Monday, November 30, 2020

ഖുറാൻ ഒരു വിമർശന പഠനം---------------------------------------- ഇടമറുക്

 ഖുറാൻ ഒരു വിമർശന പഠനം (ലേഖനം)

ഇടമറുക് 

ഇന്ത്യൻ എതീസ്റ്റ് പബ്ലിക്കേഷൻ 

വില: ഫ്രീ എഡിഷൻ




മതങ്ങൾ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കാൻ തുടങ്ങിയത് അവനു പട്ടിണിയും വിഷമതകളും ഒഴിഞ്ഞു തുടങ്ങിയപ്പോൾ ആണ് . പരിഷ്കൃത സമൂഹങ്ങൾ ആയി വികസിച്ചു വന്ന മനുഷ്യസമൂഹത്തിൽ വെറുതെ ഇരിക്കുമ്പോൾ തോന്നുന്ന വിവിധ വിചാരങ്ങളുടെ ആകെത്തുകയാണ് മതം . മനുഷ്യൻ ഇന്നോളം വികസിപ്പിച്ചെടുത്ത എല്ലാ അറിവുകൾക്കും വിശ്വാസങ്ങൾക്കും മേലെ ആഴത്തിൽ അടച്ചിറക്കിയ ഒരു വലിയ തുരുമ്പാണി ആണ് മതം . ലോകത്തിന്നേവരെ ഒട്ടനവധി മതങ്ങൾ വന്നു പോയിക്കഴിഞ്ഞിരുന്നു . എങ്കിലും പ്രമുഖ മതങ്ങൾ ആയി ഇന്നറിയപ്പെടുന്നത് ക്രിസ്തു മതവും ഇസ്‌ലാം മതവും ആണ് . ലോകത്തെ എല്ലാ സംഘർഷങ്ങൾക്കും മൂലകാരണം ഈ രണ്ടു മതങ്ങൾ തമ്മിൽ ഒന്നാമതെത്താനും ഒന്നാം സ്ഥാനം നിലനിർത്താനും വേണ്ടിയുള്ള മത്‌സരം മൂലമാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ് . മതങ്ങളിൽ അവസാനത്തേത് എന്ന് ഇസ്‌ലാം മതം സ്വയം പറയുമ്പോഴും രണ്ടു വര്ഷം മുൻപ് മാത്രം തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്തു കൂടിയ മനുഷ്യരെ നോക്കെ നമ്മൾ ഒരു മതമാണ് എന്നും നമ്മുടെ മതത്തിന്റെ പേര് ശ്രീനാരായണീയം എന്നും നമ്മൾ അറിയപ്പെടുക ശ്രീനാരായാണീയർ എന്ന് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത് കൂടി കൂട്ടി  ഒട്ടനവധി മതം ഇന്ത്യയും ലോകവും മുഴുവനായി പടർന്നു കിടക്കുന്നുണ്ട് . പുതിയവ വന്നുകൊണ്ടിരിക്കുന്നുമുണ്ട് . തിരുത്തലുകൾ ഇല്ലാത്ത ഗ്രന്ഥം എന്ന വിശേഷണം പോലും തെറ്റായി സ്ഥാപിക്കപ്പെടുന്ന മത ഗ്രന്ഥങ്ങൾ മനുഷ്യരുടെ സാമൂഹ്യ സാംസ്കാരിക വികാസങ്ങളുടെ കാലത്ത് തന്നെ വളർച്ചയെ തടഞ്ഞും ലിംഗനീതിയും സാമൂഹ്യനീതിയും പ്രതിരോധിച്ചും കണ്ണുകെട്ടിയും സമൂഹത്തെ ഇന്നും പുറകോട്ടു നയിക്കുന്നത് വിദ്യാഭ്യാസം  കൊണ്ട് വികാസപരിണാമം സംഭവിക്കുന്ന പുതിയ കാലഘട്ടം മനസിലാക്കിത്തുടങ്ങിയിട്ടുണ്ട് . ഇന്ത്യയുടെ ബഹുസ്വരതയുടെ മുകളിൽ കരിനിഴലാകുന്നത് മനുസ്‌മൃതിയും സനാതന സംസ്കൃതി ഗ്രന്ഥങ്ങളും മാത്രമല്ല അവയ്ക്കൊപ്പം സഞ്ചരിക്കുന്ന ഒരേ നാണയത്തിന്റെ മറുഭാഗങ്ങൾ ആയ മറ്റു പ്രമുഖ മതങ്ങളുടെ ഗ്രന്ഥങ്ങളും ഉണ്ട് . പഴനിയമത്തിന്റെ പുതിയ തലമുറയുടെ ചിന്തയെ മഥിക്കുന്ന സംഗതികളെ തിരുത്തി പുതിയ നിയമമാക്കി അവതരിപ്പിക്കാനും കാലോചിതമായ ചിന്താമാറ്റങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് അവയെ നടപ്പിൽ വരുത്താനും ശ്രമിക്കുന്ന ക്രിസ്തുമതം ആണ് കൂട്ടത്തിൽ അല്പമെങ്കിലും ശാസ്ത്രീയമായ പുരോഗതിയെ ഇന്ന് (പണ്ടല്ല) സഹായിക്കുന്നത് എന്ന് യൂറോപ്പ് പറഞ്ഞു തരുന്നു . ഒരു കഴഞ്ചു പോലും മാറ്റില്ല എന്ന ചിന്താഗതിയെ പതിയെ കൈവയ്ക്കാൻ ഇസ്‌ലാമിക രാജ്യങ്ങളും ശ്രമിച്ചു തുടങ്ങുന്നത് മാറ്റത്തിന്റെ  കാഴ്ചപ്പാടാണ് . എങ്കിലും മതം എന്ത് പറയുന്നുവോ അതിൽ നിന്നും ഒരിക്കലും പിറകോട്ടു പോകാൻ തയ്യാറല്ല എന്ന് കരുതുന്ന കേന്ദ്രങ്ങൾ ആണ്  പലപ്പോഴും മതത്തിന്റെ പേരിൽ സംഘര്ഷങ്ങള് ഉണ്ടാക്കുന്നത് . സമീപകാലത്തു ഫ്രാൻസിൽ സംഭവിക്കുന്നത് മതം ഒരു ആത്മപരിശോധനയ്ക്ക് ഉപയോഗിച്ചാൽ നന്നായിരിക്കും എന്നുകൂടി തോന്നിപ്പോകുന്നുണ്ട് . 

മതത്തെ വിമര്ശിക്കുന്നവർക്കുള്ള മറുപടി മരണം ആണ് എന്നത് ഇസ്‌ലാം മതത്തെ എന്ന് എടുത്തു പറയേണ്ടി വരുന്നുണ്ട് എല്ലാക്കാലത്തും . ഖുറാൻ വിമര്ശിക്കപ്പെടുമ്പോഴും , മുഹമ്മദ് നബി വിമര്ശിക്കപ്പെടുമ്പോഴും , ഇസ്‌ലാം മതം വിമര്ശിക്കപ്പെടുമ്പോഴും , നബിയെ വരയ്ക്കപ്പെടുമ്പോഴും മാത്രം മതവികാരം വൃണപ്പെടുന്ന ഒരു സമൂഹമായി ഇസ്‌ലാം മതം മാറപ്പെടുന്നു . ഇത് മാത്രവുമല്ല ഇസ്‌ലാം മതത്തെ വിമർശിക്കുകയോ  തെറ്റുകൾ ചൂണ്ടിക്കാണിക്കുകയോ ചെയ്യുന്നവർക്ക് ഇസ്‌ലാമോ ഫോബിയ എന്നൊരു ചാപ്പ കൂടി സുലഭമായി ലഭിക്കുന്നു . മറ്റേത് മതത്തെ വിമർശിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രതികരിക്കുന്ന ഇസ്ലാം മതം , വിമർശനത്തെ എന്തുകൊണ്ടാണ് ഭയപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല . ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാർ എന്ന് പറയുമ്പോഴും പഠിച്ചു വിമർശിക്കൂ എന്ന് പറയുമ്പോഴും അത് വസ്തു നിഷ്ഠമായി തയ്യാറാകുന്നവരെ ആക്രമിക്കാൻ അനുയായികളുടെ ഒരു സേന തന്നെ ഉണ്ടാകുന്നു . അതുവരെ സ്നേഹിതരായിരിക്കുന്നവർ പോലും അതോടെ മാനസികമായി ശത്രുവാകുന്നു . ഒളിഞ്ഞും തെളിഞ്ഞും മതഭ്രാന്തന്മാർക്ക് ഒറ്റുകൊടുക്കാൻ അവർ നിർബന്ധിതരാകുന്നു . അതിനാൽ തന്നെ ഇസ്‌ലാം മതത്തെ വിമർശിക്കുക എന്നത് ആരും (ജീവന് ഭയം ഉള്ളവർ ആരും ) ചെയ്യാൻ ധൈര്യപ്പെടുന്നില്ല . 

ഈ ഒരു ചുറ്റുപാടിൽ നിന്നുകൊണ്ടാണ് ഇടമറുകിന്റെ ഖുർആൻ ഒരു വിമർശനപഠനം എന്ന പുസ്തകത്തെ സമീപിക്കുന്നത് . കേരളത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ ഖുറാനും ഇസ്‌ലാമിക ചിന്തകളെയും നഖശിഖാന്തം എതിർക്കുന്ന രണ്ടുമൂന്നുപേരെ ഇന്ന് പരിചിതമാണ്. അധ്യാപകരായ ഇ എ ജബ്ബാർ , അയൂബ് മൗലവി , ജാമിദ ടീച്ചർ . ഇവർക്കൊപ്പം അത്ര കഠിനം അല്ലെങ്കിലും ചില ചെറു ബാല്യങ്ങളും ഉണ്ട് എന്ന് കാണാം . മുഹമ്മദ് നബിയെക്കുറിച്ചു വളരെ ഗൗരവതരമായി ഒരു പുസ്തകം തയ്യാറാക്കിയ ഇറാനിയൻ എഴുത്തുകാരൻ അലി സിനായും , ഇസ്‌ലാം വിമർശനം മൂലം രാജ്യം വിട്ടു നിൽക്കുന്ന സൽമാൻ റുഷ്ദി , തസ്ലീമ നസ്രീൻ,അയാൻ ഹിർസി അലി  എന്നിവരെയും വായനക്കാർക്ക് പരിചിതമാകണം . 

ഇടമറുക് ഈ പുസ്തകത്തിൽ ഖുറാൻ എന്ന മത ഗ്രന്ഥത്തെയും അതിൽ പറഞ്ഞിട്ടുള്ള അശാസ്ത്രീയവും അമാനവികവുമായ തെറ്റുകളെ എടുത്തു പറഞ്ഞു വിമർശിക്കുന്നു . ലിംഗ സമത്വം , ശിക്ഷാവിധികൾ എന്നിവയെയും മറ്റും ചൂണ്ടിക്കാണിച്ചു അതിലെ അപരിഷ്കൃത കാലോചിതമായി വരാത്ത മാറ്റങ്ങളും ചൂണ്ടിക്കാട്ടുന്നു . ഒരു മത ഗ്രന്ഥം എന്ന ഭക്തിപുരസ്കാരമായ ചിന്ത മാറ്റി വച്ചുകൊണ്ടു ഒരു സാഹിത്യ കൃതി എന്ന രീത്യിൽ ഈ ഗ്രന്ഥത്തെ സമീപിക്കുന്ന ആർക്കും മനസിലാകുന്ന വിഷയങ്ങൾ തന്നെയാണ് ഇടമറുക് ഇതിൽ പ്രതിപാദിക്കുന്നത് . ഒരു പക്ഷെ ഇന്നത്തെ യുക്തിവാദികൾ സോഷ്യൽ മീഡിയയിലും മറ്റും നിരന്തരം നടത്തുന്ന ചർച്ചകളും മറ്റും ഇതേ വിഷയങ്ങൾ തന്നെയാണ് എങ്കിലും മതം ഇന്നും അവയിലേക്ക് ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടോ എന്ന് സംശയമാണ് . വരുംകാലതലമുറ മതത്തെ ആഴത്തിൽ പഠിച്ചു ചോദ്യങ്ങൾ ചോദിക്കുന്ന ഒരു തലമുറയാകട്ടെ . മത പഠനം എന്നത് പതിനെട്ടു വയസ്സ് വരെ പാടില്ലാത്ത ഒരു സംഗതിയായി  നിയമ നിർമ്മാണം വരുത്തുന്നത് ഒരു പക്ഷെ മതവിശ്വാസവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സാമൂഹ്യ സാംസ്കാരിക അപചയങ്ങൾക്കു തടയിടാനും മനുഷ്യരായി ജീവിക്കാനും സഹായിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കി എടുത്തേക്കും എന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസ് നിലവിൽ വരുത്താൻ തുടങ്ങുന്ന ഒരു  നിയമം ഉണ്ട് അത് അവർ പക്ഷെ നടപ്പിൽ വരുത്താൻ തുടങ്ങുന്ന ഇസ്‌ലാമികമതസ്ഥരിൽ ആണ് . ആ നിയമം എല്ലാ മതങ്ങൾക്കും ഒരുപോലെ നടപ്പിൽ വരുത്തുവാൻ ശ്രമിച്ചാൽ ഒരു പക്ഷെ പുതിയ ലോകം നല്ലൊരു നന്മയുടെ മാനുഷികതയുടെ ലോകം ആയിരിക്കും സംഭാവന ചെയ്യുക എന്ന് പ്രതീക്ഷിക്കുന്നു . ഒരു നല്ല വായന ആശിക്കുന്നവർ , തെറ്റുകൾ തിരിച്ചറിയാൻ ശ്രമിക്കുന്നവർ തീർച്ചയായും വായിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന് തന്നെയാണ് ഇത് . ഇതോടൊപ്പം പക്ഷെ മറ്റു മതങ്ങളെയും പഠിക്കുകയും അവയിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയും , മനസ്സിലാക്കുകയും കൂടി വേണം എന്ന് ആഗ്രഹിക്കുന്നു . കാരണം ഒരു മതം മാത്രമല്ല  സർവ്വ മതവും മനുഷ്യരെ നന്മ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയവ അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം . അതിനു ഭക്തി മാറ്റി വച്ച് തുറന്ന വായനകൾ ഉണ്ടാകണം . ആശംസകളോടെ ബി.ജി.എൻ വർക്കല 

Thursday, November 26, 2020

ആയുസ്സിന്റെ പുസ്തകം ................................... സി വി ബാലകൃഷ്ണന്‍

 

ആയുസ്സിന്റെ പുസ്തകം.(നോവല്‍)

സി.വി.ബാലകൃഷ്ണന്‍

ഡി സി ബുക്സ്

വില: 225 രൂപ

 

 

 

മനുഷ്യജീവിതത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന രചനകള്‍ ആണ് ഒട്ടുമിക്ക നല്ല നോവലുകളും. ആത്മസംഘര്‍ഷങ്ങളും ജീവിത പ്രാരാബ്ദങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന അത്തരം രചനകളെ ജീവിതഗന്ധിയായ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു. വായനക്കാരുടെ ചിന്തയില്‍ ഇത് ശരിയെന്ന ഒരു ബോധം ഉണ്ടാക്കാന്‍ കഴിയുന്ന ജീവിതസമരങ്ങളുടെ നേരെഴുത്തുകള്‍ കൊണ്ടാണ് എഴുത്തുകാര്‍ വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുന്നത് .ഒറ്റപ്പെടലുകള്‍ സമ്മാനിക്കുന്ന വേദനയും മാനസിക ആഘാതങ്ങളും പ്രതിഫലിപ്പിക്കുന്ന ഒട്ടനവധി എഴുത്തുകള്‍ മലയാളത്തിലടക്കം വന്നുപോയിട്ടുണ്ട്. അവയൊക്കെയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനുവാചകരെ ആകര്‍ഷിക്കുകയും ഓര്‍മ്മയില്‍ സൂക്ഷിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ളവയാണ് . വൈകാരികതയില്‍ അധിഷ്ഠിതമായ രചനകള്‍ ഒക്കെയും കൂടുതല്‍ വായനക്കാരെ നേടിയിട്ടുള്ളതാണല്ലോ . മാനുഷിക വികാരങ്ങളെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്ന എഴുത്തുകാര്‍ ഒക്കെയും അതിനാല്‍ തന്നെ വിജയിച്ച് നില്‍കുകയും ചെയ്യുന്നുണ്ട് .

സി.വി.ബാലകൃഷ്ണന്റെ, "ആയുസ്സിന്റെ പുസ്തകം" പ്രമേയം കൊണ്ട് വലിയ നല്ലൊരു തലത്തില്‍ നില്‍ക്കുന്നുണ്ട്. ആശയപരമായും ഭാഷാപരമായും നിറഞ്ഞു നില്‍ക്കുന്ന വൈവിധ്യവും അതിന്റെ സ്വീകാര്യതയും ഈ നോവലിനെ വ്യത്യസ്ഥമാക്കുന്ന ഒന്നാണ് . കഥാപാത്രങ്ങളുടെ നൊമ്പരം മനസ്സില്‍ ഒരു കൊളുത്തിപ്പിടിക്കല്‍ ആകുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥ വായന നല്കുന്നുണ്ട് . തോമയും യോഹന്നാനും സാറായും മാത്യൂവും ആനിയും ജോഷിയും റാഹേലും ഒക്കെ മനസ്സിനെ ഒരുപാട് സ്പർശിക്കുന്ന വിധത്തിൽ പറഞ്ഞു പോകുന്ന,വായിച്ചു പോകാവുന്ന കഥാപാത്രങ്ങൾ ആണ് . ഭാര്യ മരിച്ചിട്ടും അവിവാഹിതനായി കഴിയുന്ന തോമായുടെ സ്വഭാവം മുരടനാണെങ്കിലും അയാൾ മനുഷ്യത്വമുള്ളവൻ ആണ്. അതിനാലാണ് സ്വന്തം തന്ത ഒരു കൊച്ചുകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അയാളെ മർദ്ദിക്കുന്നതും. കുറ്റബോധം കൊണ്ട് പിതാവ് ആത്മഹത്യ ചെയ്യേണ്ടി വരുന്നുവെങ്കിലും തോമായിൽ അത് വലിയ ഭാവം ഉണ്ടാക്കുന്നില്ല. പക്ഷെ തോമ കുട്ടികളുടെ കാര്യത്തിൽ വലിയ ഉത്തരവാദിത്വം ഒന്നും കാണിക്കാത്ത ഒരാൾ ആയതിനാൽ ആകണം ആനിയും യോഹന്നാനും ജീവിതത്തിലെ ഒറ്റപ്പെടലും അസുരക്ഷിതത്തവും വലിയ തോതിൽ അനുഭവിക്കേണ്ടി വന്നത് . അച്ഛൻ പട്ടം കെട്ടി വന്ന മാത്യൂവും ഒന്നിച്ചു  ആനി പുതിയൊരു ജീവിതം തേടി പട്ടണത്തിലേക്ക് പോകുമ്പോൾ യോഹന്നാൻ വീണ്ടും കൂടുതൽ ഒറ്റപ്പെടലിലേക്ക് പതിക്കുന്നു . സഹപാഠിയായ ജോഷിയോടു അവനു തോന്നുന്ന പ്രണയത്തിനു പക്ഷെ അൽപായുസ്സു ആയിരുന്നു . കത്തനാർ പഠനത്തിന് ജോഷി പോയതോടെ ആ അദ്ധ്യായം അടയുന്നു . അങ്ങനെയാണ് റാഹേലിൽ നിന്നും അവൻ സാന്ത്വനം പ്രതീക്ഷിക്കുന്നത്. അവളും മഠത്തിലേക്ക് പോകുന്നതോടെ അവന്റെ ജീവിതം തരിശു നിലം പോലെയാകുന്നു . വിധവയായ സാറയിൽ അയാൾ പുതിയൊരു തണലും ജീവിതവും തേടുമ്പോൾ തോമ വീണ്ടും ഇടയിലേക്ക് എത്തുന്നു .

എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ഊർന്നുപോകുന്ന മോഹങ്ങൾ പോലെയാണ് യോഹന്നാന്റെ ജീവിതം . ഒടുവിലെ ഏകാന്തതയുടെ കഠിനമായ വ്യഥയിൽ അയാൾ തന്റെ വീടിന്റെ ഉൾമുറിയിലേക്ക് വലിയുന്നു . അവിടെ സൂചനപോലെ വല്യപ്പന്റെ ചെരുപ്പ് കാണിക്കുന്നത് ഒരുപക്ഷെ ആത്മഹത്യയുടെ മുനമ്പിലേക്ക് യോഹന്നാനെ എറിയുന്നത് പറഞ്ഞു വച്ചതാകാം .

എങ്ങനെ വായിച്ചാലും മാനുഷികമായ വികാരങ്ങളുടെ ആഴത്തിലുള്ള രേഖപ്പെടുത്തൽ ആണ് ആയുസ്സിന്റെ പുസ്തകം പങ്കുവയ്ക്കുന്നത് എന്ന് കാണാം. പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ ഇതിൽ കാണാൻ കഴിയുന്നുണ്ട് . ആത്മീയതയുടെ ഉള്ളിൽ നിന്നും പ്രണയത്തിൻ്റെ ഉഷ്ണത്തിൽ പുറത്തു ചാടുന്ന വൈദികത, പ്രായത്തിൻ്റെ വലിപ്പച്ചെറുപ്പമില്ലാത്ത പ്രണയാകാശം , സ്വവർഗ്ഗ ലൈംഗികതയുടെ പ്രണയഭാഷ്യം തുടങ്ങിയ വിവിധങ്ങളായ പ്രണയമാനങ്ങൾ ഇതിൽ കാണാൻ കഴിയുന്നുണ്ട് . അതുപോലെ സദാചാര ചിന്തകളും പാപബോധവും മതവും വിവേകവും ഭരിക്കുന്ന മനസ്സുകളുടെ ചിന്തകളും പ്രവർത്തികളും വളരെ നന്നായി തന്നെ പറഞ്ഞു പോകുന്നുണ്ട് നോവലിൽ . ആത്മവേദനയുടെ ആഴങ്ങൾ കാണിക്കുന്ന, നോവിന്റെ പുസ്തകമായി ഇതിന്റെ വായനയെ അടയാളപ്പെടുത്താൻ കഴിയും.

മലയാളത്തിലെ നല്ല പുസ്തകങ്ങളുടെ കൂട്ടത്തിൽ അടയാളപ്പെടുത്താവുന്ന ഈ പുസ്തകം വായനയിൽ നല്ലൊരു അനുഭവം തന്നെയാകും ആശംസകളോടെ ബി.ജി.എൻ വർക്കല

 


Tuesday, November 24, 2020

നിനക്കായി എനിക്കായ്

നിനക്കായ് എനിക്കായ്..
...........................................
ഒരു കവിതകൂടി കുറിച്ച് വയ്ക്കുന്നു ഞാന്‍
മൃതിയെന്റെ പാദത്തിലുമ്മ വയ്ക്കുമ്പോഴും.
ഒരു വരികൂടി ഞാന്‍ എഴുതി വയ്ക്കുന്നു
എന്‍ ഹൃദയം മിടിക്കാന്‍ മടിക്കുമ്പോഴും.

ഒരു വാക്ക് ചൊല്ലാതെ നീയകന്നപ്പൊഴും
ഒരു മഴ പെയ്യാതെ ഋതു മാഞ്ഞപ്പൊഴും
എഴുതാതെ ഞാന്‍ കാത്തു നിന്നതല്ലേയീ
വഴിവക്കില്‍ കവിത തന്‍ വരവുകാത്ത് .

പിടയുന്ന കുഞ്ഞിന്റെ കണ്ണുനീര്‍ കാണാതെ,
വേവുന്നോരമ്മ തന്‍ തേങ്ങല്‍ കേട്ടീടാതെ.
വരുമെന്നു കരുതുമൊരു വസന്തത്തെ നോക്കി
കാത്തിരിപ്പൂ ഞാനെൻ മായാപ്രപഞ്ചത്തില്‍.

വിശപ്പിന്റെ വേനലില്‍ വരളുന്ന ജീവിത -
ക്കാഴ്ചകള്‍ കണ്ണുകളിലീറന്‍ പടര്‍ത്തവേ!
എഴുതിയിട്ടില്ല ഞാനൊരു വരി പോലുമേ
മറച്ചൂ പിടിച്ചെൻ്റെ മാനസം ക്രൂരമായ്‌.

തെരുവുകൾ യുദ്ധത്തിൻ കാഹളധ്വനികളാൽ
നിറഞ്ഞുപിടഞ്ഞൂർദ്ധശ്വാസം വലിക്കുന്നു.
കരളുകൾ പിടയുന്നു വിഹ്വലമിഴികളിൽ 
നിറയുന്നു ഭാവിതൻ ഇരുളാർന്ന ശൂന്യത.

വേറിട്ടു പോകുന്നു ഞാനുമെൻ പ്രണയത്തിൻ
വേദന പങ്കിട്ട നീയുമീ തെരുവിലായ്.
കവിത മുറിച്ചു ഞാൻ പട്ടട തീർക്കുന്നു
സ്വയമതിൽ വീണെൻ്റെ സതിയാചരിക്കുവാൻ.
......... ബി.ജി.എൻ വർക്കല

Thursday, November 19, 2020

ആല്‍ഫ ................................... ടി ഡി രാമകൃഷ്ണന്‍

 

ആല്‍ഫ (നോവല്‍ )

ടി ഡി രാമകൃഷ്ണന്‍

ഡി സി ബുക്സ്

വില : ₹ 130.00

 

 

മനുഷ്യന്റെ ഭാവനയ്ക്ക് അതിരുകള്‍ ഇല്ല എന്നൊരൊറ്റ കാരണം മാത്രം മതി സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും കാരണമെന്തെന്ന അന്വേഷണത്തിനുള്ള മറുപടി. ഈ ഭാവനകള്‍ പലപ്പോഴും സാധാരണക്കാരന്റെ ചിന്തകളില്‍ നിന്നുവെന്ന് വരില്ല . സ്വപ്നം കാണുക എന്നത് ഒരു പക്ഷേ മനുഷ്യനു മാത്രം സ്വായത്തമായ കഴിവാകണം .! പ്രപഞ്ചത്തിലെ എന്തിനെയും വാസ്തവികതയ്ക്ക് അകത്തു നിന്നും പുറത്തുചാടിയും സങ്കല്പങ്ങള്‍ നെയ്യാന്‍ മനുഷ്യനോളം മറ്റേതൊരു ജീവിക്കാണ് കഴിയുക. “അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം . അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടൂ .” എന്ന കവിവാക്യം വളരെ ശരിയാണ് . അതിനാല്‍ തന്നെ മനുഷ്യനു ദൃഷ്ടി ഗോചരമായ പ്രപഞ്ചത്തിനപ്പുറം ഒരു ലോകത്തെ അവന്‍ സങ്കല്‍പ്പിച്ചു എഴുതുകയും വരയ്ക്കുകയും ചെയ്യുന്നു . ഒട്ടനവധി ഫിക്ഷന്‍ കഥകളും നോവലുകളും സിനിമകളും സീരിയലുകളും വന്നുപോയിരിക്കുന്നു . ഇനിയും വരാനിരിക്കുന്നു . മലയാളത്തില്‍ ഫിക്ഷന്‍ നോവലുകള്‍ പലപ്പോഴും വിഷയത്തിന്റെ വലിപ്പവും ആഴവും മനസ്സിലാക്കാതെ , അവയെക്കുറിച്ച് ഒരു പഠനവും നടത്താതെ ചെയ്യുന്ന വെറും രചനകള്‍ ആണ് . അതുകൊണ്ടു തന്നെ വായനക്കാരെ സ്പര്‍ശിക്കാന്‍ പോലുമാകാതെ അവ കടന്നു പോകുന്നതും. മലയാളിയുടെ ഭാവനകള്‍ കേരളത്തിലെ പരമ്പരാഗത മുത്തശ്ശിക്കഥകളില്‍ ചുറ്റിത്തിരിയുന്ന യക്ഷി ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങള്‍ ആണ് . ഇതിനപവാദം ആയി ചില എഴുത്തുകാരെങ്കിലും പുതിയ സങ്കേതങ്ങള്‍ തിരയുന്നത് കാണാം .

ടി ഡി രാമകൃഷ്ണന്റെ നോവലുകള്‍ ഒരു പ്രത്യേക മാനസിക തലത്തിലും ചിന്താധാരയിലും നിന്നുകൊണ്ടുള്ള എഴുത്തുകള്‍ ആയി അനുഭവപ്പെട്ടിട്ടുണ്ട് . ഫ്രാസിസ് ഇട്ടിക്കോരയും മാമാ ആഫ്രിക്കയും വായിച്ചിട്ടുള്ള ഒരു അനുഭവതലം മനസിലുണ്ടായിരുന്നു .ആല്‍ഫ എന്ന നോവലിലേക്ക് കടക്കുമ്പോള്‍ പുതുമയുള്ള ഒരു പ്രമേയം പ്രതീക്ഷിക്കുക സ്വാഭാവികമായ ഒരു വായനക്കാരന്റെ അത്യാഗ്രഹം ആണ് . പരിണാമത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളില്‍ക്കൂടി കടന്നു വന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ ഇന്നത്തെ ജീവിതത്തില്‍ നിന്നും പിന്നോട്ടു നടക്കാനും ആദിമ ജനതയുടെ ജീവിതം എന്തെന്ന് ജീവിച്ച് മനസ്സിലാക്കുവാനും, അത് വഴി സമൂഹത്തിനു മുന്നില്‍ , ബുദ്ധിപരമായി വികസിച്ച ഒരു ജനത പഴയ ജീവിതത്തിലേക്ക് കടന്നുപോകുകയും പുതിയ പതിപ്പുകള്‍ ആ ചുറ്റുപാടുകളില്‍ ഉത്പാദിപ്പിക്കുകയും ചെയ്താല്‍ ബൌദ്ധികമായ ഉന്നതി കാഴ്ചവയ്ക്കുന്ന ഒരു പുതിയ തലമുറയാകും അതെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന , ശ്രമിച്ച് പരാജയപ്പെടുന്ന ഒരു പ്രൊഫസ്സറും പന്ത്രണ്ടു പേരും ആല്‍ഫ എന്ന്‍ നോവലില്‍ കാണാം . വിദ്യാഭ്യാസം , അറിവ് , കല , സാഹിത്യം എന്നിങ്ങനെ വിവിധ നിലകളില്‍ പ്രാഗത്ഭ്യം ഉള്ള പതിമൂന്നുപേര്‍ ഇരുപത്തി അഞ്ചു കൊല്ലത്തേക്ക് ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് ജീവിക്കാന്‍ യാത്ര ചെയ്യുന്നു . ദ്വീപിലേക്ക് പ്രവേശിക്കുമ്പോള്‍ ആദിമ ജനതയെപ്പോലെ ഉടുതുണിയില്ലാതെ , ഭാഷയും ഇതുവരെ തുടര്‍ന്നു വന്ന അറിവും ചിന്തകളും ഒക്കെയും ഉപേക്ഷിച്ചു പുതു ജീവിതം തുടങ്ങണം എന്നതാണു ആ പരീക്ഷണത്തിന്റെ നിബന്ധനകള്‍. ഇരുപത്തഞ്ചുകൊല്ലം പൂര്‍ത്തിയാകുമ്പോള്‍ അവരെ തേടി ഒരാള്‍ അവിടെ വരും.

ജീവിതത്തെ പുനര്‍ നിര്‍ണ്ണയിക്കുന്നതിലും പുനര്‍ നിമ്മിക്കുന്നതിലും ആ ജനത ജയിച്ചുവോ എന്ന അന്വേഷണം ആണ് ഇരുപത്തഞ്ചു കൊല്ലത്തിന് ശേഷം അവരെ തേടി വരുന്നവര്‍ തിരയുന്നത് .

നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഉള്ളില്‍ ഉണ്ടായ ചിന്തകള്‍ മാത്രം പങ്ക് വയ്ക്കുന്നത് ആണ് നല്ലതെന്നു കരുതുന്നു . വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് എഴുതുക എന്നൊരു വിശേഷണം ടി ഡി രാമകൃഷ്ണന്റെ നോവലുകളെ കുറിച്ച് കേട്ടിട്ടുണ്ട് . എന്തുകൊണ്ടോ ദുര്‍ബലമായ ഈ നോവലിലെ ആശയത്തിന്റെ ആവിഷ്കാരം കാണുമ്പോൾ മനുഷ്യന്‍ എന്നാല്‍ ഇത്ര മോശം ജീവി വര്‍ഗ്ഗം ആണോ എന്നു തോന്നിപ്പോകുക സ്വാഭാവികം .ആദിമ കാലത്തെ ജനത ജീവിച്ചിരുന്നത് മറ്റ് ജീവിവര്‍ഗ്ഗങ്ങളെ പോലെ ഭക്ഷണം വേട്ടയാടി കഴിക്കുക , കൂട്ടമായി കഴിയുക , ഇണചേരുക എന്നിവയ്ക്കപ്പുറം മസ്തിഷ്ക വികാസ കാലത്ത് മറ്റൊരു പണിയും ഇല്ലായിരുന്നു എന്നു ആന്ത്രപ്പോളജിസ്റ്റുകളുടെ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട് . മാംസ ഭക്ഷണം ആണ് ബുദ്ധി വികാസത്തിന് കാരണം ആയത് എന്നും പറയുന്നുണ്ട് . മൃഗസമാന ജീവിതം എന്നതിന് വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ലാതിരുന്ന ആദിമ മനുഷ്യന്‍ മറ്റ് ജീവികളെപ്പോലെ തന്നെ ലൈംഗിക വിശപ്പിന് വേണ്ടി ഇണ ചേര്‍ന്നിരുന്നുവെങ്കിലും അതിനു കൂട്ട ആക്രമണത്തിന്റെയോ , എപ്പോഴും ഭോഗേച്ഛയുള്ള മാനസിക അവസ്ഥയിലോ ആയിരുന്നില്ല എന്നാണ് അനുമാനം . പക്ഷേ പരിഷ്കാരികള്‍ ആയിരുന്ന ഒരു കൂട്ടം, തങ്ങളുടെ ജീവിതം ആദിമ ജനതയിലേക്ക് പറിച്ചു നടുമ്പോൾ, വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടു കഴിയുമ്പോള്‍ ലൈംഗിക ആക്രമണങ്ങളിലേക്കാണ് പോകുന്നത് എന്നൊരു ധാരണ എഴുത്തുകാരനില്‍ നിറഞ്ഞു നില്ക്കുന്നു എന്നു കരുതുന്നു . തികച്ചും പാളിപ്പോയ മറ്റ് വസ്തുതകള്‍ ,എല്ലാം ഉപേക്ഷിച്ചു , പഴയ ചിന്തകള്‍ , ആശയങ്ങള്‍ , ഒക്കെയും കളഞ്ഞു ശൂന്യതയില്‍ നിന്നും പുതിയ പഠനം തുടങ്ങിയവരില്‍ രതിയില്‍ ഉണ്ടാകുന്ന അസംതൃപ്തികളും  ലൈംഗിക പീഡനങ്ങളും അവര്‍ക്ക് തന്നെ പിറന്ന കുട്ടികളുമായുള്ള ലൈംഗികതയും ഒക്കെ സദാചാര ബോധം, മാനസിക വിഷമതകള്‍ എന്നീ ഘടകങ്ങള്‍ മൂലം ആത്മഹത്യ കൊലപാതകം തുടങ്ങിയ അവസ്ഥകളിലേക്ക് പോകുന്നത് കാണാം .

തികച്ചും അപക്വമായി കൈകാര്യം ചെയ്ത ഒരു വിഷയം ആയതിനാല്‍ പരാജയപ്പെട്ടു പോയി എന്നു വിശ്വസിക്കുന്ന ഒരു നോവല്‍ ആണിത് . തികച്ചും ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തി എഴുതിയിരുന്നെങ്കില്‍ ഈ ചെറു നോവലിന് വലിയ ഒരു ധര്‍മ്മവും വ്യാപ്തിയും സംഭവിച്ചേനെ. വിഷയങ്ങളെ ഭാവനയും യുക്തിയും സാങ്കേതികത്വവും ചേര്‍ത്ത അവതരണ രീതി കുറച്ചുകൂടി മെച്ചപ്പെടുത്തിയിരുന്നെങ്കില്‍ എന്നുടനീളം തോന്നിച്ച ഒരു വായനയാണിത് . ഇന്ദിരഗാന്ധിയുടെ ഭരണവും അടിയന്തിരാവസ്ഥയും ഇന്ത്യയുടെ അക്കാലത്തെ രാഷ്ട്രീയവും കൈകാര്യം ചെയ്യുന്ന ഈ നോവലില്‍ അന്തര്‍ധാര പോലെ സനാതന ധര്‍മ്മവും ആര്‍ഷ ഭാരത സംസ്കാരവും പൂട്ടിന് പീര പോലെ ചേര്‍ത്ത് പറയുന്നുണ്ട് . പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ നമുക്ക് എന്ത് സംഭവിക്കും എന്നൊരു ചിന്ത ചെന്നെത്തിയത് അവികലവും അയുക്തികവുമായ സംഭവ വികാസങ്ങളിലേക്ക് ആണ് എന്നത് നിരാശ ഉണര്‍ത്തി .

ഭാഷയുടെ മനോഹരമായ ഉപയോഗവും ആശയപരമായ വൈവിധ്യവും ടി ഡി രാമകൃഷ്ണന്റെ നോവലുകളെ വ്യത്യസ്ഥമാക്കുമ്പോഴും , ലൈംഗികതയും മറ്റ് ജന്തുജന്യ വൈകൃതങ്ങളും ഉള്ള കഥാപാത്രങ്ങളും സംഭവങ്ങളും ഭാവനകളും ഈ എഴുത്തുകാരന്റെ രചനകളെ സാരമായി ബാധിക്കുന്നതായി തോന്നുന്ന വായനകള്‍ ആണ് വായനയില്‍ ഇതുവരെ ലഭിച്ചതു. കൂടുതല്‍ വസ്തുനിഷ്ഠമായ എഴുത്തുകള്‍ മികച്ച പഠനത്തോടെ പൂര്‍ണ്ണതയോടെ ലഭിക്കട്ടെ ഈ എഴുത്തുകാരനില്‍ നിന്നും എന്നൊരു ശുഭപ്രതീക്ഷയോടെ ബി.ജി.എന്‍ വര്‍ക്കല

 

 

 

 


Wednesday, November 18, 2020

നഗ്ന പാപം

നഗ്ന പാപം 

....................


കാണുവാനേറെ കൊതിച്ചിരുന്നിട്ടുണ്ട്

കാമിനീ നിന്നുടെ നഗ്നമാം മേനിയെ.

കണ്ടു കഴിഞ്ഞ് മറന്നു കളയുവാൻ

എന്നു പറഞ്ഞു നീ പിണങ്ങി നടന്നതും

കാണാൻ മുഖമത് മാത്രം മതിയെന്ന്

സ്നേഹമോടെപ്പൊഴും ചൊല്ലിയിരുന്നതും

കാണണമെങ്കിൽ നീ നേരിൽ വരുന്നേരം

കണ്ടു കൊതി തീർന്നു പോയീടുകെന്നും

ചൊല്ലിയിരുന്നു നീ ഓർത്തു പോകുന്നു.

ഇന്നീ വാട്സപ്പിൻ സ്ക്രീനിൽ നിറയുന്ന

വൈറലുകൾ ആകും വീഡീയോകൾ 

നിന്റെ ഭയത്തിന്റെ പിന്നാമ്പുറങ്ങളിൽ

നീരാളിയായി പതുങ്ങിയിരിപ്പതും,

ഒന്നു കാണിച്ചൊന്നുന്മാദം കൊള്ളിച്ച്

പിന്നത് ഭാവിക്ക് ദോഷം വരുത്താതെ

നേരിൽ മൂന്നാംകണ്ണ് ഇല്ലാതെയെന്തും

ആവാം നിനക്കെന്ന് പ്രായോഗികമാകുന്നു.

ഇന്നീ തലമുറയറിയാതെ കാട്ടുന്ന

മണ്ടത്തരങ്ങളാണീ വീഡിയോ ഷൂട്ടുകൾ

എന്ന മണ്ടൻ ചിന്ത എന്തിന് പേറുന്നു

ചിന്തിക്കു നിങ്ങളാ കാരണമൊന്നങ്ങ്.

നഗ്നതയെന്നാലെന്തോ അത്ഭുതമെന്നും

കണ്ടാലുടൻ ലിംഗമുദ്ദരിക്കുമെന്നും

ചിന്തയുള്ള കുറേ മാനുഷവർഗ്ഗത്തിൻ

മാനസിക രോഗം എങ്ങനെ മാറുവാൻ.

കണ്ടുവെൻ നഗ്നത മറ്റൊരാൾ എന്നതിൽ

കുണ്ഠിതമാകുന്ന മാനസം മാറണം.

ഇല്ല പ്രത്യേകിച്ചെൻ ദേഹത്തീ ലോകത്ത്

മറ്റു മാനുഷർക്കില്ലാത്ത വണ്ണമേ.

ഇല്ല ഞാൻ അന്യഗ്രഹത്തിൽ വസിക്കും

അത്ഭുത ജീവിയല്ല രൂപത്തിലും.

ഉള്ളിലീ ചിന്തയുണ്ടെങ്കിൽ നിശ്ചിതം

ഇല്ല ലജ്ജയും മരണത്തിൻ ചിന്തയും.

ഉള്ളു ചൊല്ലുന്നതെന്തും ചെയ്യുക.

കണ്ടു മാത്രം കൊടുക്കുക എന്തുമേ.

വഞ്ചകനായ പുരുഷന് നല്കുന്ന

ചിന്തയുള്ളിൽ നിന്നകറ്റുക, നന്നായീടും.

..... ബി.ജി.എൻ വർക്കല

Tuesday, November 17, 2020

വീണപൂവ്-........... കുമാരനാശാൻ



വീണപൂവ്
കുമാരനാശാന്‍
സായാഹ്ന ഫൗണ്ടേഷന്‍
 
 
 
കവിതകള്‍ക്ക് ഇന്നിന്റെ നിറവും മണവും കിട്ടുന്നതിന് മുമ്പ് കവിതകളുടെ വസന്തകാലം എന്നൊന്നുണ്ടായിരുന്നു . പുരാണേതിഹാസങ്ങളുടെയും മിത്തുകളുടെയും ഉള്ളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വ്യക്തിയേയോ സംഭവത്തെയോ ഒക്കെ ഉപയോഗിച്ച് ഒരു ചെറുകഥയുടെയോ കഥയുടെയോ തലത്തില്‍ നില്‍ക്കുന്ന കവിതാഖ്യാനം അന്നതൊരു സര്‍ഗ്ഗാത്മകത ആയിരുന്നു . കവിത്രയങ്ങള്‍ മൂന്നു കാലഘട്ടങ്ങള്‍ ആയി അടയാളപ്പെടുത്തപ്പെട്ട പഴയകാല എഴുത്തുകളുടെ പ്രധാന സവിശേഷത അതിനെ ചിട്ടപ്പെടുത്തിയിരുന്നത് കണക്കുകളും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചായിരുന്നു എന്നതാണു . അതിനാല്‍ തന്നെ അതിനെ ഈണത്തില്‍ ചൊല്ലാനും ഹൃദിസ്ഥമാക്കാനും പഴയ തലമുറയ്ക്കും ഇന്നിനും എളുപ്പമായിരുന്നു . സാരോപദേശം , സത്ഗുണ സംബന്ധം തുടങ്ങി ആ കാലഘട്ടത്തിന്റെ സംസ്കാരത്തിനും ചിന്തയ്ക്കും അനുയോജ്യമായ ചിന്തകളും സന്ദേശങ്ങളും മാര്‍ഗ്ഗരൂപങ്ങളും ആയിരുന്നു ആ കവിതകളുടെ സത്ത. ക്രമേണ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി . അവ പ്രകൃതിയിലേക്കും വ്യക്തി ജീവിതങ്ങളിലേക്കും ഇതിഹാസങ്ങളിലും മിത്തുകളിലും നിന്നിറങ്ങി നടക്കാന്‍ തുടങ്ങി . അപ്പോഴും കവിതയുടെ ഈണവും താളവും എഴുത്ത് പ്രധാന സംഗതിയായി കരുതി പരിപാലിച്ചു പോന്നു . ഈ അവസ്ഥയില്‍ നിന്നും കവിതയെ പുറത്തേക്ക് നടത്തിക്കാന്‍ ആദ്യശ്രമങ്ങള്‍ നടന്നത് ഒരുപക്ഷേ ആംഗലേയ കവിതകളുടെ മൊഴിമാറ്റത്തില്‍ കൂടിയാണ് എന്നു കരുതുന്നു . നിയതമായ ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിര്‍ത്തി പരിഭാഷപ്പെടുത്താന്‍ കഴിയാത്ത ഒന്നായിരുന്നു പലപ്പോഴും അവ . ഇതില്‍ നിന്നാണ് ആധുനിക കവിത എന്ന ആശയം ഉടലെടുക്കുന്നത് എന്നൂഹിക്കുന്നു .
ഭാഷ ഉപജീവനത്തിന് മാത്രം പഠിച്ചവരും , ഭാഷ എഴുതാന്‍ അറിയുന്നവരും കവിതയുടെ ലോകത്തേക്ക് വരുന്നത് ഈ ഒരു ധൈര്യത്തിന്റെ പിന്നാലെയാണ് . അറിയാത്ത വൃത്തവും അലങ്കാരവും ഉപയോഗിച്ച് കവിത എഴുതുക എന്നത് ആയാസകരമായ ഒരു സംഗതിയാണെന്ന് തിരിച്ചറിഞ്ഞ അവരാകണം ആദ്യമായി കവിതയ്ക്ക് നിയതമായ ഒരു നിയമമോ ചട്ടക്കൂടോ ഇല്ല എന്നു വാദിച്ചു തുടങ്ങിയത് . അത്യന്താധുനിക കവിതകളിലേക്ക് എത്തിയപ്പോള്‍ കവിതയാണോ കഥയാണോ ലേഖനമാണോ എന്നറിയാന്‍ വയ്യാത്ത ഒരു അവസ്ഥ കവിതയുടെ പ്രസക്തി കുറയ്ക്കാന്‍ സഹായിച്ചു എന്നതാണു ശരി . കാസറ്റ് കവികളുടെ ഉദയത്തോടെയാണ് ആധുനിക കവിത തുടക്കമിട്ടതെന്ന വാദം ശരിക്കും പറഞ്ഞാല്‍ തെറ്റാണ് . കാരണം എങ്ങനെ വീണാലും പൂച്ച നാലു കാലില്‍ എന്നത് പോലെ സംഗീതമിട്ട് ഈണമിട്ട് പാടുന്നത് പാട്ടാണ് എന്നത് അറിയാതെ കവിതയെന്ന് പറഞ്ഞു പ്രസിദ്ധപ്പെടുത്തിയവര്‍ ആണ് ശരി എന്നും കരുതുന്നവര്‍ ഉണ്ടല്ലോ . കവിത വൃത്തവും താളവും അലങ്കാരവും ഉള്ളതാകണം എന്നൊരുവാദം എന്തായാലും ഉയര്‍ത്തുന്നില്ല . കവിത ചൊല്ലുന്നതിനുള്ളതും കഥ വായിക്കാനുള്ളതും ആണെന്നൊരു ബോധം എഴുതുന്നവര്‍ക്ക് ഉണ്ടാകുന്നത് നല്ലതാകും . കഥയെഴുതിയും കവിതാത്മകമായി വായിക്കാമല്ലോ എന്നുകൂടെ ഖണ്ഡിക്കാം .
ഹാ പുഷ്പമേ! എന്ന വരികള്‍ അറിയാത്ത , ചൊല്ലാത്ത  മലയാളികള്‍ ഇന്നും വളരെ കുറവാകും . ഒരു പൂവിനേക്കുറിച്ച് കവിത എഴുതുക ആ കവിത വായനക്കാര്‍ ഹൃദയത്തിലേക്ക് ഏറ്റെടുക്കുക . അതൊരു അനുഭവമാണ് . കുമാരനാശാന്‍ എഴുതിയ വീണപൂവ് അനേകം വായനക്കാരുടെ അനേകം പഠനങ്ങളും ആസ്വാദനങ്ങളും നിരൂപണങ്ങളും ഏറ്റുവാങ്ങിയ ഒന്നാണ് . വളരെ മനോഹരമായി, ഒരു യുവതരുണിയുടെ ജീവിതവും ആത്മഹത്യയോ മരണമോ എന്തു തന്നെയായാലും അതിന്റെ പര്യവസാനം വരെ പറഞ്ഞു നിര്‍ത്തുന്ന ഈ കവിതയില്‍ ആത്മീയതയും തത്വദീക്ഷകളും ലോകവീക്ഷണങ്ങളും ഒപ്പം ആത്മരോദനങ്ങളും നിറഞ്ഞിരിക്കുന്നു . പ്രണയവും രതിയും തുടർന്നുള്ള സാമൂഹിക ചിന്തയും പാപബോധവും ഒക്കെ ചേർന്ന് ഒരു യുവതിയുടെ ജീവിതം അവസാനിക്കപ്പെടുന്നതിനെ ബിംബവത്കരണത്തിലൂടെ പൂവും വണ്ടും ഒക്കെയായി അവതരിപ്പിക്കുന്ന ശൈലി മനോജ്ഞം തന്നെയാണ്. ക്ഷണപ്രഭാചഞ്ചലമായ ലോകത്തിന്റെ നീതിയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും ഒക്കെ വാചാലമാകുന്ന കവിത പ്രമേയവും അവതരണവും ശൈലിയും കൂടിച്ചേർന്ന് മികച്ച ഒരു വായനയാണ് .ആസ്വാദനത്തിന്റെ പരമസത്തയെ ആവാഹിച്ചു പിടിക്കുന്ന വരികളുടെ വിതരണം കൊണ്ട് കവിതയുടെ ഊര്‍ജ്ജം ഒട്ടും മങ്ങാതെ കാഴ്ചവെയ്ക്കുന്നു ഈകവിത . വായനകൊണ്ടു ഇവിടെ ഓന്നും സംഭവിക്കില്ല എന്നു കരുതുന്ന ആധുനിക എഴുത്തുകാര്‍ക്ക് ഒരുപക്ഷേ പഴയ കവിതകളും കഥകളും എന്നത് വെറുതെ വായിക്കാനോ, പഴയകാല ഭാഷയുടെ ഉദാഹരണം എന്നു പറഞ്ഞു മാറ്റി നിർത്താനോ ഉള്ള ഒരു സംഗതി മാത്രമാണ്. മറിച്ച്  എഴുത്തിനെ നവീകരിക്കാനും ശ്രദ്ധിക്കപ്പെടുന്ന ഒരു കവിതയോ കഥയോ എഴുതാനും പഴയ എഴുത്തുകൾ വായിക്കുന്നത് വേറിട്ട ചിന്തകളുണ്ടാകാനും സഹായിക്കും എന്നു കരുതുന്നു .ആശംസകളോടെ ബി ജി എൻ വര്‍ക്കല
 


Monday, November 16, 2020

ബാല്യകാലസഖികള്‍ ................................. പമ്മന്‍

 

ബാല്യകാലസഖികള്‍ (ഓർമ്മ )

പമ്മന്‍

പൂർണ്ണ പബ്ളിക്കേഷൻസ്


 

 

ഓര്‍മ്മകളുടെ കടലില്‍ മുങ്ങിപ്പൊങ്ങിക്കിടക്കുന്നൊരു കേവുവള്ളമാണ് മനുഷ്യന്‍ . അവന്റെ ചിന്തകളില്‍ എപ്പോഴും പിന്നില്‍ ഉപേക്ഷിക്കപ്പെട്ട , കടന്നു പോയ വഴികളിലെ നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍ ആണ് . ഒറ്റക്കിരിക്കുമ്പോള്‍ , യാത്ര ചെയ്യുമ്പോള്‍ ഒക്കെയും അവന് ഓര്‍മ്മിക്കാന്‍ പുതിയതൊന്നും ഉണ്ടാകാറില്ല. സ്വപ്നങ്ങള്‍ കാണുന്ന മനുഷ്യരെ മറന്നുകൊണ്ടല്ല ഇത് പറയുന്നതെങ്കിലും പൊതുവേ അതൊരു യാഥാര്‍ഥ്യമാണ്. പ്രസാധകര്‍ പുസ്തകം ഇറക്കുന്നതില്‍ ചില കച്ചവട തന്ത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കും. ആത്യന്തികമായി അവര്‍ക്ക് വേണ്ടത് പുസ്തകം വിറ്റുപോവുക എന്നതാണല്ലോ . അതിനെന്തു മാര്‍ഗ്ഗവും അവര്‍ ഉപയോഗിക്കുക തന്നെ ചെയ്യും . അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍ മരിച്ചു പോകുകയാണെങ്കില്‍ പ്രസാധകര്‍ മത്സരിക്കുക ആ എഴുത്തുകാരന്റെ കഥകളോ കവിതകളോ നോവലോ എന്തു തന്നെയായാലും ആ സംഭാവനയുടെ പുതിയ പതിപ്പുകള്‍ ഇറക്കുകയോ അവര്‍ക്കിഷ്ടപ്പെട്ട കഥകള്‍ എന്നോ കവിതകള്‍ എന്നോ പേരില്‍ പുതിയ പുസ്തകങ്ങള്‍ ഇറക്കുകയോ ഒക്കെ ചെയ്യുക പതിവാണ് . മറ്റൊരു രീതിയാണ് എഴുത്തുകാരുടെ  എഴുത്തിന്റെ രീതി അനുസരിച്ചു അവരുടെ കഥകളെയും കുറിപ്പുകളെയും ഇറക്കുക എന്നത് . അതിനുപയോഗിക്കുന്ന തലക്കെട്ടുകളും മുഖചിത്രങ്ങളും വായനക്കാരെ പുസ്തകം വാങ്ങിപ്പിക്കുന്നവ തന്നെയാകും  എന്നതില്‍ സംശയം ഒന്നും വേണ്ട.

പമ്മന്‍ എന്ന നോവലിസ്റ്റിനെ മലയാളം അറിയുന്നതു രതിയുടെ ഇന്ദ്രജാലം തീര്‍ക്കുന്ന എഴുത്തുകാരന്‍ എന്നാണ് . ഒളിച്ചു വച്ചല്ലാതെ വായിക്കാന്‍ ഇന്നും മലയാളിക്ക് കഴിയാത്തതും എന്നാല്‍ വായിക്കാതെ ഉള്ള ആരും തന്നെ ഉണ്ടാകില്ല എന്നതുമായ പ്രത്യേകതകള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കുള്ള ഒരു ഖ്യാതിയാണ് . അപ്പു , പാപമോക്ഷം, ചട്ടക്കാരി , ഒരുമ്പെട്ടവള്‍ , ഭ്രാന്ത് തുടങ്ങിയ  പമ്മൻ്റെ നോവലുകള്‍ അല്ലാതെ മറ്റെന്തെങ്കിലും ആ എഴുത്തുകാരന്‍ എഴുതിയിട്ടുണ്ടോ എന്നത് ഒരു പക്ഷേ അധികം ആര്‍ക്കും അറിയുന്ന കാര്യമാകില്ല . നോവലുകളിലെ രതിയുടെ അതിപ്രസരം മൂലം , അതിനു കിട്ടിയ ഖ്യാതി മൂലം  രതി പമ്മന്‍റെ കഥകളില്‍ എന്നൊരു എഡിറ്റഡ് പുസ്തകം പോലും ഇറങ്ങിയതായി ഓര്‍ക്കുന്നുണ്ട് . പമ്മന്‍ രതി  നോവലുകള്‍ മാത്രമല്ല സെക്സ് പറയാത്ത  കഥകളും എഴുതിയിട്ടുണ്ട് .പമ്മന്‍ കഥകള്‍ എന്നാണ് ആ പുസ്തകത്തിന് പേര് . പമ്മന്‍ കഥകള്‍ എന്ന പേര് കേട്ടാല്‍ മാത്രം അതിനു മാര്‍ക്കറ്റ് കിട്ടുകയുള്ളൂ എന്നും പ്രസാധകര്‍ കരുതിയിട്ടുണ്ടാകാം .എന്തായാലും കഥകളില്‍ പമ്മന് നന്നായി ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു. ഇത്തരം മാര്‍ക്കറ്റിങ്ങുകളുടെ ഭാഗം ആയിട്ടാകാം എന്റെ ബാല്യകാലസഖികള്‍ എന്നൊരു പുസ്തകം പമ്മന്‍റെ പേരില്‍ പുറത്തിറങ്ങിയത് എന്നു കരുതുന്നു .പമ്മന്‍റെ ബാല്യകാല സഖികള്‍ അല്ലെ അപ്പോള്‍ അതിനുള്ളിൽ രതിയല്ലാതെ മറ്റൊന്നും ഉണ്ടാകില്ലല്ലോ എന്നൊരു മുൻധാരണ വായനക്കാര്‍ക്ക് പമ്മന്; - നല്‍കിയിരിക്കുകയുമാണല്ലോ .

എന്റെ ബാല്യകാല സഖികള്‍ എന്ന ഓര്‍മ്മക്കുറിപ്പില്‍, പമ്മന്‍ തന്റെ കൗമാരത്തില്‍ തമിഴ്നാട്ടിലേക്ക് പഠനം , തൊഴില്‍ എന്നിവയ്ക്കായി കുറച്ചു കാലം പോയി താമസിച്ച അനുഭവങ്ങള്‍ ആണ് .പറയുന്നതു . അവിടേയ്ക്ക് പോയതും അവിടെ പരിചയപ്പെട്ട സഹമുറിയന്‍മാരേക്കുറിച്ചും അവരുടെ പ്രത്യേകതകളെക്കുറിച്ചും പിന്നെ പമ്മന്‍റെ ചില ഏകപക്ഷീയമെന്നു കരുതാവുന്ന കൗമാരപ്രണയങ്ങളും ഇതില്‍ പറയുന്നു . കുട്ടിക്കാലത്തെ, നാട്ടുകാരിയായ കൂട്ടുകാരിയുടെ ഓര്‍മ്മയും തമിഴ്നാട്ടില്‍ വച്ചുണ്ടായ രണ്ടു പ്രണയങ്ങളും അവരോടുള്ള വികാരവിചാരങ്ങളും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും കുടുംബ വിശേഷങ്ങളും ഉത്തരവാദിത്വങ്ങളും ഒക്കെ ഓര്‍മ്മിക്കുന്ന ഒരു ഭാഗീകമായ ആത്മകഥ അല്ലെങ്കില്‍ ആത്മകഥയുടെ ഒരു ഭാഗം ആയി ഈ പുസ്തകത്തെ കാണാം . രതിയുടെ വായനയ്ക്കായോ അത്തരം അനുഭവങ്ങളും പരിചയങ്ങളും പരിചയപ്പെടാന്‍ വേണ്ടിയോ ഈ പുസ്തകം വാങ്ങുന്നവര്‍ പാടെ നിരാശരായിപ്പോകും എന്നത് സത്യമാണ് .

ഓര്‍മ്മകള്‍ എഴുതുമ്പോഴായാലും നോവലുകള്‍ എഴുതുമ്പോഴായാലും കഥകള്‍ എഴുതുമ്പോഴായാലും പമ്മന് ഒരു ശൈലി ഉണ്ട് . ജാത്യാഭിമാനവും അല്പം ഗര്‍വ്വവും നിറഞ്ഞ ഒരു സാധാരണ മനുഷ്യനാണ് പമ്മന്‍ തന്റെ വരികളില്‍ . ഒപ്പം പമ്മന്‍ വരച്ചിടുന്ന കാലം മലയാളിക്ക് ഇന്നജ്ഞാതമായതോ അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നതോ ആയ ഒരു കാലവും കാഴ്ചയും ആണ് . വരികള്‍ക്കിടയിലെ പമ്മന്‍റെ എഴുത്തുകാരന്‍ എന്ന ഗര്‍വ്വ് വായിക്കപ്പെടുമ്പോൾ ഇന്നത്തെ എഴുത്തുകാരില്‍ ആ ഗര്‍വ്വുള്ള സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരനെ ഓർമ്മ വരുന്നുണ്ട് . പമ്മന്‍ പക്ഷേ സുഭാഷ് ചന്ദ്രന്റെ മുന്നില്‍ അക്കാര്യത്തില്‍ ശിശുവാണ് എന്നു പറയേണ്ടി വരുമെന്ന് മാത്രം . എഴുത്തുകള്‍ വായനക്കാരില്‍ നല്കേണ്ട ആനന്ദം ഏത് വിധത്തില്‍ ആയിരിക്കണം എന്നത് തീരുമാനിക്കപ്പെടേണ്ടത് വായനക്കാരനോ എഴുത്തുകാരനോ എന്നു ചിന്തിക്കേണ്ട കാലം ഓരോ എഴുത്തുകാരനും ഉണ്ടാകേണ്ടിയിരിക്കുന്നു .

ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല