Sunday, April 29, 2012

വേനല്‍മഴ ചൂടിയ പകലുകള്‍



വേനലില്‍ ഇലകള്‍ കൊഴിയുന്നത്
വസന്തത്തില്‍ തളിരിടാന്‍ വേണ്ടി ആണ്
ഒരു ചെറിയ മഴതുള്ളി പോലും
ഒരു വലിയ ആശ്വാസമാകുന്ന നേരം ...!
നിന്റെ ചിരി പോലെ എന്ന് പറയുന്നില്ല
പിന്നെ നീ ചിരിചില്ലെന്കിലോ ?
അല്ലേലും നിന്റെ ചിരിയും വേനലും
ഒരു പോലെ ആണല്ലോ..!
വരുമ്പോള്‍ ആകെ ഉണങ്ങി വരണ്ടു
ഒരു നിറംകെട്ട സന്ധ്യ പോലെ ...
പക്ഷെ വസന്തം പൂ ചൂടും പോലെ
നിന്റെ പുഞ്ചിരി വന്നാല്‍ പിന്നെ ദുരയാണ്
അത് പെട്ടെന്ന് മറയുമെന്ന ഭയം ...
ചിരിക്കുക എനിക്കയും നിനക്കയും
പിന്നെ നമുക്കായും
നമുക്ക് വസന്തമാകാം
വരള്‍ച്ചയുടെ വിലാപങ്ങള്‍
നമുക്കിടയില്‍ അന്തികൂട്ടാകണ്ട ..!
================ബി ജി എന്‍

Saturday, April 28, 2012

വിട തരു പ്രിയ സഖി

-
എന്റെ ഹൃദയഭിത്തിയില്‍ 
നിന്റെ നീണ്ട നഖം കൊണ്ടൊരു 
പോറല്‍ വീണിരിക്കുന്നു 
പനച്ച്  വരുന്ന രക്തത്തിന്റെ ചുവ,
എന്റെ നാവില്‍ പടരുന്നു 
നമ്മള്‍ മോഹങ്ങള്‍ പങ്കിട്ടും
സ്വപ്നങ്ങളില്‍ മേഞ്ഞു നടന്നും
എപ്പോളാണ്‌ അടുത്തതെന്നറിയില്ല ?
പക്ഷെ ഇന്ന് നീ തന്ന മുറിവില്‍ 
ഉതിരുന്ന വേദനയില്‍ 
ഞാന്‍ അറിയുന്നു 
ഞാന്‍ മനസ്സിലാക്കുന്നു 
നമ്മള്‍ സ്നേഹിച്ചിരുന്നു എന്ന്
അല്ല ഞാന്‍ സ്നേഹിച്ചിരുന്നു എന്ന്.
നിന്റെ നീണ്ട മിഴികളിലെ സ്വപ്നവും
നിന്റെ വിടര്‍ന്ന ചുണ്ടിലെ പുഞ്ചിരിയും
നിന്റെ ഇടതൂര്‍ന്ന മുടിയിഴകളിലെ
സുഗന്ധവും ഇടകലര്‍ന്ന ജീവിതം
അതായിരുന്നു എന്റെ രാപകലുകള്‍.
നിന്റെ മടിയില്‍ തലചായ്ച്ചും
നിന്റെ വിരലാലെന്‍ മുടിയിഴകളെ തഴുകിയും
ഒരു ഉറക്കം ഞാന്‍ മോഹിക്കുന്നു..!
സഫലമാകാത്ത ഒരു പിടി 
മഞ്ചാടി കുരുക്കള്‍ക്കൊപ്പം 
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ 
നിന്റെ ഓര്‍മ്മകളുടെ സുഗന്ധം നുകരാന്‍
ഇനി യാത്ര പറഞ്ഞെ തീരു
കടലുകളെ പിന്നിലാക്കി
ഗഗനമേഘങ്ങളെ തഴുകി
ഒരു യാത്ര അനിവാര്യമായിരിക്കുന്നു.
നിനക്കും എനിക്കും ഇടയിലെ  ദൂരം 
അത്  വല്ലാതെ  വലുതായി വരുന്നു 
നാം  ആരുമല്ലാതാകുന്നു  ..!
ഞാന്‍ അനാഥനാകുന്നു  ...!        
----------------ബി ജി എന്‍
        
      

Thursday, April 26, 2012

കാഴ്ചകള്‍


എന്റെ ജാലകപ്പടിയില്‍ ഒരു കുഞ്ഞു കാറ്റ്
അതെന്റെ കവിളില്‍ തലോടി പറയുന്നു
നിന്നെ ഞാന്‍ എത്രയോ സ്നേഹിക്കുന്നു
എത്രയോ ജാലകപ്പടിയില്‍ എത്രയോ...!

നിന്റെ വരവും കാത്തു ഞാനീ പാതയോരം
 എത്രയോ ഉച്ചസൂര്യനെ ആവാഹിച്ചിരുന്നു
എന്റെ  കണ്ണിലൂറിയ അശ്രുകണങ്ങളെല്ലാം
ആ ചൂടിന്റെ ബാഷ്പമാണെന്ന് നീ കണ്ടറിഞ്ഞു .

നിന്നെയോര്‍ത്തു ഞാനെന്റെ രാവുകള്‍
കിനാവുകണ്ട് പൂമരചോട്ടില്‍ മയങ്ങുമ്പോള്‍
കാന്തന്റെ മാറിലെ ചൂടില്‍ മുഖം ചേര്‍ത്ത്
നീ പുതിയ വാക്കുകള്‍ ഒരുക്കിവയ്കുകയായിരുന്നു

ഒടുവില്‍ നാം ഇരുവരല്ല എന്നറിയുംപോള്‍
നിന്റെ മാറിലെ സ്വേദബിന്ദുക്കള്‍ ചുണ്ടാല്‍
മൊത്തിയെടുക്കുകയായിരുന്നു ഞാന്‍
നിന്റെ വിരലുകള്‍ എന്റെ മുടിയിഴകളിലും ...
-----------------------ബി ജി എന്‍ ----------------

Wednesday, April 25, 2012

ഭ്രാന്തന്‍ നായ


കാലം വെറി പിടിച്ച ഒരു നായ
നീണ്ട നാവു പുറത്തിട്ടു
ചുവന്ന കണ്ണുകളുമായി
നുരയിട്ടു പാഞ്ഞു വരുന്ന
ഒരു ഭ്രാന്തന്‍ നായ ....!

അനുസരണയുള്ളവനെ പോലെ
വാല് താഴ്ത്തി
ദിക്കുകള്‍ അറിയാത്തവനെ പോല്‍
ഓടി നടക്കുന്ന ഭ്രാന്തന്‍ നായ്‌

തനിക്ക് മുന്നില്‍ വരുന്നവരെ
മുഖം നോക്കാതെ
കടിച്ചു കുടഞ്ഞു കൊണ്ട് പായുന്ന
ഒരു ഭ്രാന്തന്‍ നായ

ഭ്രാന്ത് പിടിക്കാത്ത ജനം
കല്ലും കുറുവടിയും തോക്കുമായി
പിന്നാലെ കൂവി പായുന്നു
ഭ്രാന്തന്‍ നായ വരുന്നേ
 ഇവിടെ ആരാണ് ഭ്രാന്തന്‍ ?
----------------ബി ജി എന്‍ ---------

ഉത്തരം കിട്ടാത്ത ചോദ്യം

എനിക്കൊന്നു മരിക്കണം
എന്താ ഇങ്ങനെ നോക്കുന്നെ
എനിക്കൊന്നു മരിക്കണം എന്നു.
മാർഗ്ഗങ്ങൾ തിരഞ്ഞു ഞാൻ
പ്രയാണം തുടങ്ങട്ടെ..!

ഒരു മുഴം കയറിൽ ഒടുങ്ങിയാൽ
കഴുത്തിന്റെ കശേരുക്കൾ ഒടിഞ്ഞു
നാവു നീട്ടി, തുടകൾ വരഞ്ഞുകീറി
ഒരു സുഖമില്ല അതൊർക്കാനും...!

കിണറിലൊ കുളത്തിലൊ ചാടിയാൽ...
വെള്ളം കുടിച്ചു, ശ്വാസം പിടഞ്ഞു
കണ്ണുകൾ തുറിച്ചുന്തി,ചീർത്തുവീർത്തു
മീൻ കൊത്തി, അതും വേണ്ട.

വിഷം കുടിച്ചായാലൊ മരണം..!
ശർദ്ധിച്ചും തൂറിയും,നുര വന്നും
ഹ്രിദയം പിടഞ്ഞും വേദനയിൽ
കുരുങ്ങിയടരാൻ വയ്യിനിയും.
ഉറക്കഗുളികയുടെ മയക്കം
സുഖകരമായ ഒരു ഉറക്കം
എപ്പൊൾ സംഭവിച്ചു എന്നറിയില്ല
പക്ഷെ നാവു വരളും, വിയർക്കും

എങ്ങ്നെയാ പ്രിയരെ ഒന്നു മരിക്കുക
വേദന ഇല്ലാതെ,വിഷമതകൾ ഇല്ലാതെ
ആരെയും വെറുപ്പിക്കാതെ,നോവിക്കാതെ
എങ്ങനെ ഞാനൊന്നു മരിക്കും ?
---------------ബി ജി എന്‍ -------------


Tuesday, April 24, 2012

കണ്ണുകള്‍ കാണാതെ പോകുന്നത്

നിലാവിന്റെ തണുപ്പിലേക്ക്
ഒരു ചാല് കീറി വരണ്ട മേഘം.
കാറ്റുപോലും കറുത്ത പോയ രാവ്
ഇത് നിന്റെ മൌനം പോലെ ..!

ഒരു നേര്‍ രേഖ പോലെ നാം
രണ്ടു ബിന്ദുവിലേക്കുള്ള പ്രയാണം
നിന്റെ യാത്രയുടെ ഒഴുക്ക്
എന്റെ ജന്മത്തിന്റെ ചിറകിലും ...!

അക്ഷരങ്ങളില്‍ തീ പടരുമ്പോള്‍
വാക്കുകള്‍ ഇടനെഞ്ചിന്‍ നെരിപ്പോട്
പുഞ്ചിരിക്കാന്‍ നിനക്കാകുന്നത് മാത്രം
എന്റെ പാദരക്ഷ മറക്കുവാന്‍ തുണ  ..!

വിരല്പാടിന്നപ്പുറം നീ ഉണ്ടായിരുന്നു
ഒരു നെടുവീര്‍പ്പ് പോലെ നീ മറയുന്നു.
നിന്റെ മുടിക്കെട്ടിലെ ഈര്‍പ്പം വീണെ -
ന്റെ മുഖമിപ്പോഴും തണുക്കുന്നു ..!

മഴ നിന്റെ ജാലകത്തിന്നരുകില്‍ ഒരു -
സാന്ത്വനത്തിന്റെ നൂല്പ്പാളി ആകുമ്പോള്‍
അതില്‍ പടരുന്ന ലവണാംശം എന്റെ -
കണ്ണീരാണെന്നു നീ അറിയാതിരിക്കട്ടെ...!

സഹനത്തിന്റെ സംഹാരമായി തലയോട്ടി -
പൊളിയുന്ന വേദനയുടെ മധുരമാകുമ്പോള്‍
നിന്റെ വേര്‍പാടിനോളം ഒന്നുമില്ലന്നറിവ്
ചിരിയായ്‌ ചൊടിയില്‍ വിരിയുന്നു ...!

നനയുന്ന ഈ പുതു മണ്ണില്‍ വീഴുന്ന മഴ-
നൂലുകള്‍ നിന്റെ കപോലങ്ങളെ തഴുകി
ഈ ശവപേടകത്തിനുള്ളിലെയിരുളില്‍
എന്റെ ചുണ്ടുകള്‍ തേടുന്നത് എന്തിനാകും ..?
=================ബി ജി എന്‍ =======

തിരിഞ്ഞു നോട്ടം

വിരിയും പൂക്കളിൽ മണമുണ്ടെന്നാൽ
ശലഭമതു മോഹിക്കാമൊ?
ഇരുളും പകലിനു സൗന്ദര്യമുണ്ടെൽ
കടലതു മോഹിക്കാമൊ?
നിറയും കണ്ണിൽ നീറും മൗനം
കവിളിനു തണുവാകും പോൽ
നിറമേഴും മഴവില്ലായ് ഞാൻ
പതിയെ മറഞ്ഞീടാം...
ഇതു ഞാൻ പുൽകും മഞ്ഞില്-
പുതച്ചൊരു പകലിനുഷ്ണപരാഗം.
------------------ ബി ജി എന്‍ 

Monday, April 23, 2012

എന്റെ ആദ്യ പെണ്ണ് കാണല്‍

 പെണ്ണു കാണാൻ പോകാൻ തയ്യാറായി നല്ല സുന്ദരകുട്ടപ്പനായി ഒരുങ്ങി ഇറങ്ങുമ്പൊൾ മനസ്സിൽ എന്തൊക്കെയൊ സന്തോഷം... പറഞ്ഞറിയിക്കാൻ വയ്യ.ഒന്നു തുള്ളിച്ചാടാൻ മോഹം. ഞാനും പെണ്ണു കെട്ടാൻ പോകുന്നു.
ബ്രോക്കർ പറഞ്ഞ സമയം ആയിട്ടും കാണുന്നില്ലല്ലൊ.. കവലയിൽ നിന്നു നിന്നു വിയർത്തു. എന്റെ പൗഡർ അത്രയും വിയർപ്പു കൊണ്ടുപോകുമല്ലോ.... അവിടെ വിയർത്തു ചെന്നാൽ നാറും. ശല്യം അയ്യാളിതു എവിടെ പോയിരിക്കുക ആണു.
വിവാഹം എന്നതു ഒരു സങ്കല്പം ആണു. രണ്ട് മനസ്സുകൾ ഇക്ഷ്ടപ്പെട്ട് നടക്കുന്ന ഒരു സംഭവം. എന്റെ സ്വപ്നങ്ങളിൽ ഉള്ള പെൺകുട്ടി പോലെ ആകുമൊ ഇന്നു കാണാൻ പോകുന്ന പെണ്ണ്..? അറിയില്ല. ഫോട്ടൊ ആ ക്ണാപ്പൻ തന്നില്ല.ഒറ്റ മോൾ ആണത്രെ. അച്ചൻ ഗൾഫ് , പെണ്ണ് ഡിഗ്രിക്കു പടിക്കുന്നു . സുന്ദരി ആണു, നല്ല വീടും ചുറ്റ്പാടും, എല്ലാം കൊണ്ടും നല്ല ബന്ധം ആകും ഒത്തു വന്നാൽ. ബ്രോക്കറുടെ വാചകമടിയിൽ വീണു സ്വപ്നം നെയ്യാൻ തുടങ്ങിയിട്ടു ഒരു ആഴ്ച ആകുന്നു. ഇന്നാണു അയാൾക്കു സമയം കിട്ടിയതു. എന്തായാലും കണ്ട് കളയാം എന്നു മനസ്സിൽ ഉറപ്പിച്ചു.
വെളുത്ത മെലിഞ്ഞ നിറയെ മുടി ഒക്കെ ഉള്ള ഒരു സുന്ദരിക്കുട്ടി..! എന്റെ അത്ര പൊക്കം കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല. മെലിഞ്ഞ എന്നുവച്ചു ഒണക്ക കമ്പു ആകരുത്. വേണ്ടതെല്ലാം അധികമാകാതെ എന്നാൽ കുറയാതെ ഉണ്ടാകണം.മനസ്സു തുടിക്കുക ആണു ഒന്നു കാണാൻ. ഈ കുട്ടി എങ്ങനെ ആകുമൊ എന്തൊ ?
ഒടുക്കം ബ്രോക്കർ എത്തി . വെളുക്കെ ഒരു ചിരിയുമായ് എനിക്കാണെൽ അയാളെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടു എന്നാലും ചിരി വരുത്തി ചോദിച്ചു. എന്താ ചേട്ടാ വണ്ടി കിട്ടിയില്ലെ? എന്തു പറയാനാ ഒരു അത്യാവശ്യം വന്നു മറ്റൊരിടത്തു കുടുങ്ങി പോയി. വാ നമുക്കു പെട്ടെന്നു പോകാം ഒരു ഓട്ടൊ വിളി. കവലയിൽ ഉണ്ടായിരുന്ന ഓട്ടോ വിളീച്ചു നമ്മൾ പുറപ്പെട്ടു. ശാർക്കര ക്ഷേത്രത്തിനു അടുത്താണു. ചിറയിൻ കീഴ് റയിൽവേ സ്റ്റേഷനു അടുത്തു തന്നെ. ഓട്ടൊക്കാരനു പണം കൊടുത്ത് അവിടെ നിന്നും പാളം മുറിച്ചു കടന്നു അപ്പുറമെത്തി. കുറച്ച് ഇടവഴി നടന്നു ഒരു ചെറിയ വലിയ ഭംഗിയുള്ള വീട്ടിൽ എത്തി. മനസ്സു പതറിത്തുടങ്ങി. ഹ്രിദയം ഇപ്പൊ പുറത്തു തെറിച്ചു വീഴും എന്ന മട്ടിൽ ഇടിക്കുന്നു. ബ്രോക്കർ ബെല്ലടിച്ചു. ഉദ്യെഗത്തിന്റെ നിമിഷങ്ങൾക്കു ഒടുവിൽ ആരൊ കതകു തുറന്നു. ഒരു സുന്ദരിയായ സ്ത്രീ...!
ആ നിങ്ങളെ കാത്തിരിക്കുവായിരുന്നു വരിൻ അകത്തെക്കു. എന്നു ചിരിയൊടെ അവർ ക്ഷണിച്ചു. അകത്തു നല്ല ഭംഗിയുള്ള ചെറിയ ഹാൾ. അവിടെ കണ്ട കസേരയിൽ ഒന്നിൽ ഞാൻ ഇരുപ്പു ഉറപ്പിച്ചു. എന്നെ ആസകലം നോക്കിയശേഷം ആ സ്ത്രീ ബ്രോക്കറൊടു ചോദിച്ചു. നിങ്ങൾ മോളെ കണ്ടിട്ടുള്ളതല്ലെ? അതെലൊ എന്നു മറുപടി. ഈ പയ്യൻ വളരെ മെലിഞ്ഞ ഒരു കുട്ടി പ്രക്രതം ആണല്ലൊ.. മോൾക്കു സാമാന്യം വണ്ണം ഉള്ളതല്ലെ..ഇവരു തമ്മിൽ ചേരുകയില്ലല്ലൊ. ഞാൻ ആകെ പകച്ചു പോയി. പെട്ടെന്നു ഉയരത്തിൽ നിന്നും താഴെ വീണ അനുഭവം. ഞാൻ ബ്രോക്കറെ നോക്കി അയാൾ ഒരു വെളുക്കച്ചിരി ചിരിച്ചു. എന്തായാലും വന്നതല്ലെ എന്തെലും കുടിക്കാൻ എടുക്കാം . അവർ അകത്തെക്കു പോയി.
എനിക്കു ആകെ വിറഞ്ഞു കയറി. ഞാൻ പറഞ്ഞു എനിക്കു കാണുകയും വേണ്ട ഒന്നും കുടിക്കുകയും വേണ്ടാ.. വരൂ നമുക്കു പോകാം .
ദേഷ്യവും സങ്കടവും കൊണ്ട് എന്റെ വാക്കുകൾ ഇടറി. ഞാൻ എഴുന്നേറ്റ് പുറത്തെക്കു നടന്നു. മനസ്സിൽ നിറയെ ശൂന്ന്യത. ഒരു കള്ളുകുടിയനെ പ്പോലെ ഞാൻ നടന്നു പൊയ്ക്കൊണ്ടെ ഇരുന്നു. പുറകെ ബ്രോക്കർ എന്തൊക്കെയൊ പറഞ്ഞു വരുന്നുണ്ടായിരുന്നു. ഞാൻ റയിൽ വേ സ്റ്റേഷനു അടുത്തെത്തി അപ്പോളേക്കും. പുറകെ വന്ന ബ്രോക്കറെ ഒന്നും പറയാൻ അനുവദിക്കാതെ പോക്കറ്റിൽ നിന്നും നൂറു രൂപാ എടുത്തു കൊടുത്തു ഞാൻ പറഞ്ഞു ഇനി മേലാൽ എനിക്ക് പെണ്ണും തിരക്കി താൻ ആ വഴി വന്നു പോകരുതു. അയാൾ പറയുന്നതു കേൾ ക്കാൻ നിൽക്കാതെ ഞാൻ നേരെ വർക്കല മൈതാനത്തെക്കു പൊയി ബാബുജിയിൽ കയറി ഒരു തണുത്ത ബിയർ അടിച്ചു വീട്ടിലെക്ക് പോയി. മനസ്സു അപ്പൊഴും തണുത്തിരുന്നില്ല......

Saturday, April 21, 2012

അവതാരിക


==================
സ്വന്തം ജീവരക്തം ഊറ്റി എടുത്തു എഴുതിയ കവിത സമാഹാരവും ആയാണ് സാഹിത്യത്തിന്റെ ഉന്നത ശ്രേണിയില്‍ വിരാജിക്കുന്നു എന്ന ശീര്‍ഷകം ഉള്ള ആ മഹാകവിയെ കാണാന്‍ എത്തിയത് .
ഉള്ളിലെ ഭയഭക്തി ബഹുമാനങ്ങള്‍ ചുരുട്ടി പിടിച്ചു ഓച്ഛാനിച്ചു കുനിഞ്ഞു നിന്ന് ആവശ്യം അറിയിച്ചു .
ഒരു അവതാരിക എഴുതി തരണം അവിടുന്ന് ത്രിക്കയ്യാല്‍ .
നെഞ്ചിലെ ചെളിക്കട്ട ഉരുട്ടി മണപ്പിച്ചു അദ്ദേഹം കല്‍പ്പിച്ചു .നമുക്കിപ്പോ സമയം അധികം ഇല്ല ഒഴിവായിട്ടു . എഴുത്തും പിന്നെ സമ്മേളനങ്ങളും ഒക്കെ ജാസ്തി ആണെ .
കഴിഞ്ഞ ഒരു വര്‍ഷമായ്‌ അവിടത്തെ ഒരു പരിപാടിയും ജനം കണ്ടില്ലല്ലോ എന്ന് മനസ്സില്‍ സംശയം പറഞ്ഞു ഒന്ന് കൂടി താണുവീണു.
ഒഴിവു കഴിവ് പറയരുത് . അങ്ങയുടെ കവിതകള്‍ വായിച്ചു ആണ് ഞാന്‍ വളര്‍ന്നത്‌ എനിക്ക് വലിയ ഇഷ്ടം ആണ് . എന്റെ മാനസ ഗുരു ആകുന്നു അവിടുന്ന് .
ഒന്നിളകി ഇരുന്നു മഹാകവി. ഇതു തന്നെ അവസരം . കയ്യില്‍ കരുതിയിരുന്ന കനമുള്ള ദക്ഷിണ വച്ച് കാല്‍ തൊട്ടു വന്ദിച്ചു കവിത കേട്ട് കൈ മാറി .
ഒന്ന് ഓടിച്ചു വായിക്കുന്നതായി കാണിച്ചു മാറ്റി വച്ച്. സമയം കിട്ടും പോലെ നോക്കി വേണ്ടത് ചെയ്യാം എന്ന് അരുളപ്പാട് ഉണ്ടായി.
ഒരു ലോകം കീഴടക്കിയ സന്തോഷത്താല്‍ അയാള്‍ മടങ്ങി .
ഋതുക്കള്‍ ഒരുപാട് മാറി. വേനലും മഴയും തണുപ്പും കൊണ്ട് അയാളുടെ മനസ്സ് ചെതുമ്പലിച്ചു. പടി വാതില്‍ക്കല്‍ വന്നു തല കാണിച്ചും വരുമ്പോ വരുമ്പോ കാണിക്ക വച്ചും ഒടുവില്‍ ഒരു നാള്‍ അയാള്‍ക്ക് അനുമതി കിട്ടി മുഖദാവില്‍ കാണാന്‍ .
മുന്നിലേക്ക്‌  ഒരു അധമ വസ്തു ഇടും പോലെ അയാളുടെ കവിതകളുടെ കേട്ട് ഇട്ടശേഷം ഒരു പ്രസംഗം തന്നെ മഹാകവി നടത്തി.
എന്താഹെ ഇത്
കവിത ഇങ്ങനെ ആണോ എഴുതുന്നത്‌ ? ഇതില്‍ എവിടെ ആണ് പ്രാസം , വൃതം, അലങ്കാരം,  എന്തിനു അര്‍ഥം പോലും ഇല്ലാത്ത കുറെ പൊട്ട വരികള്‍ . ആധുനിക കവിത പോലും ഇതിലും മനോഹരം ആണല്ലോ . താന്‍ കവിത വായിച്ചിട്ടുണ്ടോ ? ആദ്യം കവിതകള്‍ വായിച്ചു പടിക്കു .
"അങ്കണതൈമാവിന്‍ നിന്നാദ്യത്തെ പഴം വീഴ്കെ ."... എന്നാ വരികള്‍ താന്‍ വായിച്ചിട്ടുണ്ടോ അത് പോലൊന്ന് ഇതില്‍ തനിക് കാണിക്കാമോ ?
അത് പോട്ടെ "ഹാ പുഷ്പമേ "എന്നാ കവിത വായിച്ച്ട്ടുണ്ടോ അതിലെ ഒരു വരി പോലെ ഒന്നെഴുതാന്‍ പാറ്റുമോ തനിക്ക് ?
അല്ലെങ്കില്‍ വേണ്ട" ഒറ്റ പത്തിയോടായിരുഅമുടലുകള്‍ ച്ചുട്ടുപിനഞ്ഞൊരു മണി നാഗം" എന്നാ പോലെ ഒന്ന് ഇതില്‍ ഉണ്ടോ ?
ഇതിലെന്ത കാണിച്ചു വച്ചിരിക്കുന്നെ ...
"വിരല്‍ മുറിച്ചിലയില്‍
വച്ചു ഞാന്‍ അധമ വംശതിന്‍
വേരുകള്‍ തിരയവേ  ".... എന്താ ഇത് ഇങ്ങനെ ആണോ കവിത എഴുതുന്നത്‌ ? വേറൊരിടത്ത്‌ കണ്ടില്ലേ ..
"കാറ്റൊന്നടിച്ചാല്‍ ചിതരിവീഴുന്നോരീ
 കരിയില പോലൊരു കുടിലില്‍ ഞാന്‍ "... ഇതൊക്കെ കവിത ആണോ ..
എന്നെ കൊണ്ട് പറ്റില്ല ഇതിനൊക്കെ അവതാരിക എഴുതുവാന്‍ . നാളെ എന്നെ ആകും വായനക്കാര്‍ പഴിക്കുക .
ഇടിവെട്ടി മഴ പെയ്തു തോര്‍ന്ന പോലെ ഒരു അവസ്ഥ
കുറച്ചു നേരം അയാള്‍ നിച്ഛലം നിന്ന് പിന്നെ ആ കവിതാ ഭാരം എടുത്തു നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടു മഹാ കവിയുടെ മുഖത്ത് നോക്കി നെഞ്ചു വിരിച്ചു നിന്ന് ഒരു കേട്ട് ഭരണി പാട്ട് അങ്ങ് പാടി .
പിന്നെ തല ഉയര്‍ത്തി പുറത്തേക്ക് നടന്നു . മഞ്ഞളിച്ച മഹാകവിയുടെ കണ്ണുകള്‍ അപ്പോള്‍ ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് തിരയുക ആയിരുന്നു ...
============================ശുഭം ==============================ബി ജി എന്‍

പ്രണയ പൂര്‍വ്വം

ഹിമാദ്രി മുടിയില്‍ നറു വെണ്ണിലാവിന്‍
മുഖബിംബം പൊഴിയുന്ന രാവില്‍ ...
കരുണാര്‍ദ്രമേതോ നിറമിഴി പീലിയില്‍
മെല്ലെ ഒരു താരകം കണ്‍ തുറക്കുന്നു
ഒരു കുഞ്ഞു മുയലിന്‍ വിരിയും സ്മിതംപോല്‍
മമമോഹം പീലിവിടര്‍ത്തുന്നു ചുറ്റും
ശലഭമായ് ജന്മമെടുക്കുവാന്‍ മോഹിച്ചു
ഹൃദയങ്ങള്‍ താഴവര തേടുമ്പോള്‍
ഒരു കൊച്ചു കാറ്റായി മുടിയില്‍ തലോടും
നിശ്വാസമാണ് നിന്‍ പ്രണയം ...!
നുരയും പതയുമായി കളകളം പാടി
താഴ്വര തേടുമീ കുഞ്ഞരുവിയില്‍
വെള്ളരംകല്ലിന്‍ കൊഞ്ചലുമായി
നിന്‍ പാദസരം കിലുങ്ങുന്നു ചെമ്മേ ...
ഒരു മാത്ര എനിക്കായി പാടുക പൈങ്കിളി
നാം പങ്കുവച്ച പ്രണയഗീതം ..!
അതുകേട്ട് പിടയുമീ ഹൃദയത്തിന്‍ കമ്പനം
പരല്‍മീന്‍ പോലെ ഒഴുകട്ടെ ...!
--------------------ബി ജി എന്‍ ----------

മരുഭൂമിയുടെ ദാഹം

ഒരു നേരിയ നൊമ്പരം പോലെ
എന്റെ കിനാവിന്റെ പടികടന്നെത്തും
ഇണപ്പക്ഷി നീ....
നിന്നെ മറക്കുവാൻ
നിന്നെ പിരിയുവാൻഞാന്‍
എതു കാളകൂടം കുടിക്കെണം...?

നീ എന്റെ ചിന്തയിൽ അരിഞ്ഞിട്ട
ഹിമശകലങ്ങള്‍,
എന്റെ രസനയെ
ഒരു ചിത്ര ശലഭത്തിൻ ചിറകുപോല്‍
വിറക്കുമീ അനുഭൂതി ആക്കവെ,
പ്രിയെ  നിന്നെ ഞാന്‍
പ്രണയിച്ചു പൊകുന്നു...!

അറിയാതെ, ഇമകള്‍  അറിയാതെ
കണ്ണുനീർ തുള്ളികള്‍  ചൊരിയാതെ
വേദനകടലുകള്‍ തന്നാഴത്തില്‍
ഒളിഞ്ഞിരിക്കുന്ന  ചിപ്പിതൻ
മുത്തുകള്‍  തിരഞ്ഞു  പോകട്ടെ
നിനക്കായ് നൽകുവാൻ
നിന്റെ സ്നേഹത്തിനു
പകരം നിനക്കേകുവാൻ...!

നിന്ന മറക്കുവാൻ എത്രയൊ വട്ടം
എന്റെ ചിന്തകളെ പുകച്ചും ,
മദിരാക്ഷിയിൽ തളച്ചും,
മദ്യത്തില്‍ മുക്കിയും
ശ്രമിച്ചുവെങ്കിലും പ്രിയെ
ഞാൻ അശക്തനാണ് ...!

എനിക്കറിയില്ല, കഴിയില്ല ,
നീ ഇല്ലാതെ ഒരു നിമിഷംപോലും
ശ്വസിക്കുവാന്‍ , ചിരിക്കുവാന്‍,
പൊട്ടിക്കരയുവാന്‍ , എല്ലാം -
മറന്നൊന്നുറങ്ങുവാന്‍
എനിക്കു നീ ഇല്ലാതേ പറ്റില്ല
എനിക്കു നീ ഇല്ലാതേ പറ്റില്ല  ...!
------------------------ബി ജി എന്‍

ദിവാസ്വപ്നം

എന്റെ സ്വപ്നങ്ങളില്‍ ഒരു രാജകുമാരി ഉണ്ട് .
എന്റെ പകലുകളെ ദീപ്തമാക്കുന്നവള്‍ ,
എന്റെ രാവുകളില്‍ സംഗീതമായി പൊഴിയുന്നവള്‍ ,
എന്റെ  മിഴികളെ സൌന്ദര്യ ലഹരിയില്‍ മുക്കുന്നവള്‍ .

ഞാന്‍ കരയുമ്പോള്‍ അവള്‍കൂടെ കരയുകയും
ഞാന്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുകയും
ഞാന്‍ തഴുകുമ്പോള്‍ ഒരു മുയലിനെ പോലെയും
ഞാന്‍ പുണരുമ്പോള്‍ മുല്ലവള്ളിയായും ഒരുവള്‍ ..!

എനിക്ക് സ്നേഹിക്കാന്‍ ഒരു പുല്കൊടിയായും
എനിക്ക് രമിക്കാന്‍ ഒരു ഗണികയായും
എനിക്ക് പിണങ്ങാന്‍ ഒരു കളികൂട്ടുകാരിയായും
എനിക്ക് എന്‍റെതെന്നു പറയാന്‍ ഒരു പെണ്ണു...!

അവള്‍ ആരാണെന്ന് ഞാന്‍ അറിയുന്നില്ല
അവള്‍ എന്താണെന്ന്ഞാന്‍ തിരയുന്നില്ല
അവള്‍ എന്നെ സ്നേഹിക്കുന്നോ എന്നെനികറിയില്ല
അവള്‍ എന്നെ അറിയുമോ എന്നും ...!
------------------------------------------ബി ജി എന്‍ 



Friday, April 20, 2012

വിട

വേദനയാലെന്‍ മനസ്സിന്‍ ജാലകം
വിരികള്‍ താഴ്ത്തിയിടുമ്പോള്‍
ഇരുള്‍ വന്നു മൂടുവതെന്റെ കനവുകള്‍ തന്‍
നീലാകാശതിലല്ലോ.
നീരിപിടയുന്ന കണ്ണുകള്‍ ഒളിപ്പിക്കാന്‍
വാര്‍ മുടിക്കെട്ടെനികില്ലന്നാകിലും
തളരുവാതെന്നെ താങ്ങി നിര്‍ത്തുവാന്‍ 

ചുമലുകളില്ലെന്നാകിലും
അണയില്ല സഖീ നിന്‍ 

അറികത്തോരിക്കലും ഞാന്‍
അത് നിന്നെ നോവിക്കുമെന്നറിവുന്നു ഞാന്‍
പ്രിയനൊത്തു നീ ഗമിക്കുന്നോരീ

 പുതുവഴിത്താരയില്‍
ഒരു ചെറു വിഷക്കല്ലാകുവാന്‍ ,
ഒരു കാരമുള്ളിന്‍ വേദനയാല്‍ നിന്‍ കരിമിഴി
തുള്ളിതുളുംബാന്‍
അനുവദിക്കില്ല ഞാന്‍ അതിന്നായി എന്റെയീ
പടുജന്മം കുരുതികഴിക്കാം
ഒരു തരി ചാരമായി അലിയും ഞാന്‍ കാറ്റിലൂട-
രികത്ത് നിന്നെ പുണരാന്‍
അതുപോലും നീയരിയാതിരിക്കാനായി
കഴിവതും ഞാന്‍ ശ്രമിക്കാം
........................ബി ജി എന്‍

Wednesday, April 18, 2012

ഒരു കാണാ കിനാവ്‌

ചിലപോഴൊക്കെ,
അതെ ചിലപ്പോഴൊക്കെ,
എനിക്കു തോന്നാറുണ്ടു
എനിക്ക് നിന്നെ ഇഷ്ടമാണെന്നു...!
ഈറൻ മുടി പിന്നിയിട്ടു,
സീമന്തരേഖയിൽ കുങ്കുമവും,
ചൊടിയിൽ പുഞ്ചിരിയും നിറച്ചു
എന്നെ വരവേൽക്കുന്ന
സായം സന്ധ്യകളീൽ
ഞാൻ കരുതും
നിന്നെ എനിക്കിഷ്ടാണെന്നു...!
പരിഭവം നിറഞ്ഞ നോട്ടവും
സങ്കടം വഴിയുന്ന കണ്ണുകളും
വിതുമ്പുന്ന ചുണ്ടുകളും
എന്നോടു മന്ത്രിക്കാറുണ്ട്
നിന്നെ എനിക്കിഷ്ടാന്നു.
പാതി അടഞ്ഞ മിഴികളും,
നാണമിയലുന്ന കവിളും,
വിയർപ്പിൽ മുങ്ങിയ കിതപ്പും
എന്നോട് പറയാറുണ്ട്.
നിന്നെ എനിക്കിഷ്ടാണെന്നു...!
എന്നെയീ സ്വപ്നനത്തിൽ നിന്നും
വിളിച്ചുണർത്തരുതെ...
കാരണം,
എനിക്കവളെ ഇങ്ങനെയെങ്കിലും
ഇഷ്ടപ്പെടണം...
ഉണരാതിരിക്കാൻ അവൾക്കൊപ്പം
നിങ്ങളൂം വിളീക്കിൻ
അത്യുന്നതങ്ങളിലെ
കാണാത്തമ്പുരാന്മാരെ....!
----------------ബി ജി എന്‍ ---------

Saturday, April 14, 2012

കള്ള നോട്ടം

നില കണ്ണാടിയില്‍
എന്റെ മുലകള്‍ കാണുമ്പോള്‍
മനക്കണ്ണില്‍ വിരിയുന്നത്
നിന്റെ കള്ള നോട്ടം

നിന്റെ മാറില്‍ നോക്കുമ്പോള്‍
എന്റെ ശ്വാസം വിളങ്ങുന്നു
നിന്റെ പരിദേവനം
കാതുകളില്‍ അലയാകുന്നു

ഇന്നലെ, കാലം തളര്‍ത്തിയ
എന്റെയീ മുലകളെ നോക്കുന്ന
നിന്റെ കണ്ണുകളില്‍
ഞാന്‍ തിരഞ്ഞതും
ആ കള്ളനോട്ടം ...!
എനിക്ക് അന്യമായതും
ആ കള്ള നോട്ടം ..!          
-----------ബി ജി എന്‍ ----------

Thursday, April 12, 2012

വേര്‍പാട്

ഏതോ രാത്രിയുടെ വിലാപം പോലെ
നിന്റെ മൌനമെന്നെ പിടിച്ചുലക്കുമ്പോള്‍
എന്തിനോ എന്‍ മനം
തേങ്ങുന്നതറിയുന്നു ഞാന്‍ പ്രിയേ...
നിന്റെ രാത്രി മുല്ലകളില്‍
സുഗന്ധം വര്‍ഷിച്ചുകൊണ്ട്
നിലാവിന്റെ കരങ്ങള്‍
എന്നെ ചുറ്റിവരിയുമ്പോള്‍
എന്റെ ഇന്ദ്രിയങ്ങളില്‍
നിന്റെ ഗന്ധം നിറയുമ്പോള്‍
ഞാന്‍ അറിയുന്നു പ്രിയേ
നമ്മുടെ ദൂരവും കാലവും..
കടലോളം സ്നേഹം ഞാന്‍
നിറകയ്യാല്‍ വാരിയെടുക്കവേ
ഉതിരുന്ന വിരല്തുംബിന്‍
ഇടതാളം ഭയാനകം
ഇത് നിന്റെ എന്റെയും
പ്രണയത്തിന്‍ മഴക്കാലം
ഇനിയും ഋതുക്കള്‍ വന്നുപോകം
എന്നാല്‍
ഇനിയെന്ന് കാണും നമ്മള്‍
അത് മാത്രം സമസ്യയാകുന്നു.....
************ബി  ജി  എന്‍ ************

മനുഷ്യ മൃഗം

 
ഉരുവായ്‌ നീയെന്നുദര-
ത്തിലൊരുനാളില്‍
ഒരു പാട് കാലത്തിന്‍
മോഹത്തിനൊടുവിലായി 
ഇരുളും വെളിച്ചവും 
വേനലും മഴയുമായ്‌
മാസങ്ങള്‍ ഞാനെണ്ണി
നിന്‍വരവ് കാക്കവേ ..!
എത്ര കിനാവുകള്‍
എന്തെന്തു മോഹങ്ങള്‍
കുഞ്ഞുടുപ്പുകള്‍, കൊച്ചു 
കളിക്കോപ്പുകള്‍ ..!
താരാട്ട് പാടിയുറക്കാന്‍
തുണിതൊട്ടിലും വലയും 
പിന്നെ കണ്ണെഴുതാന്‍ 
കരിമഷിയും കരിവളയും .
വേദനതന്‍ തീമലക്കൊടു-
വിലൊരു കള്ളാ ചിരിയുമായ്‌
എന്‍  ചാരത് കണ്ചിമ്മി 
നീ കാല്‍ കുടഞ്ഞു കിടക്കവേ
എന്റെ  മുലകള്‍ ച്ചുരക്കുന്നു.
പെണ്ണായ് പിറന്ന തെറ്റില്‍
നിന്റെ  ചങ്കിലമരുന്ന
കാട്ടാള പാദങ്ങള്‍ നോവുന്ന
വേദനയാല്‍  ചങ്ക് പൊട്ടി 
നീ പോകുമ്പോള്‍ എന്നോമലേ
ച്ചുരക്കുമീ മാറ് വലിച്ചു കുടിക്കുമീ
മൃഗത്തിന്‍ ജീവനാഡി ഞാന്‍
കടിച്ചു  മുറിക്കട്ടെ നിനക്കായ്‌ ...
==========ബി ജി എന്‍ ============






പ്രവാസിയുടെ പ്രണയനോമ്പരങ്ങള്‍



സ്നെഹം നിറഞ്ഞ കണ്മണിക്കു,
ഇതൊരു പരീക്ഷണമാണു . എന്തിന്റെ എന്നല്ലെ ചൊദ്യഭാവം ..?
അതെ , എന്നിലെ കാല്പനികത മരിച്ചുപോയൊ അതൊ ഇന്നും ജീവിച്ചിരിക്കുന്നൊ എന്ന ഒരു സ്വയം പരീക്ഷണം.!
എപ്പോഴും നിനക്കു ഞാനയകുന്ന , എഴുതുന്ന കത്തുകളീൽ കുറ്റവും കുറവുകളും , കുറ്റപ്പെടുത്തലുകളും, നിരാശകളും , മോഹഭംഗങ്ങളൂം മറ്റും നിറഞ്ഞിരിക്കുന്നു എന്നത് ഞാൻ സ്വയം തിരിച്ചറിഞ്ഞിരിക്കുന്നു.
ഒന്നുമില്ലെങ്കിലും നീയെങ്കിലും ഒന്നു ചിരിച്ച് കാണുവാൻ ഞാൻ എന്റെ പരീക്ഷണം തുടങ്ങട്ടേ.
മറന്നു പോയെന്നു പറയാനാകില്ല. കാരണം ഒരിക്കലും പ്രേമകാവ്യങ്ങൾ എഴുതേണ്ടി വന്നിട്ടില്ല. വെറും മൗനരാഗങ്ങളും , സാഹിത്യവും നിറഞ്ഞ വരികൾ മാത്രമായിരുന്നു പോയകാലത്തിന്റെ തിരുശേഷിപ്പുകൾ ...!
അവ മറക്കാം ...
എന്റെ പ്രിയേ, നിനക്കു സുഖം തന്നെയൊ?
ആത്മാവിനെ തണുപ്പിക്കുന്ന ശാന്തമായ രാവുകൾ സമ്മാനിച്ചു കൊണ്ടു എന്റെ കുഞ്ഞുവാവ നിന്റെ മാറിലെ ഇളം ചൂടിൽ മയങ്ങുമ്പൊൾ ആത്മനിർവ്രിയുടേ മന്ദസ്മിതവുമായ് നീ എന്റെ കുരുന്നിനെ ഉമ്മ വയ്ക്കാറുണ്ടൊ?
അവയിലൊന്നെങ്കിലും എനിക്കായ് തന്നുകൂടെ എന്റെ പ്രേയസീ..?
നിന്റെ അധരങ്ങളുടെ മധുരം എന്റെ ചുണ്ടുകൾ എന്നെ മറന്നു പോയിരിക്കുന്നു...!
നിന്റ് മിഴികളുടെ തിളക്കം എന്റെ ഹ്രിദയത്തിൽ ഇരുന്നു കൊണ്ടേന്റെ കണ്ണുകളീലെക്കു പകരുന്നു.
നിന്റെ മുലകളുടെ സ്നിഗ്ധത എന്റെ കവിളുകളെ മദിപ്പിക്കുന്നു .
എനിക്കു നിന്റെ പുക്കിൾ കുഴിയിൽ മുങ്ങാംകുഴിയിടണം.... പക്ഷേ നീ, നീയങ്ങു ദൂരെയാണല്ലൊ....!
നിന്റെ താഴ്വാരങ്ങളിലെ നനവും സുഗന്ധവും എന്റെ ചേതനയെ വിളീച്ചുണർത്തുന്നു. നിന്നെ പുണർന്നുറങ്ങാൻ എന്റെ ഉള്ളം കൊതിക്കുന്നു....
തണുപ്പുള്ള രാവിൻ യാമങ്ങളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവെ നിന്റെ മാർക്കുടങ്ങളെ താരാട്ടു പാടി ഉറക്കാൻ മനസ്സു വെമ്പുന്നു.
പക്ഷേ, കുറുമ്പിന്റെ മന്ദഹാസവുമായി എന്റെ പൊന്നുവാവ എനിക്കും നിനക്കുമിടയിൽ ഒരു മതിൽ കോട്ട കെട്ടിമറയ്ക്കുന്നുവല്ലൊ.
അവൾക്കറിയാം ഗർഭപാത്രത്തിൽ പോലും അവളെ ഞാൻ ശാന്തമായ് ഉറങ്ങാൻ അനുവദിച്ചിരുന്നില്ല എന്നു.
അതിന്റെ പ്രതികാരം ആകും. കുഞ്ഞു പ്രതികാരം..!
എന്റെ നെഞ്ചിൽ നിന്നെ കിടത്തി ഉറക്കാൻ , എന്റെ കയ്മടക്കിൽ തല ചായ്ചുറങ്ങുന്ന നിന്റെ അളകങ്ങൾ തഴുകിയുറക്കാൻ, നിന്റെ വിടർന്ന അധരങ്ങളിൽ ഒരു നൂറു ചുംബനം നൽകാൻ , എന്റെ ആത്മാവ് നിന്നരികിൽ പാഞ്ഞെത്തിയതു നീയറിഞ്ഞുവൊ പെണ്ണേ?
എന്റെ നഖക്ഷതങ്ങളാൽ ചോരപൊടിയുന്ന നിന്റെ വീനസ്സിന്റെ ഗോപുരങ്ങളേ എനിക്കു മ്രിദുവായ് ഉമ്മ വയ്ക്കണം..!
നിന്റെ പുറവടിവുകളിലൂടെ ഒരു മയിൽപ്പീലി തുണ്ടാൽ ഉഴിയണമെന്നും ,അതു വഴി നിന്നെ വികാരത്തിന്റെ പരകോടിയിൽ എത്തിക്കണമെന്നും ഞാൻ സ്വപ്നം കാണാറുണ്ട് .
നീ പരിഭവിച്ചെന്നെ നൊക്കിയപ്പോൾ ഞാൻ അലിഞ്ഞുപോയതു നിന്റെ  ചൊടിയിലെ കള്ളനാണത്തിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞു.
എന്റെ ശരീരത്തിൽ ഒരു കുഞ്ഞിനെപോലെ നുള്ളിയും പിച്ചിയും ദേഷ്യം തീർക്കുന്ന നിന്റെ ചന്തിക്കു നല്ല ഒരു പെടവച്ചു തരാനും , പിന്നെ പൊട്ടിക്കരയുന്ന നിന്നെ വാരിയെടുത്ത് ഉമ്മ വച്ചു തോളീൽചായ്ച്ചു ആശ്വസിപ്പിക്കാനും എനിക്കു കൊതിയായി.
പക്ഷെ നീ എന്നെ ഒരു ക്രുരനായി കാണുമെന്ന ചിന്ത എന്നെ പിന്നോട്ടു വലിക്കുന്നു.
നടുവിൽ വാവയും അപ്പുറവും ഇപ്പുറവും നമ്മളും ഇങ്ങനെ കണ്ണിൽകണ്ണിൽ നോക്കി കിടക്കുവാൻ വല്ലാത്ത മോഹം തോന്നിപോകുന്നു പെണ്ണേ....!
നിന്റെ രാവുകൾ നെടുവീർപ്പുകളുടേ ഇടയിൽ അലിഞ്ഞു ചേരുന്ന മൗനമാകുന്നതും,
നിന്റെ കണ്ണുകളിൽ അടങ്ങാത്ത ദാഹത്തിന്റെ ചുവന്ന രേണുക്കൾ പുളയുന്നതും ഞാൻ അറിയുന്നു.
കാലത്തിനു പറക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ ഓടിവന്നേനെ...!
നിന്നെ എനിക്കു കാണാം . ഈ കണ്ണോന്നടച്ചാൽ മതി എനിക്കു .
മനസ്സിന്റെ അടിയിലെങ്ങൊ നിറഞ്ഞു കിടക്കുന്ന ഓർമ്മകൾ ഇടക്കിടെ കുമിളകളായ് പൊന്തിവരുന്നു . അപ്പോൾ എനിക്കു നിന്നെ സ്നെഹിക്കണമെന്നു തോന്നിപ്പൊവുന്നു.കാരണമില്ലാതെ ഉള്ളിൽ ആരൊടെക്കെയോ ദേഷ്യം നുരയുന്നു..
എന്റെ ഓർമ്മകളുടെ തീരത്തു ഒരു വേഴാമ്പലായ് കാത്തിരിക്കുന്ന നിനക്കായ് ഞൻ നൽകുന്ന മഴയുടെ ചെറുതുള്ളികളിൽ നീ അലിഞ്ഞെങ്കിൽ...!
നിനക്കായ് നറുനിലാവിന്റെ തണുപ്പു കടമെടുത്തു ഞാൻ നൽകട്ടെ ഒരു നൂറു ചുംബനങ്ങൾ...!
നിന്റെ മാത്രം ........

Tuesday, April 10, 2012

സമവാക്യങ്ങള്‍

വീതിച്ചു കിട്ടും
എല്ലിന്‍  കഷണങ്ങളില്‍ 
മംസമുണ്ടോ എന്നു 
നായ  തിരക്കുന്നില്ല .

കടി  പിടി കൂടി
ചോരയില്‍  കുതിര്‍ന്നു 
ഒരു  പാച്ചില്‍ 
വിശപ്പിന്റെ  ,
ആര്‍ത്തിയുടെ  
അന്ധത  മാത്രം ബാക്കി..!

ഇനിയില്ല  
ഇനിയില്ല ഇത്തരം ക്രൌര്യ 
മാമാങ്കം ,
ഇനി നമുക്ക് തിരയാം
എല്ലിന്‍ തുണ്ടുകളില്‍ ,
മാംസ കഷണങ്ങളല്ല 
ജാതിതന്‍ സമവാക്യങ്ങള്‍ ..!

നാളെയുടെ  കോടികളില്‍
പുതിയ നിറങ്ങള്‍ കാണൂ
തുന്നി പിടിപ്പിച്ച 
സമവാക്യങ്ങള്‍ ദര്ശിപ്പൂ ..!


ഭക്ഷ്യം എന്റെ കീഴില്‍
ഭക്ഷിപ്പിന്‍ എന്റെ കൂട്ടരേ
സാമ്പത്തികം അവന്റെ  കൂട്ടര്‍ക്കു
വിദ്യ നിന്റെ കൂട്ടര്‍ക്കു
ഇനി  എല്ലാം സമവാക്യങ്ങള്‍ ...!


ഊഴം വച്ച് മാറി എടുക്കാം 
ഉന്നം വച്ച് പകിട കളിക്കാം 
കഴുതകളെ 
തിരഞ്ഞെടുക്കു ഇനി 
നിങ്ങള്ക്ക് വേണ്ടതിനെ മാത്രം 
സമവാക്യങ്ങള്‍ വിജയിക്കട്ടെ ...!
--------------ബി ജി എന്‍ -----------


 

Monday, April 9, 2012

ദേവസ്ഥാനം

കല്‍വിളക്കിന്‍റെ എണ്ണകറുപ്പില്‍ നിന്‍
കണ്മിഴികലുടെ ചന്തം നിറയുമ്പോള്‍ ...!
അരുളി പൂവ് ചിതറിയ പോലെ  നിന്‍
കവിളുകള്‍ വിളറി മങ്ങുന്നുവല്ലോ...
ചന്ദനം ഉണങ്ങാത്ത നിന്റെ നെറ്റിതടത്തില്‍
ഒരു ചുംബനം കൊതിക്കുന്ന മന്ത്രണം..!
എന്റെ രസനയില്‍ നീ കോവിലില്‍
പൂജിച്ചു പൂട്ടി വച്ച ദേവി ആകുന്നു .
നിറഞ്ഞ നിന്റെ ചികുരഭാരം കവിഞ്ഞ
നിന്‍ നിതംബ ഭംഗിയും
ഉയര്‍ന്ന നിന്‍ മാറിന്റെ നടുവിലായ്‌
ഇടതിങ്ങും പുഷ്പഹാരങ്ങളും
ഒതുങ്ങിയ അരക്കെട്ടില്‍ പുളഞ്ഞു ചുറ്റി
നാഭി കുഴിയില്‍ തല താഴ്ക്കും ഒട്യാനവും
പ്രിയേ നിന്‍ വിശുദ്ധി ഞാനളക്കുന്നില്ല..!
കുശിനിപ്പുരയോ കാവല്‍പുരയോ
നിന്റെ സുഗന്ധം നുകരാന്‍
അരികില്‍ ഉള്ളതെന്തായാലും
എനിക്ക് നിന്നെ വേണം
ഒരു പുഷ്പാര്‍ച്ചന കഴിച്ചീടാന്‍ ...!
കറുത്ത പുക വന്നു കണ്ണുകള്‍ മൂടുമ്പോള്‍
 കരയണമോ നാം ചിരിക്കണമോ ?
=============ബി ജി എന്‍

Sunday, April 8, 2012

തിരശ്ചീനം

ചൂണ്ട കൊളുത്തില്‍
ഇര കോര്‍ത്തിരിക്കുന്നോരാള്‍
മറ്റൊരിരയെ കാത്തു .
ഇവിടെ ഇരയാര് ?
കുതിച്ചു പായും മാനിനും
കുലച്ചു നില്‍ക്കുന്ന വില്ലിനും
ഇടയിലെ  സമയ ദൂരം
അതിനെ ജീവിതമെന്ന് വിളിക്കാം .
കാറ്റില്‍ പടരുന്ന അഗ്നി
അത് രോഗമെന്കില്‍
ഇവിടെ രോഗിയാര് ?
എന്റെ നേത്രങ്ങള്‍ക്കും
നിന്റെ നഗ്നതക്കും ഇടയില്‍
ഊര്‍ന്നു വീഴുന്ന
ഉടയാടയാണ് നാണം ..!
നിന്റെ മുലച്ചുണ്ടിലും
മിഴിചെപ്പിലും
നുരയുന്ന  അമ്മിഞ്ഞ
അതാണ്‌ മാതൃത്വം .
എന്റെ ചിതയില്‍
വീണു കരിയുന്ന
നിന്റെ അശ്രുക്കള്‍ ആണ്
നിനകെന്നോടുള്ള സ്നേഹം ...!
ഇവിടെ  ബാക്കിയാകുന്ന
ചോദ്യങ്ങള്‍  ഇവയാണ്
ഞാന്‍  ആരാണ് നിനക്ക്
അതൊരു നീണ്ടമൌനമാകുംപോള്‍
ഞാനറിയുന്നു
നീ പറയാതെ പറഞ്ഞത്
നീ പറയാതെ പോയത് ....
------------ബി ജി എന്‍ -----------

Saturday, April 7, 2012

വാലായ്മപുരകള്‍



ശാപഗ്രസ്ഥമാമീ ചെറു കുടിലിലെന്‍
അഞ്ചു ദിനങ്ങളെ തളച്ചിടപ്പെടുമ്പോള്‍
ഇല്ലെനിക്കൊരു തുണ ഇരുളിലീ- 
കണ്ണ് ചിമ്മുന്ന താരകമല്ലാതെ..!

നോവ്‌  തിന്നുമെന്നടിവയറിന്‍
ചീളുകള്‍ വേദനപുഴയായോഴുകവേ.
ഉള്ളു കൊതിക്കുന്നുണ്ടൊരു തലോടലെന്‍
പ്രിയതമന്‍ തന്റെ കരതലങ്ങളാല്‍ .!

ചീവിടിന്‍ കാത് തുളയ്ക്കും ശബ്ദവും,
കൂമന്റെ കാലവരവിന്‍ മൂളലും പിന്നെ
നായകള്‍ തന്‍ ഓരിയും എന്റെ
ചേതനയെ ഭയത്തിന്‍ കയത്തില്‍ മുക്കുന്നു ...!

മൂക്ക് തുളയ്ക്കുമീ മുഷിഞ്ഞ ഗന്ധത്തിന്റെ
മനം മടുപ്പിക്കും ചത്ത പകലുകളും
ഈര്‍ച്ച  ആര്‍ക്കുന്ന കപ്പയും കഞ്ഞിയും
കൊന്നു തിന്നുന്നെന്റെ കുടലിനെയാകവേ .

ചോതിയെത്ര  മിടുക്കത്തിയാണവള്‍ ..!
എത്ര നാളായവളീ പുരകണ്ടിട്ടു .
കവലയിലെ മരുന്ന് കടയില്നിന്നവള്‍
പതിവായ്‌ കഴിക്കുന്നു "മാലാഡി" ഗുളികകള്‍

 പെറ്റിടേണ്ട തീണ്ടാരിയാകണ്ടാ
കെട്ടിയോന്റെ ദുര്‍മുഖം കാണണ്ട
കുട്ടികള്‍ക്ക് കഞ്ഞി വിളമ്പുവാന്‍
അപ്പുറമിപ്പുറം യാജിക്കേം വേണ്ട .

ഒന്നിവിടെന്നിറങ്ങട്ടെ ഞാനുമിനി -
തിന്നിടുന്നുണ്ടു ആജാതി ഗുളികകള്‍
ഒന്നുമറിയാതെ കുടിലിലുറങ്ങാമീ -
കദനങ്ങള്‍ താണ്ടാതെ പോയിടാം ...!
---------------ബി ജി എന്‍ --------------





Friday, April 6, 2012

വലകെട്ടിയ ജീവിതം

ഇരകള്‍ കൊതിക്കുന്ന വല 
ഒരു കടലോളം വലിപ്പത്തില്‍ ,
ആകാശത്തിന്റെ അനന്തയോളം
വിടര്‍ത്തിയ ചിറകുമായ് മുന്നില്‍

അറിവിന്റെ പാരാവാരം ..!
അകം പുറം തിരിച്ചു പഠിക്കാം ..
നിറങ്ങള്‍ അറിഞ്ഞു നോക്കാം 
വിധങ്ങള്‍ അറിഞ്ഞു ചെയ്യാം ..!

സൌഹൃദത്തിന്റെ വെള്ളാരം കല്ലുകള്‍
ഒഴുകി ഒളിച്ചു വരികയാണ് 
ഭൂഖണ്ഡങ്ങള്‍ താണ്ടി
സമുദ്രങ്ങള്‍ നീന്തി അരികിലേക്ക് .

എഴുത്ത് കളരികള്‍ നിശംബ്ദം
എഴുതിയും , മായ്ച്ചും , കടമെടുത്തും
പണ്ഡിത പാമാരനമാര്‍ അരങ്ങില്‍
ഉടവാളില്ലാതെ അങ്കം വെട്ടുന്നു ..

അപരിചിതരുടെ ചെലകലഴിയുന്നു
അരണ്ട മുറി വെളിച്ചത്തില്‍  ..!
എല്‍ സി ടിയില്‍ വീണു പതയുന്നു
പൌരുഷത്തിന്റെ പരാഗരേണുക്കള്‍   ...!

അടിവസ്ത്രമണിയാന്‍ മറന്നുപോം 
പെണ്ണിന്റെ അഴകളവുകള്‍ കണ്ടു തീരവേ
ഒരു മുഴം കയറിലും , ഒരു കുപ്പി വിഷത്തിലും
നുരപതയാകുന്ന ജീവിതം ചിതറുന്നു ...!

ദൂരമളക്കാനും , ദൂരമറിയാനും 
നിന്നെ അറിയാനും , എന്നെ മറയ്ക്കാനും  
വല  നെയ്തു കാത്തിരിക്കും എട്ടുകാലികള്‍
ഒടുങ്ങാത്ത പശിയുമായൊരു മോണിട്ടറിനപ്പുറം..
----------------------ബി ജി എന്‍ -------------------------

 
   
           

Thursday, April 5, 2012

നിഴലേ നീയെന്‍ തോഴനോ


 നിഴലേ നീയെന്നരികിലുന്ടെങ്കിലും
ഇരവുകളില്‍ നീ മറഞ്ഞു നിന്നീടിലും
ഹൃദയം നിന്റെ കൂടെയല്ലോ എന്നും
മരണം നിന്നുടെ ലയനമല്ലോ ...!

ജനിക്കുന്നു നീ എന്നില്‍ നിന്നും
അകലുന്നു , അടുക്കുന്നു മുന്നിലും പിന്നിലും
അലിയുന്നു മറയുന്നു എന്നുമെന്‍ കൂടെ നീ
 തൊടുവാനറച്ചു  ഞാന്‍ കണ്ടു നില്‍പ്പൂ ..!

എന്‍ വ്യെഥ ഒന്നുമേ പങ്കുവയ്ക്കുന്നില്ല നീ
എന്‍ ഇമ ഒരിക്കലും മുത്തി ഉണക്കുന്നില്ല
എന്‍ സന്തോഷത്തില്‍ എന്നെ പുണരുന്നില്ല
എന്‍ ആഹ്ലാദത്തില്‍ ഒപ്പം ചിരിക്കുന്നില്ല .

എന്റെ ചുറ്റിനും നീ വരച്ചൊരു വൃത്തത്തില്‍
നീണ്ടും കുറുകിയും നീ നടനം ചെയ്യുന്നു
എന്റെ വഴികളില്‍ മൌനമായ് ചരിക്കുന്നു
നീണ്ട നെടുവീര്‍പ്പായെന്നിലെക്കൊഴുകുന്നു.

മൃത്യുവന്നെന്നെ കരുണയാല്‍  പുല്‍കി മറയുന്ന
ഉള്‍ക്കര്‍ഷമാം മുക്തിതന്നീ മുഹൂര്‍ത്തത്തില്‍
ഒരു സാന്ത്വനമായ് നീ എന്നെ തഴുകുന്നു
പുണരുന്നു ,അലിയുന്നുവേന്നിലതരിയുന്നു ഞാന്‍ ...!
--------------------------ബി ജി എന്‍  
  
  


 
  

Monday, April 2, 2012

നീ എവിടെ ?

യാത്ര പറഞ്ഞു നീ പോയതിരുട്ടിന്റെ
മാത്രയളക്കുവാനായിരുന്നൊ?
പേർത്ത വിഷാദ പെരുമഴയിലെന്നെയീ-
കാട്ടിലൊറ്റയ്ക്കിരുത്തിയെൻ പ്രിയേ ....!

വർഷങ്ങൾ പെയ്തൊഴിയും മനസ്സിന്റെ
ഊഷരഭൂവിൻ താഴ്വരകളിൽ
കാറ്റു വീശുമ്പൊൾ പനിക്കും തലച്ചോറിൻ
ചോരയിറ്റിക്കുന്ന കനവാണു നീ.

നിന്റെ മനസ്സാകും ചിറകേറിയെത്രയൊ-
അഗ്നിവിപിനങ്ങൾ താണ്ടി ഞാൻ
ഇന്നു പകച്ചുപോം രാവിൻ നടുവിലെൻ
കർണ്ണികാരങ്ങൾ നിശ്ശബ്ദമായ്

വർണ്ണവിരാജികൾ പൂത്തുലഞ്ഞാടുന്ന
വ്രിന്ദാവനങ്ങളിൽ നമ്മളന്നു -
കണ്ണ് പൊത്തിക്കളിച്ചോരാ സുന്ദര യാമങ്ങള്‍
കണ്മുന്നില്‍ വന്നു മറയുന്നു .
--------------------ബി ജി എന്‍ ------------