Thursday, August 27, 2020

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു........................എം മുകുന്ദന്‍

 

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു (നോവല്‍)

എം മുകുന്ദന്‍

ഡി സി ബുക്സ്

വില: ₹ 100.00

 

 

            ജീവിതത്തെ അടയാളപ്പെടുത്തുക എന്നത് ഭാരിച്ച സംഗതിയാണ് . കഥയായാലും കവിതയായാലും നോവലായാലും അതിന്റെ സത്യസന്തതയോടെ പറഞ്ഞു പിടിപ്പിക്കുക എന്നത് ക്ലേശകരമായ സംഗതിയാണ്  പലപ്പോഴും എഴുത്തുകാര്‍ പരാജയപ്പെട്ടുപോകുന്നത് അതിനാലാണ് . നമ്മള്‍ പല തരത്തിലുള്ള പ്രണയം കണ്ടു, കേട്ടു,വായിച്ചു പരിചയമുള്ളവര്‍ ആണ് . ഈ പ്രണയങ്ങളുടെ ഒക്കെ കാല്‍പനികതയും മാധുര്യവും വേദനയും അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ളവര്‍ ആണ് . ഇന്നത്തെ കാലഘട്ടത്തിന്, പഴയ കാലഘട്ടത്തിന്റെ യുവത്വം അനുഭവിച്ച അനുഭവങ്ങളുടെയും സാഹചര്യങ്ങളുടെയും വിവരണങ്ങള്‍ പോലും അതിശയകരമായിരിക്കും . അതിനാല്‍ തന്നെ അത്തരം ജീവിതങ്ങള്‍ അവര്‍ക്ക് ഒരുപക്ഷേ കാല്‍പനികമായി അനുഭവപ്പെട്ടേക്കാം .


            ‘എം മുകുന്ദന്‍’ എന്ന എഴുത്തുകാരന്റെ നോവലുകള്‍ മിക്കതും ജീവിതഗന്ധിയായ ആവിഷ്കാരങ്ങള്‍ ആണ്. നനഞ്ഞ,പനിപിടിച്ച ജീവിതങ്ങള്‍ എന്നുമതിനെ വിശേഷിപ്പിക്കാം . എഴുത്തിലെ ഭാഷയുടെ മനോഹാരിത കൊണ്ട് വേറിട്ട ഒരു സ്ഥാനം എപ്പോഴും മുകുന്ദന്‍ സൂക്ഷിക്കുന്നുണ്ട് . “ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു” എന്ന നോവലിന്റെ വായന നല്‍കുന്നത് ഒരു വ്യത്യസ്തമായ അനുഭവം ആണ് . ജീവിതത്തില്‍ എങ്ങുമെത്താതെ പോയ മനുഷ്യരുടെ നെടുവീര്‍പ്പുകള്‍ ആണ് ഈ നോവലിന്റെ ഇതിവൃത്തം . ധൈഷണികമായ ഒരു അവസ്ഥയില്‍ നിന്നും ആത്മീയതയുടെ ഭ്രാന്തമായ നിസ്സഹായതയിലേക്ക് എടുത്തെറിയപ്പെടുന്ന രമേഷ് എന്ന യുവാവിന്റെ ജീവിതത്തെ ആണ് ഈ നോവലില്‍ പ്രതിപാദിക്കുന്നത് .  ബാല്യത്തില്‍ തന്നെ അരക്ഷിതമായ ഒരു അന്തരീക്ഷത്തില്‍ വളര്‍ന്ന് വന്ന, ചുറ്റുപാടുകളോട് ഒരു വിധത്തിലും സമരസപ്പെടാന്‍ കഴിയാതെ പോയ ഒരു ചെറുപ്പക്കാരന്‍ ആണ് രമേഷ് . അധ്യാപിക കൂടിയായ അമ്മയുടെ ഉയർന്ന ചിന്താഗതി മൂലം  സ്വാതന്ത്ര്യപരമായ  മകന്റെ ജീവിതത്തെ  ഒരിക്കല്‍പ്പോലും ഉപദേശിച്ചോ ശാസിച്ചോ മാമൂലുകളില്‍ തളച്ചിടാന്‍ ഒരുക്കമല്ലായിരുന്നു ആ അമ്മ . അതുകൊണ്ടു തന്നെ അഭേദ്യമായ ഒരു ആത്മബന്ധം ആ അമ്മയ്ക്കും മകനും ഇടയില്‍ ഉണ്ടായിരുന്നു . സ്വാതന്ത്ര്യം, സമത്വം എന്നിവയില്‍ രമേഷിന്റെ കാഴ്ചപ്പാടുകള്‍ എപ്പോഴും ഏകപക്ഷീയമായിരുന്നു എന്നു കാണാം. തന്റെ ജീവിതം , തനിക്ക് ഇഷ്ടമുള്ള രീതിയില്‍ ആസ്വദിച്ച് കടന്നുപോകണം എന്നതിനപ്പുറം ചുറ്റുപാടുകളോട് ഒരു പ്രതിപത്തിയോ കടപ്പാടോ ഇല്ലാത്ത ഒരു മനുഷ്യനായിരുന്നു അയാള്‍ . സുജയോടുള്ള തന്റെ പ്രണയത്തില്‍ പോലും ആ അകല്‍ച്ചയും പരുക്കന്‍ പ്രതലവും അയാള്‍ സൂക്ഷിച്ചിരുന്നു  എന്നു കാണാം .


            ആധുനിക കാലഘട്ടത്തിലെ സ്വതന്ത്ര ചിന്താഗതിക്കാരുടെ പഴയ പതിപ്പായിരുന്നു ഹിപ്പി സംസ്കാരം . കഞ്ചാവും ചാരായവും ലഹരി പദാര്‍ത്ഥങ്ങളും ലൈംഗികതയും മുഖമുദ്രയാക്കി, വീണിടം വിഷ്ണുലോകം എന്നൊരു കാഴ്ചപ്പാടിലെ ജീവിതമായിരുന്നു  ഒരു കാലത്തെ യുവത്വം ആസ്വദിച്ചതും അനുഭവിച്ചതും .താടിയും  മുടിയും  നീട്ടി വളര്‍ത്തി , പരുപരുത്തതും മുഷിഞ്ഞതുമായ വസ്ത്രങ്ങളുമായി , ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഒരുതരം നാടോടി ജീവിതം .! തൊഴിലില്ലായ്മയോ  അതിനു ശ്രമിക്കായ്മയോ മൂലം ഇവരില്‍ ദാരിദ്ര്യം ഒരു വലിയ വിഷയമായി നിലനിന്നിരുന്നു. പലരും ഒടുവില്‍ ആത്മഹത്യയിലോ ആത്മീയതയിലോ മാനസിക തകര്‍ച്ചയിലോ വീണു ജീവിതം അവസാനിപ്പിക്കുകയായിരുന്നു ഫലം . ഇത്തരം ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമാണ് രമേഷെന്ന മുകുന്ദന്‍ കഥാപാത്രവും.

            ഡല്‍ഹിയുടെയും കല്‍ക്കട്ടയുടെയും ബോംബയുടെയും പശ്ചാത്തലത്തില്‍ കഥകളെഴുതുന്ന ഒരു കാലഘട്ടം മലയാള സാഹിത്യത്തിന് പരിചിതമായിരുന്നു എന്നു കാണാം . മുകുന്ദന്റെ ഈ നോവലിന്റെ പശ്ചാത്തലവും ഡല്‍ഹിയും ഹരിദ്വാറും അടങ്ങിയതാണ് . ഡല്‍ഹിയിലെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്ന രമേഷ് എന്ന്‍ ചെറുപ്പക്കാരന്‍ തനിക്ക് ലഭിച്ച മൂന്നു ദിവസത്തെ അവധിക്കാലം എവിടെ ചിലവഴിക്കണം എന്നു ചിന്തിച്ച് തുടങ്ങുന്നിടത്താണു നോവല്‍ ആരംഭിക്കുന്നത് . ഒരുപാട് തിരയലുകള്‍ക്ക് ശേഷം അയാള്‍ ഹരിദ്വാര്‍ സ്വീകരിക്കുന്നു . അയാള്‍ക്കൊപ്പം പ്രണയിനി സുജയും ഉണ്ട് . രണ്ടുപേരും ഹരിദ്വാറില്‍ എത്തുന്നു . ചരസ്സും ഭാംഗും  അടിച്ച് ലഹരിയുടെ അബോധതലത്തില്‍, അവളെ ഒറ്റയ്ക്കാക്കി അയാള്‍ ഹരിദ്വാറിന്റെ ഹൃദയത്തിലൂടെ രാത്രിസഞ്ചാരത്തിന്റെ പറുദീസ തീര്‍ക്കുന്നു . ഇരുളില്‍ കണ്ടെത്തുന്ന ഭീതിതനായ സന്യാസിയും വെളുത്ത പശുവും അയാളുടെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന ആത്മീയതയുടെ പുനരാവിഷ്കാരങ്ങള്‍ ആണ്. സുജയുമായി മലകയറുമ്പോഴവര്‍ കാണുന്ന ചുവന്ന വൃക്ഷവും പിന്നീടാ വൃക്ഷത്തില്‍ അയാള്‍ ചരട് കെട്ടുമ്പോള്‍ ആഗ്രഹിക്കുന്നതും അയാള്‍ പരിചരിച്ചു വന്ന  അയാളുടെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ചിന്തകളുടെയും ആശയങ്ങളുടെയും മരണമാണ്. ശിരസ്സില്‍ പൂക്കുന്ന ലഹരിയുമായി ഒരു രാത്രി മുഴുവന്‍ തിരികെയുള്ള യാത്രയും സുജയുടെ സാമീപ്യം പോലും മറന്നയാള്‍ പിതൃതര്‍പ്പണ ഘട്ടില്‍ ചിലവഴിക്കുമ്പോള്‍ അയാള്‍ അറിയാതെ തന്നെ തന്റെ വഴിയും ലക്ഷ്യവുമെന്തെന്ന് തിരിച്ചറിയുകയാണ്. അതിനാല്‍ തന്നെ തിരികെ ഡെല്‍ഹിയില്‍ എത്തിയിട്ടും തന്റെ തലച്ചോറില്‍ മുഴങ്ങുന്ന മണിനാദം അയാളെ തിരികെ ഹരിദ്വാറില്‍ ഒരു അവധൂതന്റെ വേഷത്തില്‍ കൊണ്ടെത്തിക്കുന്നത് . പൂര്‍വ്വകാലത്തെ മറന്നുകൊണ്ടു തന്റെ പ്രിയങ്ങളെയും ബന്ധങ്ങളെയും ഉപേക്ഷിച്ചുകൊണ്ടു അയാള്‍ സ്വയം വാനപ്രസ്ഥം സ്വീകരിക്കുന്നു .


            കമ്യൂണിസം , പുരോഗമന ചിന്ത , യുക്തിവാദം  തുടങ്ങിയവയുടെ അവസാനം ആത്മീയതയാണ് എന്നൊരു തെറ്റായ ധാരണ പൊതുസമൂഹം കാഴ്ചവയ്ക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആത്മീയതയില്‍ എത്തുകയെന്നാല്‍ ജീവിതത്തെ കുത്തഴിഞ്ഞ രീതിയില്‍ അനുഭവിച്ചു പോകുന്നവര്‍ക്കും ജീവിതത്തോട് വിരക്തി വന്നവര്‍ക്കും ഭോഗാസക്തിയുള്ളവർക്കും ഒളിയിടമായി വ്യാഖ്യാനിക്കാന്‍ വഴിവയ്ക്കുന്ന ഒരു ചിന്തയാണത് .  നക്സല്‍ പ്രക്സ്ഥാനത്തില്‍ നിന്നും ചിലര്‍ ആത്മീയതയിലേക്ക് വന്നതും ലൈംഗികാസക്തിയുടെ  ഒരു ഘട്ടത്തില്‍ ആത്മീയതയുടെ പുതപ്പില്‍ ഒളിക്കുന്നതും  യുക്തിവാദി എന്നു അടയാളപ്പെടുത്തി ഒടുവില്‍ ആത്മീയവാദിയാകുന്നതുമായ  ഒറ്റപ്പെട്ട ചിത്രങ്ങളെ വാസ്തവികതയുടെ പുറംചട്ട അണിയിക്കുകയാണ് ഇത്തരം ചിന്തകള്‍ സഹായിക്കുന്നത് എന്നതിനാല്‍ പൊതുബോധത്തിണു         ഇത്തരം വായനകള്‍ വളരെ സന്തോഷം നല്‍കുന്നതും സ്വീകാര്യത നല്‍കുന്നതുമാണ് . യാത്രകളുടെ പര്യസമാപ്തി എന്നത് ആത്മീയതയും ദൈവ സങ്കല്‍പ്പവും ആണെന്ന കാഴ്ചപ്പാട് ഉത്കൃഷ്ടമായ ഒരു വിഷയമായി കാണുന്ന പൊതു സമൂഹത്തിനു ഇഷ്ടം നല്‍കുന്ന ചേരുവകള്‍ അരച്ച് ചേർത്ത ഈ നോവല്‍, രചനാശൈലി കൊണ്ടും ഭാഷകൊണ്ടും മികച്ച ഒന്നായിരുന്നു.


            ജീവിത ലക്ഷ്യങ്ങള്‍ നഷ്ടപ്പെട്ട യുവത്വങ്ങളുടെ അപചയത്തെക്കുറിച്ച് മനസ്സിലാക്കാനും അപഗ്രഥിക്കാനും ഈ പുസ്തകത്തിന്റെ വായന സഹായിക്കുക തന്നെ ചെയ്യും . ബന്ധങ്ങളെ എങ്ങനെ നമുക്ക് നഷ്ടമാകാതെ ചേര്‍ത്തുപിടിക്കാന്‍ കഴിയും എന്നു മനസ്സിലാക്കാന്‍ കഴിയും . ഒരു തലമുറയെ എങ്ങനെ നന്‍മയുടെ പാതയില്‍ ശരിയുടെ പാതയില്‍ നടത്താന്‍ ശ്രമിക്കണം എന്നും അതങ്ങനെ കഴിയാതെ വന്നാല്‍ എന്തു സംഭവിക്കും എന്നും മനസ്സിലാക്കാന്‍ ഉതകും . മയക്കുമരുന്നുകളോ പെണ്‍ശരീരങ്ങളോ തേടിയലയല്‍ കൊണ്ടും ആത്മീയത കൊണ്ടും ഒരിക്കലും ഒരു ഉത്തരവാദിത്വബോധം ഉള്ള തലമുറ ഉണ്ടാകുന്നില്ല . അത്രയേറെ പ്രിയമുള്ള ബഹുമാനമുള്ള അമ്മയുടെ മുഖത്തേക്ക് സിഗരറ്റ് പുകയൂതി വിട്ടും , അപരിചിതമായ ഒരിടത്ത് ഇരുളില്‍ ലഹരിയുടെ ഉന്‍മത്തതയില്‍ ഒരു സുരക്ഷയുമില്ലാത്തിടത്തിൽ ഒരു പെങ്കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ആ ഇടത്തില്‍ ഭോഗിക്കുകയും ചെയ്യുന്നതും ഒരിക്കലും മാനുഷികമായ ഉത്തരവാദിത്ത ബോധമുള്ള ഒരു തലമുറയുടെ വിവേകമോ ചിന്താധാരയോ അല്ല എന്നതിനാല്‍ ഒരാള്‍ എങ്ങനെ ആകരുത് എന്നൊരു പാഠമാണ് ഈ നോവല്‍ വായന നല്‍കുന്നത് .ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

Friday, August 21, 2020

അറബിപ്പൊന്ന് ..... എം.ടി. & എൻ. പി



അറബിപ്പൊന്ന്(നോവല്‍)
എം ടി , എന്‍ പി
ഡി സി ബുക്സ്
വില : 175 റൂപ്പി
 
 
സാഹിത്യത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ പോലെ രസാവഹമാണ് ഒന്നിച്ചുള്ള പ്രവര്‍ത്തനവും . ഓരോ പ്രദേശങ്ങളില്‍ അധിവസിക്കുന്ന എഴുത്തുകാര്‍ തമ്മില്‍ ഒരു സ്വരുമയും സാഹിത്യ പ്രവര്‍ത്തന കൂട്ടായ്മകളും ഉണ്ടാകാറുണ്ട് . ചിലപ്പോള്‍ ഇവ ദേശം വിട്ടു ദേശീയമോ അന്തര്‍ദേശീയമോ ഒക്കെയായി മാറുകയും ചെയ്യുന്നതും കാണാന്‍ കഴിയും . പൊതുവില്‍ ഈ ഒരുമ പുറമെ കാണാമെങ്കിലും ചിലപ്പോഴൊക്കെ അതികഠിനമായ മത്സരങ്ങള്‍ ഇവര്‍ തമ്മില്‍ സംഭവിക്കാറുമുണ്ട് . ഇവ വായനക്കാരെ സംബന്ധിച്ചു സന്തോഷകരമായ സംഗതിയാണ് കാരണം അത് മൂലം ഒരുപാട് പുതിയ വായനകള്‍ക്കും അനുഭവങ്ങള്‍ക്കുമവസരം ഒരുങ്ങുന്നുണ്ട് . സാഹിത്യത്തിലെ മത്സരം ആരോഗ്യകരമായിരിക്കുക എന്നതാണു മുഖ്യം അത് മൂലം നല്ല വായനാനുഭവങ്ങള്‍ വായനക്കാരെ തേടിവരും. ഒന്നിച്ചുള്ള സാഹിത്യ രചന എന്നത് ഒരു സന്തോഷവും കൗതുകകരവുമായ അനുഭവമാണ് . ഒരേ പോലെ ചിന്തിക്കുകയും എഴുതുകയും ചെയ്യാന്‍ കഴിയുക എന്നതാണല്ലോ അതിന്റെ ഏറ്റവും വലിയ ഗുണം എന്നു പറയുന്നതു . സാഹിത്യത്തില്‍ അത്തരം സംരംഭങ്ങള്‍ മുന്പ് ഉണ്ടായിട്ടുണ്ടോ എന്നതറിയില്ല . ഭാഷാ വിദ്യാര്‍ഥി അല്ലാത്തതിനാല്‍ അത്തരം വായനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല അറിവുമില്ല . എന്നാല്‍ വളരെ കൗതുകത്തോടെ ആണ് പ്രമുഖരായ മലയാള എഴുത്തുകാര്‍ ആയ ശ്രീ എം ടി വാസുദേവന്‍ നായരും എന്‍ പി മുഹമ്മദും ചേര്‍ന്ന് ഒരു നോവല്‍ എഴുതി എന്നറിവ് കിട്ടുന്നതും  അത് തേടിപ്പിടിച്ചു വായിക്കുന്നതും . തികച്ചും മനോഹരമായ ഒരു വായനയായിരുന്നു അതു എന്നു പറയുന്നതില്‍ സന്തോഷമാണ്. പല ഘടകങ്ങള്‍ ആണ് ഈ നോവല്‍  ഇഷ്ടപ്പെടാന്‍ കാരണമായി ഉള്ളത് . ഒന്നു: രണ്ട് പേര്‍ ചേര്‍ന്നു ഒരുപോലെ ചിന്തിച്ച് എഴുതി എന്നതും ഈ നോവലിലെ വായനയില്‍ എങ്ങും തന്നെ രണ്ടുപേരെയും വെവ്വേറെ കാണാന്‍ കഴിയുന്നില്ല എന്നതും വലിയ സംഗതിയാണ്. മുഖവുരയില്‍ എം ടി  വവ്യക്തമാക്കുന്നുമുണ്ട് ഈ നോവലിന്റെ എഴുത്തുവഴികളും മറ്റും. ഒന്നിച്ചെഴുതാന്‍ വേണ്ടി ഒരു വിഷയത്തെ ഒന്നിച്ചിരുന്നു ചർച്ച ചെയ്തും ഒരു വലിയ പ്രൊജക്റ്റ് വര്‍ക്ക് പോലെ ചെയ്തെടുത്ത നാള്‍വഴികള്‍ .  ഈ പുസ്തകം പ്രതിനിദാനം ചെയ്യുന്ന വിഷയം ഇക്കാലത്തും വളരെ പ്രാധാന്യത്തോടെ വാര്‍ത്താമാധ്യമങ്ങള്‍ ചർച്ച ചെയ്യുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് തന്നെയാണ് . കോഴിക്കോടും പരിസരങ്ങളും ഒരു കാലത്ത് അറബിപ്പൊന്ന് എങ്ങനെയാണ് കള്ളക്കടത്ത് നടത്തിയിരുന്നതെന്നും, ആ കാല ഘട്ടത്തിലെ സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളും ജീവിതവും എങ്ങനെയായിരുന്നു എന്നും പഴയകാല മുസ്ലീം സമുദായത്തിലെ പല ആചാരങ്ങളും ചിന്തകളും ഒക്കെ മനസ്സിലാക്കാന്‍ ഉള്ള ഒരു വഴികൂടിയുമായിരുന്നു ഈ നോവല്‍ വായന. അറബികളും മലയാളികളും അടങ്ങിയ ഒരു സമുദായമായിരുന്ന ഒരു പ്രദേശം .അവരുടെ വാണിജ്യ, സാംസ്കാരിക , വ്യവഹാര മേഖലകളെ നന്നായി അടയാളപ്പെടുത്തുന്നുണ്ട് ഈ നോവൽ. ഒരു നോവല്‍ വായനയില്‍ ആദ്യമായാണ് ഓരോ രംഗങ്ങളും ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ മനസ്സില്‍ കാണാന്‍ കഴിയുന്ന രീതി  അനുഭവപ്പെട്ടത് .
എന്താണ് ഈ നോവല്‍ പറയുന്ന കഥ എന്നു ഒന്നു വിലയിരുത്താന്‍ നോക്കുന്നത് ഒരു വലിയ സാഹസമൊന്നുമല്ല . എക്കാലവും മനുഷ്യനെ ക്രൂരനും അത്യാഗ്രഹിയും കുറ്റവാളിയും ആക്കുവാന്‍ സ്വര്‍ണ്ണമെന്ന മഞ്ഞ ലോഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും  പിറകിലെ കഥകള്‍ക്ക്  പലപ്പോഴും പൊന്നിന്‍റെ നിറം ഉണ്ടാകുന്നതാണ് മനുഷ്യ ജീവിതം . കോയ എന്ന്‍ ചെറുപ്പക്കാരന്റെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങള്‍ ആണ് ഈ നോവൽ വിലയിരുത്തുന്നത്. ഒന്ന് സമൃദ്ധിയിൽ നിന്നും ദാരിദ്യത്തിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന ഘട്ടം മറ്റൊന്ന് സമൃദ്ധിയിലേക്ക് ഒരു പാത തുറക്കുന്ന ഘട്ടം. രണ്ടിലും അയാൾ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകളുടെ വിശദമായ വായനയാണീ നോവൽ.  പ്രണയവും രതിയും കാൽപ്പനികതകളും ഇടം തേടാതെ പോകുന്ന മനുഷ്യജീവിതങ്ങൾ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിവർത്തിക്കാൻ വേണ്ടി കിതച്ചും പതച്ചും ഓടുന്ന കാളവണ്ടിയാണ് എന്ന് ഈ യുവാവിലൂടെ നാം കാണുകയാണ്. സമൂഹത്തിൽ മനുഷ്യൻ്റെ നില നില്പ് പ്രധാനമായും നിലനില്ക്കുന്നത് വിശ്വാസത്തിൻ്റെ മുകളിലാണ്. വിശ്വാസം പല തരത്തിൽ ആർജ്ജിക്കപ്പെടാം. നല്ല പെരുമാറ്റം , ആത്മാർത്ഥവും സത്യസന്ധവുമായ ജീവിതം തുടങ്ങിയവ ഇതിന് ആവശ്യകമാകുന്നു. ഹജ്ജ് ചെയ്തതു കൊണ്ട് മാത്രം ദൈവഭയം ഉള്ളവനും വിശ്വസ്തനുമാകണമെന്നില്ല ഒരു വിശ്വാസി. അത് പോലെ അമിതമായ ആത്മാർത്ഥത കാട്ടുന്നവന് ആ ഒരു പരിഗണന തിരികെ കിട്ടണമെന്നുമില്ല. പണം അത് തീരുമാനിക്കും മനുഷ്യനെങ്ങനെ ജീവിക്കണം എന്ന്. ചിലർക്കത് കണ്ടാൽ കണ്ണു മഞ്ഞളിക്കും. ചിലർക്കത് കരിയുടെ വില പോലും ഉണ്ടാകില്ല. ഇത് വ്യക്തമായി പറഞ്ഞു തരുന്നു ഈ നോവലിൽ. നിഷ്കളങ്കരും ജീവിക്കാൻ മറന്നു പോയവരുമായ ഒരു കൂട്ടം മനുഷ്യർക്കൊപ്പം പൊയ്മുഖമണിഞ്ഞ മറ്റൊരു കൂട്ടർ ചേരുമ്പോൾ ആദ്യ പക്ഷം ചവിട്ടുപടികൾ മാത്രമാകുന്നു മറുപക്ഷത്തിന് . 
തികച്ചും പ്രാദേശികഭാഷയുടെ തെളിഞ്ഞ വായനയാണീ നോവൽ തരുന്നത്. മനുഷ്യ വികാരങ്ങളെ അതുപോലെ പകർത്തുന്ന മനോഹരമായ ഭാഷയും. 
വായനയിൽ ഒരു നല്ല അനുഭവം നല്കിയ ഒന്നായിരുന്നു ഈ നോവൽ. ആശംസകളോടെ ബി.ജി.എൻ വർക്കല

അപസർപ്പക പരബ്രഹ്മമൂർത്തി ...... സുസ്മേഷ് ചന്ദ്രോത്ത്

അപസർപ്പക പരബ്രഹ്മമൂർത്തി (കഥകൾ)
സുസ്മേഷ് ചന്ദ്രോത്ത്.
ഡി.സി ബുക്സ് (2019)
വില: ₹ 120.00 


കഥകളുടെ ലോകം എന്നത് വ്യത്യസ്ഥമായ ഒരു ഭൂവിഭാഗം ആണ്. ചടുലവും വേഗതയാർന്നതുമായ കഥകൾ പോലെ ദുരൂഹവും ദുർഗ്രാഹ്യവുമായ കഥകളും ഒരു തരത്തിൽ രസാവഹവും വായനാനന്ദവും നല്കുന്നവയാണ്. കഥകൾക്ക് ബൗദ്ധികവും സാധാരണത്വവും നല്കുന്നത് വായനക്കാരുടെ മാനസികമായ അതിനോടുള്ള സമീപനത്തിലൂടെയാണ്. വെറും പൈങ്കിളി എന്ന് വിവക്ഷിക്കുന്ന തലത്തിൽ വാരികകൾക്കും ചില കഥാസമാഹാരങ്ങൾക്കും ലേബലിടുന്ന കഥകൾക്ക് കഥയില്ലായ്മ ഉണ്ടാകുന്നുവോ എന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. വായനക്കാർ എല്ലാവരും ഒരേ പോലെ എല്ലാകഥകളിലും അഭിരമിക്കണം എന്ന ദുർവ്വാശി ഒരിക്കലും പാടില്ല എന്നാണ് കരുതുന്നത്. ഇംഗ്ലീഷ് ചെറുകഥകൾക്ക് മലയാള വ്യാഖ്യാനം കിട്ടിത്തുടങ്ങുന്നിടത്താണ് കഥകളിൽ പരീക്ഷണം തുടങ്ങുന്നത് എന്നു കരുതുന്നു. കാരണം മലയാള കഥകൾ മിക്കതും അന്തപ്പുരങ്ങളിലേക്ക് വേണ്ടി ഉളളവയായിരുന്നു എന്ന തലത്തിൽ നിന്നും മനുഷ്യ വികാരങ്ങൾ വെറും കിടപ്പറ വിഷയങ്ങൾ അല്ല എന്ന കാഴ്ചപ്പാടിലേക്ക് മാറാൻ കഥാ സാഹിത്യ ലോകം എടുത്ത കാലതാമസം ആണ് കഥയുടെ വികാസവളർച്ചയുടേത് എന്നു കാണാം. വാസനാ വികൃതി എന്ന ആദ്യ ലക്ഷണ യുക്ത കഥയ്ക്ക് ശേഷം എത്ര കാലം കാത്തിരുന്നു മലയാളിക്ക് നല്ല കഥകൾ വായിക്കാൻ എന്നു നോക്കുക. കഥകളിൽ കാരൂരിനെ മാറ്റി നിർത്തി വളർച്ചയെ പറയാനാകില്ല. അത് കാലം മാറുമ്പോൾ മാറി വരുകയും ചെയ്യുന്നു. ബഷീറിയൻ കഥകളുടെ തലമല്ല എംടിയുടെ കഥകൾക്കുള്ളത്. മാധവിക്കുട്ടിയുടെ കഥകൾക്കുള്ള തലമല്ല ചന്ദ്രമതിയുടെ കഥകൾക്കുള്ളത്. രാജലക്ഷ്മി കഥകൾക്കും ഇന്ദുമേനോൻ കഥകൾക്കും ഉള്ള വ്യതിയാനങ്ങളും സ്പഷ്ടമാണ്. മലയാറ്റൂർ കഥകൾ പോലെ ആനന്ദിൻ്റെ കഥകൾക്കോ എൻ എസ് മാധവിൻ്റെ കഥകൾ പോലെ സുഭാഷ് ചന്ദ്രൻ്റെ കഥകളോ വായിക്കുക എളുപ്പമല്ല കാരണം ശക്തവും വ്യത്യസ്ഥവുമായ വായനാനുഭവങ്ങളാണ് ഇവ നല്കുന്നത്. ഈ വ്യത്യാസങ്ങൾ ഇന്ദുഗോപനിലും ഇയ്യാവള പട്ടണത്തിലും സുസ്മേഷ് ചന്ദ്രനിലും വിനോയി തോമസിലും കാണാൻ ഇന്നു കഴിയുന്നുണ്ട്. ഓരോരുത്തരും ഓരോ പ്രത്യേക ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ കഥകളിലൂടെ . ആധുനിക സമൂഹത്തിൻ്റെ വ്യത്യസ്ഥത ഈ കഥാകാരന്മാരുടെ കഥകളിലും കാണുന്നുണ്ട്. 
"സുസ്മേഷ് ചന്ദ്രോത്തി"ൻ്റെ "അപസർപ്പക പരബ്രഹ്മമൂർത്തി" എന്ന കഥാസമാഹാരത്തിലെ ഏഴ് അപസർപ്പക കഥകളും ഏഴ് തലങ്ങളിൽ ഉള്ള കാഴ്ചകൾ ആണ് നല്കുന്നത്. രതിയും രാഷ്ട്രീയവും സാമൂഹിക ചിന്തകളും സദാചാര കാഴ്ചകളും നിറഞ്ഞ ഏഴു വ്യത്യസ്ഥ കഥകളാണിവ. ആദ്യത്തെ കഥ സദാചാരത്തിൽ ഉറഞ്ഞ രാഷ്ട്രീയ ചിത്രമാണ് പകരുന്നത്. തൻ്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതവും കുടുംബ ജീവിതവും തമ്മിൽ കൂട്ടിമുട്ടാതെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെയും അവരെ മൂന്നാം കണ്ണു കൊണ്ടു ഒപ്പിയെടുക്കുന്ന അദൃശ്യതയെയും ചൂണ്ടിക്കാട്ടുന്ന കഥ സുതാര്യമായ ജീവിതത്തെയും സദാചാരക്കണ്ണുകളെയും എങ്ങനെ ഒരാൾ സ്വജീവിതത്തിൽ പരിചയപ്പെടേണ്ടി വരുന്നു എന്നു വെളിപ്പെടുത്തുന്നു. രണ്ടാമത്തെ കഥയിൽ കഥാകാരൻ തൻ്റെ വികലമായ സ്ത്രീ, പുരുഷലോക ചിന്തകൾ പങ്കുവയ്ക്കുന്നത് ഒട്ടൊരു അമർഷത്തോടെ വായനക്കാർ സ്വീകരിക്കേണ്ടി വരുന്നു. പൊതുവിൽ ഉള്ള ഒരു വസ്തുതയായി സ്വന്തം കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്ന ഒരു ടിപ്പിക്കൽ മലയാളിയാണ് ആ കഥയിലുള്ളത് എന്ന് കാണാം. മൂന്നാം കഥയിൽ വളരെ കൗതുകകരമായ ഒരു ലെസ്ബിയൻ, പോക്സോ വിഷയവുമായി കടന്നു വരുന്നു കഥാകാരൻ. 70 വയസ്സിന് മേൽ പ്രായമുള്ള ഒരു വിധവ, തൻ്റെ മനോ വളർച്ചയില്ലാത്ത മകളുമായി നടത്തുന്ന ലെസ്ബിയൻ പ്രണയം കൊച്ചു മകളിലേക്ക് പടരുമ്പോൾ അത് ഒരു സാമൂഹിക വിഷയത്തിലേക്ക്, ആരും അധികം ചർച്ച ചെയ്യാത്ത , ചെയ്യാൻ താത്പര്യപ്പെടാത്ത വിരളമായ ഒരു യാഥാർത്യത്തിലേക്ക് കണ്ണുതുറക്കലാകുന്നു. തുടർന്നു വരുന്ന കഥയാകട്ടെ ആധുനിക ജീവിതത്തിലെ യുവതയുടെ സ്വതന്ത്ര ജീവിതത്തിലേക്കാണ് വാതിൽ തുറക്കുന്നത്. ലിംഗഭേദമില്ലാതെ ലൈംഗികതയില്ലാതെ ഒരുമിച്ചു കൂടുന്ന യുവതയുടെ തുറന്ന ജീവിതയാത്രയെ, സമകാലീന രാഷ്ട്രീയത്തിൻ്റെ പുളിപ്പുകൾക്കിടയിലൂടെ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യമായാണ് ആ കഥ നിലപാട് തേടുന്നത്. ഇതിനെത്തുടർന്നു വരുന്ന മൂന്നു കഥകൾക്കും വേണ്ട സാഹചര്യവും കാലാവസ്ഥയും പൊടുന്നനെ കൽക്കട്ടയിലേക്ക് മാറുന്നത് കാണാം. വിദ്യാലയങ്ങളുടെ കാലാവസ്ഥയിലേക്കു ചുവടു മാറിയ കഥ പക്ഷേ കേരളത്തിൻ്റെ പരിതസ്ഥിതി തന്നെയാണ് ചർച്ച ചെയ്യുന്നത് എന്ന് കാണാം. മനുഷികതയുടെ മനോവ്യാപാരങ്ങളുടെ ഒരു സംക്ഷിപ്ത രൂപമായി സ്വകാര്യ അന്വേഷണ കമ്പനിയുടെ ഒരു ഫയൽ ഓപ്പൺ ചെയ്തു അവസാനിപ്പിക്കുന്നതും അസാധാരണമായ ഒരു കൊലപാതകത്തിൻ്റെ നിഗൂഢമായ വഴികളിലൂടെ ഉള്ള സഞ്ചാര മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്നതുമായ രണ്ടു കഥകൾ കൂടിച്ചേരുമ്പോൾ ഈ പുസ്തകം പൂർണ്ണമാകുന്നു.

ഇന്ദുഗോപൻ്റെ അവതാരികയും കൂടിച്ചേർന്ന ഈ കഥാസമാഹാരം വ്യത്യസ്ഥമായ കാഴ്ചകളുടെ ഒരു സമന്വയമാണ്. എടുത്തു പറയേണ്ട പോരായ്മ കഥകളിലുറങ്ങുന്ന സദാചാര ചിന്തകളുടെ വിട്ടുമാറാത്ത പനിയാണ്. ആധുനികതയുടെ വെളിച്ചം കണ്ണുകളിൽ പ്രകാശിക്കുമ്പോഴും വിട്ടു പോകാൻ മടിക്കുന്ന സദാചാരത്തിൻ്റെ വഴുവഴുക്കലുകൾ ചവിട്ടി നടക്കേണ്ടി വരുന്നുണ്ട് കഥകളിൽ ഗൂഢമായും ചിലപ്പോൾ പ്രത്യക്ഷത്തിലും.  നല്ല ശൈലിയും ഭാഷാചാതുരിയും പ്രത്യേകതകളും പരീക്ഷണങ്ങളും ഉള്ള ചിന്തയും ഒരു നല്ല വളർച്ചയുടെ ലക്ഷണമാണ്. നാളെ മലയാളം അംഗീകരിക്കുന്ന എഴുത്തുകാരുടെ പേരുകളിൽ ഒന്നാകാൻ യോഗ്യതയുള്ള എഴുത്തുകൾ ഇനിയും തന്നിലുണ്ട് എന്ന് പറയാതെ പറയുന്ന ഈ എഴുത്തുകാരൻ ഭാവിയുടെ വാഗ്ദാനം തന്നെയാണ്.
ആശംസകളോടെ ബി.ജി.എൻ വർക്കല

Saturday, August 8, 2020

മുള്ളരഞ്ഞാണം............................ വിനോയ് തോമസ്

മുള്ളരഞ്ഞാണം (കഥകള്‍)

വിനോയ് തോമസ്

ഡി സി ബുക്സ് (2019)

വില : 130.00

 

വായനയുടെ ബോധാബോധ തലങ്ങളില്‍ പലപ്പോഴും മുള്ളുകള്‍ പോലെ കൊണ്ട് കയറുന്ന എഴുത്തുകള്‍ ലഭിക്കാറുണ്ട് അപൂര്‍വ്വം എഴുത്തുകാരില്‍ നിന്നും . അത് കുറച്ചുനാള്‍ ഉള്ളില്‍ ഒരു മധുരനൊമ്പരമായി കൊണ്ട് നടക്കാന്‍ കഴിയും . എം ടി യുടെ രണ്ടാമൂഴത്തിന് അത് കഴിഞ്ഞിട്ടുണ്ട് . അതുപോലെ ഉറൂബിന്റെ  ഉമ്മാച്ചുവിനും ബഷീറിന്റെ പ്രേമലേഖനത്തിനും ഒക്കെ ഇത്തരം നോവു നല്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഓര്‍ത്തുപോകുകയാണ്. ഇവ ആദ്യം തള്ളിക്കയറി വന്നതുകൊണ്ടു പറഞ്ഞു എന്നേയുള്ളൂ അതിനുമപ്പുറം പലരുണ്ട്. ഓരോരുത്തരേയും പേരെടുത്ത് പറഞ്ഞു കാടുകയറുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പഴയകാല എഴുത്തുകാരുടെ നോവലുകളും കഥകളും നല്കിയ ജീവിതഗന്ധിയായ അനുഭവങ്ങള്‍ കാലങ്ങള്‍ക്ക് ശേഷവും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നത് ആ എഴുത്തുകളിലെ സത്യസന്ധതയും ജീവിതത്തോടുള്ള നിരീക്ഷണത്തിലെ , ആഖ്യായനത്തിലെ ലളിതവും ഋജുവുമായ സമീപനത്താലുമൊക്കെയാണ് എന്നു കരുതുന്നു . അവരുടെ ഭാഷയുടെ മനോഹാരിത ഇന്ന് ലഭ്യമല്ല . ഇന്നത്തെ ഭാഷ ആധുനികതയുടേതാണ് . ആ ഭാഷയാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതും . പഴയകാല നടന്മാരായ സത്യനും ജയനും നസീറും ഒക്കെ ഇന്നത്തെ തലമുറയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത് അതുപോലെയാണ് പഴയകാല നോവലുകളേയും കഥകളേയും ഇന്നത്തെ വായനക്കാര്‍ സമീപിക്കുന്നത്. മാറ്റങ്ങള്‍ നല്ലതാണ് പക്ഷേ ആ മാറ്റങ്ങള്‍ ഭാഷയില്‍ ഓര്‍മ്മിപ്പിക്കപ്പെടുന്ന എന്തെങ്കിലും സംഭാവന നല്‍കുന്നവയാണെങ്കില്‍ അതിനു ഒരു മനോഹാരിതയും സ്വീകാര്യതയും ഉണ്ടാകും .സ്വയം അറിയാം താന്‍ ഒരു കവിയോ കഥാകാരനോ ആകില്ല എന്നും ആകാന്‍ കഴിയില്ല എന്നും അറിഞ്ഞും  കാര്യമായ് ഒന്നും എഴുതാതെ, ഇത്രയും ആരാധകര്‍ക്കൊപ്പം അവരുടെ പ്രകീര്‍ത്തനങ്ങളും പാരിതോഷികങ്ങളും ലഭിക്കാതെ ജീവിക്കാന്‍ കഴിയാതെ പോകുന്ന എഴുത്തുകാരാണ് ഭൂരിഭാഗവും  സോഷ്യല്‍ മീഡിയ കയ്യടക്കിവാഴുന്നതു . അതിനു വേണ്ടി അവര്‍ നിര്‍മ്മിക്കുന്ന ആരാധക ഗുണ്ടാ സംഘങ്ങള്‍ സജീവമായി അവരുടെ ഏതൊരു എഴുത്തിലും കൂടെയുണ്ടാകും . അവരുടെ വാക്കുകളില്‍,ആസ്വാദനങ്ങളിൽ,  അഭിപ്രായങ്ങളില്‍ ,ഭാഷയില്‍ ആ എഴുത്തുകാരന് ശേഷം പ്രളയം ആണ് .അതിന് വിപരീതമായി  ആര് എന്തു പറഞ്ഞാലും അവര്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും . അത്തരം സമ്മേളനങ്ങള്‍ നടത്തിപ്പുകാര്‍ തന്നെ അവരുടെ  തത്പരകക്ഷികളെ ഊരും പേരുമില്ലാതെ അതിനായി അണിനിരത്തി പുറമെ നിന്നു നിഷ്പക്ഷ  നിലപാടിന്റെ കപട നേതൃത്വം നയിക്കുന്നത് ഇന്നിന്‍റെ സോഷ്യല്‍ മീഡിയ കാഴ്ചകള്‍ ആണ് .  

പറഞ്ഞു വന്നപ്പോള്‍ കാടുകയറി വിഷയത്തില്‍ നിന്നും പുറത്തു പോയി എന്നൊരു സംശയം. ഇന്ന് വായിച്ചത്  “വിനോയ് തോമസി”ന്റെ “മുള്ളരഞ്ഞാണം” എന്ന്‍ കഥാസമാഹാരമാണ് . എന്‍.കെ. ശശിധരന്റെ അവതാരികയോട് കൂടി ഏഴു കഥകള്‍ അടങ്ങിയതാണ് ഈ പുസ്തകം . ഇതിലെ കഥകള്‍ എല്ലാം തന്നെ പല ആനുകാലികങ്ങളിലും വന്നവയാണ് . എങ്കിലും ഈ സമാഹരണം വളരെ മികച്ചതായിരുന്നു എന്നതിന് സംശയമില്ല . പുതിയകാല എഴുത്തുകാരില്‍, വേറിട്ട് നില്‍ക്കുന്ന കുറച്ചു എഴുത്തുകാര്‍ ഉണ്ട്. അവരെ വായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അല്ല ആനുകാലികങ്ങളിലും പുസ്തകങ്ങളിലും പരതണം എന്നുണ്ട് .ഒരു കണക്കിന് അത് നല്ലതാണ് .സോഷ്യല്‍ ആഡിറ്റിംഗ് അവര്‍ക്ക്  ബാധകമാകില്ലല്ലോ. ഒന്നാമത്തെ കഥ “ആനന്ദബ്രാൻ്റന്‍” ആണ് . സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോടും ചിന്താഗതികളോടും വളരെ മനോഹരമായി കലഹിക്കുന്ന ഒരു കഥയാണത്. മാത്രവുമല്ല ആ കഥയുടെ പരിസരവും അതിന് അനുയോജ്യമായ ഭൂമികയുടെ തിരഞ്ഞെടുപ്പും ഭാഷയും വളരെ മനോഹരമായി അനുഭവപ്പെട്ടു . കണ്ണൂര്‍ ഭാഷയുടെ സൗന്ദര്യവും സാധ്യതയും ഈ കഥ നന്നായി ഉപയോഗിക്കുന്നതായി കാണം .ആശയങ്ങളുടെ അപചയവും കപടതയും രൂപമാറ്റങ്ങളും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇത്. തുടര്‍ന്നു വരുന്ന കഥയാണ് “ചൂടന്‍ ഇങ്കന്‍റെ ശവമടക്ക്”. ആക്ഷേപഹാസ്യം ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന  കഥകള്‍ ഇന്ന് വരെ കുറവാണ്..രാഷ്ട്രീയവും മതവും സമൂഹവും  പരിചരിച്ചു പോകുന്ന കീഴ് വഴക്കങ്ങളും ചിന്താഗതികളും അവതരിപ്പിക്കുമ്പോള്‍ ശരിക്കും ഇന്നത്തെ സമൂഹത്തെ  എഴുത്തുകാരന്‍ ഭയക്കേണ്ട സാഹചര്യമാണുള്ളത് എന്നതു നന്നായി മനസ്സിലാക്കിയ  എഴുത്തുകാര്‍ക്ക് അതിനെ എങ്ങനെ മറികടക്കണം എന്നുമറിയാം എന്നീ എഴുത്തുകാരന്‍ തന്റെ കഥകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട് . “കൂട്ടുക്കുറുക്കത്തീ കൂർ....കൂര്‍”  എന്ന കഥയും പ്രമേയ ഭംഗി കൊണ്ട് മനോഹരമായിരുന്നു എന്നു കാണാം.. മണ്ണിനോടും പ്രകൃതിയോടും അടുത്തിടപഴകിയ ഒരു തലമുറയുടെ സ്പന്ദനങ്ങള്‍ ആണ് ഇന്ന് അവശേഷിക്കുന്നത് എന്നൊരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് .മണ്ണും മനുഷ്യനും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം അതിനാല്‍ തന്നെ കഥകളുടെ ഊര്‍ജ്ജ തന്മാത്രകള്‍ ആകുന്നു എന്നു എഴുത്തുകാരന്‍ തെളിയിക്കുന്നു . തുടര്‍ന്നുവന്ന “മുള്ളരഞ്ഞാണം” എന്ന കഥയാണ് ശരിക്കും ഈ കഥാസമാഹാരത്തിലെ  ഹൈലൈറ്റ് എന്നു കരുതാം. സഭയുടെയും വിശ്വാസങ്ങളുടെയും ഗ്രാമീണതയുടെ നിഷ്കളങ്കതയുടെയും തുറന്ന പുസ്തകമാണ് ഈ കഥ . നാടന്‍ പ്രമേയം ആയി തോന്നുമെങ്കിലും ആഴത്തില്‍  ഒളിഞ്ഞിരിക്കുന്ന ശൈശവത്തിന്റെ വിഹ്വലതകളും സ്വാതന്ത്രത്തിന്റെ അടച്ചു പൂട്ടലുകളും ഈ കഥയുടെ ആത്മാവാകുകയാണ് . പൗരോഹിത്യവും അതിന്റെ ജീര്‍ണ്ണതകളും പറഞ്ഞു പോകുന്നതിനൊപ്പം തന്നെ ഒരു പെൺകുട്ടിയുടെ ശൈശവത്തിനെ, അതിന്റെ നിഷ്കളങ്കതയെ എങ്ങനെ മുതിര്‍ന്നവര്‍ കൂച്ച് വിലങ്ങിട്ടു നയിക്കുന്നു എന്ന കാഴ്ചയും പങ്കുവയ്ക്കുന്ന ഈ കഥ വളരെ പ്രസക്തമായ ഒന്നായി തോന്നി .ഉറൂബിൻ്റെ രാച്ചിയമ്മയെ പൊടുന്നനെ ഓർമ്മ വന്നു ഈ കഥ വായിക്കുമ്പോൾ.  “നായ്ക്കുരണ”മെന്ന കഥ തികച്ചും വായനയില്‍ ഭീതിയുടെ ആവരണം നല്‍കുന്നത് വീട്ടകങ്ങളില്‍ പിഞ്ചു ബാല്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക പീഡനങ്ങളുടെ ഭീത മുഖത്തിന്റെ ആവരണം കണ്ടിട്ടാണ് . മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു എങ്ങനെ ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തെ വെറും അഴുക്ക് ചാലിലൂടെ നടത്താന്‍ കഴിയും എന്നു ഈ  കഥ വായിപ്പിക്കുന്നു. “തുഞ്ചന്‍ ഡയറ്റ്” എന്ന കഥ വായനക്കാരെ കൊണ്ടുപോകുന്നത് മറ്റൊരു ഭീതിപ്പെടുത്തുന്ന വസ്തുതയിലേക്കാണു . അത് നമ്മുടെ വിദ്യാഭ്യാസരീതിയില്‍ ഉടലെടുക്കുന്ന ശ്രദ്ധേയമായ ഒരു  നിരീക്ഷണത്തിലേക്കാണ് . പാഠ്യപദ്ധതിയുടെ സുതാര്യതയിലും തിരഞ്ഞെടുപ്പിലും കടന്നുകയറുന്ന വരേണ്യതയുടെ . കൃത്യമായ ഫാഷിസ അജണ്ടകളുടെ ഒരു തുറന്നുകാട്ടല്‍ ആണ് ഈ കഥ . വെറും വായനക്കപ്പുറം ഒരു പാട് ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും, ഈ കഥ വഴിമരുന്നിടുന്നുണ്ട് . “കളിഗെമിനാറിലെ കുറ്റവാളികള്‍” എന്ന കഥ വായനക്കാരെ എത്തിക്കുക നിയമവും സാധാരണ പൗരനും തമ്മിലുള്ള ബന്ധത്തിലേക്കാണ് . നിയമം പാലിക്കേണ്ടവര്‍ ശരിക്കും ആരാണ് എന്നൊരു ചിന്ത ഉണര്‍ത്തുന്ന ഈ കഥയില്‍ വേലി തന്നെ വിളവു തിന്നുന്നതും കാണാന്‍ കഴിയും .

വെറും വായന മാത്രം അര്‍ഹിക്കുന്ന ഒരു എഴുത്തുകാരന്‍ ആയി കഥാകൃത്തിനെ വിലയിയരുത്താന്‍ കഴിയുകയില്ല . രതിയുടെയും മതത്തിന്റെയും കുറ്റകൃത്യങ്ങളുടെയും രാഷ്ട്രീയത്തിന്റെയും നൂലിഴകള്‍  കൊണ്ട് സമൂഹത്തിലെ കെടുകാര്യസ്ഥതകളെ വിമര്‍ശിക്കുകയും അവയിലൂടെ വായനക്കാരെ ശ്രദ്ധയോടെ നടത്തുകയും ചെയ്യുന്ന ശൈലിയാണ് വിനോയ് തോമസ് കൈക്കൊണ്ടിരിക്കുന്നത് എന്നു കാണാം . ഭാഷയില്‍ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങള്‍ ആധുനിക എഴുത്തുകാര്‍ എന്നു കരുതി അഭിരമിക്കുന്ന ഇന്നത്തെ എഴുത്തുകാര്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാകും എന്നൊരു അഭിപ്രായം ഉണ്ട് . ഭാഷ സംവദിക്കേണ്ടത് വസ്തുതകളെ വച്ചുകൊണ്ടാകണം . അതിനുള്ളില്‍ നിന്നുകൊണ്ടു പരീക്ഷണങ്ങള്‍ ആകാം . സ്വീകാര്യത ഒന്നു വേറേതന്നെയാകും . ശ്രദ്ധിക്കപ്പെടാന്‍ ഉള്ള തത്രപ്പാടില്‍ അത് മറക്കുകയോ അതിനുള്ള കഴിവ് ഇല്ലാതിരിക്കുകയോ ചെയ്യുന്നതാണ് ഇന്നത്തെ എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളി. ഈ തിരിച്ചറിവ് മനസ്സിലാക്കി മുന്നേറാന്‍ അവര്‍ വിനോയ് തോമസുമാരെക്കൂടി വായിക്കേണ്ടതുണ്ട് . നല്ല വായനകള്‍ ആരോഗ്യകരമായ പുതു വായനകള്‍ നല്കുമെന്ന് കരുതുന്നത് അതിനാല്‍ മാത്രമാണ് . അനുകരണങ്ങള്‍ അല്ല വേണ്ടത് . പുതിയ എഴുത്തുകാര്‍ ആണ് ഉണ്ടാകേണ്ടത് . അവരെ ഓര്‍ക്കുന്ന പുതുമകള്‍ ആണ് ഉണ്ടാകേണ്ടത്. അവയിലേക്ക് കൂടുതല്‍ വിശാലമായ വായനയും സഹിഷ്ണുത ഉള്ള സമീപനങ്ങളും ഉള്ള എഴുത്തുകാര്‍ വളര്‍ന്ന് വരേണ്ടിയിരിക്കുന്നു . എനിക്കു ശേഷം പ്രളയം എന്നത് എഴുത്തുകാരന് തോന്നല്‍ ആകരുതു. അതുള്ളിടത്തോളം സാഹിത്യത്തില്‍ ഒന്നും പുതുതായി സംഭവിക്കില്ല. 

ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല

Sunday, August 2, 2020

വേദനാലോലം

വര്‍ഷകാല മേഘങ്ങള്‍
വിരുന്നുവരും
സുന്ദരമാമീയാനനം തന്നിലായ്
ഒട്ടിട തെളിഞ്ഞിട്ടു മാഞ്ഞേ
പോയിതോ

മഴവില്ലിന്‍ കൗതുകക്കാഴ്ച
പോലൊരു സ്മേരം !
അതിലോലം നീണ്ടുകൂര്‍ത്തോരീ
കരാംഗുലി
കള്‍ക്കിടയിലൂടൂര്‍ന്നുപോകാതെ
മോഹനം കാത്തു സൂക്ഷിച്ചതെത്ര
മോഹങ്ങള്‍
രാത്രി തന്‍ വിജനത തിന്നു തീര്‍ത്തതെത്ര തേങ്ങലുകളൊളിപ്പിച്ച ശയ്യയും
നിദ്ര വിട്ടകലുമ്പോള്‍ കണ്ടു തീര്‍ത്ത
ജാലകക്കാഴ്ചകള്‍ തന്‍ നിലാവെളിച്ചവും
ഒട്ടുമേ പറയാതെ പോകുന്നുവോനീ
പ്രിയ തോഴി , മറന്നു പോകുന്നുവോ
എന്നെയും
ഓര്‍മ്മകളില്‍ നഖമുനയാഴ്ത്തി എത്രയോ !

വേഴ്ചകള്‍ നിന്നെ കടന്നു പോയി
തണുത്തു വിറച്ചോരാ സ്നാനഗൃഹം തന്നില്‍
ചൂളിയിരുന്നില്ലെത്ര നാഴികകള്‍ !
ചേര്‍ത്ത് പിടിക്കുവാന്‍
പറ്റിപ്പടരുവാന്‍
സ്വപ്നത്തിന്‍ തേരിതില്‍ വന്നിരുന്നില്ല .
ഗന്ധര്‍വ യാമങ്ങള്‍ കടന്നു
പാലപൂക്കും
സുന്ദര പൗര്‍ണ്ണമി രാവുകളൊന്നുമെങ്കിലും
നിര്‍ന്നിമേഷം കാത്തിരിപ്പൂ നീ മൃതി
തന്നാലയം പുല്കിടും മുന്നേ
ചേര്‍ത്തു പിടിക്കും വിരിമാറൊന്നില്‍
മുഖം പൂഴ്ത്തിയൊന്നു കരയുവാന്‍
.... ബി.ജി. എൻ വർക്കല