Friday, August 21, 2020

അറബിപ്പൊന്ന് ..... എം.ടി. & എൻ. പി



അറബിപ്പൊന്ന്(നോവല്‍)
എം ടി , എന്‍ പി
ഡി സി ബുക്സ്
വില : 175 റൂപ്പി
 
 
സാഹിത്യത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ പോലെ രസാവഹമാണ് ഒന്നിച്ചുള്ള പ്രവര്‍ത്തനവും . ഓരോ പ്രദേശങ്ങളില്‍ അധിവസിക്കുന്ന എഴുത്തുകാര്‍ തമ്മില്‍ ഒരു സ്വരുമയും സാഹിത്യ പ്രവര്‍ത്തന കൂട്ടായ്മകളും ഉണ്ടാകാറുണ്ട് . ചിലപ്പോള്‍ ഇവ ദേശം വിട്ടു ദേശീയമോ അന്തര്‍ദേശീയമോ ഒക്കെയായി മാറുകയും ചെയ്യുന്നതും കാണാന്‍ കഴിയും . പൊതുവില്‍ ഈ ഒരുമ പുറമെ കാണാമെങ്കിലും ചിലപ്പോഴൊക്കെ അതികഠിനമായ മത്സരങ്ങള്‍ ഇവര്‍ തമ്മില്‍ സംഭവിക്കാറുമുണ്ട് . ഇവ വായനക്കാരെ സംബന്ധിച്ചു സന്തോഷകരമായ സംഗതിയാണ് കാരണം അത് മൂലം ഒരുപാട് പുതിയ വായനകള്‍ക്കും അനുഭവങ്ങള്‍ക്കുമവസരം ഒരുങ്ങുന്നുണ്ട് . സാഹിത്യത്തിലെ മത്സരം ആരോഗ്യകരമായിരിക്കുക എന്നതാണു മുഖ്യം അത് മൂലം നല്ല വായനാനുഭവങ്ങള്‍ വായനക്കാരെ തേടിവരും. ഒന്നിച്ചുള്ള സാഹിത്യ രചന എന്നത് ഒരു സന്തോഷവും കൗതുകകരവുമായ അനുഭവമാണ് . ഒരേ പോലെ ചിന്തിക്കുകയും എഴുതുകയും ചെയ്യാന്‍ കഴിയുക എന്നതാണല്ലോ അതിന്റെ ഏറ്റവും വലിയ ഗുണം എന്നു പറയുന്നതു . സാഹിത്യത്തില്‍ അത്തരം സംരംഭങ്ങള്‍ മുന്പ് ഉണ്ടായിട്ടുണ്ടോ എന്നതറിയില്ല . ഭാഷാ വിദ്യാര്‍ഥി അല്ലാത്തതിനാല്‍ അത്തരം വായനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല അറിവുമില്ല . എന്നാല്‍ വളരെ കൗതുകത്തോടെ ആണ് പ്രമുഖരായ മലയാള എഴുത്തുകാര്‍ ആയ ശ്രീ എം ടി വാസുദേവന്‍ നായരും എന്‍ പി മുഹമ്മദും ചേര്‍ന്ന് ഒരു നോവല്‍ എഴുതി എന്നറിവ് കിട്ടുന്നതും  അത് തേടിപ്പിടിച്ചു വായിക്കുന്നതും . തികച്ചും മനോഹരമായ ഒരു വായനയായിരുന്നു അതു എന്നു പറയുന്നതില്‍ സന്തോഷമാണ്. പല ഘടകങ്ങള്‍ ആണ് ഈ നോവല്‍  ഇഷ്ടപ്പെടാന്‍ കാരണമായി ഉള്ളത് . ഒന്നു: രണ്ട് പേര്‍ ചേര്‍ന്നു ഒരുപോലെ ചിന്തിച്ച് എഴുതി എന്നതും ഈ നോവലിലെ വായനയില്‍ എങ്ങും തന്നെ രണ്ടുപേരെയും വെവ്വേറെ കാണാന്‍ കഴിയുന്നില്ല എന്നതും വലിയ സംഗതിയാണ്. മുഖവുരയില്‍ എം ടി  വവ്യക്തമാക്കുന്നുമുണ്ട് ഈ നോവലിന്റെ എഴുത്തുവഴികളും മറ്റും. ഒന്നിച്ചെഴുതാന്‍ വേണ്ടി ഒരു വിഷയത്തെ ഒന്നിച്ചിരുന്നു ചർച്ച ചെയ്തും ഒരു വലിയ പ്രൊജക്റ്റ് വര്‍ക്ക് പോലെ ചെയ്തെടുത്ത നാള്‍വഴികള്‍ .  ഈ പുസ്തകം പ്രതിനിദാനം ചെയ്യുന്ന വിഷയം ഇക്കാലത്തും വളരെ പ്രാധാന്യത്തോടെ വാര്‍ത്താമാധ്യമങ്ങള്‍ ചർച്ച ചെയ്യുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് തന്നെയാണ് . കോഴിക്കോടും പരിസരങ്ങളും ഒരു കാലത്ത് അറബിപ്പൊന്ന് എങ്ങനെയാണ് കള്ളക്കടത്ത് നടത്തിയിരുന്നതെന്നും, ആ കാല ഘട്ടത്തിലെ സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളും ജീവിതവും എങ്ങനെയായിരുന്നു എന്നും പഴയകാല മുസ്ലീം സമുദായത്തിലെ പല ആചാരങ്ങളും ചിന്തകളും ഒക്കെ മനസ്സിലാക്കാന്‍ ഉള്ള ഒരു വഴികൂടിയുമായിരുന്നു ഈ നോവല്‍ വായന. അറബികളും മലയാളികളും അടങ്ങിയ ഒരു സമുദായമായിരുന്ന ഒരു പ്രദേശം .അവരുടെ വാണിജ്യ, സാംസ്കാരിക , വ്യവഹാര മേഖലകളെ നന്നായി അടയാളപ്പെടുത്തുന്നുണ്ട് ഈ നോവൽ. ഒരു നോവല്‍ വായനയില്‍ ആദ്യമായാണ് ഓരോ രംഗങ്ങളും ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ മനസ്സില്‍ കാണാന്‍ കഴിയുന്ന രീതി  അനുഭവപ്പെട്ടത് .
എന്താണ് ഈ നോവല്‍ പറയുന്ന കഥ എന്നു ഒന്നു വിലയിരുത്താന്‍ നോക്കുന്നത് ഒരു വലിയ സാഹസമൊന്നുമല്ല . എക്കാലവും മനുഷ്യനെ ക്രൂരനും അത്യാഗ്രഹിയും കുറ്റവാളിയും ആക്കുവാന്‍ സ്വര്‍ണ്ണമെന്ന മഞ്ഞ ലോഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും  പിറകിലെ കഥകള്‍ക്ക്  പലപ്പോഴും പൊന്നിന്‍റെ നിറം ഉണ്ടാകുന്നതാണ് മനുഷ്യ ജീവിതം . കോയ എന്ന്‍ ചെറുപ്പക്കാരന്റെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങള്‍ ആണ് ഈ നോവൽ വിലയിരുത്തുന്നത്. ഒന്ന് സമൃദ്ധിയിൽ നിന്നും ദാരിദ്യത്തിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന ഘട്ടം മറ്റൊന്ന് സമൃദ്ധിയിലേക്ക് ഒരു പാത തുറക്കുന്ന ഘട്ടം. രണ്ടിലും അയാൾ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകളുടെ വിശദമായ വായനയാണീ നോവൽ.  പ്രണയവും രതിയും കാൽപ്പനികതകളും ഇടം തേടാതെ പോകുന്ന മനുഷ്യജീവിതങ്ങൾ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിവർത്തിക്കാൻ വേണ്ടി കിതച്ചും പതച്ചും ഓടുന്ന കാളവണ്ടിയാണ് എന്ന് ഈ യുവാവിലൂടെ നാം കാണുകയാണ്. സമൂഹത്തിൽ മനുഷ്യൻ്റെ നില നില്പ് പ്രധാനമായും നിലനില്ക്കുന്നത് വിശ്വാസത്തിൻ്റെ മുകളിലാണ്. വിശ്വാസം പല തരത്തിൽ ആർജ്ജിക്കപ്പെടാം. നല്ല പെരുമാറ്റം , ആത്മാർത്ഥവും സത്യസന്ധവുമായ ജീവിതം തുടങ്ങിയവ ഇതിന് ആവശ്യകമാകുന്നു. ഹജ്ജ് ചെയ്തതു കൊണ്ട് മാത്രം ദൈവഭയം ഉള്ളവനും വിശ്വസ്തനുമാകണമെന്നില്ല ഒരു വിശ്വാസി. അത് പോലെ അമിതമായ ആത്മാർത്ഥത കാട്ടുന്നവന് ആ ഒരു പരിഗണന തിരികെ കിട്ടണമെന്നുമില്ല. പണം അത് തീരുമാനിക്കും മനുഷ്യനെങ്ങനെ ജീവിക്കണം എന്ന്. ചിലർക്കത് കണ്ടാൽ കണ്ണു മഞ്ഞളിക്കും. ചിലർക്കത് കരിയുടെ വില പോലും ഉണ്ടാകില്ല. ഇത് വ്യക്തമായി പറഞ്ഞു തരുന്നു ഈ നോവലിൽ. നിഷ്കളങ്കരും ജീവിക്കാൻ മറന്നു പോയവരുമായ ഒരു കൂട്ടം മനുഷ്യർക്കൊപ്പം പൊയ്മുഖമണിഞ്ഞ മറ്റൊരു കൂട്ടർ ചേരുമ്പോൾ ആദ്യ പക്ഷം ചവിട്ടുപടികൾ മാത്രമാകുന്നു മറുപക്ഷത്തിന് . 
തികച്ചും പ്രാദേശികഭാഷയുടെ തെളിഞ്ഞ വായനയാണീ നോവൽ തരുന്നത്. മനുഷ്യ വികാരങ്ങളെ അതുപോലെ പകർത്തുന്ന മനോഹരമായ ഭാഷയും. 
വായനയിൽ ഒരു നല്ല അനുഭവം നല്കിയ ഒന്നായിരുന്നു ഈ നോവൽ. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment