Thursday, November 30, 2017

ആത്മരാഗം .


വേദനിക്കുന്നത്
മെല്ലെയെങ്കിലും
വേദനിപ്പിക്കത്
തെറ്റെന്നറിയണം.

പൂവുകൾ മനോജ്ഞമാകിലു-
മവ തോട്ടക്കാരന് സ്വന്തം.
വിശ്വാസ്യതയിലോ
സൗഹൃദത്തിലോ
അതടർത്തിയെടുക്കാനാകില്ല തന്നെ.

പാരിലെത്ര മോഹന
പാലരുവികൾ കണ്ടിടാം
കണ്ടു മോഹമുദിക്കരുതവ
സ്വന്തമായവർ വേറെയുണ്ടാം

കണ്ണു നിറയരുതെന്നു
നിനച്ചൊന്നു കൂടെ നടന്നിടാൻ
ഉള്ളിലെന്ത് ഭാരം പേറണ
മെന്നറിയാതെ പോകുവോർ നാം.

ചൊല്ലരുതൊരിക്കലും
മമ ചിത്തമെന്തെന്നൊരുവരും.
കണ്ടിടാതെ പോകും മനുജനു
കണ്ടിടാം പലഹേതുവും !
... ബിജു .ജി.നാഥ് വർക്കല

Wednesday, November 29, 2017

(അ) വിശുദ്ധ മുറിവുകൾ ...... ഹണി ഭാസ്കരൻ

(അ)വിശുദ്ധമുറിവുകള്‍(ഓര്‍മ്മ)
ഹണി ഭാസ്കരന്‍
ലിപി പബ്ലിക്കേഷന്‍സ് 
വില :200 രൂപ 


         ഓര്‍മ്മയെഴുത്തുകളുടെ ഓളപ്പാത്തികളില്‍ ഒഴുകി നടക്കുന്ന സാഹിത്യത്തിലെ ഒരു ശാഖ ഉണ്ട്. ഒരുപക്ഷെ മുന്‍കാലങ്ങളില്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ പ്രശസ്തരുടെ ഇന്നലെകളെക്കുറിച്ചുള്ള സായാഹ്നക്കുറിപ്പുകള്‍ ആയിരുന്നുവെങ്കില്‍  ഇന്നത്‌ മധുരനൊമ്പരക്കുളിര്‍ക്കാറ്റുകള്‍ സമ്മാനിക്കുന്ന ഒരു പൊതുവിഭാഗം ആയി മാറിയിട്ടുണ്ട് . ഒരാള്‍ ജീവിച്ച സാഹചര്യങ്ങളെയും കാലഘട്ടത്തെയും സമൂഹത്തെയും അയാളുടെ തന്നെയും അടയാളപ്പെടുത്തല്‍ ആണ് ഓര്‍മ്മക്കുറിപ്പുകള്‍. സഞ്ചാരസാഹിത്യം പോലെയോ ആത്മകഥ പോലെയോ ഓര്‍മ്മക്കുറിപ്പുകളും വായനയില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ഇന്ന് . പല പതിപ്പുകള്‍ ഇറങ്ങിയ ദീപ നിശാന്തിന്റെ ഭൂതകാലക്കുളിരും ,  രമപൂങ്കുന്നത്തിന്റെ  ഉറവയും, ഷൈന കുഞ്ചന്റെ ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകളും ഒക്കെ ഇത്തരം ഓര്‍മ്മകളുടെ ശേഖരം ആണ്.

       "(അ)വിശുദ്ധമുറിവുകള്‍ " എന്ന ഓര്‍മ്മപ്പുസ്തകത്തിലൂടെ "ഹണി ഭാസ്കരനും " ഇതേ പാതയില്‍ ആണ് തന്നെ അടയാളപ്പെടുത്തുന്നത് എന്ന് കാണാം .സാഹിത്യഭാഷ കൈവശമുള്ള ആര്‍ക്കും തന്നെ സ്വയം അടയാളപ്പെടുത്താന്‍ അധികം വിഷമിക്കേണ്ടി വരുന്നില്ല . കാരണം പറയാനുള്ളത് എത്ര ചെറിയ കാര്യമാണെങ്കിലും അത് പറയുന്ന രീതിയാണ് വായനക്കാര്‍ സ്വീകരിക്കുക എന്നതിനാല്‍ തന്നെ എഴുത്തുകാര്‍ തങ്ങളുടെ ശൈലികള്‍ പലപ്പോഴും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാറുണ്ട്. ഇവിടെ ഹണി എന്ന എഴുത്തുകാരിയുടെ നോവലുകളും കവിതകളും നല്‍കുന്ന വായനയിലെ ഭാഷയുടെ മധുരവും എരിവും പുളിയും തന്റെ ഓര്‍മ്മകളില്‍ പകരുമ്പോള്‍ അതിനാല്‍ തന്നെ അത് വായനക്കാരനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം .

       രമയും ദീപ നിശാന്തും ഷൈനയും  തങ്ങളുടെ ബാല്യത്തെയാണ് അടയാളപ്പെടുത്തിയത് എങ്കില്‍ ഹണി തന്റെ ബാല്യവും കൗമാരവും യൗവ്വനവും സമകാലികജീവിതവും ആണ് ഇതില്‍ പരിചയപ്പെടുത്തുന്നത് . തന്റെ കുട്ടിക്കാലം , കളിക്കൂട്ടുകാർ, അയൽപക്കങ്ങൾ , ഋതുമതിയായത് , സ്കൂളുകൾ പെൺകുട്ടികൾക്കു നല്കുന്ന ആരോഗ്യ ബുദ്ധിമുട്ടുകൾ , ബാംഗ്ലൂർ നഗരത്തിലെ ഹോസ്റ്റൽ ജീവിതം, അവിടെ പരിചയപ്പെട്ട മുഖങ്ങൾ , വിവിധ തലത്തിലെ സ്ത്രീകൾ , ഗൾഫ് ജീവിതം , സൗഹൃദങ്ങൾ , വിവാഹ ജീവിതം തുടങ്ങി നാട്ടിലും പ്രവാസത്തിലും ഒറ്റയ്ക്കൊരു പെണ്ണിനു കാണേണ്ടി വരുന്ന വിവിധ മുഖങ്ങൾ ഉള്ള സ്ത്രീ പുരുഷന്മാരെ ഒക്കെയും ഹണി ഓർക്കുന്നുണ്ട് ഇതിൽ. തന്നെ സ്വാധീനിച്ചവരും വേദനിപ്പിച്ചവരും ഓർമ്മകളിൽ നോവായി മറഞ്ഞവരും എല്ലാം തിക്കിത്തിരക്കി വരുന്ന ഈ പുസ്തകത്തിൽ നിറയെ കാണാവുന്നത് ജീവിതത്തോട് സമരം ചെയ്യുന്ന ഒരു സ്ത്രീ തന്നെയാണ്.

        തന്റെ പ്രതികരണ സ്വഭാവത്തെ, ജീവിതവും ചുറ്റുപാടുകളും നല്കുന്ന തിരിച്ചറിവിനാൽ തന്നിൽ തന്നെ അമർത്തിവച്ചു ഉറക്കെ പൊട്ടിക്കരയുന്ന ഒരാൾ വികാരാധീനയായി പ്രതികരിക്കാൻ കഴിയാതെ അക്ഷരങ്ങൾ കൊണ്ടവരെ വെട്ടിമുറിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ വായന തരുന്നു. മൊത്ത വായനയിൽ ഏറ്റവും മനോഹരമായി അനുഭവപ്പെട്ടത് പ്രണയത്തിന്റെ അനവദ്യമായ സൗരഭ്യം നിറഞ്ഞ ഒരു ചാപ്റ്റർ മാത്രമാണ്.  മറ്റെല്ലാം ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളുമായി സോഷ്യൽ മീഡിയകളും ഓൺലൈൻ പത്രങ്ങളും വഴി പങ്കുവച്ചവയുടെ ആവർത്തനങ്ങളായിരുന്നതായി അനുഭവപ്പെട്ടു. കെട്ടിലും മട്ടിലും നല്ല നിലവാരമുള്ള പ്രിന്റും ഡിസൈനുമായി ഈ ഓർമ്മകളുടെ ശേഖരം ഒറ്റ വായനയ്ക്കു ഉതകുന്ന രീതിയിൽ ഒതുക്കിയെടുത്തിരിക്കുന്നു.
ആശംസകളോടെ ബി.ജി.എൻ വർക്കല

Tuesday, November 28, 2017

പൂജ്യം................. രവിവര്‍മ്മ തമ്പുരാന്‍

പൂജ്യം (നോവല്‍)
രവിവര്‍മ്മ തമ്പുരാന്‍
നാഷണല്‍ ബുക്ക്‌ സ്ടാള്‍
വില :175രൂപ

നോവല്‍ വായനയില്‍ വ്യത്യസ്ഥത അവകാശപ്പെടാവുന്നവ വളരെ കുറവാകും എന്നുള്ളതിനാല്‍ തന്നെ അത്തരം വായനകള്‍ മനസ്സിന് നല്‍കുന്ന സന്തോഷം വിവരണാതീതമാണ്. പലപ്പോഴും അത്തരം വായനകള്‍ വായനക്കാരിലേക്ക് എത്താതെ പോകുന്നത് ഒരുപക്ഷെ വേണ്ട വിധത്തില്‍ അവ വായനക്കാരിലേക്ക് എത്തപ്പെടാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ അടയുന്നതിനാല്‍ ആകാം . ശ്രദ്ധിക്കാതെ പോകുന്ന പേരുകള്‍ പലപ്പോഴും തരിക വിസ്മയകരമായ വായനകള്‍ ആണെന്നതിനാല്‍ ഒരിക്കലും വായന ഇഷ്ടപ്പെടുന്നവര്‍ വായനയില്‍ വേര്‍തിരിവുകള്‍ തിരഞ്ഞെടുപ്പില്‍ നല്‍കരുത് എന്നാണു അനുഭവം പഠിപ്പിക്കുന്നത്‌ .
പൂജ്യം എന്ന നോവല്‍ രവിവര്‍മ്മ തമ്പുരാന്‍ അവതരിപ്പിക്കുന്നത് വളരെ വേറിട്ട ഒരു തലത്തില്‍ നിന്നുകൊണ്ടാണ് . ഒരുപക്ഷെ ഭാഷയും അതെ വേറിട്ട രീതിയില്‍ തന്നെ പ്രയോഗിക്കുന്നുണ്ട് എന്ന് കാണാം . മനുഷ്യോത്പതി മുതല്‍ ഇങ്ങോട്ടുള്ള മനുഷ്യന്‍ എന്ന സാമൂഹ്യ ജീവിയുടെ വളര്‍ച്ച ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അവന്‍ നാഗരികനായി കഴിഞ്ഞതിനു ശേഷം മാത്രമാണല്ലോ. അത്തരം അടയാളപ്പെടുത്തലുകള്‍ ആദ്യകാലത്ത് അവന്റെ കായിക മൃഗയാ വിനോദങ്ങളും മറ്റുമായിരുന്നുവെങ്കില്‍ ക്രമേണ അവന്റെ മാനസികതലങ്ങള്‍ സങ്കല്പങ്ങളുടെയും കാല്പനികതയുടെയും ഭ്രമാത്മകതയിലേക്ക് ചുവടുമാറുകയായിരുന്നു. അതോടെ സാഹിത്യം ഉടലെടുക്കുകയും അത് പല വിധത്തില്‍ മനുഷ്യന്റെ സംസ്കാരത്തെയും ജീവിതത്തെയും ബാധിക്കുകയും ചെയ്തു. ഇന്നും അഭംഗുരം അതങ്ങനെ തന്നെ തുടരുകയും ചെയ്യുന്നുണ്ട് .
പാര്‍പ്പിടം എന്ന ആശയം മനുഷ്യനില്‍ വന്ന കാലത്തോ അവന്‍ നിറഞ്ഞ സമൂഹത്തില്‍ വൈദേശികമായ കൈകടത്തലുകള്‍ കടന്നു വരുന്ന കാലം വരെയോ ചരിത്രങ്ങള്‍ കലുഷിതമായിരുന്നില്ല. എന്നാല്‍ ഇവയുടെ കടന്നുവരവ് അവന്റെ ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയെന്നു കാണാം . കുടുംബം സമൂഹം എന്നീ കാഴ്ചപ്പാടില്‍ മനുഷ്യന്‍ ബന്ധിതനായപ്പോള്‍ അവന്‍ കൂടുതല്‍ പരിഷ്ക്രിതനും ഒപ്പം കൂടുതല്‍ സ്വാര്‍ത്ഥനും ആയി മാറി . ഒരാളുടെ സാമൂഹ്യമായ ഇടപെടലുകള്‍ , സ്വഭാവം എന്നിവ രൂപപ്പെടുത്തുക അയാള്‍ വസിക്കുന്ന വീടും ഇടപഴകുന്ന ചുറ്റുപാടും ചെലുത്തുന്ന ഘടകങ്ങള്‍ അനുസരിച്ചായിരിക്കും . പുരന്ദരന്‍ എന്ന വീട് നിര്‍മ്മാതാവ് മതിലുകള്‍ ഇല്ലാത്ത വീടുകളുടെ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നു . അതിലേക്കു അയാളെ നയിക്കുന്നത് ആറു പേര്‍ ചേര്‍ന്നുള്ള ഒരു കൂട്ടമാണ്‌ . ഈ ആറുപേരും ആദിപിതാക്കള്‍ എന്നാണു അറിയപ്പെടുന്നത് ഇതില്‍ . അവരുടെ പേരുകളുടെ തിരഞ്ഞെടുപ്പില്‍ ചില സൂചകങ്ങള്‍ ഉണ്ട് . ഹിന്ദു മുസ്ലീം കൃസ്ത്യന്‍ യുക്തിവാദി നിഷ്പക്ഷന്‍ തുടങ്ങിയ ഘടകങ്ങള്‍ ആണ് ഇത്തരം മതിലുകള്‍ ഇല്ലാത്ത വീടിന്റെ ആശയവും ആയി പുരന്ദരനെ സമീപിക്കുന്നത് . പുരന്ദരന്‍ ഇതില്‍ യോഗയുടെ അംബാസഡര്‍ കൂടിയാണ് എന്നത് അവഗണിക്കാന്‍ കഴിയുകയില്ല. വീട് നിര്‍മ്മാണം തുടങ്ങുമ്പോള്‍ കുറഞ്ഞത്‌ പത്തു പേര്‍ വേണം എന്ന നിഗമനത്തില്‍ ആണ് മൂന്നുപേര്‍ കൂടി ഇതിലേക്ക് വരുന്നത് . ആദ്യം വന്നവരില്‍ നിന്നും വ്യത്യസ്തമായി പുതുതായി വന്നവര്‍ കൂടുതല്‍ തീഷ്ണവിശ്വാസികള്‍ ആണ് . അവര്‍ മൂന്നുപേര്‍ ആണ് ഒരു മുസ്ലീം ഒരു കൃസ്ത്യന്‍ ഒരു ഹിന്ദു. അങ്ങനെ വീട് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ കല്ലുകടി പോലെ തന്റെ വീടിനു മതില്‍ വേണം എന്ന ആവശ്യം പുതുതായി വന്ന ഒരാള്‍ മുന്നോട്ടു വയ്ക്കുന്നു . ഇതിനെ തുടര്‍ന്ന് മറ്റു രണ്ടുപേരും പഴയതില്‍ നിന്നൊരാളും മതിലുകള്‍ നിര്‍മ്മിച്ച്‌ കൊണ്ട് വീടുകള്‍ക്കിടയില്‍ മതിലില്ലായ്മ എന്ന ആശയത്തെ തകര്‍ക്കുന്നു .
തുടര്‍ന്ന് പ്രശ്നം തീരുന്നില്ല . ഇവര്‍ മൂന്നുപേരും ചേര്‍ന്ന് കമ്യൂണിറ്റി ഹാളിനെ അവരുടെ മൂന്നുപേരുടെയും വിശ്വാസപ്രകാരമുള്ള ആരാധനാലയങ്ങള്‍ ആക്കി വിഭജിക്കുന്നു . ആരാധനയും അസഹിഷ്ണുതയും അസ്വാരസ്യങ്ങളും ഇതിനെ തുടര്‍ന്ന് ഉടലെടുക്കുന്നു . പത്തു വീടുകളും ചേര്‍ന്ന് ഒരു പരിപാടി പോലും നടത്താന്‍ ഒരുമിപ്പുകള്‍ ഇല്ലാത്തതിനാല്‍  കഴിയാതെ വരുന്നു . പുരന്ദരന്‍ നടത്തുന്ന നിരന്തര പ്രയത്നതാലും ചില ദുരന്തങ്ങളാലും ഒടുവില്‍ അവര്‍ സ്വയം മതിലുകളും ആരാധനാലയങ്ങളും പൊളിച്ചു മാറ്റുകയും മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ കൂട്ടായി തീരുമാനമെടുക്കുകയും ചെയ്യുന്നു .
ഇവിടെ പാര്‍ശ്വത്തില്‍ മറ്റൊരു കുടുംബത്തെ കൂടി അവതരിപ്പിക്കുന്നുണ്ട് മണ്ണിന്റെ മക്കള്‍ എന്ന സൂചകമായി അര്‍ണജനും കാദംബരിയും പ്രകൃതിയോടു ചേര്‍ന്ന് ജീവിക്കുന്ന കാഴ്ചയാണത്. അവരുടെ ജീവിതത്തിന്റെ പ്രകൃതിയോടുള്ള അടുപ്പം വെളിവാക്കുന്ന ഒരു രംഗം മതിയാകും അത് മനസ്സിലാക്കുവാന്‍ . ഒരേ ഒരു കുട്ടി പുഴ എടുത്തു കൊണ്ട് പോയപ്പോള്‍ പോലും പുഴയ്ക്കും വീടിനും ഇടയില്‍ മതില്‍ കെട്ടാന്‍ ശ്രമിക്കാതെ ഇപ്പോള്‍ എന്റെ മകള്‍ ഉറങ്ങുന്ന ഉറക്കറയാണത് അതിനെ കെട്ടി മറയ്ക്കാന്‍ സാധ്യമല്ല എന്ന കാദംബരിയുടെ വാക്കുകള്‍ തന്നെയത് .
നോവല്‍ വായനയുടെ വേറിട്ട രസം നല്‍കുന്ന ഈ പുസ്തകം തീര്‍ച്ചയായും വായിക്കേണ്ടത് തന്നെയാണ് . പൂജ്യം ഒറ്റയ്ക്ക് നിന്നാല്‍ വിലയില്ലാത്തതും ഒന്നിച്ചു നിന്നാല്‍ വളരെ വലിയ വിലയുള്ളതും ആകും എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള ഈ നോവല്‍ വായന ഭാഷയിലെ പുതിയ പരീക്ഷണങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ക്ക് വഴികാട്ടിയാകും . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


വസന്തം കരിഞ്ഞു പോയപ്പോൾ ...


ചുറ്റുമാരായിരം പൂക്കൾ
നിറഞ്ഞൊരുദ്യാനമധ്യേ ഞാൻ
ചെമ്മേ മിഴിവാർന്ന
നിറമോലും സുഗന്ധവാഹിയാം
പൂവൊന്നു ചോദിക്കവേ,
നഷ്ടമായി പൂക്കാലമത്രയും.
ഇതളുകൾ ഒതുക്കി,
ഇലകളാൽ മൂടി
വസന്തം പിരിഞ്ഞുപോയ്.
വരണ്ട നിലത്തൊരു മഴക്കാറു പോൽ
നിഴൽ വീഴ്ത്തി ഞാൻ മാത്രം.!
... ബിജു.ജി.നാഥ് വർക്കല

Sunday, November 26, 2017

ഇനിയെഴുതണം


നിന്നെ എഴുതുക എന്നാല്‍
എന്നെ മുറിച്ചു വയ്ക്കുക എന്നാണു
ഓരോ കോശങ്ങളില്‍ നിന്നും
കണികകളില്‍ നിന്നും
നീയെന്ന ജീവ തന്മാത്രയെ ഇളക്കി മാറ്റണം .
ആത്മാവിനോളം ആഴത്തില്‍
നീ തന്ന ഓര്‍മ്മകള്‍ പുതഞ്ഞു കിടക്കുമ്പോള്‍
നിന്നെ എഴുതണം എന്ന് വാശിപിടിക്കരുത്.
പുതിയ ജീവവായു തേടുന്ന
പുല്‍ക്കൊടികള്‍ ആണ് ചുറ്റിലും
നിനക്കും എനിക്കും പ്രണയം പനിയാകുമ്പോള്‍
അവരെക്കുറിച്ച് ആര് പറയും?
നീതി നിഷേധിക്കപ്പെട്ട പെണ്‍കൊടികള്‍,
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഭൂമിമക്കള്‍,
മുളയിലെ നുള്ളിക്കളയപ്പെടുന്ന മൊട്ടുകള്‍ ,
ആലംബം നഷ്ടമായ വാര്‍ദ്ധക്യങ്ങള്‍ ....
ഇല്ല ,
എന്റെ അക്ഷരങ്ങളില്‍ നീയിനി നിന്നെ തിരയരുത് .
നിന്റെ ജീവിതത്തിന്റെ പാതയില്‍
എവിടെയും ഞാനില്ല.
നിന്റെ പ്രണയത്തിന്റെ വനികയില്‍
എന്റെ മുരള്‍ച്ച ഇനിയുമില്ല .
എന്റെ വിരലുകള്‍ മുറിക്കും വരെയും
എന്റെ നാവു അറുക്കും വരെയും
എന്റെ ശ്വാസം നിലയ്ക്കും വരെയും
ഞാന്‍ പ്രണയത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാന്‍
നിന്നെ എഴുതാതിരിക്കണം.
നീ മരിച്ചുപോയിരിക്കുന്നു എന്നില്‍ നിന്നും.
നീ ആഗ്രഹിക്കും പോലെ
നീ മരിച്ചുപോയിരിക്കുന്നു എന്നില്‍ നിന്നും .
...ബിജു ജി നാഥ് വര്‍ക്കല

വിലാപയാത്ര.................... എം ടി വാസുദേവന്‍ നായര്‍

വിലാപയാത്ര (നോവല്‍)
എം ടി വാസുദേവന്‍ നായര്‍
കറന്റ് ബുക്സ്
വില : 55 രൂപ

നോവല്‍ സാഹിത്യം വളരെ മുന്നോട്ടു പോയിരിക്കുന്നു എന്ന ബോധ്യം നല്‍കുന്നത് പഴയ വായനകള്‍ മുന്നിലേക്ക് വരുമ്പോഴാണ് . പ്രത്യേകിച്ചും എഴുത്തിനെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്ന എഴുത്തുകാരുടെ രചനകള്‍ വായനക്കാരെ ആ കാലവിളംബരം ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും . ഒരു കാലത്ത് നോവല്‍ സാഹിത്യം മനുഷ്യ ബന്ധത്തിന്റെ അഗാധതയില്‍ നിന്ന് സംവദിക്കുന്നവയായിരുന്നു. സൂക്ഷ്മതലങ്ങളെ പോലും പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ജീവിതത്തിന്റെ പശിമയെ വായനക്കാരന് കലര്‍പ്പില്ലാതെ അനുഭവവേദ്യമാക്കുകയും ചെയ്യുവാന്‍ ആ കാലത്തു എഴുത്തുകാരന്‍ വളരെ ശ്രദ്ധിച്ചിരുന്നു . തകഴിയും ബഷീറും കമലാദാസും ഉറൂബും എം ടിയും തുടങ്ങി ഒരു വലിയ നിരയിലെ വായനകള്‍ തരുന്ന ഓര്‍മ്മകള്‍ ഇവയെ ശരിവയ്ക്കുകയും ചെയ്യുന്നു . ഗ്രാമീണ ജീവിതത്തിന്റെ നൈര്‍മല്യവും , വികാര വിചാരങ്ങളും കടല്‍ കടക്കുകയോ പട്ടണങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്തപ്പോള്‍ ഭാഷയിലും എഴുത്തിലും ആ വ്യതിയാനവും വായനക്കാരന്‍ അറിയുവാന്‍ തുടങ്ങി . നഗരങ്ങളുടെ എഴുത്തിലേക്ക് കടന്നുവന്ന സാഹിത്യം മധുരനൊമ്പരങ്ങളുടെ ഓര്‍മ്മപ്പെയ്ത്തുകള്‍ ആയി ഗ്രാമങ്ങളെ ഓര്‍മ്മിക്കുവാന്‍ തുടങ്ങിയതും ആ കാലഘട്ടത്തില്‍ ആണ് . ഇതില്‍ നിന്നും മുക്തി നേടിത്തുടങ്ങുന്ന പുതിയ കാലം വീണ്ടും മനുഷ്യ ജീവിതത്തിലെ പച്ചയായ ആവിഷ്കാരങ്ങള്‍ കൃത്രിമത്വങ്ങള്‍ ഇല്ലാതെ അവതരിപ്പിക്കുവാന്‍ പുതിയ സങ്കേതങ്ങള്‍ തുടങ്ങി വയ്ക്കുന്ന കാഴ്ച്ചയാണ് ഇന്നിന്റെത് . ദുരൂഹമായ ഭാഷ, സാഹിത്യത്തില്‍ നിന്നും കളം ഒഴിയുകയും ലളിതമായ പദസമ്പത്ത് തിരികെ കടന്നു വരികയും ചെയ്യുന്ന ഈ ഘട്ടത്തില്‍ സാഹിത്യം ഒരു പുതിയ പന്ഥാവില്‍ അല്ലെ എന്ന് വായനക്കാരന്‍ സംശയിച്ചു പോകുന്നു.

എം.ടി യുടെ വിലാപയാത്ര എന്ന നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ തടയുന്ന ചില ബിംബങ്ങള്‍ ആണ് പഴയകാല എഴുത്തുകളില്‍ വായിച്ചിട്ടുള്ള കൊളംബ് , പീടികത്തെരുവുകള്‍ , നിശബ്ദപ്രണയങ്ങള്‍ എന്നിവയുടെ സാന്നിദ്ധ്യങ്ങള്‍ . ഈ നോവല്‍ പശ്ചാത്തലം അച്ഛന്‍ മരിച്ചതിനാല്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വരുന്ന മൂന്നു മക്കളുടെ വികാര വിചാരങ്ങളും ഓര്‍മ്മകളും ആണ്. ഓരോ മരണവും തരുന്നത് നിതാന്തമൗനങ്ങള്‍ മാത്രമല്ല ദീര്‍ഘമായ ചിന്തകളും കൂടിയാണ് . പരേതനെ ചുറ്റിപ്പറ്റി ഓര്‍മ്മകള്‍ കാട് കയറുകയും തേങ്ങലുകള്‍ നിറഞ്ഞ അന്തരീക്ഷം ഘനീഭവിച്ച മൗനത്താല്‍ നിശബ്ദമാകുകയും ചെയ്യും . അച്ഛന്‍ ആരായിരുന്നു , എന്തായിരുന്നു തുടങ്ങി ഒരു വിശകലനം ആണ് മക്കളുടെ ചിന്തകളിലൂടെ കടന്നു പോകുന്നത് . ജീവിതത്തില്‍ വിജയിക്കാന്‍ കഴിയാതെ പോയവര്‍ പഴി പറയുമ്പോള്‍ , വഴികള്‍ തുറന്നുകിട്ടിയവര്‍ അതിനെ ഓര്‍ത്ത്‌ ആശ്വസിക്കുന്നുണ്ടാകും . പരേതന്റെ യൗവ്വന കാലത്തെ പ്രണയവും അതിലുള്ള കുടുംബത്തെയും ഓര്‍ക്കാനും അവയെ അപഗ്രഥിക്കാനും ജീവിച്ചിരിക്കുന്നവര്‍ ഒരുപക്ഷെ ധൈര്യം കാട്ടുന്ന ഒരു സമയം കൂടിയാണ് മരണം . എന്താണ് തങ്ങള്‍ക്കു വേണ്ടി ബാക്കി വച്ചിട്ടുള്ളത് എന്ന് തിരയുന്നവരും , ദഹനത്തിന് ഉപയോഗിക്കുന്ന മരം ആരുടെ ഓഹരിയില്‍ നിന്നാകണം എന്ന ആശങ്കളും അവര്‍ പങ്കു വച്ചേക്കും  ജോലിയിലെ ബുദ്ധിമുട്ടും തിരികെ എത്തേണ്ട അത്യാവശ്യങ്ങളും അവരെ മുള്‍മുനയില്‍ നിര്‍ത്തിയേക്കും . ദൂരെയുള്ള കുടുംബ ബന്ധുക്കളെ കാത്തിരിക്കേണ്ടി വരുന്ന മക്കളും പരേതനും ഓരോ മരണ വീടിന്റെയും കാഴ്ചകള്‍ ആണ് . മരണവീട്ടിന്റെ അന്തരീക്ഷത്തെ വളരെ നന്നായി ഒട്ടും ചമയങ്ങള്‍ ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്ന ഈ നോവല്‍ അവസാനിക്കുമ്പോള്‍ ശവദാഹം കഴിഞ്ഞു മക്കള്‍ ധൃതിപെട്ടു തിരികെ പോകുകയാണ് . ഇനിയുള്ള കര്‍മ്മങ്ങള്‍ക്ക് അവര്‍ വന്നേക്കാം ചിലപ്പോള്‍ വരാന്‍ കഴിയില്ല . ഒഴിവാക്കാന്‍ കഴിയാത്ത ഒരു കടമ മാത്രമായി മക്കള്‍ വരികയും പോകുകയും ചെയ്യുന്നതിനിടയ്ക്കുള്ള അവരുടെ കുറെ മണിക്കൂറുകള്‍ എഴുത്തിന്റെ കയ്യടക്കം നന്നായി അറിയുന്ന ഒരു എഴുത്തുകാരന്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്ന കാഴ്ച വായനക്കാരനെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും . ദീര്‍ഘമായി പറഞ്ഞു പരത്തുകയോ , ആവശ്യമില്ലാത്ത ഇടങ്ങളിലേക്ക് വായനക്കാരനെ വലിച്ചുകൊണ്ട് പോയി വിരക്തി ഉണ്ടാക്കുകയോ ചെയ്യാതെ എന്നാല്‍ പറയേണ്ടത് പറയേണ്ടത് പോലെ ഭംഗിയില്‍ പറഞ്ഞ ഈ നോവല്‍ തീര്‍ച്ചയായും എം ടി എന്ന പ്രതിഭയുടെ കൈയൊപ്പ്‌ പതിഞ്ഞ ഒരു നല്ല വായന നല്കി. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


Saturday, November 25, 2017

മരങ്ങള്‍ പ്രണയിക്കുമ്പോള്‍ !


കാലങ്ങള്‍ക്കപ്പുറത്ത് നിന്നും
ഓര്‍മ്മയുടെ തീരങ്ങളിലൂടെ
കാറ്റിന്റെ കൈകളില്‍ നാം
രണ്ടു വിത്തുകളായിവിടെ വീണു.

അകലങ്ങളില്‍ രണ്ടപരിചിതര്‍...
നമുക്കൊരേ ഭൂമിയും വെള്ളവും.
ഒരേ കാറ്റും ഒരേ സൂര്യനും
എങ്കിലും നാം തമ്മിലറിഞ്ഞതേയില്ല.

എകാന്തതയുടെ ഈറന്‍ രാവുകള്‍,
വിരസതയുടെ ഉഷ്ണപ്പകലുകള്‍.
പരസ്പരം നോക്കി നില്‍ക്കെ നാം  
വളരുകയായിരുന്നുയരങ്ങളിലേക്ക്.

നോക്കൂ, എത്രപെട്ടെന്നാണ് നാം
തമ്മിലിഷ്ടപ്പെടാന്‍ തുടങ്ങിയത്.
പ്രായത്തിന്റെ രസതന്ത്രമാറ്റങ്ങള്‍
നമ്മിലെത്ര പെട്ടെന്നാണ് പതിച്ചത്.

ആഗ്രഹങ്ങളുടെ അഗാധതയില്‍
നാം തിരയുകയായിരുന്നല്ലോ.
വിരലുകള്‍ പരസ്പരം കോര്‍ത്ത്.,
ആരുമറിയാതെ നാം പ്രണയിച്ചു.

നമ്മള്‍ പലവട്ടം പൂത്തുലഞ്ഞും,
പരാഗണങ്ങളില്‍ പുളകം കൊണ്ടും
പിടിവിടാതെ ഹൃദയം കൈമാറിയും
സദാചാര കണ്ണുകളില്‍ പെടാതിങ്ങനെ...
----ബിജു.ജി.നാഥ് വര്‍ക്കല----




നേര്‍ക്കാഴ്ചകള്‍

ഓര്‍ക്കുക,
മുയല്‍ക്കുഞ്ഞുങ്ങളെ കിനാവ്‌  കാണും
ചെന്നായകളുടെ രാജ്യത്ത് നാം
വിരുന്നൊരുക്കുന്ന
സ്വര്‍ഗ്ഗീയ സിംഹാസനങ്ങള്‍ .

കാണുക,
വിരല്‍ മുറിച്ച കീഴാളന്റെ
ചോരകൊണ്ടെഴുതുന്ന ഗീതകങ്ങളില്‍ 
സ്വര്‍ണ്ണംപൂശിയ
ആത്മീയതയുടെ വിഗ്രഹങ്ങള്‍.

ശ്വസിക്കുക,
പച്ചിലകളെ പിഴുതെറിഞ്ഞു
ഗന്ധകത്തിന്റെ നാവു നക്കിയെടുക്കും
വികസനമെഴുതിയ
ഗ്രാമത്തിന്റെ പ്രാണവായു.

പാടുക,
ഹൃദയം പിളര്‍ന്നെടുക്കുന്ന
പ്രണയത്തിന്റെ ചോരപ്പുഴകളില്‍
കണ്ണ് മിഴിക്കും
കുഞ്ഞു പൂക്കളെയോര്‍ത്തു .
----ബിജു ജി നാഥ് വര്‍ക്കല 

Wednesday, November 22, 2017

മഞ്ഞെന്നും മരമെന്നും നീയെഴുതുമ്പോൾ!


മുറിവേറ്റ നിൻ വിരൽ -
ത്തുമ്പിൽ നിന്നൊരു തുള്ളി
നിണമെന്റെ നെഞ്ചിൽ വീഴുമ്പോൾ
ചിറകറ്റ പക്ഷിതൻ മിഴികൾ പോലെ -
ന്നിട നെഞ്ചിൽ നിന്നുറവപൊട്ടുന്നു.

വേദനയാണ് ചുറ്റിലും, ദേഹിയെ
വേർപെട്ട ആത്മാക്കൾ നല്കും
താപമാണ് കാറ്റായി പൊതിയുന്ന
തെങ്കിലും കരയുവാൻ മറന്നവർ നാം !

പരസ്പരം പറയാക്കഥകൾ കൊണ്ടും
അറിയാക്കനവുകൾ കൊണ്ടും
നമ്മൾ പണിയുന്നുണ്ടൊരു വീട്
കാടിൻ നടുവിലാരും കാണാതെ.

മഞ്ഞെന്നും മരമെന്നും മാനെന്നു
മെഴുതുന്നു നീയെന്നെയെന്നും.
കടലാണ് കാഞ്ഞിരക്കുരുവാണ്
കള്ളച്ചിരിയാണ് നീയെന്നു ഞാനും .

ഒടുവിലൊരു നടുക്കത്തിൽ നാം
അകലുമിരു ദിശയിലേക്കെങ്കിലും
വിരലുകൾ തൊടാൻ മാത്രമകലം
മതിയെന്നു നീ കരയുന്നതെന്തേ?
... ബിജു.ജി.നാഥ് വർക്കല

ലാബ്രിന്ത് ...........ഷാര്‍ലി ബഞ്ചമിന്‍

ലാബ്രിന്ത് (നോവല്‍ )
ഷാര്‍ലി ബഞ്ചമിന്‍
കൈരളി ബുക്സ്
വില :170 രൂപ


                നോവല്‍ സാഹിത്യം എന്നത് പലപ്പോഴും സാധ്യതകളുടെ ഒരു വിസ്മയ ലോകമാണ് . അടയാളപ്പെടുത്തേണ്ടത് എന്തുതന്നെയായാലും അതിനെ മനോഹരമായും വിശാലമായും പറഞ്ഞു വയ്ക്കുവാന്‍ ഇതിലും മികച്ചൊരു സങ്കേതം വേറെയില്ല തന്നെ . ചില നോവലുകള്‍ വായിച്ചു പോകുമ്പോള്‍ വായനക്കാരന്‍ അറിയാതെ അതിലൂടെ സഞ്ചരിക്കുകയും അതില്‍ നിന്നും പുറത്തു വരാന്‍ കഴിയാത്ത വണ്ണം അതിലേക്ക് മുഴുകിപ്പോകുകയും ചെയ്യുക പതിവാണ് . കഥയാണോ ജീവിതമാണോ എന്നറിയാതെ കണ്ണുനീര്‍ ചൊരിഞ്ഞു പോകുന്ന അനുഭവങ്ങള്‍ ഉണ്ട് . ചിലപ്പോള്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ അതിനെ കണ്‍മുന്നില്‍ കാണാന്‍ കഴിയും . എഴുത്തുകാരന്റെ കയ്യടക്കവും കഴിവും ആണ് ഇതിനു കാരണമായി പറയാവുന്നത് . മലയാള സാഹിത്യത്തില്‍ നോവല്‍ മേഖലയില്‍ ഒട്ടേറെ പ്രഗത്ഭര്‍ പലവട്ടം അത് വായനക്കാരെ അനുഭവിപ്പിച്ചവര്‍ ആണ് .

                     പ്രവാസമേഖലയില്‍ നിന്നും ഭേദപ്പെട്ട എഴുത്തുകള്‍ ഒന്നും തന്നെ മലയാളത്തിനു അധികം ലഭിക്കാന്‍ ഉള്ള അവസരം ഉണ്ടായിട്ടില്ല . അന്നം തേടി വന്നവര്‍ക്ക് അക്ഷരങ്ങള്‍ അന്യമായതിനാല്‍ അല്ലത് . എഴുതാന്‍ അവനുള്ള അവസരങ്ങള്‍ ജീവിത സമരത്തില്‍ തുലോം കുറവായിരുന്നു എന്നതിനാല്‍ ആണ് എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നതു . ഓരോ പ്രവാസിയും പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ഓരോ പ്രവാസിയും അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങുകയാണെങ്കില്‍ ഒരുപക്ഷെ ഇന്നേവരെ വായിച്ചു മടക്കിവച്ചവ ഒന്നുമല്ല എന്ന തോന്നല്‍ വായനക്കാരന് തോന്നിയേക്കും എന്ന വാസ്തവികത ആരും ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണു .


                "ലാബ്രിന്ത്" എന്ന നോവലിലൂടെ "ഷാര്‍ലി ബഞ്ചമിന്‍" ഈ ഒരു സാംഗത്യത്തെ അടയാളപ്പെടുത്തുമ്പോള്‍ അടുത്തകാലത്ത് ഇറങ്ങിയ പ്രവാസ സാഹിത്യ കൃതികളില്‍ മുന്നില്‍ നില്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യമായത് എന്ന് മനസ്സിലാക്കാന്‍ കഴിയും. വില്പനയുടെ ബാഹുല്യമോ , വിഷയത്തിന്റെ പാരിസ്ഥികതയോ ഒന്നുമല്ല ഈ നോവലിനെ വ്യത്യസ്തമാക്കാന്‍ സഹായിക്കുന്നതു എന്നതാണ് ഇതിലെ രസാവഹമായ ഒരു വിഷയം .


                  ഈ നോവല്‍ രണ്ടു സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ കഥയാണ് പറയുന്നത് . ഒപ്പം പ്രണയത്തിലെ തീവ്ര നൊമ്പരങ്ങളും ത്യാഗങ്ങളും. ജീവിത സമരത്തില്‍ ഒന്നിച്ചു പൊരുതിയ രണ്ടുപേര്‍ . ഒരാളിന് മറ്റൊരാളിനെ അത്ര അടുത്തു മനസ്സിലാക്കാന്‍ കഴിയുക അവര്‍ തമ്മില്‍ ആഴത്തിലുള്ള സൗഹൃദത്തില്‍ ആയിരിക്കുമെങ്കില്‍ മാത്രമാണ് . അവര്‍ക്കിടയില്‍ മാത്രം ഒളിച്ചു നിന്ന രഹസ്യങ്ങള്‍ . അവര്‍ മാത്രം പങ്കു വച്ച സ്വകാര്യതകള്‍ . തികച്ചും സൗഹൃദത്തിന്റെ മനോഹരമായ ഇഴയടുപ്പം അതിന്റെ അഗാധതകളില്‍ ഒരുമിച്ചു കൈകോര്‍ത്തു സഞ്ചരിക്കുന്ന കാഴ്ചയാണ് നോവല്‍ പങ്കു വയ്ക്കുന്നത് . ഒപ്പം തന്നെ ഗള്‍ഫ് പ്രവാസജീവിതത്തിന്റെ ചിത്രം വളരെ ഭംഗിയായി വരച്ചിട്ടു നോവലില്‍ . പ്രവാസജീവിതങ്ങള്‍ അടയാളപ്പെടുത്തിയ നോവലുകള്‍ക്ക് / എഴുത്തുകള്‍ക്ക് ഒപ്പം മുന്‍ നിരയില്‍ നില്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ മരുഭൂമിയും , കുറെ ജീവിതങ്ങളും പച്ചയോടെ മുന്നില്‍ വന്നു നില്‍ക്കുന്ന പ്രതീതി ജനിപ്പിച്ചു.

                ക്യാമ്പ് ജീവിതം , തൊഴില്‍ ചൂക്ഷണങ്ങള്‍ , ലൈംഗികത , സ്വവര്‍ഗ്ഗ രതി , മദ്യപാനം , മരുഭൂമിയുടെ വന്യത , അറബ് സംസ്കാരം , തുടങ്ങി എല്ലാ തലത്തിലുമുള്ള ജീവിതങ്ങളെ ഈ നോവലില്‍ ചിട്ടയോടും അതിഭാവുകത്വം ഇല്ലായ്മയിലൂടെയും വരച്ചിടുന്നു എഴുത്തുകാരന്‍. ജീവിതത്തിന്റെ യൗവ്വനം മരുഭൂമിയിലും അവശതയുടെ , അനാഥത്വത്തിന്റെ വാര്‍ദ്ധക്യം ജന്മനാട്ടിലും ആകുന്ന പ്രവാസി എങ്ങനെ അവയിലൂടെ കടന്നുപോകുന്നു എന്നത് ഈ നോവല്‍ കൃത്യമായി അടയാളപ്പെടുത്തുന്നു .


              മരണം , വാര്‍ദ്ധക്യം എന്നിവയുടെ ഭീകരതയും നിസ്സഹായതയും തികച്ചും സാധാരണക്കാരനായി നിന്നുകൊണ്ട് പറയുമ്പോള്‍ അനുഭവത്തിന്റെ നേര്‍സാക്ഷ്യം പോലെ അത് അനുഭവവേദ്യമാകുന്നു വായനയില്‍ . സേവ്യര്‍ എന്ന സ്നേഹിതന്റെ മരണക്കിടക്കയില്‍ തുടങ്ങി അയാളുടെ ശവമടക്കില്‍ അവസാനിക്കുന്ന മൂന്നു ദിവസങ്ങള്‍! അതിലൂടെ കടന്നു പോകുന്ന സ്നേഹിതന്‍ ഒരു ദൃക്സാക്ഷിയെപ്പോലെ എല്ലാം കണ്ടു നില്‍ക്കുന്നത് അക്ഷരങ്ങളിലൂടെ അനുഭവിക്കുകയാണ് . പറഞ്ഞു തീര്‍ക്കാതെ പോയ മൗനം പോലെ സേവ്യര്‍ ബാക്കി വച്ച തന്റെ കഥ വായനക്കാരന്‍ അറിയുന്നത് ഒരു ചലച്ചിത്രത്തിലൂടെയെന്ന പോലെ അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട് വായനയില്‍

.

                ഇതില്‍ ജീവിതമുണ്ട് . ചമയങ്ങളില്ലാത്ത ജീവിതം . ഇത്തരം കല്മഷമില്ലാത്ത ജീവിതങ്ങള്‍ അക്ഷരങ്ങള്‍ ആകുമ്പോഴാണ് നല്ല വായനകള്‍ ലഭിക്കുന്നത് . മലയാള സാഹിത്യത്തില്‍ പ്രവാസിയായ എഴുത്തുകാരുടെ ഭാഗത്ത് നിന്നൊരു നല്ല വായനകൂടി ലഭിച്ചിരിക്കുന്നു എന്ന സന്തോഷം പങ്കു വയ്ക്കുന്നു സ്നേഹപൂര്‍വ്വം ബി.ജി.എന്‍ വര്‍ക്കല

Tuesday, November 21, 2017

പന്തമാകുകിനി.

തിരയുന്ന പാതകളൊന്നും തന്നെ
ഒടുവിലെ തീച്ചൂടിലേക്കല്ലെയെങ്കിൽ
തിരയാതെ നിങ്ങളിനിയവയെയൊട്ടും
സ്വയം തീയായെരിഞ്ഞാടുകിന്നിമിഷം 
  .........ബി.ജി.എൻ

മോണ്‍ അമോര്‍ എന്ന് നിലവിളിക്കുന്ന രാജ്യം ........ ഹരിത നീലിമ

മോണ്‍ അമോര്‍ എന്ന് നിലവിളിക്കുന്ന രാജ്യം (കവിതകള്‍)
ഹരിത നീലിമ
ലിപി പബ്ലിക്കേഷന്‍സ്
വില: 85 രൂപ

           കവിതകള്‍ എപ്പോഴും സംവദിക്കുക വികാരങ്ങളെക്കുറിച്ചാണ് . ഈ വികാരങ്ങള്‍ മനുഷ്യസ്വഭാവം അനുസരിച്ച് വേറിട്ട്‌ നില്‍ക്കുന്നു . എല്ലാ ഭൗതികവും ആത്മീയവുമായ വികാരങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു. വായനക്കാരന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ അതിന്റെ ചട്ടക്കൂടുകള്‍ ക്രമപ്പെടുത്തുന്നതില്‍ ആണ് എഴുത്തുകാരന്‍ ശ്രദ്ധിക്കേണ്ടത് . അത് തിരഞ്ഞെടുപ്പിലും ആസ്വാദനത്തിലും നീതി പുലര്‍ത്താനും സഹായിക്കുന്നുണ്ട് .

      എന്തിനെക്കുറിച്ചാണ് എഴുത്തുകാരന്‍ പറയേണ്ടത് എന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ് . ഇന്നേറെ നാം ചര്‍ച്ച ചെയ്യുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാണെന്നത് ഓര്‍ക്കേണ്ടത് തന്നെ. എന്തുകൊണ്ടാകും എഴുത്തുകാരന്‍ സ്വയം ഒരു മുറിക്കുള്ളില്‍ തന്നെ തളച്ചിടാന്‍ ആഗ്രഹിക്കാത്തത്? തീര്‍ച്ചയായും എഴുത്തിന്റെ ആകാശം പരിധികള്‍ക്കുള്ളില്‍ നില്‍ക്കുന്നില്ല എന്നുതന്നെയാകും മിക്കവാറും ഉത്തരം . ചിലര്‍ ഇതിനു ഘടകവിരുദ്ധമായി ഒരു മുറിക്കുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുക ഇതിനു മറുപുറം ആണല്ലോ .
         
         “മോണ്‍ അമോര്‍ എന്ന് നിലവിളിക്കുന്ന രാജ്യം എന്ന കവിത സമാഹാരത്തിലൂടെ ഹരിത നീലിമ എന്ന യുവ എഴുത്തുകാരി വായനക്കാരോട് പങ്കുവയ്ക്കുന്നത് തന്റെ അറുപത്തിനാല് പ്രണയകവിതകള്‍ ആണ് . പ്രണയത്തിന്റെ ഉന്മത്തതയില്‍ ജീവിതത്തെ കുടഞ്ഞിടുമ്പോള്‍ അവയില്‍ നിയതമായ ഒരു ശൈലിയും നിയമങ്ങളും തടസ്സമാകുന്നില്ല കവിക്ക്‌ . പ്രണയത്തിന്റെ അഗാധമായ ചുഴിയില്‍ വീണ 'നീയും ഞാനും' മാത്രം നിറഞ്ഞ ലോകം . അവിടെ കാലമോ സമയമോ പ്രകൃതിയോ ഇല്ല . നിറഞ്ഞ ഉന്മാദം മാത്രം .
          
         പ്രണയത്തിനെ കുറിച്ച് എഴുതുമ്പോള്‍ കാല്പനികതയുടെ അതിഭാവുകത്വത്തില്‍ വീഴുന്ന കവികള്‍ ഉണ്ട് . വരകളും വര്‍ണ്ണങ്ങളും കൊണ്ട് അതിനെ അലങ്കരിച്ചു അവര്‍ ഒരു പ്രത്യേകലോകം സൃഷ്ടിക്കുകയും അതില്‍ വിരാജിക്കുകയും ചെയ്യുന്നു . പക്ഷെ ഹരിത നീലിമ പ്രണയത്തില്‍ നിറങ്ങള്‍ അല്ല ചേര്‍ക്കുന്നത് പകരം ഭാവനയുടെ അമേയമായ പരിമിതികളെ അഭംഗുരം ഉപയോഗപ്പെടുത്തുകയാണ് . പ്രണയത്തിനിടയിലേക്ക് മറ്റൊന്നും തന്നെ കടന്നുവരാതിരിക്കുന്ന വിധം ഭദ്രമായി അടച്ചുറപ്പുള്ള ഒരു ലോകം കവി ഉണ്ടാക്കിയെടുക്കുന്നു .
"അത്രമേലാഴത്തിലേക്കാഴ്ന്നു
പോയിട്ടെന്നോ ഒറ്റയ്ക്കായൊരാള്‍
അത്രതന്നെ ഒറ്റയ്ക്കായൊരുവനെ
വെറുതെ കൂടെ കൂട്ടുന്ന "(രണ്ടുപേര്‍ ) ഒരു പ്രക്രിയയാണത്. "അവര്‍ മറ്റാര്‍ക്കും മനസ്സിലാവാത്ത
റോളര്‍ കോസ്റ്ററുകളില്‍ കയറി
ഒന്നിച്ചു താഴേക്കു കുതിച്ചു വീഴുകയാണ് ."
അതുകൊണ്ട് തന്നെയാണ്  "കരളു കൊത്തിപ്പറിക്കുവാനെന്തിനീ
കഴുകനെ നമ്മള്‍ ബാക്കി വയ്ക്കുന്നു "(മരണമില്ലാത്ത മരണമാകുന്നു നീ ) എന്നു പ്രണയിനി വിലപിക്കുന്നതും .പ്രണയവും മഴയും ഒരുപോലെ നനുത്ത ഒരു വികാരം ആണ് . "നാല്പതാം നമ്പര്‍ മഴ പോലെ അതുകൊണ്ട് തന്നെ അവര്‍ നനഞ്ഞുകൊണ്ടേയിരിക്കുന്നു." "തളര്‍ന്നു വീഴുംവരെ തെരുവില്‍ നൃത്തം ചെയ്യാന്‍ കൊതിക്കുന്നു ". "പരസ്പരം ഇഴഞ്ഞു കയറുന്ന കടലാമകളാകുന്നു". "സ്നേഹിച്ചു സ്നേഹിച്ചു സൂചിത്തുമ്പിലും ഒന്നിച്ചു തലചായ്ക്കുന്നു . പ്രണയത്തിന്റെ ഉത്തുംഗതയില്‍ കയറുമ്പോള്‍ അവള്‍ ഓര്‍ക്കുന്നു നിന്നെ സ്നേഹിക്കുകയും ചുംബിക്കുകയും ചെയ്താണ് ഞാന്‍ ഇത്രയെറെ ഞാന്‍ ആയതു " (സ്നേഹത്തിന്റെ വിശുദ്ധ പുസ്തകം )

       പ്രണയം അക്ഷരങ്ങളില്‍ കുറിക്കപ്പെടുമ്പോള്‍ മലയാളിക്ക് പരിചിതമായി വരുന്ന പുതിയ കാല എഴുത്തിന്റെ പാഴ്ചാത്യ ചുവയില്‍ ഹരിത തന്റെ അക്ഷരങ്ങളെ എഴുതി നിറയ്ക്കുകയാണ് . ഇവിടെ കവിക്ക് താളവും വൃത്തവും ചമയങ്ങളും വിഷയമേയല്ല . പ്രണയം അത്രമേല്‍ വികാരോജ്ജ്വലം ആകുന്നു . ഇടയിലെപ്പോഴോ മുലകളില്ലാത്ത പെണ്ണ് പെണ്ണേയല്ല എന്ന താത്വിക ചലനങ്ങളിലേക്കും മരിച്ചു പോയ അമ്മമാരെ ഞങ്ങളുടെ മരിച്ച കുഞ്ഞുങ്ങളെ നിങ്ങളുടെ താരാട്ട് പാടിയുറക്കുക എന്നുമൊക്കെയുള്ള പെണ്‍നിലവിളികളുടെ അടക്കാത്ത വേദനയും , ഒറ്റപ്പെടലിന്റെയും ആത്മനൊമ്പരങ്ങളുടെയും നേര്‍ത്ത വിങ്ങലുകളും  കവിതകള്‍ ആകുന്നുണ്ട് എങ്കിലും പ്രണയം ആത്യന്തികമായ ഒരു തിരശ്ശീല ആകുകയും തന്റെ തന്നെ മനസ്സിനെ അടക്കി നിര്‍ത്താനും ഒളിപ്പിച്ചു വയ്ക്കാനും ശ്രമിക്കുകയും ചെയ്യുന്ന ശ്രമങ്ങള്‍ വായനക്കാരന്‍ വായിച്ചെടുക്കുകയാണെങ്കില്‍ അത് ഒരുപക്ഷെ വായനയിലെ സ്വാതന്ത്ര്യം ആയി വിലയിരുത്തപ്പെട്ടേക്കാം.

        കവിതകളുടെ ഈ മൂന്നാം പുസ്തകത്തിന്‌ പ്രണയത്തിന്റെ വര്‍ണ്ണം ചാര്‍ത്തി വായനക്കാര്‍ക്ക് നല്‍കി കവി പുഞ്ചിരിക്കുമ്പോള്‍ വായനക്കാരന്‍ കുറച്ചുകൂടി പ്രതീക്ഷിക്കുന്നുണ്ട് . കവിതയുടെ അസ്വാരസ്യം നിലനിര്‍ത്തുന്ന ബിംബവത്കരണങ്ങള്‍ മാത്രം കൊണ്ടുള്ള രചനാരീതി പൊതുവേ എല്ലാത്തരം വായനക്കാരിലും സ്വീകാര്യത സൃഷ്ടിക്കില്ല എന്നതിനാല്‍ തന്നെ കവിതയിലെ കാവ്യരസതന്ത്രങ്ങളില്‍ കവി കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നാകും . ഒപ്പം പ്രണയത്തിനപ്പുറം ജീവിതവും പ്രകൃതിയും കൂടി ഇഴകലരുകയാണെങ്കില്‍ കവിതകള്‍ ഒരൊറ്റ ഫ്രെയിമില്‍ ഒതുങ്ങാതെ വിശാലമായ ഒരാകാശം തന്നെ നല്‍കും എന്ന ശുഭപ്രതീക്ഷയോടെ  ബി.ജി.എന്‍ വര്‍ക്കല


Monday, November 20, 2017

പാഠപുസ്തകം പറഞ്ഞു തരാത്തത്.

വീനസിന്റെ മഞ്ഞുമലകളിലൊന്നിൽ
മുന്തിരിനിറം പൊട്ടുകുത്തപ്പെടുമ്പോൾ
അടുക്കുവാനാകാതകലം കാക്കുന്ന
ഏകമുഖരുദ്രാക്ഷങ്ങൾ പരസ്പരം
നോക്കാനാകാതെ മിഴി താഴ്ത്തുമ്പോൾ
വായനയിലെ സാരസ്യമോർത്തവൻ -
തൻ സൂര്യനയനങ്ങൾ വിടർന്നുലയുന്നു.

താഴ് വര തേടിയലയുന്ന നീർബിന്ദു
കാലിടറി വീഴുന്ന ഗർത്തങ്ങളിൽ നിന്നും
വിപിനത്തിനിടനാഴി ആരംഭിച്ചൊടുവിൽ
ഉറവ തേടിയിരുളിൽ മറയുമ്പോൾ
ശലഭച്ചിറകുകൾ മെല്ലെയടയുന്നു
നേർത്തൊരരുവിയായി പ്രണയം
താമരഗന്ധം പൊഴിച്ചു തുടങ്ങുന്നു.
.... ബി.ജി.എൻ വർക്കല ....

H2O ............ സലിം അയ്യനത്ത്

H2O (കഥാസമാഹാരം)
സലിം അയ്യനേത്ത്
ലോഗോസ്
വില :75 രൂപ

ഓരോ വായനയും ഓരോ അനുഭവങ്ങള്‍ ആണ് . ഓരോ ലോകം വായനക്കാരന് ലഭ്യമാക്കുന്ന മായാജാലം ആണ് കഥകളുടെ പ്രപഞ്ചം ഒരുക്കുന്നതു . അതിനു കഴിവും എഴുത്തിന്റെ രസതന്ത്രവും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആധുനിക മലയാള സാഹിത്യത്തില്‍ കഥകള്‍ക്ക് പുതിയ പല മാനങ്ങളും വന്നു കഴിഞ്ഞിരിക്കുന്നു . പുതിയ ചെറുപ്പക്കാരുടെ കഥകളുടെ രീതികള്‍ പഴയ മാനറിസങ്ങളെ പാടെ അവഗണിക്കുകയോ അവയെ അപനിര്‍മ്മിക്കുകയോ ചെയ്തിരിക്കുന്നു . ഭാഷയിലെ ശൈലികള്‍ പലപ്പോഴും ജനകീയമായി നില്‍ക്കവേ തന്നെ വിഷയങ്ങള്‍ , ആശയങ്ങള്‍ എന്നിവ വളരെ ആഴത്തില്‍ പതിക്കാന്‍ കഴിയുന്ന വിധത്തില്‍ അത് രൂപപ്പെട്ടു വരുന്നു . വായിച്ചു ഒരു ദിവസമെങ്കിലും ഓര്‍മ്മയില്‍ നില്ക്കാന്‍ കഴിയുമെങ്കില്‍ ആ കഥ വിജയിക്കുന്നു എന്ന വാക്യം ഓര്‍മ്മയില്‍ വരുത്തുന്നു പല വായനകളും . പെണ്ണെഴുത്തും ആണെഴുത്തും മാറി ഒരു നേര്‍വരയില്‍ വന്നു നില്‍ക്കുന്നു . എഴുത്ത് പേര് കൊണ്ട് മാത്രം അടയാളപ്പെടുത്തുന്ന കാലം മാറുകയും വിഷയവും രീതികളും കൊണ്ട് ഓര്‍ക്കപ്പെടുന്ന ഒന്നായി വകഭേദം വരുന്നു . പുതിയതും പഴയതുമായ എഴുത്തുകളെ അതുകൊണ്ട് തന്നെ വിശകലനം ചെയ്യുമ്പോള്‍ ഭാഷയിലെ അത്ഭുതകരമായ രൂപപരിണാമങ്ങളെ വായനക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു .
ലോഗോസ് പുറത്തിറക്കിയ പ്രവാസിയായ യുവ എഴുത്തുകാരന്‍ സലിം അയ്യനത്തിന്റെ H2O  എന്ന കഥാസമാഹാരം ഒന്‍പതു കഥകള്‍ അടങ്ങിയതാണ് . കേരളകൌമുദി നടത്തിയ കഥ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ശീര്‍ഷക കഥയടക്കം ഒന്‍പതു കഥകള്‍ ആണ് സലിം ഇതില്‍ പരിചയപ്പെടുത്തുന്നത്. പ്രവാസത്തില്‍ ഇരിക്കുന്ന എഴുത്തുകാരില്‍ സംഭവിച്ചിരുന്ന വളരെ വലിയ ഒരു പോരായ്മയെ പാടെ ഒഴിവാക്കാന്‍ ഈ കഥകളില്‍ സലിം അയ്യനത്തിനു കഴിഞ്ഞു എന്നത് സന്തോഷം നല്‍കുന്ന ഒരു വസ്തുതയാണ് . സാധാരണ, നാടിന്റെ ഓര്‍മ്മകളും പരിസരവും എഴുതി ഓര്‍മ്മകളില്‍ തന്നെ കഴിഞ്ഞു കൂടുന്ന എഴുത്തുകാര്‍ നിറഞ്ഞ പ്രവാസത്തില്‍ നിന്നും അടുത്തിടെയായി വരുന്ന ഒരു പ്രധാന മാറ്റം ആണ് പ്രവാസത്തില്‍ ഇരിക്കുന്നവര്‍ ആ പരിസരങ്ങളെ അടയാളപ്പെടുത്താന്‍ തുടങ്ങുകയും നാട്ടിലുള്ളവര്‍ പ്രവാസികളെ കുറിച്ച് കഥകള്‍ എഴുതാന്‍ തുടങ്ങുകയും ചെയ്തു എന്നത് .

ജലം മനുഷ്യന്‍ അടുത്ത നൂറ്റാണ്ടില്‍ യുദ്ധം ചെയ്യാന്‍ പോകുന്ന ഒരു പ്രധാനകാരണം ആകും എന്ന പരിഭ്രാന്തി മനുഷ്യകുലത്തില്‍ വന്നു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല . ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി ലേഖനങ്ങളും ഡോക്യുമെന്റ്രികളും ചെറുസിനിമകളും രംഗത്ത് വന്നു തുടങ്ങിയിട്ടുമുണ്ട്. H2O പ്രതിനിധാനം ചെയ്യുന്നതും ആ വിഷയം തന്നെയാണ്. ഒരു സ്കൂള്‍ കുട്ടിയുടെ, ജലചൂക്ഷണത്തിനോടുള്ള സമരവും പ്രവര്‍ത്തികളും ആണ് കഥയില്‍ പ്രമേയം ആക്കിയിരിക്കുന്നത് . ദുബായ് പോലുള്ള അറേബ്യന്‍ രാജ്യങ്ങള്‍ കടല്‍ ജലം ശുദ്ധീകരിച്ചു ആണ് ദൈനംദിനകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് . ജലത്തിന്റെ ഉപയോഗത്തെക്കുറിച്ച് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് ഇരുവശവും ഉള്ള അനവധി ബോധവല്‍ക്കരണ പോസ്ടറുകളില്‍ കൂടി ഗവന്മേന്റ് അതിനാല്‍ തന്നെ അറിവും അപേക്ഷയും നല്‍കുന്നുമുണ്ട് . സ്കൂളില്‍ പുതിയതായ വന്ന സാറിന്റെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം നേടുന്ന കുട്ടി വീട്ടിലും സ്കൂളിലും വെള്ളത്തിന്റെ ദുരുപയോഗങ്ങള്‍ തടയാന്‍ വേണ്ടി വളരെ കഠിനവും കര്‍ശനവുമായ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതും സ്കൂള്‍ അധികൃതരുടെ തന്നെ കണ്ണില്‍ കരടാവുകയും ചെയ്യുന്നതും ഒടുവില്‍ ഒരു ദിവസം കുട്ടിയെ കാണാതെ വരുകയും തിരഞ്ഞു ചെല്ലുമ്പോള്‍ ബാത്റൂമില്‍ പൈപ്പ് പൊട്ടിയത് ഷാള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുമ്പോള്‍ തെന്നി വീണു ബോധരഹിതയായി കിടക്കുന്നതും ആണ് കഥാതന്തു. കുറച്ചൊക്കെ അസ്വഭാവികതകള്‍ ഉണ്ടെങ്കിലും കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്ന കഥ ഇത് തന്നെയാണ് എന്ന് കാണാം. പിന്നീടുള്ള കഥകള്‍ എല്ലാം തന്നെ എഴുത്തുകാരന്‍ എഴുത്തില്‍ നടത്തിയ പരീക്ഷണങ്ങളുടെ ശ്രമങ്ങള്‍ ആയി വായിക്കപ്പെടുന്നു . യുദ്ധവും പലായനവും സമാധാനവും ഒക്കെ അടങ്ങിയ പാലസ്തീന്‍ ജനതയോടുള്ള ആഭിമുഖ്യവും ആശങ്കകളും പങ്കുവയ്ക്കുന്ന അനര്‍ട്ടാഗ്രാമോയും വിഷയത്തോട് നീതിപുലര്‍ത്താന്‍ കഴിയാതെ പോയ അവതരണത്തിലൂടെ ശിലാലിഖിതവും മുഴച്ചു നിന്ന വായനയായിരുന്നു. കാറ്റ് പ്രണയിച്ച ലിഫ്റ്റ്‌ ഒരു വ്യത്യസ്തത അവകാശപ്പെടാന്‍ കഴിയുന്ന കഥയായിരുന്നു . സാങ്കേതികമായി കുറേക്കൂടി മുന്നോട്ട് വരേണ്ടിയിരിക്കുന്ന എഴുത്തുകള്‍ ആണ് എങ്കിലും ഭാവിയുടെ എഴുത്ത് മേഖലയില്‍ ഒരുപക്ഷെ നല്ല എഴുത്തുകള്‍ നല്‍കാന്‍ കഴിയുന്ന ആശയങ്ങളുള്ള എഴുത്തുകാരന്‍ ആണ് സലിം എന്നത് വായന നല്‍കുന്ന ശുഭപ്രതീക്ഷയാണ് . വായനകള്‍ കൊണ്ട് മാത്രമേ നമുക്ക് എഴുത്ത് കൂടുതല്‍ മനോഹരമാക്കാന്‍ കഴിയൂ എന്നത് വളരെ വിശാലമായ ഒരു തലത്തില്‍ നിന്നും നോക്കിക്കാണേണ്ട ഒരു സംഗതി ആണ് എഴുത്തുകാര്‍ എന്ന ഓര്‍മ്മപ്പെടുത്തല്‍ പുതിയകാല എഴുത്തുകാരില്‍ ആരോപിക്കപ്പെടുന്നത് എന്തുകൊണ്ട് എന്നതിന് ഉദാഹരണം ആയി ഈ വായനകളെ മനസ്സിലാക്കാം. ഒറ്റ വായനയ്ക്ക് ഉതകുന്ന ഈ ഒന്‍പതു കഥകള്‍ സലിം അയ്യനത്തിന്റെ നാലാമത്തെ പുസ്തകം ആണ്. ഡിബോറ ,തുന്നപ്പക്ഷിയുടെ വീട് എന്നീ കഥാ സമാഹാരങ്ങളും , നിലാവിലേക്ക് തുറന്ന കണ്ണുകള്‍ എന്ന കവിത സമാഹാരവും സലിമിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

ചോദ്യം


കണ്ണൻചിരട്ടയിൽ
മണ്ണപ്പം ചുട്ടു നാം
അന്നു കളിച്ചൊരു
കഥയതു ചൊല്ലവേ
പൊന്നുണ്ണിയേവം
കേൾക്കുന്നുവല്ലോ
എന്താണ് ഗ്രാന്റ്മാ,യീ ചിരട്ട!
... ബി.ജി.എൻ വർക്കല

Saturday, November 18, 2017

എന്റെ ലോകം ................അയ്യപ്പന്‍ അടൂര്‍



എന്റെ ലോകം (കവിതകള്‍ )
അയ്യപ്പന്‍ അടൂര്‍
ലിപി പബ്ലിക്കേഷന്‍സ്
വില : 10 ദിര്‍ഹം

കവിതകള്‍ സഞ്ചരിക്കുന്ന വഴികള്‍ പലപ്പോഴും വായനക്കാരുടെ ഭാവനയുടെ ലോകത്ത് നിന്നും വളരെ വളരെ ദൂരെയായിരിക്കും . ചിലപ്പോള്‍ അത് വായനക്കരനൊപ്പം ആകാം മറ്റു ചിലപ്പോള്‍ വായനക്കാരന്‍ വഴിയില്‍ ഉപേക്ഷിക്കുന്ന പാഴ് വസ്തുവും ആകാം . എന്തുകൊണ്ടാണ് കവിതകള്‍ ഒരേപോലെ വായനക്കാരന് ഹൃദിസ്ഥമാക്കാന്‍ കഴിയാതെ പോകുന്നത് എന്നത് എഴുത്തുകാരനില്‍ നിക്ഷിപ്തമായ ഒരു വസ്തുതയാണ് . ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടു തനിക്കു പറയാനുള്ളത് പറയുന്ന കവിയില്‍ നിന്നും ഒരു സാധാരണ വായനക്കാരന് ഒന്നും തന്നെ ലഭിക്കുന്നില്ല . അവന്‍ നിസ്സഹായനായി നില്‍ക്കുകമാത്രമേ കരണീയമാകുന്നുള്ളൂ അവിടെ . ചില ബുദ്ധിമാന്മാരായ കവികള്‍ വായനക്കാരെ വട്ടം ചുറ്റിക്കും . കിഴക്കോട്ടു പോകുകയാണെങ്കില്‍ അവന്‍ വായനക്കാരനെ കൊണ്ട് അത് തെക്കോട്ട്‌ ആണെന്ന് വായിപ്പിക്കും . ഒരേ കവിതയെ ഒന്നിലധികം വായനകളില്‍ ഒന്നിലധികം അര്‍ഥങ്ങള്‍ നല്കാനാവുക എന്നൊരു കയ്യടക്കം അവന്‍ അതില്‍ ഉടച്ചു ചേര്‍ക്കും . ചിലരാകട്ടെ പറയാനുള്ളത് നേരെ പറയുക കളം വിടുക എന്ന രീതിക്കാരാണ് . വായനക്കാരന്റെ ബുദ്ധിയെ പരീക്ഷിക്കാന്‍ അവന്‍ ഒരുക്കമല്ല . ലളിതമാകണം , ദഹിക്കണം എന്നതിനപ്പുറം മറ്റൊന്നും അവന്‍ പ്രതീക്ഷിക്കുന്നില്ല നല്‍കാനും സ്വീകരിക്കാനും .
കൊച്ചു കുട്ടികള്‍ എഴുതുമ്പോള്‍ അതില്‍ കവിതയുടെ വസന്തം വിടരുന്നത് കാണാന്‍ കഴിയുന്നത്‌ ഒരുപക്ഷെ എഴുതി തെളിഞ്ഞവര്‍ പോലും തങ്ങളെ നവീകരിക്കാനോ , മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത ഒരു ഇടത്ത് നിന്നാകണം . കഴിഞ്ഞ സ്കൂള്‍ കലോത്സവങ്ങളില്‍ നിന്നും മറ്റും കുറച്ചധികം കുട്ടികള്‍ അവരുടെ പ്രതിഭ കൊണ്ട് ഉയര്‍ന്നു വരുന്നത് മലയാളം സാക്ഷ്യം വഹിക്കുകയുണ്ടായി . ഇതൊരു ഒഴുക്കാണ് . അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനും മുന്‍ നിരയിലോ മധ്യനിരയിലോ എന്തിനു പിന്നിരയില്‍ ഉള്ളവര്‍ പോലും തയ്യാറാകുന്നതായി കാണാന്‍ കഴിയുന്നില്ല എന്നത് ഖേദകരമായ് ഒരു വസ്തുതയാണ് . ഈ ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് “അയ്യപ്പന്‍ അടൂര്‍” എന്ന മേധജ് കൃഷ്ണ യുടെ “എന്റെ ലോകം” എന്ന കവിത വായിക്കാന്‍ തിരഞ്ഞെടുക്കുന്നത് . സെറിബ്രല്‍ പള്‍സി  എന്ന രോഗാവസ്ഥയില്‍ ഉള്ള ഈ എട്ടാം ക്ലാസ്സുകാരന്റെ രണ്ടാമത്തെ പുസ്തകം ആണ് എന്‍റെ ലോകം എന്ന് കാണുന്നു . ഇരുപത്തിരണ്ടു ചെറിയ കവിതകള്‍ നിറഞ്ഞ ഈ പുസ്തകം തീര്‍ച്ചയായും ഒരു കുട്ടിയുടെ മനസ്സില്‍ നിന്നും കവിത വിരിയുമ്പോള്‍ അതെത്ര മനോഹരമായി തീരുന്നു എന്ന കാഴ്ച വായനക്കാരന് നല്‍കുന്നു .
ലോകം അടയാളപ്പെടുത്തുന്നത് ഓരോ വ്യക്തിയും പതിപ്പിക്കുന്ന മുദ്രകളില്‍ നിന്നാണു. ക്ലിന്റ് എന്ന കൊച്ചു കുട്ടിയുടെ ചിത്രകല വാസന നാം അറിയുന്നതുമാണല്ലോ. ഹസീന എന്ന പെണ്‍കുട്ടിയുടെ കവിതകള്‍ അടയാളപ്പെടുത്തുന്നതും മറ്റൊന്നല്ല . ഇവിടെ അയ്യപ്പന്‍ തന്റെ കവിതകളില്‍ പ്രമേയമാക്കിയിരിക്കുന്നത് ഭൂരിഭാഗവും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പവും പ്രകൃതിയോടു മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകളോടുള്ള കറയറ്റ പ്രതിഷേധങ്ങളും തന്നെയാണ് . കുടുംബം പ്രകൃതി ചുറ്റുപാടുകള്‍ ഒക്കെയും കുട്ടികളില്‍ കവിതയുടെ തന്തുക്കള്‍ ആയി വിരിയുമ്പോള്‍ അയ്യപ്പന്‍ ഒരു പടികൂടി കടന്നു പ്രണയവും വിഷയമാക്കിയത് ഒരു രസമുള്ള വായനയായി തോന്നിയില്ല എന്നത് മറച്ചു വയ്ക്കുന്നില്ല . കുട്ടികളില്‍ വിടരേണ്ട ഭാവനകള്‍ എങ്കിലും പാരിസ്ഥികവും മാനുഷികവും ആയ വിഷയങ്ങള്‍ ആയിരിക്കേണ്ടതുണ്ട് എങ്കിലും ഒരു എഴുത്തുകാരന്‍ എന്ത് എഴുതണം എന്ന് വായനക്കാരന് നിര്‍ബന്ധം പിടിക്കുക വയ്യ എന്നതിനാല്‍ ആ ഒരു പോരായ്മയായി തോന്നിയത് പരാമര്‍ശിച്ചു കടന്നു പോകുക മാത്രം ചെയ്യുന്നു .
ഇന്നത്തെ ബാല്യത്തിനു അജ്ഞാതമായ വെള്ളക്ക വണ്ടികള്‍ ഉരുളട്ടെ എന്ന കവിയുടെ ആഗ്രഹം നെല്‍വയലുകളുടെ പച്ചപ്പിനെ മോഹിക്കുന്ന മനസ്സ് ഒക്കെ പ്രകൃതിയോടുള്ള ഇഴ ചേരുന്ന ഒരു ജീവന സങ്കല്‍പ്പമാണ് . ആധുനിക മനുഷ്യന്‍ കൈവെള്ളയിലെ സ്മാര്‍ട്ട് ഫോണില്‍ മരിച്ചു പോയിരിക്കുന്നു എന്ന കവിയുടെ വിഷാദം മറച്ചു വയ്ക്കുന്നില്ല ന്യൂജെന്‍ എന്ന കവിതയിലൂടെ . ചിലപ്പോള്‍ താത്വികമായ ഒരു തലം ചിലപ്പോള്‍ കാല്പനികമായ ഇടങ്ങള്‍ ചിലപ്പോള്‍ തികച്ചും നാട്ടിന്‍പുറത്തിന്റെ നന്മകളില്‍ വിളയുന്ന നെല്‍ക്കതിര്‍ അങ്ങനെ പലതുമാണ് കവിയിതില്‍ .
ഒരു കവിയുടെ ഗുണം എന്ത് എന്നാല്‍ എന്തിനെ കുറിച്ചും കവിത വിരിയിക്കുവാന്‍ കഴിവുള്ളവന്‍ എന്നാണു . ആ നിലയില്‍ വേണ്ടത്ര പ്രോത്സാഹനവും വായനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണെങ്കില്‍ മലയാള സാഹിത്യത്തില്‍ തന്റെ അടയാളം രേഖപ്പെടുത്താന്‍ കഴിവുള്ള ഒരു കുട്ടിയാണ് അയ്യപ്പന്‍ അടൂര്‍ എന്ന ശുഭാപ്തി വിശ്വാസത്തോടെ .ബി.ജി.എന്‍ വര്‍ക്കല