Tuesday, September 11, 2012

ഒരു ചതിയുടെ ബാക്കിപത്രം .......................മിനിക്കഥ

ലങ്കയില്‍ നിന്നും കേരളത്തിന്റെ  വനഭൂമിയിലേക്ക് തിരിക്കുമ്പോള്‍  ശൂര്‍പ്പണഖയുടെ ഉള്ളില്‍  ആകാംഷ ആയിരുന്നു . ചേട്ടന്‍ രാവണന്റെ വര്‍ണ്ണന മനസ്സില്‍ നിന്നും മായാതെ ഒരു ലഹരി ആയപ്പോള്‍ ഇറങ്ങി  പുറപ്പെട്ടു ചേട്ടന്റെ മൗനാനുവാദത്തോടെ. വാഴപ്പിണ്ടി കൂട്ടികെട്ടിയ  ചങ്ങാടത്തില്‍ കടലിന്റെ സംഗീതം കേട്ട് ഒരു ഉല്ലാസ യാത്ര . ഒടുവില്‍ ഇവിടെ എത്തിയപ്പോള്‍ ചേട്ടന്‍ പറഞ്ഞതില്‍ നിന്നും ഉപരിയായ് സൗന്ദര്യത്തിന്റെ മരതകപച്ചയില്‍ ലങ്കയെ പോലും നിഷ് പ്രഭമാക്കുന്ന ഭൂമി കണ്ടു അവള്‍ക്കു ഒന്ന് തുള്ളിച്ചാടണം  എന്ന്  തോന്നിപ്പോയി .
കാട്ടുമൃഗങ്ങള്‍  അധികം ഇല്ലാത്ത ശാന്തമായ തീരം . ശാന്തരും സൗമ്യരും ആയ ജനങ്ങള്‍.... എല്ലാം കൊണ്ടും  ഒരു  മായികലോകം .!
ഭീതികള്‍ ഇല്ലാതെ അവള്‍ ആ വനഭൂമിയില്‍ ഫലമൂലാദികള്‍  ഭക്ഷിച്ചും കാട്ടുചോലകളില്‍ നീന്തിത്തുടിച്ചും ദിവസങ്ങള്‍ തള്ളി നീക്കി .അവള്‍ അറിയാതെ വിധി അവള്‍ക്കായ് ഒരുക്കി വച്ചിരുന്ന ഒരു വലിയ ദുരന്തം അവളെ തേടി വരും വരെ .
വനവാസത്തിന്റെ അലച്ചിലില്‍ കാട്ടുചോലകളും പച്ചമരക്കാടുകളും നിറഞ്ഞ ആ വനത്തില്‍ രാമനും സീതയും ലക്ഷ്മണനും എത്തിച്ചേര്‍ന്നതും ഇതേ കാലത്ത് തന്നെ ആയിരുന്നു .
ഒരു നാള്‍ രാമനും സീതയും പ്രണയകേളികളില്‍ മുഴുകിയ വാസന്തയാമത്തില്‍ ഊര്‍മ്മിള ഉണര്‍ത്തിയ ചിന്തകളും ആയി ലക്ഷ്മണന്‍ അകലെ കളകളം  ഒഴുകുന്ന കാട്ടുചോലയുടെ തീരം നോക്കി നടന്നു .
നിലാവും പുഷ്പങ്ങളുടെ ഉന്മാദഗന്ധവും ലക്ഷ്മണനെ വല്ലാതെ ഒരു മായിക പ്രപഞ്ചത്തില്‍ എത്തിച്ചു . നിലാവില്‍ കുളിച്ചു നിന്ന കാട്ടുപൊയ്കയില്‍ നീന്തി തുടിക്കുന്ന വനകന്യകയെ കണ്ടപ്പോള്‍ ലക്ഷ്മണന്റെ പാദങ്ങള്‍ നിലച്ചു . നിലാവില്‍ ഇരുളിന്‍ കട്ടപിടിച്ച നിഴല്‍ പോലെ ഒരു സുന്ദരി . ഉടവ് തട്ടാത്ത അവളുടെ മാറിടങ്ങള്‍ കണ്ടു ലക്ഷ്മണന്റെ മനസ്സില്‍ നീലകടമ്പു പൂത്തുലഞ്ഞു. വെള്ളിമുത്തുകള്‍ പോലെ വെള്ളത്തുള്ളികള്‍ നിലാവില്‍ തട്ടി തിളങ്ങുന്ന അവളുടെ കറുത്ത മുലക്കണ്ണുകള്‍  അയാളുടെ മുന്നില്‍ ഒരു യുദ്ധത്തിനു സജ്ജമായ് തിളങ്ങി നില്‍ക്കുന്നത് കണ്ട ലക്ഷ്മണന്‍ സകല നിയന്ത്രണങ്ങളും തെറ്റി മുന്നോട്ടു പാഞ്ഞു .
പൊയ്കയില്‍ എടുത്തു ചാടിയ ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മുലകളെ ഒരു ദയയുമില്ലാതെ പിടിച്ചു ഞെരിച്ചു. ഒരു നിമിഷം "പടെ "എന്നൊരു ശബ്ദം കേട്ട് പൊയ്കയുടെ കരയിലെ കടമ്പ് മരത്തിലെ കിളികള്‍ ഉറക്കെ കരഞ്ഞുകൊണ്ട്‌ പറന്നകന്നു. അല്പനേരത്തെ മരവിപ്പിന് ശേഷം കണ്ണ് തുടച്ചു നോക്കിയ ലക്ഷ്മണന്‍ കണ്ടത് ആ പെണ്ണ് കരയില്‍ തന്നെ തന്നെ നോക്കി ക്രൂദ്ധയായ് നില്‍ക്കുന്നതാണ് .
മരവിച്ച കവിളില്‍ അമര്‍ത്തിതടവിക്കൊണ്ട് വന്യമായ വൈരത്തോടെ ലക്ഷ്മണന്‍ കരയിലേക്ക് കയറി .അന്തപ്പുരത്തിലെ പൂവുടലുകളെ ഇഷ്ടംപോലെ തട്ടിക്കളിച്ചിരുന്ന രാജകുമാരന്റെ അഭിമാനം ആണ് ഒരു കാട്ടുപെണ്ണ്‍ തകര്‍ത്തെറിഞ്ഞത് . തന്റെ ഇഷ്ടം ഏതുവിധേനയും പൂര്‍ത്തിയാക്കാന്‍ മുന്നോട്ടു ആഞ്ഞ ലക്ഷ്മണന് കാടിന്റെ ശക്തി മനസ്സിലാക്കി കൊടുത്തു ശൂര്‍പ്പണഖ .
നിരാശയും അപമാനവും ഒരുപോലെ പതഞ്ഞപ്പോള്‍ ലക്ഷ്മണന്‍ അരയില്‍കിടന്ന ഉടവാള്‍ വലിച്ചൂരി ആ പാവം പെണ്ണിന്റെ മുലകള്‍  അരിഞ്ഞിട്ടു .എന്നിട്ടും കലി അടങ്ങാതെ അവളുടെ ഒറ്റക്കല്‍ തിളങ്ങുന്ന മൂക്കും ഛെദിച്ചു  ആ വനത്തില്‍ അവളെ നിര്‍ദ്ദയം ഉപേക്ഷിച്ചു ലക്ഷ്മണന്‍ തിരിഞ്ഞു നടന്നു .
രാജകുമാരന്റെ അഭിമാനം സംരക്ഷിക്കാന്‍ മാമുനിമാര്‍ പറഞ്ഞു പരത്തിയത് വനവാസിയായ ആ ദുര്‍ന്നടത്തക്കാരിയുടെ അപഥസഞ്ചാരണത്തിനു കടിഞ്ഞാണിട്ട പുരുഷോത്തമന്റെയും അനുജന്റെയും വീരഗാഥ .
തികഞ്ഞ അഭിമാനിയായ രാവണന്‍ എന്ന സഹോദരന്‍ പകരത്തിനു പകരമായ് സീതയെ കടത്തികൊണ്ടു വന്നിട്ടും ആ പെണ്ണിനെ ഒന്ന് തൊട്ടു പോലും ആശുദ്ധയാക്കാഞ്ഞത് കാടിന്റെ മക്കളുടെ നീതി . പക്ഷെ പാണന്മാര്‍ പാടി നടന്നതോ അവന്റെ അപദാനങ്ങള്‍ നേരെ തിരിച്ചും.
അവിടെ പുതിയ ഒരു ഇതിഹാസം വിടരുക ആയിരുന്നു . വെളുത്തവന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ പതറാതെ നിന്ന കീഴാളന്റെ പതനത്തിനെ വരേണ്യവര്‍ഗ്ഗത്തിന്റെ ചരിത്രതാളുകളില്‍ ഒരു ദളിതന്റെ മുഖം മൂടി അണിഞ്ഞു കുറിച്ചിട്ട പുണ്യപുരാണം . തെറ്റുചെയ്ത്തവന്‍  പുണ്യവാളന്‍ ആയ ഇതിഹാസം അവിടെ പിറന്നു .. .ചരിത്രം എന്നും കളവിന്റെ കലവറ ആകുന്നതിങ്ങനെ ആകാം.
----------------------------------------------------------------------------- ബി ജി എന്‍ 

No comments:

Post a Comment