Tuesday, November 1, 2022

അടഞ്ഞ വാതിലിനപ്പുറമിപ്പുറം

അടഞ്ഞ വാതിലിനപ്പുറമിപ്പുറം
.....................

ചിത്രപ്പണികളില്ലാത്ത,
മേൽത്തരം ഉരുപ്പടിയുമല്ലാത്ത
തടികൊണ്ടുള്ള ഒരുവാതിലിനപ്പുറമിപ്പുറം 
കാലം ചില ചർച്ചകൾ ചെയ്യുന്നു.

ഒന്നാമൻ ചൊല്ലുന്നു ലോകരോടിങ്ങനെ...
പെണ്ണവൾ എന്തിനും പോന്നവൾ
ഒറ്റയ്ക്ക് മറ്റൊരാണിൻ കൂടെയിങ്ങനെ
ഇക്കാലം കലികാലം തന്നെയല്ലോ!

രണ്ടാമൻ ചൊന്നത് തെല്ലും കുറവല്ല.
കെട്ടിയോൻ കുഞ്ഞിരാമൻ അവന്നുടെ
നട്ടെല്ല് നോക്കണം ഉണ്ടോയെന്ന്
അല്ലെങ്കിലീവിധം സംഭവിച്ചീടില്ല ന്യൂനം.

മൂന്നാമതൊരാൾ ചൊന്നു ശങ്കയില്ല തെല്ലും
നിശ്ചയം രണ്ടു പേരും മുറിക്കുള്ളിൽ
ഭോഗ രസത്തിൽമറിയുന്നുണ്ടാവാം
മീശവച്ചോരിത് കണ്ടു നില്ക്കേ? കഷ്ടം.

ഇങ്ങനെ വാർത്തകൾ ചാഞ്ഞും ചരിഞ്ഞുമാ
വാതിലിനിപ്പുറം തുള്ളിയുറയുമ്പോൾ
ഇത്തിരി നേരമുണ്ടാകിലെൻ കൂടെയാ
വാതിലിനപ്പുറം പോരുമോ ആരാനും.

പാളി നോക്കും സംശയക്കണ്ണുകൾ
ചോദ്യഭാവം നിറഞ്ഞ മുഖങ്ങളും
കുത്തുവാക്കിൻ പരിഹാസസ്വരങ്ങൾ തൻ
ശസ്ത്രമേൽക്കാതിരിക്കാൻ ശ്രമിപ്പവർ .

ഹന്ത! നിലാവിൻ്റെ വെള്ളിപ്പരപ്പുപോൽ
എത്ര മനോഹരവദനത്തിൽ പെണ്ണിവൾ
തല്പമതിൽ തെല്ലു ചാഞ്ഞു കിടക്കുന്നു
തൻകൈയ്യതിൽ തല ചായ്ച്ചു ചെമ്മേ!

നക്ഷത്ര വിളക്കിൻ പ്രഭയോലും മിഴികൾ
ആവദനത്തിൽ പതിപ്പിച്ചു കൊണ്ടയാൾ
ചാഞ്ഞു കിടക്കുന്നു ചാരുകസേരയിൽ
മാറിൽ പിണച്ച കൈകളുമായങ്ങനെ.

എത്ര ജന്മത്തിൻ തപസ്സിൻ്റെ ഫലമായി-
ട്ടിത്തിരി നേരം ലഭിച്ചൊരാ ഭാഗ്യത്തിൽ
ഒട്ടും വ്യാകുലരാകാതെ ആമോദമായ്
പങ്കു വയ്ക്കുന്നു മനോവിചാരങ്ങളങ്ങനെ.

നഷ്ടമായ് പോയ ജീവിത സൗഖ്യങ്ങൾ
വെട്ടിമുറിച്ച പ്രിയങ്ങളും മുഖങ്ങളും
വേദനിപ്പിച്ച കിടാങ്ങളും തൻ പാതിയും
വേരിറങ്ങിപ്പോയ വേപഥുക്കളുമൊക്കെയും.

ഏറെ നേരം കഴിഞ്ഞാ പ്രണയിതാക്കൾ 
ഒന്നുമറിയാതെ തുറക്കുന്നു വാതിലും.
കണ്ടു പുറത്ത് രൗദ ദ്രംഷ്ടങ്ങൾ കാട്ടി
വിധിപറയാൻ കാത്തുനില്ക്കും ജനത്തെയും.

സാമുദായിക സംസ്കാരചിത്തരാം
സദ് ചിന്തകൾ മാത്രം ചിന്തിക്കുവോരവർ
ഒന്ന് ചേർന്ന് വിധി പറയുന്നേക സ്വരമോടെ
ജീവനോടെ സംസ്കരിക്കേണ്ടവരാണിവർ.
@ബിജു ജി.നാഥ്


No comments:

Post a Comment