Wednesday, March 28, 2018

എന്റ ആത്മകഥ അഥവാ എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ .......... എം കെ ഗാന്ധി


എന്റ ആത്മകഥ അഥവാ എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍
എം കെ ഗാന്ധി
ശ്രേയസ് പബ്ലിക്കേഷന്‍സ്

         ചരിത്രത്തില്‍ ഇടം നേടിയ മഹാനായ ഒരു വ്യക്തിയുടെ ആത്മകഥ വായിക്കുക എന്നത് ജീവിതത്തിനു മുന്നോട്ടു നയിക്കാന്‍ ലഭിക്കുന്ന നന്മയുടെ വശങ്ങള്‍ കൈവശമാക്കുക എന്നൊരു ലക്‌ഷ്യം കൂടി ഉള്‍ക്കൊള്ളുന്നു . ആ ഒരു തലത്തില്‍ നിന്നുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ എന്ന ബഹുമതി പേറുന്ന മഹാത്മാഗാന്ധിയുടെ ആത്മകഥ വായിക്കാന്‍ തുടങ്ങുക .കുട്ടിക്കാലത്ത് ഒരുപാട് കേട്ട വസ്തുതയാണ് കുട്ടികള്‍ വായിക്കേണ്ട പുസ്തകം ആണ് എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എന്ന് . അതിനു ഉപോല്‍ബലമായി ഗാന്ധിജി ആദ്യമായി മാംസം കഴിച്ചതും വയറിനുള്ളില്‍ കിടന്നു ആട് രാത്രി വിളിച്ചതും ആയ കഥയൊന്നു കുട്ടിക്കാലത്തു കേട്ടിട്ടുണ്ട് . പണം മോഷ്ടിച്ചതും , മാംസം തിന്നതും അവ രണ്ടും ഇനി ജീവിതത്തില്‍ ആവര്‍ത്തിക്കില്ല എന്ന് പ്രതിജ്ഞ എടുത്തതുമായ ഗാന്ധിജിയുടെ ആത്മകഥയിലെ ഭാഗം പഠിച്ചു എന്നതിനപ്പുറം ഇതുവരെയും ആ പുസ്തകം മുഴുവനായും ഒന്ന് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല .
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവും ഗാന്ധിജിയുടെ ജീവിതവും കോണ്ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളും വായിച്ചു മനസ്സിലാക്കുക എന്നത് നാം കടന്നു പോയ കെട്ട കാലത്തിന്റെ വസ്തുതകള്‍ അറിയുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ ചരിത്രം വായിക്കുക എന്തു ഒരു സന്തോഷമാണ് . ചരിത്രത്തോട് ഒപ്പം നടന്നവരുടെ ചരിത്രം വായിക്കുക എന്നത് അതിലേറെ സന്തോഷം നല്‍കുന്ന വസ്തുതയും .
        ഈ പുസ്തകം പങ്കു വയ്ക്കുന്ന നന്മകള്‍ എന്താണ് കുട്ടികളിലും മുതിര്‍ന്നവരിലും എന്ന് ചോദിച്ചാല്‍ അത് ഒരാള്‍ ജീവിതത്തില്‍ എന്തൊക്കെ തടസ്സങ്ങളും ,ബുദ്ധിമുട്ടുകളും , നഷ്ടങ്ങളും ഉണ്ടായാലും സത്യസന്ധതയും , പ്രതിജ്ഞയും ഒരിക്കലും കൈവിടരുത് എന്നതാണ് . ചിലപ്പോള്‍ സത്യസന്ധത വല്ലാതെ കഠിനമായ ഒരു പരീക്ഷണം ആയേക്കാം . ജീവിതത്തില്‍ തോറ്റുപോയെന്നു വരാം . ജീവന്‍ പോലും നഷ്ടമായെന്നു വരാം പക്ഷെ സത്യസന്ധത കൈവിടരുത് എന്ന് ഗാന്ധിജി പഠിപ്പിക്കുന്നു . അതുപോലെ നാം ഒരു തീരുമാനം എടുത്താല്‍ അത് നമുക്ക് ശരിയെന്നു തോന്നിയാല്‍ അതിൽ നിന്നും  ഒരിക്കലും പിന്മാറരുത്‌ എന്നും ഈ ആത്മകഥ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. വളരെ നല്ല കാര്യം തന്നെയാണ് . ഇതിനായി ഗാന്ധിജി എന്താണ് ചെയ്തത്, എന്തൊക്കെ കാര്യങ്ങളില്‍ എന്ന് കൂടി പരിശോധിക്കണം എന്ന് കരുതുന്നു . കളവു പറയുന്നത് തെറ്റാണ് എന്ന് കരുതുകയും വളരെ ചെറുതെങ്കിലും കളവു പറഞ്ഞു പോയതില്‍ അച്ഛനോട് തന്റെ തെറ്റ് തുറന്നു പറഞ്ഞു കഴിയുമ്പോള്‍ മനസ്സ് ശാന്തമാകുന്നതും ഇനി കളവു പറയില്ല എന്ന് ഉറപ്പിക്കുന്നതും ഗാന്ധിയുടെ കുട്ടിക്കാലത്തെ രൂപപ്പെടുത്തിയ ഒരു വലിയ മാറ്റവും വളര്‍ച്ചയും ആണ് . മാംസം വൈഷ്ണവ ഗോത്രവംശത്തിന്റെ ഭക്ഷണം അല്ലാത്തതിനാല്‍ കഴിക്കില്ല എന്ന് തീരുമാനിക്കുന്നത് പക്ഷെ അച്ഛനും അമ്മയും ജീവിച്ചിരിക്കും കാലത്തോളം എന്നാണു എങ്കിലും തുടര്‍ന്നും അത് ഉപേക്ഷിക്കാന്‍ മനസ്സുകൊണ്ട് പ്രാപ്തനാകുന്നു ഗാന്ധിജി . തന്റെ ഔദ്യോഗികവൃത്തിയില്‍ അഭിഭാഷക ജീവിതത്തില്‍ കൈക്കൂലി വാങ്ങാതെ , അമിത കൂലി വാങ്ങാതെ , സത്യസന്ധമായി മാത്രം കേസ് വാദിക്കാന്‍ ഗാന്ധിജി ശ്രമിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുന്നത് അഭിഭാഷക വൃത്തി ചെയ്യുന്നവര്‍ക്ക് ഒരു നല്ല മാതൃകയാണ് . രോഗം വന്നു പോയിട്ടും , ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പാല്‍ , മാംസം തുടങ്ങിയ വസ്തുതകള്‍ ഗാന്ധിജി ഉപയോഗിക്കുക ഉണ്ടായില്ല . അത് മൂലം മരിക്കുന്നു എങ്കില്‍ മരിക്കട്ടെ എന്ന ചിന്തയാണ് അദ്ദേഹം കൈക്കൊണ്ടത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു . ഗാന്ധിജിയുടെ ജീവിതത്തിലെ ഈ നല്ല വിഷയങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ട് ഗാന്ധിജി എന്ന വ്യക്തിയെ ഒന്ന് വിശകലനം ചെയ്യുന്നത് ഇത്തരത്തില്‍ നന്നായിരിക്കും എന്ന് കരുതുന്നു .
         പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന മനുഷ്യൻ , ആദിമകാലത്തു നിന്നും ഒരു പാടു വളർന്നു മുന്നോട്ടു വന്നു കഴിഞ്ഞിരിക്കുന്നു. ഇനിയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴി എങ്കിൽ ആ മനുഷ്യൻ ഒരു പരാജയം ആകും എന്നു മനസ്സിലാക്കേണ്ടി വരും. മദ്യം,മാംസം, പാൽ, മുട്ട എന്നിവ കഴിക്കാതെ തികഞ്ഞ സസ്യാഹാരിയായി ജീവിക്കുന്ന ഗാന്ധിജി കടുത്ത രോഗശയ്യയിൽ പോലും മരുന്നുകൾ  ഡോക്ടർ ആവശ്യപ്പെടുന്ന തരത്തിൽ കഴിക്കാൻ തയ്യാറാകുന്നില്ല. ഇത് സ്വന്തം ജീവിതത്തിൽ മാത്രമല്ല ഭാര്യയുടെയും കുട്ടികളുടെയും ജീവിതത്തിൽ ആവർത്തിക്കുന്നു. രക്ത വാർച്ച മൂലം മരണത്തിന് സമീപം എത്തിയ ഭാര്യയെ പോലും പ്രകൃതിചികിത്സയുടെ പ്രാകൃതപരീക്ഷണങ്ങളിൽ ഗാന്ധിജി വലിച്ചിഴയ്ക്കുന്നു. ഭാര്യയുടെ മാത്രമല്ല മക്കൾക്കും ഇതു തന്നെയാണ് ഗാന്ധിജി അനുവർത്തിക്കുന്നത്. അതുപോലെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചു പകരം പ്രകൃതിയിൽ നിന്നും പാഠം പഠിപ്പിക്കുന്ന ഒരു പിതാവായി മാറിയ അതേ ഗാന്ധിജി തന്നെ വിദ്യാഭ്യാസം ഉണ്ടാകാൻ ഇന്ത്യയുടെ ഗ്രാമങ്ങളിൽ സഞ്ചരിക്കുമ്പോൾ ആവശ്യപ്പെടുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത് ആണ് ഒരു സമൂഹ സേവകന്റ ജീവിതത്തിനു നല്ലത് എന്നദ്ദേഹം കരുതുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. സൗത്താഫ്രിക്കയിലും ഇന്ത്യയിലും ഗാന്ധിജി പലപ്പോഴും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ യുദ്ധങ്ങൾക്ക് സേവനം അങ്ങോട്ട് ആവശ്യപ്പെട്ടു ആളുകളെ കൂട്ടി പോയ് ചെയ്തു കൊടുക്കുന്നതും കൂലികൾക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുമ്പോൾ തന്റെ ജീവിത നിലവാരം ലളിതം എന്നു ഭാവിക്കുമ്പോഴും ഒരു പടി മുന്നിൽ നിലനിർത്തുകയും ചെയ്യുന്നതു കാണാമായിരുന്നു. ഒരു ഭർത്താവു എന്ന നിലയിൽ , അച്ഛൻ എന്ന നിലയിൽ , വ്യക്തി വികസനത്തിൽ ഒരു നല്ല മാതൃകയായി ഗാന്ധിജിയെ ഈ പുസ്തകത്തിൽ വായിച്ചെടുക്കാൻ കഴിയുന്നില്ല. 
     ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി നടത്തിയ സത്യാഗ്രഹങ്ങളും നേതൃത്വം കൊടുത്ത സമരങ്ങളും ഒക്കെ ആദരണീയങ്ങളായ വസ്തുതകൾ ആണെങ്കിലും ഒരു വ്യക്തിയെന്ന നിലയ്ക്ക് ഗാന്ധിജിയോടുള്ള  ഇഷ്ടം നഷ്ടപ്പെടുത്തിയ വായനയാണ് ഈ ആത്മകഥ നല്കിയത് എന്ന വസ്തുത ഒളിച്ചു വയ്ക്കുന്നില്ല. ഒരു നല്ല നേതാവു ഒരു നല്ല കുടുംബനാഥൻ ആകണമെന്നില്ല എന്ന ചിന്തയോടെ ബി.ജി.എൻ വർക്കല


Tuesday, March 27, 2018

Scion of Ikshvalku .........Amish


Scion of Ikshvalku (fiction)
Amish
Westland Ltd
വില : 325 Rs

       കഥകള്‍ പ്രത്യേകിച്ചും പുരാണ കഥകള്‍ എന്നും വായനക്കാരെ വളരെ വലിയ തോതില്‍ ആകര്‍ഷിച്ചു നിര്‍ത്തുന്ന ഒരു വായനയാണ് . ഇന്ത്യയുടെ സ്വന്തം ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും ഇതിനകം എത്രയോ ഭാഷകളില്‍ എത്രയോ ഭാവാന്തരങ്ങളില്‍ വായനക്കാര്‍ വായിച്ചു കഴിഞ്ഞിട്ടുമുണ്ട് . ദേശങ്ങളും കാലങ്ങളും അവയില്‍ വലിയ തോതില്‍ കാഴ്ചപ്പാടിലും കഥാസന്ദര്‍ഭങ്ങളിലും ഒക്കെ കാതലായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. വായനക്കാര്‍ക്ക് പലപ്പോഴും എന്താണ് സത്യം എന്താണ് തെറ്റ് എന്നറിയാന്‍ കഴിയാന്‍ വയ്യാതെ നില്‍ക്കുന്ന രീതിയിലേക്ക് ഇത്തരം മൂലകഥകളെ പരുവപ്പെടുത്തി എടുക്കുകയുണ്ടായിട്ടുണ്ട് . പലപ്പോഴും എഴുത്തുകാരന്‍ ആ കാലഘട്ടത്തിലെ ജീവിതത്തെയും വീക്ഷണത്തെയും അടയാളപ്പെടുത്തുമ്പോള്‍ മനസ്സില്‍ പോലും കണ്ടിട്ടില്ലാത്ത വ്യാഖ്യാനങ്ങളും ഉപമ ഉത്പ്രേക്ഷകളുംകൊണ്ടു ആ കൃതികള്‍ രൂപമാറ്റം സംഭവിച്ചു വായനക്കാര്‍ക്കിടയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു . രസാവഹമായ മറ്റൊരു വസ്തുത ചരിത്രത്തെ ഇത്തരം കഥകളില്‍ സന്നിവേശിപ്പിച്ചു തെറ്റായ ഒരു സങ്കേതം രൂപപ്പെടുത്തി എടുക്കാന്‍ ഉള്ള ഗൂഢമായ അജണ്ട കൂടി ചില എഴുത്തുകള്‍ വഹിക്കുന്നുണ്ട് എന്നതാണ് .
         അമീഷ് എഴുതിയ രാമായണ കഥയുടെ ,സ്വന്തം തിയറിയും അനുമാനങ്ങളും ചേര്‍ന്ന സീരിസിലെ ആദ്യ പുസ്തകം ആണ് രാമന്റെ കഥ പറയുന്ന  Scion of Ikshvalku. ഈ പുസ്തകത്തില്‍ രാമന്‍ ജനിച്ചതും വളര്‍ന്നതും സീതയെ രാവണന്‍ അപഹരിച്ചു കൊണ്ട് പോകുന്നതും ആയ ഇടം വരെ പറഞ്ഞിട്ടുണ്ട് . ഇതിനു ശേഷം ഉള്ള സീത യില്‍ സീതയുടെ ജീവിതവും സീതാപഹരണവും  വരെ എത്തി നിര്‍ത്തിയിട്ടുണ്ട് . അടുത്തതില്‍ രാമ രാവണ യുദ്ധം ആകാം .
           അമീഷ് ഉപയോഗിക്കുന്ന മാര്‍ഗ്ഗം എന്താണ് എന്നത് വളരെ വ്യക്തമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട് . ഒരു കാലത്ത് ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിച്ച , നിയന്ത്രിച്ച പ്രബലമായ രണ്ടു വിഭാഗങ്ങള്‍ ആണ് ശൈവരും വൈഷ്ണവരും . ഇവരുടെ തേര്‍വാഴ്ച ആയിരുന്നു അക്കാലത്തെ ഇന്ത്യയുടെ സാമൂഹ്യ മത സാംസ്കാരിക ഭൂപടം നിറഞ്ഞു കിടന്നത് . അമീഷ് ശൈവ വിഭാഗത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് നിലനില്ക്കുന്ന ചരിത്രഎഴുത്തുകാരന്‍ ആണ് എന്ന് കാണാം . ചരിത്ര എഴുത്തുകാരന്‍ എന്ന് പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ചു തന്റേതാക്കാൻ ശ്രമിക്കുന്ന എഴുത്തുകാരന്‍ എന്നതാകും ശരി എന്ന് കരുതുന്നു . ഈ ഒരു ചിന്താഗതിയില്‍ നിന്നുകൊണ്ട് ഇന്ന് ലഭ്യമായ വസ്തുതകള്‍ ഇന്ത്യയുടെ ചരിത്രത്തെയും മനുഷ്യ ചരിത്രത്തെയും കുറിച്ചുള്ള വിവരങ്ങള്‍, തനിക്ക് ആവശ്യമായ രീതിയില്‍ പുട്ടിനു പീര ചേര്‍ക്കുമ്പോലെ ചേര്‍ത്തുകൊണ്ട് കഥ പറയുമ്പോള്‍ ചരിത്രത്തെ കുറിച്ച് ബോധം ഇല്ലാത്ത പുതിയ ജനതയ്ക്ക് ഇതൊരു അറിവും, സത്യവും ആയി മാറാം. ഇതാണ് പലപ്പോഴും പല ജനതയുടെയും ചരിത്ര അവബോധത്തെ വഴിതിരിച്ചുവിട്ടുകൊണ്ട് മതത്തിന്റെ വ്യാപനം എളുപ്പമാക്കിയിട്ടുള്ളത്. ഇത്തരം ഒരു നിലപാട് തറയില്‍ നിന്നുകൊണ്ട് രാമന്‍ എന്ന മനുഷ്യനെ അവതരിപ്പിക്കുകയാണ് അമീഷ് ഈ കൃതിയില്‍ . സര്‍വ്വ നാശം വിതയ്ക്കുന്ന അസുരാസ്ത്രവും , മോട്ടോര്‍ നിയന്ത്രിത പുഷ്പകവിമാനവും ശ്രീലങ്കയും ഇന്ത്യയും ഒക്കെ ചേര്‍ത്തു ഒരു തട്ടുപൊളിപ്പന്‍ ന്യൂജന്‍ രാമായണ കഥ . എന്തുകൊണ്ടാണ് സംഘപരിവാര്‍ കണ്ണുകള്‍ ഈ കഥകളില്‍ നിന്നും വികാരം വ്രണപ്പെട്ടു ആയുധം എടുക്കാത്തത് എന്നതിന് മറുപടി അതിലെ ആര്യ വത്കരണവും വിഷയങ്ങളില്‍ വഴിതിരിച്ചു വിട്ടു ലഘൂകരിക്കുന്ന വിശദീകരണങ്ങളും ആണ് എന്ന് പറയേണ്ടി വരും . ഇന്നിന്റെ കാലത്തു നിന്നുകൊണ്ട് ഒരു കുട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടികള്‍ ആണ് അമീഷിന്റെ ചിന്തയില്‍ . അതിനാല്‍ തന്നെ രാമന്‍ പതിനാല് വർഷം കാട്ടില്‍ അലഞ്ഞത് അസുരാസ്ത്രം അയച്ചു ശിവന്‍ നിര്‍മ്മിച്ച നിയമം തെറ്റിച്ചതിനുള്ള ശിക്ഷ ആയി മാറുന്നതും , രാവണന്‍ ഇന്ത്യയുടെ കടല്‍ മേഖല അടക്കി വാഴുന്ന സര്‍വ്വ ശക്തനായ വ്യാപാരി ആകുന്നതും . അതുപോലെ മന്ദര അയോധ്യയിലെ ഏറ്റവും വലിയ ധനികയായ വ്യാപാരിയുടെ റോള്‍ കയ്യാളുന്നതും. സീത എടുത്തു വളര്‍ത്തപ്പെട്ട മകള്‍ ആകുന്നു . രാമന്‍ ജനിക്കുമ്പോള്‍, ദശരഥന്‍ രാവണനും ആയി യുദ്ധം ചെയ്തു തോല്‍വി അടയുന്നത് , വിശ്വാമിത്രന്റെ ആള്‍ക്കാര്‍ നിര്‍മ്മിക്കുന്ന മിസൈലുകള്‍ ആയ അസുരാസ്ത്രങ്ങള്‍ , അവര്‍ തന്നെ നിര്‍മ്മിക്കുന്ന സോമരസം തുടങ്ങി ഒട്ടേറെ രസാവഹമായ കാഴ്ചകളും അറിവുകളും ഇന്നത്തെ കുട്ടികളില്‍ , പുതിയ വായനക്കാരില്‍ പഴയതും വാത്മീകി എഴുതിയതും ആയ രാമായണം എന്ന കഥയില്‍ നിന്നും വേറിട്ട്‌ 3400 BCE യിൽ ജീവിച്ച  യഥാര്‍ത്ഥ മനുഷ്യരും അവരുടെ ലോകവും ജീവിതവും ആയി തുറന്നു വരികയും അവര്‍ അതിനെ തീർച്ചയായും ശരിയെന്നു കരുതി അടുത്ത തലമുറയ്ക്ക് പകർന്നുനല്‍കുകയും ചെയ്യും. മിത്തുകളെ സത്യം എന്ന ലേബലിലേക്ക് കൈമാറി കൊടുക്കുന്ന ഇത്തരം തട്ടിപ്പ് കഥകള്‍ക്ക് അതിനാല്‍ തന്നെ ഫിക്ഷന്‍ എന്ന പേരു നല്‍കപ്പെടുന്നത് ഒരു ജാമ്യമാണ് . അതുകൊണ്ട് തന്നെ അതിനു എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും വിധം വായനക്കാര്‍ ഉണ്ടാകുകയും ചെയ്യും .
ബി.ജി.എന്‍ വര്‍ക്കല

Saturday, March 24, 2018

കണ്ടു മറന്ന സ്വപ്നം

കണ്ടു മറന്ന സ്വപ്നം
...................................

അത് ഒരു മനോഹരമായ രാവായിരുന്നു .!
ഇരുളിന്റെ ചാരുത മുഴുവൻ നിലാവു കടം കൊടുത്ത ഒരു രാവ്.
ചുറ്റും ഇളം കാറ്റിന്റെ തണുത്ത വിരലുകൾ ഓടി നടന്നു സ്പർശിക്കുന്ന സുന്ദര രാവ്.
ഓർമ്മകളുടെ കുടമണി കിലുക്കം പോലെ നോട്ടിഫിക്കേഷൻ വിൻഡോ തുറന്നു വരുന്ന എന്റെ സന്ദേശങ്ങൾക്ക് മാമ്പൂവിന്റെ മാദക ഗന്ധമുണ്ട്.. നോക്കൂ ഞാനൊറ്റയ്ക്കാണിപ്പോൾ. എനിക്കു ഫണം വിടർത്തിയാടുന്ന ഒരു നാഗമാകണം. ആർത്തവത്തിന്റെയീ ആറാം നാളിൽ എന്നിലാകെ പൊട്ടി വിടരുന്ന ഉന്മാദത്തിൽ ഞാൻ അസ്വസ്ഥയാകുകയാണ്. സമയം എത്രയിരുട്ടിയിരിക്കുന്നു. താഴെ എന്റെ കിടക്കയിൽ മദ്യത്തിന്റെ പുളിച്ച ഗന്ധത്തിൽ മയങ്ങിക്കിടക്കുന്ന മാംസപിണ്ഡത്തിനു അതു മനസ്സിലാകണമെന്നില്ല. നിന്റെ കണ്ണുകളിലെ സൂചിമുനത്തിളക്കത്തിൽ എനിക്കു മതി മറന്നൊന്നു പെയ്ത് തീരണം. കൗതുകത്തിന്റെ കുന്നിക്കുരുക്കൾ എണ്ണി നീ കണ്ടിരിക്കുക. നിശബ്ദതയുടെ നീല വെളിച്ചത്തിലൂടെ  ഞാൻ എന്റെ നടനം തുടങ്ങട്ടെ. സാരിയുടെ ബന്ധനത്തിൽ നിന്നകന്ന് ഒരു രവിവർമ്മ ചിത്രത്തിലെന്ന പോലെ പാവാടയും ബ്ലൗസും നല്കുന്ന നയന ചാരുതയ്ക്ക് വെളിച്ചം പാടില്ല.  ഞാനീ മെഴുകുതിരി കൊളുത്തി വയ്ക്കട്ടെ. നോക്കൂ ഈ നിഴൽ വെളിച്ചത്തിൽ ഇടതു വശം ചരിഞ്ഞിരുന്നു ഒരു കാൽ മടക്കി നിന്നെ തിരിഞ്ഞു നോക്കി ഇരിക്കുന്ന എന്നെ നീ ഇഷ്ടപ്പെടുന്നുണ്ടോ. കാലം ഉടവു നല്കാത്ത മുലകൾക്ക് ബ്ലൗസ് നല്കുന്ന സംരക്ഷണം നിന്റെ ക്ഷമയെ പരീക്ഷിക്കും പോലെ ഉയർന്നു നില്ക്കുന്നു അല്ലേ. മേദസ്സു കൂടുതൽ ഉപദ്രവിക്കാത്ത അരക്കെട്ടും വയർ മടക്കിൽ ഒതുങ്ങിക്കൂടിയ പൊക്കിൾ കാഴ്ചയും നീ എന്നും ഇഷ്ടപ്പെട്ടിരുന്ന കാഴ്ചകൾ അല്ലേ. ഭംഗിയുള്ള തുടയുടെ വടിവ് പാവാടയുടെ സ്നിഗ്ധതയിൽ എത്ര ഒതുങ്ങിക്കിടക്കുന്നുവല്ലേ. പുറം നിറഞ്ഞു കിടക്കുന്ന അഴിഞ്ഞുലഞ്ഞ മുടിയും അല്പം ചരിഞ്ഞ എന്റെ നോട്ടവും നിനക്കു പറന്നു വരാൻ തോന്നിക്കുന്നു എന്നറിയുന്നു ഞാൻ.
ശ്ശോ എത്ര പെട്ടെന്നാ അലാറം ശബ്ദിച്ചതും ഉറക്കം മുറിഞ്ഞതും . മോർണിംഗ് ഇറക്ഷന്റെ ബുദ്ധിമുട്ടു മറച്ചു എഴുന്നേറ്റിരിക്കുമ്പോൾ പാതി മുറിഞ്ഞ സ്വപ്നത്തിന്റെ ലഹരിയിലായിരുന്നു ഞാൻ. വേഗം തന്നെ മൊബൈൽ എടുത്തു  സീക്രട്ട് ഫോൾഡർ തുറന്നു. ദേ സ്വപ്നത്തിൽ കണ്ട അതേ ഭാവത്തിൽ അവൾ. വെള്ളപ്പുള്ളി ബ്ലൗസും ഇളം റോസ് പാവാടയുമുടുത്തു കിടക്കയിൽ അതേ പോസിലിരിക്കുന്നു. വേണ്ട , വിളിക്കണ്ട. നമുക്കിടയിലിനി അങ്ങനൊന്നില്ലല്ലോ .........
ബി.ജി.എൻ വർക്കല

ഭൂമിയിലെ മാലാഖ ...... സുഭാഷ് ചന്ദ്രൻ

ഭൂമിയിലെ മാലാഖ (ബാലസാഹിത്യം )
സുഭാഷ് ചന്ദ്രൻ
മാതൃഭൂമി ബുക്സ്
വില: 100 Rs

         ഓരോ സമൂഹവും വളർച്ച പ്രാപിക്കുന്നതും സംസ്കാര സമ്പന്നമാകുന്നതും കുട്ടികളെ എങ്ങനെ സമ്പന്നമായി സന്മാർഗ്ഗവും ദുർമ്മാർഗ്ഗവും പരിചയപ്പെടുത്തിക്കൊടുക്കുന്നു ആ രീതികളിലൂടെയാണ്. ഭാവിയെ വാർത്തെടുക്കുക എന്നതിന് അടിസ്ഥാനം കുട്ടികളെ നല്ല അറിവുകളിലൂടെ നടത്തുക എന്നു തന്നെയാണല്ലോ. പഴയകാല സാഹിത്യത്തിൽ ഇതിനായി ഓരോ മതവിഭാഗവും അവരുടേതായ സംഭാവനകൾ അവരുടെ വിശ്വാസ രീതികൾക്കനുസരിച്ചു നല്കിപ്പോന്നിരുന്നു. പഞ്ചതന്ത്രം കഥകളും സാരോപദേശകഥകളും മുല്ലാക്കഥകളും ഈസോപ്പ് കഥകളും തുടങ്ങി അനവധിയായ ബാലസാഹിത്യരംഗത്തേക്കാണ് ഒരു കാലത്ത് റഷ്യൻ നാടോടിക്കഥകളുടെയും തുടർന്നു മറ്റു വിദേശ രാജ്യ നാടോടിക്കഥകളുടെയും മൊഴിമാറ്റം രംഗപ്രവേശം ചെയ്തതു. കാലം മാറി. ഇന്നു കുട്ടികളിൽ വായനാശീലം പാഠപുസ്തകങ്ങളിലേക്കു മാത്രമായി ചുരുങ്ങി. ബാക്കി കിട്ടുന്ന സമയങ്ങൾ ടാബിലും കംപ്യൂട്ടറിലും പി.എസ്.പി ഗെയിമിലുമൊക്കെയായി ഒതുങ്ങി. വായന ഒരു വിധത്തിൽ മരിച്ചു കുട്ടികളിൽ എന്നു തന്നെ പറയാം. ഒരു കാലത്ത് കുട്ടികളെ ആകർഷിച്ച കഥാ പുസ്തകങ്ങൾ ഇന്നു വായിക്കുവാൻ വേണ്ടിയല്ലാതെ അലങ്കാരമായി വിശ്രമിക്കുന്ന ഗതികേടിലായി.

         അസംഖ്യം ബാലസാഹിത്യ കൃതികൾ ഇന്നും ഉണ്ടാകുന്നുണ്ട്. പുസ്തക മേളകളിൽ ഒക്കെയും കുട്ടികൾക്കായി പുസ്തകം തിരയുമ്പോൾ ഇന്നും മുന്നിൽ എത്തുക പഴയ മേൽപ്പറഞ്ഞ പുസ്തകങ്ങൾ മാത്രമാണ്. പുതിയ പുസ്തകങ്ങൾ ഒക്കെയും ഈ കഥകളുടെ പല രൂപമാറ്റം സംഭവിച്ചവ എന്നതിനപ്പുറം പുതിയ കഥകൾ അല്ല തന്നെ. ഈ ശ്രേണിയിലാണ് പ്രശസ്ത എഴുത്തുകാരൻ "സുഭാഷ് ചന്ദ്ര "ന്റെ "ഭൂമിയിലെ മാലാഖ"യും ചേർക്കപ്പെടുന്നത്. പുതുതായി ഒന്നും തന്നെ കുട്ടികൾക്ക് നല്കാൻ ഈ പുസ്തകവും ശ്രമിക്കുന്നില്ല. മാമൂലുകൾ പോലെ ആവർത്തിക്കുന്ന ദൈവം ,സ്വർഗ്ഗ നരകം , രാജാവും മന്ത്രിയും കഴുതയും പട്ടിയും ഒക്കെത്തന്നെ ഈ പുസ്തകത്തിലെ എല്ലാ കഥകൾക്കും പറയാനുള്ളത്. സാരോപദേശകഥകൾക്കപ്പുറം കുട്ടികളെ സ്വാശ്രയ ബോധം ഉള്ളവരും ജീവിതക്കാഴ്ചകൾ വിശാലമാക്കാൻ സഹായിക്കുന്ന ശാസ്ത്ര ബോധവും പാരിസ്ഥികവും ചരിത്രബോധവും ലിംഗസമത്വവും ആരോഗ്യ മനസിക വളർച്ചയ്ക്കു ഉതകുന്ന  കഥകൾ നല്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മത ,ദൈവ ,ജാതിവിവേചന, ലിംഗചിന്തകളിൽ അഭിരമിക്കാനോ ചിന്തിക്കുവാനോ സഹായിക്കുന്ന കഥകൾ അല്ല ഇനി കുട്ടികൾ പഠിക്കേണ്ടത്.   ശാസ്ത്രാവബോധം നല്കുന്ന കാഴ്ചകൾക്കും മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും വേണ്ടിയുള്ള വായനകൾക്ക്  മലയാളി കുട്ടികൾ ഇനിയും കാത്തിരിക്കേണ്ടി വരും. യുറേക്ക , ശാസ്ത്രസാഹിത്യ പരിക്ഷത്ത് എന്നിവയുടെ പുസ്തകങ്ങളെ മറന്നു കൊണ്ടല്ല എങ്കിലും അവയുടെ വിരസമായ രചനാതലം മൂലം അത് വേണ്ട രീതിയിൽ കുട്ടികളിൽ എത്തുന്നില്ല. സുഭാഷ് ചന്ദ്രൻ ശരിക്കും നിരാശപ്പെടുത്തി എന്നാണ് പുസ്തകം തന്ന വെളിച്ചം . നല്ല ബാലസാഹിത്യങ്ങൾ ഉണ്ടാകട്ടെ കാലഘട്ടത്തിനു യോജിച്ചത് എന്ന ശുഭാപ്തി വിശ്വാസത്തോടെ  ബി.ജി.എൻ വർക്കല

Friday, March 23, 2018

കൊല്ലപ്പാട്ടി ദയ ................... ജി.ആർ.ഇന്ദുഗോപൻ

കൊല്ലപ്പാട്ടി ദയ (കഥകൾ)
ജി.ആർ. ഇന്ദുഗോപൻ
ഡി.സി.ബുക്സ്
വില: Rs 140.

            കഥകൾ നാം വായിക്കുന്നതിലുമേറെയാണ് നാം വായിക്കാതെ പോകുന്നവ. പലപ്പോഴും പരിചിതമായ പേരുകൾ മാത്രം തിരഞ്ഞുപിടിച്ചു വായിക്കുന്നതിനാൽ അപരിചിതരായ എഴുത്തുകാരുടെ രചനകൾ വായനയിൽ തടയാതെ പോകും. ചെറുകഥാ രംഗത്ത് ഇന്നു വിപ്ലവകരമായ മുന്നേറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നാളെയുടെ സാഹിത്യം ഓർക്കപ്പെടുക ഈ പരീക്ഷണങ്ങളെയായിരിക്കും എന്നതുറപ്പാണ്. അടുത്ത കാലത്തായി മലയാള ചെറുകഥാ രംഗത്ത് എഴുത്തുകളിലെ പ്രത്യേകതകൾ കൊണ്ടു പലരും ശ്രദ്ധയേറെ അവകാശപ്പെടുന്നുണ്ട്.

           "ജി.ആർ ഇന്ദുഗോപ''ന്റെ "കൊല്ലപ്പാട്ടി ദയ" എന്ന കഥാ സമാഹാരം വായിക്കുമ്പോൾ വളരെ നല്ല കുറച്ചു കഥകൾ വായിച്ച നിർവൃതി ലഭിക്കുന്നുണ്ട്. ഭാഷാപരമായ ലാളിത്യവും രചനാശൈലിയും വിഷയവൈവിധ്യവും ഓരോ കഥകളേയും ഒന്നിനൊന്നു മെച്ചമാക്കുന്നു . ഒന്നു വായിച്ചു തുടങ്ങിയാൽ മുഴുവൻ വായിച്ചു തീരാതെ മടക്കാൻ കഴിയാത്തത്ര മാസ്മരികത ആ കഥകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു. 16 കഥകളും 16 ലോകങ്ങൾ ആണ്. അവ പങ്കു വയ്ക്കുന്ന രാഷ്ട്രീയം ജീവിതത്തിന്റെ പച്ചയായ സ്പന്ദനങ്ങളാണ്. എം സുകുമാരന്റെ കഥകൾ വായിച്ചു നോക്കിയ അതേ സന്തോഷവും സംതൃപ്തിയും ഇന്ദുഗോപനും പങ്കുവയ്ക്കപ്പെടുന്നുണ്ട് എന്നതാണ് ഈ കഥകളുടെ പ്രത്യേകത. പ്രണയവും മതവും രാഷ്ട്രീയവും ഇല്ലാതെ കഥകൾക്കു നില നില്ക്കുവാൻ കഴിയുന്നു എന്നതും ദുരൂഹതകൾ ഒളിപ്പിച്ച ബൗദ്ധിക രചനകൾക്കപ്പുറം ജീവിതം പനി പിടിച്ചു കിടക്കുന്ന ഓലക്കുടിലുകൾക്കാണ് കഥകൾ ഏറെ പറയാനാവുക എന്നും കഥാകാരൻ വിളിച്ചു പറയുന്നു. വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുതറകളും സ്വതന്ത്രമായ അഭിപ്രായങ്ങളും നിറഞ്ഞ കഥാപാത്രങ്ങൾ ഈ കഥകളിൽ തലയെടുത്തു നില്ക്കുന്നു.

      ഇന്നിന്റെ കാലഘട്ടത്തെ വായനയിൽ പിടിച്ചു നിർത്താൻ ഇന്ദുഗോപൻമാർ ഇനിയും എഴുതണം. ഓരോ കഥകൾ ആയെടുത്തു പറയുന്നത് ആ കഥകളെ ആസ്വദിക്കാനും വിലയിരുത്താനും വായനക്കാർക്കു ബുദ്ധിമുട്ടു നല്കും എന്നു ശക്തമായി വിശ്വസിക്കുന്നു. വായിച്ചു തന്നെ വിലയിരുത്തേണ്ടതുണ്ട് ഈ എഴുത്തുകാരനെ. കാരണം വായനക്കാരനു തന്റെ വിശപ്പടക്കാൻ നല്ലൊരു ഭോജനവുമായി ഈ എഴുത്തുകാരൻ നില്ക്കുന്നു. വളരെ സന്തോഷത്തോടെ ആശംസകളോടെ ബി.ജി.എൻ വർക്കല

Thursday, March 22, 2018

ചില മലയാളികൾക്ക് മുഖപുസ്തകമെന്നാൽ....

ചില മലയാളികൾക്ക്  മുഖപുസ്തകമെന്നാൽ....
...............................
ആണുങ്ങളായ ആണുങ്ങളൊക്കെ
മുലയെന്നും
ആർത്തവമെന്നും മിണ്ടാതെ
പർദ്ദയും
ലെഗ്ഗിൻസും എഴുതാതെ
പ്രണയത്തെ മാത്രം എഴുതുകിൽ
ഹാ! എത്ര സുന്ദരം മുഖപുസ്തകം.
പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ
മുലയെന്നും
ആർത്തവമെന്നും മിണ്ടാതെ
സ്വാതന്ത്ര്യമെന്നും
സമത്വമെന്നും പറയാതെ
അടുക്കള സമരവും
ജീവിത കണ്ണുനീരും എഴുതിയാൽ
ഹാ! ഈ മുഖപുസ്തകം
എത്ര മനോഹരം.
ആയതിനാൽ
ഞങ്ങൾ വായനക്കാർക്ക്
നിങ്ങളല്പം സദാചാര തൊപ്പിയണിയിച്ചാലും
ഞങ്ങൾക്കത് തമിഴിലെ മുടിയാണ്.
എഴുതൂ ദിനവും
സദാചാരധ്വംസനങ്ങളെ എതിർത്തും
ദുരഭിമാനക്കൊലകളെ അനുകൂലിച്ചും
ദൈവങ്ങളെ സ്തുതിച്ചും
രാഷ്ട്രീയ കൊള്ളരുതായ്മകളെ
പാർട്ടി തിരിച്ചും.
എഴുതൂ
സരിതമാരെക്കുറിച്ചു
നടിമാരെക്കുറിച്ച്
ഒളിച്ചോടിയ
ഭർതൃമതിയുടെ കാമക്കഴപ്പുകളെക്കുറിച്ച് ..
നിങ്ങൾ എന്തെഴുതണമെന്നു
ഞങ്ങൾ പറയും.
ഞങ്ങൾ ഫാസിസ്റ്റുകളല്ല
ഞങ്ങളാണ്
മുഖപുസ്തക ജനം .
പ്രതിയെയും വാദിയെയും
വിചാരണ ചെയ്യാനും വിധി പറയാനും
അധികാരപ്പെട്ടവർ ഞങ്ങൾ.
ഞങ്ങൾ വൈറലാക്കുന്നത്
കണ്ടു മാത്രം ലോകമുണരണം.
ഇതു ഞങ്ങളുടെ ലോകം.
..... ബി.ജി.എൻ വർക്കല

ഭീരുക്കള്‍ മാനുഷര്‍..


ഇനി മരിക്കാതിരിക്കുവാന്‍ വേണ്ടിയോ
ഇനി വളരാതിരിക്കുവാന്‍ വേണ്ടിയോ
അറിയില്ല, നാമെന്തു ചിറകെട്ടിയാര്‍ക്കുന്നു
ഇവിടെയീ ഭൂവിന്റെ നെഞ്ചകം പിളര്‍ന്നിന്നു .

കനവുകള്‍ കോരിക്കുടിക്കുന്ന മര്‍ത്ത്യന്റെ
കനിവുകള്‍ കരിഞ്ഞിന്നു ചിന്ത മുറിയുമ്പോള്‍,  
കടലുകള്‍ പോലെ ആര്‍ത്താര്‍ത്തു കരയുന്ന
കദനത്തിന്‍ ഗാഥയീ കുഞ്ഞുമിഴികളും.

ജനനേന്ദ്രിയങ്ങള്‍ തകര്‍ത്തു ചിരിക്കുന്ന
ജന്മദാതാക്കള്‍ വളരുന്ന നാടിതില്‍.
കര്‍മ്മമെന്തെന്നറിയാതെ ജനിക്കുന്ന
കാട്ടുപൂവുകള്‍ പോലിന്ന് പുതുജീവന്‍ !

ജനനിയെ പ്രാപിച്ചു കൊതിമാറിയും,
പെങ്ങളെ ഭോഗിച്ചു പശിയാറ്റിയും,
താതന്റെ നെഞ്ചകം കുത്തിപിളര്‍ന്നുമീ
കൗമാരകാലത്തിന്‍ രഥ ചക്രമുരുളുന്നു .

സൗഹൃദപ്പൂവിന്‍ നിലാവെളിച്ചങ്ങളെ
താളുകള്‍ മറിയ്ക്കും ലാഘവത്തോടിന്നു
കൈമാറിയകലുന്നു രതിപുഷ്പഗന്ധം
ബീജവാപം നടത്തും വഴിത്താരയില്‍.

അന്യമായീടുന്നു രാവുകള്‍ പിന്നെയും.
അന്തകര്‍ നമ്മുടെ മക്കളെന്നാകുന്നു.
വൃദ്ധസദനങ്ങള്‍ക്ക് പങ്കുവയ്ക്കാനിന്ന്   
മക്കളെ പോറ്റിയ പാഴ്കഥകള്‍ നിത്യവും ?.

ബന്ധങ്ങള്‍, നിഷ്ഫലം കണ്ണടച്ചീടുന്ന
ബന്ധുരകാഞ്ചനക്കൂട്ടിലെ കിളികളോ!
എണ്ണിപ്പകുത്തു കൊടുത്താല്‍ കഴിയുന്ന
ബന്ധമൊന്നേയിന്നു ബാക്കി വരുന്നുള്ളൂ .

യന്ത്രങ്ങള്‍ പോലെ ചാക്രികമാകുന്ന
ശയ്യാഗൃഹങ്ങളില്‍ പെയ്യും മഴകളാല്‍
കോരിച്ചൊരിയുന്ന കണ്ണീര്‍ കുടിച്ചിട്ടോ
മൂകമായീടുന്നു നിലാവിന്‍ കണികകള്‍ .

ഒന്നുമേ ബാക്കിവയ്ക്കാതേയകലും
മരണമെന്നുള്ളൊരായുണ്മയോര്‍ക്കുമ്പോള്‍  
നിത്യം മനസ്സിനെ പാകമാക്കാനായ്
മര്‍ത്യാ നിന്‍ മനം വിറയ്ക്കുന്നോ ഭീതിയാല്‍?
-------------ബിജു ജി നാഥ് വര്‍ക്കല

Monday, March 19, 2018

നമ്മൾ പരിചിതരാണ്.

നമ്മൾ പരിചിതരാണ്.
...................................
നമ്മൾ പരിചിതരാണ് .
ജീവിതയാത്രയിലെവിടൊക്കെയോ
നമ്മൾ പരിചിതരാണ്.
കോരിച്ചൊരിയുന്ന മഴയിൽ
ഒരേ കടത്തിണ്ണയിൽ നാമുണ്ടായിരുന്നു.
ഈറൻ കാലുകൾ മറന്നു വച്ചു
ഒതുക്കിപ്പിടിച്ച വസ്ത്രങ്ങളും
നനയാതെ പിടിച്ച റേഷനരിയും മണ്ണെണ്ണയുമായി
നീ നിൽക്കുമ്പോൾ,
നനഞ്ഞു പോയ പത്രവും ചുരുട്ടി
മാടിക്കുത്തിയ കള്ളിമുണ്ടു നനയ്ക്കും
കാറ്റിനെ തെറി പറഞ്ഞു
ഒരു ദിനേശ് ബീഡി കടിച്ചു പിടിച്ച ഞാൻ
നിനക്കരികിൽ ഉണ്ടായിരുന്നു.
അന്നു മഴയെ നോക്കി നാമിരുവരും പഴി പറഞ്ഞു.
നമ്മൾ അന്നപരിചിതരാണ്..
പഞ്ചായത്താപ്പീസിലെ ക്യൂവിലാണ്
പിന്നെ നമ്മൾ കാണുന്നത്.
വീടു നന്നാക്കാൻ സഹായത്തിനു
അപേക്ഷ കൊടുക്കാൻ
നൂറു പേപ്പറുകളുമായി തളർന്നു നിന്ന നീയും,
മണ്ട പോയ തെങ്ങുമുറിക്കാൻ
അനുമതി തേടി ഞാനും .
കാത്തു നില്പിന്റെ രണ്ടാം ദിനത്തിൽ
നമ്മൾ പരിചയത്തിന്റെ മടിശ്ശീലയഴിച്ചു.
നൂറു തേച്ച വെറ്റിലയിൽ
ജാപ്പാണം പൊകയിലയും
മൈസൂർ പാക്കും ചേർത്ത്
നമ്മൾ പരിചയത്തിന്റെ രക്തചന്ദനമരച്ച്
പഞ്ചായത്താപ്പീസിന്റെ ചുവരിൽ പതിപ്പിച്ചു.
നമുക്കിടയിലൂടെ പുതിയ ജലവുമായി
ഭവാനിപ്പുഴ എത്രയോ വട്ടം ഒഴുകിപ്പോയി.
ഇന്നിപ്പോൾ, ചുമച്ചു തുപ്പുന്ന
കൊഴുത്ത ചോരക്കട്ടകൾ നോക്കി
താലൂക്കാശൂത്രിവരാന്തയിൽ കുന്തിച്ചിരിക്കുമ്പോൾ
കെട്ടിവയ്ക്കാൻ പണമില്ലാതെ
കെട്ടിപ്പൊതിഞ്ഞ ഉണക്കമരമായി
നിന്നെ വീണ്ടും കാണുന്നു.
നമ്മൾ പരിചിതരാണ്.
നിനക്കു വേണ്ടി പണമടയ്ക്കാൻ
എനിക്കാരുടെ സമ്മതം വേണം.
നമ്മൾ പരിചിതരാണെന്നു നമ്മൾ മാത്രമറിഞ്ഞാൽ  മതി.
...... ബി. ജി.എൻ വർക്കല

Thursday, March 15, 2018

നീയിതു കാണാതെ പോകുന്നുവോ!

നീയിതു കാണാതെ പോകുന്നുവോ!
..........................................................
നോക്കൂ
നിമിഷനേരം കൊണ്ടു
നിനക്കൊരു കവിത ഞാൻ കുറിച്ചു തരാം.
പക്ഷേ,
നീ മറന്നു പോയ എന്റെ ഓർമ്മകളെ
എന്നു നീ തിരികെത്തരും?
വിലയ്ക്കു വാങ്ങുവാൻ
ഒന്നുമസാധ്യമാകാത്ത ലോകത്ത്
നിന്റെ പ്രണയം ,
നിന്റെ മനസ്സ്,
നിന്റെ ഒരു പുഞ്ചിരി.....
എന്തേ എനിക്കവയന്യമാകുന്നു ?
ശരത്കാല രാവുകൾ,
നീ വിടപറയുന്ന യാമങ്ങൾ,
നിന്റെ വിരൽ സ്പർശങ്ങളാൽ
നിദ്രയകന്ന ഇരുൾപാത്തികൾ....
നീ തന്ന നാലുകുത്തുകൾക്കുള്ളിൽ
നാമിരുവർ മാത്രം കൈമാറിയ ചുംബനങ്ങൾ
ഏതു യുഗത്തിലാകാമവയൊക്കെ ?
നമ്മൾ പ്രണയിച്ചിരുന്നു എന്നാണോ,
അതോ നമ്മൾ ജീവിച്ചിരുന്നുവെന്നോ ?
നിശബ്ദത പെറ്റുപെരുകുന്ന
നമ്മുടെ സമാഗമങ്ങൾക്കു
ഇരുണ്ട ചുവപ്പിന്റെ പാട വീഴുന്നു.
നിന്റെ കല്ലിച്ച മുലച്ചുണ്ടുകളും
ഖനീഭവിച്ച  മിഴികളും
ഉറക്കം നഷ്ടപ്പെട്ട  രാവുകളിൽ
സൂചിമുനകൾ പോലെന്നിൽ തറയുന്നു.
ഇല്ല.
നീ പറയുമ്പോലെ കഴിയുന്നില്ല.
ഒന്നും മറക്കാനാകുന്നില്ല.
വോഡ്ക നീറ്റുന്ന
ആമാശയ ഭിത്തികളിൽ
നിന്റെ ചിരിയുടെ രസം പടർത്തുന്ന
അമ്ള ബാഷ്പങ്ങൾ പുകയുന്നു .
എനിക്കു ചുറ്റും ഭൂമിയും നക്ഷത്രങ്ങളും
ഭ്രാന്തമായൊരു വേഗം കൈക്കൊള്ളുന്നു.
ഞാനൊരു തമോഗർത്തത്തിലേക്ക്
വലിച്ചെടുക്കപ്പെടുന്നു.
നിനക്കു നേരെ നീട്ടും കൈയ്യിലേക്ക്
നീ തിരിഞ്ഞു പോലും നോക്കാതിരിക്കെ,
ഇരുണ്ട ഏതോ നിശബ്ദതയുടെയഗാധതയിലേക്ക്
എന്റെ ഓർമ്മകൾ ആഴ്ന്നു പോകുന്നു.
നീയിതറിയാതെ പോകുന്നുവോ?
നീയെന്നെ മറന്നുപോയിരിക്കുന്നുവോ?
നിറയെ വർണ്ണങ്ങളും
കുന്നോളം സ്വപ്നങ്ങളുമായി
നീ മറ്റൊരു ലോകത്തിലാകുന്നു.
തികച്ചും അപരിചിതമായൊരു ലോകത്തിൽ
ഒറ്റപ്പെട്ടു പോയൊരു തുരുത്തിൽ
എന്നെയുപേക്ഷിക്കുമ്പോൾ
നിന്റെ കരൾ വിറച്ചിരുന്നില്ലെന്നു കരുതുക വയ്യ.!
എന്തിനായിരുന്നിതൊക്കെ.....
എന്റെ ലോകത്ത്
ഞാനെത്ര ശാന്തമായിരുന്നു.
പുഴുക്കൾ വീണൊരു ഫലം പോലെ
എളുപ്പം ചീഞ്ഞു പോകാൻ കൊതിച്ച ഒരുവൻ.
വിലാസം എഴുതിപ്പിടിപ്പിച്ചു,
വിലയെഴുതിക്കെട്ടി,
കോമാളിയെപ്പോലെ വഴിവക്കിലിരുത്തി
നീ കടന്നു പോകുമ്പോൾ
നിന്റെ കൗതുകത്തിനപ്പുറം
എന്റെ മനസ്സു നീ കാണാതെ പോകുന്നു.
ഗാഫ്മരച്ചില്ലകൾ പോലെ
ഞാൻ വറ്റിവരണ്ടിരിക്കുന്നു.
ഈ മരുശൈത്യം എന്നെ പൊള്ളിക്കുന്നു.
ഈ ഉഷ്ണക്കാറ്റെന്നിൽ
കോടമഞ്ഞു പെയ്യിക്കുന്നു.
നീയിതു കാണാതെ പോകുന്നുവോ
നീയെന്നെ അറിയാതെ പോകുന്നുവോ.
..... ബിജു.ജി.നാഥ് വർക്കല

Monday, March 12, 2018

മാറ്റാത്തി ........ സാറാ ജോസഫ്

മാറ്റാത്തി (നോവൽ)
സാറാജോസഫ്

ജീവിതത്തെ വരച്ചു കാട്ടുക എളുപ്പമല്ല. ജീവിച്ചു കാട്ടുന്നതു പോലെ സുഖകരമല്ല അതിനെ എഴുതിപ്പിടിപ്പിക്കുക. തികച്ചും പെണ്മ നിറഞ്ഞ ഒരു നോവൽ വളരെ കൗതുകത്തോടെ വായിച്ചു പോകാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ ആ എഴുത്തിന്റെ സൗന്ദര്യം എങ്ങനെ പറയുവാൻ കഴിയുക. വായിച്ചു തന്നെയറിയണമത്. "മാറ്റാത്തി " എന്ന നോവൽ ലൂസിയുടെ ജീവിത കഥയാണ്.  ബ്രിജിത്താമ്മയുടെ ജീവിത കഥയാണ്.  ചെറോണയുടെ ജീവിത കഥയാണ്. അതൊരു സമൂഹത്തിലെ ഒറ്റപ്പെട്ട തുരുത്തുകളിൽ ജീവിച്ചു പോകുന്ന സ്ത്രീകളുടെ കഥയാണ്. ഒരു കാലഘട്ടത്തെ അതിന്റെ മാറ്റങ്ങളെ എത്ര നന്നായിട്ടാണ് സാറാ ജോസഫ് ഈ നോവലിൽ ഒളിപ്പിച്ചിരിക്കുന്നത് എന്ന വസ്തുത അത്യന്തം കൗതുകകരമായ വായനയാണ്. ലൂസി എന്ന അനാഥയായ പെൺകുട്ടിയുടെ കഥയാണ് മാറ്റാത്തി . അമ്മ കളഞ്ഞിട്ടു പോയ ലൂസിയെ ബ്രിജിത്ത , ബന്ധുക്കളുടെ എതിർപ്പ് വകവയ്ക്കാതെ എടുത്തു വളർത്തുന്നു. അവിവാഹിതയായ  ബ്രിജിത്തയുടെയും ലൂസിയുടെയും ജീവിതം സംഘർഷങ്ങളുടേത് മാത്രമാണ്. ബ്രിജിത്തയുടെ വീട്ടുവേലക്കാരി മാത്രമായാണ് ലൂസിയെ കണക്കാക്കുന്നത്. സ്കൂൾ പഠനവും കോളേജ് പഠനവും ബ്രിജിത്ത നല്കുന്ന സൗജന്യങ്ങൾ മാത്രമാണ്. എങ്കിലും എളേമ്മ എന്ന സ്ഥാനപ്പേര് നിലനിർത്തി ലൂസി മരണം വരെ ബ്രിജിത്തയെ സേവിക്കുന്നു. തന്റേടിയും , ഒറ്റയ്ക്കു ജീവിക്കാൻ പ്രാപ്തയുമായ ബ്രിജിത്ത ആരേയും കൂസുന്ന ഒരു സ്ത്രീയല്ല. അവരെ ഭയന്നു ആരും നേർക്കു നേരെ നില്ക്കുകയുമില്ല. ആ മഹാമേരു ലൂസിയെ പൊതിഞ്ഞു പിടിച്ച തള്ളക്കോഴിയാരുന്നു. ആർക്കും കൊടുക്കാതെ ആരെയും കാട്ടാതെ സ്വന്തം ചിറകിനു കീഴിൽ സ്വതസിദ്ധമായ മുരടൻ സ്വഭാവത്താലൊളിപ്പിച്ച കരുതലിൽ വളർത്തിക്കൊണ്ടുവന്ന ലൂസിയെ പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ ബ്രിജിത്ത ഒരു ദയാനുകമ്പയും നല്കിയില്ല. മരണത്തിന്റെ അവസാന നിമിഷങ്ങളിൽ വാക്കുകൾ നഷ്ടമായ സമയത്ത് ബ്രിജിത്ത പക്ഷേ അവളോട് പറയാൻ ശ്രമിച്ചത് ആ കുറ്റബോധം ആകണം. ലൂസി എന്ന പെൺകുട്ടി ബ്രിജിത്ത എന്ന ഇളയമ്മയുടെ ഏകാധിപത്യത്തിനു  കീഴിൽ അടിമയായി ജീവിച്ച ഒരുവൾ ! വീട്ടിലെ പണികൾ എല്ലാം തീർത്ത് ഓടിപ്പിടച്ചു ക്ലാസ്സിലെത്തി ഏറ്റവും പിറകിലൊറ്റയ്ക്ക്  ഇരുന്നു പഠിച്ചവൾ. നാറ്റമുണ്ടെന്നു പറഞ്ഞു കൂട്ടത്തിലാരും കൂട്ടാത്ത കുട്ടി. ആടും കോഴിയും പശുവും വീടും പറമ്പും ലോകമായ ഒരുവൾ. എളേമ്മയുടെ കൈയ്യിലെ വടി ഏതു നേരവും പുറത്തു വീഴുന്ന ഭയത്താൽ ജീവിച്ചവൾ. തന്നെ സേതു ഒന്നു നോക്കിയെങ്കിൽ എന്നു പ്രതീക്ഷിച്ചു കാത്തിരുന്നവൾ. കോളേജിൽ പോകാൻ സമ്മതിക്കുന്നതിനായി 50 മുട് വാഴ ഒറ്റയ്ക്ക് നട്ടവൾ . കോളേജിൽ ആർക്കും ഇഷ്ടമില്ലാതെ ഒറ്റയ്ക്കായവൾ. ടീച്ചേർസ് റൂമിൽ വച്ചു സാറിന്റെ കടന്നാക്രമണത്തിൽ ശരീരവും മനസും വേദനിച്ചു കോളേജു പഠിത്തം നിർത്തിയവൾ. ആരുമില്ലാത്തവൾ ആയതിനാൽ ദേഹപുഷ്ടിയെ പലവുരു പലരും അളവു നോക്കാൻ ഇട വന്നവൾ. കാലങ്ങൾക്കിപ്പുറവും സേതു ഒരു ആഗ്രഹമായി മനസ്സിൽ നില്ക്കവേ അവനിൽ താനില്ല എന്നറിഞ്ഞു മനം തകർന്നവൾ. മാനം നഷ്ടമാക്കാതെ യൗവ്വനം എന്തിനെന്നറിയാതെ ജീവിച്ചു തീർത്ത ലൂസി ഒടുവിൽ ബ്രിജിത്ത മരിക്കുമ്പോഴാണ്  അവരെ അവൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നത് തിരിച്ചറിയുന്നതും  ഇനി തനിക്കാരുമില്ലന്ന തിരിച്ചറിവിൽ മരണത്തിലേക്കു നടന്നു പോയതും . ചെറോണ എന്ന അലക്കുകാരി ലൂസിക്ക് അമ്മയുടെ ഓർമ്മ കൊടുത്തവളാണ് . ഭർത്താവിനു കള്ളു കുടിക്കാനും മോനു ധൂർത്തടിക്കാനും നാട്ടാരുടെ വിഴുപ്പലക്കി തണ്ടെല്ലു തളർന്നു കിടന്നു പോയവൾ. ജീവിതത്തിന്റെ പല തുറയിലെ പല വിധത്തിലുള്ള സ്ത്രീകളെ മാറ്റാത്തിയിൽ കാണാം. ഒപ്പം കമ്യൂണിസത്തിന്റെ വളർച്ചയും നക്സലിസവും തലമുറകളുടെ പരിവർത്തനങ്ങളും എണ്ണപ്പണവും മാറ്റാത്തിയെ വിവിധോന്മുഖ വായനയുടെ തലങ്ങൾ കാട്ടുന്നു.
തികച്ചും മനോഹരമായ ഈ നോവലിലൂടെ സാറാ ജോസഫ് പുരുഷന്റെ ആധിപത്യ സ്വഭാവത്തെയും അവന്റെ സഹജവാസനകളെയും നിർദ്ദയം ചവിട്ടിത്താഴ്ത്തി സ്ത്രീയുടെ സ്വത്വബോധവും ആർജ്ജവവും വ്യക്തമാക്കുകയും അവളുടെ ഇച്ഛാശക്തിയുടെ അളവുകോലുകളും വിജയവും അടയാളപ്പെടുത്തുന്നു. വിവാഹം ,കുടുംബം ,രതി തുടങ്ങിയ മിശ്രിതങ്ങളുടെ കേവലതയും അവയിലെ വിരസതയും സ്വാതന്ത്രജീവിതത്തിന്റെ സന്തോഷവും ലയവും വിളിച്ചു പറയുകയും ചെയ്യുന്നു. നല്ല വായനകൾക്ക് ക്ഷാമം നേരിടുന്ന ഇന്നിന്റെ വളക്കൈയ്യുകളുടെ അമൂർത്തവും അബദ്ധജഡിലവുമായ കുത്തിക്കുറിക്കലുകൾക്ക് മുന്നിൽ സാറാ ജോസഫും മാധവിക്കുട്ടിയുമൊക്കെ തെളിഞ്ഞു തലയെടുപ്പോടെ നില്ക്കുന്നതിന്റെ വായനാ രസം അനുഭവിച്ചറിയുവാൻ ഓരോ സാഹിത്യ സ്നേഹിയും പിറകോട്ടു തിരഞ്ഞു പോകേണ്ടി വരുന്നത് നഷ്ടമാകുന്ന വായനയും പരിസര ബോധവും അനുഭവ തീക്ഷ്ണതക്കുറവും കൊണ്ടാണ് എന്നു പുതിയ കാല എഴുത്തുകാർ തിരിച്ചറിയുന്നതെന്നാണിനി .
ആശംസകളോടെ ബി.ജി.എൻ. വർക്കല