Monday, December 31, 2012

നൂലിഴകള്‍

ചിതലരിക്കുന്ന വെറും സ്വപ്നങ്ങള്‍ക്ക് മേലാണ്
നിന്റെ ചിതക്ക് ഞാന്‍ കൂടോരുക്കിയത് .
കനവ് കണ്ടു കനല് വറ്റിയ നിന്റെ മിഴികളില്‍
ചാരമൂതി തെളിയിക്കാന്‍ എനിക്ക് കഴിയാതെ പോയ്‌ .!

നിറങ്ങള്‍ മങ്ങിയവര്‍ണ്ണകടലാസ്സില്‍
അലങ്കാര ദീപങ്ങള്‍ ചാര്‍ത്തുന്ന നരച്ച സന്ധ്യ ..!
നമുക്കിടയില്‍ വെളിച്ചത്തിന്റെ കീറിലൂടെ
നഗ്നതയുടെ തണുപ്പ് അരിച്ചിറങ്ങുന്നതെങ്ങോട്ടാകും ?

പുഞ്ചിരിയുടെ മ്രിദുലതകള്‍ക്കിടയിലെങ്ങോ വച്ചാണ്
മധുരത്തിന്റെ  രസപ്പൊട്ടുകള്‍ നക്ഷ്ടമായത് .
സ്നിഗ്ദ്ധതയുടെ  പുറം കാഴ്ചകളില്‍ മയങ്ങുന്ന
കാളിന്ദിയില്‍ മയങ്ങുന്നുണ്ടൊരു കൃഷ്ണസര്‍പ്പം .!

വിരല് കൊണ്ടൊന്നു തൊട്ടാല്‍ പുതയുന്നതാണ്
നിന്റെ മനസ്സെന്കിലും ഭയമാണെനിക്ക് .
നിന്റെ  കൂര്‍ത്ത നഖമുനകളെന്റെ ഹൃത്തില്‍
ഇരുണ്ടു ചുവന്ന ചിത്രങ്ങളെഴുതുമ്പോള്‍ .

രാസവാക്ക്യങ്ങളില്‍ പ്രണയം മരിക്കുമ്പോള്‍ ,
മേനിയുടെ  മികവില്‍ കാമം പൂക്കുമ്പോള്‍ ,
സ്വപ്നങ്ങളുടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ വിടരുമ്പോള്‍ ,
പുതിയ പുലരിയില്‍ ഞാനുണരുമ്പോള്‍ ,

കൂദാശകള്‍ക്ക് അല്‍ത്താരകള്‍ പരവതാനി വിരിക്കുന്നു.
നമുക്കിടയില്‍  പുതിയതൊന്നും ഇല്ലാതെ ആകുന്നു .
------------------ബിജി എന്‍ വര്‍ക്കല -------
 

Saturday, December 22, 2012

നഗര സന്താനങ്ങള്‍

നിരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് 
ചതുരകട്ടകളില്‍ പാതിമൂടും  ജാലകങ്ങള്‍ .
ഹൃദയംനുറുങ്ങുന്ന തേങ്ങല്‍ ചീളുകള്‍
ചിതറി വീഴുന്നോരീ തെരുവിന്‍ വഴിത്താരകള്‍ .

ചതുപ്പ് നിലങ്ങളില്‍ പുതഞ്ഞു താഴുന്നു
കരിവളകള്‍ തന്‍ മോഹന രാഗങ്ങള്‍
എരിയും  ശ്വാസത്തെ മിഴിയും കണ്കളാല്‍
അലകടല്‍ ഹൃത്തില്‍ നിറയ്ക്കുന്നു ജീവിതം .

മതിമോഹനം ചില മേടകള്‍ തന്നിലായ്‌
പതിതമാം  നടനത്തിന്‍ നൂപുരമുലയുന്നു
വിലപേശിയകലുന്ന മിഴികളില്‍ കൌടില്യം
വിറപൂണ്ടോരുടലിന്റെ നിറമേഴും കവരുന്നു .

ഇരുളില്ല പകലില്ല സന്ധ്യയും പുലരിയും
ഇവിടില്ല  മഴവില്ലും മയില്‍പീലിയും.
കരളുകള്‍ പൊടിയുന്ന കാമമാം മിഴികളില്‍
വഴുതികിടക്കുന്ന തെരുവുകള്‍ മാത്രം .!

രാവോന്നിരുളുംബോളിരതേടിയിറങ്ങുന്ന
കാട്ടുപൂച്ചകള്‍ തന്‍ കണ്ണുകള്‍ തിളങ്ങുന്നു.
നാവില്‍നിന്നിറ്റുന്ന ലഹരിതന്‍ദ്രാവകം, മുരളും
വിശപ്പിന്നാസക്തിയില്‍ കുഴയുന്ന തെരുവുകള്‍ .

ചതുരക്കളം തീര്‍ക്കുമാകാശ തിരശ്ശില പതിയെ
വിരല്‍ത്തുംബാല്‍ മാറ്റി നോക്കുന്നോരമ്പിളി തന്‍
മിഴിക്കോണിലുണ്ടൊരു ഭയം വിരിയുന്ന നോട്ടം
താഴെ പിടയുമാ പേടമാനിനെ കാണുന്ന മാത്രയില്‍ .

വിശപ്പാറി കഴിയുമ്പോളിരതന്‍ ഗര്‍ഭപാത്രത്തിന്നു-
ള്ളു ഭേദിക്കുന്ന ലോഹദണ്ടുകളില്‍ കരിംചോര,
മഞ്ഞിന്‍കൂടാരത്തിലെക്കാഞ്ഞു പതിക്കുമീ നഗ്നമാ-
പൂവുടല്‍ വിറയ്ക്കുന്നു കാഴ്ചകള്‍ തറയുമ്പോള്‍ .

മുകുളങ്ങള്‍ തന്നിതളുകള്‍ വിടര്‍ത്തി ജരാനരകള്‍
മധുപാനം ചെയ്യുന്നിരുള് കരയുന്ന  നേരം .!
പിടയുമീ ശിഖരത്തെ നിര്‍ലജ്ജം ചീന്തുന്നു
കൊഴിയുന്നു ചോരപൊടിയും ദളങ്ങള്‍ മണ്ണില്‍ .

കോണ്ക്രീറ്റ് ചതുരങ്ങള്‍ പേറുന്നുണ്ടാത്മാക്കള്‍
ലഹരിയില്‍  പുളയുന്ന മാദകമേദസ്സ്കള്‍
അധികാരം,പദവിയും ,ചതിയും, വികാരമറ്റ രതിയും
നിറയുന്ന വരണ്ട മനസ്സുകള്‍ തന്‍ മാനുഷാകാരങ്ങളെ .
--------------------ബി ജി എന്‍ വര്‍ക്കല ------------




Wednesday, December 19, 2012

അന്ത്യ പ്രവാചകന്‍

ദിവസവും ഒരു നേരമെന്കിലും ഞാന്‍ ആ ഒഴിഞ്ഞ കാലിപ്പുരയില്‍ പോയിഇരിക്കുമായിരുന്നു എന്നും. കാരണം മറ്റെവിടെ ഇരുന്നാലും എനിക്ക് കൊതുകിന്റെ കടിയോ ഈച്ചയുടെ ശല്യമോ കിട്ടില്ലായിരുന്നു . ചിലപ്പോഴൊക്കെ പട്ടിചെള്ള് എന്നെ കടിച്ചു രക്തം വലിചൂറ്റി കടന്നു പോയി കഴിഞ്ഞ ശേഷം ആ തിണര്‍ത്തശരീരം ചൊറിഞ്ഞു ഇരിക്കാന്‍ എനിക്ക് വലിയ സന്തോഷം ആയിരുന്നു , എന്റെ വിഷാദം അവയൊന്നും എന്നെ കടിക്കാത്ത ദിവസങ്ങളില്‍ ആയിരുന്നു .
ഞാന്‍ വിദ്യാഭ്യാസം നന്നായി ചെയ്തു , ലോക വിവരം കമ്മി ആണെങ്കിലും ഇന്റര്‍നെറ്റും പത്രങ്ങളും ,ടെലിവിഷനും എനിക്കൊരുപാട് അറിവുകള്‍ തന്നിരുന്നു . ഞാന്‍ അവയില്‍ സംതൃപ്തന്‍ അല്ലാതിരുന്നതിനാല്‍ ആണ് ഇവിടെ വന്നിരുന്നു ഇങ്ങനെ സ്വയം ചിന്തിച്ചു കൂട്ടുന്നത്‌ .
ഇവയൊക്കെ പിന്നീട് എഴുതി മറ്റുള്ളവരുടെ കയ്യടി വാങ്ങി ഞാന്‍ ജീവിച്ചു പോകുന്നു . എന്റെ ഭാര്യയും കുട്ടികളും എനിക്കൊരു ചിന്തയെ അല്ല കാരണം അവര്‍ക്ക് മൂന്നു നേരം തിന്നാന്‍ ഉള്ളത് ഞാന്‍ കൊടുക്കുന്നുണ്ട്. അവര്‍ സന്തുഷ്ടരാണ് .
ഇരുട്ട് കട്ട പിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ഇനി പോയി വല്ലോം എഴുതി സമയം കളയാം . അപ്പോഴാണ്‌ യാദ്രിശ്ചികമായി ഒരു ശബ്ദം കേട്ടത്  .
"വല്സ്സാ "
"ഇതാരടാ വല്സ്സന്‍ ? "ഞാന്‍ അമ്പരന്നു ഇരുട്ടിലേക്ക് നോക്കി . ആ ആരെയും കാണുന്നില്ല ഇനി കന്നാലികളുടെ ആത്മാവ് വല്ലതും ഇവിടെ വന്നു കാടി വെള്ളം ചോദിച്ച്താകുമോ ?
മൂട്ടിലെ പൊടിയും തട്ടി ഞാന്‍ പുറത്തോട്ടു ഇറങ്ങി . അപ്പൊ അകത്ത് നിന്നും വീണ്ടും കേട്ട് വിളി
"വല്സ്സാ ഒന്ന് നില്‍ക്കൂ "
എന്റെ രോമം എല്ലാം എഴുന്നേറ്റു നിന്ന് . തണുപ്പടിച്ചിട്ടെന്നപോലെ ഞാന്‍ ചൂളിപ്പോയ്‌ .
അകത്തേക്ക് വീണ്ടും കയറി , ഇരുട്ടുമായ്‌ കണ്ണ് പൊരുത്തപ്പെട്ടപ്പോള്‍ ഞാന്‍ നന്നായി നോക്കി . ഇല്ല ആരും ഇല്ല . കാറ്റൊന്നും വീശുന്നില്ലല്ലോ . അല്ലെങ്കില്‍ അതെന്തിലെന്കിലും കൊണ്ട് കേള്‍ക്കുന്നത് ആണെന്ന് പറയാമായിരുന്നു .
ചുമ്മാ പോയാല്‍ ഒരു വാക്ക് എന്ന് കരുതി ചോദിച്ചു .
"ആരാ അവിടെ ? "
എന്റെ ധൈര്യം സമ്മതിക്കണം . ഞാന്‍ സ്വയം അഭിമാനിച്ചു . പക്ഷെ ഇളിഭ്യനും  ആയി കാരണം ഒരു മറുപടി കിട്ടിയില്ലല്ലോ . അല്പം ചെവിയോര്‍ത്തു നിന്ന് അപ്പൊ ദാ കേള്‍ക്കുന്നു മറുപടി .
"ഞാന്‍ ഇവിടെ ഉണ്ട് മകനെ . നിന്റെ മുന്നില്‍ "
മകനെ എന്നൊക്കെ വിളിക്കുന്നു ഇനി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ അച്ഛനാണോ ? അച്ഛന്‍ എന്തിനാ ഈ ഇരുട്ടില്‍ വന്നു നിന്ന് വിളിക്കുന്നെ ? അതോ ഇനി പ്രേതങ്ങള്‍ ഇങ്ങനെ ആണോ ?
" ആരാണ് . എനിക്ക് കാണാന്‍ വയ്യല്ലോ ? പുറത്തോട്ടു വരൂ "
"നിനക്കെന്നെ കാണാന്‍ കഴിയില്ല മകനെ . ഞാന്‍ ഈ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു ."
"അപ്പൊ  വായു ആണോ ? "
"എല്ലാം ഞാന്‍ ആണ് "
"ഓ ഇത് കുറെ കാലം ആയി കേള്‍ക്കുന്നതാ അതിരിക്കട്ടെ ചേട്ടന്റെ പേരെന്താണ് ?"
ഞാന്‍  സര്‍വ്വ ശക്തന്‍ , സര്‍വ്വ വ്യാപി , പ്രപഞ്ച നാഥന്‍ ."
അത്  കൊള്ളാം . അതിരിക്കട്ടെ ചേട്ടനെ ഞാന്‍ എന്തെന്ന് വിളിക്കണം ? ഭഗവാന്‍ എന്നോ ,കര്‍ത്താവ് എന്നോ അതോ അള്ളാഹു എന്നോ ?"
" നീ എന്നെ പരിഹസിക്കുക ആണോ ?"
"അല്ല എന്തെ അങ്ങനെ ചോദിച്ചത് ?"
" നീ പറയുന്നതിലെ ധ്വനി എനിക്ക് മനസ്സിലാകും . എന്ത് ചെയ്യാം അതൊക്കെ എനിക്ക് പറ്റിയ ചില അബദ്ധങ്ങള്‍ ആണ് കുഞ്ഞേ ..!"
"താങ്കള്‍ക്കും അബദ്ധമോ ? വെറുതെ തമാശ പറയാതെ . ഞാന്‍ കേട്ടിരിക്കുന്നത് ചേട്ടന് പറ്റാത്തത്‌ ഒന്നും ഇല്ല എന്നാണല്ലോ ?"
"അതൊക്കെ ഒരു തമാശ "
"അതിരിക്കട്ടെ  ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?"
" എന്താണ് മകനെ ചോദിക്കൂ ."
"അല്ല ചേട്ടന് തന്തേം തള്ളേം ഒന്നുമില്ലേ ?"
"ഞാന്‍ കോപിച്ചാല്‍ നീ ഭസ്മം ആകും എന്ന് നിനക്കറിയില്ലേ ?"
"അതല്ലല്ലോ എന്റെ ചോദ്യത്തിന് ഉത്തരം "
"നോക്കൂ കുഞ്ഞേ ഞാന്‍ തര്‍ക്കിക്കാന്‍ വന്നതല്ല . ഇത് പോലെ ഞാന്‍ മുന്‍പും പലര്‍ക്കും അരുളപ്പാട് കൊടുത്തിട്ടുണ്ട് . അവരൊക്കെ പേടിച്ചു എന്റെ നേരെ നിന്നിട്ട് കൂടി ഇല്ല . അറിയോ നിനക്ക് ?"
"ശരി എന്നാല്‍ ഞാനും പേടിച്ച് കളയാം . മാമൂലുകള്‍ കളയണ്ട "
ഞാന്‍  മുട്ട് കുത്തി മുഖം മറച്ചു ഭൂമിയെ നോക്കി ഇരുന്നു . അപ്പോള്‍ ആ ശബ്ദം എന്നോട് പറഞ്ഞു .
"ഒരു പാട് കാലം ഞാന്‍ ഒരുപാട് പേര്‍ക്ക് ബോധനം കൊടുത്ത് . അവരോടൊക്കെ ഓരോന്ന് പറഞ്ഞും കൊടുത്തു. വിവരദോഷികള്‍ അത് അവന്മാരുടെ സ്വന്തം കാര്യം നടത്താന്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതിയില്ല . ഇപ്പൊ അവരെ തട്ടിയിട്ടു എനിക്ക് നടക്കാന്‍ വയ്യാത്ത അവസ്ഥ ആണ് . നീ വേണം ഇനി ഇതൊക്കെ ഒന്ന് മാറ്റി തരാന്‍ . "
" എങ്ങനെ ? ഞാന്‍ എങ്ങനെ മാറ്റാനാ ? "
" ഇനി "കലിയെയും , അന്തി ക്രിസ്തുവിനെയും , മഹാതിയെയും "ഒന്നും കാക്കണ്ട എന്ന് ജനത്തിനോട് പറയണം . അതൊക്കെ അവന്മാരെ ഒതുക്കാന്‍ ഞാന്‍ ഇട്ട നമ്പരുകള്‍ ആയിരുന്നു. .പക്ഷെ എന്ത് കാര്യം ഒരുത്തനും നന്നായില്ല . നീ അവരോടു പറയുക . നീ ആണ് എന്റെ അവസാന പ്രവാചകന്‍ എന്ന് . ഇനി ആരും ചോദിച്ചു പറഞ്ഞും വരണ്ട ഞാന്‍ ഇനി ഇല്ല എന്ന് പറയുക . എല്ലാരേയും പരസ്പരം വിദ്വേഷം ഒക്കെ കളഞ്ഞു എന്റെ അനുചരന്മാര്‍ എന്ന പേരില്‍ പേരുണ്ടാക്കിയ എല്ലാരേം അറബി കടലില്‍ തള്ളിയിട്ടു മനുഷ്യന്മാരെ പരസ്പരം സ്നേഹിച്ചു ജീവിക്കാന്‍ പറയുക . ദേശങ്ങള്‍ അല്ല ഒറ്റ ദേശം മാത്രമേ ഉള്ളു എന്ന് പറയുക . നിറം മാറിയാല്‍ , രൂപം മാറിയാല്‍ മനുഷ്യന്‍ അല്ലതാകുന്നില്ല എന്ന് പറയുക , സ്നേഹം ആയിരിക്കണം മതം എന്ന് പറയുക . മാതാപിതാക്കളെ സ്നേഹിച്ചു മക്കളെ നന്നായി വളര്‍ത്തി അന്യനു ദോഷം വരാത്ത വണ്ണം എല്ലാരും ആയി സഹകരിച്ചു സന്തോഷം ആയി ജീവിച്ചു  മരിക്കാന്‍ പറയുക . ഇവിടെ ഉള്ള ഈ ജന്മമേ ഉള്ളു ഇനി വേറെ സ്വര്‍ഗ്ഗം ഒന്നും തിരക്കി വരണ്ട എന്ന് പറയുക . ഇനി കുറച്ചു കോടി വര്ഷം കൂടി കത്താന്‍ ഉള്ള ഇന്ധനം എന്തായാലും സൂര്യനില്‍ ഉണ്ട് അത് തീരും വരെ പരമ്പര ഉണ്ടാക്കി ആനന്ദിച്ചു ജീവിക്കാന്‍ പറയുക . "
"ഇതൊക്കെ പറയാന്‍ ചെന്നാല്‍ അവരെന്നെ പിടിച്ചു കഷണം ആക്കും . ഉള്ളത് പറയാമല്ലോ ഇനി ഒരാളും വരില്ല എന്നും പറഞ്ഞു ഒരാള് പോയിട്ട് അധികം നാള്‍ ആയില്ല . "
"അതൊക്കെ അവര്‍ക്ക് മനസ്സിലാകും . നീ പ്രവാചകന്‍ ആണെന്ന് അറിയിക്കാന്‍ ഒരു എളുപ്പ വഴി ഉണ്ട് ."
" അതെയോ , എന്നാല്‍ അത് ആദ്യം പറയണ്ടേ ഞാന്‍ ബാക്കി ഏറ്റു പറയൂ "
" അതായത് നീ ഇന്ന് മുതല്‍ കഥകള്‍ , കവിതകള്‍ ഒക്കെ എഴുതുക . അത് വായിച്ചു ജനം നിന്നെ അറിയും . അവര്‍ മനസ്സിലാക്കും നിനക്ക് മുന്‍പേ ഉണ്ടായിരുന്ന കള്ളന്മാര്‍ എല്ലാം ചുമ്മാതെ നുണ പറഞ്ഞു ആണ് വാണിരുന്നത് എന്ന്
"ചുരുക്കത്തില്‍ ആയുസ്സറാതെ ചാവാന്‍ കഴിയും എന്ന് അല്ലെ ?"
"അതൊക്കെ നീ അങ്ങ് ചെയ്യുക , കര്‍മ്മം ചെയ്യുക നിന്നുടെ ലക്‌ഷ്യം എന്ന് ഞാന്‍ പറഞ്ഞതായി ഒരാള്‍ പറഞ്ഞത്‌ നീ കേട്ടിട്ടില്ലേ ?"
"അല്ല  അപ്പൊ ഞാന്‍ പുതിയ പുസ്തകം ഒന്നും കൊടുക്കണ്ടേ ജനങ്ങള്‍ക്ക്‌ , താന്കള്‍ പറഞ്ഞെന്നും പറഞ്ഞു ?"
" അയ്യോ എന്നെ നീ നാണം കെടുത്തല്ലേ . അല്ലാതെ തന്നെ ഞാന്‍ ആകെ നാണിച്ചു , വെറും ക്രിമിയെക്കള്‍ നികൃഷ്ടമായ ഒരു രീതിയില്‍ നില്‍ക്കുക ആണ് നേരത്തെ വന്ന സാധനങ്ങള്‍ മൂലം . ഇപ്പൊ അതും പിടിച്ചാണ് ആള്‍ക്കാര്‍ പരസ്പരം ഒരു കാര്യവും ഇല്ലാതെ അടി കൂടുന്നത് . ഞാന്‍ ഉണ്ടോ എന്നും ചോദിച്ചു ഒരു കൂട്ടരും തള്ളയെ വിശ്വാസം ഉണ്ടോ എന്ന് മറ്റൊരു കൂട്ടരും . തെങ്ങയാണോ തെങ്ങാണോ ആദ്യമെന്നു പിന്നൊരു കൂട്ടര്‍ , ഇല്ലാത്ത കഥകള്‍ പറഞ്ഞു എന്റെ വില കളഞ്ഞു ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിക്കുക ആണ് . വടി കൊടുത്തു അടി വാങ്ങിയ അവസ്ഥ ആണ് എനിക്ക് . "
"ഞാനും നിങ്ങളെ തിരക്കി ഇരിക്കുവായിരുന്നു ഒന്ന് കാണാന്‍ "
"എന്തിനു ?"
"അല്ല കുറെ കാലം ആയി കേള്‍ക്കുന്ന ഒരു പ്രസ്ഥാനം അല്ലെ ഒന്ന് കണ്ടിരിക്കാം എന്ന് കരുതി ."
"അല്ല  നീ എന്നെ കാണണ്ട . നീവിചാരിച്ചാലും കാണില്ല . നീ പോയി ഞാന്‍ പറഞ്ഞത് ചെയ്യുക "
" അല്ല ഞാന്‍ ഇങ്ങനെ ജീവിച്ചു പോകുന്നത് ഇഷ്ടം ആകുന്നില്ലേ സര്‍വ്വ വ്യാപിക്കു ? എന്നാല്‍ അതങ്ങു പറഞ്ഞാ പോരെ ?"
"ഇതുവരെ ഉള്ളവര്‍ എല്ലാം ഞാന്‍ പറഞ്ഞത് കേട്ട് അനുസരണയോടെ നിന്ന് . നീ എന്താണ് ഇങ്ങനെ ? ദയവായി എന്റെ ഈ അന്ത്യാഭിലാക്ഷം സാധിച്ചു തരണം ."
ഇത്  പറഞ്ഞത് "ഡിം " എന്നൊരു ശബ്ദം കേട്ട് . ഓ സിനിമയില്‍ ഒക്കെ സംഭവിക്കുന്നത് അപ്പൊ ശരിയാണല്ലേ അവസാന വാക്കും ഒറ്റ വീഴലും . അരൂപി ആയതിനാല്‍ ഇനി ഇവിടെ കിടന്നു നാറിയാല്‍ പോലും ആരും കാണില്ല  . ഞാന്‍ മെല്ലെ പുറത്തിറങ്ങി . എന്നിട്ട് അടുക്കളയില്‍ പോയി തീപ്പെട്ടി എടുത്തു കൊണ്ട് വന്നു കാലിപ്പുര അങ്ങ് കത്തിച്ചു . പിന്നല്ല . എന്നെ ചുമ്മാതാണോ പ്രവാചകന്‍ ആക്കിയത് ? ഇതൊക്കെ ചെയ്യാന്‍ ഇമ്മിണി ബുദ്ധി ഒന്നും പോരല്ലോ .
അതിനാല്‍ ഞാന്‍ തുടങ്ങട്ടെ എഴുതാന്‍ . ഇനി കൊതുക് കടി ഒന്നും കൊള്ളണ്ട അല്ലാതെ തന്നെ ലഹരി കിട്ടും നല്ല പണി ആണ് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി . ലോകത്തെ ഒന്ന് നന്നാക്കട്ടെ . ഇനി ഞാന്‍ ചെയ്യഞ്ഞിട്ടാണ് ലോകം അത് അറിയാതെ പോയത് എന്ന് നാളെ ആരും പറയണ്ട . പാവം ദൈവം ആണേല്‍ കത്തിയും പോയി. എന്റെ എഴുത്തുകള്‍ ഇനി ലോകം കാണട്ടെ . ദൈവം ഇനി ഇല്ലഎന്നറിഞ്ഞാല്‍ അവര്‍ ആദ്യം കരയുമായിരിക്കും , ചിലര്‍ പകച്ചു നിന്നേക്കാം , ചിലപ്പോ മന്ദബുദ്ധികള്‍ എന്നെ തല്ലി കൊല്ലുമായിരിക്കും . എന്നാലും വേണ്ടില്ല ഞാന്‍ ചെയ്യേണ്ടത് ചെയ്തില്ല എന്ന് വേണ്ട . ചിലപ്പോ നാളെ എന്നെ തിരിച്ചറിയുന്നവര്‍ എന്നേം പിടിച്ചു പ്രവാചകന്റെ അവകാശങ്ങളും സമ്മാനങ്ങളും തരുമായിരിക്കും . സമയം കളയുന്നില്ല എന്റെ പേനയും പേപ്പറും എവിടെ ?
............................................................................ബി ജി എന്‍ വര്‍ക്കല ..................



Monday, December 17, 2012

ദൈവം ഉണ്ടാകുന്നത്

ജനനത്തിനു മരണമെന്ന പോലെ സ്ത്രീക്ക് പുരുഷന്‍ ഇണയായി പ്രകൃതി നല്‍കി . ശരിക്കും അതൊരു പ്രതിഭാസം തന്നെ ആയിരുന്നു . സാഹചര്യങ്ങളെ അതിജീവിക്കാന്‍ കാലം നല്‍കിയ സമ്മാനം !
ഇടയിലാരോ നല്‍കിയ ഓമനപ്പേരും , മനുഷ്യന്‍ .!
മനുഷ്യന്‍ എന്ന് മനുഷ്യന് പേരിട്ടവന്‍ തന്നെ ദൈവങ്ങളെയും സ്രിക്ഷ്ടിച്ചു .
സ്രിക്ഷ്ടിയുടെ വേദന അന്ന് മുതല്‍ അവന്‍ അനുഭവിച്ചു തുടങ്ങുക ആയിരുന്നു .സ്രിക്ഷ്ടിപരമായ കര്‍മ്മം ഉണ്ടായത് തന്നെ വര്‍ദ്ധനവിന് വേണ്ടി ആയിരിക്കെ ദൈവ സ്രിക്ഷ്ടി മനുഷ്യനെ ആശ്വാസത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു . എങ്ങനെയെന്നാല്‍ മനുഷ്യന്‍ തന്റെ തലച്ചോറിന്റെ വികസനോന്മുഖമായ അന്തരീക്ഷത്തില്‍ കണ്ടെത്തിയ സത്യങ്ങള്‍ക്കൊന്നും ആദ്യമാദ്യം അവന്റെ യുക്തിക്ക് ഭദ്രമായ ഒരു മറുപടി നല്‍കാനായില്ല . അവന്റെ ചിന്താമണ്ടലത്തില്‍ തനിക്ക് മനസ്സിലാകാത്തതും  തനിക്കതീതമായതുമൊക്കെ അവന്‍ അല്ഫുതത്തോടെ നോക്കി നിന്ന്. അവന്റെ യുക്തിയില്‍ അവയ്ക്കൊന്നും , ആ സംശയങ്ങള്‍ക്കൊന്നും മറുപടിയില്ലതായപ്പോള്‍ അവയെ അവന്‍ ശക്തിയുടെ അവകാശങ്ങളായി കാണാന്‍ ഇഷ്ടപ്പെട്ടു . അവന്റെ വാക്കുകളില്‍ അത് വളര്‍ന്നു . ഒപ്പം അവന്റെ  വിജ്ഞാന മണ്ഡലവും . അവിടെ അവന്‍ തന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും സംജ്ഞകള്‍ നല്‍കി . ഒപ്പം മനുഷ്യനെന്ന പോലെ ശക്തമായ അതിലും വലുതായ ഒരു സ്ഥാനം നല്‍കി കൊണ്ട് അവനതിന്റെ പേര്‍ ദൈവം എന്ന് വിളിപ്പിച്ചു . അവന്റെ തലമുറയുടെ നാദമായി , ബ്രഹ്മമായി അവന്‍ ആ നാമം വളര്‍ത്തി എടുത്തു . അവന്റെ ആ പ്രകടനം അവനെ നന്മയും തിന്മയും ഒരുക്കി കൊടുത്തു .
സത്യത്തില്‍ ആ കാലഘട്ടത്തിന്റെ ആവശ്യകത ആയിരുന്നു ദൈവമെന്ന ശക്തിയും അവനിലുള്ള ഭയവും. മനുഷ്യനെ മുന്നോട്ടു പുരോഗതിയുടെ പാതയില്‍ നയിച്ച ആ ശക്തി ഒടുവില്‍ ഒരു പാട് അന്വേഷണങ്ങളുടെയും , വിമര്‍ശനങ്ങളുടെയും ചിറകിലേറി ഒടുവില്‍ ആ പൊള്ളത്തരം പൊളിച്ചെഴുതിയപ്പോള്‍ സമൂഹം അവനെ തന്നെ ഭ്രാന്തനെന്നും വിളിച്ചു . യുക്തിവാദിയെന്നും ദൈവത്തെ അവിശ്വസിക്കുന്ന്തു കൊണ്ട് അവനെ പുരോഗമാനവാദിയെന്നും വിളിപ്പേരിട്ടു
---------------------------------------ബി ജി എന്‍ വര്‍ക്കല -----------28.01.1997

ഓര്‍മ്മയില്‍ ഒരു മഞ്ഞു തുള്ളിയായ്‌ ....!

ദൂരെ പകലിന്റെ ചൂടിന്‍ കരുത്തില്‍ ആലസ്യം പൂണ്ടു കിടക്കുന്ന പുഴയുടെ തിളക്കം . കാത്തിരിക്കുന്നഅവളുടെ ചുണ്ടുകളില്‍ വെള്ളി വെളിച്ചം . അവള്‍ കാത്തിരിക്കുകയാണ് , വരുന്ന രാവിലെപ്പോഴോ അണയുന്ന സാന്ത്വനത്തിന്റെ കുളിര്‍കാറ്റിനെ കള്ളനെ പോലെ കടന്നു വരുന്ന പൌര്‍ണ്ണമിയെ..!
മൌനത്തിന്റെ തിരശ്ശീല നീക്കി ഇടക്കെപ്പോഴോ കടന്നുവരുന്ന ശബ്ദത്തിനു കൊടുംകാറ്റിന്റെ ശക്തിയുണ്ട് . നിമിഷങ്ങള്‍ വാചാലമാകുന്ന അവസ്ഥ .
അവിടെ സര്‍ഗ്ഗസ്രിക്ഷ്ടിയുടെ ഈറ്റ് നോവ്‌ മാത്രം .
സംഗീതമായ്‌  നേര്‍ത്ത കിരണമായ്‌ ,മനസ്സിനെ പിടിച്ചു തഴുകിയുറക്കിയ അമ്മയുടെ തലോടല്‍ പോലെ., സ്നിഗ്ദമായ ഒരോര്‍മ്മ .
നിന്നെകുറിച്ചോര്‍ക്കുകയാണെങ്കില്‍ എനിക്കെന്നെ മറക്കാന്‍ തോന്നും. അരവി ഒരനുഗ്രഹമാണ് . പക്ഷെ മറവി എപ്പോഴും ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്ന ഒരു അനുഭവമാണ് .
ഹൃദയം നിറയെ സ്നേഹവുമായ്‌ എന്നൊക്കെ പറഞ്ഞും വായിച്ചും കേള്‍ക്കുമ്പോള്‍ മനസ്സിലുണ്ടാകുന്ന ഒരു വികാരമുണ്ടല്ലോ അനിര്‍വ്വചനീയമായ ഒരു അനുഭൂതി . അതാണെപ്പോഴും എന്നെ നടുക്കുന്നത് . കരഞ്ഞു തളര്‍ന്നുറങ്ങുന്ന  കുഞ്ഞിനെ തലോടി വിശന്ന വയറും ഒട്ടിയ മുലകാമ്പുമായി അമ്മയുടെ തേങ്ങലുകള്‍ എന്നെ നിദ്രാഭരിതനാക്കുന്നു . നാലണ കാശിനു വേണ്ടി അപരിചിതമായ ഒരു ശരീരവും താങ്ങി ഒരു യന്ത്രം പോലെ കിടക്കുന്ന സ്ത്രീയുടെ ദൈന്യത എന്റെ സങ്കടം ആകുന്നു . ഇരച്ചു പെയ്യുന്ന മഴയിലൂടെ ഒന്നുകൂടെ ഓടി തിമര്‍ക്കാന്‍ , അമ്മയുടെ മടിയില്‍ കുഞ്ഞായി എല്ലാം മറന്നോന്നുറങ്ങാന്‍ , അച്ഛന്റെ കയ്യും പിടിച്ചു ഒന്ന് കൂടി നാടുവഴികളിലൂടെ ചുറ്റി നടക്കാന്‍  ഒക്കെ മോഹങ്ങളുണ്ട് .പക്ഷെ ഞാന്‍ മുതിര്‍ന്നില്ലേ ? ആ പഴയ മോഹങ്ങള്‍ ഇനി ഒരിക്കലും വരാത്ത വണ്ണം അപ്രത്യേക്ഷമായില്ലേ ? ഒരിക്കലും കേള്‍ക്കാത്തൊരു താരാട്ടായി കുഞ്ഞു പെങ്ങള്‍ എന്നാ സ്വപ്നം പോലും വൃഥാവിലായില്ലേ .. ജീവിക്കാന്‍ വേണ്ടി ഉള്ള പ്രയാണത്തിനിടക്ക് എപ്പോഴോ മറക്കേണ്ടി വന്ന കിനാവുകള്‍ ഓര്‍ത്തുവയ്ക്കാന്‍ കാലം നല്‍കിയ മധുരങ്ങള്‍ . മനസ്സിന്റെ മണിച്ചെപ്പില്‍ എന്നും സൂക്ഷിക്കാന്‍ ഞാന്‍ ഒരുകി വച്ച നിമിഷങ്ങള്‍ ..!
ഇളവെയില്‍ കൊണ്ട് കിടക്കാനും കൊതി തീരെ അസ്തമയ സൂര്യന്റെ തലോടല്‍ ഏറ്റുവാങ്ങാനും നനഞ്ഞ കാല്‍പാദങ്ങള്‍ വലിച്ചു  വച്ച് പിന്നെയും  ആഴിപ്പരപ്പിലേക്ക് ഓടിചെല്ലാനും വെറുതെയെങ്കിലും മനസ്സ് കൊതിക്കുക ആണ് . സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലാത്തവന്റെ അവസ്ഥ ..! ഒരു പാട് തവണ വിഷയമാക്കിയ ഒരു പ്രഹേളിക . സ്വയം കൊണ്ട് നടക്കാനായി കരുതിവച്ചിരിക്കുന്ന ഓര്‍മ്മപ്പിണ്ടങ്ങള്‍...!
എവിടെയോ ഒരുകൊച്ചു പാദസരം കിലുങ്ങുന്നു ... ചുവന്നു തുടുത്ത കാലടികള്‍ ...!
----------------------------ബി ജി എന്‍ വര്‍ക്കല ------------17.01.1997   

ഒടാമ്പലുകള്‍

അകത്തേക്കും പുറത്തേക്കും തുറക്കാന്‍
നമുക്കിടയില്‍ പഴുതുകള്‍ അനവധിയില്ല .!
ഒരു സാക്ഷയുടെ ബലത്തില്‍ മാത്രമാണ്
നമ്മുടെ വിശ്വാസങ്ങളെ പുതച്ചു മൂടുന്നത് .

അടച്ചുമൂടപ്പെട്ട വാതിലുകള്‍ക്കപ്പുറം
ശബ്ദങ്ങള്‍ നമ്മെ യാന്ത്രികരാക്കുന്നു .
അവസ്ഥാന്തരങ്ങളുടെ നിജസ്ഥിതിയറിയാന്‍
മനസ്സ് കുതികുത്തുന്നത് അതൊന്നിനാലാകാം .

മനസ്സിന്റെ പടിവാതിലില്‍ ഭിക്ഷാംദേഹിയായ
സമസ്യകള്‍ക്കൊടുവിലെത്രയോ ജന്മങ്ങള്‍
ജനിമ്രിതികള്‍ തന്‍ രഹസ്യങ്ങള്‍ക്ക് മുന്നിലായ്‌
കരകാണാത്ത കടലിലെ നാവികരെ പോല്‍ .

അധികാരത്തിനും  അവകാശത്തിനും നടുവിലായ്‌
അഹങ്കാരത്തിനും സഹനത്തിനും ഇടയിലായ്‌
ആത്മീയതയ്ക്കും നിരാകരണത്തിനും മദ്ധ്യേ
കടമ്പകള്‍ പോലെ ഓടാമ്പലുകള്‍ കടന്നുവരും .

പരിധി  നിര്‍ണ്ണയിക്കുന്ന അറിവുകള്‍ക്കും
അതിര് വയ്ക്കുന്ന ബന്ധങ്ങള്‍ക്കും
അരുതുകള്‍ വാതില്‍പ്പഴുതുകളാകുമ്പോള്‍
അറിയാതെ  പൊളിക്കപ്പെടുന്നതതിനാലാണ് .

മാറാല കെട്ടിയ മനസ്സിനെ അറിയാന്‍
മധുരവും എരിവും പരസ്പരം തിരിയാന്‍
രാവിനും പകലിനും മുഴുക്കാപ്പ് തീര്‍ക്കാന്‍
പരിമിതിയില്ലാത്ത തടസ്സങ്ങളാണവ.

ചിലപ്പോള്‍  വേണ്ടതും ,വേണ്ടാത്തതുമായ
തടസ്സങ്ങളെ നമ്മള്‍ വിളിച്ചു പോകുന്നത്
ഓടാമ്പലുകള്‍ എന്നല്ല പകരം
സദാചാരമെന്ന  ചിന്തേരിട്ട ചിന്തകളാലാണ് .

ഇനി നീ പറയുക , നമുക്കിടയില്‍ വേണ്ടത്
ഒടാമ്പലുകള്‍ ആണോ അതോ ......?
-------------------ബി ജി എന്‍ വര്‍ക്കല -----------


Friday, December 14, 2012

മനസ്സേ ശാന്തമാകൂ

സായന്തനം ദിനപത്രത്തിന് വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കണമെന്ന നിര്‍ദ്ദേശവും സ്വീകരിച്ചു കൊണ്ട് ഞനീ സാനിട്ടോരിയത്തില്‍ എത്തുമ്പോള്‍ എന്റെ മനസ്സില്‍ ആവേശവും , ഉത്കണ്ഠയും തിരതല്ലുന്നുണ്ടായിരുന്നു . ഒരു വശത്തു ഏറ്റെടുത്ത ജോലി ഭംഗിയായ് തീര്‍ക്കണം എന്ന വാശി. മറുഭാഗത്ത്‌ അവിടെ ലഭിക്കാന്‍ പോകുന്ന സ്വീകരണത്തിന്റെ കാഠിന്യം .! ഒട്ടെങ്കിലും ആശ്വാസമേകുന്നത് നേരത്തെ അറിയിപ്പ് ഉള്ളത് കൊണ്ട് ആരെങ്കിലും സഹായിക്കുമെന്ന വിശ്വാസം മാത്രം .
"സ്നേഹാലയം മെന്റല്‍ സാനിറ്റോറിയം " പഴമയുടെ ഗാംഭീര്യം പേറി നില്‍ക്കുന്ന ഒരു പഴയ ബോര്‍ഡും അതിനു താഴെ ശക്തമായ കരിങ്കല്‍ ഭിത്തികളുടെ മറയും . ഗേറ്റില്‍ പാറാവുകാരന്‍ തടഞ്ഞു നിര്‍ത്തി . കാര്‍ഡ്‌ കാണിച്ചു വിവരം പറഞ്ഞപ്പോള്‍ അകത്താരോടോ ഫോണില്‍ സംസാരിച്ച ശേഷം അയാള്‍ കടത്തി വിട്ടു . ഡോക്ടറുടെ മുറി അന്വേഷിച്ചു ചെല്ലുമ്പോള്‍ ചുറ്റിനും ഭ്രാന്തന്മാരുടെ ബഹളം ഒരു ഭയമായ്‌ പൊതിഞ്ഞു പിടിച്ചു .
"മേ ഐ കമിന്‍ സാര്‍ "
അകത്തേക്ക്‌ നോക്കി ഉള്ള എന്റെ ചോദ്യം കേട്ട് ഉള്ളില്‍ നിന്നും മറുപടി വന്നു പെട്ടെന്ന് തന്നെ
"എസ് കം ഇന്‍ "
ഏകദേശം  ഒരു അമ്പതു വയസ്സ് തോന്നിക്കും ഡോക്ടര്‍ക്ക് . സുമുഖനായ ഒരു മനുഷ്യന്‍ , കഷണ്ടി ആക്രമിച്ചു തുടങ്ങിയ ശിരസ്സ്‌ എനിക്ക് നേരെ ഉയര്‍ന്നു . ഞാന്‍ എന്നെ പരിചയപ്പെടുത്തി .
"അയാം  ശരത് ചന്ദ്രന്‍ , കമിംഗ് ഫ്രം സായന്തനം ഡെയിലി "
"ഓ എസ് ഇരിക്കൂ , മേനോന്‍ വിളിച്ചിരുന്നു എന്നെ "
"താങ്ക്യൂ ഡോക്ടര്‍ "
ഒട്ടൊരു ആശ്വാസത്തോടെ ഞാന്‍ കസേരയിലേക്ക് അമര്‍ന്നു . കണ്ണുകളാല്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി മുറിയാകെ. പിന്നെ തിരിഞ്ഞുഎന്നെ തന്നെ നോക്കി ഇരിക്കുന്ന ഡോക്ടറെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ തിരക്കി .
" ഇവിടെ എത്ര സ്റ്റാഫ്‌ സേവനം അനുഷ്ടിക്കുന്നുണ്ട് ഡോക്ടര്‍ ?"
"ഞാനും മൂന്നു നഴ്സും പിന്നെ അഞ്ചു അറ്റന്റര്‍മാരും"
"ശരി  ഡോക്ടര്‍ എനിക്ക് ഒരു ആളിനെ സഹായി ആയി വേണം . ഇവിടെ ഒന്ന് ചുറ്റുന്നതിലും വിവരങ്ങളോ ചിത്രങ്ങളോ എടുക്കുന്നതിലും വിരോധമില്ലല്ലോ ? "
ആശങ്കയോടുള എന്റെ ചോദ്യത്തിന് ഒരു ചെറു ചിരിയോടെ ഡോക്ടര്‍ തലകുലുക്കി കൊണ്ട് പറഞ്ഞു .
" അതിനെന്താ വിടാമല്ലോ "
ഡോക്ടര്‍ മറപടി പറഞ്ഞു കൊണ്ട് ബെല്ലില്‍ വിരലമര്‍ത്തി .പെട്ടെന്ന് അതികായന്‍ ആയ ഒരു മനുഷ്യന്‍ ഓടിയെത്തി .
" രാമൂ , ഈ സാറിന്റെ കൂടെ ഒന്ന് ചെല്ലൂ , എല്ലായിടവും ഒന്ന് കാണിച്ചു കൊടുക്കുക .അദ്ദേഹത്തിനു എല്ലാരേയും പരിചയപ്പെടണം എന്നുണ്ട് ."
"ശരി ഡോക്ടര്‍ "
രാമു എന്ന് വിളിക്കുന്ന ആ മനുഷ്യന്‍ എന്നെ നോക്കി കൊണ്ട് പറഞ്ഞു .
ഞങ്ങള്‍ പുറത്തിറങ്ങി .
" സാര്‍ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല സാര്‍ , ഞാന്‍ ഭ്രാന്തനല്ല സാര്‍ "
ഒരു നിലവിളി ശബ്ദം . ഞാന്‍ ആ ഭാഗത്തേക്ക് നോക്കി. മദ്ധ്യ വയസ്സ് പിന്നിട്ട ഒരു മനുഷ്യന്‍ . താടിയും മുടിയും ജട പിടിച്ചിരിക്കുന്നു . കണ്ണുകള്‍ കുഴിഞ്ഞു എല്ലുകള്‍ ഉന്തിയ ഒരു ശരീരം . അയാള്‍ എന്നെ നോക്കി കയ്യുകള്‍ കൂപ്പി കരയുകയാണ് . സഹതാപ പൂര്‍വ്വം ഞാന്‍ അയാളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി .
സ്ത്രീകളുടെ വാര്‍ഡും പുരുഷന്മാരുടെ വാര്‍ഡും രണ്ടു ഭാഗത്ത്‌ ആയിരുന്നു . ആദ്യം പോയത് സ്ത്രീകളുടെ വാര്‍ഡിലേക്ക് ആണ് . ജീവിതത്ത്ന്റെ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ അവിടെ കാണാന്‍ കഴിഞ്ഞു. ശാന്തമായ്‌ , നിര്‍ജ്ജീവമായ മിഴികളുമായ്‌ ലോകാത്തിനെ തന്നെ മറന്ന പോലുള്ള ചിലരും , പിറുപിറുത്തുകൊണ്ട് നടന്നു നീങ്ങുന്നവരും, പൊട്ടിച്ചിരിക്കുന്നവരും പുലഭ്യം പറയുന്നവരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു .
ഒട്ടു  മനോ വേദനയോടെ അവിടെ നിന്നും പുരുഷന്മാരുടെ വാര്‍ഡിലേക് നീങ്ങി .
ഒട്ടും വിഭിന്നമല്ല ഇവിടെയും കാഴ്ചകള്‍ . മനോ നില തെറ്റിയവര്‍ക്ക് സ്ത്രീ എന്നും പുരുഷന്‍ എന്നുമുള്ള വകതിരിവ് ഇല്ലല്ലോ . രോഗികള്‍ എല്ലാം ഒരുപോലെ . അവര്‍ക്കിടയിലൂടെ ആവശ്യം ഉള്ള ചിത്രങ്ങള്‍ എടുത്തും കണ്ടാല്‍ നോര്‍മ്മല്‍ എന്ന് തോന്നുന്നവരോട് കുശലം പറഞ്ഞു മുന്നോട്ടു നീങ്ങി നമ്മള്‍ .
പെട്ടെന്ന് ഞാന്‍ നിന്ന് പോയി . കണ്ണുകളിലാകെ ഒരു ഇരുട്ട് നിറയും പോലെ തോന്നി .
എന്താണ് ഞാന്‍ കാണുന്നത് ? ഇരുളടഞ്ഞ ആ സെല്ലിന്റെ മൂലയില്‍ ഇരുണ്ട വെളിച്ചത്തില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ , എന്തോ വായിച്ചു കൊണ്ടിരിക്കുന്ന അയാള്‍ ...
പുറം ലോകവുമായ്‌ ഒരു ബന്ധവും ഇല്ലാത്തവനെ പോലെ ഇരിക്കുന്ന ഒരു മനുഷ്യന്‍ . സ്വപനാടകനെ പോലെ കാലുകള്‍ അയല്‍ക്കരികിലേക്ക് നീങ്ങി .ഞാനറിയാതെ എന്റെ ഉള്ളില്‍ നിന്നും ശബ്ദം ചിതറി വീണു .
"ബാബൂ , നീ ... നീ ഇവിടെ ?"
പെട്ടെന്നു അയാള്‍ ഞെട്ടി തല ഉയര്‍ത്തി നോക്കി . ഒരു നിമിഷം . വ്യെവഛെദിച്ച്റിയാന്‍ വയ്യാത്ത എന്തൊക്കെയോ വികാരങ്ങള്‍ കണ്ണുകളില്‍ കൂടി കടന്നു പോയി. പൊടുന്നനെ അയാള്‍ തല താഴ്ത്തി . വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് തന്നെ മിഴികള്‍ പായിച്ചു . പക്ഷെ വിരലുകള്‍ അതിദ്രുതം വിറയ്ക്കുന്നുണ്ടായിരുന്നു . എന്തോ ഒളിക്കുന്ന ഭാവം ആ ശരീരഭാഷ വിളിച്ചറിയിക്കുന്നു .
വിങ്ങിപ്പോട്ടുന്ന ഹൃദയത്തോടെ ഞാന്‍ തിരിഞ്ഞു .
"മുഴുവട്ടാ സാറേ , ആരോ കുറെപ്പേര്‍ ഇവിടെ കൊണ്ട് വന്നു തള്ളിയതാ ഈ അടുത്ത കാലത്ത് .ഇടയ്ക്കിടെ ആരുടെയോ പേര് എടുത്തു പറഞ്ഞു നിലവിളിക്കുന്നത് കേള്‍ക്കാം . നല്ല ബോധം വരുന്ന സമയത്ത് ഡോക്ടറെ സ്വാധീനിച്ചാണ് ഈ പുസ്തകങ്ങള്‍ ഒപ്പിക്കുന്നത് "
രാമുവിന്റെ വാക്കുകള്‍ അകലങ്ങളില്‍ നിന്നെന്ന വണ്ണം അലയടിച്ചെത്തി . കര്‍ണ്ണപുടങ്ങളില്‍ അവ ഹുങ്കാരവമായി ആര്‍ത്തലച്ചു വീണു . ഒരു മായാസ്വപ്നത്തിലെന്നവണ്ണം ആണ് പിന്നീട് ഞാന്‍ അവിടെ ചിലവഴിച്ചത് . എല്ലാം കഴിഞ്ഞു എപ്പോഴോ മുറിയില്‍ തിരിച്ചെത്തി എന്ന് പറയാം .
പതിവിനു വിപരീതമായി ഭാര്യയോട് പോലും ഒന്നും മിണ്ടാന്‍ നില്‍ക്കാതെ നേരെ ബെഡ്ഡില്‍ പോയി കിടന്നു .
ചായയുമായി പിറകെ വന്ന ശാരി ആശങ്കയോടെ ചോദിച്ചു .
"എന്താ ഏട്ടാ ? എന്ത് പറ്റി ? "
അവളുടെ വാക്കുകള്‍ അയാള്‍ കേട്ടുവോ എന്ന് സംശയം . അയാളുടെ മനസ്സ് വിദൂരതയില്‍ എങ്ങോ മേയുകയായിരുന്നു . അവിടെ സ്വപ്നങ്ങളുണ്ടായിരുന്നു . മോഹങ്ങളുണ്ടായിരുന്നു , സങ്കല്‍പ്പങ്ങളുടെ തേരിലേറി കുതിച്ചു പായുന്ന ഒരു കൌമാരക്കാരന്‍  ...! അതാരായിരുന്നു ?
ബാബുവല്ലേ അത് ? അവനോടൊപ്പം ഒരു കൂട്ടുകാരനും ഉണ്ടല്ലോ . അവര്‍ എന്തോ പറയുകയാണ് .
" അളിയാ എന്റെ ജീവിതം ഏകാന്തതയില്‍ ഉഴലുകയാണ്. ഒരു പിടി വള്ളിക്കു വേണ്ടിയാണ് ഞാന്‍ ഫൌസിയെ സ്നേഹിച്ചത് . പക്ഷെ...!"
ബാബുവിന്റെ  കണ്ണുകള്‍ ഈറനണിഞ്ഞു . അവന്‍റെ മിഴികള്‍ അനന്തമായ ആഴിപ്പരപ്പില്‍ എന്തോ തേടുകയാണ് .
"ബാബൂ ... നിന്റെ ദുഃഖം എനിക്ക് മനസ്സിലാകും . പക്ഷെ അവള്‍ക്കതരിയില്ലല്ലോ ? "
എന്റെ ആശ്വാസവാക്കുകള്‍ അവനില്‍ ചൊരിയാന്‍ നോക്കി ഞാന്‍ .

"ശരത് .. നിനക്കറിയുമോ ? യാതൊരു മോഹങ്ങളുമില്ലാതെയാണ് ഞാന്‍ ഇവിടെ വന്നത് .കോളെജിന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നെ മോഹിപ്പിച്ഛപ്പോഴും എന്നെ പിന്തിരിപ്പിച്ചത് ഈ കാരണങ്ങളാണ് . "
ഞങ്ങള്‍ കടലിനഭിമുഖമായി ആ തണുത്ത മണലില്‍ ഇരുന്നു .
"ഡിഗ്രി ജയിച്ചു എന്തേലും ജോലി നേടിയിട്ട് വേണം എന്റെ അച്ഛനും അമ്മയ്ക്കും ഒരു സുഖം കൊടുക്കാന്‍ എന്ന് ഞാന്‍ മോഹിച്ചു . പഠിത്തത്തില്‍ മാത്രം ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു . കോളേജ്‌  തമാശകള്‍ ഞാന്‍ ഉപേക്ഷിച്ചു . പക്ഷെ എന്തോ ഒരു നിമിത്തം പോലെ എന്റെ ഉള്ളില്‍ ഫൌസി നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല .എന്നെ ഞാന്‍ അറിയുന്ന നാള്‍ മുതല്‍ ഞാനേകനായിരുന്നു . ദുഃഖങ്ങള്‍ മാത്രമായിരുന്നു എന്റെ കൂട്ടുകാര്‍ . സഹോദരീ സ്നേഹത്തിന്റെ സുഖമറിയാതിരുന്ന ഞാന്‍ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ മരുപ്പച്ചകള്‍ തേടി അലയുകയായിരുന്നു . "
കടലിനോടോ  എന്നോടോ എന്നറിയാത്ത വണ്ണം അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു .
"അതെല്ലാം എനിക്കരിയാവുന്നതല്ലേ ? നീ ഇപ്പോള്‍ സങ്കടപ്പെടുന്നതെന്തിനാ..? ഫൌസിയെ നിനക്കിഷ്ടമാണ് എന്നെനിക്കറിയാം , പക്ഷെ അവള്‍ നിന്നെ വേറുത്തതെന്തിനാ ?"
 "ശരത് നീ കരുതുന്നുണ്ടോ ഞാന്‍ വെറുമൊരു മടയന്‍ ആണെന്ന് ? എന്റെ ജീവിതത്തിനു അര്‍ത്ഥവും വ്യാപ്തിയും കൈ വന്നതു ഞാന്‍ ഫൌസിയെ സ്നേഹിക്കാന്‍ തുടങ്ങിയത് മുതല്‍ ആണ് . വീടിന്റെ ഉള്ളിലെ സംഘര്‍ഷങ്ങല്‍ക്കിടയിലും അവളുടെ ഓര്‍മ്മകള്‍ ആണ് എനിക്ക് ശാന്തിയും സമാധാനവും നേടിത്തന്നിരുന്നത് . അതുകൊണ്ടാണ് ദേവിയുടെ വാക്കുകള്‍ ഞാന്‍ ചെവി കൊള്ളാതിരുന്നത് . അവള്‍ അതില്‍ പരിഭവിച്ചിരുന്നെങ്കിലും ...എന്നില്‍ ഫൌസി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ . ഏകാന്ത രാവുകളില്‍ അവളുടെ ഫോട്ടോവില്‍ നോക്കി ആയിരം കഥകള്‍ ഞാന്‍ പറയുമായിരുന്നു . ഒടുവില്‍ ....."
അവന്‍ കൈകള്‍ കൊണ്ട് മുഖം പൊത്തി വിങ്ങി കരഞ്ഞു . എങ്ങലുകള്‍ക്കിടയില്‍ അവന്‍റെ വാക്കുകള്‍ ചിതറി വീഴുന്നുണ്ടായിരുന്നു .
"അവള്‍ എന്നെ വെറുക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ തകരാന്‍ തുടങ്ങി . അവസാന ആശ്രയവും അറ്റു പോകുമെന്ന് വന്നപ്പോള്‍ ഞാന്‍ ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നു . അങ്ങനെയാണ് ഞാന്‍ മീനുവുമായി അടുത്തത്‌ . "
ഒരു തുടര്‍ക്കഥ കേള്‍ക്കുന്ന ലാഘവത്തോടെ ഞാന്‍ അവനെ കേട്ട് കൊണ്ടിരുന്നു .
അത് കണ്ടെങ്കിലും അവള്‍ എന്നെ സ്നേഹിക്കുമെന്നും , എന്നോട് മിണ്ടുമെന്നും ഞാന്‍ കരുതി . എന്നാല്‍ ...."
കടല്‍ രൌദ്രത വെടിഞ്ഞു ശാന്തയായി കഴിഞ്ഞിരുന്നു . നനഞ്ഞ കയ്യുകള്‍ കൊണ്ട് അവള്‍ നമ്മുടെ പാദങ്ങളെ തടവി തലോടി തിരിച്ചു പോയി .
ഇരുളില്‍ കടല്‍ തീരത്ത്‌ നിന്നും അവനെ ആശ്വസിപ്പിച്ചു തിരികെ കൊണ്ട് പോകുമ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ഉള്ളില്‍ ഇപ്പോഴും ഉണ്ട് .
"ശരത് അവളെന്നെ സ്നേഹിചില്ലെങ്കില്‍ ഞാന്‍ ഹൃദയം പൊട്ടി മരിച്ചു പോകും . അല്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും "
അവന്‍റെ വാക്കുകള്‍ അന്ന് എന്നില്‍ ഉയര്‍ത്തിയത് വെറും സഹതാപം മാത്രം ആയിരുന്നു .
എനിക്ക് അറിയാമായിരുന്നു അവള്‍, ഫൌസി അവനെ സ്നേഹിക്കുന്നില്ല എന്ന് . കൂടെ പഠിച്ച മറ്റേതോരാളെയും പോലെ മാത്രമായിരുന്നു അവള്‍ക്കു അവനും . ഒരിക്കല്‍ കൂട്ടുകാരികള്‍ അവന്‍റെ ഇഷ്ടം അറിഞ്ഞു അവളെ കളിയാക്കിയപ്പോള്‍ അവള്‍ അവനെ ക്രൂദ്ധനായി നോക്കുകയും ഒരു പാട് ശകാരങ്ങള്‍ ചൊരിയുകയും ചെയ്തത് ഞാനും കേട്ട് നിന്നതാണ് . "നാണമില്ലല്ലോ പട്ടിയെ പോലെ ഇങ്ങനെ പിറകെ നടക്കാന്‍ " എന്ന അവളുടെ വാക്കുകള്‍ ഒരു ചെറിയ പുഞ്ചിരിയോടെ അവന്‍ കേട്ടിരുന്നത് ഞാന്‍ കണ്ടതുമാണ് . ഒരിക്കല്‍ അവളെ ഒന്ന് തൊടാന്‍ വേണ്ടി മാത്രം ബസ്സില്‍ അവള്‍ക്കു പിറകെ ചാടി കയറി കയ്യില്‍ ഉണ്ടായിരുന്ന വിലപിടിച്ച വാച്ചിന്റെ ഗ്ലാസ്സ് ഉടഞ്ഞു പോയതും , അതില്‍ ഒട്ടും പരിഭവം ഇല്ലാതെ , വിഷമം ഇല്ലാതെ അവളുടെ മുടിയില്‍ അവന്‍ മണപ്പിച്ചെന്ന സന്തോഷം പങ്കിട്ടതും മനസ്സില്‍ ഓടികയറി വരുന്നുണ്ട് .
കലാലയ ജീവിതം അവസാനിപ്പിച്ചു പോകുമ്പോള്‍ ആട്ടോഗ്രാഫ് പോലും അവള്‍ എഴുതി കൊടുത്തില്ല അവനു എന്നത് എനിക്ക് ഓര്‍മ്മ ഉണ്ട് . പിന്നീട് നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല . വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം . നഗരത്തിലേക്ക് കൂടുമാറിയ ഞാന്‍ പിന്നെ പഴയ സൌഹൃദങ്ങളില്‍ താല്പര്യം കാണിച്ചില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി .
ഇന്ന് ആ മനോരോഗ ആശുപത്രിയില്‍ ബാബുവിനെ കാണുമ്പോള്‍ എന്റെ മനസ്സില്‍ വിടരുന്നത് സഹതാപം അല്ല , സങ്കടം ആണ് . അവള്‍ മനസ്സിലാക്കാതെ പോയ ആ സ്നേഹം . അതിന്റെ ബാക്കിയല്ലേ ഇന്ന് ഞാന്‍ ആ സെല്ലില്‍ കണ്ടത് .
"പ്രിയപ്പെട്ട ബാബൂ .... നിന്നോടെന്തു പറയാന്‍ ഞാന്‍ ... നിന്റെ ജീവിതം നീ ഒരു കളിപ്പന്ത് പോലെ തട്ടികളിച്ചു . ഒടുവില്‍ ഇന്ന് നീ ....."
കണ്ണുകള്‍ നിറഞ്ഞു ഒഴുകി . ഒരു തണുത്ത കൈവിരല്‍ പാട് അത് തുടക്കുമ്പോള്‍ ആണ് ഞെട്ടി ഉണരുന്നത് . അപ്പോഴും ശാരി അരികില്‍ ഇരിപ്പുണ്ടായിരുന്നു . സമയം എത്ര ആയി എന്നറിയില്ല . എത്ര നേരം ആയി അവള്‍ ഇവിടെ ഇങ്ങനെ ഇരിക്കുന്നുണ്ടാകും . ഞാന്‍ കണ്ണു തുറന്നത് കണ്ടു അവള്‍ നെറ്റിയില്‍ കൈ വച്ച് കൊണ്ട് ചോദിച്ചു .
"എന്താ ഏട്ടാ .. തല വേദനിക്കുന്നോ ? "
ഞാന്‍ ചിരിച്ചു ."
 അതെ വേദനിക്കുന്നു ... തല മാത്രം അല്ല മനസ്സും "
ഒരു നനുത്ത ചുംബനം ആയിരുന്നു അവളുടെ മറുപടി .പിന്നെ തന്റെ കവിളില്‍ കൈ വിരല്‍ പാടുകള്‍ പരതി നടന്നു . മെല്ലെ അവള്‍ എന്റെ നെഞ്ചിലേക്ക് മുഖം ചേര്‍ത്തു. അവളുടെ മുടിയിഴകളില്‍ വിരലോടിക്കുമ്പോള്‍ മനസ്സ് വിങ്ങുക ആയിരുന്നു . ജീവിതം പാഴാക്കി കളഞ്ഞ ആ സതീര്ത്യനെ ഓര്‍ത്ത്‌ .
---------------------------------ബി ജി എന്‍ വര്‍ക്കല .........1995



ദേവന്‍

ജീവിതത്തിന്റെ വസന്തങ്ങളിലെങ്ങും ഞാന്‍ കാണാതിരുന്ന സ്വപ്നം ഈ സായാഹ്നത്തില്‍ എങ്ങനെ ഉണ്ടായി ? അതോ ഞാന്‍ എന്റെ കൌമാരത്തില്‍ഒളിപ്പിച്ചു വച്ചിരുന്ന സ്വപ്നങ്ങളായിരുന്നോ ഇപ്പോഴേ ദിനാന്ത്യത്തില്‍ ഞാന്‍ കാണുന്നത് ...?
ഈ മധ്യവയസ്കനെ നമുക്ക് ദേവന്‍ എന്ന് വിളിക്കാം . അദ്ദേഹത്തിനു ഇപ്പോഴിങ്ങനെ തോന്നാന്‍ കാരണം എന്തെന്നറിയില്ലേ നിങ്ങള്ക്ക് ? ഹോ കഷ്ടം . നിങ്ങളുടെ അയല്‍ക്കാരനായ ദേവന്റെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്കപരിചിതമെന്നോ ?
അപ്പോള്‍ നിങ്ങള്‍ നുണ പറയും . നോക്കൂ നിങ്ങള്‍ പൊളി പറയാതിരിക്കു .
കുട്ടി ആയിരുന്ന ദേവന്റെ വികൃതികള്‍ നിങ്ങള്‍ക്കറിയില്ലേ ?
പിന്നീട് മുതിര്‍ന്നു യുവത്വത്തിന്റെ പടിവാതിക്കലെത്തിയ ദേവന്റെ ഊഷ്മളത നിങ്ങള്‍ക്കറിയില്ലേ ? ങ്ങാ എന്താ മുഖത്തൊരു കള്ള നാണം ..!
ആ കവിളിണകള്‍  ശോഭിക്കുമ്പോള്‍ അതിന്റെ ദേവന്റെ മുഖമല്ലേ ഒളിഞ്ഞിരിക്കുന്നത് ?
ആഹാ ആ കണ്ണുകളില്‍ വിരിയുന്നത് ദേവന്റെ കിനാക്കളല്ലേ ?
പിന്നെയും നിങ്ങള്‍ കള്ളം പറയാന്‍ ശ്രമിക്കുന്നുവല്ലോ ?
ശരി അതിരിക്കട്ടെ അന്ന് നിങ്ങളറിഞ്ഞോ ? അന്ന് മറന്നു പോയ ഒരു കാര്യം ദേവന്‍ ഇന്ന് ചെയ്യാന്‍ പോകുകയാണ് . നിങ്ങള്‍ അറിയാത്തത് ഒരു അല്ഫുതം തന്നെ . ..!
എന്നാല്‍ നിങ്ങള്‍ ഞെട്ടരുത് .... കേട്ടോളൂ , ദേവന്‍ തന്റെ മഹത്തായ അന്‍പതാം വയസ്സില്‍ ഒരു വിവാഹം കഴിക്കാന്‍ പോകുന്നു .
എന്താ പഴയ സ്വപ്നം ഒരിക്കല്‍ കൂടി പൊന്തി വരുന്നുവോ ?
പേടിക്കണ്ട , ശങ്ക വേണ്ട .. ദേവന്റെ ലിസ്റ്റില്‍ നിങ്ങള്‍ക്കും പേര് ചേര്‍ക്കാം .
കാരണം ദേവന് പ്രായമോ , ജാതിയോ , വേഷമോ, ഭാഷയോ പ്രശ്നമല്ല .
പെണ്ണായിരിക്കണം എന്നത് മാത്രം നിര്‍ബന്ധം .
മാത്രവുമല്ല ദേവനെ സ്നേഹിക്കണം , സ്നേഹിച്ചു സ്നേഹിച്ചു കൊല്ലണം .
എന്താ തയ്യാറാണോ ? എങ്കില്‍ ഇതാ വിലാസം . തെറ്റരുത് , വൈകുകയുമരുത്.
ദേവന്‍ 
സ്വപ്നലോകം
വനാന്തരം പി ഓ
കേരളം

നിയോഗം

ശൂന്യമായ മനസ്സിലേക്ക് ഒരോര്‍മ്മത്തെറ്റ്‌ പോലെ ഒരു മയില്‍പ്പീലിത്തുണ്ട് കടന്നു വരുന്നു ...! കാരണമറിയാതൊരു തേങ്ങല്‍ ഉള്ളിലുയര്‍ന്നു.
പുള്ളുവന്റെ പാട്ടില്‍ അലയടിച്ചെത്തിയത് സാന്ദ്രമായൊരു തപസ്സിന്റെ ഇഴകളായിരുന്നു . മനു നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നും വീണ്ടും പറയുന്നു " പിതാ രക്ഷതി കൌമാരേ "
ഇല്ല , അത് ശരിയാകില്ല . അല്ലെങ്കിലുമെങ്ങനെയാ അത് ശരിയാകുക ?
ഓര്‍ക്കുമ്പോള്‍ ഒരു തമാശ പോലെ .
നിര്‍മ്മലമായ മനസ്സും ശുദ്ധമായ ശരീരവും ഒക്കെയും ഒരു നിയോഗം പോലെ .!
പുകഞ്ഞു കത്തുന്ന ചന്ദനത്തിരികളുടെ ഗന്ധം ഒരു നക്ഷ്ടസ്മ്രിതിയായി .....
ദേവുവിന്റെ ശരീരത്തിനും ഇതേ ഗന്ധമായിരുന്നു . അന്നവള്‍ എനിക്ക് തന്ന മയില്‍പീലിത്തുണ്ടും, പിന്നെ എന്നും അത് പെറ്റ്പെരുകിയോ എന്നറിയാനുള്ള വരവും ഒരു മോഹ സാക്ഷാത്കാരം ആയിരുന്നുവോ ?.
ഒടുവിലെന്നോ , കാലങ്ങള്‍ക്കുശേഷം നക്ഷ്ടപെട്ട മയില്‍പ്പീലി തുണ്ടിനായ്‌ വന്ന ദേവുവിനു നക്ഷ്ടങ്ങലേറെ സംഭവിച്ചു .
ഒടുവിലവളുടെ സ്വപ്നം ഫലിച്ചു . അവളുടെ മയില്‍പ്പീലി തുണ്ട് പ്രസവിച്ചു .
എന്നെ പോലെ സുന്ദരനായ ഒരു തെറ്റിനെ ...!
കാലം വിളക്കിച്ചെര്‍ക്കാന്‍ ശ്രമിച്ചു വിധി തട്ടിയെറിഞ്ഞു . അതാണ്‌ സത്യം . അല്ലെങ്കില്‍ എങ്ങനെയാണ് അവള്‍ മരിച്ചത് ? ഞാന്‍ എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ?
ഒന്നും ശരിയായിരുന്നില്ല . ഒന്നുമൊന്നും .
നേടുവാനുള്ള ശ്രമം വീണ്ടും ബാക്കിയായി. അപ്പോഴാണ്‌ തന്റെ (?) കുഞ്ഞു തന്നെ തള്ളിപ്പറയുന്നത് .
ഇപ്പോള്‍ മനസ്സില്‍ ചിരിയുണരുക ആണ് .
ഞാനൊന്ന് പൊട്ടി ചിരിക്കട്ടെ ഉറക്കെ ഉറക്കെ . പക്ഷെ ......?
--------------ബി ജി എന്‍ വര്‍ക്കല ...26.09.1994

ഓര്‍മ്മയില്‍ ഒരു സന്ധ്യ

"പപ്പാച്ചി പറയൂ പപ്പാച്ചീ ...മമ്മി എവിടെ" ?
ചിഞ്ചു മോളുടെ ശബ്ദം ദുഃഖസാന്ദ്രമായി . ദുഖഭാരത്തോടെ കുനിഞ്ഞ ശിരസ്സുമായ്‌ രവി നടന്നു തുടങ്ങി . ചിഞ്ചു മോള്‍ കരയുന്നുണ്ടായിരുന്നു . ആ പിഞ്ചു കരത്തില്‍ പിടിച്ചു കൊണ്ട് രവി വേഗത്തില്‍ നടന്നു .
സന്ധ്യയുടെ നിറം ചുവന്നു .പിന്നെ അതില്‍ തെരുവ് വിളക്കുകള്‍ പ്രകാശ പൂരിതമായി . പകല് മുഴുവന്‍  തെണ്ടി നടന്നവര്‍ കൂര അലയുന്നു . തട്ടുകടകള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. അയാള്‍ വേഗം നടന്നു . പരിഭവം കൊണ്ട് വീര്‍ത്ത കവിളുകളുമായി ചിഞ്ചു മോളും .
വീട്ടിലെത്തിയപ്പോള്‍ സമയം ഏഴര .
 "മോളുടെ നിര്‍ബന്ധം കൊണ്ടാണ് ബീച്ചില്‍ പോയത് . ഇല്ലെങ്കില്‍ ഞാന്‍ പോകില്ലായിരുന്നു ". രവി പിറുപിറുത്തു . തന്റെ ദുഖങ്ങളുടെ ശ്മാശാനമാണവിടം ...!
"ചിഞ്ചു മോളെ വരൂ .. അത്താഴം കഴിക്കാം "
രവിയുടെ വിളിക്ക് അവള്‍ മറുപടി കൊടുത്തില്ല . ഇനിയും തീരാത്ത വ്യെസനത്താല്‍ അവള്‍ തേങ്ങുന്നുണ്ടായിരുന്നു .
"ഇല്ല , ഞാന്‍ വരില്ല . മമ്മി വരുന്നവരെ ഞാന്‍ പപ്പായോടു പിണക്കമാ നോക്കിക്കോ .."
തല വെട്ടിച്ചു അവള്‍ പരിഭവിച്ചു . അവളുടെ കൊഞ്ചി കുഴഞ്ഞുള്ള ആ വാക്കുകള്‍ പക്ഷെ അയാളെ രസിപ്പിച്ചില്ല . അയാളുടെ യമുന പോയിട്ടിന്നു നാല് ദിവസം ആകുന്നു . അന്ന് തുടങ്ങിയതാണ് മോളുടെ ഈ കരച്ചിലും പറച്ചിലും .
"മോള്‍ക്ക്‌ രാവിലെ മമ്മിയെ കാണിച്ചു തരാം .... ഇപ്പൊ വാ മോളെ . പപ്പയുടെ പോന്നുമോളല്ലേ ?"
രവിയുടെ വാക്ക് കേട്ട് മോള്‍ അയാളുടെ മുഖത്ത് തന്നെ നോക്കി നിന്ന് . സംശയം വിടാത്ത മിഴികളും ആയി അവള്‍ ചോദിച്ചു പിന്നെയും
 " എന്നെ പറ്റിക്കാന്‍ അല്ലെ ?"
രാത്രിയില്‍ മകളെയും ചേര്‍ത്തു പിടിച്ചു ഉറങ്ങുമ്പോള്‍ രവിയുടെ മിഴികള്‍ നനഞ്ഞു .
ചെവിയില്‍ യമുനയുടെ വാക്കുകള്‍ മുഴങ്ങി കൊണ്ടിരുന്നു .
"ഭാര്യയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ഭര്‍ത്താവിനെ എനിക്ക് ആവശ്യമില്ല .നമുക്ക് പിരിയാം ."
അതെ ഭാര്യയുടെ ആവശ്യങ്ങള്‍ അറിയാത്ത ഞാന്‍ എന്തൊരു മണ്ടനാണ് . ഒരു തരം നിന്ദയോടെ അയാള്‍ കണ്ണുകള്‍ ഇറുകെ പൂട്ടി. ഉറക്കം വരാത്ത രാവിന്റെ മൌനം അയാളെ തളര്ത്തുന്നുണ്ടായിരുന്നു
എന്ന്  മുതല്‍ ആണ് ഈ പിണക്കത്തിന്റെ ആരംഭം ?
രവി ഓര്‍ക്കാന്‍ ശ്രമിച്ചു . ശ്രമിക്കാന്‍ എന്തിരിക്കുന്നു ? എത്ര സ്പഷ്ടം .! ഇന്ന് ചിഞ്ചുമോള്‍ക്ക്  മൂന്നു വയസ്സാകുന്നു . അതെ മൂന്നു കൊല്ലത്തെ പഴക്കമുണ്ട് അതിനും ...!
അന്ന് ആ ശപിക്കപ്പെട്ട നിമിഷത്തെ രവി ഓര്‍ത്ത്‌ പോയ്‌ .
ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങിയത് തനിക്കും യമുനക്കും കുഞ്ഞിനും  കൂടി ഒന്ന് ഷോപ്പിംഗ്‌ ഒക്കെ നടത്തി ബീച്ചിലും ഒക്കെ പോയ്‌ വരാം എന്ന് കരുതി ആണ് . . അവളാണേല്‍ കുറെ നാളായി പരാതിയാണ് എങ്ങും കൊണ്ട് പോകുന്നില്ല എന്ന് . ഓഫിസിലെ തിരക്കുകള്‍ അവള്‍ക്കറിയണ്ടല്ലോ .
വേഗം വീട് പറ്റാന്‍ ഉള്ള തിരക്കിലായിരുന്നു താന്‍ . വാഹനത്തില്‍ ഇരിക്കുമ്പോഴും ഓര്‍മ്മകള്‍ വീടിലേക്ക് പറന്നു പൊയ്ക്കൊണ്ടിരുന്നു . പൊടുന്നനെ ആണ് തന്റെ സ്വപ്നങ്ങളെ ചവിട്ടി അരച്ചുകൊണ്ട് ആ ലോറി കടന്നു പോയത്  എതിരെ വന്ന വാഹനത്തിനു സൈഡ്‌ കൊടുത്തു വന്ന വാഹനം തന്നെ ഇടിച്ചു തെറുപ്പിക്കുക ആയിരുന്നു .
ബോധം വീഴുമ്പോള്‍ അരികില്‍ ഇരുന്നു വിങ്ങി പൊട്ടുന്ന യമുനയെ ആണ് ആദ്യം കാണുന്നത് . മൂന്നുമാസത്തില്‍ അധികം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു . ഒടുവില്‍ ഡിസ്ചാര്‍ജ് ആകുന്ന ദിവസം ഡോക്ടര്‍ മുറിയിലേക്ക് വിളിപ്പിച്ചു .
"രവി വിഷമിക്കരുത് . എല്ലാം വിധി ആണ് എന്ന് കരുതണം " 
ഡോക്ടര്‍ വാക്കുകള്‍ മെല്ലെ ആണ് പറഞ്ഞത് . പക്ഷെ തന്റെ ശ്വാസം വിലങ്ങി.
 " എന്താ ഡോക്ടര്‍ എന്ത് പറ്റി ?"
തന്റെ സ്വരം വല്ലാതെ ഉയര്‍ന്നിരുന്നു .
കുറച്ചു നേരം നിശബ്ദനായിരുന്നു അദ്ദേഹം പിന്നെ മേശക്ക് മുകളിലൂടെ തന്റെ കായ്കളില്‍ മെല്ലെ പിടിച്ചു കൊണ്ട് പറഞ്ഞു .
 "താങ്കള്‍ക്കു ഇനി പഴയത് പോലെ  തുടരാന്‍ ആകില്ല .നട്ടെല്ലിന്റെ പ്രധാന കശേരുക്കളില്‍ സാരമായ പരിക്ക് ഉണ്ട് . അധികം ഇരിക്കുക, നടക്കുക , ഭാരം ഉള്ള പണികള്‍ ചെയ്യുക, ലൈംഗിക ബന്ധം , ഇതൊക്കെ ഇനി അസാധ്യം ആണ് ."
ഒരു  തരം മരവിപ്പോടെ ഡോക്ടറുടെ മുഖത്ത് നോക്കി കുറച്ചു നേരം ഇരുന്നു . പിന്നെ പതിയെ വേച്ചുവേച്ച് പുറത്തേക്ക് നടന്നു .
"ഡോക്ടര്‍ എന്ത് പറഞ്ഞു ?"
യമുനയുടെ ചോദ്യം കേട്ടതായി ഭാവിച്ചില്ല . തലച്ചോറില്‍ കടന്നലുകള്‍ മൂളിപ്പറക്കുന്ന ശബ്ദം മാത്രം .
ആദ്യമൊന്നും യമുന അതെ പറ്റി ഗഗനമായി ചിന്തിച്ചില്ല . അപകടത്തിന്റെ ഷോക്കില്‍ നിന്നും പുറത്തു വരാന്‍ ഉള്ള താമസം ആയി മാത്രമേ അവള്‍ അതിനെ കണ്ടിരുന്നുള്ളൂ . താനും അത് മറച്ചു വച്ചു എന്നതാണ് ശരി . പക്ഷെ ഒടുവില്‍ കഴിഞ്ഞ ഒരു ദിവസം അയാള്‍ അത് തുറന്നു പറഞ്ഞു .
അയാളെ നോക്കി കുറെ നേരം ഇരുന്ന യമുന പതിയെ കിടക്കയില്‍ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി . രാത്രി വളരെ വൈകി ആണ് അവള്‍ പിന്നെ തിരികെ വന്നത് . അപ്പോഴേക്കും അയാള്‍ ഉറങ്ങി കഴിഞ്ഞിരുന്നു .
ദിവസങ്ങള്‍ രണ്ടുപേര്‍ക്കും ഇടയില്‍ മൌനത്തിന്റെ വേലി തീര്‍ത്ത്‌ തുടങ്ങി . സംസാരം പോലും വളരെ വിരളമായി . മകളുടെ സംസാരവും കളി ചിരിയും മാത്രം ആയി പിന്നെ രവിയെ വൈകുന്നേരം ഓഫിസില്‍ നിന്നും വന്നാല്‍ സ്വീകരിക്കാനും സമയം പോകാനും ഉള്ളു എന്ന അവസ്ഥ .
കഴിഞ്ഞ ദിവസം വൈകുന്നേരം താന്‍ വരുമ്പോള്‍ അവള്‍ ഒരുങ്ങി ഇരിക്കുന്നുണ്ടായിരുന്നു . വന്നു കയറിയ ഉടനെ തന്നെ അവള്‍ എഴുന്നേറ്റു അടുത്തേക്ക് വന്നു . കടുത്ത എന്തോ തീരുമാനം എടുത്ത പോലെ അവളുടെ മുഖം മുറുകി നിന്നിരുന്നു . ഒരു പാട് നാളുകള്‍ക്ക്‌ ശേഷം രണ്ടു പേരും മുഖാമുഖം നില്‍ക്കുക ആയിരുന്നു .
"എനിക്ക് ഒരു ജീവിതമേ ഉള്ളു . അത് വെറുതെ കരഞ്ഞു തീര്‍ക്കാന്‍ ഉള്ളതല്ല . ഒരു പുരുഷന്റെ കൂടെ ജീവിക്കുന്നത് ആണ് എനിക്കിഷ്ടം ,അല്ലാതെ ഒരു സഹതാപ ജീവി ആയി ഹോമിക്കാന്‍ എന്നില്‍ യൌവ്വനം ഇനിയും മരിച്ചിട്ടില്ല . "
"ശരിയാണ് നീ പറയുന്നത് . പക്ഷെ എന്താണ് ഞാന്‍ ചെയ്യുക ? നീ തന്നെ പറയുക ഒരു പോംവഴി "
"പോംവഴി ഒന്നേ ഉള്ളു . ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു . അത് പറയാനും കൂടി ആണ് ഞാന്‍ ഇതുവരെ കാത്തത് . "
അവളുടെ മുഖത്ത് ഒരു തരാം നിര്‍വ്വികാരത നിറഞ്ഞു നിന്നിരുന്നു .
"ഞാന്‍ പോകുന്നു. എങ്ങോട്ട് , ആരുടെ കൂടെ ? തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തം . മകളെ നിങ്ങള്ക്ക് വിട്ടു തരുന്നു ."
അവള്‍ ഒരിക്കല്‍ കൂടി മുഖത്തേക്ക് നോക്കി പിന്നെ പതിയെ പുറത്തേക്ക് നടന്നു .
"മമ്മീ ..."
 മകളുടെ വിളിക്ക് കാതോര്‍ക്കാതെ അവള്‍ സന്ധ്യയിലേക്ക് ഇറങ്ങി . പതിയെ പുറത്തേക്ക് നടക്കുന്ന യമുനയെ ഒന്ന് വിളിക്കാന്‍ പോലുമാകാതെ രവി നിശ്ചലം നിന്നു . മതിലിനു പുറത്തു ഒരു വാഹനം പുറപ്പെടുന്ന ശബ്ദം കാതുകളില്‍ വന്നു വീണു .
കിടക്കയില്‍ മുഖം അമര്‍ത്തി പൊട്ടിക്കരയവേ രവിയുടെ കണ്ണുകള്‍ ഉണങ്ങി വരണ്ടിരുന്നു . കണ്ണീരു പോലും ഇരുളിനെ ഭയന്നത് പോലെ അതോ വറ്റി വരണ്ടതിനാലോ എന്നറിയില്ല .
പുറത്തു കാലന്‍ കോഴി നീട്ടി കൂകുന്ന ഒച്ച . പുലരി വരികയാണ് . മോളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടി അയാള്‍ തന്റെ നെഞ്ചില്‍ വെറുതെ വിരലുകള്‍ ഓടിച്ചു കൊണ്ടിരുന്നു . അങ്ങ് ദൂരെ ഒരു തീവണ്ടി, പാലം തകര്‍ത്തുകൊണ്ട് പാഞ്ഞു പോകുന്ന ശബ്ദം അയാളുടെ നെഞ്ചിലൂടെ ആണ് അത് പായുന്നത് എന്ന പോലെ രവി നെഞ്ച് അമര്‍ത്തി പിടിച്ചു . പിന്നെ അടുത്തു കിടന്നുറങ്ങുന്ന കുഞ്ഞിനെ തന്നോട് ചേര്‍ത്തു പിടിച്ചു കൊണ്ട് വരാത്ത ഉറക്കതിനെ കാത്തു ഇരുളിനെ നോക്കി കിടന്നു ..
(വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എഴുതിയ ഒരു കഥ ആണ് . ഇന്ന് ബ്ലോഗിന്റെ കാലത്തില്‍ അത് പുനര്‍ എഴുത്ത് മാറ്റങ്ങളില്ലാതെ പകര്‍ത്തുന്നു )
-------------------------------------ബി ജി എന്‍ വര്‍ക്കല

ശലഭ ജന്മം


റയില്‍ പ്പാലങ്ങള്‍

നിന്നെ സ്നേഹിക്കുന്നതിനു ഉപാധികള്‍ ഇല്ല 
ചുംബിക്കാന്‍ പരിധികളും ഇല്ല 
കാണുന്നതിനു വിലക്കുകളും ഇല്ല . 
പക്ഷെ നീ എന്തെ ഇത്ര അകലെ ആയിപ്പോയി ?

നിന്റെ മിഴികളില്‍ വിരിയുന്ന ശോശന്ന പൂവുകള്‍ 
നിന്നോട് ചോദിക്കുന്നുണ്ടാകും എന്തിനാണീ മൗനമെന്നു . 
നിന്റെ അധരങ്ങള്‍ ചിലപ്പോള്‍ വിതുമ്പുന്നത് ,
എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഒരു നഷ്ട ചുംബനത്തെ ആണ് . 

നമുക്കിടയില്‍ അതൊന്നുമാത്രം വ്യെഥയാകുന്നു . 
എന്റെ മനസ്സ് അറിഞ്ഞെന്ന പോലെ നീയെന്നെ നോക്കുന്നു .
 നമ്മള്‍ ഒരു പൂവ് പോലെ ഭാരം കുറ ഞ്ഞവരാകുന്നു . 
വാനിലേക്ക് ഉയരുന്നു അപ്പൂപ്പന്‍ താടി പോലെ 
ഇടയിലൂടെ കടന്നുവന്ന ഈ തെമ്മാടിക്കാടു 
നമ്മെ എന്തെ ഇങ്ങനെ അകലങ്ങളിലേക്ക് കൊണ്ട് പോകുന്നു ?
------------ബി ജി എന്‍ വര്‍ക്കല -----------


നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍


Wednesday, December 5, 2012

കബന്ധങ്ങള്‍ ഉണ്ടാകുന്നത്


ശരീരം മ്രിതമാണ്
ശിരസ്സ്‌ വെട്ടിമാറ്റിയും
വെട്ടിച്ചും ഒരാളെ കബന്ധമാക്കാം .
പക്ഷെ മ്രിതമാകുന്നത് ശരീരമാണ്
അതാണ്‌ മൃതിയുടെ പരാജയവും .

ഒന്നും ശാശ്വതമല്ല!
നിലവിലുള്ള നിയമങ്ങളില്‍
നിനക്ക് വെട്ടിമാറ്റാന്‍ കഴിയുന്നത്
ശിരസ്സുകള്‍ മാത്രമാണ്.

ശരീരം ഒന്നിച്ചു നില്‍ക്കുമ്പോള്‍
ശിരസ്സ്‌ ഒരു വിഷയമല്ലാതാകുന്നു
നിന്റെ പരാജയം നീ അറിയുക.
നിന്റെ കണ്നീര്‍പ്പൂവുകളില്‍ ,
ദൈന്യതിന്റെ നിശാസഞ്ചാരങ്ങളില്‍,
എന്റെ നിശ്വാസം നിഴല്‍ വിരിച്ചിരുന്നു .

നീ എന്നെ അറിയാതെ പോയതാണ് !
നാം ഒരുമിച്ചായിരുന്നു.
ഒരു കുടക്കീഴില്‍,
ഒരേ ശ്വാസവും,
ഒരേ വേഗവും,
ഒരേ മനസ്സും,
ഒരുമിച്ചു പങ്കിട്ടവര്‍.

ലക്ഷ്യങ്ങളെ ഓര്‍ത്ത്‌ നീ ഞെട്ടരുത്.
നിന്റെ എരിയുന്ന കരളില്‍
ഞാന്‍ ഇട്ടുതരുന്ന തേന്‍ കണമാണ്
നിന്റെ അക്ഷരങ്ങള്‍ .

നിനക്ക് ഉറങ്ങാന്‍
നിനക്ക് ഉണരാന്‍
ഇനി എന്റെ ഉണര്ത്തുപാട്ട് വേണ്ടി വരും
നീ പുലരികള്‍ക്കായ്‌ കാത്തുനില്‍ക്ക
രാവുകള്‍ നിനക്കന്ന്യമായിരിക്കുന്നു
----------------ബി ജി എന്‍ വര്‍ക്കല

Tuesday, December 4, 2012

മേല്‍വിലാസം

എനിക്കും നിനക്കും നമുക്കും തുറന്നു തരുന്ന
വിശാലതയുടെ ആകാശം നിന്നിലൂടെയാണ് .
മേല്‍വിലാസമെന്ന നെറ്റിപ്പട്ടം ഇല്ലാതെ
ഞാനും നീയും നമ്മളുമില്ലല്ലോ ...!

നീയെന്ന ബിന്ദുവിലേക്ക് നടന്നുകയറുവാന്‍
എന്റെ പാലമാകുന്നത് നിന്റെ വിലാസമാണ് .

പക്ഷെ അപ്പോഴും തെരുവുകളിലങ്ങോളമിങ്ങോളം
മേല്‍വിലാസമില്ലായ്മയില്‍ കുരുങ്ങി കിടക്കുന്ന
ജനതയെന്റെ പിന്നില്‍ നിറകണ്ണാര്‍ന്നുറക്കെ
നിലവിളിക്കുന്നത്  ഞാനറിയുന്നുമുണ്ട് .

ചിലര്‍ക്ക് വിലാസമൊരു  ഭാരമാകുന്നു
ചിലര്‍ക്കത് ജീവിതത്തിന്റെ ഭാഗവും .
വിലാസമുണ്ടാക്കാനുള്ള ഭഗീരഥപ്രയത്നത്തില്‍ 
ചിലര്‍ സ്വയം പരിഹാസ്യരാകുന്നതും കാണാം .

ഒരുതരത്തിലും വിലാസം ലഭിക്കാത്തവരുടെ ലോക -
ത്തിലാണ് വിലാസം ശരിക്കുമൊരു ദൈവമാകുന്നത് .

വര്‍ഷകാലങ്ങളില്‍ പ്രകൃതി മര്‍ദ്ധിക്കുമ്പോഴും
വരള്‍ച്ചയില്‍  ആമാശയം കരിഞ്ഞുണങ്ങുമ്പോഴും
ദുരന്തങ്ങളില്‍ ത്രിണവല്‍ക്കരിക്കുമ്പോഴും
വിലാസമില്ലായ്മ ഒരു അനുഗ്രഹം ആകുന്നു ചിലര്‍ക്ക് .

വിലാസത്തിന് വേണ്ടി വിലാസമുണ്ടാക്കുന്നവരും
വിലാസത്തില്‍ വിലാസമുണ്ടാക്കുന്നവരുമൊന്നിക്കവേ
വരുമാനപ്പട്ടികയില്‍  പേരില്ലാതെയും
ക്ഷേമനിധികളില്‍ ക്ഷേമം നിഷേധിച്ചും
തിരഞ്ഞെടുപ്പുകളില്‍ അണിയിച്ചൊരുക്കിയും
വിലാസമറ്റവര്‍ ആദരിക്കപ്പെടുന്ന ലോകം ...!

ഇവിടെ  വിലാസമെന്നത് വിലാപമാകുന്നു .!
കരുണയറ്റ മിഴികളിലും, നപുംസകജന്മ -
ഘോഷയാത്രകളിലും പെരുമ കാണിച്ചു
കീഴാളജന്മത്തിന്റെ കഫപ്പുരകളിലും
വേശ്യാലയങ്ങളുടെ  അടുക്കളപ്പുറത്തും
മേല്‍വിലാസമൊരുക്കുന്ന ഹീനജന്മങ്ങള്‍ .

വിലാസം നക്ഷ്ടപ്പെട്ടവരുടെ ദീനരോദനമുയരവേ
ഇരകളുടെ മേല്‍ അധിനിവേശം നടത്തും  വേട്ടക്കാര്‍ .
ഇവരുടെ സംസാരവിപിനത്തിലെവിടെയാണ് ,
എവിടെയാണ് ഞാനെന്റെ വിലാസം തേടേണ്ടത് ?
----------------------ബി ജി എന്‍ വര്‍ക്കല ----



Friday, November 30, 2012

ഫോര്‍മാറ്റിംഗ്

ഡിസക്ഷന്‍ ടെബ്ലിലെ മരവിച്ച തണുപ്പില്‍
എന്റെ ഹൃദയം കീറിമുറിച്ചു നീ തിരയുന്നതെന്താണ് ?
നിന്റെ മുഖമാണോ അതൊ നിന്നോടുള്ള പ്രണയമോ ?
അറിയുക ,മരവിച്ച ഈ ശരീരത്തിന് സ്പന്ദനങ്ങളില്ല.

ചുരുളുകള്‍ നിവര്‍ത്തി എന്‍ തലച്ചോറിന്‍ കോശങ്ങളില്‍
പരതുവതെന്താണ് സഖീ വെറുതെ ഈ രാവില്‍?
എന്റെ ചിന്തകളില്‍ മറ്റാരുടെ മുഖമുണ്ടെന്നോ ?
നിനക്ക് തെറ്റി, നശിച്ച കോശങ്ങളില്‍ ജീവിതം തിരയരുത് .

നിന്റെ മുന്നില്‍ നഗ്നനായ്‌ ഇന്ന് ഞാന്‍ ശയിക്കുന്നതു
സംതൃപ്തമായ മനസ്സോടെയാണെന്നറിയുക നീ .
കാരണം, എനിക്കറിയാം മരണം അവസാനമാണെന്ന്.
മരണം ഒന്നും ബാക്കി വയ്ക്കുന്നില്ലെന്നു .
---------------------------------ബി ജി എന്‍ വര്‍ക്കല

Tuesday, November 27, 2012

ചര്‍വ്വാകജന്മം

കരിങ്കല്ലിന്‍ ശില്പത്തെ
ആരാധനയുടെ  ശൈലങ്ങളില്‍ നിറച്ചപ്പോള്‍
നിന്റെ മുഖത്ത് നോക്കി ഞാനൊരായിരം വട്ടം വിളിച്ചു
ഗോത്രവര്‍ഗ്ഗത്തിന്റെ പിന്മുറക്കാരനെന്നു .
നിങ്ങളുറക്കെയെനിക്ക്  ജയ്‌ വിളിച്ചു .

അവതാരങ്ങള്‍ തന്‍ പ്രൌഡക്രീഡാരസങ്ങളെ
എഴുത്താണിയിലൂടെ ഞാന്‍ കീറിയെറിഞ്ഞു
നിങ്ങളെന്നെ  വിളിച്ചു ഉല്‍പ്പതിക്ഷ്ണു .

കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമായ്
മണ്ണില്‍ മുട്ടുകുത്തി ആകാശം നോക്കി
കണ്ണീരിനാല്‍ യാചിച്ചവനെ നോക്കിയെന്‍
വിരല്‍ വിറച്ചു ചൊല്ലി ഉച്ചക്കിറുക്കന്‍...!

കാപട്യത്തിന്‍ കുരിശാം തത്വശാസ്ത്രത്തെ
തച്ചുതകര്‍ത്തു ഞാനവര്‍ തന്‍ ഗീതകത്തിലൂടെ .
എന്റെ  ഇരിപ്പിടം വാനോളമുയര്‍ത്തിയും
എന്റെ ചിന്തകളെ കടലോളം പരത്തിയും
നിങ്ങളെന്നെ ഒരുപാട്  സ്നേഹിച്ചു .

തിരുത്തുവാനവകാശമില്ലാത്ത രചനയും
മണല്ക്കാടിന്‍പ്രതിബിംബങ്ങളെയും നോക്കി
കാപട്യമെന്ന് ഞാന്‍ ഉറക്കെ അലറിപ്പറഞ്ഞു .

നിങ്ങളുടെ കണ്ണുകളില്‍ മഴമേഘങ്ങളും
നിങ്ങളുടെ ചൊടികളില്‍ ശലഭച്ചിറകുകളും വിരിയിച്ചു.
പ്രസാധകന്റെ അവകാശവാദങ്ങളിലും
നേരിന്റെ മൂടുപടത്തിലും വിരലുകള്‍ തൊട്ടപ്പോള്‍
ആദ്യമായ്‌ എനിക്കെന്റെ അംഗങ്ങള്‍ നക്ഷ്ടമായ്‌ .

ഇപ്പോള്‍ ഞാന്‍ നിശബ്ദനാണ് .
നിങ്ങള്‍ സന്തുഷ്ടരും .
--------------ബി ജി എന്‍ വര്‍ക്കല ----


സ്വതന്ത്രന്‍

പെയ്തു തോരാത്ത നിന്റെ മിഴികളില്‍
ശലഭത്തിന്റെ ജന്മം കടമെടുക്കവേ
ഇരുള്പെയ്യുന്ന ഇടവഴികളില്‍
കുരുനരികള്‍ മുരളുന്നതരിയുന്നു ഞാന്‍

കറുകപ്പുല്ല്  നാവിലുരസുന്ന
ധനുമാസക്കുളിരില്‍ മയങ്ങി
ഇരപിടിക്കും ചെരയെപ്പോള്‍
രാവിനെ ഇരുള്‍ പിന്തുടരുന്നല്ലോ

ശല്‍ക്കങ്ങള്‍ കൊഴിഞ്ഞു വീഴുന്ന
ക്ഷുഭിതയൌവ്വനങ്ങളില്‍ സൂര്യഗോളമൊരു
പളുങ്ക് ഗോട്ടി പോലെ ഉരുണ്ട്മായുന്നു
ഹൃദയം  നുറുങ്ങുന്ന കാഴ്ചകള്‍ മറക്കുവാന്‍ .

എന്റെ കിനാവുകളില്‍ അമാവാസി നിറയുന്നു
മരുഭൂമിയിലെ ഇരുള്മഴ പോലെ
ഓര്‍മ്മകളുടെ വരണ്ട കാറ്റ് കാതിലൂതുന്നു .
വിശപ്പിനു പകരം വിശപ്പ്‌ മാത്രമാകുന്നുവോ ?

മരണത്തിന്റെ  ഗന്ധമാണെനിക്കിന്ന് .
ചന്ദനത്തിരികള്‍ പുകയുന്ന വള്ളിക്കട്ടില്‍
ചെമ്പട്ടില്‍  പൊതിയുന്ന ആകാശക്കുടകള്‍
കണ്ണീര്‍മഴയില്‍ കുതിര്‍ന്നൊരു യാത്രികന്‍ .

വിരല്‍ കൂട്ടിഎന്നെ തളച്ചിരുന്നില്ലെന്കില്‍
ഓടിയകന്നെനെ നിന്നില്‍ നിന്നും
വായടച്ചു കെട്ടിയില്ലായിരുന്നെന്കില്‍
ഉറക്കെ വിളിച്ചു പറയാമായിരുന്നു

മൂക്കിലെ ഈ പഞ്ഞിക്കെട്ടു എന്റെ
നെടുവീര്‍പ്പിനെ പോലും മരവിപ്പിക്കുന്നു .
എന്റെയീ പാതി തുറന്ന കണ്ണുകളിലേക്ക് നോക്ക്
എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്

നെഞ്ചില്‍ ചേര്‍ത്ത് വച്ചരെന്‍ കരങ്ങള്‍ നോക്ക്
ശൂന്യത നിറച്ചതാണതില്‍ നിങ്ങള്ക്ക്
ഇറ്റ് നനവുപോലും ബാക്കിയില്ലിനി ചൊരിയുവാന്‍
കണ്ണീരു നിറയും പിന്വിളികലല്ലാതെ

എന്നെ പുതച്ചോരീ തുണ്ടുതുണിയിലും
വായില്‍ ചോരിഞ്ഞോരീ നെന്മണികളും
ഇറ്റുനീരുമല്ലാതെ ഒന്നുമില്ലെന്റെകൂടെ
നിങ്ങളറിയുക ശവമാകുക എളുപ്പമല്ല
ശവമായവാന്‍ സ്വതന്ത്രനാണ് .
------------ബി ജി എന്‍ വര്‍ക്കല










Monday, November 26, 2012

അരുതുകള്‍

നമുക്കിടയില്‍ ഒരു ഭിത്തിയുള്ളതിനാല്‍
അതിരുകള്‍ കാവലേല്‍ക്കാന്‍ അരുതുകള്‌ണ്ടായി .
കോടികള്‍ മുടക്കി നാം നമ്മെ  പകുത്തു
ഹൃദയങ്ങള്‍ മുറിച്ചു നാം നമ്മെ നോവിച്ചു .

ഒരു ചെറിയ കാറ്റില്‍ പോലും ഉലഞ്ഞുപോയെക്കാവുന്ന
വെറുമൊരു നേര്‍ത്ത സ്തരമായിരുന്നു
നമ്മെ ഇന്നോളം അകറ്റി നിര്‍ത്തിയത്
ഒരു  വിരല്‍ത്തുംബിന്നകലത്തിലായ്‌ .

അരുതുകല്‍ക്കിടയിലൂടെ നാം പലവട്ടം
വിരുന്നുപോയിരുന്നു, ആരോരുമറിയാതെ.
ഒരു ഗൂഡമായ സന്തോഷത്തോടെ
നാമപ്പോഴൊക്കെ പരസ്പരം നോക്കിയിരുന്നു .

ഒരു മലവെള്ള പാചിലിലില്‍ തകര്ന്നുപോയാല്‍
ഒരു കൊടുംകാറ്റില്‍ പറന്നുപോയാല്‍ ,
കൊടും താപത്തിനാലീ  മഞ്ഞുഭിത്തി ഉരുകിമാറിയാല്‍
നമുക്ക് അരുതുകള്‍ തുടരാനവുമോ ?
----------------ബി ജി എന്‍ വര്‍ക്കല ---

Sunday, November 25, 2012

മൂല്യങ്ങള്‍ നശിക്കുന്നത് സമൂഹം വഴിതെറ്റുമ്പോഴാണ്

എന്താണ് നമ്മുടെ സമൂഹത്തിനു സംഭവിക്കുന്നത്‌ ?
ഒരുകാലത്ത് ,അതെ അങ്ങനെ തന്നെ വിശേഷിപ്പിക്കട്ടെ , നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ആശ്വാസം സ്വന്തം വീട് ആയിരുന്നു . അഭയം സ്വന്തം അച്ഛന്‍ ആയിരുന്നു , തുണ അമ്മയായിരുന്നു , അഭിമാനം സഹോദരന്‍ ആയിരുന്നു . ഇന്ന് എവിടെ ആണ് നമുക്ക് അത് കൈമോശം വന്നത് ?
ജീവിതത്തിനെ പുക പിടിച്ച കണ്ണുകളാല്‍ നോക്കി കാണുന്ന ഒരു സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നത് എന്നത് നീറ്റല്‍ ഉളവാക്കുന്നു ഒപ്പം ഭയം ജനിപ്പിക്കുന്ന ഒന്നാകുന്നു .
ആനുകാലിക വാര്‍ത്തകളില്‍  കൂടെ കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുതകള്‍ ഇവയൊക്കെ അല്ലെ ?
സഹോദരന്‍ പീഡിപ്പിച്ച,
അച്ഛന്‍ നശിപ്പിച്ച,
അച്ഛനും സഹോദരനും പീഡിപ്പിക്കുന്ന,
ഇളയച്ഛന്‍ അല്ലെങ്കില്‍ രണ്ടാനച്ഛന്‍ നശിപ്പിക്കുന്ന,
അമ്മ വില്‍ക്കുന്ന,
അമ്മ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്ന,
അമ്മയുടെ മാര്‍ക്കട്റ്റ് ഇടിയുമ്പോള്‍ പിടിച്ചു നില്ക്കാന്‍ ഇരയാക്കുന്ന,
അമ്മയുടെ ജാര കഥകള്‍ പുറത്തു പറയാതിരിക്കാന്‍ കൂട്ടിക്കൊടുക്കുന്ന,
സഹോദരി ചതിക്കുന്ന,
സഹോദരിക്ക് വേണ്ടി നശിക്കുന്ന,.........!!!
ഇങ്ങനെ സംഭവങ്ങള്‍ ഒരുപാട് നമുക്ക് മുന്നില്‍ പത്രങ്ങളില്‍ കൂടി വന്നു കൊണ്ടേ ഇരിക്കുന്നു .
ഇവിടെ, ആരില്‍ നിന്നും ആണ് ഒരു പെണ്‍കുട്ടിക് രക്ഷ കിട്ടുന്നത് . നമ്മുടെ പെണ്മക്കള്‍ ഒരു തരം അരക്ഷിതാവസ്ഥ നല്‍കുന്ന മാനസിക സമ്മര്‍ദ്ധത്തില്‍  ആണ് ജീവിക്കുന്നത് . ഇതവരുടെ ജീവിതത്തിലെ മുന്നോട്ടുള്ള യാത്ര ദുഷ്ക്കരം ആക്കുന്നു . ഭയം നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടി അവളുടെ ജീവിതം മുഴുവന്‍ മാനസികമായ ഒരു അപക്വതയില്‍ ആണ് ജീവിച്ചു മരിക്കുന്നത് , വിഷാദ രോഗം , ആത്മഹത്യ, ജീവിത വിരക്തി, ലൈംഗിക മരവിപ്പ് , സമൂഹത്തിനോടുള്ള അവഞ്ജ  , ബന്ധങ്ങളോടുള്ള അടുപ്പമില്ലായ്മ , പരസ്പര വിശ്വാസമില്ലായ്മ;, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച അങ്ങനെ ഒരു പാട് ഒരുപാട് പ്രശ്നങ്ങളില്‍ കൂടി കടന്നു പോകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടി ഒരിക്കലും ആരോഗ്യകരമായ ഒരു സമൂഹത്തെ അല്ല വാര്‍ത്തെടുക്കാന്‍ സഹായിക്കുക .
നമ്മുടെ പുരുഷന്മാര്‍ക്കൊക്കെ ലൈംഗിക അരാജകത്വം ബാധിച്ചിരിക്കുന്നുവോ ? സ്ത്രീ എന്നത് ലൈംഗിക ദാഹം തീര്‍ക്കാന്‍ ഉള്ള ഒരു വസ്തു മാത്രമായി അധപതിക്കുന്നുവോ ? മദ്യവും മയക്കു മരുന്നും അസന്മാര്‍ഗ്ഗിക ജീവിതവും , മലയാളി പുരുഷന്റെ സാമൂഹിക ജീവിതത്തിന്റെ മുഖം മാറ്റിയിരിക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . ആക്രമണങ്ങളെ ഭയന്ന് ഉറക്കമില്ലാതെ ഇരുളില്‍ പരതി വരുന്ന ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്ന നമ്മുടെ പെണ്‍കുട്ടികളുടെ കണ്ണുകള്‍ എന്നെ ഭയപ്പെടുത്തുന്നു . ഒരു അവബോധം സമൂഹത്തില്‍ ഉണ്ടാകേണ്ടി ഇരിക്കുന്നു . സ്ത്രീ എന്തെന്ന് അറിയാന്‍ സ്ത്രീയെ പ്രാപിക്കല്‍ അല്ല വഴി . അമ്മ , മകള്‍ , സഹോദരി , ഭാര്യ എന്നീ നിലകളില്‍ സ്ത്രീ നമ്മുടെ ജീവിതത്തില്‍ നല്‍കുന്ന ആത്മാര്‍ത്ഥ സേവനം അതിനെ അതിന്റെ ശരിയായ രീതിയില്‍ എടുക്കാനും അങ്ങനെ നോക്കി കാണാനും ശ്രമിക്കാന്‍ പുരുഷന്മാര്‍ പഠിക്കേണ്ടി ഇരിക്കുന്നു . നിര്‍ലജ്ജം നമുക്ക് പറയേണ്ടി ഇരിക്കുന്നു നമ്മുടെ മക്കളെ നാം തന്നെ പഠിപ്പിക്കണം എന്താണ് മാനുഷിക മൂല്യം എന്ന് , എന്താണ് മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള വ്യെത്യാസം എന്ന് . എന്റെ മതം , എന്റെ ജനത എന്നതരത്തില്‍ ഉള്ള ജുഗുല്സ്സാവഹമായ പ്രക്രിയക്ക് പകരം നമ്മുടെ മക്കള്‍ നമ്മുടെ സമൂഹം എന്നാ ചിന്ത മനസ്സില്‍ നിറക്കാന്‍ എല്ലാരും തയ്യാറാകണം .
നമ്മുടെ മക്കള്‍ നമ്മെ സംശയകണ്ണോടെ നോക്കാതിരിക്കാന്‍ നാം ഇപ്പോഴേ തയ്യാറായെ മതിയാകൂ . മസ്തിഷ്ക്കത്തില്‍ ഉറങ്ങുന്ന കാമത്തെ , അരക്കെട്ടിന്റെ ദാഹത്തെ ഇറക്കി വയ്ക്കാന്‍ കുടുംബത്തിലെ പവിത്രത തകര്‍ക്കാതിരിക്കുക , ഒപ്പം പുറത്തു കാണുന്ന സ്ത്രീകള്‍ ഇതുപോലെ മറ്റൊരു വീട്ടിലെ അമ്മയോ, പെങ്ങളോ, ഭാര്യയോ മകളോ ആണെന്ന് മനസ്സില്‍ പഠിക്കുക . പകര്‍ത്തുക .
മൂല്യശോക്ഷണം വന്ന ഒരു സമൂഹം  അല്ല നമുക്ക് വേണ്ടത് , മൂല്യമുള്ള ഒരു സമൂഹം ആണ് . യുവാക്കളെ നിങ്ങള്‍ പഠിച്ച അറിവ് അതിനു വേണ്ടി ഉപയോഗിക്കുക , നിങ്ങളുടെ ഞരമ്പുകളില്‍ ഒഴുകുന്ന ചോര ഇനി അതിനു വേണ്ടി ജ്വലിക്കട്ടെ , ചോര തുടിക്കുന്ന ചെറുപ്പക്കാര്‍  ഉത്തമമായ ഒരു സമൂഹ നിര്‍മ്മിതിക്ക് ഉതകുന്ന മനസ്സ് വാര്‍ത്തെടുക്കുക ആണ് .
ഇനി പറയൂ നിങ്ങള്‍ എത്ര പേര്‍ മുന്നോട്ടുണ്ട് . ആരെയും കാത്തു നില്‍ക്കാതെ , നയിക്കാന്‍ നായകനെ പ്രതീക്ഷിക്കാതെ ഓരോരുത്തരും നായകനാകുക ഒരൊറ്റ ലക്ഷ്യത്തിനായ് കൈകോര്‍ക്കുക .
വിപ്ലവം ജയിക്കട്ടെ ...!
---------------------------------------------ബി ജി എന്‍ വര്‍ക്കല -----------------

Saturday, November 24, 2012

അന്വേഷണം

നീലിച്ച മിഴികളില്‍ നിന്നും
നീയെന്റെ കാമത്തിന്റെ രേണുക്കള്‍
തൊട്ടറിഞ്ഞ ധനുമാസ രാവുകളിലൊന്നിലാണ്
നിന്റെ നാഭിയിലെ ഓംകാരമെന്നില്‍
നിര്‍വൃതിതന്‍ നാദമായ് നിറഞ്ഞത് .

ചിത്രശലഭങ്ങള്‍ കൂടുകൂട്ടുന്ന തൊടിയില്‍
ഇളംകാറ്റ് ജാലകത്തിലൂടെ ഒളിഞ്ഞു നോക്കി
കണ്ണ് ചിമ്മി നില്‍ക്കുമ്പോഴാണ്
നിന്റെ പുടവത്തുമ്പഴിഞ്ഞതറിയുന്നത് നീ .

നിനക്ക് പറയാന്‍ കണ്ണീരിന്റെ കഥകളുണ്ടായതിനാ-
ലെന്റെയധരങ്ങള്‍ നിര്‍ലജ്ജം നിന്റെ മിഴികളെ
ഉമ്മവച്ചാ ലവണരസം നുകര്‍ന്നും
മധു തേടി അലഞ്ഞും രമിച്ചു .

കൂര്‍ത്ത നഖം കൊണ്ട് നീ തീര്‍ത്ത
ചുവപ്പ്  ചുവര്‍ചിത്രങ്ങളാണ്
സ്നേഹത്തിന്റെ നീറ്റലിനു പോലും
സുഖമുണ്ടെന്നെന്നെ പഠിപ്പിച്ചത് .

ഒടുവിലൊരു കുത്തൊഴുക്കില്‍
നമുക്ക് നമ്മെ നക്ഷ്ടമായപ്പോഴാണ്
ഞാന്‍ തിരിച്ചറിയുന്നത്‌ , നമ്മള്‍ രണ്ടായിരുന്നില്ല
നമ്മള്‍ ജനിച്ചിരുന്നില്ലായെന്ന സത്യം .

പക്ഷെ  , കാലനദി അപ്പോഴേക്കും
ഒഴുകിയകന്നിരുന്നു .സമുദ്രം തേടി
ദൂരങ്ങളറിയാതെ , തീരങ്ങളറിയാതെ
ഗതിവേഗങ്ങളറിയാതെ അങ്ങ് ദൂരെ
താഴ്വരകളുടെ നീലിമ തേടി .!
-------------ബി ജി എന്‍ വര്‍ക്കല -----


Saturday, November 17, 2012

ഇലകള്‍ കൊഴിയും മഴക്കാലം

ഇരുളിന്‍ പാഥേയം കടമെടുത്തതു
വെളിച്ചംപരക്കുന്നഇടവഴികളില്‍നിന്നാണ് .
കരുണ വറ്റിയ മിഴികളില്‍ കാമശശരങ്ങളുമായ്
സ്ഖലിതബീജങ്ങള്‍ അടര്‍ന്നുപടരുന്ന
ഇടറിയ തെരുവുകള്‍ ചുവന്ന പരവതാനി വിരിക്കവേ
പുകയുന്ന തലച്ചോറുകള്‍ക്ക് ഗന്ധകത്തിന്റെ
അകില്‍ പുകയുന്ന മഞ്ഞച്ചകണ്ണുകള്‍ തുണപോകുന്നു.

സോദാംനിവാസികള്‍ കുരുന്നു ബാല്യങ്ങളില്‍
ഗുദഭോഗവും വദനസുരതവും തേടുമ്പോള്‍ ,
നാളെയുടെ പ്രകാശരേണുക്കള്‍ ജീര്‍ണ്ണിച്ച
ഇരുള്‍മറയ്ക്കുള്ളില്‍ കണ്ണുകള്‍ തുറിച്ചു വിറങ്ങലിച്ചു കിടക്കുന്നു.

മെട്രോയും ടി പിയും മണിയുമൊക്കെ
കേരളമെന്ന പാവലില്‍ അശ്വമേധം നടത്തുമ്പോള്‍
അന്തോനീസു പുണ്ണ്യളന്റെ ദൈവവാക്ക്യം
സഹ്യന്റെ താഴ്വരയില്‍ അശ്ലീലമാകുന്നു .

മണ്ണിന്റെ മക്കള്‍ ചിതറിയ ശവങ്ങളായി 
മണല്ത്തരികളുടെ ചൂടിന്‍ നനവ്‌ പകരവേ
കറുത്തപുക്ഷ്പങ്ങളായ് മതത്തിന്‍ നക്ഷത്രങ്ങള്‍
വരണ്ട ആകാശത്തിന്റെ നരച്ച കുടയില്‍ കണ്ണ് ചിമ്മുന്നു .

നമുക്കിടയില്‍ രാവേറെയായത് പോലെ ...!

കനല് കോരിയിട്ട മനസ്സുകള്‍ ശയ്യാവിരിയില്‍
രതിമൂര്‍ച്ചയഭിനയിച്ചു അരങ്ങു തകര്‍ക്കുമ്പോള്‍
നീലവിരികള്‍ കാറ്റിലൂയലാടും അന്തപ്പുരങ്ങളില്‍
നിന്റെ നഗ്നത കാടുപിടിച്ചുകിടക്കും നദിയാകുന്നു .

നമുക്കിടയില്‍ നരിച്ചീരുകളുടെ ചുവന്നമിഴികളും
ശലഭങ്ങളുടെ അടര്‍ന്ന ചിറകുകളും നിറയുന്നു
നമുക്കിടയില്‍ മൌനത്തിന്റെ ചിതല്‍പ്പുറ്റുകള്‍
അവയില്‍ നിറയുന്നതോ കാമത്തിന്‍ വഴുവഴുപ്പും .
------------------ബി ജി എന്‍ വര്‍ക്കല ------

ഇരുള്‍ കാഴ്ചകള്‍

പഴുത്ത മുറിവുകളുടെ 
ഇളംചൂടിന്‍ പുറത്തു തലോടുവാന്‍
എന്ത് സുഖം ...!
ആസ്വാദനത്തിന്റെ രതിമൂര്‍ച്ചാവേളയില്‍
ശല്‍ക്കങ്ങള്‍ പൊട്ടിയൊഴുകുന്ന ചലം
ഒരാശ്വാസമാകുന്നു .

കവിതകളായി പെറ്റിടുന്ന കുഞ്ഞുങ്ങളില്‍
കറുപ്പും വെളുപ്പും നിറങ്ങള്‍ നിറയുന്നു .
വൃദ്ധകാമങ്ങള്‍ ജനുസ്സിന്റെ ആര്‍ജ്ജവത്തോടെ
ഇളംമാനിന്‍ തോലണിയുന്നു .

തത്വമസിയുടെ പുറംച്ചട്ടകളില്‍ 
രതിയുടെ നീല നിറം പടര്‍ന്നു കിടക്കുന്നു
മുഖം മൂടിയണിഞ്ഞ മനുഷ്യരുടെ യാത്രകള്‍
ഗതിയറിയാത്ത യാനം പോലെ ,
തുഴ നക്ഷ്ടമായ കപ്പിത്താനെപോലെ
ജീവിതത്തിന്റെ കവിത രചിക്കുന്നു ഞാന്‍ .

നക്ഷ്ടമായ കാഴ്ചകളില്‍ നിറയെ
പുഴുത്തു നാറുന്ന പറങ്കിപ്പുണ്ണിന്‍ ലാസ്യം .
ഇരുളില്‍ ശീല്ക്കാരമായ് മാത്രം
നിര്ഗ്ഗളിക്കുന്ന രവാരവങ്ങള്‍ .
പുലരിയെ തേടാന്‍ ഹൃദയം വിങ്ങുന്നു
ഇനി ഞാനീ കറുത്ത കണ്ണടയഴിച്ചുവയ്ക്കട്ടെ .
--------------ബി ജി എന്‍ വര്‍ക്കല -------------

Wednesday, November 14, 2012

നിഴല്‍ യുദ്ധം


മനസ്സ് മുറിച്ചു വച്ചപ്പോള്‍ സ്നേഹം വിടവാങ്ങിപ്പോയ്
പരിഭവം കരഞ്ഞു തീരുമ്പോള്‍ രാത്രി പുലരുന്നു .
നിന്റെ മിഴികളിലെ നനവിന് പറയാന്‍ കഥകള്‍
ഇലകൊഴിഞ്ഞ ശിശിരത്തിന്റെ ഓര്‍മ്മകള്‍ പോലെ വാടി നില്‍ക്കുന്നു .

മരുഭൂമിയില്‍ പെയ്തൊഴിയും മഴ പോലെ ആണ് സ്നേഹം !
ഒരു സാന്ത്വനം പോലെ കടന്നു വരുന്നതും
ഒരു പ്രളയം പോലെ കവര്‍ന്നെടുക്കുന്നതും
ഒരു വരള്‍ച്ച പോലെ വിണ്ടുകീറുന്നതും നിമിഷങ്ങളിലാണ് .

ബന്ധങ്ങളുടെ രസച്ചരട് നേര്‍ത്ത മുടിയിഴപോലെ
ശക്തമായ ഒരു തിരയ്ക്കതിനെ മുറിക്കാനാകില്ലെന്നാല്‍
ചെറിയ മാരുതനത് കവര്‍ന്നു പോകാം ഇരുളിലേക്ക്
പരന്ന കടല്‍ പോലെ മൌനം ബാക്കി ആയിടാം .

ഉപാധികള്‍ക്ക് മേല്‍ അടയിരിക്കുന്ന സൌഹൃദങ്ങള്‍
നിനക്കും എനിക്കുമിടയില്‍ സ്നേഹജാലകം തീര്‍ക്കും .
അളവുകോലുകള്‍ക്കു മുന്നില്‍ അധികമാകുന്നതു
തിരഞ്ഞെടുക്കാന്‍ മതിലുകളില്ല ഇടയിലായെന്നത് മറന്നിടായ്ക .

അക്ഷരങ്ങള്‍ക്ക് തീമഴയാകാന്‍ തലച്ചോര്‍ മതിയെങ്കിലും
നിന്റെ വളകിലുക്കം അവയില്‍ പ്രണയത്തുള്ളികളായ്
ചിലപ്പോഴൊക്കെ എന്റെ ചിന്തകള്‍ ഊഷരമാക്കുന്നു
നിന്റെ മുന്നില്‍ ഞാന്‍ എല്ലാം അടിയറവു പറയുന്നു .

എന്റെ സാമ്രാജ്യങ്ങള്‍ , എന്റെ ബാഹുക്കള്‍ ,
എന്റെ ആയുധങ്ങള്‍ , ഞാന്‍ തന്നെയും ഇല്ലാതാകുന്നു
എന്റെ മിഴികളില്‍ നിന്റെ അധരങ്ങളിലെ ചുവപ്പും
എന്റെ കര്‍ണ്ണങ്ങളില്‍ നിന്റെ മധുരസ്വരവും മാത്രം .

ചരിത്രം ആവര്‍ത്തിക്കുന്നു പിന്നെയും , പിന്നെയും
ഇരുളില്‍ ഒരു സ്വരം കേള്‍ക്കാം ലോലമായ്‌ .
പെണ്ണും മണ്ണും നമുക്കിടയില്‍ ഇല്ല പ്രതിരോധത്തിന്
പിന്നെന്തിനു നാം പിരിയണമിടവഴികള്‍ പിരിയുന്നിടത്ത് ?.
പിന്നെന്തിനു നാം പരസ്പരം ചോണനുറുമ്പുകളാകണം  ?
-------------------ബി ജി എന്‍ വര്‍ക്കല -----------------

Wednesday, November 7, 2012

മരണം മധുരം

മരണമേ നിന്‍ മുഖത്തെന്തിനീ
മൃദുല ഭാവങ്ങളിനിയും
മരണമേ  .... മരണമേ ...
ജനിച്ചതിന്‍ ശേഷമീ ജീവിതയാത്രയില്‍
മനസ്സിന്‍ കാവല്‍ക്കാരന്‍ , നീയെന്‍
നിഴലായ്‌ ചരിക്കും തോഴന്‍                            ( മരണമേ .......)

വിധിയുടെ കൈകളില്‍ നെടുവീര്‍പ്പിന്‍ കുമിളകള്‍
നിശയുടെ കാമുകനായ് , എന്നും
മിഴികളില്‍ ഈറന്‍ കുളിരല മാറും
പുലരികള്‍ സ്വപ്നങ്ങളായി .                             ( വിധിയുടെ ....)
മരണമേ ......മരണമേ ....                                ( മരണമേ ....)

പ്രണയത്തിനക്ഷരം  പരിഭവമെങ്കില്‍
പരിരംഭണം വെറും രതിയായ്‌ മാറും
ഹൃദയങ്ങള്‍ കാണാന്‍ മിഴികളില്ലെന്നാകും
ബന്ധങ്ങള്‍ ചപലങ്ങളാകും
മനുഷ്യന്റെ ജീവിതം ശൂന്യമാകും                ( പ്രണയത്തി.....)
മരണമേ  ....മരണമേ                                 ( മരണമേ ...)
---------------ബി ജി എന്‍  വര്‍ക്കല -------------

ജീവിതം

ജീവിതം ഒരു കോപ്പി പേസ്റ്റ് ആണ് .
മറ്റാരുടെയോക്കെയോ ജീവിതങ്ങളെ നോക്കി
അനുകരിച്ചും , അഭിനയിച്ചും മുന്നോട്ടു നീങ്ങി
ഒരുനാള്‍ മരിച്ചു വീഴുന്ന ഒരു വെറും കഥ

കണക്കുകളില്‍ എപ്പോഴും നിഴലിക്കുന്നത്
പൊക്കിള്‍കൊടിയുടെയും പത്തുമാസത്തിന്റെ
ചുമടും പിന്നെ മുലയൂട്ടും മാത്രംമാണല്ലോ.
കണ്ണീരിന്റെ   സഹനപര്‍വ്വം താണ്ടുന്നത് .

രണ്ടു കാലില്‍ നിവര്‍ന്നു നില്ക്കാന്‍
ചോരവറ്റിച്ച യൌവ്വനത്തിന്റെ കഥകള്‍കേട്ടു
ചിരിച്ചും  കരഞ്ഞും വേദന കാണിച്ചും
കപടമുഖമണിയാന്‍ വിധിക്കപ്പെടുന്നോര്‍ .

ആശ്രയം കൊടുത്തതിന്‍ ഉപകാര സ്മരണ പോല്‍
ശയ്യാവിരി നിവര്‍ത്തിയും , പടിവേല ചെയ്തും
സന്തതികളെ പെറ്റു വംശവൃക്ഷം വളര്‍ത്തിയും
ജീവിതത്തിനു തുണ പോകുന്ന ജന്മങ്ങള്‍ ചിലര്‍ ...!

ഒരേ ഉദരം പങ്കു വയ്പ്പോര്‍ തമ്മില്‍ ഒരുമയെന്ന
കളവിനെ നാവിലും വരികളിലും പങ്കുവച്ചു
തരാതരം അവസരത്തിന്റെ പങ്കുപറ്റി കുതികാല്‍ വെട്ടിയും
ചങ്കില്‍ കഠാരമുന തിരുകിയും സ്വന്തമാക്കുന്നവര്‍ .!

ഉടമസ്ഥാവകാശത്തിന്‍ ഉറപ്പില്ലാകരാറില്‍
വേണ്ടതൊക്കെ  കൊടുത്തും ശിക്ഷിച്ചും
മറ്റൊരു ജീവിത നാടകവേദിയിലേക്ക്
തള്ളിവിടുന്ന പുതുനാമ്പിന്‍ ശലഭങ്ങള്‍

ഒടുവില്‍  മണ്ണിന്‍ ഈറന്‍ മണം ശ്വസിച്ചു
ഇരുളില്‍ഒറ്റയ്ക്ക് വേഷമഴിച്ചു കിടക്കവേ
ഓര്‍മ്മപ്പൂവില്‍ ബാക്കിയാകുന്നതോ വെറും
കരളലിയിക്കും കണ്ണീരും ശാപവും മാത്രം .
-----------ബി ജി എന്‍ വര്‍ക്കല --------------

ശൂന്യമായ നിലാവ്‌

നിന്നെ കാണുമ്പോള്‍ മാത്രമായിരുന്നു എന്റെ മിഴികളില്‍
നിലാവിന്റെ നീല വെളിച്ചം കരിമ്പടം പുതച്ചു കടന്നു വന്നിരുന്നത് .
നിന്റെ മേനിയിലെ കയറ്റിറക്കങ്ങളെ
ഒരു സഞ്ചാരിയെ പോലെ ഞാന്‍ നടന്നു തീര്‍ത്തു .

പ്രണയനദിയുടെ രണ്ടു കരകളില്‍ ആയിരുന്നു നമ്മള്‍
വെള്ളി വെളിച്ചം നിറഞ്ഞ നദീജലത്തില്‍
വെള്ളാരം കല്ലുകളും പരല്‍ മീനുകളും ഉമ്മവച്ചു നടന്നു
ഉണക്കിലമരങ്ങള്‍ കണ്ണടച്ചു ചിരിയോടെ ഒഴുകിനീങ്ങി

നിന്നെ അറിയാനും നിന്നില്‍ അലിയാനും ആണ്
ഈ നദി ഞാന്‍ നീന്തിക്കയറിയത്
പക്ഷെ ശൂന്യമായ നിന്റെ നിഴലാണ്
ഈ മണല്‍ത്തീരം എനിക്ക് സമ്മാനിച്ചത്

ഇപ്പോള്‍ ഞാന്‍ അറിയുന്നു പ്രണയം ഒരു കളവാണ്
അടുക്കുമ്പോള്‍ അകലുന്ന മരൂപ്പച്ച മാത്രം ..!
-------------ബി ജി എന്‍ വര്‍ക്കല ------------------

Thursday, November 1, 2012

പുണ്യം പേറുന്ന ശാപജന്മങ്ങള്‍

അമ്മെ ഭയമാകുന്നെനിക്കെന്റെ
യൌവ്വനം നല്‍കുമീ സമ്പത്താല്‍
നക്ഷ്ടമാകുന്നെന്റെ സ്വകാര്യത ,സ്വാതന്ത്ര്യം ,
നക്ഷ്ടമാകുന്നെന്റെ ശബ്ദവും .

മുഖമുയര്‍ത്തിയീ  ലോകത്തെ നോക്കുവാന്‍
ഉള്ളുതുറന്നൊന്നു  പൊട്ടിച്ചിരിക്കുവാന്‍
ആഴിതന്‍ തീരത്തൊന്നൊറ്റക്കിരിക്കുവാന്‍
വീഥികള്‍ തോറുമലസം നടക്കുവാന്‍

നാടകശാലയില്‍ , സായാഹ്നകുടനിവരും
ഭോജനാലയങ്ങളില്‍ സ്വപ്നത്തില്‍ മുഴുകുവാന്‍
എങ്ങുമേയില്ലൊരു സ്വാതന്ത്ര്യമെനി-ക്കെന്നും
വിലക്കുകള്‍ തന്‍ ചക്രവ്യൂഹം മാത്രം ചുറ്റിലും  .

ചിറകു വിരിച്ചു പറക്കുവാന്‍ കഴിയാത്ത
കൂട്ടിലെ കിളിയായി വളര്‍ത്തീടുവാന്‍
എന്തുണ്ടെന്നിലുമവനിലും വേറിട്ട്‌
ലിംഗഭേദമെന്ന ന്യൂനതയല്ലാതെ ?

വേണ്ടെനിക്കീ സ്ത്രൈണഭാവങ്ങളൊന്നുമേ
വേണ്ടെനിക്കീ അംഗലാവണ്യങ്ങളും
പ്രസവിക്കുവാന്‍ വേണ്ടി മാത്രമായുള്ള
ഉത്പാദനയന്ത്രമാകുവാന്‍ വയ്യിനി .

ഉണ്ട് വികാരങ്ങള്‍ ,വിചാരങ്ങള്‍ , മോഹങ്ങള്‍
മണ്ണില്‍ പുരുഷനുള്ളത് പോലെനിക്കുമേ
ഇണചേരുവാന്‍ വേണ്ടി മാത്രമല്ലീ  ദേഹം
ചിറകറ്റ പക്ഷികളല്ല ഞങ്ങള്‍ കേവലം .

വിശക്കുമ്പോള്‍ ഭക്ഷണം വച്ച് വിളമ്പാനും
മുഷിയുമ്പോള്‍ വസ്ത്രം തിരുമി ഉണക്കാനും
കോപത്തിന്‍ അഗ്നിയെ ദേഹിയില്‍ താങ്ങാനും
കാമത്തിന്‍ ക്രീഡയില്‍  ഉപകരണമാകാനും .

ആവശ്യനേരത്ത് മാത്രം സ്നേഹിക്കുന്ന
ചാണക്യവേഷമഴിക്കുക പൌരുഷമേ
സ്നേഹിക്ക ഞങ്ങളെ വയ്യിനി താങ്ങുവാന്‍
മണ്ണിലീ അടിമത്തം, ഞങ്ങളും തുല്യരാണ്  .
-------------ബി ജി എന്‍ വര്‍ക്കല --------------


Tuesday, October 30, 2012

കുരുക്ഷേത്രം

വിശറിത്താളാല്‍ ഉഷ്ണമകറ്റി
കോസടിയില്‍ നടുനിവര്‍ത്തി കിടര്‍ന്നോരാ -
കളിയടക്ക താംബൂലത്തില്‍ മടക്കി
ലാഘവത്തോടെ കവിളിലോതുക്കി കൊണ്ട്
ധ്രിതരാക്ഷ്ട്രര്‍ചോദിപ്പൂ സഞ്ജയനോട്
പറയൂ കുരുക്ഷേത്രയില്‍ എന്താണവസ്ഥ ?

കാലൊടിഞ്ഞ സോഡാഗ്ലാസ്സ് കണ്ണട
മൂക്കിലെക്കമര്‍ത്തി വച്ചുകൊണ്ടാ
നരച്ച കണ്പീലികള്‍ വിടര്‍ത്തി
കൈപ്പടം മറയാക്കി നോക്കുന്നു സഞ്ജയന്‍
നീലാകാശത്തിന്‍ കടലിനിന്നും ഭൂമിയിലേക്കായ്‌
മറ്റൊരു  കൃഷ്ണപ്പരുന്തിന്‍ കൂര്‍ത്ത ദ്രിഷ്ടിയാല്‍ .

വാക്കുകളിടറിപരക്കുന്നു , ഗദ്ഗദം
നോക്കിടുന്നു ധാര്‍ത്രരാക്ഷ്ട്രന്‍ തന്‍
പീളകെട്ടും കണ്‍തടങ്ങളില്‍ വിരിയും
നിര്‍ജ്ജീവമാം കുതൂഹലങ്ങളെ .

ഉഷ്ണവാതം തളര്‍ത്തും മനസ്സിന്റെ
കാറ്റ് മൂളും കഠിനരോദനങ്ങളാല്‍
ചവച്ചിറക്കും പോലെ അരഞ്ഞു വീഴുന്നു
നേര്‍ക്കാഴ്ച്ചയിലെ കുരുക്ഷേത്ര ഭൂവുതന്‍
പോര്‍നിലത്തില്‍ പൂഴിമണ്ണിലായ്‌
ചിതറിവീഴും ചോരത്തുള്ളികള്‍ .

പിടയ്ക്കുന്ന മാംസത്തുണ്ടുകള്‍ നോക്കി
എണ്ണിയാര്‍ക്കുന്നുണ്ടക്ഷരമാലകള്‍ .
ഒത്തു തീര്‍പ്പിന്‍ മേശപ്പുറങ്ങളില്‍
ഭ്രാതാക്കള്‍ തന്‍ സംവാദങ്ങില്‍
തുളവീഴുന്ന നെഞ്ചകം നോക്കിയാ -
തുളുമ്പാത്ത നയനങ്ങള്‍ പിടചിടുന്നു.

കൂട്ടുപോകുന്ന തോഴന്റെ കഴുത്തിലെ -
ക്കാഴ്ന്നിറങ്ങുന്നു  കഠാരപിടിവരെ ,
നിദ്ര തൂകും പതിതന്‍ ശിരസ്സിലെക്കാ-
ഴ്ന്നു വീഴുന്നു  കൂടങ്ങള്‍ ശക്തമായ്‌ .

കാലുറയ്ക്കാതെ മുന്നില്‍നിന്നാടുന്ന
താതന്‍ തന്നുടെ ശിരസ്സ്‌ പിളര്‍ക്കുന്ന
പുത്രനെ നോക്കി പൂവൃഷ്ടി തൂകുന്ന
ജനനി തന്‍ മുഖം പൂര്‍ണ്ണേന്ദുപോലെയും ,

ലഹരി പൂകിയ പുത്രന്റെ കാലുകള്‍
പാല്കുടിച്ചോരാ മാറില്‍ പതിക്കവേ
വെട്ടി വീഴ്ത്തുന്നു മാതൃത്വ ഭാവങ്ങള്‍
ദുഖഭാവമേതുമില്ലാതെ
നിര്‍വ്വികാരം മൌനമുടക്കുന്നു.

കാല്പിടിച്ചതാ ച്ചുഴറ്റിയെറിയുന്നു
ശലഭങ്ങളെ ജലാശയങ്ങളില്‍ ,
അറ്റു വീഴുന്ന കബന്ധങ്ങള്‍ തന്‍ മുഖം
ഉറ്റവര്‍ തന്റെ നിഴല്‍വീണ ചിത്രങ്ങള്‍ .
കാഴ്ചകള്‍ തന്‍ ഘോരവിപിനത്തില്‍ ,
ക്രൌര്യതയില്‍ മനോനില തെറ്റുമാ -
കാല്‍ക്കല്‍  ഓര്‍മ്മകള്‍ പിടച്ചു വീഴവേ ,

കണ്ടു സന്ജയനാ വൃദ്ധമുഖത്തായ്‌
ചാലുകീറിയൊഴുകും ചോരയാ -
കുഴിയിലാണ്ട മിഴികളില്‍ നിന്നുമേ .
സ്ഫടികമായ്‌ ഒരു നേര്‍ത്ത നിശബ്ദതയായ്‌
ജീവനിതാ പറന്നകലും പോലെ

-













----------ബി ജി എന്‍ വര്‍ക്കല ----

Monday, October 29, 2012

ചായാപടം

നീ വരച്ചത് ജലച്ചായമായിരുന്നു
അതിരുകളില്ലാത്ത  നിറഭ്രാന്തിന്റെയും ,
നാരുകളില്ലാത്ത  ബ്രഷിന്റെയും വാലുകള്‍
കൂട്ടിപ്പിടിചെഴുതിയ വെറും ചായാചിത്രം .

ക്യാന്‍വാസില്‍ ഒരിതളടര്‍ന്ന പുഷ്പമായ്‌ 
നീ കോറിയിടാന്‍ ശ്രമിച്ചതു , നേരിയ -
വെളിച്ചം കണ്ണുചിമ്മും സന്ധ്യതന്‍ ശോഭയില്‍
നഗ്നയാം നിന്നെയായിരുന്നല്ലോ .

ആര്‍ട്ട് ഗാലറിയിലെ കരിമഷിക്കണ്ണുകളില്‍ ,
നരച്ചു വെളുത്ത നീളന്‍ താടിമീശകളില്‍ ,
ഉടഞ്ഞു വീഴാറായ കണ്ണടകല്ക്കുള്ളില്‍ ,
നിന്റെ ലാവണ്യം ആകാശച്ചിറക് വിരിച്ചു നിന്നു.

മുന്തിയവിലക്ക് നീ വിറ്റഴിച്ചത് നിന്നാത്മാവിനെ
പക്ഷെ സ്വത്വം നക്ഷ്ടമായ  മനസ്സില്‍

നിസ്സംഗതയുടെ മേല്‍വസ്ത്രമണിഞ്ഞു നീ
പുതിയ സങ്കേതങ്ങള്‍ തിരയുകയായിരുന്നപ്പോള്‍ .
--------------------ബി ജി എന്‍ വര്‍ക്കല ----

കാവല്‍ ദൈവം

അതിവിദൂരം ഓര്‍മ്മകള്‍ തന്‍ ശീവേലി
അതിരുകള്‍ക്കപ്പുറം ജീവന്റെ ബലി
ഇരുണ്ട പുതപ്പിന്‍ കീഴില്‍ മയങ്ങുമ്പോഴും
മനസ്സില്‍ നിറയുന്നത് ശൂന്യത മാത്രം

പുലര്‍ച്ചയില്‍ നിന്നും പുലര്‍ച്ചവരേക്കും
എന്റെ രാജ്യം ഹൃദയത്തിലേറുന്നവന്‍
വിങ്ങുന്ന നോവായ്‌ ഓര്‍മ്മച്ചെപ്പില്‍
എന്റെ വീടെന്ന് വിലപിക്കുന്നവന്‍

കോരിച്ചൊരിയുന്ന മഴയിലും ,ചെളിയിലും
എല്ലുകള്‍ കോച്ചുന്ന മഞ്ഞിന്‍കൂടിലും
ഉരുകിത്തിളക്കുന്ന വേനലിന്‍ വരുതിയിലും
നോക്ക് കുത്തിയായി ജീവിതം തളക്കുവോന്‍

ഉള്ളിലെ വ്യെഥയിലും പുഞ്ചിരിക്കാന്‍ പഠിച്ചു
കരളു നുറുങ്ങിലും കരയാതിരിക്കുന്നവന്‍
ഒരു വെടിയുണ്ടയില്‍ , ഷെല്ലില്‍ ചിതറുവാന്‍
പേരെഴുതി ഹാരമായ്‌ മാറില്‍ ചുമക്കുവോന്‍ .

 ഒരു ജവാനെന്ന പേരിന്റെ ഉള്ളിലായ്
ഒരു നാടിന്റെ വീര്യം ചുമക്കുവോന്‍
ഒരു നാള്‍ മൂവര്‍ണ്ണപതാക പുതപ്പിച്ചു
ബ്യൂഗിളിന്‍ നാദത്തില്‍ യാത്ര ചെയ്യേണ്ടവന്‍ .

നീ  എന്റെ ദൈവം , നീ എന്റെ രക്ഷ
നീ എന്റെ നാടിന്റെ കോട്ടമതിലാകുന്നു
കല്ലിന്‍കാപട്യ ഭണ്ഡാരത്തെ കടലിലെറിഞ്ഞു
നീയാം സമുദ്രത്തെ നെഞ്ഞിലെറ്റട്ടെ ഞാന്‍ .
----------------ബി ജി എന്‍ വര്‍ക്കല ----
(എന്റെ നാടിനെ സേവിക്കുന്ന , സംരക്ഷിക്കുന്ന, ജീവത്യാഗം ചെയ്ത എല്ലാ ജവാന്മാര്‍ക്കും മുന്നില്‍ എന്റെ അഞ്ജലി )


Sunday, October 28, 2012

പാമ്പും കോണിയും

ഇര ഒരു വാഗ്ദാനം ആകുന്നു
ഓരോ ക്രിയയുടെയും ഉപഭോക്താവ് .
വേട്ടയാടാന്‍ ഇര ഇല്ലാതെ കാടിനെന്തു പ്രസക്തി
ചോര പൊടിയാന്‍ ദേഹമില്ലാതെ
വേട്ടയൊരു വിനോദവുമാകുന്നില്ല .

കാലച്ചക്ക്രത്തിന്റെ കറക്കത്തിനനുസരിച്ചു
മാറുന്നതൊന്നേയുള്ളൂ അത് ഇരകളാണ് .
വേട്ടക്കാരനും ആയുധങ്ങളും പിന്നെ
പകയുടെ കണക്കുകളും പഴയത് തന്നെ .

ചങ്ക് പിളര്‍ന്നു കണ്ണുകള്‍ തുറിച്ചു
ചീറ്റിയോഴുകുന്ന ചോരയില്‍ കാല്‍ നനച്ചു
വേട്ടക്കാരന്‍ വരുന്ന കല ,
കണ്ണുകളില്‍ നിറയും
ആമോദത്തിന്റെ ലഹരി , അതില്ലാതെ വേട്ടയില്ലല്ലോ .

അക്ഷരമെണ്ണിയും , അംഗങ്ങള്‍ പകുത്തും
പച്ചമുറിവില്‍ മണ്ണ് വിതറിയും
വിഷഫണം നിറച്ച ലോഹമുന ചോര നനയ്ക്കുമ്പോള്‍ ,
ഇരകള്‍ പുഴുവാകുന്നത് കാണാന്‍ കൌതുകമേറും.

ഇരകളില്ലാത്ത ലോകം
അതൊരു മരുഭൂമിയാണ്
അല്ല മരുഭൂമിക്ക് പറയാനും കഥകളോരുപാടുണ്ട്.
മണലില്‍ ഉടല്‍പൂഴ്ത്തിയുറങ്ങും വിഷപ്പാമ്പുകളായ്‌,
കണ്ണില്‍ ആശ നിറയ്ക്കും ജലാശയങ്ങളായ്
മുകളില്‍ കത്തി നില്‍ക്കും അഗ്നിയായ്‌
ഇരകളെ അവ വീഴ്ത്തുന്നുണ്ട് .

ഇന്ന് പ്രഭാതംവരെ കാത്തിരിക്കേണ്ടി വരുന്നില്ല
വേട്ടയുടെ സുഖം , ലഹരി
ഒരു ശീതളപാനീയത്തിന്‍ അനുസാരികയായ്‌
പരസ്യങ്ങല്‍ക്കിടയിലെ നയനസുഖമായ്‌
വിവിധമാനങ്ങളില്‍ നുണയാം
മതിവരുവോളം മാറി മാറി .

ഇരകള്‍ക്ക്‌ മുഖമില്ലാതാകുന്നു ,
വേട്ടക്കാരന്റെ ശബ്ദം ഇന്ന് മനോഹരമാണ്
ശ്രോതാവിന്റെ ത്രസിപ്പിക്കുന്ന കാഴ്ചയും
ശബ്ദവുമാകുന്നു ഓരോ വേട്ടയും .
ഇന്ന് ആരും നടുങ്ങാറില്ല
വേട്ട ഒരു ഉത്സവമാകുന്നു
വേട്ടക്കാരന്‍ നായകനും .

കാടിന്റെ വന്യത മാറിയിരിക്കുന്നു
ചെന്നായ്ക്കളും സിംഹങ്ങളും കുറുനരികളും
നഗരത്തെ അടക്കിവാഴുന്നു
മുയലുകള്‍ പൊന്തകള്‍ തേടിയുഴറുന്നു
പേടമാനുകള്‍ കാടുകള്‍ തേടുന്നു .

വേട്ടക്കാരന്റെ  താളവും ലയവും ചലനവും
ഇരയില്‍  നുരയുന്ന ഭയവും
ഇന്നൊരു കാഴ്ച്ചയല്ലാതാകുന്നു
രക്ഷപ്പെടുന്നവന്‍ വാര്‍ത്തയാകുന്നു
രക്ഷകന്‍ മിഥ്യയും, പരിഹാസവുമാകുന്നു .
രക്ഷയെന്നത് സമസ്യയാകുന്നു .
----------------ബി ജി എന്‍ വര്‍ക്കല -----

Saturday, October 27, 2012

മൌന വാല്‍മീകം

ഒരു മേശക്കിരുവശവും നമ്മള്‍
നമുക്കിടയില്‍ നിമിഷങ്ങളുടെ വേലിക്കെട്ടു
നീ ഭഞ്ജിച്ച മൌനത്തില്‍ നിന്നും
ഞാന്‍ തുടരട്ടെ ഒരു യുഗകാവ്യം .

നിന്റെ കണ്ണുകളില്‍ വിരിയും തിളക്കവും
കവിള്‍ത്തുടിപ്പും , ചൊടിയിലെ ഹാസവും
ഒരു മായക്കഴ്ചയായ്‌ പിന്നെയും
നമുക്കിടയിലൊരു നൂല്പ്പാലമാകുന്നു.

നമുക്കീ മൌനത്തിനെ തമസ്സിലെറിയാം
ജീവിതങ്ങളുടെ  അകലവും ആഴവും
മനസ്സുകളുടെ വ്യെഥയും വലിച്ചെറിയാം
കണ്ണീരുകള്‍  തുടച്ചു പുഞ്ചിരിപൊഴിക്കാം.

ഇനിയുടെ സന്ധ്യകള്‍ പാടിയുറങ്ങട്ടെ
രണ്ടുപേര്‍ ,നമ്മള്‍ രണ്ടുപേര്‍
എന്നോ ഇവിടെ ജീവിച്ചിരുന്നെന്ന് .
ജീവിച്ചു മരിച്ചുവെന്നു, ആരുമാരുമറിയാതെ.
--------------ബി ജി എന്‍ വര്‍ക്കല ----

Sunday, October 21, 2012

തെരുവു വിളക്കിന്റെ മങ്ങിയ വെളീച്ചം അണയുന്നു .

 വിഷാദം നിഴൽ വിരിക്കുന്ന സായംസന്ധ്യകൾ
വികാരം തിരമാലയാകുന്ന കടൽത്തീരങ്ങൾ
മനസ്സിൽ വിരിയുന്ന പ്രണയത്തിന്റെ പൂക്കളീൽ
മധുരം നൂൽനൂക്കുന്ന നിന്റെ പുഞ്ചിരിത്തിളക്കം...!

കണ്ണുനീർത്തുള്ളിയിൽ സമുദ്രം തീർക്കുന്ന
കടമകൾ തൻ പാഴ്മരുഭൂമികൾ താണ്ടി ഞാൻ
കാമനകളെ ഇരുളീൽ പൊതിഞ്ഞുവച്ചു
നിന്റെ സ്നേഹം വിലയ്ക്കുവാങ്ങീടാം വ്രിഥാ.

നിഴലുകൾ പാത വിരിയിച്ച പാതയോരങ്ങൾ
മറഞ്ഞുപോയെന്നതറിയാമെങ്കിലും
സായാഹ്നകുട തണൽ വിരിച്ച ഭോജനശാലകൾ
നിലാവെളിച്ചം കെടുത്തിയെന്നാകിലും .

ഇരുണ്ട സംഗീതശാലകളിൽ അമർന്നടങ്ങിയ
ശീൽക്കാരങ്ങൾ മൗനമാചരിക്കുന്നുണ്ടെങ്കിലും
വിറപൂണ്ട നിൻ വിരലുകൾ എന്നെ വിട്ടുപോയ
പുലരി മറക്കുവാനാകാതെ കരളീനെ നുറുക്കുന്നു.

ആകാശകൂടകെട്ടിയ നാൽക്കവലകളിൽ
നിശയുടെ പരാഗങ്ങൾ പടർന്നു ചിതറുംബൊഴും
മുഷിഞ്ഞഗന്ധം വിടർത്തുന്ന തെരുവിന്റെ
അടഞ്ഞ സങ്കടക്കടലായി ഞാനലിയുമ്പൊഴും

നിന്റെ ഗദ്ഗദം നിറഞ്ഞ മിഴികളിലെ നനവും
നിന്റെ അധരങ്ങളിലെ ചുവപ്പിന്റെ തടിപ്പും തിരഞ്ഞു
മറക്കുവാൻ കഴിയാത്ത ഓർമ്മകളുടെ ഭാരത്താൽ
നെഞ്ചകം വിങ്ങി എൻ  രാവുകൾ പിടഞ്ഞുവീഴുന്നു.
----------------ബി ജി എൻ വർക്കല ----------------------

Saturday, October 20, 2012

ഉണക്ക മരങ്ങള്‍

അന്നൊരിക്കല്‍ സൂര്യന്‍ പടിഞ്ഞാറുദിച്ചു .
ഉറക്കം  വിട്ടു ന്രിപവംശം തെരുവിലിറങ്ങി .
വേശ്യകള്‍ ഉടുതുണി തലയില്‍ പുതച്ചും 
കള്ളന്മാര്‍ താക്കോലുകള്‍ തിരികെ കൊടുത്തും
കിഴക്കിനെ നോക്കി നടന്നു തുടങ്ങി .

ശവഭോഗത്തിന്റെ ആലസ്യം വിട്ടകന്നു
അഘോരികള്‍ ചിതാഭസ്മം പുതച്ചു
വെളുത്ത രാവുകള്‍ക്ക് സ്വസ്ഥിയെകി .

ജന്മം  തന്ന യോനിയെ പട്ടികള്‍ക്കെറിഞ്ഞു
കീശയിലെ ഭാരമോഴിയാന്‍ മദ്യവും
അരക്കെട്ടിന്റെ ഭാരംമകളിലുമിറക്കി
ആദമിന്റെ  മക്കള്‍ ഉറക്കമായ്‌ .

കാറ്റ് വീശിക്കൊണ്ടേയിരുന്നു  അപ്പോഴും
പക്ഷെ ,ഉലയാന്‍ വസ്ത്രാഞ്ജലങ്ങള്‍ മാത്രം
നമുക്കില്ലാതെ പോയെന് മനസ്സ് തേങ്ങി .
----------ബി ജി എന്‍ . വര്‍ക്കല -------

Thursday, October 18, 2012

ഉച്ചസൂര്യന്‍ കത്തിയമരുമ്പോള്‍

ഞാനൊരു നുണയാകുന്നു
പഴയ ഘടികാര സൂചിപോല്‍
ചെവിയില്‍ പിടിച്ചു തിരിച്ചാല്‍ കറങ്ങും
നാഴികമണിയാകുന്നു ഞാന്‍ ...!

ഇരുട്ടിനും വെളിച്ചത്തിനും ഇടയിലായ്‌
നിലനില്‍പ്പിന്റെ ശല്ക്കങ്ങള്‍ക്കിടയിലൂടെ
നൂണ്ടു പോകുന്ന വിഷംവറ്റിയ ഫണിയാണ്
നഗ്നനാക്കപ്പെട്ട എന്റെ മുഖാവരണം.

നീ നയിക്കുന്ന പാതകളില്‍
നീ ചമയ്ക്കും ലക്ഷ്മണരേഖക്കുള്ളില്‍
ഒരു കുറവന്റെ കുരങ്ങനായി ഞാന്‍ ചാടികളിക്കുമ്പോള്‍
കൊഴിഞ്ഞു പോകുന്നത് എന്റെ മേല്‍വസ്ത്രം .

എന്റെ ശരികളെ താഴിട്ടു പൂട്ടി
നിങ്ങളുടെ നേരിന്റെ സന്തതികളെ  താരാട്ട് പാടി
നിഴലിന്റെ ഇരുളറയില്‍ ഉറക്കാം ഞാനിനി -
വരാതെ പോകുന്ന വെളിച്ചത്തെ ശപിച്ചുകൊണ്ട് .

ഉയര്‍ത്തിവയ്ക്കപ്പെട്ട മുഖത്ത് നിന്നും ഇനിയും
താഴാന്‍ മടിക്കുന്ന എന്റെയിമകളെ,
എന്നെയോര്‍ത്തിനി നിങ്ങളെന്നും
തപിക്കുക , പൊഴിക്കുക കണ്ണുനീര്‍ ...!
...............ബി ജി എന്‍ ...............


Saturday, October 13, 2012

ആത്മനൊമ്പരം

ഏകാന്തതയുടെ ചരല്‍ക്കല്ലിന്‍ കാലുകള്‍ മാറി മാറി ചവിട്ടി ഞാന്‍ ഇരിക്കവേ എന്റെ കണ്ണുകള്‍ എന്തിനോ നിറയുന്നു . എന്നില്‍ ദുഃഖം ഒരു തീമല പോലെ വന്നു നിറയുന്നു . എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നു . ഒരു ശില പോലെ ഞാന്‍ ഇരിക്കുക ആണ് , നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ എന്റെ മടിയില്‍ വീണു പൊള്ളുന്നത് ഞാന്‍ അറിയുന്നു. കവിളിലൂടെ ചാല് കീറി വരുന്ന വരവ് എന്നില്‍ അസ്വസ്ഥത ആണോ ഉണ്ടാക്കുന്നത് എന്നറിയില്ല പക്ഷെ ഞാന്‍ കരയുക ആണ് .
എനിക്ക് കാരണം പറയാന്‍ അറിയുന്നില്ല .
ഞാന്‍ മരണത്തെ സ്നേഹിക്കുന്നു . എന്നാല്‍ ഓടിപ്പോയി അത് പറിച്ചെടുത്തു അതിന്റെ സുഗന്ധം ഒരു മാത്ര കൊണ്ട് ആവാഹിക്കാനും പിന്നെ അതിന്റെ വാടിയ ദളങ്ങളില്‍ നോക്കി വിഷാദം തൂകാനും എനിക്ക് വയ്യ .
ഈ വേദനയുടെ കടലില്‍ നിന്നും ആഴങ്ങളില്‍ നിന്നും ഒരു സംഗീതം ആയി അല ഉയരുന്ന അഭൌമമായ ഒരു അനുഭൂതി ആണ് മരണം എന്നത് .
ഇപ്പോള്‍ ഞാന്‍ സ്നേഹിക്കുന്നത് മരണത്തെ ആണ് പക്ഷെ അപ്പോഴും എന്റെ മനസ്സില്‍ ഒരു സങ്കടം തിരതല്ലുന്നു . ഒരിക്കലെങ്കിലും , ഒരു വട്ടം എങ്കിലും ഒന്ന് പ്രണയിച്ചിരുന്നെങ്കില്‍ എന്നെ . ആരെന്നില്ലാത്ത ആ മുഖത്ത് ഞാന്‍ ഇമ പൂട്ടാതെ നോക്കി ഇരിക്കുന്നു . പക്ഷെ ഇരുളില്‍ പതയുന്ന അവ്യെക്തത മാത്രമായി അത് എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നു . ഞാന്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകാത്ത ഒരു ജീവിതമായ്‌ അമരുമോ എന്നാ സന്ദേഹം എന്നെ വന്നു മൂടുന്നു . ഞാന്‍ കൂടുതല്‍ അധീരനും , അശക്തനും ആകുന്നു . ഇതാ എന്റെ കണ്ണീര്‍ ഉണങ്ങി ഉപ്പ് പാട ആകുന്നു . എന്റെ വേദന എന്നില്‍ ഒരു മരവിപ്പ് ആകുന്നു . ഞാന്‍ ഒരു ശിലയാകുന്നു ...........ബി ജി എന്‍

Thursday, October 4, 2012

അവധൂതരുടെ ലോകം


കാറ്റിന്റെ സഞ്ചാരപാതയില്‍ ശോഭ പരത്തും

കാവിയും ,പീതാംബരവും ,വേണ്മയേറും
ധവളിമയും ഹരിതകവും ചതച്ചു മിനുക്കി
അവധൂതന്മാരുടെ കുളമ്പടിയൊച്ചകള്‍  .

നോവിന്റെ കരിനീല കണ്ണുകളില്‍
കരുണയുടെ കൃപാ രസം പകര്‍ത്തിയും
പൂവുടലില്‍ പരാഗരേണുക്കള്‍ പടര്ത്തിയും
യോഗദണ്ടിനാല്‍  വ്യെതയകറ്റുന്നവര്‍ .

കനിവിന്റെ കണ്ണുനീര്‍ ചുണ്ടുകളാലെടുത്തും
മാറിലെ തണുവില്‍ ആശ്ലെഷത്താല്‍
മുഖമമര്‍ത്തിച്ചും വിങ്ങലടക്കിച്ച്  ജീവിത
പാതതന്‍ ശാന്തിയരുളുന്നവര്‍ ചിലര്‍

കാലത്തിന്നിടനാഴിയില്‍ നിന്നും പെറുക്കി -
കൂട്ടും തിരുശേഷിപ്പുകളില്‍ രോഗവിമുക്തിയും
അരൂപികളെ ഊതിയകറ്റി ജീവനകലയില്‍
പൂര്‍ണ്ണത നല്‍കുന്ന ഊര്‍ദ്ധപുണ്ണ്യജന്മങ്ങളും .

കാല്‍വിരലില്‍ ,കണ്‍കളില്‍, മുടിയിഴകളില്‍
വിശ്വാസ നിലവിളികളില്‍,ആകാശകാഴ്ചകളില്‍
പീഡനമോചന സപര്യകളില്‍ വീണു പുളയുന്ന
കുന്തിരിക്കപുക പോലെ  മോക്ഷദായാക്കളും .

പഴയ ഗണിതലേഖനങ്ങളിലെ പഴകിയ
നരച്ച വാറോലകള്‍ അക്കമിട്ടു നിരത്തി
ഒരു കളം വരച്ചതിന്നുള്ളില്‍ സുഷുപ്തിയേകിച്ചു
ഉച്ചസൂര്യനെ മറയ്ക്കുന്ന നായാടികോലങ്ങള്‍ .

നമുക്കിനിയീ പുതുലോകത്തില്‍ , പുതിയാകാശത്തില്‍
യുഗങ്ങള്‍ തന്‍ പഴയകുതിരയെ പൂട്ടിച്ച
രഥയാത്ര നടത്തും പങ്കുകച്ചവടക്കാരാല്‍
പതിതയാകുന്ന ഭൂമിയെ നോക്കി പകച്ചു നില്‍ക്കാം

പിന്നെ പിത്തരസം നിറയും ആമാശയത്തില്‍
നിറഞ്ഞ  പുളിച്ച ദഹനരസത്താല്‍ രതിമൂര്‍ച്ച നേടും
കാകനേത്രങ്ങളെ  കണ്ടു കണ്‍നിറച്ചുകൊണ്ട്
മോക്ഷപ്രാപ്തി നേടി സായൂജ്യമടയാമിനിയെന്നും .
---------------------------------ബി ജി  എന്‍




Wednesday, October 3, 2012

ഇരുള്‍ മായുമ്പോള്‍

വര്‍ഷങ്ങളായുള്ള മോഹമായിരുന്നു
എന്റെ പ്രതിബിംബം കാണണം എന്നത്
ഒടുവില്‍ ഞാന്‍ സ്വന്തമാക്കി ഒരു ദര്‍പ്പണം
എന്റെ മുഖം ഞാന്‍ കണ്ടുവിന്നാദ്യമായ്

കറുത്ത പ്രതലത്തില്‍ ചുരുണ്ട മുടിനാരുകളില്‍
പ്രലോഭനത്തിന്റെ കൊളിനോസ്  ചിരിയില്‍
കൌശലത്തിന്റെ ഒളികണ്ണില്‍ ഒളിപ്പിച്ചതും
എന്റെ മുഖത്തു തന്നെ എന്നത് സത്യം ...!

പെങ്ങളെ കണ്ട കണ്ണുകളല്ല പറമ്പില്‍
പുല്ലറുക്കാന്‍ വന്ന ജാനകിയെ കണ്ടപ്പോള്‍
കുളിക്കടവിലെ അര്‍ദ്ധ നഗ്ന മേനി കണ്ടപ്പോള്‍
ചുവരിലെ സിനിമാ നടിയുടെ മാറില്‍ നോക്കിയപ്പോഴും .

അമ്മയെ കണ്ടപ്പോള്‍ വന്ന ചിരിയല്ല
കാമുകിയെ നോക്കിയപ്പോള്‍ തെളിഞ്ഞതും 
പലിശക്കാരന്റെ തെറി  കേട്ടപ്പോഴും 
മീങ്കാരി ത്രേസ്യയെ കണ്ടപ്പോഴും ചുണ്ട് വിരിയിച്ചത് .

വേണ്ട എനിക്കീ കാഴ്ചകളുടെ ഉത്സവം  വേണ്ട 
എനിക്കീ നേരിന്റെ മുഖം കാണണ്ട വീണ്ടും
എനിക്കിഷ്ടം മറഞ്ഞിരിക്കാനാണ്  ഇരുളില്‍
ഞാന്‍ കൂട്ടുന്ന എന്റെ അഞ്ജതയുടെ കൂട്ടില്‍ .
------------------------------ബി ജി എന്‍
 


Tuesday, October 2, 2012

ഇതിഹാസം പറയാന്‍ മറന്നത്

നിലാവിന്റെ തിരി തെറുത്തു നിശാഗന്ധികള്‍ മിഴി തുറന്നു .
വിരല്‍ത്തുമ്പില്‍ തൊട്ടെടുത്ത ചോരയുടെ ഗന്ധം നുകര്‍ന്ന്
ഇരയുടെ മാറില്‍ കാര്‍ക്കിച്ചു തുപ്പി ഒരു ഇരുള്‍ പക്ഷി
ഇരുട്ടിന്റെ മറ തേടി  പോകുന്നു ഉയര്‍ത്തിപിടിച്ച ശിരസ്സുമായി.

യുദ്ധം ജയിച്ച പാണ്ഡവര്‍
ഹസ്തിനപുരിയില്‍ മൌനം മുറുക്കിയ
നിമിഷങ്ങള്‍ക്ക് സാക്ഷിയായ്
കുടിച്ചിറക്കും പുഞ്ചിരിയുടെ ഉടവാള്‍
അരയില്‍ പകുതി താഴ്ത്തി
മിഴികളില്‍ ശോകവുമായ് അന്ധതാതന്റെ
 ആശ്ലേഷണത്തിനായ് ഊഴം കാക്കുന്നു .

പരപുരുഷന്മാരില്‍ മാതാവ് പരീക്ഷിച്ച ജാര ബീജങ്ങള്‍ ,
യുദ്ധം ജയിച്ചത്‌ ധര്‍മ്മത്താല്‍ അവകാശപ്പെട്ട രാജ്യമത്രേ!
 ഒരു തന്തക്കു പിറക്കാത്ത അഞ്ചുപേരില്‍ ആരുടെ പൈതൃക -
സ്വത്തിന്റെ ധര്‍മ്മപരീക്ഷ ആയിരുന്നു കുരുക്ഷേത്രയില്‍ ?

ഉത്തരം കിട്ടാത്ത ചോദ്യവുമായ്
കൌശലത്തിന്റെ കാകന്‍ കണ്ണുമായ് രാധേയന്‍
ഗാന്ധാരി മിഴികളില്‍ അഗ്നി നിറച്ചു നിന്ന് കത്തുമ്പോള്‍
എന്ത് പറയാന്‍ കഴിയും യാദവകുലപതിക്ക് ?

ഭീമന് പറയാന്‍ പാഞ്ചാലിയ്ക്ക് നല്‍കിയ വാക്കുണ്ട് കയ്യില്‍ .
കുന്തിക്കെന്തു കാരണം ഉണ്ട് കൃഷ്ണന്‍ തന്‍ വാക്കുകളല്ലാതെ ?
എല്ലാത്തിനും തുടക്കത്തില്‍ വായനക്കാരനെ വാരിപ്പുണരുന്നു
വേദവ്യാസന്റെ ആമുഖക്കുറിപ്പിന്‍ മാസ്മരമൊഴികള്‍...!

"ഇതിലുള്ളത് എല്ലായിടത്തുമുണ്ട് ,
ഇതിലില്ലാത്തത്  എങ്ങുമില്ല ."
ശരിയാണ് വായനക്കാരന്‍ മൊഴിയുന്നു ഹാസത്താല്‍
ജാരസംസര്‍ഗ്ഗം , കുടിപ്പക ,അഗമ്യഗമനം ,
,ചതി , അധര്‍മ്മം ,നീതിശാസ്ത്രം ,അധിനിവേശം
അതെ ഇതില്‍ ഇല്ലാത്തത് മറ്റെങ്ങുമില്ല .

ഇത് ഭാരത പര്‍വ്വം , ഭാരതം നെഞ്ചിലെറ്റിയത്
പുണ്യ പുരാണത്തിന്റെ നിര്‍വ്വാണസാഹിതി . സ്വസ്തി .
--------------------------------------------ബി ജി എന്‍

Thursday, September 27, 2012

നപുംസകങ്ങള്‍

നമുക്കിനി തകര്‍ത്ത് കളയാമീ -
ഇരുളിന്‍ കൂടാരം വിജനതയിങ്കല്‍ .
ഉരുകി പരക്കുമീ വെളിച്ചത്തി -
ലലിയട്ടെ മനസ്സുകള്‍ തുഷാരമായ് .

നമുക്കിനി മറക്കാമീ നോവുകള്‍
ഹൃത്തില്‍ നിന്നുതിരുമീ നിണം
നമുക്കത് തുടച്ചുനീക്കാം കണ്ണീരിനാല്‍
വടുക്കളില്ലാത്ത പളുങ്ക്മണികള്‍ പോല്‍ .

നിമിഷങ്ങള്‍ നമുക്കിടയില്‍ കൂട്ടി -
വയ്ക്കുമീ നിമിത്തങ്ങള്‍ പകുത്തെടുക്കാം
ശലഭങ്ങളുറയൂരിയ ചിറകുകളില്‍ നിന്നും
നിറങ്ങള്‍ വാരി വിതറാം നമുക്കിടയിലായ്‌ .

നേര് പറയുന്ന നിശബ്ദയാമങ്ങളില്‍
പുടവത്തുമ്പഴിയും നിമിഷാര്‍ദ്ധംവരെയും
അടക്കിപ്പിടിച്ച പേമാരിയാകാം ,ഒടുവില്‍
നമുക്കൊരിടിമിന്നലായ്‌ പെയ്തിറങ്ങാം.

മുക്കോളം  മുങ്ങി നിന്ന് നമുക്കന്യോന്യം
നഗ്നതയെ പകുത്തു വയ്ക്കാം
ഓര്‍ക്കുക , കണ്ണുകള്‍ തുറന്നു തന്നെയിരിക്കേണം
പായലിന്‍ വഴുവഴുപ്പ് കാണാതെ പോകിലോ ?

അഴുക്കുചാലുകളില്‍ പരതിയുയരുന്ന
വിരലുകള്‍ നമുക്ക് നാവിലുരസാം
ദിഗന്ധംഭേദിക്കും രവങ്ങളില്‍
ബധിരഗായകരായ് മതിമറന്നീടാം .

കണക്ക് പറഞ്ഞു നിവരും മുകുളങ്ങളില്‍
നരച്ചകാഴ്ച്ചതന്‍ ജലച്ചായങ്ങള്‍ വരച്ചിടാം

വിടര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍ തിരുകിയ
വികൃത സ്വനത്താല്‍ ഹനിച്ചിടാമിനി .

മുറിച്ച താളുകള്‍ പറന്നുപോകുന്ന
നനഞ്ഞ താഴ്വരകള്‍ കനവുകാണാമിനി .
വിരിഞ്ഞ പൂക്കള്‍ തന്‍ സ്നിഗ്ദ്ധസൌന്ദര്യം
വിലയും ലോകത്തില്‍ രമിച്ചിടാം .

ഉറക്കെ ലോകത്തിന്‍ ചെകിട് നോക്കി -
യീ ഉരുക്ക് മുഷ്ടികള്‍ ഉയര്‍ത്തീടാം
നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെന്നു ഉറക്കെമൊഴിഞ്ഞിടാം.
പിന്നെ ഇരുട്ടുമുറിയിലെ ഇരുമ്പുകട്ടിലില്‍
പുതച്ചുമൂടി രമിച്ചുറങ്ങാം നിശബ്ദമായ്‌ നമുക്ക്.
==================ബി ജി എന്‍  

Tuesday, September 25, 2012

ലക്ഷ്മിയേടത്തിയുടെ ഇഷ്ടങ്ങള്‍

ലക്ഷ്മിയേടത്തിക്ക് വല്യ ഇഷ്ടമാ
രാഘവേട്ടനെ.
ഒരു സഞ്ചാരി എന്നതാകാം,
അതോ യാത്രയുടെ സൗകുമാര്യം ?
അതാണ്‌ ഭ്രമം എന്ന് സമ്മതിക്കില്ല പക്ഷെ!

യാത്രക്ക് കൂടെകൊണ്ട് പോകുന്നത്
തൊണ്ടിപഴങ്ങള്‍ കൂടോടയാണ് .
വെണ്‍ശംഖുകള്‍ ആഴിയില്‍ നിന്നും
മുങ്ങിയെടുത്ത് താലോലിക്കുന്നതു,

സഹ്യസാനുവിന്റെ ഉത്തുംഗശൃംഗത്തില്‍
അപൂര്‍വ്വമായ് വിളയുന്ന രുദ്രാക്ഷമണികള്‍
മണിക്കൂറുകള്‍ ചിലവിട്ടു ഏകമുഖമാണോ -
യെന്നു തിട്ടപെടുത്തുന്ന വിരുതും ,

ഭൂമിതന്‍ ആഴങ്ങളിലേക്ക്
ഊളിയിട്ടിറങ്ങുന്ന ഗര്‍ത്തങ്ങളില്‍
കാന്തികവലയം തീര്‍ക്കുന്ന ദിശാ
മാറ്റം പഠിക്കുന്നതും മറക്കാനാവില്ല
ലക്ഷ്മിയേടത്തിക്കൊരിക്കലും .

ഘോരവനങ്ങളില്‍ , പുല്തകിടികളില്‍
ചോലവനങ്ങളില്‍ മുങ്ങിയും പൊങ്ങിയും
തിമിര്‍ക്കുന്ന രാഘവേട്ടന്റെ മുഖം
ആ കണ്ണുകളിലെ നക്ഷത്രങ്ങള്‍
കൗതുകമാണ് ലക്ഷ്മിയേടത്തിക്ക്
അത് ഒപ്പിയെടുക്കാന്‍ മിഴികളാല്‍ .

യാത്ര ചെയ്തു തളര്‍ന്നു വരുന്ന
രാഘവേട്ടന്റെ വിയര്‍ത്ത മാറിലെ
ലവണരസം ചുണ്ടാലൊപ്പിയെടുത്തു
തനെത്ര ഭാഗ്യവതിയാണെന്നു
ലക്ഷ്മിയേടത്തി ഓര്‍ക്കാറുണ്ട് .
-------------ബി ജി എന്‍

Monday, September 24, 2012

കുമാരേട്ടന്‍

സായാഹ്നകുട പിടിക്കും
അരയാല്‍ തറയിലൊരു
ബോധിസത്വന്റെ മുഖമാണ്
കുമാരേട്ടന് .

പീഡിപ്പിക്കപെടുന്ന
പെണ്‍കുട്ടികളുടെ മാനത്തിനു
കുമാരേട്ടന്‍ കുരവള്ളി പൊട്ടി
നിലവിളിക്കും

സദാചാരഭ്രംശം വന്ന
പെണ്‍വര്ഗ്ഗത്തിനെ
ഗുണ്ടര്‍ട്ട് പോലും കണ്ടിട്ടില്ലാത്ത
തെറി വിളിക്കും

അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും
മുഷ്ടി ചുരുട്ടി ആകാശത്തിന്റെ
ചങ്ക് നോക്കി പ്രഹരിക്കും
തുറിച്ച കണ്ണുകളാല്‍ .

യുവതയുടെ മൂല്യശോഷണം
അതിനെ കുറിച്ച് കേട്ടാല്‍
കുമാരേട്ടന്‍ വിറയ്ക്കാന്‍ തുടങ്ങും
കോമരം പോലെ

എല്ലാ ബഹളവും കഴിഞ്ഞു
കുമാരേട്ടന്‍ ഒരു യാത്രയുണ്ട്
വീട്ടിലേക്കുള്ള വഴി പക്ഷെ
പലപ്പോഴും ചെന്നെത്തുക
ലീലയുടെ വേലിക്കല്‍ വരെ മാത്രം .
ഒന്ന് കാര്‍ക്കിച്ചു തുപ്പി
ഇടംവലം നോക്കി
ഒന്ന് മുള്ളാനിരിക്കും .

പാല്‍ക്കാരന്‍ അണ്ണാച്ചി
പല ദിനങ്ങളിലും കണ്ടിട്ടുണ്ട്
തലയില്‍ തോര്‍ത്തിട്ട ഒരു രൂപം
ലീലാക്കന്റെ കുടിലില്‍ നിന്നും
ബീഡി പുകച്ചു പുലരിയിലേക്ക്
നടന്നു പോകുന്നത് .

പക്ഷെ വൈകുന്നേരങ്ങളില്‍
കുമാരേട്ടന്റെ രോക്ഷം
ആലിന്റെ ഇലകളെ പോലും
ഇന്നും വിറപ്പിക്കുന്നുണ്ട് ..
---------ബി ജി എന്‍

Wednesday, September 19, 2012

ലജജ

മരം മഞ്ഞു പെയ്യുന്ന ശിശിര കാല
രാവുകള്‍ അസ്തമിച്ചിരിക്കുന്നു .
വിരഹിണിയുടെ കണ്ണീര്‍ കവിളുകള്‍
ഉണങ്ങി വരണ്ട നെല്‍വയലുകള്‍
പോല്‍ വിണ്ടു കീറിയിരിക്കുന്നു .

മധുനിറച്ച ചുവന്ന അധരങ്ങളെ
ശുഷ്ക്കിച്ച ജൈവധാതുക്കള്‍ നരപിടിപ്പിച്ചിരിക്കുന്നു .
ആഗോളസംസ്കാര കമ്പോളം വെളുത്ത പൂവുടലില്‍
ഇരുണ്ട ചായാപടങ്ങള്‍ തീര്‍ത്തിരിക്കുന്നു .

ഇനി അധിനിവേശം ചെയ്യാന്‍
ഇഞ്ചുകള്‍ മറ പിടിച്ച
സ്നിഗ്ധത മാത്രം ബാക്കിയാകുന്നു ,
കാലത്തിനെ കുരങ്ങു കളിപ്പിക്കും പച്ചച്ചിരിയുമായ് .

ജീവിതം എന്നാല്‍ ഭോഗിച്ചു മരിക്കുക
എന്നതാണ് പുതിയ സുവിശേഷം ...!
ഇലകള്‍ പോലും മറ നല്‍കാത്ത
മരുഭൂമികളില്‍ വരണ്ട രതിയിലാണ്,
പുതുയുഗത്തിന്റെ പനിനീര്‍പൂവുകള്‍ .

നിമിഷങ്ങളുടെ കണക്കു പറഞ്ഞു
ചാപിള്ളകള്‍ ചവറ്റുകുട്ടയില്‍ പുഴുവരിക്കുമ്പോള്‍ ,
ശീതീകരണയന്ത്രത്തിന്‍ മുരള്‍ച്ചയില്‍,
പുരോഗമനത്തിന്റെ കണക്കുകള്‍ നിരത്തി
വെളുത്ത പിശാചുകള്‍ കറുത്ത കോട്ടിന്റെ
കുടുക്കുകളില്‍ വിരലോടിച്ചു ചിരിക്കുന്നു .

ചക്ഷകങ്ങളില്‍ നുരയുന്ന പാനീയങ്ങളുമായ്
കലാലയ കൌമാരം വെളുത്ത വിരിയിട്ട ,
ശയ്യകളെ ചുവന്ന തിട്ടൂരമണിയിക്കുന്നു .
പൊങ്ങച്ചസഞ്ചികളില്‍ ഐപില്ലിന്റെ
സ്റ്റോക്കുറപ്പു വരുത്തി ഷോപ്പിംഗ്‌ മാളിന്റെ
എസ്കലെറ്ററില്‍ ഹയ്ഹീലുകള്‍ താളം ചവിട്ടുന്നു .

ഇരുളില്‍  തലച്ചോര്‍ പുകച്ചുറങ്ങും
പിതാവിന്‍ നിദ്രയുറപ്പു വരുത്തി ,
അയലത്തെ സ്നാനഗ്രിഹത്തന്റെ സ്വകാര്യത
പാംടോപ്പിലാസ്വദിക്കുന്ന കൌമാരം ,
അങ്ങേമുറിയില്‍ ഉറക്കത്തിന്നഗാധതയില്‍
മുങ്ങി താഴും കൂടപ്പിറപ്പിന്നടിവസ്ത്രത്തിന്‍ ഗന്ധം പരതുന്നു .

ക്ലബ്ബിലെ ഇരുണ്ട വെളിച്ചത്തില്‍
കാമുകന്റെ ബലിഷ്ട കരങ്ങള്തന്‍ ഓര്‍മ്മചൂടില്‍
ശയ്യയില്‍  നിതംബമമര്‍ത്തി
ഉറങ്ങാനാകാതെ മച്ചുനോക്കികരയും
സതിലീലവതിമാര്‍ മൂലം രാത്രിഞ്ചരന്മാര്‍
നിരാശരായ് പിന്തിരിഞ്ഞു നടക്കുന്നു .


ജരാനരകള്‍ ബാധിച്ച സമൂഹത്തിന്റെ മാറിലേക്ക്‌
എബോള പോലെ കിനിഞ്ഞിറങ്ങുന്ന രാക്കിളികളില്‍
ലിംഗഭേദം നക്ഷ്ടമായിരിക്കുന്നു.

ഇരുട്ടില്‍ തെരുവോരങ്ങള്‍ പുരുഷശീല്ക്കാരങ്ങളില്‍
ലജ്ജിച്ചു തല കുനിക്കുമ്പോള്‍ കേട്ടുമറന്ന
പെണ്‍കിളി തന്‍ മുദ്രാവാക്യം കല്‍ചുവരില്‍
പല്ലിളിച്ച് കാണിക്കുന്നു .
ഭയമില്ലാതെ തെരുവില്‍ യാത്ര ചെയ്യാന്‍
നമുക്കുംസ്വാതന്ത്ര്യം വേണം .

---------ബി ജി എന്‍



Saturday, September 15, 2012

അപ്പോസ്തലന്റെ പതനം

അത്യുന്നതങ്ങളില്‍ പൊട്ടിമുളയ്ക്കുന്ന
ആകാശവാണികളില്‍ മയങ്ങും
പുത്തനാകാശത്തിലെ കൊച്ചുറുമ്പിന്‍
കാറ്റു വീഴ്ചപോലെ ആയിരുന്നു
നാലുകാലില്‍ പറന്നിറങ്ങിയ
മഹാകവിയുടെ പതനം .!
ചുറ്റും കാറ്റില്‍ പറന്നു ചിതറുന്ന
കരിയിലകളെ ശത്രുവാക്കി
ഖഡ്ഗമുയര്‍ത്തി വീശിത്തിരിഞ്ഞപ്പോള്‍
അറ്റുവീണത് പെരുവിരലാണെന്നറിഞ്ഞില്ല .
കാറ്റ് വീശിക്കൊണ്ടേയിരുന്നു പിന്നെയും
കരിയിലകളും തിരയിളക്കവുമായ്  .
പുതുമണ്ണില്‍ പിടഞ്ഞു കൊണ്ടേ ഇരുന്നു
ഒരിറ്റു ചോരയില്‍ പൊതിഞ്ഞ
പെരുവിരല്‍ അനാഥമായ് .
-----------ബി ജി എന്‍

 

Thursday, September 13, 2012

സൌന്ദര്യ പിണക്കങ്ങള്‍

ശാരികേ
എനിക്ക് അറിയാം
നീ പിണങ്ങിപോകുകയാണെന്ന് .
എനിക്ക് ഇതുമറിയാം
നീ എവിടെ വരെ പോകുമെന്ന്
അതിനാല്‍ ഞാന്‍ നിന്നെ തടയുകയില്ല .

പടിവാതിലോളം പോകും നിന്‍
മിഴികള്‍ തൂവുന്നതും
കപോലങ്ങള്‍ വാടുന്നതും
മനക്കണ്ണാല്‍ ഞാന്‍ കാണുന്നു.

ഇപ്പോള്‍ നീ നില്‍ക്കും
തിരിഞ്ഞോടി വരുന്ന നിന്റെ കണ്ണുകളില്‍
പരിഭവത്തിന്റെ രേണുക്കള്‍ ഉണ്ടാകും
ചുണ്ടില്‍ സങ്കടത്തിന്റെ പിറ് പിറുക്കലുകളും .

കിതപ്പോടെന്മുന്നില്‍ നില്‍ക്കും നിന്‍
മിഴിയില്‍ നിലാവെനിക്കു കാണാം 
നിന്റെ നീളന്‍ നഖമുനകള്‍ എന്റെ
കൈത്തണ്ടയില്‍ ചന്ദ്രക്കലയാകുമിപ്പോ
നിന്റെ കീരിപ്പല്ലുകള്‍ എന്റെ തോളില്‍
ത്വക്കിനെഭേദിച്ചിട്ടുണ്ടാകുമിപ്പോള്‍ .

ഇനി വേലിയിറക്കമാണ്
എന്റെ നെഞ്ചില്‍ മുഖമമര്‍ത്തി തേങ്ങും നീ
നിന്നെ എന്റെ കയ്യുകള്‍ മെല്ല മുറുക്കെ പുണരും .
പിന്നെ വേലിയെറ്റമാണ്  .
തിരകള്‍ തീരത്ത്‌ വന്നാഞ്ഞലച്ചു വീഴും
പിന്നെ വലിച്ചെടുത്തു അഗാധതയിലേക്ക്‌ ....
-------------------ബി ജി എന്‍

 

മാതൃ വിലാപം

പ്രിയ സഹൃദയരെ  എഴുത്തിന്റെ ലോകത്തില്‍ വിഷയങ്ങള്‍ക്കുള്ള പഞ്ഞം  ഉണ്ടായിട്ട്ടില്ല ഒരു എഴുത്തുകാരന് ഒരിക്കലും . വിഷയങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എന്നും  ചിന്തിപ്പിച്ചിട്ടുള്ളത് എന്ത് , എങ്ങനെ പറയും എന്നല്ല ആരോട് പറയും എന്നതാണ് . എമാര്‍ജിംഗ് കേരള വിവാദം സര്‍ഗ്ഗ ശേഷി ഉള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ എഴുത്താണി എടുക്കാന്‍  പ്രേരിപ്പിച്ചതും ഇതൊക്കെ  കൊണ്ട് തന്നെ ആകാം . ഞാന്‍ വികസന വിരോധി അല്ല , സാമ്പത്തികമോ രാക്ഷ്ട്രീയമോ ആയ ഒരു വികാരവും എന്നെ ഭരിക്കുന്നുമില്ല . സാധാരണക്കാരന്റെ മനസ്സുമായ് അവരിലൊരാള്‍ ആയി നിന്ന് ഞാന്‍ എന്റെ ആകുലത പങ്കു വയ്ക്കാട്ടെ  ഇവിടെ എന്റേതായ രീതിയില്‍ . സദയം സ്വീകരിക്കുക വിമര്‍ശനത്തിന്റെ മുള്ളുകള്‍ കൊണ്ടെന്റെ കിരീടം ചമയ്ക്കുക .


മക്കളെ
നിര്‍വൃതിയുടെ നിറവില്‍
എനിക്കുള്ളതെല്ലാം പകുത്തു തന്നെ-
ന്നെഞ്ഞാന്‍ സമര്‍പ്പിച്ചതും
ഉപാധികളില്ലാതെ എന്നെ
സ്നേഹിക്കാന്‍ പഠിപ്പിച്ചതും
നിങ്ങളെന്നില്‍ നിന്നും ഉരുവായതിനാല്‍ .

ചുവന്ന പരവതാനി വിരിച്ചു
ആദിത്യമരുളുന്ന
നിങ്ങളുടെ മനസ്സിനെ ഞാന്‍
സന്തോഷപൂര്‍വ്വം നമിക്കുന്നു .

അതിഥികളെ ഉള്ളറിഞ്ഞ് സ്വീകരിക്കുമ്പോള്‍
എന്റെ പഴമനം ചോദിക്കുന്നു ചിലത് .
നിങ്ങളുടെ മനമറിയാനീ യമ്മക്ക്
കൊതിയായി മക്കളെ .

നിങ്ങളെനിക്കൊരു ഉറപ്പു തരണം
വൃദ്ധയാമെന്നെ പകുത്തു കൊടുക്കില്ലന്നു
ശുഷ്ക്കിച്ച എന്റെ മുലകളെ
കരുണയില്ലാതെ കുടിച്ചുവറ്റിക്കരുതെന്നു
ബലമില്ലാത്ത എന്റെ ദേഹത്തില്‍
ആഗോളബലവാന്മാര്‍
മെയ്ക്കരുത്തു കാട്ടില്ലെന്നു
നാളെ നിങ്ങളുടെ മക്കള്‍ക്ക്‌
ഞാന്‍ ഒരു പഴംകഥയാകില്ലെന്നു .

ഹരിത കഞ്ചുകം നീക്കി
ഞാന്‍ നിങ്ങള്ക്ക് നല്‍കിയ
മുലപ്പാലില്‍ വിഷം
കലര്ത്തില്ലെന്നു
എന്റെ ഉടയാടകള്‍
ചീന്തിയെരിഞ്ഞെന്നെ
അവഹെളിക്കില്ലെന്നു
എന്റെ മുലകള്‍ ചെത്തിനീക്കി
വിരൂപയാക്കില്ലെന്നു .

ഈ അമ്മയ്ക്ക് പകരം
ചോദിയ്ക്കാന്‍
നിങ്ങളെ യുള്ളൂ
നിങ്ങള്‍ മാത്രം .
എന്റെ കണ്ണീരില്‍ നിങ്ങള്‍
കാണുന്നത്
ആനന്ദമാണെങ്കില്‍
എന്റെ നഗ്നത നിങ്ങള്ക്ക്
നല്‍കുന്നത്  സമൃദ്ധിയാണെങ്കില്‍
നാളെ നിങ്ങള്ക്ക് പിറകെ വരുന്നവര്‍
നിങ്ങളെ ജീവനോടെ ചുട്ടെരിക്കാതിരിക്കാന്‍
ഇന്നുനിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ
നിങ്ങള്ക്ക് വേണ്ടി
ഈ അമ്മക്ക് വേണ്ടി .
 ---------ബി ജി എന്‍ 



Tuesday, September 11, 2012

ഒരു ചതിയുടെ ബാക്കിപത്രം .......................മിനിക്കഥ

ലങ്കയില്‍ നിന്നും കേരളത്തിന്റെ  വനഭൂമിയിലേക്ക് തിരിക്കുമ്പോള്‍  ശൂര്‍പ്പണഖയുടെ ഉള്ളില്‍  ആകാംഷ ആയിരുന്നു . ചേട്ടന്‍ രാവണന്റെ വര്‍ണ്ണന മനസ്സില്‍ നിന്നും മായാതെ ഒരു ലഹരി ആയപ്പോള്‍ ഇറങ്ങി  പുറപ്പെട്ടു ചേട്ടന്റെ മൗനാനുവാദത്തോടെ. വാഴപ്പിണ്ടി കൂട്ടികെട്ടിയ  ചങ്ങാടത്തില്‍ കടലിന്റെ സംഗീതം കേട്ട് ഒരു ഉല്ലാസ യാത്ര . ഒടുവില്‍ ഇവിടെ എത്തിയപ്പോള്‍ ചേട്ടന്‍ പറഞ്ഞതില്‍ നിന്നും ഉപരിയായ് സൗന്ദര്യത്തിന്റെ മരതകപച്ചയില്‍ ലങ്കയെ പോലും നിഷ് പ്രഭമാക്കുന്ന ഭൂമി കണ്ടു അവള്‍ക്കു ഒന്ന് തുള്ളിച്ചാടണം  എന്ന്  തോന്നിപ്പോയി .
കാട്ടുമൃഗങ്ങള്‍  അധികം ഇല്ലാത്ത ശാന്തമായ തീരം . ശാന്തരും സൗമ്യരും ആയ ജനങ്ങള്‍.... എല്ലാം കൊണ്ടും  ഒരു  മായികലോകം .!
ഭീതികള്‍ ഇല്ലാതെ അവള്‍ ആ വനഭൂമിയില്‍ ഫലമൂലാദികള്‍  ഭക്ഷിച്ചും കാട്ടുചോലകളില്‍ നീന്തിത്തുടിച്ചും ദിവസങ്ങള്‍ തള്ളി നീക്കി .അവള്‍ അറിയാതെ വിധി അവള്‍ക്കായ് ഒരുക്കി വച്ചിരുന്ന ഒരു വലിയ ദുരന്തം അവളെ തേടി വരും വരെ .
വനവാസത്തിന്റെ അലച്ചിലില്‍ കാട്ടുചോലകളും പച്ചമരക്കാടുകളും നിറഞ്ഞ ആ വനത്തില്‍ രാമനും സീതയും ലക്ഷ്മണനും എത്തിച്ചേര്‍ന്നതും ഇതേ കാലത്ത് തന്നെ ആയിരുന്നു .
ഒരു നാള്‍ രാമനും സീതയും പ്രണയകേളികളില്‍ മുഴുകിയ വാസന്തയാമത്തില്‍ ഊര്‍മ്മിള ഉണര്‍ത്തിയ ചിന്തകളും ആയി ലക്ഷ്മണന്‍ അകലെ കളകളം  ഒഴുകുന്ന കാട്ടുചോലയുടെ തീരം നോക്കി നടന്നു .
നിലാവും പുഷ്പങ്ങളുടെ ഉന്മാദഗന്ധവും ലക്ഷ്മണനെ വല്ലാതെ ഒരു മായിക പ്രപഞ്ചത്തില്‍ എത്തിച്ചു . നിലാവില്‍ കുളിച്ചു നിന്ന കാട്ടുപൊയ്കയില്‍ നീന്തി തുടിക്കുന്ന വനകന്യകയെ കണ്ടപ്പോള്‍ ലക്ഷ്മണന്റെ പാദങ്ങള്‍ നിലച്ചു . നിലാവില്‍ ഇരുളിന്‍ കട്ടപിടിച്ച നിഴല്‍ പോലെ ഒരു സുന്ദരി . ഉടവ് തട്ടാത്ത അവളുടെ മാറിടങ്ങള്‍ കണ്ടു ലക്ഷ്മണന്റെ മനസ്സില്‍ നീലകടമ്പു പൂത്തുലഞ്ഞു. വെള്ളിമുത്തുകള്‍ പോലെ വെള്ളത്തുള്ളികള്‍ നിലാവില്‍ തട്ടി തിളങ്ങുന്ന അവളുടെ കറുത്ത മുലക്കണ്ണുകള്‍  അയാളുടെ മുന്നില്‍ ഒരു യുദ്ധത്തിനു സജ്ജമായ് തിളങ്ങി നില്‍ക്കുന്നത് കണ്ട ലക്ഷ്മണന്‍ സകല നിയന്ത്രണങ്ങളും തെറ്റി മുന്നോട്ടു പാഞ്ഞു .
പൊയ്കയില്‍ എടുത്തു ചാടിയ ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മുലകളെ ഒരു ദയയുമില്ലാതെ പിടിച്ചു ഞെരിച്ചു. ഒരു നിമിഷം "പടെ "എന്നൊരു ശബ്ദം കേട്ട് പൊയ്കയുടെ കരയിലെ കടമ്പ് മരത്തിലെ കിളികള്‍ ഉറക്കെ കരഞ്ഞുകൊണ്ട്‌ പറന്നകന്നു. അല്പനേരത്തെ മരവിപ്പിന് ശേഷം കണ്ണ് തുടച്ചു നോക്കിയ ലക്ഷ്മണന്‍ കണ്ടത് ആ പെണ്ണ് കരയില്‍ തന്നെ തന്നെ നോക്കി ക്രൂദ്ധയായ് നില്‍ക്കുന്നതാണ് .
മരവിച്ച കവിളില്‍ അമര്‍ത്തിതടവിക്കൊണ്ട് വന്യമായ വൈരത്തോടെ ലക്ഷ്മണന്‍ കരയിലേക്ക് കയറി .അന്തപ്പുരത്തിലെ പൂവുടലുകളെ ഇഷ്ടംപോലെ തട്ടിക്കളിച്ചിരുന്ന രാജകുമാരന്റെ അഭിമാനം ആണ് ഒരു കാട്ടുപെണ്ണ്‍ തകര്‍ത്തെറിഞ്ഞത് . തന്റെ ഇഷ്ടം ഏതുവിധേനയും പൂര്‍ത്തിയാക്കാന്‍ മുന്നോട്ടു ആഞ്ഞ ലക്ഷ്മണന് കാടിന്റെ ശക്തി മനസ്സിലാക്കി കൊടുത്തു ശൂര്‍പ്പണഖ .
നിരാശയും അപമാനവും ഒരുപോലെ പതഞ്ഞപ്പോള്‍ ലക്ഷ്മണന്‍ അരയില്‍കിടന്ന ഉടവാള്‍ വലിച്ചൂരി ആ പാവം പെണ്ണിന്റെ മുലകള്‍  അരിഞ്ഞിട്ടു .എന്നിട്ടും കലി അടങ്ങാതെ അവളുടെ ഒറ്റക്കല്‍ തിളങ്ങുന്ന മൂക്കും ഛെദിച്ചു  ആ വനത്തില്‍ അവളെ നിര്‍ദ്ദയം ഉപേക്ഷിച്ചു ലക്ഷ്മണന്‍ തിരിഞ്ഞു നടന്നു .
രാജകുമാരന്റെ അഭിമാനം സംരക്ഷിക്കാന്‍ മാമുനിമാര്‍ പറഞ്ഞു പരത്തിയത് വനവാസിയായ ആ ദുര്‍ന്നടത്തക്കാരിയുടെ അപഥസഞ്ചാരണത്തിനു കടിഞ്ഞാണിട്ട പുരുഷോത്തമന്റെയും അനുജന്റെയും വീരഗാഥ .
തികഞ്ഞ അഭിമാനിയായ രാവണന്‍ എന്ന സഹോദരന്‍ പകരത്തിനു പകരമായ് സീതയെ കടത്തികൊണ്ടു വന്നിട്ടും ആ പെണ്ണിനെ ഒന്ന് തൊട്ടു പോലും ആശുദ്ധയാക്കാഞ്ഞത് കാടിന്റെ മക്കളുടെ നീതി . പക്ഷെ പാണന്മാര്‍ പാടി നടന്നതോ അവന്റെ അപദാനങ്ങള്‍ നേരെ തിരിച്ചും.
അവിടെ പുതിയ ഒരു ഇതിഹാസം വിടരുക ആയിരുന്നു . വെളുത്തവന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ പതറാതെ നിന്ന കീഴാളന്റെ പതനത്തിനെ വരേണ്യവര്‍ഗ്ഗത്തിന്റെ ചരിത്രതാളുകളില്‍ ഒരു ദളിതന്റെ മുഖം മൂടി അണിഞ്ഞു കുറിച്ചിട്ട പുണ്യപുരാണം . തെറ്റുചെയ്ത്തവന്‍  പുണ്യവാളന്‍ ആയ ഇതിഹാസം അവിടെ പിറന്നു .. .ചരിത്രം എന്നും കളവിന്റെ കലവറ ആകുന്നതിങ്ങനെ ആകാം.
----------------------------------------------------------------------------- ബി ജി എന്‍ 

Monday, September 10, 2012

മുറിപ്പാടുകള്‍

വരികള്‍ മുറിച്ച്ചുവച്ചെഴുതുവാനായൊരു
കവിതയില്ലിന്നെന്റെ മുന്നില്‍.
കടല് പോല്‍ ഒഴുകി പരക്കുന്ന വാക്കുകള്‍
തിരയില്ലാ തീരങ്ങള്‍ തിരയുന്നു

മൌനമെന്‍ വീണയില്‍ ശ്രുതി പകരുവാനായ്
മൈനയും വന്നണഞ്ഞീല
ഹൃദയം നിറയുന്ന ഭാരത്താല്‍ കുനിയുമീ
മുഖമിത് വാടിത്തളര്‍ന്നോ ?

ഒരു നിലാപുഷ്പമായ് എന്നിലലിയുന്നോരീ
കവിതതന്‍ അലങ്കാര ശോഭയില്‍
കരതലം വിറകൊള്‍വ്വൂ നാരായം
കൊണ്ടെന്‍ വിരല്മുന ചോരതുപ്പുന്നു

മിഴികളില്‍ നിറയുന്ന പൂക്കളില്‍ നിന്ന്ഞാന്‍
മധുവത് മുകരുന്ന നേരം
ഒരു ചെറുകാറ്റായ് തഴുകിയകലുന്നിത
മണിമുഘില്‍ വാനില്‍നിന്നെങ്ങോ

ഉതിരുന്നു  പവിഴമല്ലികള്‍ നിന്നുടെ
മിഴികളില്‍ നിന്നും ചെമ്മേ
അലകടല്‍ പോലെന്റെ മനമുരുകുന്നു
തിരമാല പോല്‍ നിന്നില്‍ അലിയുന്നു

വെറുതെ എന്‍ സ്വപ്നത്തിന്‍ മഞ്ചലില്‍
വന്നൊരു കുറിമാനം തന്നിടുന്നു
അത് കണ്ടു കരളില്‍ പടരുന്ന നോവില്‍ നിന്‍
മിഴികള്‍ വിടര്‍ന്നുല്ലസിക്കുന്നു

ഇടറുന്ന പാദങ്ങള്‍ അകലുന്നു സന്ധ്യയില്‍
പകലിന്‍ രഥച്ചക്ര നിഴല്‍ തേടിയകലെ
അവിടേക്ക് നോക്കുന്ന ഇരുളിന്റെ
കണ്ണുകള്‍ ഭയമോടെ നീറിയടയുന്നു.
-------------------------ബി ജി എന്‍


Sunday, September 9, 2012

നമ്മള്‍ പ്രണയിക്കുക ആണ്

നിശാശലഭങ്ങള്‍
കൂട് കൂട്ടും നീലരാവില്‍
മിഴികളില്‍നിലാവ് പെയ്യുമ്പോള്‍
നിന്‍  മടിത്തട്ടില്‍  കിടന്നു
ഞാന്‍ കണ്ട താരകങ്ങള്‍ തന്‍ തിളക്കം.
അവയ്ക്കൊപ്പം വരില്ല
ഒരു പ്രലോഭനവും വേറെ .

കിനാവുകളില്‍ നീയോരിക്കലും
വിരുന്നുവന്നിരുന്നില്ലതിനാല്‍ 
മിഴികള്‍ പൂട്ടാതിരിക്കാം ഞാന്‍ .
എനിക്ക് കാണണം
നീ എന്നെ സ്നേഹിക്കുന്നത്
മിഴികളാല്‍, മൊഴികളാല്‍,ചുണ്ടുകളാല്‍ .

പാതിരാമയക്കങ്ങളില്‍ ,
രതിപുഷ്പങ്ങള്‍ വിരിഞ്ഞു
സുഗന്ധം പരത്തുന്നതും
പ്രലോഭനത്തിന്റെ പൂക്കള്‍
ഇടവഴികളില്‍ അശ്ലീലത്തിന്റെ
ചിരി വിടര്‍ത്തുന്നതും
കണ്‍നിറയെ  കണ്ടിട്ടുണ്ടെങ്കിലും
നിന്റെ കണ്ണില്‍ വിരിയും നിലാവിന്റെ,
ചുണ്ടില്‍ വിരിയുന്ന മധുവിന്റെ,
നീ തരും സന്തോഷത്തിന്റെ,
ഓരങ്ങളില്‍ പോലുമവ-
യെത്തിനോക്കിയിട്ടില്ല .

നിന്നെ ഞാന്‍ സ്നേഹിച്ചതിലുമപ്പുറം
നമ്മെ നാം സ്നേഹിച്ചു എന്നതാണ് ശരി .
പോളണ്ടിനെയും  , രോഹന്ക്യയെയും
സിറിയയയൂം , ചെച്ച്നിയയും കുറിച്ച്
നീ വാതോരാതെ പറയുമ്പോള്‍,

ഇടയ്ക്കു കുസ്രിതി കാണിക്കാന്‍ നോക്കുന്ന
എന്റെ വിരലുകളെ ഞെരിക്കുമ്പോള്‍
നിന്റെ കണ്ണിലെ കുസ്രിതി കാണാന്‍
എനിക്കേന്തിഷ്ടമാണെന്നോ.
------------------ബി ജി എന്‍ 

Friday, September 7, 2012

വിട തരു സഖി നീ ................കുഞ്ഞു കഥ


ജീവിതത്തിന്റെ ഏതോ തിരുവില്‍ വച്ചാണ് നാം തമ്മില്‍ പരിചയം ആയത്?
ഒരു ഹായ്‌  യില്‍  തുടങ്ങി ഒരു നാളും ഒടുങ്ങാത്ത പ്രണയത്തിന്റെ ഭാഷ നമുക്കിടയില്‍ വളര്‍ന്നത്‌ വളരെ പെട്ടെന്നാണ് .
സന്ദേശങ്ങളും , ഫോണ്‍ വിളികളും പിന്നെ പ്രണയം വഴിയുന്ന പോസ്റ്റുകളും ആയി നമ്മള്‍ പരസ്പരം അടുക്കുക ആയിരുന്നു ഒരുപാട് .
തമ്മില്‍ ഒരിക്കലും നേരില്‍ കാണരുതെന്ന് നാം ഒരുപോലെ ആഗ്രഹിച്ചിരുന്നു . അത് പക്ഷെ നമുക്ക് നമ്മോടുള്ള സ്നേഹമോ , നമ്മുടെ പ്രിയരോടുള്ള കടപ്പാടോ ആകാം .
എന്നിട്ടും ദീര്‍ഘനാളത്തെ നമ്മുടെ വാക്കുകളും വരികളും കുസ്രിതികളും , സ്വപ്നങ്ങളും നമ്മെ ഒരു സമാഗമത്തിനു പ്രേരിപ്പിച്ച്കൊണ്ടേ ഇരുന്നു നാം അറിയാതെ .
തമ്മില്‍ കാണുമ്പോള്‍ ഉള്ള നിമിഷങ്ങള്‍ പോലും നമ്മള്‍ പരസ്പരം പങ്കു വച്ചിരുന്നു, അത് പാടില്ല എന്ന് പറയുമ്പോഴും .
തിരയുടെ കയ്കളില്‍ കാലവും നമ്മുടെ പ്രണയവും ഒരുപോലെ ആടിയുലഞ്ഞു . ഒരുനാള്‍ അപ്രതീക്ഷിതമായ്‌ നാം കണ്ടു മുട്ടി . നമ്മള്‍ കാണുമ്പോള്‍ നിന്റെ മിഴികളില്‍ നിറഞ്ഞു നിന്നത് കൌതുകത്തിന്റെ നക്ഷത്രങ്ങള്‍ ആയിരുന്നു.എന്റെ നീട്ടിയ കയ്കളില്‍ നീ നിന്റെ കരം വച്ച് തരുമ്പോള്‍ നമ്മുടെ രണ്ടുപേരുടെയും ശരീരങ്ങള്‍ വിറയ്ക്കുന്നുണ്ടായിരുന്നു എന്ന് നാം പരസ്പരം തിരിച്ചറിഞ്ഞു .ദീര്‍ഘ നേരം നീണ്ടു നിന്ന ഒരു ചുംബനത്തില്‍ നമ്മള്‍ പരസ്പരം അലിഞ്ഞു ചേരുമ്പോ കുസൃതി ആയ എന്റെ കണ്ണുകള്‍ നിന്റെ മുഖം കാണുക ആയിരുന്നു അര്‍ദ്ധനീലിമ മിഴികള്‍ എന്തെന്ന് ഞാന്‍ ആദ്യം കാണുക ആയിരുന്നു നിന്നിലൂടെ .
നമ്മള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി ഒരുപാട നേരം നിന്ന് . ഒടുവില്‍ നീ തന്നെ എന്നെ സല്ക്കരിച്ച്. നിന്റെ കൊച്ചു കൊച്ചു കൌതുക വസ്തുക്കള്‍ നീ എന്റെ മുന്നില്‍ നിരത്തി വച്ച്. നിന്റെ സ്വപ്‌നങ്ങള്‍ നീ എന്നോട് പറഞ്ഞുതന്നിരുന്നു . പക്ഷെ എന്തോ ഒന്ന് നമുക്കിടയില്‍ കുടുങ്ങി നിന്ന് .
എല്ലാ കാഴ്ചകള്‍ക്കും ഒടുവില്‍ നീ നിന്റെ ഗന്ധം പേറുന്ന നിന്റെ ശയ്യമുറി  എന്നെ കാണിച്ചു . നാണത്താല്‍ കൂമ്പിയ നിന്റെ മിഴികളില്‍, കവിളില്‍ ഞാന്‍ വീണ്ടും വീണ്ടും ഉമ്മ വച്ചു ആ നിശബ്ദതയില്‍ . എന്നെ വരിഞ്ഞു മുറുക്കിയ നിന്റെ കൈകള്‍ എന്നോടെന്തോ പറയും പോലെ എനിക്ക് തോന്നി . ഒരു പ്രാവിനെ പോലെ കുറുകി കൊണ്ട് നീ എന്റെ നെഞ്ചിലേക്ക് തല ചയ്ച്ചപ്പോള്‍ , നിന്നെ വാരിപുണര്‍ന്നു ഞാന്‍ .
ഒരിക്കലും അരുതെന്ന് നാം കരുതിയ പലതും അവിടെ തകര്‍ന്നു വീണു .
ഒടുവില്‍ നമ്മള്‍ വേദന ചാലിച്ച കണ്ണുകളും , വിങ്ങുന്ന വാക്കുകളും ആയി പരസ്പരം വിട പറഞ്ഞു .
ഇപ്പോള്‍ ഒരു പാട് നാളുകള്‍ കഴിയുന്നു . ഇന്ന് ഞാന്‍ തേടുന്നു നീ എവിടെ എന്ന് . ഒരു ഒറ്റ ദിവസം കൊണ്ട് ഒരു വാക്ക് പോലും പറയാതെ നീ എന്നില്‍ നിന്നും അകന്നു പോയി . നിന്നെ തേടി ഞാന്‍ അലഞ്ഞ യാത്രകള്‍ , ഒടുവില്‍ ഇന്നലെ നിന്നെ എനിക്ക് കിട്ടി ഒരു ഫോണിന്റെ അങ്ങേ തലക്കല്‍ നിന്റെ വാക്കുകള്‍ എന്റെ നെഞ്ചില്‍ ഒരു തീക്കനല്‍ ആയി പൊള്ളുന്നു . ഇനി നമ്മള്‍ കാണില്ല എന്നല്ല ഇനി എന്നെ വിളിക്കരുതെന്ന് നീ പറയുമ്പോള്‍ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല പ്രിയേ .
ഏതു പ്രണയം ആയിരുന്നോ ? അല്ല നിനക്ക് എന്നോട് തോന്നിയത് പ്രണയം ആയിരുന്നില്ല . ഒരു പക്ഷെ നീ എന്നില്‍ നിന്നും അകലുന്നതിനു വേണ്ടി ആകാം അങ്ങനെ നാം തമ്മില്‍ ഒരു കൂടികാഴ്ച ഉണ്ടായത് . നമ്മുടെ പ്രണയത്തിന് നിന്റെ ശരീരം നല്‍കികൊണ്ട് നീ അകലുക ആണ് . എനിക്ക് വേണ്ടിയിരുന്നത് നിന്റെ ശരീരം അല്ലായിരുന്നു നിന്റെ മനസ്സായിരുന്നു . നിനക്കറിയാമായിരുന്നു അത് എന്ന അറിവ് ആണ് ഇന്നെന്റെ ദുഖവും .
ഒരു വാക്ക് കൊണ്ടോ ഒരു വരി കൊണ്ടോ ഒരിക്കലും ഞാന്‍ വരില്ലിനി നിന്നെ നോവിക്കാന്‍ . നിനക്ക് മംഗളങ്ങള്‍ . എന്റെ ഹൃദയം മുറിഞൊഴുകും ചോരയാല്‍ ഇത് നിനക്ക് വേണ്ടി കുറിക്കുന്ന നിമിഷം വരെ മാത്രം ജീവിച്ചിരിക്കുന്ന ഒരു വെറും മനുഷ്യന്‍ ആയി ഞാന്‍ അകലുന്നു . വാക്കുകള്‍ക്ക് അപ്പുറം സ്നേഹത്തിന്റെ തീക്ഷ്ണത നെഞ്ചിലേറ്റി ഞാന്‍ പോകുന്നു . ഇനിയും മരിക്കാത്ത എന്റെ ഓര്‍മ്മയുടെ വക്കത്തു നിനക്ക് ഞാന്‍ ഇവിടെ മുദ്ര വയ്ക്കുന്നു എന്റെ പ്രണയത്തിന്റെ ചുംബനം . കളങ്കമില്ലാത്ത എന്റെ പ്രണയത്തിന്റെ മുദ്ര ..........
.....................ബി ജി എന്‍