Sunday, December 27, 2020

ആർക്കുമല്ലാതെ ആരുമോർക്കാതെ.

 



ആർക്കുമല്ലാതെ ആരുമോർക്കാതെ.
.................................................
ഏകാന്തയിലേക്ക് ചിലപ്പോഴൊക്കെ
അദൃശ്യമായ ചില വിരലുകൾ കടന്നുവരും.
മറവിയിലേക്ക് ഒളിച്ചു വച്ച
പലതും തൊട്ടുണർത്തും.
ചിലപ്പോൾ വേദനയാൽ...
മറ്റു ചിലപ്പോൾ നിരാശയാൽ.
അതല്ലേൽ ആഹ്ലാദത്താൽ 
മനസ്സു പ്രതികരിക്കും.
എന്തിനെന്നറിയാതെ കരയുന്ന 
കണ്ണുകൾ തുടച്ചു കൊണ്ട് 
ചിരിയോടെ മനസ്സിൽ പറയും
ഒന്നുമില്ല ... ഒന്നുമില്ല.
പൊട്ടിച്ചിരിക്കുന്ന ചുണ്ടുകളെ,
ഒട്ടൊരു ജാള്യത്തോടെ ചുറ്റും നോക്കി
ഒളിപ്പിക്കും 
വട്ടെന്നു സ്വയം പറയും.
ഒന്നുകൂടി തിരിഞ്ഞു നടന്നാലോ 
എന്ന മണ്ടൻ ചിന്തയുടെ തലയിൽ
കൊട്ടിക്കൊണ്ടു പിറുപിറുക്കും 
പാടില്ല .... ഇനിയുമെന്തിനാ.?
എന്നാലും കണ്ണുകൾ പൂട്ടി
ഉറക്കത്തെ കാത്തു കിടക്കുമ്പോൾ
നെഞ്ചകം വല്ലാതെ തേങ്ങും.
തൊണ്ടയെരിയിച്ചു കൊണ്ടു
ഒരിറക്കു *മദ്യം കടന്നു പോയ്ക്കഴിയുമ്പോൾ
പിന്നൊരു ചിന്തയ്ക്കും ഇടമുണ്ടാകാറില്ല.
ഉറക്കം വന്നതു പോലുമറിയുക
പുലരിയിൽ മണിമുഴങ്ങുമ്പോഴാണ്.
ജീവിതത്തെ ഏകാന്തതയിൽ തളച്ചിടാൻ 
എന്തൊക്കെ മാർഗ്ഗങ്ങളാണ്...!
....... ബി.ജി.എൻ വർക്കല
* നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Saturday, December 26, 2020

ഓർമ്മ മഴയിലൂടെ

ഓർമ്മമഴയിലൂടെ 
..............................
  അരികിലിത്തിരി നേരം നമ്മൾ
  ഇരുന്നതോർമ്മയിൽ വന്നുപോയ്.
  കുസൃതിയാമെന്റെ കൺകളാൽ
  നിന്നെ കുളിരുകോരിച്ച സന്ധ്യയും!

  സുറുമയിട്ടൊരാ മിഴികളാലെന്നെ
  ചൂണ്ടക്കൊളുത്തിട്ട് നോക്കിയും
  ഉതിർന്നു വീണൊരാ തട്ടത്താൽ നിന്റെ
  തുളുമ്പും മാറിടം പുതച്ചതും .

  വിറയാർന്ന നിൻ കൈവിരലുകൾ
  കവർന്നെടുത്തതിവേഗത്തിൽ
  കാറ്റുപോലും കാണുംമുന്നതിൽ
  മുത്തമിട്ടതുമോർത്തു പോയ്.

  രാവു വരുന്നെന്നു ചൊല്ലി നീയന്നു
  കരയും പോലെന്നെ നോക്കവേ
  ഞാനില്ലേയെൻ മുത്തിനെന്നതി
  മധുരമോടെ ഞാൻ മൊഴിഞ്ഞതും

  വേറെയില്ലൊരു മുഖവുമെന്നുടെ
  ചങ്കിതിലെന്നു ചൊല്ലി നീ
  തിരിഞ്ഞു നോക്കി നടന്നകന്ന
  വഴിയിൽ ഞാൻ നോക്കിനിന്നതും

  ഓർത്തിരിക്കുമ്പോൾ എന്നകതാരിൽ
  വിരിയുന്നൂ നറുപുഞ്ചിരി.
  കാലമിത്ര കടന്നു പോയിട്ടും
  മാഞ്ഞു പോകാത്തൊരോർമ്മ നീ.
...... ബി.ജി.എൻ വർക്കല ......

Tuesday, December 22, 2020

ദൈവത്തിന്റെ കണ്ണ് ..............................എൻ പി മുഹമ്മദ്

 ദൈവത്തിന്റെ കണ്ണ് (നോവൽ)

എൻ പി മുഹമ്മദ് 

ഡി സി ബുക്ക്സ് (2014)

വില : ₹ 160.00 



ചില വായനകൾ മനസ്സിനെ വല്ലാതെ സങ്കടത്തിലാഴ്ത്തും . ദിവസങ്ങളോളം അതിന്റെ വിഷമം മനസ്സിൽ നിന്നും മാറാതെ കിടക്കും . ഉറക്കത്തിൽ പോലും ഒരു സങ്കടമായി ചൂഴ്ന്ന് നിൽക്കുന്ന അത്തരം വായനകൾ എഴുത്തിന്റെ മാസ്മരികത കൊണ്ടും വിഷയത്തിന്റെ തിരഞ്ഞെടുപ്പ് കൊണ്ടും അതിലെ യാഥാർഥ്യങ്ങൾ കൊണ്ടും  മനസ്സിനെ പിടിച്ചു കുലുക്കും. എഴുത്തിന്റെ ലോകത്തു എൻ പി മുഹമ്മദിനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഒട്ടുമില്ല. സാഹിത്യലോകത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചവയാണ് . എണ്ണപ്പാടം ,. എം ടി യുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവയാണ് എൻ പിയുടേതായി വായിച്ചവ. ഒടുവിൽ അതോ ഇടയിലോ ഇപ്പോൾ ദൈവത്തിന്റെ കണ്ണും വായിക്കുകയുണ്ടായി . പൂർണ്ണമായും കോഴിക്കോടിന്റെ , മലബാറിന്റെ ഭാഷയും സംസ്കാരവും നിറഞ്ഞ എഴുത്തുകൾ ആണ് എൻ പിയുടേത് . ഒരു വായനക്കാരൻ എന്ന നിലയിലും ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിലും എൻ പി യുടെ നോവലുകളെ ഞാൻ സമീപിക്കുന്നത് എപ്പോഴും വള്ളുവനാടൻ സംസ്കാരത്തിൻ്റെ പോയ കാലത്തിന്റെ ശേഷിപ്പുകൾ മനസ്സിലാക്കാൻ വേണ്ടിയാണ് . ഭാഷയിലും , ആചാരങ്ങളിലും സാമുദായിക സംഭവങ്ങളിലും ഒക്കെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും അവയെക്കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും കഴിയുന്ന ഒരു വായനാനുഭവം എപ്പോഴും എൻ പി എനിക്ക് സമ്മാനിച്ചിട്ടുണ്ട് . എം ടി യുടെ എഴുത്തുകളിൽ കൂടി ഒരു കാലഘട്ടത്തിന്റെ നായർ സമൂഹത്തിന്റെ ജീവിതപരിസരവും രീതികളും മനസ്സിലാക്കാൻ കഴിയുന്നത് പോലെതന്നെയാണത് . 

ദൈവത്തിന്റെ കണ്ണ് എന്ന നോവലിൽ എൻ പി അവതരിപ്പിക്കുന്ന വിഷയം എക്കാലവും ഓർമ്മിക്കപ്പെടുന്നതും ഒരു കാലഘട്ടത്തിന്റെ ശാപവും (ഇന്നും അതൊരു ശാപം തന്നെ ) ആയ ചില സാമൂഹിക വിഷയങ്ങൾ ആണ് . പൂർണ്ണമായും പരിതസ്ഥികളോട് ചേർന്ന് നിൽക്കുന്ന ഈ നോവലിന്റെ ആഖ്യായനം വായനക്കാരനെ ആകർഷിക്കുക അതിന്റെ വിഷയപരമായ വ്യത്യസ്തതയാൽ മാത്രമാകില്ല . കാരണം ഒരു കുട്ടിയുടെ , അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു കുട്ടിയുടെ മാനസിക വ്യാപാരങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഒഴുക്കിൽ നിലനിർത്തി ഒട്ടും കാപട്യമില്ലാതെ , വലിയവരുടെ ഭാഷ ഇല്ലാതെ അവതരിപ്പിക്കുന്നത് വായനയുടെ സുഗന്ധമായി അനുഭവപ്പെട്ടു . അതുപോലെ കുഞ്ഞുങ്ങളുടെ ലോകം എത്ര നിഷ്കളങ്കവും സുതാര്യവും ആണെന്നത് ഈ വായനയിൽ അനുഭവപ്പെടുകയല്ല തിരിച്ചറിയുക കൂടിയാണ് . 

അന്ധവിശ്വാസത്തിൽ മുങ്ങിപ്പോയ ഒരു ജനതയുടെ കറുത്ത കാലമാണ് ഈ നോവൽ പങ്കു വയ്ക്കുന്നത് . ഏകദൈവവിശ്വാസം എന്നത് പോലും പലപ്പോഴും പ്രാദേശിക ജനതയുടെ കൂട്ടിക്കലർപ്പുകളിൽ വീഴുമ്പോൾ അർത്ഥ രഹിതമാകുന്നത് കാണാൻ കഴിയും . മന്ത്രവാദവും , അന്ധ വിശ്വാസവും , അറിവില്ലായ്മയും ചേർന്ന് ജീവിതത്തെ വേദനയുടെ കള്ളിമുൾ ചെടിപ്പടർപ്പുകൾക്കിടയിൽ കുടുക്കിയിട്ട കുറച്ചു മനുഷ്യർ. അവരുടെ സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും സമ്മിശ്ര വികാരങ്ങളെ എൻ പി തന്റെ സ്വതസിദ്ധമായ സിദ്ധി വൈഭവത്താൽ മികവുറ്റതാക്കി മാറ്റുന്നു . അതുകൊണ്ടു തന്നെ ആ കുഞ്ഞിന്റെ കൂടെ സഞ്ചരിക്കുമ്പോൾ വായനക്കാരനും ഒരു കുഞ്ഞായി മാറുകയും അവന്റെ കാഴ്ചകൾ  തന്റെയും കാഴ്ചകളായി തിരിച്ചറിയുകയും ചെയ്യുന്നു . പഴയകാല വീടുകളുടെ പറമ്പുകൾ പലപ്പോഴും വിശ്വാസങ്ങളുടെ ചിലന്തി വലയിൽ കുരുങ്ങി കാവും പാമ്പും കുളവും ഒക്കെയായി കുഞ്ഞുങ്ങളുടെ  കുട്ടിക്കാലത്തെ ഭയാശങ്കകളുടെ ഒരു ആലയമായി നിലനിർത്തുന്നുണ്ട് . അത് അവരുടെ ഭാവിയെ വലിയ തോതിൽ ബാധിക്കുന്നു. ഇത്തരം ഒരു ചുറ്റുപാടിൽ വളരുന്ന ഒരു കുട്ടിയുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ദുഃഖങ്ങളും വേദനപുരണ്ട ഒരു അവസാനവും നൽകുന്ന ഈ വായനയെ  മികച്ച ഒരു വായന എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ. രതിയിൽ പോലും ഒരു കുഞ്ഞിന്റെ കാഴ്ചപ്പാടിലൂടെ വെറുപ്പുളവാക്കിക്കാതെ , അതിഭാവുകത്വം നിറയ്ക്കാതെ തികഞ്ഞ പക്വതയോടെ അവതരിപ്പിക്കുന്ന രംഗങ്ങൾ വായനയിൽ വളരെ സന്തോഷം നൽകിയ ഒരു അനുഭൂതിയാണ് . 

എഴുതാൻ പഠിക്കുന്നവരും എഴുതി തഴക്കം വന്നെന്നു കരുതുന്നവരും ഒക്കെ വായിച്ചിരിക്കേണ്ട ആവശ്യം നോവലുകളിൽ ഒന്നായി ഇതിനെ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നു . ആശംസകളോടെ ബി.ജി.എൻ വർക്കല 

Friday, December 11, 2020

വിട തരൂ

വിട തരൂ
...............

ധൂളികൾ പോലെ
കണ്ണുകളിൽ അസ്വസ്ഥത പടർത്തി
ശ്വാസതടസ്സമുയർത്തി
ജീവിതത്തിനു മുന്നിലായിങ്ങനെ...

സ്നേഹമാണെന്ന് വാക്കിലും
കാമമാണെന്നു വരികളിലും
പ്രണയമാണെന്ന് നോട്ടത്തിലും
ഒരുക്കുന്നുണ്ട്‌ ജീവിതമിങ്ങനെ ....

കാറ്റ്  കടമെടുക്കാൻ ഭയക്കുന്ന
കനലുകളേ ....
നിങ്ങളെന്നെ ഉപേക്ഷിക്കൂ.
ഒരു കൊടുംതണുപ്പിൽ
വീണലിഞ്ഞൊടുങ്ങുവാൻ
മോഹമാകുന്നിന്നു .
..... ബി.ജി.എൻ വർക്കല

ഒറ്റയാണെന്ന ബോധം

ഒറ്റയാണെന്ന ബോധം

.....................................

ഓർമ്മകൾക്ക് ചാരുതയേകാൻവേദനകൾക്ക് തൈലം പുരട്ടാൻകാമനകളെ കൂടു തുറന്നു വിടാൻഒറ്റയ്ക്കാകുന്നതാണെപ്പഴും സുഖം.!

ആരോ കൂടെയുണ്ടെന്ന തോന്നൽആർക്കൊക്കെയോ വേണ്ടി ജീവിതംഎവിടെയൊക്കെയോ എത്തിച്ചേരൽമലർപ്പൊടിക്കാരന്റെ കിനാവുകളാണവ.

എന്റെയെന്നോർത്തഹങ്കരിച്ചൊരു നാൾ കൺമുന്നിലന്യമാകും, വേദന തിന്നും.കൈമാറി പഴകിയ സ്വപ്നക്കൂട്ടിൽ മറ്റൊരുക്രൗഞ്ചങ്ങളിലൊന്നായ് എന്നെ കാണും.

പുകച്ചുരുളുകളിൽ ഭ്രാന്തൻ വലയങ്ങൾസ്വർണ്ണലായനികളിൽ കുരുങ്ങും ഭ്രമചിന്തകൾ,ഒറ്റയിടവഴികളിൽ മുള്ളു തറഞ്ഞ കാലടികൾസ്വയം മരിക്കാനായിരം വഴികൾ തേടൽ;

എന്തിനാകും ജനസാഗരത്തിൽ നാമിങ്ങനെമൂന്നു നേരത്തിൻ ഗുളിക പോലിറങ്ങുവത്.ഒറ്റയാകൽ സുഖമുള്ള നോവെങ്കിൽ എന്തിനായ്കൂട്ടുകൂടി സമയം കളയുന്നു വൃഥാജീവിതം.

...... ബിജു.ജി.നാഥ് വർക്കല

Thursday, December 3, 2020

കാത്തിരിപ്പ് മാത്രമാകുന്നു ജീവിതം

സമയവും കാലവും ദുരമൂത്ത് പായുന്ന സന്ധ്യകളുടെ ലോകമാണ് കൺമുന്നിൽ പതിയുന്നത്.

ആരോ വലിച്ചെറിഞ്ഞ പഴന്തുണിക്കഷണം പോലെ ഓർമ്മകളുടെ ഉമ്മറക്കോലായിൽ ഊർദ്ദൻവലിക്കുന്നുണ്ട് നിന്റെ ഓർമ്മകൾ !   പടിയടച്ചു പിണ്ഡം വയ്ക്കുന്ന നിന്റെ നോട്ടശരങ്ങളാൽ മുറിവേറ്റ എന്റെ മനസ്സിൽ ഇന്നും നഖമുനയാഴ്ത്തിക്കിടക്കുന്ന വവ്വാലുകളാണ് നീ തന്ന സ്നേഹവും വിശ്വാസവും പ്രണയവും . നിശബ്ദം ഒരു മൺ തരിയെന്റെ കൺകോണിൽ തെറുപ്പിച്ചു ആകാശത്തിന്റെ അപാരതയിൽ നീ പറക്കുന്നതു നീറും കണ്ണുകളാൽ നോക്കി നിന്ന കാലത്തെ ഞാനെന്റെ ജീവിതത്തിന്റെ സായാഹ്നമായി വിശേഷിപ്പിക്കാം. 
ചിതറിയ വാക്കുകളാൽ നീയെന്നെ മഴ നനയിക്കുകയാണ്. നിന്റെ മിഴികളിൽ വീണ്ടും ഉടൽ കത്തുകയും. ഓർമ്മകൾക്കു മേലെ  പറക്കുന്ന കൃഷ്ണപരുന്താണ് വേദന. നീണ്ട കാൽ നഖങ്ങളും കൊക്കും കൊണ്ടത് കീറി മുറിച്ചു. കൊത്തിപ്പറിക്കുന്നു. എന്നിട്ടും..... എങ്കിലും .......ഞാൻ മരിക്കുന്നതേയില്ല ..... 27/06/16

ഉദകപ്പോള....................... പദ്മരാജൻ

ഉദകപ്പോള (നോവൽ)

പത്മരാജൻ  

ഡി സി ബുക്ക്സ് 

വില  : 75 രൂപ 



ചില ചലച്ചിത്രങ്ങൾ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നവയാണ് . അവ കണ്ടു കഴിഞ്ഞും കാലങ്ങളോളം ഉള്ളിൽ ഒരു നൊമ്പരം പോലെ കിടക്കും. പത്മരാജന്റെ  തൂവാനത്തുമ്പികൾ എന്ന ചിത്രം ഇത്തരത്തിലുള്ള ഒരു ചിത്രമാണ് . അതിലെ കഥാപാത്രങ്ങളായ ക്ലാരയും ജയകൃഷ്ണനും മലയാളികളിൽ പ്രണയത്തിന്റെ ഉഷ്ണപർവ്വതമാണ് . മലയാളത്തിലെ പല നല്ല നോവലുകളും സിനിമകൾ ആക്കിയിട്ടുണ്ട് . എൺപതുകളുടെ പകുതിവരെയും മലയാള സിനിമയുടെ പ്രധാന കഥകൾ ഒക്കെയും പ്രശസ്തരായ മലയാള എഴുത്തുകാരുടെ നോവലുകളും ചെറുകഥകളും ആസ്പദമാക്കിയുള്ളവ ആയിരുന്നു എന്ന് കാണാം . ഇതിന്റെ ചുവടു പിടിച്ചു പിൽക്കാലത്തു മലയാള മനോരമ, മംഗളം എന്നീ വാരികകളിൽ പരമ്പരയായി വന്ന നോവലുകളെ ഒത്തിണക്കി സിനിമ ഉണ്ടാക്കി പരാജയപ്പെട്ടതും മലയാളിക്ക് പരിചിതമാണ് . സീരിയൽ തരംഗം വന്നതോടെ ഈ മലയാള നോവലുകൾക്ക് സീരിയൽ മുഖം ലഭിക്കുകയും വലിച്ചു നീട്ടി അതിനെ വെറുപ്പിന്റെ അങ്ങേത്തലം വരെ കൊണ്ട് പോകുകയും ചെയ്തുവരികയും ചെയ്യുന്നതും ഇന്നത്തെ വിശേഷങ്ങൾ ആണല്ലോ . 

ഉദകപ്പോള എന്ന നോവൽ പത്മരാജന്റെ ആഖ്യായന മിഴിവിന്റെ നല്ലൊരു ഉദാഹരണമായി കാണാം . ഫസ്റ്റ് പേഴ്സൺ രീതിയിൽ കഥയെ അവതരിപ്പിക്കുന്ന ശൈലിയിലാണ് ഈ നോവൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് . ഒരു നഗരത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെ അവതരിപ്പിക്കുന്നു ഈ നോവലിൽ . ഒരിക്കൽ എൻ. എസ് മാധവൻ അഭിപ്രായപ്പെട്ടിട്ടുണ്ട് . മഹാനഗരങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടവയാണ് എക്കാലത്തും നല്ല കൃതികൾ എന്ന് . ഇവിടെ ഒരു നഗരത്തെ പത്മരാജൻ അവതരിപ്പിക്കുമ്പോൾ അത് ശരിയായി വരുന്നത് കാണാൻ കഴിയുന്നുണ്ട് . നഗരം എന്നാൽ പരിഷ്കാരങ്ങളുടെ പാറുദീസ മാത്രമാണ് എന്ന ചിന്തയെ പാടെ അവഗണിച്ചുകൊണ്ട് നഗരത്തിന്റെ ഇരുണ്ട ഭൂപടം വരയ്ക്കുകയാണ് ഇവിടെ നോവലിസ്റ്റ് . 

കൂട്ടിക്കൊടുപ്പുകാരും ഗുണ്ടകളും ലൈംഗിക തൊഴിലാളികളും അടങ്ങിയ ഒരു നഗരം . അവരിലൂടെ നഗരത്തിന്റെ വളർച്ചയും തളർച്ചയും ജീവിതവും പരിചയപ്പെടുത്തുന്നു . നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന പണക്കാരനായ വൃദ്ധനും തൊഴിൽ രഹിതരായ യൗവ്വനവും കഴുകുകൾ നിറഞ്ഞ വൃക്ഷവും പെരുച്ചാഴികൾ നിറഞ്ഞ വീടും ജീവിതത്തിന്റ ദുർബ്ബലതയും ദുസ്സഹതയും ക്രൗര്യവും വ്യക്തമായി വരച്ചിടുന്നു . നാട്ടിൻ പുറത്തു നിന്നും നഗരത്തിലേക്ക് മറ്റൊരു മുഖവുമായി എത്തുന്ന ജയകൃഷ്‌ണനും , ജീവിക്കാൻ വേണ്ടി അറിഞ്ഞുകൊണ്ട് ശരീര വില്പനയ്ക്കിറങ്ങി അതിലൂടെ സംതൃപ്തിയും ജീവിത അനുഭവങ്ങളും അനുഭവിക്കുന്ന ക്ലാരയും ജീവിതത്തിന്റെ ചക്രത്തിൽ സഞ്ചരിക്കാൻ വേണ്ടി ഒരു തൊഴിൽ മാത്രം ആവശ്യമാകുന്നു ഭാവിയും വർത്തമാനവും മറന്നു പോകുകയും ഇന്നിൽ മാത്രം ജീവിക്കുകയും ചെയ്യുന്ന നായകനും ഈ നോവലിന്റെ മികച്ച ആകർഷക ഘടകങ്ങൾ ആണ് . അന്തിയായാൽ

നാടൻ ചാരായവും മോന്തി ശരീരത്തിന്  വിലപേശി ലോഡ്ജ് മുറികളിൽ കാമം ഒഴുക്കി അകലുന്ന  മനുഷ്യർ അടങ്ങിയ ഇരുട്ടിന്റെ ആ നഗരം വെട്ടിപ്പിടിക്കലും പകയും കുതികാൽ വെട്ടും നിറഞ്ഞ സംഘർഷങ്ങളിലൂടെ വളർന്നു വൻകിട ഹോട്ടലുകളും , വാഹനങ്ങളും , കാബറെയും ശീതീകരണ മുറികളുടെ ചാരുതയും നിറയുന്ന രാവുകൾ ആകുന്നതു വളരെ നന്നായി തന്നെ നോവൽ വിവരിക്കുന്നുണ്ട് . പതിയെ പതിയെ ആ ഒരു രൂപമാറ്റത്തെ കാണിച്ചു തരുന്ന നോവലിസ്റ്റ് ഒരു ധൃതിയും അതിൽ എടുക്കുന്നില്ല എങ്കിലും വായനയിൽ അതൊരു ഭംഗിയുള്ള കാഴ്ചയായി , പതിയെ പതിയെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വസ്തുതയാണ് പതിയുന്നു . 

വളരെ നല്ലൊരു വായനാനുഭവം നൽകിയ ചെറിയ നോവൽ ആണ് ഉദകപ്പോള . മനുഷ്യന്റെ മനസ്സിലെ തീവ്രഭാവങ്ങളെയും വന്യതയെയും നിസ്സഹായതയുടെ നീർപ്പോളകളെയും ഈനോവൽ മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട് . തുടക്കത്തിൽ പറഞ്ഞ തൂവാനത്തുമ്പികൾ എന്ന ചിത്രം ഇതിലെ ജയകൃഷ്ണനും ക്ലാരയും കേന്ദ്രകഥാപാത്രമായ യി മാറി വരികയും ഇതിലെ നായകൻ ജയകൃഷ്ണനിൽ ലയിക്കുകയും ചെയ്യുന്ന ഒന്നായാണ് അനുഭവപ്പെടുന്നത്. നോവലിൻ്റെ സൗന്ദര്യത്തെ സിനിമയുടെ സൗന്ദര്യം ഒട്ടും അലോസരപ്പെടുത്താതെ രണ്ടും രണ്ടായി ഒരു പോലെ തിളങ്ങി നില്ക്കുന്നത് നല്ലൊരു ദൃശ്യ, വായനാനുഭവം ആണ്. ആശംസകളോടെ ബി.ജി.എൻ വർക്കല