Wednesday, November 4, 2015

പോയകാലം വിരല്‍ത്തുമ്പില്‍

മുത്തശ്ശിയമ്മതന്‍ മടിയിലായമരുന്ന
കൊച്ചുപൂമ്പാറ്റ ആരാഞ്ഞു മധുരമായ്
മുത്തശ്ശി പറയുമോ മുക്കൂറ്റിയെന്തെന്നു
മുത്തശ്ശി പറയുമോ കുടമുല്ലയെന്തെന്നു .

ഇന്നലെ എന്റെ ചങ്ങാതിമാര്‍ ചൊല്ലി
ഓടിക്കളിക്കുവാന്‍ പൂഴിമണ്ണുള്ളോരു
നാലുകെട്ടും നാട്ടുമാഞ്ചോടും ഊയലാടും
ഓലവാലന്‍കിളികളും നിറഞ്ഞപൂങ്കാവനം

പച്ചപുതപ്പിട്ട നെല്‍ വയലും വരമ്പും
പരല്‍മീന്‍ നീരാടും കൊച്ചു കൈത്തോടും
കൊറ്റികള്‍ കന്നുകള്‍ തത്തമ്മ പെണ്ണും
കൂട്ടമോടുള്ളോരു കാഴ്ച നല്‍കുന്നിടം .

അമ്പല മണികളും  ആലിന്‍ മരച്ചോടും
പള്ളിമണികളും ഓശാനപ്പെരുന്നാളും
ബാങ്ക് വിളിയും മൈലാഞ്ചി കാടും
ഒന്നുപോല്‍ വിളങ്ങുന്ന കേദാരഭൂമി .

പരദൂഷണങ്ങള്‍ മണക്കും കടവും
കള്ളുമണക്കുന്ന നാട്ടിടവഴികളും
പാല്‍ക്കാരന്‍ മീന്‍കാരന്‍ കരിവളചാന്തും
ഇടവഴി നിറയുന്ന നാടേത്‌ ചൊല്ലൂ .

ഓര്‍മ്മകള്‍ നീരാഴി തീര്‍ക്കും കപോലം
മെല്ലെത്തുടച്ചുകൊണ്ടുത്തരമോതിയാള്‍
ചെല്ലു തുറക്ക് നീ കമ്പ്യൂട്ടര്‍ മകളെ
ഗൂഗിളില്‍ പോയാല്‍ കാണാമതൊക്കെയും.
----------------------------------ബി ജി എന്‍ 


No comments:

Post a Comment