Wednesday, June 22, 2016

ദൈവം വലിയവനാണ്.


ഹേ പ്രഭൂ ,
ജീവിച്ചിരിക്കുന്നു എന്നതിനോ
പരമാർത്ഥം ആണെന്നതിനോ
തെളിവുകൾ നല്കാൻ നിനക്കായിട്ടില്ലിതുവരെ.!
എങ്കിലും ചില കള്ളനാണയങ്ങൾ
അവരുടെ പ്രതീകമായ്
നിന്നെ പുരുഷനെന്നും
പിതാവെന്നും
ആശ്രയത്തിന്റെ പരമകാഷ്ടയെന്നും
വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു.
നീ ഇരുളിലും
ഏകാന്തതയിലും
ഉറക്കത്തിലും
അവർക്കു മാത്രം ഗോചരമാകുന്നു.
നിന്റെ പേരിലവർ പുസ്തകങ്ങൾ നിർമ്മിക്കുന്നു
മതങ്ങൾ , ജാതികൾ , നിയമങ്ങൾ
നിന്നെയവർ ആഘോഷിക്കുന്നു.
ഈ ചരാചരങ്ങളിലവർ കണ്ട
അറിയാസത്യങ്ങളൊക്കെയും
നിന്റെ കണക്കിൽപ്പെടുത്തി വയ്ക്കുന്നു. .
ജീവനുണ്ടായ കാലം മുതൽ ഇന്നുവരെ
ഒരിലപോലും അനക്കാനോ
കൊഴിയാതെ സംരക്ഷിക്കാനോ
കഴിയാതെ പോയ നിന്നെയവർ
ആപത്ബാന്ധവനായി നമസ്കരിക്കുന്നു.
മരണപ്പെടുമ്പോൾ നിന്റെ ഹിതമായ് കണ്ടും
രക്ഷപ്പെടുമ്പോൾ നിന്റെയനുഗ്രഹമായ് എണ്ണിയും
അവർ നിന്നെ വിശ്വസിക്കുന്നു.
ജനനത്തിലേ എഴുതി വച്ചുവെന്നവർ പറയുന്ന
അവന്റെ രോഗങ്ങൾക്ക് ,
വൈകല്യങ്ങൾക്ക്
നിന്നെ വെല്ലുവിളിച്ചവർ
ശാസ്ത്രങ്ങൾക്ക് പിന്നാലെ പായുന്നു.
നീ നല്കിയ വിധിയെന്നു കരുതുന്നവ
തടയാനാവില്ലെന്നു പറയുന്നവർ
നീതി തരൂ എന്നു പറഞ്ഞു നിനക്കു മുന്നിൽ
വഴിപാടും നേർച്ചയും മെഴുകുതിരിയുമായി
വരികളിൽ സ്ഥാനം പിടിക്കുന്നു.
പിടഞ്ഞു തീരുന്ന ജന്മങ്ങൾ
നിന്നെ വിളിച്ചാർത്ത നാദം മുഴക്കുന്നു.
പരസ്യമായി ലോകത്തിനു മുന്നിൽ
വെളിപ്പെട്ടുവരാനും
ഞാനാണ് നിങ്ങളെയീ നിലയിൽ
നിലനിർത്തുന്നതെന്നും പറയാൻ
ഭയമാകുന്ന നിന്റെയാരാധനാലയങ്ങൾ
ആയുധങ്ങളും
പൂട്ടും
രക്ഷാ ചാലകങ്ങളും കൊണ്ട്
നിന്റെയാരാധകർ കാത്തുരക്ഷിക്കുമ്പോൾ
നിനക്കൊന്നു പൊട്ടിക്കരഞ്ഞു കൂടെ.
ജീവന്റെ മുന്നൂറ്റിയെഴുപത്തഞ്ചു കോടി
വർഷങ്ങൾ
നിന്നെ പരിഹസിക്കുന്നതറിഞ്ഞൊന്നു
ആത്മഹത്യ ചെയ്തു കൂടെ നിനക്ക് ?
......... ബി ജി എൻ വർക്കല

Tuesday, June 21, 2016

സംഗീതസംഗീത സാന്ദ്രമായിരുന്നാ രാവ് .


സംഗീത സാന്ദ്രമായിരുന്നാ രാവ് !
നിന്റെ ഇളംതനുവിൽ
നിലാവിന്റെ വെളിച്ചം കുടഞ്ഞിട്ട
തണുത്ത രാവ് .

ചുംബനം ദാഹിച്ചു
വിറകൊണ്ട നിൻ ചുണ്ടുകളിൽ
വീണക്കമ്പികൾ തൻ ശ്രുതികേട്ട രാവ് .

വിരലൊന്നു തൊട്ടപ്പോൾ തന്നെ
ത്രസിച്ചുണർന്ന മുലഞെട്ടുകൾ
ദ്രുതതാളമുയർത്തിയപ്പോൾ
നിൻ പേലവഹൃദയത്തിൽ
മൃദംഗനാദം ഉണർന്നു തുടങ്ങി.

ആഴമേറിയ നാഭീച്ചുഴിയിൽ
ജലതരംഗം വിതറിയ '
സ്വേദബിന്ദുക്കൾക്ക് ഉപ്പുരസം !

അടിവയറിനുഷ്ണവേഗങ്ങളിൽ
ചേങ്ങില നാദം മുഴങ്ങിത്തുടങ്ങവേ
രാത്രി നാദബ്രഹ്മത്തിൽ ലയിച്ചു കഴിഞ്ഞിരുന്നു.

കാറ്റും നിലാവും നാണം മറന്നു
ഗാനമധുരിയിൽ സ്വയം ലയിക്കവേ
നമ്മൾ ഒരുടലായി
ഒരേ സംഗീതമായ്
സ്വയമലിഞ്ഞില്ലാതാവുകയായിരുന്നു.
......... ബിജു ജി നാഥ് വർക്കല സാന്ദ്രമായിരുന്നാ രാവ് .
......................................................
സംഗീത സാന്ദ്രമായിരുന്നാ രാവ് !
നിന്റെ ഇളംതനുവിൽ
നിലാവിന്റെ വെളിച്ചം കുടഞ്ഞിട്ട
തണുത്ത രാവ് .

ചുംബനം ദാഹിച്ചു
വിറകൊണ്ട നിൻ ചുണ്ടുകളിൽ
വീണക്കമ്പികൾ തൻ ശ്രുതികേട്ട രാവ് .

വിരലൊന്നു തൊട്ടപ്പോൾ തന്നെ
ത്രസിച്ചുണർന്ന മുലഞെട്ടുകൾ
ദ്രുതതാളമുയർത്തിയപ്പോൾ
നിൻ പേലവഹൃദയത്തിൽ
മൃദംഗനാദം ഉണർന്നു തുടങ്ങി.

ആഴമേറിയ നാഭീച്ചുഴിയിൽ
ജലതരംഗം വിതറിയ '
സ്വേദബിന്ദുക്കൾക്ക് ഉപ്പുരസം !

അടിവയറിനുഷ്ണവേഗങ്ങളിൽ
ചേങ്ങില നാദം മുഴങ്ങിത്തുടങ്ങവേ
രാത്രി നാദബ്രഹ്മത്തിൽ ലയിച്ചു കഴിഞ്ഞിരുന്നു.

കാറ്റും നിലാവും നാണം മറന്നു
ഗാനമധുരിയിൽ സ്വയം ലയിക്കവേ
നമ്മൾ ഒരുടലായി
ഒരേ സംഗീതമായ്
സ്വയമലിഞ്ഞില്ലാതാവുകയായിരുന്നു.
......... ബിജു ജി നാഥ് വർക്കല

Monday, June 20, 2016

തെരുവു ബാല്യം



നിങ്ങൾ വലിച്ചെറിഞ്ഞവർ ഞങ്ങൾ !
പിഴച്ചു പെറ്റ കുറ്റത്തിനും
അനാഥമാക്കപ്പെട്ട കാലത്തിനും
ഭ്രാന്തിന്റെ പൂക്കൾക്കും
ഞങ്ങൾ ഇരകൾ മാത്രം.

സിഫീലിസ് പിടിച്ച ദേഹിയും
ജട പിടിച്ച താടിമുടികളും
അംഗഭംഗം വന്ന ശരീരവും
ഞങ്ങൾക്ക് സ്വന്തം .

പകലിന്റെ വെളിച്ചത്തിൽ
പുലയാട്ടിയും ഭേദ്യം ചെയ്തും
രാവിന്റെ കാളിമയിൽ
ഉടുമുണ്ട് വലിച്ചു കീറിയും
നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നു .

അന്യം നിന്ന് പോകാതെ
കുഞ്ഞുങ്ങളെ തന്നും
അന്നം മുടങ്ങാതിരിക്കാൻ
പിച്ചതെണ്ടിയും
ഞങ്ങൾ നിങ്ങളെ സേവിക്കുന്നു .

തെരുവിൽ നിങ്ങൾ കണ്ടേക്കാം
നിങ്ങളുടെ മുഖച്ഛായ
നിങ്ങളുടെ ബന്ധു
നിങ്ങളുടെ അയൽക്കാരൻ
നിങ്ങൾ തെല്ലുമേ
കാരണം തെരുവിന്റെ ജന്മം
സഹതാപത്തിന് അർഹരല്ല .
കാരണം ...ഞങ്ങൾ അട്ടകൾ ആണ്
നിങ്ങളുടെ കണ്ണിലെങ്കിലും
....... ബിജു ജി നാഥ് വർക്കല
( പുലർകാലം ഗ്രൂപ്പിൽ രണ്ടാം സമ്മാനം  കിട്ടിയ വരികൾ )

പ്രണയ പരാഗമായി നീയിന്നെൻ ജീവനിൽ!.


ഞാനറിയാതെൻ ജീവനിൽ
കൂടൊന്നു കുട്ടിയ കുഞ്ഞിത്തത്തേ !
നീയന്റെ മൂകമാം
ജീവിതോദ്യാനത്തിൽ
ഗാനവുമായിന്നുല്ലസിച്ചീടുമ്പോൾ
എന്തു പറയേണ്ടൂ
എന്നറിയാതിന്നു ഞാൻ
നിന്നെ നെഞ്ചോടങ്ങു ചേർത്തിടുന്നു.
ചോന്നു തുടുത്ത നിൻ
ചുണ്ടിണ മെല്ലെ ഞാൻ
പ്രണയത്തിൻ മുദ്രയാൽ ബന്ധിക്കുമ്പോൾ
ഒരു മേഘത്തുണ്ടു പോൽ
എൻ മെയ്യിൽ നീയോ പടർന്നിടുന്നു.
ആകാശം കാണാതെ
പുസ്തകത്താളിൽ ഞാൻ
കാത്തുവച്ചന്നൊരു പീലി പോലെ
ഇന്നെന്റെ ചിത്തത്തിൽ
ആരുമേയറിയാതെ
ഓമലേ നിന്നെ ഞാൻ കാത്തിടട്ടെ.
ജീവനിൽ നിന്നു ഞാൻ
വിടപറയും വരെ
ചാരെ നീയുണ്ടാകിലോ
ധന്യനീ ഞാൻ.
.... ബിജു ജി നാഥ് വർക്കല

Sunday, June 19, 2016

മൂക പ്രണയം!


ഒരു മൗനസങ്കീർത്തനം പോൽ
ആരുമറിയാതെന്നോ കൂടിയതാണ്
നീയെൻ നിഴലായെങ്കിലും പ്രിയേ
ഞാനിന്നു നിന്നെയറിയുന്നുവല്ലോ .

ഒരു പടക്കുതിരയെപ്പോലെ ഞാൻ
പായുകയായിരുന്നീ രണഭൂമിയിൽ.
യാത്രയിൽ കണ്ട മുഖങ്ങളിലൊക്കെ
ഞാനാർത്തിയാൽ നിന്നെതിരഞ്ഞും.

വെട്ടിമുറിച്ചും തട്ടിത്തടഞ്ഞുമേ
എത്രയലഞ്ഞു ഞാൻ സഖീ ....
നിന്റെ ഉത്തരീയത്തിൻ പൂക്കൾ
വഹിക്കും ഗന്ധമാരുതനെത്തേടി.

എത്രയോ രാവതിൽ നിന്നെ കനവി -
ലൂടെത്രയോ ഭോഗിച്ചിരുന്നു ഞാൻ .
എത്രയോ നിലാവുകൾ കണ്ടു നാം
മേഘത്തുണ്ടതിൽ ഒപ്പം ശയിക്കേ !

മഴയുടെ വിരലുകൾ മത്സരിച്ചെത്ര -
യെന്നൊപ്പം ജയിക്കുവാൻ നിന്നുടൽ.
അത്രമേൽ പരിചിതം ഞാൻ നിൻ
മറുകുകൾ മുത്തിത്തളർന്നവൻ ഭ്രാന്തൻ.

കാത്തിരിക്കുന്നു ഞാൻ നിന്നെ സഖീ
യെനിക്കൊന്നു  പുണരണം നിന്നെ .
കനവിലൂടല്ല നിനവിന്റെ നനവെഴും
തണുവിൽ പുതച്ചൊന്നുറങ്ങാൻ....
...... ബിജു ജി നാഥ് വർക്കല ......


വേനലില്‍ ഒരു പുഴ .............റോസ് മേരി

വായനയില്‍ പലപ്പോഴും വസന്തത്തിന്റെ പരിമളം പരക്കുന്നത് വായനയുടെ മനോഹാരിത നമ്മെ ചൂഴ്ന്നു നില്‍ക്കുമ്പോള്‍ ആണ് . ലളിതമായ പദങ്ങള്‍ കൊണ്ട് രസച്ചരട് മുറിക്കാതെ ജീവിതങ്ങളെ പറഞ്ഞു പിടിപ്പിക്കുന്ന കവിതകള്‍ നമുക്ക് പലപ്പോഴും അന്യമാകുന്നുണ്ട് അവിടെയാണ് എഴുത്തില്‍ മാന്ത്രികവിരല്‍ തൊടുന്നതുപോലെ റോസ് മേരി നമ്മോട് സംവദിക്കുന്നത് . തീവണ്ടി , മഴ , കാറ്റ് , കാട് തുടങ്ങി പ്രകൃതിയിലേക്ക് ഇറങ്ങി നിന്നുകൊണ്ട് നമ്മെ പലതും കാണിച്ചു തരുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ എഴുത്തുകാരി തന്റെ "വേനലില്‍ ഒരു മഴ" എന്ന കവിത സമാഹാരത്തിലൂടെ.
ഇടറിപ്പെയ്യുന്ന
ഹിമശകലങ്ങള്‍ക്കിടയിലൂടെ
തളര്‍ന്നുലഞ്ഞു
വ്യഥിതതാളത്തോടെ
തീവണ്ടി,
ഇരുപുറവും
ഇലകൊഴിഞ്ഞ മുള്‍ക്കാടുകള്‍
വിളര്‍ത്ത വൈധവ്യങ്ങള്‍
മെല്ലിച്ച കൈകള്‍
ആകാശത്തേക്കുയര്‍ത്തി
അവര്‍ ശബ്ദമില്ലാതെ
വിലപിക്കുന്നു ...(കാട്ടുതീ ) എന്ന് വായിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ അറിയാതെ ഒരു ചിത്രം നമ്മുടെ മനസ്സിലേക്ക് കോറിയിട്ടു തരുന്ന റോസ് മേരിയുടെ രചനാ വൈഭവം വളരെ മനോഹരം തന്നെയാണ് . 'വനഹര്‍മ്യം' എന്ന കവിത വളരെ വ്യത്യസ്ഥമായ മറ്റൊരു കഥയാണ് പറയുന്നത് . ലാജവന്തി എന്ന വനഹര്‍മ്യം . വേട്ടയ്കായി അപൂര്‍വ്വം ചിലപ്പോള്‍ മാത്രം വനത്തില്‍ വരുന്ന രാജനെ കാത്തു അവന്റെ വരവില്‍ ഉണരുന്ന ലാജവന്തിയുടെ ചിത്രം വളരെ മനോഹരമായി കവി വരച്ചിടുന്നു .
രാവ് മുഴുവനെരിഞ്ഞു നില്‍ക്കുന്ന
ശരറാന്തലുകള്‍....
തുളുമ്പുന്ന മധുപാത്രങ്ങള്‍ ...
ഒരു രാത്രി
ഒരേ ഒരു രാത്രി!
ഒരായിരം കല്‍വിളക്കുകള്‍
എരിഞ്ഞു കത്തി നില്‍ക്കുന്ന
മദഭരരാത്രി! .......... ആ രാത്രിയെ , ആ ഹര്‍മ്മ്യത്തെ , അവിടെ അരങ്ങേറുന്ന നാടകങ്ങളെ ഇതിലും വ്യക്തതയോടെ എങ്ങനെ അവതരിപ്പിക്കുക എന്ന് തോന്നിപ്പിക്കുക കഴിവുറ്റ ഒരു വിരലിനു മാത്രമേ സാധ്യമാകൂ .
ദയാരഹിതമായോരു വറുതിക്കാറ്റ്
കാട്ടുപയ്യാനിക്കായ്കളെ
ചിന്നഭിന്നമായ് ചിതറിപ്പറത്തുന്ന
വേനല്‍രാത്രികളിലൊന്നില്‍
ദൈന്യവും ഹൃദയഭേദകവുമായ വിലാപങ്ങള്‍
അന്നാമേരിയെത്തിരഞ്ഞെത്തുകയായി...(വിലാപപര്‍വ്വം ) എന്ന വരികള്‍ വായിച്ചു തുടങ്ങുന്ന ഒരാള്‍ക്ക് ആ കവിത മുഴുവന്‍ വായിക്കാതെ അത് മടക്കി വയ്ക്കാനാകാത്ത വണ്ണം റോസ് മേരി തന്റെ രചനാവൈഭവം പ്രകടമാക്കിയിരിക്കുന്നു .
മറ്റൊരിടത്ത് സങ്കടത്തെ ക്കുറിച്ച് ഇങ്ങനെ പറയുന്നു കവി .
മഴ ചിലമ്പിപ്പെയ്യുന്നൊരു
മിഥുനരാത്രിയിലാണ്
സങ്കടം അയാളുടെ ഉള്ളില്‍
നുഴഞ്ഞു കയറ്റം നടത്തിയത് . (സങ്കടത്തിന്റെ ആല്‍മരം ) തുടര്‍ന്ന് ആ സങ്കടം അയാളെ കാല്‍ വെന്ത ഒരു നായയെ പ്പോലെ ഓടിച്ചു പോകുന്ന കാഴ്ചകള്‍ ഒടുവില്‍ അയാള്‍ മരിച്ചു വീഴുമ്പോള്‍ തന്നില്‍ നിന്ന് മുക്തമാകുന്ന സങ്കടം . മറ്റൊരു കവിതയില്‍ വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ ഗൃഹത്തിലേക്ക് ഒരു ശതാവരിതൈയ്യുമായി നടന്നു നീങ്ങുന്ന വധുവിനെ കാണാം . പക്ഷെ അധികം വൈകാതെ തന്നെ അമ്മായിയമ്മയുടെ ക്രോധമിഴികളില്‍ ഉടക്കി ആ ശതാവരി കടപുഴക്കിയെറിയപ്പെടുമ്പോള്‍ അവള്‍ ഗൂഡപ്പുഞ്ചിരിയോടെ ഓര്‍ക്കുന്നു ആര്‍ക്കും പിഴുതുകളയാനാവാതെ ഒരു ശതാവരി തന്റെ ഉള്ളില്‍ വളരുന്നത്‌ (പറിച്ചു നടപ്പെട്ട ചെടി ). ഉപമകളില്‍ കൂടിയും അടയാളങ്ങളില്‍ക്കൂടിയും കവി നമ്മോടു പലതും പറയാതെ പറയുന്നുണ്ട്. അതുപോലെ തന്നെ 'ബന്ധനസ്ഥനായ വിഘ്നേശ്വരന്‍' സമകാലികമായ മതദൈവ വിശ്വാസങ്ങളെ നന്നായി കടിച്ചു പറിക്കുന്ന ഒരു രചനയായി കാണാന്‍ കഴിയുന്നു . കൂട്ടത്തില്‍ ശ്രദ്ധേയവും വളരെ മനോഹരവുമായ ഒരു കവിതയാണ് 'വനമഹിഷം ' രതിയുടെ , പ്രണയത്തിന്റെ അമൂര്‍ത്തതയും വന്യതയും ശാന്തതയും മനോഹരമായ മൂന്നു ഭാഗങ്ങളായി അവതരിപ്പിക്കുന്നു. പ്രണയവും രതിയും വളരെ നന്നായി സന്നിവേശിപ്പിച്ച കവിതകള്‍ ഈ സമാഹാരത്തിന്റെ ഒരു പ്രത്യേകതയായി അനുഭവപ്പെടും വായനക്കാരന് .
നെഞ്ചെരിയും കനലിന്റെ
തീപകര്‍ന്ന്
കരളുരുകിയൊഴുകും
മിഴിനീര്‍ക്കണമിറ്റിച്ചു
ഉയിരിന്നുമുയിരായി
പോറ്റിവളര്‍ത്തിയൊരു
പക്ഷിക്കുഞ്ഞു (കബറടക്കപ്പെട്ട കിളി) ആണ് സ്നേഹമെന്ന് കവി വിലപിക്കുന്നു
ഒടുവില്‍ നിരാസങ്ങളുടെ അവസാനമാകുമ്പോള്‍ നിരാശയുടെ കൂടുകള്‍ പൊട്ടുമ്പോള്‍
അവള്‍ പിടഞ്ഞുണരുന്നു
അതാ, വസ്ത്രങ്ങളുടെ
തടവറ ഭേദിച്ചവള്‍
സൂര്യനഭിമുഖമായ്
യാത്രയാരംഭിക്കുന്നു ...(ഈ രാവു എന്ത് തന്നു) ഒടുവിലോ പ്രതീക്ഷകളുടെ അവസാന കൊമ്പില്‍ നിന്നുകൊണ്ട് കവി തന്റെ മനസ്സ് തുറക്കുന്നു .
ജീവിച്ചിരിക്കുന്നവരെക്കാള്‍
എനിക്ക് മമത
മണ്‍ മറഞ്ഞവരോടാണ് .(ഇതും കൂടി ) കവിതയില്‍ തന്റെ അടയാളം മനോഹരമായി ചാര്‍ത്തി റോസ് മേരി നടന്നു നീങ്ങുമ്പോള്‍ വായനക്കാരന്‍ ഒരു നിമിഷം മൌനത്തിന്റെ തോടില്‍ ഒതുങ്ങിക്കൂടുകയും വായന ഒരു ഭാരമായി മനസ്സില്‍ കനം തിങ്ങുകയും ചെയ്യുന്നു .
ഇരുപത്തി മൂന്നു കവിതകള്‍ ഉള്ള ഈ സമാഹാരം കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു നല്ല വായനാനുഭവം തന്നെയാകും എന്ന് പറയാന്‍ കഴിയും . കറന്റ് ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ 45രൂപയാണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല
vaay

Saturday, June 18, 2016

ഏകാകി


ദ്വന്ദ മുഖങ്ങള്‍


ആത്മ ചിത


തപസ്സ്


ജീവിതം തീറെഴുതിയവന്‍


നീയൊരു തണല്‍


പ്രണയ പറുദീസ


പ്രണയമേ നീയിങ്ങനെ


ആശ്വാസം


പ്രാര്‍ത്ഥന


നിലയ്ക്കാത്ത യാത്ര


ഉത്തരമില്ലാതെ ....


വാസ്തവം


മിഴികൾ .


വികാരം വിവേകമറുത്ത
കറുകറുത്ത സന്ധ്യയിൽ
എന്റെ മിഴികളെ ഭയന്നാകണം
നീ പിന്നിൽനിന്നാ കുടുക്കു മുറുക്കിയത്.

നിന്നോടുള്ള പക തീരാത്തതിനാലാകണം
എന്റെ മിഴികൾ
തുറന്നു തന്നെയിരുന്നതും .

കനലുകളടങ്ങാത്തൊരെൻ
മിഴികളെ കണ്ടു
ഉദ്ധരിക്കാനാവാത്ത പൗരുഷം
നിന്നെ നോക്കി ചിരിക്കവേ,
നീയെന്നെ വെട്ടിമുറിച്ചതും
കലിയടങ്ങാതെൻ മൂക്ക് തകർത്ത്
പരാജിതനായകലുന്നതും
അടയാത്തൊരെൻ മിഴികൾ
ആസ്വദിക്കുകയായിരുന്നു.

ഞാൻ പെണ്ണാണ് ...
വിശക്കിലും
വിഴുപ്പു ചുമക്കാൻ മടിക്കവൾ.
ഇഷ്ടമില്ലാതൊരു കൈ പോലും
ദേഹിയിലനുവദിക്കാത്തവൾ!
... ബിജു ജി നാഥ് വർക്കല
( എഫ് ബി ഗ്രുപ്പ് പുലര്‍കാലം കവിതാ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച വരികള്‍ )

നിന്നെ വായിക്കാനാകാതെ


വായനാദിനമാണത്രേയിന്നു.
വായനയിന്നെങ്കിലുമുണ്ടാകിടേണം.
വായിച്ചു തുടങ്ങിയതാണ് ഞാൻനിന്നെ-
യിന്നും വായിച്ചു തീർന്നില്ലൊരു പുറംപോലുമേ !
ഓരോ വരിയിലും നീ
തെളിയുന്നുണ്ട് , ഓരോ ഭാവങ്ങളിൽ .
ഓരോ വാക്യങ്ങളും പറയുന്നത്
ഉത്തരമില്ലാത്ത നിന്നെക്കുറിച്ചു മാത്രവും.
നീ പറഞ്ഞ വാക്കുകൾ
നീ തന്ന ചിന്തകൾ
നീയൂതി തെളിയിച്ച കനലിന്റെ ചിന്തുകൾ .
ചാരം മൂടിയ കാലത്തിൻ കുപ്പയിൽ
നീയിന്നെന്നെ വലിച്ചെറിഞ്ഞീടുന്നു.
കനലുകൾ അണയിച്ചു നീ ചിരിക്കുന്നു.
കനവുകൾ ഛേദിച്ചു നീ നൃത്തമാടുന്നു.
കനിവിന്റെ മധു തേടി ഞാൻ മുട്ടുകുത്തുമ്പോൾ
കനിമൊഴി പോലുമേ നിന്നിലുരുവാകുന്നില്ല.
വായന മുരടിച്ചു ഞാൻ പകച്ചീടുന്നു.
വിരലുകൾ മരവിച്ചക്ഷരം കരയുന്നു.
ഇരവുകൾ പകലുകൾ എന്നെ വേട്ടയാടുമ്പോൾ
നിറമുള്ള ദ്രാവക ചവർപ്പെന്നെ തിന്നുമ്പോൾ
വായനയെന്നിൽനിന്നകലേക്ക് പോകുന്നു.
പ്രാണനേ നിന്നെയോർത്താർക്കും മനസ്സിൽ
കാമനകൾ, ഭാവനകൾ തൂങ്ങി മരിച്ചീടുന്നു.
...... ബിജു. ജി. നാഥ് വർക്കല '

Tuesday, June 14, 2016

പ്രതീക്ഷകള്‍

ഇല്ല മാത്സര്യം തവ മാനസം കവരുവാൻ
ഇല്ല മാത്സര്യം തവ കടാക്ഷം ലഭിക്കുവാൻ
ഇല്ല മാത്സര്യം തവ പാദങ്ങൾ മുത്തുവാൻ
ഇല്ലില്ല മാത്സര്യം മമ മാനസം കാട്ടുവാൻ.
വന്നിടും ഒരു കാലമതെനിക്കന്നു ന്യൂനം.
തന്നിടും നീ നിൻ പ്രണയമെനിക്കെന്നു
ചൊല്ലിടും മമ ഹൃത്തിനെ ഞാനെന്നുമേ
കാത്തിടാം വീണു പോംവരേയ്ക്കുമേ .
...... ബിജു ജി നാഥ് വർക്കല ............

Monday, June 13, 2016

രാധ തൻ ദുഃഖം...


ഗോപികമാരൊത്തു ഗോപാലൻ
കേളികളാടുന്നതറികിലും രാധ,
ഇല്ല കാട്ടില്ല തെല്ലുമേയല്ലലവൾ
തൻ പ്രിയനോടില്ല കല്മഷവും.

എങ്കിലും വൃന്ദാവനത്തിലിരുന്നു
ആർദ്ര മധുരമായവൻ മീട്ടുന്ന
വേണുഗാനമതാർക്കു വേണ്ടിയെ-
ന്നാകുലചിത്തയാണെന്നുമേയവൾ.
കണ്ടുമുട്ടുന്ന വേളയിലൊക്കെയു-
മുള്ളു പൊട്ടിയവൾ കേൾക്കുന്നു.
ചൊല്ലു കണ്ണാ നീ പൊഴിക്കുന്നൊരീ
ഗാനമാലികയെനിക്കായല്ലയോ.?
കള്ളനവൻ കാർവർണ്ണമയനപ്പോഴും
കണ്ണെറിയുന്നു രാധതൻ മിഴികളിൽ.
ചുണ്ടിലൊളിപ്പിച്ച ഗൂഢസ്മിതവുമായി
തന്വിയവളോട് കഥകളുര ചെയ്യുന്നു.
രാധയറിയുന്നു കണ്ണന്റെയുള്ളത്തിൽ
തന്റെ മുഖമാണെന്ന സത്യമെങ്കിലും
കാത്തിരിക്കുന്നു കേൾക്കുവാനാ വാക്ക്
കള്ളനവനുടെ നാവിൽ നിന്നെന്നുമേ..!
..... ബിജു ജി നാഥ് വർക്കല

മൗനത്തിന്റെ ഘടികാരം .


സ്നാനഗൃഹങ്ങളില്‍ സ്ഖലിച്ചു തളരുന്ന
പ്രവാസിക്കും
ഇണയ്ക്കും
വാര്‍ഷിക രതിയുടെ
കുംഭമേളയൊരുക്കുമ്പോള്‍
ലജ്ജ തളം കെട്ടിയ
ഇരുള്‍ മുറികള്‍ക്കും
അടുക്കളപ്പുകയ്ക്കും
കണ്ണു തുറക്കാന്‍ മടിയാകുന്നു .
വിരുന്നെത്തുന്ന ബന്ധങ്ങള്‍ക്കും
സമയം കൊല്ലി സൗഹൃദങ്ങള്‍ക്കും
പകുത്തുകൊടുത്തതിന്റെ ബാക്കി
എണ്ണിച്ചുട്ട സമയത്തെ നോക്കിയിരിക്കുന്ന
നെടുവീര്‍പ്പുകള്‍ക്ക് പറയാനുണ്ടാകും
വിരഹത്തിന്റെ നൂറു നൊമ്പരങ്ങള്‍ .
ഇടയില്‍ മത്സരിക്കുന്ന
അരുമക്കിടാങ്ങളെയുറക്കാന്‍
പെടാപ്പാടു പെടും രണ്ടു കണ്ണുകളെ
കണ്ടില്ലെന്നു നടിച്ചു ചിരിയടക്കി
നിലാവ് നിസ്സംഗയാകുന്നുണ്ടാകും .
ജീവിതം കുറച്ചു നെടുവീര്‍പ്പുകളും
കുറെ കടമകളും നിറഞ്ഞതാകുമ്പോള്‍
യൗവ്വനം പ്രവാസം അടിച്ചേല്‍പ്പിക്കുന്ന
മുള്‍ക്കിരീടം മാത്രമാണല്ലോ !
----ബിജു ജി നാഥ് വര്‍ക്കല

Wednesday, June 8, 2016

വികൃതിക്കുട്ടി. .


മിഴികൾ അടഞ്ഞു പോകുമ്പോഴും
മനക്കണ്ണിലൊരു മായക്കാഴ്ച പോലെ
നിന്റെ ഹൃദയത്തിനു മുകളിൽ
കാലം ചാർത്തിയൊരാ കുഞ്ഞു മുറുക്.

സ്നേഹത്തിന്റെ ആനന്ദധാരയാൽ
നിന്റെ മുലഞെട്ടിൽ പാൽ തുളുമ്പുന്നു.
ശാഠ്യക്കാരനായ കുട്ടിയായിരിക്കാനെന്തു രസമാണ്.
നിന്റെ മിഴികൾ മാത്രം
ഈറനണിയാതിരിക്കുകിൽ
ഞാനൊരു വികൃതിക്കുട്ടിയായേനേ.
..... ബി.ജി.എൻ വർക്കല

Monday, June 6, 2016

എഴുതാതെ പോകുന്ന കവിത

ഓരോ രാത്രിയും
ഇരുളിനോട് ചോദിക്കുന്നുണ്ട് .
നിനക്ക് പ്രണയിക്കുവാൻ വേണ്ടിയാണോ
നക്ഷത്രങ്ങളിങ്ങനെ തോരണമായിട്ടു
രാപ്പക്ഷികൾ ഗാനമുതിർക്കുന്നതും.
ചീവീടുകൾ സംഗീതം പൊഴിക്കുന്നതുമെന്നു.

കണ്ണുകൾ അടഞ്ഞു പോകുമ്പോഴും
ഇരുൾ പറയുന്നു.
എത് നക്ഷത്രങ്ങളും
രാപ്പക്ഷികളും
ചീവീടുകളും
ഉണ്ടെങ്കിലും
പ്രേയസിയാം നീ വരില്ലെങ്കിൽ
എന്റെ പ്രണയം വിരിയാതെ പോകും
ഞാനോ എഴുത'ാതെ പോയ
വെറുമൊരു വരി കവിതയാകും.
..... ബി ജി എൻ വർക്കല

Thursday, June 2, 2016

നമുക്കിനി ചീത്തയാകാതിരിക്കാം


നമുക്കിനി ചീത്തയാകാതിരിക്കാം .
ഉമ്മകൾ കൊണ്ടധരങ്ങളിൽ
ചുവന്ന പുഷ്പങ്ങൾ കൊരുക്കാതെ,
വാക്കുകൾ കൊണ്ടു ചൂചുകങ്ങളെ
ഗിരിശൃംഗങ്ങളിലേക്ക് നയിക്കാതെ
നോക്കുകൾ കൊണ്ടു പുഷ്പദളങ്ങളെ
ലജ്ജയുടെ മുടൽമഞ്ഞിലാഴ്ത്താതെ
എത്ര നാൾ ,
നിനക്കെത്ര നാൾ കഴിയും
എന്റെ ചിത്തത്തിൽ മറ്റൊരു
ചിത്രപതംഗമായി പറക്കാൻ .
സ്നേഹത്തിന്റെ ചടുലചലനങ്ങളിൽ
പ്രണയത്തിന്റെ ആരോഹണാവരോഹണങ്ങളിൽ
കാമത്തിന്റെ ഉഷ്ണവാതങ്ങളിൽ
എന്നോടൊപ്പം ചരിക്കാൻ
കഴിയാതെ പോകുന്ന നിസ്സഹായതയെ
നിസ്സംഗതയുടെ രതിയിൽ
മേയാൻ വിട്ടെത്ര നാൾ....
രാത്രികൾക്ക് മാത്രമേ നിന്നെ സ്നേഹിക്കാനാവൂ .
നീയൊരു വെറും കൗശലക്കാരൻ .!
കാലമേ, നിന്റെ വക്ഷസ്സിൽ
ഊരുവിലക്കപ്പെട്ടവന്റെ വെന്ത കാലുമായി
ചാഞ്ഞു കിടക്കുന്നതറിയുന്നില്ലേ ഞാൻ .
തിരസ്കരിക്കപ്പെട്ട ജീവിതം ,
മരുഭൂമിയുടെ രതിസാഗരം...
പിഴയ്ക്കാത്തതെന്തുണ്ട് ഭാണ്ഡത്തിലെന്നു
കവിത വിലപിക്കുന്നു.
വാക്കുകൾക്കപ്പുറം
നിന്റെ നോട്ടത്തിലെ കാമവും
വാക്കിലെ പ്രണയവും .
ഞാൻ അസ്വസ്ഥയാകുന്നുവെന്ന നിന്റെ പരിദേവനം .
മാംസനിബന്ധമല്ല പ്രണയമെങ്കിലും
നിന്നെ മറക്കുന്നതെങ്ങനെയെന്നു മാലാഖ തേങ്ങുന്നു.
നിലവിളക്കിൻ ചുവന്ന വെളിച്ചത്തിൽ
സാലഭംജ്ഞികയായി നീ നില്ക്കുമ്പോൾ
കാലം സ്തംഭിക്കുന്നു.
വേണ്ട
നമുക്കിനി ചീത്തയാകാതിരിക്കാം....!
അകലങ്ങളിൽ നമുക്ക്
അപരിചിതരുടെ മേലങ്കിയണിയാം. .
മറക്കുന്നതെങ്ങനെയെന്നു വിലപിക്കാം .
......... ബിജു ജി നാഥ് വർക്കല .