Thursday, October 21, 2021

സാപ്പിയന്‍സ് (മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം)......................യുവാല്‍ നോവാ ഹരാരി

 

സാപ്പിയന്‍സ് (മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം)

യുവാല്‍ നോവാ ഹരാരി

പരിഭാഷ : സെനു കുര്യന്‍ ജോര്‍ജ്ജ്

മഞ്ജുള്‍ പബ്ലീഷിംഗ് ഹൌസ്

വില : രൂപ 499.00

 

മനുഷ്യനു ഒരു ചരിത്രമുണ്ട് . ആ ചരിത്രത്തിന് ഏറ്റവും കുറഞ്ഞത് എഴുപതിനായിരം വർഷം പഴക്കമെങ്കിലും ഉണ്ട് . ഈ ചരിത്രം എഴുതപ്പെട്ടതായിട്ടുള്ളത് നമുക്ക് ലഭ്യമല്ല . പകരം ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ ഓരോ ഇടങ്ങളില്‍ ഓരോ കാലങ്ങളിൽ പ്രകൃതി  സൂക്ഷിച്ചു വച്ച ഫോസിലുകളില്‍ കൂടിയാണ് ശാസ്ത്രകാരന്‍മാര്‍ ആ ചരിത്രം എഴുതുന്നതു . പതിനായിരം വര്‍ഷങ്ങള്‍ പോലും ആകാത്ത, മനുഷ്യരാൽ എഴുതപ്പെട്ട അടയാളങ്ങളും രേഖകളും നമ്മുടെ ഭാഷയുടെ വികാസത്തെ സൂചിപ്പിക്കുന്നു . അതിനും മുപ്പത്തയ്യായിരം വർഷം മുൻപ് മനുഷ്യന്‍ തന്റെ കൈപ്പത്തികള്‍ താനിവിടെ ഉണ്ടായിരുന്നു എന്നറിയിക്കാൻ ഗുഹകളിലും മറ്റും പതിപ്പിച്ചുകൊണ്ടു ചരിത്ര നിര്‍മ്മിതിയില്‍ തന്റെ ഭാഗം പാലിക്കുന്നു .  മനുഷ്യ ജീവി ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല ഈ ഭൂമുഖത്ത് . അവന്‍ പല വര്‍ഗ്ഗങ്ങള്‍ ആയിരുന്നു . ചിലപ്പോളവയില്‍ ഒറ്റ വര്‍ഗ്ഗം മാത്രമായിരുന്നെങ്കില്‍ മറ്റ് ചിലപ്പോള്‍ പരസ്പര വൈരികളായ രണ്ടു വര്‍ഗ്ഗങ്ങള്‍ ആയിരുന്നു . നിയാണ്ടര്‍ത്താല്‍ മനുഷ്യരും ഹോമോ സാപ്പിയന്‍സും ഒരേ സമയത്ത് ജീവിച്ചിരുന്നു എന്നത് സയന്‍സിന് ഇന്ന് തെളിയിക്കാന്‍ കഴിയുന്നുണ്ട് . ഹോമോ സാപ്പിയന്‍സ് നിയാണ്ടര്‍ത്താലില്‍ നിന്നു കുറച്ചുകൂടി ബുദ്ധിപരമായി വികാസം പ്രാപിച്ചവര്‍ ആയിരുന്നതിനാല്‍ വംശ ഹത്യയിലൂടെ നിയാണ്ടര്‍ത്താലിനെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്കായിട്ടുണ്ടാകാം . അതിനു പ്രായശ്ചിത്തമെന്നോണം ഇന്ന് ശാസ്ത്രകാരന്‍മാര്‍ നിയാണ്ടര്‍ത്താലിന്റെ ജീന്‍ ഉപയോഗിച്ച് അവരെ ഹോമോസാപ്പിയനിലൂടെ പുനഃനിർമ്മിതിക്ക് ശ്രമിക്കുന്നു എന്നതും കൗതുകകരമായ വാര്‍ത്ത തന്നെയാണ് .

 

മനുഷ്യന്റെ ഉല്‍പ്പത്തിയും പരിണാമവും, മത ഗ്രന്ഥങ്ങള്‍ ഒരുപാട് പറഞ്ഞു കഴിഞ്ഞതാണ് . അശാസ്ത്രീയവും പ്രാകൃതവുമായ അത്തരം കാഴ്ചപ്പാടുകള്‍ ഇന്ന് മതവിശ്വാസികള്‍ പോലും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണല്ലോ . പരിണാമത്തെ വിശ്വസിക്കാത്ത / വിശ്വസിക്കാനാവാത്ത കുട്ടികള്‍ പരീക്ഷയ്ക്ക് വേണ്ടി പരിണാമം പഠിച്ചു മാര്‍ക്ക് നേടാന്‍ ശ്രമിക്കുന്നതു തീര്‍ച്ചയായും ഒരു കറുത്ത ഹാസ്യം തന്നെയാണ് . ഈ അവസ്ഥയില്‍ ശാസ്ത്രീയമായ വസ്തുതകളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അതുവഴി മതഗ്രന്ഥങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന അശാസ്ത്രീയ വസ്തുതകള്‍ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യേണ്ടത് സാമൂഹ്യ ധർമ്മം തന്നെയാണ്. . ശാസ്ത്രീയമായ വിവരങ്ങളെ സയന്‍സിന്റെ ഭാഷയില്‍ പരിചയപ്പെടുത്തുന്നത് സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഗതിയാണ് . അവനെളുപ്പം അപ്പോള്‍ മതം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാകും . കാരണം അവിടെ ചോദ്യങ്ങള്‍ ഇല്ലല്ലോ . റേഡിയോ പോലെ ഇങ്ങോട്ട് പകര്‍ന്നു തരുന്നവയെ സ്വീകരിക്കുക , തൊണ്ട തൊടാതെ വിഴുങ്ങുക എന്നതാണു നയം . ചോദ്യങ്ങള്‍ ചോദിക്കുന്നത് ദൈവ നിഷേധം ആകുമ്പോള്‍ ചോദ്യത്തിനെന്തു പ്രസക്തി എന്നത് ഓര്‍ക്കേണ്ട കാര്യം തന്നെ .

 

വിഷയത്തെ വളരെ വിശാലമായി , എന്നാൽ ലളിതമായി പറഞ്ഞു തരുന്ന ഈ പുസ്തകം സാപ്പിയന്‍സ് മനുഷ്യരാശിയുടെ ഹൃസ്വചരിത്രം തികച്ചും എല്ലാ മനുഷ്യര്‍ക്കും ഉപയോഗപ്രദമായ ഒരു വായന നല്‍കുന്ന പുസ്തകമാണ് . മതത്തെ കുറ്റപ്പെടുത്താനോ , അവരെ അവഹേളിക്കാനോ തരിമ്പും ശ്രമിക്കാതെ മനുഷ്യന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ സാമൂഹ്യ, സാമ്പത്തിക , രാഷ്ട്രീയ കാേണുകളിലൂടെ മാത്രം നോക്കിക്കാണുന്ന ഈ പുസ്തകത്തിന്റെ വായന വിദ്യാര്‍ത്ഥികൾക്ക് മാത്രമല്ല സാധാരണക്കാര്‍ക്ക് കൂടി വളരെ ഉപകാരപ്രദമായിരിക്കും . മൈത്രേയന്റെ, മനുഷ്യരറിയാൻ എന്ന പുസ്തകം പോലെ വളരെ ഒഴുക്കോടെ വസ്തുനിഷ്ഠമായ വിവരങ്ങള്‍ പറഞ്ഞു തരുന്ന ഈ പുസ്തകം വായനയില്‍ വളരെ നല്ല നിലവാരം നല്‍കുന്ന ഒന്നായിരുന്നു . നാം ആരായിരുന്നു എന്നും ഇന്ന് നാം എവിടെ നില്ക്കുന്നു എന്നും നാളെ നമുക്ക് സംഭവിക്കാന്‍ സാധ്യതയുള്ളതുമായ മാറ്റങ്ങളെ ചിന്താര്‍ഹമായ രീതിയില്‍ അവതരിപ്പിക്കുന്നു ഈ പുസ്തകം .  എന്തുകൊണ്ടാണ് ഇതൊരു പുരുഷാധിപത്യ സമൂഹമായി മാറിയതെന്നും എവിടെ വച്ചാണ് സ്ത്രീക്ക് തന്റെ കഴിവിനെയും സ്വാതന്ത്ര്യത്തെയും സ്വയം കുറച്ചു കാണേണ്ടി വരികയും രണ്ടാം പൗരനെന്ന തലത്തിലേക്ക് സ്വയം മാറ്റി നിര്‍ത്തേണ്ടി വന്നതെന്നും വായിക്കപ്പെടാന്‍ കഴിയും . വനവാസിയായ മനുഷ്യനില്‍ നിന്നും കാര്ഷികസംസ്കാരത്തിലേക്കും , വിഭിന്നമായ ഭക്ഷണങ്ങളുടെ ലോകത്ത് നിന്നും സ്വയം, നിശ്ചിതമായ ആഹാര ക്രമങ്ങളിലേക്ക് മനുഷ്യൻ കടന്നു പോയതും വളരെ കൗതുകകരമായ ഒരു മാറ്റമാണ് . ഭാഷയുടെ വളര്‍ച്ചയും സംസ്കാരത്തിന്റെ വികാസവും വിശാലമായി മാറിയ ലോകവും കാഴ്ചകളും മനുഷ്യനെന്ന ജീവിയില്‍ വരുത്തിയ വളര്‍ച്ചയാണ് സാപ്പിയന്‍സ് എന്ന വര്‍ഗ്ഗത്തിന് ലോകത്തിന്റെ അധിപസ്ഥാനം നേടിക്കൊടുത്തത് . ഇന്ന് എന്തു ഭക്ഷണം ആണ് കഴിക്കാന്‍ കിട്ടുക , അതിനു എന്തു തടസ്സങ്ങള്‍ ആണ് ഉണ്ടാകുക . അവയെ എങ്ങനെ ആണ് നേരിടേണ്ടത് എന്നു ചിന്തിച്ചിരുന്ന മനുഷ്യന്റെ സ്ഥാനത്ത് ഇന്നാരുടെ കാലു വാരിയാലാണ് ഉയർന്ന ഒരു പദവി ലഭിക്കുക , പണം ലഭിക്കുക , കൂടുതല്‍ സൗകര്യങ്ങള്‍ കിട്ടുക എന്നു ചിന്തിക്കുന്ന മനുഷ്യന്‍ ആയി നാം മാറിയിരിക്കുകയാണ് . അതിലും നില്‍ക്കുന്നില്ല . അന്യഗ്രഹങ്ങളില്‍ എവിടെയാണ് തനിക്ക് അഞ്ചു സെന്‍റ് ഭൂമി സ്വന്തമാക്കാന്‍ കഴിയൂക എന്നും , അന്യഗ്രഹ ജീവികള്‍ വന്നാല്‍ അവരെ എങ്ങനെ ആണ് കീഴടക്കുക എന്നും ഒക്കെയാണ് കുറച്ചുകൂടി കടന്നു ചിന്തിക്കുന്നതവന്‍ ഇന്ന് . വിവിധ തരം മാംസവും ഫലവര്‍ഗ്ഗങ്ങളും തിന്നു അലഞ്ഞു തിരിഞു നടന്നവന്‍ ഗോതമ്പ് കൃഷി ചെയ്ത് ,അത് ഭക്ഷണം ആക്കി അതിനെ സംരക്ഷിക്കാന്‍ വേണ്ടി ഒരിടത്ത് താമസിക്കുന്ന അവസ്ഥ സംജാതമായ കാലം മുതല്‍ അവനിലെ നായാടി സ്വഭാവം ഭക്ഷണത്തിന് വേണ്ടി ഇല്ലാതായി എന്നു കാണാം .

 

ചരിത്രപരമായ ഒരുപാട് വാസ്തവികതകള്‍ ഈ പുസ്തകത്തിന്റെ വായന ശരിവയ്ക്കുന്നുണ്ട് . തെളിവുകളും അനുമാനങ്ങളും വസ്തുനിഷ്ഠമായ പഠനങ്ങളും നല്‍കുന്ന വിശാലമായ ഒരു വായനയാണിത് .ഒപ്പം ചിന്തിക്കാനും കൂടുതല്‍ പഠിക്കാനും വഴിയൊരുക്കുക കൂടി ചെയ്യുന്ന ഈ പുസ്തകം സ്കൂളുകള്‍ അവരുടെ ലൈബ്രറികളില്‍ സൂക്ഷിക്കുന്നത് നല്ലതാകും എന്നു കരുതുന്നു. . ആശംസകളോടെ  ബിജു. ജി നാഥ്

Tuesday, October 19, 2021

ഒരു പേരിലെന്തിരിക്കുന്നു?

ഒരു പേരിലെന്തിരിക്കുന്നു. ? 
................................................
ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്ന ഒന്നാണത്. 
ഓർക്കാപ്പുറങ്ങളിലേക്ക് പൊടുന്നനെ അത് പതിക്കും.
നിങ്ങൾക്കതിനെ എന്തു പേരും ഇടാം. 
വിശേഷണങ്ങൾക്കപ്പുറം 
അത് നിങ്ങളെ എത്രയാഴങ്ങളിൽ നോവിച്ചിരിക്കാം. 
നഷ്ടപ്പെട്ടു പോകുമെന്ന ഭയം കൊണ്ടാകാം
എത്ര വേദനയിലും വീണ്ടും ഉറവ പാെട്ടുക!
കാത്തിരിക്കാൻ മനസ്സുണ്ടാകണം. 
മരണം വരെയും ചിലപ്പോൾ കാത്തിരിപ്പുണ്ടായേക്കാം. 
പറഞ്ഞല്ലോ ! 
നിങ്ങൾക്കതിനെ എന്തു പേരുമിടാം. 
പേരുകൾക്കപ്പുറം വികാരത്തിലുറയുന്ന 
വേദനയെ എന്തു വിളിക്കും? 
@ബിജു.ജി.നാഥ്

Wednesday, October 13, 2021

വിശുദ്ധപാപങ്ങളുടെ ഇന്ത്യ..................... അരുണ്‍ എഴുത്തച്ഛന്‍

 

വിശുദ്ധപാപങ്ങളുടെ ഇന്ത്യ (പഠനം)

അരുണ്‍ എഴുത്തച്ഛന്‍

ലിറ്റ്മസ് (ഡി സി )

വില : രൂപ 270.00

 

കഥകള്‍ ഉറങ്ങിക്കിടക്കുന്ന സാഗരങ്ങള്‍ ആണ് ഓരോ മനുഷ്യനും എന്നു പറയാറുണ്ട് . പക്ഷേ അതിനൊരു തിരുത്ത് വേണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . കഥകള്‍ ഉറങ്ങിക്കിടക്കുന്ന സാഗരമാണ് ഓരോ ലൈംഗിക തൊഴിലാളികളും എന്നായാല്‍ ശരിയായേക്കും. നളിനി ജമീലയുടെ പുസ്തകങ്ങള്‍ വായിച്ചതില്‍ നിന്നു മാത്രം ഉണ്ടാകുന്ന ഒരു ചിന്തയാണ് ഇത് എന്നു കരുതരുത് . പ്രാചീന ഇന്ത്യയില്‍ ഗണികമാരില്‍ നിന്നും കാമസൂത്രം രചിക്കാനുള്ള എല്ലാ ചേരുവകളും സംഭരിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച വാത്സ്യായനില്‍ അത് തുടക്കമിടുന്നു എന്നു കരുതാം . മലയാളത്തില്‍ ഒട്ടനവധി കഥകള്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട് എന്നത് കാണാം . ഒരു കാലത്ത് കേരളശബ്ദം മാസികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്ന, ഇന്ദ്ര ജിത് എന്ന്‍ തൂലികാ നാമത്തില്‍ എഴുതിയിരുന്ന എത്ര എത്ര മദാലസ രാത്രികള്‍ ഓർമ വരുന്നുണ്ട് "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന ഈ പുസ്തകം വായിക്കുമ്പോള്‍ . അത് പക്ഷേ ഒരേ വിഷയം ആയതിനാല്‍ അല്ല രണ്ടും പങ്കു വയ്ക്കുന്ന വിവരങ്ങളില്‍ ഉള്ള വ്യത്യാസങ്ങള്‍ക്കിടയിലും ഒരു ഏകത കണ്ടെത്താന്‍ കഴിയുന്നതിനാല്‍ മാത്രമാണത് . ഇന്ദ്രജിത്തിന്റെ ആ പുസ്തകം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് അടുത്ത കാലത്ത് ഒന്നുകൂടി വായിക്കപ്പെടുകയുണ്ടായി . ഭദ്രമായി പൊതിഞ്ഞു കൊച്ചു പുസ്തകം പോലെ രഹസ്യമായി അന്നത് ഒരു സ്നേഹിതന്‍ തട്ടിന്‍പുറത്തു സൂക്ഷിച്ചിടത്ത് നിന്നാണ് വായനക്കായി കിട്ടിയതു എന്നതും ഓര്‍ക്കുന്നു .

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന ഈ പുസ്തകം ഉള്ളടക്കം ചെയ്തിരിക്കുന്നത് ഇന്ത്യയില്‍ നിലനിന്ന ദേവദാസിസമ്പ്രദായവും അതിന്റെ ഇന്നത്തെ അവസ്ഥയും ആണ് . ഒരു പത്രക്കാരന്റെ സാമൂഹ്യ ധര്‍മ്മമെന്ന നിലയില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ സമൂഹമധ്യത്തിൽ കൊണ്ടുവരിക എന്നത് വളരെ അത്യാവശ്യമായ ഒന്നാണല്ലോ . കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന , എന്നല്ല ഇന്നും രഹസ്യമായി നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് ദേവദാസി സമ്പ്രദായം . ഇതനുസരിച്ച് ദളിതരായ കുടുംബങ്ങളില്‍ ജനിക്കുന്ന പെൺകുട്ടികൾ ഋതുമതിയായാല്‍ അവളെ ദൈവത്തിന്റെ ദാസിയായി അമ്പലങ്ങളിലേക്ക് വിടുന്ന ഒരു പതിവുണ്ട് കര്‍ണ്ണാടകയില്‍ . വിവാഹം കഴിച്ചയാക്കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്ത രക്ഷകര്‍ത്താക്കൾ, പെൺകുട്ടികൾ ജനിച്ചാല്‍ അവരെ ഇങ്ങനെ നട തള്ളുന്നു . പുറമെ അവരുടെ പിന്നീടുള്ള ജീവിതം അറിയപ്പെടുക പൊതുവില്‍ ക്ഷേത്രത്തിലെ ജോലികള്‍ ചെയ്യുക , ഭിക്ഷ യാചിച്ചു ഉപജീവനം നടത്തുക എന്നിവയാണ് . ഇവര്‍ക്ക് താമസിക്കാന്‍ ഉള്ള പുരകള്‍ ഈ ക്ഷേത്രങ്ങള്‍ക്ക് സമീപം നിര്‍മ്മിച്ചു വച്ചിട്ടുണ്ടാകും . എന്നാല്‍ ഈ പുരകള്‍ എല്ലാവര്ക്കും കിട്ടുന്നതൊന്നല്ല . ഈ പുരകള്‍ ധനികരായ ചിലരുടെ സ്വന്തമാകും . അവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കുട്ടികളെ ആ വീട്ടില്‍ അവരുടെ ലൈംഗിക ആവശ്യങ്ങള്‍ക്കായി താമസിപ്പിക്കും . അവര്‍ ഗർഭിണി ആകുകയോ പുതിയ ഒരാള്‍ വരികയോ ചെയ്യുമ്പോള്‍ അവര്‍ക്ക് സ്ഥാനം പുറയ്ക്ക് വെളിയില്‍ ആകും. അവിടെ പുതിയ ആൾ എത്തും . ഭീഷണിയും നിര്‍ബന്ധവും പ്രലോഭനങ്ങളും കൊണ്ടും ഇത്തരം പുരകളില്‍ പെൺകുട്ടികളെ താമസിപ്പിച്ചു കാമ സംതൃപ്തി വരുത്തുന്ന ധനികരായ ഭക്തര്‍ ആണ് ഇത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പിന്റെയോ നിലനില്‍പ്പിന്റെയോ നെടുംതൂണുകള്‍ ആയി നില്‍ക്കുന്നത് . ക്ഷേത്രങ്ങളില്‍ വരുമാനം ലഭിക്കാന്‍ ദേവദാസി സമ്പ്രദായത്തെ നിലനിര്‍ത്തുക എന്നത് അതിനാല്‍ നടത്തിപ്പുകാര്‍ക്കും വിശ്വാസികള്‍ക്കും ആവശ്യമായ കാര്യമാണ് . ഇവര്‍ കണ്ണു വയ്ക്കുന്ന പെൺകുട്ടിയെ അവര്‍ക്ക് ക്ഷേത്രത്തിലേക്ക് ലഭിക്കാന്‍ വിശ്വാസത്തിന്റെ ആവരണം അവര്‍ എടുത്തു പുതയ്ക്കുന്നു . മഴയില്ലായ്മ , കൃഷിനാശം , രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങൾക്കും ഹേതുവാകുന്നത് ഇങ്ങനെ അവര്‍ ലക്ഷ്യമിടുന്നതും അവരോടു നിഷേധം പറയുന്നതുമായ പെൺകുട്ടികളിൽ ആണ് . സർക്കാർ നിയമം  മൂലം നിര്‍ത്തലാക്കിയ ഒന്നാണ് ഇതെങ്കിലും ഇന്നും അത് നിലനില്‍ക്കുന്നുണ്ട് രഹസ്യമായിത്തന്നെ . കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒക്കെ ഇതിനെ തടയാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും രഹസ്യമായി അവരും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു . വോട്ട് ബാങ്ക് ലക്ഷ്യം വച്ച് പാര്‍ട്ടിയും , സാമ്പത്തിക ലാഭം നോക്കി പ്രവര്‍ത്തകരും സംഘടനകളും പ്രവര്‍ത്തിക്കുന്നു . വിദ്യാഭ്യാസം ഇല്ലായ്മ , പട്ടിണി എന്നിവയാണ് ഈ അനാചാരങ്ങള്‍ തുടരാന്‍ കാരണം . അതില്ലായ്മ ചെയ്യാന്‍ ഒരു ആശയങ്ങൾക്കും കഴിയുന്നില്ല എന്നത് കാണുമ്പോൾ ആദിവാസികളുടെ ക്ഷേമ നിധി പോലെ തോന്നിക്കുന്നുണ്ട് ഈ പ്രവര്‍ത്തനങ്ങളും .

 

ദേവദാസി സമ്പ്രദായം നിര്‍ത്തിയതോടെ നിത്യവൃത്തിക്ക് വേണ്ടി മാംസ വ്യാപാരത്തിലേക്ക് തിരിഞ്ഞ ഈ പെൺകുട്ടികളുടെ യാത്രയിലേക്കാണ് പിന്നെ പുസ്തകം തിരിയുന്നത് . ഇതിനെ തുടര്‍ന്നു ഇന്ത്യയിലെ ഒട്ടു മിക്ക പ്രസിദ്ധങ്ങളായ ലൈംഗിക തൊഴിലാളികളുടെ ഇടങ്ങളിലേക്കും എഴുത്തുകാരന്‍ സഞ്ചരിക്കുന്നു . ആന്ധ്രയിലും , മുംബൈയിലും പശ്ചിമ ബംഗാളിലും ഒറീസ്സയിലും മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലും കറങ്ങി തിരികെ കർണ്ണാടകയിൽ വന്നു നില്ക്കുന്നു ആ യാത്ര . ഇതിലുടനീളം ദേവദാസികളിലെ വേരുകള്‍ ആണ് തിരയുന്നത് പ്രധാനമായും . ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം നടക്കുന്ന ലൈംഗിക വ്യാപാരങ്ങളിലെ കഥ കൂടി ഈ അന്വേഷണം ചൂണ്ടിക്കാണിക്കുന്നു . വിപണിയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ ലഭ്യമാണ് . അതിനു പ്രായം ഒരു ഘടകമേ ആകുന്നുമില്ല . ചതിക്കപ്പെട്ടു വരുന്നവര്‍ മാത്രമല്ല സ്വമേധയാ ഇറങ്ങി തിരിക്കുന്നവരും നിറയെ ഉള്ള ഈ വിപണി മനുഷ്യന്റെ മറ്റൊരു വൃത്തികെട്ട മുഖം കാട്ടിത്തരുന്നു . ഓരോ സ്ത്രീയെ വിവാഹം കഴിച്ചു അവൾക്കൊരു കുട്ടിയാകുമ്പോള്‍ അവളെ ദൂരെയുള്ള ഇത്തരം വ്യാപാര ശാലകളില്‍ വിറ്റു അടുത്ത പെണ്ണിനെ കെട്ടുന്ന പുരുഷന്മാരുടെ ഇന്ത്യയെക്കൂടി ഇവിടെ കാണാന്‍ കഴിയും . ഇത്രയേറെ ലൈംഗിക ദാഹികളായ പുരുഷന്മാര്‍ ഈ സമൂഹത്തില്‍ വിശന്നലയുന്നു എന്നുള്ളതുകൊണ്ടു മാത്രമാണു ഒരു പക്ഷേ ലൈംഗികതൊഴിലാളികള്‍ക്ക് ഇവിടെ ഉപജീവനം മുടങ്ങാതെ ലഭിക്കുന്നത് എന്നു കരുതുന്നു. . കല്‍ക്കട്ടയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ സംസാരിക്കുന്നതു ഇത്തരം തൊഴില്‍ നിര്‍ത്തുന്നതിനല്ല പകരം അവര്‍ക്ക് വേണ്ട ക്ഷേമനിധികള്‍ വാങ്ങി നല്‍കാനാണ് എന്നു എഴുത്തുകാരന്‍ പറയുമ്പോള്‍ അതൊരു സാമൂഹ്യപരമായ് ചിന്ത കൂടി വെളിവാക്കുകയാണ് .

ഒഴിവാക്കേണ്ട ഒരു കച്ചവടം ആണ് ലൈംഗിക തൊഴില്‍ എന്ന്‍ ഒരു കാഴ്ചപ്പാടാണ് അവിടെ കാണാന്‍ കഴിയുന്നത് . മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുക എന്നതല്ല ആവശ്യം . തൊഴില്‍ പൂര്‍ണ്ണമനസ്സോടെ ചെയ്യുന്നവര്‍ക്ക് വേണ്ട സംരക്ഷണവും , ആരോഗ്യ പരിരക്ഷയും സുരക്ഷാ അവബോധങ്ങളും ഒരുക്കിക്കൊടുക്കേണ്ടതാണ് അധികാര വര്‍ഗ്ഗത്തിന്റെ കടമ എന്നു കരുതുന്നു. . പക്ഷേ അതിനു പകരം അവരെ പുനരധിവസിപ്പിക്കാന്‍ എന്ന പേരില്‍ റെയിഡും മറ്റും നടത്തി രക്ഷപ്പെടുത്തി എടുക്കുകയും വീണ്ടും അവരുടെ ജീവിതം അനിശ്ചിതത്തില്‍ എത്തിക്കുകയും ചെയ്യുന്നത് ആശാവഹമല്ല . ചതിക്കപ്പെട്ടവരെ രക്ഷപ്പെടുത്തി പുതു ജീവന്‍ നല്‍കുന്നത് നല്ല കാര്യമാണ് . തുടരാന്‍ ആഗ്രഹമുള്ളവരെ അംഗീകൃതമായ രീതിയില്‍ അത് തുടരാന്‍ കൂടി അവസരം നല്കേണ്ടതുണ്ട് . ലേഖകന്‍ കാണാതെ പോയ ചില കാഴ്ചകള്‍ കൂടി ഓര്‍ത്തുകൊണ്ടു ഈ പുസ്തകവായന മുഴുമിപ്പിക്കുന്നു . ഗുജറാത്തിലെ നിര്‍മ ഫാക്ടറി നിലനില്‍ക്കുന്ന അഹമദാബാദിലെ രുപ്പൂര്‍ എന്ന്‍ പ്രദേശം ലൈംഗിക വിപണിയുടെ ഗുജറാത്തിലെ കറുത്ത മുഖമായി കേട്ടറിഞ്ഞിട്ടുണ്ട് .  ആവശ്യക്കാരെ കാത്തു കവലകളിൽ മരച്ചുവടുകളിൽ പുരുഷന്മാര്‍ ഉണ്ടാകും . ഇരകളെ കിട്ടിയാല്‍ മാത്രമേ ഗാട്ടി എന്ന്‍  ഓമനപ്പേരുള്ള ചാരായം കഴിക്കാന്‍ പണം കിട്ടുകയുള്ളൂ . വീടുകളില്‍ ഉള്ള സ്ത്രീകള്‍ക്ക് ആവശ്യക്കാരെ എത്തിച്ച് അവര്‍ തങ്ങളുടെ ചാരായദാഹം ശമിപ്പിക്കുന്നു . സൂറത്തില്‍ ഉള്ള ചാക്ല ബസാര്‍ മറ്റൊരു പ്രമുഖ കേന്ദ്രം ആണ് . കേന്ദ്ര ഭരണ പ്രദേശമായ ദമനിലും വീടുകള്‍ കേന്ദ്രീകരിച്ചു ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നതു കണ്ടിട്ടുണ്ട് . വല്‍സാദില്‍ വ്യവസായ ശാലകളിലെ ഉയര്ന്ന ഉദ്യോഗസ്ഥരുടെ ഇടയിലെ മറ്റൊരു വിനോദമാണ് മാസത്തിലൊരിക്കലോ മറ്റോ ഉള്ള ഒന്നിച്ചു കൂടല്‍ . കുടുംബമായി ഒന്നിച്ചു കൂടുന്ന അവര്‍ തങ്ങളുടെ കാറുകളുടെ ചാവി ഒരു താലത്തില്‍ ഇടുന്നു . രാവേറെ നീളുന്ന മദ്യസല്‍ക്കാരം കഴിയുമ്പോള്‍ അല്പ സമയത്തേക്ക് വിളക്കുകള്‍ അണയുന്നു . ആ സമയം ആരുടെ ചാവി ആര്‍ക്കാണോ കിട്ടിയതു അയാളുടെ ഇണയെ ആ രാത്രി ചാവി കിട്ടിയ ആൾ സ്വന്തമാക്കുന്നു . എന്തു നല്ല ആചാരം എന്നു നാം ചിരിക്കുന്നു . പക്ഷേ നഗരങ്ങളുടെ വിനോദങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ഇന്ന് സുലഭം .

സമൂഹം അധികം ചര്ച്ച ചെയ്യാന്‍ ശ്രമിക്കാത്ത ഒരു വിഷയത്തെ ശ്രദ്ധയിലേക്ക് കൊണ്ട് വന്ന പുസ്തകം എന്ന രീതിയില്‍ ഈ പുസ്തകം വായിക്കപ്പെടേണ്ടതാണ് എന്നു വിശ്വസിക്കുന്നു . കൂടുതല്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ബിജു. ജി . നാഥ്

കടലു കടക്കാൻ കൊതിച്ചൊരുവൻ

കടലു കടക്കാൻ കൊതിച്ചൊരുവൻ
........................
ഒറ്റയ്ക്കൊരാൾ കടലു കടക്കുവാൻ തീരുമാനിക്കുകയാണ്. 
ഓ ! കടലു താണ്ടാൻ തോണിയൊന്നു വേണം.
കടലായ കടലും 
തിരയായ തിരയും
തിരഞ്ഞു തിരഞ്ഞയാൾ 
ഒടുവിലത് കണ്ടെത്തി.
നിറയെ പായലുകൾ പൊതിഞ്ഞ
പഴയൊരു കട്ടമരമായിരുന്നത്.
തീരത്തൊരു കുടിൽ കെട്ടി,
സമയമെടുത്തയാൾ അത് വൃത്തിയാക്കി.
യാത്ര തീരുമാനിച്ച ദിവസം,
തുഴയില്ലാതെങ്ങനെ എന്നോർത്ത് കരഞ്ഞു.
പിന്നെയും 
കടലായ കടലും 
തിരയായ തിരയും തിരഞ്ഞു.
തുഴയുമായി വീണ്ടും തിരികെ . 
കാലം ഒരു പാട് കഴിഞ്ഞിരുന്നപ്പോഴേക്കും .
തിരകളെ വകഞ്ഞ് 
കട്ടമരം കടലിലേക്കിറക്കുംമ്പോഴേക്കും
തളർന്നുപോയയാൾ.
നിലയില്ലാ വെള്ളത്തിലേക്ക് 
മുങ്ങിത്താഴുമ്പോഴാണ് 
തനിക്ക് നീന്തലറിയില്ലാന്നു ഓർത്തത്. 
കടലയാളെ പ്രണയത്തോടെ കൂട്ടിക്കൊണ്ടു പോയി.
മൂന്നാം നാൾ 
മറ്റൊരു കരയിൽ
തിരകൾ തൻ തലോടലേറ്റ് കമിഴ്ന്ന് കിടക്കുമ്പോൾ
സ്വപ്നങ്ങൾ കാണാൻ 
അയാൾക്ക് കണ്ണുകൾ ബാക്കിയില്ലാരുന്നു.
@ബിജു.ജി.നാഥ്

Saturday, October 9, 2021

വായനയോളം വലുതെന്തുണ്ട് ?

 

വായനയോളം വലുതായെന്തുണ്ട് ?

----------------------------------------

വേനലിന്റെ മധ്യത്തില്‍ നിന്നാകാം

വസന്തത്തിന്റെ പകുതീയിലുമാകാം

പടിവാതിലില്‍ നിന്നൊരു ചെറുശബ്ദം

നിന്റെ ശയ്യാഗൃഹ നിശബ്ദത ഭേദിച്ചത്.

 

കരിനീലപടരും കണ്‍തടങ്ങളില്‍

ഇരുളിമനല്‍കുന്ന നിദ്രയേതുമേ

പലകുറി നിന്നോടു പറഞ്ഞതാകണം

അതിഥികളില്ലാത്തൊരു ജീവിതത്തെ .

 

വിടര്‍ന്ന് നില്‍ക്കുമധരങ്ങള്‍ എന്നും

വിറകൊണ്ടിരുന്നത് വെറുതെയാമോ?

അരുതെന്ന് പറയാന്‍ കഴിയുമെന്നുള്ള

അഹങ്കാരമെന്നോ ജനിച്ചതല്ലേയുള്ളില്‍.

 

മഴപെയ്തു തോര്‍ന്നപ്പോലുള്ളത്തില്‍

നിറയും നിശബ്ദത തന്‍ തണുപ്പില്‍

എരിയുന്ന മനസ്സിന്റെ താപമണയ്ക്കാന്‍

പരതുന്നക്ഷരങ്ങള്‍ നീയാര്‍ത്തിയോടെ .

@ ബിജു .ജി നാഥ്

പ്രസാധകരില്ലാത്ത കവിതകള്‍ ........................ നിഷ നാരായണന്‍

 
പ്രസാധകരില്ലാത്ത കവിതകള്‍
നിഷ നാരായണന്‍
വില :₹ 100.00
 
പ്രസാധകര്‍ ഇല്ലാത്ത കവിതകള്‍.... തലക്കെട്ട് തന്നെ വളരെ വിചിത്രമായി തോന്നിയേക്കാം അല്ലേ ! എന്നാല്‍ അതില്‍ ഒരു നിലപാടിന്റെ ശബ്ദം കേള്‍ക്കാം . അതില്‍ വളര്‍ന്ന് വരുന്ന കലാകാരന്റെ ആത്മവേദന കാണാം . ഒരു കൈ കൊടുത്താല്‍ ഉയര്‍ന്നു വന്നേക്കാവുന്ന കഴിവുറ്റ എഴുത്തുകാര്‍ ഇന്നും എന്നും ഉണ്ടായിട്ടുണ്ട് . അവര്‍ മുഖ്യധാരയില്‍ അറിയാതെ പോയതിന് പ്രധാനകാരണം സാഹിത്യത്തില്‍ ഉയര്‍ന്നു വരുന്ന വലിയ ഒരു അപചയം മൂലമാണ് . പ്രസാധകര്‍ എന്ന ഒരു വലിയ അധോലോകം ആണ് സാഹിത്യത്തെ നയിക്കുന്നത് . അവരുടെ കാഴ്ചപ്പാടില്‍ ആരെ ഉയര്‍ത്തണം എന്നും ആരെ ഇകഴ്ത്തണം എന്നും വ്യക്തമായ അജണ്ടകള്‍ ഉണ്ട് . അതിനനുസരിച്ചു അവര്‍ തങ്ങളുടെ കരുനീക്കങ്ങള്‍ നടത്തുന്നു . പ്രശസ്തരുടെ പുസ്തകങ്ങള്‍ മാത്രം സൗജന്യമായി അടിച്ചു വിതരണം ചെയ്തു കൊണ്ടും പ്രശസ്തരുടെ രചനകള്‍ക്ക് മാത്രം പേജുകളില്‍ സ്ഥാനം കൊടുത്തുകൊണ്ടും സാംസ്കാരികമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നു ഇവിടെ . പീനസ്തനികൾക്ക് മാത്രം ഇളവും പരിഗണനയും നല്കിയിരുന്ന ഒരു വ്യക്തിയെ ഓർമ്മ വന്നു. ഇതിൻ്റെയൊക്കെ ഫലമോ കൂണുകള്‍ പോലെ മുളച്ചു പൊങ്ങുന്ന പുതിയ പുതിയ പ്രസാധക സംവിധാനങ്ങള്‍ ഉണ്ടാകുന്നു എന്നതാണ്.. അവര്‍ അത്യാഗ്രഹികള്‍ ആയ പലിശക്കാരെ പോലെ എഴുത്തുകാരുടെ കഴുത്തറുക്കുന്നു . തങ്ങളുടെ രചനകള്‍ പുസ്തകങ്ങള്‍ ആയി കാണാന്‍ കൊതിച്ച് പുതിയ എഴുത്തുകാർ ഇവരെ തേടിച്ചെല്ലുന്നു . ഏകീകൃതമല്ലാത്ത നിരക്കുകള്‍ ആണ് ഓരോരുത്തരും മുന്നോട്ട് വയ്ക്കുന്നത് എന്നതില്‍ തുടങ്ങി പിടിച്ച്പറി തുടങ്ങുകയായി . ഒരു ഗുണഗണവും ഇല്ലാത്ത പ്രിന്‍റിംഗ് , പേരിനു പോലും ഒരു എഡിറ്റര്‍ ഇല്ലാത്ത ബോര്‍ഡ് . പറഞ്ഞതിന് പാതി പോലും അച്ചടിക്കാത്ത കോപ്പികളും ആയി മറ്റൊരു ചതി . പുസ്തകം പ്രസാധകം ചെയ്യാന്‍ വേറെ നിരക്കുകള്‍  തുടങ്ങി പല പല കെടുകാര്യസ്ഥതകള്‍ ആണ് ഇന്ന് പുസ്തകപ്രസാധക രംഗത്ത് നിലനില്‍ക്കുന്നത്. ഈ അവസ്ഥയില്‍ എന്തിനായി ഇവരുടെ കക്ഷത്ത് തങ്ങളുടെ കഴുത്ത് കൊണ്ട് വയ്ക്കുന്നു എന്നു ചിന്തിക്കുന്ന സ്വതബോധമുള്ള ചില എഴുത്തുകാരും ഉണ്ട് . നിഷ നാരായണന്‍ എന്ന് അധ്യാപികയായ കവി ഈ നിലപാടുകള്‍ ഉള്ള ഒരാള്‍ ആയി അനുഭവപ്പെടുന്നു . അല്ലെങ്കില്‍ ആ കവിക്ക് ഇങ്ങനെ ഒരു തലക്കെട്ടില്‍ ഒരു പുസ്തകം ഒരു ബാനറിലും അല്ലാതെ ഇറക്കാന്‍ ധൈര്യം ഉണ്ടാകില്ലല്ലോ.
സോഷ്യല്‍ മീഡിയ സമ്മാനിച്ച ചുരുക്കം നല്ല കവികളില്‍ ഒരാള്‍ ആണ് നിഷ നാരായണന്‍ . ഭാഷയുടെ സ്ഫുടമായ പ്രത്യേകതകള്‍ കൊണ്ട് പ്രമേയങ്ങളിലെ വ്യത്യസ്ഥതകൾ കൊണ്ടും എഴുത്തിലെ അഹങ്കാരവും ധൈര്യവുമൊക്കെക്കൊണ്ടും സ്ഥിരമായുള്ള ക്ലീഷേ എഴുത്തുകാരില്‍ നിന്നും നിഷ നാരായണന്‍ വേറിട്ട് നില്ക്കുന്നു . പഴയകാല കവിതകള്‍ ഒക്കെയും മതവേദ ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളും സംഭവങ്ങളും കൊണ്ട് മുഖരിതമായതോ വര്‍ണ്ണനകള്‍ കൊണ്ട് നിറഞ്ഞതോ ആയിരുന്നു എങ്കില്‍ പുതിയ കാല കവിതകള്‍ അവയില്‍ നിന്നും പാടെ മാറിക്കഴിഞ്ഞിരിക്കുന്നു . ഇപ്പൊഴും ഉണ്ണി യേശുവിനെയും കള്ളക്കൃഷ്ണനെയും രാധയെയും മുത്തു നബിയെയും മറ്റും കവിതകളില്‍ തളച്ചിടുന്നവർ ഉണ്ട് എന്നാലും അവര്‍ ഇന്ന് എണ്ണത്തില്‍ കുറവാണ് എന്നു കാണാം . പകരം ആനുകാലിക സംഭവങ്ങളിലേക്ക് കടന്നു കയറുകയായിരുന്നു പുതിയ കാല കവികള്‍ . അവ്ര്‍ക്ക് വിഷയത്തിന് അധികം അലയേണ്ടതുണ്ടായിരുന്നില്ല . മുപ്പതുകാരിയെ പ്രണയിക്കുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങളും . വിധവയെ പ്രണയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും , തെങ്ങുകയറ്റക്കാരന്റെ ലൈംഗിക ശക്തിയും വനിതാ തൊഴിലാളികളുടെ ദൈനംദിന യാത്രാപ്രശ്നങ്ങളും ഉള്ള ജോലി സ്ഥലത്തുള്ള ബുദ്ധിമുട്ടുകളും , ആര്‍ത്തവവും, ശാരീരിക പ്രണയവും , അമ്മയെ കുളിപ്പിക്കലും ഒക്കെയായി പെണ്ണെഴുത്തുകള്‍ മാറിയിരിക്കുന്നു . കൂട്ടിന് ആണെഴുത്തും ഉണ്ട് . ഇവിടെ പെണ്ണെഴുത്ത് , ആണെഴുത്ത് എന്നു പ്രത്യേകം പറയാന്‍ കാരണം ഇവയൊക്കെ എഴുതുന്നവര്‍ സ്വയം അടയാളപ്പെടുത്തുന്ന സംജ്ഞകൾ ആണിവയെന്നതിനാല്‍ മാത്രമാണു . സച്ചിതാനന്ദന്‍ മലയാളത്തിന് നല്കിയ ഈ തരം തിരിവ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും മറ്റുമായി നിലനില്‍ക്കുകയും ആണല്ലോ .
 
ഇത്തരം കവിതാ വിഷയങ്ങളുടെ അലച്ചിലും നിലനില്‍പ്പില്ലായ്മയും ഒരു വാസ്തവികതയായി നിലനില്‍ക്കുമ്പോള്‍ ത്തന്നെയാണ് എഴുതിയത് ആണോ , പെണ്ണോ എന്നു തിരിച്ചറിയാണ്‍ കഴിയാത്ത വണ്ണം കവിതകള്‍ ഇവിടെ കാണാന്‍ കഴിയുക . അത്തരം എഴുത്തുകള്‍ വളരെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്യാറുമുണ്ട് . നിഷ നാരായണന്റെ കവിതകളിലേക്ക് വരികയാണെങ്കില്‍ അതില്‍ രാഷ്ട്രീയം ഉണ്ട് . രതി ഉണ്ട്  പ്രണയം ഉണ്ട് ജീവിതവും . എന്നാല്‍ ഇവയിലെല്ലാം ഒരു അന്താരാഷ്ട്ര മുഖം കൂടിയുണ്ട് . ഒരേ സമയം പല വായനാ മുഖങ്ങള്‍ നല്‍കുന്ന കവിതകള്‍ ആണ് നിഷയുടെ പ്രത്യേകതയായി കാണാവുന്നത് . ഓരോ കവിതയിലും ഒരു അമൂര്‍ത്ത സങ്കല്‍പ്പം ഉണ്ടാകും ഒരു അടയാളം ഉണ്ടാകും . പരിചിതമല്ലാത്ത ഒരു ഭൂമികയോ , വ്യക്തിയോ , വിശേഷമോ അവയില്‍ അടങ്ങിയിട്ടുണ്ടാകും .ഇത് കവിയുടെ ഒരു കൗശലമായി കാണാം . അതായത് വായനക്കാരന്‍ ഒരു വീക്ഷണകോണിൽക്കൂടി വായിച്ചു പോകുമ്പോഴായിരിക്കും അവനെ വഴിതെറ്റിച്ചുകൊണ്ടു ഇങ്ങനെ എന്തെങ്കിലും അവനെ നോക്കി ചിരിച്ചു നില്‍ക്കുക . ഈ കൈയ്യടക്കം നിഷയുടെ എഴുത്തുകള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യം നല്കുന്നുണ്ട് . പുഴയോട് അന്യഭാഷയില്‍ നന്ദി പറയുന്നതിലായാലും, l wandered lonely as a cloud  എന്നു പറയുന്നതിലായാലും, യു ഫക്ഡ് മീ വിതൗട്ട് കിസ്സിംഗ്  എന്ന വികാരങ്ങള്‍ ഇല്ലാത്ത ഒരു രതിയില്‍ എനിക്കു താത്പര്യമില്ല എന്ന്‍ ഉത്‌ഘാേഷത്തിലായാലും കവി തന്റെ നിലപാടുകള്‍ വളരെ നിശിതമായി അടയാളപ്പെടുത്താന്‍ ശ്രദ്ധിക്കുന്നു . അപൂര്‍ണ്ണമായ ഒരു രതിയാണ് നിഷയുടെ കവിതകളിലെ അന്തര്‍ലീനമായ വസ്തുത എന്നു തോന്നുന്നു . പാടിത്തീരാത്ത ഒരു മധുരഗീതം പോലെ , കഴിച്ചു മതിയാകാത്ത ഒരു പലഹാരം പോലെ, അപൂര്‍ണ്ണമായ പ്രണയവും രതിയും കവിതകളില്‍ മറഞ്ഞു കിടക്കുന്നു . പൂര്‍ണ്ണത ഇല്ലാത്ത എന്തും വീണ്ടും അന്വേഷണങ്ങള്‍ ആകുന്നു എന്നതാണു മനുഷ്യന്റെ ജൈവിക പ്രകൃതം. പൂര്‍ണ്ണമായാല്‍ പിന്നെ അതിനെക്കുറിച്ച് എന്തു പറയാന്‍ ? ഈ ലോക തത്വം നിഷയിലെ കവിതകള്‍ വിളിച്ച് പറയുന്നതായി തോന്നുന്നുണ്ട് .
ഓർഡൻ കവിതകളും ഷെല്ലിയും ഡാഫോഡിൽസും ഷേക്സ്പിയറും നിറഞ്ഞ നിഷയുടെ കവിതാ ലോകം
" ജോസപ്പേ....
നോക്കെടാ ഈ ലോകം എത്ര സുന്ദരാ....
എന്ന് വായനക്കാരനെ ഓർമ്മിപ്പിക്കും.
 
ആഴത്തില്‍ ഉള്ള വായനയും തുടര്‍ വായനകളും ഇല്ലാതെ നിഷ യുടെ കവിതകള്‍ മനസ്സിലാകണം എന്നില്ല . ബൗദ്ധികമായ ഒരു തലത്തില്‍ നിന്നുകൊണ്ട് ആത്മീയതയും മാസ്മരികതയും കലര്‍ത്തി എഴുതുന്ന കവിതകള്‍ വായനക്കാരെ, പ്രത്യേകിച്ചു കവിതാസ്വാദകരെ ആനന്ദിപ്പിക്കും . അക്ഷരസ്ഫുടതയും ആഴത്തിലുള്ള പരന്ന വായനയും ലോകവീക്ഷണവുമുള്ള ചുരുക്കം എഴുത്തുകാരിൽ ഒരാള്‍ ആണ് നിഷ എന്നു കവിതകള്‍ അടയാളപ്പെടുത്തുന്നു . ഓരോ കവിതകള്‍ ആയി എടുത്തു പറയാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല തന്നെ . എല്ലാവിധ ആശംസകളും നേരുന്നു . ബിജു.ജി. നാഥ്