Sunday, February 24, 2013

കേരളം

അമ്മയെ കൊന്നൊരു രാമന്റെ കേരളം .
മര്‍ദ്ദിതവീര്യത്തിന്‍ കീഴാള കേരളം .
റബ്ബര്‍ പുകയുടെ സാക്ഷര കേരളം .
രാക്ഷ്ട്രീയ ഹിജഡകള്‍തന്‍ കേദാര കേരളം .

മക്കളെ വിറ്റന്നം തേടുന്ന കേരളം
മക്കളില്‍ കാമമൊഴുക്കുന്ന കേരളം
പെറ്റമ്മയെ വിറ്റു മോന്തുന്ന കേരളം
കൂടെപിറപ്പിന്റെ വിലപറ്റും കേരളം

പെണ്ണിനെ പെണ്ണ് വില്‍ക്കുന്ന കേരളം
പെണ്ണിനെ പെരുവഴിയില്‍ തിന്നുന്ന കേരളം
മദ്യം മണക്കുന്ന തെരുവുള്ള കേരളം
സ്ത്രീധന മരണത്തിന്‍ കൂടാര കേരളം

മാതൃഭാഷയെ മറക്കുന്ന കേരളം
മതമൈത്രി ചൊല്ലി കലഹിക്കും കേരളം
ആത്മീയ നേതാക്കള്‍ വിളയുന്ന കേരളം
ആത്മഹത്യക്ക് പുകള്‍പെറ്റ കേരളം

ആഡംബരത്തിന്റെ പര്യായ കേരളം
വൃദ്ധസദനങ്ങള്‍ പെരുകുന്ന കേരളം
അന്യദേശക്കാര്‍ക്ക്  പറുദീസ കേരളം
ടൂറിസപാക്കേജില്‍ വെയില്‍ കായും കേരളം .

അന്യന്റെ ജാലകം കാക്കുന്ന കേരളം
അന്യോന്യം പഴിചാരിയുറങ്ങുന്ന കേരളം
കേരവൃക്ഷങ്ങള്‍ മറഞ്ഞൊരു  കേരളം
മറുനാടന്‍ മലയാളിതന്‍ ഹൃദയമാം കേരളം .  

 ഇടതനും വലതനും ഭരിക്കുന്ന  കേരളം
സമുദായം ചൊല്ലി പങ്കിടും കേരളം .
ചൊല്ലി പറയാന്‍ കഴിയാത്ത കേരളം
ചൊല്ലുവാന്‍ ലജ്ജതോന്നും നാമം കേരളം .
-----------------ബി ജി എന്‍ വര്‍ക്കല ------

Saturday, February 23, 2013

കാടിന്‍ ഗീതകം

കാടെരിച്ചും , കൊമ്പറുത്തും
കാട്ടു പൂവിന്‍ തേന്‍ കുടിച്ചും 
നാലുകാലിതന്‍ തോലുരിച്ചും 
തീറ്റ തേടിയിറങ്ങുന്നു 
നാട്ടുമ്രിഗങ്ങള്‍ കൂട്ടമോടെ !

പേടമാനിന്‍ ഇളംമാംസം 
നാവു നൊട്ടി നുണക്കുന്ന
കാട്ടുചെന്നായക്കിന്നും 
പ്രായമായില്ല സത്യം !

പാട്ട് പാടാന്‍ മുരളികക്കായ് 
കാട്ടുമുള വെട്ടി മാറ്റാന്‍ 
നാട്ടുകൂട്ടം കൂട്ടമായ്‌ 
പാട്ട് പാടി വന്നിടുന്നു. 

നീര്‍ച്ചെടികള്‍ കോതിമാറ്റി
നീര്‍പ്പോളതന്‍ കൂമ്പടച്ച്
നീര്‍ക്കിളികളെ വേട്ടയാടാന്‍ 
നായ്ക്കൂട്ടം ഇരമ്പിയാര്‍പ്പൂ . 

വാക്കെറിഞ്ഞും , വാക്കെടുത്തും 
വാക്ക് നോക്കി വെട്ടിമാറ്റിയും 
വായ്പ്പാട്ടുകള്‍ പാടി വരുന്നു 
വാനരന്മാര്‍ ചില്ലതോറും . 

മൂക്ക് മുറിഞ്ഞൊരു കരിങ്കുരങ്ങിന്‍ 
ദീനരോദനമിരുളെടുക്കെ 
മഴവില്ലിന്‍ നേര്‍ക്ക്‌ നോക്കി 
മയില്‍പ്പെടതന്‍ കാല്‍ ചലിച്ചു 
നൂപുരത്തിന്‍ ധ്വനി മുഴക്കി 
തം തരികിട തോം തിത്തോം !

കാട്ടുപുല്ലിന്‍ ചുങ്കമിട്ടും 
കാട്ടുചോലക്കതിര് വച്ചും 
ആകാശക്കുട വിരിച്ചും 
ഗളത്തില്‍ വളയമിട്ടും
തുമ്പിയെ കൊണ്ടെടുപ്പിക്കുന്നു 
കല്ലുകള്‍ തന്‍ കൂമ്പാരം . 

ചിറകരിഞ്ഞത് കൊണ്ട് മാത്രം 
പറക്കാത്ത പറവകളില്‍ 
വിരല്‍ ചൂണ്ടി അലറുന്നു 
നിനക്കിഷ്ടം കൂടുതന്നെ . 
മറിച്ചാണേല്‍ പറന്നെനെ
വലമുറുകും നേരം തന്നെ . 

കാഴ്ച്ചകാണും ഇരുകാലികള്‍ 
കൈകൊട്ടി ചിരിക്കുന്നു 
ഇരുള്‍ തേടി മറഞ്ഞു നിന്ന് 
പശി തീര്‍ക്കുന്നു മുഷ്ടികളാല്‍ . 

വീട്ടിനുള്ളില്‍ നല്ല പാതിതന്‍ 
നെഞ്ചിലേക്ക് മുഖം താഴ്ത്തി 
ക്രൗര്യമോടെ അലറുന്നു 
അരിയണം നായ്ക്കളെ !
--------ബി ജി എന്‍ വര്‍ക്കല ---
https://soundcloud.com/bgnath0/ptoa6lmqtyv2

Wednesday, February 20, 2013

നീ മടങ്ങുമ്പോള്‍

നോവിക്കുവാന്‍ വേണ്ടി മാത്രമാണെങ്കി -
ലെന്തിനായ്‌  സ്നേഹിച്ചിതിങ്ങനെ സഖീ .
നിന്റെ നോവുന്ന ഹൃത്തിനെ കാണുവാനാകാതെ
വിങ്ങുന്നുവിന്നെന്റെ ചിത്തം .!

പിരിയുവാനായിരുന്നെങ്കില്‍ , എന്തിനായ്
പരിചയിച്ചന്നു നാം തോഴി ?
നിന്‍ മിഴികളിലൂറുമീ ജലബാഷ്പമിന്നെന്റെ
കരളിലൊരു തീയായി തിളക്കുന്നു .

തിരികെ നടക്കുവാനായി നാമെന്തിനീ
ദൂരങ്ങള്‍ താണ്ടിയീ മരുഭൂമിയില്‍
ഇടറുന്ന നിന്‍ പാദങ്ങള്‍ കാണ്കവേ
തളരുന്നുവല്ലോയെന്‍ ഹൃദയം .

തിരികെ വരാത്ത ദൂരങ്ങളിലെക്ക്  നീ
നടന്നകലുമ്പോള്‍
പതിയെ തിരിഞ്ഞൊന്നു നോക്കിടുമെങ്കില്‍ കാണാം
 ഇരുളിലൊരു മൌനമായി , നിഴലായ്‌ ,
 നിന്നിലെക്കെത്തുന്ന ദൂരമായ്‌ രണ്ടു മിഴികള്‍ പിന്തുടരുന്നത് .

----------------ബി ജി എന്‍ വര്‍ക്കല ---


Monday, February 18, 2013

ഗതികേടിന്‍ നിശ്വാസങ്ങള്‍

അറിയാതെ നിറയുന്ന പീലികള്‍
മൊഴിയുന്നു കഥകള്‍ നിശബ്ദം .
ഒരുവേള പറയുവാനാകാതെ പോകു-
മാ പ്രണയത്തിന്‍ നിമിഷങ്ങളാകാം .

കരയുവാകാനാതെ തൊണ്ടയില്‍
കുരുങ്ങി പിടയുന്നുണ്ടൊരു തേങ്ങലുള്ളില്‍ .
പരിണാമദശയിലെ പിറവിയില്‍ കിട്ടിയ
പൗരുഷം കളിയാക്കീടാമെന്ന ഭയത്താല്‍ .

 എരിയുന്നോരഗ്നി തന്നാഴങ്ങളിലേക്ക്
എറിയണമെന്നുണ്ടീ തമസ്സിന്‍ നിഴല്‍കളെ .
അധികാരമില്ലാത്തൊരബലമാം പാശങ്ങള്‍
വിലങ്ങായി നില്‍ക്കുന്നു വീഥികള്‍ തോറുമേ.

ഇണചേരുവാന്‍ മാത്രമുരുവായോരവയവം
തനുവിതിലുണ്ടായിരുന്നെങ്കില്‍ നൂനം ,
പിറവിയില്‍ തന്നെ നികൃഷ്ടം , നിശ്ചയം
ഇലപോലെ നുള്ളിയെറിഞ്ഞെനെ ഞാന്‍  .
----------ബി ജി എന്‍ വര്‍ക്കല -------

Saturday, February 16, 2013

ഘടികാര സൂചി തിരിയുമ്പോള്‍

ഒരു മഞ്ഞ ചരടില്‍
ഒരു തുണ്ട് മഞ്ഞ ലോഹത്തില്‍
ജീവിതം അടിയറവു വയ്ക്കുമ്പോള്‍
ഒരു  കുടുംബിനിയുണ്ടാകുന്നു.

പകലന്തിയോളം കുശിനിയില്‍ ,
ഇരുളുകനക്കുമ്പോള്‍ കിടക്കയില്‍ ,
ഒരു അരവുകല്ലായ് തേഞ്ഞു തീരുമ്പോള്‍
ഒരു  ഭാര്യയുണ്ടാകുന്നു.

ഒരു കുഞ്ഞു പിറവിയെടുക്കുമ്പോള്‍ ,
പാലൂട്ടി വളര്‍ത്തുമ്പോള്‍
മറ്റൊരു കുടുംബമുണ്ടായിക്കഴിയുമ്പോള്‍
മാതൃത്വം പൂര്‍ണ്ണതയാകുന്നു .

പട്ടടയില്‍ എരിഞ്ഞു തീരുന്ന
നല്ല പാതിയുടെ ഓര്‍മ്മകള്‍ ചൊല്ലി
നെഞ്ചകം കലക്കി നിലവിളിക്കുമ്പോള്‍
ഭാര്യ മരിക്കുന്നു .

അകമുറിയിലെ ചാക്ക് കട്ടിലില്‍
മച്ചിലെ ഇരുള് നോക്കി
മരണത്തെ കാത്തു കിടക്കുമ്പോള്‍
ഒരമ്മ മരിക്കുന്നു .  
-------------ബി ജി എന്‍ -----------

ബോധിസത്വന്‍

അഴികളെണ്ണുന്ന പഥികന്‍ ഞാനെന്‍
ജീവിത കുരുക്കഴിക്കവേ
അകലെയായതാ കാണ്മൂ ഞാനോ -
രാലിന്‍ ചുവട്ടിലൊരു ബോധിസത്വന്‍.

വികലമാമൊരു  മാനസവും പേറി
വിതുമ്പലോടെ ഞാന്‍ നടന്നു പോകവേ.
ഇടറി വീണ കാലടികള്‍  ഞാന-
രിയ വേദനയാലെടുത്തു വയ്ക്കുന്നു .

ക്ഷിതിയിലാതാദ്യമായോരാള്‍
സ്ഥിരതയില്ലാതലഞ്ഞു പോകവേ ,
കണ്ടു ഞാനാ മിഴികളിലൂറിയ
പേക്കിനാവുകള്‍ പുഞ്ചിരിക്കുന്നതും ,

ഇരതേടി നടന്നൊരാ കാട്ടുചെന്നായൊരു -
മാന്‍പേടയെ കൌശലത്തില്‍ കുരുക്കുവതും ,
നക്ഷത്രബംഗ്ലാവുകളില്‍ ഡ്രഗ്സുകള്‍
മറ്റൊരു ചിതയൊരുക്കുന്നതും ,

അറവുശാലകളിലൂറുന്ന രുധിരമത് -
നരന്റെ ചൂരിന്റെ ഗന്ധം വമിക്കുന്നതും ,
ചിതറുന്ന കുഞ്ഞു ശരീരങ്ങളിവിടെ
ചിതറുന്നു പ്രേമവും ജീവിതങ്ങളും .

ഒക്കെയും കണ്ടു ഞാനൊരു പുഴുവാ -
യൊട്ടു നാളെന്റെ പുറ്റിലോളിച്ചു .
കത്തുന്ന നാളത്തില്‍ പുല്കുവാനെത്തുന്ന
നിശാശലഭത്തെ പോലെ ഞാന്‍
വിപ്ലവം വീര്യമായ്‌ പകര്‍ന്നോടുവില്‍
വിപ്ലവം ശയ്യ തീര്‍ക്കുന്നു .

ഇപ്പോഴുമെന്റെ ശയ്യക്ക് ചുറ്റുമായോ-
ട്ടുപെരുണ്ടാകും കണ്ണീര്‍ പൊഴിക്കുവാന്‍ .
ഒട്ടുമേ  ഇല്ലെനിക്കിനിയൊട്ടുമേ കളയുവാ -
നൊക്കുന്ന വേഗത്തില്‍ എത്തണം .
എന്നെയും കാത്തതാ നില്‍ക്കുന്നോരാലിന്‍
ചോട്ടിലൊരു ബോധി സത്വന്‍ .
------------ബി ജി എന്‍ വര്‍ക്കല ----01.01.1994

Thursday, February 14, 2013

ആകാശമേ നീ കാവലാകുക

 വയല്‍ നൃത്തമാടുന്നു കാറ്റിന്‍ താളത്തില്‍
പരല്‍മീന്‍ പിടക്കുന്നു ചെറുതോടിന്‍ നെഞ്ചിലായ്
പാദസരങ്ങള്‍ കിലുങ്ങുന്ന ചലനത്താല്‍
ബാലികയവള്‍ മന്ദമാ പാടവരമ്പിലൂടോഴുകുന്നു.

കുംഭമാസത്തിന്റെ കാര്‍കോള്‍ മൂടിയ
ശാരദാകാകാശമേ നിന്നുടെ മിഴികളില്‍ , മായൊല്ലെ
മാത്രിത്വഭാവത്തിന്‍ പൊന്നിലാവുറയുന്ന ,
താരകപൂര്‍ണ്ണമാം പാല്‍നിലാപുഞ്ചിരി .


ഇരുള്‍ പാതി കടമായി കൊടുത്തൊരു സന്ധ്യതന്‍
ഭയം നീലിക്കുന്നോരീ ചെഞ്ചുവപ്പില്‍
മിന്നല്‍പ്പിണരിന്‍ ആകാശതീരവും
ഇടിനാദമഴയുടെ ഭീകരതയും നിറയ്ക്കവേ നീ
മാറോട് ചേര്‍ത്തു പിടിക്കയീ പൈതലിന്‍
വിറകൊള്ളും ശലഭചിറകിന്‍ ഹൃദയത്തെ .


ഇരുള് പകരുന്ന മേഘശകലങ്ങളെ
ഊതിയകറ്റൂ നീ കുന്നിന്‍ചരിവിലെക്കായ്‌
കൂടെ നടക്കുകെന്‍ കുഞ്ഞിന്‍ വഴിത്താര
നേര്‍ത്ത മഞ്ഞിന്‍ പുതപ്പു വിരിച്ചു കൊണ്ടേ
------------ബി ജി എന്‍ വര്‍ക്കല -------------

Monday, February 11, 2013

വായന ഒരു കല

ഒരു രചനയെ വായിക്കേണ്ടത് രചയിതാവിനെ നോക്കി ആകരുത് . ഓരോ രചനയും രചയിതാവ് എഴുതുമ്പോള്‍ ഉള്ള മാനസിക അവസ്ഥയോ , ആ രചനക്ക് ആസ്പദമായ തലത്തിലോ നിന്നാകും . അതിനെ വായിക്കുമ്പോള്‍ അതെ തലത്തില്‍ നിന്നുകൊണ്ട് വായനക്കാരന്‍ വായിക്കണം എന്നത് ദുശ്ശാഠ്യം ആണ് . വായനക്കാരന്‍ അതില്‍ വിശാലമായ ഒരുപാട് അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നുണ്ട് . അവ ചിലപ്പോള്‍ രചയിതാവിനെ പോലും അല്ഫുതപെടുത്തിയെക്കം പക്ഷെ രചയിതാവ് അത് സ്വീകരിക്കുന്നതിനു പകരം ആ രചന അയാള്‍ എഴുതിയത പോലെ തന്നെ വേണം വായനക്കാരനും വായിക്കാന്‍ എന്ന് ശടിച്ചാല്‍ അത് അയാളുടെ അപക്വമായ മനസ്സിനെ അല്ലെങ്കില്‍ വിമര്‍ശനഭയം നിറഞ്ഞ അവസ്ഥയെ ആണ് കാണിക്കുക . അതല്ല എങ്കില്‍ രചയിതാവ് രചനയുടെ ആരംഭത്തിലോ അവസാനത്തിലോ സൂചിപ്പിക്കണം ഇത്  "ഇങ്ങനെ" ഒരു അവസ്ഥ ആണ് അല്ലെങ്കില്‍ ഇതില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്  "ഇത് "ആണ് എന്ന് . അപ്പോള്‍ വായനക്കാരന്‍ തന്റെ വായന പരിമിതി പെടുത്തുകയും ആ വൃത്തത്തിനു ഉള്ളില്‍ നിന്ന് മാത്രം വായിച്ചു സായൂജ്യമടയുകയും ചെയ്യും .
വായനക്കാരന്‍ വായിക്കേണ്ടത് രചനയെ ആണ് . അത് രചയിതാവിനെയോ , അയാള്‍ക്ക്‌ സമൂഹത്തില്‍ ഉള്ള നില്നില്പ്പിനെയോ ,സ്ഥാനങ്ങളെയോ അല്ലെങ്കില്‍ അയാള്‍ വായനക്കാരനില്‍ ചെലുത്തുന്ന സ്വാധീനത്തിന് പുറത്തോ ആകരുത് . അങ്ങനെ വരുമ്പോള്‍ വായന ഒരു ചടങ്ങും , വിലയിരുത്തല്‍ ഒരു കുഴലൂത്തും ആകും . ചില വായനകള്‍ കരുതി കൂട്ടി അപഹസിക്കുക അല്ലെങ്കില്‍ ഒരാളിനെ ഇരുത്തുക എന്ന ഉദ്ദേശ്യത്തോടെ ആകും . ഇവിടെ രചന ശക്തം അല്ല എങ്കില്‍ അയാള്‍ അടിപ്പെട്ടു പോകുമെന്നതിന് രണ്ടു വിചാരമില്ല .
ഇന്ന് വായനക്കാരന്‍ ഒരു കൃതി വായിക്കുന്നത് സാന്നര്‍ഭികവശാല്‍ വ്യെക്തിയെ അനുസരിച്ചാണ് . അതുകൊണ്ട് തന്നെ ആണ് ചിലര്‍ വായിക്കപ്പെടാതെ പോകുന്നതും അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നതും . വായനയുടെ മനശാസ്ത്രത്തെ വായനക്കാരന്റെ സമീപനത്തോട് ചേര്‍ത്തു പിടിക്കാന്‍ കഴിയും .
"മന്നവേന്ദ്ര വിളങ്ങുന്നു നിന്‍ മുഖം
ചന്ദ്രനെ പോല്‍ " എന്ന് കവി പ്രകീര്‍ത്തിക്കുമ്പോള്‍ രാജാവിന് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതാകുന്നു . സമ്മാനങ്ങളുടെ പൂമഴ പെയ്യിക്കുന്നു . എന്നാല്‍ ചന്ദ്രന്‍ എന്നത് പൂര്‍ണ്ണമായും സുതാര്യം അല്ല എന്നതും അതിലെ വടുക്കള്‍ ദൃശ്യം ആണെന്നതും മനസ്സില്‍ അടക്കി ഗൂഡമായ ഒരു ആനന്ദം കവി അനുഭവിക്കുന്നുമുണ്ട് അവിടെ .
എണ്‍പതുകളില്‍ കലാലയത്തില്‍ നിറഞ്ഞു നിന്ന ഒരു ആട്ടൊഗ്രാഫ് ഇതിനു മറ്റൊരു ഉദാഹരണം ആണ് .
"അല്ലയോ സുന്ദരാംഗീ പൂ -
വല്ലിയോടോത്ത നിന്‍ ചിറി
രാജപക്ഷമാരിയാതിരിക്കുമോ
തിങ്കളോത്ത മുഖമാര്‍ന്ന കോമളെ " എന്നാ വരികളില്‍ തന്റെ പ്രധിഷേധം ഒരു ആസ്വാദ്യകരമായ രീതിയില്‍ പറഞ്ഞു തീര്‍ക്കുന്നുണ്ട് . ഇതിന്റെ വായന രണ്ടു പേര്‍ വായിക്കുന്നതും രണ്ടു തരത്തില്‍ ആണ് .
ഇതുപോലെ ആണ് ചില രചയിതാക്കളുടെ ബിംബവല്‍ക്കരണവും . കവിതയില്‍ പ്രധാനമായും ബിംബങ്ങളും സംജ്ഞകളും ആണ് കൂടുതല്‍ , സാധാരണ ആയി ഉപയോഗിക്കുന്നതു . അതിനാല്‍ തന്നെ ഗദ്യത്തില്‍ നിന്നും വ്യെത്യേസ്തമായ്‌ കവിത നിലകൊള്ളുന്നു . ആധുനിക സങ്കേതത്തില്‍ ഗദ്യ കവിത എന്നത് ഒരു പ്രധാന സ്ഥാനം വഹിക്കുന്നു എന്നത് മറക്കുന്നില്ല ഇവിടെ .
ഇത്തരം പ്രതീകവല്‍ക്കരങ്ങളില്‍ പലപ്പോഴും പറയാന്‍ ഉള്ളത് പറയാന്‍ രചയിതാവ് പരാജയപ്പെടുകയോ അല്ലെങ്കില്‍ അവ വായനക്കാരനില്‍ എത്തപ്പെടുകയോ ചെയ്യാതെ പോകുന്നുണ്ട് . ലളിതമായ പദങ്ങള്‍ മുതല്‍ സാഹിത്യത്തിലെ അനന്യമായ നിഗൂഡസമസ്യകള്‍ പോലും ഇതിനായി രചയിതാക്കള്‍ ഉപയോഗിച്ച് വരുന്നുണ്ട് . രതിയുടെ അതിപ്രസരം എന്ന് കാണുന്ന ചില രചനകള്‍ രചയിതാക്കളുടെ അസ്തിത്വത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ ആണ് . തുറന്നെഴുത്തുകള്‍ എത്ര കണ്ടു കവിതയെ നിര്‍വ്വീര്യമാക്കുന്നു എന്നത് ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കവുന്നത് ആണ് . ഇത്തരം ഘട്ടങ്ങളില്‍ രചയിതാവ് ആയുധം നഷ്ടപെട്ട അഭിമന്യുവിന്റെ അവസ്ഥ അനുഭവിക്കുന്നു എന്ന് കാണാം . 
കാവ്യത്തിനും ഭാവതലത്തിനും അനുയോജ്യം എങ്കില്‍ മേമ്പൊടിക്ക് അല്പം നര്‍മ്മവും , രതിയും ഒക്കെ ആകാം എന്ന നിലപാട് കവിതകളില്‍ സ്വീകരിക്കുന്നത് സാധാരണമായി കണ്ടു വരുന്ന ഒരു പ്രവണത ആണ് . കവിതയിലെ പോസ്റ്റ്‌ മോടെണിസം ഈ നിലയില്‍ നിന്നും മാറി എന്തും പ്രവചിക്കാന്‍ ഉള്ള ഒരു നിലയിലേക്ക് കവിതയെ കൈ പിടിച്ചു നടത്തുന്നത് ആണ് ഇന്നത്തെ സൈബര്‍ രചനകളില്‍ ദര്‍ശിക്കാന്‍ കഴിയുന്നത് . മുന്‍പ് ഒരു രചന അത് രചിക്കപ്പെട്ടാല്‍ മാത്രം വായനക്കാരനില്‍ എത്തില്ലായിരുന്നു . അത് പത്രാധിപരുടെ കാരുണ്യം കാത്തു കിടക്കുകയും , വരികളെ വെട്ടിമുറിച്ചു , ചിലപ്പോള്‍ നിര്‍ദ്ദയം ചവറ്റു കുട്ടകളില്‍ തള്ളിയും അകാല ചരമം പ്രാപിച്ചിരുന്ന ഘടന മാറി നേരിട്ട് ഉല്‍പാദകന്‍ ഉപഭോക്താവിന്റെ കയ്യിലേക്ക് വിഭവങ്ങള്‍ എത്തിക്കുകയും ചെയ്തപ്പോള്‍ ആണ് ഈ ഒരു പ്രതിഭാസം ഉടലെടുത്തത് അല്ലെങ്കില്‍ ഈ ഒരു സ്വാതന്ത്ര്യം ഉടലെടുത്തത് എന്ന് കാണാം . നേരെ മറിച്ചു രചനയെ സൈബര്‍ ഇടങ്ങളില്‍ തന്നെ ഒരു എഡിറ്റര്‍ ഉണ്ടായിരിക്കുകയും അയാളുടെ കത്രികത്തുമ്പിലൂടെ ആണ് അത് പുറത്തു വരികയും ചെയ്യുന്നത് എങ്കില്‍ ഇന്നിത്രയും രചയിതാക്കളോ രചനകളോ ഉണ്ടാകുമോ എന്നത് സംശയം ആണ് . ഒരുപക്ഷെ ഈ പോസ്റ്റ്‌ മോടെണിസം പോലും വാക്കുകളില്‍ ഒതുങ്ങി പോയെക്കാമായിരുന്നു .
ഈ ഒരു ന്യൂനത അല്ലെങ്കില്‍ സൗകര്യം ആണ് വായനക്കാരന് രചയിതാക്കളെ നേരില്‍ ലഭിക്കുന്നതിനു അവസരം ഒരുക്കിയതും എന്നത് ഒരു വലിയ വസ്തുത ആണ് . രചയിതാവിനെ മുഖദാവില്‍ വിമര്‍ശിക്കാനും , അഭിനന്ദിക്കാനും അത് വഴി അറിയപ്പെടാതെ പോകുമായിരുന ഒരുപാട പേരെ സമൂഹത്തില്‍ ഒരു സ്ഥാനത്ത്‌ എത്തിക്കാനും കഴിഞ്ഞു എന്നത് ഈ സംവിധാനത്തിന്റെ മേന്മ ആയി കാണുകയും ചെയ്യണം .
സാഹിത്യത്തിന്റെ എല്ലാ ശ്രേണിയിലും എന്നത് പോലെ ഇവിടെയും അപചയങ്ങള കൊണ്ട് വന്നതും ഈ സ്ഥിതി വിശേഷം തന്നെ ആണ് . ഒരാളെ ഉയര്‍ത്തി കൊണ്ട് വരാനും അതുപോലെ ഒരാളെ നശിപ്പിക്കാനും ഒരുപോലെ (സൃഷ്ടിയും സംഹാരവും ) കഴിയുന്ന ഒരു കോക്കസ് ആയി സൈബറും  മാറിയത് കാണാന്‍ കഴിയുന്നു . ലൈക്കുകള്‍ എന്നൊരു ഗുണവിശേഷം കൊണ്ട്  (ചില ഇടങ്ങളില്‍ രചനകളെ വിലയിരുത്താന്‍ ഉള്ള മാനദണ്ഡം ആയി കാണാം ഇതിനെ  ), രചനകളെ ഉയര്‍ത്തുവാനും അവഗണന കൊണ്ട് വിസ്മൃതിയില്‍ ആക്കാനും ഇതിനു കഴിയുന്നു . പലപ്പോഴും ഈ ലേഖകന് തന്നെ അനുഭവപ്പെട്ടിട്ടുള്ളതാണ് ചില മല്‍സരങ്ങളില്‍ ഇടംപിടിക്കുന്ന കവിതകളെ ലൈക്കുകള്‍ കൊണ്ട് അനുഗ്രഹിക്കാന്‍ സ്നേഹിതരുടെ അഭ്യര്‍ത്ഥനകള്‍ വരികയും ആ ഒരു അടുപ്പം കൊണ്ട് മാത്രം ലൈക്കുകള്‍ കൊടുത്തു അവയുടെ സഹായത്താല്‍ ഉയര്‍ന്ന സ്കോര്‍ നേടുകയും ചെയ്യുന്നതു . തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ കാണിക്കുന്ന അതെ ഔല്സുക്യം ആണ് ഇതിലും കാണാവുന്നത് . ചിലപ്പോള്‍ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എന്ന ഭാഗ്യവും ചിലരെ വിജയിപ്പിക്കാറുണ്ട് .
മനസാക്ഷിക്ക് ചേര്‍ന്ന വിധത്തില്‍ രചനകളെ വിലയിരുത്തുവാനും , അതിനെ വിമര്‍ശിക്കുവാനും കഴിയുന്ന നാമമാത്രരായ സാഹിത്യ പ്രതിഭകള്‍ ആണ് നിര്‍ഭാഗ്യവശാല്‍ സൈബറിടങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നത് . അവരുടെ വാക്കിനെ ഭയന്ന് അവരില്‍ നിന്നും ഒളിച്ചോടുന്ന അഭിനവവേന്ദ്രന്മാര്‍ അനവധി ആണ് ഇവിടങ്ങളില്‍ കാണപ്പെടുന്നതും . സഹിഷ്ണുതയോടെ വിമര്‍ശനങ്ങളെ നേരിട്ട് തെറ്റ് മനസ്സിലാക്കുന്നവരും , തെറ്റ് എന്ന് പറയുന്ന ഒറ്റ കാരണത്താല്‍ അവഗണിച്ചു കൊണ്ട് മറ്റിടങ്ങള്‍ തേടി പോകുന്നവരും , അനഭിമതങ്ങളായ  അഭിപ്രായത്തിലൂടെ ഒറ്റപ്പെടുന്നവരും അനവധി ആണ് ഇന്ന് സൈബര്‍ ഇടങ്ങളില്‍ ഉള്ളത് . എഴുത്തിന്റെ ചില വരികള്‍ (ഇഷ്ടമായ ) മാത്രം പകര്‍ത്തി വച്ച് കൊണ്ട് വായനയെ സ്വീകരിക്കുന്നവര്‍ അല്ലെങ്കില്‍ രചനയെ സമീപിക്കുന്നവരും , രചനകള്‍ നല്‍കിയ അരസികത മൂലം വെറും ലൈക്ക്‌ മാത്രം നല്‍കി കടന്നു പോകുന്നവരും , രചനയെ മുഖം നോക്കാതെ വിലയിരുത്തുന്നവരും , ആക്ഷേപത്തിന്റെ പരമകാഷ്ടയില്‍ നിന്ന് കൊണ്ട് വായനയെ കാണുന്നവരും , വിമര്‍ശനം പുഞ്ചിരികൊണ്ടും , മൃദു വാക്കുകള്‍ കൊണ്ടും തൊട്ടുഴിയുന്നവരും ,സുഹൃത്തുക്കളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ പരിഹസിച്ചു കൊണ്ട് രചനയെ വളരെ നല്ലത് എന്ന് പറയുന്നവരും അടങ്ങിയ സൈബര്‍ ഇടങ്ങള്‍ വായനയെ സമീപിക്കുന്ന മനസ്ഥിതി മാറണം എന്നാണു ഇക്കണ്ട കാലത്തെ വായനയുടെ അനുഭവം മനസ്സിലാക്കിക്കുന്നത് .
രചന ഒരാളുടെ സ്വകാര്യത ആണ് , അത് അയാളില്‍ ഒതുങ്ങുമ്പോള്‍ . പക്ഷെ അത് വായനക്കാരന് മുന്നില്‍ വച്ചു കഴിഞ്ഞാല്‍ ആ വിഭവത്തെ രുചിച്ചു നോക്കേണ്ടതും , അതിനു ആസ്വാദനം പറയേണ്ടതും വായനക്കാരന്റെ അവകാശം ആണ് . മറുപടി പറയുക എന്നൊരു ദൌത്യം അവന്‍ പ്രതീക്ഷിക്കുന്നില്ല എങ്കിലും രചയിതാവിന്റെ കടമ ആകുന്നുണ്ട് .
തേനില്‍ പുരട്ടിയ വിഷം ആകരുത് വായനയുടെ പ്രതിഫലനം . വളര്‍ത്തുവാന്‍ ആകണം , തളര്‍ത്തുവാന്‍ ആകരുത് ഒരു വായനക്കാരന്‍ ശ്രമിക്കേണ്ടത് . വായന വലിപ്പ ചെറുപ്പം ഇല്ലാത്ത ഒരു സവിശേഷത ആണ് . അക്ഷരം അഗ്നിയും .
----------------ബി ജി എന്‍ വര്‍ക്കല --------------

ഒരു വിഷാദ പത്മം

ശാരിക പൈങ്കിളി
നീയെന്റെ മുന്നിലായ്‌
നാണത്തില്‍ മുങ്ങിയ കവിതയായ്‌ . ഒരു
നാടന്‍ പെണ്ണായ് കുണുങ്ങി നിന്നു .      (ശാരിക .....

രജനിതന്‍ കൂരിരുള്‍
മനസ്സില്‍ നിന്നിറങ്ങുമ്പോള്‍
മിഴികളില്‍ വിടരുവതേത് ഭാവം ? നിന്റെ
ചൊടികളില്‍ വിരിയുന്നതേത് ഭാവം ?    (ശാരിക ....

മഴമുകില്‍ മാനത്ത്
മഴവില്ല് തീര്‍ക്കുമ്പോള്‍ (2)
മയിലുകളാടുന്നതാര്‍ക്ക് വേണ്ടി ? സഖീ
കുയിലുകള്‍ പാടുന്നതാര്‍ക്ക് വേണ്ടി ?      (ശാരിക ...

മഞ്ഞിന്നാവരണം
വാരിപ്പുതച്ച് കൊണ്ടീ
ചെമ്പനീര്‍ പൂവാര്‍ക്കായ്‌ കാത്തിരിപ്പൂ ? എന്നും
കാണുവാനെത്തുമാ ശലഭത്തെയോ ? (2)
പോയോരാ രാവിന്റെ
ധ്യാന നിശബ്ദതയില്‍
വീണുടഞ്ഞവനെന്നറിയാതെ ഇന്നും (മഞ്ഞിന്നാ ....

വിറയ്ക്കുമീ ശലഭത്തിന്‍
ചിറകിനെപോലെ
തുടിക്കും വികാരമാണ് സ്നേഹം , പക്ഷെ
ക്ഷണികമല്ലോ അതിന്‍ ജീവനെന്നോര്‍ക്കുമ്പോള്‍
വ്യെഥയാല്‍ തുളുമ്പുന്നു മാനസം , ഒരു
നോവായ്‌ പടരുന്നു ജീവനില്‍ . എന്നും
നോവായ്‌ പടരുന്നു മല്സഖീ ....                    (ശാരിക ....  
--------ബി ജി എന്‍ വര്‍ക്കല ---- 02.04.06


Sunday, February 10, 2013

ഇനി വിടയേകുക

അടര്‍ന്നു വീഴും ഇതളുകള്‍
കൊഴിയുവാന്‍ മടി തൂകുന്നുവോ ?
കൊഴിഞ്ഞു തൂകും വര്‍ണ്ണങ്ങളീ മണ്ണില്‍
അനുഭൂതിയാകുന്നുവോ 

മനസ്സില്‍ നിന്നും മനസ്സിലേക്ക് ഞാന്‍
മധുരമായ്‌ നിറയവേ
ഇടറി വീഴും പാദങ്ങളില്‍ നീ-
ന്നിദളായി കൊഴിയും മോഹങ്ങള്‍  .
ഇമകളില്‍   പെയ്തിറങ്ങവേ മന-
മുരുകുമീ വേദനയാല്‍ ഞാന്‍ .

എവിടെയെന്നാശാലതകള്‍ ?
എവിടെയെന്‍ തീര ഭൂമി ?
ഞാന്‍ കൊതിച്ചോരീ പകലു -
കളെന്റെ വൈരികളാകുന്നതെന്തേ  ?

മന്ത്രങ്ങള്‍ പോലെ നീ മൊഴിഞ്ഞോരീ
യിരവുകള്‍
നീയുടുത്തോരീ താരകങ്ങള്‍
നിന്റെ നിശ്വാസമൊരു തേങ്ങലാ -
യെന്നെ  വേട്ടയാടുന്നുവോ ?
പോവുക നീയനന്തമാം ജീവിതതിരയിളക്കത്തില്‍
പോവുകെന്നെ ഇവിടെ മറന്നീടുക .
------ബി ജി എന്‍ വര്‍ക്കല ----20.09.94

വിടവാങ്ങല്‍

പ്രിയതരമൊരു വാക്കിന്‍ മുനയുണ്ട് ചുണ്ടില്‍
അകലുക നീയെന്‍ എരിയും വേനലെ .
മധുരമൊരു ഗാനം ഒഴുകിടും നേരമീ
ഹൃദയമേ, നീ തരളിതമാകൂ മയങ്ങൂ .

കനവുകളല്ല നാമോരുക്കുന്ന പാതയെങ്കിലും
വിവശമാകേണ്ട തെല്ലുമേ മാനസം
ചപലമീ ലോകത്തിന്‍ നെഞ്ചിലേക്കായ്
കഠിനമീ വ്യെഥകള്‍ വലിച്ചെറിയാമിനി.

മാരിവില്ലിന്‍ നിറമാവാഹിച്ച മയിലിന്‍
നര്‍ത്തനം പോലെ നിന്‍ മിഴികള്‍ ചടുലം
ഹംസങ്ങളൊഴിഞ്ഞ സരോവരം പോല്‍
വിജനശീതളം ഓര്‍മ്മകള്‍ തന്നകത്തളം .

കനവുകള്‍ നാം കണ്ടു മയങ്ങിയ രാവുകള്‍
പകരമായ് നിന്റെ മാദകമേനിയില്‍
അധരമുന കൊണ്ട് തീര്‍ക്കുവാന്‍ മോഹിക്കും
ജലച്ചായങ്ങള്‍ പടരാതെ കാക്കണം .

കാല്‍ചിലങ്കതന്‍ നൂപുരധ്വനിയാല്‍
കാറ്റ് മൂളുന്ന മധുരഗീതികകള്‍
ഉടുപുടവ ഉലയുന്ന കാറ്റിന്‍ സുഗന്ധത്തില്‍
മിഴികള്‍ വലയുന്നു കാഴ്ചതന്നുത്സവത്താല്‍ .

ഇനീയെന്റെ ഹൃദയമെടുത്തുകൊള്‍ക നീ 
ഇരുളിലലയുന്ന ചലനമാകട്ടെ ഞാന്‍ .
ഇനിയെന്റെ പ്രാണനെടുത്തുകൊള്‍വ്വ നീ
ചുടുകാട്ടിലെന്നെ എരിച്ചിടും മുന്നേ .

ഇവിടെ ഞാന്‍ നല്‍കുന്നെന്‍ വരികളും മനസ്സും
നിന്റെ പാദസരത്തിന്‍ പരാഗം നുകര്‍ന്ന് കൊണ്ട്
ഇനി ഞാന്‍ നുകരട്ടെ ജീവിതരാഗത്തിന്‍
മോഹനകല്യാണി മനസ്സിലും തനുവിലും . 
----------------ബി ജി എന്‍ വര്‍ക്കല ------- 

ബധിരവിലാപങ്ങള്‍

നിഴലൊഴുകി പരക്കുന്ന സ്വപ്നങ്ങളില്‍
കാലുകള്‍ വലിച്ച് വയ്ക്കുന്ന
കഴുകിന്റെ കണ്ണുകളില്‍ നിന്നും
ഒളിവിന്റെ ആലയം തേടുന്ന പെണ്മനം ...!

അലിവിന്റെ നീതിപീഠത്തിന്‍  മുന്നില്‍
കെട്ടഴിയാത്ത മിഴികളില്‍ നോക്കി
പീഡനത്തിന്റെ നാള്‍വഴി താണ്ടുന്ന
കൗമാരത്തിന്‍റെ ഇടനെഞ്ചുകള്‍ പിടയുമ്പോള്‍

ട്രപ്പീസ് കളിക്കാരന്റെ ലാഘവത്തോടെ
അധികാരത്തിന്റെ വീഞ്ഞ് നുകരുന്ന
കാപട്യത്തിന്റെ വാര്‍ദ്ധക്യങ്ങളെ നോക്കുന്നു
കുരയ്ക്കാന്‍ മാത്രം പഠിച്ച സമൂഹം .

പണ്ടൊരിക്കല്‍ പടയാളികള്‍ക്ക് മുന്നില്‍
ഉടുതുണി ഇല്ലാതെ പോയമ്മമാര്‍.
തങ്ങളെ സ്വീകരിച്ചു പെണ്മക്കള്‍തന്‍
മാനം രക്ഷിക്കാന്‍ അപേക്ഷിച്ചുവെങ്കില്‍

ഉടുതുണി ഉരിയുമെങ്കില്‍ പിന്നെ
തെരുവില്‍ പെണ്ണുങ്ങളെ നോവിക്കില്ലെന്ന
മക്കളുടെ മറുപടി ഭയന്ന് കടുകിനുള്ളിലേക്ക്
ചുരുണ്ട് കൂടുന്നു ഭയം നിറഞ്ഞ മാതൃത്വം .

ഓരോ കുടിലിനുള്ളിലും ഭയം നിറഞ്ഞ
നെടുവീര്‍പ്പിന്റെ ചോരക്കളം തീര്‍ക്കുന്ന രാവേ
ഇനിയെങ്കിലും വെളിച്ചമണയാതെ കാക്കുക,
നെഞ്ചോട്‌ ചേര്‍ക്കുക ഞങ്ങളെ .
------------------ബിജു ജി നാഥ് 

നക്ഷ്ട സ്വപ്‌നങ്ങള്‍

പെയ്തൊഴിഞ്ഞ തടങ്ങളില്‍
നിശാചരിയാമൊരു കന്യകയുടെ രക്തം !
കിനാവിന്റെ കയങ്ങളില്‍
ഗന്ധര്‍വ്വരാഗത്തിന്റെ നിലക്കാത്ത രവം !

നിമ്നോതിയുടെ പച്ചപ്പില്‍ വിരിയുന്ന
ധരിത്ത്രിതന്‍ പുഞ്ചിരിക്കും
ഇളവെയിലിന്‍ നിഴലില്‍ തണുവേകുന്ന
ആശ്വാസത്തിനും പലമുഖം !

മുലക്കച്ച കെട്ടി നവോഡയായിരുന്നവള്‍
വിണ്ടുകീറും മുലഞ്ഞെട്ടിനെ നോക്കി
നെടുവീര്‍പ്പിന്റെ ചീളുകള്‍ ചൊരിയുമ്പോള്‍
കണ്ണീരുണങ്ങിചാല് കീറിയ കപോലങ്ങള്‍ക്ക് മേല്‍
പരല്‍മീനുകള്‍ പിടയുന്നതി ദീനമായി .!

അനസ്യൂതം പെറ്റൊഴിഞ്ഞോരീ ഗര്‍ഭപാത്രം
വിളവു നക്ഷ്ടപെട്ട വേദനയില്‍ മുങ്ങി
അനുദിനമാര്‍ത്തവത്താല്‍ കളങ്കികിതയാകുന്നു
ഭ്രഷടയായ് ,ദുഖാര്‍ത്തയായ്  മുഖം താഴ്ക്കുന്നു .
   

അടിവാരങ്ങളില്‍ മണ്ണുമാന്തിക്കയ്യുകള്‍
നിധി തേടി അലയവേ!
കവിവാക്യം വേദനയായ് പടരുന്നു
ഭൂമീദേവി പുഷ്പിണിയാകുമോയിനി?
-------------------ബി ജി എന്‍ വര്‍ക്കല  ------

കരിയിലകള്‍



മഴവില്ലിന്‍ നിറമേഴും , മയില്‍പ്പീലി തണ്ടിലേറ്റി ,
നിലാവിന്റെ തണുപ്പാര്‍ന്ന പ്രണയത്തിന്‍
വരികള്‍ കുറിക്കാന്‍ ഇമ ചിമ്മും രാവേ നീ
അരികില്‍ നില്‍പ്പൂ .

നമുക്കകലങ്ങളില്‍ കൂട് കൂട്ടുന്ന
നിശാശലഭങ്ങളെ ഉമ്മവച്ചും
പകലിനെ പകയോടെ നോക്കുന്ന
ആമ്പലിനെ നെഞ്ചോടു ചേര്‍ത്തും
ഹൃദയത്തിന്റെ സ്പന്ദനം
പരസ്പരം പങ്കുവച്ചിടാമീ രാവിലിനി.

നിന്മിഴികോണിലൊരു നക്ഷത്രമായ്‌
മിന്നിമറയാന്‍ മോഹിക്കുമ്പോള്‍
നിന്നുടെ ചികുരത്തില്‍ നറുമണം ചൊരിയുമീ
കുഞ്ഞരിമുല്ലയെന്നെ കളിയാക്കുന്നു സഖീ .

കനവ് കണ്ടൊരു കവിതയല്ലെന്റെ
കരളു പിഴുതു കൊടുത്തതാണാ കയ്യില്‍
ഇരുള് ചൂഴും വഴികളില്‍ കൂടെ നീ
ഇടറിയിടറി പോയിടല്ലേ സഖേ .
----------------ബി ജി എന്‍ വര്‍ക്കല -----

Friday, February 8, 2013

വ്യൂ ഫൈന്‍ഡര്‍


നഗരത്തിന്നൊഴിഞ്ഞ കോണിലെ ഗുരു അപ്പാര്‍ട്ട്മെന്റില്‍
സി ബ്ലോക്കില്‍ മൂന്നാം നിലയില്‍ മുപ്പതാം നമ്പര്‍ മുറിയുടെ
വാതില്‍ തുറക്കുന്നത് ഇടനാഴിയിലെ പടിക്കെട്ടിലെക്കാണ് .
അതായത്‌ എന്റെ മുറിയുടെ മുന്‍വശം ആണ് മേല്പറഞ്ഞത്.

ദിനവും  പകല്‍നേരങ്ങളില്‍ വ്യൂ ഫൈന്‍ഡറില്‍
കണ്ണുകള്‍ അമര്‍ത്തി കൈ അടിവയറില്‍ താഴ്ത്തി
ഞാനുണ്ടാകും ഒരു സ്ഥിരം കാഴ്ചക്കാരന്റെ മരിക്കാത്ത
മനസ്സുമായി ദാഹിച്ചു വലഞ്ഞു കാഴ്ചകള്‍ തേടി .

പതിനൊന്നു മണിക്കാണ് മുകള്‍ നിലയിലെ തമിഴ്‌ പെണ്ണ്
വേസ്റ്റ് കളയാന്‍ താഴോട്ടു പോകുന്നത് ,
തിരിച്ചു വരുന്ന അവളെ കാത്തു  അഞ്ചാം നിലയിലെ
ബാബുവേട്ടന്റെ മകന്‍ താഴേക്കു വരുന്നുണ്ടാകും .

ചുവരില്‍ ചേര്‍ത്തു നിര്‍ത്തി ധൃതിയില്‍ മുലക്ക് രണ്ടു പിടിത്തം
ഒരാള്‍ മേലോട്ടും ഒരാള്‍ താഴോട്ടും ഒരോട്ടം .
പറഞ്ഞു വച്ച പോലെ അല്പം കഴിയുമ്പോള്‍ ബീനചേച്ചി
മേലോട്ട് വരും ബഷീറിക്ക താഴോട്ടും .

ധൃതിപിടിച്ചു കൈമാറിയ പ്രണയ ലേഖനങ്ങള്‍
വിറയ്ക്കുന്ന  കൈവിരലുകളില്‍ തെരുപ്പിടിപ്പിച്ചു
പരിഭ്രമത്തിന്റെ കണ്ണുകളും ആയി ബീനേച്ചി പോകുന്നത്
ഇക്ക നോക്കി നില്‍ക്കുന്നത് കാണാന്‍ നല്ല രസമാ .

ധൃതിയില്‍ പ്രഭാത ഭക്ഷണം ഉള്ളിലാക്കി കഴിയുമ്പോഴേക്കും
വാച്ച് പന്ത്രണ്ടു കാണിച്ചു കഴിയും
അപ്പുറത്തെ  മുറിയിലെ ജോര്‍ജ്ജങ്കിളിന്റെ മുറിവാതില്‍ തുറക്കുന്നതും
അമ്മിണിചേച്ചി പുറത്തേക്ക് ഇറങ്ങുന്നതും ഇപ്പോഴാണ് .

ഇടനാഴിയില്‍ നിന്ന് ആദ്യം കയലി മുണ്ടോന്നഴിച്ചു കുടഞ്ഞുടുക്കും
പാവാട  വള്ളികള്‍ക്കിടയില്‍ കണ്ണെത്തും മുന്നേ തന്നെ .
തോര്‍ത്ത്‌ മുണ്ട് എടുത്തു മുഖവും കഴുത്തും മുല ഇടുക്കും
നന്നായി തുടച്ചു തിരിച്ചു പുതക്കും .

നാലുമണി ആകണം എന്റെ ആഗ്രഹപൂര്‍ത്തിക്ക് .
തൊട്ടടുത്ത  മുറിയിലെ റോസി ചേച്ചി വരുന്നതപ്പോഴാണ്
അപ്പോഴേക്കും ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാന്‍ തയ്യാറായി കഴിയും .


വാതിലില്‍ മുന്നില്‍ റോസി ചേച്ചി വന്നു നിന്നാല്‍ പിന്നെ ഒരു
പൂരമാണ് കാഴ്ചകളുടെ
എന്റെ കണ്ണിനു കാഴ്ചയുടെ ശീവേലി നല്‍കികൊണ്ട്
റോസി ചേച്ചി അങ്ങ് നില്‍ക്കും .

മുലകളുടെ ഭംഗിയും അടിവയറ്റിന്റെ ഒതുക്കവും
പൊക്കിളിന്‍  സൗന്ദര്യവും കണ്ണിലൂടെ കയറി
തലച്ചോറിലൂടെ വലത്തെ കയ്യിലേക്ക് സഞ്ചരിക്കുന്നതും
പിന്നെ തളര്‍ച്ചയോടെ കതകിലെക്ക് ചാരുന്നതും വരെ
ആല്‍ബര്‍ട്ട് അച്ചായന്‍ വാതില്‍ തുറക്കാത്തതെന്താകും ?
എനിക്കിനിയും  അത്ഭുതം ആണത് .

ആറുമണിക്ക്  മമ്മിയും ഡാഡിയും വരുമ്പോള്‍
എന്നും ഞാന്‍ പറയാന്‍ ശ്രമിക്കാറുണ്ട്
ഒരു വേലക്കാരിയെ വെയ്ക്കുന്ന കാര്യം
പക്ഷെ അവരെന്നെ തെറ്റിദ്ധരിച്ചാലോ ?
-----------ബി ജി എന്‍ വര്‍ക്കല ----------

Tuesday, February 5, 2013

ഓര്‍മ്മകളുണ്ടായിരിക്കണം

അക്ഷരങ്ങള്‍ പിണങ്ങി നിന്ന
വരണ്ടുണങ്ങിയ ഒരു രാവിലാണ്
വാക്കുകളെ തേടി ഞാന്‍ ഇറങ്ങിയത് .
നിലാവിന്റെ മഞ്ഞിളംകാറ്റിന്റെ തലോടല്‍
മുടിയിഴകളില്‍  ഉന്മാദമുണര്‍ത്തിയ രാവ് .

ഇലഞ്ഞികള്‍ പൂക്കുന്ന താഴ്വരകളെ
സ്വപ്നത്തിന്റെ തേര് കാണിച്ചു തന്ന വഴികളിലൂടെ
സങ്കല്പ്പമാകും കുതിരമേല്‍ ഞാന്‍ കടന്നു ചെന്നു .
പുഴയൊഴുകും പോലെ ശാന്തമായി
പരല്‍മീന്‍ പിടയുന്ന മിഴികളുമായ്
അമ്പിളികല തോല്‍ക്കുമാ പുഞ്ചിരിയോടെ
അവള്‍ അവിടെ നിറഞ്ഞു നിന്നിരുന്നു .

ഒരു  കളിയോടമായ്‌ മെല്ലെ ഞാനാ
കല്ലോലിനിയില്‍ ഒഴുകാന്‍ കൊതിച്ചു പോയ്‌
മേദസ്സ് രാപാര്‍ക്കുമാ ഉദരത്തിന്‍
മറുകിലായൊരു കൊച്ചു
ചുംബനം കൊടുത്ത വേളയില്‍ ,
ഞാറപഴത്തിന്‍ ചേലോത്തരാ -
മുലഞെട്ട്  നീ എന്‍
ചുണ്ടിണകളില്‍ ചൊരുകി വച്ചത് .

രാവ്  മറഞ്ഞു പോയി എന്നില്‍ നിന്നും .
തലമുടിയിഴകളില്‍ മേയുന്ന വിരലുകളില്‍ ,
അരുമയാര്‍ന്ന മിഴികളില്‍
മാതൃത്വം തുടിച്ചുയര്‍ന്നപ്പോള്‍
വെറുമൊരു ശിശുവായ്‌ ഞാന്‍.
അഹന്ത തന്‍ ശിരസ്സ്‌ താഴുമ്പോള്‍
മനു തലയില്‍ മൂളുന്നുണ്ടായിരുന്നു.
"എത്ര നാര്യസ്തു പൂജ്യന്ത രമണെ.....
----------ബി ജി എന്‍ വര്‍ക്കല -------  

Monday, February 4, 2013

ഇനി യാത്ര

പ്രിയേ മറക്കുക ,
ഇനി നാം അന്യരത്രേ .!
ഇതെന്റെ അവസാനരാവ് .
നിന്നെ മറക്കുവാന്‍ , പ്രകൃതി തന്നു-
ഷസ്സേകിയ വരദാനമത്രേ ,
ഇന്നത്തെ രാവ് .
ഓര്‍ക്കുക ,
ഇനി നാം കാണില്ല .
ഇനി നാമൊരിക്കലും കാണരുതെന്നു -
റക്കെ പറയുവാനാകാതെ തേങ്ങുന്നു .
ഇല്ല,
ഇനിയെനിക്കാവില്ല .!
നീയുമോര്‍മ്മകളുമിവിടെ തകരട്ടെ .
ആശിക്കുവാനെനിക്കില്ലൊന്നുമീ -
മോഹനരാഗങ്ങള്‍ തന്‍ ശോണിമയില്‍
തലചായ്ച്ചുറങ്ങുവാന്‍ വേണ്ടി മാത്രം !
പിന്നെയും രാവുകളെനിക്ക് പിന്നില്‍
നിര്‍ന്നിമേഷമായ് വിടര്‍ന്നു നിന്നു.
അന്നൊരു  മധ്യാഹ്നവേളയില്‍
എന്റെ കിനാവുകളോരിക്കലും
മായാത്ത നോവിന്റെ രസമറിഞ്ഞു .
ഒരു  സാഗരത്തിന്‍ തിരയിളക്കം !
ഇനിയുമാവില്ലെനിക്ക് നിന്നോര്‍മ്മകള്‍
ഭ്രാന്തനാക്കുമാ  ദിനം കാത്തിരിക്കാന്‍ .
അതിനാല്‍ വിടയേകുകീ നിമിഷം .
അത്യപൂര്‍വ്വമീ നിമിഷം .
-----ബി ജി എന്‍ വര്‍ക്കല ---- 20.11.93