Tuesday, April 30, 2019

കോമാളികളുടെ ലോകം.

കോമാളികളുടെ ലോകം.
......................................
ഇരുട്ട്
പകൽ
വെളിച്ചം
ചുറ്റും കടൽ
നീലാകാശം
വെറുപ്പിന്റെ ചാരനിറം
ഇഷ്ടത്തിന്റെ പീതനിറം
ഇതല്ലല്ലോ....
എനിക്കിഷ്ടം
പ്രണയത്തിന്റെ ചുവന്ന നിറം.
ഗുൽമോഹറിന്റെ
കണ്ണഞ്ചിക്കുന്ന ചുവപ്പ്
ഇല്ലയെന്നാണ് നീ പറയുന്നതെങ്കിൽ
ശരിക്കും
എനിക്കിഷ്ടം
മരണത്തിന്റെ നിറം മാത്രമാണ്.
ഊത നിറമാർന്ന
പിംഗളകേശിനിയെ
മതിയാവോളം പ്രണയിക്കാം ഞാൻ.
അതേ....
വയ്യാഞ്ഞിട്ടു തന്നെയാ.
നീയില്ലാതെ ഒട്ടും വയ്യാത്തതിനാൽ
പ്രണയമില്ലാതെ ജീവിതം വിരസമായതിനാൽ
പ്രണയിച്ചു തുടങ്ങട്ടെ ഞാൻ.
നിനക്ക് പകരം
നിന്നെക്കാളും സുന്ദരിയായ
അവളെ
മരണത്തെ .
സ്വപ്നം കണ്ടു തുടങ്ങട്ടെ ഞാൻ .!
..... ബിജു.ജി.നാഥ് വർക്കല

Monday, April 29, 2019

അമ്മ കുഞ്ഞിനെ കൊന്നു

*അമ്മ കുഞ്ഞിനെ കൊന്നു.*

--------------------------------

ഏറ്റവും വലിയ ക്രൂരതയുടെ മനുഷ്യമുഖമായി പൊതു സമൂഹം ആ അമ്മയെന്ന സ്ത്രീക്ക് നേരെ വാള്‍ ഉയര്‍ത്തുകയായി. അവളെക്കുറിച്ച് ഇതിലും കടുത്തത്‌ എന്ത് പറയും എന്ന ചിന്തയില്‍ പരക്കം പായുകയായി. തെളിവെടുപ്പിന് കൊണ്ട് വരുമ്പോള്‍ കല്ലെറിയുകയും തെറി വിളിക്കുകയും ശാപം ചൊരിയുകയും ആയി. ജയിലില്‍ സഹതടവുകാര്‍ കൈ വച്ചാലും ആയി . പോലീസുകാര്‍ക്കും ആ സ്ത്രീ മഹാ കുറ്റവാളിയാണ് . കാരണം ഒന്നേയുള്ളൂ . അവള്‍ അമ്മയാണ് . അമ്മമാര്‍ കുഞ്ഞുങ്ങളെ കൊല്ലാന്‍ പാടില്ല. ആ അമ്മയെന്ന സ്ത്രീ ആ കുറ്റകൃത്യത്തിലേക്ക് വന്ന സാഹചര്യങ്ങളിലേക്കും കാര്യ കാരണങ്ങളിലേക്കും സഞ്ചരിക്കും മുന്നേ ചില കാര്യങ്ങള്‍ ഒന്ന് പരിശോധിക്കാം.

സമൂഹം പൊതുവേ അക്രമങ്ങള്‍ , ക്രൂരതകള്‍ എന്നിവയ്ക്കൊക്കെ എതിരാണ് എന്നാണു പൊതു തത്വം . അതാണ്‌ പുറമെയുള്ള മനോഭാവം. ഇതേ ജനത്തിന്റെ ചില സ്വാഭാവിക പ്രതികരണങ്ങളിലേക്ക് ഒന്ന് കടന്നുചെല്ലാം. ഒരു ക്രൂരകൃത്യം നടന്നാല്‍ ആദ്യം സമൂഹം പ്രതികരിക്കുക എന്താണ് ? കൊന്നു കളയണം അവനെ / അവളെ. വെട്ടിക്കീറണം അവളെ/ അവനെ. പച്ചയ്ക്ക് കത്തിക്കണം അവനെ/ അവളെ. കല്ലെറിഞ്ഞു കൊല്ലണം അവനെ/ അവളെ. ഇവിടെയെല്ലാം സമാധാന കാംക്ഷികള്‍ ആയ ജനം അഭിപ്രായപ്പെടുന്നത് കൊല്ലുവാന്‍ ആണ് . പക്ഷെ അതില്‍ അവര്‍ക്ക് തിന്മ അല്ല നന്മ ആണ് ദര്‍ശിക്കാന്‍ കഴിയുക. കാരണം വലിയ തിന്മ ചെയ്തവർക്കെതിരെയാണല്ലോ അവര്‍ ഈ സാമൂഹ്യ വിധി നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്നത്. ഇനി മറ്റു ചില സാഹചര്യങ്ങളെ , കാഴ്ചകളെ നോക്കാം. രോഗം വന്ന് അവശതയില്‍ ആയ, ഇനി ഒരു തിരിച്ചു വരവ് അല്ലെങ്കില്‍ രോഗവിമുക്തി ഇല്ലാതെ കിടപ്പിലായ ഒരു രോഗി (ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയാകാം)യെ കാണാന്‍ വരുന്നവരുടെ മനസ്സിലും ഇതിലും ഭേദം മരിച്ചു പോകുന്നതാണ്. എന്നൊരു ചിന്ത വരാതിരിക്കില്ലല്ലോ . ചിലര്‍ അത്തരം രോഗികളുടെ സൗകര്യാര്‍ത്ഥം ചിലപ്പോള്‍ കൊന്നുകളഞ്ഞാലോ എന്ന് ചിന്തിക്കാറും ഉണ്ട് . (ശരിക്കും അവര്‍ക്കത് ചെയ്യാന്‍ കഴിയില്ലെങ്കിലും). മറ്റൊന്ന് അമ്മമാര്‍ / അച്ഛന്മാര്‍ മക്കളോട് കുരുത്തക്കേടുകളുടെ നെല്ലിപ്പടി കാണുമ്പോള്‍ അവരോട് തന്നെ പറയാറുണ്ട്‌ കൊന്നുകളയും , പോയി ചത്തുകൂടെ എന്നൊക്കെ. (അവരും അത് ചെയ്യാന്‍ വേണ്ടിയല്ല പറയുന്നത് എങ്കിലും) . ചില ഗര്‍ഭങ്ങള്‍ക്കും ഈ ഗതി വരാറുണ്ട് . ഈ കുഞ്ഞിനെ വേണ്ട ഇതിനെയങ്ങു കൊന്നുകളഞ്ഞാലോ? ഇത് അലസിപ്പോയാ മതിയായിരുന്നു. തുടങ്ങിയ ചിന്തകള്‍ അമ്മമാരുടെയും, അച്ഛന്മാരുടെയും, സമൂഹത്തിലും ഉണ്ടാകാറുണ്ട് . ഇല്ല എന്ന വാദം എത്രത്തോളം നീതിയുക്തമാണ് എന്ന് അതുയര്‍ത്തുന്നവര്‍ ചിന്തിക്കുക.

ഇനി ആ അമ്മയിലേക്കും സമാനമായ അമ്മമാരിലേക്കും ഒന്ന് സഞ്ചരിക്കാം. മിക്കവാറും ഇത്തരം പ്രവര്‍ത്തനം ചെയ്ത അമ്മമാര്‍ ഒക്കെയും ജീവിക്കുന്ന സാഹചര്യങ്ങള്‍ ആണ് ആദ്യം നോക്കേണ്ടത്. ഒരുപക്ഷേ അവര്‍ ഭിന്നമതങ്ങളില്‍ നിന്നും ഒന്നിച്ചവര്‍ ആകാം. അതല്ലെങ്കില്‍ സ്ത്രീധനം, സാമ്പത്തികം, പ്രണയം (ഒരേ മതം പക്ഷേ രണ്ടു ജാതി), വിദ്യാഭ്യാസം, നിറം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട്  ഭര്‍ത്താവിന്റെ വീട്ടില്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ മാനസിക സംഘര്‍ഷങ്ങളില്‍ ജീവിക്കുന്നവര്‍ ആകാം. ഇഷ്ടമില്ലാതെ പിറന്ന കുട്ടിയാകാം. മറ്റാരുടെയോ കൂടെ ഉള്ള ബന്ധത്തിലോ , ഏതെങ്കിലും ലൈംഗിക ആക്രമണങ്ങളില്‍ കൂടി (ഗാര്‍ഹികം ആകാം പുറമേ ഉള്ളതാകാം) ഉണ്ടായ പുറത്തു പറയാന്‍ കഴിയാത്ത ജന്മത്തിന്റെ ഉടമയായ കുഞ്ഞാകാം. അതുമല്ലെങ്കില്‍ ഇവയിലൊക്കെയും പെടാത്ത വളരെ പ്രധാനമായ ഒരു സംഗതിയായ മാനസികമായ പ്രശ്നങ്ങള്‍ ഉള്ള ഒരാള്‍ ആകാം ആ അമ്മ. രോഗം ഒരു കുറ്റം അല്ല അത് കണ്ടെത്തി ചികിത്സിക്കാന്‍ കൂടെയുള്ളവര്‍ ആണ് ശ്രദ്ധിക്കേണ്ടത്. സംഘര്‍ഷ ഭരിതമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ ആകാം ആ അമ്മ ജീവിക്കുന്നത്. ഗര്‍ഭിണികളിലും , പ്രസവിച്ച സ്ത്രീകളിലും ആദ്യ കാലങ്ങളില്‍ കണ്ടു വരുന്ന മാനസികരോഗം (antinatel / post natel ) മൂലം സ്ത്രീകളില്‍ depression, anxiety, bipolar disorder എന്നിവ ഉണ്ടാകാന്‍ സാധ്യത ഉണ്ട് . ഇത് മൂലം എന്ത് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍  നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും അവരിൽ ചില ലക്ഷണങ്ങള്‍ . അവരില്‍ ഇതിനു മുന്‍പ് ഇത്തരം മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ ആണെങ്കില്‍ . ചിലര്‍ക്ക് തങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള സപ്പോര്‍ട്ട് നഷ്ടമാകുന്നു എന്ന തോന്നല്‍, ബന്ധത്തില്‍ വളരെ വലിയ വിള്ളല്‍ സംഭവിക്കുന്നു എന്ന് തോന്നല്‍ , ഇതിനു മുന്‍പോ ശേഷമോ സംഭവിക്കുന്ന ആക്രമണങ്ങള്‍ , മരുന്നുകളോ മദ്യമോ ഉപയോഗിക്കുന്നവര്‍  തുടങ്ങിയവരില്‍ ആണ് ഈ പറഞ്ഞ പ്രശ്നങ്ങള്‍ സംഭവിക്കാന്‍ സാധ്യത കൂടുതല്‍ ഉള്ളത്.  ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരെ എങ്ങനെ കണ്ടാല്‍ തിരിച്ചറിയാം എന്ന് നോക്കാം. എപ്പോഴും വിഷാദമൂകരായി/ ചിന്താകുലര്‍ ആയി  ഇരിക്കുന്നുവെങ്കില്‍ , ഏതൊരു കാര്യവും ചെയ്യാന്‍ തുടങ്ങുമ്പോള്‍ നെഗറ്റീവ് ആയി മാത്രം ചിന്തിക്കുകയോ പെരുമാറുകയോ ചെയ്യുന്നുവെങ്കില്‍ . താത്പര്യമില്ലായ്മയോ , പ്രതീക്ഷയില്ലായ്മയോ വാക്കിലും പ്രവര്‍ത്തിയിലും കാണുന്നുവെങ്കില്‍, രണ്ടാഴ്ചയില്‍ കൂടുതല്‍ ദുഃഖിതരായി തുടരുന്നുവെങ്കില്‍, ആക്രമകാരിയോ , പൊട്ടിത്തെറിക്കലോ വിദ്വേഷമോ പ്രകടിപ്പിക്കുന്നുവെങ്കില്‍ അവരില്‍ ഈ പറഞ്ഞ മാനസിക പ്രശ്നങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കാം . ഇവയെ അവഗണിക്കുകയോ , കൂടുതല്‍ ആക്ഷേപങ്ങളോ , ദേഷ്യമോ ശാസനകള്‍ , മര്‍ദ്ദനം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇത് വര്‍ദ്ധിക്കുക മാത്രമേ ഉണ്ടാവുകയുള്ളൂ.

ജീവിക്കുന്ന സാഹചര്യങ്ങള്‍ നല്ലതല്ലാ എങ്കില്‍ , വീട്ടുകാരുടെ സഹകരണങ്ങള്‍ മാനുഷികമല്ലെങ്കില്‍ തീര്‍ച്ചയായും കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടും. സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സമൂഹം തന്നെ വിമര്‍ശിക്കാനും ക്രൂശിക്കാനും പുറപ്പെടുന്നതിനെ മാനുഷികം എന്നാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങളില്‍ സാരമായ പ്രശ്നങ്ങള്‍ ഉണ്ട്. സ്വന്തം തെറ്റുകള്‍ മാറ്റി വച്ച് നോക്കൂ നിങ്ങള്‍ നല്ല പിള്ള ചമയുകയാണ്. കാര്യങ്ങള്‍ മനസ്സിലാക്കാതെ , അതിനു ശ്രമിക്കാതെ നിങ്ങള്‍ വിരല്‍ ചൂണ്ടുകയാണ്. നിങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ക്രൂരതയുടെ മൃദുലഭാഷ്യമാണ് നിങ്ങളെ വിരല്‍ ചൂണ്ടാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ നീണ്ട ലേഖനങ്ങള്‍ എഴുതും. ഞാനുമൊരമ്മയാണ്, എനിക്കെന്റെ കുഞ്ഞിനെ കൊല്ലാന്‍ തോന്നുകയില്ല എന്ന് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കും . നോക്കൂ ആ അമ്മമാര്‍ എന്തുകൊണ്ട് അവരുടെ കുഞ്ഞുങ്ങളെ കൊല്ലുന്നില്ല എന്ന് നിങ്ങള്‍ തെളിവ് നല്‍കാന്‍ ശ്രമിക്കും . കാരണം നിങ്ങള്‍ ശ്രമിക്കുന്നത് നിങ്ങളിലെ ശരിയെ നിങ്ങളുടെ മാത്രമായ കാഴ്ചപ്പാടിലൂടെ നിങ്ങളുടെ മാത്രം ശരികളിലൂടെ വിലയിരുത്താനും വിധിയെഴുതാനും ആണ് . ചിന്തിക്കുക . ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഓരോ അപകടങ്ങളെയും സംഭവിക്കാന്‍ വഴിയൊരുക്കിക്കൊടുക്കുകയും അത് സംഭവിച്ചു കഴിഞ്ഞു അതിനു നേരെ അപലപിക്കുകയും ചെയ്യുന്ന സ്വാഭാവിക മനുഷ്യ പ്രവര്‍ത്തിയാണ് നിങ്ങള്‍ പിന്തുടരുന്നത്. മാറേണ്ടത് ആരാണെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. രക്ഷിക്കാന്‍ നമുക്ക് കഴിയും പക്ഷെ ശിക്ഷിക്കാനേ നമുക്ക് മനസ്സുള്ളൂ എങ്കില്‍ നമ്മള്‍ മനുഷ്യര്‍ തന്നെയാണോ എന്ന് ചിന്തിക്കുക.

*ബി.ജി.എന്‍ വര്‍ക്കല*

Sunday, April 28, 2019

അപരിചിതമായ ലോകം

അപരിചിതമായ ലോകം
........................................
അയഥാർത്ഥമായവയെയും
താത്പ്പര്യരഹിതമായവയെയും
പടിക്കു പുറത്തു നിർത്തിയിട്ടാകണം
ഹൃദയമതിന്റെ വാതിൽ തഴുതിട്ടത്.
മുട്ടി വിളിക്കാനാഞ്ഞതാണ്.
പിന്നെയുമോർത്തു.
എന്തിനാകും
നിലാവിന്റെ കുളിരിനെ
ഒറ്റക്ക് കൈക്കലാക്കാൻ മോഹിക്കുന്നത്.
പ്രപഞ്ചമേ,
നീ കൊളുത്തുന്ന വെളിച്ചം
ഒരു തുണ്ടു പോലുമെനിക്കുള്ളതല്ലല്ലോ.
അത്യഗാധമായ വേദനയിലും
ആഴമേറിയ ഇരുട്ടിലും
അലയുന്നതിന് വേണ്ടിയാകാം
ഏതോ ദിശാ സന്ധിയിൽ
അതു സംഭവിച്ചത്.
കണ്ണുനീർ ഗ്രന്ഥികളെ മൂടിക്കൊണ്ട്
ഇരുട്ട് ചാമരം വീശുന്നു.
കിഴക്കൻ ചക്രവാളത്തിൽ
ചുവപ്പ് നേരിയ രേഖ വരയുന്നു.
ഇനിയും തണുപ്പറിയാത്ത
ഗിരിനിരകളിൽ
കോടക്കാറ്റ് അലറിയടിക്കുന്നു.
ഇല്ല.
നിശാന്ധതയുടെ നരിച്ചീറുകൾ
മനസ്സു കീറി ചോര കുടിക്കുമ്പോൾ
ഇടറില്ല പാദങ്ങൾ എന്നാകണം
മനസ്സ് വെറുതെ പിറുപിറുക്കുന്നത്.
...... ബിജു. ജി.നാഥ് വർക്കല

Friday, April 26, 2019

ഇല്ല ഞാൻ പറയില്ല.

ഇല്ല ഞാൻ പറയില്ല
............................
ഞാൻ
ഒരിക്കലും പറയില്ല
നിന്റെ മുലകൾ എനിക്ക് പ്രിയമായിരുന്നെന്ന്.
നിന്റെ മുലഞെട്ടിനെ
അലങ്കരിച്ചിരുന്ന മറുക്
എനിക്ക് ഇഷ്ടമായിരുന്നെന്ന്.
നിന്റെ അടിവയറിലെ
വെളുത്ത പാടുകൾ
ഞാൻ ഇഷ്ടപ്പെട്ടിരുന്നുവെന്ന്.
നിന്റെ പെൺപൂവിന്റെ
ഇരുണ്ട നിറം എന്നെ മോഹിപ്പിച്ചു എന്ന്.
നിന്റെ ലാബിയ
എന്നിൽ കൊതിയുണർത്തുന്നുവെന്ന്.
നിന്റെ തുടകൾ
എന്നെ ഉത്തേജിപ്പിച്ചു എന്ന്.
നിന്നെ ഞാൻ
കാമിച്ചിരുന്നു എന്ന്...
ഇല്ല ,
ഞാനൊരിക്കലും
ആരോടും പറയില്ല
ഇപ്പോഴും
ഞാൻ നിന്നെ പ്രണയിക്കുന്നുവെന്ന്..
... ബിജു, ജി.നാഥ് വർക്കല

Thursday, April 25, 2019

നമുക്ക് പ്രണയിക്കാം.

നമുക്ക് പ്രണയിക്കാം.
...............................
നേർക്കു കണ്ടാൽ
മിണ്ടാതിരിക്കാം.
മിണ്ടുമ്പോൾ
കവിതയെക്കുറിച്ചും,
നീ പറന്നു നടക്കുമാ
ഉദ്യാനത്തെക്കുറിച്ചും
വാതോരാതെ പറയാം.
ഉള്ളം പുറത്തറിയുമെന്ന
ആദ്യ നിമിഷത്തിൽ തന്നെ
മൗനം വാരിയണിയാം.
നമുക്ക് ചിരിക്കാം.
പരസ്പരം വിശേഷങ്ങളും
സുഖവിവരങ്ങളും
ആകാംഷയോടെ തിരയാം.
ചുറ്റിലും പറക്കുന്ന
ശലഭങ്ങളെക്കുറിച്ചും
വണ്ടുകളെക്കുറിച്ചും
കുത്തുവാക്കുകൾ പറയാം.
ദേഷ്യം കൊണ്ടു കൂർത്ത
നാസികത്തുമ്പു കണ്ടാനന്ദിക്കാം.
ഉമ്മകൾ ചോദിച്ചു
ശുണ്ഠി പിടിപ്പിക്കാം.
തരില്ലെന്ന വാശിയും
തായെന്ന നിർബന്ധവും
അതിരുകൾ തൊടുമ്പോൾ
പിന്നെ കാണാമെന്നു പറയാം.
സങ്കടം വരുന്നെന്ന
ഒറ്റ വാക്യത്തോടെ
ഉള്ളിൽ കരഞ്ഞുകൊണ്ടു
തിരിഞ്ഞു നടക്കാം.
നാളെ, വീണ്ടും
എല്ലാമൊന്നു കൂടി ആവർത്തിക്കാം.
..... ബിജു.ജി.നാഥ് വർക്കല

Tuesday, April 23, 2019

പറയാതെ എങ്ങനെ ...?

പറയാതെ എങ്ങനെ ....?
.........................................
നിന്റെ വിഷാദ തന്ത്രികളിൽ
ഞാൻ മീട്ടുന്നു പ്രണയ രാഗം.
നിന്റെ ഏകാന്ത നിമിഷങ്ങളെ
ഞാൻ തൊട്ടുണർത്തുന്നു വീണ്ടും.
നീ ... എന്റെ ജീവൻ
നി ... എന്റെ വഴിയും.
നീ നടക്കും വഴികളിലെങ്ങുമേ
ഞാനില്ല നീ ഭയക്കരുതേ
നിന്നെ ഞാനെന്നും
ചുവന്നതീ ഹൃദയത്തിൽ
ഭയമരുതേ തെല്ലുമേ .
തുടരുക യാത്ര നീ
പ്രിയതമ മടിയാതെ
വിട തരു നീയെനിക്ക്.
ഈ സന്ധ്യയിൽ
വിട തരൂ നീയെനിക്ക്
.... ബിജു.ജി.നാഥ് വർക്ക

Sunday, April 21, 2019

ഓര്‍മ്മകള്‍ മരിക്കുന്നില്ല.


ഓര്‍മ്മകള്‍ മരിക്കുന്നില്ല.
-----------------------------------
കടലോരമൊരു കൊച്ചുമുറിയില്‍ അന്ന്
കനവിന്റെ തേരില്‍               നാമൊരുമിച്ചതോര്‍ക്കുന്നു.
കടലിരമ്പം കേട്ട് ഞാന്‍ നിന്റെ ചാരത്ത്
കടല കൊറിച്ചങ്ങിരുന്നൊരാ സന്ധ്യയും .

ഒരു കൊച്ചു ഞണ്ടെന്റെ പാദമുരുമ്മി
ഒരുവാക്ക് പറയാതെ പോയതുമോര്‍ക്കുന്നു.
ഒളികണ്ണാലെന്നുടെ കൈയ്യില്‍ നോക്കി,
ഒരു കാക്ക കാത്തിരിക്കുന്നതും കണ്ടു ഞാന്‍.

കാലുകള്‍ നനയ്ക്കുവാന്‍ മത്സരിച്ചെത്തിയ
കടലിന്‍ കുസൃതിയെ നോക്കിഞാനുച്ചത്തില്‍
കളിയാക്കി നില്‍ക്കുന്ന വേളയിലെന്നുടെ
കാല്‍ വലിച്ചിട്ടൊരു തിരയെ ഞാനോര്‍ക്കുന്നു.

അസ്തമയം ചോര പടര്‍ത്തിയ വാനവും
അലറിയാര്‍ക്കുന്ന കടലിന്റെ വിങ്ങലും
അരുമയോടന്നു നോക്കി ഞാന്‍ നിന്നുടെ
അരികില്‍ ഇരുന്നത് മറക്കുവാനാകുമോ ?

മഴയില്‍ കുളിച്ചു നാം തിരികേ നടന്നതും
മനസ്സില്‍ ആനന്ദത്തിരകള്‍ നിറഞ്ഞതും
മിഴികള്‍ പൊത്തി ഞാന്‍ നില്‍ക്കവേ നീ
മധുരമായെന്‍ ചുണ്ടില്‍ മുത്തിയതോര്‍ക്കുന്നു.

നഗ്നമാമെന്നുടല്‍ തന്നുയര്‍ത്താഴ്ചകള്‍ 
നിര്‍ലജ്ജം നീ ഉമ്മപ്പൂക്കളാല്‍ നിറച്ചതും
നാഴികകള്‍ നീളുന്ന മദനോത്സവങ്ങളില്‍
നാണം മറന്നു നാം മുഴുകിയതുമോര്‍ക്കുന്നു.

വര്‍ഷങ്ങള്‍ എത്ര കടന്നു പോയ് പിന്നെ
വാക്കുകള്‍ മറന്ന പകലുകള്‍ വന്നു പോയ്‌.
വേദന നല്കുന്നൊരോര്‍മ്മയായ് നീയിന്നീ
വാര്‍ത്തയില്‍ തെളിയുന്നമുഖമായിടുന്നുവോ?

കാത്തിരിപ്പിന്‍ കൊടുംകാലം കഴിഞ്ഞുവോ
കണ്ണീര്‍പ്പുഴകള്‍ വരണ്ടു കഴിഞ്ഞല്ലോ.
കേവലം സ്വപ്നമായി മാറുന്നുവോ നമ്മള്‍
കണ്ടു മുട്ടിയോരാ കടല്‍ സന്ധ്യയും രാവുമേ?
----------ബിജു .ജി.നാഥ് വര്‍ക്കല


Friday, April 19, 2019

ഉന്മാദകേളികള്‍....................... ടി.കെ. ഉണ്ണി


ഉന്മാദകേളികള്‍ (കവിതകള്‍)
ടി.കെ. ഉണ്ണി
സൈകതം ബുക്സ്
വില : 85 രൂപ  


ജീവിതത്തെ അടയാളപ്പെടുത്തുന്ന വരികള്‍ക്ക് കാലങ്ങളോളം ജീവിതം ഉണ്ട് എന്ന് കരുതുന്നു. ജീവിതത്തെ അടയാളപ്പെടുത്തുമ്പോള്‍ അതിനു പല മാനങ്ങള്‍ ഉണ്ടാകാം . എഴുതുന്നവന്‍ തീരുമാനിക്കുന്ന വീക്ഷണകോണില്‍ നിന്നുകൊണ്ട് ഒരു പക്ഷെ വായനക്കാരന്‍ അതിനെ വായിച്ചെടുത്തു എന്നു വരില്ല. അങ്ങനെ സംഭവിക്കുക എന്നത് അസാധ്യമായ ഒരു കാര്യമാണ് പലപ്പോഴും. ചിലപ്പോഴൊക്കെ എഴുത്തുകാരന്‍ സ്വയം ഒരു നോട്ട് എഴുതേണ്ടി വരും ഇതിന്നതാണ് ഞാന്‍ പറയുന്നത് എന്ന് . അതോടെ വായനക്കാര്‍ ഒക്കെയും അതിന്റെ ചുവടു പിടിച്ചു വായിക്കുകയും അതിലേക്ക് മാത്രം ശ്രദ്ധ കൊണ്ട് പോവുകയും ചയ്യും . അതുപോലെതന്നെയാണ് വാക്കുകളുടെ പ്രയോഗവും . യോനി എന്ന് എഴുതുമ്പോള്‍ മുഖം ചുളിക്കുന്ന വായനക്കാര്‍ ഉപസ്ഥം എന്ന വാക്കിനെ ഉള്‍പ്പുളകത്തോടെ ഭക്തിയോടെ സമീപിക്കുന്ന ഒരു തലം പലപ്പോഴും കാണാന്‍ സാധിക്കാറുണ്ട്. എന്തുകൊണ്ടാണ് വാക്കുകളെ ഇത്ര അറയ്ക്കുന്നതും ഭയക്കുന്നതും വായനക്കാര്‍ എന്ന് ചിന്തിച്ചാല്‍ കാണാന്‍ കഴിയുക സദാചാരനിഷ്ഠയുള്ള ഒരു സമൂഹം പിന്തുടരാന്‍ ഇഷ്ടപ്പെടുന്ന ചില ചട്ടക്കൂടുകള്‍ ഉണ്ട് എന്നതാണ് . ഈ ചട്ടക്കൂട് നിര്‍മ്മിക്കപ്പെട്ട സമൂഹ ചിന്തയില്‍ നിന്നുകൊണ്ട് ഭക്തിയിലും ലഹരിയിലും രണ്ടു അര്‍ത്ഥം കാണാന്‍ വായനക്കാര്‍ക്ക് കഴിയുന്നു. ഇത് പറയാന്‍ കാരണം മറ്റൊന്നുമല്ല ഇന്ന് സോഷ്യല്‍ മീഡിയകള്‍ നല്‍കുന്ന ആഖ്യാന സൗകര്യം കവിതകള്‍ക്കും കഥകള്‍ക്കും നല്‍കിയ ജനകീയത എന്തെന്ന് നന്നായി അറിയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഇത്തരം ഇടങ്ങളില്‍ നിന്നുകൊണ്ട് പുതിയ എഴുത്തുകൾ സംഭവിക്കുന്നത് . പഴയ എഴുത്തുകാര്‍ തങ്ങളുടെ ശൈലികളും , ഇമേജുകളും പുതുക്കി എഴുതുന്നു. ഒരുപാട് പുസ്തകങ്ങള്‍ ഇതുമൂലം മലയാള സാഹിത്യത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ . ഒരു പക്ഷേ, ഇന്നേറ്റവും പുസ്തകങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണം സോഷ്യല്‍ മീഡിയ നല്‍കിയ ആത്മവിശ്വാസം തന്നെയാകണം. ഇതില്‍ ഒരു പോരായ്മ ഉള്ളത് സോഷ്യല്‍ മീഡിയ നല്‍കുന്ന വിധി നിര്‍ണ്ണയം ആണ് ഇത്തരം ഒരു സാഹസത്തിനു പലരെയും പ്രേരിപ്പിക്കുന്നത് എന്നതുകൂടിയാണ് . ഒരാള്‍ക്കും എല്ലായ്പ്പോഴും ഒരുപോലെ മനോഹരമായി എഴുതാന്‍ കഴിഞ്ഞു എന്നുവരില്ല. എന്നാല്‍ ഒരിക്കല്‍ ചക്ക വീണു മുയല്‍ ചത്ത കഥ ഇവിടെ പ്രായോഗികം ആകുന്നു . ഒപ്പം അനുവാചകവൃന്ദം നല്‍കുന്ന പ്രോത്സാഹനം കൂടിയാകുമ്പോള്‍ ലൈക്ക് എന്ന മഹാരോഗം ബാധിച്ച എഴുത്തുകാര്‍ പുസ്തകത്തിന്റെ പിറകെ ഇറങ്ങി തിരിക്കുന്നു .
                ഇന്നത്തെ കാലത്തിന്റെ പ്രത്യേകത ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ എഴുത്തുകാരന് പ്രമുഖ ബ്രാന്‍ഡുകളുടെ പിന്നാലെ നടന്നു കാലു തേയുക എന്നൊരു പെടാപ്പാടില്ല എന്നതാണ് . കൈയ്യില്‍ ഉള്ള കാശു കൊണ്ട് ഇഷ്ടം ഉള്ള പ്രസാധകനെ സമീപിച്ചാല്‍ മതി . വലിയ ബാനറുകള്‍ ആണെങ്കില്‍ അവര്‍ക്ക് താമസം ഉണ്ടാകും എന്നത് മാത്രമാണ്  ബുദ്ധിമുട്ട്. പക്ഷെ ചെറുകിട പ്രസാധകര്‍ക്ക് ഒരു ബുക്ക്‌ എന്നാല്‍ ഒരു കച്ചവടം മാത്രം ആകുന്നതിനാല്‍ അവര്‍ ഉടന്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടു നീക്കും . വിചാരിച്ച സമയത്ത് സാധനം പുറത്തിറക്കാം. അവര്‍ക്കതിനോട് ബാധ്യതകള്‍ ഒന്നും ഇല്ല . അതിന്റെ ഗുണമോ , മറ്റു വിഷയങ്ങളോ അവരെ ബാധിക്കുന്നില്ല . ഏറ്റവും കൂടുതല്‍ ഇറക്കുക ഏറ്റവും കൂടുതല്‍ സമ്പാദിക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം. ഇതിനാല്‍ തന്നെ ഗുണമേന്മ ഉള്ള പുസ്തകങ്ങള്‍ പ്രതീക്ഷിക്കുന്ന വായനക്കാരന് മുന്നില്‍  ഒരു ഭാഗ്യാന്വേഷിയാകുക മാത്രമാണ് സാധ്യത ശേഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എഡിറ്റര്‍ ആവശ്യമില്ലാത്ത എഴുത്തുകള്‍ എങ്ങനെ ആഘോഷമാകുന്നോ അത് തന്നെയാണ് ഇത്തരം ചെറുകിട പ്രസാധകരുടെ കാര്യത്തിലും സംഭവിക്കുന്നത് . അതുകൊണ്ടൊക്കെത്തന്നെയാകണം എഴുത്തുകാര്‍ക്ക് ബാഹുല്യം ഉണ്ടെങ്കിലും  ആരും ഓര്‍മ്മിക്കപ്പെടാതെ പോകുന്നതോ ചിലര്‍ മാത്രം അടയാളപ്പെട്ടു നില്‍ക്കുന്നതോ എന്ന് കരുതേണ്ടി വരുന്നത്.
‘ടി.കെ.ഉണ്ണി’ എന്ന പ്രവാസിയായ എഴുത്തുകാരന്റെ 62 കവിതകള്‍ അടങ്ങിയ സമാഹാരം ആണ് “ഉന്മാദകേളികള്‍” . സാകേതം ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തില്‍ ഹൈക്കു മുതല്‍ ഗദ്യ കവിത വരെ ഉള്ള വിവിധ തരം കവിതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സമകാലീന ഭാരതസാഹചര്യങ്ങളോട് കലഹിക്കുന്ന കവിതകള്‍ ആണ് അധികവും ഇതില്‍ എന്ന് കാണാം . ചില കവിതകള്‍ ആക്ഷേപഹാസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ആണെങ്കില്‍ ചിലത് ആത്മരോക്ഷം നിറഞ്ഞവയാണ് . പൊതുവായ ചില ജീവിത മുഹൂര്‍ത്തങ്ങളും പരിസരങ്ങളും നിറഞ്ഞവയാണ് ചില കവിതകള്‍. ചില കവിതകൾ പ്രാസമൊപ്പിക്കാൻ വേണ്ടി എഴുതിയ പോലെ തോന്നി. അറുപത്തി നാല് കവിതകള്‍ വായിച്ചതില്‍ കവിതയായി എണ്ണപ്പെട്ടത് അഞ്ചോ ആറോ കവിതകള്‍ മാത്രമാണ് . അവ ആകാര ഭംഗി കൊണ്ടും പ്രമേയ ഭംഗി കൊണ്ടും നന്നായിരുന്നു എന്ന് കാണാം. മറ്റുള്ളവ വികാരപരമായ എഴുത്തുകള്‍ ആയി തോന്നിപ്പിക്കുന്നുണ്ട്. പലപ്പോഴും പ്രസ്താവനകള്‍ ആയി വരികള്‍ മുഴച്ചു നില്‍ക്കുന്നു. ഗദ്യ കവിതയുടെ സ്വാതന്ത്ര്യം ഇതിനു ലഭിച്ചിട്ടുണ്ട് എന്നതിനാല്‍ അതിനെ കവിത എന്ന് വിളിക്കപ്പെടുന്നു. എന്നിരുന്നാലും കവിതയുടെ ലക്‌ഷ്യം എന്താണോ അതിലേക്ക് എത്തിയോ എന്നത് സംശയമായി നിലനില്‍ക്കുകയും ചെയ്യുന്നു . ആദ്യ കവിതാ സമാഹാരമായ പുലരിപ്പൂങ്കനലില്‍ നിന്നും ഉന്മാദകേളികളിലേക്ക് വരുമ്പോള്‍ കവിയിലെ കവിത എവിടെ എത്തി നില്‍ക്കുന്നു എന്ന ചോദ്യത്തിന് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ സോഷ്യല്‍ മീഡിയ പ്രഭാവത്തില്‍ വീണു കവിത മരിക്കുന്ന ദയനീയതയാണ് ഉത്തരമാകുന്നത്. ഇതേ കവിയുടെ എഫ് ബി യില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന കവിതകള്‍ ഈ കവിതകളേക്കാള്‍ മികച്ചതാണ് എന്നാണു വായനയില്‍ തോന്നിയിട്ടുള്ളത്. തിരക്കിട്ട തിരഞ്ഞെടുക്കല്‍ ആണോ , ഉള്ളതെല്ലാം വാരിക്കൂട്ടി പുസ്തകം ആക്കിയതില്‍ സംഭവിച്ചത് ആണോ എന്നറിയില്ല . കവിതാ പുസ്തകം പേര് കൊണ്ട് മാത്രമല്ല വായന കൊണ്ടും ഉന്മാദം ഉണ്ടാക്കുന്നു . ആ ഉന്മാദത്തിന്റെ മാനങ്ങള്‍ ഒരു കവിതയിലേക്കുള്ള സന്നിവേശമല്ല പകരം കവിതകള്‍ക്ക് സംഭവിക്കുന്ന മൂല്യച്യുതിയെ ഓര്‍ത്താണ് എന്ന് മാത്രം.
സാഹിത്യപരമായി നല്ല അറിവും പരന്ന വായനയും അക്ഷരങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യാന്‍ അറിയുകയും ചെയ്യുന്ന കവി എന്തുകൊണ്ടാണ് ഈ കവിതാ പുസ്തകത്തെ ഇത്ര അലസമായി കൈകാര്യം ചെയ്തത് എന്നൊരു ചിന്ത വായന മുഴുമിപ്പിച്ചു പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ മനസ്സില്‍ വരികയുണ്ടായി.
തീര്‍ച്ചയായും കവിത സംവദിക്കേണ്ടത് കാലത്തോട് ആണ്. കാലം എന്നാല്‍ വരും തലമുറയാണ്. അവര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ , സോഷ്യല്‍ മീഡിയകളില്‍ ഒരു നാള്‍ അല്ലെങ്കില്‍ രണ്ടു നാള്‍ മാത്രം വായിച്ചും , വാര്‍ഷികത്തിന് ഒന്നുകൂടി ഓര്‍മ്മിച്ചും മറന്നു പോകുന്ന കവിതകള്‍ക്ക് ഉള്ള ഇടം ആകരുത് ഒരു പുസ്തകവും.  മുന്പ് എവിടെയോ വായിച്ച പോലെ ആഴ്ച്ചപ്പതിപ്പുകളില്‍ വരുന്ന നോവലുകളും കഥകളും ഒരു ആഴ്ച മാത്രം നിലനില്‍ക്കുന്നവ ആണ് . അവ ആരും സൂക്ഷിച്ചു വയ്ക്കാറില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. നാം ഭാവിയിലേക്ക് സംഭാവന ചെയ്യുന്നവ നമ്മുടെ കാലത്തെ അടയാളത്തുന്നതിനൊപ്പം അവര്‍ക്കൊരു വഴികാട്ടി കൂടിയാണ്. കവിതയുടെ കാലപരിണാമം അവര്‍ ഓര്‍ക്കുക ഇവയിലൂടെയാകും . കവിതാപുസ്തകങ്ങള്‍ , കഥാ പുസ്തകങ്ങള്‍ , നോവലുകള്‍ എന്നിവ എഴുതുന്നവര്‍ (സോഷ്യല്‍ മീഡിയകള്‍ക്കായല്ല ) തങ്ങളുടെ ആത്മാവിഷ്കാരം എന്തിനു വേണ്ടിയാണ് എന്നൊരു പുനര്‍ചിന്തനം നടത്തുന്നത് നല്ലതാകും എന്ന ചിന്തയോടെ ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


ഭയം ഒരടിവസ്ത്രമാകരുത്


ഭയം ഒരടിവസ്ത്രമാകരുത്
-------------------------------------------
ഒന്ന് പറയട്ടെ ചിത്രകാരാ(രീ)
നിങ്ങള്‍ സൂര്യന് ചുറ്റും ചിത്രം വരയുകയാണ്
ഭൂമി
ബുധന്‍
വ്യാഴം
ശനി
തിങ്കള്‍...
പക്ഷേ, നിങ്ങളുടെ ചിത്രങ്ങളില്‍ ഒന്നുപോലും
സൂര്യനെക്കുറിച്ചല്ല.
നിങ്ങള്‍ ഭയക്കുകയാണ്.
കരിഞ്ഞു പോകുമെന്ന്,
ഭാവനയായിരിക്കുമെന്നു,
അതോ വരയ്ക്കതീതമെന്നോ.
സത്യത്തില്‍ സൂര്യന്‍ വരയ്ക്കപ്പെടേണ്ടതാണ് .
അതിന്റെ സ്വത്വരൂപത്തെ
നഗ്നതയെ...
അതെന്ത് എന്ന് ലോകത്തോട്‌ പറയേണ്ടതുണ്ട് .
സൂര്യന്മാര്‍ വരികയും പോവുകയും ചെയ്യും.
അവര്‍ സ്വയം ഭാവിക്കുന്നതാണ്
സര്‍വ്വവും കരിച്ചു കളയുമെന്ന് .
വെറുതെയാണ് ഭയം.
ഒന്നും ഉണ്ടാകില്ല.
ചിലപ്പോള്‍ സൂര്യന്‍ കരിഞ്ഞു പോയേക്കും,
ചിലപ്പോള്‍ സൂര്യന്‍ സൂര്യനല്ലാതായേക്കാം.
എങ്കിലും നിങ്ങള്‍ ധൈര്യപ്പെടുക.
കാരണം സൂര്യനെ വരയ്ക്കാതെ
ഒരിക്കലും നിങ്ങള്‍ക്ക് ചുറ്റുമുള്ളത് വരയ്ക്കാനാവില്ല.
-----------ബിജു.ജി.നാഥ്  വര്‍ക്കല  

Thursday, April 18, 2019

അവ്യക്ത മനസ്സുകൾ

അവ്യക്ത മനസ്സുകൾ .
..................................
ഇനിയുമുണ്ടെൻ മനസ്സിന്റെ ചില്ലയിൽ,
പറന്നു പോകുവാൻ കിളികളെന്നാകിലും
പറയുവാനെനിക്കിനിയുമാകുന്നില്ല
തളർന്നു പോയൊരു മനമാണെനിക്കെന്ന്.

കടന്നുപോയൊരാ കാലത്തിലെങ്ങുമേ
കനവ് പോലൊരു ജീവിതം കണ്ടില്ല.
ഇടറിയിടറി കടന്നു ഞാൻ പോകുന്ന
ഇടവഴികളിൽ വിഷക്കല്ലുകൾ കണ്ടില്ല.

എവിടെയും ചിരിതൂകുന്ന പൂവുകൾ
വിടരും ഉദ്യാനക്കാഴ്ചകൾ എങ്കിലും
ഒരു നൊടിപോലും നിന്നതല്ലെങ്ങുമേ
ഒരു സുമം നുള്ളി വാസനിച്ചീടുവാൻ.

മിഴികൾ നല്കിയ കാഴ്‌ചകൾക്കപ്പുറം
മനമതിന്നെന്തുണ്ട് സന്തോഷമെങ്കിലും.
പലവുരുവെന്നെ കബളിപ്പിച്ചു പോയതാം
നിറങ്ങൾക്കുണ്ടാകാം ഗൂഢമാം ചിന്തകൾ.
...... ബിജു.ജി.നാഥ് വർക്കല

Monday, April 15, 2019

പൂത്തു പോയില്ലേ ഞാൻ ..

പൂത്തു പോയില്ലേ ഞാൻ
.......................................
പൂത്തു പോയില്ലേ ഞാൻ
നീയെന്നെ കാത്തിരിക്കുമെന്നതോർത്ത്
പൂത്തു പോയില്ലേ ഞാൻ .
പൂക്കാതിരിക്കുന്നതെങ്ങനെ
നീയെന്റെ ഹൃത്തിൽ നിറഞ്ഞിരിക്കുമ്പോൾ
പൂത്തു പോയില്ലേ ഞാൻ .
വേനലാണെന്നറിയുന്നു എങ്കിലും
വാടാതെ നിന്നിടാം ഞാൻ
നീ വരും വീഥിയിൽ
ഏറെ പ്രതീക്ഷയിൽ
വാടാതെ നിന്നിടാം ഞാൻ
ഇതൾ കൊഴിയാതെ കാത്തിടാം ഞാൻ.
പൂത്തു പോയില്ലേ ഞാൻ .
കാറ്റടിക്കുന്നുണ്ട് ശക്തം,
ചുറ്റിലും കാട്ടുതീയെരിയുന്നുവല്ലോ.
കീഴടങ്ങീടുവാൻ മനമില്ല തെല്ലുമേ
നീ വന്നണയും വരേക്കും
പൂത്തു പോയില്ലേ ഞാൻ .
എത്ര കാലം കഴിഞ്ഞാലും
ഋതുക്കൾ എത്ര കടന്നു പോയാലും
വീഴാതെ ഞാൻ നില്ക്കും
വാഗ്ദാനമാണത്
പൂത്തു പോയില്ലേ ഞാൻ.
...... ബി.ജി.എൻ വർക്കല

ഭൂമിയും സൂര്യനും


ഭൂമിയും സൂര്യനും
.........................
പരസ്പരം കണ്ണുപൊത്തിക്കളിക്കും
രണ്ടു കള്ളങ്ങളാണവർ.
രണ്ടു പേർക്കുമറിയാം തമ്മിലിഷ്ടമാണെന്ന്
കാണാതെ കഴിയില്ലൊരു നാളുമെന്ന്
മിണ്ടാൻ കൊതിയാണെന്ന്
എങ്കിലും മുഖം വീർപ്പിച്ച്
കണ്ടിട്ടും കണ്ടില്ലെന്ന മട്ടിൽ
മിണ്ടിയിട്ടും നിന്നോടല്ലന്ന പോലെ
അഭിനയിക്കുകയാണവർ.
വെയിൽ കൊണ്ടു പൊള്ളിച്ചും
മഴ കൊണ്ട് തണുപ്പിച്ചും
മറഞ്ഞു നിന്ന് മഞ്ഞിൽ പുതപ്പിച്ചും
സൂര്യൻ അപ്രമാദിത്വം കാട്ടുന്നു.
ക്ഷമയാൽ മൗനം പൂണ്ടും
പ്രതികരണം മറച്ചു പിടിച്ചും
സർവ്വം സഹയായി ഭാവിച്ചഭൂമിയോ?
പ്രണയത്തിന്റെ ചാന്ദ്ര വെളിച്ചത്തിലൂടെ
രാത്രികളിൽ മാത്രം രൂപമാറ്റം വരുന്ന
സൂര്യനെയെന്താകും ഭൂമി വെറുക്കാത്തത്?
ഒന്നും പറയാതെ
എല്ലാം അറിഞ്ഞു കൊണ്ട്
കീഴടങ്ങിയും
അടിമയല്ലെന്ന ഭാവം പുറമേ കാട്ടിയും
ഭൂമീ , നീയെന്തിനാ സൂര്യനെയിങ്ങനെ പ്രണയിക്കുന്നു?
..... ബിജു.ജി.നാഥ് വർക്കല

Sunday, April 14, 2019

മേല്‍ വിലാസം


മേല്‍ വിലാസം
-------------------------

സര്‍
എനിക്കൊരു മേല്‍വിലാസം വേണം.
മരിച്ച് ആറുമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു സാര്‍.
എന്റെ ശരീരം പുഴുവരിക്കും മുന്‍പ്,
അജ്ഞാതനായി എന്നെ മറവു ചെയ്യും മുന്‍പ്
എനിക്കൊരു മേല്‍വിലാസം വേണം.
ശരിയാണ് സാര്‍.
ഒരുകാലത്ത് എനിക്ക് അങ്ങനൊന്ന് ഇല്ലായിരുന്നു .
മരിച്ചു കഴിഞ്ഞാല്‍,
തിരിച്ചറിഞ്ഞാല്‍ ഒരു പേര്.
ഇല്ലെങ്കില്‍ ഒരു അജ്ഞാതന്‍.
ഇന്നതല്ല സാര്‍
ഇന്ന് മനോഹരവും തീപ്പൊരിയുള്ളതും ആയ പേരുകള്‍ ഉണ്ട്
മരിക്കാന്‍ കൊതിയാകുന്നത് പോലും അതിനാല്‍ ആണ് .
കൊല്ലപ്പെട്ട ബി ജെ പീ ക്കാരന്‍
കോണ്ഗ്രസ് പ്രവര്‍ത്തകന്‍
എല്‍ ഡി എഫ് അനുയായി
ദളിത്‌ യുവാവ്
ന്യൂന പക്ഷക്കാരന്‍
എന്‍ ഡി എഫ് കാരന്‍
മാവോയിസ്റ്റ്
തീവ്രവാദി
ഹിന്ദു
മുസ്ലീം
ക്രിസ്ത്യൻ......
ഹാ എന്ത് മനോഹരമായ വിലാസങ്ങള്‍ !
ഇതൊന്നുമില്ലാതെ
ഒന്നു മരിക്കുന്നതെങ്ങനെയാണ് സാര്‍ ഇന്നത്തെ കാലത്ത് ?
കൊല്ലുന്നവനും
ചാവുന്നവനും
സാമൂഹ്യ വിരുദ്ധര്‍ എന്നും
അക്രമികള്‍ എന്നും
അജ്ഞാതര്‍ എന്നും പേര് നല്‍കിയ കാലം ഇന്നലെയുടേതാണ് സാര്‍.
ഇന്നവര്‍ക്ക് മേല്‍വിലാസം ഉണ്ട്
ദയവായി എനിക്കൊരു മേല്‍വിലാസം തരിക
ചീഞ്ഞു തുടങ്ങും മുന്‍പേ
മാന്യമായൊരു മേല്‍വിലാസം
----ബിജു.ജി.നാഥ് വര്‍ക്കല


Saturday, April 13, 2019

അങ്ങ് ദൂരെയൊരു കാട്ടില്‍.....


അങ്ങ് ദൂരെയൊരു  കാട്ടില്‍.....
-------------------------------------
കഥകള്‍ എല്ലാം പണ്ട് മുതലേ കൈമാറി വരുന്ന ഒരു പതിവാണല്ലോ പണ്ട് പണ്ട് ഒരു കാട്ടില്‍. അതിനാല്‍ ഈ കഥയും ഒരു കാട്ടില്‍ തന്നെയാണ് നടക്കേണ്ടത് . അല്ലെങ്കിലും നാടും കാടും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ലാത്തതോണ്ട് അതില്‍ വലിയ കാര്യമില്ല തന്നെ. കഴുതപ്പുലികള്‍ അധികാരം പങ്കിടുന്ന ഒരു കാട്ടിലാണ് ഈ കഥ നടക്കുന്നത് . ഈ കാടു വലിയൊരു കാടായത് കൊണ്ട് അധികാര വികേന്ദ്രീകരണം കാട്ടില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് . ഒരു പാട് പ്രവിശ്യകള്‍ ഉള്ള ഈ കാട്ടില്‍ ഭൂരിപക്ഷം പ്രവിശ്യകളും ഭരിക്കുന്നത് കഴുതപ്പുലികള്‍ ആയതിനാല്‍ അവരില്‍ നിന്നാണ് രാജാവിനെ തിരഞ്ഞെടുത്തത് . രാജാവ് വളരെ നിഷ്കളങ്കന്‍ ആണ് . വിവാഹം എന്നൊരു സംഗതി രാജാവ് പണ്ടേ ഉപേക്ഷിച്ചതാണ് . രാജാവ് വലിയൊരു ഉദാരവാന്‍ ആയിരുന്നു സുഹൃത്തുക്കള്‍ക്ക് . അതിനാല്‍ തന്റെ കൂടെയുള്ള കാണ്ടാമൃഗങ്ങള്‍ക്കും , നീര്‍ നായ്ക്കള്‍ക്കും ഒക്കെ അയല്‍ കാടുകളില്‍ ഉള്ള വിഭവങ്ങള്‍ വിനിമയം ചെയ്യാന്‍ ഉള്ള സംവിധാനം രാജാവ് തന്റെ അധികാരത്തിന്റെ തണലില്‍ നിരന്തരം യാത്ര ചെയ്തു ശരിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഇടക്ക് രാജാവ് ചില തമാശകള്‍ കാണിക്കാറുണ്ട്. ഒരിക്കല്‍ രാജാവ് കാണിച്ച തമാശ എല്ലാവരും വെള്ളം കുടിക്കുന്ന കുളം വളച്ചു കെട്ടി അതിലെ വെള്ളം എടുക്കുവാന്‍ വരി വരിയായി നിര്‍ത്തിയായിരുന്നു. ആദ്യമേ തന്നെ കൂട്ടുകാര്‍ക്കെല്ലാം ടാങ്കറുകളില്‍ വെള്ളം അടിച്ചു വീട്ടില്‍ എത്തിച്ച ശേഷം ആണ് ഈ തമാശ നടത്തിയത്. പ്രജകളോട് പറഞ്ഞത് ഈ വെള്ളം അയല്‍ കാടുകളിലെ ശത്രുക്കള്‍ വിഷം കലക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങന ചെയ്യുന്നത് എന്നായിരുന്നു . മൊത്തം കാടിന്റെ അഭിമാന പ്രശ്നം ആണിതെന്നു പറഞ്ഞതോടെ അതില്‍ പ്രജകള്‍ക്ക് അനുകൂലിക്കാതെ തരമില്ലാന്നു ആയി. അതുപോലെ  രാജാവ് തന്റെ ചില പ്രവിശ്യകളില്‍ ഉള്ള കുറച്ചു കഴുതപ്പുലികളുടെ ഗുഹകള്‍ക്ക്  സമീപത്ത് ഒക്കെ അപ്പിയിടാന്‍ കുഴി കുത്തിക്കൊടുക്കുകയും ചിലര്‍ക്കൊക്കെ ശൌചം ചെയ്തു കൊടുക്കുകയും ചെയ്തു . ചില പ്രവിശ്യകളില്‍ കഴുതപ്പുലികള്‍ക്ക് സ്വാധീനം കുറവായിരുന്നു . അവിടെ ഒക്കെ ചെന്നായകളും കുറുക്കന്മാരും ആയിരുന്നു പരസ്പരം അധികാരം കൈവശം വച്ചിരുന്നത്. രാജാവിന്റെ അപ്രമാദിത്വം സമ്മതിച്ചു കൊടുക്കാതെ എങ്ങനെയെങ്കിലും രാജാവിനെ നിഷ്കാസിതനാക്കി മൊത്തം കാടും പിടിച്ചെടുക്കണം എന്ന് ഒരുകാലത്ത് മുഴുവന്‍ കാടുകളുടെയും ഭരണം കൈയ്യില്‍ ഉണ്ടായിരുന്ന കുറുക്കന്മാരുടെ സംഘം കണക്ക് കൂട്ടുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. പോന്നു. ഒന്നു രണ്ടിടത്ത് ചെന്നായകള്‍ക്കായിരുന്നു മേല്‍ക്കോയ്മ . അവര്‍ അവിടം തലമുറകള്‍ ആയി ഭരിച്ചു വരികയായിരുന്നു . പക്ഷെ അടുത്തിട നടന്ന അട്ടിമറിയില്‍ അത് നഷ്ടമാകുകയും കഴുതപ്പുലികള്‍ വന്‍തോതില്‍ പെരുകുകയും ചെയ്തു . ചീഞ്ഞ മാംസം കുന്നുകൂടാന്‍ തുടങ്ങിയതോടെ ചെന്നായകള്‍ക്കും കുറുക്കന്മാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ ആയി പലയിടത്തും. കാടിന്റെ അങ്ങേ അറ്റത്തെ പ്രവിശ്യയില്‍ ചെന്നായകള്‍ക്കും കുറുക്കന്മാര്‍ക്കും തുല്യ ശക്തിയായിരുന്നതിനാല്‍ അവര്‍ പരസ്പരം അധികാരം വച്ച് കൈമാറി കാടിനെ കൈവശം വച്ച് പോരുകയായിരുന്നു . ഇവിടെ പതിയെ പതിയെ ചീഞ്ഞ മാംസം വലിച്ചെറിഞ്ഞുകൊണ്ട് കഴുതപ്പുലികള്‍ കടന്നു വന്നു തുടങ്ങി. ഇങ്ങനെയിരിക്കെ രാജാവിനെ തിരഞ്ഞെടുക്കുന്ന മത്സരത്തിനു ആളെ തിരഞ്ഞെടുത്തു അയക്കാന്‍  ഉള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി പ്രവിശ്യകളില്‍. കഴുതപ്പുലികള്‍ കാടു മുഴുവന്‍ ചീഞ്ഞ മാംസം നിറയ്ക്കാന്‍ തുടങ്ങി. കാട് മുഴുവന്‍ ചീഞ്ഞ മാംസത്തിന്റെ ഗന്ധം മാത്രം. ഇത് കണ്ടു ചെന്നായകളില്‍ ചിലതും കുറുക്കന്മാരില്‍ ചിലരും ഒക്കെ കഴുതപ്പുലികള്‍ ആകാന്‍  ഒളിഞ്ഞും തെളിഞ്ഞും  ശ്രമം തുടങ്ങി. രാജാവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടതു കൂടുതല്‍ പ്രാധിനിത്യം ആണെന്ന് അറിയുന്ന ചെന്നായകളും കുറുക്കന്മാരും നന്നായി അധ്വാനിക്കാന്‍ തുടങ്ങി. എണ്ണത്തില്‍ കുറവുള്ള കുറുക്കന്മാര്‍ എങ്ങനായാലും രാജാവിനെ തിരഞ്ഞെടുക്കുക എന്ന ഘട്ടത്തില്‍ ചെന്നായകളെ തന്നെ തിരഞ്ഞെടുക്കാന്‍  പിന്തുണ കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാല്‍ കുറുക്കന്മാര്‍ ഭരിക്കുന്ന ഇടങ്ങളില്‍ ഇവര്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് ചെന്നായകളെ ആണ് എന്നതാണ് അതിലെ ഫലിതം . പ്രവിശ്യകളിലെ മൃഗങ്ങളെ പറ്റിച്ചു അവര്‍ പരസ്പരം പ്രവിശ്യകളിലെ ശക്തി നിലനിര്‍ത്താന്‍ ശത്രുത കാട്ടിയിട്ട്  രാജാവിനെ തിരഞ്ഞെടുക്കാന്‍ ചെല്ലുമ്പോള്‍ ചെന്നായയുടെ പിറകില്‍ നില്‍ക്കാന്‍ മാത്രമേ ഇപ്പോഴത്തെ അംഗ സംഖ്യ വച്ച് കഴിയുകയുള്ളൂ. ഇത് മനസ്സിലാക്കിയ കുറുക്കന്മാരുടെ നാട്ടിലെ മോട്ടൂമുയല്‍  എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് ചെന്നായകള്‍ക്കായി വോട്ടു പിടിച്ചാല് പോരായോ ഇവിടെ എതിര്‍ത്തു അവിടെ ഒന്നിച്ചു നില്‍ക്കുന്നത് നാണക്കേട്‌ അല്ലെ എന്ന് തിരക്കിയത്രേ. മോട്ടുമുയലിനെ കുറുക്കന്മാര്‍ കടിച്ചതിന്റെ പാടുകള്‍ പോലീസ് ഇന്ക്വസ്റ്റില്‍ അന്‍പതിനു മേല്‍ ഉണ്ടെന്നാണ് കേട്ടത്. എന്തായാലും ഇതിനിടയില്‍ കഴുതപ്പുലികള്‍ നന്നായി ആഹ്ലാദിക്കുന്നുണ്ട്. അവര്‍ക്ക് അധികം അധ്വാനം വേണ്ടന്നു കാട്ടിലെ സന്ദേശവാഹികള്‍ ആയ മുള്ളന്‍പന്നികള്‍ പറഞ്ഞു നടക്കുന്നുണ്ട്. കഴുതപ്പുലികള്‍ ചെന്നായകളെ അയല്‍ കാടിന്റെ അനുഭാവികള്‍ ആണെന്ന് സമര്‍ത്തിക്കുമ്പോള്‍ കുറുക്കന്മാര്‍ ചീഞ്ഞ മാംസം കഴിക്കാനും വിതരണം ചെയ്യാനും തയ്യാറല്ലാത്ത ദ്രോഹികള്‍ ആണ് എന്നാണു പ്രചരിപ്പിക്കുന്നത്. ചീഞ്ഞ മാംസം കഴിക്കാനും കഴിക്കാതിരിക്കാനും വയ്യാത്ത കുറച്ചു പെരുച്ചാഴികള്‍ എന്ത് ചെയ്യണം എന്ന ചിന്താക്കുഴപ്പത്തില്‍ ആണ് . കഴുതപ്പുലി ഭരിച്ചാല്‍ ചീഞ്ഞ മാംസം കിട്ടും വയര്‍ നിറയ്ക്കാന്‍ എന്ന് കരുതുന്നവര്‍ ആണ് പെരുച്ചാഴികള്‍. ചെന്നായ്ക്കള്‍ ആണെങ്കില്‍ പലപ്പോഴും കളര്‍ പുരട്ടിയും സുഗന്ധം പുരട്ടിയും ചീഞ്ഞ മാംസം തന്നെയാണ് വിതരണം ചെയ്യുന്നത് . കുറുക്കന്മാര്‍ക്ക് പണ്ടത്തെ നീലക്കുറുക്കന്റെ അതെ സ്വഭാവം ആയതിനാല്‍ പെരുച്ചാഴികള്‍ക്ക് പോലും തിരിച്ചറിയാന്‍ ചിലപ്പോള്‍ കഴിയുന്നില്ല ഇത് കഴുതപ്പുലികള്‍ ആണോ കുറുക്കന്മാര്‍ ആണോ എന്ന് . എന്തായാലും കാട് ആകെ ചിന്താക്കുഴപ്പത്തില്‍ ആണ് . ആരാകും തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുക എന്നതോര്‍ത്തു അവര്‍ കാത്തിരിക്കുകയാണ് . കഴുതപ്പുലികള്‍ ആണെങ്കില്‍ ചീഞ്ഞ മാംസം തിന്നാന്‍ കൊടുത്ത് രോഗികള്‍ ആക്കും എന്നും തിന്നാത്തവരെ ഒക്കെ കാട്ടില്‍ നിന്നോടിച്ചു വിടും എന്നും കഴുതപ്പുലികളുടെ മന്ത്രിസഭയില്‍ പലരും ഇപ്പോഴേ മുറുമുറുക്കുന്നുണ്ട് രഹസ്യമായി. കൂടുതല്‍ ചിന്താക്കുഴപ്പം ഇപ്പോള്‍ കാട്ടിലെ അങ്ങേ അറ്റത്തെ പ്രവിശ്യയില്‍ ആണ് . കുറുക്കന്മാരെ പറഞ്ഞു വിട്ടാല്‍ അവര്‍ക്ക് ഭൂരിപക്ഷം കിട്ടോ എന്നറിയില്ല . ചെന്നായകളെ പറഞ്ഞു വിട്ടാല്‍ അവര്‍ പോയി കുറുക്കന്മാര്‍ക്ക് കൈ കൊടുത്ത് അവരുടെ പിറകില്‍ നില്‍ക്കുകയും ചെയ്യും. കഴുതപ്പുലികള്‍ വന്നാല്‍ കാട്ടിലെ ജീവിതം കൂടുതല്‍ നരകതുല്യവും ആകും . ഇപ്പോള്‍ അവര്‍ മാത്രമല്ല , അയല്‍ കാടുകളും നോക്കിയിരിക്കുകയാണ് ആരാകും ഇനിയെന്ന്.
----------ബി.ജി.എന്‍ വര്‍ക്കല

Friday, April 12, 2019

അച്ഛൻ പിറന്ന വീട് ......... വി. മധുസൂദനൻ നായർ

അച്ഛൻ പിറന്ന വീട് (കവിത)
വി.മധുസൂദനൻ നായർ
ഡി.സി.ബുക്സ്
വില: 175 രൂപ

വൃത്തവും അലങ്കാരങ്ങളും നിബന്ധനകളും രീതികളും ഒക്കെ ചേർന്ന് വളരെ ഭദ്രമായി കുറച്ചു പേർ കൈയ്യടക്കി വച്ചിരുന്ന കവിതയെ ഒരു കാലത്ത് സ്വായത്തമാക്കാനും ഭാഗഭാക്കാകാനും വേണ്ടി സംസ്കൃതം പഠിച്ചവരാണ് കവികൾ. വർണ്ണവ്യവസ്ഥ നിലനിന്ന കേരളവും സാംസ്കാരികമായ ഉന്നമനങ്ങളിൽ പൊതുവേ ഭാരതം പിന്തുടർന്ന ജാതിഭോഷ്ക് പിന്തുടർന്നു പോന്നിരുന്നു. അതിനാൽ തന്നെ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാകവിക്കു പോലും കാലത്തിന്റെ അശ്വ വേഗതയിൽ ഊരും പേരും നഷ്ടമായത് നാം കാണുന്നു. കവിത ഒരു കാലത്ത് വരേണ്യതയുടെ കുത്തകയായിരുന്നു. ഉണ്ട് രമിച്ചുറങ്ങാനായി  മാത്രം പിറവിയെടുത്തവർ എന്നു സ്വയം അടയാളപ്പെടുത്തിയ അവർ സമയം പോക്കാൻ വേണ്ടി രചിച്ചു കൂട്ടിയ മണിപ്രവാളങ്ങളും ദേവതാസ്തുതികളും പുരാണ കഥകളുടെ കാവ്യവത്കരണങ്ങളും രാജ സ്തുതി ( സമ്മാന ലഭ്യതയുടെ ആവശ്യകതയിലേക്ക്) യും കൊണ്ടു നിറഞ്ഞിരുന്നു. കൊട്ടാരക്കെട്ടുകളിലും ഇല്ലങ്ങളിലും തുള്ളിത്തുളുമ്പി രതി രസം പരത്തി കവിത ഒതുങ്ങി നിന്നു കുല സ്ത്രീയെപ്പോലെ. കാലത്തിന്റെ നീതി എന്നത് മാറ്റം അനിവാര്യമെന്ന നിലപാടാണ്. അതിനാൽ തന്നെ കവിത ഇല്ലം വിട്ടിറങ്ങുകയും പാടവരമ്പിൽ തേക്കുപാട്ടിന്റെ ഈണത്തിനൊത്തും ഷാപ്പുകളിൽ കള്ളിന്റെ മണമാർന്നും ഉതിർന്നു വീഴാൻ തുടങ്ങി. തേവിടിശ്ശി പ്പുരകളിലെ ഭാഷ എന്നു പരിഗണിച്ചു രഹസ്യമായാഘോഷിച്ച പദസമ്പത്തുകൾ ആധുനിക കവിതകളുടെ അപ്രമാദിത്തത്തിന്റെ നേർക്കാഴ്ചകൾ ആയി മാറുമ്പോൾ കവിത കാലോചിതമായ മാറ്റങ്ങൾ തേടുന്നു. ഒന്നരയുടുത്തു നടന്നവൾ മാറു മറച്ചതും പിന്നെ സർവ്വാംഗം മൂടിയതും ഒന്നൊന്നായി അഴിച്ചു മാറ്റിയതും കവിതയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്.
എങ്കിലും കവിതകൾക്ക് മധുരം പകരുന്ന ആധുനിക കാലത്തിന്റെ തേനീച്ചക്കൂട്ടിൽ ഇടക്കിടെ ചിലരെങ്കിലും പഴയകാല കവിതകളെ ഉടുപ്പിട്ടു കൊണ്ടു നിർത്താറുണ്ട്. മത്സരത്തിന്റെ കാലമാണ് ചുറ്റിനും. മത്സരങ്ങളുടെ ഗുണനിലവാരം പക്ഷേ ഇന്നും വിലയിരുത്തുന്നത് ഗണവും മാത്രയും വേർതിരിച്ച അളവുകോലുകൾ കൊണ്ടാണ് എന്നത് പഴയ കാല കവിതയുടെ ഭൂതം  ഉള്ളിൽ നിന്നും മാറാത്ത വിധി നിർണ്ണായകരുടെ പോരായ്മയാണ്. ഈ പരിസരങ്ങളെ മുന്നിൽ കണ്ടു കൊണ്ട് അവാർഡുകൾക്കും അംഗീകാരങ്ങൾക്കും വേണ്ടി ചിലരൊക്കെ ആ പഴമയെയും സംസ്കാരത്തെയും ആധ്യാത്മികതയും തത്വചിന്തകളും കൊണ്ടു പൊതിഞ്ഞ് കവിതകളാക്കി അവതരിപ്പിക്കാറുണ്ട്.
മലയാളിക്ക് സുപരിചിതനായ കവിയാണ് നാറാണത്ത് ഭ്രാന്തനിലൂടെയും അഗസ്ത്യഹൃദയത്തിലൂടെയും ഒക്കെ പ്രശസ്തിയിലേക്ക് വന്ന പ്രൊഫ: വി. മധുസൂദനൻ നായർ. ഒരു കാലത്ത് കവിതയെന്നാൽ ആദ്യം മനസ്സിലേക്ക് എത്തുന്ന തരത്തിലേക്ക് അദ്ദേഹം കടന്നു വരികയും കാസറ്റ് കവിതകളുടെ പ്രധാന അടയാളമായി നിലയുറപ്പിക്കുകയും ചെയ്തു. പിന്നെ ഒരു തരംഗമായിരുന്നു. മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും ആ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി കവികളായി അറിയപ്പെട്ടവരാണ്. പ്രൊഫ. മധുസൂദനൻ നായരുടെ കവിതാപുസ്തകമാണ് അച്ഛൻ പിറന്ന വീട്. ഇതിൽ അദ്ദേഹം കവിതകളെ അഗ്നി, ജലം, വായു, വീട്, കിണർ, തുടങ്ങി ഏഴു ഭാഗങ്ങളാക്കി അവതരിപ്പിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഉപയോഗിച്ചു സൂചികകൾ നിർമ്മിച്ച് കവിതകൾ ഒരു പുതു ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതായി കാണാം. പക്ഷേ എല്ലാ കവിതകളും ഒരു പോലെ ആണ് എന്ന് പറയാൻ കഴിയുകയില്ല. ആദ്യ ഭാഗങ്ങൾ ഒക്കെയും വേദവും ഇതിഹാസവും സംസ്കാരവുമൊക്കെ കൂട്ടിക്കുഴച്ചു ഒരു മുപ്പത് കൊല്ലം പിറകിലേക്ക് കൊണ്ടു പോകുകയും ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഒരു ലോകം കാട്ടി ഇതാണ് ശരി എന്ന ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുകയാണ് കവി. ഭാഷയുടെ മനോഹാരിതയെ ഇവിടെ കവി ഉപയോഗിച്ചിരിക്കുന്നത് വാരിവലിച്ചു പറയുന്ന ആർഷഭാരത സംസ്കൃതിയുടെ വിളിച്ചു ചൊല്ലലുകൾക്ക് വേണ്ടിയാണ്. അച്ഛൻ പിറന്ന വീട്ടിലേക്ക് തിരികെ യാത്ര ചെയ്യുന്ന ഇളം തലമുറയെ പഴമയുടെ കാഴ്ചകളും ആചാരങ്ങളും വിശ്വാസങ്ങളും പരിചയപ്പെടുത്തുന്ന ഒരു സംസ്കാര ഗ്രന്ഥമായി കവിത സഞ്ചരിക്കുന്നു. സംസ്കൃതി സംരക്ഷര കായ ഒരു വിഭാഗത്തിന്റെ എല്ലാ സന്തോഷങ്ങളും ഏറ്റുവാങ്ങി സുരക്ഷിതമായി നിലയുറപ്പിക്കുന്ന കവി ഒരു ജ്ഞാനപീഠത്തിനപ്പുറം ഒന്നും മോഹിക്കുന്നുണ്ടാകില്ല എന്ന് കവിത സംസാരിക്കുന്നു. എങ്കിലും കവിതകൾ സംവദിക്കുന്നത് പ്രകൃതിയോടാണ്. പരിസ്ഥിതിയോടാണ്. നമുക്കന്യമാകുന്ന ജലമാണ്, പച്ചപ്പാണ് കവിതയിൽ കൂടുതലും നിറയുന്നത്.  ആ കാഴ്ചകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിൽ കവിയുടെ ആത്മീയ ദർശനങ്ങളെ കൂടി തിരുകി കയറ്റി വലിച്ചു നീട്ടുന്ന അവസ്ഥ കാണാതിരിക്കാനാകില്ല തന്നെ. സവർണ്ണ രാഷ്ട്രീയത്തിന്റെ സഹചാരിയാകുന്ന കവിയുടെ വാക്കിലും നോക്കിലും എഴുത്തിലും തെളിയുന്ന കുശാഗ്രത കാണുമ്പോൾ സമീപ കാലങ്ങളിൽ എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിൽ കവിയുടെ നിലപാട് എന്തെന്ന് വ്യക്തമാകുന്നുണ്ട്.
ഒരധ്യാപകൻ എന്ന തലത്തിൽ കവിതയുടെ ലക്ഷ്യബോധം എന്ത് എന്ന അന്വേഷണം സമഗ്രമായ ബോധവത്കരണം തന്നെ എന്ന് വ്യക്തമാണ്. എന്നാൽ നൂറ്റാണ്ടിന്റെ വ്യത്യാസമോ കാലത്തിന്റെ കുതിപ്പോ ഉൾക്കൊള്ളാൻ പലപ്പോഴും വിസമ്മതിക്കുന്ന കവിയിൽ സാമൂഹ്യബോധമെന്നത് സംസ്കാരവും ഔന്നത്യവും മാത്രമാണോ എന്ന ചിന്ത ഉണർത്തുന്നു വായന. പുതിയ കാലത്തിന്റെ രസനയെ ഉത്തേജിപ്പിക്കുന്ന ഒന്നും തന്നെ കവിതകളിൽ ഇല്ല. ഗൃഹാതുരതയുടെ നിശബ്ദതയല്ലാതെ. കുഞ്ഞിന്റെ ചുണ്ടിൽ കറുപ്പും പുരട്ടി കടന്നു പോയ കാലമല്ല മുന്നോട്ട് വരുമ്പോൾ കവിയിൽ. തീക്ഷ്ണതയാർന്ന ഒന്നും കവി അവശേഷിപ്പിക്കുന്നില്ല. പഴമയിലേക്ക് മടങ്ങാനുള്ള ആഹ്വാനമാണ്  അച്ഛൻ പിറന്ന വീട്ടിലേക്ക് കൂട്ടുമ്പോൾ കവി മുന്നോട്ട് വയ്ക്കുന്നത്. കവി ദീർഘ വീക്ഷണമുള്ളവൻ എന്ന വാക്ക് ശരിയാകാം ഒരു പക്ഷേ. കാരണം രാജ്യം തന്നെ പിറകോട്ട് സഞ്ചരിക്കുകയാണല്ലോ.
കവിതയുടെ കാലഭേദങ്ങളും ഭാഷയും പഠിക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു വിരുന്നാകും ഈ പുസ്തകം . ആശംസകളോടെ ബി.ജി.എൻ വർക്കല