Thursday, August 27, 2020

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു........................എം മുകുന്ദന്‍

 

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു (നോവല്‍)

എം മുകുന്ദന്‍

ഡി സി ബുക്സ്

വില: ₹ 100.00

 

 

            ജീവിതത്തെ അടയാളപ്പെടുത്തുക എന്നത് ഭാരിച്ച സംഗതിയാണ് . കഥയായാലും കവിതയായാലും നോവലായാലും അതിന്റെ സത്യസന്തതയോടെ പറഞ്ഞു പിടിപ്പിക്കുക എന്നത് ക്ലേശകരമായ സംഗതിയാണ്  പലപ്പോഴും എഴുത്തുകാര്‍ പരാജയപ്പെട്ടുപോകുന്നത് അതിനാലാണ് . നമ്മള്‍ പല തരത്തിലുള്ള പ്രണയം കണ്ടു, കേട്ടു,വായിച്ചു പരിചയമുള്ളവര്‍ ആണ് . ഈ പ്രണയങ്ങളുടെ ഒക്കെ കാല്‍പനികതയും മാധുര്യവും വേദനയും അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ളവര്‍ ആണ് . ഇന്നത്തെ കാലഘട്ടത്തിന്, പഴയ കാലഘട്ടത്തിന്റെ യുവത്വം അനുഭവിച്ച അനുഭവങ്ങളുടെയും സാഹചര്യങ്ങളുടെയും വിവരണങ്ങള്‍ പോലും അതിശയകരമായിരിക്കും . അതിനാല്‍ തന്നെ അത്തരം ജീവിതങ്ങള്‍ അവര്‍ക്ക് ഒരുപക്ഷേ കാല്‍പനികമായി അനുഭവപ്പെട്ടേക്കാം .


            ‘എം മുകുന്ദന്‍’ എന്ന എഴുത്തുകാരന്റെ നോവലുകള്‍ മിക്കതും ജീവിതഗന്ധിയായ ആവിഷ്കാരങ്ങള്‍ ആണ്. നനഞ്ഞ,പനിപിടിച്ച ജീവിതങ്ങള്‍ എന്നുമതിനെ വിശേഷിപ്പിക്കാം . എഴുത്തിലെ ഭാഷയുടെ മനോഹാരിത കൊണ്ട് വേറിട്ട ഒരു സ്ഥാനം എപ്പോഴും മുകുന്ദന്‍ സൂക്ഷിക്കുന്നുണ്ട് . “ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു” എന്ന നോവലിന്റെ വായന നല്‍കുന്നത് ഒരു വ്യത്യസ്തമായ അനുഭവം ആണ് . ജീവിതത്തില്‍ എങ്ങുമെത്താതെ പോയ മനുഷ്യരുടെ നെടുവീര്‍പ്പുകള്‍ ആണ് ഈ നോവലിന്റെ ഇതിവൃത്തം . ധൈഷണികമായ ഒരു അവസ്ഥയില്‍ നിന്നും ആത്മീയതയുടെ ഭ്രാന്തമായ നിസ്സഹായതയിലേക്ക് എടുത്തെറിയപ്പെടുന്ന രമേഷ് എന്ന യുവാവിന്റെ ജീവിതത്തെ ആണ് ഈ നോവലില്‍ പ്രതിപാദിക്കുന്നത് .  ബാല്യത്തില്‍ തന്നെ അരക്ഷിതമായ ഒരു അന്തരീക്ഷത്തില്‍ വളര്‍ന്ന് വന്ന, ചുറ്റുപാടുകളോട് ഒരു വിധത്തിലും സമരസപ്പെടാന്‍ കഴിയാതെ പോയ ഒരു ചെറുപ്പക്കാരന്‍ ആണ് രമേഷ് . അധ്യാപിക കൂടിയായ അമ്മയുടെ ഉയർന്ന ചിന്താഗതി മൂലം  സ്വാതന്ത്ര്യപരമായ  മകന്റെ ജീവിതത്തെ  ഒരിക്കല്‍പ്പോലും ഉപദേശിച്ചോ ശാസിച്ചോ മാമൂലുകളില്‍ തളച്ചിടാന്‍ ഒരുക്കമല്ലായിരുന്നു ആ അമ്മ . അതുകൊണ്ടു തന്നെ അഭേദ്യമായ ഒരു ആത്മബന്ധം ആ അമ്മയ്ക്കും മകനും ഇടയില്‍ ഉണ്ടായിരുന്നു . സ്വാതന്ത്ര്യം, സമത്വം എന്നിവയില്‍ രമേഷിന്റെ കാഴ്ചപ്പാടുകള്‍ എപ്പോഴും ഏകപക്ഷീയമായിരുന്നു എന്നു കാണാം. തന്റെ ജീവിതം , തനിക്ക് ഇഷ്ടമുള്ള രീതിയില്‍ ആസ്വദിച്ച് കടന്നുപോകണം എന്നതിനപ്പുറം ചുറ്റുപാടുകളോട് ഒരു പ്രതിപത്തിയോ കടപ്പാടോ ഇല്ലാത്ത ഒരു മനുഷ്യനായിരുന്നു അയാള്‍ . സുജയോടുള്ള തന്റെ പ്രണയത്തില്‍ പോലും ആ അകല്‍ച്ചയും പരുക്കന്‍ പ്രതലവും അയാള്‍ സൂക്ഷിച്ചിരുന്നു  എന്നു കാണാം .


            ആധുനിക കാലഘട്ടത്തിലെ സ്വതന്ത്ര ചിന്താഗതിക്കാരുടെ പഴയ പതിപ്പായിരുന്നു ഹിപ്പി സംസ്കാരം . കഞ്ചാവും ചാരായവും ലഹരി പദാര്‍ത്ഥങ്ങളും ലൈംഗികതയും മുഖമുദ്രയാക്കി, വീണിടം വിഷ്ണുലോകം എന്നൊരു കാഴ്ചപ്പാടിലെ ജീവിതമായിരുന്നു  ഒരു കാലത്തെ യുവത്വം ആസ്വദിച്ചതും അനുഭവിച്ചതും .താടിയും  മുടിയും  നീട്ടി വളര്‍ത്തി , പരുപരുത്തതും മുഷിഞ്ഞതുമായ വസ്ത്രങ്ങളുമായി , ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഒരുതരം നാടോടി ജീവിതം .! തൊഴിലില്ലായ്മയോ  അതിനു ശ്രമിക്കായ്മയോ മൂലം ഇവരില്‍ ദാരിദ്ര്യം ഒരു വലിയ വിഷയമായി നിലനിന്നിരുന്നു. പലരും ഒടുവില്‍ ആത്മഹത്യയിലോ ആത്മീയതയിലോ മാനസിക തകര്‍ച്ചയിലോ വീണു ജീവിതം അവസാനിപ്പിക്കുകയായിരുന്നു ഫലം . ഇത്തരം ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമാണ് രമേഷെന്ന മുകുന്ദന്‍ കഥാപാത്രവും.

            ഡല്‍ഹിയുടെയും കല്‍ക്കട്ടയുടെയും ബോംബയുടെയും പശ്ചാത്തലത്തില്‍ കഥകളെഴുതുന്ന ഒരു കാലഘട്ടം മലയാള സാഹിത്യത്തിന് പരിചിതമായിരുന്നു എന്നു കാണാം . മുകുന്ദന്റെ ഈ നോവലിന്റെ പശ്ചാത്തലവും ഡല്‍ഹിയും ഹരിദ്വാറും അടങ്ങിയതാണ് . ഡല്‍ഹിയിലെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്ന രമേഷ് എന്ന്‍ ചെറുപ്പക്കാരന്‍ തനിക്ക് ലഭിച്ച മൂന്നു ദിവസത്തെ അവധിക്കാലം എവിടെ ചിലവഴിക്കണം എന്നു ചിന്തിച്ച് തുടങ്ങുന്നിടത്താണു നോവല്‍ ആരംഭിക്കുന്നത് . ഒരുപാട് തിരയലുകള്‍ക്ക് ശേഷം അയാള്‍ ഹരിദ്വാര്‍ സ്വീകരിക്കുന്നു . അയാള്‍ക്കൊപ്പം പ്രണയിനി സുജയും ഉണ്ട് . രണ്ടുപേരും ഹരിദ്വാറില്‍ എത്തുന്നു . ചരസ്സും ഭാംഗും  അടിച്ച് ലഹരിയുടെ അബോധതലത്തില്‍, അവളെ ഒറ്റയ്ക്കാക്കി അയാള്‍ ഹരിദ്വാറിന്റെ ഹൃദയത്തിലൂടെ രാത്രിസഞ്ചാരത്തിന്റെ പറുദീസ തീര്‍ക്കുന്നു . ഇരുളില്‍ കണ്ടെത്തുന്ന ഭീതിതനായ സന്യാസിയും വെളുത്ത പശുവും അയാളുടെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന ആത്മീയതയുടെ പുനരാവിഷ്കാരങ്ങള്‍ ആണ്. സുജയുമായി മലകയറുമ്പോഴവര്‍ കാണുന്ന ചുവന്ന വൃക്ഷവും പിന്നീടാ വൃക്ഷത്തില്‍ അയാള്‍ ചരട് കെട്ടുമ്പോള്‍ ആഗ്രഹിക്കുന്നതും അയാള്‍ പരിചരിച്ചു വന്ന  അയാളുടെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ചിന്തകളുടെയും ആശയങ്ങളുടെയും മരണമാണ്. ശിരസ്സില്‍ പൂക്കുന്ന ലഹരിയുമായി ഒരു രാത്രി മുഴുവന്‍ തിരികെയുള്ള യാത്രയും സുജയുടെ സാമീപ്യം പോലും മറന്നയാള്‍ പിതൃതര്‍പ്പണ ഘട്ടില്‍ ചിലവഴിക്കുമ്പോള്‍ അയാള്‍ അറിയാതെ തന്നെ തന്റെ വഴിയും ലക്ഷ്യവുമെന്തെന്ന് തിരിച്ചറിയുകയാണ്. അതിനാല്‍ തന്നെ തിരികെ ഡെല്‍ഹിയില്‍ എത്തിയിട്ടും തന്റെ തലച്ചോറില്‍ മുഴങ്ങുന്ന മണിനാദം അയാളെ തിരികെ ഹരിദ്വാറില്‍ ഒരു അവധൂതന്റെ വേഷത്തില്‍ കൊണ്ടെത്തിക്കുന്നത് . പൂര്‍വ്വകാലത്തെ മറന്നുകൊണ്ടു തന്റെ പ്രിയങ്ങളെയും ബന്ധങ്ങളെയും ഉപേക്ഷിച്ചുകൊണ്ടു അയാള്‍ സ്വയം വാനപ്രസ്ഥം സ്വീകരിക്കുന്നു .


            കമ്യൂണിസം , പുരോഗമന ചിന്ത , യുക്തിവാദം  തുടങ്ങിയവയുടെ അവസാനം ആത്മീയതയാണ് എന്നൊരു തെറ്റായ ധാരണ പൊതുസമൂഹം കാഴ്ചവയ്ക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആത്മീയതയില്‍ എത്തുകയെന്നാല്‍ ജീവിതത്തെ കുത്തഴിഞ്ഞ രീതിയില്‍ അനുഭവിച്ചു പോകുന്നവര്‍ക്കും ജീവിതത്തോട് വിരക്തി വന്നവര്‍ക്കും ഭോഗാസക്തിയുള്ളവർക്കും ഒളിയിടമായി വ്യാഖ്യാനിക്കാന്‍ വഴിവയ്ക്കുന്ന ഒരു ചിന്തയാണത് .  നക്സല്‍ പ്രക്സ്ഥാനത്തില്‍ നിന്നും ചിലര്‍ ആത്മീയതയിലേക്ക് വന്നതും ലൈംഗികാസക്തിയുടെ  ഒരു ഘട്ടത്തില്‍ ആത്മീയതയുടെ പുതപ്പില്‍ ഒളിക്കുന്നതും  യുക്തിവാദി എന്നു അടയാളപ്പെടുത്തി ഒടുവില്‍ ആത്മീയവാദിയാകുന്നതുമായ  ഒറ്റപ്പെട്ട ചിത്രങ്ങളെ വാസ്തവികതയുടെ പുറംചട്ട അണിയിക്കുകയാണ് ഇത്തരം ചിന്തകള്‍ സഹായിക്കുന്നത് എന്നതിനാല്‍ പൊതുബോധത്തിണു         ഇത്തരം വായനകള്‍ വളരെ സന്തോഷം നല്‍കുന്നതും സ്വീകാര്യത നല്‍കുന്നതുമാണ് . യാത്രകളുടെ പര്യസമാപ്തി എന്നത് ആത്മീയതയും ദൈവ സങ്കല്‍പ്പവും ആണെന്ന കാഴ്ചപ്പാട് ഉത്കൃഷ്ടമായ ഒരു വിഷയമായി കാണുന്ന പൊതു സമൂഹത്തിനു ഇഷ്ടം നല്‍കുന്ന ചേരുവകള്‍ അരച്ച് ചേർത്ത ഈ നോവല്‍, രചനാശൈലി കൊണ്ടും ഭാഷകൊണ്ടും മികച്ച ഒന്നായിരുന്നു.


            ജീവിത ലക്ഷ്യങ്ങള്‍ നഷ്ടപ്പെട്ട യുവത്വങ്ങളുടെ അപചയത്തെക്കുറിച്ച് മനസ്സിലാക്കാനും അപഗ്രഥിക്കാനും ഈ പുസ്തകത്തിന്റെ വായന സഹായിക്കുക തന്നെ ചെയ്യും . ബന്ധങ്ങളെ എങ്ങനെ നമുക്ക് നഷ്ടമാകാതെ ചേര്‍ത്തുപിടിക്കാന്‍ കഴിയും എന്നു മനസ്സിലാക്കാന്‍ കഴിയും . ഒരു തലമുറയെ എങ്ങനെ നന്‍മയുടെ പാതയില്‍ ശരിയുടെ പാതയില്‍ നടത്താന്‍ ശ്രമിക്കണം എന്നും അതങ്ങനെ കഴിയാതെ വന്നാല്‍ എന്തു സംഭവിക്കും എന്നും മനസ്സിലാക്കാന്‍ ഉതകും . മയക്കുമരുന്നുകളോ പെണ്‍ശരീരങ്ങളോ തേടിയലയല്‍ കൊണ്ടും ആത്മീയത കൊണ്ടും ഒരിക്കലും ഒരു ഉത്തരവാദിത്വബോധം ഉള്ള തലമുറ ഉണ്ടാകുന്നില്ല . അത്രയേറെ പ്രിയമുള്ള ബഹുമാനമുള്ള അമ്മയുടെ മുഖത്തേക്ക് സിഗരറ്റ് പുകയൂതി വിട്ടും , അപരിചിതമായ ഒരിടത്ത് ഇരുളില്‍ ലഹരിയുടെ ഉന്‍മത്തതയില്‍ ഒരു സുരക്ഷയുമില്ലാത്തിടത്തിൽ ഒരു പെങ്കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ആ ഇടത്തില്‍ ഭോഗിക്കുകയും ചെയ്യുന്നതും ഒരിക്കലും മാനുഷികമായ ഉത്തരവാദിത്ത ബോധമുള്ള ഒരു തലമുറയുടെ വിവേകമോ ചിന്താധാരയോ അല്ല എന്നതിനാല്‍ ഒരാള്‍ എങ്ങനെ ആകരുത് എന്നൊരു പാഠമാണ് ഈ നോവല്‍ വായന നല്‍കുന്നത് .ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

No comments:

Post a Comment