Thursday, December 30, 2021

നനയാന്‍ മറന്ന മഴത്തുള്ളികള്‍.................... ഡോ: ലയ ശേഖര്‍

നനയാന്‍ മറന്ന മഴത്തുള്ളികള്‍(കവിത)

ഡോ: ലയ ശേഖര്‍

ഗ്രീന്‍ ബുക്സ്

വില :₹ 135.00

 

“കവിയാവണമെങ്കില്‍ എന്തുചെയ്യണമെന്നോ ?

കവിയാവണമെന്ന് മോഹിക്കാതിരിക്കണം.

കരളില്‍ സ്ഥലകാലക്ഷീരസാഗരത്തിലെ

കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം .

എഴുതിക്കഴിഞ്ഞതും തീരുത്തീടണം , തൂശി-

പ്പഴുതില്‍ നൂലോടിക്കും വിരലിന്‍ ക്ഷമയോടെ

എന്നെക്കൊണ്ടിതിലേറെ നന്നാക്കാന്‍ കഴികയി-

ല്ലെന്ന് വന്നാലെ നെറ്റിവിയര്‍പ്പ് തുടയ്ക്കാവൂ..” (അക്കിത്തം)

കവിതകള്‍ വായിക്കുമ്പോഴൊക്കെയും മനസ്സില്‍ തോന്നുന്ന ഈ വരികളെ ഓരോ കവികളും ഓര്‍ത്ത് വയ്ക്കുന്നത് എത്ര നന്നായിരിക്കും എന്നൊരു ചിന്ത അടുത്തിടെ അധികമായിട്ടുണ്ട് . ഒരുപക്ഷേ ഓണ്‍ലൈന്‍ എഴുത്തുകളുടെ അതിപ്രസരത്തില്‍ നഷ്ടമാകുന്ന കവിത്വം ഓര്‍ത്താകാം അങ്ങനെ ഒരു ചിന്ത ഉണ്ടായിവരുന്നത് . ദിനംതോറും എത്രയോ കവിതകള്‍ വായിക്കാന്‍ കഴിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതു !. കവിതകളുടെ വസന്തകാലം എന്നതിനെ വിശേഷിപ്പിക്കാന്‍ കഴിയുമോ എന്നതാണു ചര്‍ച്ചയാകേണ്ടത് എന്നു കരുതുന്നു. . കാരണം എനിക്കിവിടെ നിലനില്‍ക്കണമെങ്കില്‍ ഞാന്‍ നിരന്തരം കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കണം എന്നൊരു ധാരണ സോഷ്യല്‍ മീഡിയ നല്കുന്നുണ്ട് . ഓര്‍മ്മിക്കുവാന്‍ തക്കവണം കവിതകള്‍ എത്രയുണ്ടാകും വായിച്ചവയില്‍ എന്നോര്‍ക്കുമ്പോള്‍ അതിന്റെ തമാശ പൂര്‍ണ്ണമായ തോതില്‍ അനുഭവിക്കാനുമാകും . കവിത്വമുള്ളതും ഇല്ലാത്തതുമായ കവിതകളിലൂടെ നിരന്തരം സഞ്ചരിക്കുമ്പോള്‍ അതില്‍ നിന്നും സാരാംശം മാത്രം എടുക്കുകയും വരികളെ വഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യേണ്ടി വരുന്നതെന്തുകൊണ്ടാകാം? . സ്കൂള്‍ , കോളേജ് കാലം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞവര്‍ മുതല്‍ ഇപ്പൊഴും വിദ്യാര്‍ത്ഥികൾ ആയിരിക്കുന്നവര്‍ വരെയുള്ള ഒരു പൊതുസമൂഹമാണ് സോഷ്യല്‍ മീഡിയ. ഇപ്പഴും കവിതകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി എന്ന വരികളോ , അങ്കണത്തൈമാവിന്‍ ചോട്ടില്‍ ആദ്യ മാമ്പഴം വീഴുന്നതിനെക്കുറിച്ചോ , മഞ്ഞത്തെറ്റിപ്പൂങ്കുല പോലെ മഞ്ജിമ വിടരും പുലര്‍കാലത്തെ കാഴ്ചകളെ കുറിച്ചോ ഒക്കെയുള്ള കവിതാശകലങ്ങളോ വരികളോ ഓര്‍മ്മയില്‍ വരാത്തവര്‍ ഉണ്ടാകില്ല . കാസറ്റ് കവിതകള്‍ പ്രസിദ്ധമാകും മുന്നെത്തന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും വിനയചന്ദ്രനെയും സച്ചിദാനന്ദനെയും സുഗതകുമാരിയെയും ഒക്കെ മലയാളി ആഘോഷിച്ചിരുന്നവരാണ് . അവരുടെ വരികളെ ഓര്‍മ്മിക്കുകയും മൂളുകയും ചെയ്യുന്നവര്‍ പോലും ഇന്നത്തെ കാലത്തെ കവിതകളുടെ വരികള്‍ ഓര്‍ക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ടാകും . ചിലര്‍ ചിലരുടെ കവിതകളുടെ താഴെ എഴുതിവയ്ക്കുന്നത് കാണാം അതിമനോഹരമായ വരികള്‍ , മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടെന്നൊക്കെ . ഒരാഴ്ച കഴിഞ്ഞു അവരോടുആ വരികള്‍ എടുത്തൊന്ന് ചോദിച്ചാല്‍ അതാരുടെ വരികള്‍ എന്നോ അത് മനോഹരമെന്നോ അവര്‍ക്ക് കൂടി അഭിപ്രായമുണ്ടാകുകയില്ല .

            കവിതകള്‍ എഴുതുന്നതു മനസ്സില്‍ നിന്നാണ് . അത് അറിയാതെ ഒഴുകി വരികയാണ് ചെയ്യുന്നത് . ഒരു കവിയുടെ ബാഹ്യമിഴികള്‍ കണ്ടറിയുന്നത് ഉൾക്കണ്ണുകൾ കവിതയായി ഒഴുക്കി വിടുകയാണ് ചെയ്യുന്നത് എന്നു കരുതുന്നു . ഡോ. ലയ ശേഖറിന്റെ , നനയാൻ, മറന്ന മഴത്തുള്ളികള്‍ എന്ന കവിതസമാഹാരം വായിക്കുകയുണ്ടായി . അതിലേക്കു വരുമ്പോള്‍ കവിതയുടെ സൃഷ്ടിക്കു വേണ്ടി കവി എത്രയധികം സമരം ചെയ്തിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വായനക്കാരന് വലിയ വിഷമം ഒന്നും ഉണ്ടാകുന്നില്ല . കവി ആമുഖത്തില്‍ പറയുന്നതു പോലെ തന്റെ കാഴ്ചകളും പ്രതിഷേധങ്ങളും ആ വരികളില്‍ വായിക്കാന്‍ വായനക്കാരന് കൂടി കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമായിരിക്കും . സമൂഹത്തിനു നേരെ തുറന്നു പിടിക്കുന്ന കണ്ണാടിയാണ് കവിതകള്‍ . അങ്ങനെ വരുമ്പോള്‍ അത് പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങള്‍ ഏകപക്ഷീയമായ കാഴ്ചകള്‍ ആകരുതല്ലോ . പ്രണയം , വിരഹം തുടങ്ങി പതിവ് രീതികളിലെ കവിതകളുടെ ഒഴുക്കിനെ ഈ പുസ്തകത്തിലും വായിക്കുവാന്‍ കഴിയുന്നുണ്ട് . അതിനൊപ്പം തന്നെ സമൂഹത്തിലെ, സ്ത്രീക്ക് സംഭവിക്കുന്ന , നേരിടേണ്ടിവരുന്ന ആക്രമണങ്ങളെയും അവഗണനകളെയും കവിതകളില്‍ കാണാന്‍ കഴിയും . അതുപോലെ തന്നെ നീതിനിഷേധങ്ങളെയും മത ദൈവ കാഴ്ചപ്പാടുകളുടെ തെറ്റുകുറ്റങ്ങളെയും അടയാളപ്പെടുത്തി വയ്ക്കാൻ കവി ശ്രമിക്കുന്നുണ്ട് . പുരോഗമന ആശയങ്ങള്‍ നിറഞ്ഞ , പുതിയ കാഴ്ചപ്പാടുകള്‍ ഉള്ള ആധുനിക എഴുത്തുകാര്‍ സമൂഹത്തെ നോക്കിക്കാണുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒന്നാണ് സമൂഹ നിര്‍മിതിയില്‍ അവര്‍ നല്‍കുന്ന സംഭാവനകളുടെ കാമ്പും കരുത്തും . എതിര്‍ത്തു നില്‍ക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രതിഷേധിക്കാനുള്ള ശ്രമങ്ങളെങ്കിലും ഉണ്ടാകുക ചെറിയ കാര്യമല്ല . കവി ഇവിടെ തന്റെ സാമൂഹ്യ ധര്മ്മം നിറവേറ്റാന്‍ നല്ല രീതിയില്‍ തന്നെ ശ്രമിച്ചിട്ടുണ്ട് . കവിതകള്‍ ഒരു മുള്ളാണി പോലെ തറച്ചു കയറുവാന്‍ എല്ലാ വിധത്തിലും കവി ശ്രദ്ധ വച്ചിരിക്കുന്നുണ്ട് .

            എല്ലാകവിതകളും നല്ലതാണെന്ന ധാരണ ഒന്നും വായനക്കാരില്‍ സൃഷ്ടിക്കാൻ മിക്ക കവിത പുസ്തക നിർമ്മിതിക്കാരെപ്പോലെ  കവിക്കും കഴിഞ്ഞിട്ടില്ല . ഏകപക്ഷീയമായ കാഴ്ചകളിലൂടെ സമൂഹത്തെ നോക്കി കാണാന്‍ ശ്രമിക്കുന്ന ഒരു തോന്നല്‍ അതിനാല്‍ തന്നെ സാമൂഹ്യ വിഷയങ്ങളില്‍ കവി കൈക്കൊള്ളുന്നതായി തോന്നുന്നുണ്ട് . അതുപോലെ മറ്റൊരു പ്രധാന പ്രശ്നമായി തോന്നിയത് കവിതകളില്‍ ചിലതെങ്കിലും കവിതയെഴുതാൻ വേണ്ടി എഴുതിയതാണോ എന്നാണ് . വരുത്തിത്തീര്‍ക്കുന്ന വികാര പ്രപഞ്ചത്തെയും, പറഞ്ഞേ പറ്റൂ എന്ന തോന്നലില്‍ നിന്നും പറഞ്ഞു പോകുകയും അതിനു ചേരുംപടി ചേര്‍ക്കാനോ അവയില്‍ ഐക്യരൂപ്യമുള്ള ഒരു ആശയം നിലനിര്‍ത്താനോ കഴിയാതെ പോകുന്നു എന്നുള്ളതാണ് . ഒരു കവിതയുടെ രണ്ടു വരികള്‍ മാത്രമാകും ആ കവിതയിലെ പ്രധാന വിഷയമെന്നുണ്ടെങ്കില്‍ കൂടിയും വായനക്കാരന്‍ ആ കവിത മുഴുവന്‍ വായിക്കേണ്ടി വരികയും ഇതായിരുന്നോ ഞാന്‍ ഇത്രനേരവും മനസ്സിലാക്കാന്‍ ശ്രമിച്ചത് എന്നു തോന്നിപ്പിക്കുകയുംചെയ്യുന്ന ഒരു രീതി കവി അവലംബിച്ചിരിക്കുന്നു . ഉദ്ധരിക്കാന്‍ വേണ്ടിയുള്ള കുറച്ചു വരികള്‍ പറഞ്ഞു പോകുന്നതിനു ഒരു മുഴുവന്‍ കവിത രചിക്കുന്നത് പോലെ. ഇതിന് ഏറ്റവും നല്ലതായി തോന്നിയിട്ടുള്ളത് കാപ്സ്യൂൾ കവിതകളോ ഹൈക്കു കവിതകളോ ആണ് . അതില്‍ സാരം മാത്രം പറഞ്ഞു പോകാമെന്ന സന്തോഷവും വായനക്കാരന്റെ വായനാസുഖം നല്‍കുന്ന ആനന്ദവും ഒരുപോലെ നേടാം .

            ഓരോ കവിതയും ഓരോ ലോകം ആകുകയും ഓരോ വായനയും വിവിധങ്ങളായ ആശയങ്ങളെ ഒരേ കവിതയ്ക്ക് നല്‍കുന്നതുമായ ഒരു വിദ്യ എന്തുകൊണ്ടോ അധികം കവികളും പ്രയോഗിച്ച് കണ്ടിട്ടില്ല . അതൊക്കെക്കൊണ്ടാകാം ഇന്‍സ്റ്റന്‍റ് കവിതകള്‍ ആയി സോഷ്യല്‍ മീഡിയയുടെ കവികളെ വായനക്കാര്‍ വായിച്ചടയാളപ്പെടുത്തുന്നത് എന്നു കരുതുന്നു. കുറച്ചു കവിതകള്‍ എഴുതുമ്പോൾ അതില്‍ കവിതയായിട്ടുള്ളത് വളരെ കുറവായിരിക്കുക ഒരു സ്വാഭാവിക കാര്യമാണ് . ലക്ഷം മാനുഷരൊത്തുകൂടുംമ്പോഴതിൽ ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ എന്നു പറയുമ്പോലെ . ആ ഒരു തലത്തില്‍ നിന്നു മാത്രം ചിന്തിക്കാതെ , മുകളില്‍ അക്കിത്തം പറഞ്ഞത് പോലെ സ്വയം ഒരു വിമര്‍ശനത്തിന് മുതിരുകയും രചനകളെ വീണ്ടും വീണ്ടും വായിക്കുകയും തിരുത്തുകയും ചെയ്യുന്ന ഒരു പ്രവണത ഇന്നത്തെ കവികള്‍ക്ക് ആവശ്യമെന്ന് പൂര്‍ണബോധ്യത്തോടെ ഡോ ലയ ശേഖറിന് ആശംസകള്‍ നേരുന്നു . കൂടുതല്‍ നല്ല കവിതകളുമായി കവിതയുടെ വസന്തത്തിലെ ഒരു പുഷ്പമായി സുഗന്ധം പൊഴിക്കാന്‍ കവിക്ക് കഴിയട്ടെ . സസ്നേഹം ബിജു. ജി.നാഥ്

 

 

 

 



Tuesday, December 28, 2021

ഇരയുടെ (വേട്ടക്കാരൻ്റെ) മാനിഫെസ്റ്റോ

ഇരയുടെ (വേട്ടക്കാരൻ്റെ) മാനിഫെസ്റ്റോ .
............................
ഭയത്താൽ അടങ്ങിക്കിടക്കുന്നതും 
അധികാരത്തോടെ അടക്കിക്കിടത്തുന്നതും 
വേട്ടയുടെ രീതിശാസ്ത്രമാണ്. 
നീതിശാസ്ത്രമെന്ന് സംസ്കാരവേലിയും.

തല്ലിപ്പഴുപ്പിക്കാമെന്ന് വാത്സ്യായനും 
തല്ലു കൊടുക്കാമെന്ന് പടച്ചവനും .
ഇരയുടെ ഇളംമാംസത്തിന് ഇളമകൂടുന്നത്
വേട്ടക്കാരന് ഹരവുമനുവദനീയവുമത്രെ.!

ആരും തൊടാത്ത കനിയുടെ ആനന്ദം
അതാണല്ലോ ഉടമയുടെ അവകാശമെന്നും,
മാറാൻ പാടില്ലാത്ത നിയമമെന്നും ദൈവം.
ഇരകൾക്ക് വേട്ടക്കാരനധിപനെന്നല്ലോ.

ഇരകളും വേട്ടക്കാരും മാറുന്നു
ദേശങ്ങളും സംസ്കാരങ്ങളും മാറുന്നു
മതങ്ങളും ദൈവങ്ങളും മാറുന്നു.
മാറ്റമില്ലാതെ തുടരുന്നതേക നിയമത്രേ!

കാക്കയ്ക്കൊരിക്കലും കഴുകനെയോ
പന്നിക്ക് കടുവയെയോ വേട്ടയാടാനാവില്ല.
മാൻ എപ്പോഴെങ്കിലും പുലിയെ കൊല്ലുമോ
മുയൽ എന്നേലും ചെന്നായയെ തിന്നുമോ?

ഉപമകൾക്കും പ്രകൃതി നിയമങ്ങൾക്കും
ദൈവം കല്പിച്ച രീതിശാസ്ത്രങ്ങളിലനുവാദം
ഇരയെ തിരഞ്ഞെടുപ്പ് വേട്ടക്കാരനെന്നും
വേട്ടക്കാരന് കീഴടങ്ങൽ ഇരയെന്നുമാണോ?
@ബിജു.ജി.നാഥ്

Friday, December 24, 2021

മൂളിയലങ്കാരി............................ ജ്യോതിബായ് പര്യേടത്ത്

മൂളിയലങ്കാരി (കവിതകള്‍)

ജ്യോതീബായ് പര്യേടത്ത്

ഡി സി ബുക്സ്

വില :₹ 170.00

 

കവിതകള്‍ എന്നാലെന്താണ് എന്ന് ചോദിക്കുന്നവരുടെ കാലം എന്നും സാഹിത്യവായനയുടെ ലോകത്തുണ്ടായിരുന്നു . അതിനുകാരണം വളരെ ലളിതമാണ് . കവിതയെന്നാല്‍ കാവ്യമായി വായിക്കപ്പെടേണ്ടതാണ് എന്ന പരമ്പരാഗതമായ ഒരു ചിന്തയുടെ മേല്‍ നിന്നുകൊണ്ടാണ് ആ ചര്‍ച്ചകള്‍ എല്ലാം തന്നെ ഉരുത്തിരിഞ്ഞിരുന്നത് . കവിതയുടെ വിധിയും നിയമങ്ങളും എ ആര്‍ രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരിയടക്കം വൈയ്യാകരണശാസ്ത്രകാരന്‍മാര്‍ പറഞ്ഞു വയ്ക്കുകയും അതേ രീതിയില്‍ മാത്രം പദ്യ രചനകള്‍ സംഭവിക്കുകയും ചെയ്തിരുന്നതായിരുന്നു അടുത്ത കാലം വരെയും കാവ്യ സാഹിത്യമേഖല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് . ഈ കവിതാ രീതിക്ക് മാറ്റം വരുന്നത് ആംഗലേയ സാഹിത്യം ഇവിടെ കൂടുതല്‍ വായിക്കപ്പെട്ടു തുടങ്ങിയത് മുതലാണ് എന്നു കരുതുന്നു . അന്യഭാഷാ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ കവിതയില്‍ ഗദ്യ കവിതയുടെ സ്വാധീനം വന്നു തുടങ്ങിയിട്ടുണ്ടാകണം. വൃത്തവും അലങ്കാരങ്ങളും അഴിച്ചുവച്ച് കവിത തെരുവില്‍ നിന്നു നൃത്തം ചെയ്തു തുടങ്ങി എന്നു പറയപ്പെടുന്ന ഈ മാറ്റത്തെ പുരോഗമനത്തിന്റെ നാന്ദിയായി എണ്ണപ്പെടുന്നു . കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കും കവിത വന്നപ്പോള്‍ കവിതയുടെ താളവും ഭാവവും ഭാഷയും മാറിയെന്നും പറയാം മറ്റൊരു വിധത്തില്‍ . ഇന്ന് സോഷ്യല്‍ മീഡിയയില്‍ കവിതകളുടെ അതിപ്രസരം കാണുമ്പോൾ കേരളചരിത്രം വായിച്ച ഓർമ്മ ഉണരുന്നു . സംഘകാലത്ത് കേരളത്തില്‍ കലയ്ക്ക് വളരെ പ്രാധാന്യവും ബഹുമാനവും നല്‍കപ്പെട്ടിരുന്നു എന്നും കവികള്‍ സമൂഹത്തില്‍ വളരെയധികം ഉണ്ടായിരുന്നു എന്നും ഭരണാധികാരികള്‍ കവികളെ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ദാനവും ഭൂമിയും ഒക്കെ ഇഷ്ടംപോലെ നല്‍കുമായിരുന്നു എന്നും ശ്രീധരമേനോന്‍ പറയുന്നു. അടുത്തിടെ ഒരു സുഹൃത്ത് പറയുകയുണ്ടായി തൃശൂര്‍ നഗരത്തില്‍ ഇറങ്ങി നടന്നാല്‍ തിരക്കില്‍ നിങ്ങള്‍ ഒരു കവിയെയെങ്കിലും മുട്ടാതെ കടന്നു പോകില്ല എന്നു . കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കവിതയിലും സാഹിത്യത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ സോഷ്യല്‍ മീഡിയകള്‍ക്കും ബ്ലോഗുകള്‍ക്കും കഴിഞ്ഞിട്ടുണ്ട് .

 

            കവിതകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ഒരുപാട് പറയാനുണ്ട്. പക്ഷേ അതിന് ഈ താളുകള്‍ പോരാതെ വരും . പകരം കവിതകളുടെ ഈ മാലയെ ഒന്നു അണിയാന്‍ ശ്രമിക്കാം . യൂടൂബിലെ കാവ്യം സുഗേയം എന്ന പരമ്പരയിലൂടെ കവിതയുടെ ലോകത്തെ വിശാലമായി പരിചയപ്പെടുത്തുന്ന ജ്യോതീബായി പര്യേടത്തിനെ സാഹിത്യലോകത്തിന്, പ്രത്യേകിച്ചു കവിത സ്നേഹികള്‍ക്ക് പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കവിതയുടെ ആസ്വാദന ലോകത്തെ ശബ്ദമധുരവുമായി കൂട്ടിയിണക്കി നല്ല മഹത്തായ ഒരു സംഭാവനയാണ് ജ്യോതീബായി നല്‍കുന്നത് . അതിനാല്‍ത്തന്നെ ജ്യോതീബായിയുടെ കവിത പുസ്തകം എന്നത് അത്രയേറെ ആകാംഷയോടെ വായിക്കപ്പെടേണ്ട ഒന്നാണ് എന്ന ചിന്ത പുസ്തകം ഇറങ്ങിയ നാള്‍ മുതല്‍ മനസ്സില്‍ ഉയരുന്നതാണ്. ഈ കവിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ അതുപകരിച്ചേക്കും എന്നൊരു ഗൂഢമായ ആനന്ദവും അതിലുണ്ട് . മൂളിയലങ്കാരി എന്ന നാമത്തില്‍ ജ്യോതീബായി സംഭാവന ചെയ്യുന്ന ഈ പുസ്തകത്തിലെ കവിതകള്‍ എല്ലാം തന്നെ മനോഹരമായ കവിതാ വിരുന്നുകള്‍ ആണെന്നതില്‍ സംശയമില്ല . സോഷ്യല്‍മീഡിയ സാഹിത്യത്തിലെ ഏറ്റവും പ്രശ്നം, എന്തെഴുതണമെന്ന മിക്ക കവികളുടെയും അങ്കലാപ്പാണ് . രാഷ്ട്രീയം മതം സാമൂഹ്യം എന്നീ വിഷയങ്ങളില്‍ കൈ വച്ചാല്‍ നഷ്ടമാകും എന്നു കരുതുന്ന പ്രതിച്ഛായകളുടെ ഭാരം മൂലം അവരൊക്കെയും തിരിയുക തന്നിലേക്ക് തന്നെയാണ് . അവിടെ അവര്‍ക്ക് പറയാന്‍ പ്രണയം അല്ലാതെന്തുണ്ട് ?. ചിലര്‍ സ്ത്രീയുടെ വേദനകളും ബുദ്ധിമുട്ടുകളും പറഞ്ഞു പറഞ്ഞു പഴകുന്നു. മറ്റ് ചിലര്‍ അതില്‍ തൂങ്ങി പുതിയ ഭാവനകള്‍ സൃഷ്ടിക്കുന്നു എന്നതിനപ്പുറം വലിയ വികാസം ഒന്നുമില്ല . ചുരുക്കം ചില കവികള്‍ ഈ സ്ഥിരം ഫോര്‍മാറ്റുകളില്‍ നിന്നും അകന്നു ലോക കവിതകളില്‍ അഭിരമിക്കുന്നു . ഇവരാണ് ഒരുപക്ഷേ സോഷ്യല്‍ മീഡിയ കവികളെ താങ്ങി നിര്‍ത്തുന്ന ഊര്‍ജ്ജം എന്നു കരുതുന്നു . അവരെ വായിക്കുക എന്നതും ഒരു സന്തോഷമാണ് . ഈ അവസരത്തില്‍ ജ്യോതീബായി എന്താണ് തന്റെ കവിതാ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് ഒന്നു കണ്ണോടിച്ചു നോക്കാം .

 

            നഷ്ടമാകുന്ന ഒരു സംസ്കാരം , ഭാഷ , കാഴ്ചകള്‍ ഒക്കെയും വളരെ ഒഴുക്കോടെ പറഞ്ഞു പോകുന്ന ജ്യോതീബായിയുടെ കവിതകളില്‍ ഓരോന്നിലും ഓരോ ജീവിതങ്ങള്‍ ആണുള്ളത് . ഒരുപക്ഷേ ഒരു കവിതയില്‍ എങ്ങനെ ഒരു കഥ പറയാം എന്നുള്ളത് മനസ്സിലാക്കാന്‍ ഈ കവിതകള്‍ ഉപകരിച്ചേക്കും . എം.ടി. യുടെയോ ഒ. വി. വിജയന്റെയോ കഥകളോ നോവലുകളോ വായിക്കുമ്പോള്‍ കിട്ടുന്ന ജീവിതത്തെപ്പോലെ വളരെ ഹൃദയസ്പൃക്കായി സ്പഷ്ടമായി ലളിതമായി ഓരോ കവിതകളിലും, ഓരോ കഥാപാത്രങ്ങളില്‍ക്കൂടി പരിചയപ്പെടുത്തുന്ന ഈ കവിതമാല ശരിക്കും പേരിനു വിപരീതമായി നില്ക്കുന്നു എന്നു പറയാനാണ് ആഗ്രഹം . മൂളിയലങ്കാരി എന്നത് ഒരു അഹങ്കാരിപ്പെണ്ണോ തന്‍റേടിയോ ആണ് . അങ്ങനെയുള്ള ഒരുവള്‍ വിളിച്ച് പറയുക സമൂഹത്തിലെ സദാചാരബോധത്തിനും സനാതന സംസ്കൃതിക്കും എതിരായ എന്തുമാകാം . പക്ഷേ ഈ മൂളിയലങ്കാരി പറയുന്നതൊക്കെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ആണ് . ആര്‍ക്കും അതില്‍ മുഷിവ് തോന്നാന്‍ ഇടയില്ല പകരം അവൾക്കൊപ്പം ശരിവയ്ക്കുകയും തങ്ങളുടെ തന്നെ പരിസരങ്ങളില്‍ നിന്നോ തങ്ങളിൽ നിന്നു തന്നെയോ അവരെ കണ്ടെത്തുകയോ ആണ് . മാധവിക്കുട്ടിയുടെ ഭാഷ പ്രണയാമൃതം ആയിരുന്നു ജ്യോതീബായിയുടെ ഭാഷ ജീവിതാമൃതവും . അനസ്യൂതമായി ഒഴുകുന്ന വരികളില്‍ ചിലവ ഈണത്തോടെ തന്നെ വായിച്ചു പോകാന്‍ കഴിയുമ്പോള്‍ ചിലവ ചൊല്‍ക്കവിതകള്‍ ആണ് . മുന്പ് വായിച്ചിട്ടുള്ള കവിതകളില്‍ ഡോ ദീപ സ്വരന്‍ എന്ന കവിയുടെ കവിതകള്‍ ഇങ്ങനെ മനോഹരമായ ഒരു പാത്ര സൃഷ്ടികളില്‍ അനുഭവിച്ച ശേഷം തികച്ചും ജ്യോതീബായി വരെ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു കവിതയെ അതിന്റെ നാനാർത്ഥങ്ങളും അർത്ഥതലത്തിലും ആശയതലത്തിലും വായിക്കുവാന്‍ എന്നത് ഈ രംഗത്ത് സംഭവിക്കുന്ന പരീക്ഷണങ്ങള്‍ വിജയം വരിക്കാന്‍ ആവശ്യം തുറന്ന വായനയും ഭാഷയോടുള്ള സ്നേഹവും അറിവുമാണെന്ന് അടിവരയിടുന്നു . എല്ലാവരും കവിതയെഴുതുന്നുണ്ട് . ചിലരുടെ കവിതകള്‍ക്ക് കവിതയുടെ നിറവും ഗന്ധവും ലഭിക്കുന്നു ചിലരുടെ കവിതകള്‍ വായിച്ചു മടക്കി വയ്ക്കാന്‍ മാത്രം തോന്നുന്നു . ചിലര്‍ ലക്ഷ്മണ രേഖയ്ക്കുള്ളില്‍ മാത്രം നിന്നു കവിതകള്‍ രചിക്കുന്നു . ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങള്‍ തങ്ങളുടെ രചനാ ശൈലിക്കുണ്ടാകുക സ്വാഭാവികമാണ് .

 

            ഭാഷയുടെ സുവ്യക്തമായ അടയാളപ്പെടുത്തലുകള്‍ ആണ് ജ്യോതീബായിയുടെ കവിതകളുടെ കാതലായ പ്രത്യേകത . ടൈപ്പായി പോകാതെ കവിതകള്‍ അവതരിപ്പിക്കുക വഴി ജ്യോതീബായി, കവിത സാഹിത്യത്തിലെ തന്റെ അനിഷേധ്യമായ സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നു . ഇത് ഈ കവിയുടെ മൂന്നാമത്തെ പുസ്തകം ആണെന്ന് പുസ്തകത്തിലെ പരിചയപ്പെടുത്തലുകളില്‍ നിന്നറിയാൻ കഴിഞ്ഞു . കൂടുതല്‍ സംഭാവനകള്‍ മലയാള സാഹിത്യ ലോകത്തിന് നല്കാന്‍ പര്യാപ്തയായ ജ്യോതീബായി പരിയേടത്തിന് എല്ലാ ആശംസകളും നേരുന്നു . ഒപ്പം കവിത ആസ്വാദകര്‍ക്കും , പഠനം ആഗ്രഹിക്കുന്നവര്‍ക്കും മുതല്‍ക്കൂട്ടാകും ഈ പുസ്തകം എന്ന സന്തോഷം പങ്ക് വയ്ക്കുന്നു. സസ്നേഹം ബിജു.ജി.നാഥ്

Thursday, December 23, 2021

സ്വപ്നവും സമയവും തമ്മിലാണ് മത്സരം.

സ്വപ്നവും സമയവും തമ്മിലാണ് മത്സരം.
..............................................................................
പുലർച്ച മുതൽ പ്രിയേ, നിന്നുടെ വരവിനെ
കനവു കണ്ടു ഞാനങ്ങിരുന്നീടവേ,

തിരക്കുകൾ ആയിരുന്നെന്ന വാർത്തയിൽ പതിഞ്ഞു ഞാൻ
തീർത്തും നിരാശയാൽ വലഞ്ഞുവല്ലോ.

ഒതുക്കുകൾ കയറി നീ വരുന്നതും കാത്തെൻ്റെ 
ഇറയത്ത് ഞാനിന്നിരുന്നുറഞ്ഞു പോയ്.

ഇടക്കിടെ വന്നു പോകും കാറ്റിൻ്റെ കരങ്ങളിൽ
കൊടുത്തു നീയയച്ച നിൻ ഗന്ധം നുകർന്ന്

മിഴികളങ്ങടച്ചു ഞാൻ മലർന്നു കിടക്കുന്നു 
ചുറ്റും, പറന്നു നടക്കും ശലഭച്ചിറകിൻ വർണ്ണം.!

ചരലുകൾ കരയുന്നൊരൊച്ചയിൽ ഞാൻ 
നിൻ്റെ, പദചലനത്തിൻ നാദം ഗണിച്ചിടുന്നു.

അരികിലായ് കൈതപ്പൂവിൻ ഗന്ധമറിഞ്ഞു 
നിൻ്റെ വിരലെന്നെ തൊടുന്നൊരാ നിമിഷം കാത്ത്

മിഴികളിൽ കപടമാം നിദ്രയെ പതിച്ചു വച്ച്
കിടക്കുന്നു ഞാനിന്നൊരു നടനെപ്പോലെ.

പതിയെ നീയെന്നരികിലിരുന്ന് നോക്കീടുന്നു
പിന്നെ ഉയരും പുഞ്ചിരിയെ മറയ്ക്കുന്നല്ലോ.

തണുത്ത വിരലുകൾ പതിയും ഫാലത്തിൽ ഞാൻ, നിൻ 
ഹൃദയം തൊടുന്നതിൻ സുഖമറിവൂ.

ഉലഞ്ഞുവീഴും ചികുര തലോടലിൻ രസത്തിൽ ഞാൻ
കഠിനഹൃദയനായ് മിഴി പൂട്ടുന്നു.

അധരപുടങ്ങൾ വന്നമരും കവിൾത്തടം
കുഴിഞ്ഞു പോയെന്നോർത്ത് ചിരിച്ചു പോകെ

പരിഭവക്കിണുക്കത്താൽ നാസിക ത്തുമ്പിൽ
നിൻ്റെ, തണുവിരൽ നഖമുനയമർന്നുവല്ലോ.

ഉരുണ്ട തുടകളിലെൻ ശിരസ്സിനെ വച്ച് 
മെല്ലെ
മുടികൾക്കിടയിൽ നീ വിരൽ കടത്തേ

ഹൃദയതാളത്തെയൊന്നാകെയും തകർത്തെൻ്റെ
മുഖമതിൽ നിൻ്റെ മുലയമർന്നു.

പിറന്നു വീണ കുഞ്ഞിൻ പ്രകൃതമെന്ന പോലെൻ
കൈവിരലും ചുണ്ടുമപ്പോൾ വിറപൂണ്ടല്ലോ.

നിറവും സംഗീതവും നിറഞ്ഞ സ്വപ്നത്തിനെ
മാനിക്കാനറിയാത്ത സമയലോഹം

കഠിനകഠോരമാം ഒച്ചയിൽ വിളിച്ചെൻ്റെ
സമയമായെന്നങ്ങറിയിക്കുന്നപ്പോൾ.
@ബിജു.ജി.നാഥ്

Wednesday, December 22, 2021

ത്രേസ്യാമ്മ തോമസ് നാടാവള്ളിലിൻ്റെ എഴുത്തുകൾ

മഞ്ഞു പൂക്കുന്ന ഇടവഴികൾ (കവിത)
മൗനത്തിൻ്റെ ചിറകടികൾ (കവിത)
അവളുടെ വെളിപാടുകൾ (ലേഖനം)
സ്നേഹപൂർവ്വം കുഞ്ഞേച്ചി (ലേഖനം)
ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ



        കവിതകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ ആദിമ മനുഷ്യന്റെ പരസ്പരമുള്ള കൊടുക്കല്‍വാങ്ങല്‍ ആയിരുന്നു . അതിന് ആദിമഭാഷയുടെ ഗന്ധവും അതിന്റെ ഭംഗിയും ഉണ്ട് . കവിതകള്‍ പില്‍ക്കാലത്ത് രൂപപരിണാമങ്ങള്‍ പലതു കൈവരിക്കുകയും മനുഷ്യപരിണാമത്തിന്റെ ദശാ സന്ധികളില്‍ എന്നപോലെ പലപ്പോഴും വഴി മറന്നും ധർമ്മം  മറന്നും നില്‍ക്കുകയുമുണ്ടായിട്ടുണ്ട് . ആധുനിക കവിതകളുടെ, നിലനില്‍പ്പിന്റെ സമരത്തിലൂടെ ആണ് കവിതാലോകം കടന്നുപോകുന്നതെന്നും നമുക്കെല്ലാം അറിയാവുന്നതാണല്ലോ . ഇത്തരം കവിതാസങ്കേതങ്ങളുടെ നിലനില്‍പ്പില്ലായ്മയും മാറ്റങ്ങളും പലപ്പോഴും സംഭവിക്കാന്‍ കാരണമാകുന്നത് കവിതയുടെ ധര്‍മ്മവും അതിൻ്റെ രീതികളും അറിയാതെ പോകുന്നതുകൊണ്ടാണ് . കവിതയെന്നത് ആന്തരികമായ ചിന്തയുടെയും കാഴ്ചകളുടെയും ബഹിര്‍ഗ്ഗമനമാര്‍ഗ്ഗം ആണ് . അതില്‍ സൗന്ദര്യം ഉണ്ടാകുന്നത് വായനക്കാരനും അതേ ഭാവത്തിലോ അവസ്ഥയിലോ കടന്നുപോയിട്ടുണ്ടാകുകയോ അതിലേക്കു സ്വയം വീണുപോയിട്ടുണ്ടാകുകയോ ചെയ്തതിനാല്‍ ആകണം . അതിനാല്‍ത്തന്നെ കവിത സംവദിക്കുന്നത് ഒരുപോലെയല്ല എല്ലാവരിലും. ഒരു പുഷ്പത്തെ കാണുന്ന പല കണ്ണുകളില്‍ ആ പുഷ്പത്തിന്റെ രൂപവും സൗന്ദര്യവും കാഴ്ചയും എഴുതപ്പെടുകയാണെങ്കില്‍, അതില്‍ ഒരുപോലെ ചിന്തിച്ചവര്‍ എത്രയുണ്ടാകാം എന്നത് ഇതിനൊരു ഉദാഹരണമായി പറയാം .

         പറഞ്ഞു വന്നത് ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ എന്ന കവിയുടെ കവിതകളെക്കുറിച്ച് ആണെങ്കിലും വിഷയത്തില്‍ നിന്നും അകന്നു പോയോ എന്നു തോന്നിയതിനാല്‍ തിരികെ വരുന്നു. ത്രേസ്യാമ്മ മലയാള കവിതകളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങുന്ന ഒരെഴുത്തുകാരിയാണ് . സോഷ്യല്‍ മീഡിയയിലും മറ്റും അവര്‍ തന്റെ കവിതകള്‍കൊണ്ട് സമ്പന്നമാക്കുന്നുണ്ട്. എങ്കിലും അതിലുമുപരി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ത്രേസ്യാമ്മയുടെ കവിതകള്‍ ഇതിന് മുന്പ് തന്നെ പ്രസിദ്ധമാണ് . ഈ പുസ്തകം ത്രേസ്യാമ്മയുടെ ആദ്യ പുസ്തകമല്ല എങ്കിലും ഓരോ പുസ്തകവുമോരോ പുതിയ അനുഭവം നല്കുന്നു എന്ന തത്വം കവി പിന്തുടരുന്നു എന്നു കരുതുന്നു . സാമൂഹിക വിഷയങ്ങളില്‍ ഒക്കെ വളരെ ശക്തമായി തന്റെ സോഷ്യല്‍ മീഡിയ മാധ്യമം വഴി പ്രതികരിക്കുന്ന കവി പക്ഷേ എന്തുകൊണ്ടോ തന്റെ കവിതകളില്‍ ഈ പറയുന്ന ക്ഷോഭിക്കുന്ന യുവത്വത്തെ പരിചയപ്പെടുത്താറില്ല . സ്വതവേ ശാന്തയും മിത ഭാഷിയുമായ ഒരാളുടെ മൗനഭാഷയാണ് ത്രേസ്യാമ്മയുടെ കവിതകള്‍ എന്നു കാണാം.  ഹൃദയത്തെ ദ്രവീകരിപ്പിക്കുന്ന ഒരു മൗനം തന്റെ കവിതകളില്‍ ത്രേസ്യാമ്മ ഒളിച്ചു വയ്ക്കുന്നു . മഴ പെയ്തു നനഞ്ഞ ഒരു ഗ്രാമപാതയിലൂടെ ഉണങ്ങിയ നനഞ്ഞ ഇലകളില്‍ ചവിട്ടി നടക്കുന്ന ഒരു പ്രതീതി ആ കവിതകളില്‍ ഉടനീളം അനുഭവപ്പെടുന്നു .
ഏകാന്തതയുടെ കൂട്ടുകാരിയാണ് ഈ കവിതകളുടെ മിക്കതിന്റെയും നായിക എന്നത് വായനയില്‍ ഒരു ഏകശിലാരൂപം നല്‍കുന്ന കാഴ്ചയാണ് . ഒറ്റക്കിരിക്കുന്നവള്‍ . അവള്‍ അമ്മയാണ് മകളാണ് ഭാര്യയാണ് കൂട്ടുകാരിയാണ് പ്രണയിനിയാണ് വൃദ്ധയുമാണ് . ഓരോ നെടുവീര്‍പ്പിലും അവള്‍ ബഹിര്‍ഗമിപ്പിക്കുന്ന ഭയാനകമായ ഒരു  മുഴക്കമുണ്ട് . കാത്തിരിപ്പിന്റെ അവസാനമെന്നോണം ഒരു യാത്ര കവി എപ്പോഴും കൊതിക്കുന്നതായി കാണാം . പ്രണയിനിയായ ഒരുവള്‍ അവള്‍ക്ക് ചരിത്രത്തില്‍ പല മുഖങ്ങളും ഭാഷകളും ആണ് . നമുക്കെല്ലാവര്‍ക്കും സുപരിചിതം മീരയാണ് . അല്ലെങ്കില്‍ രാധയുടെ വിരഹം . ഇവിടെ ഈ നായികയും ഒരു വിഷാദവതിയായ തരുണി തന്നെയാണ് . തന്റെ ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിനുള്ളില്‍ ഒളിച്ചു കഴിഞ്ഞോളാം ശിഷ്ടകാലം എന്നൊരു ചിന്ത അവളെ സദാ പിന്തുടരുന്നുണ്ട് . പ്രണയത്തിന്റെ മധുരവും നോവുകളും പങ്ക് വയ്ക്കുമ്പോളും , അവന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുമ്പോഴും പരസ്പരം കാണാതെ , ഇങ്ങനെ മരണം വരെയും കഴിഞ്ഞുപോകാന്‍ അവള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നതായി കാണാം .
സമകാലീന വിഷയങ്ങളില്‍ കവിയുടെ പ്രതികരണങ്ങള്‍ കവിതകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല എങ്കിലും പിതാവിന്റെ ഓര്‍മ്മകളും വീടോര്‍മ്മകളും ഒക്കെക്കൊണ്ട് വികാരവിക്ഷുബ്ധയാകുന്ന ഒരു മകളെ ഇതില്‍ കാണാന്‍ കഴിയും .
ഒന്നിൽ ഇങ്ങനെയെങ്കിൽ അടുത്ത കവിത സമാഹാരത്തിൽ കവി ഓർമ്മകളിൽ ഒരു കുഞ്ഞും അമ്മയുമുണ്ട്. ഒരു നാടും നാട്ടു പെണ്ണും ഉണ്ട്. അവളുടെ ഗദ്ഗദങ്ങളിൽ പ്രായ കാലത്തിൻ്റെ എല്ലാ നഷ്ട സ്മൃതികളും ഉണ്ട്.  മനോഹരമായ ഒരു കവിത എന്നത് ഒരു വാഗ്മയയ ചിത്രമാണ് . അത്തരം ഒരനുഭവം മലയാളിക്ക് അപരിചിതമായ ഒരു കാഴ്ചയെ അതിന്റെ എല്ലാ ഭംഗിയോടും കാട്ടിത്തരുന്ന ഒന്നായി വായിക്കാം മഞ്ഞു പൂക്കുന്ന ഇടവഴികളിൽ . മഞ്ഞു വീണു കിടക്കുന്ന മരച്ചില്ലകളില്‍ പ്രഭാത സൂര്യന്റെ കിരണങ്ങള്‍ നക്ഷത്രശോഭ പകരുന്ന ഒരു പ്രഭാത ദൃശ്യം ഏതൊരു മനസ്സിലും അടക്കാനാകാത്ത കൊതിയും ആകാംഷയും ഉണര്‍ത്തുവാന്‍ പര്യാപ്തമായതാണ് .
കവിതകളൊന്നും തന്നെ ഗഹനമായ ചിന്തകളോ കഠിന പദങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകളോ നല്‍കുന്നവയല്ല . മനോഹരമായ ഭാഷയും പാകത ഉള്ള ശൈലിയും ഉള്ള കവിതകള്‍ പരമ്പരാഗത കവിതാശൈലികളെ പിന്തുടരാതെ ആധുനിക കവിതകളില്‍  ഉറച്ചു നിന്നു കൊണ്ടെഴുതിയവയാണ് എന്നു കാണാം . മലയാള സാഹിത്യ വേദിയില്‍ കവിതാശാഖയില്‍ കൂടുതല്‍ പ്രതീക്ഷകളും സംഭാവനകളും നല്കാന്‍ കഴിവുള്ള ത്രേസ്യാമ്മ സ്വയം നിര്‍മ്മിച്ച കൂട് വിട്ടു പുറത്തു വരുന്നതിനായി വായനക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്നു കരുതുന്നു . 

           കവിതകൾ ഒക്കെ മനോഹരങ്ങൾ ആണ് എന്നത് കൊണ്ട് ത്രേസ്യാമ്മ നല്ലൊരു കവിയാണ് എന്നടയാളപ്പെടുത്തുന്നു. എന്നാൽ ലേഖനങ്ങളുടെ രണ്ടു കാലങ്ങളിലെ അടയാളപ്പെടുത്തലുകൾക്കും മതത്തിൻ്റെ വേലിക്കെട്ടും സദാചാര ചിന്തകളുടെ വർദ്ധിതമായ സ്വാധീനവും വിദേശവാസവും അനുഭവങ്ങളും നല്കിയ ചിന്തകളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല എന്ന വായനാനുഭവം ആണ് നല്കിയത്. കടുത്ത മത ചിന്തയുടെ പുറം ചട്ട വലിച്ചു കീറാൻ ഭയക്കുന്ന ഒരു കാഴ്ച കുട്ടികൾക്ക് സാരോപദേശം നല്കുന്നതിലായാലും മുതിർന്നവരോടുള്ള സംവേദനത്തിലായാലും കാണാൻ കഴിഞ്ഞു. ഒരു നല്ല എഴുത്തുകാരൻ എന്നത് ഒരു സാമൂഹ്യ പരിഷ്കർത്താവു കൂടിയാണ് എന്ന സാമാന്യതത്വം എന്തുകൊണ്ടോ മിക്ക എഴുത്തുകാർക്കും കൈവരിക്കാനാകാത്തതിന് കാരണം മതവും രാഷ്ട്രീയ ചായ്വുകളും ആണെന്ന പൊതു ധാരണയെ ഈ എഴുത്തുകാരിയും മറികടക്കുന്നില്ല. കൃത്യമായ നിരീക്ഷണങ്ങളും അവയ്ക്കു പക്ഷേ പുരോഗമനത്തിൻ്റെയല്ല മത,സാമുദായ സദാചാര ബോധങ്ങളുടെ ഉള്ളിൽ നിന്നു കൊണ്ടുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കടന്നു വരുമ്പോൾ അവയുടെ സാമൂഹികമായ ഉത്തരവാദിത്തം നഷ്ടമാകുന്ന ഒരു വായനാനുഭവം നല്കുന്നതിനാൽ കുഞ്ഞേച്ചിയെയും അവളുടെ വെളിപാടുകളെയും ഒരു വായനാ മൂല്യമുള്ള പുസ്തകങ്ങളുടെ ശ്രേണിയിൽ കണക്കാക്കാൻ കഴിയാതെ പോകുന്നതായി അനുഭവപ്പെട്ടു. കാലവും ദേശവും സംസ്കാരവും എത്ര തന്നെ മാറിയാലും മാറാൻ കഴിയാത്ത ചിലത് ഉണ്ടാകും. അവയുടെ മുകളിലിരുന്നു നമുക്കാെരിക്കലും ഒരു സാമൂഹ്യ പരിഷ്കർത്താവിൻ്റെ വേഷം അണിയാനാകില്ല എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന ഘടകങ്ങൾ നാമെങ്ങനെ അവർക്ക് നല്കുന്നുവോ അതിനെ അധിഷ്ഠിതമാക്കിയാകുമ്പോൾ നാം സ്വയം നവീകരിക്കപ്പെടേണ്ടതുണ്ട്. ഒരു കവിയെന്ന നിലയിൽ ത്രേസ്യാമ്മ തോമസ് തിളങ്ങുമ്പോഴും ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ഉയരാൻ ഈ വസ്തുതകൾ മനസ്സിരുത്തേണ്ടതുണ്ട് എന്ന തോന്നലിൽ വായനകൾ പൂർത്തിയാക്കേണ്ടി വരുന്നു. 
ആശംസകളോടെ ബിജു.ജി.നാഥ്

ഭ്രമര ചിത്തം

ഭ്രമര ചിത്തം 
.........................
പ്രണയമേ...!
അസ്ഥിവാരമിളകിയ 
പുരാതനഗേഹമീയിരുളിൽ
കനിവിനായ് കാത്തു കിടക്കവേ
നിറയും ക്ഷീരമധുവുമായീ
പടിവാതിലിലെത്തുന്നുവോ നീ.?
കരിന്തിരി കത്തുമീയുടൽ വിളക്കൊന്ന്
അനിലനെ ആട്ടിയോടിക്കുന്നു
മിന്നൽപ്പിണരിനാൽ മേലെ വാനം
നിൻ്റെ കണ്ണിൻമുന പോൽ നോക്കുന്നു.
അഴിഞ്ഞുലഞ്ഞിതാ വീണു ചികുരവും
ഞൊറിയകന്നൊരു കാളസർപ്പവും
ഉടലുറയൂരിയെന്തിനോ രാവിൻ
ഉഷ്ണവാതത്തിൽ പുതയുന്നു.
ചിത്രം വരച്ചു തുടങ്ങുന്നു ചുറ്റിലും
ചിത്രശലഭങ്ങളെങ്കിലും രാവേ !
ചിത്തമിതാ നിശബ്ദം നിന്നുടെ
ചുറ്റിലും വട്ടം തിരിയുന്നു.
ഇല്ല വിശപ്പിൻ കയറഴിഞ്ഞീടിലും,
ജ്വരബീജങ്ങളെൻ നാഡി തളർത്തീടിലും
അക്ഷരമേ നിന്നെ വാരിയെടുത്തു ഞാൻ
കനൽക്കട്ടകൾ തൻ മേൽ നിരത്തും.
എത്രയൊടുങ്ങാത്ത വേദന തന്നീടിലും
മുനയൊടിച്ചൊടുക്കുകയില്ല ന്യൂനം.
@ബിജു.ജി.നാഥ്

Sunday, December 12, 2021

ഹൃദയം പറഞ്ഞ കഥകൾ........ ഗീതാഞ്ജലി

ഹൃദയം പറഞ്ഞ കഥകൾ(ഓർമ)
ഗീതാഞ്ജലി
സാപിയൻസ് ലിറ്ററേച്ചർ
വില: ₹ 120.00


ഓർമ്മകൾക്ക് മധുരമുണ്ടാകുന്നത് അവ നമ്മെ പിന്തുടർന്ന് വേട്ടയാടുന്നതിനാലാണ്. ചിലർക്കത് മധുരമാണെങ്കിൽ മറ്റു ചിലർക്ക് നോവാകാം. വേട്ടക്കാരൻ ഏതു തരക്കാരനെന്നു തിരിച്ചറിയുക ഇരയുടെ അനുഭവത്തിൽ നിന്നുമാണല്ലോ. എച്മിക്കുട്ടിയുടെ ഓർമ്മകൾ, നളിനി ജമീലയുടെ ഓർമ്മകൾ, രമ പൂങ്കുന്നത്തിന്റെ ഓർമ്മകൾ, സിസ്റ്റർ ജസ്മിയുടെ ഓർമ്മകൾ, തുടങ്ങി ഓർമ്മകളുടെ പുസ്തകങ്ങൾ അനവധിയാണ് സാഹിത്യത്തിൽ. വിദേശ രാജ്യങ്ങളിലിരിക്കുന്ന കുടിയേറ്റക്കാർക്ക് ഓർമ്മകൾ എന്നാൽ ജന്മനാടാണ്. അവരുടെ ഓർമ്മക്കുറിപ്പുകൾക്ക് ഒരു ഏകതയുണ്ട് എന്ന് പറഞ്ഞു കേൾക്കാം. മലയാളി എഴുത്തുകാർ ആയ പ്രവാസികൾക്ക് പങ്കുവയ്ക്കാൻ കുറച്ച് സ്ഥിരം സംഗതികൾ ഉണ്ട്.  നദി, പുഴ, വയൽ, കുയിൽ ,അമ്മക്കൈപ്പുണ്യം, അമ്പലം, ആചാരം, പ്രണയം, സ്കൂൾ .... അതിങ്ങനെ വലിയ ഒരു ലിസ്റ്റുണ്ട്. അതിൽ തലങ്ങും വിലങ്ങും വീണുരുളുക എന്നതായിരുന്നു പ്രവാസികളുടെ സാഹിത്യം എന്ന ആക്ഷേപത്തെ പുതിയ കാലം തിരുത്തിത്തുടങ്ങിയിട്ടുണ്ട് ഒരു പരിധി വരെ. 

ഗീതാഞ്ജലിയുടെ ആദ്യ പുസ്തകമാണ് "ഹൃദയം പറഞ്ഞ കഥകൾ". ഈ പുസ്തകത്തിലെ കുറിപ്പുകൾ ഒക്കെയും വളരെ ഹൃദയാർദ്ര നൊമ്പരം നിറഞ്ഞ, പെൺമനസ്സിൻ്റെ വിങ്ങലുകളും പ്രതിഷേധങ്ങളും ആണ്. ഉപമകൾ കൊണ്ടും സൂചകങ്ങൾ കൊണ്ടും ഓരോ ഓർമ്മകളും ഹൃദയം പങ്കുവയ്ക്കുന്നത് വളരെ നല്ലൊരു വായനാനുഭവം ആണ് തരുന്നത്. വിഷയം വേദനാ പൂർണ്ണമോ ചിന്താഭരിതമോ ആകുമ്പോഴും ഈ ആഖ്യായനശൈം വേറിട്ടതാണ്. നമുക്ക് നിത്യജീവിതത്തിലെ സംഭവങ്ങളെ , അനുഭവങ്ങളെ ഒക്കെ പരിചയപ്പെടുത്തുന്നതിന് ചില പരിമിതികളും ബുദ്ധിമുട്ടുകളും ഉണ്ടാകാം. എന്നാലവയെ മറികടക്കാൻ അവയിലേക്ക് ഒരെഴുത്തുകാരന് മാത്രം കഴിയുന്ന ചില വിദ്യകളുണ്ട്. നിറം, മണം മുതലായ ഗന്ധങ്ങളെ അങ്ങനെ സന്നിവേശിപ്പിക്കുന്ന രീതി രസകരമാണ്. 

കുട്ടിക്കാലമായാലും യൗവ്വനമായാലും ഓർമ്മയിൽ നിറയ്ക്കുന്ന പെൺനോവുകൾ ( അതെടുത്തു തന്നെ പറയണം) പലപ്പോഴും മനസ്സിനെ പിടിച്ചുലയ്ക്കുവാൻ പര്യാപ്തമായതാണ്. യാത്രകൾ, വീടകങ്ങൾ തുടങ്ങി അവളിടങ്ങളിലെല്ലാം ഈ വേട്ടമൃഗ സാന്നിധ്യങ്ങളെ കാണാതിരിക്കാനാകുന്നില്ല. പക്ഷേ നന്മയുടെ, മാനവികതയുടെ, മനുഷ്യത്വത്തിൻ്റെ ഒക്കെ നിലാവെളിച്ചം നമുക്കനുഭവപ്പെടുന്ന ഇടങ്ങൾ കൂടി നാം കാണാതെ പോകരുത് എന്ന് ഗീതാഞ്ലി ഓർമ്മിപ്പിക്കുന്നുണ്ട്. ഓർത്തുനോക്കിയാൽ മധുരം കിനിയുന്ന നെല്ലിക്കയാണ് ചില ബന്ധങ്ങളും ഇഷ്ടങ്ങളും എന്നത് ഒരു വാസ്തവികതയാണ്. കഥകൾ ഇഷ്ടപ്പെടുന്ന കുഞ്ഞിന് കഥ പറയുന്ന അതേ കാലത്തിൽ തന്നെ അമ്മയ്ക്കും ആ കഥകളിലൂടെ സഞ്ചരിക്കാനാകുന്നത് രണ്ടു കാലത്തെ ഒന്നിച്ചു ഒരു വണ്ടിയിൽ കൊണ്ടു പോകും പോലെയാണ്. 

ഓർമ്മകൾ അടയാളപ്പെടുത്തുമ്പോൾ അവ ആവർത്തന വിരസതയുണ്ടാക്കാതെ സൂക്ഷിക്കാൻ എഴുത്തുകാർ മറന്നു  പോകുന്നതായി തോന്നാറുണ്ട്. അടുക്കും ചിട്ടയുമില്ലാത്ത ഒന്നാണ് ഓർമ്മകൾ. എന്നാൽ അതിനെ അടയാളപ്പെടുത്തി വയ്ക്കുമ്പോൾ അവയ്ക്ക് അടുക്കും ചിട്ടയും അത്യാവശ്യമാണ്. ആ അർത്ഥത്തിൽ ഗീതാഞ്ജലിക്ക് പാളിച്ചകൾ സംഭവിക്കുന്നുണ്ട്. ആവർത്തന വിരസത അനുഭവിക്കുന്ന ഒന്നായല്ല അതിനെ പറയേണ്ടത്. കാരണം തുടക്കത്തിലെ വായന നല്കുന്ന മാനസികവ്യഥയും വികാരങ്ങളും പുസ്തകവായന മുന്നേറുമ്പോൾ അലിഞ്ഞലിഞ്ഞ് പോവുകയും നിസംഗമായ ഒരവസ്ഥയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. ഇതിന് കാരണം ആവർത്തന കാഴ്ചകൾ നല്കുന്ന പരിസരങ്ങളും അനുഭവങ്ങളും വീണ്ടും വീണ്ടും പറയുന്നത് തോന്നുമ്പോഴാണ്. ഏറെ കേട്ടാൽ ദുഃഖം നിസംഗതയാഴ്ന്ന മൗനം പൂണ്ടു പോകുമെന്ന അവസ്ഥ. വളരെ മനോഹരമായ ഭാഷയും പ്രയോഗങ്ങളും അവതരണ രീതിയും കൊണ്ട് ഒരു മികച്ച എഴുത്തുകാരൻ്റെ തലത്തിലാണ് ഗീതാഞ്ജലിയെ വിലയിരുത്താൻ കഴിയുന്നത്. തുടർന്നും കൂടുതൽ വിപുലമായ കഥകളോ നോവലുകളോ കവിതകളോ ഒക്കെയായി ഓർമ്മകളെ അടുക്കിക്കെട്ടി വരാൻ ആശംസിക്കുന്നു.
സ്നേഹപൂർവ്വം ബിജു.ജി.നാഥ്

ചെറിയ വലിയ നുണകളിൽ ഒരു ലോകം

ചെറിയ വലിയ നുണകളിൽ ഒരു ലോകം .
........................................................................
ഈ മഴചാറ്റലിൽ നീയെന്താ പെണ്ണേ
ഒറ്റക്ക് നിന്നു നനയുന്നതിങ്ങനെ?
നിൻ മനോവേദന എന്നോട് ചൊല്ലുവാൻ
എന്താണ് നിന്നെ തടഞ്ഞു നിർത്തുന്നത് ?

ഒന്നോർത്തു നോക്കുകിൽ നാമെത്ര കാലമായ്
ഒന്നായീ ജീവിതം മുന്നോട്ടു നീക്കുന്നു.
എങ്കിലും നിന്നിൽ പടർന്നു കയറുന്ന 
അന്യതഃ ബോധം സഹിക്കുന്നതെങ്ങനെ.

നീ പറഞ്ഞില്ല നിൻ കഥകളിലൊന്നുമേ
നീയെന്തെന്നും നിൻ വാസ്തവചരിതവും.
ഇന്നീ പാതതൻ ഓരത്ത് നിന്നു നീ 
ചൊല്ലും കഥകളിൽ പോലുമില്ലല്ലോ നീ.

എന്തിനായ് പാഴില മൂടുമീ വഴികളിൽ
നിന്നുടെ തോരാത്ത കണ്ണുനീർ ചൊരിയുന്നു.
അന്നും പറഞ്ഞതാണീ ലോകചിന്തയിൽ
കള്ളത്തരങ്ങളതില്ലാതെ ഗമിക്കുവാൻ.

നീ പറഞ്ഞുള്ളോരു ജീവിതക്കാഴ്ചകൾ
എത്രയോ കണ്ടു കഴിഞ്ഞതാണീ ലോകം!
എങ്കിലും നീ നിൻ്റെ കണ്ണുനീർ ചൊരിയുന്ന
കാഴ്ചയിലെൻ കാലവും ദേശവും മറയുന്നു.

നിന്നെ വിശ്വസിക്കുവാൻ മനസ്സു പറയുന്നു
നിന്നെ തലോടുവാൻ ഉള്ളം കൊതിക്കുന്നു.
നിൻ്റെ പൊള്ളുംഹൃത്തിൻ സാന്ത്വനമാകുവാൻ
നിൻ്റെ മനസ്സിൽ ഞാൻ കൂടൊന്നുകൂട്ടുന്നു.

തട്ടിയെറിഞ്ഞു നീ അകലേക്ക് മാറുന്നു
കുറ്റപ്പെടുത്തലാൽ ഉള്ളം പുകയ്ക്കുന്നു.
മാർജ്ജാരമൂഷിക ലീലകൾ പോലെ നീ
എന്നെയീ ഇരുളിൻ പിടയാൻ വിട്ടീടുന്നു!

ഒന്നു മാത്രം ചൊല്ലാം രാവുമായും മുന്നേ,
ഇന്നു നീ കാണാത്ത എന്നെയോർത്തീടുക.
അന്നു നീ യാത്രക്കൊരുങ്ങുന്ന വേളയിൽ
ഉണ്ടായിടില്ല ഞാൻ മറന്നിടല്ലേ സഖേ.

ഒറ്റവാക്കിൻ വ്യഥ ചൊല്ലുവാൻ നിൻ ചിത്തം
എത്ര വേദനിച്ചീടിലും കഴിയുമോ?
ചത്തു പുഴുക്കൾ ആഹരിച്ചൊടുവിലായ്
അസ്ഥി മാത്രമാം എൻ കാതറിയുവാൻ.

ആകയാൽ നീ പ്രിയേ പോകുന്നതിൻ മുമ്പ്
ചൊല്ലുക നിന്നുടെ ഉള്ളം തുറന്നു നീ.
എന്തുമാകട്ടെ ഞാൻ ഉള്ളിൽ വയ്ക്കുന്നില്ല
നിന്നെയല്ലാതെയാ പൊളി വാക്കുകളൊന്നുമേ.

എത്ര വേനലുകൾ പൊള്ളിച്ചതാണീ ദേഹി.
എങ്കിലും ജീവൻ പോകാതെ നില്ക്കുകിൽ
ഇല്ല നിൻ സ്നേഹം കാണാതിരിക്കില്ല.
അറിയാതെ പോകില്ല നിൻ ചുംബന മധുരവും.
@ബിജു.ജി.നാഥ്





Thursday, December 9, 2021

അമ്മ

അമ്മ

കണ്ണാരം പൊത്തിക്കളിക്കുന്ന കാറ്റിൻ
കണ്ണാടി വിരലിൽ ഞാൻ തൊട്ടു. പിന്നെ,
കണ്ണൊന്നിറുക്കി ചിരിച്ചു.

നെഞ്ചോരം ചേർത്തു പുണർന്നൊരാ കാറ്റിൻ
ഹൃദയത്തുടിപ്പ് ഞാൻ കേട്ടു. വാത്സല്യ -
പരിരംഭണത്തിൽ അലിഞ്ഞു.

അമ്മയാണെന്നു കരുതി ഞാൻ മെല്ലെ
കണ്ണങ്ങടച്ചു കിടന്നു പിന്നെ -
ആനന്ദമോടങ്ങുറങ്ങീ.

പേമാരി പെയ്തിട്ടും ഇടിമിന്നൽ വന്നിട്ടും
ഭയമേതും വന്നില്ലെനിക്ക് ഞാനപ്പോൾ
അമ്മ വാത്സല്യത്തിലല്ലോ.

പാരിൽ നാം കാണും ദേവത തൻ നാമം
പാടില്ല മറവിയാൽ മൂടാൻ ലോകമേ,
മാതാവ് കൺകണ്ട ദൈവം.
........ബി.ജി.എൻ വർക്കല

ഉത്തമരഹസ്യങ്ങളുടെ (അ) വിശുദ്ധ പുസ്തകം. ..... ലിഖിത ദാസ്

ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം(കവിതകൾ)
ലിഖിത ദാസ്
ധ്വനി ബുക്സ്
വില: ₹100. 00


മനുഷ്യജീവിതപരിണാമചക്രത്തിൽ ഒരു ദശാസന്ധിയിൽ അവളും അവനും വേറിട്ട രണ്ടു വ്യക്തികളായി പരാവർത്തനം ചെയ്യപ്പെടുകയുണ്ടായി. അന്നുവരെ ഒന്നായി ഒരുപോലെ ജീവിച്ചു രമിച്ചു മരിച്ച മനുഷ്യകുലത്തിൽ അപ്പോൾ മുതൽ അവൻ , അവൾ എന്നിങ്ങനെ രണ്ടു സ്വത്വബോധങ്ങളുണ്ടായി. അതു വരേയും ഒരു പോലെ വേട്ടയാടിയും ഇര പിടിച്ചും വഴക്കിട്ടും തോളോട് തോൾ ചേർന്നു നിന്നവർക്ക് ലിംഗം, യോനി എന്നിവ പെട്ടെന്നു മുളച്ചതു പോലെയായി. ബലാബലങ്ങളിൽ, പന്തികളിൽ, വീതം വയ്ക്കലുകളിൽ ഒരു രണ്ടാമൻ്റെ ലോകമായി അവൾക്ക് സ്ഥാനം. ചിന്താധാരകളിൽ പൊടുന്നനെ സംഭവിച്ച ഈ മാറ്റം പിന്നീടങ്ങോട്ട് നൂറ്റാണ്ടുകൾ പിന്നിട്ടും മാറ്റമില്ലാതെ തുടരുന്നു. പ്രകൃതിക്ക് ഒരു നിയമമുണ്ടത്രേ! ആണിനാണ് സൗന്ദര്യമെന്നും , കരുത്തെന്നും , അധികാരമെന്നും അവൻ തീരുമാനിച്ചു കഴിഞ്ഞു. എതിർത്തു നിന്നൊരു യുദ്ധത്തിനവൾ പ്രാപ്തയായിരുന്നു അന്നെങ്കിലും നിർഭാഗ്യവശാൽ എന്തോ അജ്ഞാത കാരണങ്ങളാൽ അവൾക്കതിനന്നു കഴിഞ്ഞില്ല.  ഇന്നവൾ അതോർത്ത് കുണ്ഠിതപ്പെടുന്നു. ഇന്നതിൽ നിന്നും കുതറി മാറാൻ അശ്രാന്തം പരിശ്രമിക്കുന്നു.

കലയുടെ ഉത്ഭവ കാലം തൊട്ടേ കവിതയിൽ അവൻ മാത്രമായിരുന്നു മേധാവി എന്ന് കരുതുക വയ്യ തന്നെ. ജീവിതസമരത്തിൽ അവൻ വമ്പുകാട്ടി തൻ്റെ ചുമലേറ്റിയ അധ്വാനഭാരത്തിൽ അവൻ്റെ ദിനങ്ങൾ വ്യാപരിക്കപ്പെട്ടപ്പോൾ , ഒഴിവുവേളകൾ ഒരുപാട് ലഭിച്ച അവളാകണം കവിതകൾ ആദ്യമായി ചൊല്ലിത്തുടങ്ങിയിട്ടുണ്ടാവുക. പക്ഷേ അധികാര വികേന്ദ്രീകരണവും അടിമവംശ സംബ്രദായവും നിലവിൽ വരുത്തിക്കൊണ്ടവൻ ആ മേഖലയും സ്വന്തമാക്കിയിട്ടുണ്ടാകണം. ദൈവനീതികൾ രചിച്ചു കൊണ്ട് അവൾക്ക് മൂടുപടങ്ങൾ അണിയിച്ച അവൻ രണ്ടാംകിട പൗരയെന്ന ആണിയടിച്ചു കൊണ്ടവളെ സമൂഹമധ്യത്തിൽ നിന്നും നിഷ്കാസിതയാക്കി. അവൾ പിന്നെ എഴുതിയതൊക്കെ അവനു വേണ്ടിയായിരുന്നു. അവൻ്റെ പ്രണയം, കരുണ, സ്നേഹം, പരിഗണന ഒക്കെയും തേടിക്കൊണ്ട് ... അപേക്ഷിച്ചു കൊണ്ട് അവൾ പുതിയ തലത്തിൽ കാവ്യരചന തുടങ്ങി വച്ചു. അവനത് വളരെ ഇഷ്ടമായി. അവളെ അവനതിനാൽത്തന്നെ തുടരാനുമനുവദിച്ചു. രാധയും, മീരയും, ഒക്കെ അങ്ങനെ കവിതകളിലൂടെ അവളുടെ അവനെ , അവൻ്റെ പ്രണയത്തെ , കാമത്തെ ഒക്കെ ഓർത്ത് നോവും, വിരഹവും, ഭ്രാന്തും രചിച്ചു. ഇക്കാവമ്മയ്ക്കും മറ്റൊന്നുമില്ലായിരുന്നല്ലോ പറയുവാൻ.

കാലം അതിവേഗം കടന്നു പോയി. ഇന്ന് കവിത അവൻ്റെ കുടുംബസ്വത്തല്ല. വിഷയങ്ങൾ അവൻ്റെ ദയാവായ്പോ കരുണാ കടാക്ഷങ്ങളോ അല്ല. ഭക്തമീരയല്ല ഇന്നവൾ. ആ പ്രതിരോധ കാലത്തിൽ ഇവിടെ ഈ നൂറ്റാണ്ടിൽ 'ലിഖിത ദാസ്' തൻ്റെ "ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം" നിർമ്മിക്കുമ്പോൾ ഇതിലെ 29 കവിതകളിൽ 29 അവളുമാരുണ്ട്. കഴിഞ്ഞ ദിവസം ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിൽ പ്രകാശിപ്പിച്ച ഒരു പുസ്തകത്തിൻ്റെ പേര് 21 വാരിയെല്ലുകൾ എന്നായിരുന്നു. 21 സ്ത്രീകളുടെ കഥകൾ. അവ എന്താണുള്ളടക്കങ്ങൾ എന്നറിയില്ല. പുരുഷൻ്റെ വാരിയെല്ലെന്ന ചിന്തയുടെ കാര്യമൊക്കെ പറയുന്നത് കേൾക്കാമായിരുന്നു. പക്ഷേ അതിനുമപ്പുറം ആ തലക്കെട്ടിൽ മുകളിൽ പറഞ്ഞുവന്ന അവളുടെ കുതിപ്പിനെ മണത്തു. ലിഖിതയുടെ കവിതകൾ 29 എണ്ണമാണ്. സാധാരണ ഗതിയിൽ ഒരു മണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന കവിതകൾ ആണ് ആ എണ്ണം. പക്ഷേ വായിക്കുന്തോറും നീളമേറുകയും വായന ശ്വാസം മുട്ടലുകൾ തീർക്കുകയും ചെയ്യുന്ന 29 അവളുമാർ. തങ്ങളുടെ പ്രണയം. രതി, കാമനകൾ, പ്രതിഷേധം, പ്രതിരോധം, ക്രോധം, പ്രതികാരം തുടങ്ങി എല്ലാ വന്യതകളുമായി അവളുമാർ മുന്നിൽ നിന്നു വായനയിൽ. 

നിസാരമായി വായിച്ചു പോകാൻ കഴിയുന്ന വായനകളല്ല ഒന്നും തന്നെ. വിപുലമായ വായനാ തലം തേടുന്ന കവിതകൾ. അവയ്ക്ക് ഓരോ രാഷ്ട്രീയമുണ്ട്. നിലപാടുണ്ട്. സ്വത്വബോധമുണ്ട്. തൻ്റെ ചിന്തകൾക്ക് ഭ്രമാത്മകമായ ഒരു മഴവില്ലു നല്കുന്നു കവി ഈ കവിതായാത്രയിൽ. ഓരോ കവിതകളും എടുത്ത് ഇഴകീറി പരിശോധിക്കുന്നില്ല. കവിത്വം ഉണ്ടോ കാവ്യമാണോ എന്ന് നോക്കുന്നില്ല. ഗദ്യകവിതയുടെയും പദ്യ കവിതയുടെയും സർപ്പ സൗന്ദര്യമുറങ്ങുന്ന ഈ കവിതകൾ ആസ്വാദ്യകരമായ ഒരു വിരുന്നു തന്നെയാണ്. ആശംസകളോടെ ബിജു.ജി. നാഥ്

Wednesday, November 24, 2021

മുട്ടിയാൽ തുറക്കപ്പെടില്ല

മുട്ടിയാൽ തുറക്കപ്പെടില്ല
.............................................
ഹാ ! നിഗൂഢമാം ഇരുളിൻ കയത്തിലായ്
വീണിടുന്നു ഞാൻ മെല്ലെയെന്നറിയുന്നു.
കൈ പിടിച്ചൊന്നുയർത്തുവാൻ വേണ്ടിയീ-
ഭൂമി തന്നിലില്ലാ മമ നിഴലുപോലുമേ. 

നഷ്ടമാകും പ്രതീക്ഷതൻ ചിറകാലേ
എത്ര ശ്രമിക്കിലും പറക്കുവാനാകില്ല.
ഉള്ളെരിഞ്ഞിട്ടുണരും അഗ്നിക്കുമാകില്ല
തെല്ലുമീ തണുവിരൽ പോലുമിളക്കിടാൻ.

കാടുപോലെ വിഹ്വലമാമീ ലോകത്തിൽ
കൂട്ടുകൂടുവാൻ മാത്രമില്ലൊരു ഗന്ധവും.
നേർത്തവളയത്തിലലംകൃതമാമൊരു നൽ-
മുലച്ചുണ്ടു നുണഞ്ഞ് ഞാൻ മയങ്ങട്ടെ. 

കൺതുറന്ന് ഞാൻ മേലേക്ക് നോക്കുകിൽ
കന്മദമൂറാ പാറതൻ കണിയോ കാൺവത്?
ഉള്ളു തുറന്ന് ഞാൻ കേണിടുമെന്നാകിലും
കൊട്ടിയടച്ചൊരു കൽമനമൊട്ടുമിളകില്ല.
@ബിജു.ജി.നാഥ്

Tuesday, November 16, 2021

വ്രതശുദ്ധിപ്പെരുമ

വ്രതശുദ്ധിപ്പെരുമ.
......................................
പെണ്ണിനെ കണ്ടാൽ ശക്തിപോം ദൈവത്തിൻ
പൊന്നമ്പലമേട് തുറന്നുവോ കൂട്ടരെ?

ന്യായീകരണത്തിൻ നായ്ക്കുരണപ്പൊടി
നാവിലൂറുന്നവർ ഇറങ്ങിയോ കൂട്ടരെ.?

വ്രതശുദ്ധി പുണ്യത്തിൻ വ്യാപാരകഥകൾ
മുറജപം പോലെ പാടുവോർ എത്തിയോ?

'മല'വെള്ള പുണ്യത്തിൽ മുങ്ങിനിവരുന്ന
അനുഭൂതി ലേഖകർ നിരന്നുവോ കൂട്ടരെ.

രജസ്വലവന്നുവോ എന്നു തിരയുവാൻ
മണം പിടിക്കും ശ്വാനവർഗ്ഗം ഇറങ്ങിയോ?

ഇനിയുള്ള നാളുകൾ മുഖപുസ്തകത്തിൽ 
വഴി നടന്നീടുവാൻ കഴിയാത്തതാണല്ലോ. 

ഇരു പുരുഷന്മാർ രതികേളി പൂണ്ടൊരു
കഥയിൽ തുടപിളർന്നവനിയിൽ വന്നവൻ.

ഇരുകാലുമൊരുമിച്ച് കെട്ടിവച്ചെന്നാലും
രതിവികാരം വന്നുപോമെന്ന ശങ്കയാൽ

ഭക്തരാൽ ശുദ്ധി കാക്കുന്നൊരു ദൈവമേ
നീ ശരണമെന്നു കരുതുവോർ വരികയായ്.

കപടവാക്കേകിയൊരു കന്യയെ പടിവാതി-
ലരികിലായ് നിർത്തുന്ന കഥകളും ചൊല്ലി. 

ശരണം നീ മാത്രമാണെന്ന പഴം വാക്കാൽ
പടി കയറുന്നവർ വരുന്നൊരു സമയമായി.
@ബിജു.ജി.നാഥ്

Wednesday, November 10, 2021

ആലിലയില്‍ എഴുതിയത് (ചെറുകഥകള്‍) സന്ധ്യ. എം

 

ആലിലയില്‍ എഴുതിയത് (ചെറുകഥകള്‍)

സന്ധ്യ. എം

വായനപ്പുര ബുക്സ്

വില : ₹ 110.00

 

കഥകള്‍ മനുഷ്യരുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു സംഗതിയാണ് . ഒരു വിഷയവും , ഒരു സംഭവവും കഥയാകാതെ പോകുന്നില്ല . കഥയുടെ രൂപാന്തരം കാലത്തിന്റെ സാക്ഷ്യവുമാണ് . കവിതയായും ചിത്രമായും നൃത്ത നൃത്യമായും സംഭവിക്കുന്ന എല്ലാ കലാരൂപങ്ങൾക്കും ഒരു കഥയുണ്ടാകും . എഴുതുന്ന മനുഷ്യര്‍ക്കും അവന്‍ ജീവിക്കുന്ന ഭൂമിക്കും അതേ ഭൂമി നിലനില്‍ക്കുന്ന പ്രപഞ്ചത്തിനും ഓരോ കഥയുണ്ട് പറയാന്‍ . ഓരോ കഥയല്ല കോടാനുകോടി കഥകള്‍ ഉണ്ട് പറയാനായി . ഈ കഥകളെ നമുക്കെങ്ങനെയാണ് വായിക്കാന്‍ ആകുക ? വായനക്കാരുടെ അഭിരുചിക്കനുസരിച്ച് കഥയുടെ താളവും ഭാവവും ലോകവും തലവും ഒക്കെയും മാറി വരുന്നു . ചില കഥകള്‍ നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്ത് നിന്നും പുറത്തു വരാത്തവയാണെങ്കില്‍ ചിലവ നൂറ്റാണ്ടുകള്‍ക്ക് മുന്നിലേക്ക് പായുന്നവയാണ് . ജനിമൃതികളുടെ രഹസ്യം തേടിയുള്ള ഒരു കാലത്തെ മനുഷ്യന്റെ യാത്ര പോലെയാണ് കഥയുടെ നന്മ തിന്‍മകളെ തേടിയുള്ള യാത്രയും എന്നു പറയേണ്ടിയിരിക്കുന്നു .

 

ആലിലയില്‍ എഴുതിയത് വളരെ രസാവഹമായ ഒരു പേരാണത്. തീര്‍ച്ചയായും വ്യത്യസ്ഥമായ പേരുകള്‍ ആണല്ലോ വായനയെയും കൗതുകപ്പെടുത്തുക. സന്ധ്യ.എം എന്ന എഴുത്തുകാരി ആമുഖത്തില്‍ പറയുന്ന ഒരു വാക്യത്തെ, അവരുടെ ഈ പുസ്തകത്തിന്റെ പേരുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്നുണ്ട് . ഓരോ ഇലയനക്കത്തെയും ഞാന്‍ അത്രയേറെ ഗഹനമായി നോക്കി നില്‍ക്കാറുണ്ട് എന്ന അവരുടെ വെളിപ്പെടുത്തലും പുസ്തകത്തിന്റെ തലക്കെട്ടും ഒരുപോലെ വായനക്കാരെ ആകര്‍ഷിക്കുന്ന ഒരു ഘടകമായി അകത്തേക്ക് കയറുമ്പോള്‍ തോന്നിച്ചു. പൊതുവില്‍ ഒരു പുസ്തകത്തിന്റെയും അവതാരിക വായിക്കാറില്ല. പഠനവും ആസ്വാദനവും പോലും വായിച്ചിട്ട് അതിലേക്കു കടക്കാറില്ല. വളരെ കൗതുകം തോന്നിയാലോ , വായന ഇഷ്ടമായാലോ മാത്രം മറ്റുള്ളവര്‍ ഇതിനെക്കുറിച്ച് എന്താണ് പറഞ്ഞത് എന്നു വായിക്കും . അതിനു കാരണം കൂടിയുണ്ട് . അവര്‍ പറഞ്ഞതാണ് എനിക്കും പറയാനുള്ളത് എങ്കില്‍ അതൊരു വിരസതയുളവാക്കുന്ന വസ്തുത ആകുമല്ലോ എന്നതാണു അതിനു പിന്നില്‍. ആല്‍മരത്തിന്റെ ചുവട്ടില്‍ ഒത്തിരി നേരം ഇരുന്നു നോക്കിയിട്ടുണ്ടോ ? ഒരു സിനിമയില്‍ നായകന്‍ മമ്മൂട്ടി പറയുന്നുണ്ട് ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുന്നാള്‍ ബുദ്ധി നന്നാകും മനസ്സ് ശാന്തമാകും എന്നൊക്കെ. ജീവിതത്തിൻ്റെ അർത്ഥം തേടിയിറങ്ങിയ ഗൌതമന് ബോധം കിട്ടിയതും ആല്‍മരത്തിന്റെ ചുവട്ടിലാണല്ലോ. നാട്ടിന്‍ പുറത്തിന്റെ സായാഹ്നങ്ങള്‍ ആല്‍മരച്ചുവടുമായി ബന്ധപ്പെട്ടിരിക്കുന്നു . പ്രണയത്തിന്റെയും , താലിയുടെയും പ്രതീകമായും ആലിലയുടെ രൂപമാണ് കാണാന്‍ കഴിയുക . അങ്ങനെയൊക്കെയുള്ള ആലിലയില്‍ ആണ് സന്ധ്യ എഴുതുന്നതു . 16 കഥകള്‍ ആണ് സന്ധ്യ ഈ ആലിലയില്‍ എഴുതിയിരിക്കുന്നത് . അതില്‍ മിനിക്കഥകള്‍ , ചെറുകഥകള്‍ , കഥകള്‍ എന്നിങ്ങനെ മൂന്നു തരം കഥകള്‍ ഉണ്ട്.

 

കഥകളുടെ ലോകത്തിലേക്കു കടന്നു ചെല്ലുമ്പോൾ നമുക്ക് കാണാന്‍ കഴിയുക വിഭിന്നമായ അവസ്ഥകളില്‍ ഉള്ള ഒരു പെണ്‍മനസ്സിനെയാണ് . ചിലപ്പോള്‍ അവള്‍ ഒരു കൊച്ചുകുട്ടിയാണ് . ചിലപ്പോള്‍ മുതിര്‍ന്ന ഒരു സ്ത്രീ. മറ്റ് ചിലപ്പോള്‍ താത്വികമായി ചിന്തിക്കുന്ന ഒരു പക്വമതി . തികച്ചും നാട്ടിന്‍പുറംകാരിയായ ഒരു സ്ത്രീയുടെ വിവിധ മാനസികതലങ്ങളിലൂടെ കടന്നു പോകുന്ന പതിനാറു കഥകളില്‍ പ്രണയക്കുറിപ്പുകള്‍ ഉണ്ട് , അയല്‍പക്കബന്ധങ്ങള്‍ ഉണ്ട് , കുടുംബബന്ധങ്ങള്‍ ഉണ്ട് ,സൗഹൃദം ഉണ്ട് , നിരാശയും വേദനയും സന്തോഷവും പങ്ക് വയ്ക്കുന്ന മനസ്സുകള്‍ ഉണ്ട് . ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന ഒരാളിന്റെ ശുഭ ചിന്തകള്‍ നിറഞ്ഞ കുറിപ്പുകള്‍ ആണ് ഈ കഥകളില്‍ ഉള്ളത് . സൗഹൃദത്തിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ കഴിയാതെ അവരുടെ ബുദ്ധിമുട്ടുകളില്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ച് കടന്നുചെന്നു അപമാനിക്കപ്പെടുന്നവര്‍ , അന്നുവരെ ഉറ്റവരായി കരുതിയിരുന്നവര്‍ക്കിടയില്‍ അത് ഏകപക്ഷീയമായ ഒരു കാഴ്ചയായി മാറുന്ന ചുഴിമലരികള്‍ പരിചയപ്പെടുത്തുന്നുണ്ട് . കുട്ടികളുടെ നിഷ്കളങ്കതയെ അടയാളപ്പെടുത്തുന്ന ഒരു കഥയാകട്ടെ ആ ഒരു തീം മാത്രമായി  കൊണ്ടുപോകാതെ അയല്‍പക്കങ്ങളുടെ കുടിപ്പകകളും കുന്നായ്മകളും കുശുമ്പും കുടുംബത്തിലെ വിഷയങ്ങളുടെ മനോവ്യാപാരങ്ങളുമായി പടര്‍ന്ന് പോകുന്നതായി കാണാം. എല്ലാം ഒന്നില്‍ തന്നെ പറയണം എന്നൊരു ചിന്തയല്ല അത് പക്ഷേ അത് എഴുത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരമ്പര പോലെ വന്നു പോകുന്നതാണ് ..

 

കഥകള്‍ക്ക് എത്രത്തോളം നീളം കൊടുക്കുന്നു , എന്നതിലോ , കഥ പറഞ്ഞു പോകുക എന്നൊരു ധർമ്മം മാത്രം ചെയ്യുന്നതിലോ ആകരുതു കഥകളുടെ ആവിഷ്കാരം നടക്കേണ്ടത് . കഥ പറയുമ്പോള്‍ എഴുത്തുകാരന് സ്വയം കഥാപാത്രമായി നില്ക്കാന്‍ കഴിയുന്നിടമുണ്ട്. പകരം കഥാപാത്രത്തെ പരിചയപ്പെടുത്തി അവരുടെ മനോവ്യാപാരത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന വിധവും ഉണ്ട് . ഇവയ്ക്കിടയില്‍ കൂടിക്കുഴച്ചിലുകള്‍ സംഭവിച്ചാല്‍ അത് വായനക്കാരെ കുഴപ്പത്തില്‍ ചാടിക്കും . വീണ്ടും വീണ്ടും വായിക്കാന്‍ വായന ആവശ്യപ്പെടും അത് മനസ്സിലാക്കുവാന്‍ . അതുപോലെ, അവതരിപ്പിക്കുന്ന സങ്കേതങ്ങള്‍ വായനക്കാരനില്‍ പെട്ടെന്നു ബോധ്യപ്പെടുന്ന ഒരു ലോകം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് . എങ്കില്‍ മാത്രമേ അതിലൂടെ ഒഴുകി നീങ്ങാന്‍ കഴിയുകയുള്ളൂ . ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നൊരു തോന്നല്‍ ഈ എഴുത്തുകാരിയില്‍ അനുഭവപ്പെട്ടു . സരളമായ ഭാഷയും ചിന്തകളുമാണ് പങ്കുവയ്ക്കുന്നത്. അവയുടെ നാടന്‍ ഭാക്ഷ്യം ചമയ്ക്കുമ്പോള്‍ അവ കാലഹരണപ്പെട്ടതാണെങ്കില്‍ അവയെ തിരുത്തുക കൂടി വേണം എങ്കിലേ സാമൂഹ്യ ധര്‍മ്മമെന്ന എഴുത്തുകാരന്റെ കടമ പൂര്‍ണ്ണമാകുകയുള്ളൂ. കൂടുതല്‍ ആഴത്തിലും പരപ്പിലുമുള്ള വായനകള്‍ കഥയുടെ വികാസത്തിനും വളര്‍ച്ചയ്ക്കും സഹായകമാകും എന്നു കരുതുന്നു . സോഷ്യല്‍ മീഡിയയിലെ ദിനാന്ത്യ കുറിപ്പുകള്‍ പോലെയല്ല പുസ്തകങ്ങള്‍ ആകുന്ന കഥാ,കവിതാലോകം എന്നത് എഴുത്തുകാര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും എന്നൊരു ഓര്‍മ്മപ്പെടുത്തലു കൂടിയാണ് ഈ വായനയുടെ അവസാനം പങ്കുവയ്ക്കണം എന്നു തോന്നിയ ഒരു കാര്യം . ചിലപ്പോഴൊക്കെ മംഗളം മനോരമ വാരികകളില്‍ പണ്ട് വന്നിരുന്ന (ഇപ്പോഴുണ്ടോ എന്നറിയില്ല ) കണ്ണീരും കിനാവും പോലുള്ള പംക്തിയുടെ ഭാഷ എഴുത്തില്‍ അനുഭവപ്പെട്ടത് അടയാളപ്പെടുത്താന്‍ കൂടിആഗ്രഹിക്കുന്നു. നല്ല ഭാഷയും അവതരണ രീതികളും വ്യത്യസ്ഥ കഥാതന്തുക്കളും കണ്ടെത്താൻ ശ്രമിച്ചിട്ടുള്ള ഈ എഴുത്തുകാരിയിൽ നിന്നും മനോഹരമായ കഥകൾ ഇനിയും ഭാഷയ്ക്ക് ലഭിക്കും എന്ന ശുഭപ്രതീക്ഷയോടെ, ആശംസകളോടെ ബിജു.ജി. നാഥ്

Tuesday, November 9, 2021

കോവിഡീയന്‍ കുട്ടികള്‍

കോവിഡീയന്‍ കുട്ടികള്‍

വളരെ പെട്ടെന്നാണ് ലോകം മാറിയത് !.  നൂറ്റാണ്ടുകളില്‍ സംഭവിക്കുന്ന ഒരു ദുരന്തമായി കണക്കാക്കാന്‍ കഴിയുന്ന ഒന്നായി കോവിഡിനെ വിലയിരുത്തുന്ന ഈ കാലത്ത് , കോവിഡ് ഒരു സാധാരണ സംഭവം പോലെ ലളിതമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ജനതയുടെ ചിന്തയും ശാസ്ത്രവും അറിവും വളര്‍ന്നിരിക്കുന്നതിനാല്‍ മാത്രം അഞ്ചു കോടി മരണം ഇതെഴുതുന്ന സമയത്ത് സംഭവിച്ചു കഴിഞ്ഞിട്ടും കോവിഡ് ഒരു വലിയ ആഘാതമായി ജനത്തിന് ഇനിയും അനുഭവപ്പെടുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. അത്തരം ആഗോള വിഷയങ്ങളിലേക്ക് പോകുവാന്‍ വിസ്താരഭയം മൂലം ശ്രമിക്കുന്നുമില്ല എങ്കിലും ഞാന്‍ ഇവിടെ പറയാന്‍ ശ്രമിക്കുന്നത് കോവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ് . 

കേട്ടു കേള്‍വികളില്‍ മാത്രമുണ്ടായിരുന്ന ഒന്നായിരുന്നു നമുക്കൊക്കെ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍. മാറുന്ന കാലത്ത് വിദൂര പഠനം ഒരു വലിയ കാര്യമായേ തോന്നുന്നില്ല എന്നിരിക്കിലും അവയൊക്കെ മുതിര്‍ന്നവരില്‍ മാത്രമാണു ഒതുങ്ങി നിന്നിരുന്നത് . ഇന്ദിരാ ഗാന്ധി ഓപ്പണ്‍ സ്ട്രീം അടക്കം ഒരുപാട് വിദൂര പഠനസംവിധാനങ്ങള്‍ ഉണ്ട് എങ്കില്‍പ്പോലും സ്കൂള്‍ കോളേജ് വിദ്യാഭ്യാസങ്ങള്‍ നേരിട്ടു ഗുരുമുഖത്തില്‍ നിന്നും ലഭിച്ചിരുന്ന കാലവും അതിന്റെ ഗുണങ്ങളും ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞു പോയ ഒരു വിശ്വാസമായി നില്‍ക്കുന്നതിനാല്‍ ആകണം ഓണ്‍ ലൈന്‍ ക്ലാസ്സുകളിലേക്ക് കുട്ടികളെ തള്ളിവിടപ്പെട്ടപ്പോള്‍ അതിനെ ആശങ്കയോടെ നോക്കിക്കാണാനും വിലയിരുത്താനും ശ്രമിച്ചത് . തീര്‍ച്ചയായും ഓണ്‍ ലൈന്‍ പഠനം മൂലം കുട്ടികള്‍ക്ക് ഉണ്ടായ ഗുണങ്ങളെക്കുറിച്ചാണ് ആദ്യമായി പറയാന്‍ നോക്കുന്നത് . അന്നുവരെ ഭൂരിഭാഗം കുട്ടികള്‍ക്കും നിഷിദ്ധമായിരുന്ന മൊബൈല്‍ , ടാബ് , ലാപ് ടോപ് , കമ്പ്യൂട്ടര്‍ , ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ സ്വാതന്ത്ര്യത്തോടെ അവരുടെ കൈകളിലേക്ക് വന്നെത്തി എന്നതാണു അവരില്‍ ആദ്യം ലഭ്യമായ സ്വാതന്ത്ര്യം . ഏതൊരു കാര്യത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . ഈ സംവിധാനങ്ങള്‍ ലഭ്യമായതോടെ കുട്ടികള്‍ക്കുണ്ടായ ഗുണങ്ങള്‍ എന്താണെന്ന് ആദ്യം നോക്കാം . ഗുരുക്കന്മാരെ നേരില്‍ കണ്ടു ക്ലാസ് ശ്രവിക്കാനും നോട്ടുകള്‍ തയ്യാറാക്കി അയച്ചു കൊടുക്കാനും സ്വീകരിക്കാനും . പ്രൊജക്ടുകള്‍ ചെയ്യാനും, പരീക്ഷ എഴുതാനും അതോടൊപ്പം തങ്ങളുടെ കലാപരമായ പ്രവര്‍ത്തനങ്ങളെ പ്രകടിപ്പിക്കാനും ഉള്ള അവസരങ്ങള്‍ കരഗതമായി . അതുപോലെ ലോകത്തെ വിശേഷങ്ങളും വിവരങ്ങളും അറിയാനും തങ്ങളുടെ കഴിവുകളെ ലോകത്തിന് പരിചയപ്പെടുത്താനും അവസരങ്ങള്‍ ഇന്‍റര്‍നെറ്റ് സൗകര്യത്തിലൂടെ യൂടൂബ്, ടിക് ടോക് , ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സംവിധാനങ്ങളിലൂടെ സാധിച്ചു . എന്നാല്‍ ഇവയ്ക്കപ്പുറം ചിലത് കൂടി സംഭവിച്ചു ഇതിനിടയില്‍ . വാട്സപ് , ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം യൂടൂബ് തുടങ്ങിയ മുതിര്‍ന്നവര്‍ ഉപയോഗിയ്ക്കുന്ന എല്ലാ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമുകളിലും  കുട്ടികള്‍ക്ക് കടന്നു കയറാനും അതുവഴി ഗ്രൂപ്പുകളും , പുതിയ ബന്ധങ്ങളും , അറിവുകളും നേടാന്‍ കൂടി ഇത് അവര്‍ക്ക് സാധ്യത തുറന്നു കൊടുത്തു . ആദ്യമായി കോളേജില്‍ പോയിത്തുടങ്ങുന്ന കൗമാരക്കാര്‍ നൂണ്‍ ഷോകളിലേക്കും , മദ്യപാനം , പുകവലി ,ലൈംഗിക തൊഴിലാളികളുടെ സേവന കേന്ദ്രങ്ങളിലേക്കും നുഴഞ്ഞു കയറുന്നതിന് സമാനമായ ഒരു ലഹരി ലോകം കുട്ടികളില്‍ അതും കൊച്ചു കുട്ടികളില്‍ വരെ സൃഷ്ടിക്കാന്‍ കൂടി ഈ സാധ്യതാ ലോകം സഹായിച്ചു എന്നതാണു വാസ്തവം. ഗ്രൂപ്പുകളില്‍ കയറി ഇരിക്കാന്‍ കുട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത് മാത്രമല്ല അവരെ ഉദ്ദേശിച്ചു മാത്രം പുതിയ ആപ്പുകള്‍ ഉണ്ടായി എന്നതാണു പ്രകടമായ ഒരു പ്രശ്നം . തങ്ങള്‍ ഇരിക്കുന്ന സ്ഥലമോ , നോക്കുന്ന സൈറ്റുകളോ , കാണുന്ന സംഗതികളോ രഹസ്യമായി വയ്ക്കാന്‍ ഉതകുന്ന ആപ്പുകള്‍ അവര്‍ക്ക് ലഭ്യമായി . മുതിര്‍ന്നവര്‍ക്ക് അറിയാത്ത എല്ലാ രഹസ്യാത്മക സംവിധാനങ്ങളും കുട്ടികള്‍ക്ക് അറിയാവുന്ന അവസ്ഥയായി. അവര്‍ അത് മനോഹരമായി ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. കൂട്ടുകാരുടെ ഇടയില്‍ പല പ്രായക്കാരും പല ചിന്തക്കാരും ഉണ്ടായി . മുതിര്‍ന്നവര്‍ നിയന്ത്രിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ടായി ഇത്തരം ഗ്രൂപ്പുകളില്‍ . അതിനു ഉദാഹരണം ആണ് ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും ടീച്ചറിന്റെയും ഫോട്ടോയും നമ്പറും ഒക്കെ ഓണ്‍ ലൈനില്‍ തന്നെ വില്‍പ്പന നടത്തിയ കുട്ടികളുടെ വാർത്തകള്‍ എന്ന് നാം കണ്ടതാണല്ലോ . പലപ്പോഴും കുട്ടികള്‍ ഉപയോഗിയ്ക്കുന്ന മൊബൈലുകള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെയോ സഹോദരങ്ങളുടെയോ അടുത്ത ബന്ധുക്കളുടെയോ മറ്റുമാകുന്നു. ഇവര്‍ പലപ്പോഴും കുട്ടികളുടെ ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ നുഴഞ്ഞു കയറുകയും അനാവശ്യവും അവസരോചിതമല്ലാത്തതുമായ കമന്റുകളും ഇടപെടലുകളും നടത്തുന്നതും ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പരാതി ബോധിപ്പിക്കുന്നതും നാം കണ്ടതാണ് . ഇതോടൊപ്പം തന്നെ കാണേണ്ട കാര്യമാണ് ഗെയിമുകള്‍ . ചില ഗെയിമുകളില്‍ ഏര്‍പ്പെട്ട കുട്ടികള്‍ മാനസികവിഷമതകളില്‍ പ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുകയുണ്ടായി .

ചിലര്‍ വീട്ടുകാരുടെ പണം അവര്‍ പോലുമറിയാതെ ഗെയിമുകളില്‍ ഉപയോഗിച്ച് വീട്ടുകാരെ വിഷമത്തിലാക്കുകയുണ്ടായി . കൊച്ചു കുട്ടികളുടെ ഇന്‍ബോക്സുകളിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും അവരെ മോശം ചിന്താഗതികളിലേക്ക് നയിക്കുകയും ചെയ്ത സംഭവങ്ങള്‍ ഒരുപാട് ഉണ്ടായി . പുറത്തായ വിവരങ്ങളില്‍ ഒരധ്യാപകനെയും നമ്മള്‍ കണ്ടു . അറിയപ്പെടാത്ത ഒരുപാട് വിഷയങ്ങള്‍ അവ്യക്തമായി തുടരുകയും ചെയ്യുന്നു . ഏറ്റവും മോശമായ ഒരു വിഷയം എന്താണ് എന്നു നോക്കിയാല്‍ കുട്ടികള്‍ മൊബൈലിനു അഡിക്റ്റ് ആയി മാറുന്ന കാഴ്ച ആയിരുന്നു . ഉറങ്ങാന്‍ പോകുമ്പോള്‍ പോലും അവരുടെ കൈകളില്‍ മൊബൈല്‍ സൂക്ഷിയ്ക്കുന്ന വിധത്തില്‍ അത് വളര്‍ന്ന് . ഇടയ്ക്കിടക്ക് മൊബൈല്‍ തുറന്നു നോക്കി മെസ്സെജുകള്‍ ഉണ്ടോ ഇല്ലയോ എന്നു നോക്കുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ വീണു പോകുന്നത് കാണാനായി . മൊബൈല്‍ ഉപയോഗം കുറച്ചപ്പോഴോ , നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്തപ്പോഴോ ആത്മഹത്യകള്‍ സംഭവിക്കുന്നത് കാണാന്‍ കഴിഞ്ഞു . ഒറ്റയ്ക്കാകുന്ന അവസരങ്ങളിലൊക്കെയും അല്ലാത്തപ്പോഴും ഓൺലൈനുകളിൽ കുട്ടികൾ രഹസ്യാത്മകത സൂക്ഷിക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കുന്നത് കാണാനായി.

ഇത്തരം അവസ്ഥകളില്‍ വീണു പോകുന്ന തരത്തില്‍ ഓണ്‍ ലൈന്‍ സ്വാധീനം കുട്ടികളില്‍ വളര്‍ന്ന് കഴിഞ്ഞപ്പോഴാണ് ആശ്വാസമെന്ന പോലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് . ഇത് രക്ഷകര്‍ത്താക്കളെ സംബന്ധിച്ചു ഒരു നല്ല സംഗതിയാണ് . കാരണം കുട്ടികളിലെ മൊബൈല്‍ സ്വാധീനം ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കും എന്നവര്‍ ആശ്വസിക്കുന്നു . ഇതാ അവിടെയാണ് മറ്റൊരു പ്രശ്നം കടന്നു വരുന്നത് . കുട്ടികള്‍ക്ക് കുറഞ്ഞ കാലം കൊണ്ട് കിട്ടിയ ഈ സൗകര്യങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ അവരില്‍ സ്വാധീനപ്പെട്ടിരിക്കുന്നു . മൊബൈല്‍ വാങ്ങിവയ്ക്കുകയോ , നിഷേധിക്കുകയോ , പരിമിതപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അവരില്‍ അത് മാനസികമായ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു . അവരില്‍ മറ്റേതൊരു അഡിക്ഷന്‍ വിഷയങ്ങളിലും  സംഭവിക്കുന്നത് പോലെയുള്ള പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കുന്നു . ഇത് മനസ്സിലാക്കി രക്ഷകര്‍ത്താക്കളും സ്കൂള്‍ അധികൃതരും മാനസിക ആരോഗ്യ പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത് . തീര്‍ച്ചയായും സ്കൂളുകളില്‍ ക്ലാസുകള്‍ക്കൊപ്പം കൗണ്‍സലിംഗ് കൂടി അവശ്യമുള്‍പ്പെടുത്തി കുട്ടികളെ ഈ വിഷയത്തില്‍ ബോധവത്കരിക്കുന്നില്ല എങ്കില്‍ നമുക്ക് പുതിയ പല വാര്‍ത്തകളും വിഷയങ്ങളും സമീപകാലത്ത് ചർച്ച ചെയ്യപ്പെടേണ്ടി വരും എന്നതില്‍ സംശയമേതുമില്ല. ഫാമിലി ലിങ്ക് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ഓണ്‍ ലൈന്‍ ക്ലാസ്സ് സമയം മുതലേ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരാള്‍ എന്ന നിലയില്‍ ഇപ്പോള്‍ അനുഭവിക്കുന്ന് പ്രശ്നം അതിന്റെ സമയങ്ങള്‍ കുറച്ചു കൊണ്ട് വരുന്ന ആദ്യ ശ്രമത്തില്‍ തന്നെ കഠിനമായ എതിര്‍പ്പുകളും പ്രതിഷേധ പ്രവർത്തികളും കുട്ടികള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നു എന്നുതന്നെയാണ് . നിരന്തരമായ കൗണ്‍സലിംഗുകള്‍ നടത്തുന്നുണ്ട് എങ്കിലും വിജയം എത്രകണ്ടു ഉണ്ടാകും എന്നറിയില്ല. ഒറ്റയടിക്ക് നിര്‍ത്തുക എന്നത് പ്രശ്നം തന്നെയാണ് . പടിപടിയായി സമയം വെട്ടിക്കുറച്ചും , പഠനസമയത്തെയും ഉല്ലാസ സമയങ്ങളെയും ഉറക്ക സമയത്തെയും ക്രമീകരിച്ചു അതിനിടയില്‍ ഒരു കുഞ്ഞ് സമയം ഇതിന് വേണ്ടി നല്‍കിക്കൊണ്ട് ക്രമമായി അവരില്‍ നിന്നും അത് തിരികെ വാങ്ങുക ആണ് ആശ്വാസവഹമായ ഒരു പ്രവര്‍ത്തി എന്നു കരുതുന്നു.

മുതിര്‍ന്നവര്‍ ഉപയോഗിച്ചിരുന്ന സംഗതികള്‍ എന്തെന്ന് അവര്‍ അനുഭവിച്ചറിഞ്ഞവര്‍ ആണ് . അവര്‍ക്കത് രസാവഹവും ഒഴിവാക്കാന്‍ കഴിയാത്തതുമായി ഉള്ളില്‍ പരുവപ്പെടുകയും ചെയ്യുമ്പോള്‍ ആണ് അതിനെ നിയന്ത്രിക്കാന്‍ ശ്രമം വരുന്നത് . അതിനു നാം ഒരുങ്ങുമ്പോൾ അവര്‍ക്ക് നാം നല്കേണ്ട കാഴ്ച നമ്മളും അത് ഉപയോഗം കുറച്ചു കാണിക്കുന്നത് തന്നെയാകും . കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് രക്ഷകര്‍ത്താക്കള്‍ മിക്കവാറും ചെയ്യുക അവരെ പഠിക്കാന്‍ വിട്ടിട്ടു മൊബൈലില്‍  മുഴുകുക എന്നതാണു . അവര്‍ക്കതില്‍ ഈര്‍ഷ്യയും പഠനത്തിലെ ശ്രദ്ധ വിട്ടുപോകാനും സാധ്യത ഉണ്ട് . കഴിക്കുമ്പോള്‍ , ഉറങ്ങാന്‍ പോകുമ്പോള്‍ ഒക്കെ രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ മൊബൈല്‍ ഉപയോഗം അവര്‍ക്ക് മുന്നില്‍ കുറച്ചു കാണിക്കുന്നത് വളരെ നന്നായിരിക്കും എന്നു കരുതുന്നു . അതുപോലെ കുട്ടികള്‍ക്ക് സംഗീതം കേള്‍ക്കാന്‍ വേണ്ടി ആകും മിക്കവാറും അവര്‍ മൊബൈല്‍ ഉപയോഗിക്കാന്‍ ചോദിക്കുക . അങ്ങനെ വരുമ്പോള്‍ നെറ്റ് ഓഫ് ചെയ്തു അവര്‍ക്ക് അത് നല്കാം സോഷ്യല്‍ മീഡിയകള്‍ ഉപയോഗം ചെയ്യാന്‍ അനുവദിക്കാതെ തന്നെ . അതല്ലെങ്കില്‍ മീഡിയ പ്ലേയറുകള്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ മൊബൈല്‍ ഉപേക്ഷിക്കാന്‍ തയ്യാറാകും . പക്ഷേ അധിക നേരം ഹെഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിയില്‍ ഫംഗസ് ബാധയും കേള്‍വിക്ക് പ്രശനവും ഉണ്ടാക്കും എന്നതുകൂടി നാം മനസ്സിലാക്കുക തന്നെ വേണം. കണ്ണുകള്‍ക്ക് വരള്‍ച്ച , കാഴ്ചയ്ക്ക് പ്രശ്നം , ഉറക്കക്കുറവ് , നട്ടെല്ലിന് പ്രശ്നം തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ മൊബൈലിൻ്റെ നിരന്തര ഉപയോഗം കുട്ടികള്‍ക്ക് നല്കും . അവര്‍ വളര്‍ന്ന് തുടങ്ങിയിട്ടേയുള്ളു അവര്‍ വളഞ്ഞു പോകാതിരിക്കട്ടെ . കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുക . അതാകട്ടെ ഹാളിലോ മറ്റുള്ളവരുടെ കണ്‍വെട്ടത്തോ ആയിരിക്കാന്‍ ശ്രദ്ധിയ്ക്കുക . ഗെയിമുകളും ഓണ്‍ ലൈന്‍ സൈറ്റുകളും എടുക്കാന്‍ അവര്‍ ഉപയോഗിയ്ക്കുന്ന ഇ മെയില്‍ വിലാസം അവരുടെ പേരില്‍ തന്നെ തുടങ്ങുക അവരുടെ ശരിയായ പ്രായം കൊടുത്തുകൊണ്ടു . അത് മൂലം അഡള്‍ട്ട് റേറ്റിംഗ് സംവിധാനം കൊണ്ട് കുറേയൊക്കെ അവരുടെ അന്വേഷണങ്ങള്‍ ആരോഗ്യകരമായി നില്ക്കും . നിയന്ത്രണങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസവും ബോധവത്കരണവും സോഷ്യല്‍ മീഡിയകളും ഇന്‍റര്‍നെറ്റും അതിന്റെ ഗുണദോഷങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തുക. ഇവയൊക്കെ കൊണ്ട് മാത്രമേ കുട്ടികളെ സ്വതന്ത്രമായി പരിമിതമായെങ്കിലും ഇവയൊക്കെ പോസിറ്റീവ് ആയി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയുള്ളൂ. മാറുന്ന കാലത്തിനൊപ്പം അവരും ബുദ്ധിപരവും ആരോഗ്യപരവുമായി മാറട്ടെ . അത് നന്മ വരുത്തുക തന്നെ ചെയ്യും . 
(ഈ ലേഖനത്തില്‍ കുട്ടികള്‍ എന്നും രക്ഷകര്‍ത്താക്കൾ എന്നും രണ്ടു കാര്യങ്ങള്‍ ഉപയോഗിച്ചത് പൊതുവത്കരണം ആയി എടുത്തു പ്രഹസനം സൃഷ്ടിക്കരുത് എന്നപേക്ഷിക്കുന്നു . മുഴുവന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും സമൂഹവും ഇങ്ങനെയാണ് എന്നല്ല ഇങ്ങനെയും ഇവിടെ സംഭവിക്കുന്നുണ്ട് എന്നു മാത്രമുള്ള ഓരോര്‍മ്മപ്പെടുത്തല്‍ മാത്രമാണു ഇതിലുള്ളത് . ആ രീതിയില്‍ ഇത് വായിക്കണം എന്നു അപേക്ഷിക്കുന്നു.)
ബിജു .ജി . നാഥ്

Saturday, November 6, 2021

അബ്സല്യൂട്ട് മാജിക് .......................... അനില്‍കുമാര്‍ സി.പി.

 

അബ്സല്യൂട്ട് മാജിക് (കഥകള്‍)

അനില്‍കുമാര്‍ സി.പി.

മാക്സ് ബുക്സ്

വില : ₹ 160.00

 

 

         കഥകള്‍ സംഭവിക്കുന്നത് പല പല പ്രോസസിങ്ങുകളുടെ ഒടുവില്‍ ആണ് . അപ്പോഴാണ് അതിനു ശരിയായ കഥയുടെ പ്രഭാവവും പ്രകാശവും ലഭിക്കുന്നത് . വായിക്കുന്ന കഥയില്‍ നിന്നും  എന്താണ് വായനക്കാരന്‍ മനസ്സിലാക്കുന്നത് എന്നത് പ്രധാനമാണ് . എഴുത്തുകാര്‍ പലപ്പോഴും കഥകളെ ചില സൂചനകളും പ്രതീകങ്ങളും കൊണ്ട് നിഗൂഢമായ ഒരു തലത്തെ നിലനിര്‍ത്തി ഒരു പുറം വായനയെ നല്‍കാറുണ്ട് . ഈ ഒളിച്ചുകളിയിലൂടെ അവര്‍ ആനന്ദം കൊള്ളുമ്പോൾ  വായനക്കാരാകട്ടെ പല തലത്തിലും പല ഭാവനകളിലും ഒരേ കഥയെ വഴിനടത്തുകയും വിലയിരുത്തുകയും ചെയ്യും . കഥാകാരന്റെ വിജയം അതിലാണ് നിലനില്‍ക്കുന്നത് .  അനില്‍കുമാർ സി.പി.യുടെ  അബ്സല്യൂട്ട് മാജിക് എന്ന കഥാ പുസ്തകം എട്ട് കഥകളുടെ സമാഹാരമാണ് . വേറിട്ട വിഷയങ്ങള്‍ നിറഞ്ഞ എട്ട് കഥകള്‍ ആണ് ഇതിലുള്ളത് . ആദ്യ പുസ്തകമായ "ഓര്‍മ്മയുടെ ജാലക " ത്തില്‍ ഉള്ളടക്കവും പ്രമേയങ്ങളും വ്യത്യസ്ഥത നിറഞ്ഞ കഥകള്‍ ആയിരുന്നു എന്നാല്‍ ആ കഥകളുടെ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്  നല്ലൊരു ഇടവേളക്ക് ശേഷം ഇറങ്ങിയ ഈ കഥാ സമാഹാരത്തിന് പങ്ക് വയ്ക്കാനുള്ളത് . ആമുഖങ്ങളും അവതാരികകളും ഇല്ലാത്ത ഈ കഥകള്‍ അവയുടെ ആവശ്യമില്ലാ എന്ന അഹങ്കാരവും അന്തസത്തയും പാലിക്കുന്നതായി കാണാം . ഓരോ കഥകളിലേക്ക് ഇറങ്ങുമ്പോഴും അത് മനസ്സിലാകുകയും ചെയ്യുന്നു . പ്രളയകാലത്തിന്റെ ഗന്ധമുള്ള കഥയും കോവിഡ് കാലത്തിനെ പറയാതെ പറയുന്ന കഥയും ഓരോ കഥകളിലും ഒളിപ്പിക്കുന്ന പുതുമകളും ആകര്‍ഷകമായി അനുഭവപ്പെടുന്നു .

        ആദ്യത്തെ കഥ തന്നെ പുസ്തകത്തിന്റെ തലക്കെട്ടായ ഒന്നാണ് . ഇന്നിന്റെ കാലത്ത് ഓരോ കുട്ടിയും ഓരോ കുള്ളന്‍ ഗ്രഹമാണ് . സൗരയൂഥത്തിനുമപ്പുറം ഒറ്റപ്പെട്ടുപോയ ഒന്ന് . അവര്‍ക്ക് സൂര്യന്റെ അടുത്തെത്താന്‍ എത്രയോ കാലദൈര്‍ഘ്യം ഉണ്ടാകുന്നുണ്ട് . രക്ഷകര്‍ത്താക്കളുമായി എത്രത്തോളം അകലെയാണവര്‍ എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഭയാനകമായ ഒരു അവസ്ഥയാണ് . അത്തരം അവസ്ഥകളുടെ ഒരു ചിത്രവത്കരണം ആണ് ഈ കഥയിലൂടെ അനാവൃതമാകുന്നത് . അകലെയായിരിക്കുന്ന പിതാവിലും അകലെയാണ് അരികിലുള്ള അമ്മ എന്നത് കുട്ടിയില്‍ ഉണ്ടാക്കിയ ഏകാന്തതയെ സൂചിപ്പിക്കാന്‍ എഴുത്തുകാരന്‍ ഉപയോഗിച്ച സെഡ്ന എന്ന കുള്ളൻ ഗ്രഹം വളരെ പ്രതീകാത്മകമായി അനുഭവപ്പെട്ടു . കുട്ടിയുടെ കോളറില്‍ ഉള്ള അഴുക്ക് , നഖങ്ങള്‍ക്കിടയിലെ അഴുക്കുകള്‍ ഒക്കെയും കണ്ടെത്താന്‍ അമ്മയ്ക്ക് സമയം കിട്ടിയതു അവനിലെ ഏകാന്തതയുടെ ഭംഗം വരും വിധത്തില്‍ ഒരു ചിന്നഗ്രഹത്തിന്റെ കടന്നുകയറ്റം അവന്റെ പിറന്നാളോടെ അവന്‍ പതിനാറിന്റെ പടിയില്‍ ആകുന്ന സമയത്ത് മാത്രമാണ്. കൗമാരത്തിന്റെ ആ ഒരു പടി കയറ്റം അവനില്‍ ഉണ്ടാക്കുന്ന മാനസിക പരിവര്‍ത്തനം അതിനെ അവന്‍ പരിചയപ്പെടുത്തുന്നത് സെഡ്നയുടെ ഏകാന്തതയെ ഭേദിക്കാന്‍ വരുന്ന ചിന്ന ഗ്രഹവുമായാണ് .അത് ഒരു പ്രണയമാകാം എന്നു തന്നെ കരുതേണ്ടി വരുന്നു . ശാസ്ത്രീയമായ വായനയും ചിന്തകളും നിറഞ്ഞ ഒരു നവലോക യുവതയുടെ കാഴ്ചപ്പാടിലേക്ക് കുട്ടിയിലൂടെ കഥാകാരന്‍ കടന്നു പോകുമ്പോള്‍ ആധുനിക കാലത്തിലെ ബന്ധങ്ങളിലെ അകല്‍ച്ചയും അസ്വാരസ്യങ്ങളും പരിചയപ്പെടുത്തുക കൂടിയാണ് . അബ്സല്യൂട്ട് മാജിക് ഒരു പ്രതീകാത്മക കഥയായി വായിക്കാന്‍ കഴിയുന്നത് ആ രീതിയിലാണ് . താന്‍ ആശങ്കയില്‍ ആയിരിക്കുമ്പോഴും ഭാര്യയെ ശാന്തയാക്കാന്‍ ശ്രമിക്കുന്ന ആ അച്ഛന്‍ പ്രവാസിയുടെ എല്ലാക്കാലത്തിന്റെയും പരിച്ഛേദം ആകുന്നുണ്ട് .  

 

         പാര്‍വ്വതിചരിതത്തില്‍ പരിചയപ്പെടുത്തുന്ന കമ്യൂണിസം, കുറച്ചു അതിരുകടന്നതും , കാലത്തിനു യോജിക്കാത്തതുമായി അനുഭവപ്പെട്ടു . നാലുപേരെ വിവാഹം കഴിച്ചതും ഒരാളെ കൊന്നതും , പിന്നീട് ഇഷ്ടമുള്ളവരുമായി ജീവിച്ചതുമായ പാര്‍വ്വതിക്ക് കമ്യൂണിസം എന്നത് സ്വതന്ത്ര ലൈംഗികതയും ജീവിതവും മാത്രമല്ല തന്റെ വറുതികളില്‍ മറ്റൊരു വഴിയുമില്ലെങ്കില്‍ പണക്കാരന്റെ കലവറ ചവിട്ടിത്തുറന്നു ആവശ്യമുള്ളത് എടുത്തുകൊണ്ടു വരിക എന്നത് കൂടിയായി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കാലഹരണപ്പെട്ട നക്സല്‍ ചിന്തകളും ഇന്നിന്റെ സ്വതന്ത്ര ലൈംഗികതയും കൂടിക്കലര്‍ന്ന ഒരു സംഭവം ആണ് കമ്യൂണിസം എന്നൊരു ധ്വനി കഥാകാരന്‍ പകര്‍ന്നു നല്‍കുന്നതായി കരുതുന്നു. . അത് എത്രത്തോളം യാഥാര്‍ഥ്യവുമായി ഒന്നിച്ചു പോകുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ് . കൂലി കൂടുതല്‍ തരണമെങ്കില്‍ ശരീരം വേണം എന്നിടത്ത് എന്നാല്‍ എനിക്കു കൂലി കൂടുതല്‍ വേണ്ട എന്നു പറയുന്നതാണ് കമ്യൂണിസം എന്നതും ശരിയായ ധാരണ ഉണ്ടാക്കുവാന്‍ കഴിയുന്നില്ല . അതുപോലെ പാറുവമ്മയ്ക്ക് ഒടുവില്‍ തോന്നിപ്പിക്കുന്ന കമ്യൂണിസ്റ്റ് ആയാല്‍ ആരും തന്റെ മാനത്തിന് വില പറയാൻ ഇരുട്ടില്‍ കടന്നു വരില്ല എന്ന ചിന്ത ശരിക്കും ഒരു കാല്പനിക ലോകത്തിന്റെ ചിത്രമാണ് നല്‍കുന്നത് . ഈ കഥ വായിക്കുമ്പോള്‍ എന്താണ് കമ്യൂണിസം എന്നും കമ്യൂണിസത്തിന്റെ വിജയ പരാജയങ്ങളും ഒക്കെ ചര്‍ച്ചയായി വരികയാണെങ്കില്‍ അതൊരു വലിയ തലത്തിലേക്ക് കടന്നു പോയേക്കും എന്നും കഥ കൈവിട്ടു പൊയ്പ്പോകും എന്ന ഭയം ഉള്ളില്‍ ഉണ്ട്.

 

           സോഡാക്സ് ഒരു തരത്തില്‍ ഒരു മനശാസ്ത്ര തലത്തില്‍ വായിക്കപ്പെടേണ്ട കഥയായി തോന്നുന്നു . രണ്ടു തരത്തില്‍ ആ വാക്കിനെ വിലയിരുത്താം . എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്ന സന്തോഷസൂചകമായ ഒരു ആതിഥേയന്‍ എന്ന വിധത്തിലോ അതല്ലെങ്കില്‍ ഒരു അതിസുന്ദരിയായോ ആ വാക്കിനെ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയും . റിച്ചാര്‍ഡ് ഉപയോഗിച്ചത് രണ്ടാമത്തെ അർത്ഥത്തിൽ ആണെങ്കില്‍ മകന്‍ ഉപയോഗിക്കുന്നത് ആദ്യത്തെ അർത്ഥമാകാം . സംസാരത്തില്‍ നാം തുടരുന്ന ചില വാക്കുകൾ ഉണ്ടല്ലോ ദൈവാനുഗ്രഹം , ഫക്ക് , മയിര് എന്നൊക്കെ. അതുപോലെ ഒന്നായി ഈ പദത്തെ സമീപിക്കുമ്പോള്‍ കാഴ്ച വീണ്ടും മാറുന്നു. കഥയില്‍ ലൈംഗികതയും രോഗവും കടന്നു വരുന്നു . കഠിനമായ മൂത്രാശയ രോഗം ഉള്ള ഒരാള്‍ കഴിക്കുന്ന മരുന്നായി സോഡാക്സിനെ കാണുകയാണെങ്കില്‍ നായികയുടെ റിച്ചാര്‍ഡുമായുള ഓരോ രതിക്കു ശേഷവും കിടക്കയില്‍ പടരുന്ന രക്തത്തുളളികളെ മനസ്സിലാക്കാന്‍ വിഷമം ഉണ്ടാകുന്നില്ല. അതുപോലെ അവള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന ഡിപ്രഷന്‍ ഗുളിക അവളിലെ മാനസിക നിലയുടെ അവസ്ഥയെ മനസ്സിലാക്കാന്‍ കഴിയുന്നു . നിംഫോമാനിയ ആയ ഒരു സ്ത്രീയുടെ പൂർവ്വ രതിയില്‍ ലഭിച്ച മകന്‍, അവന്റെ യഥാര്‍ത്ഥ അച്ഛന്‍ ഉപയോഗിച്ച വാക്ക് ഉപയോഗിക്കുന്നതിലെ അസഹ്യതയും ഒപ്പം തൻ്റെ ലൈംഗികതയുടെ രക്തരഹിത പരിവര്‍ത്തനവും ഈ കഥയില്‍ വായിക്കപ്പെടുന്നു .

 

     പുഷ്പജാലകം എന്ന കഥയില്‍ അനാവൃതമാക്കുന്നത് സമൂഹത്തിലെ അഴുക്ക് ചാലുകളില്‍ ജീവിതം ഹോമിച്ച മനുഷ്യരുടെ ആത്മാര്‍ഥതയും, സ്നേഹബന്ധങ്ങളുടെയും കഥയാണ് . തനിക്കാരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി, അവന്റെ നല്ല ജീവിതത്തിനു വേണ്ടി സ്വന്തം ആന്തരാവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ട്രാന്‍സ്ജൻ്റർ ആയ യുവതിയുടെ കഥ . വികാരങ്ങളും വിവേകവും അവര്‍ക്കുമുണ്ട് എന്ന ഉത്തമ ബോധത്തില്‍ നിന്നാണ് ഭാര്യ മരിച്ച ഒഴിവിലേക്ക് വെറുതെ മിണ്ടിപ്പറഞ്ഞിരിക്കന്‍ വേണ്ടി മാത്രമെന്ന് പറയുന്ന ഒരാളിനോടു തനിക്കതിൽ താത്പര്യമില്ല എന്നു നിസ്സംശയം പറയാന്‍ അവൾക്ക് കഴിയുന്നത് . മിണ്ടിപ്പറഞ്ഞിരിക്കാൻ മാത്രം എന്ന അയാളുടെ കാപട്യം അവള്‍ ട്രാന്‍സ്ജണ്ടർ ആണെന്ന് അറിയുമ്പോൾ അഴിഞ്ഞു വീഴുന്നതും കാണാം .

 

       ദമാസ്കസ് എന്ന കഥ മദ്ധ്യേഷ്യയിലെ ചില ജീവിതങ്ങളെ അടയാളപ്പെടുത്താന്‍ ഉള്ള ശ്രമമായി വായിയ്ക്കാം . സംഘര്‍ഷ ഭരിതമായ അതിര്‍ത്തിയില്‍, മാനുഷിക വികാരങ്ങള്‍ മരിച്ചിട്ടില്ലാത്ത, മൊയ്തീന്‍ എന്ന മനുഷ്യൻ തന്റെ മകളുടെ പ്രായമുള്ള ഒരു കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു മരണപ്പെടുന്ന കാഴ്ച. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോകാന്‍ ഒരുങ്ങുന്ന അദ്ദേഹം എന്തുകൊണ്ടാണ് അത്ര കാലം കൊണ്ട് ആ മനുഷ്യരുടെ മനുഷ്യത്വമില്ലായ്മ മനസ്സിലാക്കാതെ പോയത് എന്ന്‍ ചോദ്യം തൊണ്ടയില്‍ കുരുങ്ങുന്നുണ്ടായിരുന്നു . ചിലരങ്ങനെയാണല്ലോ . അറിഞ്ഞുകൊണ്ടു മരണത്തിലേക്കും ദുരന്തങ്ങളിലേക്കും കയറിച്ചെല്ലും . വൈകാരികമായ ചില മാനുഷിക ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനമായി അതിനെ കാണാം . അത്തരമൊരു വൈകാരികതയുടെ ചിത്രീകരണം ആണ് ഈ കഥയില്‍ കാണാന്‍ കഴിയുക . (ഈ കഥയിലെ ഒരു വാചകം മനസ്സിലായില്ല . അഞ്ചുനേരം നിസ്കരിക്കാന്‍ കഴിയുന്നൊരു ജോലി നാട്ടില്‍ കണ്ടുപിടിക്കണം.)

 

പ്രളയപങ്കിലം സമകാലീന സാഹചര്യങ്ങളുടെ ചുവടു പിടിച്ച് എഴുതിയ ഒരു കഥയാണെന്ന് തോന്നുന്നു . നന്‍മകളുടെ വിളനിലമായ കഥാപാത്രങ്ങളെ മാത്രം നായികാ നായകന്മാരാക്കുന്ന പതിവ് കഥാ സമ്പ്രദായത്തിന് വിപരീതമായി, അല്‍പസ്വല്‍പ്പം കള്ളവും ചതിയും ഒക്കെ വശമുള്ള നായികയുടെ അവതരണത്തില്‍ അവളിലൊരു തന്‍റേടിയെ പ്രതീക്ഷിച്ചു എങ്കിലും ഒറ്റയ്ക്ക് കൊതുമ്പ് വള്ളം തുഴഞ്ഞ് വന്നവള്‍ സാഹചര്യങ്ങള്‍ ഒക്കെയും പ്രതികൂലമായിട്ടും ഒറ്റക്കു നില്ക്കുന്ന ചെറുപ്പക്കാരന്റെ അടുത്തു എത്തുന്നത് വരെ മാത്രമേ ആ പ്രതീക്ഷ നിലനിന്നുള്ളൂ . പൊട്ടനെ ചട്ടി ചതിച്ചാല്‍ ചട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ല് പോലെ അവളെ ബലമായി ഉപയോഗിച്ച് അവന്‍ പോകുമ്പോള്‍ അവളെ കാത്തിരിക്കുന്നത് മരണം ആണെന്ന് പറഞ്ഞു കഥ നില്‍ക്കുകയാണ് . കഥയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ അവസാനമാക്കേണ്ടത് ഇങ്ങനെ ആയിരുന്നില്ല എന്നൊരു ചിന്ത വായനയില്‍ ബാക്കി വച്ച് .

 

       തേൻവരിക്ക എന്ന കഥ അപൂര്‍ണ്ണമായ രതിയുടെയും ലൈംഗികമോഹങ്ങളുടെയും കഥയുടെ പ്രതീകാത്മകമായ അവതരണമാണ് . കൃഷിയും കാര്യങ്ങളുമായി നടക്കുന്ന ഭര്‍ത്താവും, അടങ്ങാത്ത ശരീരദാഹവുമായി അലയുന്ന ഭാര്യയും പല കഥകളിലും വന്നിട്ടുണ്ടെങ്കിലും അതിനു ഇങ്ങനെ ഒരു ഭാഷ്യം ഉണ്ടാകുന്നത് ആദ്യമാണ് വായിക്കുന്നത് . ഇവിടെ ഭര്‍ത്താവ് ഒരു നിഷ്കളങ്കനായി രൂപാന്തരം പ്രാപിക്കുന്നതും സമൂഹം അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വേറിട്ട കാഴ്ചയായി അനുഭവപ്പെട്ടു .

 

          ആയിരത്തൊന്നു രാവുകള്‍ എന്ന കഥ ശരിക്കും കുടിയേറ്റത്തൊഴിലാളികളുടെ കഥയായി വായിക്കാനായി . കുടിയേറ്റം എന്ന വാക്കിന് എന്തോ അസ്കിത ഉള്ളതിനാല്‍ പ്രവാസം എന്ന അനര്‍ത്ഥം ഉള്‍ക്കൊണ്ടാണല്ലോ ഇന്ന് നിലനില്‍ക്കുന്നത് . രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളിക മേലിരിക്കുന്ന മന്നന്റെ തോളില്‍ മാറാപ്പു കയറ്റുന്നതും ഭവാന്‍ എന്നിങ്ങനെ നാടന്‍ പ്രയോഗങ്ങളെ / വരികളെ അന്വർത്ഥമാക്കുന്ന ജീവിതം ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയാണത് . ഗള്‍ഫ് കുടിയേറ്റത്തിലെ പലര്‍ക്കും അനുഭവിക്കേണ്ടി വരുന്ന കറുത്ത ഏടുകള്‍ ആണ് ഈ കഥയുടെയും പ്രമേയം . അതിനെ നന്നായി , ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാനും ഒപ്പം മധ്യേഷ്യയുടെ ഭൂമികയെ പരിചയപ്പെടുത്താനും ഉള്ള ചെറിയ ശ്രമം ഈ കഥയില്‍ ഉണ്ട് .

 

      ഒരെഴുത്തുകാരന്റെ ധർമ്മം വായനക്കാരനെ ഒരു വീര്‍പ്പുമുട്ടലില്‍ തന്റെ എഴുത്തിനെ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുക എന്നതാണു . പലപ്പോഴും എഴുത്തുകാര്‍ പരാജയപ്പെടുന്നത് അതിലാണ് . ഓര്‍മ്മകളുടെ ജാലകത്തിന് ശേഷം വളരെ വലിയ ഒരു ഇടവേള അടുത്ത പുസ്തകത്തിന് വന്നുവെങ്കിലും ഉള്ളടക്കത്തിലെ തിരഞ്ഞെടുപ്പുകളും അതിലെ എഴുത്തുകാരന്റെ മാത്രമായ ശൈലിയും പുതിയ പുസ്തകത്തിനും മടുപ്പ് നല്‍കാതെ വായിച്ചു പോകാന്‍ സഹായിക്കുന്നുണ്ട് . കഥകളുടെ സ്ഥിരം പാറ്റേണുകളില്‍ നിന്നും വേറിട്ട് സഞ്ചരിക്കാന്‍ ആണ് പുതിയ കാല എഴുത്തുകാര്‍ മത്സരിക്കുന്നത് . പക്ഷേ ഇവിടെ അനില്‍കുമാര്‍ സി.പി. തന്റെ ശൈലിയില്‍ പുതിയ കാല രീതികളെ സന്നിവേശിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത് . പറഞ്ഞും വായിച്ചും കേട്ടും പഴകിയ കാര്യങ്ങളെ പോലും പുതുമയോടെ പ്രത്യേകതയോടെ അവതരിപ്പിക്കാന്‍ കഴിയുക എന്ന ഭാരിച്ച ഉത്തരവാദിത്വം അനില്‍കുമാറിന്റെ കഥകളില്‍ സ്ഫുരിക്കുന്നുണ്ട് . ശാസ്ത്രീയതയും , പുരോഗമന ചിന്തയും ഒക്കെ കഥകളില്‍ എത്തിക്കാനുള്ള ശ്രമം മാത്രമാണുള്ളത് എങ്കിലും തികച്ചും ഇടുങ്ങിയതോ പഴയതോ ആയ ചിന്തകള്‍ അല്ല എഴുത്തുകാരന്റെ രീതി എന്നു കഥകള്‍ സൂചിപ്പിക്കുന്നുണ്ട് . എഴുത്തിനെ വെറും സമയം പോക്കാനുള്ള ഒരുപാധിയായി കാണുന്ന എഴുത്ത് ശൈലിയല്ല കഥകൾക്കുള്ളത് . അതില്‍ നല്ല പഠനം നടന്നിട്ടുണ്ട് . പറയുന്ന കാര്യങ്ങള്‍ക്ക് ഉള്ളിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് പിഴവുകള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ സുരക്ഷാ രീതികളും പറയുന്ന വിഷയങ്ങളില്‍ നടപ്പില്‍ വരുത്താനും അതിനെ സ്ഥിരീകരിക്കാനും എഴുത്തുകാരന്‍ ശ്രമിക്കുന്നുണ്ട് . ഇത്തരം രീതികള്‍ കഥാ രചനാ രീതികളില്‍ ഒരു നല്ല കാല്‍വയ്പ്പായി അനുഭവപ്പെടുന്നുണ്ട് . ആശംസകളോടെ ബിജു .ജി നാഥ്

 

Thursday, October 21, 2021

സാപ്പിയന്‍സ് (മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം)......................യുവാല്‍ നോവാ ഹരാരി

 

സാപ്പിയന്‍സ് (മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം)

യുവാല്‍ നോവാ ഹരാരി

പരിഭാഷ : സെനു കുര്യന്‍ ജോര്‍ജ്ജ്

മഞ്ജുള്‍ പബ്ലീഷിംഗ് ഹൌസ്

വില : രൂപ 499.00

 

മനുഷ്യനു ഒരു ചരിത്രമുണ്ട് . ആ ചരിത്രത്തിന് ഏറ്റവും കുറഞ്ഞത് എഴുപതിനായിരം വർഷം പഴക്കമെങ്കിലും ഉണ്ട് . ഈ ചരിത്രം എഴുതപ്പെട്ടതായിട്ടുള്ളത് നമുക്ക് ലഭ്യമല്ല . പകരം ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ ഓരോ ഇടങ്ങളില്‍ ഓരോ കാലങ്ങളിൽ പ്രകൃതി  സൂക്ഷിച്ചു വച്ച ഫോസിലുകളില്‍ കൂടിയാണ് ശാസ്ത്രകാരന്‍മാര്‍ ആ ചരിത്രം എഴുതുന്നതു . പതിനായിരം വര്‍ഷങ്ങള്‍ പോലും ആകാത്ത, മനുഷ്യരാൽ എഴുതപ്പെട്ട അടയാളങ്ങളും രേഖകളും നമ്മുടെ ഭാഷയുടെ വികാസത്തെ സൂചിപ്പിക്കുന്നു . അതിനും മുപ്പത്തയ്യായിരം വർഷം മുൻപ് മനുഷ്യന്‍ തന്റെ കൈപ്പത്തികള്‍ താനിവിടെ ഉണ്ടായിരുന്നു എന്നറിയിക്കാൻ ഗുഹകളിലും മറ്റും പതിപ്പിച്ചുകൊണ്ടു ചരിത്ര നിര്‍മ്മിതിയില്‍ തന്റെ ഭാഗം പാലിക്കുന്നു .  മനുഷ്യ ജീവി ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല ഈ ഭൂമുഖത്ത് . അവന്‍ പല വര്‍ഗ്ഗങ്ങള്‍ ആയിരുന്നു . ചിലപ്പോളവയില്‍ ഒറ്റ വര്‍ഗ്ഗം മാത്രമായിരുന്നെങ്കില്‍ മറ്റ് ചിലപ്പോള്‍ പരസ്പര വൈരികളായ രണ്ടു വര്‍ഗ്ഗങ്ങള്‍ ആയിരുന്നു . നിയാണ്ടര്‍ത്താല്‍ മനുഷ്യരും ഹോമോ സാപ്പിയന്‍സും ഒരേ സമയത്ത് ജീവിച്ചിരുന്നു എന്നത് സയന്‍സിന് ഇന്ന് തെളിയിക്കാന്‍ കഴിയുന്നുണ്ട് . ഹോമോ സാപ്പിയന്‍സ് നിയാണ്ടര്‍ത്താലില്‍ നിന്നു കുറച്ചുകൂടി ബുദ്ധിപരമായി വികാസം പ്രാപിച്ചവര്‍ ആയിരുന്നതിനാല്‍ വംശ ഹത്യയിലൂടെ നിയാണ്ടര്‍ത്താലിനെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്കായിട്ടുണ്ടാകാം . അതിനു പ്രായശ്ചിത്തമെന്നോണം ഇന്ന് ശാസ്ത്രകാരന്‍മാര്‍ നിയാണ്ടര്‍ത്താലിന്റെ ജീന്‍ ഉപയോഗിച്ച് അവരെ ഹോമോസാപ്പിയനിലൂടെ പുനഃനിർമ്മിതിക്ക് ശ്രമിക്കുന്നു എന്നതും കൗതുകകരമായ വാര്‍ത്ത തന്നെയാണ് .

 

മനുഷ്യന്റെ ഉല്‍പ്പത്തിയും പരിണാമവും, മത ഗ്രന്ഥങ്ങള്‍ ഒരുപാട് പറഞ്ഞു കഴിഞ്ഞതാണ് . അശാസ്ത്രീയവും പ്രാകൃതവുമായ അത്തരം കാഴ്ചപ്പാടുകള്‍ ഇന്ന് മതവിശ്വാസികള്‍ പോലും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണല്ലോ . പരിണാമത്തെ വിശ്വസിക്കാത്ത / വിശ്വസിക്കാനാവാത്ത കുട്ടികള്‍ പരീക്ഷയ്ക്ക് വേണ്ടി പരിണാമം പഠിച്ചു മാര്‍ക്ക് നേടാന്‍ ശ്രമിക്കുന്നതു തീര്‍ച്ചയായും ഒരു കറുത്ത ഹാസ്യം തന്നെയാണ് . ഈ അവസ്ഥയില്‍ ശാസ്ത്രീയമായ വസ്തുതകളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അതുവഴി മതഗ്രന്ഥങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന അശാസ്ത്രീയ വസ്തുതകള്‍ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യേണ്ടത് സാമൂഹ്യ ധർമ്മം തന്നെയാണ്. . ശാസ്ത്രീയമായ വിവരങ്ങളെ സയന്‍സിന്റെ ഭാഷയില്‍ പരിചയപ്പെടുത്തുന്നത് സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഗതിയാണ് . അവനെളുപ്പം അപ്പോള്‍ മതം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാകും . കാരണം അവിടെ ചോദ്യങ്ങള്‍ ഇല്ലല്ലോ . റേഡിയോ പോലെ ഇങ്ങോട്ട് പകര്‍ന്നു തരുന്നവയെ സ്വീകരിക്കുക , തൊണ്ട തൊടാതെ വിഴുങ്ങുക എന്നതാണു നയം . ചോദ്യങ്ങള്‍ ചോദിക്കുന്നത് ദൈവ നിഷേധം ആകുമ്പോള്‍ ചോദ്യത്തിനെന്തു പ്രസക്തി എന്നത് ഓര്‍ക്കേണ്ട കാര്യം തന്നെ .

 

വിഷയത്തെ വളരെ വിശാലമായി , എന്നാൽ ലളിതമായി പറഞ്ഞു തരുന്ന ഈ പുസ്തകം സാപ്പിയന്‍സ് മനുഷ്യരാശിയുടെ ഹൃസ്വചരിത്രം തികച്ചും എല്ലാ മനുഷ്യര്‍ക്കും ഉപയോഗപ്രദമായ ഒരു വായന നല്‍കുന്ന പുസ്തകമാണ് . മതത്തെ കുറ്റപ്പെടുത്താനോ , അവരെ അവഹേളിക്കാനോ തരിമ്പും ശ്രമിക്കാതെ മനുഷ്യന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ സാമൂഹ്യ, സാമ്പത്തിക , രാഷ്ട്രീയ കാേണുകളിലൂടെ മാത്രം നോക്കിക്കാണുന്ന ഈ പുസ്തകത്തിന്റെ വായന വിദ്യാര്‍ത്ഥികൾക്ക് മാത്രമല്ല സാധാരണക്കാര്‍ക്ക് കൂടി വളരെ ഉപകാരപ്രദമായിരിക്കും . മൈത്രേയന്റെ, മനുഷ്യരറിയാൻ എന്ന പുസ്തകം പോലെ വളരെ ഒഴുക്കോടെ വസ്തുനിഷ്ഠമായ വിവരങ്ങള്‍ പറഞ്ഞു തരുന്ന ഈ പുസ്തകം വായനയില്‍ വളരെ നല്ല നിലവാരം നല്‍കുന്ന ഒന്നായിരുന്നു . നാം ആരായിരുന്നു എന്നും ഇന്ന് നാം എവിടെ നില്ക്കുന്നു എന്നും നാളെ നമുക്ക് സംഭവിക്കാന്‍ സാധ്യതയുള്ളതുമായ മാറ്റങ്ങളെ ചിന്താര്‍ഹമായ രീതിയില്‍ അവതരിപ്പിക്കുന്നു ഈ പുസ്തകം .  എന്തുകൊണ്ടാണ് ഇതൊരു പുരുഷാധിപത്യ സമൂഹമായി മാറിയതെന്നും എവിടെ വച്ചാണ് സ്ത്രീക്ക് തന്റെ കഴിവിനെയും സ്വാതന്ത്ര്യത്തെയും സ്വയം കുറച്ചു കാണേണ്ടി വരികയും രണ്ടാം പൗരനെന്ന തലത്തിലേക്ക് സ്വയം മാറ്റി നിര്‍ത്തേണ്ടി വന്നതെന്നും വായിക്കപ്പെടാന്‍ കഴിയും . വനവാസിയായ മനുഷ്യനില്‍ നിന്നും കാര്ഷികസംസ്കാരത്തിലേക്കും , വിഭിന്നമായ ഭക്ഷണങ്ങളുടെ ലോകത്ത് നിന്നും സ്വയം, നിശ്ചിതമായ ആഹാര ക്രമങ്ങളിലേക്ക് മനുഷ്യൻ കടന്നു പോയതും വളരെ കൗതുകകരമായ ഒരു മാറ്റമാണ് . ഭാഷയുടെ വളര്‍ച്ചയും സംസ്കാരത്തിന്റെ വികാസവും വിശാലമായി മാറിയ ലോകവും കാഴ്ചകളും മനുഷ്യനെന്ന ജീവിയില്‍ വരുത്തിയ വളര്‍ച്ചയാണ് സാപ്പിയന്‍സ് എന്ന വര്‍ഗ്ഗത്തിന് ലോകത്തിന്റെ അധിപസ്ഥാനം നേടിക്കൊടുത്തത് . ഇന്ന് എന്തു ഭക്ഷണം ആണ് കഴിക്കാന്‍ കിട്ടുക , അതിനു എന്തു തടസ്സങ്ങള്‍ ആണ് ഉണ്ടാകുക . അവയെ എങ്ങനെ ആണ് നേരിടേണ്ടത് എന്നു ചിന്തിച്ചിരുന്ന മനുഷ്യന്റെ സ്ഥാനത്ത് ഇന്നാരുടെ കാലു വാരിയാലാണ് ഉയർന്ന ഒരു പദവി ലഭിക്കുക , പണം ലഭിക്കുക , കൂടുതല്‍ സൗകര്യങ്ങള്‍ കിട്ടുക എന്നു ചിന്തിക്കുന്ന മനുഷ്യന്‍ ആയി നാം മാറിയിരിക്കുകയാണ് . അതിലും നില്‍ക്കുന്നില്ല . അന്യഗ്രഹങ്ങളില്‍ എവിടെയാണ് തനിക്ക് അഞ്ചു സെന്‍റ് ഭൂമി സ്വന്തമാക്കാന്‍ കഴിയൂക എന്നും , അന്യഗ്രഹ ജീവികള്‍ വന്നാല്‍ അവരെ എങ്ങനെ ആണ് കീഴടക്കുക എന്നും ഒക്കെയാണ് കുറച്ചുകൂടി കടന്നു ചിന്തിക്കുന്നതവന്‍ ഇന്ന് . വിവിധ തരം മാംസവും ഫലവര്‍ഗ്ഗങ്ങളും തിന്നു അലഞ്ഞു തിരിഞു നടന്നവന്‍ ഗോതമ്പ് കൃഷി ചെയ്ത് ,അത് ഭക്ഷണം ആക്കി അതിനെ സംരക്ഷിക്കാന്‍ വേണ്ടി ഒരിടത്ത് താമസിക്കുന്ന അവസ്ഥ സംജാതമായ കാലം മുതല്‍ അവനിലെ നായാടി സ്വഭാവം ഭക്ഷണത്തിന് വേണ്ടി ഇല്ലാതായി എന്നു കാണാം .

 

ചരിത്രപരമായ ഒരുപാട് വാസ്തവികതകള്‍ ഈ പുസ്തകത്തിന്റെ വായന ശരിവയ്ക്കുന്നുണ്ട് . തെളിവുകളും അനുമാനങ്ങളും വസ്തുനിഷ്ഠമായ പഠനങ്ങളും നല്‍കുന്ന വിശാലമായ ഒരു വായനയാണിത് .ഒപ്പം ചിന്തിക്കാനും കൂടുതല്‍ പഠിക്കാനും വഴിയൊരുക്കുക കൂടി ചെയ്യുന്ന ഈ പുസ്തകം സ്കൂളുകള്‍ അവരുടെ ലൈബ്രറികളില്‍ സൂക്ഷിക്കുന്നത് നല്ലതാകും എന്നു കരുതുന്നു. . ആശംസകളോടെ  ബിജു. ജി നാഥ്

Tuesday, October 19, 2021

ഒരു പേരിലെന്തിരിക്കുന്നു?

ഒരു പേരിലെന്തിരിക്കുന്നു. ? 
................................................
ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്ന ഒന്നാണത്. 
ഓർക്കാപ്പുറങ്ങളിലേക്ക് പൊടുന്നനെ അത് പതിക്കും.
നിങ്ങൾക്കതിനെ എന്തു പേരും ഇടാം. 
വിശേഷണങ്ങൾക്കപ്പുറം 
അത് നിങ്ങളെ എത്രയാഴങ്ങളിൽ നോവിച്ചിരിക്കാം. 
നഷ്ടപ്പെട്ടു പോകുമെന്ന ഭയം കൊണ്ടാകാം
എത്ര വേദനയിലും വീണ്ടും ഉറവ പാെട്ടുക!
കാത്തിരിക്കാൻ മനസ്സുണ്ടാകണം. 
മരണം വരെയും ചിലപ്പോൾ കാത്തിരിപ്പുണ്ടായേക്കാം. 
പറഞ്ഞല്ലോ ! 
നിങ്ങൾക്കതിനെ എന്തു പേരുമിടാം. 
പേരുകൾക്കപ്പുറം വികാരത്തിലുറയുന്ന 
വേദനയെ എന്തു വിളിക്കും? 
@ബിജു.ജി.നാഥ്

Wednesday, October 13, 2021

വിശുദ്ധപാപങ്ങളുടെ ഇന്ത്യ..................... അരുണ്‍ എഴുത്തച്ഛന്‍

 

വിശുദ്ധപാപങ്ങളുടെ ഇന്ത്യ (പഠനം)

അരുണ്‍ എഴുത്തച്ഛന്‍

ലിറ്റ്മസ് (ഡി സി )

വില : രൂപ 270.00

 

കഥകള്‍ ഉറങ്ങിക്കിടക്കുന്ന സാഗരങ്ങള്‍ ആണ് ഓരോ മനുഷ്യനും എന്നു പറയാറുണ്ട് . പക്ഷേ അതിനൊരു തിരുത്ത് വേണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . കഥകള്‍ ഉറങ്ങിക്കിടക്കുന്ന സാഗരമാണ് ഓരോ ലൈംഗിക തൊഴിലാളികളും എന്നായാല്‍ ശരിയായേക്കും. നളിനി ജമീലയുടെ പുസ്തകങ്ങള്‍ വായിച്ചതില്‍ നിന്നു മാത്രം ഉണ്ടാകുന്ന ഒരു ചിന്തയാണ് ഇത് എന്നു കരുതരുത് . പ്രാചീന ഇന്ത്യയില്‍ ഗണികമാരില്‍ നിന്നും കാമസൂത്രം രചിക്കാനുള്ള എല്ലാ ചേരുവകളും സംഭരിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച വാത്സ്യായനില്‍ അത് തുടക്കമിടുന്നു എന്നു കരുതാം . മലയാളത്തില്‍ ഒട്ടനവധി കഥകള്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട് എന്നത് കാണാം . ഒരു കാലത്ത് കേരളശബ്ദം മാസികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്ന, ഇന്ദ്ര ജിത് എന്ന്‍ തൂലികാ നാമത്തില്‍ എഴുതിയിരുന്ന എത്ര എത്ര മദാലസ രാത്രികള്‍ ഓർമ വരുന്നുണ്ട് "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന ഈ പുസ്തകം വായിക്കുമ്പോള്‍ . അത് പക്ഷേ ഒരേ വിഷയം ആയതിനാല്‍ അല്ല രണ്ടും പങ്കു വയ്ക്കുന്ന വിവരങ്ങളില്‍ ഉള്ള വ്യത്യാസങ്ങള്‍ക്കിടയിലും ഒരു ഏകത കണ്ടെത്താന്‍ കഴിയുന്നതിനാല്‍ മാത്രമാണത് . ഇന്ദ്രജിത്തിന്റെ ആ പുസ്തകം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് അടുത്ത കാലത്ത് ഒന്നുകൂടി വായിക്കപ്പെടുകയുണ്ടായി . ഭദ്രമായി പൊതിഞ്ഞു കൊച്ചു പുസ്തകം പോലെ രഹസ്യമായി അന്നത് ഒരു സ്നേഹിതന്‍ തട്ടിന്‍പുറത്തു സൂക്ഷിച്ചിടത്ത് നിന്നാണ് വായനക്കായി കിട്ടിയതു എന്നതും ഓര്‍ക്കുന്നു .

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന ഈ പുസ്തകം ഉള്ളടക്കം ചെയ്തിരിക്കുന്നത് ഇന്ത്യയില്‍ നിലനിന്ന ദേവദാസിസമ്പ്രദായവും അതിന്റെ ഇന്നത്തെ അവസ്ഥയും ആണ് . ഒരു പത്രക്കാരന്റെ സാമൂഹ്യ ധര്‍മ്മമെന്ന നിലയില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ സമൂഹമധ്യത്തിൽ കൊണ്ടുവരിക എന്നത് വളരെ അത്യാവശ്യമായ ഒന്നാണല്ലോ . കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന , എന്നല്ല ഇന്നും രഹസ്യമായി നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് ദേവദാസി സമ്പ്രദായം . ഇതനുസരിച്ച് ദളിതരായ കുടുംബങ്ങളില്‍ ജനിക്കുന്ന പെൺകുട്ടികൾ ഋതുമതിയായാല്‍ അവളെ ദൈവത്തിന്റെ ദാസിയായി അമ്പലങ്ങളിലേക്ക് വിടുന്ന ഒരു പതിവുണ്ട് കര്‍ണ്ണാടകയില്‍ . വിവാഹം കഴിച്ചയാക്കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്ത രക്ഷകര്‍ത്താക്കൾ, പെൺകുട്ടികൾ ജനിച്ചാല്‍ അവരെ ഇങ്ങനെ നട തള്ളുന്നു . പുറമെ അവരുടെ പിന്നീടുള്ള ജീവിതം അറിയപ്പെടുക പൊതുവില്‍ ക്ഷേത്രത്തിലെ ജോലികള്‍ ചെയ്യുക , ഭിക്ഷ യാചിച്ചു ഉപജീവനം നടത്തുക എന്നിവയാണ് . ഇവര്‍ക്ക് താമസിക്കാന്‍ ഉള്ള പുരകള്‍ ഈ ക്ഷേത്രങ്ങള്‍ക്ക് സമീപം നിര്‍മ്മിച്ചു വച്ചിട്ടുണ്ടാകും . എന്നാല്‍ ഈ പുരകള്‍ എല്ലാവര്ക്കും കിട്ടുന്നതൊന്നല്ല . ഈ പുരകള്‍ ധനികരായ ചിലരുടെ സ്വന്തമാകും . അവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കുട്ടികളെ ആ വീട്ടില്‍ അവരുടെ ലൈംഗിക ആവശ്യങ്ങള്‍ക്കായി താമസിപ്പിക്കും . അവര്‍ ഗർഭിണി ആകുകയോ പുതിയ ഒരാള്‍ വരികയോ ചെയ്യുമ്പോള്‍ അവര്‍ക്ക് സ്ഥാനം പുറയ്ക്ക് വെളിയില്‍ ആകും. അവിടെ പുതിയ ആൾ എത്തും . ഭീഷണിയും നിര്‍ബന്ധവും പ്രലോഭനങ്ങളും കൊണ്ടും ഇത്തരം പുരകളില്‍ പെൺകുട്ടികളെ താമസിപ്പിച്ചു കാമ സംതൃപ്തി വരുത്തുന്ന ധനികരായ ഭക്തര്‍ ആണ് ഇത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പിന്റെയോ നിലനില്‍പ്പിന്റെയോ നെടുംതൂണുകള്‍ ആയി നില്‍ക്കുന്നത് . ക്ഷേത്രങ്ങളില്‍ വരുമാനം ലഭിക്കാന്‍ ദേവദാസി സമ്പ്രദായത്തെ നിലനിര്‍ത്തുക എന്നത് അതിനാല്‍ നടത്തിപ്പുകാര്‍ക്കും വിശ്വാസികള്‍ക്കും ആവശ്യമായ കാര്യമാണ് . ഇവര്‍ കണ്ണു വയ്ക്കുന്ന പെൺകുട്ടിയെ അവര്‍ക്ക് ക്ഷേത്രത്തിലേക്ക് ലഭിക്കാന്‍ വിശ്വാസത്തിന്റെ ആവരണം അവര്‍ എടുത്തു പുതയ്ക്കുന്നു . മഴയില്ലായ്മ , കൃഷിനാശം , രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങൾക്കും ഹേതുവാകുന്നത് ഇങ്ങനെ അവര്‍ ലക്ഷ്യമിടുന്നതും അവരോടു നിഷേധം പറയുന്നതുമായ പെൺകുട്ടികളിൽ ആണ് . സർക്കാർ നിയമം  മൂലം നിര്‍ത്തലാക്കിയ ഒന്നാണ് ഇതെങ്കിലും ഇന്നും അത് നിലനില്‍ക്കുന്നുണ്ട് രഹസ്യമായിത്തന്നെ . കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒക്കെ ഇതിനെ തടയാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും രഹസ്യമായി അവരും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു . വോട്ട് ബാങ്ക് ലക്ഷ്യം വച്ച് പാര്‍ട്ടിയും , സാമ്പത്തിക ലാഭം നോക്കി പ്രവര്‍ത്തകരും സംഘടനകളും പ്രവര്‍ത്തിക്കുന്നു . വിദ്യാഭ്യാസം ഇല്ലായ്മ , പട്ടിണി എന്നിവയാണ് ഈ അനാചാരങ്ങള്‍ തുടരാന്‍ കാരണം . അതില്ലായ്മ ചെയ്യാന്‍ ഒരു ആശയങ്ങൾക്കും കഴിയുന്നില്ല എന്നത് കാണുമ്പോൾ ആദിവാസികളുടെ ക്ഷേമ നിധി പോലെ തോന്നിക്കുന്നുണ്ട് ഈ പ്രവര്‍ത്തനങ്ങളും .

 

ദേവദാസി സമ്പ്രദായം നിര്‍ത്തിയതോടെ നിത്യവൃത്തിക്ക് വേണ്ടി മാംസ വ്യാപാരത്തിലേക്ക് തിരിഞ്ഞ ഈ പെൺകുട്ടികളുടെ യാത്രയിലേക്കാണ് പിന്നെ പുസ്തകം തിരിയുന്നത് . ഇതിനെ തുടര്‍ന്നു ഇന്ത്യയിലെ ഒട്ടു മിക്ക പ്രസിദ്ധങ്ങളായ ലൈംഗിക തൊഴിലാളികളുടെ ഇടങ്ങളിലേക്കും എഴുത്തുകാരന്‍ സഞ്ചരിക്കുന്നു . ആന്ധ്രയിലും , മുംബൈയിലും പശ്ചിമ ബംഗാളിലും ഒറീസ്സയിലും മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലും കറങ്ങി തിരികെ കർണ്ണാടകയിൽ വന്നു നില്ക്കുന്നു ആ യാത്ര . ഇതിലുടനീളം ദേവദാസികളിലെ വേരുകള്‍ ആണ് തിരയുന്നത് പ്രധാനമായും . ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം നടക്കുന്ന ലൈംഗിക വ്യാപാരങ്ങളിലെ കഥ കൂടി ഈ അന്വേഷണം ചൂണ്ടിക്കാണിക്കുന്നു . വിപണിയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ ലഭ്യമാണ് . അതിനു പ്രായം ഒരു ഘടകമേ ആകുന്നുമില്ല . ചതിക്കപ്പെട്ടു വരുന്നവര്‍ മാത്രമല്ല സ്വമേധയാ ഇറങ്ങി തിരിക്കുന്നവരും നിറയെ ഉള്ള ഈ വിപണി മനുഷ്യന്റെ മറ്റൊരു വൃത്തികെട്ട മുഖം കാട്ടിത്തരുന്നു . ഓരോ സ്ത്രീയെ വിവാഹം കഴിച്ചു അവൾക്കൊരു കുട്ടിയാകുമ്പോള്‍ അവളെ ദൂരെയുള്ള ഇത്തരം വ്യാപാര ശാലകളില്‍ വിറ്റു അടുത്ത പെണ്ണിനെ കെട്ടുന്ന പുരുഷന്മാരുടെ ഇന്ത്യയെക്കൂടി ഇവിടെ കാണാന്‍ കഴിയും . ഇത്രയേറെ ലൈംഗിക ദാഹികളായ പുരുഷന്മാര്‍ ഈ സമൂഹത്തില്‍ വിശന്നലയുന്നു എന്നുള്ളതുകൊണ്ടു മാത്രമാണു ഒരു പക്ഷേ ലൈംഗികതൊഴിലാളികള്‍ക്ക് ഇവിടെ ഉപജീവനം മുടങ്ങാതെ ലഭിക്കുന്നത് എന്നു കരുതുന്നു. . കല്‍ക്കട്ടയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ സംസാരിക്കുന്നതു ഇത്തരം തൊഴില്‍ നിര്‍ത്തുന്നതിനല്ല പകരം അവര്‍ക്ക് വേണ്ട ക്ഷേമനിധികള്‍ വാങ്ങി നല്‍കാനാണ് എന്നു എഴുത്തുകാരന്‍ പറയുമ്പോള്‍ അതൊരു സാമൂഹ്യപരമായ് ചിന്ത കൂടി വെളിവാക്കുകയാണ് .

ഒഴിവാക്കേണ്ട ഒരു കച്ചവടം ആണ് ലൈംഗിക തൊഴില്‍ എന്ന്‍ ഒരു കാഴ്ചപ്പാടാണ് അവിടെ കാണാന്‍ കഴിയുന്നത് . മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുക എന്നതല്ല ആവശ്യം . തൊഴില്‍ പൂര്‍ണ്ണമനസ്സോടെ ചെയ്യുന്നവര്‍ക്ക് വേണ്ട സംരക്ഷണവും , ആരോഗ്യ പരിരക്ഷയും സുരക്ഷാ അവബോധങ്ങളും ഒരുക്കിക്കൊടുക്കേണ്ടതാണ് അധികാര വര്‍ഗ്ഗത്തിന്റെ കടമ എന്നു കരുതുന്നു. . പക്ഷേ അതിനു പകരം അവരെ പുനരധിവസിപ്പിക്കാന്‍ എന്ന പേരില്‍ റെയിഡും മറ്റും നടത്തി രക്ഷപ്പെടുത്തി എടുക്കുകയും വീണ്ടും അവരുടെ ജീവിതം അനിശ്ചിതത്തില്‍ എത്തിക്കുകയും ചെയ്യുന്നത് ആശാവഹമല്ല . ചതിക്കപ്പെട്ടവരെ രക്ഷപ്പെടുത്തി പുതു ജീവന്‍ നല്‍കുന്നത് നല്ല കാര്യമാണ് . തുടരാന്‍ ആഗ്രഹമുള്ളവരെ അംഗീകൃതമായ രീതിയില്‍ അത് തുടരാന്‍ കൂടി അവസരം നല്കേണ്ടതുണ്ട് . ലേഖകന്‍ കാണാതെ പോയ ചില കാഴ്ചകള്‍ കൂടി ഓര്‍ത്തുകൊണ്ടു ഈ പുസ്തകവായന മുഴുമിപ്പിക്കുന്നു . ഗുജറാത്തിലെ നിര്‍മ ഫാക്ടറി നിലനില്‍ക്കുന്ന അഹമദാബാദിലെ രുപ്പൂര്‍ എന്ന്‍ പ്രദേശം ലൈംഗിക വിപണിയുടെ ഗുജറാത്തിലെ കറുത്ത മുഖമായി കേട്ടറിഞ്ഞിട്ടുണ്ട് .  ആവശ്യക്കാരെ കാത്തു കവലകളിൽ മരച്ചുവടുകളിൽ പുരുഷന്മാര്‍ ഉണ്ടാകും . ഇരകളെ കിട്ടിയാല്‍ മാത്രമേ ഗാട്ടി എന്ന്‍  ഓമനപ്പേരുള്ള ചാരായം കഴിക്കാന്‍ പണം കിട്ടുകയുള്ളൂ . വീടുകളില്‍ ഉള്ള സ്ത്രീകള്‍ക്ക് ആവശ്യക്കാരെ എത്തിച്ച് അവര്‍ തങ്ങളുടെ ചാരായദാഹം ശമിപ്പിക്കുന്നു . സൂറത്തില്‍ ഉള്ള ചാക്ല ബസാര്‍ മറ്റൊരു പ്രമുഖ കേന്ദ്രം ആണ് . കേന്ദ്ര ഭരണ പ്രദേശമായ ദമനിലും വീടുകള്‍ കേന്ദ്രീകരിച്ചു ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നതു കണ്ടിട്ടുണ്ട് . വല്‍സാദില്‍ വ്യവസായ ശാലകളിലെ ഉയര്ന്ന ഉദ്യോഗസ്ഥരുടെ ഇടയിലെ മറ്റൊരു വിനോദമാണ് മാസത്തിലൊരിക്കലോ മറ്റോ ഉള്ള ഒന്നിച്ചു കൂടല്‍ . കുടുംബമായി ഒന്നിച്ചു കൂടുന്ന അവര്‍ തങ്ങളുടെ കാറുകളുടെ ചാവി ഒരു താലത്തില്‍ ഇടുന്നു . രാവേറെ നീളുന്ന മദ്യസല്‍ക്കാരം കഴിയുമ്പോള്‍ അല്പ സമയത്തേക്ക് വിളക്കുകള്‍ അണയുന്നു . ആ സമയം ആരുടെ ചാവി ആര്‍ക്കാണോ കിട്ടിയതു അയാളുടെ ഇണയെ ആ രാത്രി ചാവി കിട്ടിയ ആൾ സ്വന്തമാക്കുന്നു . എന്തു നല്ല ആചാരം എന്നു നാം ചിരിക്കുന്നു . പക്ഷേ നഗരങ്ങളുടെ വിനോദങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ഇന്ന് സുലഭം .

സമൂഹം അധികം ചര്ച്ച ചെയ്യാന്‍ ശ്രമിക്കാത്ത ഒരു വിഷയത്തെ ശ്രദ്ധയിലേക്ക് കൊണ്ട് വന്ന പുസ്തകം എന്ന രീതിയില്‍ ഈ പുസ്തകം വായിക്കപ്പെടേണ്ടതാണ് എന്നു വിശ്വസിക്കുന്നു . കൂടുതല്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ബിജു. ജി . നാഥ്

കടലു കടക്കാൻ കൊതിച്ചൊരുവൻ

കടലു കടക്കാൻ കൊതിച്ചൊരുവൻ
........................
ഒറ്റയ്ക്കൊരാൾ കടലു കടക്കുവാൻ തീരുമാനിക്കുകയാണ്. 
ഓ ! കടലു താണ്ടാൻ തോണിയൊന്നു വേണം.
കടലായ കടലും 
തിരയായ തിരയും
തിരഞ്ഞു തിരഞ്ഞയാൾ 
ഒടുവിലത് കണ്ടെത്തി.
നിറയെ പായലുകൾ പൊതിഞ്ഞ
പഴയൊരു കട്ടമരമായിരുന്നത്.
തീരത്തൊരു കുടിൽ കെട്ടി,
സമയമെടുത്തയാൾ അത് വൃത്തിയാക്കി.
യാത്ര തീരുമാനിച്ച ദിവസം,
തുഴയില്ലാതെങ്ങനെ എന്നോർത്ത് കരഞ്ഞു.
പിന്നെയും 
കടലായ കടലും 
തിരയായ തിരയും തിരഞ്ഞു.
തുഴയുമായി വീണ്ടും തിരികെ . 
കാലം ഒരു പാട് കഴിഞ്ഞിരുന്നപ്പോഴേക്കും .
തിരകളെ വകഞ്ഞ് 
കട്ടമരം കടലിലേക്കിറക്കുംമ്പോഴേക്കും
തളർന്നുപോയയാൾ.
നിലയില്ലാ വെള്ളത്തിലേക്ക് 
മുങ്ങിത്താഴുമ്പോഴാണ് 
തനിക്ക് നീന്തലറിയില്ലാന്നു ഓർത്തത്. 
കടലയാളെ പ്രണയത്തോടെ കൂട്ടിക്കൊണ്ടു പോയി.
മൂന്നാം നാൾ 
മറ്റൊരു കരയിൽ
തിരകൾ തൻ തലോടലേറ്റ് കമിഴ്ന്ന് കിടക്കുമ്പോൾ
സ്വപ്നങ്ങൾ കാണാൻ 
അയാൾക്ക് കണ്ണുകൾ ബാക്കിയില്ലാരുന്നു.
@ബിജു.ജി.നാഥ്

Saturday, October 9, 2021

വായനയോളം വലുതെന്തുണ്ട് ?

 

വായനയോളം വലുതായെന്തുണ്ട് ?

----------------------------------------

വേനലിന്റെ മധ്യത്തില്‍ നിന്നാകാം

വസന്തത്തിന്റെ പകുതീയിലുമാകാം

പടിവാതിലില്‍ നിന്നൊരു ചെറുശബ്ദം

നിന്റെ ശയ്യാഗൃഹ നിശബ്ദത ഭേദിച്ചത്.

 

കരിനീലപടരും കണ്‍തടങ്ങളില്‍

ഇരുളിമനല്‍കുന്ന നിദ്രയേതുമേ

പലകുറി നിന്നോടു പറഞ്ഞതാകണം

അതിഥികളില്ലാത്തൊരു ജീവിതത്തെ .

 

വിടര്‍ന്ന് നില്‍ക്കുമധരങ്ങള്‍ എന്നും

വിറകൊണ്ടിരുന്നത് വെറുതെയാമോ?

അരുതെന്ന് പറയാന്‍ കഴിയുമെന്നുള്ള

അഹങ്കാരമെന്നോ ജനിച്ചതല്ലേയുള്ളില്‍.

 

മഴപെയ്തു തോര്‍ന്നപ്പോലുള്ളത്തില്‍

നിറയും നിശബ്ദത തന്‍ തണുപ്പില്‍

എരിയുന്ന മനസ്സിന്റെ താപമണയ്ക്കാന്‍

പരതുന്നക്ഷരങ്ങള്‍ നീയാര്‍ത്തിയോടെ .

@ ബിജു .ജി നാഥ്

പ്രസാധകരില്ലാത്ത കവിതകള്‍ ........................ നിഷ നാരായണന്‍

 
പ്രസാധകരില്ലാത്ത കവിതകള്‍
നിഷ നാരായണന്‍
വില :₹ 100.00
 
പ്രസാധകര്‍ ഇല്ലാത്ത കവിതകള്‍.... തലക്കെട്ട് തന്നെ വളരെ വിചിത്രമായി തോന്നിയേക്കാം അല്ലേ ! എന്നാല്‍ അതില്‍ ഒരു നിലപാടിന്റെ ശബ്ദം കേള്‍ക്കാം . അതില്‍ വളര്‍ന്ന് വരുന്ന കലാകാരന്റെ ആത്മവേദന കാണാം . ഒരു കൈ കൊടുത്താല്‍ ഉയര്‍ന്നു വന്നേക്കാവുന്ന കഴിവുറ്റ എഴുത്തുകാര്‍ ഇന്നും എന്നും ഉണ്ടായിട്ടുണ്ട് . അവര്‍ മുഖ്യധാരയില്‍ അറിയാതെ പോയതിന് പ്രധാനകാരണം സാഹിത്യത്തില്‍ ഉയര്‍ന്നു വരുന്ന വലിയ ഒരു അപചയം മൂലമാണ് . പ്രസാധകര്‍ എന്ന ഒരു വലിയ അധോലോകം ആണ് സാഹിത്യത്തെ നയിക്കുന്നത് . അവരുടെ കാഴ്ചപ്പാടില്‍ ആരെ ഉയര്‍ത്തണം എന്നും ആരെ ഇകഴ്ത്തണം എന്നും വ്യക്തമായ അജണ്ടകള്‍ ഉണ്ട് . അതിനനുസരിച്ചു അവര്‍ തങ്ങളുടെ കരുനീക്കങ്ങള്‍ നടത്തുന്നു . പ്രശസ്തരുടെ പുസ്തകങ്ങള്‍ മാത്രം സൗജന്യമായി അടിച്ചു വിതരണം ചെയ്തു കൊണ്ടും പ്രശസ്തരുടെ രചനകള്‍ക്ക് മാത്രം പേജുകളില്‍ സ്ഥാനം കൊടുത്തുകൊണ്ടും സാംസ്കാരികമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നു ഇവിടെ . പീനസ്തനികൾക്ക് മാത്രം ഇളവും പരിഗണനയും നല്കിയിരുന്ന ഒരു വ്യക്തിയെ ഓർമ്മ വന്നു. ഇതിൻ്റെയൊക്കെ ഫലമോ കൂണുകള്‍ പോലെ മുളച്ചു പൊങ്ങുന്ന പുതിയ പുതിയ പ്രസാധക സംവിധാനങ്ങള്‍ ഉണ്ടാകുന്നു എന്നതാണ്.. അവര്‍ അത്യാഗ്രഹികള്‍ ആയ പലിശക്കാരെ പോലെ എഴുത്തുകാരുടെ കഴുത്തറുക്കുന്നു . തങ്ങളുടെ രചനകള്‍ പുസ്തകങ്ങള്‍ ആയി കാണാന്‍ കൊതിച്ച് പുതിയ എഴുത്തുകാർ ഇവരെ തേടിച്ചെല്ലുന്നു . ഏകീകൃതമല്ലാത്ത നിരക്കുകള്‍ ആണ് ഓരോരുത്തരും മുന്നോട്ട് വയ്ക്കുന്നത് എന്നതില്‍ തുടങ്ങി പിടിച്ച്പറി തുടങ്ങുകയായി . ഒരു ഗുണഗണവും ഇല്ലാത്ത പ്രിന്‍റിംഗ് , പേരിനു പോലും ഒരു എഡിറ്റര്‍ ഇല്ലാത്ത ബോര്‍ഡ് . പറഞ്ഞതിന് പാതി പോലും അച്ചടിക്കാത്ത കോപ്പികളും ആയി മറ്റൊരു ചതി . പുസ്തകം പ്രസാധകം ചെയ്യാന്‍ വേറെ നിരക്കുകള്‍  തുടങ്ങി പല പല കെടുകാര്യസ്ഥതകള്‍ ആണ് ഇന്ന് പുസ്തകപ്രസാധക രംഗത്ത് നിലനില്‍ക്കുന്നത്. ഈ അവസ്ഥയില്‍ എന്തിനായി ഇവരുടെ കക്ഷത്ത് തങ്ങളുടെ കഴുത്ത് കൊണ്ട് വയ്ക്കുന്നു എന്നു ചിന്തിക്കുന്ന സ്വതബോധമുള്ള ചില എഴുത്തുകാരും ഉണ്ട് . നിഷ നാരായണന്‍ എന്ന് അധ്യാപികയായ കവി ഈ നിലപാടുകള്‍ ഉള്ള ഒരാള്‍ ആയി അനുഭവപ്പെടുന്നു . അല്ലെങ്കില്‍ ആ കവിക്ക് ഇങ്ങനെ ഒരു തലക്കെട്ടില്‍ ഒരു പുസ്തകം ഒരു ബാനറിലും അല്ലാതെ ഇറക്കാന്‍ ധൈര്യം ഉണ്ടാകില്ലല്ലോ.
സോഷ്യല്‍ മീഡിയ സമ്മാനിച്ച ചുരുക്കം നല്ല കവികളില്‍ ഒരാള്‍ ആണ് നിഷ നാരായണന്‍ . ഭാഷയുടെ സ്ഫുടമായ പ്രത്യേകതകള്‍ കൊണ്ട് പ്രമേയങ്ങളിലെ വ്യത്യസ്ഥതകൾ കൊണ്ടും എഴുത്തിലെ അഹങ്കാരവും ധൈര്യവുമൊക്കെക്കൊണ്ടും സ്ഥിരമായുള്ള ക്ലീഷേ എഴുത്തുകാരില്‍ നിന്നും നിഷ നാരായണന്‍ വേറിട്ട് നില്ക്കുന്നു . പഴയകാല കവിതകള്‍ ഒക്കെയും മതവേദ ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളും സംഭവങ്ങളും കൊണ്ട് മുഖരിതമായതോ വര്‍ണ്ണനകള്‍ കൊണ്ട് നിറഞ്ഞതോ ആയിരുന്നു എങ്കില്‍ പുതിയ കാല കവിതകള്‍ അവയില്‍ നിന്നും പാടെ മാറിക്കഴിഞ്ഞിരിക്കുന്നു . ഇപ്പൊഴും ഉണ്ണി യേശുവിനെയും കള്ളക്കൃഷ്ണനെയും രാധയെയും മുത്തു നബിയെയും മറ്റും കവിതകളില്‍ തളച്ചിടുന്നവർ ഉണ്ട് എന്നാലും അവര്‍ ഇന്ന് എണ്ണത്തില്‍ കുറവാണ് എന്നു കാണാം . പകരം ആനുകാലിക സംഭവങ്ങളിലേക്ക് കടന്നു കയറുകയായിരുന്നു പുതിയ കാല കവികള്‍ . അവ്ര്‍ക്ക് വിഷയത്തിന് അധികം അലയേണ്ടതുണ്ടായിരുന്നില്ല . മുപ്പതുകാരിയെ പ്രണയിക്കുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങളും . വിധവയെ പ്രണയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും , തെങ്ങുകയറ്റക്കാരന്റെ ലൈംഗിക ശക്തിയും വനിതാ തൊഴിലാളികളുടെ ദൈനംദിന യാത്രാപ്രശ്നങ്ങളും ഉള്ള ജോലി സ്ഥലത്തുള്ള ബുദ്ധിമുട്ടുകളും , ആര്‍ത്തവവും, ശാരീരിക പ്രണയവും , അമ്മയെ കുളിപ്പിക്കലും ഒക്കെയായി പെണ്ണെഴുത്തുകള്‍ മാറിയിരിക്കുന്നു . കൂട്ടിന് ആണെഴുത്തും ഉണ്ട് . ഇവിടെ പെണ്ണെഴുത്ത് , ആണെഴുത്ത് എന്നു പ്രത്യേകം പറയാന്‍ കാരണം ഇവയൊക്കെ എഴുതുന്നവര്‍ സ്വയം അടയാളപ്പെടുത്തുന്ന സംജ്ഞകൾ ആണിവയെന്നതിനാല്‍ മാത്രമാണു . സച്ചിതാനന്ദന്‍ മലയാളത്തിന് നല്കിയ ഈ തരം തിരിവ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും മറ്റുമായി നിലനില്‍ക്കുകയും ആണല്ലോ .
 
ഇത്തരം കവിതാ വിഷയങ്ങളുടെ അലച്ചിലും നിലനില്‍പ്പില്ലായ്മയും ഒരു വാസ്തവികതയായി നിലനില്‍ക്കുമ്പോള്‍ ത്തന്നെയാണ് എഴുതിയത് ആണോ , പെണ്ണോ എന്നു തിരിച്ചറിയാണ്‍ കഴിയാത്ത വണ്ണം കവിതകള്‍ ഇവിടെ കാണാന്‍ കഴിയുക . അത്തരം എഴുത്തുകള്‍ വളരെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്യാറുമുണ്ട് . നിഷ നാരായണന്റെ കവിതകളിലേക്ക് വരികയാണെങ്കില്‍ അതില്‍ രാഷ്ട്രീയം ഉണ്ട് . രതി ഉണ്ട്  പ്രണയം ഉണ്ട് ജീവിതവും . എന്നാല്‍ ഇവയിലെല്ലാം ഒരു അന്താരാഷ്ട്ര മുഖം കൂടിയുണ്ട് . ഒരേ സമയം പല വായനാ മുഖങ്ങള്‍ നല്‍കുന്ന കവിതകള്‍ ആണ് നിഷയുടെ പ്രത്യേകതയായി കാണാവുന്നത് . ഓരോ കവിതയിലും ഒരു അമൂര്‍ത്ത സങ്കല്‍പ്പം ഉണ്ടാകും ഒരു അടയാളം ഉണ്ടാകും . പരിചിതമല്ലാത്ത ഒരു ഭൂമികയോ , വ്യക്തിയോ , വിശേഷമോ അവയില്‍ അടങ്ങിയിട്ടുണ്ടാകും .ഇത് കവിയുടെ ഒരു കൗശലമായി കാണാം . അതായത് വായനക്കാരന്‍ ഒരു വീക്ഷണകോണിൽക്കൂടി വായിച്ചു പോകുമ്പോഴായിരിക്കും അവനെ വഴിതെറ്റിച്ചുകൊണ്ടു ഇങ്ങനെ എന്തെങ്കിലും അവനെ നോക്കി ചിരിച്ചു നില്‍ക്കുക . ഈ കൈയ്യടക്കം നിഷയുടെ എഴുത്തുകള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യം നല്കുന്നുണ്ട് . പുഴയോട് അന്യഭാഷയില്‍ നന്ദി പറയുന്നതിലായാലും, l wandered lonely as a cloud  എന്നു പറയുന്നതിലായാലും, യു ഫക്ഡ് മീ വിതൗട്ട് കിസ്സിംഗ്  എന്ന വികാരങ്ങള്‍ ഇല്ലാത്ത ഒരു രതിയില്‍ എനിക്കു താത്പര്യമില്ല എന്ന്‍ ഉത്‌ഘാേഷത്തിലായാലും കവി തന്റെ നിലപാടുകള്‍ വളരെ നിശിതമായി അടയാളപ്പെടുത്താന്‍ ശ്രദ്ധിക്കുന്നു . അപൂര്‍ണ്ണമായ ഒരു രതിയാണ് നിഷയുടെ കവിതകളിലെ അന്തര്‍ലീനമായ വസ്തുത എന്നു തോന്നുന്നു . പാടിത്തീരാത്ത ഒരു മധുരഗീതം പോലെ , കഴിച്ചു മതിയാകാത്ത ഒരു പലഹാരം പോലെ, അപൂര്‍ണ്ണമായ പ്രണയവും രതിയും കവിതകളില്‍ മറഞ്ഞു കിടക്കുന്നു . പൂര്‍ണ്ണത ഇല്ലാത്ത എന്തും വീണ്ടും അന്വേഷണങ്ങള്‍ ആകുന്നു എന്നതാണു മനുഷ്യന്റെ ജൈവിക പ്രകൃതം. പൂര്‍ണ്ണമായാല്‍ പിന്നെ അതിനെക്കുറിച്ച് എന്തു പറയാന്‍ ? ഈ ലോക തത്വം നിഷയിലെ കവിതകള്‍ വിളിച്ച് പറയുന്നതായി തോന്നുന്നുണ്ട് .
ഓർഡൻ കവിതകളും ഷെല്ലിയും ഡാഫോഡിൽസും ഷേക്സ്പിയറും നിറഞ്ഞ നിഷയുടെ കവിതാ ലോകം
" ജോസപ്പേ....
നോക്കെടാ ഈ ലോകം എത്ര സുന്ദരാ....
എന്ന് വായനക്കാരനെ ഓർമ്മിപ്പിക്കും.
 
ആഴത്തില്‍ ഉള്ള വായനയും തുടര്‍ വായനകളും ഇല്ലാതെ നിഷ യുടെ കവിതകള്‍ മനസ്സിലാകണം എന്നില്ല . ബൗദ്ധികമായ ഒരു തലത്തില്‍ നിന്നുകൊണ്ട് ആത്മീയതയും മാസ്മരികതയും കലര്‍ത്തി എഴുതുന്ന കവിതകള്‍ വായനക്കാരെ, പ്രത്യേകിച്ചു കവിതാസ്വാദകരെ ആനന്ദിപ്പിക്കും . അക്ഷരസ്ഫുടതയും ആഴത്തിലുള്ള പരന്ന വായനയും ലോകവീക്ഷണവുമുള്ള ചുരുക്കം എഴുത്തുകാരിൽ ഒരാള്‍ ആണ് നിഷ എന്നു കവിതകള്‍ അടയാളപ്പെടുത്തുന്നു . ഓരോ കവിതകള്‍ ആയി എടുത്തു പറയാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല തന്നെ . എല്ലാവിധ ആശംസകളും നേരുന്നു . ബിജു.ജി. നാഥ്

Sunday, September 26, 2021

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം!

പകലിന്നുഷ്ണം ഫണം വിടർത്തുമ്പോൾ
ഇരുളിൽ പക്ഷികൾ കൂടു തുറക്കുന്നു.
അലയുന്നു തണുപ്പിൻ കമ്പളം തേടിയോരോ-
ശിഖരങ്ങൾ തോറുമേ കുതൂഹലം

മേഘജാലകം തുറന്നൊന്നു നോക്കവേ
കണ്ടുമുട്ടുന്നു  രുചിയൊന്നു മാത്രമേ !
കുഞ്ഞു വാക്കുകൾ കുശലം പറച്ചിലോ
ചെന്നു നില്ക്കുന്നു ശീല്ക്കാര രുചികളിൽ.

പിന്നെ മെല്ലെ അഴിഞ്ഞഴിഞ്ഞകലുന്നു
ഇല്ല, തൂവലിൻ ഭാരമെന്നാകുന്നു 
കണ്ണുകൾ വിടരുന്നുല്ലാസവേഗത്തിൽ
വസന്തപഞ്ചമി കണ്ടൊരു ശലഭമായി.

നാണമോടെ മുയൽക്കുട്ടികൾ മുഖം താഴ്ത്തി
ചുണ്ടൊന്നു കടിച്ചു നഖചിത്രം വരക്കവേ.
ഉണ്ടോ പുടവയെന്നു ശങ്കിച്ചാ വൃന്ദാവനം
ഇല്ലാവനമെന്നോർത്തു തുടുത്തു പോയ്. 

ഉണ്ടോ കൈകളിൽ മുളങ്കുഴൽ ഒന്നെനി-
ക്കിണ്ടലായിന്നു രാഗം മൂളണമെന്നായി.
കൺകൾ വിടർന്നമ്പിളി കണ്ട പൈതലിൻ വദനം പോലഹോ ക്ഷണമാത്രയിൽ!

നിശയത് പെരുകി വന്നുഷ്ണവാതത്തിൻ
ഹിമവാതം പെരുകിയാകവേ മൂടവേ
അതിദ്രുതം കരാംഗുലികൾ കടയുന്ന-
രണിയിൽ നിന്നഗ്നി പടർത്തുന്നു.

നിമിഷവേഗങ്ങൾ ചിറക് വിടർത്തുന്നു.
വലിഞ്ഞുമുറുകുമാ തന്ത്രികൾ പൊട്ടുന്നു
നനവുണങ്ങാത്ത ചിറകുമായൊരു ശലഭം
വെളിച്ചമണച്ചുറക്കത്തെ പുൽകുന്നനന്തരം.
@ബിജു.ജി.നാഥ്