Monday, December 17, 2012

ഒടാമ്പലുകള്‍

അകത്തേക്കും പുറത്തേക്കും തുറക്കാന്‍
നമുക്കിടയില്‍ പഴുതുകള്‍ അനവധിയില്ല .!
ഒരു സാക്ഷയുടെ ബലത്തില്‍ മാത്രമാണ്
നമ്മുടെ വിശ്വാസങ്ങളെ പുതച്ചു മൂടുന്നത് .

അടച്ചുമൂടപ്പെട്ട വാതിലുകള്‍ക്കപ്പുറം
ശബ്ദങ്ങള്‍ നമ്മെ യാന്ത്രികരാക്കുന്നു .
അവസ്ഥാന്തരങ്ങളുടെ നിജസ്ഥിതിയറിയാന്‍
മനസ്സ് കുതികുത്തുന്നത് അതൊന്നിനാലാകാം .

മനസ്സിന്റെ പടിവാതിലില്‍ ഭിക്ഷാംദേഹിയായ
സമസ്യകള്‍ക്കൊടുവിലെത്രയോ ജന്മങ്ങള്‍
ജനിമ്രിതികള്‍ തന്‍ രഹസ്യങ്ങള്‍ക്ക് മുന്നിലായ്‌
കരകാണാത്ത കടലിലെ നാവികരെ പോല്‍ .

അധികാരത്തിനും  അവകാശത്തിനും നടുവിലായ്‌
അഹങ്കാരത്തിനും സഹനത്തിനും ഇടയിലായ്‌
ആത്മീയതയ്ക്കും നിരാകരണത്തിനും മദ്ധ്യേ
കടമ്പകള്‍ പോലെ ഓടാമ്പലുകള്‍ കടന്നുവരും .

പരിധി  നിര്‍ണ്ണയിക്കുന്ന അറിവുകള്‍ക്കും
അതിര് വയ്ക്കുന്ന ബന്ധങ്ങള്‍ക്കും
അരുതുകള്‍ വാതില്‍പ്പഴുതുകളാകുമ്പോള്‍
അറിയാതെ  പൊളിക്കപ്പെടുന്നതതിനാലാണ് .

മാറാല കെട്ടിയ മനസ്സിനെ അറിയാന്‍
മധുരവും എരിവും പരസ്പരം തിരിയാന്‍
രാവിനും പകലിനും മുഴുക്കാപ്പ് തീര്‍ക്കാന്‍
പരിമിതിയില്ലാത്ത തടസ്സങ്ങളാണവ.

ചിലപ്പോള്‍  വേണ്ടതും ,വേണ്ടാത്തതുമായ
തടസ്സങ്ങളെ നമ്മള്‍ വിളിച്ചു പോകുന്നത്
ഓടാമ്പലുകള്‍ എന്നല്ല പകരം
സദാചാരമെന്ന  ചിന്തേരിട്ട ചിന്തകളാലാണ് .

ഇനി നീ പറയുക , നമുക്കിടയില്‍ വേണ്ടത്
ഒടാമ്പലുകള്‍ ആണോ അതോ ......?
-------------------ബി ജി എന്‍ വര്‍ക്കല -----------


No comments:

Post a Comment