Tuesday, November 17, 2020

വീണപൂവ്-........... കുമാരനാശാൻ



വീണപൂവ്
കുമാരനാശാന്‍
സായാഹ്ന ഫൗണ്ടേഷന്‍
 
 
 
കവിതകള്‍ക്ക് ഇന്നിന്റെ നിറവും മണവും കിട്ടുന്നതിന് മുമ്പ് കവിതകളുടെ വസന്തകാലം എന്നൊന്നുണ്ടായിരുന്നു . പുരാണേതിഹാസങ്ങളുടെയും മിത്തുകളുടെയും ഉള്ളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വ്യക്തിയേയോ സംഭവത്തെയോ ഒക്കെ ഉപയോഗിച്ച് ഒരു ചെറുകഥയുടെയോ കഥയുടെയോ തലത്തില്‍ നില്‍ക്കുന്ന കവിതാഖ്യാനം അന്നതൊരു സര്‍ഗ്ഗാത്മകത ആയിരുന്നു . കവിത്രയങ്ങള്‍ മൂന്നു കാലഘട്ടങ്ങള്‍ ആയി അടയാളപ്പെടുത്തപ്പെട്ട പഴയകാല എഴുത്തുകളുടെ പ്രധാന സവിശേഷത അതിനെ ചിട്ടപ്പെടുത്തിയിരുന്നത് കണക്കുകളും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചായിരുന്നു എന്നതാണു . അതിനാല്‍ തന്നെ അതിനെ ഈണത്തില്‍ ചൊല്ലാനും ഹൃദിസ്ഥമാക്കാനും പഴയ തലമുറയ്ക്കും ഇന്നിനും എളുപ്പമായിരുന്നു . സാരോപദേശം , സത്ഗുണ സംബന്ധം തുടങ്ങി ആ കാലഘട്ടത്തിന്റെ സംസ്കാരത്തിനും ചിന്തയ്ക്കും അനുയോജ്യമായ ചിന്തകളും സന്ദേശങ്ങളും മാര്‍ഗ്ഗരൂപങ്ങളും ആയിരുന്നു ആ കവിതകളുടെ സത്ത. ക്രമേണ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി . അവ പ്രകൃതിയിലേക്കും വ്യക്തി ജീവിതങ്ങളിലേക്കും ഇതിഹാസങ്ങളിലും മിത്തുകളിലും നിന്നിറങ്ങി നടക്കാന്‍ തുടങ്ങി . അപ്പോഴും കവിതയുടെ ഈണവും താളവും എഴുത്ത് പ്രധാന സംഗതിയായി കരുതി പരിപാലിച്ചു പോന്നു . ഈ അവസ്ഥയില്‍ നിന്നും കവിതയെ പുറത്തേക്ക് നടത്തിക്കാന്‍ ആദ്യശ്രമങ്ങള്‍ നടന്നത് ഒരുപക്ഷേ ആംഗലേയ കവിതകളുടെ മൊഴിമാറ്റത്തില്‍ കൂടിയാണ് എന്നു കരുതുന്നു . നിയതമായ ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിര്‍ത്തി പരിഭാഷപ്പെടുത്താന്‍ കഴിയാത്ത ഒന്നായിരുന്നു പലപ്പോഴും അവ . ഇതില്‍ നിന്നാണ് ആധുനിക കവിത എന്ന ആശയം ഉടലെടുക്കുന്നത് എന്നൂഹിക്കുന്നു .
ഭാഷ ഉപജീവനത്തിന് മാത്രം പഠിച്ചവരും , ഭാഷ എഴുതാന്‍ അറിയുന്നവരും കവിതയുടെ ലോകത്തേക്ക് വരുന്നത് ഈ ഒരു ധൈര്യത്തിന്റെ പിന്നാലെയാണ് . അറിയാത്ത വൃത്തവും അലങ്കാരവും ഉപയോഗിച്ച് കവിത എഴുതുക എന്നത് ആയാസകരമായ ഒരു സംഗതിയാണെന്ന് തിരിച്ചറിഞ്ഞ അവരാകണം ആദ്യമായി കവിതയ്ക്ക് നിയതമായ ഒരു നിയമമോ ചട്ടക്കൂടോ ഇല്ല എന്നു വാദിച്ചു തുടങ്ങിയത് . അത്യന്താധുനിക കവിതകളിലേക്ക് എത്തിയപ്പോള്‍ കവിതയാണോ കഥയാണോ ലേഖനമാണോ എന്നറിയാന്‍ വയ്യാത്ത ഒരു അവസ്ഥ കവിതയുടെ പ്രസക്തി കുറയ്ക്കാന്‍ സഹായിച്ചു എന്നതാണു ശരി . കാസറ്റ് കവികളുടെ ഉദയത്തോടെയാണ് ആധുനിക കവിത തുടക്കമിട്ടതെന്ന വാദം ശരിക്കും പറഞ്ഞാല്‍ തെറ്റാണ് . കാരണം എങ്ങനെ വീണാലും പൂച്ച നാലു കാലില്‍ എന്നത് പോലെ സംഗീതമിട്ട് ഈണമിട്ട് പാടുന്നത് പാട്ടാണ് എന്നത് അറിയാതെ കവിതയെന്ന് പറഞ്ഞു പ്രസിദ്ധപ്പെടുത്തിയവര്‍ ആണ് ശരി എന്നും കരുതുന്നവര്‍ ഉണ്ടല്ലോ . കവിത വൃത്തവും താളവും അലങ്കാരവും ഉള്ളതാകണം എന്നൊരുവാദം എന്തായാലും ഉയര്‍ത്തുന്നില്ല . കവിത ചൊല്ലുന്നതിനുള്ളതും കഥ വായിക്കാനുള്ളതും ആണെന്നൊരു ബോധം എഴുതുന്നവര്‍ക്ക് ഉണ്ടാകുന്നത് നല്ലതാകും . കഥയെഴുതിയും കവിതാത്മകമായി വായിക്കാമല്ലോ എന്നുകൂടെ ഖണ്ഡിക്കാം .
ഹാ പുഷ്പമേ! എന്ന വരികള്‍ അറിയാത്ത , ചൊല്ലാത്ത  മലയാളികള്‍ ഇന്നും വളരെ കുറവാകും . ഒരു പൂവിനേക്കുറിച്ച് കവിത എഴുതുക ആ കവിത വായനക്കാര്‍ ഹൃദയത്തിലേക്ക് ഏറ്റെടുക്കുക . അതൊരു അനുഭവമാണ് . കുമാരനാശാന്‍ എഴുതിയ വീണപൂവ് അനേകം വായനക്കാരുടെ അനേകം പഠനങ്ങളും ആസ്വാദനങ്ങളും നിരൂപണങ്ങളും ഏറ്റുവാങ്ങിയ ഒന്നാണ് . വളരെ മനോഹരമായി, ഒരു യുവതരുണിയുടെ ജീവിതവും ആത്മഹത്യയോ മരണമോ എന്തു തന്നെയായാലും അതിന്റെ പര്യവസാനം വരെ പറഞ്ഞു നിര്‍ത്തുന്ന ഈ കവിതയില്‍ ആത്മീയതയും തത്വദീക്ഷകളും ലോകവീക്ഷണങ്ങളും ഒപ്പം ആത്മരോദനങ്ങളും നിറഞ്ഞിരിക്കുന്നു . പ്രണയവും രതിയും തുടർന്നുള്ള സാമൂഹിക ചിന്തയും പാപബോധവും ഒക്കെ ചേർന്ന് ഒരു യുവതിയുടെ ജീവിതം അവസാനിക്കപ്പെടുന്നതിനെ ബിംബവത്കരണത്തിലൂടെ പൂവും വണ്ടും ഒക്കെയായി അവതരിപ്പിക്കുന്ന ശൈലി മനോജ്ഞം തന്നെയാണ്. ക്ഷണപ്രഭാചഞ്ചലമായ ലോകത്തിന്റെ നീതിയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും ഒക്കെ വാചാലമാകുന്ന കവിത പ്രമേയവും അവതരണവും ശൈലിയും കൂടിച്ചേർന്ന് മികച്ച ഒരു വായനയാണ് .ആസ്വാദനത്തിന്റെ പരമസത്തയെ ആവാഹിച്ചു പിടിക്കുന്ന വരികളുടെ വിതരണം കൊണ്ട് കവിതയുടെ ഊര്‍ജ്ജം ഒട്ടും മങ്ങാതെ കാഴ്ചവെയ്ക്കുന്നു ഈകവിത . വായനകൊണ്ടു ഇവിടെ ഓന്നും സംഭവിക്കില്ല എന്നു കരുതുന്ന ആധുനിക എഴുത്തുകാര്‍ക്ക് ഒരുപക്ഷേ പഴയ കവിതകളും കഥകളും എന്നത് വെറുതെ വായിക്കാനോ, പഴയകാല ഭാഷയുടെ ഉദാഹരണം എന്നു പറഞ്ഞു മാറ്റി നിർത്താനോ ഉള്ള ഒരു സംഗതി മാത്രമാണ്. മറിച്ച്  എഴുത്തിനെ നവീകരിക്കാനും ശ്രദ്ധിക്കപ്പെടുന്ന ഒരു കവിതയോ കഥയോ എഴുതാനും പഴയ എഴുത്തുകൾ വായിക്കുന്നത് വേറിട്ട ചിന്തകളുണ്ടാകാനും സഹായിക്കും എന്നു കരുതുന്നു .ആശംസകളോടെ ബി ജി എൻ വര്‍ക്കല
 


No comments:

Post a Comment