Monday, May 22, 2023

നീ എൻ്റെ ലഹരി

നീ എൻ്റെ ലഹരി

ഒരു നിലാപ്പക്ഷിയായ്
ഞാൻ നിൻ്റെ ശയ്യയിൽ
ഒഴുകിയെത്തുന്നുണ്ട് നിത്യം.
ഒരു മയിൽപ്പീലിയായ്
ഞാൻ നിൻ്റെ മേനിയെ
തഴുകിയകലുന്നുണ്ട് നിത്യം.
അരുതുകൾ കൊണ്ട് നീ
വേലി കെട്ടുമ്പോഴും 
അകലുവാനാകുന്നതില്ല.
അടരുവാനാകാതെ 
നിൻ മാറിലായെൻ്റെ
വിറപൂണ്ട ചുണ്ടമർത്തുന്നു.
ഒരു മറവിപോലെ നിൻ
മാറിൽ പതിഞ്ഞൊരാ
മറുക് ഞാൻ പരതിനോക്കുന്നു.
ഒരു വിറയലോടെ നിൻ
നാഭിച്ചുഴിയുടെ
ആഴമളന്നു വലയുന്നു.
ഇരുളു മാറുന്നൊരാ
ശപ്തനിമിഷത്തിൽ
പാഞ്ഞകലുന്നുണ്ട് നിത്യം.
പകലിനെ പ്രാകി ഞാൻ
പറഞ്ഞകറ്റുന്നുണ്ട് 
രാവു വരുവാനായ് നിത്യം.
അതു വരെ നീ തന്ന 
ലഹരിയിൽ മുങ്ങി ഞാൻ
ഒഴുകി നടക്കുന്നു നിത്യം.
@ബിജു ജി.നാഥ് വർക്കല

Tuesday, May 16, 2023

പൊയ്മുഖങ്ങൾ

പൊയ്മുഖങ്ങൾ
.................................
justice for .........
എങ്ങനെ !!!
ജീവൻ തിരികെ നല്കുമാേ
ജീവിതം തിരികെ നല്കുമോ
നഷ്ടങ്ങൾ തിരികെപ്പിടിക്കുമോ
തെറ്റുകൾ തിരുത്തുമോ
ഇവയൊക്കെ നിങ്ങൾക്ക് എങ്ങനെ സാധിക്കും? 
ഇനിയൊരു ...... ഉണ്ടാകാതെയിരിക്കാൻ 
എന്ന് നിങ്ങൾ പറയുമായിരിക്കും.
എത്ര ജിഷമാർ
എത്ര വാളയാറുകൾ
എത്ര സൂര്യനെല്ലികൾ
എത്ര
എത്ര 
എത്ര...... അതിജീവിതകൾ
നിങ്ങളാർക്കാണ് നീതി വാങ്ങിക്കൊടുത്തത്?
നിങ്ങളുടെ പൊയ്മുഖം അഴിച്ചു മാറ്റുക
കഴിവില്ലായ്മ സമ്മതിക്കുക.
അതല്ലായെങ്കിൽ 
നിങ്ങൾ പറയൂ
ഒരു പുതിയ അതിജീവിതയുണ്ടാകാതിരിക്കാൻ
നിങ്ങൾ നിങ്ങളുടെ വീട്ടിൽ 
എന്താണ് തുടങ്ങി വച്ചത്?
മതം ഉപേക്ഷിച്ചോ
ജാതി ഉപേക്ഷിച്ചോ
ലിംഗ വ്യത്യാസം ഉപേക്ഷിച്ചോ
വർഗ്ഗ വർണ്ണ ചിന്തകൾ ??? 
മനുഷ്യനാകാൻ പഠിപ്പിച്ചോ മക്കളെ?
വിഷമിക്കണ്ട
നിങ്ങൾക്കെളുപ്പം ഇത് തന്നാ.
വേഗം തുടങ്ങിക്കോളൂ ഹാഷ് ടാഗ്
justice for .......
@ബിജു ജി.നാഥ് വർക്കല

കളളിമുള്ളിന്റെ ഒച്ച ..........രാജേഷ് ചിത്തിര

കളളിമുള്ളിന്റെ ഒച്ച (കവിതകള്‍)
രാജേഷ് ചിത്തിര 
ലോഗോസ് ബുക്സ് 
വില : ₹180 

"എന്താണ് നിങ്ങൾക്ക് കവിത" എന്നൊരു ചോദ്യത്തോടെയാണ് രാജേഷ് ചിത്തിരയുടെ പുതിയ പുസ്തകമായ കളിമുള്ളിന്റെ ഒച്ച ആരംഭിക്കുന്നത് . അദ്ദേഹത്തിന്റെ മുന്‍ കവിത സമാഹാരം ( ഉന്മത്തതയുടെ ക്രാഷ് ലാൻറിംഗ്) വായിച്ചിട്ടുള്ളതും ഇവിടെ എഴുതിയിട്ടുള്ളതുമാണ് എന്നതിനാലും കവിതകളില്‍ ശ്രീ രാജേഷ് ചിത്തിര കൊണ്ടുവരാന്‍ ശ്രമിക്കുന്ന പരീക്ഷണങ്ങള്‍ പലയിടങ്ങളിലുമായി ശ്രദ്ധയില്‍ പ്പെട്ടുപോകുന്നതുമായിട്ടുള്ളതും എന്താകും ഈ പുതിയ പുസ്തകത്തിന് പറയാനുള്ളത് എന്നു വായിക്കേണ്ടത് ഒരു കൗതുകമായി കൂടെ നിന്നു. കവിത എന്താണ് എന്ന ചോദ്യത്തിന്റെ സാംഗത്യം എന്താകാമെന്നാണ് ആദ്യം മനസ്സില്‍ ഉരുത്തിരിഞ്ഞ ചോദ്യം . എ ആര്‍ രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരി ആണ് ആദ്യം ഓര്‍മ്മയില്‍ വന്നത് ഈ ചോദ്യത്തിന് ഉത്തരം തേടുന്ന വേളയില്‍ . പ്രസ്തുത പുസ്തകത്തില്‍ തുടക്കത്തില്‍ തന്നെ പറയുന്നതു സാഹിത്യത്തിന്റെ തുടക്ക കാലത്തെ കവിതാ രചനകളെയും സാഹിത്യ സംരംഭങ്ങളെയും ഒരു ചട്ടക്കൂട്ടില്‍ കൊണ്ടുവരാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ് .അതില്‍ പദ്യമെന്നും ഗദ്യമെന്നും രണ്ടു സാഹിത്യ ശാഖകള്‍ വേര്‍തിരിക്കുന്നതെന്ത് എന്നും പദ്യത്തിന് വൃത്തം എത്ര ആവശ്യകതയെന്നുമൊക്കെ വിശദമാക്കുന്നുണ്ട് . ആധുനിക കാലത്തും കവിതകള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്ക് രണ്ടു തരം കവികളെ കാണാന്‍ കഴിയും. ഒന്ന്‍ ഭാഷാപഠനം കഴിഞ്ഞവരുടെ കവിതകള്‍ മറ്റൊന്ന് ഭാഷയുടെ ആഴവും പരപ്പും ഒന്നും അല്ല ഉള്ളിലെ വികാരങ്ങളുടെ പ്രകടമാകുന്ന ഭാഷയാണ് ശൈലിയാണ് കവിതയെന്ന് കരുതുന്നവരുടെ കവിതയും . ഇവിടെ ഒരു പ്രധാന പ്രശ്നം സാഹിത്യത്തില്‍ അംഗീകാരങ്ങളും മറ്റും നല്‍കുന്ന അവസ്ഥയില്‍ ഇവയൊരു ഘടകമാകുന്നതായി കാണാം എന്നുള്ളതാണ് . ഭാഷാപഠനം ചെയ്തവരുടെ, കാവ്യനിയമങ്ങളുടെ ഉള്ളില്‍ നില്‍ക്കുന്ന കവിതകളെ ആണ് ഇത്തരം അവസ്ഥകളില്‍ കൂടുതലും പരിഗണിച്ചു വരുന്നതായി കാണുന്നത് . ഞങ്ങളും കവികള്‍ അല്ലേ എന്ന്‍ ആദ്യം നിലവിളികള്‍ നിരന്തരം നടന്നിരുന്നുവെങ്കിലും രണ്ടാമത്തെ കൂട്ടര്‍ പതിയെ തങ്ങളുടെ നിലപാടുകളെ സാധൂകരിക്കുന്ന രീതിയിലേക്ക് ഒരു കൂട്ടം ആസ്വാദകവലയത്തെ കൊണ്ടുവരികയും കവിതയിലെ വിപ്ലവം എന്നതിനെ വിശേഷിപ്പിക്കുകയും ചെയ്തു. എ ആര്‍ രാജരാജവര്‍മ്മ തന്റെ സാഹിത്യ സാഹ്യം എന്ന കൃതിയില്‍ ഇതിനെ പരാമര്‍ശിക്കുന്നുണ്ട് .”ഗദ്യം കവീനാം നികഷം വദന്തി”(ഗദ്യമെഴുതി ഫലിപ്പിക്കുന്നതിലാണ് കവിയുടെ സാമര്‍ഥ്യം തെളിയുന്നത്) എന്നുതുടങ്ങി വളരെ വിശദമായി ഗദ്യവും പദ്യവും  കവിതയും അവയുടെ രചനാരീതികളും വായിക്കാന്‍ കഴിയുന്നുണ്ടതില്‍ . നമ്മുടെ പുതിയ കാലത്തിനു കവിതകള്‍ ആയാലും കഥകള്‍ ആയാലും ക്യാപ്സൂള്‍ പരുവമാണ് ഇഷ്ടം എന്നു കാണാം . പെട്ടെന്നു വായിക്കണം ബാലേഭേഷ് എന്നു പറയണം മുന്നോട്ട് പോകണം. അർത്ഥം , കവിത്വം , ആശയം , ശൈലി ഇവയൊന്നും അധികമാരും ചികഞ്ഞു പോകാറില്ല . പോകുന്നവര്‍ ചിലപ്പോള്‍ തര്‍ക്ക വിതര്‍ക്കത്തിനോ ആസ്വാദന വിമര്‍ശന ചിന്തകള്‍ക്കൊ മുതിര്‍ന്നെന്നും വരും . ഇവിടെ കവി ചോദിച്ച സംശയം ഓരോ കവിതാസ്വാദകരെയും ചിന്തിപ്പിക്കേണ്ടതാണ് . നമുക്ക് പഥ്യം ഈണവും താളവും ഉള്ള കവിതകള്‍ ചൊല്ലുന്നതാണോ ചൊല്‍ക്കവിതകള്‍ ആയി ബാലെ സംഭാഷണ ശൈലിയില്‍ പറഞ്ഞു പോകുന്നതാണോ (തമിഴ് സിനിമകളിലെ നെടുനീളന്‍ സംഭാഷണങ്ങള്‍ ഒഴുക്കോടെ പറയുന്നതു കേട്ടിരിക്കാന്‍ തോന്നുന്ന ഒരു സുഖം പോലെ ) കേള്‍ക്കാനും വായിക്കാനും ഇഷ്ടം എന്നത് വായനക്കാരെ ആശ്രയിച്ചിരിക്കുന്നു . ഒരു കവിതയെ ഗദ്യമായും പദ്യമായും എഴുതാന്‍ കഴിയും . ഭാഷയുടെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടു കവിത രചിക്കാം അതുപോലെ ഒരു നിയമവും പാലിക്കാതെയും കവിത രചിക്കാം . ഇവ രണ്ടും നമുക്ക് സോഷ്യല്‍ മീഡിയയില്‍ ലഭ്യവുമാണ് . ഉദാഹരണം പറയുകയാണെങ്കില്‍ ഡോക്ടര്‍ ദീപ സ്വരന്‍ എഴുതുന്ന കവിതകള്‍ മിക്കവയും പദ്യനിയമങ്ങള്‍ പാലിക്കുന്ന ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നവയാണെന്ന് കണ്ടിട്ടുണ്ട് . അവര്‍ ഭാഷാധ്യാപിക ആണെന്ന് തോന്നുന്നില്ല . എന്നാല്‍ സുധീര്‍ രാജ് എഴുതുന്ന കവിതകള്‍ ഗദ്യ കവിതകള്‍ ആണ് പക്ഷേ അവയ്ക്കൊരു വന്യമായ ഈണവും ഉണ്ട് . ഇവ രണ്ടും ഉദാഹരണങ്ങള്‍ ആയി പറയുന്നതാണ് ഇവയാണ് കവിതകള്‍ എന്നൊരു പ്രസ്താവന അല്ല ഉദ്ദേശം . 
കളിമുള്ളിന്റെ ഒച്ച എന്ന കവിത സമാഹാരം കുറച്ചു ഗദ്യകവിതകളുടെ ഒരു ശേഖരം ആണ് .വിഷാദവും ഏകാന്തതയും അപാരമായ പരിക്കുകള്‍ ഏല്‍പ്പിച്ച ഒരു കവി ഹൃദയത്തിന്റെ ഗീതകങ്ങള്‍ ആണ് ഈ കവിതകള്‍ എന്നു തോന്നല്‍ ജനിപ്പിക്കുന്ന കവിതകള്‍ വായനയില്‍ അതിജാഗ്രത ആവശ്യപ്പെടുന്നുണ്ട് പതിവുപോലെ. ഒരിക്കല്‍ ബുദ്ധനോട് ഒരമ്മ ചോദിച്ചു മരിച്ചുപോയ എന്റെ കുഞ്ഞിനെ ജീവിപ്പിച്ചു തരാമോ എന്നു . ബുദ്ധന്‍ മറുപടി കൊടുത്തത് ആരും മരിച്ചിട്ടില്ലാത്ത ഒരു വീട്ടില്‍ നിന്നും അല്പം കടുക് വാങ്ങി വരിക എന്നായിരുന്നു .ആരെങ്കിലും ഒരാള്‍ മരിക്കാത്ത ഒരു വീടുപോലും ആ അമ്മയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല . രാജേഷ് ചിത്തിരയുടെ , ഈ പുസ്തകത്തിലെ കടുകിന്റെ ജന്‍മത്തെക്കുറിച്ചുള്ള കവിത വായിക്കുമ്പോള്‍ മനസ്സില്‍ ഈ കഥയാണ് ഓർമ്മ വന്നത് . മരണം , ഏകാന്തത , അപരവത്കരണം തുടങ്ങിയ പല ഭാവങ്ങളിലൂടെയാണ് രാജേഷിന്റെ കവിതകള്‍ സഞ്ചരിക്കുന്നതെന്ന് കാണാം . നഗരം , രാജ്യം , രാഷ്ട്രീയം ഇവയുടെ ജനിതക ഘടനകളില്‍ കൂടി കവി സഞ്ചരിക്കുന്ന അപൂര്‍വ്വ കാഴ്ചകള്‍ ഈ കവിത സമാഹാരം വായനക്കാര്‍ക്ക് നല്കുന്നു . പ്രണയത്തിന്റെ ഗൂഢതന്ത്രം മനസ്സിലാക്കിയ കാമുകന്റെ മനസ്സിലൂടെ പ്രകൃതിയുടെ നഗ്നതയിലേക്ക് നടന്നു പോകുന്ന കവി തന്നിലേ വികാരവിചാരങ്ങളെ അതിരുകള്‍ ഇല്ലാത്ത ദേശങ്ങളുടെ വാനവീചികളില്‍ അലയാന്‍ വിടുന്നു . തികച്ചും വിരസതയുണ്ടാക്കുന്ന വായനകളെപ്പോലും ചില ഗിമ്മിക്കുകളില്‍ കൂടി തിരിച്ചു പിടിക്കാന്‍ കവി ശ്രമിക്കുന്നതായി കാണാം. പരീക്ഷണങ്ങള്‍ കൊണ്ട് നിറഞ്ഞ കവിതകളുടെ ലോകം എന്നുകൂടി തോന്നുന്നുണ്ട് ഈ പുസ്തകം . തീര്‍ച്ചയായും എന്താണ് കവിത എന്നത് കവിയുടെ അന്വേഷണം മാത്രമല്ല വായനക്കാരന്റെ കൌതുകം കൂടിയാണ് എന്ന സന്ദേശം നല്കുന്നു കളിമുള്ളിന്റെ ഒച്ച . ആധുനിക കവിതകളുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഈ കവിതകളെ ആയതിന്നാല്‍ത്തന്നെ വായനക്കാരുടെ ചിന്തകള്‍ക്ക് മേയാന്‍ വിടുന്നതാണ് ബുദ്ധി എന്നു കരുതുന്നു. പൊതുവായ ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ വെമ്പുന്ന ഒരു കവിയുടെ കുതിപ്പും കിതപ്പുമാണ് ഈ പുസ്തകത്തിലെ കവിതകള്‍ . ബൗദ്ധിക വായനയായാലും കേവല വായനയായാലും രാജേഷ് ചിത്തിരയെ വായിച്ചു പോകുക എന്നത് ഒരാവശ്യമാകുന്നുണ്ട് എന്നോര്‍മ്മിപ്പിക്കുന്നു ഈ പുസ്തകവും . ആശംസകളോടെ ബിജു.ജി.നാഥ് വര്‍ക്കല

Thursday, May 11, 2023

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ ----------- 
കാഴ്ചകള്‍ പൊള്ളുന്ന ഓര്‍മ്മകളാണ്... 
വനദുര്‍ഗ്ഗങ്ങളില്‍ വിടരും കറുത്ത പുഷ്പദളങ്ങള്‍, 
വെളുത്ത വിരിപ്പൂക്കളില്‍ നിറം നല്‍കുമ്പോള്‍! 
ഒരിക്കലും തേടിവരാത്തൊ- 
രാലിലയെ സ്വപ്നം കണ്ട് 
കണ്ണീര്‍ പുതഞ്ഞൊരു 
തലയിണ തപിക്കുമ്പോള്‍ 
തിരികെ വരാതെ പടിയിറങ്ങുന്ന 
നല്ല പാതിയുടെ കാലടികള്‍ 
നിറകണ്ണുകളില്‍ കാണാന്‍ കഴിയാതാകുമ്പോള്‍
 പ്രണയാലസ്യങ്ങള്‍ക്കൊടുവില്‍ 
സര്‍പ്പ ദംശനം പോലെ 
കമിതാവിന്റെ മെമ്മറിക്കാര്‍ഡുകള്‍ തഴുകി 
യടയ്ക്കുന്ന അവസാന മിഴിത്തിളക്കം പോലെ 
അവിശ്വസനീയമായ നീക്കങ്ങളില്‍ 
പകച്ചു നില്‍ക്കുന്ന കുഞ്ഞുമിഴികള്‍ക്ക് 
മുന്നില്‍ തകര്‍ന്നു വീഴുന്ന 
വിശ്വാസങ്ങള്‍ പോലെ 
കാലുപൊള്ളി കണ്ണീര്‍ തുടച്ചു നില്‍ക്കുന്ന 
കറുത്ത തൊലിയില്‍ കണ്ണുടക്കാതെ 
കാര്‍വര്‍ണ്ണന്റെ കോമളരൂപത്തെ 
വെണ്ണകൊടുത്തു തോളിലേറ്റുമ്പോള്‍ 
അതെ... ഓര്‍മ്മകള്‍ പുകയുകയാണ് . 
പുകയാത്ത അടുപ്പുകളില്‍ 
എന്നോ അണഞ്ഞു പോയ 
കനലുകള്‍ ഊതിക്കത്തിക്കും പോലെ 
ഓര്‍മ്മകള്‍ ഭാരിച്ച കടം കൊള്ളുകയാണ്. 
ജീവിതത്തെ നോക്കിക്കാണാന്‍ 
മരിച്ചില്ലെങ്കിലും മരിച്ചവന്‍ എന്ന് 
മരിക്കാത്തവരെ ബോധിപ്പിക്കും പോലെ 
കഠിനമാകുകയാണ് ഓര്‍മ്മകള്‍. 
@ബിജു ജി നാഥ് വര്‍ക്കല 

സൌദി ജിദ്ധയിലെ കൊല്ലം പ്രവാസി സംഘടനയുടെ ദശവാര്‍ഷിക സുവനീറില്‍ പ്രസിദ്ധീകരിച്ചു ;21.02.2016