Thursday, August 22, 2024

സമസ്യ പോലെ നീ

എൻ്റെ പ്രതീക്ഷകൾക്കപ്പുറം ചരിക്കുന്ന വെള്ളിനക്ഷത്രമേ !
നിൻ്റെ ജ്വലിക്കും കണ്ണിണകളിൽ വീണെൻ കരളുരുകുന്നു.
എൻ്റെ സ്വപ്നങ്ങൾക്കപ്പുറം നല്കുന്ന വാർമഴവില്ലേ
നിൻ്റെ നിറക്കൂട്ടിൽ വീണെൻ നിഴൽ മറഞ്ഞിടുന്നു.

നിൻ്റെ പറമ്പിലെ ഒരില പോലുമിന്നെനിക്കപരിചിതമല്ല.
നിന്നുടലിലേയൊരു മറുകു പോലുമിന്നീ മിഴി കാണാത്തതില്ല.
എങ്കിലും നീയെൻ്റെ ചാരത്തു നിന്നും മറഞ്ഞുനില്ക്കുമ്പോൾ
നിൻ്റെ കിടക്കയിൽ ഞാനണഞ്ഞീടുന്നു ചോരനെപ്പോലെ.

അമ്പിളിമാമനെ കൊണ്ടുവരാൻ പറഞ്ഞു പോയെന്നാൽ
സൂര്യനെയപ്പാടെ കൈകളിലേന്തി നീ വന്നു നിന്നീടുന്നു.
ഒരു കിണർ വെള്ളം കുടിക്കാൻ കൊതി പറഞ്ഞീടുകിൽ
ഒരു കടൽ നീയെൻ്റെ മുന്നിലായക്ഷണം വിതാനിച്ചിടുന്നു.

നിൻ്റെ ഹൃദയത്തിന്നറകളിൽ ഞാൻ എന്നെ തിരയവേ
ചെത്തിയെടുത്തതെൻ കാൽക്കൽ വച്ചീടുന്നു കല്മഷമില്ലാതെ
നിന്നെ പിരിഞ്ഞു നടന്നു തുടങ്ങാൻ ഞാൻ നിനച്ചീടവേ
എൻ്റെ പാതയിൽ നീ ചിതറി വീഴുന്നു പൂക്കളെപ്പോലെ.
@ ബി.ജി.എൻ.വർക്കല

No comments:

Post a Comment