Thursday, September 27, 2012

നപുംസകങ്ങള്‍

നമുക്കിനി തകര്‍ത്ത് കളയാമീ -
ഇരുളിന്‍ കൂടാരം വിജനതയിങ്കല്‍ .
ഉരുകി പരക്കുമീ വെളിച്ചത്തി -
ലലിയട്ടെ മനസ്സുകള്‍ തുഷാരമായ് .

നമുക്കിനി മറക്കാമീ നോവുകള്‍
ഹൃത്തില്‍ നിന്നുതിരുമീ നിണം
നമുക്കത് തുടച്ചുനീക്കാം കണ്ണീരിനാല്‍
വടുക്കളില്ലാത്ത പളുങ്ക്മണികള്‍ പോല്‍ .

നിമിഷങ്ങള്‍ നമുക്കിടയില്‍ കൂട്ടി -
വയ്ക്കുമീ നിമിത്തങ്ങള്‍ പകുത്തെടുക്കാം
ശലഭങ്ങളുറയൂരിയ ചിറകുകളില്‍ നിന്നും
നിറങ്ങള്‍ വാരി വിതറാം നമുക്കിടയിലായ്‌ .

നേര് പറയുന്ന നിശബ്ദയാമങ്ങളില്‍
പുടവത്തുമ്പഴിയും നിമിഷാര്‍ദ്ധംവരെയും
അടക്കിപ്പിടിച്ച പേമാരിയാകാം ,ഒടുവില്‍
നമുക്കൊരിടിമിന്നലായ്‌ പെയ്തിറങ്ങാം.

മുക്കോളം  മുങ്ങി നിന്ന് നമുക്കന്യോന്യം
നഗ്നതയെ പകുത്തു വയ്ക്കാം
ഓര്‍ക്കുക , കണ്ണുകള്‍ തുറന്നു തന്നെയിരിക്കേണം
പായലിന്‍ വഴുവഴുപ്പ് കാണാതെ പോകിലോ ?

അഴുക്കുചാലുകളില്‍ പരതിയുയരുന്ന
വിരലുകള്‍ നമുക്ക് നാവിലുരസാം
ദിഗന്ധംഭേദിക്കും രവങ്ങളില്‍
ബധിരഗായകരായ് മതിമറന്നീടാം .

കണക്ക് പറഞ്ഞു നിവരും മുകുളങ്ങളില്‍
നരച്ചകാഴ്ച്ചതന്‍ ജലച്ചായങ്ങള്‍ വരച്ചിടാം

വിടര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍ തിരുകിയ
വികൃത സ്വനത്താല്‍ ഹനിച്ചിടാമിനി .

മുറിച്ച താളുകള്‍ പറന്നുപോകുന്ന
നനഞ്ഞ താഴ്വരകള്‍ കനവുകാണാമിനി .
വിരിഞ്ഞ പൂക്കള്‍ തന്‍ സ്നിഗ്ദ്ധസൌന്ദര്യം
വിലയും ലോകത്തില്‍ രമിച്ചിടാം .

ഉറക്കെ ലോകത്തിന്‍ ചെകിട് നോക്കി -
യീ ഉരുക്ക് മുഷ്ടികള്‍ ഉയര്‍ത്തീടാം
നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെന്നു ഉറക്കെമൊഴിഞ്ഞിടാം.
പിന്നെ ഇരുട്ടുമുറിയിലെ ഇരുമ്പുകട്ടിലില്‍
പുതച്ചുമൂടി രമിച്ചുറങ്ങാം നിശബ്ദമായ്‌ നമുക്ക്.
==================ബി ജി എന്‍  

No comments:

Post a Comment