Wednesday, September 28, 2022

സ്വപ്നമായിരുന്നത്

സ്വപ്നമായിരുന്നത്
......................................
ഞാനപ്പോഴും 
നനഞ്ഞ മണ്ണിൽപ്പൊതിഞ്ഞ്,
മുറിഞ്ഞുപോയൊരു കനവിൻ്റെ 
വേരറ്റത്തായിരുന്നു.

നക്ഷത്രവിളക്കുകളെ ഊതിയണച്ചും
എള്ളിൻപ്പൂമണം നുകർന്നും
ഓറഞ്ചല്ലികളെ മധുരിച്ചും
സമയസൂചിക കടക്കുകയായിരുന്നു.

വെൺശംഖിനെയളന്ന്,
പുളിനപ്രാന്തങ്ങളിലൂടലസം ഗമിക്കവേ
അരികിലോടിക്കളിച്ചൊരു
ഹിരണമുഖത്ത് ചുംബിക്കുകയായിരുന്നു.

നിമിഷഘടികാരമേ !
എന്തിനാണ് നീയെന്നെയീവിധം,
ഇത്രമേൽ നിർദ്ദയമായിന്നീ
സ്വപ്നത്തിൽനിന്നും വിളിച്ചുണർത്തിയത്.?
@ബിജു ജി.നാഥ്

Sunday, September 25, 2022

ഓർമ്മപ്പുസ്തകത്തിൽ കുറിച്ചിടുക

ഓർമ്മപ്പുസ്തകത്തിൽ കുറിച്ചിടുക
................................................................
സ്വന്തമായ ആകാശമെന്നും
സ്വതന്ത്രമായ ചിന്തയെന്നും
നീയെന്നും അടയാളപ്പെടുത്തുന്ന
ചിലതുണ്ട് ഭൂമിമലയാളത്തിൽ .

പ്രണയമെന്ന ധാരണയിൽ
കാമമുണ്ടാകരുതെന്ന ചിന്തയിൽ
ഒരുമിച്ചിരിക്കാമെന്നും 
ഒന്നിച്ചു സഞ്ചരിക്കാമെന്നും തോന്നുമപ്പോൾ. 

നിൻ്റെ ആകാശത്തിനപ്പോൾ നീലനിറം
നിൻ്റെ കടലിന് കരിംപച്ചയും.
നിൻ്റെ മോഹങ്ങൾക്ക് വയലറ്റും
നിൻ്റെ ജീവിതത്തിന് ചുവപ്പും നിറയും.

എൻ്റെ വിരലുകൾ നിന്നെ തൊടുകയും
നീയറിയാത്തൊരു വികാരം നിറഞ്ഞ്
എൻ്റെ മാറിൽ നീ ആർത്തലച്ചു വീഴുകയും
നമുക്കിടയിൽ പ്രപഞ്ചം നിശ്ചലമാകുകയും ചെയ്യുമപ്പോൾ.

ഓർമ്മകളുടെ അരണി കടഞ്ഞ് കടഞ്ഞ്
നീയൊരുക്കുന്ന അഗ്നിയിൽ പക്ഷേ
ഉരുകി ഒലിക്കുന്ന ഹവിസ്സാകുവാൻ മാത്രം
അരികിൽ ഞാനുണ്ടാകില്ല ന്യൂനം.

കാടാണ് മനസ്സിൽ നിറയെ
കരിമ്പാറക്കെട്ടാണ് ഉള്ളിലുമെങ്കിലും
നീർച്ചോലകൾ ഉറവപൊട്ടുന്നത്
നിന്നെ മറയ്ക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

നിനക്ക് മഞ്ചലായെൻ മാറിടവും
നിനക്ക് സാന്ത്വനമായെൻ കരതലവും
നിനക്കാശ്വാസമായെൻ ചുംബനവും
നിനക്കായ് കരുതി വയ്ക്കും ഞാനെന്നും.

എൻ്റെ ഉഷ്ണവാതങ്ങളെയും
എന്നിലെ അഗ്നിപർവ്വതങ്ങളെയും
എൻ്റെ തപ്തനിശ്വാസക്കൊടുങ്കാറ്റുകളും
എന്നിലെ എന്നിൽ ഞാനൊളിച്ചു വയ്ക്കും.

നമുക്ക് പ്രണയിക്കാം ആവോളം
നിൻ്റെ കണ്ണുകൾ തോരും വരേയ്ക്കും
നിൻ്റെ ഹൃദയം ശാന്തമാകും വരേയ്ക്കും
നിൻ്റെ പേടികൾ മായും വരേയ്ക്കും.
@ബിജു. ജി.നാഥ്

Saturday, September 24, 2022

ഉപരോധം.......................... സി.വി.ബാലക്രിഷ്ണന്

ഉപരോധം(നോവല്) സി.വി.ബാലക്രിഷ്ണന് പ്രഭാത് ബുക്ക് ഹൌസ് വില. 60 രൂപ ചരിത്രത്തിന്റെ ഇടനാഴികളില്‍ പതിഞ്ഞിട്ടും പതിയാതെ പോയ ചരിത്രമാണ് കാലം കീഴാളനെന്ന് അടയാളപ്പെടുത്തുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതം. അധികാരത്തിന്‍റെയും വര്‍ഗ്ഗ,വര്‍ണ്ണ ബോധത്തിന്റെയും അഹംഭാവത്താല്‍ മനുഷ്യര്‍ പരസ്പരം അവയെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്തു. “തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍. കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ ഒട്ടല്ലഹോ! ജാതിക്കോമരങ്ങള്‍” എന്ന്‍ കവി വിലപിച്ചത് കേരളത്തിന്റെ അവസ്ഥയില്‍ മനം നൊന്തായിരുന്നല്ലോ. കാലം കഴിഞ്ഞു പോയിട്ടും അതിനോട്ടും വ്യത്യാസം സംഭവിച്ചില്ല . “തങ്ങളില്‍ തങ്ങളില്‍ മുഖത്ത് തുപ്പും പിന്നെ നമ്മളൊന്നെന്ന് ചൊല്ലും ചിരിക്കും” എന്ന തലത്തിലേക്ക് എത്തിയതേയുള്ളൂ ഇന്നും മനുഷ്യര്‍ എന്നു ആധുനിക കവി വാക്യം സൂചിപ്പിക്കുന്നു . മണ്ണിന്റെ മണമുള്ള എഴുത്തുകള്‍ സാഹിത്യത്തില്‍ അധികം സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു . കറുത്ത മനുഷ്യരുടെ കവിതകള്‍ എന്നൊരു സമാഹാരം സച്ചിദാനന്ദന്‍ മാഷ് ക്രോഡീകരിച്ചത് ആഫ്രിക്കന്‍ ജനതയുടെ കവിതകള്‍ സമാഹരിച്ചാണ് . കേരളത്തില്‍ കര്‍ഷകരുടെ ഇടയില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കവിതകളോ കഥകളോ സമാഹരിക്കാന്‍ കഴിയാതെ പോയത് ഇവിടെ സാഹിത്യ വാസന ഉള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല അവരെ കണ്ടെത്താന്‍ യാത്ര ചെയ്യാനോ അവ സമാഹരിക്കാനോ ആര്‍ക്കും മനസ്സുണ്ടാകാഞ്ഞിട്ടാകാം. ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ വായിച്ചു നെടുവീര്‍പ്പിടുന്ന മനുഷ്യരില്‍ പോലും മനസ്സില്‍ നിന്നും തങ്ങളുടെ ജാതീയത തുടച്ചു നീക്കാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗവും . സി വി ബാലകൃഷ്ണന്റെ “ഉപരോധം” എന്ന നോവല്‍ ഇത്തരത്തില്‍, ജീവിച്ചിരുന്നിട്ടും അടയാളപ്പെടുത്താതെ പോയ അടിയാളരുടെ ചരിത്രമാണ് എന്നു പറയാം . കാല്‍പനികത ഒട്ടും തന്നെ ഇല്ലാതെ ഒരു കാലത്തിന്റെ ചരിത്രത്തെ രാമനിലൂടെയും കോടിയാനിലൂടെയും സി വി അവതരിപ്പിക്കുമ്പോള്‍ പറഞ്ഞെഴുതിക്കപ്പെട്ട ചരിത്രങ്ങള്‍ കളവ് പറയുമ്പോഴും കേള്‍വിയിലും നേര്‍ചരിത്രങ്ങളിലും നിറയുന്ന സംഭവങ്ങളെ കോര്‍ത്തിണക്കാനും മനസ്സിലാക്കാനും വായനക്കാരന് എളുപ്പം കഴിയുന്നു . ഒരു കാലത്ത് നമ്മുടെ സമൂഹം എങ്ങനെയാണ് നമ്മുടെ സഹജീവികളോട് പെരുമാറിയിരുന്നതെന്ന് അറിയാന്‍ കഴിയുന്നു . അടുത്തിടെ ഒരു വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നും ഉണ്ടായിരുന്നു. ഗ്രാമത്തിലെ പൊതുകിണറില്‍ നിന്നും വെള്ളം എടുക്കുകയോ അതിന്റെ സമീപത്ത് വരികയോ ചെയ്താല്‍ ഉള്ള ശിക്ഷാവിധിയും പിഴകളും വിശദീകരിക്കുന്ന ഒരു വിളംബരം നടത്തപ്പെട്ടത്. അത് നടത്തിയതാരാണ് എന്നതാണു കൂടുതല്‍ കൌതുകകരമായ വസ്തുത. അതേ പതിതരായ മനുഷ്യരില്‍ നിന്നൊരാളെ കൊണ്ടാണ് ഈ വിളംബരം നടത്തപ്പെട്ടത്. ഇന്നത് വായിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ ഒട്ടും അതിശയോക്തി തോന്നാത്തത്തിന് കാരണം നമ്മുടെ ചരിത്രവും അങ്ങനെ തന്നെയാണല്ലോ എന്ന അറിവിനാല്‍ ആണ് . ബ്രാഹ്മണ്യം തങ്ങളുടെ ശാസനകള്‍ നടപ്പില്‍ വരുത്തിയിരുന്നത് നായര്‍ പടയാളികളിലൂടെ ആയിരുന്നെങ്കില്‍, നായര്‍ പ്രമാണികള്‍ ശാസനകള്‍ നടപ്പില്‍ വരുത്തിയിരുന്നത് അടിയാളരെ കൊണ്ടാണ് . ഇന്നും ജന്‍മാഷ്ടമിക്ക് മാത്രം കോളനികളില്‍ പോയി കറുത്ത മക്കളെ കൃഷ്ണനാക്കി ശോഭായാത്ര ഒരുക്കുന്ന ആള്‍ക്കാരെ കാണാമല്ലോ നമുക്കിടയില്‍ . പറമ്പിലും പാടത്തും പണിയെടുക്കുന്ന പുലയരെക്കൊണ്ടാണ് അധികാരികള്‍ കോടിയാനെയും രാമനെയും മര്‍ദ്ദിക്കുന്നതും, അടിയാളന്മാരെ കൊല്ലുന്നതും. ഒരു വേള ഈ കൂലിപ്പണിക്കാര്‍, തങ്ങള്‍ ഇത് ചെയ്യില്ല എന്നും അവരും ഞങ്ങളുടെ രക്തമാണെന്നും ചിന്തിക്കുകയും, അടിമപ്പണി മതിയാക്കി, തല്ലാന്‍ പറയുന്നവനെ തിരിച്ചു തല്ലാനും ഒരുങ്ങിയിരുന്നെങ്കില്‍ ചരിത്രം ഇത്ര ക്രൂരതയുള്ളതാകുമായിരുന്നോ? പക്ഷേ അതിനു പിന്നേയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നുവല്ലോ. വഴി മാറാതിരുന്നതിന് കോടിയോനെ തല്ലാന്‍ വന്ന ജന്‍മിയുടെ അംഗരക്ഷകരെ തല്ലിക്കൊണ്ടു കോടിയാനും, ചീലപ്പെണ്ണിനെ മാനഭംഗപ്പെടുത്താന്‍ വന്ന അധികാരിയെ പൊതിരെ തല്ലിക്കൊണ്ട് രാമനും തുടക്കമിട്ട വിപ്ലവം അടിയാളരില്‍ ഉണ്ടാക്കിയ സമ്മിശ്ര വികാരങ്ങളും വിചാരങ്ങളും ആണ് പിന്നെ ആ ഗ്രാമം കാണുന്നത്. ഒരിടത്ത് കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ പ്രാപിച്ചു കടന്നു പോയ അധികാരിയെ ചോദ്യം ചെയ്യാന്‍ ചെന്ന അടിയാന്‍ മരിച്ചു വീണപ്പോള്‍ അവസാനങ്ങളില്‍ മറ്റൊരിടത്ത്, സ്വന്തം വധുവിനെ തൊടാന്‍ വന്ന അധികാരിയുടെ മുഖത്ത് ഒരിയ്ക്കലും മായാത്ത ഒരു മുറിവ് നല്കിയ അടിയാളന്‍റെ പരിണാമത്തെ കാണാന്‍ കഴിയും. കോടിയോനെ കൊന്നതു കണ്ടത് കോടതിയില്‍ തെളിവ് കൊടുക്കുമ്പോള്‍ പുതിയ തലമുറ ഭയം നിറഞ്ഞിട്ടാണെങ്കിലും സത്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ കോടിയാന്റ് ഭാര്യ അധികാരി വര്‍ഗ്ഗം പഠിപ്പിച്ചത് പറഞ്ഞുകൊണ്ട് കാലത്തിനു മുന്നില്‍ പഴമയുടെയും പുതുമയുടെയും രണ്ടു മുഖങ്ങളെ വരച്ചുകാട്ടുന്നു . നോവല്‍ എന്നതിനുപരി ഒരു ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ ആയി വായിച്ചു പോകാന്‍ കഴിഞ്ഞ ഈ നോവല്‍, പക്ഷേ അതിന്റെ ഭാഷയില്‍ ചില കല്ലുകടികള്‍ സമ്മാനിച്ചു . ആദിയില്ല അന്തമില്ലാ എന്നു പറയുമ്പോലെ വിഷയങ്ങളെ തൊട്ടും തൊടാതെയും പറയാനുള്ള ഒരു ശ്രമം പലയിടത്തും തോന്നിച്ചതാണത്. വായനക്കാര്‍ കൂട്ടിയോജിപ്പിച്ചു മനസ്സിലാക്കട്ടെ അല്ലെങ്കില്‍ അവര്‍ ഊഹിച്ചുകൊള്ളട്ടെ എന്നൊരു അലംഭാവം അവിടെയൊക്കെ അനുഭവപ്പെട്ടതൊഴിച്ചാല്‍ നല്ലൊരു നോവല്‍ വായന സമ്മാനിച്ചു ഉപരോധം . ആശംസ്കളോടെ ബിജു ജി നാഥ്

Thursday, September 22, 2022

വിശപ്പിന്റെ രീതിശാസ്ത്രം

വിശപ്പിന്റെ രീതിശാസ്ത്രം 
----------------------------
ഓര്‍മ്മകള്‍ക്ക് വിശപ്പുണ്ടാകാറുണ്ട് . 
നിന്റെ
നിങ്ങളുടെ 
അവരുടെ 
ദേശത്തിന്റെ 
രാജ്യത്തിന്റെ 
പകയുടെ 
സ്നേഹത്തിന്റെ 
രതിയുടെ 
കടപ്പാടിന്റെ 
കടമകളുടെ ....

വിശപ്പ് മുറ്റുമ്പോള്‍ 
ആര്‍ത്തിയോടെ 
അവജ്ഞയോടെ 
ആനന്ദത്തോടെ 
അപമാനത്തോടെ 
അഹങ്കാരത്തോടെ 
അധികാരത്തോടെ 
ഭയത്തോടെ 
ലജ്ജയോടെ 
ആഹരിക്കാറുണ്ട് .

വിശപ്പാറുമ്പോള്‍ 
മൃഗീയമായ് 
മൂര്‍ച്ഛയോടെ 
സന്തോഷത്തോടെ 
സന്താപത്തോടെ 
ഇച്ഛാഭംഗത്തോടെ 
കൊതി മാറാതെ 
തിരിഞ്ഞു നടക്കാറുണ്ട് 
കിടക്കാറുണ്ട് 
മയങ്ങാറുണ്ട് 
മറക്കാറുണ്ട് 
അവഗണിക്കാറുണ്ട് 
അകറ്റി നിര്‍ത്താറുണ്ട് .
മനുഷ്യരല്ലേ നാമെന്ന ജാമ്യത്തോടെ 
ഓരോ പരിക്രമണത്തിലും 
ഇതൊക്കെ ആവര്‍ത്തിക്കാറുണ്ട് .
@ബിജു ജി നാഥ്

Sunday, September 18, 2022

മരുഭൂമികള്‍ ഉണ്ടാകുന്നത് ....................... ആനന്ദ്

മരുഭൂമികള്‍ ഉണ്ടാകുന്നത് (നോവല്‍)
ആനന്ദ് 
ഡി സി ബുക്സ് 
 വില : 295 രൂപ



"ഇരകൾക്ക് അറിയില്ലായിരിക്കും അവയ്ക്ക് വേട്ടനായ്ക്കൾ ആയി തീരാമെന്ന് പക്ഷേ ഈ സംഗതി വേട്ടനായ്ക്കൾക്ക് എന്നും അറിയാവുന്നതാണ് അതുകൊണ്ട് അവർ അവരുടെ ഇരകളെ എന്നും ഭയന്നിരുന്നു."(ആനന്ദ്.. മരുഭൂമികൾ ഉണ്ടാകുന്നത് )




     രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും ആശയത്തില്‍ കുരുങ്ങിക്കിടക്കുന്നതല്ല അത് ഒരു പൊതുസമൂഹത്തിന്റെ നേരെയുള്ള മനോഭാവമോ നടപടിക്രമമോ ആകണം. തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ടികളുടെ ആശയങ്ങള്‍ വളര്‍ത്തുന്ന ലോകമാണ് ചുറ്റിനും ഉള്ളത്. പൊതുവായ ഒരു സമവായമോ കാഴ്ചപ്പാടോ അതിനുണ്ടാകുന്നില്ല. ഋജുവായ കാഴ്ചപ്പാട് , ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിലാണ് പൂര്‍ണ്ണത എന്ന തോന്നല്‍ ഇവയെല്ലാം കൊണ്ട് തന്നെ ഓരോ രാഷ്ട്രീയവും കുറച്ചു മാത്രം ജനതയുടെ സുഖസൗകര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി കാണാം. ജനിച്ചുപോയത് കൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യരാണ് ഭൂരിഭാഗവും. അവര്‍ക്ക് സ്വപ്നങ്ങള്‍ ഇല്ല, മോഹങ്ങള്‍ ഇല്ല. ജീവിക്കുക മരിക്കും വരെ. അതിനിടയില്‍ ആരൊക്കെ തങ്ങളുടെ ഭാഗധേയങ്ങള്‍ നിര്‍ണ്ണയിക്കുമോ, വഴിനടത്തുമോ എന്നുള്ളതൊന്നും ആര്‍ക്കും വിഷയമേയല്ല.

      മരുഭൂമികൾ ഉണ്ടാകുന്നത് എന്ന ആനന്ദിൻ്റെ നോവൽ രാജസ്ഥാന്‍ പോലുള്ള ഒരു മരുഭൂമിയില്‍ സർക്കാർ നടത്തുന്ന ഒരു രഹസ്യ നിര്‍മ്മാണസ്ഥലത്ത്, ലേബര്‍ ഓഫീസര്‍ ആയി വര്‍ക്ക് ചെയ്യുന്ന കുന്ദൻ്റെ കഥയാണ്. പട്ടാളത്തിന്റെ കര്‍ശനമായ നിയമങ്ങളും നിഗൂഢതകളും നിറഞ്ഞ ഒരിടമാണ് ഇവിടം . ഈ നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്ന തൊഴിലാളികള്‍ ജയിലുകളില്‍ വധ ശിക്ഷയ്ക്ക് വിധേയമായിട്ടുള്ള തടവുകാരാണ് . ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഈ തടവുകാരുടെ സേവനത്താലാണ് ഇവിടെ പണികള്‍ നടത്തുന്നത്. ഈ തടവുകാരുടെ തിരിച്ചറിയല്‍ പരേഡ് നടത്തി അവരെ അകത്തേക്ക് കയറ്റിവിടുന്നത് ലേബര്‍ ആഫീസര്‍ എന്ന നിലയ്ക്ക് കുന്ദന്റെ ഉത്തരവാദിത്വമാണ് . അങ്ങനെയിരിക്കെ അവിടെയ്ക്കു വരുന്ന രണ്ടു തടവുകാരില്‍ നിന്നാണ് കുന്ദന് തന്റെ കഷ്ടകാലം തുടങ്ങുന്നത് . ഒരാള്‍ രേഖകളില്‍ മരിച്ചുപോയ ആള്‍. മറ്റൊരാള്‍ ഇനിയൊരാൾക്ക് പകരമായി ജോലിക്കു വന്നയാള്‍ . ഇവര്‍ രണ്ടുപേരിലേക്ക് ആഴത്തിലേക്ക് ഇറങ്ങുമ്പോഴാണ് കുന്ദന്‍ പല സത്യങ്ങളിലേക്കും വിഷമതകളിലേക്കും ഇറങ്ങിപ്പോകേണ്ടി വരുന്നത് . അതോടെ അയാൾടെ മനസ്സമാധാനം നഷ്ടമാകുന്നു . അധികാരികളുടെ ദുര്‍മുഖം കാണേണ്ടി വരുന്നു . തന്റെ അധികാരത്തിൻ്റെ മേൽ തനിക്കൊരു നിയന്ത്രണം ഇല്ല എന്നയാള്‍ മനസ്സിലാക്കുന്നു . ഒരു നൂല്‍പ്പാവയെപ്പോലെ അയാള്‍ തന്റെ വേഷം ആടിത്തിമര്‍ക്കുന്നത് അയാള്‍ വേദനയോടെ മനസ്സിലാക്കുന്നു . ഇടയില്‍ അയാളുടെ പ്രണയിനി റൂത്ത് വരികയും അവള്‍ നല്‍കുന്ന സൂചനകളിലൂടെ താന്‍ തൊഴിലെടുക്കുന്ന ഇടത്തിന്റെ രഹസ്യങ്ങളിലേക്ക് അയാൾക്ക് കടന്നു ചെല്ലേണ്ടിയും വരുന്നു . ഇതിനേത്തുടര്‍ന്ന് അധികാരികള്‍ അയാളെ അപകടപ്പെടുത്തുവാൻ ശ്രമിക്കുന്നതറിയുമ്പോള്‍ രഹസ്യമായി അയാള്‍ അവിടെ നിന്നും രക്ഷപ്പെടുന്നു . പക്ഷേ അവിടെ നിന്നും രക്ഷപ്പെട്ട അയാള്‍ , തങ്ങള്‍ക്ക് തടവുകാരെ നല്‍കുന്ന ജയിലില്‍ ഒന്നില്‍ എത്തുകയും അവിടെവച്ച് അയാള്‍ക്ക് മറ്റ് ചില നടുക്കുന്ന സത്യങ്ങള്‍ കൂടി ബോധ്യമാകുകയും ചെയ്യുന്നു . രാവിന്റെ യാമങ്ങളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി നഗരത്തിലെ ഗലികളില്‍ ദൈവങ്ങളുടെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്ന തടവുപുള്ളികളെ അയാള്‍ക്കു നേരിൽ കാണാന്‍ കഴിയുന്നു . സ്ത്രീകളെയും കുട്ടികളെയുമൊക്കെ നിഷ്കരുണം കൊല്ലുന്ന ആ കൊലയാളികള്‍ അധികാരികളുടെ ഒത്താശയോടെ ആണിതൊക്കെ ചെയ്യുന്നതെന്ന് അയാള്‍ക്ക് ബോധ്യമാകുന്നത് പത്രമോഫീസില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് . അതോടെ അയാൾ നിയമത്തിന്റെ പിടിയില്‍ അകപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ക്രൂരമായ ശിക്ഷകളില്‍ പീഢനങ്ങളില്‍ അകപ്പെടാന്‍ ദുര്യോഗമുണ്ടാകുകയും ചെയ്യുന്നു .ഒരു കൊല്ലത്തോളം കഴിഞ്ഞു അയാളെ അവര്‍ വെറുതെ വിടുകയും അയാള്‍ തിരികെ തന്റെ കാമുകിയെ, അവള്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയില്‍ തിരഞ്ഞു പോകുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുകയും ചെയ്യുന്നു .


      രാമ രാജ്യത്തിന്റെ വക്താക്കളായ രാഷ്ട്രീയവും അതിന്റെ ക്രൂരതകളും ആണ് ഈ നോവലിന്റെ ഇതിവൃത്തത്തില്‍ തെളിഞ്ഞു കാണുന്നത് . വരാന്‍ പോകുണെന്ന് ഭയപ്പെടുന്ന അടിയന്തിരാവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച പോലെ ഈ നോവല്‍ വായിക്കാന്‍ കഴിയുന്നുണ്ട് . കാഴ്ചകളെ അതിന്റെ ശരിയായ തലത്തില്‍ , രീതിയില്‍ കാണാന്‍ കഴിയുന്ന ഒരു രചനാ വൈഭവം ആനന്ദിന്റെ പ്രത്യേകതയായി കാണാന്‍ കഴിയുന്നു . ഒപ്പം കാലത്തിനു മുന്നേ സഞ്ചരിക്കുന്നവര്‍ എന്ന എഴുത്തുകാരുടെ പേരിനെ അന്വർത്ഥമാക്കും വിധം ഫാസിസവും മത രാഷ്ട്രീയവും എങ്ങനെയാണ് ജനാധിപത്യത്തിന് മേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത് എന്നു ദീര്‍ഘവീക്ഷണത്തോടെ ആനന്ദ് ഈ നോവലില്‍ വരച്ചിടുന്നു . കുന്ദന് ഒപ്പം സഞ്ചരിക്കുമ്പോള്‍ കുന്ദന്റെ ചിന്തകളും വികാരങ്ങളും കാഴ്ചകളും വായനക്കാരനെ അതേപോലെ അനുഭവിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു . തീര്‍ച്ചയായും വായനയില്‍ നല്ലൊരു അനുഭവം തന്നെയായിരുന്നു ഈ നോവല്‍ . സസ്നേഹം ബിജു ജി നാഥ്

Thursday, September 15, 2022

പ്രണയപർവ്വം

പ്രണയപർവ്വം 
...........................
വെയില്‍ താഴും താഴ്വാരങ്ങളില്‍ ചേക്കേറും 
ഋതുപ്പക്ഷികളവരിരുവര്‍ കാൺക നിങ്ങള്‍ .
പ്രണയത്തിന്‍ മലയേറുവാന്‍ വൃതമെടുത്ത് 
വിപിനമതിൽ പിച്ച വയ്ക്കുന്നു കുതൂഹലം. 

അരുമയോടവള്‍ തന്‍ കരം ഗ്രഹിച്ചവന്‍ 
അടിവച്ചു നീങ്ങുന്നു നിഗൂഢമാ വനാന്തരേ.
മൃദുലമാം പുല്‍പ്പരപ്പുകള്‍ കടന്നു ചെമ്മേ 
മുനനിറയും ചരല്‍ക്കല്ലുകള്‍ താണ്ടവേ

തളരുമാ തന്‍ പാദപത്മങ്ങളില്‍ കൂടുകൂട്ടും 
കഠിനവേദനയാ കണ്ണുകള്‍ നിറയ്ക്കുന്നു. 
ഒരു മൃദുഹാസത്തോടവള്‍ തന്‍ കാല്കള്‍ 
പതിയെയവന്‍ മുത്തുന്നു മുഖം ചേര്‍ക്കുന്നു.
 
തുരുതുരെ കണ്ണുനീര്‍ത്തുള്ളികളടർന്നവന്‍ 
തന്‍ ശിരസ്സതിൽ നിപതിക്കുന്നു മഴപോല്‍. 
കുളിര് ചൂടും വനാന്തരത്തിന്‍ രാവിലവനുടെ 
മടിമേൽ മയങ്ങുമവളൊരു  മുയല്‍ക്കുഞ്ഞ്.

പുലരിമഞ്ഞില്‍ ചിരിതൂകും തുഷാരം പോല്‍ 
തിളങ്ങിടുന്നവള്‍ തന്‍ മിഴികള്‍ മനോഹരം . 
നദിതന്‍ തിരകൾ കണ്ടു കടന്നു പോകവേ
ആമ്പല്‍ലതയാൽ തീര്‍ത്തൊരം പാദസരം .
അലിവോടവള്‍ തന്‍ കണങ്കാലിലണിയുന്നു . 

ഒരു ദീര്‍ഘമാം നിശ്വാസത്തോടവളുടൻ 
അടര്‍ന്നുവീഴുന്നവന്‍ തന്‍ മാറിലായ്.
ഒരു സുനാമിതന്‍ ആരവത്തോടാ നദി
കരയെ വലിച്ചുകൊണ്ടൊഴുകുന്നതിദ്രുതം. 

പരല്‍മീനുകള്‍  പിടയുമ്പോളുടലാകേ 
ഉതിരും പ്രണയപ്പിടപ്പുകള്‍ നിലയ്ക്കവേ
പതിനെട്ടാംപടി കയറിക്കഴിഞ്ഞതറിയുന്നു.
കാണുന്നു, മുന്നിലായ് വാക്യം ‘തത്വമസി’
@ബിജു ജി.നാഥ്

Monday, September 12, 2022

അകലുന്നു ഞാനും

നിന്റെ അരുതുകള്‍ക്ക് മുന്നില്‍ 
നിന്നും ഞാനകന്നു പോകുന്നു . 
നിന്റെ മിഴികള്‍ക്ക് മുന്നില്‍ 
നിന്നും ഞാന്‍ മറഞ്ഞു പോകുന്നു.
നിന്റെ കുടയുടെ തണലില്‍ 
നിന്നും ഞാന്‍ മഴയിലേക്കിറങ്ങുന്നു, 
ഇരുളാണ് ചുറ്റിനുമെങ്കിലും 
പ്രിയമാണ് മൗനം എനിക്കെന്നും. 
കരയാന്‍ കഴിയാത്ത ഞാനെന്നില്‍
കരുതിവെച്ച ചിരിയില്‍ 
പൊഴിഞ്ഞു പോകുന്നു.
@ബിജു ജി നാഥ്

Sunday, September 11, 2022

പൊയ്മറഞ്ഞുവോ നീയെന്‍ വസന്തമെ

ഓര്‍മ്മകളില്‍ വീണലിയുന്നൊരു മഞ്ഞുതുള്ളിയായ് 
കാറ്റില്‍ അലിഞ്ഞലിഞ്ഞു തീരുന്നൊരു നറുമണമായ് 
കണ്ണുകളില്‍ മിന്നിമറയുന്നൊരു നഷ്ടപ്രണയമായ് 
എന്നില്‍ നിന്നും പോയി മറയുന്നുവോ നീ?

വസന്തമേ! 
കനകാംബരപ്പൂവു ചൂടിയ നിന്നളകങ്ങളിൽ, 
പട്ടുനൂല്‍ അലങ്കരിച്ച നിന്നുടയാടകളിൽ,
കണ്‍മഷി കളമെഴുതിയ വിടര്‍ന്ന മിഴികളില്‍ 
നിന്റെ വന്യസൗന്ദര്യം പടര്‍ന്ന് കയറുമ്പോഴും
ഒന്നു തൊടാനാകാതെ പോകുന്നുവോ.!

വിട പറയാൻ കൊതിച്ചൊരു മരത്തിൻ
ശാഖിയിൽ പിടഞ്ഞു ഞാന്നു കിടക്കും
ഒരു കാറ്റിൻ്റെ തലോടൽ കൊതിക്കുമീ
ഇലയാണിന്ന് ഞാൻ നിനക്കോമലേ...

വിജനമാം വഴിത്താരകളിൽ എവിടെയോ
കൊഴിഞ്ഞു വീണലിഞ്ഞു പോകുന്നു ഞാൻ.
ഗന്ധമില്ലാതൊരു കാറ്റിൻ്റെ കരങ്ങളിലേറി
നിന്നെ പരിരംഭണം ചെയ്യുന്നു ഗൂഢം.

യൗവ്വനത്തിൻ്റെ കുതിപ്പും കിതപ്പും നിൻ്റെ
പാതകൾ സുരഭിലമാക്കുന്നതറിയുമ്പോഴും
നുരയൊലിപ്പിച്ചു മുടന്തിയോടും കുതിര ഞാൻ
നിന്നരികിലൊരു നാളുമെത്തിടാനാകാത്തോൻ.
@ബിജു ജി.നാഥ്


മഹാത്മാ അയ്യങ്കാളി.........കുന്നുകുഴി എസ് മണി , പി എസ് അനിരുദ്ധന്‍


മഹാത്മാ അയ്യങ്കാളി (ജീവചരിത്രം)
കുന്നുകുഴി എസ് മണി , പി എസ് അനിരുദ്ധന്‍ 
ഡി സി ബുക്സ് 
വില : 175 രൂപ 


          കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ ഒരുപാട് മനുഷ്യരുണ്ട്. അവര്‍, സ്വയം അടയാളപ്പെടുത്തിയതിന്റെ അനുകൂലനങ്ങള്‍ ആസ്വദിക്കുന്ന ജനതതിയുടെ മനസ്സുകളില്‍ പോലും അവര്‍ ഇല്ലാതെ പോകുന്നത് ചരിത്രത്തോടു ചെയ്യുന്ന നീതിനിഷേധം തന്നെയാണ് . സ്വന്തം ജീവിതവും ആരോഗ്യവും സന്തോഷങ്ങളും ഉപേക്ഷിച്ചുകൊണ്ടു താന്‍ ജനിച്ച, ജീവിച്ച സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ എല്ലാം തന്നെ ഒരിയ്ക്കലും ചരിത്രം രേഖപ്പെടുത്തിവച്ചവരില്‍ ഇല്ല .  കൂട്ടത്തില്‍ കുടുംബ , കുല, വര്‍ണ്ണ മേന്‍മയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെട്ട ചരിത്രങ്ങളില്‍ ഒരിയ്ക്കലും പെടാതെ പോകുന്നവരെ ആരും ഓര്‍ക്കുകയുമില്ല. കേരളത്തിന്റെ സാംസ്കാരിക ഇടങ്ങളെ ഉദ്ധരിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ വായിക്കപ്പെടുന്ന ചരിത്രങ്ങളില്‍ ഇത് കാണാന്‍ കഴിയും . നമ്പൂതിരിസ്ത്രീകളുടെ ഉന്നമനത്തിനും ആചാരങ്ങളിലെ ഭോഷ്ക്കുകളെക്കുറിച്ചും സംസാരിച്ച , പ്രവര്‍ത്തിച്ച വി ടി ഭട്ടതിരിപ്പാടിനെ നാമറിയും . നായര്‍ സമുദായത്തിന്റെ ജീവിതത്തെ അടുക്കും ചിട്ടയും കൊണ്ട് ഒരു പുതിയ കാഴ്ചപ്പാടിലേക്ക് നയിച്ച മന്നത്ത് പത്മനാഭന്‍നായരെ എല്ലാവരും അറിയും . ഈഴവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ശ്രീ നാരായണ ഗുരുവിനെയും പുലയരുടെ ഉന്നമനത്തിനായി പ്രയത്നിച്ച മഹാത്മാ അയ്യങ്കാളിയെയും നാം അറിയും . എന്നാല്‍ ഈ പറഞ്ഞ ഇടങ്ങളില്‍ ഇവര്‍ക്ക് മുന്‍പോ ഇവര്‍ക്ക് ശേഷമോ ശബ്ദമുയര്‍ത്തിയവരോ രക്തസാക്ഷികള്‍ ആയവരോ ആരും ചരിത്രത്തില്‍ ഉണ്ടാകുകയുമില്ല . ഒരുദാഹരണം പറയുകയാണെങ്കില്‍ ആറാട്ടുപുഴ വേലായുധനെ കേരളം അറിയില്ല. ഇവയ്ക്കൊക്കെ മാറ്റം ഉണ്ടാകുന്ന ഒരു കാലഘട്ടമാണ് ഇതെങ്കിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനാല്‍ ചരിത്രം വായ്മൊഴികളിലൂടെ അതിശയകരവും പൊലിപ്പിക്കലുകളും കൊണ്ട് മലിനമാണ്. അധഃകൃതര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നു പറയുന്ന നാരായണഗുരു ഈഴവരെ മാത്രം അഡ്രസ്സ് ചെയ്യുകയും അവരുടെ ഉന്നമനത്തിന് വേണ്ടി മാത്രമാണു പ്രവര്‍ത്തിച്ചതെന്നും മനസ്സിലാകുന്നു . അതുപോലെ തന്നെയാണ് അയ്യങ്കാളിയുടെ ചരിത്രം വായിക്കുമ്പോഴും അനുഭവപ്പെടുന്നത് . പൊതുവില്‍ അധഃകൃതര്‍ക്ക് വേണ്ടി ആണ് പ്രവര്‍ത്തിച്ചതെന്ന് ഒരോളത്തിന് വാദിക്കാമെങ്കിലും പുലയരുടെ രാജാവു എന്നറിയപ്പെട്ട അയ്യങ്കാളി പ്രവര്‍ത്തിച്ചത് പുലയരുടെ ഉന്നമനത്തിന് വേണ്ടി മാത്രം ആണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു . പറയര്‍ , കുറവര്‍ , മറവര്‍ , മണ്ണാന്‍ , വേടര്‍ , ചെറുമര്‍ തുടങ്ങി ഒട്ടനവധി വിഭാഗങ്ങള്‍ ഉള്ള മനുഷ്യര്‍ക്കിടയില്‍ അതുകൊണ്ടു തന്നെ പുലയര്‍ക്ക് മാത്രമാണു അയ്യങ്കാളിയുടെ പ്രവര്‍ത്തനം കൊണ്ട് ഉപയോഗമുണ്ടായതും പുരോഗതിയുണ്ടായതും . മറ്റ് വര്‍ഗ്ഗങ്ങള്‍ ആയി മാറ്റി നിര്‍ത്തിയ മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും അവര്‍ക്കിടയില്‍ നിന്നും ഒരു നേതാവിനെ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതിനാല്‍ എല്ലാവർക്കും കിട്ടിയതിന്റെ ബാക്കി കൊണ്ട് തൃപ്തി അടയാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ആ മനുഷ്യര്‍. വളരെ ഖേദകരമായ ഒരു സംഗതിയാണത്. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സംഗതി ഓരോ സമുദായത്തിനും കിട്ടുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് അവര്‍ മുന്നോട്ട് വരുമ്പോഴും അവരുടെ പോലും കൂട്ടത്തിലുള്ള മറ്റൊരാളെ കൂടി കൈ പിടിച്ച് ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയാറില്ല . അവര്‍ അതിനു ശ്രമിക്കാറുമില്ല. 

നമ്മുടെ സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ നാരായണ ഗുരുവിന് മാത്രമാണു ദൈവമാകാന്‍ ഭാഗ്യമുണ്ടായത് . മറ്റുള്ളവരൊക്കെ സാംസ്കാരിക നായകന്മാരായി മാത്രം മാറി നില്‍ക്കുന്നുണ്ട് . കേരളത്തിന്റെ ചരിത്രത്തില്‍ ആര്യന്മാരുടെ കടന്നു കയറ്റം ഉണ്ടാകുന്നതുവരെ ഇല്ലാതിരുന്ന ചാതുര്‍വര്‍ണ്യം ചരിത്രത്തിന് ഒരിയ്ക്കലും വിശ്വസിക്കാന്‍ കഴിയാത്ത ക്രൂരതകള്‍ നല്കി കടന്നു വന്ന ഒരു അതിഥിയാണ്. അതുവരെ സമൂഹത്തില്‍ വിവിധ ജോലികള്‍ ചെയ്തു ഒരേ തട്ടില്‍ ജീവിച്ചിരുന്നവര്‍ പൊടുന്നനെ തൊഴിലടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയും സ്ഥാനക്കയറ്റങ്ങളും ഇറക്കങ്ങളും അനുഭവിക്കേണ്ടി വരികയും ചെയ്തത് വലിയ ഒരു അല്ഫുതമാണ് . ചിലപ്പോഴൊക്കെ ചിന്തിച്ചുപോകുന്ന ഒരു സംഗതിയാണ് കേരളത്തിലെ ചാതുര്‍വര്‍ണ്യം ഇത്ര കഠിനമായി മാറാന്‍ കാരണം എന്താണെന്നു. ആയ് രാജാക്കന്മാരുടെ കാലത്താണ് ഇത് സംഭവിക്കുന്നത് . ആയ് രാജവംശത്തിലെ മഹേന്ദ്രവര്‍മ്മ ഒന്നാമന്റെ കാലത്തോടെ ആര്യവത്കരണം ആരംഭിച്ചതായി കാണാം. അനന്തന്‍കോട്ടയിലെ പുലയ സ്ത്രീയുടെ ആരാധനാ ദൈവത്തെ പൂന്താനവുമൊന്നിച്ച് മഹേന്ദ്ര വര്‍മ്മ വിലയ്ക്ക് വാങ്ങി അനന്ത പത്മനാഭന്‍ ആക്കി വാഴിച്ചതോടെ ഒരു പക്ഷേ ഇതിന് തുടക്കമായി എന്നു കരുതണം ( മതിലകം രേഖകൾ) . സ്വന്തം ഭൂമി എന്നോ സ്വത്തുക്കള്‍ എന്നോ പ്രത്യേക ചിന്തകളോ കരുതിവയ്ക്കലുകളോ ഇല്ലാതിരുന്നവര്‍ക്കിടയിലേക്ക് അധികാരത്തിന്റെ ചെങ്കോലുമായി പൌരോഹിത്യം മെല്ലെ കാലുറപ്പിക്കുകയും സംസ്കൃത ഭാഷയും ദൈവങ്ങളുടെ മൊത്തവ്യാപാരവും കൊണ്ട് അവര്‍ മുന്‍പന്തിയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തതോടെ വികലമായ ഒന്നായി മാറി നമ്മുടെ സംസ്കാരവും ഭാഷയും എല്ലാം തന്നെ . തുടര്‍ന്നങ്ങോട്ട് അടക്കിഭരിക്കലിന്റെ കാലമായിരുന്നു .  അതിന്റെ ഫലം കിട്ടിയതു / കൊയ്തത് പില്‍ക്കാലത്ത് രണ്ടു സിമിറ്റിക് മതങ്ങള്‍ക്കായിരുന്നു . മറ്റിടങ്ങളില്‍ അവര്‍ മതം വാളുകൊണ്ടും മുഷ്ക്കുകൊണ്ടുമാണ് പ്രചരിപ്പിച്ചതെങ്കില്‍ കേരളത്തില്‍ അവര്‍ക്കത് വലിയ ബുദ്ധിമുട്ടില്ലാതെ നടക്കുന്ന ഒന്നായിരുന്നു . സ്വര്‍ഗ്ഗമോ , സമ്പൂര്‍ണ ജീവിതരീതിയോ സ്നേഹമോ സഹിഷ്ണുതയോ ഒന്നും കണ്ടിട്ടോ കേട്ടിട്ടോ വിശ്വസിച്ചിട്ടോ അല്ല അന്ന് കേരളത്തിലെ ജനങ്ങള്‍ ഇസ്ലാം , ക്രിസ്ത്യന്‍ മതങ്ങളിലേക്ക് ചുവടു മാറിയത്. മാന്യമായി നിരത്തിലൂടെ നടക്കാനും , തൊഴില്‍ ലഭിക്കാനും വസ്ത്രം ധരിക്കാനും എല്ലാത്തിനുമുപരി വിദ്യാഭ്യാസത്തിനും ഒക്കെ സൌകര്യം ഈ മതക്കാര്‍ക്ക് കിട്ടുന്നു എന്ന നിലയ്ക്കായിരുന്നു . അധഃകൃത വര്‍ഗ്ഗത്തിന് സ്ഥാനമില്ലാത്ത ഇടങ്ങളില്‍ ഒക്കെ ഈ പറഞ്ഞ മതക്കാര്‍ക്ക് സ്ഥാനം ഉണ്ടെന്ന് കണ്ടപ്പോള്‍ സ്വാഭാവികമായ ഒരു പരീക്ഷണം . അത് മൂലം അവര്‍ സ്വന്തം ഇടങ്ങളെ സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയായിരുന്നു .

ജനിച്ചയിടത്തു ഇന്നൊരു അടയാളം പോലും അവശേഷിപ്പിക്കാന്‍ കഴിയാതെ മറഞ്ഞുപോയ മനുഷ്യരുടെ കൂട്ടത്തിലാണ് അയ്യങ്കാളി. വേങ്ങാനൂര്‍ ഉള്ള സ്മാരകങ്ങള്‍ പോലും സംരക്ഷിക്കാനായിട്ടില്ല അദ്ദേഹത്തിന്റെ സമുദായക്കാര്‍ക്ക് . അടിയെങ്കില്‍ അടി പക്ഷേ കീഴടങ്ങി ജീവിക്കില്ല എന്ന സിദ്ധാന്തം കൊണ്ട് മാത്രം ഉയിര്‍ത്തെഴുന്നേല്‍പ്പു സമ്മാനിക്കാനായ സമുദായത്തിന് പിന്നീട് ആ തത്വശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല എന്നാണ് കരുതുന്നത് . ലഭ്യമായ സൌകര്യങ്ങളെ ഉപയോഗപ്പെടുത്തി മുന്നേറുമ്പോള്‍ അദ്ദേഹം മുന്നോട്ട് വച്ച ആശയം സാധുജന സംരക്ഷണം ആണെങ്കില്‍ അതില്‍ നിന്നും സ്വയം സാധുവാകുകയും കൂട്ടത്തില്‍ ഉള്ളവര്‍ മറ്റ് സമുദായങ്ങള്‍ ആയി മാറ്റി നിര്‍ത്തുകയും ചെയ്തുകൊണ്ട് ഈഴവരെപ്പോലെ പുലയരും തങ്ങളുടെ മാത്രം മേന്മയും നന്മയും ലക്ഷ്യമാക്കി യാത്ര ചെയ്തു . ഫലമോ ഇന്നും മറ്റ് സമുദായക്കാര്‍ ശ്രീ നാരായണ ഗുരുവിനെയും മഹാത്മാ അയ്യങ്കാളിയെയും ആത്മീയ ആചാര്യരായി കരുതുകയും ആരാധിക്കുകയും ചെയ്യുന്നു. പക്ഷേ അവരെ എസ് എന്‍ ഡി പി യോ പുലയ മഹാസഭ (അത് അവർ തന്നെ വിഘടിപ്പിച്ചില്ലാതാക്കി) പോലുള്ള പ്രസ്ഥാനങ്ങളോ സഹജീവികളായി കാണുകയോ സഹായിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല . സ്വയമേ ബ്രാഹ്മണ്യം ഈഴവരും പുലയരും മനസ്സില്‍ ഭാവിക്കുകയും മറ്റ് വിഭാഗക്കാരെ ചാതുര്‍വര്‍ണ്യ കളങ്ങളില്‍ ഇറക്കി നിര്‍ത്തിക്കളിക്കുകയും ചെയ്യുന്നു.


പതിനെട്ടാം നൂറ്റാണ്ടിന്റെ കളരിയില്‍ നിന്നുകൊണ്ടു ഒരു വിഭാഗം മനുഷ്യര്‍ക്ക് മൃഗങ്ങളുടെ പോലും വിലയില്ലാതിരുന്ന ഇടത്ത് വരേണ്യ വര്‍ഗ്ഗത്തെ എതിര്‍ത്തുകൊണ്ടു അവരെ പോലെ വസ്ത്രം ധരിക്കാനും സഞ്ചരിക്കാനും വാഹനം ഉപയോഗിക്കാനും ധൈര്യം കാണിക്കുകയും എതിര്‍ക്കാനും മര്‍ദ്ദിക്കാനും വരുന്നവരെ അതേ നാണയത്തില്‍ തിരികെ തല്ലി ഭയം നല്കി . സ്വന്തം പ്രഭാവവും കൈക്കരുത്തും കൊണ്ട് സമൂഹത്തില്‍ അനിഷേധ്യനായ ഒരു നേതാവായി മാറി . സ്വസമുദായത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിക്കുകയും അതിനു വേണ്ടി അധികാര കേന്ദ്രങ്ങളില്‍ കടന്നു കയറി കാര്യങ്ങള്‍ പറയുകയും നേടിയെടുക്കുകയും ചെയ്തു . ഇന്നത്തെ കാലമല്ല അതുകൊണ്ടു തന്നെ വളരെ ഏറെ പ്രാധാന്യമുള്ള ആ ഒരു പ്രവര്‍ത്തനശൈലിയും വ്യക്തിത്വവും ചരിത്രത്തിന് ഒരിയ്ക്കാലും മറക്കാന്‍ കഴിയുന്നതുമല്ല. ഇനിയൊരിക്കലും ഇങ്ങനെ ഒരു നേതാവ് ഒരു സമൂഹത്തിനും ലഭിക്കുകയില്ല. കാരണം ജനാധിപത്യമെന്ന കപട മേല്‍വിലാസത്തില്‍ ജീവിക്കുന്ന ഒരു ജനതയ്ക്ക് ഇന്ന്‍ എന്തും നേടിയെടുക്കാന്‍ നിയമം പരിരക്ഷ നല്കുന്നു എന്നൊരു തോന്നലില്‍ നിന്നുകൊണ്ടു നേതാക്കള്‍ നഷ്ടപ്പെടുകയുംരാഷ്ട്രീയ ആശയങ്ങള്‍ മാത്രം നിലനില്‍ക്കുകയും അവര്‍ പുതിയ കാല തമ്പുരാക്കാന്‍മാരായി നിന്നുകൊണ്ടു കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നു . ഇന്നും അധഃകൃതര്‍ നമുക്കിടയില്‍ ഉണ്ട് . അവകാശങ്ങള്‍ ഇല്ലാത്ത പാവങ്ങള്‍ . സംവരണം എന്നൊരു കളിപ്പാട്ടം നല്കി മറ്റെല്ലാം മറക്കാന്‍ പാകത്തിന് വളര്‍ത്തിയെടുക്കുന്ന ഒരു സമൂഹത്തിലാണ് ഇന്നും നാം ജീവിക്കുന്നതു . അതുകൊണ്ടു തന്നെ ഇക്കാലങ്ങളില്‍ നാം വായിക്കേണ്ടത് അയ്യങ്കാളി ചരിത്രങ്ങള്‍ ആണ് . ആശംസകളോടെ ബിജു. ജി നാഥ്

Monday, September 5, 2022

എൻ്റെ പെങ്ങളെ അളിയനും പെങ്ങളെന്ന് വിളിക്കട്ടെ

എൻ്റെ പെങ്ങളെ 
അളിയനും പെങ്ങളെന്ന് വിളിക്കട്ടെ."
....................................................................
ഒരു മരം മുറിച്ചു 
കുറേയേറെ കിളിക്കുഞ്ഞുങ്ങൾ
മുട്ടകൾ 
കൂടുകൾ തകർന്നു.
നാം ഹാ! കഷ്ടമെന്നു പറഞ്ഞു
കരഞ്ഞു 
കലഹിച്ചു.
മാനിഷാദ പാടിയ നാം 
മനുഷ്യത്വരഹിതരെ നിസ്സംശയം വിമർശിച്ചു.
ഒരു കുഞ്ഞു മരിച്ചു.
കുറേയേറെപ്പേർക്ക് കടിയേറ്റു.
ഒരിടത്തല്ല 
പലയിടങ്ങളിൽ 
പല തെരുവുകളിൽ.
ചിലരൊക്കെ നിസ്സങ്കോചം പറഞ്ഞു
പട്ടികൾ പാവങ്ങൾ
അവയെ തെരുവിലയച്ചവർ
മനുഷ്യത്വരഹിതർ.
ഈ അപകടങ്ങൾ 
അവരുടെ സംഭാവന.
വീട്ടിൽ വളർത്തുന്ന പട്ടിയെ
മടിയിലിരുത്തി പേൻ കൊന്നും
കൂടെക്കിടത്തി താരാട്ടു പാടിയും
ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചും
നായസ്നേഹികൾ വിലപിച്ചു.
തെരുവുനായ്ക്കൾ 
മനുഷ്യപ്പിറവികൾ.
മരിച്ചതവരുടെ കുട്ടികളല്ല
കടിയേറ്റതവരുടെ ആർക്കുമല്ല.
അവരെ ഒരിക്കലും തെരുവുനായകൾ
കടിക്കില്ല.
തെരുവുനായ്ക്കൾക്ക് തെരുവിൽ
അന്നദാനം നടത്തുന്നവർ
അങ്കുശമില്ലാതെ ചൊല്ലി.
എല്ലാവരും ഓരോ നായ്ക്കളെ ഏറ്റെടുക്കുക.
വന്ധ്യംകരണത്തിന് അധികാരവർഗ്ഗമില്ല.
വീട്ടിൽ കൊണ്ടുപോയ് സംരക്ഷിക്കാൻ നായ സ്നേഹികൾ ഇല്ല.
അവർ പറയുകയാണ് 
"എൻ്റെ പെങ്ങളെ 
അളിയനും പെങ്ങളെന്ന് വിളിക്കട്ടെയെന്ന്."
@ബിജു ജി.നാഥ്

Sunday, September 4, 2022

പ്രണയമോ മരണമോ !





ഹേ, യവന സുന്ദരീ!
നിന്റെ നേത്രങ്ങള്‍
എന്‍ നേര്‍ക്കാകുമ്പോള്‍
എന്നില്‍ ഊര്‍ജ്ജം ഉണരുന്നു .
നിന്റെ അധരങ്ങളില്‍
നറുപുഞ്ചിരി വിരിയുമ്പോള്‍
എന്റെ ഹൃദയം തുടിക്കുന്നു.

ഹേ പേലവാംഗി,
നിന്റെ വിരലാഗ്രമെന്നെ
തൊടുമ്പോള്‍
എന്നിലെവിടെയോ ജീവനുണരുന്നു.
നിന്റെ മധുരവചനങ്ങള്‍
എന്റെ കാതില്‍ വീഴുമ്പോള്‍
ഞാന്‍ ഒരു യന്ത്രമാകുന്നു .
ചലനം തുടങ്ങുന്ന യന്ത്രം!

ഹേ സുരസുന്ദരി,
നിന്റെ ഗന്ധം
എന്നിലെ ചേതനകളില്‍
പൂനിലാവ്‌ പൊഴിക്കട്ടെ .

നിന്റെ പരിരംഭണത്തില്‍
എന്റെ മനസ്സൊരു കടലായി മാറുന്നു.
എങ്കിലും പ്രിയേ,
നീയെന്നെയിന്നുമൊരു
വെറും ശിലയായി കരുതുന്നു .

വായ് മൂടി,
വികാരത്തിന്‍ തന്ത്രികള്‍ മുറിച്ച്
നീയെന്നില്‍ വിവേകം നിറയ്ക്കുന്നു.
അകാമിയായി നീയെന്നെ
വാഴ്ത്തുവാന്‍ ശ്രമിക്കുന്നു.

അല്ലയോ പ്രേയസി,
എന്നില്‍ നിന്നും കൊഴിയുന്ന വരികളിൽ 
പ്രണയവും, ജീവിതവും
വിളക്കണഞ്ഞ ഉമ്മറം പോലെയാകുന്നു .

ശല്കങ്ങള്‍ നഷ്ടമായ
നാഗത്തെപ്പോൽ
കല്ലുകളിൽ നിന്നും
പരുക്കന്‍ പ്രതലങ്ങളില്‍ നിന്നും
ഞാനകന്നു പോകുന്നു .

ചുഴിയിലെന്ന പോല്‍ എന്‍ മനം
മരണത്തെ പുല്‍കാന്‍
അലയുന്നു .
@ബിജു ജി നാഥ് 

നിൻ്റെ മടക്കം

നിൻ്റെ മടക്കം
........................
വിലയ്ക്ക് വാങ്ങുവാന്‍
വിലപറഞ്ഞു വില്‍ക്കുവാന്‍
ബന്ധങ്ങള്‍ക്ക് കരളുറയ്ക്കുമ്പോള്‍
കടല്‍ക്കാറ്റേറ്റു വരളുന്ന
തണുത്തുറഞ്ഞ വിലാപമാകുന്നു
സ്നേഹത്തിന്റെ ആദ്യാക്ഷരങ്ങള്‍.
നിനക്കുറങ്ങാന്‍ നിലാപ്പട്ടും
നിനക്ക് ചൂടാന്‍ ഹേമന്ദമാല്യവും
നിന്നെ അണിയിക്കാന്‍ മരതകപ്പച്ചയും .
ഇളം തണുപ്പാര്‍ന്ന
അരുവിതന്‍ സ്ഫടികവും
ഒരുക്കിവയ്ക്കുന്നു കാലമെങ്കിലും
നീ വിടചൊല്ലിയകലുന്നതെന്നും
മഴയുടെ കാടുകളിലേക്കും
മരുഭൂമിയുടെ ഗൂഢതയിലേക്കുമല്ലോ .
@ബിജു.ജി.നാഥ്

മയില്‍പ്പീലിസ്പര്‍ശം..........................അഷിത

മയില്‍പ്പീലിസ്പര്‍ശം (നോവല്‍)
അഷിത
ഡി സി ബുക്സ് 
വില : 32.00 രൂപ 


       ഒരിക്കല്‍ നിത്യചൈതന്യ യതി അഷിതയെ അവരുടെ വീട്ടില്‍ സന്ദര്‍ശിക്കുകയുണ്ടായി . സംസാരവശാല്‍ ഗുരു പറയുകയുണ്ടായി . കുട്ടികള്‍ക്കായി മാത്രം എനിക്കൊന്നും ഇതുവരെ എഴുതാന്‍ കഴിഞ്ഞിട്ടില്ല . അതിനെന്താ ഞാന്‍ എഴുതാമല്ലോ എന്നു അഷിത മറുപടി പറഞ്ഞു . അവതാരികയില്‍ മയില്‍പ്പീലിസ്പര്‍ശം ജനിക്കാനുണ്ടായ സംഭവം അഷിത ഇങ്ങനെയാണ് കുറിച്ചിട്ടിരിക്കുന്നത് . കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്ന തന്റെ മകള്‍ പതിയെ നെറ്റിലും ഇലക്ട്രോണിക് സംവിധാനങ്ങളിലും ചേക്കേറിയപ്പോള്‍ കഥ പറയാനുള്ള ഇഷ്ടം മാത്രം മനസ്സില്‍ ഒളിപ്പിക്കേണ്ടി വന്ന ഒരമ്മയുടെ കൂടി മനസ്സ് അഷിത അവതാരികയില്‍ തുറന്നു വയ്ക്കുന്നുണ്ട് . കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന കഥകള്‍ എല്ലാം എന്തായിരിക്കണം എന്നതിനെക്കുറിച്ച് അറിയപ്പെടുന്ന എഴുത്തുകാര്‍ക്കൊന്നും വലിയ ഗ്രാഹ്യം ഇല്ല എന്ന തോന്നല്‍ ആണ് എന്നും ഉണ്ടായിട്ടുള്ളത് . റഷ്യന്‍ നാടോടിക്കഥകളും മറ്റ് വിദേശ രാജ്യങ്ങളുടെ നാടോടിക്കഥകളും പരിഭാഷപ്പെടുത്തി മലയാളിക്ക് വായിക്കാന്‍ ലഭിച്ചിരുന്ന കാലത്തെ മറന്നുകൊണ്ടല്ല ഇത് പറയുന്നതു . പക്ഷേ തദ്ദേശീയമായ കഥാകാരന്‍മാരുടെ കുട്ടിക്കഥകള്‍ ഒക്കെയും അതുപോലെ പഞ്ചതന്ത്രം , സാരോപദേശം കഥകളും പഴയകാല മലയാള പാഠപുസ്തക കഥകളും ഒക്കെയും വിചിത്രമായ ഒരു വായനാനുഭവം ആണ് ഇന്ന് വായിക്കുമ്പോള്‍ . കാരണം മറ്റൊന്നുമല്ല . കുട്ടികളില്‍ ശാസ്ത്രീയാഭിമുഖ്യം വളര്‍ത്താനോ , ജീവിതത്തെ വിജയിക്കാനോ സഹജീവിയോട് സമഭാവന വളർത്താനോ ആവശ്യമായ ഒന്നും ഇത്തരം കഥകള്‍ നല്‍കുന്നില്ല . ഈശ്വര പുണ്യവും മഹത്വവും മത നേതാക്കന്മാരുടെയും പ്രവാചകന്മാരുടെയും പുരാണ കഥാപാത്രങ്ങളുടെയും നിര്‍മ്മിതമായ ദയയും സ്നേഹവും കരുണയും വിവരിക്കുവാനും മാത്രം മത്സരിക്കുന്ന കഥകള്‍ , അതുപോലെ സാമൂഹ്യ സാംസ്കാരിക ഇടങ്ങളിലെ ലിംഗ വൈജാത്യവും വര്‍ണ്ണ വര്‍ഗ്ഗ വൈജാത്യവും വിശദമാക്കുകയും അതൊരു കോയ്മ പോലെ ആഘോഷിക്കുകയും ചെയ്യുന്ന കഥകള്‍ക്കാണ് കൂടുതലും പ്രാമുഖ്യം നല്‍കപ്പെട്ടിട്ടുള്ളത്. യുറീക്ക , ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംരംഭങ്ങള്‍ ഇവയ്ക്ക് ബദലായി വളരെ ശുഷ്കവും പ്രചാരത്തില്‍ പിന്നിലുമായിട്ടുണ്ടെന്ന ഒരു ആശ്വാസം ഉണ്ടെന്നത് വിസ്മരിക്കുന്നില്ല . 


      കുട്ടികള്‍ക്ക് വായിക്കാന്‍ വേണ്ടിയെന്നു പരിചയപ്പെടുത്തുന്ന ഈ നോവലിന്റെ ഇതിവൃത്തം ഉണ്ണിമായ എന്ന കുഞ്ഞിന്റെ കഥയാണ് . ഉണ്ണിമായയുടെ ലോകത്തെ പരിചയപ്പെടുത്തുന്ന നോവല്‍. അച്ഛനും അമ്മയും ശൈശവത്തിലെ നഷ്ടപ്പെട്ടു പോയ ഉണ്ണിമായ എന്ന നിഷ്കളങ്ക ബാല്യം വളരുന്നത് കര്‍ക്കശക്കാരനായ , പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന കേണല്‍ മുത്തശ്ശന്‍റെ കൂടെയാണ് . തന്റെ മകനെ കാര്യസ്ഥനായ ശങ്കു നായരും മറ്റും ലാളിച്ചു വഷളാക്കിയതിനാല്‍ ആണ് ചിത്രകാരനായ മകന്‍ ഒരു നാടോടിപ്പെണ്ണിനെ വിവാഹം കഴിച്ചതെന്ന് നിരന്തരം കുറ്റപ്പെടുത്തുന്ന മുത്തശ്ശന്‍ അതിനാല്‍ തന്നെ തന്റെ മകന്റെ മകളായ ഉണ്ണിമായയെ വളരെ കണിശമായും ചിട്ടയോടും വളര്‍ത്താന്‍ ആണ് ശ്രമിക്കുന്നത് . ചെറിയ ചെറിയ ബാല്യ കുസൃതികള്‍ക്ക് പോലും വലിയ വലിയ ശിക്ഷകള്‍ നല്കി നല്ല നടപ്പ് പഠിപ്പിക്കുന്ന അയാള്‍ ഒരിയ്ക്കലും ആ കുട്ടിയുടെ മനസ്സോ , നിഷ്കളങ്കതയോ മനസ്സിലാക്കാനോ കാണാനോ ശ്രമിച്ചിട്ടില്ല . ശങ്കു നായരുടെ ദയാവായ്പ്പിലും സ്നേഹത്തിലും വളരുന്ന ഉണ്ണിമായയുടെ ലോകം അതിനപ്പുറം വളരുന്നത് അടുത്ത വീട്ടിലെ അശോകന്‍ ചേട്ടന്റെ അത്ര വരെ മാത്രമാണു . തൊടിയിലും പറമ്പിലും മറ്റും ആ കുഞ്ഞ് കാറ്റും മഴയും വെയിലും ഏറ്റ് വളരുന്നത് മുത്തശ്ശന് ഇഷ്ടമാകുന്നില്ല . അടിയാളന്മാരുടെ ഒക്കെ കൂടിക്കൂടി കുഞ്ഞ് സംസ്കാരമില്ലാതെ വളരും എന്ന അഭിപ്രായം അയാള്‍ക്കുണ്ട് . അതിനാല്‍ത്തന്നെ അയാള്‍ കുട്ടിയെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ആക്കാന്‍ ശ്രമിക്കുന്നു . കുട്ടിയുടെ മാനസികാവസ്ഥയും വ്യഥകളും , കുട്ടിയെ ചുറ്റിപ്പറ്റി ഉള്ള അടുപ്പങ്ങളുടെ വികാരങ്ങളും മുത്തശ്ശന്‍റെ മാനസാന്തരവും കുട്ടിയുടെ രോഗവും ഒക്കെയായി ദുരന്തപര്യവസാനിയായിത്തീരുന്ന ഈ നോവല്‍ കുട്ടികള്‍ക്ക് എന്തു സന്ദേശം ആണ് നല്കുക എന്നത് ചിന്തിക്കേണ്ടതുണ്ട് . 

      കുട്ടികളില്‍ ഈ നോവല്‍ സന്തോഷമാണോ സന്താപമാണോ വളര്‍ത്തുക ? തീര്‍ച്ചയായും നോവല്‍ വായിക്കുമ്പോള്‍ ഉള്ളില്‍ ഉണ്ടായ നൊമ്പരം എഴുത്തുകാരിയുടെ എഴുത്തിന്റെ മഹിമയായി കണക്കാക്കാം. എന്നിരിക്കിലും കുട്ടികളെ അത് അപ്പോള്‍ എങ്ങനെ സ്വാധീനിക്കപ്പെടും എന്നത് ഒരു ചിന്ത തന്നെയാണ് . പഴയകാല മലയാള സിനിമകളില്‍ കണ്ടു പഴകിയ രംഗങ്ങളുടെ പുനരാവിഷ്കാരമായി ഈ നോവലിനെ വിലയിരുത്തുന്നു. കുടുംബ സദസ്സുകളെ കണ്ണീരിലും സന്തോഷത്തിലും ഒക്കെ മുക്കിയെടുത്ത് ഉണക്കി മടക്കി സൂക്ഷിക്കാന്‍ കഴിയുന്ന അത്തരം രംഗങ്ങളും മറ്റും നോവലില്‍ ദര്‍ശിക്കുമ്പോള്‍ അഷിത എന്ന എഴുത്തുകാരിയിലെ തിരക്കഥാകൃത്തിനെ , എഴുത്തുകാരിയെ അനുമോദിക്കാതിരിക്കുക വയ്യ തന്നെ . അതുപോലെ എഴുത്തുകാരി കുട്ടികള്‍ക്കായാണ് എന്നു പറഞ്ഞെങ്കിലും പ്രസാധകര്‍ അതിനു കൊടുത്ത തലക്കെട്ട് ബാല നോവല്‍ എന്നല്ല നോവല്‍ എന്നു തന്നെയാണ് എന്നതും സന്തോഷം നല്കുന്നു. സസ്നേഹം ബിജു ജി നാഥ്