Tuesday, March 6, 2018

എന്റെ ലോകം .......മാധവിക്കുട്ടി


എന്റെ ലോകം
മാധവിക്കുട്ടി
ഡി സി ബുക്സ്


ജീവിതത്തെ ചിലരെങ്കിലും എഴുതുമ്പോള്‍ സമൂഹം ഒന്നാകെ അയാള്‍ക്ക് നേരെ നില്‍ക്കുകയും ആക്രമിക്കുകയും ചെയ്യും . ഇതിനു ചരിത്രം ഒരുപാടു സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ . മലയാളിക്കും അന്യമല്ല ഈ സംസ്കാരം . അതുകൊണ്ടാണ് മലയാളികളുടെ അഭിമാനമായ മാധവിക്കുട്ടി എന്റെ കഥ എന്നൊരു ആത്മകഥ എഴുതുമ്പോള്‍ പൊതുവേ കപട സദാചാരികള്‍ ആയ മലയാളികള്‍ പൊടുന്നനെ സടകുടഞ്ഞു എഴുന്നേറ്റതും ആ എഴുത്തുകാരിയെ തലങ്ങും വിലങ്ങും ആക്രമിച്ചതും . എന്റെ കഥ എന്നത് എന്റെ ഭ്രാന്തന്‍ സങ്കല്പങ്ങള്‍ മാത്രമാണ് എന്ന് അലമുറയിട്ടു വിളിക്കേണ്ടി വന്നു അവരിലെ ദുര്‍ബ്ബലയായ സ്ത്രീക്ക് ഒടുവില്‍ . മലയാള സാഹിത്യ രംഗത്ത്‌ അതിനെ തുടര്‍ന്ന് നടന്ന കഥയെഴുത്ത് മത്സരങ്ങളും ആക്ഷേപങ്ങളും ചരിത്രമാണല്ലോ . പക്ഷെ മാധവിക്കുട്ടി തുറന്നു കൊടുത്ത ആ പാതയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ വന്നപ്പോള്‍ മാധവിക്കുട്ടി ശരിയായിരുന്നു എന്ന് പറയേണ്ടിവന്നു സാഹിത്യരംഗത്തിനും സമൂഹത്തിനും .
എന്റെ കഥയുടെ അലകള്‍ നിലനില്‍ക്കുമ്പോള്‍ മാധവിക്കുട്ടി എഴുതിയ ഡയറിക്കുറിപ്പുകള്‍ പോലുള്ള കുറച്ചു ഭാഗം ആണ് ഡിസി സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയ "എന്റെ ലോകം" . കറന്റ് വാരികയുടെ പത്രാധിപരില്‍ നിന്നും ഏറ്റ അസ്വാരസ്യങ്ങള്‍ മൂലം ഭയന്നും തളര്‍ന്നും കന്യാകുമാരിയില്‍ ഒരു മാസത്തോളം ഒളിച്ചു താമസിച്ച മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ ആണ് കൂടുതലും ഈ പുസ്തകം പങ്കു വയ്ക്കുന്നത് . ഒപ്പം തന്റെ ബോംബെ ജീവിതവും കുടുംബ ജീവിതവും നാലപ്പാട്ട് കുറച്ചു കാലം ജീവിച്ചതുമൊക്കെ മാധവിക്കുട്ടി ഇതില്‍ പറയുന്നുണ്ട് . ജീവിതത്തില്‍ പരാജയപ്പെട്ട ഒരു എഴുത്തുകാരിയായിരുന്നു എന്റെ ലോകത്തിലെ മാധവിക്കുട്ടി. രോഗവും മാനസിക പീഢകളും , നിറഞ്ഞ കാലം . ഒരു തരത്തില്‍ പറഞ്ഞാല്‍ തിരിച്ചറിവിന്റെ കാലം കൂടിയാണത് . രോഗാതുരമായ ആ മനസ്സില്‍ കാമം എന്നത് പ്രണയത്തിന്റെ, ആത്മാവുകളുടെ ലയനം മാത്രമായി നിറഞ്ഞു നില്‍ക്കുമ്പോള്‍ നാം കമലാ സുരയ്യയുടെ പ്രണയവും കാമവും ചര്‍ച്ച ചെയ്തു സമയം പോക്കുകയാണ് എന്ന് തോന്നുന്നു . കമല്‍ എന്ന സംവിധായകന്‍ മാധവിക്കുട്ടിയെ അഭ്രപാളിയില്‍ പകര്‍ത്തിയപ്പോള്‍ എന്റെ കഥയും മാധവിക്കുട്ടിയെക്കുറിച്ചുള്ള കുറച്ചു ഗോസ്സിപ്പുകളും മാത്രമാണ് വായിച്ചിരുന്നത് എന്ന് തോന്നിപ്പോകുന്നു . ഒരു പക്ഷെ ആത്മാര്‍ഥമായി കമല്‍ എന്റെ ലോകം കൂടി വായിച്ചിരുന്നു എങ്കില്‍ മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ രൂപവും ജീവിതവും മലയാളത്തിനു പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞേനെ . അത്രകണ്ട് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മ സത്ത എന്റെ ലോകം എന്ന ഈ പുസ്തകത്തില്‍ നിറഞ്ഞു കിടക്കുന്നു . എന്തുകൊണ്ടോ വിവാദങ്ങളും ഇക്കിളികളും മാത്രം കണ്ടും കേട്ടും പറഞ്ഞും ശീലിച്ച മലയാളിക്ക് ഇഷ്ടമാകാതെ പോയ എന്റെ ലോകം കൂടുതല്‍ ആളുകള്‍ വായിക്കേണ്ടതുണ്ട് എന്ന് കരുതുന്നു . ഒരുപക്ഷെ മാധവിക്കുട്ടിയെ പഠിക്കുന്നവര്‍ക്കും അവരെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്കും എന്റെ കഥയ്ക്കൊപ്പം തന്നെ  എന്റെ ലോകവും വായിച്ചിരിക്കേണ്ടത് ആവശ്യം തന്നെയാണ് .
ചരിത്രത്തില്‍ മാധവിക്കുട്ടിയെ അടയാളപ്പെടുത്തുക അവരുടെ എഴുത്തുകള്‍ , ലോകത്തെ നേരിട്ട രീതികള്‍ എല്ലാം കൊണ്ട് തന്നെയാണ് . അതൊരിക്കലും ഏകപക്ഷീയമായ ഒറ്റ വായനയില്‍ നിന്നാകരുത് എന്ന ചിന്ത എന്റെ ലോകം വായിക്കുവാന്‍ പ്രേരിപ്പിക്കുന്നതാകട്ടെ മലയാളിയുടെ വായനാ ലോകം എന്ന് ആശിച്ചുപോകുന്നു . ഒരെഴുത്തുകാരനെ അറിയുക മറ്റൊരെഴുത്തുകാരന്‍ മാത്രമാകും എന്ന മാധവിക്കുട്ടിയുടെ വരികള്‍ ഒരു വലിയ സത്യത്തിന്റെ വിളിച്ചു പറയല്‍ മാത്രമാണ് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
  

No comments:

Post a Comment