Thursday, May 30, 2019

രാവിന്റെ ഗീതം

രാവിന്റെ ഗീതം
.........................
പൂക്കളൊക്കെയും മണം വെടിഞ്ഞെന്നും
കിളികളൊക്കെ ഗാനം മറന്നെന്നും
നിന്റെ കണ്ണിണകളിൽ നോക്കുമ്പോൾ
നക്ഷത്രങ്ങൾ കടലാസു പൂക്കളെന്നും
പൊട്ടിച്ചിരിയുടെ ചില്ലകൾ നിറയെ
അമർത്തി പിടിച്ച ശീല്ക്കാരം നിറച്ച്
നീ ഭ്രാന്തിന്റെ ഉന്മാദത്തിൽ പുലമ്പുന്നു.
ലോകം ശൂന്യമെന്നുറക്കെ പറഞ്ഞു കൊണ്ട്
വസ്ത്രങ്ങൾ ഉപേക്ഷിച്ച നീയോ
കാട്ടുചോലകളിൽ നീരാടിയും
കാട്ടുപൂക്കൾ ഇറുത്തു മുടിയിൽ ചൂടിയും
കറുത്ത പാറക്കെട്ടുകളിലൊന്നിൽ മലർന്നു കിടക്കുന്നു.
ആകാശം നീലവിരിപ്പിൽ തുന്നിച്ചേർത്ത
ഒഴുകുന്ന വെള്ളിമേഘ ചിത്രം നോക്കി
നീ ഒരു പാട്ടു പാടിത്തുടങ്ങുന്നു.
പ്രണയത്തിന്റെ മനോഹരമായ വരികൾ
ഇളം കാറ്റ് ഏറ്റെടുക്കുമ്പോൾ
ഉച്ച സൂര്യൻ നിന്നെ എത്തി നോക്കുന്നു.
തുടിച്ചുണർന്ന മുലഞെട്ടുകൾ കുടിച്ചു വറ്റിക്കാൻ
ധൃതി പൂണ്ട കരങ്ങളോടെയവൻ
മണ്ണിലേക്ക് പായുന്നു.
കാടുപിടിച്ച നിന്നരയിൽ നിന്നൊരു
കുഞ്ഞരുവി പിറവി കൊള്ളുന്നു.
നിന്നിലേക്കെത്താതെ തളർന്ന സൂര്യൻ
ചുവന്ന മുഖവുമായി കടലിൽ ചാടി മരിക്കുന്നു.
കരിമ്പാറക്കെട്ടിൽ ശിലയായി പതിഞ്ഞു കിടക്കവേ
നിന്റെ തുടയിടുക്കിൽ, പടം പൊഴിച്ചിട്ടൊരു
കരിനാഗം ഇഴഞ്ഞു പോകുന്നു.
തിളക്കം നഷ്ടപ്പെട്ട നിന്റെ മിഴികളിലേക്ക്
പേരറിയാത്തൊരു രാപ്പക്ഷി എത്തിനോക്കുന്നു.
രാത്രി മുഴുവനും നിന്റെ ചാരത്തിരുന്നത്
മനോഹരമായി പാടുന്നു.
നീ പാതിയടഞ്ഞ മിഴികളിൽ
എന്നെയാവാഹിച്ചു കൊണ്ടുറങ്ങാൻ മറന്നു കിടക്കുന്നു.
.... ബി.ജി.എൻ വർക്കല

Wednesday, May 29, 2019

പ്രണയം ഒരു നിലാവാണ്!

പ്രണയം ഒരു നിലാവാണ്!
........................................
പ്രണയം ഒരു നിലാവാണ്.
നമ്മൾ അറിയാതെ,
നമ്മെ ചൂഴ്ന്നുകൂടുന്ന ഇളംതണുപ്പാണ് .
നമ്മെ കോച്ചിവലിക്കുന്ന തണുപ്പിലേക്ക് 
ഉറങ്ങാൻ വിടുന്ന പുതപ്പാണ്.
പ്രണയം, പറയാൻ അറിയാത്ത,
പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത
ഒരുപാട് വികാരങ്ങളുടെ
ഒരു ആന്ദോളനം ആണ് .
ഞാൻ നിന്നെ പ്രണയിക്കുകയാണ്
എന്നു പറയുന്നതും
ഞാൻ നിന്നെ അറിയുകയാണെന്ന് പറയുന്നതും
ഒന്നുതന്നെയാകുന്നത്
അതുകൊണ്ടു തന്നെയാണ്.
പ്രണയത്തിന്, ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാത്തതും അതുകൊണ്ടാകണം.
നീ അടുത്തുണ്ടാകുമ്പോൾ ,
പ്രകാശം ചുറ്റാകെ വ്യാപിക്കുന്നതും,
പേരറിയാ പൂക്കളുടെ സുഗന്ധം
എന്നെ ചൂഴ്ന്ന് നില്ക്കുന്നതും
അനുഭവിച്ചറിയാൻ കഴിയുന്നുവെങ്കിൽ
അതിനർത്ഥം
പ്രണയം അതിൻറെ ഉച്ചസ്ഥായിയിൽ,
അതിൻറെ ഊർവ്വരതയിൽ
എന്നെ പൊതിയുന്നു എന്നുതന്നെയാണ് .
നീ ചിരിക്കുമ്പോൾ 
ഹൃദയത്തിൽ സന്തോഷം ഉണ്ടാകുന്നുണ്ടെങ്കിൽ
പ്രണയത്തിൻറെ അനിർവചനീയമായ രസാനുഭൂതിയിൽ
ഞാൻ മയങ്ങിപോകുന്നു എന്ന് തന്നെയാണ് .
നീ ഹൃദയത്തിലേക്ക് നോക്കുമ്പോൾ ,
നിന്റെ ഗന്ധം എന്നെ ചൂഴ്ന്നു നിൽക്കുന്നുവെങ്കിൽ,
നിശ്വാസം
എന്റെ ചെവിയരുകിൽ പതിക്കുന്നുവെങ്കിൽ
അതിനർത്ഥം
നമ്മൾ ഏറെ ദൂരെയല്ല,
വളരെ വളരെ അടുത്താണ് എന്ന് തന്നെയാണ്..
ഓരോ രാത്രിയുടെയും അവസാനയാമത്തിലേക്ക് 
ഉറക്കത്തിനെ ചവിട്ടി ചവിട്ടി
മെല്ലെ കയറി പോകുമ്പോൾ 
ആരെയാണോ ഓർമയിലേക്ക് ആവാഹിച്ചെടുക്കുക
ആരുടെ ഓർമയാണോ
മൂടിപ്പുതച്ച് ഉറങ്ങാൻ സഹായിക്കുക
അതിനെ എനിക്ക്
നിൻറെ പേര് ഇടാതെ തരമില്ലാതായിരിക്കുന്നു.
പ്രഭാതത്തിൽ കണ്ണുകൾ തുറക്കും മുൻപേ,
അത് നിന്റെ സന്ദേശം ആയിരിക്കണമേ
എന്ന് ഞാൻ ഓർമ്മിക്കുന്നുവെങ്കിൽ ...
തുറന്നു നോക്കുമ്പോൾ ,
പുഞ്ചിരിയോടു കൂടി
നീ എന്നെ നോക്കി നിൽക്കുന്നുവെങ്കിൽ,
നിന്റെ വാക്കുകൾ
എന്നെ കാത്തിരിക്കുന്നുവെങ്കിൽ,
ഞാൻ അറിയുന്നു
പ്രണയിക്കാൻ ഞാൻ അർഹതപ്പെട്ടിരിക്കുന്നുവെന്ന്.
നിന്റെ പ്രണയം
അതെന്റേതാണ്.
നീ എന്റേതു മാത്രമാണ്.
പ്രണയത്തിലൂടെയെങ്കിലും
നമുക്ക് പരസ്പരം ഒന്നാകാൻ കഴിയും.
വാക്കുകളിലൂടെ,
സന്ദേശങ്ങളിലൂടെ
ഒരൊറ്റ മനസ്സായി,
ശരീരമായി
ആകാശത്തിന്റെ അനന്തതയിൽ
വെൺമേഘത്തുണ്ടുകളായി
സഞ്ചരിക്കാനാകും.
നമുക്ക് നമ്മെ മറക്കാനും.
ഭ്രാന്തിന്റെ പൂത്തിരി കത്തിച്ച തലച്ചോറുമായി
ലോകത്തെ വിസ്മരിക്കാനാകും.
..... ബി.ജി.എൻ വർക്കല

നാസ്തികനായ ദൈവം.................. സി. രവിചന്ദ്രന്‍

നാസ്തികനായ ദൈവം(പഠനം)
സി. രവിചന്ദ്രന്‍
ഡി സി ബുക്സ്
വില : 499 രൂപ

            പ്രപഞ്ചത്തില്‍ മനുഷ്യജീവികള്‍ക്ക് ബുദ്ധിവികാസം ഉണ്ടായ കാലം മുതല്‍ അവന്‍ തിരയുന്ന വസ്തുതയാണ് താന്‍ എവിടെ നിന്നും വന്നു എന്നത്. പരിണാമഘട്ടങ്ങളില്‍ വിട്ടുപോയ കണ്ണികളെ തേടി, ശാസ്ത്രം ഇന്ന് വളരെയധികം പ്രയാസപ്പെടുന്നില്ല . കാരണം അതല്ലാതെ തന്നെ മനുഷ്യജീവന്‍ ,പ്രപഞ്ചോല്‍പ്പത്തി തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ വ്യക്തമായ അന്വേഷണങ്ങള്‍ എങ്ങും തടഞ്ഞു നില്‍ക്കുന്നില്ല . ആ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളും വസ്തുതകളും ഇന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഇവിടെ ശാസ്ത്രം ശരിയെന്നു ഇന്ന് വരെ പറയാന്‍ കഴിയുന്നത് ശാസ്ത്രം പറയുന്ന ആ കാലയളവുകളില്‍ നിന്നും ഒരിടത്തും അതിനു മുന്നേയുള്ള ഒന്നിന്റെ തെളിവ് ഒന്നിച്ചു ഒരേ കാലത്ത് കിട്ടുന്നില്ല എന്നുള്ളതാണ് . ആധുനിക കാലത്ത് മതം ഏറ്റവും ഭയപ്പാടോടെ കാണുന്ന ഒരു വ്യക്തിയാണ് റിച്ചാര്‍ഡ് ഡ്വാക്കിൻസ് എന്ന ശാസ്ത്രഞ്ജന്‍. അദ്ദേഹത്തിന്റെ ‘ദൈവ വിഭ്രാന്തി’(God Delusion) എന്ന ഒറ്റ പുസ്തകം അമേരിക്കയില്‍ മത വിശ്വാസികള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതെന്നു കാണാന്‍ ആ പുസ്തകത്തിന്റെ വില്പനയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മതിയാകും . അതിനെ തുടര്‍ന്ന്‍  പിന്നെയും ചില പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ വകയായി പുറത്തിറങ്ങുകയുണ്ടായി. ‘ഭൂമിയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങള്‍’(The Greatest Show on Earth) അതില്‍ പേരെടുത്തു പറയാന്‍ കഴിയുന്ന മറ്റൊരു പുസ്തകം ആണ് . ക്രിസ്തുമതവും കുറെയൊക്കെ ഇസ്ലാം മതവും ഡ്വാക്കിൻസിനെ ഭയന്ന് തുടങ്ങിയത് പിന്നീടുള്ള ചരിത്രം. ദൈവ വിഭ്രാന്തിയെ എതിര്‍ത്തുകൊണ്ട് മാത്രം ഇരുപതിലധികം പുസ്തകങ്ങള്‍ ഇറങ്ങുക എന്നത് ഇതിനു പ്രത്യക്ഷമായ ഒരു ഉദാഹരണം  മാത്രം. ഈ പുസ്തകങ്ങളെ മലയാളത്തില്‍ പരിചയപ്പെടുത്തിയ  വ്യക്തിയാണ് കേരള യൂണിവേഴ്സിറ്റിയിലെ ഭാഷാദ്ധ്യാപകനായ പ്രൊഫസര്‍ സി രവിചന്ദ്രന്‍. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ നവോത്ഥാനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഇന്ന് സി രവിചന്ദ്രന്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്‌ . മതവും സംസ്കാരവും കൊണ്ട് മലീമസമായ ആധുനിക ജീവിതത്തെ തുറന്നു കാട്ടി പുരോഗമനത്തിന്റെ പാതയിലേക്കുള്ള വഴി വെട്ടുന്ന പ്രൊഫസര്‍ രവി ചന്ദ്രന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശ്രീ നാരായണ ഗുരുവടക്കമുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ നല്‍കിയ സംഭാവനകളുടെ ആധുനിക മാതൃകകള്‍ ആണ്. മൃദു സമീപനത്തിലൂടെ അവര്‍ മുന്നോട്ടു വച്ച ആശയങ്ങളെ ഒട്ടും കലര്‍പ്പോ അലങ്കാരങ്ങളോ സുഖിപ്പിക്കലുകളോ ഇല്ലാതെ കാലോചിതമായ പരിഷ്കാരങ്ങളോടെ ബോധവല്‍ക്കരിക്കാന്‍ ഉപയോഗിക്കുന്നു ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ. ഇഷ്ടമല്ലാത്ത സത്യങ്ങളെ ഇഷ്ടക്കേടോടെ കേട്ട് പ്രതിരോധിക്കാന്‍ മതം പാടുപെടുന്ന കാഴ്ച അതിനാല്‍ തന്നെ രവിചന്ദ്രനിലൂടെ മലയാളികള്‍ക്ക് പരിചിതമാകുന്നു. ദേശീയ തലത്തിലെ സക്കീർ നായിക്കിനെപ്പോലെ കേരളത്തിലെ എം എം അക്ബര്‍ അടക്കമുള്ളവരും, ഹൈന്ദവ ഗുരുക്കളും, നേതാക്കളും ഒക്കെ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരുന്നത് ഇന്നിന്റെ കാഴ്ചയാണല്ലോ. പലപ്പോഴും മതം മാത്രമല്ല രാഷ്ട്രീയ ആശയങ്ങളും ആ വിമര്‍ശനത്തിന്റെ മുന്നില്‍ ഉത്തരം ഇല്ലാതെ നില്‍ക്കേണ്ടി വരുന്നുണ്ട്.
 ‘ഭൂമിയിലെ അതിമഹത്തായ ദൃശ്യവിസ്മയങ്ങള്‍’ , ‘നാസ്തികനായ ദൈവം’ പകിട, തുടങ്ങി ഒട്ടനവധി പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം തന്നെ 'കാര്‍ട്ടറുടെ കഴുകന്‍' പോലുള്ള സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും , വെളിച്ചപ്പാടിന്റെ ഭാര്യ പോലുള്ള സാമൂഹ്യ വിഷയങ്ങളും,  വാസ്തുശാസ്ത്രവും ജ്യോതിഷവും ഒക്കെ വിമര്‍ശിക്കപ്പെടുന്ന കൃതികളും രാമസേതുവിനെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഒക്കെ രവി ചന്ദ്രന്റെ സംഭാവനകള്‍ ആണ് . തമിഴ്നാട്ടില്‍ നിന്നും പെരിയോറും മലയാളത്തില്‍ നിന്നും ഇടമറുകും തുടങ്ങി വച്ച വായനയിലൂടെ ഉള്ള പുരോഗമന ചിന്തയ്ക്ക് കുറച്ചു കൂടി വസ്തുനിഷ്ടമായ കാഴ്ചകളും സംഭാവനകളും രവിചന്ദ്രന്‍ സമ്മാനിക്കുന്നുണ്ട്. സരസമായ ഭാഷാശൈലിയിലൂടെ ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളവും വിദേശത്തും അദ്ദേഹത്തെ കേള്‍ക്കാന്‍ നിറഞ്ഞ സദസ്സുകള്‍ ഉണ്ടാകുന്നുണ്ട്.

            “നാസ്തികനായ ദൈവം” എന്ന പുസ്തകം റിച്ചാര്‍ഡ് ഡ്വാക്കിൻസ് എഴുതിയ God Delusion എന്ന കൃതിയുടെ സമഗ്രമായ ഒരു പഠനം ആണ് . ആ പുസ്തകം എന്ത് പറയുന്നു എന്നത് മാത്രമല്ല അതിനെ പലപ്പോഴും ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് കൊണ്ട് വരാനും അതിലൂടെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ ശങ്കയില്ലാതെ പറയുകയും ചെയ്യുന്നു ലേഖകന്‍ ഇതില്‍. യൂറോപ്പില്‍ പടര്‍ന്നു കിടക്കുന്ന സെമിറ്റിക്ക് മതങ്ങളുടെ വിമര്‍ശനം ആണ് ഡ്വാക്കിൻസ് ഈ പുസ്തകത്തില്‍ ഉപയോഗിക്കുന്നത് എന്നാല്‍ അതിനെ മലയാളിക്ക് പരിചയപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രധാന ആയുധമായ ഹിന്ദു മതത്തിനെ കൂടി പറയാതെ കഴിയുകയില്ലല്ലോ. ശാസ്ത്രം ഇന്നുവരെ കണ്ടുപിടിച്ചവയും മതം ഇന്നുവരെ ചെയ്തു പോകുന്നതും ആയ കാര്യങ്ങളെ കാര്യ കാരണ സഹിതം  വിശദീകരിക്കുന്ന ദൈവ വിഭ്രാന്തിയില്‍ യൂറോപ്പിന്റെ വളരെ വ്യത്യസ്തമായ ഒരു ഭൂപടം കൂടി കാഴ്ചയാകുന്നതായി കാണാം. മതം അവിടത്തെ സാംസ്കാരിക സാമൂഹ്യ ഘടകങ്ങളില്‍ ഇവിടത്തതിലും അധികം പിടി മുറുക്കിയിരിക്കുന്നതും അമേരിക്കയില്‍ മാത്രം ഏകദേശം അന്‍പത്തിരണ്ടു ശതമാനത്തോളം ജനതയും മതത്തിന്റെ തീവ്രവികാരങ്ങളില്‍ പെട്ട് ഉഴലുന്ന ജീവികള്‍ ആണെന്നതും വളരെ വിശദമായി ഈ പുസ്തകം വിവരിക്കുന്നുണ്ട്. ഇന്ത്യയുടെ പശ്ചാത്തലത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ ജാതിയും മതവും ആണെങ്കില്‍ യൂറോപ്പില്‍ ആ സ്ഥാനത്ത്  മതവും വര്‍ണ്ണവും ആണ്. രണ്ടും ഒരു നാണയത്തിന്റെ ഇരുഭാഗങ്ങള്‍ തന്നെ എന്നതിനാല്‍ ഇതിനൊക്കെയും ഒരു എകീകത അനുഭവിക്കാന്‍ കഴിയുന്നുണ്ട്. പുറമേ നിന്നും നോക്കുന്ന മനുഷ്യരില്‍ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ വളരെ വലിയ പുരോഗതി  ഉള്ള രാജ്യങ്ങള്‍ ആയി അനുഭവപ്പെടുമ്പോഴും അവിടെ അതിതീവ്രമായ മതതീവ്രവാദം ഉണ്ട് എന്ന് ഡ്വാക്കിൻസ് ഉദാഹരണ സഹിതം വിശദമാക്കുന്നു. അതുകൊണ്ട് തന്നെ ഇസ്ലാമിക രാജ്യങ്ങളെ മാത്രം വിമര്‍ശിക്കുന്ന ലോകം ഈ ഒരു കാഴ്ച കാണാതെ പോകുകയല്ലേ ചെയ്യുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതം എവിടെയും ഒരു പുകയുന്ന അഗ്നിപര്‍വ്വതം തന്നെയാണ്.

            ‘ഭൂമിയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങള്‍’ ആണ് ഈ പുസ്തകത്തിലും കൂടുതല്‍ ഒരു പക്ഷെ മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന ഒന്നെന്നു വായനയില്‍ അനുഭവപ്പെടുന്നുണ്ട് .  
സി രവിചന്ദ്രന്റെ ഭാഷയും അവതരണവും ഈ പുസ്തകത്തിനെ കൂടുതല്‍ വായനക്കാരിലെത്തിക്കുന്നു എന്നാണു ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങി പത്തു വര്ഷം കഴിയുമ്പോഴും ഇതിനു കിട്ടുന്ന സ്വീകാര്യത. ദൈവവും മതവും മനസ്സില്‍ നിന്നും കുടിയിറങ്ങിപ്പോകുന്നതിനു വേണ്ടിയല്ല പകരം എന്താണ് മതവും ദൈവവും എന്നറിയുവാനും നാം ജീവിക്കുന്ന ഭൂമിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും അറിയുന്നതിനും ഇത്തരം പുസ്തകങ്ങള്‍ ആവശ്യമാണ്‌ . പഠനം എന്നതിനപ്പുറം ഈ പുസ്തകത്തെ ഒരു പരിഭാഷയായി അവതരിപ്പിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോയി. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല.

Monday, May 27, 2019

ഇരുട്ടും വെളിച്ചവും

ഇരുട്ടും വെളിച്ചവും
...............................
വെളിച്ചമണഞ്ഞ പകലിൽ നിന്നും
ഇരുട്ടു സവാരിക്കിറങ്ങി.
ഉണങ്ങി വരണ്ട പുൽനാമ്പുകൾ
തണുത്തു തുടങ്ങുന്നതും
അലഞ്ഞു തളർന്ന കിളികൾ
നിശബ്ദമുറങ്ങുന്നതും കണ്ട
ഇരുട്ട് നിശബ്ദം മുന്നോട്ടൊഴുകി.
നോക്കൂ, നദികൾ പോലും എത്ര ശാന്തമായാണ്
ഇരുട്ടിലേക്കൊഴുകുന്നത്.
അലസമായൊരു കളകളാരവത്താൽ
നദിയും ഉറങ്ങുക തന്നെയാണ്.
വെളിച്ചമില്ലെങ്കിലെത്ര നന്നായെന്ന്
മരച്ചില്ലല്ലയിലിരുന്നു കൂമനും
വാഴക്കൂമ്പിലൂയലാടി നരിച്ചിലും പറഞ്ഞു.
അവരുമെത്ര നിശബ്ദമായാണ്
ഇരതേടിയിറങ്ങിയിരിക്കുന്നത്!
പകലിന്റെ അധ്വാനഭാരം ഇറക്കിവച്ച
പക്ഷിമൃഗാദികളും
തരുലതാദികളും
നദീ പ്രവാഹവും ശാന്തമാകുമ്പോൾ
ഇരുട്ടിൽ ഇരതേടിയിറങ്ങുന്ന
രാവിന്റെ സന്തതികൾക്കിടയിൽ
ഏറ്റം ഭയാനകമായ ഒരു ജീവിയെക്കണ്ട
ഇരുട്ട് നടുങ്ങുന്നു.
ഭക്ഷണത്തിനു വേണ്ടിയല്ലാതെ കൊല്ലുന്ന,
പ്രണയമില്ലാതെ ഭോഗിക്കുന്ന,
ലജ്ജയില്ലാതെ മോഷ്ടിക്കുന്ന
ഇരുകാലി മൃഗം...
ഇരുട്ട് എന്നും വേദനയോടെ കൊതിക്കുന്നു
ഒരിക്കലും പകൽ മായാതിരുന്നെങ്കിൽ!
..... ബിജു.ജി.നാഥ് വർക്കല

Saturday, May 25, 2019

റെയ്ന്‍ഡിയര്‍.................................. ചന്ദ്രമതി


റെയ്ന്‍ഡിയര്‍ (കഥകള്‍ )
ചന്ദ്രമതി
മള്‍ബറി
വില : 35 രൂപ

          കഥകള്‍ക്ക് ആത്മാവുണ്ട് എന്ന് തോന്നുക അവ വായനയില്‍ വിടാതെ സന്തോഷിപ്പിച്ചു കൂടെ നില്‍ക്കുമ്പോള്‍ ആണ്. കഥയുടെ ചരിത്രത്തെ ജനകീയമായി അവതരിപ്പിച്ചുകൊണ്ട് ആന്റണ്‍ചെക്കോവ് ഒരു പുതിയ കഥാ സംസ്കാരം തുടങ്ങിവച്ചു. അതൊരു നല്ല മാറ്റം ആയിരുന്നു . മലയാളത്തില്‍ കഥകള്‍ പഴയ ഫോര്‍മാറ്റില്‍ കുരുങ്ങിക്കിടന്നു ശ്വാസം മുട്ടുന്നതില്‍ നിന്നും രക്ഷപ്പെടുക കൂടി ചെയ്തപ്പോള്‍ പരിഭാഷകള്‍ ഇല്ലാതെ തന്നെ നല്ല കഥകള്‍ വായിക്കാന്‍ മലയാളിക്കും അവസരം ലഭിക്കുകയുണ്ടായി. അനുഗ്രഹീതരായ എഴുത്തുകാര്‍ എല്ലാം തന്നെ വാരി വലിച്ചു എഴുതിയതായി കാണാന്‍ കഴിയുന്നില്ല. മേന്മയേറിയ എഴുത്തുകള്‍ സമ്മാനിച്ചു അവര്‍ പുതിയ എഴുത്തിന്റെ പണിപ്പുരകളിലേക്ക്  പിന്‍വാങ്ങുന്നു . എഴുത്തില്‍ ലിംഗഭേദം വേണ്ട എന്ന അഭിപ്രായത്തോട് ചേര്‍ന്ന് നില്‍ക്കുന്ന , ശക്തമായി വാദിക്കുന്ന ഒരു മലയാളി എഴുത്തുകാരിയാണ് അധ്യാപിക കൂടിയായ പ്രൊഫസര്‍ ചന്ദ്രമതി. റിട്ടയര്‍ ചെയ്ത ഈ അധ്യാപിക മലയാളത്തിലും ഇംഗ്ലീഷിലും ആയി ഒട്ടനവധി എഴുത്തുകള്‍ സമ്മാനിച്ച ഒരു പ്രതിഭയാണ്. വിദേശത്തും സ്വദേശത്തും ആയി നിന്നുള്ള അനവധി അംഗീകാരങ്ങള്‍ തേടി വന്ന ഒരെഴുത്തുകാരി ആണ് പ്രൊഫസര്‍ ചന്ദ്രമതി. കഥകള്‍ എഴുതേണ്ടത് എങ്ങനെ എന്ന് പഠിക്കുന്ന പുതിയ തലമുറയ്ക്ക് പഠിക്കാന്‍ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട് ഈ എഴുത്തുകാരിയില്‍. പ്രത്യേകിച്ചും സ്ത്രീ എഴുത്ത് എന്നാല്‍ എന്തെന്ന് അറിയാതെ പരക്കം പാഞ്ഞു എന്തെഴുതിയാല്‍ ആണ് ശ്രദ്ധിക്കപ്പെടുക എന്നറിയാതെ പായുന്ന പുതുമുഖങ്ങള്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ട്. മാധവിക്കുട്ടിയെ കോപ്പി അടിച്ചും , അനുകരിച്ചും പെണ്ണെെഴുത്ത് എന്തെന്നുള്ള ചോദ്യങ്ങള്‍ക്ക് അപക്വമായ ഒരു കാഴ്ചപ്പാട് നല്‍കുന്ന എഴുത്തുകാര്‍ ശരിക്കും മലയാളത്തില്‍ എഴുതുന്ന പല എഴുത്തുകാരെയും കാണാതെ പോകുകയാണ് . മലയാളിക്ക് പ്രിയമാകുന്ന എഴുത്തുകള്‍ തുറന്നെഴുത്തുകള്‍ ആണെന്ന ചിന്തയാണ് പെണ്ണെഴുത്ത്‌ എന്ന ലേബലില്‍ ഫോര്‍മാറ്റ് ചെയ്യപ്പെടാന്‍ എഴുത്തിലെ പെണ്‍ ലിംഗത്തിനു പ്രചോദനം ആകുന്നത്. ഇതിനു തികച്ചും ഘടകവിരുദ്ധമാണ് ചന്ദ്രമതി എന്ന എഴുത്തുകാരി.
            എഴുതുമ്പോള്‍ കുറച്ചു എഴുതുക, പറയുമ്പോള്‍ മര്‍മ്മം അറിഞ്ഞു പറയുക. ലളിതമായി ഒരു കഥയെ നിര്‍മ്മിക്കാന്‍ കഴിയും. പ്രത്യേകിച്ചും തുറന്നു പറയലുകള്‍ക്ക് നല്ലത് ബിംബവത്കരണങ്ങള്‍ പോലെ മനോഹരമായ എന്തുണ്ട് സാഹിത്യത്തില്‍. കഥയില്‍ ആയാലും കവിതയില്‍ ആയാലും ഇതൊരു വലിയ സാധ്യതയും , കഴിവും ആണ് . അത് മനസ്സിലാക്കി എഴുതുന്നവര്‍ക്ക് കഥയുടെ ലോകത്ത് വളരെ നല്ലൊരു സ്ഥാനത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയും. പുതിയ കാല എഴുത്തുകാരില്‍ ഈ ഒരു പ്രവണത പലപ്പോഴും കാണാന്‍ കിട്ടാറില്ല. എന്നാല്‍ അറിയപ്പെടുന്ന എഴുത്തുകാര്‍ എല്ലാം തന്നെ ഇതില്‍ പ്രഗത്ഭർ ആണ് അല്ലെങ്കില്‍ അവ ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ ആണ് എന്നതൊരു നല്ല സൂചനയാണ്. ചന്ദ്രമതിയുടെ എഴുത്തുകളില്‍ ഒക്കെ ബിംബവത്കരണം ഒരു പ്രധാന ഘടകമായി കാണാന്‍ കഴിയും. അതൊരു സചേതനമോ അചേതനമോ ആയ വസ്തുവാകം പക്ഷെ അതില്‍ ഒരു ഗൂഡമായ രസം എഴുത്തുകാരി സ്വയം ആസ്വദിക്കുന്നതായി വായനകള്‍ പറയുന്നുണ്ട്. ഏറ്റവും പുതിയ കഥയായ അലമാരിയും അസ്ഥികൂടങ്ങളും വരെ ഇതിനു ഉദാഹരണം ആയി പറയാമെങ്കിലും മള്‍ബറി 1998 ല്‍ പ്രസിദ്ധീകരിച്ച "റെയിന്‍ ഡിയര്‍ " എന്ന കഥാ സമാഹാരം ആണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. പന്ത്രണ്ടു ചെറിയ കഥകള്‍ അടങ്ങിയ ഈ പുസ്തകം വായനയില്‍ ഒരു രസാവഹമായ അന്തരീക്ഷം സമ്മാനിച്ചവയാണ്. ഇതിലെ ‘ബൊമ്മകള്‍’ എന്ന കഥ ഇത്തരത്തില്‍ ബിംബവത്കരണത്തില്‍ എടുത്തു പറയാവുന്ന ഒരു കഥയാണ്. അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുടെ അവസാന നിമിഷങ്ങളെ ആണ് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിച്ച , വിദേശത്ത് വസിച്ച ഈ എഴുത്തുകാരിയുടെ മരണത്തിനോട് അടുക്കുന്ന നിമിഷങ്ങളില്‍ അവരിലൂടെ കടന്നു പോകുന്ന ചിന്തകളും, കുടുംബ ബന്ധങ്ങളില്‍ ഒരു അമ്മയായും, പെങ്ങളായും ഒക്കെ തന്റെ വേഷങ്ങളില്‍ സംഭവിക്കുന്ന ബന്ധങ്ങളുടെ ചിന്തകളും താന്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞതും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതുമായ ബൊമ്മകളുടെ സംഭാഷണങ്ങളും ഒക്കെ വളരെ മനോഹരമായി പറഞ്ഞ ഒരു കഥയാണ് അത് . മറ്റൊരു കഥയില്‍ പെണ്ണെഴുത്ത് എന്ന പ്രയോഗത്തെ വളരെ കൂളായി എഴുത്തുകാരിയുടെ സ്വതസിദ്ധമായ  ശൈലിയില്‍ ആക്ഷേപഹാസ്യത്തിലൂടെ പറയുന്നുണ്ട്. ചന്ദ്രമതിയുടെ എഴുത്തുകളില്‍ കാണാവുന്ന മറ്റൊരു വിഷയം വിവാഹേതര ബന്ധങ്ങളുടെ കുറ്റബോധമില്ലാത്ത കുമ്പസാരങ്ങള്‍ ആണ്. പലപ്പോഴും ഇതില്‍ കണ്ട കഥകളില്‍ (പിന്നീട് വന്ന കഥകളില്‍ കാലോചിതമായ അപ്ഡേറ്റുകള്‍ എഴുത്തുകാരി വിനിയോഗിക്കുന്നുണ്ട്) സൗന്ദര്യവും ആരോഗ്യവും ഒരു പ്രധാന കാര്യമായി കാണാന്‍ കഴിയുന്നു. മേദസ്സ് നിറഞ്ഞ ശരീരം , നിറത്തിലെ ഇരുളിമ , പീനസ്തനങ്ങളുടെ അഭാവത തുടങ്ങി ഒരു കാലത്തെ പുരുഷ ചിന്തകളിലെ പ്രധാനകാരണങ്ങള്‍ ഒക്കെ എഴുത്തുകാരി ഉപയോഗിച്ചിട്ടുണ്ട്. കൊലപാതകങ്ങളിലേക്കോ വിവാഹഛിദ്രങ്ങളിലേക്കോ വീണുപോകാതെ ഭദ്രമായി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന ആണ്‍ പെണ്‍ മനസ്സുകളുടെ വിശാലമായ ഒരു അന്തരീക്ഷം , വിഷയങ്ങളെ രതിയുടെ നീലിമയില്ലാതെ അവതരിപ്പിക്കാന്‍ ഉള്ള കഴിവ് ഒക്കെ ചന്ദ്രമതി കഥകളെ മികവുറ്റത് ആക്കുന്നു. മറ്റൊരു രസാവഹമായ വസ്തുത കഥാകൃത്ത്‌ വായനക്കാരോട് കഥയോടൊപ്പം സംവദിക്കുന്ന ഒരു തന്ത്രം കൂടി എഴുത്തുകാരി ചില കഥകളില്‍ ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതാണ്. ഇത് വായനയില്‍ നല്ലൊരു അനുഭൂതി നല്‍കുന്നുണ്ട്. ബഷീര്‍ കഥാപാത്രങ്ങളെ വായിക്കുമ്പോള്‍ തോന്നുന്ന  അനായാസമായ പാത്രപിന്തുടര്‍ച്ചകള്‍ സാധ്യമാകുന്ന രീതികൂടിയാണത്. ചില എഴുത്തുകള്‍ക്ക് ഒരു പോരായ്മ തോന്നിയത് കഥാപാത്രങ്ങള്‍ വണ്ടി മാറി കയറിയതാണോ എന്നൊരു സംശയം ആണ് . ചില കഥകളുടെ പരിസരങ്ങളും മറ്റും അടുത്തൊരു കഥയിലും ആവര്‍ത്തിക്കുന്നത് അനുഭവിക്കാനായി. ഇവിടെ കഥയാണോ മാറിയത് കഥാപാത്രമാണോ എന്നത് വായനക്കാരന്‍ തീരുമാനിക്കട്ടെ എന്ന് എഴുത്തുകാരി ബോധപൂര്‍വ്വം തീരുമാനിച്ചതാണോ എന്നറിയില്ല.
            കവിതകള്‍ നിറഞ്ഞ കഥകള്‍ എന്നുകൂടി പറയാതെ പൂര്‍ത്തിയാവുകയില്ല. അതുപോലെ ചില കഥകളുടെ രീതികള്‍ കാണുമ്പോള്‍ അതിനു പാശ്ചാത്യ കഥകളുടെ രീതി പിന്തുടരുന്നതായി മനസ്സിലാക്കാന്‍ കഴിയും. സ്ത്രീ മനസ്സുകളെ മാത്രം തിരഞ്ഞു പിടിച്ചു പ്രദർശിപ്പിക്കുന്നവയല്ല ചന്ദ്രമതിക്കഥകള്‍. എന്നാല്‍ നായികാപ്രധാനം ഉള്ള കഥകള്‍ ആണുതാനും അവയൊക്കെ. വ്യക്തിത്വം ഉള്ള , സ്ഥിരതയുള്ള കഥാപാത്രങ്ങള്‍ ആണ് ' പൊതുവേ കണ്ടു വരുന്ന അബല ചപല ഫോര്‍മാറ്റുകളില്‍ തടഞ്ഞു കിടക്കുന്ന ഒന്നല്ലത്. കഥകളുടെ പഠനം നടത്തുന്നവര്‍ക്ക് തികച്ചും നല്ല വായന നല്കുന്ന ഒരു കഥാ കഥന രീതിയാണ് ചന്ദ്രമതി ഈ കഥകളിലും അനുവര്‍ത്തിക്കുന്നത്. മലയാളത്തിലെ നല്ല കഥകള്‍ വായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒഴിവാക്കാന്‍ കഴിയുകയില്ല ഈ എഴുത്തുകാരിയെ. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Friday, May 24, 2019

ഒരു വാക്കു കൂടി.

ഒരു വാക്കു കൂടി.
...........................
നഷ്ടപ്പെട്ടു പോകുന്നതൊക്കെയും
ഇഷ്ടപ്പെട്ടു പോയവയായതിനാലാകാം
ഓരോ തവണയും നീ പോകുമ്പോൾ
ഹൃദയം വല്ലാതെ വേദനിച്ചു പോകുന്നത്.
നിരാസങ്ങളുടെ അഗ്നിത്തൂവലുകളാൽ
ഹൃദയാന്തരാളം നീ തഴുകുമ്പോഴൊക്കെയും
ഗൂഢമായ ഒരാനന്ദം നീയനുഭവിക്കുന്നതറിയുന്നു.
സെപ്റ്റിക് ടാങ്ക് പോലാണീ ഓൺലൈൻ പ്രണയങ്ങൾ
നിന്റെ വാക്കുകളിൽ പ്രണയം മറ്റൊന്നാണല്ലോ.
ഒരു വിരൽത്തുമ്പു പോലും തൊടാതെ
ഒരു ചുംബനം പോലും നല്കാതെ
ശരീരത്തെ ഒന്നു നോക്കുക പോലും ചെയ്യാതെ
പ്രണയിക്കുന്നതാണത്രെ വിശുദ്ധത!
എന്റെ പ്രായോഗിക ബുദ്ധിയിൽ
ഇതിനെ സൗഹൃദം എന്നാണ് പറയപ്പെടുന്നത്.
പ്രണയമില്ലാതെ കാമിക്കാനും
ചുംബിക്കാനും കഴിയില്ലെന്നു നീ പറയുമ്പോൾ
സൗഹൃദത്തിലൊരിക്കലും പ്രണയമില്ലെന്നു മറക്കുന്നു.
എനിക്ക് നിന്നെ പ്രണയിക്കണം.
മതിയാകുവോളം ഉമ്മകൾ നല്കണം
ശരീരങ്ങളെ സ്നേഹിക്കാൻ വിടണം.
നിന്റെ കണ്ണുകളെ നോക്കിയിരിക്കണം.
ഏകാന്തതകളെ നിന്നെക്കൊണ്ട് നിറയ്ക്കണം .
ഉപേക്ഷിക്കപ്പെടുന്നവന്റെ വേദനയറിയുക
ചുളിവ് പറ്റിയ ചർമ്മങ്ങളല്ല
കറുപ്പു പുരണ്ട ശരീരങ്ങളല്ല
നിന്റെ മനസ്സാണ് ഞാൻ കാണുന്നത്.
നിന്നെ മാത്രം.
നീയെന്ന ഒറ്റ മുഖത്തിലെ നിന്നെ മാത്രം.
.... ബിജു.ജി.നാഥ് വർക്കല

Tuesday, May 21, 2019

കാട്ടുകടന്നല്‍...........ഏഥ്ല്‍ ലിലിയന്‍ വോയ്നിച്

കാട്ടുകടന്നല്‍(നോവല്‍)
ഏഥ്ല്‍ ലിലിയന്‍ വോയ്നിച്
മൊഴിമാറ്റം : പി ഗോവിന്ദപ്പിള്ള
ചിന്ത പബ്ലീഷേഴ്സ്
വില : 300 രൂപ

            ചില എഴുത്തുകാരുണ്ട് അവര്‍ എഴുതുന്നത്‌ ലോകത്താകമാനം തരംഗമായി മാറുമ്പോഴും ഇതൊന്നുമറിയാതെ തന്റെ കൂട്ടിനുള്ളില്‍ പുറം ലോകത്തെ മറന്നു ജീവിക്കുന്നവര്‍. ആധുനിക വിവരസാങ്കേതികവിസ്മയങ്ങളുടെ ഈ കാലത്തല്ല അതെന്നത് മറച്ചു വയ്ക്കുന്നില്ല എങ്കിലും പറയട്ടെ അയര്‍ലണ്ടില്‍ 1864 ല്‍ ജനിച്ച ഒരു പെണ്‍കുട്ടി 1897ല്‍ പ്രസിദ്ധീകരിച്ച  Gadfly എന്ന നോവല്‍ റഷ്യയുടെ ചരിത്രത്തില്‍ ഒരു വലിയ സംഭവം ആയി മാറി . റഷ്യയില്‍ മാത്രം 23 ഭാഷകളിലായി 120 ല്‍ അധികം പതിപ്പുകള്‍ ഇറങ്ങിയ ഒരു കൃതിയായത് . 40 ലക്ഷത്തിലധികം കോപ്പികള്‍ ലോകത്തെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴി മാറ്റം. ഒടുവില്‍ 1955ല്‍ അവരെ തേടിച്ചെന്ന കുറച്ചു റഷ്യന്‍ പത്ര പ്രവര്‍ത്തകരില്‍ നിന്നുമാണ് അവര്‍ തന്റെ പുസ്തകത്തിന്റെ ചരിത്രയാത്രകള്‍ അറിയുന്നത്. അവര്‍ വേറെയും മൂന്നു നോവല്‍ കൂടി എഴുതിയിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിനു ലഭിച്ച പ്രചാരം മറ്റൊന്നിനും ലഭിച്ചിട്ടില്ല. ഈ പുസ്തകത്തിന്റെ മേന്മ എന്നത് വസ്തുതകളെ വിശദമായി പഠിച്ച് എഴുതി എന്നതാണു എന്നു മനസ്സിലാക്കാന്‍ കഴിയുന്നു. തന്റെ സുഹൃത്തും വിപ്ലവകാരിയുമായ റഷ്യന്‍ സാഹിത്യകാരന്‍ സ്തെപ്ന്യാക് എന്ന തൂലികാ നാമമുള്ള ക്രഫ്ചിന്‍സ്കി  (1851-1895) യുമായുള്ള സഹവാസവും അയാളുടെ ജീവിതവും എഥ്ലിന്റെ എഴുത്തിന് വളരെ ഉപകാരപ്രദമായ വസ്തുതകള്‍ നല്കി. ആ ജീവിതവും വിപ്ലവവും കൂടുതല്‍ അറിയാനും റക്ഷ്യയുടെ സാമൂഹ്യാന്തരീക്ഷം പഠിക്കാനും വേണ്ടി രണ്ടു കൊല്ലം അവിടെ പോയി താമസിക്കുകയും വിപ്ലവകാരികളും ആയി സംബര്‍ക്കം പുലര്‍ത്തുകയും ചെയ്ത എഴുത്തുകാരി ഒടുവില്‍ അയാളെപ്പോലെ തോന്നിപ്പിക്കുന്ന ഒരു വിപ്ലവകാരിയെ  നായകനാക്കി ഇറ്റലിയുടെ പശ്ചാത്തലത്തില്‍ ആ നോവല്‍ എഴുതിപ്പൂര്‍ത്തിയാക്കുകയായിരുന്നു. ലോകമെമ്പാടും ഉള്ള കമ്മ്യൂണിസ്റ്റ് ആശയ പ്രവര്‍ത്തകരുടെ ഹരമായി മാറി ഈ നോവല്‍ . ഇതിന്റെ മൊഴിമാറ്റങ്ങള്‍ ഇത്രയും വ്യാപകമാകുകയും ഇതിന് ഇത്രയും ഖ്യാതി ലഭിക്കുകയും ചെയ്തത് ഈ ഒരു തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടും ചുറ്റുപാടുകളും ചേര്‍ന്ന ആ നോവല്‍ പരിസരങ്ങള്‍ തന്നെയാണ് . അതിനാലാണ് ജയില്‍ ജീവിതത്തിനിടയില്‍ വായിക്കാനും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാനും പി ഗോവിന്ദപ്പിള്ളയ്ക്കു താത്പര്യം തോന്നിയതും തദ്വാരാ മലയാളിവായനക്കാര്‍ക്കിടയില്‍ ഈ പുസ്തകത്തിന്റെ എട്ട് പതിപ്പുകൾക്ക് മേൽ കോപ്പികള്‍ ഇറങ്ങുകയും ഉണ്ടായത്.
            എഴുത്തിന്റെ കരുത്ത് എന്നത് കാലം അതിജീവിക്കുന്ന ഒന്നാണ് . തികഞ്ഞ, കത്തോലിക്കാ സഭയുടെ കഠിനമായ നിയന്ത്രണങ്ങള്‍ നിറഞ്ഞ കാലഘട്ടമായ പതിനെട്ടാം നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ നിന്നും ഒരു എഴുത്തുകാരി നിര്‍ഭയമായി കത്തോലിക്ക സഭയെയും, കര്‍ദ്ദിനാള്‍മാരെയും  മാര്‍പ്പാപ്പമാരെയും വിമര്‍ശിച്ചുകൊണ്ടു ഒരു വിപ്ലവകാരിയുടെ, ഒരു നാസ്തികന്‍റെ ജീവിതം പറയുക എന്നത് അസാമാന്യ ധൈര്യത്തിന്റെ വിഷയം ആണ് . ഇന്ന്  ഇന്ത്യയില്‍ മത വിമര്‍ശനം എന്നത് സാംസ്കാരികമായി ഉയര്ന്ന നിലയില്‍ എന്നു അഭിമാനിക്കുന്ന മലയാളികള്‍ക്ക് പോലും മുട്ട് വിറയ്ക്കുന്ന വിഷയമാണ് എന്ന്‍ വരുന്ന കാലമാണ്. പെരുമാള്‍ മുരുകന്‍ വിഷയം മറക്കാന്‍ സമയമായിട്ടില്ല . സല്‍മാന്‍ റുഷ്ദി , തസ്ലീമ തുടങ്ങി മതത്തിന്റെ വാള്‍ മുനയില്‍ ജീവന്‍ ഭയന്ന് നടക്കുന്ന എഴുത്തുകാര്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാഴ്ച ആകുന്നിടത്ത് തികച്ചും ഈ എഴുത്തുകാരി ഒരു പ്രതിഭ തന്നെയാണ്.
            ആര്‍തര്‍ എന്ന മനുഷ്യന്റെ ജീവിതമാണ് ഈ നോവല്‍ പറയുന്നതു . ആര്‍തര്‍ എന്ന കടുത്ത സഭാ വിശ്വാസിയായ കൗമാരക്കാരനില്‍ നിന്നും റിവാറസ് എന്ന നാസ്തികനായ  വിപ്ലവകാരിയില്‍ എത്തി അവസാനിക്കുന്ന നോവലില്‍ ആര്‍തറെ കൂടാതെ തിളങ്ങി നില്‍ക്കുന്ന മറ്റ് പ്രധാനികള്‍ ആയ രണ്ടു പേരില്‍ ഒരാള്‍ അയാളുടെ പ്രണയിനി ആയിരുന്ന ഗെമ്മയും അയാളുടെ പിതാവായ കര്‍ദ്ദിനാള്‍ മോണ്ടനെല്ലിയും ആണ് . ഇവര്‍ മൂന്നുപേരെയും കോര്‍ത്തിണക്കി പറയുന്ന ഈ നോവലില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളിലെ ഇറ്റലിയും, കത്തോലിക്കാ സഭയും ജനജീവിതവും വളരെ മനോഹരവും വിശദവും ആയി പറഞ്ഞു പോകുന്നുണ്ട്. ഹൃദയകാരിയായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ഈ നോവലില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നതും കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിക്കാനും അവരുടെ വികാര വിചാരങ്ങളെ മനോഹരമായി വരച്ചു കാണിക്കാന്‍ കഴിയുന്നു എന്നതും ഈ നോവലിന്റെ ചാരുതയാണ് . ആര്‍തര്‍ എന്ന കാട്ടുകടന്നല്‍ തന്റെ അവസാന നാളുകളില്‍ തന്റെ പിതാവിനോടു താന്‍ ആരെന്നു വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഒട്ടൊരു ഹൃദയ വേദനയോടെ അല്ലാതെ വായിക്കുവാന്‍ കഴിയുകയില്ല. തീക്കനല്‍ പോലെയുള്ള അയാളുടെ ചോദ്യങ്ങള്‍ പൗരോഹിത്യത്തിന് നേരെയുള്ള കൂർത്ത കല്ലേറുകള്‍ പോലെ പതിക്കുന്നുണ്ട്. ഉത്തരം നഷ്ടമാകുന്ന മതവും കപടമായ ആത്മീയതയുടെ പുറം മോടികള്‍ വലിച്ചെറിയാൻ കഴിയാത്ത സന്യാസ ജീവിതങ്ങളുടെ പൊള്ളത്തരങ്ങളും വെളിവാക്കുന്ന ഉജ്ജ്വല നിമിഷങ്ങള്‍ ആണ് ആ രംഗങ്ങള്‍. ഗെമ്മയുമായുള്ള കൂടിക്കാഴ്ചകളില്‍ റിവാറസ് കാണിക്കുന്ന മനസാന്നിധ്യവും ഒളിച്ചുകളിയും ഗെമ്മയുടെ മനസ്സിലെ ആകുലതകളും സങ്കടങ്ങളും അവളിലെ പോരാട്ട മനസ്സും പ്രവര്‍ത്തികളും വളരെ നല്ലൊരു കഥാപാത്ര സൃഷ്ടിയായി കാണാം. വ്യക്തിത്വമുള്ള ഒരു സ്ത്രീയാണ് ഗെമ്മ ഇതില്‍. ചപലമായ പ്രണയമോ ,ചാപല്യങ്ങളോ കൊണ്ട് ദുര്‍ബ്ബലമാക്കാതെ വളരെ ശക്തയും വ്യക്തിത്വവും ഉള്ള ഒരു കഥാപാത്രമായി ഗെമ്മ നോവലില്‍ നിറഞ്ഞു നില്ക്കുന്നു .
            വിരസങ്ങളായ ഒരു വസ്തുതയും ഈ നോവലില്‍ കണ്ടെടുക്കാന്‍ കഴിയുന്നില്ല എന്നു തന്നെ പറയാം. “ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വികാരോത്തേജകമായ നോവല്‍”എന്നു ബര്‍ട്രന്‍റ് റസ്സല്‍ അഭിപ്രായപ്പെട്ടത് ഒരിയ്ക്കലും ഒരു ഭംഗി വാക്ക് അല്ല എന്നു ഈ നോവലിന്റെ വായന ഓര്‍മ്മപ്പെടുത്തുന്നു. വായിച്ചു മടക്കി വയ്ക്കുമ്പോള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ആര്‍തറിനെ വായനക്കാരന്‍ കൂടെ കൊണ്ട് പോകുന്നു എന്നതാണു ഈ നോവല്‍ ഇത്ര കാലം കഴിഞ്ഞും വായനക്കാരെ തേടുന്നു എന്നതിന്റെ രഹസ്യം. മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തില്‍ പറയത്തക്ക പരിക്കുകള്‍ ഇല്ല എങ്കിലും ഇടയില്‍ പലപ്പോഴും കടന്നു വരുന്ന ചില പ്രയോഗങ്ങളും ചില മൊഴിമാറ്റങ്ങളും ഇതൊരു തര്‍ജ്ജമ ആണെന്ന ബോധം വായനക്കാരില്‍ ഉണര്‍ത്തുന്നു എന്നൊരു വസ്തുത പറയാതിരിക്കാന്‍ കഴിയില്ല. ഒരു പക്ഷേ ആംഗലേയം അറിയുന്ന ഒരാള്‍ക്ക് Gadfly കുറെക്കൂടി ഹൃദയാര്‍ജ്ജവം ആയി മാറിയേക്കും എന്ന തോന്നല്‍ ഇല്ലാതില്ല. ഭാഷ വായനക്ക് ഒരു തടസ്സമാകാത്ത ഒരു വായനയാണ് ഈ നോവലിന്റെ ഗുണമായി മനസ്സിലാക്കുന്നതും . ഇത്തരം പാശ്ചാത്യ നോവലുകള്‍ മൊഴിമാറ്റം ചെയ്തു മലയാളി വായനക്കാരില്‍ എത്തിക്കുന്ന എഴുത്തുധര്‍മ്മം ഇന്നാരും കാണിക്കുന്നില്ല എന്നത് വായനക്കാരില്‍ നിരാശ നല്കുന്നുണ്ട്. നമുക്കറിയാത്ത ഭാഷകളില്‍ ഇനിയുമെത്രയോ മഹത്തരം ആയ രചനകള്‍ കിടക്കുന്നുണ്ടാകാം. വിരസമായ തര്‍ജ്ജമകള്‍ കൊണ്ട് വായനക്കാരെ വെറുപ്പിക്കുന്നവര്‍ക്ക് ഈ തര്‍ജ്ജമ ഒരു നല്ല വഴികാട്ടി കൂടിയാണ്. ഇനിയും ഒരുപാട് ഭാഷകളില്‍ ഇത് മൊഴിമാറ്റം ചെയ്തു പോകട്ടെ എന്നു ആശംസിക്കുന്നു .
ബി.ജി.എന്‍ വര്‍ക്കല
 

Monday, May 20, 2019

സമവാക്യങ്ങൾ

ജീവിതം
പ്രണയം
രതി
ഇവയ്ക്കിടയിൽ കടന്നു വരുന്ന എന്റെയെന്റെയെന്ന ചിന്തകൾ.
ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും,
വേലിചാടില്ലെന്നും
മനസ്സുകളുടെ വടംവലികൾ.
ശരീരം വേറിട്ടതാണെന്നും
മനസ്സു കിട്ടാത്തിടങ്ങളിൽ
ശരീരം വെറുമൊരു മാംസമെന്നും
തിരിച്ചറിയണം.
വ്യക്തിസ്വാതന്ത്യങ്ങളും
ഇഷ്ടങ്ങളും പരസ്പരം മാനിക്കണമെന്ന്
മനസ്സിനെ പഠിപ്പിച്ചാൽ
ഒരു കാമുക(കി)ക്കും
ഒളിഞ്ഞും പാത്തും രമിക്കേണ്ടി വരില്ല.
ഒരു ജീവനും
അകാല ചരമം പ്രാപിക്കില്ല.
ലോകമത്ര സുന്ദരമാകാൻ
എത്ര കാലം ചരിക്കണം നാമിനി.
...... ബി.ജി.എൻ വർക്കല

സമവാക്യങ്ങൾ

ജീവിതം
പ്രണയം
രതി
ഇവയ്ക്കിടയിൽ കടന്നു വരുന്ന എന്റെയെന്റെയെന്ന ചിന്തകൾ.
ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും,
വേലിചാടില്ലെന്നും
മനസ്സുകളുടെ വടംവലികൾ.
ശരീരം വേറിട്ടതാണെന്നും
മനസ്സു കിട്ടാത്തിടങ്ങളിൽ
ശരീരം വെറുമൊരു മാംസമെന്നും
തിരിച്ചറിയണം.
വ്യക്തിസ്വാതന്ത്യങ്ങളും
ഇഷ്ടങ്ങളും പരസ്പരം മാനിക്കണമെന്ന്
മനസ്സിനെ പഠിപ്പിച്ചാൽ
ഒരു കാമുക(കി)ക്കും
ഒളിഞ്ഞും പാത്തും രമിക്കേണ്ടി വരില്ല.
ഒരു ജീവനും
അകാല ചരമം പ്രാപിക്കില്ല.
ലോകമത്ര സുന്ദരമാകാൻ
എത്ര കാലം ചരിക്കണം നാമിനി.
...... ബി.ജി.എൻ വർക്കല

Saturday, May 18, 2019

പ്രണയം പ്രതീക്ഷ

ദൂരെ, കടലിന്റെ ആഴങ്ങളില്‍ വീണുരുകുന്ന 
സൂര്യന്റെ ചെന്തീനിറമോലും സന്ധ്യയില്‍ .
നിന്നെ പ്രതീക്ഷിച്ചു നിന്നേകാന്തം, നിശ്ചലം 
നിര്‍ന്നിമേഷമിതെത്ര കാലമീ ഞാനറിവൂ .
...... ബി.ജി.എൻ. വർക്കല

Saturday, May 11, 2019

എന്റെ ഹൃദയം

എന്റെ ഹൃദയം.
................................................
പുഴയിലല്ലായിരുന്നു ഞാൻ
മുതലമേലുമല്ലായിരുന്നു.
അത്തിമരത്തിൽ സൂക്ഷിച്ചതുമല്ല
നിന്റെ ,
അതേ നിന്റെ പാദത്തിൽ ഭദ്രമായ്
ആരുമറിയാതെ ഒളിച്ചു വച്ചതാണത്.
ഓർമ്മയില്ലേ?
എത്രവട്ടം നീയത് ചവിട്ടിയുരച്ചു കഴുകിനോക്കി
നിറം പോലും പോകാതെ
ഊർന്നു പോകാതെ
അതങ്ങിനെ തന്നെയുണ്ട്.
കെട്ടകാലത്തിനെ നോക്കി കവിതകുറിച്ചും
പടുമതങ്ങളെ പുലഭ്യം പറഞ്ഞും
ഇല്ലാത്ത ദൈവത്തിനെ ഭജിക്കുന്നോരെ
കളിയാക്കി ചിരിച്ചും
നടന്നു നീങ്ങുമ്പോൾ
എനിക്കറിയാം
അതെന്നിൽ ഭദ്രമല്ലന്ന്.
തുടർച്ചകളാകുന്ന മരണങ്ങളിൽ
ഒരു പേരെഴുതി ചേർക്കും കാലത്തും
എനിക്കാശ്വസിക്കാം
എന്റെ ഹൃദയം ആർക്കും കിട്ടില്ല.
അത് നിന്റെ കാലടിയിൽ ഭദ്രമായിരിക്കും.
നിനക്കൊപ്പം സഞ്ചരിച്ചു സഞ്ചരിച്ച്
നിനക്കൊപ്പം മാത്രമേ മറയൂ ഞാൻ.
നീയതാഗ്രഹിക്കുന്നില്ലെങ്കിലും.
..... ബിജു.ജി.നാഥ് വർക്കല

Wednesday, May 8, 2019

നിന്റെ ഓർമ്മകൾക്ക് ഭ്രാന്തിന്റെ ലഹരിയാണ്.

നിന്റെ ഓർമ്മകൾക്ക് ഭ്രാന്തിന്റെ ലഹരിയാണ്.
.........................................................................
എപ്പോഴാകാം...?
അസ്വസ്ഥതകൾ കൂടു തുറന്നു വിട്ടത്
ഇഷ്ടക്കേടുകൾ വരിവച്ചു വന്നത്
ബോധാബോധങ്ങളിൽ
കാട്ടുകടന്നലുകൾ കുത്തിനോവിച്ചത്.
ഓർമ്മകളാണ് നീ.
ചമ്രം പടിഞ്ഞിരുന്ന്
കണ്ണുകളിൽ പൂത്തിരി നിറച്ച്
എന്നെ നോക്കി ചിരിക്കുന്നവൾ.
ഞാനിപ്പോ എന്താ ചെയ്തതെന്ന
കുസൃതി ചോദ്യത്താൽ
വെറുതെ ഭ്രാന്തു പിടിപ്പിക്കുന്നവൾ.
കാൽവിരലിൽ മുറുക്കിയിട്ട
റബ്ബർ ബാൻഡിനെ അഴിച്ചും മുറുക്കിയും
അഞ്ചുവയസ്സിന്റെ കുസൃതി കാട്ടുന്നവൾ.
അതെന്താ അങ്ങനെ
എന്ന ചോദ്യത്തിൽ ഉത്തരം മുട്ടിക്കുന്നവൾ.
എല്ലാം നശിപ്പിക്കാൻ
എന്റെ ഒറ്റ കുസൃതി മതിയാകും.
ഒരുമ്മ എന്ന ഒറ്റ ചോദ്യത്തിൽ
വിഹ്വലത വന്നാ മിഴിയിൽ കൂടു വയ്ക്കും.
അറിയാതെ ഇടം കൈയെടുത്തു
മാറിലമർത്തും.
ഞാനില്ല കൂട്ടിനെന്നു പരിഭവം പറഞ്ഞ്
ഒളിച്ചോടും.
രക്ഷപ്പെട്ടു എന്ന ആത്മഗതത്തോടെ
മനസ്സിൽ കെട്ടിപ്പിടിച്ചായിരം ഉമ്മകൾ വയ്ക്കും.
ആരും കണ്ടില്ലെന്ന ആത്മഗതത്തിൽ
ചുവന്നു തുടുത്ത കവിൾ അമർത്തിത്തുടച്ച്
കണ്ണടച്ചു കിടക്കുന്നവൾ.
നിന്നെ ഞാനെങ്ങനെ പ്രണയിക്കാതിരിക്കുക.?
എന്നിട്ടും
എന്നിട്ടുമെന്താകാം നീ മറഞ്ഞു നില്ക്കുന്നത്.
ഉമ്മകൾ നമ്മെ അകറ്റുമെന്ന ഭയമോ
ഞാൻ പ്രണയിക്കപ്പെടാനർഹനല്ലാതെയോ ?
ഉറക്കം നഷ്ടപ്പെട്ട രാവുകൾക്ക്
നിറദ്രാവകത്തിന്റെ നീറ്റലുമില്ലിന്ന്.
ഏകാന്തത ചുംബിച്ചും
ആശ്ലേഷിച്ചും ശ്വാസം മുട്ടിക്കുമ്പോൾ
ഞാൻ നിന്നെ മാത്രം ഓർക്കുന്നതെന്താകും.
മുറിഞ്ഞുപോകുന്ന ശബ്ദമാകുന്നു ഞാൻ.
ആ മുറിവായിലൂടൊഴുകി നീങ്ങുന്നത്
നിന്റെ ഓർമ്മകൾ മാത്രം.
.... ബി.ജി.എൻ വർക്കല