Monday, April 30, 2018

എന്റെ കഥ ................. മാധവിക്കുട്ടി


എന്റെ കഥ (ആത്മകഥ)
മാധവിക്കുട്ടി
ഡി സി ബുക്സ്
വില : 60 രൂപ


" സാഹിത്യകാരൻ ഭാവിയുമായി മോതിരം മാറി വിവാഹ നിശ്ചയം കഴിച്ച വ്യക്തിയാണ്. അയാൾ സംസാരിക്കുന്നത് നിങ്ങളോടല്ല., നിങ്ങളുടെ പിൻതലമുറക്കാരോടാണ്. ആ ബോധം തന്റെ മനസ്സിൽ ഉള്ളതുകൊണ്ടു മാത്രമാണ്, നിങ്ങളിൽ ചിലർ എറിയുന്ന കല്ലുകൾ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാൾ നിശ്ശബ്ദനാവാത്തത്." മാധവിക്കുട്ടി.

      ഒരാള്‍ എപ്പോഴാകും ആത്മകഥ എഴുതുക? ജീവിതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഘട്ടങ്ങളില്‍ ഒന്നും തന്നെയാകില്ല അത് . ജീവിതം പച്ചപിടിച്ച നിറക്കൂട്ടിന്റെ കാലത്തും ആകില്ല. മരണം തന്റെ വഴികളില്‍ കടന്നു വരുന്നതും ഭയം ഒരു നിശാവസ്ത്രം പോലെ തന്നെ പൊതിയുന്നതും ഒരു മനുഷ്യന്‍ തിരിച്ചറിയുമ്പോള്‍ അവന്‍ തന്റെ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കും. അതിനെ ആത്മകഥ എന്ന് പറയാം. അത്തരം അടയാളങ്ങള്‍ പലപ്പോഴും പിന്നാലെ വരുന്നവര്‍ക്ക് ഒരു വഴികാട്ടിയാകും ചിലപ്പോള്‍ ഒരു തിരിച്ചറിവ് നല്‍കും. മാധവിക്കുട്ടിയുടെ രോഗാവസ്ഥയില്‍ മുപ്പതുകളുടെ നിറയൗവ്വനത്തില്‍ ഭയം ഒരു ആടയായി ഹൃദയം അണിയാന്‍ തുടങ്ങിയ കാലത്ത് എഴുതുകയും അന്നത്തെ സാംസ്കാരിക സാമുദായിക രംഗങ്ങളില്‍ വളരെ വലിയ ഒച്ചപ്പാടും ചര്‍ച്ചകളും ഉണ്ടാകുകയും ചെയ്ത ഒരു ആത്മകഥയാണ് “എന്റെ കഥ”. ഒരു സ്ത്രീ എന്ന നിലയില്‍ സദാചാര ചട്ടക്കൂട്ടില്‍ ജീവിക്കേണ്ട ഒരു കുലസ്ത്രീ എന്ന നിലയില്‍ മാധവിക്കുട്ടി ചെയ്ത വലിയ ഒരു അപരാധമായിരുന്നു ആ തുറന്നു പറച്ചിലെന്നു ഇന്നും വാദിക്കുന്നവര്‍ ഉണ്ട് . എഴുത്തുകാരികള്‍ എല്ലാം സദാചാരഭ്രംശം വന്ന വഴിപിഴച്ചവര്‍ ആണെന്ന കാഴ്ചപ്പാടിനെ നിലനിര്‍ത്താന്‍ ഇന്നും മലയാളി ഉപയോഗിക്കുന്ന ഒരു ബിംബവും മാധവിക്കുട്ടിയെ ആണ് . കാലം വളരെ കടന്നു പോകുകയും ആധുനിക എഴുത്തുകാരികളില്‍ മാധവിക്കുട്ടിയുടെ ഭൂതം ആവേശിക്കുകയും ചെയ്തപ്പോള്‍ അവരെ അനുകരിക്കാനും (വേഷത്തിലും എഴുത്തിലും പ്രകൃതത്തിലും) അനുഗമിക്കാനും ശ്രമിച്ചു പരിഹാസപാത്രങ്ങൾ ആയി നില്‍ക്കുന്ന ചില എഴുത്തുകാരികളെ കാണുമ്പോള്‍ മാധവിക്കുട്ടി ആരായിരുന്നു എന്നും അവര്‍ ആകുവാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ എന്നും മലയാളി തിരിച്ചറിയുന്നുണ്ട് . കമല്‍ തന്റെ സിനിമയിലൂടെ കുറച്ചുകൂടെ വികൃതമാക്കി ആമിയെന്ന മാധവിക്കുട്ടിയെ സദാചാര കേരളത്തിന്‌ പരിചയപ്പെടുത്തി എന്നതും ഇതില്‍ കൂട്ടി വായിക്കേണ്ടതാണ് . മാധവിക്കുട്ടിയെ ഭരിച്ചിരുന്ന ഭയം അവരെ അന്ന് എത്രത്തോളം മാനസികമായി വിഷമിപ്പിച്ചു എന്നതിന് തെളിവാണ് അവര്‍ എന്റെ കഥയ്ക്ക് മറുകുറിയായി ഒരു വിശദീകരണം എന്ന പോലെ "എന്റെ ലോകം" എഴുതേണ്ടി വന്നത് എന്ന് കാണാം.
           ഇത്രയേറെ ശാരീരിക , മാനസിക പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ഒരു എഴുത്തുകാരി മലയാളത്തില്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . പ്രണയത്തിനു വേണ്ടി ദാഹിച്ച ആ സ്ത്രീയുടെ മനസ്സ് കാണാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അവരുടെ ശരീരത്തിന്റെ സമൃദ്ധിയെ ചൂഴ്ന്നു നിന്നവര്‍ക്കൊക്കെ അവയിലെ മാംസം  മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന പ്രണയത്തിന്റെ ഭിക്ഷാംദേഹിയായിരുന്നു മാധവിക്കുട്ടി. "എന്റെ നഗ്നത, വസ്ത്രങ്ങള്‍ അഴിച്ചിട്ട, മാംസങ്ങളും അസ്ഥികളും അഴിച്ചിട്ട എന്റെ നഗ്നത അത് കാണാന്‍ അതിനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടാകുമോ " എന്ന ആശങ്കയും അന്വേഷണവും ആയിരുന്നു ആ ജീവിതം എന്ന് മനസ്സിലാക്കാം . ഇറ്റലിക്കാരന്‍ മാത്രമാകാം ഒരു പക്ഷെ അവരുടെ മനസ്സിനെ അല്പമെങ്കിലും തൊട്ടതു. ശരീരങ്ങൾക്ക്കപ്പുറം ആ വിദേശി ആമിയെ മനസ്സിലാക്കാനും കൂടെ കൂട്ടാനും ശ്രമിച്ചിരുന്നു എന്ന് കാണാം . വളരെ ചെറുപ്പത്തിലെ വിവാഹിതയാകുകയും ലൈംഗികതയുടെ ആദ്യാക്ഷരങ്ങള്‍ പോലും നോവിന്റെ കണ്ണീര്‍ക്കണങ്ങള്‍ കൊണ്ട് എഴുതുവാന്‍ പഠിക്കേണ്ടി വരികയും ചെയ്യുന്ന ഒരു പ്രണയ ദാഹി. അഴിച്ചിട്ട വസ്ത്രങ്ങളുമായി മുറിയില്‍ അലഞ്ഞ ആ മനസ്സില്‍ കാമം മാത്രമേ പുറം ലോകം കണ്ടുള്ളൂ. അതുകൊണ്ടാണ് വേലക്കാരിക്ക് പോലും അവരെ അയല്‍ക്കാരന് ബലാല്‍സംഗത്തിനു വിട്ടുകൊടുക്കാന്‍  കഴിഞ്ഞത് എന്ന് കാണാം. പ്രതിരോധം ആമിയില്‍ വളരെ ദുര്‍ബ്ബലമായിരുന്നു ജീവിതത്തില്‍ അങ്ങോളമിങ്ങോളം. അതിനാല്‍ തന്നെ അവരെ ഉപയോഗിക്കാന്‍ ആര്‍ക്കും വളരെ എളുപ്പമായിരുന്നു . പ്രണയം , വിശ്വാസം , ഇഷ്ടം തുടങ്ങി പല നാടകങ്ങളിലൂടെ അവരെ അറിയാന്‍ കഴിഞ്ഞു പലര്‍ക്കും . അവര്‍ പക്ഷെ അവരെയൊക്കെ തന്നിലേക്ക് സ്വീകരിച്ചത് പ്രണയത്തിന്റെ അന്വേഷണത്തിലായിരുന്നു . തേടിയതോന്നും യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവില്‍ അവര്‍ വളരെ വലിയ മാനസികസംഘര്‍ഷങ്ങില്‍ വീണു ജീവിക്കുകയായിരുന്നു . രോഗം അവരുടെ ശരീരത്തെ വളരെയധികം തളര്‍ത്തി. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമായ ആ ശരീരവുമായി അവര്‍ അപ്പോഴും അന്വേഷണത്തില്‍ ആയിരുന്നു തന്റെ ആത്മാവിനെ കാണുന്ന ഒരു മനസ്സിനെ. ഒരു പക്ഷെ തന്റെ ഭര്‍ത്താവിനെ മാത്രം പ്രണയിക്കുന്ന ഒരാള്‍ ആയി അവര്‍ ഒതുങ്ങിക്കൂടിയേനെ എന്ന ചിന്ത അവര്‍ പങ്കുവയ്ക്കുന്നുണ്ട് . “സ്നേഹിക്കാനറിയുന്ന ഒരു പുരുഷനെ ഞാനിന്നേവരെ കണ്ടിട്ടില്ല . എന്റെ ഭര്‍ത്താവ് എന്നെ ഭോഗിക്കുമ്പോള്‍ ,ഭോഗാനന്തരം അദ്ദേഹം എന്നെ കരവലയത്തില്‍ സൂക്ഷിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം എന്റെ മുഖത്ത് തലോടുകയോ എന്റെ വയറ്റില്‍ കൈ വയ്ക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഓരോ സംഭോഗക്രിയക്കു  ശേഷവും ഞാനനുഭവിച്ചുപോന്ന നിരാകരണബോധം അത്രമേല്‍ എനിക്കനുഭവപ്പെടുമായിരുന്നില്ല. ഒരു സ്ത്രീ തന്റെ ആദ്യപുരുഷനെ ഉപേക്ഷിച്ചു മറ്റൊരു പുരുഷന്റെ കിടക്കയിലേക്ക് നടക്കുമ്പോള്‍ അത് അപഹാസ്യമോഅസന്മാര്‍ഗ്ഗികമോ അല്ല അത്   ദാരുണമാണ് . അവള്‍ അപമാനിക്കപ്പെട്ടവള്‍ ആണ് . അവള്‍ക്ക് ശമനം ആവശ്യമാണ്‌.” എന്ന് മാധവിക്കുട്ടി പറയുന്നത് സമൂഹത്തിലെ പുരുഷലോകത്തിനു നേരെയുള്ള വ്യക്തമായ ഒരു സന്ദേശം തന്നെയാണ് . നഷ്ടമാകുന്ന പ്രണയമാണ് ഓരോ കുടുംബബന്ധത്തിലും ഒരു മൂന്നാമന്റെ സാന്നിധ്യം ഉറപ്പു വരുത്തുന്നത് എന്ന് മാധവിക്കുട്ടി പറയാന്‍ ശ്രമിക്കുന്നു . പക്ഷെ അതിനപ്പുറം അവര്‍ തന്നെ സമര്‍ത്ഥിക്കുന്ന മറ്റൊരു സംഗതി പ്രണയം ഇണയില്‍ നിന്നും തന്നെ ലഭിക്കണം എന്നത് കേവലതയാണ് എന്നുതന്നെയാണ് . അത് ചിതറിക്കിടക്കുന്ന ഒരുപാട് മനസ്സുകളില്‍ എവിടെയോ ഒക്കെ കണക്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇണയെ സ്നേഹമായിരിക്കാം  ഇഷ്ടമായിരിക്കാം കാമപൂരണം നടക്കുന്നുമുണ്ടാകം പക്ഷെ പ്രിയമായ മനസ്സിന് ഇഷ്ടമായ ഒരു പ്രണയം , അത് ലഭിക്കുമ്പോള്‍ മാത്രമേ ശരീരത്തിനും മനസ്സിനും ഒരുപോലെ ആനന്ദവും തൃപ്തിയും ലഭിക്കുന്നുള്ളൂ. അതിന്റെ അന്വേഷണം ആണ് പലപ്പോഴും ബന്ധങ്ങളുടെ ശൃംഖലകൾ സൃഷ്ടിക്കപ്പെടുന്നത് . മാധവിക്കുട്ടിയും അത് തന്നെയാണ് അനുവര്‍ത്തിച്ചത് എന്ന് കാണാം .
ചില തുറന്നെഴുത്തുകള്‍ കാലത്തിനു അനിവാര്യമാണ് . അത് മാധവിക്കുട്ടിക്ക് കഴിഞ്ഞു . അതുകൊണ്ട് തന്നെ അവരിലെ സത്യസന്ധത സാംസ്കാരിക ലോകത്തിനു അന്ന് വലിയ വിഷമതകള്‍ ഉണ്ടാക്കി എങ്കിലും ഇന്ന് അത് ഒരുപാട് പേരില്‍ വഴികാട്ടിയായിരിക്കുന്നു . മാധവിക്കുട്ടിയാകാന്‍ മാധവിക്കുട്ടിക്ക് മാത്രമേ കഴിയൂ . ഒരിക്കലും ആര്‍ക്കും കാണാന്‍ കഴിയാതിരുന്ന ആ ആത്മാവിന്റെ പ്രണയദാഹം ഇന്നും അവരുടെ പാത പിന്തുടരുന്നവരും അനുഭവിക്കുകയും തേടുകയും ചെയ്യുന്നു . കാലങ്ങളോളം അത് തുടരുകയും ചെയ്യും . ശരീരം കൊണ്ട് പ്രണയിക്കുന്നവരും ആത്മാവിനെ തേടുന്നവരും നഗ്നരായി എഴുത്തിന്റെ ലോകത്ത് വിരാജിക്കുമ്പോള്‍ ആമിയുടെ വേദനയില്‍ പൊതിഞ്ഞതെങ്കിലും പ്രണയാര്‍ദ്രമായ പതിഞ്ഞ ചിരി അവര്‍ക്ക് പിന്നില്‍ കെടാതെ നില്‍ക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Friday, April 27, 2018

നിങ്ങൾ നിരീക്ഷണത്തിലാണ് ......... ചന്ദ്രമതി

നിങ്ങൾ നിരീക്ഷണത്തിലാണ്. (കഥകൾ)
ചന്ദ്രമതി
ഡി.സി.ബുക്സ്
വില: 95 രൂപ.

"ഞാനെന്റെ സ്ത്രീത്വത്തിൽ അഭിമാനിക്കുന്നു. എന്റേതായ രീതിയിൽ ഞാനതിനെ ആഘോഷിക്കുന്നു." (ചന്ദ്രമതി )

       തന്റെ സ്ത്രീത്വത്തിൽ അഭിമാനിയും അതിന്റെ ആഘോഷങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ പത്തു കഥകളും ഒരഭിമുഖവും ചേർന്നതാണ് ഡി.സി. ബുക്സ് പുറത്തിറക്കിയ "നിങ്ങൾ നിരീക്ഷണത്തിലാണ് " എന്ന ചെറുകഥാ സമാഹാരം . അഭിമുഖത്തിൽ വ്യക്തമാക്കും പോലെ തികച്ചും ആഘോഷ പരമായ പത്തുകഥകൾ വായനയിൽ ലഭിച്ചു. എഴുത്തിനു വിശ്രമം (കഥകൾക്ക് ) നല്കിയ കാലത്തു നിന്നും ആശുപത്രി വാസത്തിന്റെ അപ്രതീക്ഷിത കാലം നല്കിയ കഥകളുടെ തിരിച്ചുവരലാണ് ഈ കഥകൾ എന്നു കഥാകാരി ആമുഖത്തിൽ പറയുന്നുണ്ട്.
തികച്ചും വ്യത്യസ്ഥമായ കുറച്ചു കഥകൾ. നർമ്മത്തിന്റെ തൊങ്ങലുകൾ ചാർത്തിയ വായനാനുഭവം. കള്ളൻ ലംബോധരനിലായാലും ലെസ്ബിയൻ പ്രമേയമായ ശ്രീ ഹവ്യയുടെ കാര്യത്തിലായാലും ആശുപത്രിക്കിടക്കയിലെ അമ്മയുടെ മനോവ്യാപാരത്തിലായാലും ആ നർമ്മം വായനക്കാർക്കു തൊട്ടെടുക്കാൻ കഴിയും.
            സാമൂഹ്യപരമായ ഒരു പാട് വിഷയങ്ങൾക്ക് കഥകൾ പ്രതലമാകുന്നുണ്ട്. നദികൾ എല്ലാം കടലിലല്ല ചെന്നെത്തുന്നത് ചിലത് എവിടെയോ ഒളിച്ചുകളയുന്നുണ്ട് എന്ന മുത്തശ്ശി വാക്യത്തിൽ ഒടുവിൽ പൊരുൾ തേടിയിറങ്ങുന്ന പെൺകുട്ടിയും മീൻകാരിയിൽ നിന്നും വാങ്ങിയ നിറം മങ്ങിയ പെൺകുട്ടിയുടെ മനോവ്യാപാരത്തിലും മനസ്സിലാക്കാൻ പലതാണുള്ളത്. കുടുംബബന്ധങ്ങളുടെ ചിട്ടപ്പെടലുകൾക്ക്  പലപ്പോഴും ഒരു മൂശേട്ട സ്വഭാവം ആണുള്ളത്. അതിനെ മറികടക്കാനാവാത്ത മനസ്സുകളെ മനസ്സിലാക്കാനാകാത്തതാണ് എന്നും പ്രശ്നവത്കരിക്കപ്പെട്ട ജീവിതങ്ങളാകുന്നത്. നാലു കുട്ടികളെ ഗർഭത്തിൽ പേറുന്നവളുടെ മാനസിക വികാരങ്ങളെ കഥാകാരി വളരെ മനോഹരമായി ഒരിടത്ത് വരച്ചിടുന്നുണ്ട്. അതു പോലെ രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ  ജീവിതത്തെ ചേർത്തു എഴുതിയ കഥയും പ്രമേയത്തിലൂടെ വേറിട്ട വായന നല്കി.
       ഒറ്റ വായനക്കു മാത്രമല്ല ഓർത്തു വയ്ക്കാനും കഴിയുന്ന കഥകൾ ആണ് ചന്ദ്രമതിയുടെ ഈ കഥാസമാഹാരം നല്കുന്നത്- ലളിതമായ ഭാഷ , സരസമായ അവതരണം. സത്യസന്ധമായ കഥാപാത്രസമ്മേളനം. ആശംസകളോടെ ബി.ജി.എൻ വർക്കല.

Thursday, April 26, 2018

ആള്‍ക്കൂട്ടം .............ആനന്ദ്


ആള്‍ക്കൂട്ടം (നോവല്‍)
ആനന്ദ്
ഡി സി ബുക്സ്
വില :95 രൂപ


"ചില വായനകള്‍ എങ്കിലും മനസ്സുകൊണ്ടു വായിക്കേണ്ടതാണ് . ബുദ്ധി കൊണ്ട് മനസ്സിലാക്കേണ്ടതാണ് . എകാഗ്രതയില്‍ ആഹരിക്കേണ്ടതാണ്."

ആനന്ദിന്റെ എഴുത്തുകള്‍ ഇതുവരെ വായിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ ശ്രദ്ധയില്‍ പതിഞ്ഞിരുന്നില്ല എന്നു പറയുന്നതാകും ശരി . അതങ്ങിനെയാണ് . കാര്യഗൗരവമുള്ള വായനകള്‍ അത്ര പെട്ടെന്ന് മുന്നിലേക്ക് വരില്ല . ഒരുപാട് കുഴിച്ചു കുഴിച്ചു ചെല്ലുമ്പോഴാണല്ലോ വിലപിടിച്ച എന്തെങ്കിലും അന്വേഷകന് ലഭിക്കുക . വായനയില്‍ ഇത്രയേറെ സമയവും അധ്വാനവും എടുത്ത മറ്റൊരു വായന ഇതുവരെ ഇല്ല എന്ന ആമുഖത്തോടെ ആനന്ദിന്റെ "ആള്‍ക്കൂട്ടം" വായിച്ച അനുഭവം പങ്കു വയ്ക്കുന്നു .

ഒരിക്കല്‍ എന്‍ എസ് മാധവന്‍ ദുബായില്‍ കേരളസാഹിത്യ അക്കാഡമിയുടെ ഒരു സാഹിത്യോത്സവത്തിൽ ഇങ്ങനെ പറയുകയുണ്ടായി . "നമുക്ക് ഇന്നില്ലാത്തത് നഗരങ്ങളുടെ ചരിത്രമാണ് എന്ന് . ഓരോ മികച്ച കൃതികളും ഓരോ നഗരങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ചരിത്രത്തില്‍ . പക്ഷെ ഇന്നതില്ലാതെ പോയിരിക്കുന്നു"  . ശരിയാണ് ഇന്നത്തെ ഒരു സാഹിത്യത്തിലും നഗരത്തിന്റെ ചരിത്രം വായിക്കാന്‍ ആകില്ല . ഇന്നുള്ളത് എഴുതിപ്പിടിപ്പിക്കലുകള്‍ മാത്രമാണ് . മലയാളത്തില്‍ നോക്കിയാല്‍ പഴയകാല നോവല്‍ സാഹിത്യത്തില്‍ നിന്നും നഗരങ്ങള്‍ പശ്ചാത്തലമായ നോവലുകള്‍ വായനയില്‍  സ്ഥാനം പിടിച്ചവ ആയി എത്ര എണ്ണം ഉണ്ടാകും . മുകുന്ദന്‍ എഴുതിയ ഡല്‍ഹി , പിന്നെ മാധവിക്കുട്ടിയുടെ കല്‍ക്കട്ട ഓര്‍മ്മകള്‍ അത് അപൂര്‍ണ്ണം ആണെങ്കിലും മറ്റെന്താണ് ഉള്ളത് . അറിയില്ല . എന്റെ വായനകളില്‍ തടഞ്ഞിട്ടില്ല അങ്ങനെ ഒരു വായന . അവിടെയാണ് ആനന്ദിന്റെ ആള്‍ക്കൂട്ടം എത്തുന്നത് . ബോംബെയുടെ ചരിത്രപശ്ചാത്തലത്തില്‍ ഇത്ര സുന്ദരമായ ഒരു നോവല്‍. അതിനെ അഭിനന്ദിക്കാതെ വയ്യ.

കുറച്ചു ചെറുപ്പക്കാരുടെ ജീവിതത്തിലെ കുറെ മുഹൂര്‍ത്തങ്ങള്‍ ആണ് ആള്‍ക്കൂട്ടം പങ്കു വയ്ക്കുന്നത് . സുനില്‍, സുന്ദര്‍ , ഉഷ (മീന),രാധ, ലളിത , ജോസഫ്, പ്രേം , ഗോപാല്‍,തുടങ്ങിയ കുറച്ചു പേരിലൂടെ ആള്‍ക്കൂട്ടം സഞ്ചരിക്കുകയാണ് . കേരളം , കല്‍ക്കട്ട , മഹാരാഷ്ട്ര തുടങ്ങിയ മൂന്നു പ്രതലങ്ങളില്‍ നിന്നുള്ളവര്‍ ആണ് കഥാപാത്രങ്ങള്‍ . അതിലെ പ്രത്യേകത എന്ത് എന്ന് ചോദിച്ചാല്‍ അത് ഒരു കാലഘട്ടത്തിന്റെയും വിശ്വാസത്തിന്റെയും കൂടി പരിശ്ചേദമാണ് എന്നതാണ് . കമ്യൂണിസത്തിന്റെ വിവിധ തലങ്ങളും വളർച്ചയും അപചയങ്ങളും അതില്‍ ലീനമായിരിക്കുന്നു . സ്വതന്ത്രാനന്തര ഇന്ത്യയുടെ അറുപതു വരെയുള്ള കാലഘട്ടം ഈ നോവലില്‍ വരച്ചിട്ടിട്ടുണ്ട് . ഇന്ത്യയുടെ വിദേശ സ്വദേശ നയങ്ങളും , രാഷ്ട്രീയഭൂപടവും , സാമൂഹ്യ പരിസരങ്ങളും ഒക്കെ ഇത്ര നന്നായി കൂട്ടിയിണക്കുവാന്‍ കഴിഞ്ഞു എന്നതാണ് ആനന്ദിന്റെ എഴുത്തിലെ വിസ്മയം എന്ന് കാണാം. ഇതിലെ കഥാപാത്രങ്ങൾ ആരും തന്നെ ജീവിതത്തിന്റെ സുഖശീതളമായ വസന്തങ്ങളില്‍ നിന്നും വന്നവര്‍ അല്ല . ഇവരൊക്കെയും ജീവിതത്തെ തേടി വന്നവര്‍ ആണ് . തെരുവിലും ലോജിലുമായി അടിഞ്ഞു കൂടി സ്വന്തം ജീവിതവും അകലെയകലെ ഉള്ള അനുബന്ധ ജീവിതങ്ങളും നയിച്ചുകൊണ്ട് പോകാന്‍ സമരം ചെയ്യുന്നവര്‍ ആണ് അവരില്‍ പലരും .

ഒരാള്‍ക്കൂട്ടം എങ്ങനെ ആണ് ഒന്നോ രണ്ടോ പേരിലൂടെ അനാവൃതമാകുക എന്നത് എഴുത്തിന്റെ കയ്യടക്കവും കഴിവുമാണ് . ഇവിടെ അത് വളരെ നന്നായി അനുഭവവേദ്യമാക്കാന്‍ കഴിയുന്നു എന്നതില്‍ ആനന്ദ് വിജയിക്കുകയും ചെയ്യുന്നു . അതുപോലെ രസാവഹമായ ഒരു വസ്തുത ഇതില്‍ പാത്രസൃഷ്ടി നടത്തുന്ന രീതിയാണ്. തുടക്കത്തില്‍ തന്നെ ആ മനോഹരമായ കുടമാറ്റങ്ങള്‍ ദൃശ്യമാണ് . ഒരാളില്‍ നിന്നും തുടങ്ങുക അയാള്‍ മറ്റൊരാളില്‍ എത്തുക. അടുത്തത്‌ അയാളില്‍ നിന്നും ആരംഭിക്കുക അത് മറ്റൊന്നില്‍ അങ്ങനെ കറങ്ങിയും തിരിഞ്ഞും അവര്‍ പരസ്പരപൂരകങ്ങള്‍ ആകുകയും അവര്‍ക്കിടയിലൂടെ കുറച്ചു ജീവിതങ്ങള്‍ കാണാന്‍ കഴിയുകയും ചെയ്യുക . ബോംബെയുടെ പഴയ കാലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുക. സെക്സിന്റെ വിവരണ പ്രസരണ വിരസതകളില്ലാതെ ചുവന്ന തെരുവുകളുടെ ചിത്രം വരയ്ക്കുക. ഇവയൊക്കെ വളരെ നല്ലൊരു എഴുത്തുകാരന് മാത്രം കരഗതമാകുന്ന കഴിവുകള്‍ ആണ് . ഇവിടെ ആനന്ദ് അത് സാധിച്ചിരിക്കുന്നു എന്നതില്‍ നിന്നും ഈ നോവലിന്റെ വിജയം വ്യക്തമാകുന്നു.

അലസവായനയ്ക്ക് ഒട്ടും തന്നെ യോജ്യമായ ഒരു നോവല്‍ അല്ല ആള്‍ക്കൂട്ടം . അത് മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ് . കാരണം അത് വെറും ഒരെഴുത്ത് അല്ല എന്നതിനാല്‍ തന്നെയാണ്. നോവലിന്റെ ഉള്ളടക്കം പറയുന്നത് നോവല്‍ വായനയോട്‌ ചെയ്യുന്ന ഒരു പാതകമാകും എന്ന് തോന്നുന്നു പലപ്പോഴും . എങ്കിലും ജീവിത സമരത്തില്‍ നിസ്സഹായയും നിരാലംബയും ആയി നില്‍ക്കുന്ന ലളിതയും രാധയും മീനയുമൊക്കെ വായനക്കാരില്‍ അസഹ്യമായ നൊമ്പരം വളര്‍ത്തും . ജോസഫിന്റെ ജീവിതവും സുനിലിന്റെ ജീവിതവും വായനക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്നത്‌ ആണ് . അതുപോലെ തന്നെയാണ് സുന്ദറിന്റെ ജീവിതവും. മനുഷ്യമനസ്സുകളെ ആഴത്തില്‍ രേഖപ്പെടുത്തുകയും അവരുടെ സംഘര്‍ഷങ്ങളെ വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യുക എന്നത് സാഹസം തന്നെയാണ് . ആനന്ദിന് അത് കഴിഞ്ഞു എന്നത് കൊണ്ട് തന്നെ ആള്‍ക്കൂട്ടം മികച്ച വായനാനുഭവം നല്‍കി . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല   


കണി പൂക്കും നേരം

"ക്ഷണമാത്രയെങ്കിലും
നീ നല്കും കാഴ്ച തൻ
ലഹരിയിൽ പൂക്കുന്നെൻ
ദിനചര്യകളോമലേ.!"
....ബി.ജി.എൻ വർക്കല

Wednesday, April 25, 2018

ഭാരതീയർ

    ഭാരതീയർ.
അറിഞ്ഞുവോ കൂട്ടരെ
നമ്മുടെ രാജ്യത്തിൻ
അവലക്ഷണം പൂണ്ട കഥകൾ.
കേട്ടുവോ കൂട്ടരെ
ഞങ്ങൾ തൻ രാജ്യത്തിൻ
അവമതി പൂണ്ട കഥകൾ.
ഒരു മൃഗം തന്നുടെ
ജഡമതിൽ നിന്നൊരു
തൊലിയുരിയുന്ന ജനത്തിൻ,
തണ്ടെല്ലു തകർത്തും
തലതല്ലിപ്പൊളിച്ചും
സംരക്ഷണം തീർക്കും കഥകൾ.
ഉന്മൂലനം ചെയ്യാൻ
സഹജീവിയെത്തന്നെ
പച്ചക്കു തിന്നുന്ന കൂട്ടർ.
സംസ്കാരമെന്നൊരു
പൊൻ തൂവൽ നെറ്റിയിൽ
ചൂടി നടക്കുന്ന കൂട്ടർ.
മൃഗ മലമൂത്രങ്ങൾ
ഔഷധിയായും
ഇന്ധനമായും കരുതുവോർ.
പഴയകാലത്തിന്റെ
വാറോലക്കെട്ടിലായ്
വിവര സാങ്കേതികത്വം കാണ്മോർ.
വിലകയറിപ്പോകുന്ന
ഇന്ധനവിലയിൽ
ഒരു വിരലനക്കാത്ത കൂട്ടർ.
മതവൈരവെറികളിൽ
ഇരവാദമോടിവിടെ
കൊടിയ പാപങ്ങൾ ചെയ് വോർ.
ആദിമ സംസ്കാര
മാനുഷരെ കൊന്നു
സാമൂഹ്യബോധം നിറപ്പോർ.
മതവും നിറവും ദേശവും നോക്കി
അപലപിക്കുന്ന മനുഷ്യർ.
കേട്ടുവോ കൂട്ടരെ
ഞങ്ങളീ നാട്ടിനെ
ഭാരതമെന്നു വിളിപ്പൂ.
കേൾക്കുവിൻ കൂട്ടരെ
ഞങ്ങളീ നാട്ടുകാർ
ഭാരതീയരെന്നല്ലോ അറിവൂ.
..... ബി.ജി.എൻ. വർക്കല

Monday, April 23, 2018

ദർശനം

"തിരുദർശനപുണ്യം തേടി
തവമുന്നിൽ കുമ്പിടുമെന്നിൽ
കൃപ ചൊരിയുക കാരുണ്യത്തിൻ
കുഡ്മള ദർശനഭാഗ്യമതേകി"
.... ബി.ജി.എൻ. ....

Saturday, April 21, 2018

വേനലാണ് ഞാൻ.

വേനലാണ് ഞാൻ.
............................
വേനലാണ് ഞാൻ
പുകയുന്ന ഗ്രീഷ്മത്തിലും
പൊള്ളലുകൾ ആടയാക്കിയ
കൊടും വേനലാണ് ഞാൻ.
നിലാവുകൾ അന്യമായ
മരുഭൂമിയുടെ ഉടലിൽ മയങ്ങും
ഉരഗമാണ് ഞാൻ.
കൊടും തപം കൊണ്ടു
മഴപ്പെയ്ത്തു മോഹിക്കുന്ന
വരണ്ട കാറ്റാണ് ഞാൻ.
ഓർമ്മയിലേക്ക് കുടഞ്ഞിടുന്ന
നനഞ്ഞ സ്വപ്നങ്ങളിൽ
മായാത്തsയാളം തീർക്കും
വിണ്ടുകീറിയ മണ്ണാണ് ഞാൻ.
ഒരു കടൽ മുഴുവനായ്
ഉള്ളിലേക്കാവാഹിച്ചാലും
ദാഹം മാറാത്ത നാവാണ് ഞാൻ.
ഒരു മഴയ്ക്കും
ഒരു പുഴയ്ക്കും
ഒരു സമുദ്രത്തിനും
അടക്കുവാനാകാത്തവൻ.
നിന്റെ മാറിലെ തണുപ്പിൽ
അലിയുന്ന കാലം വരേക്കും
ഉരുകുന്ന അഗ്നി പർവ്വതം ഞാൻ.
..... ബിജു.ജി.നാഥ് വർക്കല

Friday, April 20, 2018

യാത്രയാകണമിനിയൊന്നു ....

ഓർമ്മകൾക്കു മേൽ
ഞാനൊരു തിരശ്ശീലയിടും.
മരണത്തിന്റെ മഞ്ഞനിറം,
മഴവില്ലിൽ നിന്ന് കവർന്നെടുത്തു
ഞാനതിനു നിറം നല്കും.

ദീർഘമായ രാവുകൾ.
പകലുകൾ തൻ ഇടവേളകൾ ...
എവിടെയൊക്കെയോ
മായാത്തടയാളങ്ങൾ പോലെ
നിന്നെ വരച്ചിട്ടിരിക്കുന്നുണ്ട്.

മറവിയിലേക്കൊരിക്കൽ
നീ യാത്ര പോയതാണൊന്നും പറയാതെ.
പിറകിലേക്ക് നോക്കാൻ
നിനക്കിന്നും കഴിയാത്തതല്ല.
മുറിച്ചുകളയുമ്പോൾ,
വേദന തോന്നാതെ
ഇറ്റു കണ്ണുനീർ തുളുമ്പാതെ
നിസംഗമായി നിൽക്കാൻ കഴിഞ്ഞു.

നിന്റെ മിഴികളിൽ കാണുന്ന
അവജ്ഞയുടെ ചാരനിറം
നിന്റെ മുലച്ചുണ്ടിൽ ചുംബിച്ച
ആ പകലിലായിരുന്നാദ്യം വിരിഞ്ഞത്.

ഇന്നു നീയാനന്ദിക്കുന്ന ഓരോ
നിമിഷത്തിനും ഞാൻ സാക്ഷിയാകുന്നു.
ഗൂഢമായ നിന്റെ സന്തോഷങ്ങൾ
കണ്ടു ഞാനും ചിരിച്ചുകാട്ടുന്നു.

സഹനത്തിന്റെ സീമകൾ തകരുകയും
ഉറവ വറ്റിയ ഹൃദയം വരളുകയും ചെയ്യുന്നു.
തകർത്തു കളയാൻ ആവാത്ത വിധം
നീയെന്റെ ഓർമ്മയിൽ
കോറിയിടപ്പെട്ടിരിക്കുന്നു.

ഭീരുവിന്റെ പേരു സ്വയം ചാർത്തി
ഒറ്റപ്പെടലിന്റെ തുരുത്തിൽ നിന്നും
ഒരു യാത്ര പോകണമെനിക്കിനി.
യാത്ര പറയലുകളില്ലാത്തൊരു യാത്ര.

ഓർമ്മകൾക്കു മേൽ
ഞാനൊരു തിരശ്ശീലയിടും.
മരണത്തിന്റെ മഞ്ഞനിറം,
മഴവില്ലിൽ നിന്ന് കവർന്നെടുത്തു
ഞാനതിനു നിറം നല്കും.
        ബിജു.ജി.നാഥ് വർക്കല

Saturday, April 14, 2018

ഓന്തു ജന്മം

ഓന്തു ജന്മം!
.................
നിർത്തുക ..
പാഴ്വാക്കുകൾ പതപ്പിച്ച
വ്യർത്ഥമാം കണ്ണീർക്കവിതകൾ.
നിർത്തുക
രോക്ഷം തീ കത്തിയാർക്കുന്ന
കേവല ഹിംസതൻരോദനം.
നിർത്തുക
നിഷ്ഫലമാകും നിറങ്ങൾ
മാറ്റി പ്രകടിപ്പിക്കും പ്രതിരോധം .
പറയുക
ഇനി നിങ്ങൾ എന്തു ചെയ്യും
ഇനിയൊരു ദുരന്തം വരാതിരിക്കാൻ.
കഴിയുമോ നിങ്ങൾക്ക്
നിങ്ങളിൽ നിന്നും
കുടഞ്ഞെറിയുവാൻ ചില ചിന്തകൾ?
കഴിയുമോ നിങ്ങൾക്ക്
വലിച്ചെറിയാൻ
മത , ജാതി ചിന്തതൻ കുഷ്ഠരോഗം?
കഴിയുമോ നിങ്ങൾക്ക്
വലിച്ചെറിയാൻ
മത , ദൈവ ചിന്തതൻ
ഭ്രമ കല്പനകൾ.
വരിക
കൈ കോർക്കുക നമ്മൾ തമ്മിൽ
മനസ്സുകൾ കൊണ്ടു
ഒരു മന്ത്രമുരുവിടാം.
മതമില്ല
ജാതിയില്ല
ദൈവമില്ല
ദേശവും വർഗ്ഗവും
ഒട്ടുമില്ല.
ഉണ്ടിവിടെ നമ്മൾ മനുഷ്യർ മാത്രം.
ഇല്ല കാമത്തിന്റെ ഉഷ്ണനോട്ടം
ഇഷ്ടപ്പെടാതൊരു ദേഹി മേലും
ഇല്ല കടന്നാക്രമണ ചിന്ത പോലും
അപരിചിതമാമൊരാൾക്കു നേർക്കും.
ഇല്ല കഴിയില്ല എങ്കിൽ നിങ്ങൾ
തുടരുക പാഴ്വാക്കിൽ
കപട കണ്ണീരിൽ
നിഷ്ഫലമാം ഓന്തു ജന്മം.
... ബിജു.ജി.നാഥ് വർക്കല

Tuesday, April 10, 2018

അടയാള മോതിരങ്ങൾ.

അടയാള മോതിരങ്ങൾ.
.......
അടയാളപ്പെടുത്തുവാനും, ചിലരെ
അറിയാതെയിരിക്കുവാനും പാരിൽ
പലതുണ്ട് മാർഗ്ഗമെങ്കിലുമെളുപ്പം
അണിയിക്കുമൊരു മോതിരം തന്നെയല്ലോ.

ജീവിതത്തെ പകുത്തു വയ്ക്കാൻ
താലി കൊരുത്തു കൊണ്ടു വരുമ്പോൾ
പേര് കൊത്തിയൊരു മോതിരം
പാകമാകാതെ വിരലിൽ കുടുങ്ങിക്കിടക്കുന്നു.

കാമത്തിന്റെ നീലരശ്മികൾ വീണ്
മോണിറ്ററുകൾ പുളഞ്ഞകാലത്തിൽ
പ്രണയത്താലിയ്ക്കു പകരമായെന്നോണം
പാകമല്ലാത്തൊരു  മോതിരം സമ്മാനമാവുന്നു.

പ്രണയത്തിന്റെ രാത്രി മുല്ലകൾ കൊണ്ട്
ഉറക്കം നഷ്ടമായ നാളുകൾക്ക് പകരം
മംഗല്യസൂത്രം പണിയിച്ചണിയിക്കുമ്പോൾ
മോതിരവിരലലങ്കരിക്കുന്നൊരയഞ്ഞ കുപ്പായം.

കാത്തിരിപ്പുകൾ പിന്നെയും നീണ്ടു.
കടൽത്തിരകൾ പലവുരു തിരികെ മടങ്ങി.
നഷ്ടസ്വപ്നങ്ങൾക്കു താളം പകർന്നാ
മോതിരവിരൽ നഗ്നം കൊതിച്ചു പാകമായൊരെണ്ണം.

കെട്ടിയാടിയ വേഷങ്ങൾ ഒന്നിനും
കിട്ടിയില്ല പാകത്തിനൊരാടയെങ്കിലും
വിദ്വേഷമില്ലാതെ , തെറ്റുകളില്ലാതാടുന്നു
കോമാളി വേഷമിന്നും ചിലരീ ഭൂമിയിൽ!
...... ബിജു.ജി.നാഥ് വർക്കല

Monday, April 9, 2018

സാറാമ്മ ആദ്യമായ് നഗരം കാണുമ്പോൾ

സാറാമ്മ ആദ്യമായ് നഗരം കാണുമ്പോൾ
...................................................................
എന്നെയൊന്നു പ്രണയിക്കു
എന്നാകാം ആദ്യമായ് പറഞ്ഞിട്ടുണ്ടാകുക.
സ്ത്രീ , പുരുഷാ നിന്റെ
അടിമയല്ലന്നും പറയുകയുണ്ടാകാം.
പൊടുന്നനെയാകാം
പ്രണയം കാപട്യമെന്ന തിരിച്ചറിവിൽ
വിഷാദത്തിന്റെ കടൽത്തിരയടിക്കുക .
സ്വാതന്ത്ര്യമില്ലായ്മയുടെ
തിരുമുറിവുകൾ കാട്ടി
ലോകത്തെയാകെ തെറി വിളിച്ചു കഴിഞ്ഞാകും
ഒരു പെണ്ണായ്
ആരാകിലുമാ കാൽച്ചുവട്ടിൽ
ഒരു നായുടെ ജന്മമായ് കഴിയാമെന്നു
സാക്ഷ്യം പറയുക.
സദാചാര കഴപ്പുകൾ കണ്ടു
തൊണ്ട പൊട്ടിക്കരയുകയും
അപമാനിക്കപ്പെടുന്ന പെണ്ണുടലുകൾ ഓർത്ത്
ഉണ്ണിയാർച്ചയാകുകയും ചെയ്യാം .
അതേ നിമിഷം . തന്നെ
എതിർക്കുന്ന പുരുഷന്റെ
അമ്മ ,പെങ്ങൾ ,മകളെ വിലയിടുന്നവനു
കെട്ടിപ്പിടിച്ചൊരു മുത്തവും നല്കും.
പാകതവരാത്ത ഫലം പോലെ,
ഭദ്രതയില്ലാത്ത വീട്ടകങ്ങളിൽ നിന്നും
ചില പെൺകുട്ടികൾ
ആദ്യമായി നഗരം കാണുമ്പോൾ
കാഴ്ചകളൊത്തിരിയുണ്ടാകും
കാഴ്ചക്കാർക്കു ചിരിയേകുവാൻ.
ചിലപ്പോൾ സഹതപിക്കാനും
.:.... ബിജു. ജി.നാഥ് വർക്കല

മരണം

മരണം 
----------
സ്വപനങ്ങള്‍ കണ്ടു 
മയങ്ങിയിരുന്നൊരു ശലഭത്തെ 
ഗൗളി നാവുനീട്ടി പിടിച്ചു. 
വെളിച്ചത്തെ സാക്ഷി നിര്‍ത്തി.
-------------------------ബി.ജി.എൻ

Saturday, April 7, 2018

ഖസാക്കിന്റെ ഇതിഹാസം .....ഒ.വി.വിജയൻ

ഖസാക്കിന്റെ ഇതിഹാസം (നോവൽ)
ഒ.വി.വിജയൻ
ഡി.സി.ബുക്സ്
വില: 25 രൂപ

ഒരു ഭൂപടത്തിനെ അടയാളപ്പെടുത്തുവാൻ അതിന്റെ നിലപാടുതറകളിലൂടെ സഞ്ചരിച്ചുതന്നെയാകണം. അപ്പോഴാണത് അടയാളമാകുന്നതും പിന്നാലെ വരുന്നവർക്ക് അവ സ്പർശിച്ചറിയാൻ കഴിയുന്നതും. നോവൽ രചനകളുടെ സൗന്ദര്യമെന്നത് അ തടയാളപ്പെടുത്തുന്ന ഭൂമികയെ വായനക്കാരന് മനസ്സിൽ കാണാനും കൂടെ സഞ്ചരിക്കാനും കഴിയുകയെന്നതാണല്ലോ. വായിച്ചു മറന്നു പോകുന്ന ജീവിതങ്ങളാണ് പലപ്പോഴും നോവലുകൾ കാഴ്ചവയ്ക്കുന്നത്. സേതുവിന്റെ പാണ്ഡവപുരം നല്കുന്ന കാഴ്ച പോലെ വളരെ അപൂർവ്വമാണ് സ്ഥലങ്ങളും കാഴ്ചകളും മനസ്സിൽ കുരുങ്ങിക്കിടക്കുക എന്നത്.
ഖസാക്കും ചിതലിയും പാലക്കാടൻ ചൂരും ചൂടും വായനയിൽ പടർത്തുന്ന മണ്ണു മണക്കുന്ന ഒരു നോവൽ ! ഖസാക്കിന്റെ ഇതിഹാസം അങ്ങനെ പറയാനാണ് പ്രേരിപ്പിക്കുന്നത്. എന്താണ് ഈ നോവലിന്റെ ഇതിവൃത്തം എന്നു പരിശോധിക്കാം. ഒ.വി.വിജയൻ എന്താണ് ഈ നോവലിൽ കുഴിച്ചിട്ടിരുന്നത് എന്ന ചിന്തയാണ് നോവലിലുടനീളം ആഴത്തിൽ ഇറങ്ങി നോക്കാൻ പ്രേരിപ്പിച്ചത്.
      കൂമൻകാവിൽ വണ്ടിയിറങ്ങുന്ന രവിയിൽ തുടങ്ങുന്നു ഖസാക്കിന്റെ ഇതിഹാസം . രവി എന്ന മനുഷ്യൻ ഖസാക്കിൽ വരുന്നത് അവിടെ ആരംഭിക്കാൻ പോകുന്ന ഏകാധ്യാപക വിദ്യാലയത്തിലെ മാഷായാണ്. വരവിനു തന്നെ ഒരു പ്രത്യേകതയുള്ളത് അയാൾ വരുന്നത് ഒരാശ്രമത്തിൽ നിന്നാണ്. ധരിച്ചിരിക്കുന്ന കാവി വസ്ത്രം ആ ആശ്രമത്തിലെ ഒരു സന്യാസിനിയുടെയും. ആ നാട്ടിലെ മദ്രസ്സയും എഴുത്തുപള്ളിക്കൂടവും ഒരു പോലെ എതിർത്തു നിന്നിട്ടും രവി മാഷിന്റെ സ്കൂളിലേക്ക് പത്തു നാല്പതു കുട്ടികൾ വന്നു ചേർന്നു. ആ സ്കൂളും അവിടെ പഠിക്കാൻ വരുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും ആ നാട്ടിലെ അന്തേവാസികളും ഒക്കെ ചേർന്നു ഒരു ചലച്ചിത്രത്തിലെന്ന പോലെ മുന്നിൽ നില്ക്കുന്നു പിന്നീടങ്ങോട്ട്. അള്ളാപ്പിച്ചി മൊല്ലാക്ക , മാധവൻ നായർ ,നൈസാമലി, കുഞ്ഞാമിന ,മൈമൂന , കിളി തുടങ്ങി ഓരോരുത്തരിലൂടെയും ഖസാക്കിനെ തുറന്നു തരുന്നു വായനക്കാരന്. അമ്മ മരിച്ച ശേഷം അച്ഛനു കൂട്ടായി വന്ന ചിറ്റമ്മയുടെ ശരീരശാസ്ത്രം പഠിച്ച രവി കുറ്റബോധം വേട്ടയാടിത്തുടങ്ങിയപ്പോഴാണ്  നാടു വിട്ടു പോകുന്നത്. തുടർന്നു ഒരാശ്രമത്തിലെത്തിയെങ്കിലും നിവേദിത എന്ന സന്യാസിനിയുമായ് അടുപ്പം വയ്ക്കുകയും ഒരുനാൾ അവിടെ നിന്നും അയാൾ ഖസാക്കിലേക്ക് ഒളിച്ചോടുകയുമാണ്. ഖസാക്കിലും അയാൾ ഒരു മാഷ് എന്നതിലുപരി സ്ത്രീ വിഷയങ്ങളിലും വാറ്റുചാരായത്തിലുമാണ്  കൂടുതൽ ശ്രദ്ധ നല്കുന്നത്. മറ്റു സ്ത്രീകളിൽ ശരീര ദാഹം ഒടുക്കുമ്പോഴും ഇളം മാംസത്തോടുള്ള അയാളുടെ ആഗ്രഹമാണ് മൈമൂനയുമായുള്ള ബന്ധത്തിലും ഒടുവിൽ കുഞ്ഞാമിനയിലും അയാൾ തീർക്കുന്നത് . പത്മ എന്ന അയാളുടെ പ്രണയിനി അയാളെ തേടി കണ്ടെത്തിക്കഴിയുമ്പോൾ അവിടെ നിന്നും അയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതും ആ കുഞ്ഞു പൂവ് കൂടി വാസനിച്ച ശേഷം. പക്ഷേ അയാളുടെ യാത്ര കൂമൻ കാവിൽ ബസ് കാത്തിരിക്കുമ്പോൾ ഒരു പാമ്പിൻ വിഷപ്പല്ലിൽ കുരുങ്ങി എന്നെന്നേക്കുമായുള്ള ഒരു ഒളിച്ചോട്ടമായി മാറുന്നിടത്ത് നോവൽ അവസാനിക്കുന്നു.
      പ്രമേയപരമായി വളരെ വ്യത്യസ്ഥതയുള്ള ഒരു നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഭാഷയും പ്രതലവും കൃത്രിമത്വമില്ലാതെ ഇതിൽ സന്നിവേശിക്കുന്നു. മനസ്സിൽ തങ്ങി നില്ക്കുന്ന ഒരു വായന തന്നെയാണ് ഇത് നല്കുന്നത്. അത് പക്ഷേ രവി എന്ന വീരനായകന്റെയല്ല മറിച്ചു ഒരധ്യാപകൻ എങ്ങനെയാകരുത്  എന്ന ചൂണ്ടുപലകയായി കാണാവുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ പച്ചയായി ആവിഷ്കരിച്ച നോവൽ എന്ന രീതിയിലാണ് എന്നു മാത്രം.
ആശംസകളോടെ ബി.ജി.എൻ വർക്കല

ഖസാക്കിന്റെ ഇതിഹാസം .....ഒ.വി.വിജയൻ

ഖസാക്കിന്റെ ഇതിഹാസം (നോവൽ)
ഒ.വി.വിജയൻ
ഡി.സി.ബുക്സ്
വില: 25 രൂപ

ഒരു ഭൂപടത്തിനെ അടയാളപ്പെടുത്തുവാൻ അതിന്റെ നിലപാടുതറകളിലൂടെ സഞ്ചരിച്ചുതന്നെയാകണം. അപ്പോഴാണത് അടയാളമാകുന്നതും പിന്നാലെ വരുന്നവർക്ക് അവ സ്പർശിച്ചറിയാൻ കഴിയുന്നതും. നോവൽ രചനകളുടെ സൗന്ദര്യമെന്നത് അ തടയാളപ്പെടുത്തുന്ന ഭൂമികയെ വായനക്കാരന് മനസ്സിൽ കാണാനും കൂടെ സഞ്ചരിക്കാനും കഴിയുകയെന്നതാണല്ലോ. വായിച്ചു മറന്നു പോകുന്ന ജീവിതങ്ങളാണ് പലപ്പോഴും നോവലുകൾ കാഴ്ചവയ്ക്കുന്നത്. സേതുവിന്റെ പാണ്ഡവപുരം നല്കുന്ന കാഴ്ച പോലെ വളരെ അപൂർവ്വമാണ് സ്ഥലങ്ങളും കാഴ്ചകളും മനസ്സിൽ കുരുങ്ങിക്കിടക്കുക എന്നത്.
ഖസാക്കും ചിതലിയും പാലക്കാടൻ ചൂരും ചൂടും വായനയിൽ പടർത്തുന്ന മണ്ണു മണക്കുന്ന ഒരു നോവൽ ! ഖസാക്കിന്റെ ഇതിഹാസം അങ്ങനെ പറയാനാണ് പ്രേരിപ്പിക്കുന്നത്. എന്താണ് ഈ നോവലിന്റെ ഇതിവൃത്തം എന്നു പരിശോധിക്കാം. ഒ.വി.വിജയൻ എന്താണ് ഈ നോവലിൽ കുഴിച്ചിട്ടിരുന്നത് എന്ന ചിന്തയാണ് നോവലിലുടനീളം ആഴത്തിൽ ഇറങ്ങി നോക്കാൻ പ്രേരിപ്പിച്ചത്.
      കൂമൻകാവിൽ വണ്ടിയിറങ്ങുന്ന രവിയിൽ തുടങ്ങുന്നു ഖസാക്കിന്റെ ഇതിഹാസം . രവി എന്ന മനുഷ്യൻ ഖസാക്കിൽ വരുന്നത് അവിടെ ആരംഭിക്കാൻ പോകുന്ന ഏകാധ്യാപക വിദ്യാലയത്തിലെ മാഷായാണ്. വരവിനു തന്നെ ഒരു പ്രത്യേകതയുള്ളത് അയാൾ വരുന്നത് ഒരാശ്രമത്തിൽ നിന്നാണ്. ധരിച്ചിരിക്കുന്ന കാവി വസ്ത്രം ആ ആശ്രമത്തിലെ ഒരു സന്യാസിനിയുടെയും. ആ നാട്ടിലെ മദ്രസ്സയും എഴുത്തുപള്ളിക്കൂടവും ഒരു പോലെ എതിർത്തു നിന്നിട്ടും രവി മാഷിന്റെ സ്കൂളിലേക്ക് പത്തു നാല്പതു കുട്ടികൾ വന്നു ചേർന്നു. ആ സ്കൂളും അവിടെ പഠിക്കാൻ വരുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും ആ നാട്ടിലെ അന്തേവാസികളും ഒക്കെ ചേർന്നു ഒരു ചലച്ചിത്രത്തിലെന്ന പോലെ മുന്നിൽ നില്ക്കുന്നു പിന്നീടങ്ങോട്ട്. അള്ളാപ്പിച്ചി മൊല്ലാക്ക , മാധവൻ നായർ ,നൈസാമലി, കുഞ്ഞാമിന ,മൈമൂന , കിളി തുടങ്ങി ഓരോരുത്തരിലൂടെയും ഖസാക്കിനെ തുറന്നു തരുന്നു വായനക്കാരന്. അമ്മ മരിച്ച ശേഷം അച്ഛനു കൂട്ടായി വന്ന ചിറ്റമ്മയുടെ ശരീരശാസ്ത്രം പഠിച്ച രവി കുറ്റബോധം വേട്ടയാടിത്തുടങ്ങിയപ്പോഴാണ്  നാടു വിട്ടു പോകുന്നത്. തുടർന്നു ഒരാശ്രമത്തിലെത്തിയെങ്കിലും നിവേദിത എന്ന സന്യാസിനിയുമായ് അടുപ്പം വയ്ക്കുകയും ഒരുനാൾ അവിടെ നിന്നും അയാൾ ഖസാക്കിലേക്ക് ഒളിച്ചോടുകയുമാണ്. ഖസാക്കിലും അയാൾ ഒരു മാഷ് എന്നതിലുപരി സ്ത്രീ വിഷയങ്ങളിലും വാറ്റുചാരായത്തിലുമാണ്  കൂടുതൽ ശ്രദ്ധ നല്കുന്നത്. മറ്റു സ്ത്രീകളിൽ ശരീര ദാഹം ഒടുക്കുമ്പോഴും ഇളം മാംസത്തോടുള്ള അയാളുടെ ആഗ്രഹമാണ് മൈമൂനയുമായുള്ള ബന്ധത്തിലും ഒടുവിൽ കുഞ്ഞാമിനയിലും അയാൾ തീർക്കുന്നത് . പത്മ എന്ന അയാളുടെ പ്രണയിനി അയാളെ തേടി കണ്ടെത്തിക്കഴിയുമ്പോൾ അവിടെ നിന്നും അയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതും ആ കുഞ്ഞു പൂവ് കൂടി വാസനിച്ച ശേഷം. പക്ഷേ അയാളുടെ യാത്ര കൂമൻ കാവിൽ ബസ് കാത്തിരിക്കുമ്പോൾ ഒരു പാമ്പിൻ വിഷപ്പല്ലിൽ കുരുങ്ങി എന്നെന്നേക്കുമായുള്ള ഒരു ഒളിച്ചോട്ടമായി മാറുന്നിടത്ത് നോവൽ അവസാനിക്കുന്നു.
      പ്രമേയപരമായി വളരെ വ്യത്യസ്ഥതയുള്ള ഒരു നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഭാഷയും പ്രതലവും കൃത്രിമത്വമില്ലാതെ ഇതിൽ സന്നിവേശിക്കുന്നു. മനസ്സിൽ തങ്ങി നില്ക്കുന്ന ഒരു വായന തന്നെയാണ് ഇത് നല്കുന്നത്. അത് പക്ഷേ രവി എന്ന വീരനായകന്റെയല്ല മറിച്ചു ഒരധ്യാപകൻ എങ്ങനെയാകരുത്  എന്ന ചൂണ്ടുപലകയായി കാണാവുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ പച്ചയായി ആവിഷ്കരിച്ച നോവൽ എന്ന രീതിയിലാണ് എന്നു മാത്രം.
ആശംസകളോടെ ബി.ജി.എൻ വർക്കല

Thursday, April 5, 2018

അഗ്നിപര്‍വ്വതം


നിര്‍മ്മലമാമൊരു ചെറുപുഞ്ചിരിയാല്‍
നിര്‍ന്നിമേഷമെന്‍ ചിന്തയില്‍ വിളങ്ങും
നിസ്തുല സ്നേഹമേ, നിന്‍ മുന്നിലിന്നു
നിശ്ചലമൊരു ബിന്ദുവാകുന്നുവോ ഞാന്‍.

മാടപ്രാവുകള്‍ കുറുകുന്ന പോലെന്‍
ചിത്തമതില്‍ മുഴങ്ങുന്നു നിന്‍ സ്വരം
ഒരു കൊച്ചുമാരുതന്‍ തഴുകി കടന്നുപോം
സുഖശീതളമാം അനുഭൂതിപോല്‍ നീയും .

പറയുവാനാകാത്തൊരായിരം മൗനങ്ങള്‍
മിഴികളില്‍ ഒളിപ്പിക്കും തപസ്വിനി നീ
ഇന്നീ പകലിന്‍ ചൂടിലെരിഞ്ഞമര്‍ന്നൊരു
ഹിമബിന്ദുവാകുന്നെന്‍ അരികിലെങ്ങും .

ഒരു കൊച്ചു കൂടിന്റെ തടവറയ്ക്കുള്ളില്‍
സ്വയമേവം ബന്ധിത നീയെന്നുമെങ്കിലും
ഒരുനാളുമാരുമേയറിയാതിരിക്കുവാന്‍
നിന്‍ മൃദുസ്മേരം പതിപ്പിചിതാനനത്തില്‍

പകലുകള്‍ മായുമ്പോള്‍ ,രാവ് കനക്കുമ്പോള്‍
മരുഭൂമിതന്‍ തണുവില്‍ ലോകം മയങ്ങുമ്പോള്‍
വ്യഥിതമാം ഹൃദയത്തിന്‍ നോവകറ്റാന്‍
വരികള്‍ക്കിടയിലൊരു കുഞ്ഞുറുമ്പാകുന്നു നീ

പകരുന്നുവാക്കുകള്‍ഹൃദയാന്തരാളത്തില്‍
പടരുന്നു വാക്കുകള്‍ ചിത്തത്തിലാകെയും
ഉയരുന്നു ചുറ്റിലുമിരുണ്ട നിണശലഭങ്ങള്‍
പിരിയാന്‍ മടിക്കാത്ത നിമിഷം മരിക്കുന്നു .

കാമനകള്‍ മരിച്ച മനസ്സിന്റെ നോവുകള്‍
അക്ഷരങ്ങള്‍ തട്ടിപ്പറിക്കുന്ന രാവുകള്‍
കുടഞ്ഞെറിയാന്‍ കഴിയാതെ കരളിലേക്ക്
മുറുകെ പിടിക്കുന്ന ഓര്‍മ്മമ തൻ ഞണ്ടുകള്‍ .

വാരിപ്പുണരാന്‍ മാനസസ്വപ്നങ്ങളെ
കവിളൊന്നു ചേര്‍ക്കാന്‍ കൊതിക്കും വയറിനെ
കണ്ണീര്‍ തുടയ്ക്കും വിരലിന്‍തുടിപ്പിനെ
തേടിയലയുന്ന രാധയെപ്പോലെ  നീ  .

ഒരു മഴപെയ്യുവാന്‍ കൊതിയ്ക്കും മണ്ണ് പോല്‍
ഉഴുതു മറിയ്ക്കപ്പെടാന്‍ കൊതിക്കും നിലംപോല്‍
ആര്‍ത്തലച്ചാ കര പുല്‍കും  തിരപോല്‍
മൗന,മടിത്തട്ടില്‍ പുകയുന്നൊരഗ്നിപർവ്വതം നീ .
--------------------ബിജു ജി നാഥ് വര്‍ക്കല