Friday, December 14, 2012

ഓര്‍മ്മയില്‍ ഒരു സന്ധ്യ

"പപ്പാച്ചി പറയൂ പപ്പാച്ചീ ...മമ്മി എവിടെ" ?
ചിഞ്ചു മോളുടെ ശബ്ദം ദുഃഖസാന്ദ്രമായി . ദുഖഭാരത്തോടെ കുനിഞ്ഞ ശിരസ്സുമായ്‌ രവി നടന്നു തുടങ്ങി . ചിഞ്ചു മോള്‍ കരയുന്നുണ്ടായിരുന്നു . ആ പിഞ്ചു കരത്തില്‍ പിടിച്ചു കൊണ്ട് രവി വേഗത്തില്‍ നടന്നു .
സന്ധ്യയുടെ നിറം ചുവന്നു .പിന്നെ അതില്‍ തെരുവ് വിളക്കുകള്‍ പ്രകാശ പൂരിതമായി . പകല് മുഴുവന്‍  തെണ്ടി നടന്നവര്‍ കൂര അലയുന്നു . തട്ടുകടകള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. അയാള്‍ വേഗം നടന്നു . പരിഭവം കൊണ്ട് വീര്‍ത്ത കവിളുകളുമായി ചിഞ്ചു മോളും .
വീട്ടിലെത്തിയപ്പോള്‍ സമയം ഏഴര .
 "മോളുടെ നിര്‍ബന്ധം കൊണ്ടാണ് ബീച്ചില്‍ പോയത് . ഇല്ലെങ്കില്‍ ഞാന്‍ പോകില്ലായിരുന്നു ". രവി പിറുപിറുത്തു . തന്റെ ദുഖങ്ങളുടെ ശ്മാശാനമാണവിടം ...!
"ചിഞ്ചു മോളെ വരൂ .. അത്താഴം കഴിക്കാം "
രവിയുടെ വിളിക്ക് അവള്‍ മറുപടി കൊടുത്തില്ല . ഇനിയും തീരാത്ത വ്യെസനത്താല്‍ അവള്‍ തേങ്ങുന്നുണ്ടായിരുന്നു .
"ഇല്ല , ഞാന്‍ വരില്ല . മമ്മി വരുന്നവരെ ഞാന്‍ പപ്പായോടു പിണക്കമാ നോക്കിക്കോ .."
തല വെട്ടിച്ചു അവള്‍ പരിഭവിച്ചു . അവളുടെ കൊഞ്ചി കുഴഞ്ഞുള്ള ആ വാക്കുകള്‍ പക്ഷെ അയാളെ രസിപ്പിച്ചില്ല . അയാളുടെ യമുന പോയിട്ടിന്നു നാല് ദിവസം ആകുന്നു . അന്ന് തുടങ്ങിയതാണ് മോളുടെ ഈ കരച്ചിലും പറച്ചിലും .
"മോള്‍ക്ക്‌ രാവിലെ മമ്മിയെ കാണിച്ചു തരാം .... ഇപ്പൊ വാ മോളെ . പപ്പയുടെ പോന്നുമോളല്ലേ ?"
രവിയുടെ വാക്ക് കേട്ട് മോള്‍ അയാളുടെ മുഖത്ത് തന്നെ നോക്കി നിന്ന് . സംശയം വിടാത്ത മിഴികളും ആയി അവള്‍ ചോദിച്ചു പിന്നെയും
 " എന്നെ പറ്റിക്കാന്‍ അല്ലെ ?"
രാത്രിയില്‍ മകളെയും ചേര്‍ത്തു പിടിച്ചു ഉറങ്ങുമ്പോള്‍ രവിയുടെ മിഴികള്‍ നനഞ്ഞു .
ചെവിയില്‍ യമുനയുടെ വാക്കുകള്‍ മുഴങ്ങി കൊണ്ടിരുന്നു .
"ഭാര്യയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ഭര്‍ത്താവിനെ എനിക്ക് ആവശ്യമില്ല .നമുക്ക് പിരിയാം ."
അതെ ഭാര്യയുടെ ആവശ്യങ്ങള്‍ അറിയാത്ത ഞാന്‍ എന്തൊരു മണ്ടനാണ് . ഒരു തരം നിന്ദയോടെ അയാള്‍ കണ്ണുകള്‍ ഇറുകെ പൂട്ടി. ഉറക്കം വരാത്ത രാവിന്റെ മൌനം അയാളെ തളര്ത്തുന്നുണ്ടായിരുന്നു
എന്ന്  മുതല്‍ ആണ് ഈ പിണക്കത്തിന്റെ ആരംഭം ?
രവി ഓര്‍ക്കാന്‍ ശ്രമിച്ചു . ശ്രമിക്കാന്‍ എന്തിരിക്കുന്നു ? എത്ര സ്പഷ്ടം .! ഇന്ന് ചിഞ്ചുമോള്‍ക്ക്  മൂന്നു വയസ്സാകുന്നു . അതെ മൂന്നു കൊല്ലത്തെ പഴക്കമുണ്ട് അതിനും ...!
അന്ന് ആ ശപിക്കപ്പെട്ട നിമിഷത്തെ രവി ഓര്‍ത്ത്‌ പോയ്‌ .
ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങിയത് തനിക്കും യമുനക്കും കുഞ്ഞിനും  കൂടി ഒന്ന് ഷോപ്പിംഗ്‌ ഒക്കെ നടത്തി ബീച്ചിലും ഒക്കെ പോയ്‌ വരാം എന്ന് കരുതി ആണ് . . അവളാണേല്‍ കുറെ നാളായി പരാതിയാണ് എങ്ങും കൊണ്ട് പോകുന്നില്ല എന്ന് . ഓഫിസിലെ തിരക്കുകള്‍ അവള്‍ക്കറിയണ്ടല്ലോ .
വേഗം വീട് പറ്റാന്‍ ഉള്ള തിരക്കിലായിരുന്നു താന്‍ . വാഹനത്തില്‍ ഇരിക്കുമ്പോഴും ഓര്‍മ്മകള്‍ വീടിലേക്ക് പറന്നു പൊയ്ക്കൊണ്ടിരുന്നു . പൊടുന്നനെ ആണ് തന്റെ സ്വപ്നങ്ങളെ ചവിട്ടി അരച്ചുകൊണ്ട് ആ ലോറി കടന്നു പോയത്  എതിരെ വന്ന വാഹനത്തിനു സൈഡ്‌ കൊടുത്തു വന്ന വാഹനം തന്നെ ഇടിച്ചു തെറുപ്പിക്കുക ആയിരുന്നു .
ബോധം വീഴുമ്പോള്‍ അരികില്‍ ഇരുന്നു വിങ്ങി പൊട്ടുന്ന യമുനയെ ആണ് ആദ്യം കാണുന്നത് . മൂന്നുമാസത്തില്‍ അധികം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു . ഒടുവില്‍ ഡിസ്ചാര്‍ജ് ആകുന്ന ദിവസം ഡോക്ടര്‍ മുറിയിലേക്ക് വിളിപ്പിച്ചു .
"രവി വിഷമിക്കരുത് . എല്ലാം വിധി ആണ് എന്ന് കരുതണം " 
ഡോക്ടര്‍ വാക്കുകള്‍ മെല്ലെ ആണ് പറഞ്ഞത് . പക്ഷെ തന്റെ ശ്വാസം വിലങ്ങി.
 " എന്താ ഡോക്ടര്‍ എന്ത് പറ്റി ?"
തന്റെ സ്വരം വല്ലാതെ ഉയര്‍ന്നിരുന്നു .
കുറച്ചു നേരം നിശബ്ദനായിരുന്നു അദ്ദേഹം പിന്നെ മേശക്ക് മുകളിലൂടെ തന്റെ കായ്കളില്‍ മെല്ലെ പിടിച്ചു കൊണ്ട് പറഞ്ഞു .
 "താങ്കള്‍ക്കു ഇനി പഴയത് പോലെ  തുടരാന്‍ ആകില്ല .നട്ടെല്ലിന്റെ പ്രധാന കശേരുക്കളില്‍ സാരമായ പരിക്ക് ഉണ്ട് . അധികം ഇരിക്കുക, നടക്കുക , ഭാരം ഉള്ള പണികള്‍ ചെയ്യുക, ലൈംഗിക ബന്ധം , ഇതൊക്കെ ഇനി അസാധ്യം ആണ് ."
ഒരു  തരം മരവിപ്പോടെ ഡോക്ടറുടെ മുഖത്ത് നോക്കി കുറച്ചു നേരം ഇരുന്നു . പിന്നെ പതിയെ വേച്ചുവേച്ച് പുറത്തേക്ക് നടന്നു .
"ഡോക്ടര്‍ എന്ത് പറഞ്ഞു ?"
യമുനയുടെ ചോദ്യം കേട്ടതായി ഭാവിച്ചില്ല . തലച്ചോറില്‍ കടന്നലുകള്‍ മൂളിപ്പറക്കുന്ന ശബ്ദം മാത്രം .
ആദ്യമൊന്നും യമുന അതെ പറ്റി ഗഗനമായി ചിന്തിച്ചില്ല . അപകടത്തിന്റെ ഷോക്കില്‍ നിന്നും പുറത്തു വരാന്‍ ഉള്ള താമസം ആയി മാത്രമേ അവള്‍ അതിനെ കണ്ടിരുന്നുള്ളൂ . താനും അത് മറച്ചു വച്ചു എന്നതാണ് ശരി . പക്ഷെ ഒടുവില്‍ കഴിഞ്ഞ ഒരു ദിവസം അയാള്‍ അത് തുറന്നു പറഞ്ഞു .
അയാളെ നോക്കി കുറെ നേരം ഇരുന്ന യമുന പതിയെ കിടക്കയില്‍ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി . രാത്രി വളരെ വൈകി ആണ് അവള്‍ പിന്നെ തിരികെ വന്നത് . അപ്പോഴേക്കും അയാള്‍ ഉറങ്ങി കഴിഞ്ഞിരുന്നു .
ദിവസങ്ങള്‍ രണ്ടുപേര്‍ക്കും ഇടയില്‍ മൌനത്തിന്റെ വേലി തീര്‍ത്ത്‌ തുടങ്ങി . സംസാരം പോലും വളരെ വിരളമായി . മകളുടെ സംസാരവും കളി ചിരിയും മാത്രം ആയി പിന്നെ രവിയെ വൈകുന്നേരം ഓഫിസില്‍ നിന്നും വന്നാല്‍ സ്വീകരിക്കാനും സമയം പോകാനും ഉള്ളു എന്ന അവസ്ഥ .
കഴിഞ്ഞ ദിവസം വൈകുന്നേരം താന്‍ വരുമ്പോള്‍ അവള്‍ ഒരുങ്ങി ഇരിക്കുന്നുണ്ടായിരുന്നു . വന്നു കയറിയ ഉടനെ തന്നെ അവള്‍ എഴുന്നേറ്റു അടുത്തേക്ക് വന്നു . കടുത്ത എന്തോ തീരുമാനം എടുത്ത പോലെ അവളുടെ മുഖം മുറുകി നിന്നിരുന്നു . ഒരു പാട് നാളുകള്‍ക്ക്‌ ശേഷം രണ്ടു പേരും മുഖാമുഖം നില്‍ക്കുക ആയിരുന്നു .
"എനിക്ക് ഒരു ജീവിതമേ ഉള്ളു . അത് വെറുതെ കരഞ്ഞു തീര്‍ക്കാന്‍ ഉള്ളതല്ല . ഒരു പുരുഷന്റെ കൂടെ ജീവിക്കുന്നത് ആണ് എനിക്കിഷ്ടം ,അല്ലാതെ ഒരു സഹതാപ ജീവി ആയി ഹോമിക്കാന്‍ എന്നില്‍ യൌവ്വനം ഇനിയും മരിച്ചിട്ടില്ല . "
"ശരിയാണ് നീ പറയുന്നത് . പക്ഷെ എന്താണ് ഞാന്‍ ചെയ്യുക ? നീ തന്നെ പറയുക ഒരു പോംവഴി "
"പോംവഴി ഒന്നേ ഉള്ളു . ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു . അത് പറയാനും കൂടി ആണ് ഞാന്‍ ഇതുവരെ കാത്തത് . "
അവളുടെ മുഖത്ത് ഒരു തരാം നിര്‍വ്വികാരത നിറഞ്ഞു നിന്നിരുന്നു .
"ഞാന്‍ പോകുന്നു. എങ്ങോട്ട് , ആരുടെ കൂടെ ? തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തം . മകളെ നിങ്ങള്ക്ക് വിട്ടു തരുന്നു ."
അവള്‍ ഒരിക്കല്‍ കൂടി മുഖത്തേക്ക് നോക്കി പിന്നെ പതിയെ പുറത്തേക്ക് നടന്നു .
"മമ്മീ ..."
 മകളുടെ വിളിക്ക് കാതോര്‍ക്കാതെ അവള്‍ സന്ധ്യയിലേക്ക് ഇറങ്ങി . പതിയെ പുറത്തേക്ക് നടക്കുന്ന യമുനയെ ഒന്ന് വിളിക്കാന്‍ പോലുമാകാതെ രവി നിശ്ചലം നിന്നു . മതിലിനു പുറത്തു ഒരു വാഹനം പുറപ്പെടുന്ന ശബ്ദം കാതുകളില്‍ വന്നു വീണു .
കിടക്കയില്‍ മുഖം അമര്‍ത്തി പൊട്ടിക്കരയവേ രവിയുടെ കണ്ണുകള്‍ ഉണങ്ങി വരണ്ടിരുന്നു . കണ്ണീരു പോലും ഇരുളിനെ ഭയന്നത് പോലെ അതോ വറ്റി വരണ്ടതിനാലോ എന്നറിയില്ല .
പുറത്തു കാലന്‍ കോഴി നീട്ടി കൂകുന്ന ഒച്ച . പുലരി വരികയാണ് . മോളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടി അയാള്‍ തന്റെ നെഞ്ചില്‍ വെറുതെ വിരലുകള്‍ ഓടിച്ചു കൊണ്ടിരുന്നു . അങ്ങ് ദൂരെ ഒരു തീവണ്ടി, പാലം തകര്‍ത്തുകൊണ്ട് പാഞ്ഞു പോകുന്ന ശബ്ദം അയാളുടെ നെഞ്ചിലൂടെ ആണ് അത് പായുന്നത് എന്ന പോലെ രവി നെഞ്ച് അമര്‍ത്തി പിടിച്ചു . പിന്നെ അടുത്തു കിടന്നുറങ്ങുന്ന കുഞ്ഞിനെ തന്നോട് ചേര്‍ത്തു പിടിച്ചു കൊണ്ട് വരാത്ത ഉറക്കതിനെ കാത്തു ഇരുളിനെ നോക്കി കിടന്നു ..
(വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എഴുതിയ ഒരു കഥ ആണ് . ഇന്ന് ബ്ലോഗിന്റെ കാലത്തില്‍ അത് പുനര്‍ എഴുത്ത് മാറ്റങ്ങളില്ലാതെ പകര്‍ത്തുന്നു )
-------------------------------------ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment