Monday, September 5, 2022

എൻ്റെ പെങ്ങളെ അളിയനും പെങ്ങളെന്ന് വിളിക്കട്ടെ

എൻ്റെ പെങ്ങളെ 
അളിയനും പെങ്ങളെന്ന് വിളിക്കട്ടെ."
....................................................................
ഒരു മരം മുറിച്ചു 
കുറേയേറെ കിളിക്കുഞ്ഞുങ്ങൾ
മുട്ടകൾ 
കൂടുകൾ തകർന്നു.
നാം ഹാ! കഷ്ടമെന്നു പറഞ്ഞു
കരഞ്ഞു 
കലഹിച്ചു.
മാനിഷാദ പാടിയ നാം 
മനുഷ്യത്വരഹിതരെ നിസ്സംശയം വിമർശിച്ചു.
ഒരു കുഞ്ഞു മരിച്ചു.
കുറേയേറെപ്പേർക്ക് കടിയേറ്റു.
ഒരിടത്തല്ല 
പലയിടങ്ങളിൽ 
പല തെരുവുകളിൽ.
ചിലരൊക്കെ നിസ്സങ്കോചം പറഞ്ഞു
പട്ടികൾ പാവങ്ങൾ
അവയെ തെരുവിലയച്ചവർ
മനുഷ്യത്വരഹിതർ.
ഈ അപകടങ്ങൾ 
അവരുടെ സംഭാവന.
വീട്ടിൽ വളർത്തുന്ന പട്ടിയെ
മടിയിലിരുത്തി പേൻ കൊന്നും
കൂടെക്കിടത്തി താരാട്ടു പാടിയും
ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചും
നായസ്നേഹികൾ വിലപിച്ചു.
തെരുവുനായ്ക്കൾ 
മനുഷ്യപ്പിറവികൾ.
മരിച്ചതവരുടെ കുട്ടികളല്ല
കടിയേറ്റതവരുടെ ആർക്കുമല്ല.
അവരെ ഒരിക്കലും തെരുവുനായകൾ
കടിക്കില്ല.
തെരുവുനായ്ക്കൾക്ക് തെരുവിൽ
അന്നദാനം നടത്തുന്നവർ
അങ്കുശമില്ലാതെ ചൊല്ലി.
എല്ലാവരും ഓരോ നായ്ക്കളെ ഏറ്റെടുക്കുക.
വന്ധ്യംകരണത്തിന് അധികാരവർഗ്ഗമില്ല.
വീട്ടിൽ കൊണ്ടുപോയ് സംരക്ഷിക്കാൻ നായ സ്നേഹികൾ ഇല്ല.
അവർ പറയുകയാണ് 
"എൻ്റെ പെങ്ങളെ 
അളിയനും പെങ്ങളെന്ന് വിളിക്കട്ടെയെന്ന്."
@ബിജു ജി.നാഥ്

No comments:

Post a Comment