Wednesday, October 21, 2020

മീരാസാധു..............കെ ആര്‍ മീര

മീരാസാധു (നോവെല്ല)
കെ ആര്‍ മീര
ഡി സി ബുക്സ്
വില : 125





ലോകം വളരെ വലുതാണെങ്കിലും മനുഷ്യര്‍ വളരെ ചെറുതാണ് . അതിനാല്‍ തന്നെ അവരുടെ ചിന്തകള്‍ക്കും ആ വലിപ്പവ്യത്യാസം ഉണ്ടാകുക സ്വാഭാവികം ആണ് . പ്രണയം എന്നൊരു മനോഹര വികാരം  ഇല്ലായിരുന്നുവെങ്കില്‍ ജീവിതം എത്ര വിരസവും വിരൂപവുമായേനെ എന്നു തോന്നുന്നു . മനുഷ്യര്‍ പൊതുവേ ഒരു കാലത്ത് പോളിയാറികള്‍ ആയിരുന്നു . പരസ്പരം അറിയുന്ന,പരിചയമുള്ള ഇണകളും ഉപയിണകളും ഉള്ള ഒരു ജീവിവര്‍ഗ്ഗം . പതിയെ അവരിലേക്ക് പുതിയ പുതിയ ചിന്തകളും ഭാവനകളും ഉണ്ടായി വരുകയും ഒറ്റപ്പെട്ട ലോകങ്ങളിലേക്ക് അവര്‍ തങ്ങളുടെ ലോകത്തെ ചുരുക്കുകയും ചെയ്തതോടെ  മനുഷ്യര്‍ മോണോഗാമികള്‍ ആയി മാറി . ഒരൊറ്റ ഇണ എന്ന കാഴ്ചപ്പാടും ആചാരവും അതോടെ അവര്‍ നടപ്പില്‍ വരുത്തി . പക്ഷേ ഇത്തരം ചിന്താഗതികള്‍ മനുഷ്യരില്‍ രണ്ടു തരം വര്‍ഗ്ഗങ്ങളെ കൂടി പ്രകടമായി സൃഷ്ടിച്ചു . ആണ്‍ വര്‍ഗ്ഗവും പെണ്‍ വർഗ്ഗവും . ആണ്‍ വര്‍ഗ്ഗത്തിന് അപ്പോഴും ഇണകള്‍ കൂടുതല്‍ ആകാമെന്നും പെണ്‍ വര്‍ഗ്ഗം ഒരൊറ്റ ഇണയില്‍ നിലനില്‍ക്കണം എന്നുമുള്ള ഒരു അലിഖിത നിയമം ഉരുത്തിരിഞ്ഞു വന്നു . ഈ അവസ്ഥയില്‍ ആണ് പോളിഗാമികള്‍ ഉടലെടുക്കുന്നത് .പുരുഷന്റെ ബഹുയിണകള്‍ ചില സ്ഥലങ്ങളില്‍ സ്ത്രീകളിലും കണ്ടു വന്നിരുന്നു  എന്നത് പഴയ ചരിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു . ഇങ്ങ് കേരളത്തിലും തിരുവിതാംകൂര്‍ രാജ്യത്തെ പെണ്ണുങ്ങള്‍ ഇഷ്ടമുള്ള പുരുഷനെ ഇഷ്ടമുള്ള കാലം വരെ മാത്രം ഇണയായി സ്വീകരിച്ചിരുന്ന ഒരു സദാചാരം നിലവില്‍ ഉണ്ടായിരുന്നു എന്നു കാണാം . ഇണകളുടെ തിരഞ്ഞെടുപ്പില്‍ പൊതുവേ സ്ത്രീകള്‍ ഒരാളില്‍ മാത്രം തന്റെ പ്രണയം സൂക്ഷിക്കാന്‍ ആഗ്രഹിക്കുകയും പുരുഷന്‍ ഒരാളില്‍ മാത്രം ഒതുങ്ങാത്ത ഒരു പ്രവണതയും മനുഷ്യ ജീവികളില്‍ കണ്ടു വരുന്ന പ്രത്യേകതയാണ് .

കെ ആര്‍ മീരയുടെ "മീരാസാധു " എന്ന നോവെല്ല പ്രതിനിധാനം ചെയ്യുന്ന കഥ പ്രണയത്തില്‍ പരാജയപ്പെട്ടുപോയ ഒരുവളുടെ ജീവിതത്തിന്റെ ദുരന്തമുഖമാണ് . തുളസീദലം പോലെ പരിശുദ്ധവും സാധുവുമായ ഒരു സ്ത്രീയെ പ്രണയനാടകത്തില്‍ കുടുക്കി അവളുടെ ജീവിതം നശിപ്പിച്ച ഒരു പുരുഷന്‍ ഒടുവില്‍ അവളെ തേടി എത്തുകയും ക്ഷമാപണം ചെയ്യുകയും ചെയ്യുമ്പോള്‍ അയാളെ നിരാശനാക്കിക്കൊണ്ടു പതിവ് ശുഭപര്യവസാനി നാടകങ്ങള്‍ക്ക് അവസരമൊരുക്കാതെ  തന്റെ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന തുളസിയുടെ കഥയാണ് മീരാസാധു. പ്രണയത്തിന്റെ ഭാഷയെന്ത് എന്നൊരു അന്വേഷണം കൂടിയാണ് ഈ വായനയിലൂടെ മീര പങ്കു വയ്ക്കുന്നത് എന്നു തോന്നുന്നു . തുളസിയുടെ ജീവിതത്തെ എല്ലാ താളങ്ങളും നഷ്ടമായ ഒരു പാഴ്സംഗീതോപകരണമാക്കിയത് അയാളാണ് . തന്റെ ജീവിതത്തെ ഒരിയ്ക്കലും ഇഷ്ടപ്പെടാത്ത ഒരു തലത്തിലൂടെ വഴി നടത്തിച്ചതും ഇല്ലാതാക്കിയതും അയാള്‍ ഒരാൾ മാത്രമാണു . എങ്കിലും തുളസിയില്‍ ഇച്ഛാശക്തിയുള്ള ഒരു പെണ്ണിന്റെ മുഖം മീര നല്കുന്നുണ്ട് .

മഥുരയിലെ രാധമാരുടെ ജീവിതം പോലെ ദുരിതപൂര്‍ണ്ണമായ മറ്റെന്തുണ്ട് ? വിധവകള്‍ ആയ സ്ത്രീകളെ ക്ഷേത്രപരിചരണവും ഭിക്ഷാടനവും ചെയ്യിച്ചു ജീവിക്കാന്‍ വിടുന്ന ക്രൂരതയുടെ മുഖം അനാവൃതമാക്കുക കൂടിയാണ് ഇവിടെ . അശരണര്‍ ആയ സ്ത്രീകള്‍ കൃഷ്ണനെ ആരാധിച്ചു കഷ്ടതകളിലൂടെ ജീവിതം അവസാനിക്കും വരെ കഴിഞ്ഞു കൂടുന്ന ഇടം .

തുളസി അവിടെ എത്തുന്നത് ജീവന്റെ ഭാഗമായി കരുതിയിരുന്ന ഭര്‍ത്താവിന്റെ പ്രണയം ഒരിയ്ക്കലും തന്നില്‍ മാത്രമായിരുന്നില്ല എന്നതും അതൊരിക്കലും തനിക്കവകാശപ്പെട്ടതല്ല എന്ന തിരിച്ചറിവിലും ആണ് . എണ്ണമറ്റ സ്ത്രീകളുടെ പ്രണയത്തിന്റെ ഭാഗമായ അയാള്‍ അവളോടുള്ള പ്രണയനാടകം വിജയകരമായി അവതരിപ്പിച്ചാണ് അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് . ശേഷം അവളോടുള്ള അടുപ്പവും വിശ്വാസവും കൊണ്ട് അവള്‍ അയാളെ അന്ധയായി വിശ്വസിക്കുകയാണ് . പക്ഷേ അവള്‍ മടുത്തു തുടങ്ങുന്നതും അവളുടെ സ്ഥാനത്ത് പലരും വീണ്ടും വന്നു ചേരുന്നതും അവള്‍ അറിയാന്‍ വൈകുന്നു . തന്റെ  മുന്നിലേക്ക് അവരില്‍ ചിലര്‍ എത്തുമ്പോഴാണ് അവള്‍ യാഥാര്‍ത്യലോകത്തേക്ക് നോക്കുന്നത് . ഉയർന്ന വിദ്യാഭ്യാസവും അറിവും ഉള്ള ഒരുവൾ ആയിരുന്നിട്ടും ചതിയുടെ മുഖം മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് തുളസിയുടെ പരാജയം . ഒടുവില്‍ അയാളോടുള്ള പകയില്‍ നിന്നുമാണ് കുട്ടികള്‍ക്ക് വിഷം കൊടുക്കുന്നതും അവള്‍ ഡെല്‍ഹിയിലേക്ക്  പുറപ്പെട്ട് പോകുന്നതും . മറ്റ് വിധവകള്‍ ആയ സ്ത്രീകള്‍ക്കൊപ്പം അവളും ആ ക്ഷേത്ര നഗരിയില്‍ ഒരു ഇടം തരപ്പെടുത്തുന്നു . കൃഷ്ണന്റെ അപദാനങ്ങളും പ്രണയവും പാടിയും മനസ്സാൽ ആസ്വദിച്ചും അവള്‍ തന്റെ ജീവിതത്തെ പരുക്കന്‍ പ്രതലങ്ങളില്‍ മേയാന്‍ വിടുന്നു .

അപ്രതീക്ഷിതമായി അയാള്‍ അവളെത്തേടി അവിടെയും എത്തുന്നു . ഇത്രകാലവും അയാൾക്ക് നേരെ അവള്‍ ഊതിക്കത്തിച്ചു വച്ച പക അവൾക്ക് പ്രയോഗിക്കാന്‍ നേരമായി എന്നത് അവള്‍ മനസ്സിലാക്കുന്നു . രോഗാതുരനായി ആശുപത്രിയില്‍ കിടന്ന അയാളെ കാണാന്‍ പോലും അവള്‍ കൂട്ടാക്കാത്തത് അതിനാലാണ് . അയാളുടെ കൂടെ പോകുന്നതിലും നല്ലത് മരണം ആണെന്ന അവളുടെ കാഴ്ചപ്പാട് സ്വയം പീഡിതമായ ഒരവസ്ഥയിലൂടെ അവള്‍ പ്രാവര്‍ത്തികമാക്കുമ്പോൾ മീരാസാധു സാധാ കുലസ്ത്രീകളുടെ തലത്തില്‍ നിന്നും ഉയര്‍ന്നു അസ്തിത്വമുള്ള ഒരു പെണ്ണായി തലയുയര്‍ത്തി നില്ക്കുന്നു .

തികച്ചും സ്ത്രീപക്ഷത്ത് നിന്നുകൊണ്ടു എഴുതപ്പെട്ട ഈ നോവെല്ല സ്ത്രീയുടെ ജീവിതത്തിലെ തികച്ചും വ്യഥ്യസ്തമായ ഒരു പശ്ചാത്തലവും ജീവിതവും കൂടി മലയാളിക്ക് നല്കുന്നുണ്ട് . തിരിച്ചറിവുകളുടെ ലോകം അനിവാര്യമായതാണ് എന്ന സന്ദേശം മീര വ്യക്തമായും പറയുന്നു . വിദ്യാഭ്യാസമോ കുടുംബ മഹിമയോ ഒന്നുമല്ല ഒരു സ്ത്രീക്ക് വേണ്ടത്  പകരം സ്വന്തം തീരുമാനങ്ങളില്‍ , അവയെടുക്കാനുള്ള കഴിവില്‍ ഒക്കെ വിശ്വാസവും ഉറച്ചു നില്ക്കാന്‍ ഉള്ള മനസ്സും ഉണ്ടാവേണ്ടത് ആവശ്യമെന്ന് മീര ഇതില്‍ പറഞ്ഞു വയ്ക്കുന്നു . ചെറുതെങ്കിലും ബൃഹത്തായ ഒരു ജീവിതത്തിന്റെ ചിത്രം വരച്ചു വയ്ക്കുന്ന മീരാസാധു നല്ലൊരു വായനാനുഭവം തന്നു . ഭാഷയും പ്രമേയവും അവതരണവും നന്നായിരുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Thursday, October 8, 2020

അപേക്ഷ

അപേക്ഷ

ജീവിതത്തെ ഞാൻ പലതായി പിരിക്കുന്നു.
എവിടെയും ഞാൻ കാണുന്നില്ല ശുഭാപ്തി ചിന്തകൾ
ജീവിതത്തെ ഞാൻ മറക്കുന്നു ഭ്രാന്തമായ്
എവിടെയും ഞാൻ കണ്ടതില്ലാശ്വാസം.
ഇഷ്ടങ്ങൾ, ഓർമ്മകൾ
വേദനതൻ സൂചി ക്കുത്തുകൾ
ഇതാ ഞാൻ പിടയുന്നു ഏകാന്തം
യാത്ര പറയാൻ കൊതിച്ച്
കാത്തു നില്ക്കുന്ന സന്ധ്യകളേ
ഇല്ല മറുവാക്കുകൾ ഒന്നുമേയിന്ന്
ഇല്ല കാത്തിരിപ്പും പ്രതീക്ഷയും 
യാത്ര പറയാൻ കാത്തു നില്ക്കും സന്ധ്യേ
കൊണ്ടു പോകുമോ എന്നെയും കൂടെ നീ.

ബി.ജി.എൻ വർക്കല