Sunday, September 4, 2022

പ്രണയമോ മരണമോ !





ഹേ, യവന സുന്ദരീ!
നിന്റെ നേത്രങ്ങള്‍
എന്‍ നേര്‍ക്കാകുമ്പോള്‍
എന്നില്‍ ഊര്‍ജ്ജം ഉണരുന്നു .
നിന്റെ അധരങ്ങളില്‍
നറുപുഞ്ചിരി വിരിയുമ്പോള്‍
എന്റെ ഹൃദയം തുടിക്കുന്നു.

ഹേ പേലവാംഗി,
നിന്റെ വിരലാഗ്രമെന്നെ
തൊടുമ്പോള്‍
എന്നിലെവിടെയോ ജീവനുണരുന്നു.
നിന്റെ മധുരവചനങ്ങള്‍
എന്റെ കാതില്‍ വീഴുമ്പോള്‍
ഞാന്‍ ഒരു യന്ത്രമാകുന്നു .
ചലനം തുടങ്ങുന്ന യന്ത്രം!

ഹേ സുരസുന്ദരി,
നിന്റെ ഗന്ധം
എന്നിലെ ചേതനകളില്‍
പൂനിലാവ്‌ പൊഴിക്കട്ടെ .

നിന്റെ പരിരംഭണത്തില്‍
എന്റെ മനസ്സൊരു കടലായി മാറുന്നു.
എങ്കിലും പ്രിയേ,
നീയെന്നെയിന്നുമൊരു
വെറും ശിലയായി കരുതുന്നു .

വായ് മൂടി,
വികാരത്തിന്‍ തന്ത്രികള്‍ മുറിച്ച്
നീയെന്നില്‍ വിവേകം നിറയ്ക്കുന്നു.
അകാമിയായി നീയെന്നെ
വാഴ്ത്തുവാന്‍ ശ്രമിക്കുന്നു.

അല്ലയോ പ്രേയസി,
എന്നില്‍ നിന്നും കൊഴിയുന്ന വരികളിൽ 
പ്രണയവും, ജീവിതവും
വിളക്കണഞ്ഞ ഉമ്മറം പോലെയാകുന്നു .

ശല്കങ്ങള്‍ നഷ്ടമായ
നാഗത്തെപ്പോൽ
കല്ലുകളിൽ നിന്നും
പരുക്കന്‍ പ്രതലങ്ങളില്‍ നിന്നും
ഞാനകന്നു പോകുന്നു .

ചുഴിയിലെന്ന പോല്‍ എന്‍ മനം
മരണത്തെ പുല്‍കാന്‍
അലയുന്നു .
@ബിജു ജി നാഥ് 

No comments:

Post a Comment