Tuesday, June 30, 2015

പ്രണയവും പ്രളയവും


ഉരഞ്ഞു പൊട്ടും ഹൃദയങ്ങള്‍ പരസ്പരം 
ചോരപൊടിയാന്‍ മടിച്ചു നില്‍ക്കുമ്പോള്‍,
കരയുവാന്‍ കണ്ണീര്‍ തേടി പുഴ അലയുന്നു
പുല്‍മേടുകള്‍ തന്‍ പച്ചപ്പുകള്‍ തോറും.

അകന്നു പോകുന്ന നിഴലുകള്‍ക്കുള്ളില്‍
പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന മനസ്സുകള്‍.
ഒന്നുറക്കെ കരയാന്‍ കൊതിച്ചു പുഴനഖങ്ങള്‍
കുന്നിന്‍ ചരിവുകളില്‍ ആഴ്ന്നിറങ്ങുന്നു .

ഇരുളിലേക്ക് പിന്മടങ്ങും നിഴലുകള്‍ക്ക്
പ്രണയത്തിന്റെ മുഖമുണ്ടാകുമ്പോള്‍ ,
കുന്നുകള്‍ കുത്തിയൊലിച്ച് തുടങ്ങും
ഉള്ളിലൊരു പുഴയുടെ കണ്ണീരും പേറി.
---------------------ബിജു ജി നാഥ്

Saturday, June 27, 2015

മഴമേഘങ്ങൾ


നിന്നിലെന്നോ പെയ്തിറങ്ങാൻ കൊതിച്ചൊരു
മഴയാണ് മണ്ണിലിന്നീ വിധമാഴത്തിൽ....
നിന്നോട് പറയാൻ കരുതിവച്ചൊതൊക്കെയും
ഇന്നീ കുത്തിയൊലിച്ചു പോകുന്നതും .

കണ്ണീരു വീണു നനഞ്ഞൊരെൻ മാറിലെ.
സ്പന്ദനം ഇന്നു നിലയ്ക്കുവാനായിട്ടോ
ഏറെ ദ്രുതമീ ഇടിനാദമൊത്തൊരു
ഞാണിൽ കളിക്കും നേരം പിടയ്ക്കുന്നു .

ഒരു വാക്ക് കൊണ്ടും , നോക്കിനാലും
മുറിപ്പെടുത്തുവാൻകഴിയില്ലയെങ്കിലും
ഹനിച്ചിടും ഹൃത്തിന്റെ മൃദുമേഖലകൾ
നിൻ മൃദുസ്മേരം പതറുവതറിയുമ്പോൾ.

-----------------------------------------ബിജു ജി നാഥ്

Saturday, June 20, 2015

ഓര്‍മ്മകളുടെ ജാലകം ...........അനില്‍കുമാര്‍ സി പി

            വായന ഒരു ലഹരിയാകുന്നത് വായിക്കുന്നത് മനസ്സിനെ കീഴ്പ്പെടുത്തുമ്പോള്‍ ആണ് . എന്റെ മുന്നിലേക്ക്‌ വരുന്ന ഓരോ വായനകളെയും ഞാന്‍ സമീപിക്കുന്നത് ഒരു തരം ആനന്ദത്തോടെയാണ് . എന്ത് കൊണ്ടാണ് വായന ഒരു ഹരമാകുന്നത് എന്നടിവര ഇടുന്ന വായനകള്‍ ഒരുപാടൊന്നും ഇല്ല എങ്കിലും വായനകളുടെ സമുദ്രത്തില്‍ മുങ്ങിയും പൊങ്ങിയും ഒഴുകുമ്പോള്‍ അവ വന്നു കയറുക പതിവാണ് . 

            ഇന്നെന്റെ വായനയില്‍ കടന്നു കയറിയ ചോണനുറുമ്പ് ആണ് "ഓര്‍മ്മകളുടെ ജാലകം " എന്ന ഫേബിയന്‍ ബുക്സിന്റെ ബ്രാന്‍ഡില്‍ ഇറങ്ങിയ കഥാ സമാഹാരം . അനില്‍കുമാര്‍ സി പി എന്ന എഴുത്തുകാരനെ പരിചയപ്പെടുത്താന്‍ മറ്റൊന്നും ആവശ്യമില്ലാതെ വായിക്കാന്‍ ലഭിച്ചൊരു കഥാപ്രപഞ്ചം. പ്രവാസിയായ ശ്രീ അനില്‍കുമാര്‍ എനിക്ക് പരിചിതനല്ല . പക്ഷേ ഈ പുസ്തകത്തിലെ പതിനെട്ടു കഥകളിലൂടെ അദ്ദേഹം എനിക്ക് പരിചിതനാകുന്നു . എഴുത്തില്‍ എഴുത്തുകാരനെ വായിക്കരുതെന്ന ആപ്തവാക്യം ഞാന്‍ തെറ്റിക്കുന്നില്ല . വായനയാണല്ലോ പ്രധാനം . 

             ഓരോ പ്രവാസിയുടെയും മനസ്സിലെ ദാഹവും , മോഹവും , സ്വപ്നവും നാടും , നാട്ടിന്റെ ഭംഗിയും ബന്ധങ്ങളും ഒക്കെയാണല്ലോ . വേനല്ച്ചൂടിലും , കൊടും തണുപ്പിലും , കോരിച്ചൊരിയുന്ന മഴയിലും അവന്‍ തേടുക നാടിന്റെ ആ പച്ചപ്പുകളും , ബന്ധങ്ങളുടെ ഊഷ്മളമായ പുതപ്പും ആകുന്നത് അവന്റെ മനസ്സിങ്ങും ശരീരമങ്ങും ആകുന്നതിനാലാണ് . ഈ പതിനെട്ടു കഥകളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് അനുഭവവേദ്യമാകുന്ന ചില വിഷയങ്ങള്‍ , നാം നഷ്ടമാക്കിയ, നഷ്ടമാകുന്ന മൂല്യങ്ങളുടെ കണക്കുകള്‍ ആണ് . നമ്മെ ചിന്തിപ്പിക്കുക ബന്ധങ്ങളുടെ ഊഷ്മളത മാത്രമല്ല ഓര്‍മ്മകളുടെ വേദന കൂടിയാണ് .

                  അവധികിട്ടുന്ന അവസരത്തില്‍ തന്നെ നാട്ടിലേക്ക് കുതിക്കാന്‍ വെമ്പുന്ന പ്രവാസിയുടെ മനസ്സിനെ തുറന്നു കാട്ടുന്ന രചനകള്‍ ഉണ്ടിതില്‍ . നാട്ടിലെ നന്മകളിലേക്ക് കണ്ണ് തുറക്കുന്ന വര്‍ണ്ണനകള്‍ ഉണ്ട് . സമകാലിക ജീവിതത്തിലെ യുവത്വത്തിന്റെ അവസ്ഥ ഉണ്ട് . നമുക്ക് നഷ്ടമാകുന്ന പ്രകൃതി ഭംഗികള്‍ , നമ്മുടെ കലാലയത്തിന്റെ , കൌമാരത്തിന്റെ , പ്രണയത്തിന്റെ , സൌഹൃദത്തിന്റെ ഒക്കെ വര്‍ണ്ണത്തുടുപ്പുകള്‍ ഉണ്ട് .

                  പ്രണയത്തിന്റെ സൗന്ദര്യം വളരെ മനോഹരമായി ഈ എഴുത്തുകാരന്‍ കൈകാര്യം ചെയ്യുന്നുണ്ട് . അത് പോലെ കയ്യടക്കത്തോടെ പ്രണയ നിമിഷങ്ങളെ പറഞ്ഞു പോകാന്‍ ഉള്ള കഴിവും എടുത്തു പറയേണ്ടത് തന്നെ . മറ്റൊന്ന് സൌഹൃദത്തിന്റെയായാലും പ്രണയത്തിതിന്റെയായാലും രതിയുടെയായാലും ബന്ധളുടെ ആഴങ്ങളെയായാലും ഒരിടത്ത് പോലും വിപരീതമായ ഒരു ഊര്‍ജ്ജം നമുക്കൊരു കഥയിലും ഈ എഴുത്തുകാരന്‍ പങ്കു വച്ച് തരുന്നില്ല്ല എന്നതാണ് . വളരെ ശുഭാപ്തി വിശ്വാസം തുടിക്കുന്ന , ആത്മവിശ്വാസം തുടിക്കുന്ന വരികളും വാചകങ്ങളും സ്വന്തമായുള്ള ഓരോ കഥാപാത്രങ്ങളും തന്റെ തന്റെ ആകാശത്തില്‍ മിഴിവോടെ നില്‍ക്കുന്ന താരകങ്ങള്‍ ആണ് .

            തീര്‍ച്ചയായും നല്ല ഭാവി വാഗ്ദാനം ചെയ്യുന്ന , നമുക്ക് നല്ലൊരു എഴുത്തുകാരനെ സമ്മാനിക്കുന്ന രീതിയില്‍ വായന അനുഭവം ആകുന്നു . നിങ്ങളുടെ വായനയില്‍ ഉള്‍പ്പെടുത്തുന്നതിനു ഒരു നല്ല പുസ്തകം ആയിരിക്കും "ഓര്‍മ്മകളുടെ ജാലകം " . അതോടെ നിങ്ങള്‍ ഈ എഴുത്തുകാരനെ സ്നേഹിച്ചു തുടങ്ങും ഉറപ്പു ...............ബി ജി എന്‍ വര്‍ക്കല 

ലജ്ജ .............തസ്ലീമ നസ്രീന്‍

               ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു വായനയായിരുന്നു തസ്ലീമ നസ്രീന്റെ "ലജ്ജ" . കേട്ടു കേള്‍വിയിലും വായനകളിലും നിറഞ്ഞു നിന്ന തസ്ലീമയുടെ പരദേശ വാസങ്ങള്‍ , ജീവനും കയ്യില്‍പ്പിടിച്ചു രാജ്യങ്ങള്‍ താണ്ടുന്ന നിസ്സഹായത ഒക്കെ ഈ നോവലിന്റെ പിന്നിലെ വിഷയങ്ങള്‍ ആണെന്ന വായനായറിവ്  ആ പുസ്തകം വായിക്കണം എന്ന ആഗ്രഹത്തെ വല്ലാതെ ജ്വലിപ്പിച്ചിരുന്നു . യാദൃശ്ചികമായി അത് കൈ വന്നപ്പോള്‍ പിന്നെ വായിക്കാം എന്ന് കരുതി രണ്ടു തവണ മാറ്റി വയ്ക്കുകയും ചെയ്തു എങ്കിലും ഒടുവില്‍ അതിനെ ഞാന്‍ കയ്യിലെടുത്തു .

              ശ്രീ. കെ പി ബാലചന്ദ്രന്‍ വിവര്‍ത്തനം ചെയ്തു ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം വായിക്കുമ്പോള്‍ പക്ഷേ എനിക്ക് ഫീല്‍ ആയതു മറ്റൊന്നാണ് . മതത്തിന്റെ തീവ്രമുഖം എല്ലാ കാലത്തും സിമിറ്റിക് മതലോകത്ത് ശക്തമായിരുന്നു . ഒരുകാലത്തും സഹിഷ്ണുതയുടെ മുഖം അവര്‍ കാണിച്ചിരുന്നില്ല . വെട്ടി പിടിയ്ക്കാനുള്ള സാമ്രാജ്യ മോഹം മുതല്‍ ഒരു ചെറിയ തീപ്പൊരി കൊണ്ട് പോലും പൊട്ടിത്തെറിക്കുന്ന അറിവില്ലായ്മയുടെ ഒരു പരിശ്ചേദം ആയി അവ എന്നും ചരിത്രത്തില്‍ നില്‍ക്കുന്നു . പരിഷ്കൃത ലോകത്ത് മാത്രം ഇവയ്ക്കു വേരുകള്‍ അധികമില്ല എങ്കിലും മതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ ഇടങ്ങളില്‍ എല്ലാം തന്നെ അവയുടെ പ്രഭാവം വളരെ പ്രകടമായി തന്നെ നിലനില്‍ക്കുന്നുണ്ട് .

           ഇത്തരം ഒരു അവസ്ഥ അല്ലെങ്കില്‍ വസ്തുത മനസ്സില്‍ അടിയുറപ്പിക്കുന്ന വായനയാണ് "ലജ്ജ" നമുക്ക് നല്‍കുക. എന്താണ് ലജ്ജയുടെ ഉള്ളടക്കം എന്ന് പരിശോധിക്കുന്നത് ഈ വാദത്തിനു ബലം നല്‍കും എന്ന് കരുതുന്നു . ബാബറി മസ്ജിദ് തകര്‍ത്തത് ലോകമാകെയുള്ള മുസ്ലീം മത വിശ്വാസികളുടെ മനസ്സില്‍ ഇന്ത്യയോടു ഉണ്ടാക്കി എടുത്ത വിദ്വേഷം , അത് ബംഗ്ലാദേശില്‍ എങ്ങനെ ആയിരുന്നു എന്നൊരു വിവരണക്കുറിപ്പ്‌ ആണ് ലജ്ജ എന്ന് പറയാം . അതുവരെ സൗഹൃദത്തോടെ കഴിഞ്ഞവര്‍ എന്ന് പറയാന്‍ കഴിയില്ല എങ്കിലും 'മോങ്ങാനിരുന്ന നായുടെ മേലൊരു തേങ്ങാ വീണെന്ന് 'പറയുന്ന അവസ്ഥ ആയിരുന്നു ബാബറി പ്രശ്നം അവിടെ ഉണ്ടാക്കിയത് എന്ന് കാണാം .

               ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു അവരെ മര്‍ദ്ദിക്കുകയും , കൊല്ലുകയും അവരുടെ മുതലുകള്‍ കൊള്ളയടിക്കുകയും , സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു കൊണ്ടും , ക്ഷേത്രങ്ങള്‍ തകര്‍ത്തും വിഗ്രഹങ്ങളില്‍ മൂത്രമൊഴിച്ചും , കടകള്‍ തിരഞ്ഞു പിടിച്ചു കൊള്ളയടിച്ചും കത്തിച്ചും മുസ്ലീം നാമധാരികളായ ചെറുപ്പക്കാരും മതത്തിന്റെ മേധാവികളും അഴിഞ്ഞാടുന്ന രംഗം ആണ് ലജ്ജയില്‍ ഉടനീളം കാണുന്നത് . സര്‍ക്കാര്‍ നിഷ്ക്രിയരായി മൗനം പാലിക്കുകയും അന്നുവരെ ഒന്നിച്ചിരുന്ന കുടുംബങ്ങളും സൗഹൃദങ്ങളും പരസ്പരം കണ്ടാല്‍ അറിയാത്തവര്‍ ആകുകയും ചെയ്യുന്ന കാഴ്ച. എന്താണ് ഇതിനു പിന്നിലെ ചേതോ വികാരം എന്നതിനപ്പുറം ഈ പ്രവര്‍ത്തി കൊണ്ട് എന്താണ് നേട്ടം എന്നത് ഒരു നിമിഷം അവര്‍ ആലോചിച്ചിട്ടുണ്ടോ ? ഒരാള്‍ മറ്റൊരാളെ കൊന്നാല്‍ അത് ഒരു സമൂഹത്തിന്റെ കുറ്റം ആകുന്നതെങ്ങനെ എന്ന് മനസ്സിലാകുക അവന്റെ മതചിന്തയിലെ കാഴ്ചകള്‍ ആകും . ഒരു പള്ളി പൊളിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ പൊളിക്കുമ്പോള്‍ ആരെയാണ് തെറ്റുകാര്‍ ആക്കാന്‍ കഴിയുക എന്ന് പൊളിക്കുന്നവരോ പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നവരോ മനസ്സിലാക്കുന്നില്ല എന്നതല്ലേ വാസ്തവം . ആരാധനാലയങ്ങള്‍ അല്ല ആതുരാലയങ്ങളും , വിദ്യാലയങ്ങളും ആണ് നമുക്ക് വേണ്ടത് . വിവരവും വിദ്യാഭ്യാസവും ആരോഗ്യവും നേടാന്‍ സമൂഹത്തിനു സാധിക്കുക അങ്ങനെ ആണ് .

             ഇവിടെ എന്താണ് മതം നേടുന്നത് . ഇന്ത്യയില്‍ നടക്കുന്ന വിവരങ്ങളെ സ്ഥാപിതമായ വാര്‍ത്താവഴികള്‍ മറ്റു രാജ്യങ്ങളില്‍ എത്തിക്കുമ്പോള്‍ അവ കറുപ്പ് കാക്ക ആയി മാറുന്നതായി കാണാം . ഒരു കാലത്ത് ഒന്നിച്ചു കിടന്ന രാജ്യങ്ങള്‍ പിന്നെ ഭിന്നിച്ചു നിന്നപ്പോള്‍ സ്വരാജ്യ സ്നേഹം ഉള്ള ജനങ്ങള്‍ അതാതു പ്രദേശത്ത് തങ്ങിയത് സ്വാഭാവികം ആണ് പക്ഷേ ഇന്ത്യ എന്നൊരു രാജ്യത്തിന്റെ മതേതരത്വ മുഖം മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയാതെ പോയത് , അനുവര്‍ത്തിക്കാന്‍ കഴിയാതെ പോയത് മതത്തിന്റെ തീവ്ര സ്വഭാവവും , വിദ്യാഭ്യാസത്തിന്റെ കുറവും കൊണ്ട് തന്നെയാണ് . ഇന്ത്യ ഇന്ന് മതേതരത്വത്തില്‍ നിന്നും വളരെ പിന്നോക്കം പോകുകയും ഇവിടെയും മത ചിന്തകളുടെ സ്പര്‍ദ്ധകള്‍ പടര്‍ന്നു തുടങ്ങുകയും ചെയ്തതില്‍ മതത്തിന്റെ പങ്കു വളരെ വലുതാണ്‌ . അയല്‍രാജ്യങ്ങളില്‍ നിന്നും കടന്നു വന്ന ഈ ചിന്തകള്‍ ഇന്ത്യയുടെ മാറിലും അന്യന്റെ കണ്ണുകളില്‍ കൂടി കാണാന്‍ പ്രേരിപ്പിക്കുകയും ഇവിടെയും മതങ്ങളുടെ ഇടയിലെ കുത്തിത്തിരിപ്പുകള്‍ പ്രത്യക്ഷമാകാനും തുടങ്ങുന്നത് ഒരു ആഗോള ഗൂഡാലോചനയുടെ ഭാഗമായി മാത്രമാണ് . ലോകത്ത് ഒന്നാം സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്ന ഒരു മതവും ആ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മറ്റൊരു മതവും തമ്മിലുള്ള കുടിപ്പകകള്‍ ലോകമാകമാനം സമാധാനത്തിനു ഭംഗം വരുത്തിക്കൊണ്ടിരിക്കുന്നു .

            കാത്തിരുന്ന പോലെ ഇന്ത്യ ഈ കേവലതകളില്‍ വീണു തന്റെ മതേതര സ്വഭാവം നശിപ്പിച്ചു കൊണ്ട് സംഘ പരിവാര്‍ സ്വരാജ്യ സ്നേഹത്തിന്റെ മുഖം മൂടി അണിയുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുന്നതും ഈ ഒരു സത്യത്തെ ഓര്‍ത്ത്‌ കൊണ്ടാകുന്നത് കാര്യങ്ങളെ വളരെ വേഗം മനസ്സിലാക്കാന്‍ സാധിക്കും . പള്ളികള്‍ പൊളിച്ചും , കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്തും , പാസ്റ്റര്‍ മാരെ ച്ചുട്ടുകൊന്നും , തൊഗാഡിയമാരും ശശികലാദി കളും കൊരുത്തു വിടുന്ന വാക്ശരങ്ങള്‍ കൊണ്ടും ഈ സ്പര്‍ദ്ധ വളരെ വേഗം പടര്‍ന്നു പിടിക്കുന്നുണ്ട് . ബംഗ്ലാദേശ് പോലൊരു രാജ്യത്ത് രണ്ടാം പൌരന്മാരായത് കൊണ്ട് ഹിന്ദുക്കള്‍ പ്രതികരിക്കാതെ രക്ഷപ്പെട്ടു ഓടുകയോ , വിധേയരായി മതം മാറുകയോ , മരിക്കുകയോ ചെയ്തു എന്ന തസ്ലീമയുടെ വിലയിരുത്തല്‍ പക്ഷേ ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും പ്രായോഗികമല്ല എന്നതാണ് ഈ വിഷയത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഭയാനകത . ഇവിടെ ഒളിച്ചോടല്‍ അല്ല സംഭവിക്കുക സഹനവും മറിച്ചു ഒരു സാമുദായിക ലഹളയാകും . നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ വിദേശ കൈ കടത്തലുകള്‍ കൂടി ആകുമ്പോള്‍ ഇന്ത്യ യുടെ മാറില്‍ തീരുന്ന ഏറ്റവും വലിയൊരു ദുരന്തമാകും അത് .

            വിവരവും വിവേകവും ഉള്ള ജനങ്ങള്‍ എന്ന് പേര് കേട്ട കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പോലും ഇന്ന് മാറി വരുന്ന ഖേദകരമായ കാഴ്ചയില്‍ നിന്ന് കൊണ്ട് ലജ്ജ വായിക്കേണ്ടിയിരിക്കുന്നു . മനസ്സിലാക്കേണ്ടിയിരിക്കുന്നു . നമുക്ക് വേണ്ടത് മതം അല്ല മനുഷ്യ സ്നേഹമാണ് . മതം ഒരിക്കലും ഒരു കാലഘട്ടത്തിലും ഒരു ജനതയിലും പുരോഗതിയോ , വളര്‍ച്ചയോ തന്നിട്ടില്ല . പെരുപ്പിച്ചു കാണിക്കുന്ന ഒന്നും തന്നെ മതത്തിന്റെ സംഭാവനകളും അല്ല . അതിനാല്‍ സമൂഹം മതത്തെ മറക്കുകയും മനുഷ്യനെ ഓര്‍ക്കുകയും സ്നേഹിക്കുകയും ചെയ്യാന്‍ തുടങ്ങുവാന്‍ ഈ വായന നന്നായിരിക്കും എന്ന് കരുതുന്നു . അല്ലാതെ ഇവ വായന നിരോധിച്ചു കൊണ്ട് സത്യങ്ങളെ മൂടി കെട്ടി വയ്ക്കുക അല്ല വേണ്ടത് . നിര്‍ഭാഗ്യകരമായ പലതും സംഭവിച്ചു കഴിഞ്ഞു . ഒഴിവാക്കാന്‍ കഴിയാവുന്ന പലതും . ഇനി അവ ഉണ്ടാകാതെ നോക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് . ലജ്ജ ഒരുത്തമ നോവല്‍ ആണെന്ന് എനിക്ക് അഭിപ്രായമില്ല . പക്ഷേ കലാപഭൂമിയില്‍ നിന്നും ഒരു മതാന്ധത അല്ലാത്ത എഴുത്തുകാരിയുടെ നിഷ്പക്ഷ നിലപാടുകളുടെ ക്രോഡീകരണം എന്ന് പറയാം . പതിമൂന്നു ദിവസം നീണ്ടു നിന്ന സംഭവങ്ങളില്‍ , കാലാകാലമായി ദേശീയത മനസ്സില്‍ സൂക്ഷിച്ച, മത വിശ്വാസം പ്രധാനമായ ഒരു ചര്യയോ ആചാരമോ ആയി കാണാതെ ജീവിച്ച ഒരു ചെറുപ്പക്കാരന്‍ ഒടുവില്‍ തന്റെ കുടുംബവും ഈ വര്‍ഗ്ഗീയതയ്ക്ക് ഇരയാകുകയും ചെയ്തു കഴിയുമ്പോള്‍ എല്ലാ വിശ്വാസങ്ങളെയും വലിച്ചെറിഞ്ഞു (തന്റെ തന്നെ കമ്മ്യൂണിസ്റ്റ് ഇടതു പക്ഷ ചിന്തകളെ ചുട്ടു കളയുന്നുണ്ട് ആ ആശയങ്ങളുടെ പുസ്തകങ്ങളെ കത്തിച്ചു കൊണ്ട് ) ഒരു മതവിശ്വാസിയാകുകയും ഒരു അന്യജാതി പെണ്‍കുട്ടിയെ (വേശ്യാ വൃത്തി ചെയ്യുന്നവള്‍ ആണെങ്കില്‍ കൂടിയും ) കൂട്ടിക്കൊണ്ടു വന്നു തന്റെ മനസ്സിലെ എല്ലാ ദേഷ്യവും ക്രൂരതയും അവളില്‍ ഏല്‍പ്പിക്കുകയും ഒടുവില്‍ ജനിച്ചു വളര്‍ന്ന , സ്നേഹിച്ച നാട് വിട്ടു ഇന്ത്യയിലേക്ക് പോകാന്‍ ഉറപ്പിക്കുകയും ചെയ്യുന്നിടത്ത് ലജ്ജ അവസാനിക്കുകയും മതം , വര്‍ഗ്ഗീയത എങ്ങനെ ആണ് ഒരു മനുഷ്യനിലെ ദേശീയത നശിപ്പിക്കുകയും അവിടെ ജാതി മത വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ നടുകയും ചെയ്യുന്നത് എന്ന് കാണിച്ചു തരികയും ചെയ്യുകയാണ് .
             
                 വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് . വായന കണ്ണുകള്‍ തുറപ്പിക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി വായന സമര്‍പ്പിക്കുന്നു . ഓര്‍ക്കുക മതം ഒരിക്കലും ഒന്നും തരുന്നില്ല അതിരുകളും അരുതുകളും അല്ലാതെ . .....................ബി ജി എന്‍ വര്‍ക്കല 

Thursday, June 18, 2015

പ്രയാണം ....... പ്രിയ ഉണ്ണികൃഷ്ണന്‍

                        മുഖപുസ്തകത്തില്‍ കണ്ടു പരിചയിച്ച ഒരാള്‍ എന്ന നിലയ്ക്ക്  പ്രിയ ഉണ്ണികൃഷ്ണന്‍ വളരെ നല്ലൊരു എഴുത്തുകാരി എന്നത് സംശയമില്ലാത്ത കാര്യം തന്നെയാണ് . അധിക എഴുത്തുകള്‍ ഇല്ലാതെ തന്നെ ചെറിയ വലിയ വരികളില്‍ വല്ലപ്പോഴും മാത്രം പൂക്കുന്ന ആ സസ്യം പൂക്കുമ്പോള്‍ ഒക്കെ മനോഹരമായ സുഗന്ധം പരത്തുന്ന പുഷ്പങ്ങള്‍ സമ്മാനിക്കാറുണ്ട് . "പ്രയാണം " എന്ന കവിത സമാഹാരത്തില്‍ ഇത്തരത്തില്‍ ഇരുപത്തിയൊന്നു കവിതകള്‍ / പുഷ്പങ്ങള്‍ ഉണ്ട് നമ്മെ ആനന്ദിപ്പിക്കാന്‍ .

                    വളരെ മനോഹരമായി പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്ന ദുര്‍ഗ്രാഹ്യത ഇല്ലാത്ത വരികളുടെ ഉടമയാണ് പ്രിയ . പറയാനുള്ളത് പറയുമ്പോള്‍ വാക്കുകളുടെ കാഠിന്യം അല്ല അതിന്റെ മുനയാണ് പ്രധാനം എന്ന് കരുതുന്ന ഒരു എഴുത്തുകാരി ആയി പ്രിയയെ കാണാം . സ്ത്രീത്വത്തിന്റെ അടിച്ചമര്‍ത്തലുകളെ ചെറുത്തു തോല്‍പ്പിക്കാനുള്ള സന്ദേശവും ഉള്‍ക്കരുത്തോടെ അവയെ പറയാനുള്ള ആര്‍ജ്ജവവും പ്രിയ കൈകൊള്ളുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നു . എഴുത്തുകാരിയുടെ സാമൂഹിക ധര്‍മ്മം എന്തെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചിന്തകള്‍ ആണ് അവ .
 
                ആദ്യകവിതയിലെ ആദ്യ വാക്കുകള്‍ തന്നെ വായനക്കാരനെ മുന്നോട്ടു വായിക്കാന്‍ കണ്ണെടുക്കാതെ പിന്തുടരാന്‍ പ്രേരിപ്പിക്കും എന്നതാണ് പ്രിയയുടെ വിജയം .
മൌനത്തിന്റെ വാത്മീകമുടയുമ്പോള്‍ 
ചടുലമാകുന്ന വാചാലതയില്‍ 
വാക്കുകള്‍ മടുപ്പുണര്‍ത്തിയാല്‍ 
കാത്തിരിപ്പിനെന്തര്‍ത്ഥം ?
..........................................അറിയാത്ത അര്‍ത്ഥങ്ങള്‍ 

വളരെ ചിന്തോദ്ധീപകമായ ഇത്തരം കൊച്ചു ചോദ്യങ്ങളിലൂടെ പ്രിയ വരച്ചിടുന്ന ആകാശത്തിനു മഴവില്ലിന്റെ നിറമാണ് വായനക്കാരന്  ലഭ്യമാകുന്നത് .
           
               പുരാണങ്ങള്‍ എന്നും എഴുത്തുകാരുടെ അക്ഷയഖനിയാണ് . ഇവിടെ പ്രിയയും ആ ആഴിയില്‍ നിന്നും മുത്തുകള്‍ പെറുക്കി എടുക്കുന്നുണ്ട് അതും വളരെ ശ്രദ്ധിച്ചു തന്നെ . ദ്രൌപതിയും ഊര്‍മ്മിളയും പ്രിയയുടെ വരികളിലൂടെ പങ്കു വയ്ക്കുന്ന അനപത്യദുഃഖം കാലങ്ങളായി നാം കണ്ടും വായിച്ചും അറിയുന്ന അതെ സാന്ദ്രതയോടെ തന്നെ ഇന്നും അനുഭവപ്പെടുന്നു . എഴുത്തിന്റെ മനോഹരമായ കയ്യടക്കം , ഭാഷയുടെ പ്രയോഗങ്ങള്‍ എല്ലാം തന്നെ പ്രിയയുടെ രചനയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന കാഴ്ചകള്‍ ഉടനീളം വായിക്കാം .

                    പ്രണയവും പുരാണവും മാത്രമല്ല ആനുകാലിക സാമൂഹിക രാക്ഷ്ട്രീയ വിഷയങ്ങളും തനിക്കു വഴങ്ങുന്നതാണ് എന്നൊരു താക്കീതാണ് "പേള്‍ ഹാര്‍ബ"റിലൂടെ പ്രിയ തരുന്നത് . വളരെ ആഴത്തില്‍ പഠിച്ച ശേഷമാണ് അതിനു കാവ്യാവിഷ്കാരം നല്‍കിയതെന്ന് വായന പറഞ്ഞു തരുന്നുണ്ട് .

                 കൂട്ടത്തില്‍ ഏറ്റവും മനോഹരവും കൌതുകകരവുമായ ഒരു വായന തന്ന കവിത "ചതുരംഗം" ആയിരുന്നു . അത് വായിച്ചു തീരുമ്പോള്‍ ആണ് ഒരു വിഷയത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കാനും കഴിയും എന്നും , പ്രണയവും രതിയും എഴുതാന്‍ ഭാഷ പഠിക്കേണ്ടി ഇരിക്കുന്നു ഇനിയും സമകാലികരായ എഴുത്തുകാര്‍ എന്നും മനസിലാക്കുക . കറുപ്പും വെളുപ്പുമാര്‍ന്ന കരുക്കളുടെ ചലനങ്ങളിലൂടെ മുന്നോട്ടു നയിക്കുന്ന ആ കവിത വളരെ മനോഹരമായിരുന്നു. ഒരു പക്ഷേ ഈ പുസ്തകത്തിന്‌ പേര് കൊടുത്തപ്പോള്‍ പോലും ഈ പേര് ആയിരുന്നു ഇതിനു അനുയോജ്യം എന്ന് തോന്നിച്ചു വായനയില്‍ .
       
            ഭാവിയുടെ വാഗ്ദാനം ആയ ഈ എഴുത്തുകാരിയുടെ കൂടുതല്‍ കവിതാസമാഹാരങ്ങള്‍ വായിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു . പ്രിയ കഥകളും ലേഖനങ്ങളും എഴുതുന്ന ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് തോന്നുന്നത് അതിലും നന്ന് കവിതകള്‍ തന്നെയാണ് അതിനാല്‍ പ്രിയ കവിതകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്നൊരു അഭിപ്രായവും ഉണ്ട് . എന്തായാലും വായനക്കാര്‍ വായിക്കുക , വിലയിരുത്തുക . തീര്‍ച്ചയായും നല്ല വിരുന്നു തന്നെയാകും അത് ...................................ബി ജി എന്‍ വര്‍ക്കല

മഞ്ഞ് പൂത്ത വെയില്‍ മരം ......................ശിവനന്ദ

            ശിവ നന്ദ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന, അവതാരികയും ആസ്വാദനവും എഴുതിയ പ്രിയര്‍ക്ക് പോലും അജ്ഞാതമായ എഴുത്തുകാരിയുടെ മനോഹരമായ പതിനേഴു കഥകളുടെ കൂടാണ് "മഞ്ഞ് പൂത്ത വെയില്‍ മരം ".

           വായനയുടെ സൗന്ദര്യം എന്ന് മാത്രം ഇതിനെ വിശേഷിപ്പിക്കുക എഴുത്തുകാരിയോടു  കാട്ടുന്ന അനാദരവ് ആകാം . കാരണം അനുവാചക ഹൃദയത്തിലേക്ക് 'തന്നെ' എറിഞ്ഞു കൊടുക്കുന്ന അക്ഷര മായാജാലത്തില്‍ എവിടെയാണ് ശിവ നന്ദ ഇല്ലാത്തത് എന്ന് തിരയുന്നതല്ലേ എളുപ്പം എന്നാണു വായന എന്നെ ചിന്തിപ്പിച്ചത് . ജീവിതത്തിന്റെ മദ്ധ്യാഹ്നം കടന്നു കഴിഞ്ഞ , ഇരുത്തം വന്ന ഒരെഴുത്തുകാരിയെ ഇതില്‍ ദര്‍ശിക്കാന്‍ കഴിയും . പക്വതയോടെ ജീവിതത്തെ , ബന്ധങ്ങളെ നോക്കി കാണുന്ന ഒരു വ്യക്തി ഇതിലെ ഓരോ കഥയിലും ഉണ്ട് . ആശങ്കകള്‍ കൊണ്ട് ജീവിതത്തെ നോക്കി കാണുന്ന ഒരു മനസ്സും .

           അമ്മയുടെ നിശാവസ്ത്രം ധരിച്ചു നിന്ന മകളെ മദ്യപിച്ചു വന്ന ഒരു രാവില്‍ അറിയാതെ പുണരുകയും മകള്‍ ആണെന്ന് കണ്ടു മാപ്പ് പറയുകയും ചെയ്യുന്ന അച്ഛന്റെ നിസ്സഹായത പക്ഷേ സമൂഹത്തിനു മുന്നില്‍ പീഡനത്തിന്റെ പിത്രുമുഖം ആയി വായിക്കപ്പെടുന്ന തെറ്റുകളെ ചൂണ്ടി കാണിക്കുന്ന 'ദൈവത്തിന്റെ താഴ് വരയും' , പ്രണയത്തിന്റെ നഷ്ടത്തില്‍ നിന്നും മനസ്സിന്റെ ഇരുളിലേക്ക് വീണുപോയ ബാസുരിയുടെ ആകുലതകളും , ചേച്ചിയുടെ ഭര്‍ത്താവിന്റെ ഓരോ ആക്രമണങ്ങള്‍ക്ക് ശേഷവും തുളസീദളം കൊണ്ട് സ്നാനം ചെയ്തു ചന്ദനം പൂശി തന്റെ പ്രിയ കണ്ണനെ കാത്തിരിക്കുന്ന ആ മാനസികാവസ്ഥയും വളരെ വേദനാജനകം ആയി അനുഭവവേദ്യമാക്കുന്ന "മഴവില്ലണിഞ്ഞ ബാസുരിയും" എടുത്തു പറയാവുന്ന രചനകള്‍ തന്നെയാണ് . അവളുടെ മനസ്സ് ആഗ്രഹിക്കുന്നത് ഓരോ ദിനത്തിലും ഉള്ള ആ ആക്രമണം ആണ് കാരണം അതിനു ശേഷം മാത്രമേ അവളുടെ കണ്ണന്‍ അവളെ കാണാന്‍ വരികയുള്ളൂ എന്ന തിരിച്ചറിവ് . മനുഷ്യ മനസ്സിന്റെ കാണാക്കയങ്ങളില്‍ നമ്മെ എത്തിനോക്കാന്‍ പ്രേരിപ്പിക്കും . "മഴവില്ലണിഞ്ഞ ബാസുരി" അത് കൊണ്ട് തന്നെ ഒരു സൈക്കോ വായന തരുന്നു എന്ന് കരുതാം .,

            "കനല്‍പ്പൂക്കളില്‍" മരണത്തിനും ജീവിതത്തിനും ഇടയിലെ ചില നിമിഷങ്ങളെ വളരെ മനോഹരമായി പറയുന്നതിനു ഒപ്പം തന്നെ മീരയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരം പ്രിയരിലൂടെ സംഭവിക്കുന്നതിനെയും അമ്മയെ തിരിച്ചറിയാതെ പോകുന്ന മക്കളുടെ ദയനീയതയും വരച്ചു കാണിക്കുന്നു . ഈ സമാഹാരത്തില്‍ ആകമാനം വാര്‍ദ്ധക്യത്തിന്റെ ആകുലതകളെ ആണ് ചിത്രീകരിക്കുന്നത് . സായാഹ്നങ്ങളെ നോക്കുമ്പോള്‍ ഓരോ മനസ്സിലും ഉണ്ടാകുന്ന വ്യാകുലത നമ്മെ ഓര്‍മ്മിപ്പിക്കുന്ന അത്തരം ഒരുപാട് സന്ദര്‍ഭങ്ങള്‍ ഇവകളിലോരുപാടിടത്ത് പതിഞ്ഞു  കിടക്കുന്നത് സൂക്ഷ്മ വായന നല്‍കുന്നുണ്ട് . അത് പോലെ മാതൃത്വം , സ്ത്രീയുടെ അസ്ഥിത്വം ഇവയെയൊക്കെ വളരെ ഉന്നതിയോടെയും വളരെ ബഹുമാനത്തോടെയും കണ്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്ന രചനകള്‍ നമുക്കിതില്‍ കണ്ടെത്താന്‍ കഴിയും . തമിഴ് പെണ്ണിന്റെ ജീവിതത്തിലും , മറ്റും അതിനെ നന്നായി പറഞ്ഞു വയ്ക്കുന്നുണ്ട്‌ .

        പ്രണയത്തെ വളരെ പാകതയോടെ നോക്കി കാണുന്ന ഈ സമാഹാരത്തില്‍ പ്രണയം എന്നത് നിര്‍വ്വചിക്കാന്‍ ആകാത്ത ഒരു തലത്തിലേക്ക് ശിവനന്ദ കൈ പിടിച്ചു നടത്തുന്ന അവസ്ഥ ദര്‍ശിക്കുന്നുണ്ട് . സൈബറിലെ പരിചയം പ്രണയമായി ഒടുവില്‍ പാര്‍ക്കില്‍ നേരില്‍ കാണുന്നിടത്തും , ദീര്‍ഘമായ പരിചയം ഒടുവില്‍ പ്രണയത്തില്‍ മുങ്ങി ഒരു നോക്ക് കാണുവാന്‍ ഉള്ള അദമ്യമായ ആഗ്രഹമായി തീരുകയും നേരില്‍ കാണാന്‍ എത്തുമ്പോള്‍ ചുമരില്‍ ചിത്രമായി ഇരിക്കുന്ന കാഴ്ചയും ഒക്കെ പ്രണയത്തിന്റെ പല കാലങ്ങളെയും അവസ്ഥയും കാട്ടിത്തരുന്ന രചനകള്‍ ആണ് .

        ദാമ്പത്യത്തിലെ അടിമത്വവും , സഹനവും , പൊരുത്തക്കേടുകളെ സമരസപ്പെടുത്താന്‍ ഉള്ള വ്യഗ്രതകളും ഒക്കെ തന്നെ സ്ത്രീയുടെ സ്ഥായിയായ ഭാവത്തില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാതെ അതിനുള്ളില്‍ തന്നെ രക്ഷ നേടാന്‍ ഉള്ള വൃഥാ ശ്രമത്തിന്റെ ബഹീര്‍സ്ഫുരണമായി കാണേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങളും ഇതില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് .

       നല്ല കാമ്പുള്ള രചനകളിലൂടെ ഒളിച്ചിരുന്ന് കൊണ്ടാണെങ്കിലും വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ കഴിയുന്ന ഈ എഴുത്തുകാരിയുടെ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കപ്പെടട്ടെ എന്ന് ആശിക്കുന്നു . തീര്‍ച്ചയായും നിങ്ങള്‍ക്കൊരു നല്ല വായനാനുഭവം ആകും ഇത് .............ബി ജി എന്‍ വര്‍ക്കല 

എന്നിലേക്ക് തുറക്കുന്നൊരു നോവിന്റെ ജാലകമാണ് നീ ..... അനില്‍ കുര്യാത്തി

ശ്രീ അനില്‍ കുര്യാത്തിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കേട്ടിട്ടുണ്ട് . ഒരിക്കല്‍ നേരില്‍  കണ്ടുവെങ്കിലും പരിചയപ്പെടാന്‍ അദ്ദേഹത്തിന്റെ പ്രശസ്തി അദ്ദേഹത്തെ അനുവദിക്കാഞ്ഞത് കൊണ്ട് പരിചയപ്പെടലുകള്‍ ഉണ്ടായില്ല . സുഹൃത്ത് മണിയും ഒന്നിച്ചു ഒരു ഫോട്ടോ സെഷനിലൂടെ നമ്മള്‍ മൂന്നു പേരും ഒരു ഫ്രെയിമില്‍ വന്നതിനപ്പുറം ഒരു പരിചയം ഇല്ല എന്നതാണ് ശരി . ഇന്നെന്റെ വായനയ്ക്ക് ഞാന്‍ തിരഞ്ഞെടുത്തത് യാദൃശ്ചികമായി കണ്ണില്‍ പെട്ട "എന്നിലേക്ക് തുറക്കുന്നൊരു നോവിന്റെ ജാലകമാണ് നീ " എന്ന അദ്ദേഹത്തിന്റെ കവിത സമാഹാരം ആണ് . ആദ്യം തന്നെ ആകര്‍ഷിച്ചത് അവതാരികകളുടെ ബാഹുല്യമാണ് . പത്തു സ്ത്രീ രത്നങ്ങളുടെ അവതാരികകള്‍ നിറഞ്ഞു നില്‍ക്കുന്ന മുന്‍ പേജുകള്‍ . എന്റെ സുഹൃത്തുക്കള്‍ ആയ ഹണി , സുധീര ചേച്ചി , ബെല്സി എന്നിവരുമുണ്ട് അതില്‍ . അവ എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അപ്പോള്‍ തന്നെ ആ സമാഹാരം മുഴുവന്‍ വായിക്കണം എന്നൊരു തോന്നല്‍ ശക്തമായി .

             സൈബറില്‍ പരിചയപ്പെടുത്തലുകള്‍ വേണ്ടാത്ത ഒരു കവി ആണ് ശ്രീ അനില്‍ കുര്യാത്തി . ഞാന്‍ പക്ഷേ അദ്ദേഹത്തെ വായിക്കുന്നത് ആദ്യമായും . മുന്‍വിധികളില്ലാതെ അത് കൊണ്ട് തന്നെ എനിക്ക് വായനകളിലൂടെ കടന്നു പോകാന്‍ കഴിഞ്ഞു. 101 കവിതാ ശകലങ്ങള്‍ കൊണ്ട് നിറച്ച ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് സീയെല്ലസ് ബുക്സ് ആണ് .

            പ്രണയം ആണ് ഈ സമാഹാരത്തിന്റെ പ്രധാന ഇതിവൃത്തം . പ്രണയ നിരാശകളും , സന്ദേശങ്ങളും , പരിഭവങ്ങളും , മധുരങ്ങളും , ഓര്‍മ്മകളും ഒക്കെ ചേര്‍ന്ന് മുഴുവന്‍ പ്രണയമയം . അവതാരകരില്‍ ചിലര്‍ അഭിപ്രായപ്പെട്ട പോലെ ഒറ്റ വായനയ്ക്ക് ഉതകുകയും ഓര്‍ത്ത്‌ വയ്ക്കാന്‍ വരികള്‍ ഒന്നും ബാക്കി വയ്ക്കുകയും ചെയ്യുന്നില്ല എന്നൊരു പോരായ്മ കവിതകളില്‍ കാണാം എങ്കിലും ചില കവിതകള്‍ വളരെ മധുരവും കാമ്പുള്ളതും ആയി അനുഭവപ്പെട്ടു . വായനയുടെ ആധിക്യം നല്‍കുന്ന കാവ്യങ്ങളെക്കാള്‍ ചെറു ശകലങ്ങള്‍ ആണ് ഇന്നിന്റെ ആവശ്യം എന്ന് കണ്ടറിഞ്ഞ കവി ചെറിയ ചെറിയ വരികളില്‍ പദ്യ ഗദ്യ രീതികളെ നന്നായി കൈകാര്യം ചെയ്തു എന്ന് തന്നെ പറയാം .

               എന്റെ വായനയില്‍ എടുത്തു പറയാവുന്ന ചില കവിതകള്‍ "പറയാനുള്ളത് ","നീ","കനവു" ,"മരിച്ചവര്‍" തുടങ്ങി ചില കവിതകള്‍ വളരെ ചെറിയ വാക്കുകളില്‍ ഒരു കടല്‍ ഒളിപ്പിക്കുന്നുണ്ട് . മറ്റു ചിലത് വെറും എഴുത്തുകള്‍ക്ക് അപ്പുറം ഒന്നും പേറുന്നില്ല എങ്കിലും അവയിലൊക്കെയും അടങ്ങിയിരിക്കുന്ന ഒരു പ്രണയത്തിന്റെ , പ്രണയിതാവിന്റെ നോവും , നുറുങ്ങുകളും കാണാതെ പോകാന്‍ കഴിയില്ല വായനക്കാരന് . ഉള്ളു പൊള്ളിയും , വിങ്ങിയും ചിലപ്പോള്‍ കരകവിഞ്ഞും കവിതകള്‍ പിറക്കുന്നുണ്ട് പല വരികളിലും .

             ഒറ്റ വായനയ്ക്ക് ഉതകുന്ന ഒരു കവിതാ സമാഹാരം . നല്ല ഭാവിയുള്ള ഈ കവി കൂടുതല്‍ വായിക്കപ്പെടണം അത് പോലെ എഴുത്തില്‍ കുറച്ചു കൂടി കയ്യടക്കവും നേടുകയാണെങ്കില്‍ നാളെയുടെ കവികളില്‍ അറിയപ്പെടുന്ന ഒരു നക്ഷത്രമാകാന്‍ കഴിവുള്ള എഴുത്തുകാരന്‍ . .......ബി ജി എന്‍ വര്‍ക്കല  

Wednesday, June 17, 2015

ആരാച്ചാര്‍ .... കെ ആര്‍ മീര

                      വായനയുടെ അപാരമായ കടല്‍ത്തീരത്ത് ദാഹത്തോടെ വന്നിരിക്കുന്ന വായനക്കാരന് ഒരു കൊച്ചു കുട്ടിയുടെ ആര്‍ത്തിയും , ആവേശവും എപ്പോഴും ഉണ്ടാകും എന്നത് എന്നെ സംബന്ധിച്ച് സത്യമാണ് . ഇന്നെന്റെ വായന പൂര്‍ത്തിയാക്കിയത് വളരെ പ്രശസ്തമായ കെ ആര്‍ മീരയുടെ "ആരാച്ചാര്‍" എന്ന കൃതിയിലൂടെയാണ് . സമകാലീന സാഹിത്യ രംഗത്ത്‌ ഒരു സ്ഫോടനം പോലെ അലയുയര്‍ത്തിയ മീരയുടെ പ്രഭാവം എന്ത് കൊണ്ടെന്ന അന്വേഷണത്തിന് ഉള്ള ഉത്തരം ആയിട്ടാണ് ഞാന്‍ ഈ വായനയെ കാണുന്നത് . ആഖ്യാന രീതികളുടെ പല കോണുകള്‍ നാം മനസ്സിലാക്കിയിട്ടുണ്ട് . അവയിലൊക്കെ അന്തര്‍ലീനമായ സൗന്ദര്യം അതിന്റെ ആഖ്യായന ശൈലി ഒന്ന് മാത്രമാണ് . പറയുന്നതില്‍ അല്ല അത് പറഞ്ഞു ഫലിപ്പിക്കുന്നതില്‍ ആണ് എഴുത്തുകാരന്റെ / കാരിയുടെ കഴിവ് ഉറങ്ങിക്കിടക്കുന്നത് .
               
                   മീരയുടെ ആരാച്ചാര്‍ എന്ത് കൊണ്ട് വായനയുടെ കുന്നുകളെ കീഴടക്കുന്നു എന്ന് ചോദിക്കുന്നവരോട് പറയേണ്ടത് അത് വായിച്ചു തന്നെ അറിയുകയും അനുഭവിക്കുകയും വേണം എന്നാണു . എന്താണ് ആരാച്ചാര്‍ പറയുന്ന കഥ എന്ന് ചുരുക്കത്തില്‍ ചോദിച്ചാല്‍ പറയാന്‍ കഴിയുക അതൊരു പ്രണയ കഥയാണ് എന്ന് മാത്രമാകും . ആണോ എന്നൊരു മറു ചോദ്യത്തില്‍ നിന്നും അസംഖ്യം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത വായനക്കാരനില്‍ മീര ഇട്ടു കൊടുക്കുന്നിടത്താണ് ആരാച്ചാര്‍ പ്രസക്തമാകുന്നതും .
           
               പരമ്പരാഗതമായി നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആരാച്ചാരുടെ പണി ചെയ്യുന്ന ഒരു കുടുംബത്തിലെ അവസാന ആരാച്ചാര്‍ ആയ സ്ത്രീയും , സമകാലീന മീഡിയാധര്‍മ്മങ്ങളില്‍ നിന്നും കൊത്തി എടുത്ത സഞ്ജീവ് കുമാര്‍ മിത്രയും തമ്മിലുള്ള പ്രണയം അതാണ്‌ ആരാച്ചാരുടെ പ്രമേയം . പക്ഷേ ഇവിടെ എടുത്തു പറയാവുന്ന കാര്യം ഇവരുടെ പ്രണയത്തിനു ചുറ്റും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പരശതം കഥകള്‍ അവയാണ് ഈ വായനയെ നിലനിര്‍ത്തുന്നത് എന്നതാണ് . തന്റെ സ്ത്രീത്വത്തിനു ഏറ്റ അപമാനത്തെ , അതും താന്‍ മനസ്സ് കൊണ്ട് പ്രണയിച്ചു തുടങ്ങിയ സഞ്ജീവ് കുമാര്‍ മിത്ര തന്റെ ഇടത്തെ മുലയില്‍ പിടിച്ചു ഞെരിച്ചു കൊണ്ട് "ഒരിക്കലെങ്കിലും എനിക്ക് നിന്നെ അനുഭവിക്കണം " എന്നൊരൊറ്റ വാചകത്തിലൂടെ കൊന്നു കളയുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ അവസാനം വരെ നിലനിര്‍ത്തുന്ന ആ മാനസികപിരിമുറുക്കത്തെ ഓരോ വായനക്കാരനും ചേതനാ ഗൃദ്ധാ മല്ലിക്കിനോപ്പം മനസ്സിലേറ്റുന്നു എന്നത് എഴുത്തിന്റെ ഭംഗി ഒന്ന് കൊണ്ട് മാത്രമല്ല , അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ തീ സ്വയം അനുഭവവേദ്യം ആകുന്നതു കൊണ്ട് കൂടിയാകണം .

             കല്‍ക്കട്ടയെ മാത്രമല്ല ഇന്ത്യയെ മൊത്തം ഈ നോവലില്‍ വരച്ചു കാട്ടുന്നു എഴുത്തുകാരി . ക്രിസ്തുവിനും നാനൂറു വര്ഷം മുന്‍പ് തുടങ്ങുന്ന ചരിത്രത്തെ വര്‍ത്തമാന കാലത്തില്‍ വരെ എത്തി നില്‍ക്കുന്ന കണ്ണികള്‍ കൊണ്ട് ഓരോ അവസരങ്ങളിലും വരയ്ക്കപ്പെടുന്നു . ചരിത്രത്തിന്റെ കൂടെയോ , ചരിത്രത്തില്‍ തന്നെയോ സഞ്ചരിക്കുന്ന ആ അനുഭവങ്ങളുടെ കഥാപ്രപഞ്ചത്തില്‍ നമുക്ക്  ഉള്‍പ്പുളകത്തോടെ നീന്തി തുടിക്കാന്‍ കഴിയുന്നുണ്ട് . നാം പഠിച്ചതും അറിഞ്ഞതുമായ ചരിത്ര സംഭവങ്ങളെ ഒരു ചലച്ചിത്രത്തിലെന്ന പോലെ അവതരിപ്പിക്കുന്ന കഥ പറച്ചില്‍ ചേതനയും പിതാവ് ഫണിദാദയും നടത്തുമ്പോള്‍ നമ്മള്‍ അതിന്റെ ഒരു ഭാഗമാകുന്ന പോലെ അനുഭവപ്പെടുന്നു. ചതിയും , പകയും , രതിയും , പ്രണയവും , ആത്മീയതയും എന്ന് വേണ്ട ജീവിതത്തിന്റെ നാനാ വിഭാഗവും ഈ കൃതിയില്‍ അനാവൃതമാകുന്നു ഗ്രദ്ധാ മല്ലിക്കുകളുടെ കുടുംബ കഥകളിലൂടെ .

                 കേരളത്തിന്റെ വേരുകള്‍ ഉള്ള സഞ്ജീവ് കുമാര്‍ മിത്ര , ഇവിടെ ഒരു പുരുഷന്റെ ഇരുണ്ട വശങ്ങളില്‍ എല്ലാം സഞ്ചരിക്കുന്ന ഒരു നായകനായി അതെ സമയം ചേതനയുടെ കണ്ണില്‍ വില്ലനായും നില്‍ക്കുന്ന അവസ്ഥകള്‍ പലപ്പോഴും അയാളോടുള്ള അരിശമായി , സഹതാപമായി , വിദ്വേഷവും പുശ്ചമായിട്ടൊക്കെ വായനക്കാരന്‍ അനുഭവിക്കുന്നുണ്ട് . ചിലപ്പോള്‍ അയാള്‍ പ്രണയം പൂത്ത മരമാണ് , ചിലപ്പോള്‍ മുള്ളുകള്‍ നിറഞ്ഞ വിഷമരവും മറ്റു ചിലപ്പോള്‍ ഇലകള്‍ നഷ്ടമായ ഉണക്കമരമായും ഇതിലെങ്ങും കാണാം . പ്രണയത്തിന്റെ ഒടുവില്‍ മരണം എന്നത് ഒട്ടുമിക്ക പ്രണയ കഥകളിലും കാനുന്നതാണെങ്കിലും വ്യത്യസ്തമായ ചില ആവിഷ്കാരങ്ങളില്‍ മരണം പലപ്പോഴും ഒരാശ്വാസമോ അനിവാര്യതയോ ആകുന്നുണ്ട് . ഇവിടെ ആ ഒരു അനുഭവം നമ്മെ പരിചയിപ്പിക്കാന്‍  മീരയ്ക്ക് കഴിയുന്നുണ്ട് .

             വായന ചിലപ്പോള്‍ ശ്വാസം മുട്ടിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുക പതിവാണ് . അതനുഭവിക്കുന്നവര്‍ക്ക് ആ വായന, വായനയില്‍ നിന്നും മാറി യാഥാര്‍ത്ഥ്യം ആയി അനുഭവപ്പെടുന്നത് കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ ഒരു തോന്നിപ്പിക്കുക . അത് ശരി വയ്ക്കും മീരയുടെ ആഖ്യായന ശൈലി . വായനയിലൂടെയല്ല മറിച്ചു കഥാ സാഗരത്തിലൂടെ കടന്നു പോയ ഉല്ലാസം ഒടുവില്‍ ആരാച്ചാര്‍ ആയി ചേതന യതീന്ദ്ര നാഥ് ബാനര്‍ജിയെ തൂക്കി കൊല്ലാന്‍ പോകുന്ന അവസരത്തില്‍ മുറിയുന്നതും ഉദ്യോഗത്താല്‍ വായനക്കാരന്റെ നാഡീ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതും മരണത്തിന്റെ തണുത്ത കാറ്റ് അവനെ പൊതിയുന്നതും അനുഭവവേദ്യം ആക്കുന്നു . മരണം ഒരു ശാന്തമായ , സൗമ്യമായ അവസ്ഥയിലേക്ക് കൊണ്ട് വരുന്ന പ്രതീതി വരുത്താന്‍ ചേതനയിലൂടെ മീര ശ്രമിക്കുന്നുണ്ട് എങ്കിലും പിടയ്ക്കുന്ന ഹൃദയത്തോടെ മാത്രമേ ആ തൂക്കി കൊല നമുക്ക് വായിച്ചു പോകാന്‍ കഴിയുന്നുള്ളൂ . അത് പോലെ തന്നെയാണ് നഷ്ടമായ പ്രണയത്തിന്റെ , വിശ്വാസ വഞ്ചനയുടെ , കൌശലത്തിന്റെ മൂര്‍ത്തീഭാവമായ സന്ജീവനെ  ലോകത്തിനു മുന്നില്‍ ഒരു കുടുക്കില്‍ കുരുക്കിയിട്ടു ചേതന നടന്നു പോകുമ്പോഴും അവള്‍ക്കൊപ്പം സന്ജീവനെ തിരിഞ്ഞൊന്നു നോക്കാതെ നടക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നതും .

         പൗരുഷത്തിന്റെ പരാജയത്തെ അല്ലെങ്കില്‍ എങ്ങനെ ഒരു പുരുഷന്റെ അഹങ്കാരത്തെ പത്തിയൊടിക്കാം എന്ന് ചേതന തെളിയിക്കുന്നുണ്ട് . സന്ജീവന്റെ വീട്ടില്‍ അവന്റെ മുറിയില്‍ അവനു വശം വദയാകാന്‍ തയ്യാറായി അവള്‍ നിന്ന് കൊടുത്തിട്ടും അയാള്‍ക്കവളെ ഒന്ന് തൊട്ടു പോലും നോക്കാന്‍ കഴിയാത്ത വണ്ണം അയാളെ പരവശനാക്കുന്നു ചേതനയുടെ ഓരോ വാക്കുകളും . അയാളുടെ ജന്മത്തെ, അസ്തിത്വത്തെ വീണ്ടും വീണ്ടും വാക്കുകളാല്‍ തല്ലി തല്ലി അവള്‍ ആനന്ദം കൊള്ളുമ്പോള്‍ വേട്ടയാടപ്പെട്ട മൃഗത്തെ പോലെ അയാള്‍ കിതയ്ക്കുകയും രക്ഷപ്പെടാന്‍ ഉള്ള വെപ്രാളം കാണിക്കുകയും ചെയ്യുന്നുണ്ട് . "എനിക്ക് നിന്നെ ഒരിക്കലെങ്കിലും പ്രാപിക്കണം " എന്ന വാക്കവള്‍ പിന്നെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ ചത്ത ശവത്തിന്റെ മുഖം പോലെ അയാള്‍ വിളറി വെളുത്തിരുന്നു . ഇത് തന്നെയാണ് ബാറ്റന്‍ കൊണ്ട് തന്റെ മാറിനെ കുത്തി നോവിച്ച ജയില്‍ മേധാവിയോടും മറ്റൊരു വിധത്തില്‍ അവള്‍ തീര്‍ക്കുന്നത് . അവിടെ പുഞ്ചിരിയും സ്ഥൈര്യവും കൂട്ടിനു നിന്നു . മറ്റൊരിടത്ത് പിറകില്‍ നിന്നും തന്റെ മാറിടങ്ങളെ കശക്കിയ പുരുഷനെ കഴുത്തില്‍ തന്റെ ഷാള്‍ കൊണ്ട് നിമിഷങ്ങള്‍ക്കകം കുടുക്കിട്ടു ശ്വാസം മുട്ടിച്ചു ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തില്‍ നിര്‍ത്തിയ ചേതന പ്രതികരണ ശേഷി നഷ്ടപെട്ട ഇന്നിന്റെ സ്ത്രീകള്‍ക്കൊരു പ്രചോദനം തന്നെയായി നിലകൊള്ളുന്നു .

                മരണത്തെ , ജീവിതത്തെ , ബന്ധങ്ങളെ ഒക്കെ വളരെ ഭംഗിയായി കൈകാര്യം ചെയ്ത ആരാച്ചാര്‍ എന്ന ഈ കൃതി ആഖ്യായന ശൈലിയും , പ്രമേയത്തിലെ പുതുമയും കൊണ്ട് വളരെ വളരെ മുന്നിലാണ് . ബംഗാളി ഭാഷയില്‍ നിന്നൊരു പരിഭാഷ കൃതി വായിക്കുന്ന പോലൊരു അനുഭൂതിക്കൊപ്പം തന്നെ ആനുകാലിക സംഭവങ്ങളെയും ചരിത്രത്തെയും ഒരേ നൂലില്‍ കെട്ടി ഭംഗിയുള്ള ഒരു മാല്യം നിര്‍മ്മിച്ചിരിക്കുകയും ചെയ്യുന്നു എഴുത്തുകാരി . അടുത്ത കാലത്ത് വായിക്കാന്‍ കഴിഞ്ഞ നല്ലൊരു പുസ്തകം . തീര്‍ച്ചയായും വായനയില്‍ നൂറു ശതമാനം സംതൃപ്തി തരുന്നൊരു വായന . ........................................ബി ജി എന്‍ വര്‍ക്കല

Thursday, June 11, 2015

പൂമ്പാറ്റ


ഒറ്റമരക്കൊമ്പിലൊരു കൊച്ചുകിളിക്കൂടിലായി
കൃഷ്ണവർണ്ണ ചേലിലുണ്ടൊരു
കൊച്ചു പൂമ്പാറ്റ .
കാറ്റുവീശും നേരമൊക്കെ
ശ്വാസമുള്ളിൽ പൊതിഞ്ഞു നില്ക്കും
കാട്ടുമുല്ലപ്പൂവ്  പോലാ കൊച്ചു പൂമ്പാറ്റ .
യാത്രികരെ നിങ്ങളാ വഴി
യാത്രയൊന്നു ചെയ്തിടുകിൽ
ഓർക്കുക വലിച്ചെറിയരുതേ
കൂർത്ത കല്ലുകൾ .
നേർത്തുപോയൊരു നിലവിളിപോൽ
കാറ്റു തരും സന്ദേശത്തിൽ
കാതുചേർത്തു നിന്നാൽ കേൾക്കാം
ആ ചിറകടികൾ .
സൂക്ഷമപ്പോൾ നിങ്ങൾ പറയും
എന്റെ ജീവനതെന്നു .
-------------------ബിജു ജി നാഥ് 

Tuesday, June 9, 2015

ബോൺസായ് മരങ്ങൾ

ഇലകൾ മരവിച്ചു
വിരലുകൾ ശോഷിച്ചു
വളർച്ച മുരടിച്ച
ശബ്ദം നിലച്ചുപോയവ!
പതിവായ് കഴിച്ചും
കൊതിയോടെ വെളിച്ചത്തെ പ്രതിക്ഷിച്ചും
ജാലകത്തിലൂടാകാശം കാണും.
കാറ്റൊന്നു വാരിപ്പുണർന്നെങ്കിലെന്നു കൊതിയ്ക്കും
കോരിച്ചൊരിയുന്ന മഴയെ,
ഉള്ളം തണുപ്പിക്കും തുഷാരബിന്ദുവിനെ,
ഉമ്മ വയ്ക്കും ശലഭ ചുണ്ടുകളെ,
കുത്തിനോവിയ്ക്കും ഭ്രമര നഖങ്ങളെ,
ദാഹിയ്ക്കുന്ന മനസ്സുമായ് കാത്തിരിയ്ക്കും.
പേരെഴുതി കെട്ടിയ കഴുത്ത്
ഭാരം താങ്ങാനാവാതെ താഴുമ്പോഴും ,
വളർത്തുന്നവരുടെ വിരലുകൾ
ശാഖികളിൽ മുറിവേല്പിക്കുമ്പോഴും,
പരാതികളില്ലാതെ
വേദനയുടെ അപസ്വരങ്ങളില്ലാതെ
കണ്ണീരിൻ്റെ മഴത്തോടുകളില്ലാതെ
പച്ചപ്പുകളിൽ നിശ്ചലം
നിത്യയൗവ്വനം താണ്ടുന്നു
ജിവിതം മുരടിച്ചു പോയവർ
-------------------ബിജു ജി നാഥ്

Tuesday, June 2, 2015

പ്രണയസാക്ഷ്യം

പ്രണയസാക്ഷ്യം
-------------------------
എല്ലാ  മരങ്ങളും ഇല പൊഴിക്കും കാലം
എല്ലാ പുഴയും നേർത്ത് പോകും കാലം
എല്ലാ കണ്ണുകളും നിന്നിലേക്കാകും കാലം
എല്ലാ ചിന്തകളും എന്നിൽ ഒടുങ്ങും കാലം .
നീയെന്നെയോർത്ത് വിതുമ്പിത്തുടങ്ങുകയും
നിന്നിൽനിന്നും നിറങ്ങൾ മങ്ങുകയും
സംഗീതം  അപശ്രുതിയാകുകയും ചെയ്യും .
മണ്ണിന്റെ അടരുകളിൽ അപ്പോൾ മുതൽ
ചീവീടിന്റെ ശബ്ദം നിലയ്ക്കും .
പാരിജാതങ്ങൾ പൂവിടാതെയും
മഴവില്ലുകൾ പ്രകാശിക്കാതെയുമാകും .
അന്ന് പ്രപഞ്ചം പറഞ്ഞു തുടങ്ങും
നമ്മുടെ പ്രണയത്തെ കുറിച്ചു.
----------------------------------ബിജു ജി നാഥ്

നോവുപാടം ........................മഹിതാ ഭാസ്കര്‍

കാലങ്ങള്‍ ഏറെയായി നാം വായനയുടെ തുരുത്തിലെ വഴിയാത്രക്കാര്‍ ആയിട്ട്.
മനുഷ്യന്റെ സര്‍ഗ്ഗ ശേഷിക്ക് അവന്റെ ബൌദ്ധികമായ വളര്‍ച്ചയുടെ കാലത്തോളം പഴക്കമുണ്ട്. അവനിലെ ബൌദ്ധികത അവസാനിക്കും കാലം വരെ അത് നിലനില്‍ക്കുകയും ചെയ്തു. ഇന്നെന്റെ വായനയിലൂടെ കടന്നു പോയത് എനിക്ക് വളരെ ഇഷ്ടമുള്ള , ഞാന്‍ പരിചയിച്ച ഒരു അനുഗ്രഹീത എഴുത്തുകാരിയെ ആണ് . നൈസര്‍ഗ്ഗികമായ അക്ഷര കുസൃതികളിലൂടെ ചന്നം പിന്നം പെയ്യുന്ന മഴയെ ഓര്‍മ്മിപ്പിക്കുന്ന ആ എഴുത്തുകാരിയുടെ ആദ്യ കവിതാ സമാഹാരം ആണ് "നോവു പാടം". 
സോഷ്യല്‍ മീഡിയയില്‍ ഇന്ന് പരിചിതമാകുന്ന എഴുത്തുകാരില്‍ വേറിട്ട്‌ നില്‍ക്കുന്ന ഈ എഴുത്തുകാരിയെ ഒരുപാടൊന്നും വായിക്കാനുള്ള അവസരം അവര്‍ നല്‍കി കണ്ടിട്ടില്ല . സ്വയം ഒരുക്കിയ ഒരു നിഗൂഡ വലയത്തില്‍ തന്റെ അക്ഷരങ്ങളുമായി സല്ലപിച്ചു , കലഹിച്ചു കടന്നു പോകുന്ന ഈ എഴുത്തുകാരി ഒരു നല്ല ചിത്രകാരി കൂടിയാണെന്ന് അറിയുമ്പോള്‍ ആണ് അവരുടെ കാലിബര്‍ നമുക്ക് പിടിതരാതെ നില്‍ക്കുന്നത് നാം മനസ്സിലാക്കുന്നത് .  കവിതയിലൂടെയും , നുറുങ്ങു ചിന്തകളിലൂടെയും , കൊച്ചു കൊച്ചു കഥകളിലൂടെയും ജീവിതത്തിന്റെ ഉപ്പുനീരും തേന്‍കണവും നമുക്ക് രുചിക്കാന്‍ ഇട്ടു തരുന്ന അനുഗ്രഹീതയായ ആ എഴുത്തുകാരിയുടെ "നോവുപാട"ത്തു ഞാന്‍ അല്‍പനേരം ഇരുന്നു പോയി . ഇളംകാറ്റും , ശീതളിമയും, ഉഷ്ണമേഘങ്ങളും പച്ചപ്പുതപ്പുമൊക്കെ നല്‍കുവാന്‍ കഴിയുന്ന ഒരു പാടത്തിരുന്ന അനുഭൂതി അല്ല ഈ കാവ്യശകലങ്ങളില്‍ കൂടി കടന്നു പോകുമ്പോള്‍ നമ്മെ പക്ഷേ തഴുകുക. നേരെ മറിച്ചു പൊള്ളിപ്പിടയുന്ന കുറെ കാഴ്ചകളുടെ തീത്തെയ്യമാണ് നമ്മുടെ മനസ്സിലേക്ക് ചിതറി വീഴുക. 
ഈ വായനയിലുടനീളം ഞാന്‍ 'അവളെ' കണ്ടു . ജീവിതത്തിന്റെ പരുക്കന്‍ മുഖത്ത് നോക്കി പകച്ചു നില്‍ക്കുന്ന , വേവലാതിപ്പെടുന്ന , പരിഭവിക്കുന്ന , പൊട്ടിത്തെറിക്കുന്ന , കണ്ണീര്‍ വാര്‍ക്കുന്ന , തളര്‍ന്നു പോകുന്ന ആ അവള്‍ എഴുത്തുകാരിയിലൂടെ പരകായ പ്രാവേശം നടത്തി പലതും വെളിവാക്കി തരുന്നുണ്ട് വായനയില്‍ . ചിലപ്പോള്‍ അവള്‍ വറ്റി വരണ്ട പുഴയാണ് . മറ്റു ചിലപ്പോള്‍ കര കവിഞ്ഞൊഴുകുന്ന പ്രളയവും .ചില നേരങ്ങളില്‍ മയങ്ങിക്കിടക്കുന്ന തെളിനീരുറവയാണ്. ഇവയിലെല്ലാം സ്ഥായിയായി ഉറഞ്ഞു കിടക്കുന്ന ഒരു ഭാവം ഉണ്ട് . നഷ്ടപെട്ട നീലാംബരി തേടുന്ന നാലപ്പാട്ടിന്റെ മുഖച്ഛായ നമുക്കീ എഴുത്തുകളില്‍ വായിക്കാനാവുന്നു എങ്കില്‍ അത് ആ എഴുത്തുകാരിയുടെ മാന്ത്രിക വിരലുകളുടെ കഴിവൊന്നു മാത്രം. ഇത്തരം പരകായ പ്രവേശം കവിതാ രചനയില്‍ നല്ല കയ്യടക്കവും , വായനയും കൊണ്ട് മാത്രമേ സ്വായത്തമാക്കാന്‍ കഴിയൂ എന്നിടത്തു നിന്ന് ചിന്തിക്കുമ്പോള്‍ ശ്രീമതി മഹിത ഒരു മഹാ മേരു പോലെ നമുക്ക് മുന്നില്‍ നില്‍ക്കുന്നത് കാണാം .

പ്രണയം മരിച്ചു പോയ തേങ്ങലായി നില്‍ക്കുമ്പോഴും തന്നിലേക്കടുക്കുന്ന   പ്രണയത്തിന്റെ ലാവയെ നോക്കി "പ്രണയമേ നീയെന്നിലേക്കാണ് യാത്രയെങ്കില്‍ അകന്നു പോകൂ" എന്ന് പറയുന്നുണ്ട് . അതേ സമയം ഒറ്റപ്പെടലിന്റെ ഇരുള്‍ ത്താഴ്ചയില്‍ എപ്പോഴോ "എന്റെ പ്രണയമേ നീയൊരു കൈത്തിരിയായി എന്നെ തലോടിയിരുന്നെങ്കില്‍ " എന്ന വിലാപവും നമ്മെ നോവിച്ചു കൊണ്ട് കടന്നു പോകുന്ന മരുകാറ്റാണ് . പേറ്റുനോവ് ആണ് സ്ത്രീയുടെ സഹനത്തിന്റെ പരമമായ ഉദാഹരണമായി നിലനില്‍ക്കുന്നതെങ്കിലും ഒരു സ്ത്രീ തന്നെ ആ നോവിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ മാറ്റ് കൂടും. അത് പോലെ ഇഷ്ടങ്ങളെ അവ എത്ര തന്നെ ഇഷ്ടങ്ങള്‍ ആണെങ്കിലും അവ നമ്മെ പൊതിയുമ്പോള്‍ നാം അതില്‍ നിന്നും കുടഞ്ഞു പുറത്തു വരാന്‍ ശ്രമിക്കും എന്ന് ലളിതമായി പനിയെ കൂട്ട് പിടിച്ചു പറഞ്ഞു വയ്ക്കുന്നുണ്ട്‌ . പഴയ നാലുകെട്ടുകളുടെ ഓര്‍മ്മകളെ തിരികെ വിളിച്ചു കൊണ്ട് വരുന്ന ഓര്‍മ്മക്കുറിപ്പുകള്‍ പോലെ ആണ് ചില ചിത്രങ്ങള്‍ വരയുന്നത് വാക്കിനാല്‍ . ചാര് കസേലയും ചുവരിലെ ചിത്രങ്ങളും അകത്തളത്തില്‍ യന്ത്രങ്ങള്‍ ആയി അരഞ്ഞു തീരുന്ന മൗനജീവിതങ്ങളും ഒക്കെ ഇതിനു ഉദാഹരണമാണ് . മധുരം വിളമ്പി വയ്ക്കുന്ന രതി ചിത്രങ്ങളില്‍ പോലും ഒരു യോഗിനിയുടെ കയ്യടക്കം എഴുത്തുകാരിയില്‍ വിടരുന്നത് കാണാം . പക്ഷേ സ്ഥായിയായ മൂടുപടം അണിയുന്നത് പലതും വിളിച്ചു പറഞ്ഞു പോകുമോ എന്നൊരുള്‍ ഭയം കൊണ്ട് തന്നെയാകണം. അക്ഷരങ്ങള്‍ക്കിടയില്‍ ഉറയുന്ന അര്‍ത്ഥ ഗര്‍ഭമായ നിഗൂഡതകള്‍ക്ക് മേലെ ഒരു മഞ്ഞു പാളി വിടര്‍ത്തിയിടുന്ന ഈ അക്ഷരക്കൂട്ടുകള്‍ വായനക്കാരന്റെ രസനയെ നന്നായി പിടിച്ചു കുലുക്കാന്‍ ഉതകുന്നതാണ് . 
എന്നെ വായനയില്‍ വളരെ ആകര്‍ഷിച്ച ഒരു കൊച്ചു കവിതയോടെ ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ എനിക്ക്  ഉറപ്പുണ്ട് നിങ്ങള്‍ ഈ കവിതാ സമാഹാരം തേടി തുടങ്ങുമെന്ന് . 
വേനല്‍ 
അവളിലെ വസന്തത്തിനു എന്നും 
കടുത്ത വേനല്‍ ആയിരുന്നു .
പൊടിച്ചു വരുന്ന നാമ്പുകളില്‍ 
തീക്കാറ്റടിച്ചു കേറി 
എല്ലാറ്റിനേം കരിച്ചു കളയും.
അവള്‍ക്കു സ്വപ്നത്തിന്റെ 
ഒരു പൂമൊട്ട് പോലും 
വിരിയിക്കാന്‍ കഴിഞ്ഞില്ല .
അവള്‍ ഊട്ടി വളര്‍ത്തിയ മോഹങ്ങള്‍ 
ആ വേനലില്‍ വിണ്ടു കീറി ......മഹിത 
നല്ലൊരു വായന നിങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല 


ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ . ഡോ. ബി ഉമാദത്തന്‍

കഥ , കവിത , നോവല്‍ എന്നിവയ്ക്കപ്പുറം വായനയെ നേരിടാന്‍ കഴിയാത്തവര്‍ക്ക് ഇഷ്ടമാകാന്‍ വഴിയില്ലാത്ത ഒരു വായന ആണ് ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം നന്മയും തിന്മയും ഒരുപോലെ വായനയില്‍ ഉള്‍പ്പെടുത്തുന്നു ഞാന്‍. എന്റെ വായനയുടെ ആകാശത്തിനു പരിമിതികള്‍ ഇല്ല എന്ന് തന്നെ പറയാം. വായിക്കാതെ നമുക്കൊരിക്കലും ഒന്നും വിമര്‍ശിക്കാനോ , അഭിപ്രായം പറയാനോ കഴിയില്ല എന്ന സത്യം ഞാന്‍ ശരിക്കും മനസ്സിലാക്കുന്നു. വ്യെക്തികളെ നോക്കിയോ, തിരഞ്ഞെടുത്ത വായനകളിലൂടെയോ എനിക്ക് സഞ്ചരിക്കാനും കഴിയുന്നില്ല ഇത് മൂലം . അത് പക്ഷേ എന്നില്‍ അറിവിന്റെ ലോകത്തേക്കുള്ള കാല്‍വെപ്പുകള്‍ മാത്രമാണ് . അറിവ് ഒരിക്കലും ഒന്നിലും പരിമിതപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . ഇന്ന അറിവ് മാത്രം മതി എന്ന് ശഠിക്കാന്‍ ഞാനതിനാലൊരുക്കവുമല്ല.
ഈ പുസ്തകം ഞാന്‍ തിരഞ്ഞെടുത്തത് ഒരു പ്രത്യേക ലക്ഷ്യത്തോടെ തന്നെ ആയിരുന്നു . അത് പൂര്‍ണ്ണമായില്ല എങ്കിലും എന്റെ ആഗ്രഹങ്ങള്‍ക്കും , തിരയലുകള്‍ക്കും അത് നല്ലൊരു വായന തന്നെ സമ്മാനിച്ചു എന്നത് സത്യം . അന്വേഷണാത്മകരീതികളും , പ്രവര്‍ത്തനങ്ങളും ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഈ പുസ്തകം എനിക്ക് നല്ലൊരു വായന തന്നു .
കുറ്റവാളികളുടെ മാനസിക വ്യാപാരങ്ങളെയും , കുറ്റകൃത്യങ്ങളിലെ സാങ്കേതികത്വങ്ങളെയും മനസ്സിലാക്കാന്‍ കഴിയുക വളരെ നല്ല ഒരു അറിവ് തന്നെ ആണെന്ന വിശ്വാസം ഉണ്ട് . ഓരോ മരണവും അവശേഷിപ്പിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ട് . ആ അടയാളങ്ങള്‍ക്ക് പിന്നാലെ പോയി അവയിലൂടെ വേട്ടക്കാരന്റെ കരം പൂട്ടുന്ന കുറ്റാന്വേഷകന്റെ കുശാഗ്രത വളരെ താല്പര്യ പൂര്‍വ്വം തന്നെ വായിച്ചു പോകാന്‍ കഴിയുന്നു . ഓരോ കുറ്റാന്വേഷണത്തിലും ഒരു പോലീസുകാരന്‍ സഞ്ചരിക്കുന്ന പാതകളെ , അവയ്ക്കൊപ്പം ഒരു പോലീസ് സര്‍ജ്ജന്റെ റോള്‍ ഇവയൊക്കെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പുസ്തകം ആണ് ഇത്.
അവതാരകന്‍ പറയും പോലെ കുറ്റാന്വേഷണ മേഘലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും വളരെ ഉപകാരപ്രദമായ ഒരു പുസ്തകം . നിങ്ങളില്‍ താല്പര്യം ഉള്ളവര്‍ക്ക് വായിക്കാന്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്നു .....................ബി ജി എന്‍ വര്‍ക്കല 

Monday, June 1, 2015

മലമുകളിലെ അബ്ദുള്ള ....പുനത്തിൽ കുഞ്ഞബ്ദുള്ള

വായനയുടെ ഉഷ്ണച്ചൂടുകൾക്കിടയിലേക്ക് കടന്നു വന്ന പിശറൻ കാറ്റ് എന്നാണു ഈ വായനയെ പരിചയപ്പെടുത്തുമ്പോൾ എനിക്ക് പറയാൻ തോന്നുന്നത്.

പുനത്തിലിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല വായനക്കാരെ . എങ്കിലും പുതു വായനക്കാര്‍ക്ക് വേണ്ടി അല്പം പറയുക ആണെങ്കില്‍ , ആധുനിക മലയാള സാഹിത്യത്തില്‍ തന്‍റേതായ ഒരു ശൈലി കൊണ്ട് വന്ന പുനത്തില്‍ തന്റെ അക്ഷരങ്ങളിലൂടെ കൂടെ കൂട്ടിയത് തന്റെ തൊഴില്‍ പരിസരങ്ങളും ആത്മ കഥാ ബന്ധനങ്ങളുടെ രസാവഹമായ നിറച്ചാര്‍ത്തുകളും ആയിരുന്നു എന്നു പറയാം.
ജീവിത ഗന്ധിയായ പതിനൊന്നു കഥകള്‍ ഉറങ്ങുന്ന ഈ പുസ്തകം വായനയുടെ ദാഹം ശമിപ്പിക്കാനുതകുന്ന നല്ലൊരു വിരുന്നു തന്നെയാണ് എന്നതില്‍ തര്‍ക്കം ഏതുമുണ്ടാകില്ല.
ആദ്യ കഥയായ ' വെളിച്ചത്തിന്റെ മരണം ' മുതല്‍ അവസാന കഥയായ 'മലമുകളിലെ അബ്ദുള്ള' വരെ വായിക്കുമ്പോള്‍ ഈ കഥാകാരന്റെ ശൈലിയെ നമ്മള്‍ മനസ്സാ ഇഷ്ടപ്പെട്ടു പോകും എന്നതുറപ്പാണ്.
പ്രണയത്തിന്റെ തീവ്രതയും, സ്ത്രീത്വത്തിന്റെ നെഞ്ചുറപ്പും കൊണ്ട് സമ്പുഷ്ടമായ ' വെളിച്ചത്തിന്റെ മരണം' ആശുപത്രി ജീവിതത്തിലെ കാണാക്കാഴ്ചകള്‍ നമ്മെ കാട്ടി തരുന്നു . തന്റെ വിശ്വാസം മരിച്ചുപോകുമെന്ന് തോന്നുമ്പോഴും പ്രണയത്തിന്റെ കടലില്‍ നഞ്ചു കലക്കാതെ തന്നിലേക്ക് ഉതിരുന്ന നായിക സ്ത്രീയുടെ എന്നത്തെയും അവസ്ഥയുടെ പ്രതീകവല്‍ക്കരണം തന്നെയാണ് . ' മല കയറിയ ഒരാള്‍ ' മനുഷ്യനിലെ ഉറങ്ങി കിടക്കുന്ന കാപട്യത്തിന്റെയും , ബന്ധങ്ങളുടെ ഇഴകള്‍ മനസ്സിനെ എങ്ങനെ ചങ്ങലക്കണ്ണികളില്‍ കൊരുത്തിടുന്നുവെന്നതും, കാണിച്ചു തരുന്നതിനൊപ്പം മനുഷ്യര്‍ ഒരു പരിധിക്കപ്പുറം തന്റെ ജീവിതത്തെ എങ്ങനെ ആണ് നിസ്സഹായതയുടെ ചതുപ്പുകളില്‍ ചവിട്ടി താഴ്ത്തപ്പെടുന്നത് എന്ന പാഠം കൂടി നമ്മെ മനസ്സിലാക്കി തരുന്നുണ്ട് .
'പരാജയം' എന്ന കഥ ഗൌതമബുദ്ധന്റെ കാഴ്ച്ചപ്പുറങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങുകയും കേവല യാഥാര്‍ത്ഥ്യത്തിന്റെ ചിതല്‍പ്പുറ്റുകള്‍ പൊടിഞ്ഞു പോയ മനസ്സിന്റെ പച്ചയായ ഗന്ധം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഒടുവില്‍ എല്ലാ കാഴ്ച്ചകള്‍ക്കുമപ്പുറം , പുനര്ജ്ജനികള്‍ക്കുമപ്പുറത്തു  ഭാര്യയുടെ മരണത്തിലൂടെ തന്റെ ജീവിതം എന്തായിരുന്നു എന്നും , താനെവിടെയായിരുന്നു എന്നും നമ്മോടു പറഞ്ഞു തരികയാണ് . 'ചോദ്യങ്ങള്‍' കുട്ടന്റെ ജനനത്തിലൂടെ കടന്നു മരണത്തില്‍ തകരുമ്പോള്‍ നമുക്കിടയില്‍ നാം പരിചയിച്ചു പോയ ഒരുപാട് കുട്ടന്മാരെ വീണ്ടും വീണ്ടും ഓരോ കവലകളിലും കണ്ടു മുട്ടുകയാണ് . 'മദ്ഗലനയില്‍' പ്രതികാരത്തിന്റെ , ശരീര വിശപ്പിന്റെ കൌശലതയുടെ ചിലന്തിവലകള്‍ ഗൂഡരസം നിറച്ചു കൊണ്ട് തോല്‍വികളും നിരാശകളും കൊണ്ട് ജീവിതങ്ങളെ പതറി പ്പിരിഞ്ഞു നില്‍ക്കുന്ന ദയനീയതകളെ ചൂണ്ടിക്കാട്ടി തരുന്നു. സാധാരണ ഗതിയില്‍ വായിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ വരികളില്‍ പിന്നോക്കം നടത്തിക്കുന്ന പുനത്തിലിന്റെ കരവിരുത് ' പണ്ടുണ്ടായിരുന്ന ഒരു രാജാവ് ' നമുക്ക് പരിചിതമാക്കും . കാലഘട്ടങ്ങളുടെ ഒരു പരിശ്ചേദമാണത് . ഗതകാലപ്രൌഡിയും ആസന്നമായ അനിവാര്യത പോലെ വന്നു ഭവിക്കുന്ന പട്ടിണിയും കൊട്ടാരങ്ങളെ ചിതലരിച്ച മരപ്പട്ടികളുടെ കൂടാരമാക്കുമ്പോള്‍ നരിച്ചീറുകള്‍ പെറ്റു പെരുകുന്ന ആ പ്രേതാലയങ്ങളില്‍ നിന്നും തലമുറകള്‍ അരവയറിന്റെ വിശപ്പ്‌ മാറ്റാന്‍ അഭിമാനം മറന്നു തെരുവില്‍ എത്തുന്ന കാഴ്ച പോയ കാലത്തിന്റെ ഒരു പരിശ്ചേദം ആണ് . ഇത്തരം ഗതികേടുകളെ ഒരിക്കല്‍ കൂടി പുനത്തില്‍ പറയുന്നു ഇതില്‍ .
'വേഷം ' എന്ന കഥയില്‍ വളരെ മനോഹരമായി പറഞ്ഞു തരുന്ന നര്‍മ്മ രസമാര്‍ന്ന ഒരു വസ്തുതയുണ്ട് . ഓരോ മനുഷ്യനെയും അവനായി നിലനിര്‍ത്തുന്നത് വേഷം ആണ് . വസ്ത്രം അഴിച്ചിട്ട മനുഷ്യനില്‍ നിസ്സഹായതയും , നിരാശയും , നിരാശ്രയവും മാത്രമാകും ബാക്കിയാകുക. ഉമ്മറ കോലായില്‍ അമ്മ മകന്റെ വരവ് കാത്തു മരവിച്ചു കിടക്കുമ്പോള്‍ മകന്‍ തന്റെ അവസ്ഥയും ആവശ്യവും ;മറന്നു നഗ്നനായി നില്‍ക്കുന്നത് ഇവിടെ ഈ സത്യത്തിനെ അടിവരയിട്ടു കാണിക്കുന്നു പുനത്തില്‍ .
അതുപോലെ മറ്റൊരു ഹാസ്യരസ മാര്‍ന്ന യാതാര്‍ത്ഥ്യമാണ്  'ദീര്‍ഘ ദര്‍ശനം ' നമ്മെ പരിചയപ്പെടുത്തുന്നത് .    ഓരോ മനുഷ്യന്റെയും സങ്കീര്‍ണ്ണമായ ജീവിതത്തില്‍ ചില ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അവ ദീര്‍ഘമായ കാഴ്ച്ചപ്പാടുകളോടെ ആകും ചെയ്യുക അത് പ്രത്യേകിച്ച് ബുദ്ധിമാന്മാരായ മക്കള്‍ ആകുമ്പോള്‍ എന്ന് കാണിക്കുന്ന ഈ കഥയില്‍ അച്ഛനു ദീനം കഠിനം ആയപ്പോള്‍ ശവക്കച്ചയും , ശവപ്പെട്ടിക്കാരനെയും പാതിരിയും ഡോക്ടറേയും ഒരുമിച്ചു വിളിച്ചു കൊണ്ട് വരുന്ന മകന്റെ ചിത്രം വളരെ പ്രായോഗികമായ മനുഷ്യ ചിന്തയെ കാട്ടി തരുന്നു നമുക്ക് . 'മനുഷ്യന്റെ ആത്യന്തികമായ ഉറങ്ങിക്കിടക്കുന്ന ആര്‍ത്തിയുടെ നിലവിളക്ക് ആണ് 'കൊലച്ചോര്‍ ' വായനയില്‍ നമ്മെ കാട്ടി തരുന്നത് . വിശപ്പിനു മുന്നില്‍ , ആര്‍ത്തിക്ക് മുന്നില്‍ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല , കാഴ്ച ഇല്ല എന്ന പാഠം .നമുക്കിടയില്‍ ഇങ്ങനെ ചില ജീവിതങ്ങള്‍ ഉണ്ട് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ കഥ .
'എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഒരാള്‍ ' എന്ന കഥ ബന്ധങ്ങളുടെ ഇഴകളില്‍ , സ്നേഹത്തിന്റെ , പ്രണയത്തിന്റെ മൂര്‍ദ്ധന്ന്യത്തെ വരച്ചു കാണിക്കുന്നു . തന്റെ ഭാര്യയുടെ കുഴിമാടത്തില്‍ അവളുടെ ശവപ്പെട്ടിക്കു താഴെ തന്റെ ആത്മാവിനെ കിടത്തി അയാള്‍ തിരികെ പോകുന്നത് പ്രണയത്തിനു ഇഷ്ടത്തിനു പകരം വയ്ക്കാന്‍ വാക്കുകള്‍ ഇല്ലാത്ത ഒരു പ്രയോഗം പോലെ ആണ് വായനയില്‍ കണ്ണില്‍ ഈറന്‍ അലിയിക്കുന്നത് .
'മലമുകളിലെ അബ്ദുള്ള ' എന്ന കഥ ഒരു വിധത്തില്‍ പറഞ്ഞാല്‍ അശാന്തമായ രതിയുടെ കഥ ആണെങ്കിലും മാനസിക വ്യാപാരത്തിന്റെ പരമമായ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള എഴുത്ത് കൂടി ആണ് . വൃദ്ധനായ ഭര്‍ത്താവിന്റെ അരികില്‍ നിന്നും പണ്ട് ബാല്യത്തില്‍ ഒരു ഇരുണ്ട പ്രഭാതത്തില്‍ കശുമാവിന്‍ ചോട്ടില്‍ വച്ച് അബ്ദുള്ള പോറിയിട്ട മുറിവുകള്‍ ഒരിക്കല്‍ക്കൂടി തിരഞ്ഞു കൊണ്ട് വസ്ത്രം വലിച്ചഴിച്ചു അബ്ദുള്ളയെ തേടുന്ന നായിക ഒരു കൈചൂണ്ടു പലകയാണ് . ബോധവല്‍ക്കരണത്തിന്റെ ആവശ്യകതയെ ആവശ്യം ബോധിപ്പിക്കുന്ന ഒരു എഴുത്ത് അത് കൊണ്ട് തന്നെ ഈ കഥാ സമാഹാരത്തിനു ഈ കഥയുടെ പേര് കൊടുത്തത് ഏറ്റവും അനുയോജ്യമായി അനുഭവപ്പെടും നിങ്ങള്‍ക്കും വായനയില്‍ ....................ബി ജി എന്‍ വര്‍ക്കല