Monday, November 6, 2017

രാമച്ചി ........വിനോയ് തോമസ്‌

രാമച്ചി (കഥകള്‍ )
വിനോയ് തോമസ്‌
ഡി സി ബുക്സ്
വില: 140 രൂപ

                  ജീവിതം കഥകളില്‍ പതിപ്പിക്കുമ്പോള്‍ നാം പലപ്പോഴും യാന്ത്രികതയ്ക്ക് വശംവദരാകുകയും കൃത്രിമത്വം പകരുകയും ചെയ്യുക സ്വാഭാവികമായി വായനയില്‍ അനുഭവപ്പെടുന്ന ഒരു വിഷയമാണ് . മലയാള സാഹിത്യത്തില്‍ ചെറുകഥകള്‍ നിരന്തര പരീക്ഷണങ്ങളില്‍ കൂടി കടന്നുപോകുമ്പോഴും കഥകള്‍ക്ക് അതിന്റേതായ ഒരു അസ്ഥിത്വം ലഭിക്കാതെ പോകുന്നത് വായനക്കാരെ നിരാശരാക്കുന്നുണ്ട് . എഴുത്തുകാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം ലേബല്‍ പതിപ്പിക്കുന്ന തിരക്കില്‍ ആണ് എന്ന് തോന്നും പല കഥകളും വായിക്കുമ്പോള്‍ . ചിലപ്പോഴൊക്കെ വെറും എഴുത്തുക്കള്‍ പോലും അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടോ , ചര്‍ച്ചകള്‍ സംഘടിപ്പിച്ചുകൊണ്ടോ ഉദാത്തം എന്ന തലത്തിലൂടെ സഞ്ചരിക്കുന്നത് കാണാം . ചിലപ്പോള്‍ കാണുക അവാര്‍ഡുകള്‍ നല്‍കിയും മീഡിയകള്‍ ഉപയോഗിച്ചും അവയുടെ താരമൂല്യം വര്‍ദ്ധിപ്പിക്കുന്നതാകും . ഇന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നതും ഈ കൂണുകള്‍ പോലുള്ള അവാര്‍ഡ് പ്രഹസനങ്ങള്‍ തന്നെയാണ് . സമൂഹത്തിലോ വായനക്കാരിലോ ഒരിക്കല്‍ പോലും ഒരു ഓളം ഉണ്ടാക്കാന്‍ കഴിയാത്ത എഴുത്തുകാരെ പോലും അടിച്ചമര്‍ത്തപ്പെട്ടവന് ആത്മബലം നല്‍കുന്ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു നിര്‍ത്തുമ്പോള്‍ കാഞ്ചയ്യ , പെരുമാള്‍ മുരുകന്‍ തുടങ്ങിയ അതു ആവശ്യപ്പെടുന്നവരെ അവര്‍ കാണാതെ പോകുന്നത് തട്ടിക്കൂട്ടി നല്‍കുന്ന അവാര്‍ഡുകള്‍ക്കും അവയുടെ ഗൂഡലക്ഷ്യങ്ങള്‍ക്കും ഉദാഹരണം മാത്രമാണ് എന്ന് തോന്നുന്നു  .
                അടുത്തകാലത്തായി കഥകളില്‍  സംഭവിക്കുന്ന വിസ്മയകരമായ ഒരു മാറ്റം ആണ് എഴുത്തുകാര്‍ പ്രകൃതിയിലേക്ക് തിരിഞ്ഞു പോകുന്നു എന്നത് . അത്തരം യാത്രകള്‍ മനോഹരമായ എഴുത്തുകള്‍ ആയി ജനിക്കുമ്പോള്‍ കഥയുടെ രസതന്ത്രം എത്രയോ മനോഹരമായി ഉപയോഗിക്കപ്പെടുന്നു എന്ന ചാരിതാര്‍ത്ഥ്യം വായനക്കാരന് ലഭിക്കുന്നു . സോണിയ റഫീക്ക് സാദിഖ് കാവില്‍ തുടങ്ങിയ എണ്ണം പറഞ്ഞ എഴുത്തുകാര്‍ പ്രവാസത്തില്‍ നിന്നുകൊണ്ട് ഈ മാറ്റത്തില്‍ ഭാഗമാകുന്നുണ്ട് എന്നത് പ്രവാസത്തില്‍ നില്‍ക്കുന്ന എഴുത്തുകാരിലും ഈ മാറ്റം നല്ല തോതില്‍ സ്വാധീനം ചെലുത്തുന്നു എന്ന അറിവ് നല്‍കുന്നു .

           "രാമച്ചി" എന്ന കഥാ സമാഹാരത്തില്‍ "വിനോയ് തോമസ്‌" 7 കഥകളുടെ ലോകം വായനക്കാരന് നല്‍കുന്നു . തികച്ചും മനോഹരമായ ഏഴു കഥകള്‍ ആ വായനയെ ആനന്ദത്തില്‍ എത്തിക്കുന്നു . രാമച്ചി എന്ന ടൈറ്റില്‍ കഥ എന്തുകൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു മനോഹര രചനയാണ് . നമ്മുടെ സാഹിത്യത്തില്‍ വളരെ കുറവാണ് കാട്ടുമക്കളുടെ ജീവിതത്തെ പകര്‍ത്തുക എന്ന സാഹസം . നഗരവും ഗ്രാമവും വിദേശരാജ്യങ്ങളും ഒക്കെ കഥകളില്‍ വരുമ്പോഴും കുടിയേറ്റക്കാരെയും കാടിന്റെ മക്കളെയും കഥയില്‍ പോലും നമുക്ക് അവര്‍ണ്ണര്‍ ആയി നിലനിര്‍ത്താന്‍ ആണ് ഇഷ്ടം . ഇവിടെയാണ്‌ വിനോയ് തന്റെ നിലപാടുകള്‍ കൊണ്ട് ശക്തമായി നില്‍ക്കുന്നത് . രാമച്ചിയിലെ നായിക സ്വന്തം കാഴ്ചപ്പാടിലും തീരുമാനങ്ങളിലും ശക്തമായി നില്‍ക്കുമ്പോള്‍ സ്ത്രീപക്ഷകഥകള്‍ എന്നതിനപ്പുറം സര്‍ഗ്ഗചേതനയുടെ സ്ത്രീസമത്വ ചിന്തകള്‍ എങ്ങനെ കഥകളില്‍ സന്നിവേശിപ്പിക്കാം എന്ന് വിനോയ് തെളിയിക്കുന്നു . കുടിയേറ്റത്തിന്റെയും സാധാരണ മനുഷ്യരുടെയും ചിന്തകളെയും പ്രവര്‍ത്തികളെയും ചിത്രത്തുന്നലുകള്‍ നല്‍കാതെ അവതരിപ്പിക്കുക എന്നത് ഒരു കഥാകാരന്റെ വിജയമാണ് . കഥപറച്ചിലില്‍ ഒരു കഥാകാരന്‍ വിജയിക്കുന്നത് ഇത്തരം അവസ്ഥയില്‍ ആണ് . അടിച്ചമര്‍ത്തപ്പെടുന്ന പുരുഷമേധാവിത്ത്വവും വിധേയത്ത്വത്തിന്റെ നായജന്മങ്ങളും കണ്ണീര്‍പ്പൂക്കള്‍ ആകുന്ന സ്ത്രീജന്മങ്ങളും തങ്ങളുടെ പ്രതികരണത്തിന്റെ കൂടം എടുക്കുന്ന കാഴ്ചകള്‍ കഥകളുടെ വ്യത്യസ്തമായ മുഖം ആണ് . മേധാവിത്വം വിധേയത്വങ്ങളെ കിരാതമായ തച്ചു കൊല്ലലില്‍ നിന്നും ശക്തി ക്ഷയിക്കലിന്റെ കാലപ്രവാഹത്തില്‍ കെട്ടി ഞാത്തുകള്‍ ആയും മുക്കിക്കൊല്ലലുകള്‍ ആയും മാറുന്ന പരിണാമത്തെ കഥാകാരന്‍ അവതരിപ്പിക്കുമ്പോള്‍ വായനക്കാരന്‍ ആനന്ദത്തിന്റെ ഉത്തുംഗതയില്‍ എത്തുന്നു . കാലഹരണപ്പെട്ട ചുവപ്പന്‍ആശയത്തിന്റെ അപചയത്തെ ബിംബവത്കരണത്തിലൂടെ എങ്ങനെ വായനക്കാര്‍ക്ക് പറഞ്ഞു കൊടുക്കാം എന്ന് മൂര്‍ഖന്‍ പറമ്പിലൂടെയും പ്രാദേശികമായ കാഴ്ചപ്പാടുകള്‍ ക്ലിപ്തമായ ചുറ്റുപാടുകള്‍ക്കപ്പുറം ജീവനില്ലാത്തവയാണ് എന്നും പറയുന്ന ഇടവേലിക്കാരും ഒക്കെ കഥയുടെ ഉജ്ജ്വലമായ അവതരണത്തിന്റെ ഉദാഹരണങ്ങള്‍ ആണ് . എഴുത്ത് ഗൌരവപരമായി എടുക്കുന്ന ഓരോ മനുഷ്യരും തീര്‍ച്ചയായും ഒരിക്കല്‍ എങ്കിലും വായിച്ചു നോക്കേണ്ട ഒരു പുസ്തകം ആണ് ഇത് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

2 comments:

  1. പരിചയപ്പെടുത്തല്‍ നന്നായി
    ആശംസകള്‍

    ReplyDelete