Thursday, June 30, 2022

പ്രണയം കാമം വിരഹം ജീവിതം...

പ്രണയം കാമം വിരഹം ജീവിതം...

.........
നിന്നെയോർക്കാതെ ഉറങ്ങിയിട്ടില്ല.
നിന്നെയോർക്കാതെ ഉണർന്നിട്ടുമില്ല.
എന്നിട്ടുമെൻ്റെ രസനയിൽ നീ പകരുന്നു
മൃത്യുവിൻ അമൃതബിന്ദുക്കൾ മെല്ലെ.
എന്നിട്ടുമെൻ ജീവനിൽ നീ പടർത്തുന്നു
അർബുദം പോലെ നിന്നോടുള്ള പ്രണയം.
അല്ലയോ സായന്തനമേ!
നിന്നെ ഞാൻ പ്രണയിച്ചു പോകുന്നു.
നിന്നെ ഞാൻ കാമിച്ചു പോകുന്നു.
@ ബിജു ജി.നാഥ്

Wednesday, June 29, 2022

അസ്തമയം

അസ്തമയം
.........................
ഇനിയില്ലിരുട്ടിൻ കയത്തിൽ മയങ്ങും
നരജന്മവേഷം പുതയ്ക്കാൻ.
ഇനിയില്ല വേരറ്റ മരമായി മണ്ണിൽ
ഭയമേകും കാഴ്ചയായി നിൽക്കാൻ .
വിരലുകൾ മരവിച്ച, വരികൾ മരിച്ചൊരു
കവിയുടെ ഹൃദയത്തിൽ നിന്നും
പതിയെ വിട പറഞ്ഞകലുന്ന പകലിനെ
തിരികെ വിളിക്കതിനി വയ്യ..
മരണം വിരുന്നു വന്നീടും ദിനത്തിനെ
വരവേൽക്കാൻ കാത്തിരിക്കാതെ,
ജനിയുടെ രസം പൂക്കും മരതക പച്ചയിൽ
മുഖമമർത്തിക്കിടന്നൊന്നുറങ്ങാൻ
പതിയെ മടങ്ങണം... വിട പറഞ്ഞീടാതെ
ഹൃദയം കവരുമാ ചിരികവർന്നേവം.
@ബിജു ജി.നാഥ്

Monday, June 27, 2022

ഒരിക്കൽ....

ഒരിക്കല്‍ 
വസന്തം എന്നോട് ചോദിക്കും .
ഈ പൂവുകള്‍ എല്ലാം നിനക്കായല്ലയോ 
ഈ നിറങ്ങളെല്ലാം നിനക്കായല്ലയോ 
ഈ ഹരിതകം നിനക്ക് വേണ്ടിയല്ലയോ ...
അന്ന് ഞാന്‍ ഉത്തരം പറയാന്‍ വേണ്ടി 
എന്നെ തിരയും.
ഭൂമിയിലെ വേനലില്‍ 
ഉണങ്ങിയ കരിയിലകളില്‍ 
നനഞ്ഞ കണ്ണുനീരില്‍ 
ഉടഞ്ഞ മണ്‍ചെരാതുകളില്‍ 
നരച്ചു പോയ  മഴവില്ലില്‍ .
തിരയലുകള്‍ക്കൊടുവില്‍ 
കണ്ടെത്താനാകാതെ  
ഹൃദയം പൊട്ടി കരയുന്ന 
എന്നെ നോക്കി 
വസന്തം പറയും 
ഭൂമിയില്‍ നീയും ജീവിച്ചിരുന്നു എന്ന് .
@ബിജു. ജി. നാഥ്

Sunday, June 26, 2022

ഋതുക്കളിൽ ചില പൂക്കൾ

ഋതുക്കളിൽ ചില പൂക്കൾ
.................................................
പ്രണയിക്കുന്നതിൽ നിന്നും പ്രണയത്തെ വേർതിരിച്ചെടുക്കുക.
വാടിയ ഇലകൾ പോലെ
സ്നേഹം
ഇഷ്ടം
സൗഹൃദം 
ഇവകളെ തല്ലിക്കൊഴിക്കുക.
ശേഷം അത്രയും പ്രിയപ്പെട്ടതൊന്നെന്നോർത്ത്
അതിനെ നെടുകെ പിളർക്കുക.
പ്രണയം 
കാമം
വിരഹം
വേർപാട് 
എന്നിവയായി നാലറകൾ കണ്ടേക്കാം.
വേനൽച്ചൂട് പൊള്ളിച്ചവയും
മഞ്ഞുകാലത്തിൽ വിണ്ടുകീറിയതും
വർഷകാലത്തിൽ ഒലിച്ചു പോയതും 
ഓർമ്മകളാൽ പാെതിയുക.
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെപ്പോലെ
തിരികെ വിളിക്കുന്നതെന്തെങ്കിലും ഉണ്ടേൽ, 
എങ്കിൽ മാത്രം 
തിരിഞ്ഞൊന്നു നോക്കുക.
ശബ്ദം നഷ്ടപ്പെട്ടതെന്ന് തോന്നിയേക്കാവുന്ന
ഒരു നിലവിളിയിൽ
ഒരിക്കലും കാൽ തെറ്റി വീഴരുതപ്പോഴും.
യാത്ര !
അത് മുന്നോട്ടു മാത്രം ലക്ഷ്യം വയ്ക്കുക.
കാരണം
മരം ഒരിക്കലും അടർന്നു പോയ ഇലകളെയോർത്ത്
കരഞ്ഞിട്ടുണ്ടാകില്ലല്ലോ....
@ബിജു ജി.നാഥ്

Saturday, June 25, 2022

A Pair of Jeans & other Stories.....................Qaisra Shahraz

A Pair of Jeans & other Stories (Short Story) 
Qaisra Shahraz 
HopeRoad London 
Price: £ 5.99 




കഥകള്‍ ദേശത്തിനും ഭാഷയ്ക്കും ഉപരിയായി മനുഷ്യരുടെ ജീവിതവും സംസ്കാരവും വിശ്വാസങ്ങളും ആയി ഇടകലര്‍ന്നു കിടക്കുന്ന അടയാളങ്ങള്‍ ആണ് . അവയ്ക്കു വ്യക്തിയുടെ ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതുപോലെ തന്നെ ഒരു സമൂഹത്തെയോ ഒരു ദേശത്തെയോ ഒരു കാലഘട്ടത്തെയോ ഒക്കെ അടയാളപ്പെടുത്താന്‍ കഴിഞ്ഞേക്കും . വെറും തമാശയല്ല കഥയെഴുത്ത് എന്നോര്‍മ്മിപ്പിക്കാന്‍ ഇത് പറയേണ്ടത് ആവശ്യമാണെന്ന് കരുതുന്നു. വായന എന്നത് ഒരു അധ്വാനം തന്നെയാണ് . അതിന്റെ അനുരണനങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ അനുഭവിക്കേണ്ടത് വായനക്കാരന്‍ മാത്രമാണു . അവന്റെ ജീവിതവും മാനസിക , ശാരീരിക അവസ്ഥകളും ഒക്കെ ഓരോ വായനയും സ്വാധീനിക്കപ്പെടുന്നുണ്ട് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ . എഴുത്തില്‍ ലിംഗഭേദം ഇല്ല . പക്ഷേ പലപ്പോഴും എഴുത്തുകാരനെ നോക്കാതെ തന്നെ വായനയില്‍ അതേത് ലിംഗത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാകുക സ്വാഭാവികമാണല്ലോ . ഇന്നിവിടെ പരിചയപ്പെടുത്തുന്നത് പാകിസ്താനിയായ ക്വൈസറ ഷഃറാസ് (Qaisra Shahraz) എഴുതിയ എട്ട് കഥകളുടെ സമാഹാരമായ A Pair of Jeans & other Stories എന്ന പുസ്തകമാണ്. പാകിസ്താനിയായ എഴുത്തുകാരി തന്റെ ബാല്യത്തിലെ തന്നെ യൂ കെ യില്‍ താമസം ആക്കിയ ഒരാള്‍ ആണ് . അവരുടെ രണ്ടു നോവലുകള്‍ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . ഏഷ്യന്‍ വുമണ്‍ ഓഫ് അച്ചീവ്മെന്‍റ് അവാർഡ് , ദി മുസ്ലീം ന്യൂസ് അവാർഡ് ഫോര്‍ എക്സലന്‍സ് എന്നിവ ലഭിച്ചിട്ടുള്ള എഴുത്തുകാരി 2012ല്‍, ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട സ്ത്രീകളുടെ കണക്കെടുപ്പായ പാകിസ്ഥാന്‍ വുമണ്‍ പവര്‍ 100 ലിസ്റ്റില്‍ ഉള്‍പ്പെട്ട മഹിളയാണ് . ഈ ചെറുകഥകള്‍ എല്ലാം തന്നെ പാകിസ്ഥാന്റെയും യൂ കെ യുടെയും പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള കുടുംബകഥകള്‍ ആണ് . പുതിയ ലോകത്തെ സ്ത്രീയുടെ പുരോഗമനപരമായ കാഴ്ചപ്പാടുകളും , തികഞ്ഞ യാഥാസ്ഥിക മനോഭാവമുള്ള ഗ്രാമവാസികളുടെ കാഴ്ചപ്പാടുകളും സമം ചേര്‍ത്ത് തയ്യാര്‍ ചെയ്ത കഥകള്‍ ആണ് ഇവയൊക്കെയും . വസ്ത്ര സ്വാതന്ത്ര്യത്തെ നന്നായി അടയാളപ്പെടുത്തുന്ന പുതുകാലത്തിന്റെ കാഴ്ചപ്പാടിനെ അടയാളപ്പെടുത്തുന്ന ടൈറ്റില്‍ കഥയായ A Pair of Jeans കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്ന് ഒരു കഥയാണ് . അതുപോലെ അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും എങ്ങനെയാണ് മനുഷ്യരുടെ ജീവിതത്തില്‍ കൈകടത്തലുകള്‍ നടത്തുന്നതെന്ന കാഴ്ചയെയും, നഗരവാസികളായ മനുഷ്യരും ഗ്രാമവാസികളായ മനുഷ്യരും തമ്മില്‍ എങ്ങനെയാണ് ബന്ധങ്ങളില്‍ ഊഷ്മളത സൂക്ഷിക്കുന്നതെന്നും അസഹിഷ്ണുത ഉള്ളവരായി പെരുമാറുന്നതെന്നും ഉള്ള കാഴ്ചകളെ എഴുത്തുകാരി സരളമായി പറഞ്ഞു പോകുന്നുണ്ട് . വാര്‍ധക്യത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും നന്മയും വികാരങ്ങളും ഒക്കെ വളരെ നന്നായിത്തന്നെ എഴുത്തുകാരി അവതരിപ്പിക്കുന്നുണ്ട് ഈ കഥകളില്‍ . മതവും സമൂഹവും എങ്ങനെയാണ് പരിഷ്കൃത ലോകത്തും തങ്ങളുടെ ഭാഗങ്ങള്‍ ജനജീവിതത്തെ സ്വാധീനിക്കുന്നതെന്നും ഇടപെടുന്നതെന്നും പറയാതെ പറയാന്‍ കഴിയുന്ന എഴുത്തുകള്‍ ആണ് ക്വൈസറ ഷഃറാസിന്റേത്.

കേരള സമൂഹത്തിന്റെ ജീവിത പശ്ചാത്തലത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടാന്‍ കഴിയുന്ന തലത്തിലുള്ള രചനകള്‍ ആണ് ഓരോന്നും. കാരണം ഇന്ത്യയുടെയും പാകിസ്താന്റെയും സംസ്കാരവും ചിന്തകളും വേറിട്ടതല്ല എന്ന കാഴ്ച ഈ കഥകള്‍ നല്കുന്നുണ്ട്. കുതറിമാറാനും , ഒതുങ്ങിക്കഴിയാനും ഒരുപോലെ പ്രാപ്തരായ സ്ത്രീകളുടെ ആത്മവ്യാപാരങ്ങളുടെ കഥ പറയുന്ന ഈ പുസ്തകം വായനയില്‍ മടുപ്പുണ്ടാക്കിയില്ല എന്നുമാത്രമല്ല ഇവയെ മലയാളത്തിലേക്കു പകര്‍ത്തിയാലോ എന്നൊരു ചിന്ത പോലും ഉണ്ടാക്കാന്‍ തോന്നിയിട്ടുണ്ട് . വായനയില്‍ ഉള്‍പ്പെടുത്തി ഒറ്റവായനക്ക് കൂട്ടാവുന്ന ഈ കഥകള്‍ തീര്‍ച്ചയായും കഥാ വായനക്കാര്‍ക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ആശംസകളോടെ ബിജു ജി. നാഥ്

Thursday, June 23, 2022

അവളെ നിങ്ങളറിയും..

അവളെ നിങ്ങളറിയും..
........................................
മനസ്സ് കൊണ്ടാണാദ്യം തൊട്ടു തുടങ്ങിയത് .
ആകാശത്തെ , 
മലകളെ  
പുഴകളെ 
താഴ്വരകളെ.....
തൊടനാഞ്ഞിടത്തൊക്കെയും ,
കയ്യെത്തുന്നില്ലെന്ന് കണ്ടപ്പോഴും 
അവള്‍ക്ക് ജീവിതത്തില്‍ തൊടാനുള്ള ആഗ്രഹംമാത്രം ഉണ്ടായതേയില്ല.
കാരണം ജീവിതമെന്നത് 
തൊടാനാവുന്നതും 
തൊട്ടാല്‍ പൊള്ളുന്നതുമാണെന്നവള്‍
അറിഞ്ഞിരുന്നു . 
ജീവിതത്തെക്കുറിച്ചോര്‍ത്തപ്പോഴെല്ലാം 
അവളുടെ ഉള്ളിലുണര്‍ന്നത് 
പാടിമറന്ന ഗസലുകളായിരുന്നു . 
ആ ഗസലുകളെ വീണ്ടും വീണ്ടുമവള്‍ പാടിയത് 
ജീവിതത്തോടുള്ള സ്നേഹംകൊണ്ടല്ല.
ജീവിതത്തെ അത്രയേറെ വെറുത്തതിനാലാണ് .
@ബിജു ജി.നാഥ്

Saturday, June 18, 2022

ബര്‍സഖ്................. വെളളിയോടൻ

ബര്‍സഖ് (കഥകള്‍ ) 
വെള്ളിയോടന്‍ 
കൈരളി ബുക്സ് 
വില : 150 രൂപ 


അടുത്തിടയായി കഥകള്‍ ഒരുപാട് വായിക്കുകയുണ്ടായി . ആധുനിക കാലത്തെ കഥകളുടെ ഒരു പൊതു ട്രെന്‍ഡ് അറിയാന്‍ അത് വളരെയേറെ സഹായിച്ചു എന്നു പറയാം . സ്ഥിരം കഥാകാരും ഓണ്‍ ലൈന്‍ കഥാകാരും വ്യത്യസ്ഥരാണ് . അവരിലെ വായനയുടെയും എഴുത്തിന്‍റെയും തലങ്ങളും എനിക്കു തോന്നുന്നത് വ്യത്യാസമാണ് എന്നാണ്. ബാലിശത മുതല്‍ കേവലത വരെ . കാതലുള്ളവ മുതല്‍ ചവറുകള്‍ വരെ കഥകളായി സോഷ്യല്‍ മീഡിയയില്‍ വിടര്‍ന്ന് പരിലസിക്കുന്നുണ്ട് . കഥ വായന സോഷ്യല്‍ മീഡിയയില്‍ കുറച്ചു വച്ചതിന് കാരണം സഹിഷ്ണുതയുള്ള എഴുത്തുകാരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ത്തന്നെയാണ് . ഫേസ് ബുക്കില്‍ വായിച്ചിട്ടുള്ളതില്‍ നിള ജാക്സനും ഡോണ്‍ ബോസ്കോയും ഒഴികെ മറ്റാരെയും കഥയുടെ പേരില്‍ ഓര്‍ത്ത് വയ്ക്കാന്‍ കഴിയാതെ പോകുന്നത് ഒരു പക്ഷേ എന്റെ വായന എത്തുന്നതിന്റെ പരിമിതിയോ , എഴുതുന്നവരുടെ പോരായ്മയോ ആകാം . 

ദുബായ് സാഹിത്യ ലോകത്തെ ഇപ്പോഴത്തെ ചില പ്രമുഖരായ കഥാകൃത്തുക്കള്‍ ആണ് സി.പി. അനില്‍കുമാര്‍, രാജേഷ് ചിത്തിര, സലീം അയ്യനേത്ത്, സൈനുദ്ദീന്‍ എന്ന വെള്ളിയോടന്‍, ഇസ്മയില്‍ കൂലോത്ത് , വിജു സി പരവൂര്‍, സര്‍ഗ റോയ്, ഷീല പോള്‍ എന്നിവര്‍ . പ്രമുഖരായവര്‍ എന്നു പറയാന്‍ കാരണം ഞാന്‍ വായിച്ചവര്‍ / ഓര്‍ക്കുന്നവര്‍ ഇവരാണ് എന്നതുകൊണ്ടാണ് . അതിനപ്പുറം മറ്റെഴുത്തുകാര്‍ ഇല്ല എന്നല്ല ഞാന്‍ കണ്ടിട്ടില്ല / വായിച്ചിട്ടില്ല അല്ലെങ്കില്‍ ഓര്‍മ്മിക്കത്തക്ക വിധം വായന കിട്ടിയിട്ടില്ല എന്നതാണു കാരണം. എന്റെ വായനയുടെ പരിമിതികള്‍ക്കകത്ത് ഞാന്‍ കണ്ടവര്‍ ആണിവര്‍. ഇവരിലെ എഴുത്തിന്റെ പ്രതിഭയൊന്നും അളക്കാനോ മാര്‍ക്കിടാനോ ഞാന്‍ തയ്യാറാകുന്നില്ല . ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് / വായിച്ചത് ഇവരില്‍ നിന്നും വെള്ളിയോടന്‍ എന്ന എഴുത്തുകാരന്റെ കഥ സമാഹാരമായ ബര്‍സഖ് ആണ് . ഇത് പത്തു കഥകളുടെ ഒരു സമാഹാരമാണ് . 

വെള്ളിയോടന്റെ കഥകള്‍ പലപ്പോഴും വായിക്കുമ്പോള്‍ അനുഭവപ്പെട്ടിട്ടുള്ള ചില പ്രധാന ഘടകങ്ങള്‍ ഉണ്ട്. സ്വന്തം ചുറ്റുവട്ടങ്ങള്‍ , പരിചയങ്ങള്‍ എന്നിവയില്‍ നിന്നും കഥകളെ കണ്ടെത്തുകയും അവയില്‍ സ്വയം ഒരു കഥാപാത്രമായി നില്ക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണത് . ഫസ്റ്റ് പെഴ്സന്‍ കഥ പറയുന്ന രീതിയാണ് വെള്ളിയോടന്‍ കൂടുതല്‍ ഉപയോഗിച്ച് കാണുന്നത് . മറ്റൊരു കണ്ടെത്തല്‍ അമൂര്‍ത്തമായതോ അതിമധുരമായതോ അതി വൈകാരികമായതോ ചിലപ്പോള്‍ അതിവൈകൃതമായതോ ആയ രതിയുടെ ഛായങ്ങള്‍ കഥകളില്‍ കണ്ടെത്താന്‍ കഴിയും എന്നുള്ളതാണ് . അതുപോലെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികളുടെ ജീവിതവും മാനസികവ്യാപാരങ്ങളും കൂടി  വെള്ളിയോടന്‍ കഥകളില്‍ ഒളിഞ്ഞും തെളിഞ്ഞും വായിക്കാന്‍ കഴിയും. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ എന്തുണ്ടാകും വായിക്കാന്‍ എന്നു തിരഞ്ഞാല്‍ ആഗോള തലത്തിലെ ഇസ്ലാമിനെ ഒറ്റപ്പെടല്‍ , ഇരയാക്കല്‍ , സ്ത്രീ പക്ഷത്തുള്ള മനോവേദനകള്‍ , പുരോഗമന ചിന്തകളുടെ അതിവാചാലമായ ചിന്തകള്‍, പറയാതെ പറയാന്‍ ശ്രമിക്കുന്ന മതനിരാസം തുടങ്ങിയ ഞാണിന്‍മേല്‍ കളികള്‍ അതോ ട്രെന്‍റോ വെള്ളിയോടന്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആയി കാണാന്‍ കഴിയും . 

കഥ പറയുന്നതിലും അധികം അദ്ദേഹം ശ്രദ്ധിക്കുന്നത് ലോക നിലപാടുകളും , കാഴ്ചപ്പാടുകളും കഥാപാത്രങ്ങളിലൂടെ വിളിച്ച് പറയാന്‍ ആണ് . നല്ലൊരു എഴുത്തുകാരനാണ് വെള്ളിയോടന്‍ . നല്ലൊരു ചിന്തകനും സാമൂഹിക വിഷയങ്ങളില്‍ സ്വന്തമായ നിലപാടുകള്‍ ഉള്ളയാളും ആണ് . തന്റെ എഴുത്തുകളില്‍ മാന്യവും ശുഭ്രവുമായ ഭാഷയെ പ്രയോഗിക്കാനും വെള്ളിയോടന്‍ എപ്പോഴും ശ്രദ്ധിക്കുന്നത് കാണാന്‍ കഴിയും . മേല്‍പ്പറഞ്ഞ എല്ലാ വിഷയങ്ങളും, കൂടിയും കുറഞ്ഞും നില്‍ക്കുന്ന പത്തു കഥകള്‍ ആണ് ബര്‍സഖ് എന്ന കഥ സമാഹാരത്തില്‍ക്കൂടി വായനക്കാര്‍ക്ക് ലഭിക്കുന്നത് . അക്ഷരത്തെറ്റുകള്‍ ഇല്ലാതെ നല്ലൊരു എഡിറ്റിംഗ് വര്‍ക്ക് നടന്ന പുസ്തകം എന്നതില്‍ വളരെ സന്തോഷം തോന്നി. കഥാ രചനകളില്‍ പക്ഷേ, ഒരുപാട് തുറന്ന വായനകള്‍ ഉള്ള വെള്ളിയോടന് വലിയ തോതില്‍ തന്റെ കഴിവിനെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രാഫ്റ്റ് വര്‍ക്കുള്ള കഥകള്‍ സ്ഥിരം ഫോര്‍മാറ്റുകളിൽ നിന്നും അകന്നു നിന്നുകൊണ്ടു അദ്ദേഹം എഴുതും എന്ന ശുഭപ്രതീക്ഷയുണ്ട്. ആശംസകളോടെ ബിജു ജി നാഥ്

Friday, June 17, 2022

ചെമ്പോത്ത്

ചെമ്പോത്ത്

.....................

 മണ്ണു പുരണ്ടതാണെന്നു തോന്നാ-

മെന്റെ മേനിയെങ്കിലും ലോകമേ

നിങ്ങൾ തൻ ഉള്ളിൽ പുരണ്ടതാം
കരിമണ്ണല്ല കാണുകീ ദേഹി നിങ്ങൾ.
ഉള്ളു കലങ്ങിക്കിടക്കുന്നതിനാലേ
കണ്ണുകളിങ്ങനെ ചോന്നു തുടുത്തത്
തേടി നടപ്പതാമെന്നുടെ ഭാഗ്യത്തെ,
കണ്ടു നിങ്ങൾ കരുതുന്നത് ഭാഗ്യമായ്.
ഉപ്പു ചുവയ്ക്കുന്നതായത് നന്നായത-
ല്ലെങ്കിൽ ഉപ്പുപുരട്ടി വരട്ടിടും നിശ്ചയം.
നിങ്ങൾ ഭയക്കുമീ സർപ്പഗൃഹങ്ങളിൽ
അന്നം തിരഞ്ഞു ഞാൻ പോകുന്നതും
നിങ്ങൾ കൊതിക്കും ശുഭവാർത്തകൾ -
ക്കടയാളമായി ഞാൻ പാടുമ്പോഴും
ഒരു കണ്ണിൽ നിറയുന്ന ഭീതിയും കണ്ടു
ഞാൻ മറുകണ്ണിൽ വിരിയുന്ന ഭക്തിയും.
കവികൾക്ക് ഞാൻ ചകോരമാകുന്നതും
കർഷകർക്കൊക്കെയും ചെമ്പോത്തും
നാട്ടുകാർക്കെല്ലാം ഉപ്പു തുപ്പുന്നൊരു
ഉപ്പനായും നാമമെത്രയോ ചാർത്തുന്നു.
എങ്കിലും, ശുഭലക്ഷണമാണെന്നാലും
ചെമ്മണ്ണു നിറമാർന്ന ഭയമോ ഞാനെന്നും.
@ബിജു ജി.നാഥ്

Monday, June 13, 2022

കളവുപോയൊരു പ്രണയം

കളവുപോയൊരു പ്രണയം
........................................................
എൻ്റേതെന്ന് ഞാനോർത്തു.
എൻ്റെ മാത്രമാകും എന്നു ഞാൻ വിശ്വസിച്ച്
ഹൃദയത്തിൽ ഒരു കുടന്ന പൂക്കൾ വഹിച്ച്
നിനക്കരികിലേക്ക് ഞാനടിവച്ചടുത്തു.

പ്രണയനോവിനാൽ പിടഞ്ഞും,
പ്രതീക്ഷകളുടെ ഇലകൾ കൊഴിഞ്ഞതറിഞ്ഞും
സ്വപ്നങ്ങൾ വൃഥാ കാഴ്ചകൾ എന്നു കണ്ടും,
ചുരമിറങ്ങുകയായിരുന്നു നീയപ്പോൾ.

പവിഴപ്പുറ്റുകൾ അസ്തമിച്ചു കഴിഞ്ഞ
നീലക്കടൽക്കരയിലൂടെ നടക്കുമ്പോൾ
ഉടയാത്ത ഒരു വെൺശംഖ് കണ്ണുകൾ കണ്ടെത്തുന്നു
ഓ! അതെൻ്റെ സ്വപ്നമായിരുന്നു.

കുന്തിരിക്കം പുകയുന്ന ഗന്ധം ശ്വസിച്ച്
അൾത്താരയുടെ ഏകാന്തതയിലേക്ക് നോക്കി മുട്ടുകുത്തി നിൽക്കുമ്പോൾ,
ഉടഞ്ഞ ശംഖിൻ്റെയുള്ളിലെ ഒച്ച
നിൻ്റെ ഉടലിൽ വിറപൂണ്ട് കിടപ്പുണ്ടായിരുന്നുവോ?

റബ്ബർക്കാടുകൾക്ക് നടുവിൽ സൂര്യൻ
ഒറ്റക്കൊരു വേനൽ വരയ്ക്കുമ്പോൾ
പൊട്ടിയടർന്ന് വീഴുന്നു ചുറ്റിലും
തച്ചുതകർത്ത സ്വപ്നങ്ങൾ, മോഹങ്ങൾ....

കൂകിയലച്ചു പാഞ്ഞു പോയ 
വയസ്സൻ പാസഞ്ചർ ട്രെയിൻ
ഗർഭം ധരിച്ച രണ്ടു കുട്ടികൾ ഉള്ളിൽ കാറ്റിൻ്റെ താളത്തിൽ ലയിച്ച്
ഉമ്മ വച്ചു കളിക്കുന്ന മഴക്കാലം!

വഴി തെറ്റി, വരിതെറ്റി നിഴൽ പറ്റിയെങ്ങോ
മഴവില്ല് തേടി നടക്കുന്ന രണ്ടു പേർ
നില തെറ്റി വീണു പുളയുന്നിതാലിംഗന
പുതപ്പിൽ നഗ്നരായി രാത്രി മുഴുവനും.

എവിടെ? എവിടെയാണിടി വെട്ടിയത്
മിന്നലുകൾ കണ്ണുകളെ പുളയിച്ചത്
നനഞ്ഞ ഉടലുകളിൽ നിന്നും എപ്പോഴാണ്
തണുപ്പിൻ്റെ വേരറ്റു പോയത്?

ഓർമ്മകളുടെ ചാവു നിലത്ത് വീണ്
കണിക്കൊന്നപ്പൂക്കൾ ചിതറുമ്പോൾ
മഴയുടെ സംഗീതം നിലച്ചിരിക്കുന്നു.
മരണത്തിൻ്റെ ഗന്ധം മാത്രം 
ശ്വസന ഗ്രന്ഥികളെ ഉന്മത്തമാക്കി
ചുറ്റും നൃത്തം വയ്ക്കുന്നു.
ചുവപ്പും മഞ്ഞയും വെളുപ്പും നിറങ്ങളിൽ
നിഴലുകൾ മാത്രം കൂട്ടിനുണ്ടാകുന്നു.
ഇരുട്ട് വരുവോളം കൂട്ടിനായ്
നീയാം വെളിച്ചമുണ്ടെന്ന തോന്നലും...
@ബിജു ജി.നാഥ്

Tuesday, June 7, 2022

നിൻ്റെ വിഷാദവിസ്മയങ്ങൾ!

നിൻ്റെ വിഷാദവിസ്മയങ്ങൾ!
.........................................................
സൂര്യ, ഹേ സൂര്യ! നിൻ മിഴികൾ
എൻ്റെ ഹൃദയം തുളച്ചു പോകുന്നു.
സൂര്യ, ഹേ സുര്യ! നിൻ ചിരിയിൽ
എൻ്റെ ഉള്ളം പതഞ്ഞു പോകുന്നു.

നീർമണികൾ തൂകി നീ പോകും
രാത്രി വണ്ടിയിൽ ആരുണ്ട് കൂടെ.
വാടിയ കവിൾത്തടമോടെ നീ
പോകും വഴി നിറയെ ശോണം.

വന്നു പടരുമീയിരുളിൽ നിൻ്റെ
കണ്ണു നിറഞ്ഞതാരറിയാൻ.
ചുണ്ടിണ വിതുമ്പിയെന്നാലും
തെല്ലുമൊച്ചയില്ലാതെ നീ നില്പു.

ഇന്നെൻ്റെ വാക്കിൻ്റെ തണുവിൽ
നിൻ്റെ ഉള്ളം തളിർത്തു തെല്ലെങ്കിൽ,
എത്ര മനോഹരമാണെൻ കവിത
ഇത്രമേൽ ചാരുതയെന്തുലകിൽ.!
@ബിജു ജി.നാഥ്

Friday, June 3, 2022

കനവല്ലന്ന് കനവ്

കനവല്ലന്ന് കനവ് 
..................................

നീലരാവിൻ കൈകളിലൂടിന്ന്
ഊർന്നു വീഴുന്നു മഴനൂൽ വിരലുകൾ !
കാണുവാനാകാതെ പോയിട്ടോ
കാതരമാ ശബ്ദം തുടിക്കുന്നു കാതിൽ.
ജാലകത്തിൻ പാളികൾക്കിടയിലൂ-
ടൊഴുകി വീഴും നിലാവെളിച്ചത്തിൽ
കുഞ്ഞു രോമങ്ങൾ തോരണം ചാർത്തും
നഗ്നമാം നിൻ കണങ്കാൽ തെളിവൂ.
ഉഷ്ണമിയലും രാവിൻ്റെ കരങ്ങൾ
ക്രൂരമായ് വലിച്ചകറ്റിയിട്ടാമോ 
ദൃശ്യമാകുന്നരക്കെട്ടിൽ 
നനവാർന്നു കാൺവൂ ചാരനിറമാർന്നടി വസ്ത്രം.
പകൽ മുഴുവൻ നില്ക്കാതോടി
തളർന്നു പോയിട്ടാകാമാ മുലകൾ
അയഞ്ഞ കഞ്ചുകവിടവിലൂടിരുവശം
മിഴികൾ താഴ്ത്തി മയങ്ങിക്കിടക്കുന്നു
ഏത് സ്വപ്നത്തിൻ ചിറകിലേറിയോ
പറന്നു പോകും ആമോദമറിയിക്കും
മിഴിഗോളങ്ങൾ ചലിക്കുന്നതിദ്രുതം
വിടർന്നു നില്ക്കുന്നധരങ്ങൾ ലാസ്യം.
ഒട്ടു നേരം കൂടി ഞാൻ നില്ക്കുകിൽ
നഷ്ടമായേക്കാം എന്നിലെയെന്നെയും.
ഓർത്തു പിൻവാങ്ങി നടകൊള്ളും
എന്നെ നോക്കി ചിലക്കുന്നൊരു ഗൗളി.
@ബിജു ജി.നാഥ്