Wednesday, August 31, 2022

ഓണ സദ്യ

കാലം , 
തൂശനിലയില്‍ ഓണമുണ്ണുന്നു.
സന്തോഷത്തിന്റെയോ 
സന്താപത്തിന്റെയോ 
കണ്ണുനീരുപ്പു വീഴുമ്പോഴും 
അംഗഭംഗം വന്ന മുകുളങ്ങള്‍ 
ദിശാബോധമില്ലാത്ത പച്ചക്കനികള്‍ 
കാറ്റിലുലയുന്ന ജരാനരകള്‍ 
നിറങ്ങളും 
അടയാളങ്ങളും നിറഞ്ഞ 
വിഭവസമൃദ്ധമായോരൂണ്...
ദൈവങ്ങളുടെ പുഞ്ചിരിയില്‍ 
അടയാളങ്ങളുടെ തീഷ്ണതയില്‍ 
നാഡികളില്‍ നുരയുന്ന 
വിശ്വാസ പഴക്കങ്ങളില്‍ 
പാലും മധുരവും നിറച്ചു 
പായസമുണ്ട് കൈ നക്കുമ്പോള്‍ 
കാലത്തിനു കണ്ണുകളില്ലായിരുന്നു.
ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കാതുകളും.
രുചിയുടെ വകഭേദങ്ങളില്‍ 
പുതിയോണങ്ങള്‍ തേടി 
അത് മുന്പോ‍ട്ടോടുന്നു അവിശ്രമം. 
-----ബിജു ജി നാഥ് വര്‍ക്കല 
(ഹൈദ്രാബാദ് ആത്മയുടെ ഓണപ്പതിപ്പിനു അയച്ചു കൊടുത്ത് 07/07/2015)

Tuesday, August 30, 2022

നീയൊരു വസന്തം

നീയൊരു വസന്തം 

ഗ്രീഷ്മം തല്ലിച്ചതച്ചു നിന്നെ പിന്നെ, 
വർഷം തഴുകിത്തലോടിയല്ലോ.
വീണതില്ല നീ, ഒരു വൻകാറ്റിലും 
വീഴാൻ നിനക്ക് മനസ്സുമില്ല. 
ഓർമ്മ തൻ ശിശിരങ്ങളിൽ പണ്ട് 
ഓടി നടന്ന പാദസരക്കിലുക്കങ്ങൾ.
ഓർത്തെടുത്തു നീയെഴുതുന്നു
ബാല്യം ഹൃദയത്തിൻ പൂക്കാലമെന്ന്.
മഞ്ചാടിമണികൾ വിരുന്നു വന്ന
മല്ലീശ്വരന്റെ പ്രണയകാലത്തിലും
ആനന്ദദുഗ്ധം വഴിഞ്ഞൊഴുകും.
ആത്മാവിൽ സംഗീതം പൊഴിഞ്ഞ നാളും
എഴുതുവാൻ മണിച്ചിലങ്ക കെട്ടീ 
നടനമാടി നീ,
ഇരുൾമുറികളിൽ ഏകയായ്.
പൂക്കൾ വിടർന്നുല്ലസിച്ചു
മധുനിറഞ്ഞു തുളുമ്പും കാലത്തിൽ
ഒരു ചെറുപുഴുക്കുത്തിൽ 
നിൻ ഇമകൾ നനഞ്ഞു ,
പിടഞ്ഞുപോയ് മനമെങ്കിലും വീണതില്ല നീ, 
തെല്ലും തളർന്നിരുന്നുമില്ല. 
ചെമ്മേ കാലടികൾ അമർത്തിച്ചവിട്ടി
ചാരുതയാർന്നൊരു പുഞ്ചിരിയേകിയും
നെഞ്ചുവിരിച്ചു നടന്നു നീ കാലത്തിൻ
നെഞ്ചിൽ ചവിട്ടി സുധീരം സുനിശ്ചിതം.
ഓർത്തു വയ്ക്കുവാൻ നല്കിയ നീ
അക്ഷരങ്ങൾ തൻ പൂക്കളും 
ഓർമ്മ വറ്റാത്ത ചിരിയും നിറച്ചു 
നോക്കി നിൽപ്പൂ ഞാൻ നിശബ്ദമീയുമ്മറം. @ബിജു ജി നാഥ്

സമത്വം

സമത്വം 

വിളറിയ കവിൾത്തടങ്ങളിൽ
ഓർമ്മയുടെ നര പുതച്ചും 
കണ്ണീരുണങ്ങിയ കാഴ്ചകളിൽ
പെരുക്കത്തിന്റെ ചില്ല് പതിച്ചും 
തെരുവിനെ നോവിക്കാതെ, 
വിണ്ടു കീറിയ പാദങ്ങളമർത്തി 
കാലം നടന്നു പോകുന്നു മൗനം. 
എല്ലില്ലാത്ത രണ്ടായുധമുള്ളോർ * 
മണ്ണും വിണ്ണും വെല്ലാനിറങ്ങുന്നു.
ചവിട്ടടിയിലൊരു മൃഗമാക്കിയവർ
സൃഷ്ടിയെ പരിപാലിക്കുമ്പോൾ
ഉന്മത്തമമൊരു ചാന്ദ്രനിലാവിൽ 
ദൈവം കല്പിക്കുന്നുവത്രെ സമത്വം.
 @ ബിജു.ജി.നാഥ് വർക്കല 
 * മനുഷ്യർ.

Sunday, August 28, 2022

ധന്യ നിമിഷം

ധന്യ നിമിഷം
......................
ചന്ദ്രനുദിക്കും പോലെയാ വദനത്തിൽ
പുഞ്ചിരി നിറയുന്ന ധന്യമാം നിമിഷത്തിൽ
വാരിപ്പുണ്ണർന്നു നിന്നധരം നുകരാൻ
വേണ്ടി തുടിക്കുന്നുവോ എന്നുള്ളമിന്ന്.

നിന്റെ തുടുത്തൊരാ സ്തനദ്വയം കണ്ടെന്‍ 
നെഞ്ചില്‍ കടുംതുടി താളമൊന്നുയരവേ !
നിന്റെ ഉമിനീര്‍ രസമറിയുവാന്‍ വേണ്ടിയോ
എന്റെ ദാഹം വൃഥാ ഇരട്ടിക്കുന്നതിങ്ങനെ . 

നിന്റെ നാഭിയില്‍ തുളുമ്പും സ്വേദാണുവിൽ
എന്റെ നിശ്വാസമൂര്‍ന്നൂർന്ന് വീഴവെ 
അറിയാതെ വിടരും തുടക്കാമ്പിലിനിപ്പൂ
പ്രണയത്തിന്‍ താമരഗന്ധം ഹാ ! മധുരം .

കാല്‍വിരല്‍ കുത്തി നീയുയരുന്നുവോ 
ജീവന്റെ ആദിമശ്വാസം നുകരുവാന്‍ !
പടരുന്നുവോ നീയൊരു മുല്ലവള്ളിപോൽ
ശാഖികൾ മുറുക്കിയെന്നിലേക്കോമലേ !
@ബിജു ജി.നാഥ്

പ്രണയമോ സ്വപ്നമോ

പ്രണയമോ ... സ്വപ്നമോ!
..................................................

ഉണങ്ങിവരണ്ടൊരു നദിയുടെ പുളിനത്തില്‍
ഇരുണ്ട ചിന്തകള്‍ തന്‍ ഭാരവുമായൊരാള്‍
വെറുതെ.... വെറുതെ മയങ്ങുകയാണീ
നിലാവില്‍ നനഞ്ഞങ്ങാകാശം കണ്ട് .

കാത്തിരിപ്പിന്‍ കാലം കഴിഞ്ഞതില്‍ പിന്നെ
ഓര്‍ത്തു വയ്ക്കാനൊന്നുമില്ലാതെ പോയതില്‍
ശേഷിക്കയില്ല വേദന തന്‍ മിഴികള്‍
വറ്റിയാല്‍പ്പോലും നക്ഷത്ര ശോഭകള്‍.

മഴയുടെ കൈകള്‍ തഴുകി തലോടുമാ
മുലഞെട്ടുകള്‍ തന്‍ തടിപ്പില്‍ പോലുമേ
അറിയുന്നുവോ നീ ഉഷ്ണം പൊതിയുന്നതെന്‍ 
മിഴിനീര്‍ ബാഷ്പം വീണലിയും വേളയില്‍.

നിദ്ര തന്നഗാധമാം ചുഴിയില്‍പ്പോലും
വിരിയും നിന്‍ നുണക്കുഴിപ്പൂവില്‍ 
അധരംതൊട്ട് പതിയെ പടിയിറങ്ങും ശബ്ദം
അതു പോലും  നീയറിയരുതെന്ന് കരുതുന്നു ഞാനും . 
@ബിജു ജി നാഥ്

ആരോഹണം ----------------------വി കെ എന്‍

ആരോഹണം (നോവല്‍ ) 
വി കെ എന്‍ 
 ഡി സി ബുക്സ് 
 വില : 250 രൂപ 

 “മതേതരത്വം ഇറക്കുമതി ചെയ്യാന്‍ വിദേശനാണയം ഇല്ലാത്ത ഈ രാജ്യത്തിന്റെ വേരുകള്‍ ഭൂതത്തില്‍ ത്തന്നെയാണ് . പശുവിലും പശുപതിയിലുമാണ്” (പയ്യന്‍ , ആരോഹണം ) 

     ഓരോ വ്യവസ്ഥിതിയും കാലാകാലങ്ങളില്‍ വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും . അങ്ങനെയെങ്കില്‍ മാത്രമേ അതിനു മാറ്റവും സാമൂഹ്യ പരിവര്‍ത്തനവും അര്‍ത്ഥവത്താവുകയുള്ളൂ. മതമായാലും സമൂഹചര്യകള്‍ ആയാലും വിശ്വാസങ്ങളോ രാഷ്ട്രീയബോധമോ എന്തു തന്നെയായാലും അതിനു കാലങ്ങളുടെ അപചയത്തെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ , പരിഷ്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിലനില്‍ക്കുകയില്ല. എഴുത്തുകാരുടെ ധർമ്മം വായനക്കാരെ ഉണ്ടാക്കുക , പ്രശസ്തി ഉണ്ടാക്കുക , പുരസ്കാരങ്ങള്‍ കരസ്ഥമാക്കുക എന്നിങ്ങനെയുള്ള കേവലമായ ചില ധര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തി വികലമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് / സാഹിത്യ ലോകമാണ് നിലവിലുള്ളത് . കാതലായ എഴുത്തുകള്‍ പരിമിതമായിക്കൊണ്ടിരിക്കുകയോ , വായിക്കപ്പെടാതെപോകുകയോ ചെയ്യുന്ന ഒരു കാലം . മാധ്യമങ്ങളോ , സംഘടനകളോ , മതമോ ഒക്കെ കൈകടത്തുന്ന ഒരിടമായി ഇന്നും സാംസ്കാരിക രംഗം നിലനില്‍ക്കുന്നു . ഒരു പക്ഷേ പണ്ടെങ്ങുമില്ലാത്ത വണ്ണം അത് മലീമസമായിരിക്കുന്നു . വ്യവസ്ഥിതികളോട് കലഹിക്കാത്ത എഴുത്തുകാരന്റെ ലോകം ആണിന്നുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു . കവിതകളില്‍ ഇപ്പൊഴും തീപ്പൊരി ചിതറിക്കുന്ന നക്ഷത്രങ്ങളെ കണ്ടെത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ കഥകളിലോ നോവലുകളിലോ ഇത്തരം നിശിതമായ അധികാര , മത കേന്ദ്രങ്ങളുടെ നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ സംഭവിക്കുന്നില്ല . അങ്ങനെ വാഴ്ത്തപ്പെടുന്നവ പലതും കാപട്യം എന്നു ചരിത്രം പിന്നീട് തെളിയിക്കുന്നുമുണ്ട് . 

       വി കെ എന്‍ കഥാപാത്രമായ പയ്യന്‍ മലയാള സാഹിത്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഓര്‍മ്മയാണ് . പിന്നീടാര്‍ക്കും സൃഷ്ടിക്കാന്‍ കഴിയാതെ പോയ ഒരു കഥാപാത്രമായി പയ്യന്‍ മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാൻ കാരണം വി കെ എന്‍ എന്ന എഴുത്തുകാരന്റെ കഴിവ് ഒന്നുമാത്രമാണ് . കുട്ടിക്കാലം മുതല്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന, ചിരിയുടെ മുഖമാണ് മുഖമില്ലാത്ത പയ്യന്‍ . 1969 ല്‍ വി കെ എന്‍ എഴുതിയ നോവല്‍ ആണ് ആരോഹണം . കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഈ നോവല്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ രാഷ്ട്രീയമാണ് . ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഇറങ്ങിയിട്ടുള്ള ഒരുപാട് പ്രശസ്ത നോവലുകള്‍ മലയാളത്തിന് സ്വന്തമായുണ്ട് . എന്നാല്‍ വി കെ എന്‍ , തൃശ്ശൂര്‍ നിന്നും ട്രയിന്‍ കയറി ദില്ലിയിലെത്തിയ പയ്യനെ അവതരിപ്പിക്കുമ്പോള്‍ ദില്ലി ഒരു വിസ്മയമാകുന്നുണ്ട് . സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഉണങ്ങാത്ത മുറിവുകളും ചതവുകളും രാഷ്ട്രീയവും വിശദമായി പ്രതിപാദിക്കുന്ന ഒരു വിദൂരകാഴ്ചയില്‍ നിന്നുകൊണ്ടാണ് ആരോഹണം എന്ന നോവലിന്റെ സഞ്ചാരം വായിച്ചു പോകാന്‍ കഴിയുക . കാലങ്ങള്‍ക്കിപ്പുറം പശു രാഷ്ട്രീയം കിതച്ചും കുതിച്ചും പായുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പിറവിയുടെ കാലത്തെ ആണ് വി കെ എന്‍ ഈ നോവലില്‍ അവതരിപ്പിക്കുന്നത് . ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ദക്ഷിണേന്ത്യന്‍ രാഷ്ട്രീയവും ഇടകലര്‍ന്നു കിടന്ന അഹിംസാപാര്‍ട്ടിയുടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടങ്ങളും കുതികാല്‍ വെട്ടും ഒരു വശത്ത് മുന്നേറുമ്പോള്‍ , അവയ്ക്കിടയിലേക്ക് പശു രാഷ്ട്രീയം കടന്നു വരുന്നതും ഇന്ദ്രപ്രസ്ഥത്തെ പിടിച്ച് കുലുക്കുകയും ചെയ്യുന്നതാണ് ഈ നോവലിന്റെ പശ്ചാത്തലം. രാഷ്ട്രീയത്തില്‍ മാധ്യമങ്ങളുടെ ഇടപെടലുകളും അവരുടെ പിടിപാടുകളും തെളിമയോടെ ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട് .

       പ്രശസ്തരായ പല ജേർണലിസ്റ്റുകളും ഇന്ത്യന്‍ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന രംഗങ്ങള്‍ നമുക്ക് ചരിത്രം കാണിച്ചു തന്നിട്ടുന്നുണ്ടു . ഇവിടെ പയ്യനെന്ന ജേർണലിസ്റ്റ് , അയാളുടെ സ്നേഹിതനായ മറ്റൊരു പത്രത്തിലെ ജേർണലിസ്റ്റ് രാമൻ എന്നിവരുടെ രാഷ്ട്രീയത്തിലെ ഇടപെടലുകള്‍ , കിംഗ് മേക്കര്‍ പ്രവര്‍ത്തികള്‍ എന്നിവയും അധികാര രാഷ്ട്രീയവും സാമൂഹ്യ സേവനവും അവയിലെ ഉള്ളുകള്ളികളും വെളിപ്പെടുത്തുന്ന അവസരങ്ങളും ഒക്കെ വളരെ വ്യക്തതയോടെ പറഞ്ഞു പോകുന്നു . കോളനികള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തെ ഇതിലും നന്നായി എങ്ങനെ പറഞ്ഞു പോകും എന്നാലോചിച്ചു പോയി പയ്യന്റെ ഈ അഭിപ്രായം കേള്‍ക്കുമ്പോള്‍ .
     
       “ഗ്രാമപ്രദേശങ്ങളില്‍ നിന്നും വന്ന കൂലിവേലക്കാരുടെ സൃഷ്ടിയാണ് ചെറ്റപ്പുരകള്‍. ഭൂരഹിതരും , അദ്ധ്വാനിക്കുന്നവരുമായ ഇവര്‍ മുഖ്യമായും കെട്ടിടം പണിക്കാണ് നഗരത്തില്‍ എത്തുന്നത് . സ്വാതന്ത്ര്യത്തിന് ശേഷം നഗരത്തിലെ കെട്ടിട നിര്‍മ്മാണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നോര്‍ക്കുക. പണി കഴിഞ്ഞാലും ഇവര്‍ തിരിച്ചു പോകുന്നില്ല . തിരിച്ചു പോകാന്‍ ഇവര്‍ക്ക് ഒരിടമില്ല. അതുകൊണ്ടു അവര്‍ ചെറ്റപ്പുരകള്‍ വച്ച് പണിയും പാര്‍ത്ത് അവര്‍ പെരുകി വാഴുകയാണ് . നഗരത്തിന്റെ ജീവിതത്തില്‍ ഇവരെ ഇണക്കിയെടുക്കുക എന്നതാണു പോംവഴി . അതോടൊപ്പം കൂടുതല്‍ ഗ്രാമീണര്‍ ഇനിയും നഗരത്തിലേക്ക് വരുന്നത് തടയുകയും വേണം. ഇത് രണ്ടും ചെയ്തില്ലെങ്കില്‍ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശത്തു നിന്നും തൊഴില്‍ തേടി വരുന്ന ജനത ഇവിടെ പ്രളയമായി വര്‍ദ്ധിച്ച് ഈ നഗരത്തെയാകെ ചെറ്റപ്പുരകളുടെ ഒരു ഒരു വലിയ കടലാക്കും . പിന്നെ പിടിച്ചാല്‍ കിട്ടില്ല. “
     
       ഇതേ വിഷയത്തെ നഗരങ്ങളുടെ ചേരികള്‍ ഉണ്ടാകുന്ന ഈ സ്ഥിതി വിശേഷത്തെ അതിന്റെ ഭവിഷ്യത്തുകളെ മുംബൈ അടക്കമുള്ള മഹാനഗരികള്‍ കണ്ടു കഴിഞ്ഞതാണ് . ഈ വിഷയം ഒരു ചെറിയ മാറ്റതോടെ കേരളത്തില്‍ നോക്കിയാല്‍ മനസ്സിലാകുന്ന ഒന്നാണ് . ഇതര സംസ്ഥാന തൊഴിലാളികളുടെ കോളനിവത്കരണം വര്‍ദ്ധിച്ചു വരുന്ന കേരളത്തിന് , കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കി മുൻകരുതലുകൾ എടുക്കാവുന്ന ഒരു കാര്യം കൂടിയാണിത് . പയ്യന്‍ ഇവിടെ പ്രതിപാദിക്കുന്നത് ഡല്‍ഹിയില്‍ വളര്‍ന്ന് കിടക്കുന്ന അസംഖ്യം ചേരികളും അവയെ പോറ്റുകയും അവയുടെ മറവില്‍ സാമൂഹ്യസേവനം എന്ന ലേബലില്‍ സ്വകാര്യ നേട്ടങ്ങള്‍ കൊയ്യുന്ന സുനന്ദ , അനസൂയ എന്നീ രണ്ടു സ്ത്രീകളുടെ പ്രവര്‍ത്തങ്ങളെ വിലയിരുത്തുന്നതിലാണ് . 

      രതിയും പ്രണയവും രാഷ്ട്രീയവും മാധ്യമങ്ങളും ഇടകലര്‍ന്ന ഒരു വലിയ ഉപജാപക വൃന്ദത്തിന്റെ ഭൂതകാലപരിതസ്ഥിതിയിലെ ദിനചര്യകളുടെ ആകെത്തുകയാണ് ആരോഹണം എന്ന നോവല്‍ ഇന്നില്‍ വായിക്കുമ്പോള്‍ എന്നിരിക്കിലും അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ അതിലും വികസിത രൂപം പൂണ്ടു മലീമസതയുടെ ഉന്നതങ്ങളില്‍ ആണ് ഇന്നെന്ന ബോധം വായനക്കാര്‍ക്ക് ഉണ്ടാകുക തന്നെ ചെയ്യും . നല്ലൊരു വായന നല്കിയ നോവല്‍ എന്നൊരു സന്തോഷത്തോടെ സസ്നേഹം ബിജു ജി നാഥ്

Saturday, August 27, 2022

വേരുകൾ കരിയുമ്പോൾ

ആറടി മണ്ണിനീർപ്പമറിയാൻ
ആളുന്നൊരഗ്നിതൻ ഉഷ്ണമറിയാൻ
വിട്ടിടാനാവില്ലീ ദേഹിയെ . 
നാളെയുടെ പ്രതീക്ഷകൾക്ക്
കീറിമുറിച്ചും തുന്നിക്കെട്ടിയും പഠിക്കുവാൻ എന്നേയുഴിഞ്ഞു വച്ചൊരീ ദേഹി ഞാൻ.

വെളിച്ചം നല്കാൻ
മിടിപ്പുകൾ വീണ്ടെടുക്കാൻ
ആവശ്യമുള്ളതൊക്കെ കൊടുത്ത് യാത്രയാകണമെനിക്ക് . 
വിട പറച്ചിലുകൾ അപ്രസക്തമാകുന്ന
വരണ്ട സൗഹൃദത്തിൻ ലോകത്ത് 
കേവലം പുഞ്ചിരിയിൽ 
ഒരു വെറും വാക്കിന്റെ സുഖാന്വേഷണത്തിൽ 
ഒറ്റയ്ക്കാണെന്ന ബോധത്തെ 
വീണ്ടും വീണ്ടും മനസ്സിലുറപ്പിച്ചു യാത്ര തുടങ്ങണമിനി. 

രണ്ടു നാളിന്റെ ഓർമ്മമരത്തിൽ 
ഞാന്നു കിടക്കുന്ന ഫലമാകാതെ ബന്ധങ്ങൾക്കു നടുവിൽ കോമാളി വേഷമായി 
ഗൂഢസ്മിതങ്ങൾക്ക് പാത്രമാകാതെ
ഒരിക്കലുമുണരാത്തൊരുറക്കത്തെ സ്വപ്നം
കാണലല്ലാതനുഭവിക്കണമിനി.

 കടമകളും കടപ്പാടുകളും
 മുൾക്കിരീടമായണിഞ്ഞ ജീവിതത്തെ
 കുരിശുമരണത്തിലേക്ക് വലിച്ചെറിയാതെ
 അനിവാര്യതയിലേക്ക് മിഴിതുറക്കണം.
 ആരുമില്ലായ്മയുടെ ഉപ്പുനീരിറ്റിച്ച്
ഒട്ടും തണുപ്പില്ലാതൊരു വോഡ്കയിൽ
 കരളിനെ കുളിപ്പിച്ചു കിടത്തണം. 

ആയിരം വിരൽമുനകൾ നീളുന്ന ദേഹിയെ
 കല്ലെറിഞ്ഞു കൊല്ലാൻ അനുവദിച്ചുകൊണ്ട് 
ആസ്വദിച്ചു തുടങ്ങണം
@ബിജു ജി.നാഥ്

ഫ്രാന്കോ വിധിയുടെ വിലയിരുത്തല്‍

വിധിന്യായവും വിധികര്‍ത്താക്കളും സമൂഹത്തിന്റെ പരിച്ഛേദമാണ് . ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സാധ്യമല്ലാത്തവിധം ദുസ്സഹമാക്കുന്ന ഘട്ടങ്ങള്‍ ചിലര്‍ക്കെങ്കിലും ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും . ഇവിടെ ഇരയെന്ന വാക്കില്‍ കൊരുത്ത് കോടതി ഇത്തരം ഒരു ദുസ്സഹമായ ജീവിതത്തെ സമൂഹത്തിലേക്കിട്ട് തരികയായിരുന്നു എന്നതാണു വാസ്തവം . ഇതാദ്യത്തേത് അല്ല . അവസാനത്തേതും . മതവും പുരുഷനും ഒരു വലിയ ശാക്തികഘടകമായി കുറഞ്ഞത് രണ്ടായിരത്തഞ്ഞൂറു കൊല്ലാമെങ്കിലും ആയിട്ടുണ്ടാകണം മനുഷ്യ സമൂഹത്തെ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടു . ഈ കാലഘട്ടത്തിന്റെ ആരംഭത്തോടെ മനുഷ്യരില്‍ വളരെ പ്രത്യക്ഷപരമായിത്തന്നെ രണ്ടു തരം മനുഷ്യരുണ്ടായി . ഒന്നു അധികാരത്തിന്റെ മൊത്തക്കച്ചവടക്കാരായ പുരുഷന്മാരും രണ്ട് സഹനത്തിന്റെ നിതാന്തതാഴ്വരയുടെ വാസകരായ സ്ത്രീകളും. മതവും ജാതിയും മറ്റ് എല്ലാ സാമൂഹിക ഘടകങ്ങളും സ്ത്രീയെ തന്റെ കാള്‍ക്കീഴില്‍ തന്നെ സൂക്ഷിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു . ഔപചാരികതയോടെ , ദയാവായ്പ്പോടെ അവള്‍ക്ക് നല്‍കിയെന്ന് (നല്കാന്‍ നീയാര് എന്ന ചോദ്യം ഉള്ളില്‍പ്പോലും കരുതാന്‍ അവര്‍ക്ക് കഴിയാതെ പോയതെന്താകും?) പുരുഷനും അവന്റെ മതവും അവന്റെ ദൈവവും വലിയ ഘോഷത്തോടെ പറഞ്ഞു വച്ചു. ദാനം കിട്ടിയ സ്വാതന്ത്ര്യം അവള്‍ ആഘോഷിച്ചത് കണ്ണീരിലും വിങ്ങിപ്പോട്ടലുകളിലും സന്തോഷം ഒട്ടിച്ചു വച്ച് ചിരിക്കാന്‍ പാദിച്ചുകൊണ്ടാണ് . അവളുടെ മക്കളില്‍ പെണ്ണായി പിറന്നവര്‍ക്കെല്ലാം അവള്‍ പകര്‍ന്നു കൊടുത്തത് നീ സഹിക്കേണ്ടവല്‍ ആണെന്ന വേദവാക്യം ത്തന്നെയാണ് . തത്വത്തില്‍ അവളുമാര്‍ സ്വയം അണിഞ്ഞ കൂലമഹിമയുടെ ചിഹ്നമായിരുന്നു പുരുഷന്റെ ഒന്നാം സ്ഥാനം സമ്മതിച്ചുകൊടുക്കലും അതിന്റെ ആഘോഷങ്ങള്‍ക്ക് വേണ്ടി ഇരകള്‍ ആകുക എന്നത് തന്റെ കടമയാണെന്ന ബോധവും . പതിനെട്ടാം നൂറ്റാണ്ടിന്റെ തിരുശേഷിപ്പുകള്‍ ആയ വിക്ടോറിയന്‍ നിയമങ്ങളെയും സനാതന ധര്‍മ്മത്തിന്റെ നിയമസംഹിതയായ മനുസ്മൃതിയും പകര്‍ന്നു നല്കിയ സാത്തായാണ് ഇന്ത്യന്‍ നീതിന്യായ വ്യേവസ്ഥ . അതിന്റെ എല്ലാ അവസ്ഥകളിലും അത് പരിരക്ഷ നല്‍കുന്നത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണെന്ന് പറയുമ്പോഴും , ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ഉപയോഗിക്കുമ്പോഴും കണ്ണുകെട്ടിയ നീതിദേവതയുടെ ബിംബവത്കരണത്തിലൂടെയും പൊതു ജനത്തിന് നല്‍കുന്ന സന്ദേസന്ദേശം നിയമപരിരക്ഷയുടെ ശീതളതൈലമായിരിക്കുമ്പോഴും അബലരായ ജനങ്ങള്‍ക്കിന്നും ഒട്ടകം സൂചിക്കുഴയിലൂടെ സഞ്ചരിക്കുമ്പോലെ കദിനമാണ് നീതി ലഭിക്കുക എന്നത് . അതിനാലാണ് കോടതിയുടെ ഉള്ളില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ ക്കൊന്നും വ്യെക്തവും ശക്തവുമായ തെളിവുകളില്ലാതെ ആയുസ്സില്ലാതെപോകുന്നത് . വാഡി പ്രതിയാകുന്നതും പ്രതി വാദിയാകുന്നതും ഇത്തരം തെളിവുകളുടെ സൃഷ്ടിയിലൂടെയാണ് . ആധുനിക ലോകത്ത് തെളിവുകള്‍ സൃഷ്ടിക്കുക എന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെയില്ലല്ലോ . മിടുക്കനായ ഒരു വക്കീലും കൈ നിറയെ പണവും അധികാരത്തിന്റെ സ്വാധീനവും ഉണ്ടെങ്കില്‍ ഏത് അപരാധിക്കും നിരപരാധിയും ഏത് നിരപരാധിക്കും അപരാധിയും ആയി മാറാന്‍ കഴിയും. മതത്തിന്റെ പരിരക്ഷ എന്നു പറയുന്നതു അധികാരത്തെക്കാള്‍ വലുതാണ് നമ്മുടെ സമൂഹത്തിനു . നൂറ്റാണ്ടുകള്‍ കൊണ്ട് ഉരുത്തിരിഞ്ഞുണ്ടായ ഒരു വിശ്വാസത്തെയും ആചാരങ്ങളെയും ഒരു നൊടിയിട കൊണ്ട് മാറ്റിയെടുക്കുക സാധ്യമല്ലല്ലോ . ശക്തമായ ഒരു വക്കീലിന്റെ കുറവും അബലതയുടെ ദയനീയതയും കൊണ്ട് മാത്രമാണു ഏറെ വിവാദമായ ബിഷപ്പ് ഫ്രാങ്കോ കേസ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തോല്‍വിയടയേണ്ടി വന്നത് എന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകുന്ന സംഗതിയാണ് . വിധിന്യായത്തില്‍ പകുതിയോളം ഭാഗത്തോളം വളരെ വ്യെക്തമായി വിധികര്‍ത്താവ് അക്കമിട്ടു നിരത്തുന്ന കാര്യകാരണങ്ങള്‍ ഇത് സാധൂകരിക്കുന്നു . പത്തു പോയിന്റുകള്‍ ആണ് തെളിയിക്കപ്പെടാനായി മുന്നില്‍ ഉണ്ടായിരുന്നത് . ആ പത്തുപോയിന്‍റുകള്‍ പക്ഷേ തെളിവുകളുടെ ബലമില്ലായ്മകൊണ്ടു മാത്രം തെളിയിക്കാന്‍ കഴിയാത്തതായി മാറി . പതിമൂന്നു വട്ടം ലൈങ്ഗികമായി ഉപയോഗിച്ചിട്ടും അത് തെളിയിക്കേണ്ട ബാധ്യത സ്ത്രീയുടേത് മാത്രമായിരുന്നു . അതിനു വേണ്ടിയിരുന്നത് തെളിവുകള്‍ ആയിരുന്നു . കവിളിലും വായിലും കൈയ്യിലും യോനിയിലും നിന്ന് ഇര തെളിവുകള്‍ സൂക്ഷിക്കണമായിരുന്നു എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും തെളിവിന് വേണ്ടി . പിതാവിന്നു തുല്യമെന്നോ , ദൈവത്തിന്റെ പ്രതിപുരുഷനെന്നോ വിവക്ഷിക്കാവുന്ന ഒരിടത്തിരിക്കുന്ന ഒരാളുടെ അടുത്തു നിന്നും ഒരു വിശ്വാസിക്കു ഏല്‍ക്കുന്ന മുറിവുകള്‍ക്ക് , തനിക്ക് സംഭവിക്കുന്ന അനീതികള്‍ക്കൊക്കെ ഇര സമയസമയം ആരോടെങ്കിലും ഒക്കെ വിവരിച്ചുകൊടുക്കുകയും അത് വ്യെക്തമായി അക്ഷരത്തെട്ടില്ലാതെ പില്‍ക്കാലത്തും പറയുകയും ചെയ്യേണ്ടിയിരിക്കുന്നു . പൊട്ടിപ്പോയ കന്യാചര്‍മ്മം , ബിഷപ്പിന്റെ വിരലുകൊണ്ടുള്ള പ്രയോഗത്താലാണോ , ലിംഗ പ്രയോഗത്താലാണോ സംഭവിച്ചതെന്ന് തെളിവ് സഹിതം സ്ഥാപിക്കപ്പെടേണ്ടത് ഇരയുടെ കടമയാണ് . യോനിക്കുള്ളില്‍ നിയമം മാസങ്ങള്‍ക്കൊ വര്‍ഷങ്ങള്‍ക്കൊ അപ്പുറം ബീജത്തിന്റെ അംശം കണ്ടെത്താന്‍ ശ്രമിക്കുന്നത് ആധുനിക സമൂഹത്തിനു അപമാനകരമായ ഒരു വസ്തുത ത്തന്നെയാണ് . പുരുഷബീജം തിരഞ്ഞു സ്ത്രീയുടെ യോനിയില്‍ കൈ കടത്തുന്ന നിയമം പുരുഷന്റെ ചര്‍മ്മം മുറിഞ്ഞോ , യോനി ശ്രവങ്ങള്‍ ഉണ്ടോ എന്നല്ല പരിശോധിയ്ക്കുക പകരം , ഇര ആരോപിക്കുന്ന വിധത്തില്‍ പെരുമാറാന്‍ തക്ക ലൈങ്ഗിക ആരോഗ്യം ഉണ്ടോ എന്നു മാത്രമാകും . ഇരയുടെ മേല്‍ തെറ്റായ ആരോപണങ്ങള്‍ കേസ് ബലക്കാന്‍ വേണ്ടിയാരെങ്കിലും ഉപോയ്ഗിച്ചിട്ടുണ്ട് എങ്കില്‍ വിശിഷ്യാ സദാചാര ഭ്രംശം സംഭവിച്ചു എന്നാന്നതെങ്കില്‍ പിന്നെ ഇരയുടെ പൊട്ടിയ കന്യാചര്‍മ്മത്തിന് കാരണം വേറെ തിറയേണ്ടതുണ്ടോ എന്നു നിയമം സംശയം ചോദിചെന്നിരിക്കും. കാരണം നിയമവും പറയുവാന്‍ ശ്രമിക്കുക ഇല ചെന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും കേടു ഇലക്ക് മാത്രമെന്നാണല്ലോ . പ്രതി എന്തു മെസ്സേജ് ആണ് ഇരയ്ക്ക് അയച്ചത് എന്നറിയാണ്‍ ഇര തന്റെ മൊബൈലും ലാപ്പൂമ് ഒക്കെ നാല്‍കേണ്ടി വരും ഇല്ലെങ്കില്‍ തെളിവുകള്‍ ദുര്‍ബ്ബലമാകും . പ്രതിയുടെ മൊബൈലില്‍ നിന്നും അത് ലഭിക്കുന്നതിന് ഈ പറയുന്ന സാങ്കേതിക വിദ്യകള്‍ ഒന്നും തന്നെ ഇന്നും ലഭ്യമല്ലല്ലോ . ഇര മനപൂര്‍വ്വം മാറ്റിവച്ച മൊബൈല്‍ അതോ ആക്രിക്കടയില്‍ വിറ്റേന്നു കരുത്തുന്ന മൊബൈല്‍ ഇല്ലാത്ത്ഥ് കൊണ്ട് ഇരയുടെ വാദം ബലപ്പെടുകയില്ല എന്നു പറയുന്നിടത്തും ആരോപണം ഉന്നയിക്കുന്ന പ്രതിയുടെ കൂട്ട് പ്രതിയായവളുടെ മൊബൈല്‍ ആര്‍ക്കോ നല്‍കിയെന്നത് വിഷയമാകുന്നില്ല . തെളിവുകള്‍ സമര്‍പ്പിക്കേണ്ടത് ഇരയാണ് . അതില്‍ ഇര പരാജയപ്പെട്ടാല്‍ വൈകാരികഥയ്ക്ക് കോടതിയില്‍ സ്ഥാനമില്ല എന്നത് അറിയണം . ഇര പാതി വസ്ത്രം ധരിച്ചു ബാക്കി കൈയ്യില്‍ പിടിച്ച് പുറത്തു പോയാലും , തുണി ഉടുക്കാതെ പോയാലും അത് ആരേലും ഒക്കെ കാണുകയോ വിളിച്ച് കാണിക്കുകയോ വേണം . സാക്ഷികള്‍ ആണല്ലോ പ്രദാനം . പുതിയ തലമുറയ്ക്ക് ഈ വിധി ഒരു നല്ല പഠനം ആകും എന്നു കരുത്തുന്നു . നിങ്ങള്‍ എപ്പോഴും ഒരു മൂന്നാം കണ്ണു ശരീരത്ത് ഘടിപ്പിക്കുക . ഒപ്പം ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകും എന്നത് മുങ്കൂട്ടി കണ്ടു നിങ്ങള്‍ തെളിവുകള്‍ സംഭരിച്ചു വയ്ക്കുക . സത്യത്തില്‍ സ്കൂള്‍ താളം മുതല്‍ കുട്ടികള്‍ക്ക് നിയമ ബോധവും ലൈങ്ഗിക വിദ്യാഭ്യാസവും നല്കേണ്ടതുണ്ട് . മതബോധം നല്കാന്‍ പ്രായപൂര്‍ത്തിയാകാണാം എന്നൊരു നിയമവും ഇരുപത്തിയൊന്ന് വയസ്സിന്റ്റെ നിയമനിര്‍മ്മാണത്തോടൊപ്പം നടത്താന്‍ അധികാരികള്‍ക്ക് ചങ്കൂറപ്പുണ്ടാകണം . അതല്ലായെങ്കില്‍ ഇരകള്‍ എത്ര വിദ്യാസംഭണരാണെന്ന അത്ഭുതം കൂരിയിട്ടും കാര്യമുണ്ടാകില്ല . ഉന്നത വിദ്യാഭ്യാസമുള്ള ഇരുയാപ്ത്തിയഞ്ച് വയസ്സേങ്കിലും പ്രായമുള്ള ഒരു സ്ത്രീക്ക് പോലും ലൈങ്ഗികതയെക്കുറിച്ച് ഒരു പുണാക്കും അറിയാന്‍ കഴിയുന്നുണ്ടാകില്ല . മാസം തോറും ആര്‍ത്തവം സംഭവിക്കുന്നുണ്ടെങ്കിലും അതെന്താണ് എന്നറിയാണ്‍ വയ്യാത്ത , തങ്ങളുടെ ആ ഭാഗത്ത് മൂത്രം ഒഴിക്കാനുള്ളതല്ലാതെ മറ്റൊരു ദ്വാരം കൂടെയുണ്ടെന്ന് അറിയാത്ത സ്ത്രീകളോട് ആണ് നാം പ്രായവും പക്വതയുടെയും കഥകള്‍ പറയുക . ജീവിതം മനോഹരമാണ് . അതിനെ ജീവിച്ച് തീര്‍ക്കാന്‍ കഴിയണം ഒരു വ്യെക്തിയുടെ എല്ലാ സ്വാതന്ത്ര്യത്തോടും . ആരുടേയും ഔദാര്യമാകരുതു സ്വാതന്ത്ര്യം . ആരുടേയും അടിമയല്ല അപരനെന്ന ബോധം ഉണ്ടാകണം . സമത്വമുള്ള ഒരു സമൂഹവും സമഭാവനയുടെ മനസ്സും ആവശ്യമാണ് . മതമല്ല , ദൈവമോ ദൈവ നിയമങ്ങളോ അല്ല മനുഷ്യന്റെ ജീവിതത്തിന്റെ സഞ്ചാര പാത നിര്‍ണ്ണയിക്കേണ്ടത് . അതിനു വേണ്ടത് മനുഷ്യനെന്ന ജീവിക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശത്തെ പകുത്തെടുക്കുന്ന ചിന്തകള്‍ ഇല്ലാതാകുക എന്നതാണ്. പ്രകൃതിയിലെ മറ്റ് മൃഗങ്ങള്‍ക്കൊന്നും ഇല്ലാത്ത സവിശേഷ ഗുണമായ ചിന്തിക്കാനുള്ള തലച്ചോറ് എല്ലാവര്ക്കും ഒരുപോലെയാണ് മനുഷ്യജീവിയിലുള്ളത് . അതിനെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വിടുക . ജീവിതം സന്തോഷപൂര്‍ണ്ണമാകട്ടെ . ബിജു ജി. നാഥ്

Thursday, August 25, 2022

പൌര്‍ണ്ണമിയും നീയും



പൌര്‍ണ്ണമിയും നീയും



അമാവാസിയുടെ അന്ത്യം കുറിക്കും വിധം
ചന്ദ്രിക മാനത്ത് വരുംപോലെ നീയും .
മെല്ലെ തെളിഞ്ഞു നൂലുപോല്‍ വളഞ്ഞ്
പിന്നെ പെരുകി പൂര്‍ണ്ണമായ് തീരുന്നു .


നിന്റെ പുഞ്ചിരിക്ക്  കാത്തിരിക്കുന്ന ഭൂമി
പുഷ്പിണിയായന്ന് ഉല്ലാസവതിയാകും
പറയാതെ , അടയാളം പോലുമേകാതെ
മറയും നീ പൊടുന്നനെയെങ്കിലും വീണ്ടും.


കാത്തിരിപ്പിന്റെ കറുത്ത മുഖത്തോടെ
മാനം നോക്കി മരവിച്ചു കിടക്കും ധര
ഓരോ വേദനയുടെയും അവസാനത്തില്‍
സന്തോഷം കാത്തിരിക്കുമെന്നറിവുമായ് !


ഒറ്റക്കിരിക്കുമ്പോള്‍ കൂടെ വന്നു പലപ്പോഴും
നെഞ്ചില്‍ പെയ്തലച്ചു വീണു രാവുകളില്‍
വിങ്ങും മനസ്സിന്‍ വിതുമ്പലുകള്‍ക്ക് മേലെ
കംബളം പോലെ പൊതിഞ്ഞു പിടിക്കുന്നു.


എത്ര കനല്‍ വീണു ചുവന്നാലും ഹൃത്തിനെ
തൊട്ട് തഴുകി കടന്നു പോം മാരുതനില്‍
പൊതിഞ്ഞു നീ കൊടുത്തുവിടും തണുവില്‍
സങ്കടമെല്ലാം ഉരുകിവീണിടുന്നു പൊടുന്നനെ . 

നമ്മള്‍ ആരുമല്ലെന്ന് പരസ്പരം പറഞ്ഞും
ഇഷ്ടത്തിന്റെ രൂപമാറ്റങ്ങള്‍ നിഷേധിച്ചും
സാറ്റ് കളിക്കുന്നുവെങ്കിലും പിന്നേയും നാം
അരൂപികളുടെ ആകാശത്തു കണ്ടുമുട്ടുന്നു.
@ബിജു ജി നാഥ്


Wednesday, August 24, 2022

നീ സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു പക്ഷിയാണ്

നീ സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു പക്ഷിയാണ് 

 നീ സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു പക്ഷിയാണ് .!
മനസ്സിൻറെ വാതായനങ്ങൾ തുറന്നിട്ട്
നീലാകാശത്തിന് അപാരത തേടുന്ന,
മനസ്സിൽ സ്വപ്നങ്ങൾ മാത്രമുള്ള നിനക്ക്
വേണ്ടത് പറക്കാൻ ഒരാകാശം മാത്രമല്ല. കണ്ട് കണ്ണ് നിറയ്ക്കുവാൻ ഒരു വിശാലമായ പാടശേഖരം കൂടിയാണ്.
തത്തമ്മകൾ കലപിലകൂട്ടുന്ന , കൊറ്റികൾ ഒറ്റക്കാലിൽ തപസ്സ് ചെയ്യുന്ന, മാനത്തുകണ്ണികൾ ഓടിനടക്കുന്ന ഒരു പാടശേഖരം. നിന്റെ മനസ്സിൽ യുദ്ധങ്ങളില്ല. നിൻറെ മനസ്സിൽ ശത്രുക്കളും. നീ അപരാജിതമാമൊരു ശത്രുവിനെ തേടുകയാണ് . യുദ്ധം ചെയ്യുവാനല്ല, നിന്നെ പ്രണയിക്കാൻ മാത്രം. പ്രണയത്തിലൂടെ നിന്നിലെ ശത്രുവിനെയും, നിന്നിലെ യുദ്ധത്തെയും പരാജയപ്പെടുത്തുന്ന ഒരാളെ. നിനക്ക് വേണ്ടത് പ്രണയമാണ്. മനസ്സിൻറെ കാമനകളിൽ , നിന്നെ ഓരോ നിമിഷവും ഓരോ ഇതളുകളായി പടർത്തിയും ഓമനിച്ചും നിന്നെ, നീയാകുന്ന നിൻറെ രസനകളെ ഉണർത്തുന്ന , നിന്നെ ജീവിതമെന്തെന്ന് , ജീവിതത്തിന്റെ മധുരം എന്തെന്ന് പഠിപ്പിക്കുന്ന മനസ്സിലാക്കിക്കുന്ന ഒരു പ്രണയം! നിന്റെ മനസ്സിൽ സമാധാനം മാത്രമാണ്. സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു പക്ഷിയാണ് നീ. @ബിജു ജി നാഥ്

അപ്ഫന്‍റെ മകള്‍ .................. മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്

അപ്ഫന്‍റെ മകള്‍ (നോവല്‍ )
മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട് 
കേരള സാഹിത്യ അക്കാദമി




        മലയാള നോവല്‍ സാഹിത്യത്തിലെ ആദ്യകാല നോവലുകളില്‍ ഒന്നാണ് അപ്ഫന്‍റെ മകള്‍ . 1931 ലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത് . പഴയകാല മലയാള നോവല്‍ സാഹിത്യത്തില്‍ വളരെ പ്രശസ്തവും ഇന്ദുലേഖയ്ക്കു ശേഷം കൂടുതല്‍ വായിക്കപ്പെട്ടിട്ടുള്ളതുമായ ഒരു നോവല്‍ ആണ് അപ്ഫന്‍റെ മകള്‍ എന്നു കരുതുന്നു . ഇ എം എസ് നമ്പൂതിരിപ്പാട് അവതാരിക എഴുതിയ ഈ നോവല്‍, ആ കാലഘട്ടത്തിലെ നമ്പൂതിരി സമുദായത്തിന്റെ കഥ പറയുന്നതിനൊപ്പം അവര്‍ക്കിടയില്‍ മെല്ലെ ഉയര്‍ന്നു വന്നുതുടങ്ങിയ പുരോഗമന പ്രസ്ഥാനത്തിൻ്റെയും കഥ പറയുന്നു . വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബി യും ഒക്കെ ഉഴുതുമറിച്ച ഭൂമികയിലെ വായന തുടങ്ങുന്നത് ഇവിടെ നിന്നൊക്കെ ആകണം . മിശ്രവിവാഹം എന്ന കാഴ്ചപ്പാടിനെ സമീപിക്കും മുമ്പേ ആദ്യം വേണ്ടത് സ്വജാതിയിലെ വിവാഹപ്രാേത്സാഹനമാണെന്ന കാഴ്ചപ്പാടാണ് ഈ നോവല്‍ മുന്നോട്ട് വയ്ക്കുന്നത് .ഇ എം എസ് അവതാരികയില്‍ ഇത് എടുത്തു പറയുന്നുമുണ്ട്. ആദ്യം സ്വജാതിയിലെ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടട്ടെ അതിനു ശേഷം കാലങ്ങള്‍ക്കപ്പുറത്ത് ആരെങ്കില്‍ മിശ്രവിവാഹം ചെയ്തു തുടങ്ങുകയും നമ്പൂതിരി സമുദായം മറ്റ് സമുദായങ്ങളില്‍ നിന്നും വിവാഹം കഴിച്ചു തുടങ്ങുകയും ചെയ്യുമ്പോൾ അതിനെ സാമൂഹ്യ പരിഷ്കരണം എന്നന്നു വാഴ്ത്തപ്പെടട്ടെ എന്ന് ഇ എം എസ് എഴുതുന്നു . പൂങ്കുല , ആത്മാഹുതി , മറുപുറം എന്നീ നോവലുകള്‍ എഴുതിയ മുത്തിരിങ്ങോട്ടിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ നോവല്‍ ആണ് അപ്ഫന്‍റെ മകള്‍ . 


      വളരെ ചെറിയ ഒരു നോവല്‍ ആണിത് . ഇതില്‍ പ്രതിപാദിക്കുന്ന കഥ, മധു എന്ന ഓത്തു ചൊല്ലാത്ത നമ്പൂതിരി, അയാൾ കാര്യക്കാരനായി ഇരിക്കേണ്ട ഇല്ലത്ത് നിന്നും അതായത് കുട്ടിക്കാലം മുതലേ അവിടെ ജീവിച്ച ഒരാളായിട്ടും പുറത്തു പോയി പഠിച്ചു ഡോക്ടര്‍ ആയ കഥയാണ് . “ഒരുണ്ണി നമ്പൂതിരി, മാറില്‍ കിടക്കുന്ന ബ്രഹ്മ സൂത്രത്തെ പുല്ലോളം വകവെയ്കാത്തെ ഇംഗ്ലീഷ് പഠിക്കുക. എന്നിട്ടയാള്‍ മദിരാശിയില്‍ പോയി ഒരു നായരുടെ കൂടെ താമസിക്കുക . ബുദ്ധി അശുദ്ധമായി . ശരീരവും അശുദ്ധമായി . ഇപ്പോഴിതാ വല്ല പറയന്‍റെയോ പാണന്‍റെയോ ശവം കീറിയും മുറിച്ചും ഒരിയ്ക്കലും പുണ്യാഹശ്ശുദ്ധം പോവാതെ ജീവിക്കുന്നു . കലികാലമായാലും ശ്രുതിസ്മൃതിഹാസാദി ദിവ്യഗ്രന്ഥങ്ങളെ ഇങ്ങനെ അപമാനിക്കാമോ?” എന്നു ചിന്തിച്ചിരുന്ന സമുദായത്തിലേക്ക് അയാള്‍ സധൈര്യം ഡോക്ടറായി തിരികെ വരികയും ആ നാട്ടിലും അടുത്ത ദേശത്തും പ്രശസ്തനായ ഒരു ഡോക്ടര്‍ ആകുകയും ചെയ്യുമ്പോള്‍ ഇതേ ശ്രുതിസ്മൃതിഹാസാദിദിവ്യഗ്രന്ഥങ്ങളില്‍ നിന്നും ഒഴിവുകഴിവുകള്‍ കണ്ടെത്തി അയാളെ സ്വീകരിക്കുന്ന സമുദായം . നമ്പൂതിരിമാര്‍ പ്രായമായാലും ഒന്നും രണ്ടും മൂന്നും വിവാഹം കഴിച്ച് , വാർദ്ധക്യം മൂലം മരണപ്പെട്ട്പോകുകയും കുട്ടിക്കാലത്ത് തന്നെ വൈധവ്യം സംഭവിക്കുന്ന സ്ത്രീകള്‍ ഇല്ലങ്ങളില്‍ കുടിയിരിക്കുകയും ചെയ്യുന്നതില്‍ നിന്നും നമ്പൂതിരിയുവാക്കൾ എല്ലാവരും നമ്പൂതിരിസ്ത്രീകളെത്തന്നെ വിവാഹം കഴിക്കുകയും അത് വഴി മൂത്ത നമ്പൂതിരി ഒഴികെയുള്ളവര്‍ നായര്‍ ബാന്ധവം ചെയ്യുന്ന രീതികള്‍ ഇല്ലാതാക്കുകയും വേണം എന്ന ആശയമാണ് മധു മുന്നോട്ട് വയ്ക്കുന്നത് . അയാള്‍ താന്‍ വളര്‍ന്ന വീട്ടിലെ നമ്പൂതിരി പെൺകുട്ടിയായ, തന്റെ കളിക്കൂട്ടുകാരിയായ ഇട്ടിച്ചിരിയെ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ മധുവിനെ സ്നേഹിക്കുന്ന അഫ്ഫന്‍ നമ്പൂതിരിയുടെ നായര്‍ സ്ത്രീയിൽ ജനിച്ച മകളായ സുലോചനയുടെ സ്നേഹം അയാള്‍ കണ്ടില്ലെന്നു നടിക്കുന്നു . ഈ പ്രണയകഥയുടെ പരിസമാപ്തിയെന്താകും ? ഇതാണ് അപ്ഫന്‍റെ മകളുടെ പ്രമേയത്തിലെ ശ്രദ്ധേയമായ രണ്ടാം ഘടകം . മൂന്നാം ഘടകമായി പറയാനുള്ളത് ആ കാലഘട്ടത്തില്‍ നമ്പൂതിരി സമുദായത്തില്‍ നിലനിന്ന ആചാരങ്ങളും രീതികളും ചെറുപ്പക്കാരുടെയും മറ്റും ജീവിത രീതികളും അടയാളപ്പെടുത്തുന്ന ഒരു നോവല്‍ കൂടിയാണിതെന്നതാണ്. 


      വളരെ മനോഹരമായ രീതിയില്‍ എഴുതിയ , രസാവഹമായി വായിച്ചു പോകാന്‍ കഴിയുന്ന ഒരു നോവല്‍ ആണിത് . ഉപമകളും വര്‍ണ്ണനകളും അതിമനോഹരമായി കൂട്ടിക്കുഴച്ച പഴയ മലയാള ഭാഷയുടെ സൗന്ദര്യവും രീതികളും നിറഞ്ഞ ഈ നോവലിന്റെ വായന, ഇന്നത്തെ നോവല്‍ രചനകളുടെ സാങ്കേതിക രീതികളുമായി ഒത്തുപോകുന്ന ഒന്നായി അനുഭവപ്പെടില്ല എങ്കിലും അതിന്റെ അവതരണ രീതിയും മറ്റും ഇന്ദുലേഖ പോലുള്ള അക്കാലത്തെ നോവലുകളുടെ ആഖ്യായന ശൈലിയുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഒന്നാണ് . നല്ലൊരു വായനക്കൊപ്പം , എഴുത്തിന്റെ ശൈലീമാറ്റങ്ങളും ഘടനാപരമായ വ്യതിയാനങ്ങളും രണ്ടു കാലഘട്ടത്തില്‍ നിന്നുകൊണ്ടു വായിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു നോവല്‍ വായന നല്കിയ സന്തോഷം പങ്കു വയ്ക്കുന്നു . സസ്നേഹം ബിജു ജി നാഥ്

Sunday, August 7, 2022

പ്രണയം

പ്രണയം
.................

അതിസുന്ദരമെന്ന് ചൊല്ലുന്നു
അധികമായ് പ്രണയിച്ചു പോകുകിൽ
അതിമധുരമെന്ന് ചൊല്ലുന്നു
അധികമായ് ലാളിച്ചു പോകുകിൽ.

ഇമകൾ നിറയാതെ കാക്കുവാൻ
ഇടതടവില്ലാതെ സഞ്ചരിക്കണം കൂടെ.
ഇമകൾ തിളങ്ങി നിന്നീടുവാൻ
ഇടയിലൊക്കെ പറഞ്ഞിടണം പ്രണയം.

ഉടലിനെ മറക്കാൻ പഠിക്കണം
ഉപമകൾ കൊണ്ടു മൂടണം നിത്യവും
ഉലയിലൂതി തെളിക്കുന്ന ലോഹത്തിൽ
ഉതിരും കാന്തി നിറക്കണം മുഖത്തെന്നും.

ഋതുക്കൾ മാറി പോയെന്നിരിക്കിലും
ഋണബാധ്യതയില്ലാതെ നിൽക്കണം.
ഋഷികളെപ്പോലെ മാറിനിന്നീടണം നാം 
ഋഷഭ ഗുണം കാട്ടാതെ നാൾക്ക് നാൾ.

എത്രകാലം ചരിക്കുന്നു കൂടെയെന്നല്ല
എത്രചാരെ ഇരിപ്പതെന്നളന്നീടും
എത്ര നിൻ ചിത്തം തുറന്ന് കാട്ടീടുകിലും
എന്തിത്ര ചതിപ്പതെന്നേ കേട്ടിടും ന്യൂനം. 

ഒട്ടു നിങ്ങൾ നിശബ്ദമായ് പോയെന്നാൽ
ഒട്ടുമേ സഹിച്ചീടുകില്ലത്രെയത്  സഹജം.
ഒന്നു മിണ്ടാൻ താമസിച്ചീടുകിൽ പിന്നെ
ഒട്ടുമുണ്ടാകില്ലാ മനഃസുഖം നാൾക്കു നാൾ.
@ ബിജു. ജി.നാഥ്






Saturday, August 6, 2022

ഒറ്റത്തുരുത്തിലെ നിര്‍വൃതികള്‍.....................ജീഷ്മ ഷിജു

ഒറ്റത്തുരുത്തിലെ നിര്‍വൃതികള്‍ (കഥകള്‍) 
ജീഷ്മ ഷിജു 
നോര്‍ത്ത് കാര്‍ട്ടര്‍ പബ്ലീഷിംഗ് ഹൌസ് 
വില : 220 രൂപ 


കഥകള്‍ പറയുന്നത് ഒരു കഴിവാണ് . അതെഴുതി സൂക്ഷിക്കപ്പെടുമ്പോളാകട്ടെ ലോകം അതിനെ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു . കാലാനുവര്‍ത്തിയായ കഥകള്‍ എന്നത് ഇന്നത്തെ കാലത്ത് ഒരു മോഹം മാത്രമാണു . കാരണം പകരം വയ്ക്കാന്‍ ഇല്ലാത്ത വിധം ലോകം കഥകള്‍ സമ്മാനിച്ച് കടന്നു പോയിരിക്കുന്നു . അതിനെ വീണ്ടും വീണ്ടും പേരും രൂപവും കാലവും മാറ്റി അവതരിപ്പിക്കാന്‍ മാത്രമാണു കഥാകാര്‍ക്ക് കഴിയുക . മാറുന്ന കാലത്തിന്റെ മാറുന്ന ഭാഷയും പ്രയോഗവും അതിനെ വേറിട്ട് നിര്‍ത്തും എന്നതൊഴിച്ചാല്‍ ഉള്‍ക്കാമ്പിലെല്ലാം ഒന്നുതന്നെയാണല്ലോ . 'ജീഷ്മ ഷിജു' എന്ന എഴുത്തുകാരിയുടെ ഇരുപത്താറ് ചെറുകഥകള്‍ അടങ്ങിയ സമാഹാരമാണ് "ഒറ്റത്തുരുത്തിലെ നിര്‍വൃതികള്‍."  ചെറുകഥകള്‍ ആണെങ്കിലും കഥകള്‍ മിക്കതും വളരെ മനോഹരവും അര്‍ത്ഥസംപുഷ്ടവുമായ ഒരു തലം കൈവരിക്കുന്നവയാണ് . ചെറിയ ചെറിയ വരികളിലൂടെ അര്‍ത്ഥഗര്‍ഭ മൗനങ്ങള്‍ പേറുന്ന വലിയ ലോകത്തിലേക്ക് , ചിന്തകളിലേക്ക് കൊണ്ട് പോകാന്‍ കഴിയുന്ന തരത്തിലുള്ള ലളിത പദങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കൊച്ചു കഥകള്‍ . വായനയെ ലളിതവും സന്തോഷപ്രദവുമായി കൊണ്ടു പോകാന്‍ കഴിയുന്ന രീതിയില്‍ കഥാകാരി അവതരിപ്പിച്ചിരിക്കുന്നു .

 ബന്ധങ്ങള്‍ , അവയുടെ ഇഴയടുപ്പങ്ങള്‍ , മാനസിക വ്യാപാരങ്ങള്‍ എന്നിവയെ തൊട്ടു കടന്നു പോകുന്ന വായന നല്കിയ കഥകള്‍ ആയിരുന്നു കൂടുതലും . പരത്തിപ്പറഞ്ഞു രസം കളയുന്ന കഥാ രചനാ സങ്കേതങ്ങള്‍ കഥാകാരി ഉപയോഗിക്കുന്നില്ല എന്നതൊരു നല്ല കാര്യമായി കാണാം . മിക്കപ്പോഴും സോഷ്യല്‍ മീഡിയ നല്‍കുന്ന പുതിയ കഥാ രചനാ സങ്കേതമെന്നത് ഒരു ചെറിയ വിഷയത്തെ പറഞ്ഞു പൊലിപ്പിച്ചു കണ്ണീര്‍ സീരിയലുകളുടെ ഒപ്പം മത്സരിക്കുകയോ കൊച്ചു പുസ്തകങ്ങളെ കവച്ചു വയ്ക്കുകയോ അത്യന്താധുനികതയുടെ അപ്പന്‍മാരാകുകയോ ചെയ്യുന്ന കാഴ്ചകള്‍ ആണ് . ഇവയെ പുകഴ്ത്താനും , കൂടുതല്‍ പ്രോത്സാഹനം നല്കാനും ആരാധകരായി ഒരു കൂട്ടം വായനക്കാര്‍ ഉണ്ടാകും . സ്വജീവിതത്തില്‍ , സോഷ്യല്‍ മീഡിയയില്‍ വരും വരെ , വന്ന ശേഷവും ഒരു സാഹിത്യ കൃതിയും , പാഠ്യവിഷയത്തിനപ്പുറം വായിച്ചിട്ടില്ലാത്ത ഇത്തരക്കാരുടെ ബലേഭേഷുകൾ കേട്ട് പുളകിതഗാത്രരാകുന്ന എഴുത്തുകാര്‍ അടുത്തപടി എന്നത് ഇവയൊക്കെ തുന്നിക്കെട്ടി ഒരു പുസ്തകമാക്കി സാഹിത്യമേഖലയ്ക്ക് സംഭാവന കൂടി ചെയ്യുമെന്നതാണ് . ആധുനിക പുസ്തക പ്രസാധക കാപട്യങ്ങള്‍ മൂലം ഇത്തരം കൃതികള്‍ക്ക് ഒന്നും രണ്ടും മൂന്നും ഒക്കെ എഡിഷനുകള്‍ കൂടി ആയിക്കഴിഞ്ഞാല്‍ പിന്നെ എഴുത്തുകാരന്‍ (ലിംഗഭേദം ഇല്ല ) കൊമ്പത്തായിക്കഴിയും . സോഷ്യല്‍ മീഡിയയിലെ ആസ്വാദകരെ മുഴുവന്‍ അങ്ങോട്ട് പറഞ്ഞും നിര്‍ബന്ധിച്ചും തന്നെ വിട്ടാലും അയ്യായിരം ക്ലബ്ബുകളില്‍ അംഗമായി മാറിക്കഴിഞ്ഞ ഇത്തരം എഴുത്തുകാര്‍ക്ക് ഒരു അഞ്ചു എഡിഷന്‍ കണ്ണുമടച്ച് ഇറക്കാം. സാഹിത്യത്തിന്റെ വ്യഭിചാരം നടക്കുന്ന ഇത്തരം ഇടങ്ങളില്‍ , ജീഷ്മ ഷിജുവിനെ പോലുള്ള എഴുത്തുകാരുടെ ഒക്കെ രചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അത്ഭുതമില്ല തന്നെ . ചാരി നില്ക്കാന്‍ ഒരു കോക്കസും , ഉയര്‍ത്തിപ്പിടിക്കാന്‍ ഗോഡ് ഫാദര്‍ മാരും ഇല്ലാത്ത എഴുത്തുകാര്‍ എപ്പോഴും എത്ര മികച്ചവര്‍ ആയാലും ശ്രദ്ധിക്കപ്പെടുകയില്ല എന്നതൊരു പരസ്യമായ രഹസ്യമാണല്ലോ . 

നല്ല എഴുത്തുകള്‍ ആണ് ഈ എഴുത്തുകാരിയുടെ ഈ പുസ്തകത്തില്‍ കാണാന്‍ കഴിഞ്ഞത് . അവയൊക്കെ ഉദാത്തവും അതിമനോഹരവും പകരം വയ്ക്കാനില്ലാത്തവയും ആണെന്നൊന്നും അവകാശപ്പെടുന്നില്ല . ഒറ്റ വായനയുടെ സുഗന്ധവും ഓര്‍ത്തുവയ്ക്കാനോ പിന്തുടരുവാനോ കഴിയുന്ന ചില ഓര്‍മ്മകളും മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്ന ചില കഥകളുടെ സൗരഭ്യവും കൂടിച്ചേര്‍ന്ന് നല്ല വായനക്കുതകുന്ന ഒരു കുഞ്ഞ് പുസ്തകം എന്നു മാത്രം വിലയിരുത്തുന്നു ഈ പുസ്തകത്തെ . ആശംസകളോടെ ബിജു ജി നാഥ്

Wednesday, August 3, 2022

സ്നേഹിച്ചിരിക്കുമ്പോൾ

 

സ്നേഹിച്ചിരിക്കുമ്പോൾ

അവർ മനസ്സുകൾ തുറന്നിരിക്കാം.

ഇഷ്ടങ്ങൾ പറഞ്ഞിരിക്കാം
തനിക്ക് നേരിട്ട ദുര്യോഗങ്ങളും
തന്റെ ജീവിതത്തിലെ പരാജയങ്ങളും
എല്ലാമെല്ലാം പങ്കുവച്ചിരിക്കാം.
ഇന്നവർ തികച്ചും അപരിചിതരായിരിക്കവേ,
അവരിൽ പുതിയ സൗഹൃദങ്ങൾ പൂക്കവേ
വീണ്ടും അവരതൊക്കെ ആവർത്തിക്കുമായിരിക്കാം.
അപ്പോൾ, പറയുവാൻ
ഒരു വിശേഷം കൂടി കൂടുതലുണ്ടാകാം.
പരിചിതമുഖങ്ങൾക്കിടയിലേക്ക്
ഗൂഢമായ ചിരികൾക്കിടയിലവർ
അപരിചിതരായി നിന്നു പോയേക്കാം.
ചിലപ്പോൾ,
അവർക്കിടയിൽ തന്നെ
ഒറ്റുകാരുമുണ്ടാകാം.
ദാമ്പത്യത്തിലായാലും
പ്രണയത്തിലായാലും
സൗഹൃദത്തിലായാലും
ഒന്നും പറയാതിരിക്കാനാകട്ടെ നമുക്ക്.
@ബിജു ജി. നാഥ്

പാട്ടുകളുടെ പാട്ട് .........റോസി തമ്പി

പാട്ടുകളുടെ പാട്ട് (ആത്മീയത )
റോസി തമ്പി
ബോധി
വില: ₹ 100.00


മതം സാമൂഹിക ജീവിതത്തിന് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള പഠനം പലപ്പോഴും തമാശ രൂപമാർന്ന ചില കാഴ്ചകളുടെ ബാക്കിപത്രമായി തീരാറുണ്ട്. മതത്തിന് പക്ഷേ മനുഷ്യജീവിതത്തിൻ്റെ നവോത്ഥാന കാലത്ത് വലിയ ഒരു പങ്ക് വഹിക്കാനായിട്ടുണ്ട്. അത് നവോത്ഥാനത്തിനെ മുന്നോട്ട് നയിക്കാനായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത് .കാരണം , എക്കാലവും മനുഷ്യന് ഓർത്ത് ദുഃഖിക്കുവാൻ വേണ്ടി അവൻ ഉണ്ടാക്കി വച്ച വലിയൊരു വിപത്ത് മാത്രമാണ് മതവും വിശ്വാസങ്ങളും.  ഇവിടെ ഇന്നു പരിചയപ്പെടുത്തുന്ന പുസ്തകം ശ്രീമതി റോസി തമ്പി പരിഭാഷപ്പെടുത്തിയ സോളമൻ്റെ ഉത്തമ ഗീതങ്ങൾ ആണ്. പാട്ടിൻ്റെ പാട്ട് എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന എട്ടോളം ഭാഗങ്ങൾ ആയി ട്ടുള്ള ഈ ഗീതങ്ങൾ സോളമൻ രാജാവ് എന്ന് ബൈബിൾ അടയാളപ്പെടുത്തുന്ന പ്രവാചകൻ്റെ പ്രണയ ചിന്തകളാണ്. 60 രാജ്ഞിമാരും 80 വെപ്പാട്ടികളും അസംഖ്യം കന്യകമാർ സഖികളുമായുള്ള സോളമൻ്റെ പ്രണയം ഏൽക്കാൻ ഭാഗ്യം കിട്ടിയ ഒരുവൾ! അവളും സോളമനും സഖിമാരും ചേർന്നുള്ള സംഭാഷണം ആണ് ഗീതങ്ങളിൽ.

ചങ്ങമ്പുഴയുടെ രമണൻ വായിക്കുമ്പോൾ കാണുന്നത് ഇതേ ഉത്തമ ഗീതങ്ങളുടെ കാവ്യ ശൈലിയാണ് എന്ന് തോന്നിപ്പിക്കുന്നുണ്ട്. ഇവിടെ ഈ ഉത്തമ ഗീതം കൈസ്തവരുടെ ആത്മീയമായ ഒരു സംഗതിയായാണ് കണക്കാക്കിപ്പോരുന്നത്. ഹിന്ദു ദേവതകളുടെ പ്രാർത്ഥനകൾ അർത്ഥമറിഞ്ഞോ അറിയാതെയോ വീടുകളിൽ, ക്ഷേത്രങ്ങളിൽ ഒക്കെ കേൾക്കാറുണ്ട്. അംഗവടിവുകളും അവയവ പ്രത്യേക തകളും വാഴ്ത്തലുകളുമാണവ. അതുപോലെ ഉത്തമ ഗീതവും പ്രണയിനിയുടെ ശരീര ഭാഗങ്ങളുടെ ഭംഗി യെ വർണ്ണിക്കലുകൾ മാത്രമാണ്. അതിനെ പക്ഷേ വിശ്വാസികൾ കണക്കുകൂട്ടുന്നത് പ്രണയത്തിൻ്റെ ഭാഷയും ഉദാത്തമായ പ്രണയത്തിൻ്റെ സാക്ഷ്യവും ഒക്കെയായാണ്. അതു കൊണ്ട് തന്നെ ഭക്തിവിട്ടൊരു കളിയുമില്ലല്ലോ വിശ്വാസ സംഹിതകളിൽ. 
സാധാരണക്കാരൻ ഒരു പ്രണയിനിയോട് ഇക്കാലത്ത് നിൻ്റെ മുലകൾ , വയർ, തുടകൾ അരക്കെട്ട് മൂക്ക് നാക്ക് ചെവി ഒക്കെ ഏതേലും മലകളോ, സ്തംഭങ്ങളോ പഴങ്ങളോ ഒക്കെയോട് ഉപമിച്ച് അവളെ വശീകരിച്ച് കിടക്കയിലേക്ക് എത്തിക്കുമോ എന്ന് വായനക്കാർ സ്വയം തീരുമാനിക്കട്ടെ. നിറങ്ങളോടുള്ള വൈജാത്യം അന്നും അവിടെയും നിലനിന്നിരുന്നു എന്നത് പ്രണയിനി ഞാൻ കറുത്തിരിക്കുന്നവളെങ്കിലും അഴകുള്ളവൾ ആണെന്ന ആത്മസംസാരത്തിൽ പറയുമ്പോൾ മനസ്സിലാക്കാൻ കഴിഴുന്നുണ്ട്. 

ഭക്തിയുടെ ലഹരിയിൽ ജീവിക്കുന്നവർക്ക് സന്തോഷപൂർവ്വം വായിക്കാൻ ഒരു പുസ്തകം എന്നതിനപ്പുറം പഴയ നിയമം വായിച്ചിട്ടുള്ളവർക്ക് ഈ പുസ്തകം പുതിയതായി ഒന്നും നല്കുന്നില്ല എന്ന് മനസ്സിലാക്കുന്നു. സ്നേഹപൂർവ്വം ബിജു ജി. നാഥ്

സിസ്റ്റര്‍ ലൂസി കളപ്പുര, കര്‍ത്താവിന്റെ നാമത്തില്‍ .............................. എം കെ രാമദാസ്

സിസ്റ്റര്‍ ലൂസി കളപ്പുര, കര്‍ത്താവിന്റെ നാമത്തില്‍ (ഓര്‍മ്മകള്‍) 
എം കെ രാമദാസ്
 ഡി സി ബുക്സ് 
വില : 252 രൂപ 


മതവും സമൂഹവും ഒരിയ്ക്കലും ശരിയാക്കാനാവാത്ത രണ്ടു വാസ്തവികതകള്‍ ആണ്. ഒന്ന്‍ മറ്റൊന്നിന്റെ ഇരയാണ് എന്നു വേണമെങ്കില്‍ പറയാം . ലോക ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ദുഷ്കരമായ സംഭവ വികാസങ്ങളും അനുഭവങ്ങളും മതത്തിന്റെ മാത്രം സംഭാവനകള്‍ ആയി കരുതാം . ജനന സമയത്തോ വികാസ സമയത്തോ യുക്തിപരമായ കാഴ്ചപ്പാടുകളോ വേവലാതികളോ ഇല്ലാതിരുന്ന സമൂഹത്തില്‍, ആഴത്തിൽ വേരോടിയ അര്‍ബുദമായി മതം നിലനില്‍ക്കുന്നു. ഒന്നിന്റെ വിജയം മറ്റൊന്നിന്റെ ജനനത്തിന് കാരണമാകുന്നു . വേറിട്ട ചിന്താ ഗതികളും ഭാവനയും മേധാവിത്വത്തിന്റെ ത്വരകളും പുതിയ പുതിയ മതങ്ങളും ദൈവങ്ങളും വിശ്വാസങ്ങളും ഉണ്ടാകുവാനും അവകള്‍ പ്രാവര്‍ത്തികമാക്കാനോ അധീശത്വം ലഭിക്കുവാനോ ചോര പൊടിയലുകള്‍ക്ക് കളമൊരുങ്ങുകയും ചെയ്തുപോരുന്നു . ഇത് മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കൊപ്പം ഉടലെടുത്തതിനാല്‍ ഇതിന്റെ വേരുകള്‍ അത്രയേറെ ആഴത്തില്‍ താഴ്ന്നു കിടക്കുകയാണ് . രണ്ടായിരം വർഷം മാത്രം പഴക്കമുള്ള ഒരു മതവിശ്വാസമാണ് ക്രൈസ്തവ മതം . എങ്കിലും ഇന്ന് ലോകത്തെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു മതമായി അത് വളര്‍ന്ന് പടര്‍ന്ന് കിടക്കുകയാണ് . ക്രൈസ്തവ വിശ്വാസത്തിന്റെ പ്രചാരണം എല്ലാ ക്രൈസ്തവ വിശ്വാസികളിലും അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ബാധ്യത അല്ല . അതിനായി സഭ കാലാകാലങ്ങളായി സുവിശേഷ പ്രചാരക സംഘങ്ങളെ വളര്‍ത്തിക്കൊണ്ട് വരുന്നുണ്ട് . മതങ്ങളുടെ ഉത്ഭവകാലത്ത് അവര്‍ ചിന്തിക്കാതെ പോയ ചില കാര്യങ്ങള്‍ പിന്നീടവര്‍ക്ക് ബുദ്ധിമുട്ടുകളും സമൂഹത്തില്‍ അവമതികളും ഉണ്ടാക്കിയെടുക്കാന്‍ പ്രേരകമാകാറുണ്ട് . ക്രൈസ്തവ സഭയിലെ സുവിശേഷ സംഘങ്ങളുടെ കാര്യത്തിലും ഇത് നമുക്ക് കാണാന്‍ കഴിയും. പുരോഹിത വര്‍ഗ്ഗവും കന്യാസ്ത്രീ വര്‍ഗ്ഗവും അടങ്ങിയ ആ സംഘത്തിന് വൈവാഹിക , ലൈംഗിക ജീവിതത്തോടുള്ള മുഖം തിരിച്ചു നില്ക്കാന്‍ നല്കിയ നിര്‍ദ്ദേശമാണ് അതില്‍ പ്രധാനം. സീസണല്‍ പ്രജനനകേളികള്‍ അല്ല മനുഷ്യവര്‍ഗ്ഗത്തിന്റെ ലൈംഗികത . ആവശ്യത്തിന് ഭക്ഷണം , ഉറക്കം , ആകുലതകള്‍ ഇല്ലായ്മ എന്നീ അവസ്ഥകള്‍ സംജാതമായിക്കഴിഞ്ഞാല്‍ അവന്‍ പിന്നെ ചിന്തിക്കുക ശരീരവിശപ്പിന്റെ മാര്‍ഗ്ഗങ്ങളെക്കുറിച്ചാകും . സ്ത്രീ ജാതികളെ അപേക്ഷിച്ച് പുരുഷജാതികള്‍ ആയ മനുഷ്യജീവികളിലാണ് ലൈംഗികത അതിശക്തമായ ഒരു വികാരമായി മേല്‍പ്പറഞ്ഞ അനുകൂലനങ്ങള്‍ സാധ്യമായാല്‍ അങ്കുരിക്കുക. അതിനു പുരോഹിതനെന്നോ അധികാരിയെന്നോ ഗുരുവെന്നോ ഉള്ള ഒരു ഒഴിവുകഴിവുകളും ഉണ്ടാകുന്നില്ല . ക്രൈസ്തവ സഭയിലെ പുരോഹിതവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ തുടക്കകാലം മുതലേ ഉള്ള ഒരു വസ്തുതയാണ് ലൈംഗിക അരാജകത്വവും ആരോപണങ്ങളും . സ്വവര്‍ഗ്ഗ രതി , ബാല രതി . സ്ത്രീകളോടുള്ള ലൈംഗിക ബന്ധങ്ങള്‍ എന്നിവ പുരോഹിതര്‍ക്കിടയില്‍ സെമിനാരികളിലും പള്ളികളിലും മഠങ്ങളിലും ഒക്കെ നിര്‍ലോഭം നടന്നു വരുന്നുണ്ട്. എല്ലാ പുരോഹിതരും ഇങ്ങനെയാണെന്നോരു പൊതുവത്കരണം ചെയ്യുന്നില്ല. പക്ഷേ ഭൂരിഭാഗവും ഇതിന്റെ ആരോപണ ചുറ്റുവട്ടങ്ങളില്‍ പ്പെടുന്നവരായാണ് കണ്ടു വരുന്നത് . സിസ്റ്റര്‍ ലൂസി കളപ്പുര എന്ന കന്യാസ്ത്രീയായ അധ്യാപിക അനുഭവിച്ച മനോവിഷമങ്ങള്‍ , ശാരീരിക ആക്രമണങ്ങള്‍ ഒക്കെയും അവരുടെ ഭാഷയില്‍ പറയുന്നതു പോലെ എം കെ രാമദാസ് എഴുതിയ പുസ്തകമാണ് കര്‍ത്താവിന്റെ നാമത്തില്‍. മേല്‍പ്പറഞ്ഞ വസ്തുതകളെ ശരിവയ്ക്കുന്ന രീതിയില്‍ ഉള്ള കാര്യങ്ങള്‍ ആണ് ഈ പുസ്തകത്തില്‍ വായിക്കാന്‍ കഴിയുക . പുരോഹിതവര്‍ഗ്ഗം ആത്മീയ കാര്യങ്ങളുടെ ചട്ടക്കൂടുകള്‍ ഉണ്ടാക്കി അതിനുള്ളില്‍ തങ്ങളുടെ ദാസ്യപ്പണിക്കും ശാരീരിക ആവശ്യങ്ങൾക്കും വേണ്ടി വളര്‍ത്തുന്ന മൃഗങ്ങള്‍ ആണ് കന്യാസ്ത്രീകള്‍ എന്നു കരുതേണ്ടിയിരിക്കുന്നു.

 ഇടവകകളില്‍ നിന്നും പാവപ്പെട്ട കുടുംബങ്ങളിലെ പെങ്കുട്ടികളെ ആത്മീയ വിഷയങ്ങളില്‍ കൂടുതല്‍ അടുപ്പിച്ചുകൊണ്ടു അവരുടെ വീട്ടുകാരെ സ്വാധീനിച്ചു ദൈവ വിളി എന്ന ഓമനപ്പേരില്‍ സഭയിലേക്ക് കൊണ്ട് വരികയും കന്യാസ്ത്രീപട്ടം കൊടുത്തു മഠങ്ങള്‍ക്കു ആളുകൂട്ടുകയും ചെയ്യുന്നത് മതത്തിന്റെ ആഭ്യന്തര വിഷയവും പരസ്യമായ രഹസ്യവും ആണ് . ഇതിനെ തുടര്‍ന്നു അച്ചന്‍ പട്ടം കിട്ടിയ വിത്തുകാളകള്‍ മഠങ്ങൾ തോറും കയറിയിറങ്ങി തങ്ങളുടെ ലൈംഗിക ദാഹം ശമിപ്പിക്കുന്നു . ആദ്യമായി കന്യാസ്ത്രീയാകുന്ന കുട്ടികളെ നഗ്നരായി മുന്നില്‍ നിര്‍ത്തി ആസ്വദിക്കല്‍ , മടിയില്‍ എടുത്തു കിടത്തി ആസ്വദിക്കല്‍ , അവരുടെ മുറിയിലേക്ക് എപ്പോ വേണമെങ്കിലും കയറിച്ചെന്നു അവരുടെ ശരീരത്തെ ആക്രമിക്കല്‍ ഇതൊക്കെ പുരോഹിതര്‍ക്ക് അനുവദനീയം എന്നു സഭ കരുതുന്നുണ്ടാകണം . ഇതൊക്കെ അനുവദിക്കപ്പെടേണ്ടതാണ് എന്ന ധാരണ ഈ പെങ്കുട്ടികളിലും ചെലുത്തുന്നുണ്ടാകാം . അതുകൊണ്ടാണ് പലരും അതൊക്കെ ആസ്വദിക്കുകയും , ചിലരൊക്കെ അത് കൊണ്ടുള്ള ട്രോമകളില്‍ വീണു ജീവിതം മുഴുവന്‍ ഭയന്നും വിഷമിച്ചും ജീവിക്കുന്നതും ചിലരൊക്കെ ജലസമാധികള്‍ ആകുന്നതും എന്നു കരുതാതെ വയ്യ . സിസ്റ്റര്‍ ലൂസി അത്തരം മൂന്നോ നാലോ അവസരങ്ങള്‍ക്ക് പാത്രമാകേണ്ടി വന്നതും, ചിലതൊക്കെ അവര്‍ കൂടി ആസ്വദിക്കുകയും അതൊരു വലിയ കാര്യമായി എടുക്കാതെ മനസ്സിനെ ലളിതവത്കരിച്ചു സ്വയം സമാശ്വസിക്കുകയും ചെയ്തതായി പറയുന്നുണ്ട് പുസ്തകത്തില്‍ . കന്യാസ്ത്രീകള്‍ക്കിടയില്‍ ഉള്ള സ്വവര്‍ഗ്ഗ രതിയും ഈ കൂട്ടത്തില്‍ എടുത്തു പറയേണ്ടതുണ്ട് . കാരണം അത്തരം ഒരു അനുഭവത്തിലും വിനീതമായി അതിനു വഴങ്ങിക്കൊടുക്കുന്ന സിസ്റ്റര്‍ ലൂസിയെ അവര്‍ സ്വയം വെളിപ്പെടുത്തുന്നുണ്ട് .

 ആത്മീയതയുടെ പുതപ്പ് അണിയാനും അതിന്റെ സുഖം ആസ്വദിക്കാനും ഒരധ്യാപിക കൂടിയായ സിസ്റ്റര്‍ ലൂസിക്ക് വലിയ ആകാംഷയും ആഗ്രഹവും ഉണ്ടായിരുന്നു. ഒരു വാഴ്ത്തപ്പെട്ടവളുടെ ഭാവികാലത്തെ സ്വപ്നം കണ്ടുകൊണ്ട് സാന്ത്വന ചികിത്സകള്‍ നടത്തിയ സംഭവങ്ങൾ വിവരിക്കുന്ന സിസ്റ്ററെ ഇതില്‍ കാണാം . ഒരു വിനീത വിധേയയുടെ മനസ്സും പ്രവര്‍ത്തിയും അടിസ്ഥാന സ്വഭാവമായി നിലനിര്‍ത്തിക്കൊണ്ട് തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ , കടന്നു കയറ്റങ്ങളില്‍ പ്രതികരിക്കാതെ , അല്ലെങ്കില്‍ ദുര്‍ബ്ബലമായി പ്രതികരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു കന്യാസ്ത്രീ അതേസമയം മറ്റ് കന്യാസ്ത്രീകളുടെ സമാന പ്രശ്നങ്ങളില്‍ , അവയോടനുബന്ധിച്ചുള്ള പ്രക്ഷോഭങ്ങളില്‍ ഒക്കെ പങ്കെടുക്കുന്നതും മറ്റും കാണാം . തന്റെ ആത്മീയതയില്‍ ഊന്നിയുള്ള സാമൂഹ്യ സേവനങ്ങളില്‍ സഭ അനുവദിക്കാതെ പോകുന്നതും തന്റെ ആവശ്യങ്ങളെ തടയുകയും ചെയ്യുന്നതാണ് സിസ്റ്റര്‍ ലൂസി സഭയോടു സമരം ചെയ്യാനുള്ള കാരണമായി ഈ പുസ്തകത്തില്‍ ഉടനീളം പറയുന്നതു എന്നു കാണാം . ആ നിലയ്ക്ക് അവര്‍ കുറച്ചുകൂടി സത്യസന്ധയായി നിന്നുകൊണ്ടു , ഒരു സിസ്റ്റത്തിന്റെ പോരായ്മകളെ എടുത്തുപറയുകയും അതിനെ നവീകരിക്കുവാന്‍ വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ നടക്കാനും ആശിക്കുന്നത് വളരെ നല്ലൊരു നിലപാട് തന്നെയാണ് . തുറന്നു പറച്ചിലുകളുടെ , സ്വയം വിമര്‍ശനങ്ങളുടെ പുതിയ കഥകള്‍ വരട്ടെ ആത്മീയ മൂടുപടങ്ങള്‍ക്കിടയില്‍ നിന്നും ഇനിയുമിനിയും . എങ്കില്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളൂ. പുരോഹിതന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിവാഹവും , ലൈംഗിക സ്വാതന്ത്ര്യവും നല്കാനും കാഴ്ചപ്പാടുകള്‍ മാറ്റാനും സഭ തീരുമാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കാലത്തോളം ഇത്തരം തുറന്നുപറച്ചിലുകളും പ്രതിക്ഷേധങ്ങളും സമൂഹത്തില്‍ കാഴ്ചകള്‍ ആയി നില്ക്കും എന്നു പറയേണ്ടി വരുന്നു. സസ്നേഹം ബിജു.ജി നാഥ്

സിജ്ജിൻ മലാസ്സ്..........സീമ ജവഹർ

സിജ്ജിൻ മലാസ് (നോവൽ),
സീമ ജവഹർ, 
പ്രഭാത് ബുക്ക് ഹൗസ്, 
വില :₹ 220.00


മനുഷ്യകുലത്തിൽ ചതിയും വഞ്ചനയും കൂടെപ്പിറപ്പുകളാണ്. ഓരോ മനുഷ്യൻ്റെയും ഉയർച്ചതാഴ്ചകളിൽ മറ്റൊരു മനുഷ്യൻ്റെ കൈയ്യൊപ്പ് പതിയുന്നുണ്ട്. സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി മനുഷ്യർ സഹജീവികളോട് കാട്ടുന്ന ചതികൾ അതേല്ക്കപ്പെടുന്ന മനുഷ്യരിൽ എത്ര വലിയ ആഘാതമാകും ഉണ്ടാക്കുക എന്ന് മനസ്സിലാക്കാൻ ശ്രമിക്കാറില്ല. "സിജ്ജിൻ മലാസ്" എന്ന നോവൽ യഥാർത്ഥത്തിൽ നോവൽ അല്ല ഓർമ്മകൾ എന്നോ ജീവചരിത്രത്തിൻ്റെ ഒരേട് എന്നോ വിശേഷിപ്പിക്കാവുന്ന ഒരു വായനയാണ്. "സീമ ജവഹർ" എന്ന എഴുത്തുകാരിയിവിടെ ശ്രാേതാവും എഴുത്തുകാരിയും ആകുമ്പോൾ ഈ വായനയിലെ നായക കഥാപാത്രമായ സുൽത്താൻ തൻ്റെ അനുഭവങ്ങളെ ഒരിക്കൽക്കൂടി അയവിറക്കുകയാണ്. തൻ്റെ മേൽ ചാർത്തപ്പെട്ട കളങ്കത്തെ മായ്ക്കുവാൻ , അക്ഷരങ്ങളുടെ ശക്തിയ്ക്കു കഴിയുമെന്ന ശുഭപ്രതീക്ഷയാൽ.  ഒരാൾ തൻ്റെ മണ്ടത്തരങ്ങളും വിവേകമില്ലായ്മയും മൂലം മറ്റൊരാളിൻ്റെ ചതിക്ക് പാത്രമാകുമ്പോൾ ശിക്ഷയേറ്റുവാങ്ങുന്നത് അയാൾ മാത്രമല്ല മറിച്ച് അയാളുടെ ചുറ്റാകെയുള്ള ഉറ്റവർ കൂടിയായിരിക്കും എന്നതിൻ്റെ തെളിവായി ഈ വായന നിർവ്വചിക്കാം.

ബന്യാമിൻ ആടുജീവിതം എഴുതുമ്പോഴും ഇതേ സാഹചര്യമായിരുന്നുവോ? മജീദിൻ്റെ കഥ കേട്ട ബന്യാമിൻ അത് പകർത്തുകയായിരുന്നു. ശേഷം ആ അനുഭവങ്ങൾ വായനക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇവിടെ സീമയും അതാണ് ചെയ്തിരിക്കുന്നത്. സൗദിയിൽ തൊഴിൽ തേടി പോയ അഭ്യസ്ഥവിദ്യ നായ ഒരു ചെറുപ്പക്കാരൻ, തൻ്റെ മണ്ടത്തരങ്ങൾ മൂലം മറ്റൊരു മലയാളിയുടെ തട്ടിപ്പിൽ പെട്ടു പോകുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. അഞ്ചു കൊല്ലത്തോളം സൗദിയിൽ ജീവിക്കുകയും ജീവിതങ്ങൾ കാണുകയും ചെയ്ത ഒരാളാണ് വിശ്വാസ വഞ്ചനയ്ക്ക് അടിപ്പെട്ടത് എന്നോർക്കുമ്പോൾ മനുഷ്യർ വിവേകവും വിചാരവും വേണ്ട ഇടങ്ങളിൽ ,വേണ്ട സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയാത്തവരാകുന്നതു കൊണ്ടുള്ള ദുരന്തങ്ങൾ മറ്റുള്ളവർക്ക് പാഠമാകട്ടെ എന്നു കരുതുന്നു. സാമ്പത്തിക കുറ്റത്തിന് പത്തു വർഷം തടവിന് ശിക്ഷിക്കപ്പെട്ടകത്ത് കിടക്കേണ്ടയാൾ, സാമൂഹിക സേവകരുടെയും ബന്ധുക്കളുടെയും പരിശ്രമങ്ങൾ കൊണ്ട് പത്തു ലക്ഷം രൂപ നല്കി പത്തു മാസങ്ങളോളം മാത്രം ജയിലിൽ കഴിഞ്ഞു നാട്ടിലേക്ക് വരാൻ കഴിഞ്ഞത് ഒറ്റപ്പെട്ട ഭാഗ്യങ്ങൾ മാത്രമായി വേണം കരുതാൻ. കാരണം സുൽത്താൻ തന്നെ പറയുമ്പോലെ എത്രയോ ജന്മങ്ങൾ സൗദിയിലെ ജയിലുകളിൽ പുറം ലോകത്തിൻ്റെ വെളിച്ചം കാണാതെ കിടക്കുന്നത് മേൽപ്പറഞ്ഞ പണം , സഹായം എന്നിവ ലഭിക്കാത്തതിനാലാണ് ..

ജയിൽ ജീവിതം നല്കിയ അറിവുകളും കാഴ്ചകളും സുൽത്താൻ്റെ ഓർമ്മകളിലൂടെ പുനർജനിക്കുമ്പോൾ മനസ്സിലാകുന്ന ചില യാഥാർത്ഥ്യങ്ങൾ ഉണ്ട്. നിയമം കടുകട്ടിയാണെന്ന് പലയിടങ്ങളിലും പറഞ്ഞു കേൾക്കുന്ന സൗദിയുടെ നിയമത്തിലെ കറുത്ത വശങ്ങൾ ഈ നോവൽ പുറത്തു കൊണ്ടു വരുന്നുണ്ട്. ജയിലിനുള്ളിലെ പല കാര്യങ്ങളും മറ്റേതൊരു രാജ്യത്തെയും വിവരണങ്ങളോട് ചേർന്നു തന്നെ പോകുന്നവയാണ്. സൗദിയിലെ നിയമം ആണിവിടെ വേണ്ടത് എന്ന് സോഷ്യൽ മീഡിയകളിലൊക്കെ ആക്രോശിക്കുന്ന പ്രതിഷേധത്തൊഴിലാളികളെ ചിന്തിപ്പിക്കുന്ന ഒരു വാചകം ഈ നോവലിൽ, സുൽത്താൻ പറയുന്നുണ്ട്. " ഇതിലും ഭേദം ഇന്ത്യയിലെ നിയമമാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമം". 

ഈ നോവൽ ഒരു തരത്തിൽ സൗദിയുടെ ആഭ്യന്തര വിഷയം കൂടിയാണ്. വിമർശന വിധേയമായ പല സംഗതികളും പരാമർശിച്ചു കാണുന്നുണ്ട് ജയിലിനുള്ളിലെ കാര്യങ്ങളിൽ. ഇത്തരം ഒരു വിഷയം  നോവലാക്കാൻ മുൻകൈയ്യെടുത്ത സീമയ്ക്കും പ്രഭാതിനും അതിനാൽത്തന്നെ ആശംസകളർപ്പിക്കുന്നു. സസ്നേഹം ബിജു ജി.നാഥ്



Tuesday, August 2, 2022

അതൊരു രാജ്യമായിരുന്നു .

അതൊരു രാജ്യമായിരുന്നു .

 ......................................................

അതേ അതൊരു രാജ്യമായിരുന്നു.!
ദേശീയത ചോണനുറുമ്പു പോലെ
ഉറക്കത്തില്‍പ്പോലും ശല്യം ചെയ്യുന്ന ജനതയുടെ പ്രിയപ്പെട്ട രാജ്യം .

കണക്കെടുപ്പിന്റെ നാളുകളില്‍,
ദേശീയത പ്രൊഫൈലുകളിലും
മേല്‍ക്കൂരയിലും അങ്കണത്തുമൊക്കെ
ഐക്യം പറയുന്നവരുടെ നാട്.

പൈതൃകമെന്നത് വിഗ്രഹങ്ങളിലും
മന്ദിരങ്ങളിലുമാണെന്ന ബോധവും
സംസ്കാരമെന്നത്
മൃഗപൂജയിലും മൂത്രപാനത്തിലുമാണെന്ന്
ദിനേന ഉരുക്കഴിക്കുന്നവരുടെ നാട്.

പുരുഷാധിപത്യത്തിൻ്റെ മേൽക്കോയ്മയിൽ
സമത്വം ഘോഷിക്കുന്നവർ
ജാതിമേൽക്കോയ്മകളിൽ
ഊറ്റം കൊള്ളുന്നവരുടെ നാട്.

അതേ, അതൊരു തെരുവാണ്
അതൊരു നഗരമാണ്
അതൊരു ഗ്രാമമാണ്.
അതൊരു രാജ്യമാണ്. 
@ബിജു. ജി. നാഥ്