Thursday, December 29, 2016

പെണ്ണുടലിന്റെ അപാര സാധ്യതകൾ !


പെണ്ണുടലൊരു സാമ്രാജ്യമാണ്.!
നിറയെ പൂത്തും തളിർത്തും
പടർന്നു നില്ക്കുന്ന വൻമരം.
തിരക്കിൽ പിടിച്ചു ഞെരിക്കാൻ
മൃദുലമാം നിമ്ന്നോതങ്ങൾ.

വഴിയോരം മിഴികളാൽ
കുടിച്ചുവറ്റിയ്ക്കുവാൻ
ആലിലച്ചുഴികൾ,മലരികൾ...
ഒറ്റയ്ക്കൊരു മറവിൽ കിട്ടിയാൽ
കടിച്ചു കുടഞ്ഞു വലിച്ചു കീറാം.

കല്ലുകൾ പെറുക്കിയിട്ടു കളിക്കാനും
ലാത്തിയുടെ നീളമളക്കാനും
ജന്മഗേഹം വിടർന്നു വരും.
തലകീഴായി തൂക്കിയിട്ടാൽ
മാംസളതകളിൽ
തല്ലിയും തലോടിയും
സത്യങ്ങൾ പറയിക്കാം .
സ്വപ്നം നിറഞ്ഞ ഹൃത്തിനെ
ബുള്ളറ്റുകൾ കൊണ്ടരിപ്പയാക്കാം .

ഭോഗാലസ്യ തൃഷ്ണകൾക്കി -
ടയിലാനന്ദത്തിനു
സിഗററ്റുകുത്തിയണയ്ക്കാം!
ആവശ്യം കഴിഞ്ഞാൽ, 
ഒരു കയർത്തുമ്പിനെ അലങ്കരിക്കുകയോ
കുളത്തിലെ സമുദ്രസാധ്യതകളിലേക്ക്
വിമോചിപ്പിക്കുകയോ ചെയ്യാം.
ഗ്യാസടുപ്പുകൾ ചോരാം.
പെണ്ണുടൽ ഒരു സാമ്രാജ്യമാണ്
അനന്തസാധ്യതയുടെ
അപാരതീരം
... ബിജു.ജി.നാഥ് വർക്കല

Tuesday, December 27, 2016

ഡിസംബര്‍ ......പെരുമ്പടവം ശ്രീധരന്‍

ഡിസംബര്‍ (കഥകള്‍ )
പെരുമ്പടവം ശ്രീധരന്‍
സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്
വില 75 രൂപ

"ഒന്നും ഓര്‍ക്കാതിരിക്കുകയാണ് നല്ലത് . മനസമാധാനത്തിന് നേതാക്കന്മാര്‍ നശിപ്പിച്ച ഒരു രാജ്യത്തിന്റെ ചരിത്രമായിട്ടായിരിക്കും ഭാവി തലമുറ ഈ രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നത് " (മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ ... പെരുമ്പടവം.)

കഥകള്‍ വായിക്കുക കാലത്തിനൊപ്പം ആകുന്നതു ഒരു രസമാണ് . പലപ്പോഴും കാലത്തിനൊപ്പമോ കാലത്തിനതീതമോ കാലത്തിനു പിറകിലോ ആകും കഥകള്‍ സംഭവിക്കുന്നത്‌ . എഴുത്തുകാരന്റെ വൈഭവമാണ് വായനക്കാരെ ആ കാലത്തിന്റെ പകിടകളില്‍ വിഭ്രമിപ്പിക്കുക എന്നത് . ചരിത്രങ്ങളെ , ദുരന്തങ്ങളെ , ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന രേഖകള്‍ ആണ് പലപ്പോഴും കഥകളും കവിതകളും നോവലുകളും . പൊതുവായ വിഷയങ്ങളില്‍ നിന്നും അകന്നു മാറി നില്‍ക്കുന്ന അത്തരം എഴുത്തുകള്‍ കാലത്തിനെ അടയാളപ്പെടുത്തുന്നതിനൊപ്പം നാം ജീവിക്കുന്ന പരിസരങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് ചിലതൊക്കെ.

ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യകത മലയാളിക്ക് ഇല്ലാത്ത പ്രതിഭയാണ് "ഒരു സങ്കീര്‍ത്തനം പോലെ"യുടെ അധികാരിയായ ശ്രീ പെരുമ്പടവം ശ്രീധരന്‍ . നോവല്‍ , കഥ , തിരക്കഥ തുടങ്ങി അദ്ദേഹം കൈ വയ്ക്കാത്തതും വിജയിക്കാത്തതും ആയ മേഖലകളും കൈവരിക്കാത്ത അവാര്‍ഡുകളും ഇല്ല എന്ന് തന്നെ പറയാം . കേരള സാഹിത്യ അക്കാദമി തലപ്പത്ത് വരെ എത്തി നിന്ന ആ ജീവിതം പുതിയ കഥകളുടെ ,നോവലുകളുടെ പണിപ്പുരയില്‍ ആണ് ഇന്ന് എന്നതു മലയാളിക്ക് ആശക്ക്‌ വക നല്‍കുന്നു . ശ്രീ പെരുമ്പടവത്തിന്റെ "ഡിസംബര്‍" എന്ന കഥകളുടെ സമാഹാരം പതിമൂന്നു കഥകള്‍ അടങ്ങിയതാണ് . ഇവയെല്ലാം തന്നെ സമകാലീനമാഗസിനുകളുടെ വാര്ഷികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ച കഥകള്‍ ആണ് .
ഈ പുസ്തകത്തിന്റെ പ്രത്യേകത എന്താണ് എന്ന് പരിശോധിച്ചാല്‍ ഇതില്‍ ഒരു കഥ വായിക്കുന്നതും മുഴുവന്‍ കഥ വായിക്കുന്നതും ഒന്നുപോലെ തന്നെ ആണ് എന്നതാണ് , തുടക്കത്തിലെ ശീര്‍ഷക കഥയായ "ഡിസംബര്‍" മുതല്‍ ഒടുക്കത്തെ "ഒരു കീറു ആകാശം" വരെ പങ്കു വയ്ക്കുന്നത് (ഇടയില്‍ ഒന്ന് രണ്ടു കഥകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ) ഗുജറാത്ത് കലാപം തന്നെയാണ് . കഥകളിലെല്ലാം നായകര്‍ പലതാണ് . പരിസരങ്ങള്‍ പലതാണ് . കഥയുടെ വിഷയങ്ങള്‍ പലതാണ് . പക്ഷെ എല്ലാ കഥയും പങ്കു വയ്ക്കുന്നത് 'ഓര്‍ക്കാപ്പുറത്ത് പൊട്ടിപ്പുറപ്പെട്ട ലഹളയാണ്‌. കത്തിക്കരിയുന്ന ശവങ്ങള്‍ ആണ് . ജീവന് വേണ്ടി തൊഴുതു നില്‍ക്കുന്ന കരങ്ങള്‍ ആണ് , ഗര്‍ഭിണികളുടെ വയര്‍ കീറി കുഞ്ഞുങ്ങളെ ശൂലത്തുമ്പില്‍ കൊരുക്കുന്ന കാഴ്ചകള്‍ ആണ് , പിച്ചി ചീന്തിയെറിയപ്പെടുന്ന സ്ത്രീകള്‍ ആണ് .'

മറക്കാതെ നാം എന്നും ഓര്‍മ്മിക്കേണ്ട കറുത്ത ദിനങ്ങളെ കോറിയിട്ട് എഴുത്തുകാരന്‍ ചരിത്രങ്ങളെ അത്ര വേഗം താമസ്കരിക്കുവാന്‍ വേണ്ടിയുള്ളതല്ല എന്ന സന്ദേശം നല്‍കുന്നു . ജീവിതത്തിന്റെ കറുത്ത പ്രതലങ്ങളെ പറയുമ്പോഴും പെരുമ്പടവത്തിന്റെ വാക്കുകളിലെ മാര്‍ദ്ദവതയും ഭാഷയിലെ ലാളിത്യവും പുതിയ കാല എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട് . നാട്ടിന്‍പുറത്തുകാരനായ ഒരു മനുഷ്യന്റെ , നിസംഗനായ ഒരു മനുഷ്യന്റെ വേദനകളുടെയും വികാരങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങള്‍ ആകുന്ന മാത്രയിലും അതിനെ കയ്യടക്കത്തോടെ പറഞ്ഞു നിര്‍ത്തുന്നു കഥാകാരന്‍ .

തീര്‍ച്ചയായും വായിച്ചു പോകുവാന്‍ ഒട്ടും തന്നെ വിരസതയൊ , വിഷമമോ ഇല്ലാത്തതും എന്നാല്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ അല്ലാതെ വായിച്ചു നിര്‍ത്താന്‍ കഴിയാത്തതുമായ ഈ കഥാസമാഹാരം വായനയില്‍ ശരിയായ ഇടം നേടുന്നു എന്ന് വായന തെളിയിക്കുന്നു . കഥരചനകളെ ഗൌരവപരമായി സമീപിക്കുന്നവര്‍ക്ക് വായിച്ചു നോക്കാവുന്ന ഒരു ശൈലിയാണ് ശ്രീ പെരുമ്പടവത്തിന്റെത് .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Thursday, December 22, 2016

കാറ്റും മന്ദാരവും ...


തികച്ചും ലക്ഷ്യമില്ലാത്ത ഏതോ
ഒരു സഞ്ചാരപഥത്തിൽ നിന്നും
കാറ്റിനു കിട്ടിയതാണാ മഞ്ഞമന്ദാരത്തെ .
സൗരഭ്യം നുകർന്നും
പങ്കുവച്ചും
കൈകളിലെടുത്തമ്മാനമാടിയും
വിടാതെ കൂടെക്കൂട്ടാൻ
കൊതിച്ചൊരാ കാറ്റിനു പക്ഷേ
മന്ദാരത്തിൻ ഉള്ളറിയാനായില്ല.!
ഒരു വേനൽ തുടങ്ങുമ്പോൾ
മന്ദാരമലരിന്റെ ഗദ്ഗദം കേട്ട്
കാറ്റു ഞടുങ്ങി.
വിട്ടു പോകുമ്പോൾ
യാത്രാമൊഴി പറയുവാൻ
മന്ദാരവും വിറയ്ക്കുന്നുണ്ടായിരുന്നു.
ഇതൾ കൂമ്പി
സുഗന്ധമൊളിപ്പിച്ചു
കാറ്റിനെ ആട്ടിയോടിക്കുമ്പോൾ
അറിയാത്ത ചില നൊമ്പരങ്ങൾ
ഇരുവരും കരളിൽ പേറുന്നുണ്ടായിരുന്നു.
കാറ്റ് , കൈവിട്ട ജീവിതവുമായി
കുന്നിൻ ചരിവിലേക്ക് യാത്രയായി.
മന്ദാരം നിറമിഴികളോടെ
മനസ്സിനെയൊളിപ്പിച്ചു
വീണ്ടും ചിരിതൂകി നിന്നു.
... ബിജു.ജി.നാഥ് വർക്കല

Tuesday, December 20, 2016

ദേശദ്രോഹികൾ .


നിലനില്പിനെക്കുറിച്ചാണ്
അവർ മിണ്ടിയതത്രേ.
കാടിന്റെ നിശബ്ദതയിൽ
മുലകൾ രക്തം ചുരത്തുന്നതും
വൃഷണങ്ങൾ ചതഞ്ഞരയുന്നതും
ജനാധിപത്യമാണോ എന്നു തിരഞ്ഞുവത്രെ.
ഉള്ളവനും ഇല്ലാത്തവനുമായി
ഇന്നുമന്തരമെന്ത് എന്നവർ കേട്ടത്രേ.
കാടിന്റെ മക്കൾക്കു വേണ്ടി
കോടികൾ പങ്കിട്ടെടുക്കുന്നവരെ
തെരുവിലവർ വിചാരണ ചെയ്യുമത്രെ.
കാക്കിയിട്ട നീതി ചവിട്ടിയരച്ചവർക്കിടയിൽ
ചവച്ചു തുപ്പപ്പെട്ട സ്ത്രീത്വങ്ങൾക്കിടയിൽ നിന്നും
തലയുയർത്തി ചിലർ പ്രതികരിച്ചപ്പോൾ
വടക്കെങ്ങാണ്ടൊക്കെ കുറേപ്പേർ മരിച്ചുവത്രെ.
ഇരകൾ വേട്ടക്കാരുടെ നിറത്തിലായത്
എത്ര വേഗത്തിലാണ് .
തലക്കും മുലക്കും വിലയിട്ട ന്യായാസനം
വേട്ട തുടങ്ങിയപ്പോഴാണത്രേ
സഹ്യന്റെ വന നിരകളിൽ
അഭയം തേടിയതവർ.
അവർ ഒരാളല്ല
ഒരു സമൂഹമാണ്.
അതിനാൽ തന്നെയാകണം
അവർ മാത്രമല്ല
അവർക്കു വേണ്ടി ശബ്ദമുയർത്തുന്നവരും
ദേശദ്രോഹികൾ ആകുന്നത്.
..... ബിജു. ജി. നാഥ് വർക്കല.

Monday, December 19, 2016

എഴുതുമ്പോൾ


എഴുത്തുകാരനായാൽ പോരാ
എഴുത്തുകളിൽ വേണം ചിലത്.
എഴുതിവിട്ടു മാറി നിൽക്കാതെ
എഴുതുവാൻ പഠിക്കൂ നിങ്ങൾ.

ദേശഭക്തി വേണോ വരിയിൽ
ദേശവാഴിയെ വാഴ്ത്തീടേണോ
ദേശസ്നേഹ കാവൽക്കാർക്ക്
ദേശസ്നേഹം തെളിയിക്കേണോ?

മൂന്നു നേരം ഉണ്ടില്ലേലും
മൂന്നു രൂപ കൈയ്യിലില്ലേലും
മൂന്നു പേർ ചേർന്നു നിന്നെന്നാൽ
മൂന്നു വാക്ക് പറയരുതെന്നോ?
* ദേശീയ ഗാനം, ദേശവാഴി, ദേശഭക്തി

ഞാൻ ജനിച്ച നാടല്ലിതല്ലോ
ഞാൻ നടന്ന വഴിയുമിതല്ല
ഞാൻ പഠിച്ച ജനാധിപത്യം
ഞാൻ കണ്ട കനവാണെന്നോ?

നിങ്ങൾ പോരൂ സഹചാരികളെ
നിങ്ങൾ പോരു ഗുരുവന്ദ്യരെ
നിങ്ങൾ പേറു കൈകളിലിന്നു
നിങ്ങൾ പറയാൻ കൊതിക്കും വാക്ക്

ഒന്നു ചേർന്നു പോകാമിനി നാം
ഒന്നുമില്ലാതാകും മുന്നേ
ഒന്നു മാത്രം നെഞ്ചിലേറ്റൂ
ഒന്നു നാമെന്നുള്ളൊരു ചിന്ത.
.... ബിജു. ജി. നാഥ് വർക്കല

Saturday, December 17, 2016

നിന്നെ തിരികെ വേണം .


ഏതു കാട്ടിൽ
ഏതു കടലിൽ
ഏതേത് ലോകത്തിൽ
പെണ്ണേ, നിന്നെ ഞാൻ തേടണം.!

സർപ്പം ഉറയൂരിയിട്ട പോൽ
എന്റെ കിനാശയ്യയിൽ
നിന്റെ ഉടുവസ്ത്രങ്ങളിന്നു
അനാഥമായ് കിടക്കുന്നു.

മരുഭൂമിയിലെ ജലക്കാഴ്‌ചയാം
നിന്റെ നിഴൽ കണ്ടു, ഞാൻ
പായുകയാണീ ഓർമ്മതൻ
താഴ്വരകളിലൊരു ഭ്രാന്തനായി .

നിന്റെ ചുംബനമേറ്റ ചുണ്ടുകൾ
വരണ്ടുണങ്ങുമ്പോഴും
കാത്തിരിപ്പിന്റെ ചുഴികളിൽ
ഭ്രമണപഥം തേടിയലയുന്നെൻ മനം.

നിന്നെ തിരികെയെടുക്കണമെനിക്കിനി .
നിന്റെ സ്വേദരസമറിയും രാവുകളിൽ
നിന്നെ ഞാനെത്ര സ്നേഹിക്കുന്നുവെന്നു
പറഞ്ഞു തരുന്നൊരു കവിതയാകാൻ .
....... ബിജു.ജി.നാഥ് വർക്കല

Sunday, December 11, 2016

പിയേത്ത ......... ഹണി ഭാസ്കര്‍

പിയേത്ത (നോവല്‍ )
ഹണി ഭാസ്കര്‍
ഗ്രീന്‍ ബുക്സ്
വില 155 രൂപ

പുരാണ കഥകള്‍ മിത്തുകള്‍ എന്നിവയെ സന്നിവേശിപ്പിച്ചു കൊണ്ട് ആധുനികകാലത്ത്  കഥ പറയുമ്പോള്‍ മിത്തുകള്‍ക്ക്‌ പലപ്പോഴും അര്‍ത്ഥഭ്രംശം വരികയോ അവ വായനയെ തെറ്റായ വഴികളിലേക്ക് നയിക്കുകയോ ചെയ്യും . ചിലപ്പോഴെങ്കിലും പങ്കജാക്ഷി എന്ന നാമവും പേറി  കൃശനേത്രിനിയായ സ്ത്രീ ജീവിക്കുന്ന അവസ്ഥ പേരിനും കഥയ്ക്കും വന്നുകൂടായ്കയില്ല . രചനകള്‍ക്ക് പേരുകള്‍ കൊടുക്കുമ്പോള്‍ രചനയുമായി പുലബന്ധം സ്ഥാപിക്കാത്ത അവസ്ഥ വരുന്നത് എഴുത്തുകാര്‍ ചിന്തിക്കുന്നതൊന്നും എഴുതപ്പെടുന്നത്‌ മറ്റൊന്നും ആയി വായിക്കപ്പെടുമ്പോള്‍ ആണ് . ഉടല്‍ രാഷ്ട്രീയം എന്ന നോവലിലൂടെ മലയാളസാഹിത്യത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ച യുവ എഴുത്തുകാരി ഹണി ഭാസ്കറിന്റെ പിയേത്ത എന്ന നോവല്‍ ആഖ്യായന ശൈലി കൊണ്ട് വളരെ നല്ല നിലവാരം പുലര്‍ത്തിയ ഒരു നോവല്‍ ആണ് . ഉടല്‍ രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട ഒരു ഭാഷയും ശൈലിയും കടമെടുക്കാന്‍ ഈ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു . ഇത് ശുഭസൂചകമായ ഒരു മാറ്റം ആണ് . എഴുത്തുകാര്‍ പതിവ് ശൈലികളില്‍ തന്നെ പതിഞ്ഞു കിടക്കുകയും വായനക്കാരില്‍ അലോസരം ഉണര്‍ത്തുകയും ചെയ്യുന്ന രീതികള്‍ മാറുകയും ഓരോ കൃതിയും ഓരോ തരത്തില്‍ വരികയും ചെയ്യുക എന്നത് എഴുത്തുകാരന്റെ കഴിവിന്റെ മാനദന്ധം കൂടിയാണ് . എന്താണ് പിയേത്ത എന്ന നോവല്‍ പ്രതിനിധാനം ചെയ്യുന്നതു എന്ന് നോക്കാം . സാറ എന്ന ജേര്‍ണലിസ്റ്റും ജോനാഥന്‍ എന്ന ചിത്രകാരനും തമ്മിലുള്ള ബന്ധം , കല്‍ക്കട്ടയുടെ സാമൂഹ്യ പരിസരങ്ങളിലെ സ്ത്രീ പീഡനങ്ങളും ഇവയ്ക്കെതിരെയുള്ള സാറയുടെ പോരാട്ടം എന്നിവയാണ്   പിയേത്ത മുന്നോട്ടു വയ്ക്കുന്ന വിഷയം . ഇതില്‍ കല്‍ക്കട്ടയിലെ ചുവന്ന തെരുവും പരിസരങ്ങളും ആണ് പ്രധാനമായും നോവലിന് സഞ്ചരിക്കാനുള്ള പാത എന്ന് കാണാം . ബാംഗ്ലൂര്‍ നിന്നും ജോനാഥനൊപ്പം കല്‍ക്കട്ടയ്ക്ക് എത്തുന്ന സാറയിലൂടെ രണ്ടു നഗരങ്ങളുടെയും ഗലികളുടെ ചിത്രം വരച്ചിടാന്‍ ശ്രമിച്ചിരിക്കുന്നു എഴുത്തുകാരി ഇതില്‍ . ബാംഗ്ലൂര് ജനിച്ചു ജീവിക്കുന്ന സാറയുടെ വേരുകള്‍ കേരളത്തില്‍ ആണ് . എങ്കിലും അവര്‍ ജീവിക്കുന്ന പരിസരം സാഹചര്യങ്ങളുടെ അവസ്ഥാന്തരത്തില്‍ ബാംഗ്ലൂര് ആകുന്നു . ഒരു ഗുണ്ടയായിട്ടും കടം വാങ്ങി പോയവരില്‍ നിന്നും കടങ്ങള്‍ തിരികെ കിട്ടാത്ത പിതാവ് . ഒടുവില്‍ മറ്റു ചിലരാല്‍ കാല്‍ തല്ലിയൊടിക്കപ്പെട്ടു കിടക്കുമ്പോള്‍ മാനസാന്തരപ്പെടുന്ന സ്ഥിരം കുഞ്ഞാട് ആകുകയും പിന്നെ എല്ലാം വിറ്റ് പെറുക്കി ഫ്രേസര്‍ ടൗണിനു അടുത്തുള്ള കോള്‍സ് റോഡിലെ കൊച്ചു ചേരിയില്‍ താമസം ആക്കുകയും ചെയ്യുന്നു . അവിടെ വച്ച് സാറയും സഹോദരി മേരിയും അനിയന്‍ മിഖായേലും അമ്മ മാര്‍ത്തയും മാത്രമാകുന്നു പിതാവിന്റെ അകാലത്തിലെ മരണം മൂലം. പഠിത്തത്തില്‍ മുന്നിലായിരുന്ന സാറയ്ക്ക് വേണ്ടി സ്ഥിരം ചേച്ചിമാരുടെ സ്ഥാനം ഒഴിഞ്ഞു കൊടുക്കല്‍ ഇവിടെയും സംഭവിക്കുന്നു . മേരി ജോലിക്ക് പോകുകയും സാറ മറ്റാരുടെയും ഔദാര്യം സ്വീകരിക്കാന്‍ താത്പര്യമില്ലാത്തവള്‍ ആകയാല്‍ ജോലി ചെയ്തു കൊണ്ട് പഠനം നടത്തുകയും ചെയ്യുന്നു . ചേരിയിലെ ജീവിതത്തെ വളരെ നന്നായി തന്നെ സാറയിലൂടെ വിവരിക്കുന്നുണ്ട് . സമൂഹത്തോട് എപ്പോഴും ഒരു തീക്ഷ്ണ സ്വഭാവം വച്ച് പുലര്‍ത്തുന്ന സാറ മനസ്സിലെങ്കിലും ഒരു വിപ്ലവകാരിയാണ് . കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നവന്റെ മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും , മേലധികാരി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മുഖത്തു അടിച്ചു രക്ഷപ്പെടുകയും ചെയ്യുന്ന സാറ കുറ്റിക്കാട്ടില്‍ ഒരു പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കടിച്ചുകുടയുമ്പോള്‍ ആ പരിസരത്തു നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നത് . ആ കുട്ടിയെ രക്ഷിക്കാന്‍ ആളെ കൂട്ടുകയോ ആരോടെങ്കിലും പറയുകയോ ചെയ്യാന്‍ ശ്രമിക്കാതെ ആ ക്രൂരന്മാരെ ഓര്‍ത്ത്‌ രാത്രി മുഴുവനും വല്ലാതെ മനസ്സില്‍ രോക്ഷം കൊള്ളുന്ന സാറ പിറ്റേന്ന് ആ കുട്ടിയുടെ ചിതറിയ ശവം കാണാന്‍ പോകുകയും വ്യവസ്ഥിതിയോടു കലഹിക്കുകയും ചെയ്യുന്നു മനസ്സിലെങ്കിലും .അമ്മ മാര്‍ത്തയുടെ കിഡ്നി സംബന്ധമായ അസുഖത്തിന് പണം കിട്ടാന്‍ ചേച്ചി മേരി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നു . ഓപ്പറേഷന് രണ്ടു ദിവസം മുന്നേ അമ്മ മരിക്കുന്നു . പ്രസവം കഴിഞ്ഞു ആറുമാസം കഴിഞ്ഞു മേരിയും മരിക്കുന്നു . അനിയന്‍ മീഖായേല്‍ ചേരിയിലെ പുരുഷന്റെ എല്ലാ വൃത്തികേടുകളും ആയി സാറയില്‍ നിന്നകന്നു നില്‍ക്കുന്നു . ഈ അവസരത്തില്‍ ആണ് സാറ ജോനാഥനെ കണ്ടുമുട്ടുന്നത് . ആ കണ്ടുമുട്ടലിനു വേണ്ടി മാത്രമായി അപ്പോള്‍ സാറയില്‍ അവരോധിക്കപ്പെടുന്ന ചിത്രങ്ങളോടുള്ള ഭ്രമം അതുവരെ ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നതേയില്ല എന്നത് ഒരു പോരായ്മ തന്നെയാകുന്നു . ജോനാഥനെ കണ്ടുമുട്ടിയതോടെ അവളുടെ ജീവിതത്തിനു മാറ്റം സംഭവിക്കുന്നു . അവള്‍ ജോനാഥന്റെ കൂടെ കല്‍ക്കട്ടയിലേക്ക് പോകുന്നു . സാറ എന്ന പുരോഗമന ചിന്താഗതിക്കാരിയെ ആണ് നോവല്‍ ആരംഭിക്കുമ്പോള്‍ വായനക്കാരന്‍ കാണുന്നത് . ലിവിംഗ് ടുഗതര്‍ പോലെ ജോനാഥന് ഒപ്പം താമസിക്കുന്ന സാറ ജോനാഥന്റെ ഒരു സ്വകാര്യവിഷയങ്ങളിലും ഇടപെടുകയോ തിരിച്ചു ജോനാഥന്‍ സാറയുടെ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്നില്ല . പരസ്പരം വിശ്വാസവും സഹകരണവും കൊണ്ട് ഒരു വീട്ടില്‍ താമസിക്കുന്ന അവരില്‍ പരസ്പരം പ്രണയം ആണ് അവരെ ബന്ധിപ്പിക്കുന്ന കണ്ണി . പനി പിടിച്ചു കിടന്ന ജോനാഥനെ സ്വന്തം ശരീരത്തിന്റെ ചൂട് കൊണ്ട് വിറയല്‍ മാറ്റി ഒടുവില്‍ ശരീരം പങ്കിട്ടു തുടങ്ങുന്നു ക്രമേണ. സാറ കണ്ട പുരുഷന്മാരില്‍ മാന്യനായ പുരുഷന്‍ ആയിരുന്നു ജോനാഥന്‍ എന്നവള്‍ ഓര്‍ക്കുന്നു . അതിനായി സാറ ഉയര്‍ത്തുന്ന വാദം "സ്വന്തം അസ്ഥിത്വത്തം ഉറപ്പിക്കാനൊ വെളിവാക്കാനൊ അനുവദിക്കാതെ അതാവശ്യപ്പെടുന്ന മാത്രകളുടെ സാധ്യത അനുസരിച്ച് പല അളവുകളിലുള്ള പാത്രങ്ങളിലേക്ക് അവളെ തന്നെ പകരുകയാണ് അവള്‍ ചെയ്തിരുന്നത് . ജോനാഥന് വേണ്ടതും അതുതന്നെയായിരുന്നു എന്നാണു" . ജോനാഥന്‍ പക്ഷെ സാറയെ ഉപമിക്കുന്നത് ലിലിത്തിനോട് ആണ് . മൊസപ്പൊട്ടാമിയന്‍ മിത്തുകളില്‍ പല കഥകളില്‍ ആയി നിറഞ്ഞു കിടക്കുന്ന ലിലിത്തില്‍ ജോനാഥന്‍ കണ്ടെത്തുന്നത് ആദി മാതാവായ ലിലിത്തിനെയാണ് . ആദിയില്‍ ദൈവം സൃഷ്ടിച്ച രണ്ടുമനുഷ്യര്‍ ആയിരുന്നു ലിലിത്തും ആദവും പക്ഷെ ആദത്തിന്റെ പുരുഷാധിപത്യത്തെ ലിലിത്ത് താനിക്കും അവനു തുല്യതയാണ് എന്ന കാരണത്താല്‍ വകവച്ച് കൊടുക്കാതിരിക്കുകയും ദൈവം ലിലിത്തിനെ വധിക്കുകയും ആദത്തിന് തുല്യ ആകാത്ത വിധം അവന്റെ വാരിയെല്ലില്‍ നിന്നും മറ്റൊന്നിനെ ഹവ്വയെ സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തുവത്രേ . അതില്‍ പക പൂണ്ട ലിലിത്ത് പാമ്പായി വേഷം മാറി ഹവ്വയുടെ സഹായത്താല്‍ ആദത്തോട് പക വീട്ടുകയും സ്വര്‍ഗ്ഗത്തു നിന്നും രണ്ടും പുറത്താകുകയും ചെയ്തു എന്ന് ആണ് കഥ . പക്ഷെ ജോനാഥന്‍ ഇഷ്ടപ്പെടുന്നത് ലിലിത്ത് എന്ന ആദിമാതാവിനെ അല്ല പകരം ലിലിത്ത് എന്ന ദുര്‍മന്ത്രവാദിനിയെ ആണ് എന്ന് പിന്നീടുള്ള വരികള്‍ ഓര്‍മ്മിപ്പിക്കുന്നു . അവളിലെ രതിയുടെ ആവേഗങ്ങളെ ആണ് അയാള്‍ ഇഷ്ടപ്പെടുന്നത് . പക്ഷെ അതല്ല എന്ന് സ്ഥാപിക്കപ്പെടാന്‍ അവളില്‍ ലിലിത്തിന്റെ പ്രതികാരത്തെ അയാള്‍ അടയാളപ്പെടുത്തുന്നത് "സ്ത്രീയുടെ പ്രശ്നങ്ങളെ പൊതുസമൂഹത്തിലെ കാഠിന്യം നിറഞ്ഞ പെരുമാറ്റങ്ങളെ ഒക്കെയും 'ഇരവാദം' എന്ന് പറഞ്ഞു പുശ്ചിച്ചു തള്ളാന്‍ ഒരു കൂട്ടം ആളുകള്‍ തുനിഞ്ഞിറങ്ങുന്ന ഈ കാലത്ത് ഒരുപാട് സ്ത്രീകള്‍ക്ക് വേണ്ടി സ്വയരക്ഷ നോക്കാതെ സമരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട നീ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി ന്യായാസനങ്ങളുടെ അകത്തളം വരെ കയറിച്ചെല്ലുന്നു" എന്നാണു . മറ്റൊരിടത്ത് പറയുന്നു "എന്റെ പ്രണയത്തിന്റെ പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ടാലും (ആരെന്നത് വ്യെക്തമല്ല. ദൈവമാകം എങ്കില്‍ എന്തിനു എന്നതും  ) നിന്റെ തിരിച്ചു വരവ് ഏദനിലെ കൌശലക്കാരിയായ മഹാസര്‍പ്പത്തെപ്പോലെ എന്നെ ചുറ്റിവരിയാന്‍ ഒരു മാത്രപോലും വൈകുകയില്ല എന്നെനിക്കറിയാം" എന്നാണു . ലിലിത്ത് സര്‍പ്പം ആകുന്നതു പോലും ആദത്തോടും ദൈവത്തോടും ഉള്ള പകയില്‍ നിന്നാകുമ്പോള്‍ അവര്‍ക്കിടയില്‍ എങ്ങനെ പ്രണയം സംസാരിക്കുക എന്ന് വായനക്കാരന്‍ ചിന്തിക്കട്ടെ . ജോനാഥനും ഒന്നിച്ചുള്ള ജീവിതത്തില്‍ ഇടയിലേക്ക് കടന്നു വരുന്ന മറ്റൊരു സ്ത്രീയാണ് ജയശ്രീ മിശ്ര. എത്ര തന്നെ പുരോഗമനം പറയുമ്പോഴും മിശ്രയും ആയി മുറിയടച്ചിരുന്നു രാത്രി മുഴുവന്‍ സംസാരിക്കുന്ന ജോനാഥന്‍ സാറയെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നത് അവരുടെ റൂമിലേക്കുള്ള വെളിച്ചത്തിലേയ്ക്കു ഇടയ്ക്കിടെ നോക്കി പുലരും വരെ വായിക്കുന്നു എന്ന ഭാവത്തില്‍ ഇരിക്കുന്ന സാറയിലും  പുലര്‍ച്ചെ പ്രഭാതഭക്ഷണത്തിന് ഇരിക്കുമ്പോള്‍ ഉള്ള ജോനാഥനെ അവള്‍ വിട്ടുകൊടുക്കില്ല ആര്‍ക്കും എന്ന സൂചനാ സംഭാക്ഷണവും വ്യെക്തമാക്കുന്നു . ഇനി നോവലിലെ മറ്റൊരു കഥയും തലക്കെട്ടിനു ചേര്‍ന്ന് വായിക്കേണ്ടത് എന്ന് സാറ വ്യക്തമാക്കുകയും ചെയ്യുന്ന വിഷയത്തിലേക്ക് വരാം . മേരി എന്ന ചേച്ചിയുടെ കന്യകാ ഗര്‍ഭം നേരത്തെ പറഞ്ഞു കഴിഞ്ഞതാണല്ലോ . പിയേത്ത എന്ന വാക്ക് സൂചിപ്പിക്കുന്നത് യേശു കൃസ്തുവിനെ അന്ത്യ കര്‍മ്മങ്ങള്‍ക്കായി എടുക്കും മുന്നേ കന്യാമറിയം തന്റെ മടിയില്‍ കിടത്തിയ സന്ദര്‍ഭത്തെ പല കലാകാരന്മാരും വരയ്ക്കുകയും ശില്‍പം ആക്കുകയും ചെയ്തിട്ടുണ്ട് . ഇതില്‍ മൈക്കലാഞ്ചയുടെ ശില്‍പം ആണ് ഇന്ന് പ്രശസ്തമായ ഒന്ന്. ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പരാമര്‍ശിക്കുന്നില്ല . പക്ഷെ ഈ ചിത്രം പ്രതിനിധാനം ചെയ്യുന്ന ഈ പേര് ഇതില്‍ എവിടെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്ന് നോക്കാം . മേരി എന്ന കന്യകയായ മാതാവ് മരിച്ചു പോകുകയും അവളുടെ കുട്ടി ഏതോ ആരുടെയോ കുട്ടിയായി വളരുകയും ചെയ്യുന്നു . സാറ കാലാന്തരത്തില്‍ ഒരു റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഒരു കുട്ടിയില്‍ നിന്നും ഭക്ഷണം തട്ടിപ്പറിച്ചു ഓടിയ യുവാവിനെ പോലീസ് തല്ലിചതയ്ക്കുമ്പോള്‍ അവനെ രക്ഷപ്പെടുത്തുകയും അവന്‍ മിഖായേല്‍ എന്ന തന്റെ സഹോദരന്‍ ആണെന്ന് തിരിച്ചറിയുകയും അവനെ തിരികെ കൊണ്ട് വരുകയും ചെയ്യുന്നു . ജോനാഥന്‍ തനിക്കൊരു ചിത്രം വരയ്ക്കാന്‍ കഴിയാതെ സംഘര്‍ഷത്തില്‍ ഇരിക്കുമ്പോള്‍ സാറ മിഖായേലിനെ താന്‍ തുന്നിയ മേലങ്കി പുതപ്പിച്ചു മടിയില്‍ കിടത്തി ഉറക്കുകയും അത് കണ്ട ജോനാഥന്‍ പിയേത്തയേ ഓര്‍മ്മിച്ചുകൊണ്ട് ചിത്ര നിര്‍മ്മാണത്തിലേക്ക് തിരിയുകയും ചെയ്യുന്നു .
ഈ നോവലില്‍ കല്‍ക്കട്ടയിലെ ചുവന്ന തെരുവുകളെ കുറിച്ചുള്ള വിവരങ്ങള്‍ തരുന്നുണ്ട് . അവിടേക്ക് രണ്ടു വട്ടം സാറ പോകുന്നുണ്ട് ഒരിക്കല്‍ ജോനാതനും ഒരുമിച്ചു സോനാഗച്ചിയിലും പിന്നൊരിക്കല്‍ കാളിഘട്ടില്‍ ജയശ്രീ മിശ്രയും ഒരുമിച്ചും. ഒരു വേശ്യാത്തെരുവില്‍ കൂടി നടക്കുകയും അതോടൊപ്പം അവിടെയെങ്ങും കാണുന്ന പുരുഷന്മാര്‍ തനിക്കു വിലയിടുന്നത് കണ്ടു പുരുഷന്റെ കാമാസക്തിയെയും സ്ത്രീയോടുള്ള സമീപനത്തെയും വിമര്‍ശിക്കുകയും ചെയ്യുന്നത് എത്ര കണ്ടു അനുകൂലമായ ഒരു പ്രതികരണം ആണെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ് . ജോനാഥന്‍ മനുഷ്യരെ തിരയുന്നത് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ മനുഷ്യര്‍ ഉള്ളത് കാളീഘട്ടിലും സോനാഗച്ചിയിലും ഉള്ള സ്ത്രീകള്‍ക്കിടയില്‍ മാത്രമാണ് എന്നാണ് .   
സമൂഹത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന സമത്വം ഇല്ലായ്മയിലും അവള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും എതിരെ വളരെ രൂക്ഷമായി പ്രതികരിക്കാന്‍ ഉള്ള ഒരു ശ്രമം , അഭിവാഞ്ച എഴുത്തുകാരി നോവലിലില്‍ ഉടനീളം ഉപയോഗിക്കുന്നുണ്ട് . പ്രതികരണം ആവശ്യമായ ഇടങ്ങളില്‍ ഘോരഘോരം തന്റെ ആത്മഗതങ്ങളില്‍ ചിലപ്പോള്‍ വാക്കുകളില്‍ പ്രയോഗിക്കുന്ന അത്തരം രോക്ഷ പ്രകടനങ്ങള്‍ അല്ലാതെ നോവല്‍ വലുതായി ഒന്നും തന്നെ വായനക്കാരോടു പങ്കു വയ്ക്കുന്നില്ല . ആദ്യ പകുതിക്ക് ശേഷം സാറ തന്നെ കുറിച്ച് പറയുന്നിടത്ത് ഒരു നോവല്‍ ഒളിച്ചു കിടക്കുന്നുണ്ട് . പ്രത്യേകിച്ചും മേരിയുടെ കന്യകാഗര്‍ഭം . തീര്‍ച്ചയായും ആ വിഷയത്തെ ഒന്നൂതിത്തെളിച്ചു എടുക്കുകയാണെങ്കില്‍ ഒരു നല്ല നോവല്‍ സമ്മാനിക്കാന്‍ കഴിഞ്ഞേക്കും കാരണം ആ ഭാഗത്തെ അവതരിപ്പിച്ചിരിക്കുന്ന ശൈലിയും അത് സഞ്ചരിച്ച വഴികളും ആദ്യപകുതിയില്‍ നിന്നും വളരെ വേറിട്ടതും മനോഹരവും ആയിരുന്നു എന്ന് കാണാം . 
ഹണി ഭാസ്കര്‍ പുതിയ തലമുറയുടെ മുന്നില്‍ ഒരു കഴിവുള്ള എഴുത്തുകാരിയാണ് . തന്റെ കഴിവിനെ പക്ഷെ വേണ്ട രീതിയില്‍ ഈ എഴുത്തുകാരി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ചിന്തനീയം . തന്റെ അലസതയില്‍ നിന്നും പുറത്തു കടക്കുകയും വിഷയത്തെ കാലികമായും ഗൌരവപരമായും സമീപിക്കുകയും എഴുത്തിനെ ശക്തമായി ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ നാളെകളെ അടയാളപ്പെടുത്താന്‍ ഈ യുവരക്തത്തിന് കഴിയും . ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല

Saturday, December 10, 2016

അകലം മധുരം

അകലെയായിരിക്കുമ്പോള-
മ്പിളിയതി മനോഹരമെന്നാൽ
അരികിലണയുമ്പോൾ രണ്ടു
നാളിന്റെ കൗതുകമത്രേ നല്കത് .
ബന്ധങ്ങളിലുമുണ്ടായിടുന്നു
ദൂരങ്ങൾ തൻ രസതന്ത്രമിങ്ങനെ.
....... ബിജു.ജി.നാഥ് വർക്കല

Friday, December 9, 2016

ഞാൻ ദേശസ്നേഹി


ദേശസ്നേഹമാം
അടിവസ്ത്രമിന്നു
പുറമേ ധരിക്കുവാൻ
നിർബന്ധിക്കപ്പെട്ടവൻ,
ഞാൻ ഭാരതീയൻ!

നടുകു വളച്ചു
കുമ്പിട്ടു നില്കുവാൻ
കോണക വാൽ ചുമക്കും
കോമരങ്ങൾ ശഠിക്കുമ്പോൾ

ചോദ്യമുയർത്തുവാൻ
ചൂണ്ടും വിരലിലടയാളം തന്നു
എല്ലിൻ തുണ്ടു പോൽ
എന്റെ ധനം എറിഞ്ഞു തരുമ്പോൾ

സഹയാത്രികർ തൻ
അനീതിക്കുവേണ്ടി മിണ്ടുമ്പോൾ
മതേതരത്തെ ചൊല്ലി
പരിഹാസ്യം പൊഴിക്കുമ്പോൾ

ദേശസ്നേഹമാം
അടിവസ്ത്രമിന്നു
പുറമേ ധരിക്കുവാൻ
നിർബന്ധിക്കപ്പെട്ടവൻ,
ഞാൻ ഭാരതീയൻ!
.... ബിജു. ജി. നാഥ് വർക്കല

Wednesday, December 7, 2016

ദേര .................കെ എം അബ്ബാസ്

ദേര
(നോവൽ)
കെ എം അബ്ബാസ്
ഗ്രീൻ ബുക്ക്സ്
വില: 60 രൂപ

നഗരങ്ങളുടെ ചരിത്രം നാഗരികതയുടെ നേർചിത്രങ്ങൾ ആകുന്നു . നാം ജീവിക്കുന്ന കാലത്തെയും ദേശത്തേയും അടയാളപ്പെടുത്തുക എന്നതു സാഹസികമായ ഒരു സംഗതി ആണ് . അതിനെ വിജയിപ്പിക്കുക എന്നത് കൂടെ നടക്കുകയും സാക്ഷിയാകുകയും ചെയ്യുക മാത്രമല്ല അത് വായനക്കാരിൽ എത്തിക്കുക എന്ന കർമ്മം പൂർണ്ണം ആകുമ്പോൾ മാത്രമാണ് . കുടിയേറ്റങ്ങൾ ആണ് നാഗരികതയുടെ ആണിക്കല്ലുകൾ . കുടിയേറ്റസംസ്കാരം എന്നത് പല സംസ്കാരത്തിന്റെ ഒരുമയാണ് . സാഹിത്യത്തിലെ കുടിയേറ്റസംസ്കാരത്തെ ചരിത്രം പല രീതിയിൽ മഹാനഗരങ്ങളുടെ ചിത്രവത്കരണത്തിലൂടെ വായനക്കാരിൽ എത്തിച്ചിട്ടുണ്ട് . പലപ്പോഴും യാത്രക്കുറിപ്പുകളിൽ മാത്രമാണ് നഗരങ്ങളുടെ ചരിത്രം നാം അറിയുന്നത്. അതല്ലങ്കിൽ ചരിത്രത്തിന്റെ ആഖ്യായികകളിൽ നമുക്ക് നഗരങ്ങളെ വായിച്ചെടുക്കാൻ കഴിയും എങ്കിൽ തന്നെയും താൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ മാറ്റങ്ങളെ തന്മയത്തത്തോടെ അവതരിപ്പിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുക എന്നത് എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് .
കെ എം അബ്ബാസ് എന്ന എഴുത്തുകാരൻ പ്രവാസത്തിലെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകൻ ആണ് . മലയാള സാഹിത്യത്തിൽ ഒരു പിടി പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായുണ്ട് . ഇവയിൽ നിന്നും വായനക്ക് തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ "ദേര" എന്ന നോവൽ ആണ് . ഈ നോവൽ പ്രതിനിധാനം ചെയ്യുന്നത് തലക്കെട്ട് സൂചിപ്പിക്കും പോലെ ദേര എന്ന നഗരത്തിന്റെ വളർച്ചയുടേത് ആണ് . യു ഏ ഇ യിലെ ഒരു കടൽ നഗരമായ ദേരയെ വെറും മണൽ സമതലത്തിൽ നിന്നും ഒരു വശത്തു പത്തേമാരിയും മറു വശത്തു കണ്ണാടി മാളികയും ചിത്രീകരിച്ചുകൊണ്ടു കഥാകാരൻ തുടങ്ങി വയ്ക്കുന്നു . മണൽപ്പരപ്പിൽ ഉയർന്നു പൊങ്ങുന്ന അംബരചുംബികൾക്കൊപ്പം താഴെ മണ്ണിൽ പാദമുറപ്പിക്കാൻ വ്യഗ്രത കാണിക്കുന്ന മനുഷ്യന്റെ കൂടി കാഴ്ചകൾ വായനക്കാരന് ഇതിൽ കാണാം . പത്തേമാരികളിൽ വന്നവരിൽ നിന്നും തുടങ്ങി ആകാശ നൗകയിൽ തിരികെ പോകുന്നവരുടെ കാഴ്ചകൾക്കിടയിൽ ഇവിടെ മരിച്ചു പോകുന്ന സ്വപ്നങ്ങളെ , ഇവിടെ പച്ചപിടിച്ച ജീവിതങ്ങളെ , ജീവിതം ഉത്സവമാക്കിയവരെക്കു റിച്ച് , ജീവിതം എറിഞ്ഞുടച്ചവരെക്കു റിച്ചും , ലേബർ ക്യാമ്പുകൾ , കുടിയേറ്റക്കാരായ വിവിധ ദേശക്കാരെക്കു റിച്ച് , മലയാളിയെക്കു റിച്ച് മലയാളിയുടെ കാരുണ്യത്തിന്റെ , സഹായ മനസ്ഥിതിയെക്കുറിച്ചു അവനിലെ ആർത്തിയെക്കു റിച്ച് അവനു നഷ്ടമാകുന്ന കുടുംബ ജീവിതത്തെക്കുറിച്ച് ഒക്കെ അബ്ബാസിന്റെ തൂലിക വാചാലമാകുന്നു ദേര എന്ന പുസ്തകത്തിൽ . ഇതിലെ പലരെയും പ്രവാസത്തിലെ പലർക്കും പരിചയമായിരിക്കുകയോ കേട്ടും കണ്ടും വായിച്ചും അറിഞ്ഞിട്ടുള്ളതോ ഒക്കെ ആണ് എന്നത് ആണ് ദേര മുന്നോട്ടു വയ്ക്കുന്ന വിജയം എന്ന് പറയാം . പറയുവാൻ ഒരുപാട് ഉള്ളപ്പോഴും പലപ്പോഴും വാക്കുകളിൽ പിശുക്കിയും സൂചകങ്ങൾ മാത്രം കൊടുത്തും ഒഴിവാക്കിയും കഥാപാത്രങ്ങളെ അലയാൻ വിട്ടു എന്നൊരു പോരായ്മ ഈ ചെറിയ പുസ്തകം വഹിക്കുന്നുണ്ട്. 'ഞാൻ' എന്നൊരു കഥാപാത്രമായി വായനക്കാരനെ കാഴ്ചകളിൽ നിന്നും കാഴ്ചകളിലേക്ക് കൊണ്ട് പോകാൻ ഉള്ള ശ്രമം ആണ് രചനയിൽ അബ്ബാസ് സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാം . ഒരുപക്ഷെ ഇതൊരു അപൂർണ്ണ രചനയായി നിൽക്കുന്നത് ഇതിൽ ദേരയെ വരച്ചിടുമ്പോൾ പലതും ബോധപൂർവ്വം ഒഴിവാക്കിക്കിയതോ വിശദമായ ഒരു ചരിത്ര പഠനം ചെയ്യാതിരിക്കുകയോ ചെയ്തതാകാം . ആ വിഷയങ്ങൾ ഒന്ന് മനസ്സ് വച്ചിരുന്നു എങ്കിൽ പ്രവാസത്തിലെ നല്ല രചനകളുടെ കൂട്ടത്തിൽ കാലം ഓർത്ത് വയ്ക്കുന്ന ഒരു ഉത്തമ കൃതിയായേനെ ദേര എന്ന് വായന തോന്നിപ്പിച്ചു. കൂടുതൽ രചനകൾ ഇനിയും മലയാളിക്ക് ലഭിക്കട്ടെ ഈ കലാകാരനിൽ നിന്നും . ആശംസകളോടെ ബി.ജി. എൻ വർക്കല

Tuesday, December 6, 2016

ഇന്ദ്രിയങ്ങള്‍ക്കപ്പുറം പുനര്‍ജ്ജനി തേടുന്നവര്‍ .... രാധാമീര

ഇന്ദ്രിയങ്ങള്‍ക്കപ്പുറം പുനര്‍ജ്ജനി തേടുന്നവര്‍
(കഥാസമാഹാരം)
രാധാമീര
അവന്തി പബ്ലിക്കേഷന്‍സ്
വില 150 രൂപ


കഥകള്‍ എന്നാല്‍ വായനയുടെ കടലിലെ വര്‍ണ്ണമത്സ്യങ്ങള്‍ ആണ്. അവയെ ആഹരിക്കുക എന്നാല്‍ മിഴിയും മനവും കൊണ്ട് അവയെ ആഹരിക്കുന്നു എന്നാണു വിവക്ഷ . അവിടെ ആസ്വാദനം എന്ന മനോഹരമായ അവസ്ഥ സംജാതമാകണം എങ്കില്‍ വായന നമ്മെ ആ ഒരു തലത്തിലേക്ക് കൊണ്ട് പോകണം. നിര്‍ഭാഗ്യവശാല്‍ മലയാളത്തില്‍ എഴുത്തുകാരില്‍ പലരും ആ ഒരു തലത്തിലേക്ക് ഉയരുന്നില്ല . വായനയുടെ ശുഷ്കമായ തലങ്ങളില്‍ കിടന്നു വായന മുരടിച്ചുപോകുകയും പരസ്പരം എഴുത്തുകാരെ വാഴ്ത്തിയും താഴ്ത്തിയും അണികള്‍ ചേര്‍ത്തും പണം മുടക്കിയും പരസ്പരം സംഘടനകള്‍ സംഘടിപ്പിച്ചു അവാര്‍ഡുകള്‍ നല്‍കിയും അവ ചതുപ്പ് നിലങ്ങള്‍ ആകുന്നു . ഒരു കാലത്ത് മ പ്രസിദ്ധീകരണങ്ങള്‍ ,മുത്തുച്ചിപ്പി എന്നിവ കേരളത്തിലെ വായനയെ സാരമായി ബാധിച്ചിരുന്നു . അതില്‍ പ്രധാനമായും ഉണ്ടായിരുന്നത് മാന്ത്രിക നോവലുകളും ആക്ഷന്‍ ത്രില്ലറുകളും പ്രണയ കഥകളും ആയിരുന്നു . ഈ നോവലുകള്‍ എല്ലാം തന്നെ പങ്കു വച്ചിരുന്നത് പച്ചയായ ഇക്കിളി തന്നെയായിരുന്നു . ഒളിച്ചും പാത്തും ആ കാലത്തെ കൗമാരങ്ങള്‍ തങ്ങളുടെ സ്വയംഭോഗ തൃഷ്ണയേ ശമിപ്പിച്ചിരുന്നത് ഇത്തരം വാരികകളിലെ കഥകള്‍ വായിച്ചും ചിത്രങ്ങള്‍ കണ്ടുമായിരുന്നു എന്നത് എണ്‍പത് തൊണ്ണൂറു കാലഘട്ടം പരിശോധിച്ചാല്‍ മനസ്സിലാകുന്ന വസ്തുതയാണ് . പി വി തമ്പി , ഏറ്റുമാനൂര്‍ ശിവകുമാര്‍ , മാത്യൂമറ്റം , തുടങ്ങി എണ്ണം പറഞ്ഞ കുറച്ചു എഴുത്തുകാര്‍ പല പേരില്‍ ഒരേ സമയം പല വാരികകളില്‍ എഴുതി നിറഞ്ഞു നിന്ന കാലവും ആയിരുന്നു അത് . ഒരു അഭിമുഖത്തില്‍ ലീലാ മേനോന്‍ പറഞ്ഞത് വളരെ പ്രസക്തമാണ് .
"പണ്ട് കേരളത്തില്‍ ആത്മഹത്യ വര്‍ധിച്ചതിന് ബ്ലേഡ് കമ്പനികള്‍ക്കുപുറമെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത് പൈങ്കിളി കഥകളെയാണ്. യക്ഷി സിനിമകള്‍ യക്ഷിയെ പ്രതികാര-രക്തദാഹികളാക്കി ചിത്രീകരിക്കുന്നു. മാന്ത്രിക നോവലുകള്‍ സ്‌പെഷ്യാലിറ്റിയാക്കിയ കഥാകൃത്തുക്കളും മലയാളത്തിലുണ്ട്." മുലപ്പാലിനൊപ്പം അന്ന് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു കൊടുത്തത് യക്ഷിക്കഥകളും മറ്റുമായിരുന്നു . ഇതിന്റെ ഫലമായി അന്ധവിശ്വാസവും ഭയവും അരക്ഷിതാവസ്ഥയും സമൂഹത്തില്‍ പ്രത്യേകിച്ചും ഗ്രാമീണ ജീവിതങ്ങളില്‍ വളരെ ആഴത്തില്‍ പടര്‍ന്നു കിടന്നു എന്നത് ആ കാലത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും .
ഇത്തരം ഒരു സാഹചര്യം ഇന്ന് നെറ്റിന്റെ ലോകത്ത് ഇല്ല എന്ന് തന്നെ കരുതാം . രതിയുടെ അതിപ്രസരം ഉണ്ട് എങ്കിലും അന്ധവിശ്വാസവും മാന്ത്രികതയും കുറഞ്ഞു വരുന്നതായി വേണം കരുതാന്‍ . രാധാ മീര എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രബിന്ദുവിന്റെ "ഇന്ദ്രിയങ്ങള്‍ക്കപ്പുറം പുനര്‍ജ്ജനി തേടുമ്പോള്‍" എന്ന കഥാ സമാഹാരം വായനക്ക് എടുക്കുമ്പോള്‍ പുറംചട്ടയില്‍ മലയാളിയുടെ കഥാകാരന്‍ എം ടി വാസുദേവന്‍ നായരും എഴുത്തിലെ വേറിട്ട ശബ്ദമായ മധുപാലും ആസ്വാദനം എഴുതിയിരുന്നത് ആണ് ആദ്യം കണ്ണില്‍ പെട്ടത് . അവര്‍ തന്ന ഊര്‍ജ്ജം ആണ് ഈ പുസ്തകത്തിനുള്ളില്‍ പ്രവേശിക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ചതും . ഉള്ളില്‍ ജസ്റ്റിസ് സുകുമാരന്‍ എഴുതിയ അവതാരികയും നല്ലൊരു വായനയെ ആണ് സ്വാഗതം ചെയ്യുന്നത് . പക്ഷെ പ്രതീക്ഷകള്‍ ഒന്നാകെ തകിടം മറിയുന്നത് ഉള്ളിലേക്ക് കടക്കുമ്പോള്‍ ആണ്. മരിച്ചവന്റെ പ്രൊഫൈല്‍ എന്ന ആദ്യ കഥ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി . എന്നാല്‍ തുടര്‍ന്ന് വന്ന കഥകള്‍ എല്ലാം തന്നെ മേല്‍ പറഞ്ഞ മ പ്രസിദ്ധീകരണങ്ങള്‍ ഇന്ന് കൈയ്യൊഴിഞ്ഞ മാന്ത്രിക നോവലുകള്‍ക്ക് കിടപിടിക്കുന്ന രീതിയായിരുന്നു സമ്മാനിച്ചത്‌ . ഫാന്റസിയുടെയും അമൂര്‍ത്തമായ രതിയുടെയും വിഭ്രമങ്ങളുടെയും ആകെത്തുകയായ ഒരു മനസ്സിന്റെ എഴുത്ത് പോലെ ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ വായനക്കാരന്‍ അറിയാതെ സങ്കടപ്പെട്ടുപോയേക്കാം . ഒരു ദീപാവലി ദിനം, വെറുതെ അല്ല ഒന്നും ,കാണാതെ പോകുന്നവര്‍ , മൈമുന , ആ ഒരു നിമിഷം, മടക്കയാത്ര , അവിചാരിതം എന്നീ കഥകള്‍ എഴുത്തിലെ ബാല്യത്തെ കാണിച്ചു തരുന്നു എങ്കിലും സാമൂഹ്യമായ ഒരു ഉത്തരവാദിത്വവും സമൂഹത്തോടുള്ള കടമയും പ്രകടിപ്പിക്കാന്‍ ഉള്ള ചില ശ്രമങ്ങള്‍ എന്നത് ശുഭസൂചകങ്ങള്‍ ആണ് . അണിയറയില്‍ ഒരുങ്ങുന്ന നോവലിലേക്കുള്ള കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ചില എഴുത്തുകളും ബ്ലാക്ക് മാജിക്ക് പോലുള്ള വെറും സമയം പോക്ക് എഴുത്തുകളും മാറ്റി വച്ച് വായനക്കാരന്റെ ഉള്ളു അറിഞ്ഞു കാലത്തിനു വേണ്ടി ഒരു പുസ്തകം സമ്മാനിക്കാന്‍ തന്റെ മൂന്നാമത്തെ പുസ്തകത്തില്‍ എത്തിയപ്പോള്‍ രാധാമീര മറന്നു പോകുന്നതാണോ അതോ എഴുത്തിലെ ആധിക്യം , ധൃതി എന്നിവ മൂലം മൂല്യം അറിയാന്‍ ശ്രമിക്കാതെ ആരാധക വൃന്ദങ്ങളില്‍ വീണു അന്ധത ബാധിച്ചുവോ എന്ന് സ്വയം ഒരു വിമര്‍ശനം നടത്തുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു . മനസ്സില്‍ ഒരുപാട് കഥകള്‍ ഉള്ള ഈ കഥാകാരി വരും കാലങ്ങളില്‍ നല്ല രചനകളുമായി കാലികവും കാതലുള്ളതും ആയ വരികളിലൂടെ മലയാള വായനക്കാരെ ആനന്ദിപ്പിക്കും എന്ന ശുഭ പ്രതീക്ഷയോടെ .... ബി. ജി . എന്‍ വര്‍ക്കല



കാഴ്ചക്കാരൻ

Monday, December 5, 2016

നിദ്രയകന്ന രാവുകൾ .


നിലാവു വഴിപിരിഞ്ഞു പോയ
രാവുകളിലെപ്പോഴോ
നീ വിരുന്നു വന്നതറിയുന്നു ഞാൻ!
പിടയുന്ന മിഴികളിൽ
രക്തച്ഛവി പടർന്നു കിടപ്പതും
കപോലങ്ങൾ വിളർത്തു
തുടിച്ചു കാണപ്പെട്ടതും
ചുണ്ടുകൾ വിറ പൂണ്ടിരുന്നതും
നാസികാഗ്രം വിയർപ്പിൻ
മുത്തുകൾ അലങ്കരിച്ചിരുന്നതും
ഞാനറിഞ്ഞിരുന്നു.
വസ്ത്രാഞ്ചലം ഉലയാതെ
പാദസരങ്ങൾ കിലുങ്ങാതെ
കുപ്പിവളകൾ തെല്ലും അനങ്ങാതെ
നീ എന്നെ നോക്കി നിന്നിരുന്നു.
കരിനാഗങ്ങൾ പോലുള്ള
നിൻ വാർമുടിക്കെട്ടഴിഞ്ഞു
നമ്മുടെ മുഖം മറയ്ക്കുന്നതും
നീയെന്റെ നെറ്റിയിൽ മുത്തമിടുന്നതും
കനവുകണ്ടു ഞാൻ നിദ്രയിൽ  മുഴുകി.
നീയോ, നിശ്ചലം എന്നെ നോക്കി
കണ്ണുനീർ പൊഴിക്കുകയും
നിശബ്ദം അകന്നു പോകുകയും ചെയ്തു.
പിന്നീടൊരിക്കലും എനിക്കുറങ്ങാനായിട്ടില്ല.
....... ബിജു.ജി.നാഥ് വർക്കല

Friday, December 2, 2016

ജന്മം


കരയിൽ നിന്നൊരുപാടു
മണൽ വാരി കടലൊരു
മണി സൗധമുണ്ടാക്കിയെന്നാൽ
വാതിലുകളില്ലാത്ത
ജാലകമില്ലാത്ത
മാളികയ്ക്കുള്ളിലോ
ശ്വാസം വിലങ്ങിയൊരു ജന്മം !

തിരകൾ തൻ രവമില്ലാ
ഇരുളിന്റെ ആഴത്തിൽ
തണുപ്പിൽ പുതഞ്ഞൊരു ജന്മം .

ചിപ്പികൾ
പവിഴപ്പുറ്റുകൾ
വർണ്ണമത്സ്യങ്ങൾ
ചുറ്റിലും വർണ്ണോത്സവമാണെങ്കിലും
നാവുകെട്ടപ്പെട്ട ജന്മ
ശാപം കൊണ്ട്
വാക്കു നഷ്ടപ്പെട്ടൊരു ജന്മം.

വേഷമില്ലാതൊരു
ദ്വേഷമില്ലാതിന്നീ
ആഴിയിൽ ആഴ്ന്നു പോകുന്നു
ആരും പറയാ കഥയിലെ
രൂപമില്ലാത്തൊരു ജന്മം.
....... ബിജു.ജി.നാഥ് വർക്കല

മണൽ ചിത്രങ്ങൾ


പടം പൊഴിക്കും നാഗം പോലെ
പ്രണയം തൂവൽ കൊഴിക്കുന്നു.
വിശുദ്ധ പുഷ്പങ്ങളുടെ വെണ്മ
നിലാവപഹരിക്കുന്നു രാവിൽ.
എല്ലാം പറഞ്ഞു തീർന്ന പകൽ
എരിഞ്ഞടങ്ങുന്നു സാക്ഷിയായ് .
കടലെടുക്കാത്ത നഗരത്തിൽ
മണൽത്തിട്ടകൾ വിണ്ടു കീറുന്നു.
പതിവുകൾ തെറ്റിയ മാരുതൻ
ഉടൽ വിറപ്പിച്ചകലുമ്പോൾ
മിടിപ്പു നിലയ്ക്കാൻ കൊതിച്ചു
ഘടികാരസൂചി കിതയ്ക്കുന്നു.
മൗനത്തിനു പുതിയ മാനവുമായി
എരിഞ്ഞു തീരുമോ കനലുകൾ.?
......... ബിജു.ജി.നാഥ് വർക്കല

Tuesday, November 29, 2016

ബോണ്‍സായ് ......എഡിറ്റര്‍ ഉണ്ണി കുലുക്കല്ലൂര്‍

ബോണ്‍സായ്
(കവിതാ സമാഹാരം )
എഡിറ്റര്‍ ഉണ്ണി കുലുക്കല്ലൂര്‍
ലിപി പബ്ലിക്കേഷന്‍സ്
വില 90 രൂപ

കവിതകള്‍ക്ക് മാര്‍ക്കറ്റ് നഷ്ടമാകുകയും പ്രസാധകര്‍ കവിതയെ കയ്യൊഴിഞ്ഞു കഥകളും നോവലുകളും ഓര്‍മ്മക്കുറിപ്പുകളും ജീവചരിത്രങ്ങളും തേടി അലയുകയുംചെയ്യുന്ന കാലമാണിത് . വന്‍കിട പ്രസാധകര്‍ എല്ലാം തന്നെ പുസ്തകത്തോട് അനുബന്ധിച്ചുള്ള അണിയറനീക്കങ്ങളിലൂടെ വിവാദങ്ങളെ ചുംബിച്ചുകൊണ്ട് പുസ്തകത്തിനു മാര്‍ക്കറ്റ് കണ്ടെത്താന്‍ ഉള്ള തീവ്രശ്രമങ്ങളില്‍ ആണ് . വായനക്കാര്‍ കുറഞ്ഞു വരുന്നതാണോ , അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ്പ്‌ പരുങ്ങലില്‍ ആയതാണോ എന്ന കാര്യം ഇത്തരുണത്തില്‍ ചര്‍ച്ചാവിഷയം ആകേ ണ്ടിയിരിക്കുന്നു . കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന പ്രസാധകര്‍ ഉള്ള മലയാളത്തില്‍ ഇന്ന് എഴുത്തുകാരുടെ എണ്ണം വായനക്കാരിലും കൂടുതല്‍ ആണെന്ന പ്രഹസനവും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നുണ്ട് . സാമൂഹ്യ ഇടങ്ങളില്‍ ഇരവാദം എങ്ങനെയോ അതുപോലെ ആയിരിക്കുന്നു ഇന്ന് എഴുത്തുകാരില്‍ പ്രവാസ എഴുത്തുകാരുടെ അവസ്ഥയും . ഞങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നു . ഞങ്ങളെയും ശ്രദ്ധിക്കൂ എന്ന നിരന്തരമായ സമരം അവനു നടത്തേണ്ടി വരുന്ന അവസ്ഥ ആണ് ഇന്ന് ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന എഴുത്തുകാരില്‍ നിലനില്‍ക്കുന്നത് . എന്താകും ഇത്രയേറെ എഴുത്തുകാര്‍ വിദേശത്ത് എന്ന ചിന്ത തുടങ്ങുന്നിടത്ത് ആണ് കേരളത്തിലെ നിലവിലെ സാമൂഹ്യ സാമ്പത്തിക തലങ്ങളിലെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുന്നതും കുടിയേറ്റക്കാരന്റെ കാര്യം മലയാളം ഓര്‍ക്കുകയും ചെയ്യുന്നത് . കുടിയേറ്റം ഒരു സംസ്കാരത്തിന്റെ പറിച്ചു നടല്‍ ആകുകയും , ജന്മനാടിന്റെ ഓര്‍മ്മകളില്‍ ഓരോ കുടിയേറ്റക്കാരനും വിങ്ങുകയും ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ആയി അവ പുറത്തേക്ക് ഒഴുകുക സ്വാഭാവികം മാത്രം . കേരളത്തിലെ എഴുത്തുകാര്‍ക്ക് ഇന്ന് വിഷയങ്ങള്‍ ഇല്ലാതെ പോകുകയും അവര്‍ അനുകരണങ്ങളില്‍ പെട്ടു പോകുകയും ചെയ്യുമ്പോള്‍ പ്രവാസഭൂമികയില്‍ ഒരുകാലത്ത് സ്ഥിരമായി നിലനിന്ന ഒരു പോരായ്മയായിരുന്നു ഗൃഹാതുരതയുടെ മുതലക്കണ്ണീര്‍ . ഇന്ന് തുറന്ന ചര്‍ച്ചകളും , അഴിച്ചുപണിയലുകളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ ഈ ഒരു നിലപാടില്‍ മാറ്റം ഉണ്ടാകുന്നു എന്നത് ശുഭകരമായ ഒരു ചിന്തയും പരിവര്‍ത്തനവും ആണ് . ഇവിടെ എഴുത്തുകാരന്‍ പലപ്പോഴും തന്റെ കടമയായ എഴുത്ത് നിര്‍വ്വഹിച്ചു കടന്നു പോകുമ്പോള്‍ ഇതിനെ വെളിച്ചം കാണിക്കുന്ന പ്രസാധകന്‍ തന്റെ പോരായ്മകള്‍ കൊണ്ട് എഴുത്തുകാരനെയും കൃതിയും തേജോവധം ചെയ്യുന്ന ദയനീയ കാഴ്ചയും ഉയര്‍ന്നു വരുന്നുണ്ട് . തീര്‍ച്ചയായും കൂണുകള്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലേക്ക് ഒരു പുതിയ തൊഴില്‍അവസരം ഉയര്‍ന്നു വരുന്നു. അതാണ്‌ എഡിറ്റര്‍ . ഒരു നല്ല എഡിറ്ററുടെ പോരായ്മ ഇന്നിറങ്ങുന്ന ഒരു വിധം എല്ലാ പുസ്തകങ്ങളും പേറുന്നുണ്ട് എന്നതിനാല്‍ തന്നെ ആ ഒരു തലത്തിലേക്ക് നല്ലൊരു പഠനം നടക്കുകയും ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞു വരികയും ചെയ്യുക തന്നെ വേണം .
ശ്രീ ഉണ്ണി കുലുക്കല്ലൂര്‍ ആദ്യമായി എഡിറ്റര്‍ പദവി അലങ്കരിച്ചു കൊണ്ട് പുറത്തിറങ്ങുന്ന കവിതകളുടെ സമാഹാരം ആണ് ബോണ്‍സായ്. ഗള്‍ഫ് മേഖലയിലെ അറിയപ്പെടുന്ന കവികള്‍ തൊട്ടു ഇന്നുവരെ ഒരു കവിതപോലും അച്ചടിരൂപത്തില്‍ ആക്കാത്ത കവികള്‍ അടങ്ങുന്ന 44 പേരുടെ കവിതകള്‍ ആണ് ഇതിലുള്ളത് .
സത്യന്‍ മാടക്കരയുടെ യൂട്യൂബിലെ കോഴി ആണ് ആദ്യ കവിത . തുടക്കം നന്നായാല്‍ ഒടുക്കം വരെ നന്നാവും എന്നാണു . പക്ഷെ തുടക്കം തന്നെ കല്ലുകടിയായാല്‍.. എഴുത്തിന്റെ തഴക്കവും പഴക്കവും നല്‍കുന്ന അമിതവിശ്വാസം ആകാം കവിത കോഴി ചികഞ്ഞിട്ട പറമ്പ് പോലെ ആയി . വിരസതയെ മാറ്റിയെടുത്തത് ശിവപ്രസാദിന്റെ അമ്മിണി ആണ് . അത് കടലല്ല അമ്മിണീ അപ്പന്റെ കണ്ണീരാന്നു ആന്‍സി പിറുപിറുക്കുമ്പോള്‍ വായനക്കാരനും കണ്ണില്‍ ഉപ്പു നീറിയേക്കും/ തുടര്‍ന്ന് സ്വയം നഷ്ടമായ മനുഷ്യനെ നിഷ്കളങ്കതയില്‍ കുളിപ്പിച്ചെടുക്കാന്‍ ഇസ്മയില്‍ മേലടി തന്റെ വാര്‍ത്തകള്‍ ഓര്‍മ്മിക്കാനുള്ളതല്ല എന്ന കവിതയില്‍ ശ്രമിക്കുന്നു . ആസുരതയുടെ ഈ കാലത്ത് വാര്‍ത്തകള്‍ നല്‍കുന്ന ഭയാനക പ്രഭാതങ്ങളെ നോക്കി പകച്ചു നില്‍ക്കുന്നവന്റെ ആകുലതകള്‍ ആണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഈ കവിതയില്‍ . കാലികമായ ജീവിത പരിസരത്തില്‍ നിയമം സാധാരണക്കാരന് വെറും തീകായാന്‍ ഉള്ള ഒരു ഉപാധി മാത്രമാണെന്ന് രാജേഷ് ചിത്തിര തന്റെ ആന്‍റി നാഷണല്‍ എന്ന കവിതയില്‍ പരിഹസിക്കുന്നു . അവിടെയും പുതിയ കാലത്തിന്റെ തിരിച്ചറിവ് ആയി മകന്‍ ഓര്‍മ്മിപ്പിക്കുന്നു അത് നിയമപുസ്തകം ആണ് എന്നത് ഒരു ശുഭസൂചികയായി നമുക്ക് കാണാന്‍ കഴിയും . ഇര എന്ന കവിതയില്‍ ഹണി ഭാസ്കര്‍ പറയുവാന്‍ ശ്രമിക്കുന്നത് അടിച്ചമര്‍ത്തപ്പെടുന്ന എഴുത്തുകാരനെ ആണ് . ഫാസിസം നാം എന്തെഴുതണം എന്ന് തീരുമാനിക്കുന്ന ഈ കാലത്തെക്കുറിച്ച് പറയുമ്പോള്‍ പക്ഷെ തന്റെ പറയാനുള്ള വ്യഗ്രതയാല്‍ വരികളില്‍  പതറിനിന്നു പോകുന്നു. വേഴാമ്പലുകള്‍ കാത്തിരിക്കുന്നത് മഴയെ ആണ് ഇപ്പോഴും എന്നിരിക്കിലും നീലമേഘങ്ങള്‍ കാംഷിക്കുന്ന വേഴാംബലുമായി ഷീല പോള്‍ തന്റെ തിരയും തീരത്തിലും കടന്നു വരുന്നു . ആത്മീയ തലങ്ങളില്‍ നിറഞ്ഞു നിൽക്കാന്‍ ഉള്ള ഒരു ത്വര വരികളില്‍ പിടയുന്നുവെ ന്നു മാത്രം . വനിതാ വിനോദു തന്റെ അവള്‍ എന്ന കവിതയിലൂടെ സ്നേഹിക്കാന്‍, സ്നേഹിക്കപ്പെടാന്‍ അഭിവാഞ്ചയുള്ള ഒരുവളെ പരിചയപ്പെടുത്തുന്നു . അപമാനിക്കപ്പെടുന്ന പെണ്ണുടലുകളെ ഓര്‍ത്ത്‌ വേദനിക്കുന്ന ഹൃദയവുമായി സബീന സാലി തന്റെ എക്കോ ഫെമിനിസ്റ്റ് പരിചയപ്പെടുത്തുന്നു . ജിഷയും ഡല്‍ഹി പെണ്‍കുട്ടിയും അടങ്ങുന്ന കാലികതയുടെ ദുരന്തങ്ങളെ വരയ്ക്കാന്‍ ശ്രമിക്കുന്ന കവിത . ഭ്രഷ്ട് എന്ന കവിതയിലൂടെ സര്‍ഗ റോയ് നായയുടെ പരിണാമദശകളെ വിശദീകരിക്കുന്നു . സീസര്‍ എന്ന നാമത്തിലൂടെ വായനക്കാരനെ അധികാരത്തെ അതിന്റെ സുഖലോലുപതയെ മേല്‍നിലയില്‍ നിന്നും തെരുവിലെത്തിക്കുന്ന അവസ്ഥയെ വിവരിച്ചു കൊണ്ട് വരികയും ഒടുവില്‍ അത് മാളിക മേലിരുന്നവന്റെ തോളില്‍ മാറാപ്പ് കയറ്റിയതല്ല വളര്‍ത്തുനായ തെരുവ് നായ ആയതാണ് എന്ന് അറിയുകയും ചെയ്യുന്ന പകപ്പ്  നല്‍കുന്നു . സഖാവ് ക്രെഡിറ്റ് കാര്‍ഡ് എന്ന കവിതയില്‍ അനൂപ്‌ ചന്ദ്രന്‍ ലോകം ഒരു ഷോപ്പിംഗ് മാള്‍ ആണെന്നും ജീവിതം വിന്‍ഡോ ഷോപ്പിംഗ് ആണെന്നും കണ്ണാടിക്കൂട്ടില്‍ നിന്നുറങ്ങുന്ന പ്രതിമകള്‍ കാണുന്ന സ്വപ്നമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതമെന്നും പറയുന്നു . ആശയങ്ങളുടെ അപചയത്തെതുടര്‍ന്ന് ഇന്ന് ഇസങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നു എന്ന വ്യക്തമായ രേഖാചിത്രം അനൂപ്‌ പങ്കു വയ്ക്കുന്നു ഈ കവിതയില്‍ . സലിം അയ്യനേത്ത് തന്റെ മൂന്നു കൊച്ചു കവിതകളില്‍ക്കൂടി പ്രണയത്തിന്റെ നൊമ്പരങ്ങള്‍ പങ്കു വയ്ക്കുന്നു . സ്വത്വം എന്ന കവിതയില്‍ ഷാജി ഹനീഫ് പലായനത്തിന്റെ ദയനീയത പങ്കു വയ്ക്കുന്നു . പകയില്ലാതെ ഇരയുടെ മിഴികളുമായി തമ്പ് വിട്ടുപോകുന്ന ജനതയെ പിന്തുടരുന്നയാള്‍ ഒരു അപേക്ഷ മാത്രം വയ്ക്കുന്നു . ഒരു നോട്ടം കൊണ്ട് എങ്കിലും നീ പ്രതികരിക്കൂ എന്ന് മാത്രം . മതേതരത്വം എന്ന കവിതയിലൂടെ ബിജു ജീ നാഥ് വ്യഭിചരിക്കപ്പെട്ട മതേതരത്വം എന്ന പദത്തെ ഓര്‍ക്കുന്നു . പറയാനുള്ളത് പരത്തിപ്പറഞ്ഞു വരികളുടെ ഭംഗി നഷ്ടപ്പെടുത്തിയ ആശയം ആയിരുന്നു വായന നല്‍കിയത് . വരണ്ടുണങ്ങാത്ത നന്മയുടെ ഭൂമി തേടുന്ന ഗായത്രി വിമല്‍ തന്റെ എന്റെ കറുത്ത പക്ഷിയിലൂടെ ആ നന്മയെ ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവര്‍ക്ക് പങ്കുവയ്ക്കാന്‍ അപേക്ഷിക്കുന്നു . മനീഷ് നരിണിപ്പുഴ തനിയാവര്‍ത്തനം എന്ന കവിതയില്‍ മൂന്നാം ക്ലാസ്സില്‍ പിഴച്ചു പോയ വാക്കിന്റെ അര്‍ത്ഥം തിരഞ്ഞു പകച്ചു നില്‍ക്കുന്നു ഷേക്ക്‌ സയദ് റോഡില്‍ പെട്രോളടിച്ചു കൊടുക്കാന്‍ നില്‍ക്കുന്നവനെ പ രിചയപ്പെടുത്തുന്നു . നിസ്സഹായതയുടെ അവസ്ഥാന്തരത്തില്‍ നാടുകടത്തപ്പെടുമ്പോള്‍ അസ്ഥിത്വം തിരിച്ചറിയുന്നവന്റെ ദുഃഖം ബാക്കിയാക്കുന്നു .ഇരുട്ട് എന്ന കവിതയിലൂടെ ഹാരിസ് വാളാട് രാത്രിയുടെ ഭീകരതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . ഇരുട്ടെന്നാല്‍ ഇണചേരലാണ് , ക്രൌര്യ നഖങ്ങളുടെ കേദാരമാണ് എന്ന സ്ഥിരം തത്വത്തിലേക്ക് നടക്കുന്ന കവി ഒടുവില്‍ ഈ രക്തങ്ങള്‍ എല്ലാം ഒഴുകി വേദനയുടെ തീരങ്ങള്‍  താണ്ടി വിശുദ്ധിയുടെ ഗര്‍ത്തങ്ങളില്‍ വിലയിക്കും എന്ന് പ്രത്യാശിക്കുമ്പോള്‍ വായനക്കാരന്‍ ഓരോ ദാരുണമരണങ്ങളെയും ഒരുപക്ഷെ ന്യായീകരിച്ചേക്കാം കാരണം അവ വാഴ്ത്തപ്പെടുകയാണല്ലോ എന്നോര്‍ത്തു .  നവീകരണം തന്നില്‍ നിന്നും തന്നെ തുടങ്ങണം എന്ന സത്ചിന്തയുടെ ചോദ്യവും , നഷ്‌ടമായ സൌഹൃദങ്ങളുടെ ദൂരം തീര്‍ത്ത വഴികള്‍ തേടലും കൊണ്ട് ചോദ്യം , ദൂരങ്ങള്‍ എന്നീ രണ്ടു ചെറു കവിതകളുമായി സഹര്‍ അഹമ്മദ് നിശബ്ദം അരികു പറ്റി കടന്നു പോകുന്നു .അനസ് മാള യുടെ എന്നെയും എന്ന കവിത പങ്കു വയ്ക്കുന്നത് ചൂക്ഷണം ചെയ്യപ്പെടുന്ന പെണ്ണുടലുകളുടെ ചോദ്യങ്ങളിലൂടെയൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ് . ഇന്നിനു നഷ്ടമാകുന്ന പ്രതികരണശേഷിയുടെ നേര്‍ക്കുള്ള ചില ചോദ്യശരങ്ങള്‍ തൊടുക്കുന്നു അനസിതില്‍ . ലത്തീഫ് മമ്മിയൂരിന്റെ സൗമ്യനും ക്രൂരനും പങ്കുവയ്ക്കുന്നത് നന്മയുടെയും തിന്മയുടെയും പരസ്പര പ്രതിരോധങ്ങളെയാണ് . ആത്യന്തികമായി നന്മ ജയിക്കുകയും നവ മുകുളങ്ങള്‍ അവ ആസ്വദിക്കുകയും ചെയ്യുന്ന സ്വപ്നം പങ്കിടുന്നു കവി ഇവിടെ. നിഴലിന്റെ സൗന്ദര്യം സത്യം ഇവയെ തിരഞ്ഞു പോകുന്ന അംബിക സദാശിവന്‍ ജനനം മുതല്‍ മരണം വരെ പല രൂപത്തില്‍ കൂടെയുള്ള നിഴലുകളെ പരിചയപ്പെടുത്തുന്നു ഒപ്പം തനിക്കു തെളിഞ്ഞു കത്താന്‍ കാത്തുനില്‍ക്കാത ദീപത്തെ ദുഖത്തോടെ ഓര്‍ക്കുന്നു തന്റെ നിഴൽ എന്ന കവിതയിൽ  . സീനോ ജോൺ നെറ്റോ ഉടലിലൂടെ ഉടലിന്റെ ബന്ധമില്ലായ്മ നോക്കിക്കാണുന്നു . പെണ്ണുടലിൽ കാമത്തിന് കണ്ണില്ലല്ലോ എന്ന പരിതാപം പങ്കു വയ്ക്കുന്നു കവിതയിൽ . കാസർഗോഡ് ഭാഗങ്ങളിൽ കുന്നുകൾ തിരശ്ചീനമായി തുരന്നു നിർമ്മിക്കുന്ന ജലസ്രോതസ്സുകൾ ആയ തുരങ്കങ്ങൾക്ക് ഇന്ന് സംഭവിച്ച അപചയവും ദുഖവും പങ്കു വയ്ക്കുന്നു സുരംഗം എന്ന കവിതയിലൂടെ മുരളി മീങ്ങോത്ത് . ടി കെ ഉണ്ണിയുടെ ഉല്ലാസക്കളികൾ പങ്കു വയ്ക്കുന്നത് കാലികമായ ഇന്ത്യൻ രാഷ്ട്രീയത്തിലെ നരഭോജികളുടെ ഉല്ലാസവിനോദങ്ങൾ തന്നെയാണ് . കിനാവ് എന്തെന്ന് റഫീഖ് മേമുണ്ട കുഞ്ഞൻ വരികളിൽ പങ്കു വയ്ക്കുന്നു . ശാലിനി സാരംഗ് ആകട്ടെ മഴയിലൂടെ നടക്കുമ്പോൾ എന്ന കവിതയിലൂടെ പിരിഞ്ഞു പോയ പ്രണയത്തിന്റെ തിരിച്ചറിവുകൾ മഴയിലൂടെ ഓർത്തെടുക്കുന്നു . മുനീർ കെ ഏഴൂർ ആകട്ടെ ഉമ്മ എന്ന കവിതയിലൂടെ മാതൃത്വത്തിന്റെ മഹനീയതയും നഷ്ടവും വേദനയുടെ വരികളിൽ കുറിച്ചിടുന്നു . രാജീവ് കെ മുരളി പ്രശ്നബാധിത ചായക്കടയിൽ തീവ്രവാദത്തിന്റെ ചായക്കോപ്പയിൽ അതിരുകൾ കോറിയിടുന്ന കാഴ്ച പങ്കു വയ്ക്കുന്നു . സുഭാഷ് ദാസ് 'അമ്മ പഠിപ്പിച്ച പുസ്തകം എന്ന കവിതയിൽ ആദ്യാക്ഷരം , അറിവുകൾ പങ്കു വച്ച അമ്മയിലൂ ടെയും തനതു കാഴ്ചകളിലൂടെയും മാതാപിതാക്കളെ അറിയുന്നു . അരുവി മോങ്ങം ചതിച്ചവനോട് എന്നകവിതയിൽ മണലിന്റെ മാറിൽ ഇനിയാരെയും ചതിക്കില്ലെന്ന് എഴുതി തിര വന്നു അത് മായ്ക്കുന്നതു വരെ കാത്തിരിക്കാൻ പറയുന്നു . കാരണം അതിലൊരു നുര താനാകുമെന്നു ഓർമ്മപ്പെടുത്താൻ മാത്രം . കാലം മാറി കഥ മാറിഈ ലോകവും എന്ന കവിതയിൽ ജോയ് ഗുരുവായൂർ  ഭൂമിയെ ചൂക്ഷണം ചെയ്യുന്ന മനുഷ്യന്റെ ക്രൂരതയെ ഓർക്കുന്നു . ഓർമ്മകളിലെ ഗ്രാമീണ പച്ചപ്പിനെ തിരികെ ലഭിക്കില്ലെന്ന നിശ്വാസത്തോടെ കരുണ വറ്റരുതെന്നുപുതുകാലത്തെ ഓർമ്മിപ്പിക്കുന്നു . മാഞ്ഞു പോയ വഴികളിൽ ബഷീർ മൂളിവയൽ  പോയകാലത്തിനും ഇന്നത്തെ കാലത്തിനും ഇടയിൽ അയല്പക്കങ്ങൾക്കു സംഭവിച്ച ബന്ധങ്ങളുടെ പൊട്ടിപ്പോയ ചരടുകൾ കാലികമായ കാഴ്ച വിവരിക്കുന്നു  . മറുമൊഴിയിൽ ഷാജഹാൻ നന്മണ്ട പ്രണയത്തിന്റെ ലഹരിയിൽ ഓർമ്മയിൽ മേയുന്നു . സിബി ശ്രീമോൻ തന്റെ പെൻഡുലം എന്ന കവിതയിൽ നീയും ഞാനും തമ്മിലുള്ള അന്തരം എവിടെ എന്ന അന്വേഷണത്തിൽ .ആണ്  പ്രദീപ് കുട്ട്യാട്ടൂർ പ്രവാസത്തിൽ അവധിക്കാ ലം എന്ന മരീചികയിലേക്ക് തന്റെ ദിനാന്ത്യങ്ങളെ ഓടിച്ചു വിടുന്ന പ്രവാസിയുടെ  കാഴ്ച വരയ്ക്കുന്നു . നീതിദേവത എന്ന കവിതയിൽ ബിജു എൻ കെ ആരാണ് നീതി ദേവതയ്ക്കു ആ അധികാരം നൽകിയതെന്ന് ചോദിക്കുന്നു .   സോണി വേളൂക്കാരൻ നിന്റെ ജ്വരം എന്നിലേക്ക് സംക്രമിക്കുമ്പോൾ എന്ന കവിതയിൽ പ്രണയിനിയുമായുള്ള പ്രണയ നിമിഷങ്ങളെ ജ്വരബാധിതമായ ചിന്തകളിൽ പടർന്നു കുതിരുന്നത് അടയാളപ്പെടുത്തുന്നു . അജിത്കുമാർ  അനന്തപുരി ആശങ്ക എന്ന കവിതയിലൂടെ ഫല വർഗ്ഗങ്ങളിൽ കീടനാശിനികൾ കലർത്തുന്നതിനാലും അജിനോമോട്ടോയുടെ അർബുദ കാരണത്താലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകും ഒന്നും ഇനി തിരികെ ലഭിക്കില്ല എന്ന് വിലപിക്കുന്നു. ഷിജു വർഗ്ഗീസ് തന്റെ കാഴ്ചയിൽ അന്തതയെന്നത് അനിവാര്യമായ ഇടങ്ങളിൽ എടുത്തണിയാനുള്ള പഴന്തുണിയാണെന്ന് നാം പറയാതെ പറയുന്നു എന്ന് രേഖപ്പെടുത്തുന്നു .ഗർഭമലസിപ്പിച്ചത്തിന്റെ പിറ്റേ ദിവസം കണ്ട കുട്ടിക്കുപ്പായം പിന്നെ വാങ്ങാൻ കഴിയുന്നത് ദത്തുപുത്രിക്ക് വേണ്ടി ആയിരുന്നെന്നു ദുഃഖം, പാപബോധം പങ്കു വയ്ക്കുന്നു ഷൗക്കത്തലി പുളിങ്ങോം തന്റെ കുട്ടിക്കുപ്പായത്തിൽ . കാവ്യപ്രകാശനം എന്ന കവിതയിൽ വെള്ളിയോടൻ പ്രണയത്തിന്റെ മാന്ത്രിക സ്പര്ശനം തന്നിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോൾ ചിതലരിച്ച ചിന്തകളെ അഗ്നിയിലേ ക്ക് തള്ളിയിട്ടതും അഗ്നിയിൽ തൻ സ്വയം ഉരുകിത്തീർന്നതും . എന്നിട്ടു അസ്ഥിക്കഷണങ്ങളിലൂടെ ഉയിർത്തെഴുന്നേറ്റതും പ്രണയിനിയുടെ അടഞ്ഞ കണ്ണുകൾക്ക് മീതെ കുലച്ച വില്ലുകൾക്കിടയിൽ കവിതയായി മാടിവിളിച്ചു എങ്ങോ പോയപ്പോൾ അവളുടെ ഹൃദയം തുറന്നു ഒളിച്ചിരുന്ന കവിതകളെ എടുത്തുകൊണ്ടുപോയി തുന്നിച്ചേർത്തു നാളെ പ്രകാശിപ്പിക്കുന്നു എന്ന് അറിയിക്കുന്നു . ഫൈസൽ ബാവ ആമയം ആകട്ടെ വിരഹം എന്ന കവിതയിൽ എന്താണ് വിരഹം എന്ന് സമർത്ഥിക്കുന്നു.പാട്ടിന്റെ തീവണ്ടി മുറി(വു)കൾ എന്ന കവിതയിൽ സോണിയ ഷിണോയ് പങ്കു വയ്ക്കുന്നത് ഒരു തീവണ്ടിയാത്രയാണ് . യാത്രയുടെ കാഴ്ചകൾ അനുഭവവേദ്യമാക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ അവൾ പുറം കാഴ്ചകളിലേക്ക് മടങ്ങുന്നു . ശ്രീദേ വി എം തന്റെ പ്രൊഫൈൽ എന്ന കവിതയിൽ താൻ ആരെന്നും തന്റെ അടുത്ത് കിടക്കുന്നവർ ആരെന്നും തന്റെ മകൻ ആരെന്നും തിരിച്ചറിയാൻ മുഖപുസ്തകം തുറക്കേണ്ടി വരുന്ന അവസ്ഥ വിവരിക്കുന്നു . നിറയെ ജാരന്റെ മുഖങ്ങൾ കൊണ്ട് ഓർമ്മകളിൽ ഭ്രംശം സംഭവിക്കുന്ന സോഷ്യൽ മീഡിയ അഡിക്ടുകളെ വരച്ചുകാണിക്കുന്ന വരികൾ . അബ്ബാസ് നസീർ പറയുന്നു ഞാൻ ഉറങ്ങുകയാണ് നീയും എന്ന കവിതയിൽ എനിക്ക് തരാനുള്ളതും പറയാനുള്ളതും വാങ്ങാനുള്ളതും എന്നെ ഉണർത്തി വാങ്ങി പോകണം കാരണം ഞാൻ ഉറങ്ങുകയാണ് എന്ന് .
പതിമൂന്നു വർഷങ്ങൾ ആയി യൂ ഏ യിൽ ഒരു കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുന്ന ശ്രീ ഉണ്ണി കുലുക്കല്ലൂർ പത്രങ്ങളിലും ആനുകാലികങ്ങളിലും കവിത ലേഖനം എന്നിവ എഴുതുന്ന ഒരു കോളമിസ്റ് ആണ് . അദ്ദേഹത്തിന്റെ ആദ്യ സംരംഭം ആണ് എഡിറ്റർ എന്ന ശ്രമം . തിരഞ്ഞെടുപ്പിന്റെയും എഡിറ്റിങ്ങിന്റെയും പോരായ്മകൾ അതുകൊണ്ടു തന്നെ ഒരു തുടക്കക്കാരന്റെ പ്രയാസങ്ങൾ ആയി നിലനിൽക്കുന്നു . കാതലായ ഒരു സന്ദേശമോ ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടോ ആയി കരുതിവയ്ക്കാൻ വേണ്ടുന്ന വിഭവങ്ങൾ ശേഖരിക്കാൻ ഇറങ്ങിത്തിരിച്ച ഉണ്ണി നിരാശനായി എന്നതാണോ വായനക്കാരൻ നിരാശനായതാണോ എന്നറിയില്ല കവിതകൾ നിലവാരം ഉള്ളവയും ഇല്ലാത്തവയും എന്ന് തരം തിരിക്കാതെ വായിച്ചു മടക്കി വയ്ക്കാൻ മാത്രമുതകുന്ന ഒരു പുസ്തകം . എഴുതി തെളിഞ്ഞവർ പോലും നിരാശ സമ്മാനിച്ചു എന്ന പോരായ്മയെ മാറ്റി നിർത്തി ഇനിയും നല്ല ഒരു പുസ്തകവുമായി ഉണ്ണി കൂടുതൽ ശക്തിയോടെ മലയാളിയോട് സംവദിക്കും എന്ന  പ്രതീക്ഷകൾ നിലനിർത്തുന്നു . ആശംസകളോടെ ബി. ജി . എൻ വർക്കല

ഗ്രിൽഡ് ചിക്കൻ

Monday, November 28, 2016

ചിന്തേരിട്ട കാലം .................. ഇസ്മയില്‍ മേലടി

ചിന്തേരിട്ട കാലം
(കവിത സമാഹാരം )
ഇസ്മയില്‍ മേലടി
ലിപി പബ്ലിക്കേഷന്‍സ്
വില 50 രൂപ

വായനയുടെ ലോകത്ത് ഇന്ന് പിന്തള്ളപ്പെടുന്ന പുസ്തകങ്ങള്‍ എല്ലാം തന്നെ കവിതകള്‍ ആണെന്നത് കാലം ഒരു പക്ഷെ കവിതകളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയം കൈവരിക്കുന്ന കാലം വരെ ഒരു മാന്ദ്യത നല്കുന്നതാകാം . കവിതകള്‍ പഴയതില്‍ നിന്നും ഒരുപാടു മാറി പുതിയ ലോകങ്ങള്‍ തേടി അലയുന്നത് നമുക്ക് കാണാന്‍ കഴിയും . കവിതയിലെ ആധുനികത , അത്യന്താധുനികതയില്‍ എത്തി അതിനും മുകളിലേക്ക് കുതിക്കാന്‍ വെമ്പി നില്കുന്നു . പരീക്ഷണങ്ങള്‍ നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു . വൃത്തവും താളവും സമാസങ്ങളും കടന്നു ഗദ്യത്തിലും പദ്യത്തിലും നിന്നകന്നു കവിത വേറിട്ട ഗന്ധവും രൂപവും ഭാവവും കൈവരിച്ചിരിക്കുന്നു എന്നു കാണാന്‍ കഴിയും .

"ഇസ്മയില്‍ മേലടി" എന്ന എഴുത്തുകാരന്റെ നാല്പത്തിരണ്ട് കവിതകളുടെ സമാഹാരമാണ് "ചിന്തേരിട്ട കാലം" . കോഴിക്കോട് പയ്യോളിയില്‍ ജനിച്ച ഇസ്മയില്‍ മേലടി അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദവും ഉള്ള ഒരു പ്രവാസിയായ എഴുത്തുകാരന്‍ ആണ് . ഇന്ത്യക്കകത്തും പുറത്തും വിവിധ പത്രമാധ്യമങ്ങളില്‍ ജോലി ചെയ്ത പരിചയം ഉള്ള ഈ എഴുത്തുകാരന്‍ കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളില്‍ എഴുതുന്ന ഒരാളും അതുപോലെ ഒരു മികച്ച വിവര്‍ത്തകനും കൂടിയാണ് . അറബിയില്‍ നിന്നും മലയാളത്തിലേക്കും തിരിച്ചും കവിതകള്‍ വിവര്‍ത്തനം ചെയ്യുന്ന ഇസ്മയില്‍ മേലടി യൂ എ ഇ യിലെ അറബി സാഹിത്യകാരന്മാരുടെ സംഘടനയായ എമിറേറ്റ്സ് റൈറ്റെഴ്സ് യൂണിയന്റെ വേദിയില്‍ അറബിയില്‍ സ്വന്തം കവിത അവതരിപ്പിച്ച ആദ്യ ഇന്ത്യാക്കാരന്‍ എന്ന ബഹുമതി പേറുന്നു .
"ഈ ലോകം
ഒരു നിമിഷം പോലും
ഉറങ്ങുന്നില്ല,
ഈലോകത്തിലെ
മനുഷ്യര്‍
ഒരു നിമിഷം പോലും
ഉണരുന്നുമില്ല " (സത്യം )
പ്രവാസ ലോകത്തെ, കവിതകളില്‍ കൊണ്ട് വരുന്ന എഴുത്ത് ആണ് ഇസ്മയില്‍ മേലടിയുടെ കവിതകള്‍ പങ്കു വയ്ക്കുന്ന വായനാനുഭവം. പ്രവാസത്തിന്റെ ചൂടും ചൂരും ഉണ്ട് അവയ്ക്ക് . പക്ഷെ അവയൊന്നും സ്ഥിരം പ്രവാസിഎഴുത്തുകള്‍ പോലെ പ്രണയവും വിരഹവും പങ്കു വയ്ക്കുന്ന വെറും എഴുത്തുകള്‍ , ഗീതികകള്‍ അല്ല . നോവിന്റെ ആത്മാവ് , ജീവിതത്തിന്റെ ഗന്ധം നിറയുന്ന വരികള്‍ . ഇവയൊക്കെ വായനക്കാരനെ തേടി വരുന്നു ഈ കവിതകളില്‍ . 'ചിന്തേരിട്ട കാലം' എന്ന കവിതയിലൂടെ രാജ്യത്തെ അമ്മയായി ചിത്രീകരിച്ചുകൊണ്ട് കാലികമായ മുഖം ചുളിപ്പിക്കുന്ന ചില സത്യങ്ങളെ വിളിച്ചു പറയുന്നു കവി തുടക്കം തന്നെ . പാരസ്പര്യം നഷ്ടമാകുന്ന മനുഷ്യന്‍ പരസ്പരം ഇടയില്‍ തീര്‍ക്കുന്ന മതിലുകളെ പ്രതിപാദിക്കുന്ന 'മതില്‍' ,സ്വതന്ത്രജീവിതത്തിനു മേല്‍ നിര്‍മ്മിതമാകുന്ന കൃത്രിമകാഴ്ചകള്‍ കാലക്രമേണ നരയ്ക്കുമ്പോള്‍ കാഴ്ചയും മങ്ങുന്നെന്ന സത്യം പങ്കു വയ്ക്കുന്ന 'കീറിയെടുക്കപ്പെടുന്ന ആകാശം', ചോര തിളപ്പിക്കുന്ന ആശയങ്ങള്‍ , ആവേശങ്ങള്‍ തുടങ്ങിയവ നഷ്ടമാകുന്ന പ്രവാസജീവിതത്തിലെ പ്രതികരണശേഷി മരിച്ച മനുഷ്യനെ ചൂണ്ടിക്കാണിക്കുന്ന 'ഈന്തപ്പനയോലകളില്‍ കാറ്റുപിടിക്കുമ്പോള്‍' തുടങ്ങി ഒരു പിടി കാവ്യങ്ങള്‍ ഈ പുസ്തകത്തില്‍ വായനയ്ക്ക് ഇടം പിടിക്കുന്നു . ഇന്നത്തെ ജീവിത പരിസരങ്ങളില്‍ ബന്ധങ്ങളുടെ അന്യമാകുന്ന ഇഴയടുപ്പങ്ങള്‍ തുറന്നു കാട്ടുന്ന 'ഉത്തരാധുനിക വീട് ' എടുത്തുപറയാവുന്ന ഒരു രചന ആണ് . അതുപോലെ മറ്റൊന്നാണ് 'പാനീസ് വിളക്ക് '.കാലത്തിന്റെ ഇരുണ്ട ഭൂതകാലത്തിലേക്ക് എറിയപ്പെടുകയും ഇന്ന് തിരികെ ആഡംബരത്തിന്റെ ഭാഗമായി ഷോക്കേസില്‍ തിളക്കമിട്ടിരിക്കുകയും ചെയ്യുന്ന പാനീസ് വിളക്കിലൂടെ നാം നഷ്ടപ്പെടുത്തുന്നതും കാലം ഓര്‍മ്മിപ്പിക്കുന്നതും ആയ പലതും നമ്മെ തേടിയെത്തുന്നു . പ്രവാസ ജീവിതത്തില്‍ നിന്നും നാട്ടിലേക്ക് എത്തുന്ന ഒരുവന്‍ തന്റെ യാത്രകളില്‍ കണ്ടെത്തിയേക്കാവുന്ന അനീതികള്‍ക്കു മുന്നില്‍ കണ്ണടച്ച് തന്റെ തിരികെ യാത്ര മുടക്കാത്ത വഴികള്‍ തേടുന്ന മാനസികാവസ്ഥയെ വ്യക്തമാക്കുന്ന 'ഹൃദയത്തിനിവിടെന്തു കാര്യം' എന്നത് ഓരോ പ്രവാസിക്കും നേരെ ചൂണ്ടുന്ന ഒരു തീക്കൊള്ളിയാണ് .
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമജീവിതത്തിന്റെ മധുരതരമായ ഓര്‍മ്മകളും പ്രണയത്തിന്റെ നനുത്ത തലോടലും മണല്‍ക്കാടിന്റെ ഉഷ്ണവും ദാഹവും ഒക്കെ കവിതകളില്‍ വരഞ്ഞിട്ടിരിക്കുന്ന ഇസ്മായില്‍ നല്ല ഭാഷ വൈദഗ്ധ്യം പ്രകടിപ്പിച്ചിരിക്കുന്നു തന്റെ രചനകളില്‍ . സുതാര്യവും മനോഹരവുമായ ഭാഷ പ്രയോഗം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ കവിതകള്‍ വായനക്കാരെ നിരാശരാക്കില്ല.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

തിരിച്ചറിവുകൾ

Saturday, November 26, 2016

വെടിയൊച്ചകൾ !


അവർ കൂട്ടമായിരുന്നത്രെ.
ഒരിലയനങ്ങിയാൽ
ഒരു ചെറു നിശ്വാസത്തിൽ
അവർ ആക്രമിക്കുമായിരുന്നത്രേ.
മൊബൈലുകൾ സന്ദേശങ്ങൾ കൈമാറി
നാല്പതിൽ നിന്നറുപതാക്കി
ബയണറ്റുകൾ നിരന്നപ്പോൾ
അവർ കൈകൾ ഉയർത്തിയില്ല .
അടക്കിപ്പിടിച്ച ആത്മാഭിമാനത്താൽ
അവർ മാപ്പു ചോദിച്ചില്ല .
അനന്തരം നമുക്കത് വേണ്ടി വന്നു.
സ്നിഗ്ധ മാറിടത്തിൽ
വെടിയുണ്ട തുളച്ചു കയറുമ്പോൾ
ശബ്ദിച്ചില്ലവൾ കൊടുംക്രൂര!
ഒരക്ഷരം മിണ്ടാതവനും വീണു.
ഇനിയുമുണ്ടവർ ഒരുപാടു പേർ
കൊന്നു തള്ളണമെന്നത്രെ നൃപ കല്പന .
അധികാരത്തിനു മുൻപു
നരഹത്യകൾക്ക് ഫാസിസമെന്നു പറഞ്ഞവരാണവർ.
പക്ഷേ ഇതു നരഹത്യയല്ലല്ലോ.
ആയുധമേന്തി നാടു തകർക്കാൻ വന്ന
രാജ്യദ്രോഹികൾ!
ജീവനോടെ പിടിച്ചാൽ
ഒത്തിരിത്തലകൾ താഴുന്നതിലും നല്ലതല്ലേ
ഒരു മുല കുഴിയുന്നത് .
നമുക്കിനിയും കാടുകയറണം ....
...... ബിജു.ജി.നാഥ് വർക്കല

Friday, November 25, 2016

ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകള്‍ .....ഷൈന കുഞ്ചന്‍

ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകള്‍
ഷൈന കുഞ്ചന്‍
പായല്‍ ബുക്സ്
വില :140 രൂപ

ഓര്‍മ്മകള്‍ക്ക് എന്ത് മധുരമാണ് . കവി ഹൃദയം പറയുന്നു " ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന..." അതെ ഗൃഹാതുരത്വം ഉണര്‍ത്തുന ഒരുപിടി ഗാനങ്ങള്‍ നമുക്ക് സ്വന്തമാണ് ഓര്‍മ്മകള്‍ക്ക് പിറകെ സഞ്ചരിക്കുമ്പോള്‍ . ചില ഓര്‍മ്മകള്‍ വല്ലാതെ മധുരം നല്‍കുന്നു . ചില ഓര്‍മ്മകള്‍ ആകട്ടെ ജീവിതകാലം മുഴുവന്‍ വേട്ടയാടിക്കൊണ്ടിരിക്കും . നോവിന്റെ , കയ്പ്പിന്റെ , വെറുപ്പിന്റെ അങ്ങനെ അങ്ങനെ ഓര്‍മ്മകള്‍ക്ക് പല തലക്കെട്ടുകള്‍ ആണ് . ചില ഓര്‍മ്മകളെ ഓര്‍ക്കാന്‍ കൂടി ശ്രമിക്കാറില്ല എന്നതും ഓര്‍മ്മയുടെ ഒരു സവിശേഷതയാണ് . ഓര്‍മ്മകളെ കാലത്തിനു ഓര്‍മ്മിക്കുവാന്‍ വേണ്ടി കൊരുത്തു വയ്ക്കുമ്പോള്‍ പലപ്പോഴും നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തെയും പരിസരങ്ങളെയും കൂടി ലോകത്തിനു പരിചയപ്പെടുത്തുക ആണ് പതിവ് . അത്തരം ഓര്‍മ്മകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇരുന്നു അത് വായിക്കുന്നവര്‍ സമാനമായ ഓര്‍മ്മകളെയോ, അതുമല്ലെങ്കില്‍ ഈ ഓര്‍മ്മകളുടെ ഭാഗമായോ , ആ നാടിന്റെ സ്പന്ദനമായോ ചിലപ്പോള്‍ ആ ഓര്‍മ്മയായോ തേങ്ങലോ ,പുഞ്ചിരിയോ , പകയോ സഹതാപമോ എന്തെങ്കിലും ഒക്കെ പങ്കുവയ്ക്കപ്പെടുന്നുണ്ടാകും .
"ഓര്‍മ്മകളൊക്കെ പഴയത് പോലെതന്നെയുണ്ട്‌ ഉള്ളില്‍ . അത് കൈവെള്ളയിലെടുത്തിട്ട് തൊട്ടും മണത്തും നടക്കുമ്പോള്‍ ഞാന്‍ വീണ്ടും കുട്ടിയാകുന്നു . ഒരു കുട്ടിക്കാലം എന്റെയുള്ളില്‍ പിറക്കുന്നു ... അതിന്റെ ഓര്‍മ്മയില്‍ ഊഞ്ഞാലുകെട്ടി സ്വയം ആടി ഞാന്‍ ആമോദിച്ചു രസിക്കുന്നു . " 
ജീവിത സായാഹ്നങ്ങളില്‍ എത്തുമ്പോള്‍ ആണ് നാം പലപ്പോഴും ആത്മകഥകള്‍ എഴുതിത്തുടങ്ങുന്നത് . നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റിയും നമ്മെ പറ്റിയും പലപ്പോഴും പലതും നമുക്ക് തുറന്നു പറയേണ്ടി വരികയും ചെയ്യും ആത്മാംശമായ ഒരു അനുഭവക്കുറിപ്പെന്നോ, തുറന്നെഴുത്തെന്നോ ഒക്കെ അതിനെ വിശേഷിപ്പിക്കാം. ശ്രീമതി ഷൈന കുഞ്ചന്‍ തന്റെ അഗ്നിശയനം എന്ന നോവലിന് ശേഷം പുറത്തിറക്കിയ ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകള്‍ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായനയില്‍ നല്ല നിലവാരം പുലര്‍ത്തി എന്ന് പറയാം . കുട്ടിക്കാലത്തിന്റെ ഓര്‍മ്മപ്പൊട്ടുകളെ ഒരു വെളുത്ത കടലാസിലേക്ക് പടര്‍ന്നിടുമ്പോള്‍ അതില്‍ നിറയെ വര്‍ണ്ണങ്ങള്‍ മാത്രമാണ് ഉള്ളത് . നോവും വിങ്ങലും കണ്ണീരും നിറഞ്ഞ ഭൂതകാലങ്ങളെ അല്ല എഴുത്തുകാരി പങ്കു വയ്ക്കുന്നത് . പൊടിപ്പും തൊങ്ങലും വച്ചുള്ള വര്‍ണ്ണനകളും വായിക്കാന്‍ കഴിയില്ല . പകരം കണ്ണൂരിന്റെ തനതായ ഗ്രാമ്യഭംഗിയില്‍ ഭാഷാപ്രയോഗത്തിലൂടെ തികച്ചും നിഷ്കളങ്കയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മനസ്സിനെ അവതരിപ്പിക്കുകയാണ് ഈ ഓര്‍മ്മപ്പുസ്തകത്തില്‍ . 
കുട്ടിക്കാലം എത്ര തന്നെ വര്‍ണ്ണാഭമാണ് എന്ന് ഷൈന ഓര്‍മ്മിച്ചെടുക്കുമ്പോള്‍ വായനക്കാരിലും ആ വര്‍ണ്ണങ്ങള്‍ നിറയ്ക്കാന്‍ കഴിയുന്നു എന്നതില്‍ ആണ് എഴുത്ത് പച്ചപിടിച്ചു നില്‍ക്കുന്നത് . സ്കൂളിലെ ജീവിതം , ഓര്‍മ്മകള്‍ അതിലൂടെ സഞ്ചരിക്കുമ്പോള്‍ കുഞ്ഞു മനസ്സിലെ കൌതുകങ്ങള്‍ , ചപലതകള്‍ , വിഷമതകള്‍ എല്ലാം അതേപടി അവതരിപ്പിക്കുന്നു കഥാകാരി ഇവിടെ . സഹോദരങ്ങള്‍ , കൂട്ടുകാര്‍ , അയല്‍ക്കാര്‍, ബന്ധുക്കള്‍ , നാട്ടിന്‍പുറത്തെ കുതൂഹലങ്ങള്‍ , പ്രത്യേകതകള്‍ ഇന്നിന്റെ തലമുറയ്ക്ക് അന്യമായ പച്ചപ്പിന്റെ കാഴ്ചകള്‍ , ബാല്യത്തിന്റെ പൂഴിമണ്ണ്‍ പുരണ്ട , മുട്ടുകാല്‍ മുറിഞ്ഞു തുപ്പല്‍ തൊട്ടു തേച്ച കാലത്തെ കോണ്ക്രീറ്റ് സമുച്ചയങ്ങളില്‍ ഇരുന്നു വായിക്കപ്പെടുക എന്നത് കാലത്തിന്റെ ഗതികേടുകളില്‍ പെടുന്നു . 
എഴുത്തിലെ പോരായ്മകള്‍ എന്ത് എന്ന് നോക്കിയാല്‍ പലപ്പോഴും കുഞ്ഞിചിന്തകളില്‍ നിന്നും വലിയ ഒരു മനുഷ്യന്റെ ചിന്തകളിലേക്ക് കടന്നു പോകുകയും പോയകാലത്തെ ഇന്നിന്റെ കണ്ണില്‍ നിന്നുകൊണ്ട് വിലയിരുത്തുകയും ചെയ്യുന്നത് വായനക്കാരില്‍ ആ കൊച്ചു കുട്ടിയെ പെട്ടെന്ന് ഒരു പ്രായമായ സ്ത്രീയായി കാണാനും അവരുടെ ഭൂതകാലമാണ് ഇതെന്ന് ചിന്തിപ്പിക്കാനും തോന്നിപ്പിക്കുന്നു എന്നുള്ളതാണ് . ഒരു കുട്ടിയുമൊത്ത് സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് ആ കുട്ടിക്കാലം കൂടുതല്‍ മിഴിവുറ്റതാകുക എന്ന് കരുതുന്നു . ഇടയില്‍ പെട്ടെന്ന് വലിയ ഒരാളിന്റെ ഇടപെടലുകള്‍ വന്നു ചേരുന്നു .അവസാനത്തില്‍ സ്വന്തം നഷ്ടങ്ങളെയും മനോ വേദനകളെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ അത് പൂര്‍ണ്ണമാകുന്നു . ഒരുപക്ഷെ തുടക്കം മുതല്‍ കൊണ്ട് വന്ന ആ ഒഴുക്ക് അവസാനം വരെ നിലനിര്‍ത്തുകയും ആ കുട്ടിയില്‍ നിന്നുള്ള രൂപമാറ്റം അവസാനത്തെ ആ അധ്യായത്തില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു എങ്കില്‍ അതിലൊരു മധുരം ഉണ്ടായേനെ. ഇത് ഈ പുസ്തകത്തിന്റെ ഒരു വലിയ പോരായ്മ ആയി അല്ല പകരം ഒരു പക്ഷെ അങ്ങനെ ആയിരുന്നെങ്കില്‍ എന്നുള്ള ഒരു ചിന്തയില്‍ നിന്നാണ് ഉണ്ടാകുന്നത് . ഗ്രാമ്യഭാഷ നന്നായി പ്രയോഗിക്കുന്ന ഈ എഴുത്തുകാരിയില്‍ നിന്നും കൂടുതല്‍ ഭംഗിയും ലാളിത്യവും ഉള്ള രചനകള്‍ വായനക്കാര്‍ പ്രതീക്ഷിക്കുക തന്നെ ചെയ്യും . 
ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല . 
bgn_1975@yahoo.co.in

ഏകാന്തത

ശൂന്യത നിറച്ച
രാപ്പകലുകൾ
തണുപ്പറിയിച്ച
ഋതുമാറ്റത്തിലും
ഉൾച്ചൂടിലെരിഞ്ഞു
ഉമിത്തീയിലുരുകി
ഒരു വാക്കുരിയാടാൻ
നിഴൽ പോലുമില്ലാതെ
നിശബ്ദതയിൽ
വിങ്ങിക്കരയുന്നു
കനലെന്നു ചൊല്ലിയ
കരിങ്കല്ലൊന്നിതാ!
... ബി.ജി.എൻ വർക്കല

Thursday, November 24, 2016

പങ്കായം നഷ്ടപ്പെടുമ്പോൾ

ഒരു നേർരേഖയിൽ നിന്നും
ഒരു ചെറിയ ബിന്ദുവിലേക്കു
അല്ലെങ്കിൽ
ഒരു സൂര്യനിൽ നിന്നും
ഒരു മിന്നാമിന്നിയിലേക്ക്
ഞാൻ ചുരുങ്ങിത്തുടങ്ങുമ്പോൾ
എന്നെ ഉൾക്കൊള്ളാനാവാതൊരു
കടൽച്ചിപ്പി വിങ്ങുന്നു....
ഒരിക്കലും ഉത്തരം തരാത്ത
ചോദ്യമായി ഞാൻ !
നീയൊരിക്കലും മനസ്സിലാക്കാതെ പോയ
നിശ്ശബ്ദതയായിരിക്കുന്നു.
നിസ്സംഗതയുടെ നിഴൽ വീണ
നിന്റെ നയനങ്ങളിൽ പെട്ട്
എന്റെ പ്രതീക്ഷകളുടെ ചിറകു കരിയുന്നു.
ഉരുകിത്തീരാൻ കൊതിക്കുമൊരു
മെഴുകുതിരിയായ് ഞാൻ
വീശിയടിക്കുന്നൊരു കാറ്റിനെ
വരവേല്കാനൊരുങ്ങുന്നു.
തുടങ്ങി വയ്ക്കാൻ മടിച്ചു
ഞാനെന്റെ സ്വപ്നങ്ങളെ മണ്ണിലെറിയുന്നു.
യാത്ര പറച്ചിലുകൾ
ഇല്ലാതൊരു യാത്ര കൊതിച്ചു
ഉറങ്ങാതിരിക്കുന്നു ഞാൻ.
..... ബിജു.ജി.നാഥ് വർക്കല