Wednesday, September 19, 2012

ലജജ

മരം മഞ്ഞു പെയ്യുന്ന ശിശിര കാല
രാവുകള്‍ അസ്തമിച്ചിരിക്കുന്നു .
വിരഹിണിയുടെ കണ്ണീര്‍ കവിളുകള്‍
ഉണങ്ങി വരണ്ട നെല്‍വയലുകള്‍
പോല്‍ വിണ്ടു കീറിയിരിക്കുന്നു .

മധുനിറച്ച ചുവന്ന അധരങ്ങളെ
ശുഷ്ക്കിച്ച ജൈവധാതുക്കള്‍ നരപിടിപ്പിച്ചിരിക്കുന്നു .
ആഗോളസംസ്കാര കമ്പോളം വെളുത്ത പൂവുടലില്‍
ഇരുണ്ട ചായാപടങ്ങള്‍ തീര്‍ത്തിരിക്കുന്നു .

ഇനി അധിനിവേശം ചെയ്യാന്‍
ഇഞ്ചുകള്‍ മറ പിടിച്ച
സ്നിഗ്ധത മാത്രം ബാക്കിയാകുന്നു ,
കാലത്തിനെ കുരങ്ങു കളിപ്പിക്കും പച്ചച്ചിരിയുമായ് .

ജീവിതം എന്നാല്‍ ഭോഗിച്ചു മരിക്കുക
എന്നതാണ് പുതിയ സുവിശേഷം ...!
ഇലകള്‍ പോലും മറ നല്‍കാത്ത
മരുഭൂമികളില്‍ വരണ്ട രതിയിലാണ്,
പുതുയുഗത്തിന്റെ പനിനീര്‍പൂവുകള്‍ .

നിമിഷങ്ങളുടെ കണക്കു പറഞ്ഞു
ചാപിള്ളകള്‍ ചവറ്റുകുട്ടയില്‍ പുഴുവരിക്കുമ്പോള്‍ ,
ശീതീകരണയന്ത്രത്തിന്‍ മുരള്‍ച്ചയില്‍,
പുരോഗമനത്തിന്റെ കണക്കുകള്‍ നിരത്തി
വെളുത്ത പിശാചുകള്‍ കറുത്ത കോട്ടിന്റെ
കുടുക്കുകളില്‍ വിരലോടിച്ചു ചിരിക്കുന്നു .

ചക്ഷകങ്ങളില്‍ നുരയുന്ന പാനീയങ്ങളുമായ്
കലാലയ കൌമാരം വെളുത്ത വിരിയിട്ട ,
ശയ്യകളെ ചുവന്ന തിട്ടൂരമണിയിക്കുന്നു .
പൊങ്ങച്ചസഞ്ചികളില്‍ ഐപില്ലിന്റെ
സ്റ്റോക്കുറപ്പു വരുത്തി ഷോപ്പിംഗ്‌ മാളിന്റെ
എസ്കലെറ്ററില്‍ ഹയ്ഹീലുകള്‍ താളം ചവിട്ടുന്നു .

ഇരുളില്‍  തലച്ചോര്‍ പുകച്ചുറങ്ങും
പിതാവിന്‍ നിദ്രയുറപ്പു വരുത്തി ,
അയലത്തെ സ്നാനഗ്രിഹത്തന്റെ സ്വകാര്യത
പാംടോപ്പിലാസ്വദിക്കുന്ന കൌമാരം ,
അങ്ങേമുറിയില്‍ ഉറക്കത്തിന്നഗാധതയില്‍
മുങ്ങി താഴും കൂടപ്പിറപ്പിന്നടിവസ്ത്രത്തിന്‍ ഗന്ധം പരതുന്നു .

ക്ലബ്ബിലെ ഇരുണ്ട വെളിച്ചത്തില്‍
കാമുകന്റെ ബലിഷ്ട കരങ്ങള്തന്‍ ഓര്‍മ്മചൂടില്‍
ശയ്യയില്‍  നിതംബമമര്‍ത്തി
ഉറങ്ങാനാകാതെ മച്ചുനോക്കികരയും
സതിലീലവതിമാര്‍ മൂലം രാത്രിഞ്ചരന്മാര്‍
നിരാശരായ് പിന്തിരിഞ്ഞു നടക്കുന്നു .


ജരാനരകള്‍ ബാധിച്ച സമൂഹത്തിന്റെ മാറിലേക്ക്‌
എബോള പോലെ കിനിഞ്ഞിറങ്ങുന്ന രാക്കിളികളില്‍
ലിംഗഭേദം നക്ഷ്ടമായിരിക്കുന്നു.

ഇരുട്ടില്‍ തെരുവോരങ്ങള്‍ പുരുഷശീല്ക്കാരങ്ങളില്‍
ലജ്ജിച്ചു തല കുനിക്കുമ്പോള്‍ കേട്ടുമറന്ന
പെണ്‍കിളി തന്‍ മുദ്രാവാക്യം കല്‍ചുവരില്‍
പല്ലിളിച്ച് കാണിക്കുന്നു .
ഭയമില്ലാതെ തെരുവില്‍ യാത്ര ചെയ്യാന്‍
നമുക്കുംസ്വാതന്ത്ര്യം വേണം .

---------ബി ജി എന്‍



No comments:

Post a Comment