Saturday, December 26, 2015

പേരറിയാ കിളിയും ഞാനും


മഞ്ഞിന്‍ തണുത്ത ജാലകം തുറന്നു നീ
വന്നെന്‍ മനസ്സിന്റെ കോണിലായിന്നു
മെല്ലെ ചിറകൊതുക്കിയിരിക്കവേ ഞാന്‍
എന്തു വിളിക്കും നിന്നെ കിളിക്കുഞ്ഞേ

കൂട്ടരേ വിട്ടു പോയൊരാ ദുഖത്തിന്‍
വേദന കൊണ്ടോ തലതാഴ്ത്തി നീയെന്‍
കൈവെള്ളതന്നിലൊതുങ്ങിയമരുമ്പോള്‍
എന്ത് പറയേണ്ടു നിന്നോട് ഞാനിന്ന് .

കൂട്ടം വിട്ടെന്നാല്‍ കൂടും മറന്നെന്നാല്‍
ഏറ്റം ദുഷ്കരം ഇന്നിന്റെ ലോകത്തു.
നേര്‍ത്ത ചിറകിന്റെ തൂവലിറുത്തിന്നു
തെയ്യക്കോലങ്ങള്‍ കെട്ടുമീ ലോകവും.

കാവലാള്‍ പോലേ നിയമം നല്‍കും
പ്രായം തന്നുടെ ഇളവുകള്‍ ഓര്‍ക്ക നീ.
അറ്റുപോം തൂവലില്‍ പൊടിയും ചോരയ്ക്ക്
ഇറ്റ് നീരിന്റെ വിലപോലും കാണില്ല .

ഉറ്റു നോക്കുന്ന പ്രാപ്പിടിയന്‍ കണ്‍കളില്‍
നേര്‍ത്ത ചിറകിന്റെ സ്നിഗ്ധതനല്‍കും
പേര്‍ത്ത മോഹത്തിന്‍ ഉദ്ധാരണങ്ങള്‍
കൂര്‍ത്ത മുള്ളായി നിന്നെ നോവിച്ചിടാം.

ഇന്ന് ഞാനീ രാവില്‍ നിനക്കേകും
സംരക്ഷണത്തിന്‍ പുതപ്പുണ്ടെങ്കിലും
നാളെ തുറന്നു കിടക്കുമെന്‍ ജാലക
പാളിയിലൂടെ നീ വീണ്ടും പറന്നീടും .

ഓര്‍ത്ത്‌ വയ്ക്കുക ഇന്നീ വാക്കുകള്‍
പാര്‍ത്തു പോവുക യാത്രയിലെങ്ങുമേ
നീണ്ടു വരുന്നൊരു കഴുകന്‍ ചുണ്ടില്‍
പൂണ്ടു പോകാതെ കരുതലോടെന്നുമേ.
-----------------------ബിജു ജി നാഥ്





1 comment:

  1. നല്ലൊരു കവിത
    തിളക്കവും,ശക്തവുമായ വരികള്‍
    ആശംസകള്‍

    ReplyDelete