുന്നു .
കഴിവുള്ള കലാകാരിയാണ് ലിഖിത ദാസ് . മുപ്പതുകളില്‍ നില്‍ക്കുന്ന കവിയ്ക്ക് മൂന്നു
പുരസ്കാരങ്ങള്‍ / ആദരവുകള്‍ ലഭിച്ചിട്ടുണ്ട് . ഈ പുസ്തകമടക്കം അഞ്ചു പുസ്തകങ്ങള്‍ സ്വന്തമായിട്ടുള്ള
ലിഖിത ദാസ് എന്ന എഴുത്തുകാരിക്ക് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍, കൂടുതല്‍ പുസ്തകങ്ങള്‍
ഇറക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു . ഒരൊറ്റ കൂടിനുള്ളില്‍ നില്‍ക്കാതിരിക്കാന്‍
കഴിയട്ടെ എന്നും. സസ്നേഹം ബി.ജി.എന്‍ വര്‍ക്കല