Tuesday, November 16, 2021

വ്രതശുദ്ധിപ്പെരുമ

വ്രതശുദ്ധിപ്പെരുമ.
......................................
പെണ്ണിനെ കണ്ടാൽ ശക്തിപോം ദൈവത്തിൻ
പൊന്നമ്പലമേട് തുറന്നുവോ കൂട്ടരെ?

ന്യായീകരണത്തിൻ നായ്ക്കുരണപ്പൊടി
നാവിലൂറുന്നവർ ഇറങ്ങിയോ കൂട്ടരെ.?

വ്രതശുദ്ധി പുണ്യത്തിൻ വ്യാപാരകഥകൾ
മുറജപം പോലെ പാടുവോർ എത്തിയോ?

'മല'വെള്ള പുണ്യത്തിൽ മുങ്ങിനിവരുന്ന
അനുഭൂതി ലേഖകർ നിരന്നുവോ കൂട്ടരെ.

രജസ്വലവന്നുവോ എന്നു തിരയുവാൻ
മണം പിടിക്കും ശ്വാനവർഗ്ഗം ഇറങ്ങിയോ?

ഇനിയുള്ള നാളുകൾ മുഖപുസ്തകത്തിൽ 
വഴി നടന്നീടുവാൻ കഴിയാത്തതാണല്ലോ. 

ഇരു പുരുഷന്മാർ രതികേളി പൂണ്ടൊരു
കഥയിൽ തുടപിളർന്നവനിയിൽ വന്നവൻ.

ഇരുകാലുമൊരുമിച്ച് കെട്ടിവച്ചെന്നാലും
രതിവികാരം വന്നുപോമെന്ന ശങ്കയാൽ

ഭക്തരാൽ ശുദ്ധി കാക്കുന്നൊരു ദൈവമേ
നീ ശരണമെന്നു കരുതുവോർ വരികയായ്.

കപടവാക്കേകിയൊരു കന്യയെ പടിവാതി-
ലരികിലായ് നിർത്തുന്ന കഥകളും ചൊല്ലി. 

ശരണം നീ മാത്രമാണെന്ന പഴം വാക്കാൽ
പടി കയറുന്നവർ വരുന്നൊരു സമയമായി.
@ബിജു.ജി.നാഥ്

No comments:

Post a Comment