Wednesday, November 30, 2022

കപടവിലാപം

കപടവിലാപം 

വേനല്പറവകള്‍ പാട്ടുപാടും 
തീരങ്ങള്‍ ഉണ്ടോ കടം തരുവാന്‍?
ഒന്നാപുളിനത്തില്‍ എന്നെ വയ്ക്കാന്‍ 
ഉള്ളം നിറയെ കൊതിവരുന്നൂ .  

കാലം പതിയെ കടന്നുപോയി 
പ്രായവും എന്നിൽനിന്നൂര്‍ന്നു പോയ് .
നീര്‍ത്തടം കാണാ മരുഭൂമിയതില്‍ 
കാരണമില്ലാതെ ഞാന്‍ കരഞ്ഞു .

വേദന വേദന ക്രൂരമാം വേദന 
സന്ധികള്‍ തോറും തളര്‍ത്തിടുമ്പോള്‍ 
വേഗത പോലും മറന്നു പോം ഞാനീ 
പാതയില്‍ ഒറ്റയ്ക്ക് പകച്ചു നില്‍പ്പൂ. 

ഓര്‍മ്മയില്‍ പണ്ടുണ്ട് ഞാന്‍ വളര്‍ന്ന 
ഗ്രാമത്തിന്‍ ഭംഗിയതന്റെ ഉള്ളില്‍
കണ്ണൊന്നടച്ചാല്‍ തെളിഞ്ഞു വരും 
ചന്തമുള്ളാ വയല്‍പ്പച്ച മുന്നില്‍.

കാളയെ കെട്ടിയ നുകവുമായ് 
മാനവനാെരാള്‍ വയല്‍ ഉഴുകുന്നതും
ചാട്ടുളി കാറ്റിലൊന്നാഞ്ഞു വീഴേ 
വീണുപിടയും വെണ്‍ കൊറ്റിയേയും.

നെന്‍മണി കൊത്തിയകന്നു പോകും 
തത്തമ്മപ്പച്ചയാല്‍ കണ്‍കുളിര്‍ക്കും .
തോര്‍ത്തു വലയാക്കി കോരിടുമാ 
മാനത്തുകണ്ണി തന്‍പിടയൽ കാണാം.

തെന്നല്‍ നിറഞ്ഞ വയല്‍ വരമ്പില്‍ 
തെന്നാതെ പോകുമാ സാഹസവും.
പച്ചത്തവളതന്‍ കണ്ണ് നോക്കി
വട്ടെറിഞ്ഞീടും കുസൃതി കാണാം . 

തെന്നിയുയര്‍ന്നങ്ങാകാശത്തെ 
തൊട്ടിടാനായൂഞ്ഞാലാടുവോരും 
കപ്പയിലത്തണ്ടാല്‍ താലി കെട്ടി 
അച്ഛനുമമ്മയും കളിപ്പവരും 

എത്ര മനോഹരമായിരുന്നാ 
പോയ കാലത്തിന്റെ ശീതളിമ 
ഒന്നുമേ ബാക്കിയില്ലാതെ പോകാന്‍ 
എന്താണ് കാരണം നാമല്ലാതെ. 

കെട്ടിയുയര്‍ത്തി ഞാന്‍ കെട്ടിടങ്ങള്‍ 
വെട്ടിനിരത്തിയ വയല്‍നിറയെ 
കൊത്തി വച്ചെന്നിട്ടെന്‍ ചുവരിലാകേ
ബാല്യത്തിന്‍ കൗതുകമൊക്കെയങ്ങ്.

എന്റെ വനം ഞാന്‍ വിറ്റെടുത്തു 
എന്റെ മലകള്‍ ഞാന്‍ വിറ്റെടുത്തു 
എന്റെ പുഴകളില്‍ വിഷം കലക്കി 
എന്റെ മക്കളെ ഞാന്‍ രോഗിയാക്കി . 

മഴയോര്‍ത്തും മലയോര്‍ത്തും പില്‍ക്കാലം 
ഇടനെഞ്ചു പൊട്ടി ഞാന്‍ എഴുതിവിട്ടു.
വയല്‍ക്കിളി പാട്ടിന്റെ ഓർമ്മയിലോ 
കദനത്തിന്‍ കാവ്യങ്ങള്‍ പടച്ചുവച്ചു.

നാടുമുഴുവന്‍ ഞാന്‍ സഞ്ചരിച്ചു 
നഗരങ്ങളെ മാത്രം പ്രണയിച്ചന്ന്.  
ഇന്നെന്‍ ജീവിത സായാഹ്നത്തില്‍ 
പണ്ടത്തെ കാഴ്ചകള്‍ തിരയുന്നിതാ.
@ബിജു ജി.നാഥ്

Saturday, November 26, 2022

ഒരു വാക്കിനും നോക്കിനുമകലെയായ്...

ഒരു വാക്കിനും നോക്കിനുമകലെയായ്...
.........................................................................

പാരിജാതം വിടർന്നു നില്ക്കുന്നിതാ
പാരിലാകെയും കാൺക നീ പ്രേയസീ.
നിൻ്റെയുള്ളിൽ നൃത്തമാടും മയിൽ-
ക്കണ്ണുമാത്രം നിറഞ്ഞതെന്തിങ്ങനെ?

വാനമാകെയും നീലവർണ്ണം കൊണ്ടു
തേജസ്സാർന്നു കിടപ്പുണ്ട് കൺമണീ.
നിൻ്റെ ഹൃത്തിലായ് മാത്രമെന്തിപ്പഴും
കാർമുകിൽ കൊണ്ട് മേൽക്കൂര തീർക്കുന്നു.

വന്നു നിത്യവും നിന്നുടെ ചാരത്ത്
ദർശനപുണ്യം നേടുന്നുവെങ്കിലും.
പൗർണ്ണമി തൻ വെള്ളിവെളിച്ചത്തെ 
കണ്ടതില്ല നിൻ വദനാംബുജത്തിൽ ഞാൻ.

ഓർത്തുനോക്കുകിൽ എത്ര കുതൂഹലം
നാം നടന്നകന്നാ വഴിത്താരകൾ !
നിൻ വിരൽ പിടിച്ചാ വഴിയൊക്കെയും
തിരികെയൊന്നു നടക്കുവാൻ കൊതിയായ്.

നിൻ്റെ പരിഭവപ്പിണക്കങ്ങൾ എല്ലാമേ
ഒന്നുകൂടി രുചിക്കുവാൻ തോന്നുന്നു.
നിൻ്റെ പുഞ്ചിരി പടർന്നൂ ചുവക്കുന്ന
അന്തിമാനത്തെ കാണുവാൻ മോഹമായ്.

എന്തിനായ് നീ വെൺപറവയിങ്ങനെ
ഖിന്നയായെന്നിൽ നിന്നും പറന്നു പോയ്.
എന്തു തെറ്റ് ഞാൻ ചെയ്തെന്നതറിയാതെ
ഈയിരുൾക്കാട്ടിൽ പകച്ചിരിക്കുന്നിന്നും.

വന്നു പോകുന്നു രാപ്പകല്‍ നിത്യവും
വന്നു പോകുന്നു ഋതുക്കൾ നിരന്തരം.
ഒന്നു മാത്രമാണീ കൊച്ചു ജീവിതം
കണ്ടറിയാതെ പോകുന്നു ഭൂവിതിൽ.

നന്മയും, നിറകണ്ണുകൾ തന്നുള്ളും
അന്യഹൃത്തിലെ വാസ്തവചരിതവും
ഉള്ളുരുക്കങ്ങൾ തൻ ഗദ്ഗദങ്ങളും
എത്രചൊല്ലിപ്പറകിലും വൃഥാവത്.

കാരണമതൊന്നില്ലാതെ മനസ്സുകൾ 
വേദന തിന്ന് രോഗികളാകുന്നു.
മണ്ണിൽ വീണലിഞ്ഞു പോകുമ്പോഴും
ബാക്കി നില്ക്കുന്നു നോവുകളങ്ങനെ.

പ്രണയമേ നീ എന്തിനായിങ്ങനെ
തുടരെ നോവുകൾ നല്കുന്നു ജീവനിൽ.
മരണമെത്തുന്ന നേരം വരേയ്ക്കുമേ
അലയുവാൻ വിടുന്നന്യരെപ്പോലവേ.

പകയും രാഗ വിദ്വേഷങ്ങളും നാൾക്കു നാൾ
പടയെടുത്തു വരുന്നൂ നേർക്കുനേർ.
ഇതളടർന്നു പോം പൂവിൻ്റെ നോവിനെ
അറിയുന്നവനാകുമോ ഇന്ദിന്ദിരം.

അടിയറവു ഞാൻ ചൊല്ലുന്നു മത്സഖീ
പറയുക നാം പരസ്പരം പിണങ്ങില്ല.
മുടിയഴിച്ചാർത്തു വരുമൊരു മാരിയും
വഴി തടയില്ല നാം ഒന്നു ചേരുകിൽ.

ഇനി നമുക്കെന്തിനീ പൊയ്മുഖങ്ങൾ
ഇനി നമുക്കെന്തിനീ മൗനവല്മീകവും.
തുറന്നിടുക നാം കൊട്ടിയടച്ചൊരാ
ഇടയിലെ പുകമറയുടെ തിരശ്ശീല.
@ബിജു ജി.നാഥ്

Wednesday, November 23, 2022

ചില കാഴ്ചകള്‍


ചില കാഴ്ചകള്‍
--------------------
ജീവനില്ലാത്ത ഫലകങ്ങളില്‍
നാമെഴുതി ചേര്‍ക്കുന്നു
ജീവിതത്തിന്‍ ചലനങ്ങളെ
ആവോളമെങ്കിലും.
വേദനയും കണ്ണീരും നിറയുന്ന കാഴ്ചകള്‍ക്കു
ശാന്തിയില്ല , ശമനവും
ലോക ചലനം നിലയ്ക്കും വരേയ്ക്കുമേ.

മരണം തടയാനാകാത്ത
സങ്കടമെങ്കിലും,
ജനനമേ നിന്നെ തടുക്കുവാ-
നെളുതല്ലോ പാരില്‍ !
വളര്‍ന്നു തുടങ്ങുന്ന മുകുള-
ങ്ങള്‍ക്ക് വളമായി
തളര്‍ന്നു പോയവരുടെ ചരിത്ര-
മുണ്ട് മുന്നിലെന്നാലും .
പഠിച്ചിടില്ല നാമൊരു കാലവും
ജീവിതപാഠങ്ങള്‍ .

രമിച്ചിടും നമ്മിലെ സൗകുമാര്യങ്ങള്‍
തന്‍ നിലത്ത്
ഒരിക്കലിടറുന്ന പാദങ്ങള്‍ക്ക്
തണലായി
മഥിച്ചിടും പിന്നെ വിവശമാം
കുറ്റബോധവും.

അറിവ് തേടി നാമലയുന്നു -
ലകിലാവോളമെന്നാല്‍
അറിയുവാനാശിക്കുന്നത്  വെറും
ഭോഗമോഹങ്ങള്‍
 അടര്‍ത്തിയെടുക്കുന്ന ശകല
ങ്ങള്‍ ഒക്കെയും
തനിക്കു വേണ്ട സുഖങ്ങള്‍ക്ക്
മാത്രമാകുന്നുവല്ലോ .

ധരിത്രിയെ വ്യഭിചരിക്കുന്നു
നാം കേവലം
ധനസുഖത്തിനും മനസ്സുഖ-
ത്തിനും മാത്രമേ
വളര്‍ത്തിടുന്നു നാം നമുക്കൂ
വേണ്ടീടുന്ന
കളകളും, ചില പാഴ്ച്ചെടികള്‍
തന്‍ കൂട്ടവും.
--------------------
ബിജു ജി നാഥ് വര്‍ക്കല

(https://mag.emalayalee.com/magazine/nov2022/#page=74

Monday, November 14, 2022

എല്ലാ യാത്രകളും മാറ്റി വച്ച് ഒരതിഥിയെ കാത്തിരിക്കുന്നവർ .

എല്ലാ യാത്രകളും മാറ്റി വച്ച് ഒരതിഥിയെ കാത്തിരിക്കുന്നവർ .

പല മുഖങ്ങളിൽ നിന്നും 
ഒരു മുഖം മാറിനിൽക്കുന്നതും
പല കാഴ്ചകളിൽ നിന്നും
ഒരു കാഴ്ച തെളിഞ്ഞുനിൽക്കുന്നതും
അനുഭൂതിയായ് കാണുന്നവർ
എല്ലാ യാത്രകളും മാറ്റി വച്ച്.
ആ ഒരതിഥിക്കായ് കാത്തിരിക്കും.

'നിൻ്റെ തന്തയല്ല എൻ്റെ തന്ത' എന്നുറക്കെ പറയാനും
നിൻ്റെ വിശപ്പ് എൻ്റെയും വിശപ്പെന്ന് വേദനിക്കാനും
എല്ലാവർക്കും തോന്നില്ലന്നറിയുമ്പോൾ
കല്ലെറിയുന്നവർക്ക് പുറം കാട്ടിക്കൊടുത്ത്
പുഞ്ചിരിച്ചു കൊണ്ട് കൈ വേദനിക്കുന്നോ എന്ന് തിരയാനും
എല്ലാവർക്കും കഴിയില്ലെന്നറിയുമ്പോൾ
എല്ലാ യാത്രകളും മാറ്റി വച്ച്
ആ ഒരതിഥിക്കായ് കാത്തിരിക്കും.

ഒടുവിൽ,
ഒരുപാടൊരുപാട് പറഞ്ഞും
ഒത്തിരിയൊത്തിരി കേട്ടും
സമയത്തിൻ്റെ ഇരുൾപ്പാത്തി കടക്കവേ
സമയമില്ല കാത്തു നിൽക്കാനെന്ന് പറഞ്ഞ്
ശകടമൊന്ന് ധൃതികൂട്ടുമ്പോൾ
മനസ്സില്ലാ മനസ്സോടെ യാത്ര പറഞ്ഞ് പിരിയുന്ന 
ഒരതിഥിക്കായല്ലാതെ
എല്ലാ യാത്രകളും മാറ്റി വച്ച് ആര് കാത്തിരിക്കാനാണ്.? 
@ബിജു ജി.നാഥ്

Tuesday, November 1, 2022

അടഞ്ഞ വാതിലിനപ്പുറമിപ്പുറം

അടഞ്ഞ വാതിലിനപ്പുറമിപ്പുറം
.....................

ചിത്രപ്പണികളില്ലാത്ത,
മേൽത്തരം ഉരുപ്പടിയുമല്ലാത്ത
തടികൊണ്ടുള്ള ഒരുവാതിലിനപ്പുറമിപ്പുറം 
കാലം ചില ചർച്ചകൾ ചെയ്യുന്നു.

ഒന്നാമൻ ചൊല്ലുന്നു ലോകരോടിങ്ങനെ...
പെണ്ണവൾ എന്തിനും പോന്നവൾ
ഒറ്റയ്ക്ക് മറ്റൊരാണിൻ കൂടെയിങ്ങനെ
ഇക്കാലം കലികാലം തന്നെയല്ലോ!

രണ്ടാമൻ ചൊന്നത് തെല്ലും കുറവല്ല.
കെട്ടിയോൻ കുഞ്ഞിരാമൻ അവന്നുടെ
നട്ടെല്ല് നോക്കണം ഉണ്ടോയെന്ന്
അല്ലെങ്കിലീവിധം സംഭവിച്ചീടില്ല ന്യൂനം.

മൂന്നാമതൊരാൾ ചൊന്നു ശങ്കയില്ല തെല്ലും
നിശ്ചയം രണ്ടു പേരും മുറിക്കുള്ളിൽ
ഭോഗ രസത്തിൽമറിയുന്നുണ്ടാവാം
മീശവച്ചോരിത് കണ്ടു നില്ക്കേ? കഷ്ടം.

ഇങ്ങനെ വാർത്തകൾ ചാഞ്ഞും ചരിഞ്ഞുമാ
വാതിലിനിപ്പുറം തുള്ളിയുറയുമ്പോൾ
ഇത്തിരി നേരമുണ്ടാകിലെൻ കൂടെയാ
വാതിലിനപ്പുറം പോരുമോ ആരാനും.

പാളി നോക്കും സംശയക്കണ്ണുകൾ
ചോദ്യഭാവം നിറഞ്ഞ മുഖങ്ങളും
കുത്തുവാക്കിൻ പരിഹാസസ്വരങ്ങൾ തൻ
ശസ്ത്രമേൽക്കാതിരിക്കാൻ ശ്രമിപ്പവർ .

ഹന്ത! നിലാവിൻ്റെ വെള്ളിപ്പരപ്പുപോൽ
എത്ര മനോഹരവദനത്തിൽ പെണ്ണിവൾ
തല്പമതിൽ തെല്ലു ചാഞ്ഞു കിടക്കുന്നു
തൻകൈയ്യതിൽ തല ചായ്ച്ചു ചെമ്മേ!

നക്ഷത്ര വിളക്കിൻ പ്രഭയോലും മിഴികൾ
ആവദനത്തിൽ പതിപ്പിച്ചു കൊണ്ടയാൾ
ചാഞ്ഞു കിടക്കുന്നു ചാരുകസേരയിൽ
മാറിൽ പിണച്ച കൈകളുമായങ്ങനെ.

എത്ര ജന്മത്തിൻ തപസ്സിൻ്റെ ഫലമായി-
ട്ടിത്തിരി നേരം ലഭിച്ചൊരാ ഭാഗ്യത്തിൽ
ഒട്ടും വ്യാകുലരാകാതെ ആമോദമായ്
പങ്കു വയ്ക്കുന്നു മനോവിചാരങ്ങളങ്ങനെ.

നഷ്ടമായ് പോയ ജീവിത സൗഖ്യങ്ങൾ
വെട്ടിമുറിച്ച പ്രിയങ്ങളും മുഖങ്ങളും
വേദനിപ്പിച്ച കിടാങ്ങളും തൻ പാതിയും
വേരിറങ്ങിപ്പോയ വേപഥുക്കളുമൊക്കെയും.

ഏറെ നേരം കഴിഞ്ഞാ പ്രണയിതാക്കൾ 
ഒന്നുമറിയാതെ തുറക്കുന്നു വാതിലും.
കണ്ടു പുറത്ത് രൗദ ദ്രംഷ്ടങ്ങൾ കാട്ടി
വിധിപറയാൻ കാത്തുനില്ക്കും ജനത്തെയും.

സാമുദായിക സംസ്കാരചിത്തരാം
സദ് ചിന്തകൾ മാത്രം ചിന്തിക്കുവോരവർ
ഒന്ന് ചേർന്ന് വിധി പറയുന്നേക സ്വരമോടെ
ജീവനോടെ സംസ്കരിക്കേണ്ടവരാണിവർ.
@ബിജു ജി.നാഥ്