Monday, November 13, 2023

മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍.............അനില്‍കുമാര്‍ സി.പി

മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍ (കുറിപ്പുകള്‍)
അനില്‍കുമാര്‍ സി.പി
മാക്സ് ബുക്സ് 
വില : 180 രൂപ 

ഓര്‍മ്മകള്‍ ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ ആണ് . വരും കാലം കണ്ട്, കേട്ട്‌ അത്ഭുതപ്പെടുന്ന പഴമയാണ് ഓര്‍മ്മകള്‍ . അതിനാല്‍ത്തന്നെ ഓര്‍മ്മകളെ കോര്‍ത്ത് വയ്ക്കുന്നത് എപ്പോഴും നല്ല കാര്യമാണ് . നമുക്കിന്ന് അറിയാവുന്ന പല പഴയ കാര്യങ്ങളും ഇത്തരം ഓര്‍മ്മകളുടെ കുറിച്ച് വയ്ക്കലുകളുടെ ബാക്കിപത്രങ്ങള്‍ ആണല്ലോ . പ്ലേഗ് , വസൂരി , ലോക മഹാ യുദ്ധങ്ങള്‍, അറിയപ്പെടാതെ പോയ മനുഷ്യര്‍ , സംഭവങ്ങള്‍ , എന്നിങ്ങനെ അതിന്റെ വ്യാപ്തി പടര്‍ന്ന് പടര്‍ന്ന് പോകുന്നു . ആദിമ മനുഷ്യന്‍ മുപ്പത്തയ്യായിരം വർഷം മുമ്പ് ഗുഹകളില്‍ കോറിയിട്ട ചിത്രങ്ങളില്‍ നിന്നും ദൈവമില്ലായ്മയുടെ എത്ര നൂറ്റാണ്ടുകള്‍ മനുഷ്യര്‍ പിന്നിട്ടുപോയി എന്നത് മനസ്സിലാക്കാന്‍ കഴിയുന്നതുപോലും ഇത്തരം ഓര്‍മ്മകളുടെ അടയാളങ്ങളില്‍ ചേര്‍ത്തു വെയ്ക്കാന്‍ കഴിയുന്ന ഒന്നാണ് . പല മിത്തുകളും മിത്തുകള്‍ ആണെന്ന് ഇന്ന് വ്യക്തമാകുന്നത് ഇത്തരം കുറിപ്പുകള്‍ പോലും ഇല്ലാതെ പോകുന്നതുകൊണ്ടാണല്ലോ . അടുത്തിടെ ഒരു ഒരു എഫ് ബി പോസ്റ്റില്‍ ഒരാള്‍ ഭാരതത്തിന്റെ പൈതൃകവും സംസ്കാരവും മറ്റും പുരാണ ഇതിഹാസങ്ങളെ അടിസ്ഥാനപ്പെടുത്തി പോസ്റ്റിട്ടപ്പോള്‍ അതില്‍ ഒരു മറുചോദ്യം ചോദിച്ചതിന്നു കിട്ടിയ ലൈക്കുകള്‍ പോസ്റ്റിന് കിട്ടിയതിലും കൂടുതലായിരുന്നത് ഇത്തരം അടയാളപ്പെടുത്തലുകളുടെ ബലവും ബലഹീനതയും ഉറപ്പിക്കാന്‍ ഉതകുന്നവയാണ് . ഇത്തരം പുരാണ യുദ്ധങ്ങളും മറ്റും യാഥാര്‍ത്ഥ്യമാണ് എങ്കില്‍ , ഇപ്പറയുന്ന അളവറ്റ സ്വര്‍ണ്ണം രത്നം വെള്ളി തുടങ്ങിയ ലോഹങ്ങളുടെ ആഭരണങ്ങളോ , കിരീടങ്ങളോ ആയുധങ്ങളോ രഥങ്ങളോ എന്തിന് കുബേരാദികളുടെ നിക്ഷേപങ്ങളോ എന്തുകൊണ്ടാണ് പുരാവസ്തു ഗവേഷകര്‍ക്ക് കിട്ടാതെ പോകുന്നത് എന്നൊരു ചോദ്യമായിരുന്നു അത് . വിഷയം കാടുകയറി പോകുന്നു എന്നതിനാല്‍ തിരികെ വരാം . ഓരോ നൂറ്റാണ്ടിലും ഒരു മഹാദുരന്തം സംഭവിക്കുന്നുണ്ട് മനുഷ്യ സമൂഹത്തില്‍ എന്നൊരു പറച്ചില്‍ കേള്‍ക്കാന്‍ രണ്ടവസരങ്ങള്‍ ആണ് കേരളത്തിലെ ഈ തലമുറയ്ക്ക് ലഭിച്ചതു . ഒന്നു കേരളത്തെ ആകെ ഉലച്ച പ്രളയം തന്നെയാണ് . രണ്ടാമത്തത് ലോകം മുഴുവന്‍ ഭയം കൊണ്ട് വിറങ്ങലിച്ച കോവിഡ് 19ഉം . ഒന്നാമത്തേത് കൊണ്ട് മലയാളികള്‍ എന്തെങ്കിലും പാഠം പഠിച്ചു എന്നു വിഡ്ഢികള്‍ പോലും കരുതുന്നുണ്ടാവില്ല . കാരണം എഴുന്നേറ്റ് നില്ക്കാന്‍ കഴിയും എന്നായപ്പോള്‍ ഓരോരുത്തരും സ്വമതവും സ്വരാഷ്ട്രീയവും പുറത്തെടുത്ത് വീണ്ടും എന്നതിനാല്‍ത്തന്നെ അത് പറയാതെ വയ്യ . എന്നാല്‍ കോവിഡ് പക്ഷേ രണ്ടു കൊല്ലത്തിലധികം ലോക ജനതയെ പ്രതിസന്ധിയിലാക്കി . അതിന്റെ അനുരണനങ്ങള്‍ ഇപ്പൊഴും തുടരുകയും ചെയ്യുന്നു . ബന്ധങ്ങളുടെ പൊള്ളത്തരങ്ങളും ആഴവും ഒക്കെ വെളിപ്പെട്ട ഒരു അവസരമാണ് ഇതെന്ന് പറയാം . ഇവിടെയും മതവും രാഷ്ട്രീയവും വീണ്ടും പഴയത്തിലും ശക്തിയായി പിടിമുറുക്കുന്നുവെങ്കിലും മനുഷ്യര്‍ക്കിടയില്‍ , ബന്ധങ്ങള്‍ക്കിടയില്‍ ഒക്കെ ഒരു തീക്ഷ്ണ സൗന്ദര്യം വന്നിട്ടുണ്ട് എന്നത് വ്യക്തമാണ് . സോഷ്യല്‍ മീഡിയ സജീവമായതോടെ ഇന്‍സ്റ്റന്‍റ് പ്രതികരണങ്ങളും ലേഖനങ്ങളും കഥ കവിതകളും സന്ദര്‍ഭോചിതമായി സംഭവിക്കാന്‍ തുടങ്ങിയതായി നമുക്കറിയാം . എഴുത്തുകാര്‍ക്കിടയില്‍ ചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകള്‍ സംഭവിക്കുന്നത് വളരെ വിരളമായിക്കൊണ്ടിരിക്കുകയുമാണ് . "കോളറക്കാലത്തെ പ്രണയം" എന്ന നോവല്‍ പോലെ വളരെ കുറച്ചു സാഹിത്യ സൃഷ്ടികളെ ഇന്നും നമുക്ക് ലഭ്യമാകുന്നുള്ളൂ. ഉള്ളവയാകട്ടെ കാമ്പില്ലാത്ത വെറും കുത്തിക്കുറിപ്പുകള്‍ ആയി മാറുകയും ചെയ്യുന്നു . 
ഇത്തരം ഒരു ചുറ്റുപാടിലാണ് സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്‍ തന്റെ  എഫ് ബി യില്‍ കോവിഡ് കാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നൊരു പംക്തി ചെയ്യുകയും അതിനെ പുസ്തകരൂപത്തില്‍ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നത് . "ഓര്‍മ്മകളുടെ ജാലകം ", "പുരുഷാരവം" , "അബ്സല്യൂട്ട് മാജിക് " എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം ഇറങ്ങിയ ഈ പുസ്തകം മാക്സ് കോട്ടയം ആണ് പുറത്തിറക്കിയിരിക്കുന്നത് . ദുബായ് നഗരത്തിലിരുന്നുകൊണ്ടു തന്റെ തൊഴിലിടത്തും പരിസരങ്ങളിലും കോവിഡ് കാലത്തുണ്ടായ , കേട്ടതും കണ്ടതുമായ സംഭവങ്ങളും അനുഭവങ്ങളും മുൻനിര്‍ത്തിയുള്ള ചിന്തകളെ ആദ്ദേഹം കുറിച്ചിടുകയുണ്ടായി . നാട്ടിലെയും യു എ ഇയിലെയും അനുഭവങ്ങളെ കോര്‍ത്തിണക്കി സി പി അനില്‍ കുമാര്‍ കുറിച്ചിട്ട ആ ചിന്തകളുടെ സമാഹാരമാണ് "മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍" എന്ന ഈ പുസ്തകം . പ്രിയപ്പെട്ടവര്‍ക്കിടയിലും നാട്ടിലും തൊഴില്‍ പരിസരങ്ങളിലും കോവിഡ് സമ്മാനിച്ച ദുരന്തങ്ങളും വേദനകളും തിരിച്ചറിവുകളും വളരെ ലഘുവായ രീതിയില്‍ ലളിതമായി കുറിച്ചിടുന്ന 32 അദ്ധ്യായങ്ങള്‍ ആണ് ഇതില്‍ . അവയില്‍ തന്റെ ആകുലതകളും കാഴ്ചപ്പാടുകളും ഒക്കെ ഹൃദയഹാരിയായി പറഞ്ഞു പോകുന്നുണ്ട് . ഒരു നല്ല എഴുത്തുകാരന്‍ ആയ സി പി അനില്‍കുമാറിന്റെ കഥകള്‍ ഒക്കെയും വളരെ ആസ്വാദ്യകരമായ അനുഭവങ്ങള്‍ ആണ് വായനയില്‍ സമ്മാനിച്ചിട്ടുള്ളത് . അതിനാല്‍ത്തന്നെ നല്ലൊരു തഴക്കം വന്ന എഴുത്തുകാരനായ സി പി യുടെ വരികള്‍ വായിക്കുക എന്നത് വളരെയേറെ പ്രതീക്ഷകളോടെ ആകുക സ്വാഭാവികമാണ് . ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വന്ന സമ്മിശ്രമായ വികാരങ്ങളെ ഒതുക്കിനിര്‍ത്തി ഇതിലെ പോസിറ്റീവ് ആയ ഘടകത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ , കാലം നാളെ കോവിഡിനെ ഒരു സ്വപ്നമായി മറന്നുകളയുമ്പോള്‍ , വായനക്കാര്‍ക്ക് കിട്ടുന്ന ഓര്‍മ്മകള്‍ ഇത്തരം കുറിപ്പുകള്‍ കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നാണെന്ന ആഹ്ലാദം പങ്ക് വയ്ക്കാം . കാരണം , കോവിഡ് കാലത്തെ, മലയാളികള്‍ രണ്ടായി തരം തിരിക്കുന്നു . ഒന്നു പ്രവാസത്തില്‍ നിന്നും കിട്ടിയ ദുരന്തം രണ്ടു സ്വയം വരൂത്തി വച്ച ദുരന്തം . ഏറ്റവും ഇഷ്ടവും ആശ്വാസവും ആയിരുന്ന പ്രവാസികള്‍ ഒന്നടങ്കം ശത്രുക്കള്‍ ആയി കണക്കാക്കിയ മലയാളികളുടെ ക്രൂര മുഖം കോവിഡ് നല്കിയ ഒരു വേദനക്കാഴ്ച ആണ് . അതുപോലെ അഹംഭാവവും അമിതവിശ്വാസവും മൂലം കൈപ്പിടിയില്‍ ഒതുക്കാവുന്ന ഒന്നിനെ വിലക്ഷണമായി കൈകാര്യം ചെയ്ത രീതിമൂലം ദുരന്തത്തെ ഭീകരമാക്കിയ കാഴ്ചയും . ഈ പാഠം മനസ്സിലാക്കാനും വിലയിരുത്തി ഭാവിയെ പരുവപ്പെടുത്താനും ഇത്തരം പുസ്തകങ്ങള്‍ തീര്‍ച്ചയായും സഹായിക്കും എന്നു കരുതാം .നല്ലൊരു എഴുത്തുകാരന്‍ ആയ സി.പി.ക്ക് ഈ കുറിപ്പുകളെ ഒരു നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ഒരു വിഷമവും ഉള്ളതായി തോന്നുന്നില്ല. അപക്വമായ ചില ചിന്തകളും നിഗമനങ്ങളും ഒഴിവാക്കിക്കൊണ്ട് ഈ കുറിപ്പുകളിലെ സംഭവങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു നോവല്‍ ആയി ഇത് പ്രസിദ്ധപ്പെടുത്തിയെങ്കില്‍ അതില്‍ കുറച്ചേറേ കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു നൂറ്റാണ്ടിന്റെ ദുരന്തമായ കോവിഡിനെ ഏവര്‍ക്കും ഭാവികാലത്ത് പരിചയപ്പെടുത്തുന്ന ഒരു നല്ലൊരു വായന ലഭ്യമായേനെ . ഇങ്ങനെയൊക്കെയല്ലേ ചരിത്രങ്ങള്‍ അടയാളപ്പെടുത്തപ്പെടുക . എന്നിരിക്കിലും തന്റെ ഈ ഉദ്യമത്തിന്റെ നന്‍മവശം ഉള്‍ക്കൊണ്ടുകൊണ്ട് ഇതേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു . സസ്നേഹം ബിജു ജി നാഥ് വര്‍ക്കല
Published in Emalayalee.com Nov 2023
https://mag.emalayalee.com/magazine/nov2023/#page=4

No comments:

Post a Comment