Friday, November 24, 2023

ഗ്രീഷ്മതാപം

ഗ്രീഷ്മതാപം
..........................
നിൻ്റെ മുലക്കണ്ണിലേക്ക്
ഞാനെൻ്റെ വെയിൽപ്പല്ലുകളാഴ്ത്തുന്നു.
അധികഗ്രീഷ്മ താപത്താൽ 
നിൻ്റെ മുലകൾ വിങ്ങിപ്പൊട്ടുന്നു.
നീ , മഴയായും പേമാരിയായും 
എന്നിലേക്ക് പെയ്തിറങ്ങുന്നു.
ചുട്ടുപഴുത്ത ലോഹത്തിൽ
ജലത്തുള്ളികളെന്ന പോലെ 
നീ പൊള്ളിയടരുന്നു.
ഞാൻ മരുഭൂമിയിലേക്ക് പലായനം ചെയ്യുന്നു.
നിൻ്റെ മുലക്കണ്ണുകൾ വിണ്ടു കീറുന്നു.
ഗ്രീഷ്മമേ ഗ്രീഷ്മമേ എന്ന്
നീ വിലപിക്കുന്നു.
ഉരുകാത്ത ലോഹം പോലെ 
ഹിമകണങ്ങളിൽ പുതഞ്ഞ ഞാൻ
നിൻ്റെ ആലിംഗനം കൊതിക്കുന്നു.
നിസംഗമായി കാലം മാത്രം
പതിവുപോലെ മുന്നിലേക്കോടുന്നു.
@ ബി.ജി.എൻ വർക്കല

Wednesday, November 22, 2023

ഐകമത്യം മഹാബലം

ഐകമത്യം മഹാബലം 

പതിതരല്ല നാമെന്നു പറയുവാൻ 
അരുത് താമസമിനിയും സഹജരെ. 
ജനിച്ചതേത് യോനിയെന്നല്ല നാം 
ജീവിക്കുന്നതേത് ലോകത്തെന്നറിയുക. 

നൂറ്റാണ്ടുകളുടെ ശാപം പേറി 
യാത്ര ചെയ്യുന്നവർ നാം 
അടച്ചു പൂട്ടി അലമാരയിൽ വയ്ക്കാൻ 
അലങ്കാര വസ്തുക്കളല്ലന്നു പറയാൻ .

ഇല്ല നമുക്കിടയിലൊരു നൂലിട 
വർഗ്ഗവിവേചനമെന്നുറക്കെയോതുവാൻ 
പോരുക നാമൊന്നിച്ചിന്നീ പാരിലൊരു 
പുതിയ പ്രഭാതം വിടർത്തുക. 

"ജാതിഭേദം മതദ്വേഷം 
ഏതുമില്ലാതെ സർവ്വരും 
സോദരത്യേന വാഴുന്ന മാതൃകാ " 
ലോകമുണ്ടാകുവാൻ. 

കോർക്കുക കരങ്ങൾ നാം 
നേരിടുക ഫാസിസ മുന്നേറ്റങ്ങളെ 
പോരുക മാനവാ ഒന്നുചേരാം 
ജീവിതം അടിമത്തമല്ലെന്നോതുവാൻ. 

ഇല്ല വിവേചനം നമ്മിലെങ്കിൽ 
വന്നു ചേര്‍ന്നെന്‍ കൈ കോർക്കുക. 
വരിക നമുക്കിനി മുന്നേറാം 
ഒരുമിച്ചൊന്നായൊരേ മനസ്സായി.
 ബി.ജി.എൻ വർക്കല

Tuesday, November 14, 2023

ജാനകിക്കാട് ..........ബൃന്ദ

ജാനകിക്കാട് ( കഥകൾ)
ബൃന്ദ
പേപ്പർ പബ്ലിക്ക
വില. ₹ 110.00


കഥകളിലെ പെൺ സാന്നിധ്യത്തിന് എത്ര പഴക്കമുണ്ടാകും എന്നൊക്കെ ചിന്തിക്കുന്നത് ലിംഗ വ്യത്യസ്ഥതയെ പരാമർശിച്ചുകൊണ്ടുള്ള ഒരു തരം അശുദ്ധ ചിന്തയാണ് എന്നു കരുതുന്നത് ഇക്കാലത്തിൻ്റെ നവ കാഴ്ചപ്പാടുകളുടെ സാധാരണ പ്രതികരണമാണ്. എങ്കിൽക്കൂടിയും പെണ്ണെഴുത്ത് എന്ന പദത്തിലൂടെ വേർതിരിച്ചു നിർത്തപ്പെടുന്ന സാഹിത്യം നമുക്കാർക്കും അപരിചിതമായിരിക്കുകയുമില്ല. സ്വന്തം പേരോ അടയാളങ്ങളോ ഉപയോഗിക്കാനാവാതെ, അടക്കിപ്പിടിച്ച നൊമ്പരങ്ങളെയും പ്രതിഷേധങ്ങളെയും സാഹിത്യപരമായി ഉപയോഗിച്ചവർ നിരവധിയാണ്. പിടിക്കപ്പെട്ടവരും, ജീവനൊടുക്കിയവരും, എഴുത്തുപേക്ഷിച്ചവരും ഒക്കെയായത് സമൂഹത്തിൽ നിലനില്ക്കുന്നുണ്ടായിരുന്നു. ഇന്നതിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് പക്ഷേ. നവ സാഹിത്യ മണ്ഡലത്തിൽ ലിംഗഭേദമില്ലാതെ എഴുതാൻ ,പറയാൻ കഴിയുന്ന മനുഷ്യരുണ്ടായിരിക്കുന്നു. അവരിൽ ആണും പെണ്ണും ഉഭയലിംഗരും ഒക്കെ പെടുന്നുണ്ട്. മാധവിക്കുട്ടിയുടെ പ്രസക്തി ഇന്ന് കാലഹരണപ്പെടുന്നത് വ്യക്തമാണ്. പെൺജാതിയിലെ തുറന്നെഴുത്തുകൾ എന്ന് കേട്ടാലുടൻ മലയാളിമനസ്സിലാദ്യമെത്തിയിരുന്ന പേര് മാധവിക്കുട്ടിയായിരുന്നു എന്നത് ഒരു വിപ്ലവത്തിൻ്റെ ബലിഷ്ഠമായ വീര്യം നിറയ്ക്കുന്ന ഒന്നാണ്. എന്നാൽ, ആ വീര്യം തലമുറകളിലേക്ക് എത്ര വേഗമാണ് പടർന്നു പന്തലിച്ചു വടവൃക്ഷമായി മാറിയിരിക്കുന്നത് എന്ന കാഴ്ച എത്ര സന്തോഷസൂചകമാണ്. ഇന്നത്തെ എഴുത്തുകാരിക്ക് പ്രണയം, രതി, ആർത്തവം തുടങ്ങിയ പദങ്ങൾ, വികാരങ്ങൾ ഒക്കെ വ്യക്തമായും പ്രകടമാക്കാൻ ഭയമേതുമില്ല. ഇത് ഇന്നത്തെ തലമുറയ്ക്ക് വലിയ അതിശയം ആകില്ലയെങ്കിലും പഴയ കാലം ഇതിനെ ഭക്ത്യാദരപൂർവ്വം മാത്രമേ നോക്കിക്കാണുകയുള്ളു എന്നത് സത്യമാണ്. 

ബൃന്ദ എന്ന എഴുത്തുകാരിയെക്കുറിച്ച് കേട്ടിട്ടില്ല. എൻ്റെ കൈയ്യിലേക്ക് വന്നു ചേർന്ന ഒരു പുസ്തകം മാത്രമാണ് ജാനകിക്കാട്. എന്നാൽ , ജാനകിക്കാടിനെ പൂർണ്ണമായും വായിച്ചു കഴിയുമ്പോൾ ബൃന്ദ എനിക്ക് പരിചിതയായി മാറുകയാണ്. വരികളിലും ആശയങ്ങളിലും ഭാഷയിലും മനോഹരങ്ങളായ കൈയ്യൊപ്പു പതിപ്പിച്ച ഈ എഴുത്തുകാരിയെ വായിക്കാനും അറിയുവാനും വൈകിപ്പോയതെന്തേ എന്നാണ് മനസ്സിൽ. വ്യക്തിപരമായി അറിയുക എന്നല്ല ഞാനർത്ഥമാക്കുന്നത്. ഒരാളെ വായിക്കുമ്പോൾ ആ വ്യക്തിയെ നമ്മൾ അറിയുക സ്വാഭാവികമാണ്. അത്തരം അറിവുകൾ അവരെ പിന്നെയും വായിക്കാൻ പ്രേരിപ്പിക്കും. ഇവിടെ ജാനകിക്കാടിലൂടെ ബൃന്ദയെ കൂടുതൽ വായിക്കാൻ തോന്നിപ്പിക്കുന്നതു അതുകൊണ്ട് മാത്രമാണ്. പെണ്ണുടലിനെ ഓരോ രോമകൂപങ്ങളായി വർണ്ണിച്ചും ഭോഗിച്ചും രതിമൂർച്ഛയടയ്ക്കുന്ന എഴുത്തുകാർ സാഹിത്യത്തിൽ കുറവല്ല. പക്ഷേ , ഒരു പെണ്ണെഴുതുമ്പോൾ അതും ആണുടലിൻ്റെ സൗന്ദര്യ ലൈംഗിക ആനന്ദങ്ങളെ പകർന്നെടുക്കുമ്പോൾ തീർച്ചയായും അതിൽ വ്യത്യാസം ഉണ്ടാകാതെ തരമില്ല. ബൃന്ദ വ്യത്യസ്തയാകുന്നത് അവിടെയാണ്. മാനുഷിക വികാരങ്ങളുടെ എല്ലാ തലങ്ങളെയും തനത് രുചിയോടെ , വരച്ചിടാൻ കഴിയുന്ന എഴുത്തുകാർ വളരെ കുറവാണല്ലോ. ബൃന്ദ ആ ന്യൂനപക്ഷത്തിലൊരാൾ ആണ്. ജീവിതത്തിലെ കാഴ്ചകളും അനുഭവങ്ങളും കേഴ്‌വികളും എഴുത്തിന് പാത്രമാകുമ്പോൾ , ബൃന്ദയെന്ന എഴുത്തുകാരിയിൽ ഒരു കഥാകാരി ജനിക്കുകയാണ്. കഥ വായിക്കുക എന്നതിനപ്പുറം കഥ പറയുന്നതു കേട്ടിരിക്കുന്ന ഒരു പ്രതീതി ഉളവാക്കാൻ ബൃന്ദയിലെ എഴുത്തുകാരിക്ക് നിഷ്പ്രയാസം സാധ്യമാകുന്നതായാണ് വായന അനുഭവപ്പെടുത്തുന്നത്. ഈ പുസ്തകത്തിലെ 10 കഥകളും  വായനക്കാരിൽ പത്തനുഭവങ്ങളായി മാറ്റിയെടുക്കാൻ ബൃന്ദയിലെ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. നല്ല വായനകൾ നല്കുന്ന ഇത്തരം എഴുത്തുകാർ ഇനിയും കൂടുതൽ ഉണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എൻ വർക്കല

Monday, November 13, 2023

മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍.............അനില്‍കുമാര്‍ സി.പി

മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍ (കുറിപ്പുകള്‍)
അനില്‍കുമാര്‍ സി.പി
മാക്സ് ബുക്സ് 
വില : 180 രൂപ 

ഓര്‍മ്മകള്‍ ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ ആണ് . വരും കാലം കണ്ട്, കേട്ട്‌ അത്ഭുതപ്പെടുന്ന പഴമയാണ് ഓര്‍മ്മകള്‍ . അതിനാല്‍ത്തന്നെ ഓര്‍മ്മകളെ കോര്‍ത്ത് വയ്ക്കുന്നത് എപ്പോഴും നല്ല കാര്യമാണ് . നമുക്കിന്ന് അറിയാവുന്ന പല പഴയ കാര്യങ്ങളും ഇത്തരം ഓര്‍മ്മകളുടെ കുറിച്ച് വയ്ക്കലുകളുടെ ബാക്കിപത്രങ്ങള്‍ ആണല്ലോ . പ്ലേഗ് , വസൂരി , ലോക മഹാ യുദ്ധങ്ങള്‍, അറിയപ്പെടാതെ പോയ മനുഷ്യര്‍ , സംഭവങ്ങള്‍ , എന്നിങ്ങനെ അതിന്റെ വ്യാപ്തി പടര്‍ന്ന് പടര്‍ന്ന് പോകുന്നു . ആദിമ മനുഷ്യന്‍ മുപ്പത്തയ്യായിരം വർഷം മുമ്പ് ഗുഹകളില്‍ കോറിയിട്ട ചിത്രങ്ങളില്‍ നിന്നും ദൈവമില്ലായ്മയുടെ എത്ര നൂറ്റാണ്ടുകള്‍ മനുഷ്യര്‍ പിന്നിട്ടുപോയി എന്നത് മനസ്സിലാക്കാന്‍ കഴിയുന്നതുപോലും ഇത്തരം ഓര്‍മ്മകളുടെ അടയാളങ്ങളില്‍ ചേര്‍ത്തു വെയ്ക്കാന്‍ കഴിയുന്ന ഒന്നാണ് . പല മിത്തുകളും മിത്തുകള്‍ ആണെന്ന് ഇന്ന് വ്യക്തമാകുന്നത് ഇത്തരം കുറിപ്പുകള്‍ പോലും ഇല്ലാതെ പോകുന്നതുകൊണ്ടാണല്ലോ . അടുത്തിടെ ഒരു ഒരു എഫ് ബി പോസ്റ്റില്‍ ഒരാള്‍ ഭാരതത്തിന്റെ പൈതൃകവും സംസ്കാരവും മറ്റും പുരാണ ഇതിഹാസങ്ങളെ അടിസ്ഥാനപ്പെടുത്തി പോസ്റ്റിട്ടപ്പോള്‍ അതില്‍ ഒരു മറുചോദ്യം ചോദിച്ചതിന്നു കിട്ടിയ ലൈക്കുകള്‍ പോസ്റ്റിന് കിട്ടിയതിലും കൂടുതലായിരുന്നത് ഇത്തരം അടയാളപ്പെടുത്തലുകളുടെ ബലവും ബലഹീനതയും ഉറപ്പിക്കാന്‍ ഉതകുന്നവയാണ് . ഇത്തരം പുരാണ യുദ്ധങ്ങളും മറ്റും യാഥാര്‍ത്ഥ്യമാണ് എങ്കില്‍ , ഇപ്പറയുന്ന അളവറ്റ സ്വര്‍ണ്ണം രത്നം വെള്ളി തുടങ്ങിയ ലോഹങ്ങളുടെ ആഭരണങ്ങളോ , കിരീടങ്ങളോ ആയുധങ്ങളോ രഥങ്ങളോ എന്തിന് കുബേരാദികളുടെ നിക്ഷേപങ്ങളോ എന്തുകൊണ്ടാണ് പുരാവസ്തു ഗവേഷകര്‍ക്ക് കിട്ടാതെ പോകുന്നത് എന്നൊരു ചോദ്യമായിരുന്നു അത് . വിഷയം കാടുകയറി പോകുന്നു എന്നതിനാല്‍ തിരികെ വരാം . ഓരോ നൂറ്റാണ്ടിലും ഒരു മഹാദുരന്തം സംഭവിക്കുന്നുണ്ട് മനുഷ്യ സമൂഹത്തില്‍ എന്നൊരു പറച്ചില്‍ കേള്‍ക്കാന്‍ രണ്ടവസരങ്ങള്‍ ആണ് കേരളത്തിലെ ഈ തലമുറയ്ക്ക് ലഭിച്ചതു . ഒന്നു കേരളത്തെ ആകെ ഉലച്ച പ്രളയം തന്നെയാണ് . രണ്ടാമത്തത് ലോകം മുഴുവന്‍ ഭയം കൊണ്ട് വിറങ്ങലിച്ച കോവിഡ് 19ഉം . ഒന്നാമത്തേത് കൊണ്ട് മലയാളികള്‍ എന്തെങ്കിലും പാഠം പഠിച്ചു എന്നു വിഡ്ഢികള്‍ പോലും കരുതുന്നുണ്ടാവില്ല . കാരണം എഴുന്നേറ്റ് നില്ക്കാന്‍ കഴിയും എന്നായപ്പോള്‍ ഓരോരുത്തരും സ്വമതവും സ്വരാഷ്ട്രീയവും പുറത്തെടുത്ത് വീണ്ടും എന്നതിനാല്‍ത്തന്നെ അത് പറയാതെ വയ്യ . എന്നാല്‍ കോവിഡ് പക്ഷേ രണ്ടു കൊല്ലത്തിലധികം ലോക ജനതയെ പ്രതിസന്ധിയിലാക്കി . അതിന്റെ അനുരണനങ്ങള്‍ ഇപ്പൊഴും തുടരുകയും ചെയ്യുന്നു . ബന്ധങ്ങളുടെ പൊള്ളത്തരങ്ങളും ആഴവും ഒക്കെ വെളിപ്പെട്ട ഒരു അവസരമാണ് ഇതെന്ന് പറയാം . ഇവിടെയും മതവും രാഷ്ട്രീയവും വീണ്ടും പഴയത്തിലും ശക്തിയായി പിടിമുറുക്കുന്നുവെങ്കിലും മനുഷ്യര്‍ക്കിടയില്‍ , ബന്ധങ്ങള്‍ക്കിടയില്‍ ഒക്കെ ഒരു തീക്ഷ്ണ സൗന്ദര്യം വന്നിട്ടുണ്ട് എന്നത് വ്യക്തമാണ് . സോഷ്യല്‍ മീഡിയ സജീവമായതോടെ ഇന്‍സ്റ്റന്‍റ് പ്രതികരണങ്ങളും ലേഖനങ്ങളും കഥ കവിതകളും സന്ദര്‍ഭോചിതമായി സംഭവിക്കാന്‍ തുടങ്ങിയതായി നമുക്കറിയാം . എഴുത്തുകാര്‍ക്കിടയില്‍ ചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകള്‍ സംഭവിക്കുന്നത് വളരെ വിരളമായിക്കൊണ്ടിരിക്കുകയുമാണ് . "കോളറക്കാലത്തെ പ്രണയം" എന്ന നോവല്‍ പോലെ വളരെ കുറച്ചു സാഹിത്യ സൃഷ്ടികളെ ഇന്നും നമുക്ക് ലഭ്യമാകുന്നുള്ളൂ. ഉള്ളവയാകട്ടെ കാമ്പില്ലാത്ത വെറും കുത്തിക്കുറിപ്പുകള്‍ ആയി മാറുകയും ചെയ്യുന്നു . 
ഇത്തരം ഒരു ചുറ്റുപാടിലാണ് സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്‍ തന്റെ  എഫ് ബി യില്‍ കോവിഡ് കാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നൊരു പംക്തി ചെയ്യുകയും അതിനെ പുസ്തകരൂപത്തില്‍ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നത് . "ഓര്‍മ്മകളുടെ ജാലകം ", "പുരുഷാരവം" , "അബ്സല്യൂട്ട് മാജിക് " എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം ഇറങ്ങിയ ഈ പുസ്തകം മാക്സ് കോട്ടയം ആണ് പുറത്തിറക്കിയിരിക്കുന്നത് . ദുബായ് നഗരത്തിലിരുന്നുകൊണ്ടു തന്റെ തൊഴിലിടത്തും പരിസരങ്ങളിലും കോവിഡ് കാലത്തുണ്ടായ , കേട്ടതും കണ്ടതുമായ സംഭവങ്ങളും അനുഭവങ്ങളും മുൻനിര്‍ത്തിയുള്ള ചിന്തകളെ ആദ്ദേഹം കുറിച്ചിടുകയുണ്ടായി . നാട്ടിലെയും യു എ ഇയിലെയും അനുഭവങ്ങളെ കോര്‍ത്തിണക്കി സി പി അനില്‍ കുമാര്‍ കുറിച്ചിട്ട ആ ചിന്തകളുടെ സമാഹാരമാണ് "മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍" എന്ന ഈ പുസ്തകം . പ്രിയപ്പെട്ടവര്‍ക്കിടയിലും നാട്ടിലും തൊഴില്‍ പരിസരങ്ങളിലും കോവിഡ് സമ്മാനിച്ച ദുരന്തങ്ങളും വേദനകളും തിരിച്ചറിവുകളും വളരെ ലഘുവായ രീതിയില്‍ ലളിതമായി കുറിച്ചിടുന്ന 32 അദ്ധ്യായങ്ങള്‍ ആണ് ഇതില്‍ . അവയില്‍ തന്റെ ആകുലതകളും കാഴ്ചപ്പാടുകളും ഒക്കെ ഹൃദയഹാരിയായി പറഞ്ഞു പോകുന്നുണ്ട് . ഒരു നല്ല എഴുത്തുകാരന്‍ ആയ സി പി അനില്‍കുമാറിന്റെ കഥകള്‍ ഒക്കെയും വളരെ ആസ്വാദ്യകരമായ അനുഭവങ്ങള്‍ ആണ് വായനയില്‍ സമ്മാനിച്ചിട്ടുള്ളത് . അതിനാല്‍ത്തന്നെ നല്ലൊരു തഴക്കം വന്ന എഴുത്തുകാരനായ സി പി യുടെ വരികള്‍ വായിക്കുക എന്നത് വളരെയേറെ പ്രതീക്ഷകളോടെ ആകുക സ്വാഭാവികമാണ് . ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വന്ന സമ്മിശ്രമായ വികാരങ്ങളെ ഒതുക്കിനിര്‍ത്തി ഇതിലെ പോസിറ്റീവ് ആയ ഘടകത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ , കാലം നാളെ കോവിഡിനെ ഒരു സ്വപ്നമായി മറന്നുകളയുമ്പോള്‍ , വായനക്കാര്‍ക്ക് കിട്ടുന്ന ഓര്‍മ്മകള്‍ ഇത്തരം കുറിപ്പുകള്‍ കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നാണെന്ന ആഹ്ലാദം പങ്ക് വയ്ക്കാം . കാരണം , കോവിഡ് കാലത്തെ, മലയാളികള്‍ രണ്ടായി തരം തിരിക്കുന്നു . ഒന്നു പ്രവാസത്തില്‍ നിന്നും കിട്ടിയ ദുരന്തം രണ്ടു സ്വയം വരൂത്തി വച്ച ദുരന്തം . ഏറ്റവും ഇഷ്ടവും ആശ്വാസവും ആയിരുന്ന പ്രവാസികള്‍ ഒന്നടങ്കം ശത്രുക്കള്‍ ആയി കണക്കാക്കിയ മലയാളികളുടെ ക്രൂര മുഖം കോവിഡ് നല്കിയ ഒരു വേദനക്കാഴ്ച ആണ് . അതുപോലെ അഹംഭാവവും അമിതവിശ്വാസവും മൂലം കൈപ്പിടിയില്‍ ഒതുക്കാവുന്ന ഒന്നിനെ വിലക്ഷണമായി കൈകാര്യം ചെയ്ത രീതിമൂലം ദുരന്തത്തെ ഭീകരമാക്കിയ കാഴ്ചയും . ഈ പാഠം മനസ്സിലാക്കാനും വിലയിരുത്തി ഭാവിയെ പരുവപ്പെടുത്താനും ഇത്തരം പുസ്തകങ്ങള്‍ തീര്‍ച്ചയായും സഹായിക്കും എന്നു കരുതാം .നല്ലൊരു എഴുത്തുകാരന്‍ ആയ സി.പി.ക്ക് ഈ കുറിപ്പുകളെ ഒരു നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ഒരു വിഷമവും ഉള്ളതായി തോന്നുന്നില്ല. അപക്വമായ ചില ചിന്തകളും നിഗമനങ്ങളും ഒഴിവാക്കിക്കൊണ്ട് ഈ കുറിപ്പുകളിലെ സംഭവങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു നോവല്‍ ആയി ഇത് പ്രസിദ്ധപ്പെടുത്തിയെങ്കില്‍ അതില്‍ കുറച്ചേറേ കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു നൂറ്റാണ്ടിന്റെ ദുരന്തമായ കോവിഡിനെ ഏവര്‍ക്കും ഭാവികാലത്ത് പരിചയപ്പെടുത്തുന്ന ഒരു നല്ലൊരു വായന ലഭ്യമായേനെ . ഇങ്ങനെയൊക്കെയല്ലേ ചരിത്രങ്ങള്‍ അടയാളപ്പെടുത്തപ്പെടുക . എന്നിരിക്കിലും തന്റെ ഈ ഉദ്യമത്തിന്റെ നന്‍മവശം ഉള്‍ക്കൊണ്ടുകൊണ്ട് ഇതേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു . സസ്നേഹം ബിജു ജി നാഥ് വര്‍ക്കല
Published in Emalayalee.com Nov 2023
https://mag.emalayalee.com/magazine/nov2023/#page=4

Sunday, November 12, 2023

മരത്തിനാകാശം പോലെ......... സ്മിത.സി

മരത്തിനാകാശം പോലെ.(കവിതകൾ), 
സ്മിത.സി., 
ലോഗാേസ്, 
വില: ₹ 190


പ്രണയകവിതകൾ തുളുമ്പും വാക്കുകൾ, നുരയും വീഞ്ഞ് ചഷകം പോലെ ലഹരിദായകമാകണം എന്നതാണ് വായനയുടെ കാതലായ കാഴ്ചപ്പാട്. പക്ഷേ അത് എല്ലാ കവിതകൾക്കും ബാധകമായി വരില്ലല്ലോ. പ്രണയകവിതകൾക്ക് പതം പറച്ചിലുകളുടെ പ്രളയവും, രതി പരാഗണത്തിൻ്റെ മസൃണതകളാലും വിരഹത്തിൻ്റെ അന്ധകാരത്താലും മൂടിക്കെട്ടിയ ആകാശം പോലെ സമ്മിശ്രവികാരം ജനിപ്പിക്കാനേ കഴിയൂ എന്നതാണവസ്ഥ. സോളമൻ്റെ ഉത്തമഗീതങ്ങളുടെയും ഷെല്ലിയുടെയും നെരൂദയുടെയും വിരഹാർദ്രമൗന സങ്കീർത്തനങ്ങളും ഇക്കാവമ്മയുടെ ഭക്തി സാന്ദ്ര വന്യ രതിയുടെയും ഒക്കെ കടമ്പകൾ കടന്ന് എ ഐ ആപ്പുകൾ നല്കുന്ന ഇൻസ്റ്റൻന്റ് കവിതകളുടെ ജീവനില്ലായ്മയിലേക്ക് സഞ്ചരിക്കുമ്പോൾ ,എന്താണ് കവിത? എന്താകണം കവിത എന്നത് ചർച്ച ചെയ്യാൻ പോലും ഭയക്കുന്ന സോഷ്യൽ മീഡിയ സാംസ്കാരിക നായക ലോകത്തിൽ കവിതയെന്താണെന്ന്  കവിതയിലൂടെ പോലും പറയാനാകാത്ത അവസ്ഥയാണ് ഇന്നിൻ്റെ.

ഇന്ന് കവിതകൾ എഴുതുന്ന എല്ലാവരും ആഗ്രഹിക്കുന്നത് സ്വന്തം രചനകൾ ഒരു പുസ്തകമായി കാണണം എന്നു മാത്രമാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ മലയാളം പാഠപുസ്തകം ഒന്നു വെറുതെ മറിച്ചു നോക്കി. പത്തു മുപ്പത്തഞ്ചു വർഷം മുമ്പ് പഠിച്ചവയിൽ നിന്നും മാറാത്ത പാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നുമല്ല. ഇവിടെ കവിതകൾ ഉണ്ടാകുന്നില്ല. രചനകൾ കാക്കത്തൊള്ളായിരം സംഭവിക്കുന്നുണ്ട് പക്ഷേ അവയൊന്നും തന്നെ അക്കാഡമിക് മികവ് പുലർത്താത്തതിനാൽ ഇടം പിടിക്കുന്നില്ല. ഇവയെ എന്തുകൊണ്ടാകും ആരും ചർച്ച ചെയ്യാൻ മുതിരാത്തത്? 

സ്മിത സി യുടെ, മരത്തിനാകാശം പോലെ എന്ന കവിത സമാഹാരം വായനക്കെടുക്കുമ്പോൾ മനസ്സിൽ വളരെയധികം പ്രതീക്ഷകൾ ഒന്നും തന്നെയില്ലായിരുന്നു. കാരണം മുൻ വിധികളുമായി സമീപിക്കുന്ന വായനകൾ മിക്കവാറും കനത്ത ആഘാതങ്ങൾ തരുന്നവയെന്നതാണ് അനുഭവം. ഈ കവിത സമാഹാരത്തിൽ നിറയെ പ്രണയകവിതകൾ ആണെന്ന് ഒറ്റവാക്കിൽ പറയാം. പ്രണയത്തിൻ്റെ കടും വർണ്ണങ്ങളും, വിഷാദം, നിരാശ തുടങ്ങിയ വിവിധ ഭാവങ്ങളും കൂടിക്കലർന്ന കവിതകൾ. ഒന്നോ രണ്ടോ കവിതകൾ പ്രണയത്തിന് പുറത്തുള്ള ലോകം വരയ്ക്കുന്നവയാണ് എന്നത് പറയാതെ വയ്യ. പക്ഷേ ഭൂരിഭാഗം കവിതകളും കുറുങ്കവിതകളോ, ചിന്താശകലങ്ങളോ ആണെന്നത് യാഥാർത്യം . എൺപതോളം കവിതകളാൽ നിറഞ്ഞ ഈ പുസ്തകത്തിൽ പ്രണയവും, വിഷാദവും, പെൺ മനസ്സിൻ്റെ ഏകാന്തതയും, മാതൃത്വവും, പ്രകൃതിയും, പ്രപഞ്ചവും വായിക്കാനാകുന്ന ഘടകങ്ങളാണ്. മികച്ച കവിതകൾ എന്ന് പറയാനാവില്ലയെങ്കിലും ചില കവിതകളിലും കുറുങ്കവിതകളിലും ശക്തമായ ചില ബിംബങ്ങളും, ചിന്തകളും, നിലപാടുകളും സ്മിത വരച്ചിടുന്നുണ്ട്. എഴുതാനായി എഴുതിയവ ആയല്ല കവിതകൾ സ്മിതയിൽ സംഭവിച്ചിരിക്കുന്നത്. ഒരു ആശയം, ഒരു ചിന്ത തുടങ്ങിയ ചിലവയെ പറഞ്ഞു വയ്ക്കാൻ കവിതയെന്ന സങ്കേതത്തെ ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിക്കുന്ന ഒരെഴുത്തുകാരിയായി സ്മിത.സിയെ വായിക്കാൻ കഴിയുന്നു. നല്ല ഭാഷാപ്രയോഗങ്ങളും ആശയങ്ങളും കൈമുതലായുള്ള ,വായനയുള്ള ഒരാൾ എന്ന തോന്നൽ പുസ്തകം നല്കുന്നുണ്ട്. ഇത് ,ഭാവിയിലെ നല്ലൊരു കവിയുടെ വളർച്ചയുടെ പടവുകൾ ആയി കരുതുന്നു. സ്മിത ആമുഖത്തിൽ പറയും പോലെ "എന്നിലേക്കുള്ള ഒറ്റമുറി വീടായി " കവിത മാറാതിരിക്കുകയാണെങ്കിൽ കൂടുതൽ വായനകൾ സ്മിതക്ക് സമ്മാനിക്കാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശയുണ്ട്. ആശംസകളോടെ ബി.ജി.എൻ വർക്കല

ജ്ഞാനസ്നാനം .............സജിനി എസ്,

ജ്ഞാനസ്നാനം (കഥകൾ), 
സജിനി എസ്, 
ഫ്ലമിംഗോബുക്സ്, 
വില: 250 രൂപ 


വായന തികച്ചും മരിച്ചു പോയേക്കുമെന്ന് തോന്നുന്ന അവസ്ഥകളിലൊക്കെ അതിനെ തിരിച്ചു പിടിക്കേണ്ടതിൻ്റെ ആവശ്യകത ഉണ്ട്. അത്തരം അവസ്ഥകളെ വീണ്ടും നിർജ്ജീവമാക്കുന്ന വായനകൾ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതൊരു പൂർണ്ണ മരണമായി മാറിപ്പോയേക്കാം. അടുത്ത കാലത്തായി കഥകളിലും കവിതകളിലും അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ വായനയെ ആസ്വദിപ്പിക്കുന്നതിനൊപ്പം കൂടുതൽ വായനാനുഭവങ്ങൾ തേടാൻ ആഗ്രഹം ജനിപ്പിക്കുകയും ചെയ്യും. 

വളരെ മുമ്പ് വായിച്ച എഴുത്തുകാരിയാണ് സജിനി. എസ്. യേശു മഴ പുതയ്ക്കുന്നു എന്ന കഥ സമാഹാരം വായിച്ചതിലൂടെ പരിചയമായ ഒരു പേരാണ് സജിനി എസ് എന്നത്. ആ പുസ്തകം നല്കിയ വായനാനന്ദം ആണ് പുതിയ പുസ്തകമായ ജ്ഞാനസ്നാനം വായിക്കാൻ തിരഞ്ഞെടുക്കുവാൻ പ്രേരണയായത്. ഒരാളെ തുടർച്ചയായി വായിക്കുന്ന പതിവ് കുറവാണ്. കാരണം ആദ്യ വായന നല്കുന്ന ആവേശത്തെ അനുസരിച്ചാകുമല്ലോ തുടർവായനകൾ ചെയ്യുക. എന്നാൽ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകാരെ തിരഞ്ഞുപിടിച്ചു തന്നെ വായിക്കുകയും ചെയ്യും. 20 കഥകൾ ആണ് ജ്ഞാനസ്നാനം എന്ന ഈ പുസ്തകത്തിലുള്ളത്. ഇരുപതിൽ ചിലവ ആദ്യപുസ്തകത്തിൽ വായിച്ചവയാണ് എന്ന പോരായ്മ എടുത്തു പറയേണ്ടതുണ്ട്. ശേഷമുള്ള കഥകൾ ഒക്കെത്തന്നെയും കഥാകാരിയുടെ വൈഭവം പ്രകടമാക്കുന്ന നല്ല എഴുത്തുകൾ തന്നെയാണ്. ചിലർ തങ്ങളുടെ കഥകളിൽ,കവിതകളിൽ ഒക്കെ തുടർച്ചയായി പ്രയോഗിക്കുന്ന ചില പദങ്ങൾ, ബിംബങ്ങൾ ഉണ്ടാകും. അവയുടെ അതിപ്രസരം എടുത്തറിയിക്കുന്ന ഒന്നാണ് ചിലപ്പോൾ. സജിനിയുടെ കഥകളിലും അത്തരം ചില ബിംബങ്ങളും വാക്കുകളും അമിതമായി കടന്നു വരുന്നുണ്ട് . നഗ്നത, മുലക്കണ്ണ്, അതുപോലെ ശരീര വില്പനക്കാരായ സ്ത്രീകൾ ഇവ സജിനി കഥകളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങൾ ആണോ എന്ന് സംശയിച്ചു പോകുന്നു. ഇവ അരോചകമെന്നോ മറ്റോ ഒരു കാഴ്ചപ്പാടിലല്ല ഇത് സൂചിപ്പിക്കുന്നത്. കഥകൾക്കുള്ളിൽ ഇവ അനവസരത്തിൽ കുത്തിക്കയറ്റുന്നു എന്നുമല്ല. ഇവയെ മിക്കയിടങ്ങളിലും കാണാനാകുന്നു എന്നു സൂചിപ്പിച്ചു എന്നേയുള്ളു. 

സ്ത്രീ മനസ്സുകളുടെ വിഭിന്നവും വിസ്താരവുമായ ചിന്താ പ്രളയങ്ങളെ ആവാഹിക്കാനും ആവിഷ്കരിക്കാനും സജിനിയുടെ കഥകൾക്ക് കഴിയുന്നുണ്ട്. ഉറൂബിൻ്റെ പ്രശസ്ത കഥാപാത്രമായ ഉമ്മാച്ചുവിനെപ്പോലെ കുട്ടിയമ്മയെ സൃഷ്ടിക്കാൻ സജിനിക്ക് കഴിയുന്നുണ്ട്. അതുപോലെ മാധവിക്കുട്ടിയുടെ സ്വതന്ത്ര ചിന്താഗതിയെ ഓർമ്മിപ്പിക്കുന്ന കഥാതന്തുക്കളെയും കണ്ടുമുട്ടാൻ കിട്ടുന്നുണ്ട് . അനുകരണങ്ങൾ ഇല്ലാതെ  സ്വതന്ത്രമായ നിലനില്പ് പ്രകടമാക്കുന്ന , നിലപാടുകൾ ഉള്ള കഥാപാത്രങ്ങളാണ് സജിനിയുടെ കഥകൾ പേറുന്നത്. നല്ല ഊർജ്ജമുള്ള ഭാഷയും, മനോഹരമായ ആവിഷ്കാരതന്ത്രങ്ങളും സജിനിയെന്ന കഥാകാരിയുടെ വളർച്ചയെ സഹായിക്കും എന്നു പ്രത്യാശിക്കുന്നു. ഗഹനമായ വായന ആഗ്രഹിക്കുന്നവർക്ക് കഥയുടെ ലോകത്തിൽ ഇഷ്ടമാകുന്ന ഒരു എഴുത്തുകാരിയായ് സജിനി. എസി നെ പരിഗണിക്കുന്നതിൽ സന്തോഷമാണ് . കൂടുതൽ തിളക്കമാർന്ന എഴുത്തുകളുമായ് നാളെകൾ സമ്പുഷ്ടമാക്കാൻ കഴിയട്ടെ എന്ന ആശംസകളോടെ ബി.ജി.എൻ വർക്കല