Tuesday, October 31, 2023

ടെസ്........,തോമസ് ഹാർഡി

ടെസ് (നോവൽ),
തോമസ് ഹാർഡി, 
വിവർത്തനം: ടാറ്റാപുരം സുകുമാരൻ, 
ഡി സി ബുക്സ്.
വില : free E copy in DC App.


പൂർണ്ണജീവിതത്തെ അടയാളപ്പെടുത്തുന്ന സാഹിത്യ ശാഖയാണ് നോവൽസാഹിത്യം . ഒരു സംഭവത്തെയോ ,ജീവിതത്തെയോ, ഒരു ജനതയുടെ സംസ്കാരത്തെയോ ഒക്കെ അടയാളപ്പെടുത്താനും അതിനെ വിശദമാക്കാനും കഴിയുന്ന ഒരു സംരംഭമായി നോവലിനെ വിലയിരുത്താം. ചിലപ്പോൾ ഒക്കെ ക്രിത്രിമമായ അടയാളപ്പെടുത്തലുകൾ കൊണ്ട് ഭാവനയെ യാഥാർത്ഥ്യവുമായി കൂട്ടിയിണക്കി ശരിയോ തെറ്റോ എന്ന പകപ്പിൽ എത്തിക്കാനും മികച്ച എഴുത്തുകാർക്ക് സാധിക്കാറുണ്ട്. കഥ പറയുന്നതിലല്ല അതിനെ കഥയായി തോന്നിപ്പിക്കാതിരിക്കലാണ് കഴിവ്. അതിൽ വിജയിക്കുന്നവരെ ചരിത്രം ഓർമ്മിക്കും . 

പതിനെട്ടാം നൂറ്റാണ്ടിൽ തോമസ് ഹാർഡി എഴുതിയ നോവലാണ് Tes of the D'ubervilly. അന്നത്തെക്കാലത്ത് വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണിത്. കത്തോലിക്ക സഭയുടെ മത ചിന്തകളുടെ കറുത്ത കാലഘട്ടമായിരുന്ന ഒരു സമയം കൂടിയാണല്ലോ ആ കാലം. സമൂഹ ജീവിതവും മതവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും കുതറിമാറലുകളും ഒക്കെ മനസ്സിലാക്കാൻ കഴിയുന്ന വായനയാണ് ഈ നോവൽ തരുന്നത്. ഒരു കാലത്ത് സദാചാര ജീവിത മൂല്യങ്ങളായി ഇംഗ്ലണ്ടും മറ്റും അനുവർത്തിച്ചിരുന്ന ഏകദേശം എല്ലാം തന്നെയും ഇന്നത്തെ സമൂഹത്തിൽ ചിരിയുണർത്തുന്നതോ അത്ഭുതം ഉളവാക്കുന്നതോ ആയ കാഴ്ചകളാേ ചിന്തകളോ ആണെന്നത് ചിന്തിപ്പിക്കുന്ന വിഷയമാണ്. മതം പഠിപ്പിച്ച കുറേയേറെ തിന്മകൾ ഇന്ന് മതവിശ്വാസികൾക്ക് തിന്മയല്ലാതായിരിക്കുകയാണ്. ടെസ് എന്ന നായിക കൗമാരകാലത്ത് തന്നെ ലൈംഗികാക്രമണം നേരിടേണ്ടി വന്ന , തുടർന്നു ഗർഭധാരിയാകുന്നതും കുഞ്ഞ് പിന്നീട് മരിക്കുന്നതുമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. പാപിണിയായ ഒരുവളായി മറ്റൊരു ദിക്കിൽപ്പോയി രഹസ്യമായി ജോലി ചെയ്തു ജീവിക്കേണ്ടി വരുന്നു അവൾക്ക്. അവിടെ അവളെ കാത്തിരുന്നത് ഏഞ്ചൽ എന്ന ഉൽപ്പതിഷ്ണുവായ ചെറുപ്പക്കാരൻ്റെ പ്രണയമാണ്. അവളുടെ പാപങ്ങൾ അറിയാതെ, അവൾക്കത് തുറന്നു പറയാൻ കഴിയാതെ, അവർ വിവാഹിതരാകുകയാണ്. വിവാഹ രാത്രിയിൽ അവർ തങ്ങളുടെ പൂർവ്വകാല പാപങ്ങൾ ഏറ്റുപറയുന്ന അവസരം ഉണ്ട്. ഒരിക്കൽ ഒരു സ്ത്രീയുടെ കൂടെ രണ്ടു ദിവസം താമസിക്കേണ്ടി വന്നപ്പോൾ ശാരീരിക ബന്ധം ഉണ്ടാകുകയുണ്ടായി പക്ഷേ അതിനെക്കുറിച്ച് പശ്ചാത്തപിച്ചതിനാൽ ഇനി യ ത് പ്രശ്നമില്ല എന്ന കാഴ്ചപ്പാട് ഏഞ്ചൽ മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ടെസ് , മറ്റൊരു പുരുഷനാൽ ബലാത്കാരമായി ഉപദ്രവിക്കുകയും ഗർഭം സംഭവിക്കുകയും ചെയ്ത പാപം പൊറുക്കപ്പെടാത്തതുമായി മാറുന്ന കാഴ്ചയാണ് സംഭവിക്കുന്നത്. ഇതേത്തുടർന്ന് അവർ പിരിയുന്നതും ,പഴയ പീഡകൻ അലക്ക് മാനസാന്തരപ്പെട്ട് സുവിശേഷ പ്രാസംഗികനായും പിന്നെ ടെസിൻ്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു കയറുകയും ചെയ്യുന്നു. ഇതേ സമയം തന്നെ ഏഞ്ചലും തിരികെ എത്തുകയും കുറ്റബോധം മൂലം അലക്കിനെ കൊന്നിട്ട് ടെസ് ഏഞ്ചലിനൊപ്പം പോകുകയും ചെയ്യുന്നു. ടെസിൻ്റെ മരണത്തോടെ നോവൽ അവസാനിക്കുന്നു.  പടിഞ്ഞാറൻ സംസ്ക്കാരത്തിൽ പരപുരുഷ ബന്ധവും, വിവാഹവും ,ഗർഭവുമൊക്കെ പുനർ നിർവ്വചിക്കപ്പെട്ട ഈ കാലത്തിൽ ഇരുന്നു കൊണ്ട് ഈ നോവൽ വായിക്കുമ്പോൾ ചരിത്രത്തിൽ സമൂഹവും മതവും എങ്ങനെ പിടിമുറുക്കുന്നു എന്നും കുതറി മാറുന്നു എന്നുമൊക്കെ മനസ്സിലാക്കാൻ സഹായകമാകുന്നു. 

ടാറ്റാ പുരം സുകുമാരൻ , ടെസ് എന്ന പേരിൽ വിവർത്തനം ചെയ്ത ഈ നോവൽ ഒരു നല്ല വായനാനുഭവം നല്കി. ഡി.സിയുടെ ഓൺലൈൻ ആപ്പിൽ സൗജന്യ വായന തരമാക്കിയ ഈ നോവൽ തീർച്ചയായും വായിക്കപ്പെടേണ്ട ഒന്നു തന്നെയാണ്. പാളിച്ചകൾ വലുതായി സംഭവിക്കാത്ത ഒരു വിവർത്തനമായിരുന്നു അത്. സസ്നേഹം ബി.ജി.എൻ വർക്കല

Monday, October 16, 2023

ചുമ്മാട് ചുമക്കുന്നവർ ......... സുരേഷ് ഡി.എസ്. കാപ്പിൽ,

ചുമ്മാട് ചുമക്കുന്നവർ (കഥകൾ),
സുരേഷ് ഡി.എസ്. കാപ്പിൽ, 
പേപ്പർ പബ്ലിക്ക, 
വില: 100 രൂപ


കഥ പറയാനറിയാത്ത മനുഷ്യരുണ്ടോ! 
കഥകൾ നിറഞ്ഞ പ്രപഞ്ചത്തിലാണ് നമ്മൾ ജീവിക്കുന്നത്. ശരിക്കുള്ള കഥകൾ ആരോ ഒക്കെ പറഞ്ഞു കഴിഞ്ഞിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു. പക്ഷേ, കഥയെഴുതാനും പറയാനും ഉള്ള കഴിവ് ജീനിൽ പതിഞ്ഞു കിടക്കുന്നതിനാൽ ഓരോ കഴിവുറ്റ കഥാകാരനും അക്കഥകൾ വീണ്ടും വീണ്ടും പറയുന്നുവെങ്കിലും വായനക്കാരനും കേഴ്വിക്കാരനും അതൊരിക്കലും തിരിച്ചറിയുന്നില്ല ഇത് ഞാൻ കേട്ടതും വായിച്ചതുമാണ് എന്ന്. എന്നാൽ ചിലർ പറയുമ്പോൾ / എഴുതുമ്പോൾ ഈ കഴിവ് ഇല്ലാതെ പോകുമ്പോൾ വായനക്കാരൻ വിളിച്ചു പറയുന്നു ഇക്കഥ കേട്ടതാണെന്ന്,. അനുകരണമാണ് എന്ന്. ഇതിനു കാരണം കഥയില്ലായ്മയല്ല മറിച്ച് കഥയുണ്ടാക്കുന്ന പാചക വിദ്യ ആ എഴുത്തുകാരന് വശമില്ല എന്നതാണ്. സോഷ്യൽ മീഡിയ ഇന്നിത്തരം കഥയില്ലായ്മകളും കവിതയില്ലായ്മകളും നിരന്തരം ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ട് വരി എഴുതിയാൽ പിന്നെ അത്യുത്തമ വാഴ്‌ത്തലുകൾ ചൊരിഞ്ഞു തുള്ളുന്ന വായനക്കാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയും സ്വയം ഒരു സാഹിത്യകാരനായി തോന്നിപ്പിച്ച് എന്നാപ്പിന്നെ മലയാള സാഹിത്യത്തിൽ ഞാനെൻ്റെ കൈയ്യൊപ്പുകൾ ചാർത്തിയേ അടങ്ങൂ എന്ന അവസ്ഥയും ഉണ്ടാക്കുന്നു. ഫലമോ.... വായനക്കാരനെ തെറ്റിദ്ധരിപ്പിച്ച് നല്ല സാഹിത്യം വായിക്കാനുള്ള അവസരത്തെയും സമയത്തെയും അപഹരിച്ച് സാഹിത്യത്തേയും വായനയോടുള്ള കമ്പത്തേയും നശിപ്പിക്കുന്നു ഇക്കൂട്ടർ. 

സുരേഷ് ഡി. എസ് കാപ്പിൽ ഒരു കഥാകാരനാണ് എന്നു കരുതാനാണ് ഇഷ്ടം."ചുമ്മാട് ചുമക്കുന്നവർ" എന്ന ഈ കഥ സമാഹാരം വായിക്കാനെടുക്കുമ്പോൾ മനസ്സിൽ ആ ഒരാഗ്രഹം ആണു നിറഞ്ഞു നിന്നതും . വായിച്ചു തുടങ്ങുമ്പോൾ അതു നഷ്ടപ്പെട്ടു പോകുകയും കഥാകാരനെ മനസ്സിൽ വെറുക്കുകയും ചെയ്തു. തുടർന്നു വായിക്കേണ്ടതുണ്ടോ എന്ന ചിന്തയുണ്ടായി. പക്ഷേ ഒടുവിലെത്തിയപ്പോൾ കുറച്ചു കഥകൾ വായിക്കാനായി. അതിനാൽ മാത്രം കഥാകാരനോടു തോന്നിയ ഈർഷ്യ മറഞ്ഞു പോയി. അനുഭവക്കുറിപ്പുകൾ, ആത്മഗതങ്ങൾ, ചെറുചിന്തകൾ എന്നിവയെ കഥകൾ എന്നു പറഞ്ഞു തരാൻ ആരാണ് പ്രസാധകരോട് പറഞ്ഞു കൊടുത്തതെന്നറിയില്ല. ഭാഗ്യവശാൽ മാത്രം കഥകളും ഇതിൽ ഉൾപ്പെടുത്തിയെന്നതിനാൽ പേരുദോഷം സംഭവിച്ചില്ല. വർണ്ണക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്ന എന്തും വായനക്കാർ സ്വീകരിക്കണം എന്ന ധാരണ പ്രസാധകരും, അവതാരികയെഴുതുന്നവരും മാറ്റേണ്ടതിൻ്റെ ആവശ്യകത ഓർക്കേണ്ട ഒന്നാണ്. ഈ പുസ്തകത്തിൽ കഥകൾ ഉണ്ട്. പക്ഷേ കുറവാണ്. കഥകൾ തികയാഞ്ഞിട്ട് കുത്തിനിറച്ച മറ്റു കുറിപ്പുകൾ ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ,ഒപ്പം ഈ എഴുത്തുകാരനെ ശരിക്കും ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നല്ല ഒരു വിരുന്ന് വായനക്കാരന് ലഭിച്ചേനെ. സസ്നേഹം ബി.ജി.എൻ വർക്കല