Monday, January 30, 2017

ഒരു പുഷ്പം പോലെ


ഒരു പുഷ്പത്തിനെന്നപോൽ
ജീവിതത്തിനും ജലം വേണം.
സന്തോഷസന്താപശ്രുക്കൾ
അതു പൂർണ്ണമാക്കുന്നുവല്ലോ .

ഒരു പുഷ്പത്തിനെന്നപോൽ
ജീവിതത്തിനും വെളിച്ചമാവശ്യം
ശ്വാസം നിലനിർത്തുവാൻ
സന്തോഷമവസരമേകുന്നല്ലോ.

ഒരു പുഷ്പത്തിനെന്നപോൽ
ജീവിതത്തിനും തിരിച്ചറിവു വേണം.
പ്രണയത്തിനതിൻ ഊഷ്മളത
തിരിച്ചറിയാൻ കഴിയുന്നപോൽ.

വെള്ളം വെളിച്ചം പ്രണയമവയൊ-
ന്നൊന്നിനോട് പൂരകമെന്നപോൽ '
വേണമീയുലകിൽ ജീവിതത്തിൽ
നമ്മൾ തൻ സ്വപ്‌നം പൂവണിഞ്ഞീടുവാൻ.
........ ബി.ജി.എൻ വർക്കല
(ഇലോന ഹെസ്സയുടെ ജസ്റ്റ് ലൈക്ക് എ ഫ്ലവർ എന്ന കവിതയുടെ തർജ്ജമ . I + You = We എന്ന പുസ്തകത്തിൽ നിന്നും)

Just like a flower

Just like a flower, life needs water to grow;
Tears of sadness and joy complete it's worthiness.

Just like a flower, life needs light to be,
Happiness gives a chance to breath.

Just like a flower, life needs understanding ,
For love is the ability to feel.

But neither water,light nor love are ever successful without the other,
So life needs all three to be what makes our dreams come true.
..............Ilona Hesse

Sunday, January 29, 2017

അഞ്ചിതൾ പൂവ്


ആദ്യ ഇതൾ വിടരുമ്പോൾ
അപരിചിതത്തിൻ നേർത്ത പട്ടുനൂൽ
ഇഴ പൊട്ടിയടർന്നിരുന്നുവോ ?
നമുക്കിടയിൽ നിന്നദൃശ്യമാം
തിരശ്ശീലയകന്നുവല്ലോ!

രണ്ടാമിതൾ വിടരുമ്പോൾ
ഞാനും നീയും തമ്മിലറിഞ്ഞുവോ?
നീയെന്നെയും ഞാൻ നിന്നെയും
കേൾക്കുകയായിരുന്നുവല്ലോ.

മൂന്നാമിതൾ വിടരുമ്പോൾ
നീയെന്റെ വർണ്ണങ്ങളിൽ,
അളവഴകുകളിൽ മിഴികോർത്തവ
അക്ഷരങ്ങളിൽ പടർത്തുകയായിരുന്നല്ലോ .

നാലാമിതൾ വിടരുമ്പോൾ
നിന്റെയക്ഷരങ്ങൾക്കു ജീവനിടുകയും
നിന്റെ പാദങ്ങൾ എന്നിലേക്കണയാൻ
ത്രസിച്ചു തുടങ്ങുകയുമായിരുന്നു.

അഞ്ചാമിതൾ വിടരുമ്പോൾ
നനുത്തൊരു പുഞ്ചിരിയാൽ
നിന്റെ വഴികളിലേക്കു ഞാനൊരു
തടയണ കെട്ടിഇരുളിലേക്ക് മറയുന്നു.
..... ബിജു.ജി.നാഥ് വർക്കല

Saturday, January 28, 2017

സമസ്യകള്‍


വീണുടയുന്നതും
വിണ്ടുകീറുന്നതുമായ
സുഷിരങ്ങളിലൂടെയാകാം
ജീവന്റെ സംഗീതം കേട്ടത് .

കണ്ണട ചില്ലുകള്‍
മാറിയ കാഴ്ചകളില്‍
മഴവില്ലുകള്‍ വിരിഞ്ഞും
മയില്‍പ്പീലികള്‍ വിടര്‍ന്നും നിന്നിരുന്നത്രെ.

മരണത്തിന്റെ സംഗീതം
തണുത്ത കാതുകളില്‍ മാത്രം.
മിടിപ്പ് നിലച്ച ഹൃദയത്തില്‍
ചെവിയോര്‍ക്കുകിലത്‌ ഉള്ളു പൊള്ളിച്ചേക്കും .

വിണ്ടു കീറിയ മുലഞ്ഞെട്ടില്‍
വരണ്ടുണങ്ങിയ ചുണ്ടുകള്‍ .
നീലിച്ച കണ്‍തടങ്ങളില്‍
സര്‍പ്പക്കാവുകള്‍ മര്‍മ്മരം പൊഴിക്കുന്നു .

ആട്ടുകല്ലിന് ഒരേഭാവം
അരിയരച്ചത് അപ്പത്തിനോ
ദോശയ്ക്കൊയെന്നറിയേണ്ട
അരഞ്ഞു കഴിയുമ്പോളൊന്നുറങ്ങണമത്രേ.

രാത്രി വണ്ടിയ്ക്ക് തലവയ്ക്കാന്‍
നിറവയറുമായൊരുസന്ധ്യ
ഇരുളിന്റെ മറപറ്റിയകലുമ്പോള്‍
ജീവിതം പനിയ്ക്കുമത്രേ തെരുവിലെവിടെയോ !
-----------------------------ബിജു ജി നാഥ്

Friday, January 27, 2017

മൂന്നു കഥകൾ

മൂന്നു കഥകൾ പ്രവാസത്തിലെ മൂന്നു എഴുത്തുകാരുടെ വ്യത്യസ്ഥ അവാർഡുകൾ നേടിയ മൂന്നു കഥകളുടെ വായന.

വിത്തുഭരണി

ശ്രീദേവി എം മേനോന്‍

കഥകളുടെ ശേഖരണത്തില്‍ ആസ്വാദ്യതയുടെ പച്ചപ്പുകള്‍ പകര്‍ന്നു തരുന്ന വായനകള്‍ വളര വിരളമായി മാത്രം ആണ് ഇന്ന് സംഭവിക്കുന്നത്‌ . പുതുകാലത്തെ എഴുത്തിന്റെ ശുഷ്കത അല്ല അതിനു കാരണം . പക്ഷെ വായനയില്‍ നഷ്ടപ്പെടുന്ന കാമ്പുള്ള എഴുത്തുകള്‍ ആണ് ഇതിനു നിദാനമായി പറയാനുള്ളത് . മിന്നാമിനുങ്ങുകള്‍ പോലെ നുറുങ്ങു വെട്ടവുമായി ചില വായനകള്‍ ഇടയ്ക്കിടയ്ക്ക് നമ്മെ തലോടി കടന്നുപോകുമ്പോള്‍ അതിനാല്‍ തന്നെ സന്തോഷം അനുഭവപ്പെടുക സ്വാഭാവികമാണ് . വിത്തുഭരണി എന്ന കഥ അത്തരത്തില്‍ ഒരു വായനാനുഭവം തന്ന കഥയാണ് . എഴുത്തുകളിലൂടെ എല്ലായ്പ്പോഴും അല്ലെങ്കിലും ഒരു പ്രവചനസ്വഭാവമോ, ഒരു സന്ദേശമോ നല്‍കി വായനക്കാരെ, സമൂഹത്തെ ഉണര്‍ത്തുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ് എഴുത്തുകാരന്റെ. ശ്രീദേവി ഈ കഥയില്‍ അതു നിറവേറ്റിയിരിക്കുന്നു എന്നത് സന്തോഷകരമാണ്. ഖാസിം എന്ന് പേരുള്ള വൃദ്ധന്‍ പണ്ടെങ്ങോ വന്നടിഞ്ഞ മഞ്ഞപ്പൂക്കളുടെ ആ താഴ്വരയിലെ ഏകാന്ത ജീവിതത്തിനിടയ്ക്കു തനിക്കു സമ്മാനമായി കിട്ടിയ റേഡിയയിലൂടെ ഒരിക്കല്‍ കേള്‍ക്കുന്ന  വാര്‍ത്തയിലൂടെ ഒരു പെണ്‍കുട്ടി പങ്കുവച്ച വിത്തുശേഖരണം എന്ന ആശയത്തിലേക്ക് ആകൃഷ്ടനായി തന്റെ ഏകാന്തതയെ ഉപേക്ഷിച്ചു ലോകത്തിന്റെ കണ്ണിലേക്ക് ഇറങ്ങുന്ന വിഷയം ആണ് പങ്കു വയ്ക്കപ്പെടുന്നത് എഴുത്തുകാരി . സേതുവിന്റെ പാണ്ഡവപുരം പങ്കു വയ്ക്കുന്ന പ്രതീകാത്മതകയുടെ മഞ്ഞ നിറം ഇവിടെയും സമര്‍ത്ഥമായി എഴുത്തുകാരി ഉപയോഗിച്ചിരിക്കുന്നു . മരണത്തിന്റെ , നിരാശയുടെ , അന്ധതയുടെ കാഴ്ചഫലം തരുന്ന മഞ്ഞനിറം . ചുറ്റാകെ പൂവിട്ടു നില്‍ക്കുന്ന മഞ്ഞപ്പൂക്കള്‍ , ചെടികള്‍ , തടാകം എന്തിനേറെ തന്റെ താടി മുടികള്‍ പോലും മഞ്ഞിച്ചു പോയ ഒരു കാലം . അതില്‍ നിന്നുമാണ് അയാള്‍ എല്ലാത്തരം വിത്തുകള്‍ അവയെ നന്മയുടെ പ്രതീക്ഷയുടെ ഊർവ്വരതയുടെ പുതുനാമ്പുകളെ വാര്‍ത്തെടുക്കുന്ന അധ്യാപകന്റെയോ പ്രവാചകന്റെയോ ഓര്‍മ ഉണര്‍ത്തി ശേഖരിക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയിലെക്ക് നടന്നു കയറുന്നത് . അപ്പോഴും അയാളുടെ ഭാണ്ഡത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്ന ആസുരതയുടെ കരിന്തേളുകള്‍ നന്മയുടെ മേല്‍ എപ്പോഴും കടന്നുകയറാന്‍ വെമ്പല്‍ കൊള്ളുന്ന തിന്മയുടെ അവസാനിക്കാത്ത അധിനിവേശത്തിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എഴുത്തുകാരിയില്‍ പക്ഷെ പങ്കു വയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ക്കൊപ്പം പങ്കു വയ്ക്കുന്ന ചില വിട്ടുപോകാത്ത ഗോത്രീയതയും ദര്‍ശിക്കാന്‍ കഴിയുന്നുണ്ട് . ആസുരതയുടെ വാര്‍ത്തകള്‍ വായിക്കേണ്ടത് ക്രൌര്യം നിറച്ച നോട്ടത്തോടെ ദാര്‍ഷ്ട്യം തുളുമ്പുന്ന അംഗ വിക്ഷേപങ്ങളോടു കൂടിയ കറുത്ത പെണ്ണു ആകണം എന്നത് കറുപ്പിനോടുള്ള വിദ്വേഷവും അസഹ്യതയും മനുഷ്യനില്‍ നിന്നും അകലാത്ത ഒരു സമസ്യയാകുന്ന കാഴ്ച പകരുന്നു . നിറം പോലെ തന്നെയാണ് സ്ത്രീക്കാഴ്ച്ചകളില്‍ കാണുന്ന മറ്റു ചില വിശേഷണങ്ങളും . സ്ത്രീ പുഞ്ചിരിക്കേണ്ടത് എങ്ങനെ ആകണം എന്ന ഖാസിമിന്റെ കാഴ്ചപ്പാട് , സ്ത്രീകളോടുള്ള സമീപനം ഒക്കെ പുരുഷകാലത്തിന്റെ തെറ്റായ ധാരണകളും കാഴ്ചപ്പാടുകളും ശരിവയ്ക്കുന്ന സ്ത്രീ മനസ്സുകളെ ആണ് അടയാളപ്പെടുത്തുന്നത് . പൊതുവില്‍ നല്ല പ്രതീക്ഷ നല്കുന്ന ഒരു എഴുത്തുകാരിയാണ് ശ്രീദേവി എന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു .

മയില്‍ ചിറകുള്ള മാലാഖ അഥവാ മെലക് താവൂസ്

സബീന എം സാലി

കന്യാവിനോദമെന്ന കഥാ സമാഹരത്തിലൂടെയാണ് സബീനയെ ശ്രദ്ധിക്കുന്നത് . അതിരുകള്‍ ഇല്ലാതെ ജീവിതത്തെ അടയാളപ്പെടുത്താന്‍ ഉള്ള ഈ കലാകാരിയുടെ കഴിവ് വളരെ മനോഹരമായി അടയാളപ്പെടുത്തിയ ഒരു കഥാ സമാഹാരം ആയിരുന്നു അതു . താന്‍ ജീവിക്കുന്ന ഭൂമികയുടെ ചിത്രം , തന്‍ അഭിരമിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യകതകള്‍ , ജീവിതങ്ങളുടെ നിറചിത്രങ്ങള്‍ എന്നിവ അടയാളപ്പെടുത്തുക എന്നത് എഴുത്തില്‍ ഒരു വെല്ലുവിളി ആണ് . പ്രത്യേകിച്ച് മതപരമായ ചുറ്റുപാടുകളോ സാമൂഹ്യ ഇടപെടലുകളോ ഉള്ള ഒരു സമൂഹമോ ലോകമോ ആണ് എങ്കില്‍ എഴുത്തുകാര്‍ പലപ്പോഴും ശ്വാസം മുട്ടുകയോ എഴുത്തില്‍ കൃത്രിമത്വം വരികയോ ചെയ്യുക നാം അനുഭവിക്കുന്ന വായനകള്‍ ആണ് . ഇത്തരം സാഹചര്യങ്ങളില്‍ എഴുത്തുകാര്‍ പലപ്പോഴും കൈകൊള്ളുക അപരവത്കരണം , ബിംബവത്കരണം തുടങ്ങിയ സാധ്യതകളിലേക്ക് ആണ്. സബീനയും ഇത്തരം ഒരു സാഹസം തന്റെ കഥകളില്‍ പ്രയോഗിച്ചു കണ്ടിരുന്നു . ഇവിടെ മയില്‍ ചിറകുള്ള മാലാഖ അഥവാ മെലക് താവൂസ് എന്ന കഥയില്‍ സബീന പങ്കു വയ്ക്കുന്നത് മെസപ്പൊട്ടാമിയന്‍ സംസ്കാരത്തില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രം ആണ് . യസീദികളുടെ ജീവിതം , പലായനം അതിജീവനത്തിന്റെ നാള്‍ വഴികള്‍ എന്നിവയിലേക്ക് ഒരു യാത്രയാണ് സബീന ഈ കഥയില്‍ നടത്തുന്നത് . ആസുരതയുടെ കനല്‍ വഴികള്‍ താണ്ടി വരുന്ന യാസിഹ എന്ന യസീദി പെണ്‍കുട്ടിയുടെ ആത്മകഥയിലൂടെ മാഹിര്‍ എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ വാര്‍ത്തകള്‍ക്ക് ഒരു സ്കൂപ്പ് കണ്ടെത്തുന്നതാണ് ഇതി വൃത്തം . ഒരു ഡാന്‍സ് ബാറില്‍ നിന്നും അവളെ കണ്ടെത്തുകയും അവളിടെ പച്ചക്കണ്ണില്‍ നിന്നും അയാള്‍ മലഞ്ചെരുവുകളുടെ ജീനുകള്‍ തിരിച്ചറിയുകയും അവളെ സമീപിച്ചു അവളില്‍ വിശ്വാസം നേടിയെടുത്തു അവളുടെ കഥ അറിയുകയും ഒടുവില്‍ അവള്‍ അജ്ഞാതന്റെ വെടിയുണ്ടയില്‍ അവസാനിക്കുകയും ചെയ്യുന്നു കഥയില്‍ . യസീദികളുടെ ചരിത്രവും വിശ്വാസവും ആചാരങ്ങളും പരാമര്‍ശിക്കുക വഴി ഒരു ചരിത്രകാരിയുടെ റോള്‍ കൂടി എഴുത്തുകാരി ഇവിടെ ഉപയോഗിക്കുന്നു .  ഈ കഥയുടെ പോരായ്മയായി പറയാവുന്നത് കാഴ്ചകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളും പത്രമാധ്യമങ്ങളും പങ്കു വച്ച വിവരണങ്ങള്‍ , വാര്‍ത്തകള്‍ എന്നിവയെ ഒരു കഥയിലേക്ക് ആവാഹിച്ചു എന്നുള്ളത് മാത്രമാണ് . വിവരണങ്ങള്‍ മാത്രമാകുന്ന ഓരോ കാഴ്ചയും വായിക്കപ്പെട്ട ആ അവസ്ഥകള്‍ മാത്രമാണ് അവയുടെ തനിയാവര്‍ത്തനം മാത്രം . യാസിഹക്ക് പറയാന്‍ വേണ്ടി ഒന്നും പ്രത്യേകിച്ച് ഉണ്ടാകുന്നില്ല എങ്ങും തന്നെ . അതുപോലെ പത്രപ്രവര്‍ത്തകനായ പുരുഷന്റെ കാപട്യം , അയാളിലെ കൌശലത കഥയുടെ ഒഴുക്കില്‍ അതു പ്രതിനിധാനം ചെയ്യുന്ന വഴികളില്‍ എവിടെയും സ്ത്രീക്ക് രക്ഷയില്ല എന്ന കാഴ്ച നല്‍കുന്നില്ലേ എന്ന് തോന്നി . അബലയായ ഒരു സ്ത്രീക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ സംരക്ഷണവും ഞാന്‍ നിനക്ക് നല്‍കാം എന്ന അയാളുടെ വാക്കുകളില്‍ ആണ് അവള്‍ തന്റെ മനസ്സ് തുറക്കുന്നത് . എന്നാല്‍ കഥ പറഞ്ഞു കഴിയുമ്പോള്‍ തന്‍റെ വിശ്വാസങ്ങള്‍ക്ക് എന്നും മറുപുറം നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ മരണം എന്ന തമാശക്ക് വിട്ടുകൊടുത്തുകൊണ്ട്‌ തന്റെ ഭാഗത്തെ നീതിയുടെ മൂടുപടം അണിയിക്കുന്ന കാഴ്ച പരിതാപകരമായി അനുഭവപ്പെട്ടു . മറ്റൊന്ന് പലായനത്തില്‍ തിരികെ വരുന്ന സ്ത്രീകളില്‍ കന്യകാത്വം തിരികെ പിടിപ്പിക്കുന്ന കാഴ്ചയാണ് . സ്ത്രീയുടെ ജീവിതം ഈ ഒരു കന്യകാത്വം എന്ന നേര്‍ത്ത പാടയില്‍ കുരുങ്ങി കിടക്കുന്നു എന്ന വിക്ടോറിയന്‍കാലഘട്ട ചിന്തയില്‍ നിന്നും ഇന്നും മുന്നോട്ടു വരാത്ത മനുഷ്യരുടെ ചിന്തകള്‍ ഓര്‍മ്മിപ്പിച്ചു ആ വിവരണങ്ങള്‍ . പരിണാമപരമായി മനുഷ്യശരീരത്തില്‍ അവശേഷിച്ച ഇന്ന് ഒരുപയോഗവും ശാരീരികമായി നിര്‍വഹിക്കാത്ത ഒരു വസ്തുവിനെ ഇന്നും സ്ത്രീകള്‍ ഹിമാലയന്‍ വിഷയമായി കാണുന്നത് കാലത്തിനു പിറകെ സഞ്ചരിക്കുന്നത് കൊണ്ടാകാം .

പൊതുവേ സബീനയുടെ കഥകളില്‍ കാണുന്ന സാമൂഹ്യ പ്രതിബദ്ധത ഇതില്‍ വായിക്കാം എങ്കിലും സങ്കുചിതമായ ഒരു കാഴ്ചപ്പാടുകളിലേക്ക് എഴുത്തുകാരി തിരികെ നടക്കാന്‍ ശ്രമിക്കുന്ന അനുഭവം ഉണ്ടാകുന്നുണ്ട് . അവ തിരിച്ചരിയുകയാണെങ്കില്‍ സബീന എന്ന എഴുത്തുകാരി കൂടുതല്‍ ഉയരങ്ങള്‍ താണ്ടും എന്ന ശുഭാപ്തി വിശ്വാസം ഉണ്ട് .


സാളഗ്രാമം

രമേഷ് പെരുമ്പിലാവ്.

എഴുത്തിലെ അപരവത്കരണം വളരെ ഉദാരമായ ഒരു സമീപനമായി ഇന്ന് കണ്ടു വരുന്നുണ്ട് . തന്നില്‍ നിന്നും വേറിട്ട്‌ നിന്ന് കൊണ്ട് ലോകത്തെ കാണാനും ചിന്തകളും പങ്കുവയ്ക്കാനും എഴുത്തുകാരന്‍ കണ്ടെത്തുന്ന ഒരു സങ്കേതമാണ് ഇത് . പലപ്പോഴും താന്‍ തന്നെ ആകണമെന്നില്ല തന്റെ പരിസരങ്ങളിലെ , സമൂഹത്തിലെ ഒക്കെ ഒരു പ്രതീകം ആകാം അതിനെ പക്ഷെ നേരിട്ട് അവതരിപ്പിക്കുക എന്നത് പല വിഷയങ്ങളിലേക്ക് കടന്നുപോകും എന്ന തിരിച്ചറിവില്‍ നിന്നാണ് അപരത്വം എന്ന സമീപനങ്ങളില്‍ എഴുത്തുകാര്‍ എത്തപ്പെടുന്നത് . രമേഷ് പെരുമ്പിലാവ് എന്ന എഴുത്തുകാരന്‍ തന്റെ സാളഗ്രാമം എന്ന കഥ അവതരിപ്പിക്കുന്നത്‌ പ്രവാസത്തിലെ ഒരു പ്രതിനിധിയെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ് . പ്രവാസിയായസമൂഹത്തില്‍ വളരെ വലുതായല്ല എങ്കിലും കണ്ടുവരുന്ന ഒരു വിഭാഗമാണ്‌ സ്വവര്‍ഗ്ഗലൈംഗികതയെ സ്നേഹിക്കുന്നവര്‍ . സോഷ്യല്‍ ഇടങ്ങളിലും മെസ്സെഞ്ചര്‍ ഇടങ്ങളിലും ഇത്തരക്കാരുടെ അതിപ്രസരം കാണാം എങ്കിലും ഇതില്‍ നിന്നും വിഭിന്നമായി ഒരു തലത്തില്‍ ആണ് രമേശ്‌ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ . ഒരു ഷെയര്‍ റൂമിലെ മൂന്നാം നില കട്ടിലില്‍ തന്റെ എതിര്‍ കട്ടിലിലെ അന്തേവാസിയുടെ മരണത്തോടെ നിരാശയിലേക്ക് വീഴുന്ന ചെറുപ്പക്കാരന്റെ കഥയാണ് ഇത് . സാളഗ്രാമന്‍ എന്ന സലാഹുദ്ധീനെ പരിചയപ്പെടുത്തുന്ന ഈ കഥയില്‍ സാളഗ്രാമന്‍ മരിക്കുന്ന ഓര്‍മ്മയില്‍ നിന്നാണ് ആരംഭിക്കുന്നത് കഥ . അവിടെയ്ക്ക് സലാഹുദ്ധീന്‍ എന്ന ഒരു ഭാവനാ കഥാപാത്രമായി കടന്നുവരുന്ന വ്യെക്തിയെ പകല്‍ വെളിച്ചത്തില്‍ കാണാന്‍ കഴിയാതെ അയാളെ തിരഞ്ഞുഅയാളുടെ വേരുകള്‍ തിരഞ്ഞു നടക്കുന്ന നായകന്‍ ഒടുവില്‍ അയാള്‍ എന്നത് മിഥ്യയാണ് എന്നതും സാളഗ്രാമന്‍റെ മരണത്തോടെ അയാളും മരിച്ചുപോയിരിക്കുന്നു എന്നതും മനസ്സിലാക്കുകയും മദ്യപിച്ചു സ്വയം ഹത്യയുടെ താളലയത്തില്‍ അപകടമരണം വരിക്കുന്നതും ആണ് കഥ പറയുന്നത് . ഗ്രാമത്തെക്കുറിച്ചുള്ള ഓര്‍മ്മ അല്ലെങ്കില്‍ ഗൃഹാതുരത എന്നാല്‍ കാവില്‍ ഉത്സവത്തിനു ആദ്യമായി ലഭിച്ച രതിസുഖം ആണ് അയാള്‍ക്ക് . അതു പകര്‍ന്നു നല്‍കിയ സുരേന്ദ്രന്‍ മാഷില്‍ നിന്നും അയാള്‍ അധിക ദൂരം സഞ്ചരിക്കുന്നില്ല . സലാഹുദ്ധീന്‍ നായകനെ ഭോഗിക്കുമ്പോള്‍ ലഹരിയുടെ മൂടുപടം അണിഞ്ഞു അയാള്‍ അതു ആസ്വദിക്കുന്നതും അതിന്റെ സുഖം നല്‍കിയ ഓര്‍മ്മയില്‍ അയാളെ തിരഞ്ഞു തുടങ്ങുന്നതും ഗേ സെക്സിന്റെ പ്രണയത്തിന്റെ പുതിയ വായനയായി വിലയിരുത്താന്‍ കഴിയും. ലെസ്ബിയന്‍ കഥകള്‍ മലയാളത്തില്‍ ഒരുപാട് ഉണ്ടെങ്കിലും ഗേ സെക്സിന്റെ കഥകള്‍ വിരലില്‍ എണ്ണാന്‍ പോലും ഉണ്ടാകാത്ത ഒരു കാലത്തിലാണ് രമേഷ് തന്റെ സാളഗ്രാമത്തെ അവതരിപ്പിക്കുന്നത്‌ . സോദോമിന്റെയും ഉപ്പു കല്ലിന്റെയും പ്രതീകങ്ങളിലൂടെ സ്ത്രീ എന്നത് അയാളിലെ ലൈംഗികതയേ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്ന് സൂചിപ്പിക്കുന്നുണ്ട് . അതുപോലെ വേശ്യാലത്തിന്റെ അന്തരീക്ഷത്തെ വിലയിരുത്തുന്ന കാഴ്ചകളില്‍ പോലും ആ ഒരു പ്രതീതി വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . പരീക്ഷണങ്ങള്‍ ആകുന്ന എഴുത്തുകളില്‍ വിജയം വരിക്കുക എന്നതാണ് എഴുത്തുകാരന്റെ വെല്ലുവിളികള്‍ എന്നതിനാല്‍ തന്നെ രമേഷ് തന്റെ കഥയിലൂടെ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് എന്ന് മനസ്സിലാക്കാം . ഇടയില്‍ വളരെ ശുഷ്കമായി പ്രവാസത്തിന്റെ പരാധീനകളെ സൂചിപ്പിക്കാന്‍ ഉള്ള ശ്രമം മാത്രമാണ് ഈ കഥയില്‍ പ്രവാസത്തിന്‍റെ അടയാളപ്പെടുത്തല്‍ ആയി ചൂണ്ടിക്കാണിക്കാന്‍ കഴിയുക . പ്രണയത്തിലെ ഈ സ്വവര്‍ഗ്ഗരീതിയെ അടയാളപ്പെടുത്താന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വളരെ നല്ല ഒരാകാശം ആണ് എഴുത്തുകാരില്‍ തുറന്നിടുന്നത് .
മൂന്നു പേർക്കും ആശംസകൾ . ബി.ജി.എൻ വർക്കല

Thursday, January 26, 2017

ആദ്യസമാഗമം കൊതിച്ച് ...


വിരലൊന്നു തൊട്ടാൽ മതി
ഒരു പുഞ്ചിരിയോടെ  നീ മുന്നിൽ !
ഒരു വാക്കു മിണ്ടാൻ
ഒരു നോക്കു കാണാൻ
കണ്ടാലും മിണ്ട്യാലും
ഒരിക്കലും മതിവരാത്ത നീ മുന്നിൽ.

എന്നും നാം കാണുന്നേയില്ല .
ജീവിതദിശാഭ്രംശം വന്ന കാലത്തെ,
പ്രണയ നിമിഷങ്ങളുടെ വാചാലതയെ,
വിരഹത്തിന്റെ നൊമ്പരങ്ങളെ,
വ്യവസ്ഥിതിയോടുള്ള കലഹത്തെ
ഞാനക്ഷരമാക്കി പന്തുകളിക്കുമ്പോൾ

മാതൃത്വത്തിന്റെ ചെസ് ബോർഡിലൂടെ,
സ്ത്രീത്വത്തിന്റെ നൂൽക്കെട്ടിലൂടെ,
പ്രണയകേളിയുടെ ശർക്കരപ്പാവിലൂടെ '
നീ മുങ്ങാംകുഴിയിടുന്നുണ്ട് ചുറ്റിലും!

നമ്മൾ വളരെയടുത്തെങ്കിലും
എത്രയോ ദൂരയാണ് .
എങ്കിലും ,
ഓർമ്മകളുടെ കൊരവള്ളി പൊട്ടി
ഞാൻ ആർത്തു കരയുമ്പോഴൊക്കെ
സ്നേഹത്തിന്റെ സ്തന്യം പകരാൻ
നീ ഓടിവരാറുണ്ട്.

മരണത്തിന്റെ തണുപ്പു പുതച്ചു
ഒന്നുമേതുമറിയാതെ ഞാൻ കിടക്കുമ്പോൾ,.
പ്രണയത്തിന്റെ ഉപ്പു കലർന്ന
ഒരു തുള്ളി കണ്ണീരും
വിറയ്ക്കുന്ന ചുണ്ടുകളാൽ
ഒരു ചുംബനവും മാത്രമല്ലേ
നമുക്കിടയിലെ ആദ്യ സംഗമം എന്നോർക്കുമ്പോൾ
ഹൃദയം പിടച്ചു തുടങ്ങുന്നു.
മരിയ്ക്കുവാൻ കൊതിച്ചതിദ്രുതം....
___ ബിജു.ജി.നാഥ് വർക്കല ___

Friday, January 20, 2017

ചുവടുകൾ ( യാത്രക്കുറിപ്പുകൾ ) .........കെ എ ബീന

ചുവടുകൾ ( യാത്രക്കുറിപ്പുകൾ )
കെ എ ബീന
കറന്റ്‌ ബുക്സ്
വില 75 രൂപ

മലയാള സാഹിത്യത്തിൽ യാത്രക്കുറിപ്പുകളെക്കുറിച്ചു പറയുമ്പോൾ പ്രത്യേകിച്ച് അതിലെ സ്ത്രീ സാന്നിദ്ധ്യങ്ങളെക്കുറിച്ചു പറയുമ്പോൾ വളരെ വിരളമായ / ശുഷ്കമായ ഒരു ലിസ്റ്റ് ആകും വായനക്കാരനു ലഭിക്കുക. എങ്കിലും ലഭ്യമായവയിൽ മുന്നിൽ നില്കുക കെ. എ ബീന തന്നെയാണ്. കുട്ടിക്കാലത്തു തന്നെ റഷ്യയിലേക്കു നടത്തിയ യാത്രവിവരണം കൊണ്ട് ബീന തന്റെ സത്രീ സാന്നിദ്ധ്യം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നതാണല്ലോ ... വേറിട്ട വായനകൾ സമ്മാനിച്ച മറ്റു എഴുത്തുകാരികൾ ഇല്ല തന്നെ. കെനിയൻ ഡയറിയിലൂടെ വ്യത്യസ്തത നല്കിയ വൈൽഡ് ടൂർ യാത്രാവിവരണവുമായി സർഗ്ഗ റോയിയുണ്ട് മുൻ വായനയിൽ എന്നത് മറക്കുന്നില്ല. പുണ്യനഗരങ്ങളുടെ ഹൃദയത്തിലൂടെയുള്ള യാത്രകൾ , വിവരണങ്ങൾ എന്നിവ കൊണ്ട് ആത്മീയതയുടെ പുറംതോടു അണിഞ്ഞു നില്ക്കുന്ന യാത്രക്കുറിപ്പുകൾ സുലഭമാണ് ഇന്ത്യൻ എഴുത്തുകാരികളിൽ . ഇവയിൽ വ്യത്യസ്ഥത വരുത്താൻ ശ്രമിക്കാതെ ഒരേ ശൈലിയുമായി അവ വായനയുടെ രസം കൊല്ലുന്നു. എന്നാൽ ഇതിൽ നിന്നും വ്യതിചലിക്കുന്ന ഒരു ശൈലിയാണ് കെ.എ ബീനയുടെ "ചുവടുകൾ " എന്ന കൃതി. ഇന്ത്യൻ റയിൽവേയുടെ ടൂർ പാക്കേജിൽ ആൻസി എന്ന കൂട്ടുകാരിയുമൊത്ത് ഇന്ത്യൻ തീർത്ഥാടന വഴികളിൽ സഞ്ചരിച്ച ഓർമ്മകൾ. എന്തുകൊണ്ടു ഇതു വേറിട്ടു നില്കുന്നു എന്നു ചോദിച്ചാൽ സന്ദർശിച്ച ഇടങ്ങളുടെ വിശ്വാസ ചരിത്രങ്ങൾ മാത്രമല്ല അവയുടെ സമകാലിക മൂല്യച്യുതികളും രാഷ്ട്രീയ സാമൂഹിക ജീവിതത്തിലെ പൊരുത്തക്കേടുകളും ഒക്കെ ഇവയിൽ പരാമർശിക്കപ്പെടുന്നുണ്ട്. കാശി , പുരി ,ഗയ തുടങ്ങിയ ഇടങ്ങളിൽ എഴുത്തുകാരി സ്ഥല കൗതുകങ്ങൾക്കൊപ്പം അപചയങ്ങളും കാട്ടിത്തരുന്നു. ഗംഗാ തീരത്തെ മാലിന്യങ്ങൾ , ക്ഷേത്രങ്ങളിൽ നടക്കുന്ന കള്ളത്തരങ്ങൾ ,ഭക്തി വ്യവസായങ്ങൾ എന്നിവ എഴുത്തുകാരി തുറന്നെഴുതുന്നു. അതുപോലെ കൽക്കത്തയുടെ സ്ഥിതിയും.. മദർ തെരേസയെ അറിയില്ലാത്ത കൽക്കട്ടയുടെ പച്ചമുഖം ഒട്ടൊരു കൗതുകം നല്കുന്ന കാഴ്ചകയാണ്. അഹിന്ദുക്കൾക്ക്  പ്രവേശനമില്ല എന്നെഴുതിയ ഇടത്ത് ഹിന്ദുവായ കൂട്ടുകാരി സംശയത്തിന്റെ മുനയിൽ ക്ഷേത്രപ്രവേശനം നടത്താനാകാതെ നില്ക്കു സോൾ കൂടെയുള്ള അന്യമതസ്ഥയായ കൂട്ടുകാരിയുമൊന്നിച്ചു നിർഭയം ഉള്ളിൽ കയറിയ അനുഭവം എഴുത്തുകാരിയെ മാത്രമല്ല വായനക്കാരെയും ചിരിപ്പിക്കാതെ തരമില്ല. ഇത് ഇന്ത്യയെ കണ്ടെത്തുന്ന ഒരു യാത്രയല്ല. പക്ഷേ ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച യാത്രയായിരുന്നു. യാത്രയിലെ സഹ യാത്രികരായ പുരുഷന്മാരിലെ മനോഭാവവും പരിണാമവും , ട്രെയിൻ യാത്രയുടെ സുഖവും രസവും 'വായനക്കാരനും അനുഭവിച്ചു. ചുരുക്കത്തിൽ ആത്മീയ തലത്തിൽ അന്വേഷണം നടത്തുന്നവരെയും ചരിത്രകുതുകികളേയും ഒരു പോലെ സഹായിക്കുന്ന വായന ഉറപ്പു നല്കുന്നു ഈ പുസ്തകം . ആശംസകളോടെ ബി.ജി.എൻ. വർക്കല

Thursday, January 19, 2017

കാലം കാത്തു നില്ക്കാറില്ല , മരണവും ..


അകലയാണകലെയാണകലെയാണെങ്കിലും
അണയാതെയുളളിലുണ്ടെന്നുമെന്നും ചിരം .
അനുമതിയില്ലാതെ അരികിൽ വന്നീടുവാൻ
അകതാരിലില്ലെന്നിൽ തരിപോലുമാഗ്രഹം !

ഇമകളിൽ നിറയുന്ന ഗദ്ഗദ പുഴകളിൽ
ഇടറി വീണൊഴുകി കടലുതേടുന്നൊരു
ഇലയായി മാറുന്ന മമ ജീവനൊരിക്കലും
ഇരതേടിയലയുന്ന നരജന്മമല്ലറിയുക .

ഉടയുന്ന വിശ്വാസപ്പെരുമകൾ കൊണ്ട്
ഉലകിലുണ്ടാവില്ല കലാപങ്ങളെങ്കിലും.
ഉണരുവാൻ അനുവദിക്കാതിന്നു മീ-
ഉഴവുചാലുകളിൽ പുരോഹിതവൃന്ദങ്ങൾ!

ഋണബാധ്യതയില്ലാ ജനതയില്ലാത്തിടം
ഋഷഭത്തിനായി പൊരുതുന്ന മന്നവർ
ഋജുരേഖയിൽ ചരിക്കുന്ന ചിന്തകൾ
ഋതുഭേദമില്ലാതെ കപടമീ ലോകവും.

എരിയുന്ന ജീവന്റെ കിരണങ്ങൾ കൊണ്ടു
എരിപൊരി കൊള്ളുന്ന കാലമേ വിട തരൂ .
എതിരിട്ടു നിന്നൊരീ ലോകത്തെ വെല്ലുവാൻ
എളുതല്ലയെന്നുള്ള പാഠം പഠിച്ചു ഞാൻ .

ഒരു ജന്മമേയുള്ളു മനുജ നീയറിഞ്ഞീടുക
ഒരു കാലമേയുള്ളു വരും കാലമെന്നതും.
ഒരുമയില്ലാതെ നാം ചരിച്ചീടുകിൽ ന്യൂനം
ഒടുങ്ങുമീ മണ്ണിൽ നീതിയില്ലാതെന്നുമേ.
....... ബിജു.ജി.നാഥ് വർക്കല

Wednesday, January 18, 2017

വീട്ടിലേക്കുള്ള വരമ്പുകൾ ( ഓർമ്മക്കുറിപ്പുകൾ ) .........മുരളി മീങ്ങോത്ത്

വീട്ടിലേക്കുള്ള വരമ്പുകൾ ( ഓർമ്മക്കുറിപ്പുകൾ )
മുരളി മീങ്ങോത്ത്
കൈരളി ബുക്സ്
വില 120 രൂപ

ഓർമ്മക്കുറിപ്പുകളുടെ കാലമാണിത്. പോയകാലത്തിന്റെ മധുരങ്ങളെ ഓർമ്മിക്കുന്ന ഇന്നിന്റെ വിങ്ങലുകൾ ആണ് ഒരു തരത്തിൽ ഓർമക്കുറിപ്പുകൾ എന്നു പറയാം. ജീവിതത്തെ ഒരു പന്തയക്കുതിരയെപ്പോലെ ഓടിച്ചു വിടുന്ന മനുഷ്യൻ. തന്റെ വാർദ്ധക്യത്തിലോ വീഴ്ചയിലോ താൻ പിന്നിട്ട വഴികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങുമ്പോഴാണ്  അധികവും ഓർമ്മക്കുറിപ്പുകൾ ജനിക്കുന്നത്. അതിൽ കള്ളനും കൊള്ളക്കാരനും പാതിരിയും ലൈംഗികത്തൊഴിലാളിയുമെന്നു വേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവരും ഉണ്ടാകും. ഓരോ ജീവിതത്തിനും ഓരോ കഥ പറയാനുണ്ടാവും.  ഓരോ കഥയും ഓരോ പാഠങ്ങൾ ആകുന്നതങ്ങിനെയാണ്. പറഞ്ഞു വന്നത് അങ്ങനെ ജീവിതത്തിന്റെ അനുഭവങ്ങളെ നാം പങ്കു വയ്ക്കുമ്പോൾ നമുക്ക് ലോകത്തിനോട് വിളിച്ചു പറയാൻ , കാട്ടിക്കൊടുക്കാൻ അനുഭവങ്ങളുടെ ,കാഴ്ചകളുടെയൊക്കെ എന്തെങ്കിലും പാഠങ്ങൾ ഉണ്ടാകണം എന്നു തന്നെയാണ്.
'മുരളി മീങ്ങോത്ത് 'എന്ന ചെറുപ്പക്കാരൻ കാസർകോഡ് , മീങ്ങോത്ത് ജനിച്ചു വളർന്നു ഇന്ത്യൻ എയർഫോഴ്സിൽ ജോലിയെടുത്തു ഇന്ത്യയുടെ മാറിലൂടെ യാത്ര ചെയ്ത ഒരാൾ ആണ്. പാതി കാലം പിന്നിട്ടപ്പോൾ ഗൾഫ് നാടുകളിലെ ചൂടും ചൂരും രുചിച്ച ഒരാൾ എന്ന നിലയിൽ വായനക്കാർ വളരെയധികം പ്രതീക്ഷിക്കുക തന്നെ ചെയ്യും വായനയിൽ. അതിനാൽത്തന്നെ എഴുതാൻ തുടങ്ങുമ്പോൾ സമൂഹത്തോട് പ്രതിബന്ധതയുള്ള ഏതൊരെഴുത്തുകാരനെയും പോലെ മുരളി മീങ്ങോത്തും താൻ കണ്ടതും അനുഭവിച്ചതുമായ ജീവിതങ്ങളെ , ഭൂവിഭാഗങ്ങളെ , ചരിത്രങ്ങളെ വായനക്കാരനു പരിചയപ്പെടുത്തേണ്ട ബാധ്യതയുണ്ട്.
ഇവിടെ മുരളിയെന്ന എഴുത്തുകാരൻ "വീട്ടിലേക്കുള്ള വരമ്പുകൾ " എന്ന കൃതിയിൽ എന്താണ് പങ്കു വയ്ക്കുന്നതെന്നു പരിശോധിക്കാം. നാട്ടിലെ തകർന്നു പോയ രണ്ടു തീയേറ്ററുകൾ , തറവാട്ടിലേക്കുള്ള യാത്ര , റാണി മേട്ടിലേക്കുള്ള യാത്ര , ഭുജ് ,ഹരിയാന , ആഗ്ര , ഡൽഹി ,പോണ്ടിച്ചേരി , യമൻ , ദുബായ് എന്നീ ഇടങ്ങളിലേക്കുള്ള യാത്രകളും ജീവിതവും , കുട്ടിക്കാലത്തിന്റെ കുറച്ചു ഓർമ്മകളുമൊക്കെയായാണ് മുരളിയുടെ ഈ പുസ്തകം വായനക്കാർക്കു മുന്നിൽ നിൽക്കുന്നത്. കടന്നു പോയ ഇടങ്ങളുടെ മാത്രമല്ല പരിചിതമായ വിഷയങ്ങളും അനുഭവങ്ങളും കാഴ്ചകളും തന്നെ വളരെ സാധാരണമായി നാട്ടുകാരായ സുഹൃത്തുക്കളോടും സഹ ജോലിക്കാരോടും ധൃതിയിൽ പറഞ്ഞു പോകുന്ന മുരളി ഒന്നും തന്നെ വിശദമാക്കാനോ ആഴത്തിൽ പഠിക്കാനോ മിനക്കെട്ടില്ല അതോ പങ്കു വയ്ക്കാൻ ലുബ്ധ് കാട്ടിയോ എന്ന ആശങ്ക മാത്രം നല്കി ഈ പുസ്തകം വായിച്ചു മടക്കിയപ്പോൾ .
ചിലപ്പോ തോന്നാറുണ്ട് വെറുതെ നാം നമ്മെ അടയാളപ്പെടുത്താൻ വേണ്ടി മാത്രമാണോ എഴുതുന്നത് . നമുക്ക് സമൂഹത്തോട് ഒരു കടപ്പാടും ഇല്ലേയെന്നു. കുട്ടിക്കാലം മുതൽ ഒരു പാട് വായനകൾ ഉണ്ടായിരുന്ന ഒരാളിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നവർക്ക് നിരാശ നല്കുമെങ്കിലും ദേശവാസികൾക്ക്  ഓർമകളെ ഒന്നുകൂടി അയവിറക്കുവാൻ ഈ പുസ്തകത്തിനു കഴിയും എന്നത് സംശയമില്ല. കൂടുതൽ മികവോടെ കൂടുതൽ വായനകൾ സമ്മാനിക്കാനീ എഴുത്തുകാരനു കഴിയട്ടെ എന്ന ആശംസകളോടെ സ്നേഹപൂർവ്വം ബി.ജി.എൻ. വർക്കല